26 Oct 2015

അനുഷ്ഠാനം



അധഃസ്ഥിതരുടെ അനുഷ്ഠാനങ്ങൾ
  കാവിൽരാജ്‌                  
                                                          

         ആദിപരാശക്തിയായ ഖളൂരികദേവി, ഭദ്രകാളി, മുത്തപ്പൻ, വിഷ്ണുമായ, കുട്ടിച്ചാത്തൻ, കരിങ്കുട്ടി, പറക്കുട്ടി, വീരഭദ്രൻ, മലവാഴി, മലങ്കുറത്തി,നാഗദൈവങ്ങൾ തുടങ്ങിയ ദൈവങ്ങളെയാണ്‌ ​‍ ഈഴുവർ, പാണൻ, പറയൻ ,പടന്നാൻ ,വേലൻ ,മണ്ണാൻ, പെരുമണ്ണാൻ, ചെറുമർ എന്നിവർ സ്വന്തം വീടുകളിൽ പ്രതിഷ്ഠിച്ച്‌ പൂജിച്ചു വരുന്നത്‌. പൂജാവിധികളും മന്ത്രങ്ങളുംഅനുഷ്ഠാനകർമ്മങ്ങളും ശാസ്ത്രീയമായി അറിവില്ലെങ്കിലും അവരും അവരവരുടെ കഴിവുപോലെ  അവരുടെ ദൈവങ്ങളെ ആരാധിച്ചുവരുന്നുണ്ട്‌.
       ഖളൂരികയെന്നാൽ ആയോധനകല അഭ്യസിക്കുന്നതിനുള്ള സ്ഥലം എന്നാണർത്ഥം. അതിന്റെ  അധിപയായതിനാൽ ഖളൂരികാദേവിയെന്നു വിളിക്കപ്പെട്ടു. അധഃസ്ഥിതർക്കു ഒന്നിച്ചുകൂടി വിദ്യയും ആയോധനകലയും അഭ്യസിക്കുന്നതിനുള്ള സൗകര്യങ്ങൾ ഇല്ലാതിരുന്നകാലത്ത്‌ കുറെ കുടുംബങ്ങൾ ചേർന്ന്‌ ഒരുസ്ഥലത്ത്‌ ഒത്തുചേരുകയാണ്‌ പതിവ്‌. വേലൻ മണ്ണാൻ പെരുമണ്ണാൻ എന്നീ വിളിപ്പേരുകളിൽ അറിയപ്പെടുന്ന സമുദായങ്ങളിലെ മന്ത്രവാദികളും കലാകാരന്മാരുംമാത്രമാണ്‌ അനുഷ്ഠാനകർമ്മങ്ങളിലൂടെ ഖളൂരികദേവിയെ തോറ്റിയുണർത്തുന്നവർ.മറ്റു പിന്നാക്കസമുദായക്കാർക്കുവേണ്ടി ഈ കർമ്മം അനുഷ്ഠിക്കുന്നതും ഇവർതന്നെ. പ്രധാനദേവതയായ ഭദ്രകാളിക്കുപുറമെ ഉപദേവകളായി മറ്റുദൈവങ്ങളെയും പ്രതിഷ്ഠക്കാറുണ്ട്‌.


