19 Jul 2015

ചിത്രകലയിലെ വിശുദ്ധി: കെ.വി.ഹരിദാസൻ



കാട്ടൂർ നാരായണപിള്ള

    തിരുവനന്തപുരം കോളേജ്‌ ഓഫ്‌ ഫൈൻ ആർട്ട്സിൽ പ്രോഫസർ, പ്രിൻസിപ്പൽ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ഭാരതത്തിലെ നവീന ചിത്രകലയിലെ ഉപജ്ഞാതാക്കളിലൊരാളായ പ്രമുഖ ചിത്രകാരൻ കെ.വി.ഹരിദാസൻ 2014 ഒക്ടോബർ 26ന്‌ 77-​‍ാം വയസ്സിൽ കലാലോകത്തോട്‌ വിടപറഞ്ഞു. താന്ത്രിക്‌ കലാസങ്കേതങ്ങളിലൂടെയാണ്‌ ഹരിദാസന്റെ കല പൂർണതയിലെത്തുന്നതും ആസ്വാദകമനസ്സുകളിൽ ഇടംനേടുന്നതും.
    ഭാരതത്തിലെ പ്രമുഖ ചിത്രകാരന്മാരുടെ നിരയിൽ മുഖ്യസ്ഥാനത്തുതന്നെ ശോഭിച്ചിരുന്ന കെ.വി.ഹരിദാസൻ, കണ്ണൂർ കല്യാശേരി ബിഇഎം ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. സൈക്കോളജിയിൽ ബിരുദം നേടിയശേഷമാണ്‌ മദ്രാസ്‌ കോളേജ്‌ ഓഫ്‌ ഫൈൻ ആർട്ട്സിൽ ചേർന്ന്‌ ചിത്രകലയിൽ പഠനം പൂർത്തിയാക്കിയത്‌. കെ.സി.എസ്‌ പണിക്കരുടെ ശിഷ്യരിൽ പ്രധാനിയായിരുന്നു കെ.വി.ഹരിദാസൻ. ചിത്രകലാപഠനം കഴിഞ്ഞ്‌ രണ്ടുവർഷത്തോളം ഭാരതത്തിലെ വിവിധ കലാകേന്ദ്രങ്ങളിൽ (മഹാബലിപുരം, അജന്ത, എല്ലോറ, ഹംപി, ബേലൂർ, ഹലേബിഡ്‌ തുടങ്ങിയ സ്ഥലങ്ങളിൽ അന്യസ്ഥലങ്ങളിൽ നിന്നും വരുന്ന സഞ്ചാരികൾക്കുവേണ്ടി ഗൈഡായും ഹരിദാസൻ പ്രവർത്തിച്ചിരുന്നു. കെ.സി.എസ്‌ പണിക്കരുടെ നേതൃത്വത്തിൽ ചോഴമണ്ഡലം ആർട്ടിസ്റ്റ്‌ വില്ലേജിന്റെ പൂർത്തീകരണത്തിനും അവിടെത്തന്നെ വീട്‌ സ്വന്തമാക്കി ചിത്രരചനയിലും സമയം ചെലവഴിച്ച്‌ മുന്നോട്ടുവന്നു. തുടർന്ന്‌ തിരുവനന്തപുരം കോളേജ്‌ ഓഫ്‌ ഫൈൻ ആർട്ട്സിൽ അധ്യാപകനായി ചേരുകയും അവിടെ പ്രോഫസറായും പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ച്‌ വിരമിച്ച്‌ അദ്ദേഹം 1981 മുതൽ 1992 വരെ 11 വർഷം ചോഴമണ്ഡലത്തിലെത്തി മുഴവൻ സമയ ചിത്രരചനയുമായി കഴിയുമ്പോഴാണ്‌ അന്ത്യമുണ്ടായത്‌.
    ഭാരത പാരമ്പര്യ വഴികളെപ്പറ്റിയുള്ള അന്വേഷണവുമായി ബന്ധപ്പെടുത്തിയാണ്‌ കെ.വി.ഹരിദാസൻ തന്റെ ചിത്രകലാശൈലി രൂപപ്പെടുത്തിയത്‌. ഭാരത-ശിൽപകലകളുടെ ഉദാത്തമായ ചൈതന്യം അടങ്ങിയിരിക്കുന്നത്‌ പഴയകാല കലാരൂപങ്ങളിലാണെന്ന്‌ ഉറച്ചുവിശ്വസിച്ചിരുന്ന ഹരിദാസൻ അതുകൊണ്ടുതന്നെയാവാം ഭാരതത്തിലങ്ങോളമിങ്ങോളം സഞ്ചരിക്കുവാനും അവിടങ്ങളിലെ പഴമകളുടെ രൂപങ്ങളെ ആവോളം കാണുവാനും ഗൈഡായിപ്പോലും പ്രവർത്തിക്കുവാനും ഇഷ്ടപ്പെട്ടിരുന്നത്‌. പൗരസ്ത്യജീവിത കൽപിതമായ താന്ത്രികവിധികളെ ഹരിദാസൻ തന്റെ പഠനങ്ങളിലൂടെ ആഴത്തിലറിയുവാൻ ശ്രമിച്ചു. താന്ത്രികവിധികളിലെ ജൈവവും അനുഷ്ഠാനപരവും താത്വികവുമായ സവിശേഷതകളെ അറിഞ്ഞ്‌ യോഗ, ധ്യാനം പോലെയുള്ള ജീവിതചര്യകൾ അവലംബിക്കാനും ഹരിദാസൻ പല വർഷങ്ങൾ ഉത്സുകനായി സമയം ചെലവഴിച്ചിട്ടുണ്ട്‌. അങ്ങനെയുള്ള പശ്ചാത്തലത്തിൽ താന്ത്രികവിധികളെ ദൃശ്യവൽക്കരിച്ചുകൊണ്ട്‌ ആചാര്യന്മാർ പണ്ട്‌ രൂപപ്പെടുത്തിയ ദൃശ്യ-ബിംബങ്ങൾ തന്റെ ചിത്രകലയുടെ ഉൾപുളകമായി സംവേദിപ്പിക്കുവാൻ ഹരിദാസൻ തന്റെ സർഗ്ഗ-പ്രതിഭാവിലാസം തുറന്നുവയ്ക്കുകയായിരുന്നു. ഇത്തരത്തിലെ കൽപിതബിംബങ്ങളിൽ പ്രകൃതിയെയും ജീവജാലങ്ങളെയും മനുഷ്യരെയും സർവോപരി പ്രപഞ്ചത്തെതന്നെയും പ്രതിബിംബിക്കുവാൻ പോയകാല ആചാര്യന്മാർക്ക്‌ കഴിഞ്ഞിട്ടുണ്ടെന്ന്‌ വിശ്വസിച്ചുതന്നെയാവണം ഹരിദാസന്‌ തന്റെ നവീന താന്ത്രിക ചിത്രകലാപ്രസ്ഥാനം ആവിഷ്കരിക്കുവാനായത്‌. അവയിൽ നിന്നു കിട്ടിയ പ്രതീകാത്മക രൂപങ്ങളായ വൃത്തം, പലവിധ ചതുരങ്ങൾ, ത്രികോണം തുടങ്ങിയ ബഹുകോണരൂപങ്ങൾ, ചന്ദ്രക്കലകൾ, ബിന്ദുക്കൾ,അഗ്നിരൂപങ്ങൾ, ജല-സസ്യരൂപങ്ങൾ, താമരപോലെയുള്ള പുഷ്പങ്ങൾ, മനുഷ്യാകാരങ്ങൾ തുടങ്ങിയവയെ തന്റെ ചിത്രകലാ ദർശനാനുകൃതമായ രൂപീകരണങ്ങളിലൂടെയും വർണരേഖാലയങ്ങളിലൂടെയും വൈവിധ്യമാർന്ന തനതു ചിത്രപരമ്പരയെ നവീന താന്ത്രിക ശൈലിയിലൂടെ ഹരിദാസൻ വരച്ച്‌ ധന്യനായി. ഹരിദാസന്റെ ഇത്തരം ചിത്രങ്ങളെ ബ്രഹ്മസൂത്ര, പ്രകൃതിസൂത്ര, സൗന്ദര്യലഹരിസൂത്ര, നിർവൃതിയന്ത്ര എന്നൊക്കെ പേരുകളിൽ അവയുടെ പരമ്പരകളായി അടയാളപ്പെടുത്തിയതും പാരമ്പര്യസ്വത്വമായ അനുഭവത്തെ തന്റെ ചിത്രങ്ങളിൽ ലഭിക്കാനാവും എന്നു കരുതിയാവും. ഹരിദാസന്റെ രൂപ-വർണ ബിംബങ്ങൾക്ക്‌ തനതായ സവിശേഷാനുഭൂതി പ്രേക്ഷകർക്കും അനുഭവമാകുന്നു.

