21 Aug 2015

നിശ്ചയദാർഢ്യം ഒരു വിജയരഹസ്യം

ജോൺ മുഴുത്തേറ്റ്‌


 സ്കൂളിൽ നിന്നും വൈകുന്നേരം കരഞ്ഞുകൊണ്ട്‌ വീട്ടിലെത്തിയ മകനോട്‌ അമ്മ ചോദിച്ചു..,
"എന്താ മോനെ പറ്റിയത്‌.....? നീ എന്തിനാണ്‌ കരയുന്നത്‌?"
"അമ്മേ, പിള്ളേരെന്നെ കളിയാക്കി" അവൻ വിങ്ങിപ്പൊട്ടിക്കൊണ്ട്‌ പറഞ്ഞു.
"എന്തിനാ കളിയാക്കിയത്‌?", അമ്മ കാര്യം തിരക്കി.
"നിന്റെ അച്ഛൻ മദ്യപാനിയാണ.​‍്‌ കഴിഞ്ഞ ദിവസം ക്ലബ്ബിൽ വച്ച്‌ വെള്ളമടിച്ച്‌ പൂസായി ബഹളമുണ്ടാക്കി.. ഒടുവിൽ ശർദ്ദിച്ച്‌ ക്ലബ്ബിൽ കിടന്നു. ആരൊക്കെയോ എടുത്താണ്‌ കാറിൽ ഇരുത്തിയത്‌.......", കുട്ടികൾ പറഞ്ഞ കാര്യങ്ങൾ കണ്ണീരോടെ അവൻ വിവരിച്ചു.
"ആരാണിത്‌ സ്കൂളിൽ വന്ന്‌ പറഞ്ഞത്‌?", അമ്മ ആകാംക്ഷയോടെ ചോദിച്ചു.
"എന്റെ ക്ലാസിലെ സജി. അവന്റെ അച്ഛൻ ക്ലബ്ബിലുണ്ടായിരുന്നു".
"അത്‌ ചുമ്മാ പറയുന്നതായിരിക്കും. മോൻ വന്ന്‌ കാപ്പികുടിക്ക്‌", അമ്മ  അവനെ ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു. അമ്മയ്ക്കും സങ്കടമായി.
രണ്ടു ദിവസം മുൻപ്‌ രാത്രിയിൽ കുടിച്ച്‌ ഓവറായിട്ടാണ്‌ അച്ഛൻ വന്നത്‌. പക്ഷെ ക്ലബ്ബിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടായതായി അറിഞ്ഞില്ല. രാവിലെ ജോലിയ്ക്ക്‌ പോവുകയും ചെയ്തു.
പ്രദീപ്‌ ഇലക്ട്രിസിറ്റി ബോർഡിലെ എൻജിനിയറാണ്‌. പലപ്പോഴും കുടിച്ചു ലക്കില്ലാതെ വരാറുണ്ട്‌. എത്രപറഞ്ഞാലും കുടി നിർത്തുകയില്ല. കരഞ്ഞ്‌ പറഞ്ഞ്‌ നോക്കി. അപ്പോൾ സമ്മതിക്കും. പിന്നെ കുറച്ച്‌ ദിവസത്തേയ്ക്ക്‌ കുടിക്കുകയില്ല. പക്ഷെ പിന്നെയും അവസരം വരുമ്പോൾ  കുടിക്കും. തുടങ്ങിയാൽ പിന്നെ ലക്കില്ലാതാകുന്നതുവരെ കുടിക്കും. അതാണ്‌ സ്വഭാവം. പിന്നെ പറയുന്നതും പെരുമാറുന്നതും ഒന്നും സ്വബോധത്തോടെയല്ല. ലഹരി ഇറങ്ങിക്കഴിഞ്ഞാൽ പ്രശ്നമില്ല.
