19 Jul 2015

രണ്ടു കവിതകൾ



അന്‍വര്‍ ഷാ ഉമയനല്ലൂര്‍
രക്താങ്കിതം

നീതിയുള്‍ച്ചേര്‍ത്തുണര്‍ത്തുന്നാര്‍ഷ ഭാരതം
വിനിശ്ചിതമല്ലിതൊന്നാകെ യുവരക്താങ്കിതം
ശോകാബ്‌ധിയാക്കരുതുലകിനെയിന്നീവിധം
അരുതെന്നപേക്ഷിക്കയാണിവിടെ, ജനശതം.

വരിഷ്ഠമാണുവധമെന്നു,വരുത്തേണ്ടയനുദിനം
ഹിംസയല്ലഹിംസയാണേവര്‍ക്കും വിഭൂഷണം
പാരടച്ചുറങ്ങയാണെന്നു നിനയ്ക്കേണ്ട മേലിലും
ശതാംശവുമേകില്ലിഹ! നിനക്കിന്നു പിന്‍ബലം.

തുടര്‍ക്കഥയാണെങ്ങുമിന്നശരണജനനിഗ്രഹം
ഉയരുന്നകലെനിന്നൊരു ദ്രുതപെരിയരോദനം
അമര്‍ത്യവീരരാണെന്നുറച്ചുചെയ്യുന്ന പാതക-
മേകുവതെങ്ങനിവര്‍ക്കി,ന്നതിചാരിതാര്‍ത്ഥ്യം?
        
മൃതിപതുങ്ങും വഴികളോര്‍ത്തുനിന്നൊരുതരം
ഭീതിബാധിച്ചപോല്‍ തളര്‍ന്നുപോയ് ചിരജനം
അഴലിരവിനൊരുപുതിയ മോഹഗന്ധംനല്‍കി
നിഴലുപോല്‍ പിന്നെയും നീങ്ങുന്നു മുകിലകം.

ചതിയൊരുക്കിക്കുരുക്കുന്നവര്‍ പതിവുപോല്‍
കൊതിനുണഞ്ഞരികത്തിരിപ്പുണ്ടു,തുടരുവാന്‍
കഴിയുന്നതല്ലവര്‍ക്കൊന്നുപോല്‍ കൊല്ലുവാന്‍
തിരയുന്നു; കനിവിനായേനുമിഹ! പുലരുവാന്‍.

ദുഷ്ക്കര്‍മ്മസഞ്ചയംചെയ്‌തുകൊണ്ടെത്രനാള്‍-
ത്തുടരുവാന്‍ധരയിതില്‍ തടയുകെന്‍ സോദരാ
സല്‍പ്രജ്ഞയാല്‍മാത്രമേയുണരു ധരണിയില്‍
സ്വല്‌പമാണെങ്കിലും തെളിവാര്‍ന്നസ്‌മരണകള്‍.

മൃതിയാര്‍ക്കുമേകില്ല,സുരലോകമെന്നോര്‍ത്തേന്‍
പുതിയൊരു പരിവര്‍ത്തനം; ക്ഷിതിക്കേകുവാന്‍
ശക്തമായൊഴുകിടുന്നൊരു കവിതയായ് സ്വയം
വ്യക്തമാക്കുന്നുപരി,യൊരു സുകൃത ഹൃദ്സ്വരം.

വിധിക്കരുതപരര്‍ക്കു,മാര്‍ക്കുമിഹ! മരണത്തിന്‍
ദുരിതക്കയങ്ങള്‍ നിന്‍വികലോഷ്‌ണചിന്തയാല്‍
ഉദയാര്‍ക്കസാമ്യ-സദ്വൃത്തനായ്, ക്ഷിതിയിതില്‍-
മാറണം; മഹിതമൊരു പുലര്‍ഗീതമായ്-ക്ഷണം!!
*മാധ്യമപ്രവര്‍ത്തകരെ കഴുത്തറുത്തുകൊന്ന                                       .എസ്.എസ് ഭീകരതയ്ക്കെതിരെ (2015)




   ഇത്..കവടിയാര്‍കൊട്ടാരം


വേര്‍പെട്ട നിലയിലായിരു-രഥചക്രങ്ങള്‍
ചേര്‍ത്തിട്ടിരിപ്പക,ന്നൊരു ശൂന്യശാലയില്‍
ആമുഗ്ദ്ധഹാസം പൊഴിച്ചുകൊണ്ടതിചരിത-
ഛായാപടങ്ങള്‍ തൂങ്ങുന്നകഭിത്തിമേല്‍.