    വർഷംതോറും ദേവചൈതന്യത്തിനായി കളംപാട്ടുകഴിക്കുകയെന്നത്‌ അനുഷ്ഠാനകർമ്മങ്ങളുടെ ഭാഗമാണ്‌.കുരുത്തോലയിൽതീർക്കുന്ന കലാവിരുതുകൾ ഇവരുടെ കലാബോധത്തെ വിളിച്ചോതുന്നു. ആർക്കും അനുകരിക്കാനാവാത്ത ധൂളീചിത്രകലയും ഇവർക്കു സ്വന്തം. കറുപ്പാണ്‌ കളമെഴുത്തിന്റെ അടിസ്ഥാന നിറം. കറുപ്പിനായി ഉമിക്കരി ഉപയോഗിക്കുന്നു. വെളുത്തനിറത്തിനു അരിപ്പൊടിയും മഞ്ഞയ്ക്കു മഞ്ഞൾപ്പൊടിയും, വാകപ്പൊടികൊണ്ട്‌ പച്ചയും, മഞ്ഞളും ചുണ്ണാമ്പും ചേർത്ത്‌ ചുവന്നപൊടിയും നിർമ്മിച്ചെടുക്കുന്നു .ഈ പഞ്ചവർണ്ണപ്പൊടികളാലാണ്‌ കളമെഴുത്ത്‌ നടത്തുന്നത്‌. ചിരട്ടയുരച്ചു വൃത്തിയാക്കി അതിൽ വിവിധ തരത്തിലും തലത്തിലും ദ്വാരങ്ങൾ  ഉണ്ടാക്കി അതിൽ ഓരോ പൊടികളും നിറച്ചാണ്‌ കളത്തിൽ കരവിരുത്‌ പ്രകടിപ്പിക്കുന്നത്‌. മട്ടവും മഴുക്കോലുമില്ലാതെ കൈത്തഴക്കവും മെയ്ത്തഴക്കവുംകൊണ്ട്‌ കളമെഴുതുന്ന വിദ്യ കേരളത്തിന്റെ തനതു കലകളിൽപ്പെട്ട ശ്രദ്ധേയമായ കലതന്നെയാണ്‌.


    കളമെഴുതിക്കഴിഞ്ഞാൽ ചെണ്ടയുടെ അകമ്പടിയോടെ കൂറ അഥവാ പട്ടുവിരിക്കൽ ചടങ്ങു നടക്കുന്നു. തറവാട്ടു കാരണവരുടെ കയ്യിൽനിന്നും കളം കർമ്മി  ഏറ്റുവാങ്ങുന്നതോടെ അനുഷ്ഠാനകർമ്മങ്ങൾ ആരംഭിക്കുന്നു. തന്തിവാദ്യസംഗീതോപകരമണമായ നന്തുണിയിൽ ദേവീസ്തുതിയോടെ പൂജകൾക്കു തുടക്കം കുറിക്കുന്നു. തുടർന്ന്‌ ഇഴാറ, ചെണ്ട, തുടി, കുഴിത്താളം എന്നന്നിവയുടെ സഹായത്താൽ തോറ്റംപാട്ട്‌ പാടുന്നതോടെ കളത്തിനുചുറ്റും നിൽക്കുന്നവർ ഭക്തിയിൽ മുഴുകുന്നു.
    പാൽക്കിണ്ടി തിരുടാട കോടിമുണ്ട്‌ വെറ്റിലപ്പാക്ക്‌ ദക്ഷിണ അവില്‌ മലര്‌ കദളിപ്പഴം തണ്ണീരമൃത്‌ പുഷ്പം ചന്ദനം കർപ്പൂരം ദശാംഗം നെയ്‌വിളക്ക്‌ ചെറുതിരി കോൽതിരി വിളക്ക്‌ എന്നിവയെല്ലാം അനുഷ്ഠാനപൂജകൾക്കായി ഉപയോഗിക്കുന്നു. തറവാട്ടമ്മ കളംതൊട്ട്‌ അനുഗ്രഹം വാങ്ങിക്കുന്നതും കുടുംബത്തിൽപ്പെട്ടവരെല്ലാം നൽപ്പത്തിയൊന്നു ദിവസം വ്രതമെടുത്ത പരിശുദ്ധിയോടെ കളംപാട്ടിൽ പങ്കെടുക്കുന്നതും ദേവീപ്രീതി നേടിക്കൊടുക്കുമെന്ന വിശ്വാസത്താലാണ്‌.സ്ത്രീഖളിൽ അശുദ്ധിയിലിരിക്കന്നവരും മത്സ്യമാംസാദികൾ ഉപയോഗിക്കുന്നവരും കളത്തിൽ പ്രവേശിക്കാറില്ല. ഭക്തിയോടെ നിറഞ്ഞ വിശ്വാസത്തോടെ കളംകൊള്ളാനെത്തുന്നന്നവരെ ഭക്തിബഹുമാനത്തോടെയാണ്‌ മറ്റുള്ളവർ നോക്കികാണുന്നത്‌.