കെ.വി.ഹരിദാസൻ

    2013ൽ കേരള സംസ്ഥാനം ഹരിദാസന്റെ ചിത്രകലാ സവിശേഷതകൾ മാനിച്ച്‌ രാജാരവിവർമ പുരസ്കാരം നൽകിയിരുന്നെങ്കിലും സ്വീകരിക്കാനായില്ല. 2014 നവംബറിൽ പ്രസ്തുത ബഹുമതി മകൻ സ്വീകരിക്കുകയാണുണ്ടായത്‌. തമിഴ്‌നാട്‌ അക്കാദമികളുടെ പുരസ്കാരങ്ങളും കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ഫെല്ലോഷിപ്പും ഹരിദാസന്‌ ലഭിച്ചിട്ടുണ്ട്‌.
    ശ്രദ്ധേയമായ നിരവധി പ്രദർശനങ്ങളിലും ക്യാമ്പുകളിലും സജീവസാന്നിദ്ധ്യമായിരുന്ന ഹരിദാസന്റെ ചിത്രങ്ങൾ വിവിധ കലാശേഖരങ്ങളിലും ഗ്യാലറികളിലും പ്രദർശിപ്പിച്ചിരുന്നു. സംസ്കാരസമ്പന്നവും മാന്യവുമായ ഒരു ജീവിതചര്യ അവലംബിച്ച ഹരിദാസൻ ജീവിതത്തിലും കലയിലും വിശുദ്ധി പരിപാലിച്ച വ്യക്തിത്വമായിരുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...