പ്രദീപ്‌ വീട്ടിലെത്തിയപ്പോഴാണ്‌ ഭാര്യ സ്കൂളിലെ സംഭവം വിവരിച്ചതു. അവളുടെ കണ്ണ്‌ നിറയുന്നുണ്ടായിരുന്നു. മോൻ വിഷമം  കൊണ്ട്‌  നേരത്തെ കിടന്നുറങ്ങി. താൻ മൂലം മോനുണ്ടായ അപമാനം എത്ര ദയനീയമായിരുന്നു എന്ന്‌ അയാൾക്ക്‌ ഊഹിക്കാൻ കഴിഞ്ഞു. കരഞ്ഞു തളർന്ന്‌ ഉറങ്ങുന്ന തന്റെ പൊന്നുമോന്റെ മുഖം കണ്ടപ്പോൾ അയാളുടെ കണ്ണ്‌ നിറഞ്ഞു, മനസ്സ്‌ വിങ്ങി.
ഈ സംഭവം പ്രദീപിന്‌ വലിയൊരാഘാതമായിരുന്നു. ഇങ്ങനെപോയാൽ തന്റെയും തന്റെ കുടുംബത്തിന്റെയും ഭാവി എന്താവും.  സമൂഹം തന്റെ മക്കളെ മുഴുക്കുടിയന്റെ സന്തതികൾ എന്ന്‌ മുദ്രകുത്തും. അവർ സമൂഹത്തിൽ അവഗണിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യും. അയാൾ ഒരു ഉറച്ച തീരുമാനം എടുത്തു. 'ഇനി മദ്യം കഴിക്കുകയില്ല'.
ഇത്‌ പ്രദീപിന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായിരുന്നു. അയാളുടെ ജീവിതത്തെ സമൂലം മാറ്റി മറിച്ചു ആ സംഭവം. അതിന്‌ ശേഷം അയാൾ മദ്യപിച്ചിട്ടില്ല. ആദ്യമൊക്കെ ക്ലബ്ബിൽ പോകാതിരുന്നു. പിന്നെ കൂട്ടുകാർ നിർബന്ധിച്ചപ്പോൾ ക്ലബ്ബിൽ പോയിതുടങ്ങി. പക്ഷെ, മദ്യം കഴിക്കുവാൻ തയ്യാറായില്ല. കൂട്ടുകാർ പലപ്പോഴും പ്രലോഭിപ്പിച്ചു, നിർബന്ധിച്ചു, പക്ഷെ അയാൾ വഴങ്ങിയില്ല. അയാളുടേത്‌ ഉറച്ച തീരുമാനമായിരുന്നു. ദൃഢനിശ്ചയം അയാൾക്ക്‌ അസാമാന്യമായ ശക്തി നൽകി. മറ്റുള്ളവരുടെ പ്രലോഭനങ്ങളും സമ്മർദ്ദങ്ങളും അതിനു മുന്നിൽ വിലപ്പോയില്ല. അയാൾ തികച്ചും ഒരു വ്യത്യസ്ത വ്യക്തിയായിത്തീർന്നു. മദ്യം കഴിക്കാൻ പ്രേരണയേറുമ്പോൾ തന്റെ മകന്റെ കരയുന്ന മുഖം  മനസ്സിൽ തെളിയും. തന്റെ കുട്ടികൾ സ്കൂളിൽ അപമാനിതരാകുന്ന രംഗം മനസിൽ വിരിയും. തന്റെ ഉറച്ച തീരുമാനത്തിൽ നിന്നും വ്യതിചലിക്കാതിരിക്കാൻ ഇത്‌ അയാളെ സഹായിച്ചു. അയാളുടെ അചഞ്ചലമായ നിശ്ചയദാർഢ്യത്തിൽ മറ്റുള്ളവർക്ക്‌ അതിശയം തോന്നി. അയാളോട്‌ ബഹുമാനവും.