    ക്ഷേത്രസങ്കൽപംതന്നെയാണ്‌  കളത്തിന്റെ അടിസ്ഥാന തത്വം.    അറുപത്തിനാലു ദളങ്ങളുള്ള താമരപ്പൂവിൽ വസിക്കുന്ന ദേവിയെ സങ്കൽപിച്ച്‌ 64 കലകൾക്കു നാഥയായ ദേവിക്കു 64 ഇലനറുക്കുകൾ വെച്ച്‌ പൂജചെയ്ത്‌,ദേവിയുടെ മെയ്യാഭരണങ്ങളായ അരമണി​‍ിയും വാളും ചിലമ്പും വെച്ച്‌ തോറ്റം പാട്ടിലൂടെ കളത്തിലേക്കാവാഹിച്ച്‌ തറവാട്ടുകുടുംബത്തിനു സമ്പത്സമൃദ്ധിയും ഐശ്വര്യവും ആയുരാരോഗ്യസൗഖ്യവും നൽകമണമെന്നപ്രാർത്ഥനയോടെ ഭക്തജനങ്ങൾ കൂട്ടമായി പ്രാർത്ഥിക്കുമ്പോൾ ദേവി അനുഗ്രഹിക്കുമെന്നാണു വിശ്വാസം. അനുഷ്ഠാനപൂജകളുടെയും തോറ്റം പാട്ടിന്റെയും ഫലത്താൽ ദേവീചൈതന്യം കോമരത്തിന്റെ ശരീരത്തിലേക്കു പ്രവേശിക്കുന്നു.കോമരം തുള്ളി കൽപന
ചെയ്യുന്നതിനുമുമ്പായി കളം മാച്ചുകളയുന്നതും കളത്തിൽ കടന്നിരിക്കുന്നതും കോമരത്തിന്റെ കടമയാണ്‌.കോമരത്തിൽ ദേവീചൈതന്യം കയറിയെന്നതിനു തെളിവാണത്‌ എന്നും സങ്കൽപം.
    പുരോഗതിയിലേക്കു കുതിക്കുന്ന വർത്തമാനയുഗത്തി ഇത്തരം വിശ്വാസങ്ങൾ അന്ധമാണെന്നു പറഞ്ഞു തള്ളിക്കയുവാൻ സാധിക്കുന്നില്ലായെന്നതിന്റെ ബാക്കിപത്രങ്ങളാണല്ലോ ഇന്നും ഏതുമനുഷ്യരിലും കണ്ടുവരുന്ന ആത്മീയത. സാത്വികസ്വഭാവക്കാരായബ്രാഹ്മണർ പൂജകൾക്കു സസ്യവിഭവങ്ങൾ ഉപയോഗിക്കുമ്പോൾ തമോഗുണക്കാരായ അധഃസ്ഥിതർ സസ്യേതരവിഭവങ്ങൾ ഒരുക്കി അവരുടെ ദൈവങ്ങളെ ആരാധിച്ചുവരുന്നു.