സ്മരണകളിരമ്പു,ന്നെങ്കിലും; വിരഹിപോല്‍
വദനപ്രസാദമില്ലാതിടയ്‌ക്കൊരു പകല്‍
ശിരസ്സുയര്‍ത്തിത്തന്നെനില്‍പ്പു,തൃപ്രൗഢിയോ-
ടരികെ,ക്കവടിയാറന്തഃപുരമതില്‍.

നാലഞ്ചുസേവകരങ്ങിങ്ങുനി,ന്നെളിയ-
കര്‍മ്മങ്ങള്‍ ചെയ്തിടുന്നിളവെയില്‍തോഴരായ്
സ്മൃതികുടീരങ്ങള്‍ക്കുമകലെയിപ്പാരിതി-
ലതിശ്രേഷ്ഠര്‍ പാര്‍ത്തിരുന്നാനന്ദലീനരായ്.

അരമനമുറ്റത്തൊരിത്തിരിനേരംകൂടി
നമസ്കരിച്ചേന്‍നിന്നുപോയി-സമാദരം!
സിരകളിലൂര്‍ജ്ജപ്രവാഹമായ്, സുകൃതമായ്
ധന്യസാന്നിധ്യേക സാക്ഷിയായ് തിരുപുരം.

ഉദയാര്‍ക്കസാമ്യ,മഴല്‍നീക്കി മലയാള-
മണ്ണിന്‍വെളിച്ചമായ് വാണിരുന്നെങ്കിലും
അമരുലകുപോലിവിടെ നില്‍ക്കുമീ, സൗധമി-
ന്നര്‍ദ്ധമോദത്തിന്‍ നിഴലാണു നിശ്ചയം!

പിന്നിലേയ്ക്കുരുളുന്നു ത്വരിതം: മനോരഥ-
മറിയുന്നിടനെഞ്ചു പൊടിയുന്നയുള്‍വ്യഥ
നേര്‍പ്പിച്ചുതന്നുടന്‍ കാവ്യസിദ്ധൗഷധം
തീര്‍പ്പാക്കവേയോര്‍ത്തിടയ്ക്കു-നരജീവിതം.
      *     *     *     *

മുക്തി-ലഭിച്ചവിളംബിതം: സദസ്സിതില്‍*
ഭക്തിയോടൊന്നായുണര്‍ന്നരചദീപങ്ങള്‍
വ്യതിരിക്ത ശ്രുതിമീട്ടിടുന്നിടയ്‌ക്കിമ്പമോ-
ടിരവകലെയെന്നാശ്വസിക്കുന്ന മുകിലുകള്‍.

നവപുസ്തകത്തിന്‍ പ്രമുക്തികര്‍മ്മത്തിനേ-
നാഗതന്‍ ഡര്‍ബാറിലേയ്ക്കു നിമന്ത്രിതന്‍
യോഗ്യനല്ലെങ്കിലും-ഭാഗധേയനിവന്‍
കാലമേ; കാലൂന്നിടാന്‍ കൃപയേകിയോന്‍.

കവടിനിരത്തിപ്പറയുവാന്‍ കഴിയാത്ത-
പുതുചിന്തകള്‍ക്കുയരെയിന്നു,ഞാനെങ്കിലും
ഇല്ല! താരങ്ങള്‍ക്കുമൊരുപൂര്‍ണ്ണ സുസ്മിതം;
തേടുന്നിടയ്ക്കുനിന്‍ കനിവാര്‍ന്ന-ഹൃത്തടം.

കരുണാമയനേ!യടിയങ്ങള്‍ക്കൊരുപോലെ-
തിരുമുന്നിലെത്തുവാനിടയാക്കുമെങ്കിലേന്‍
കൃപയാലെയിപ്പാരിനൊരു പരിവര്‍ത്തനം
നല്‍കേണമെന്നപേക്ഷിച്ചേനെ; തല്‍ക്ഷണം!!
--------------------------------------------
*തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തിലെ ഡര്‍ബാര്‍ഹാളില്‍ വച്ചുനടന്ന പുസ്തകപ്രകാശനത്തില്‍ പങ്കെടുത്തത് അനുസ്മരിച്ചുകൊണ്ട് എഴുതിയത്.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...