ജീവിതത്തിൽ വിജയം കൈവരിക്കുവാൻ ഏവർക്കും അനിവാര്യമായ ഒരു വ്യക്തിത്വ സവിശേഷതയാണ്‌ ഉറച്ച തീരുമാനം എടുക്കുക എന്നത്‌.  തീരുമാനങ്ങൾ എടുക്കുകയും പിന്നീട്‌ അതിൽ ചഞ്ചലപ്പെടുകയും തീരുമാനങ്ങൾ തിരുത്തുകയും പിൻവലിക്കുകയും ഒക്കെ ചെയ്യുന്ന എത്രയോ അനുഭവങ്ങൾ വിവിധ മേഖലകളിൽ നമുക്ക്‌ കാണുവാൻ കഴിയും.
നിശ്ചയദാർഢ്യം വിജയത്തിന്റെ സുപ്രധാന ഘടകമാണ്‌. ഉറച്ച തീരുമാനമെടുത്ത്‌ ഏതു പ്രതികൂല സാഹചര്യങ്ങളിലും മനസ്സ്‌ മടുക്കാതെ അത്‌ നടപ്പാക്കുവാനുള്ള ശേഷിയാണ്‌ നിശ്ചയദാർഢ്യം. അത്‌ നിങ്ങൾക്ക്‌ വിജയത്തിന്റെ പടവുകൾ കയറുവാൻ ശക്തിയും ഊർജ്ജവും പ്രദാനം ചെയ്യുന്നു. അതുകൊണ്ടാണ്‌ ക്രിസ്റ്റൻ ബെൽ (Kristen Bell) ഇങ്ങനെ പറഞ്ഞത്‌, "വിജയത്തിന്റെ ചേരുവകൾ എന്തൊക്കെയാണെന്ന്‌ എന്നോട്‌ ആളുകൾ ചോദിച്ചാൽ ഞാൻ പറയും, ഒന്ന്‌, വൈദഗ്ദ്ധ്യം, രണ്ട്‌ നിശ്ചയദാർഢ്യം, മൂന്നാമത്തേത,​‍്‌ വെറും ഭാഗ്യം. ഇതിൽ രണ്ടെങ്കിലും നിങ്ങൾക്ക്‌ ഉണ്ടാവണം".
ഇൻഫോസിസ്‌ ടെക്നോളജിയുടെ ശിൽപിയും പ്രശസ്തമാനേജ്‌മന്റ്‌ വിദഗ്ധനുമായ എൻ .ആർ നാരായണ മൂർത്തി ഒരിക്കൽ പറഞ്ഞു, " മികവ്‌ യാദൃശ്ചികമല്ല. ദൃഢനിശ്ചയവും, കഠിനാദ്ധ്വാനവും, കഴിവുകളും മാത്രമാണ്‌ വിജയപാതയിലെ വിലയേറിയ കൂട്ടുകാർ എന്ന വിശ്വാസമാണ്‌ മികവ്‌".
ബഞ്ചമിൻ ഫ്രാങ്ക്ലിൻ തന്റെ വ്യക്തിത്വത്തിന്റെ ഭാഗമാക്കാൻ ശ്രമിച്ച പതിമൂന്ന്‌ ഗുണങ്ങളിൽ ഒന്നായിരുന്നു നിശ്ചയദാർഢ്യം.
കഠിനമായ പരിശ്രമത്തിലൂടെ അത്‌ അദ്ദേഹം  സ്വായത്തമാക്കുകയും ചെയ്തു.
നിശ്ചയദാർഢ്യം ഇല്ലാത്ത നേതാക്കൻമാരും ഭരണാധികാരികളും രാജ്യപുരോഗതിയ്ക്ക്‌ തടസ്സം സൃഷ്ടിക്കുന്നു. രാജ്യത്തേയും ജനങ്ങളേയും ദുരന്തങ്ങളിലേയ്ക്കും, ദുരിതങ്ങളിലേയ്ക്കും നയിക്കുന്നു. സർദാർ വല്ലഭായി പട്ടേൽ ഉരുക്ക്‌ മനുഷ്യൻ എന്ന്‌ അറിയപ്പെടുന്നത്‌ അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തിന്റെ പേരിലായിരുന്നു. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യമാണ്‌ ഇന്ത്യയുടെ അഖണ്ഡത നിലനിർത്തുവാൻ സഹായകമായത്‌.