    നാഗങ്ങളുടെ ഉൽപത്തിയെക്കുറിച്ച്‌ മഹാഭാരതത്തിൽ പരാമർശമുണ്ട്‌. കശ്യപന്‌ കദ്രുവിൽ പിറന്ന നാഗങ്ങളെ ദിവ്യനാഗങ്ങളെന്നും ഭൂമിയിൽ കാണുന്നവയെ ഭൗമനാഗങ്ങളെന്നും പറയുന്നു. ആയൂർവേദത്തിന്റെ കുലപതിയായ ധന്വന്തരി മഹർഷി സുശ്രുതന്‌ ദിവ്യനാഗങ്ങളെ പരിചയപ്പെടുത്തുന്നുണ്ട്‌.ദിവ്യതേജസ്സുള്ളവയാണ്‌ ദിവ്യനാഗങ്ങൾ. അവയ്ക്കു പ്രകൃതിയെ നിയന്ത്രിക്കുവാനുള്ള കഴിവുണ്ട്‌.ഭൂമിയെ സംരക്ഷിക്കുവാനും നശിപ്പിക്കനും കഴിവുണ്ട്‌. അതിനാൽ ദിവ്യനാഗങ്ങളെ വന്ദിക്കണമെന്നും ആരാധിക്കണമെന്നുമാണ്‌ അദ്ദേഹം ഉപദേശിക്കുന്നത്‌.  സഹജീവികളോടുള്ളകാരുണ്യവും ആരാധിക്കേണ്ടവയെ ആരാധിക്കുവാനുള്ള മനസ്സും ഹൈന്ദവസംസ്ക്കാരത്തിന്റെ ചിഹ്നങ്ങളാണെന്നുള്ള വസ്തുതയും ഇവിടെ സ്മരണീയമത്രേ.  അതിന്റെ ഫലമായി ഭൂമിയിലെ ഉഗ്രവിഷമുള്ള പാമ്പുകളെ ഭയന്ന്‌ അവയെ പ്രീതിപ്പെടുത്തുവാൻ തീരുമാനിച്ചതിലൂടെയാണ്‌ സർപ്പാരാധന സമ്പ്രദായം നിലവിൽ വന്നത്‌.ആധുനികയുഗത്തിലും സർപ്പങ്ങൾക്കു പാലും നൂറും നൽകി അഷ്ടനാഗങ്ങളെ പാട്ടുപാടി കൊട്ടിവിളിക്കുന്ന സമ്പ്രദായം പാമ്പിൻകളത്തിലൂടെ ഇന്നും അനുവർത്തിച്ചുകൊണ്ടിരിക്കുന്നു.
    പാമ്പിനു ആയിരം സംവത്സരം ആയുസ്സുണ്ടെന്നാണ്‌ വിഷവൈദ്യഗ്രന്ഥം പറയുന്നത്‌. ആയുസ്സ പകുതിയെത്തുമ്പോൾ നിധിയിരിക്കുന്നേടത്ത്‌ ചെന്ന്‌ ശിവനെ തപസ്സിരിക്കും. ആയുസ്സു തീരുന്നതോടെ നിധിയുരുകി മാണിക്കകല്ലാകും.ഈ മാണിക്യവുംകൊണ്ട്‌  സർപ്പം കൈലാസത്തിലേക്കു പോകും.
സൂര്യരശ്മിയിൽ പാമ്പ്‌ ദഹിച്ചുപോകുമെങ്കിലും അതിന്റെ ജീവനും മാണിക്കകല്ലും ശിവസന്നിധിയിലെത്തും. ഇതാണ്‌ ഐതിഹ്യം. അങ്ങനെ പാമ്പിന്റെ ചിതാഭസ്മം വീഴുന്നദിക്കാണ്‌ പിന്നീട്‌ പാമ്പിൻകാവായി പരിണമിക്കുന്നതെന്നു കേരളീയരും വിശ്വസിക്കുന്നു.
    ഭൂമിയെ താങ്ങി നിർത്തുന്നത്‌ ഒരു വലിയസർപ്പമാണെന്നു നൈജീരിയക്കാരും വിശ്വസിക്കുന്നുണ്ട്‌. സാക്ഷാൽ മഹവിഷ്ണുവിനു സമുദ്രത്തിൽ സുഖശയ്യ ഒരുക്കിയിരിക്കുന്നത്‌ അനന്തൻ എന്ന സർപ്പമാണെന്നു പുരാണവും സമർത്ഥിക്കുന്നു. പല രാജ്യങ്ങളിലും നാഗപഞ്ചമി മഹോത്സവം ആഘോഷിച്ചവരുന്നുണ്ട്‌. മൂർഖൻ പാമ്പുകളെ വിലകൊടുത്തുവാങ്ങി പാലൂട്ടി പൂജിക്കുകയും ചെയ്യുന്നുണ്ട്‌.
മുബൈയിൽ വിഷം നീക്കിയ മൂർഖൻപാമ്പുകളെ ചന്തയിലും വിറ്റുവരുന്നുണ്ട്‌. സർപ്പങ്ങൾക്കു മനുഷ്യരുടെ രോഗങ്ങൾക്കു ശാന്തിവരുത്തുന്നതിനുള്ള കഴിവുണ്ടെന്നു ഗ്രീസുകാരും  ഈജിപ്തുകാരും വിശ്വസിക്കുന്നു. ഗ്രീസിൽ ജലസ്രോതസ്സുകളുടെ സമീപത്താണ്‌ സർപ്പങ്ങളെ കണ്ടുവരുന്നത്‌.  ഉറവജലത്തിനു രോഗശാന്തി വരുത്താൻ കഴിവുണ്ടാവുന്നത്‌ അവയുടെ സാന്നിധ്യംകൊണ്ടാണെന്നും വിശ്വസിക്കുന്നു. സർപ്പം ചുറ്റിയ ഒരു ശൂലവുമായി ഹെർമ്മിസ്‌ എന്ന ഗ്രീക്കുദേവൻ രാജ്യം മുഴുവൻ ഓടിനടന്ന്‌ രോഗികളെ സുഖപ്പെടുത്തിയിരുന്നുവേന്നും അവർ വിശ്വസിക്കുന്നു. അവരുടെ ക്ഷേത്ര പരിസരങ്ങളിൽ പാമ്പിൻകാവുകൾ നിലനിർത്തിയിരുന്നു. ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഉപജ്ഞാതാക്കൾ ഗ്രീക്കുകാരായതിനാലായിരിയ്ക്കാം സർപ്പം ചുറ്റിയശൂലം അന്തരാഷ്ട്ര വൈദ്യചിഹ്നമായി അംഗീകരിക്കപ്പെട്ടത്‌. സാക്ഷാൽ പരമശിവന്റെ ആഭരണങ്ങളും സർപ്പങ്ങളാണെന്നു ശിവപുരാണവും പറഞ്ഞ
തരുന്നുണ്ട്‌.

    ശിവപാർവ്വതിമാരുടെ കാനനവാസത്തിനിടയ്ക്കുണ്ടായ ഉണ്ണിഗണപതിയുടെ അസുഖം മാറ്റുന്നതിനായി പുല്ലുകൊണ്ടൊരു ആൾരൂപമുണ്ടാക്കി ജീവൻകൊടുത്തപ്പോഴാണ്‌ പുല്ലുവൻ അഥവാ പുള്ളുവൻ ഉണ്ടായത്‌. കുടത്തിലാക്കി അഗ്നിയിൽ നിന്നും രക്ഷിച്ചതിനാൽ-ഈ കുടം നിനക്കുപജീവനമാർഗ്ഗം നൽകട്ടെയെന്നും പുള്ളുവൻ തുണയായിവരട്ടെയെന്നും തക്ഷകൻ വരം നൽകി. എന്നാണ്‌ ഐതിഹ്യം.