കൊളംബസിന്റെ നിശ്ചയദാർഢ്യം ഒന്നുകൊണ്ട്‌ മാത്രമാണ്‌ ദീർഘമായ കപ്പൽ യാത്രയ്ക്ക്‌ ശേഷം അമേരിക്ക കണ്ടെത്തുവാനായത്‌. സഹയാത്രികരൊക്കെ യാത്ര അവസാനിപ്പിച്ച്‌ തിരിച്ച്‌ പോകുവാൻ വേണ്ടി വഴക്കടിച്ചപ്പോഴും കൊളംബസ്‌ തന്റെ തീരുമാനത്തിൽ നിന്നും വ്യതിചലിച്ചില്ല.
നിശ്ചയദാർഢ്യത്തിന്റെ കാര്യത്തിൽ സ്ത്രീപുരുഷ വ്യത്യാസം കൽപ്പിക്കേണ്ടതില്ല. അപാരമായ നിശ്ചയദാർഢ്യം പ്രകടിപ്പിച്ച എത്രയോ സ്ത്രീകളെ ചരിത്രത്തിൽ നമുക്ക്‌ കണ്ടെത്തുവാൻ കഴിയും. ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയായിരുന്ന മാർഗരറ്റ്‌ താച്ചർ ഏത്‌  പ്രതികൂല സാഹചര്യങ്ങളിലും നിശ്ചയദാർഢ്യം പ്രകടിപ്പിച്ച ഭരണാധികാരിയായിരുന്നു.
മരണത്തിനുപോലും ഇളക്കാൻ കഴിയാത്ത നിശ്ചയദാർഢ്യമാണ്‌ ബേനസീർ ഭൂട്ടോ പ്രകടിപ്പിച്ചതു. ജാൻസി റാണിയും നിശ്ചയദാർഢ്യത്തോടെ പോർക്കളത്തിലേയ്ക്ക്‌ കുതിച്ച ധീരവനിതയായിരുന്നു.
ഇന്ദിരാഗാന്ധിയുടെ ഉറച്ച തീരുമാനങ്ങളായിരുന്നു അവരെ കഴിവുറ്റ ഭരണാധികാരിയാക്കിയത്‌. പ്രതിസന്ധിഘട്ടങ്ങളിൽ അവരുടെ ഉറച്ച തീരുമാനങ്ങളാണ്‌ നിർണ്ണായക വിജയങ്ങൾ നേടിക്കൊടുത്തത്‌ എന്ന്‌ നാം ഓർക്കണം.
തികച്ചും മൂല്യവത്തായ കാര്യങ്ങൾക്കുവേണ്ടിയാവണം നാം നിശ്ചയദാർഢ്യം പ്രകടിപ്പിക്കേണ്ടത്‌. കഴമ്പില്ലാത്ത കാര്യങ്ങൾക്ക്‌ വേണ്ടി നിശ്ചയദാർഢ്യം പ്രകടിപ്പിക്കുന്നത്‌ പ്രയോജനപ്രദമായിരിക്കുകയില്ല.
നിശ്ചയദാർഢ്യം ആർക്കും പരിശ്രമത്തിലൂടെ വളർത്തിയെടുക്കാവുന്ന ഗുണവിശേഷമാണ്‌. അത്‌ ക്രമേണ വ്യക്തിത്വത്തിന്റെ ഭാഗമായിത്തീർന്നുകൊള്ളുകയും ചെയ്യും. നിശ്ചയദാർഢ്യം വളർത്തിയെടുക്കുവാൻ ചില മാർഗ്ഗങ്ങൾ നിർദ്ദേശിക്കാം.
*   നിങ്ങളുടെ ജീവിത ലക്ഷ്യം വ്യക്തമായി നിർവചിക്കുക. അത്‌ കൈവ    രിക്കുവാനുള്ള സുപ്രധാന തീരുമാനങ്ങൾ എടുക്കുക. ഏത്‌ പ്രതികൂല സാഹചര്യത്തിലും സമ്മർദ്ദത്തിനടിപ്പെടാതെ, അടിപതറാതെ, അതിൽ ഉറച്ചു നിൽക്കുക.
*    മൂല്യവത്തായ കാര്യങ്ങൾക്കായി ഉറച്ച നിലപാടുകൾ സ്വീകരിക്കുക. അതിൽ അചഞ്ചലമായി നിലയുറപ്പിക്കുക.
*    നിങ്ങൾ വിശ്വസിക്കുകയും, വിലമതിക്കുകയും ചെയ്യുന്ന കാര്യങ്ങൾക്ക്‌ വേണ്ടി ത്യാഗമനുഷ്ഠിക്കാനും, കഠിനാധ്വാനം ചെയ്യാനും തയ്യാറാവുക.
*   സ്വന്തം തീരുമാനങ്ങളുടെ അന്തിമ നേട്ടങ്ങളെപ്പറ്റി ചിന്തിക്കുകയും, സ്വപ്നം കാണുകയും ചെയ്യുക.
*    പ്രതികൂല പ്രേരണകളും സമ്മർദ്ദങ്ങളും നിങ്ങളുടെ ഉറച്ച തീരുമാനത്തെ ഇളക്കാൻ അനുവദിക്കുകയില്ല എന്ന്‌ മുൻകൂട്ടി നിശ്ചയിക്കുക.
*    ഉറച്ച തീരുമാനങ്ങൾ എഴുതി സൂക്ഷിക്കുക. അത്‌ ഇടയ്ക്ക്‌ വായിക്കുകയും മനസിൽ ഏറ്റ്‌ പറയുകയും ചെയ്യുക. നിങ്ങളുടെ ഉപബോധമനസിലും അവ നിറഞ്ഞ്‌ നിൽക്കട്ടെ.
*    നിങ്ങളുടെ ഉറച്ച തീരുമാനങ്ങൾ മറ്റുള്ളവർ കേൾക്കെ പ്രഖ്യാപിക്കുക. പ്രതികൂലസാഹചര്യങ്ങളും സമ്മർദ്ദങ്ങളും നേരിടേണ്ടി വരുമ്പോൾ ഈ പ്രഖ്യാപനം ആവർത്തിക്കുക.
*   നിശ്ചയദാർഢ്യം കൊണ്ട്‌ നേട്ടങ്ങൾ കൈവരിച്ച മഹാൻമാരെപ്പറ്റി പഠിക്കുകയും കുട്ടികളുടെ മുൻപിൽ വച്ച്‌ അവരെ പുകഴ്ത്തി സംസാരിക്കുകയും ചെയ്യുക. അവരെ മാതൃകയാക്കാൻ കുട്ടികൾക്ക്‌ ഇത്‌ പ്രേരണ നൽകും.
*   നിങ്ങളുടെ തീരുമാനങ്ങളോട്‌ വൈകാരികമായ ഒരു ആത്മബന്ധം പുലർത്തുക. നിശ്ചയദാർഢ്യത്തിന്‌ ഇളക്കം തട്ടുമ്പോൾ നിങ്ങളുടെ ആന്തരിക ശക്തിയുടെ ദൗർബല്യമാണ്‌ പ്രകടമാകുന്നത്‌ എന്ന്‌ മനസ്സിലാക്കുക.
'ഞാൻ എന്തെല്ലാം നേടിയിട്ടുണ്ടോ, അതെല്ലാം ദൈവാനുഗ്രഹം കൊണ്ടും നിശ്ചയദാർഢ്യം കൊണ്ടും ആണ്‌ നേടിയത്‌', എന്ന മേരി ഫെയർ ചൈൽഡിന്റെ (Mary Fair Child)ന്റെ വാക്കുകൾ നമുക്ക്‌ മറക്കാതിരിക്കാം. ?

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...