    നാഗരാധനയുടെ അവകാശികളായ പുള്ളുവരാണ്‌  വീണയുടെയും പുള്ളോർക്കുടത്തിന്റെയും വായ്പ്പാട്ടിന്റെയും അകമ്പടിയോടെ  നാഗക്കളങ്ങൾ നടത്തുന്നത്‌. വാസുകി തക്ഷകൻ കാർക്കോടകൻ ശംഖൻ മഹാപത്മൻ ഗളികൻ അനന്തൻ എന്നിങ്ങനെ എട്ടു നാഗക്കളാങ്ങളാണ്‌ എഴുതുന്നത്‌. ഓലപ്പന്തലിനുകീഴെ കുരത്തോലത്തോരണങ്ങൾ ചാർത്തി തറവാട്ടിലെ പാമ്പിൻകാവിൽ നിന്നും എഴുന്നെള്ളിച്ചു കൊണ്ടുവരുന്ന നാഗദൈവങ്ങളെ കളത്തിലേക്കാവാഹിച്ച്‌  അനുഷ്ഠാനപൂജകളിലൂടെ കന്യകമാരിലേക്കു സന്നിവേശിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. പഞ്ചവർണ്ണങ്ങളിൽ തന്നെയാണ്‌ കളമൊരുക്കുന്നത്‌.
     വ്രതം നോറ്റ നാഗകന്യകമാർ തറ്റുടുത്ത്‌ തുള്ളുന്നതിനായി ഏകാഗ്രതയോടെ കളത്തിനു
മുന്നിൽ ഇരിക്കുന്നു. പുള്ളോർക്കുടത്തിന്റേയും വീണയുടെയും ഉന്മാദം നിറയ്ക്കുന്ന നാദവും അരിയും പുഷ്പവും കളഭവും എരിയുന്നതിരിയും എല്ലാം കന്യകമാരിലേക്കു നാഗപ്പൊലിമകളുടെ തരംഗങ്ങൽൾ സന്നിവേശിപ്പിക്കുന്നു. അവർ സർപ്പബോധത്തിലധിഷ്ഠിതമായ കലി ബാധിച്ചവരായി മറുന്നു.
കവുങ്ങിൻപൂക്കുലയേന്തി പെൺകിടാങ്ങൾ ഉന്മാദാവസ്ഥയിൽ പമ്പിഴയുന്നതുപോലെ ഇഴഞ്ഞുവന്ന്‌ കളം മായ്ക്കുന്നു.അതിനുശേഷം ചുറ്റും കൂടിനിൽക്കുന്ന ഭക്തരുടെ ചോദ്യങ്ങൾക്കും പരാതികൾക്കും പരിഹാരങ്ങൾ നിർദ്ദേശിക്കുന്നു. ഭക്തർ പ്രസാദവും അനുഗ്രഹവും വാങ്ങി പിൻവാങ്ങുന്നു.
കേരളത്തിൽ പലഗ്രാമങ്ങളിലും കാവുകൾ നിലകൊള്ളുന്നുണ്ട്‌. വൃക്ഷലതാദികളും ചിത്രകൂടക്കല്ലുകളും അടങ്ങിയതാണ്‌ കാവുകൾ .ഇഴജന്തുക്കളും പക്ഷികളും മറ്റു ചെറു ജീവികളും ഇതിലെ സ്ഥിരം താമസക്കാരാണ്‌. കാവുള്ളിടത്ത്‌ വെള്ളവുമുണെന്നാൺ​‍്‌ നാട്ടറിവ്‌. പണ്ടുമുതൽക്കുതന്നെ അവർണ്ണരും സവർണ്ണരും നാഗദൈവങ്ങളെ പ്രീതിപ്പെടുത്താൻ കാവുകൾ സംരക്ഷിക്കുകയും വർഷം തോറും പാലുനൂറുംകൊടുത്തു നാഗക്കളങ്ങൾ നടത്തിവരികയും പതിവുണ്ട്‌. ഈ കാവുകളിലും വിഷമുള്ള സർപ്പങ്ങൾ ജീവിക്കുന്നുണ്ട്‌. അതിനാൽ ആരുംതന്നെ അവയെ ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്തിരുന്നില്ല. മാത്രമല്ല തികഞ്ഞ ആരാധനയോടുമാത്രമേ  അതിനെ സമീപിക്കാറുമുള്ളു.
പാമ്പിനെ ഉപദ്രവിച്ചാൽ ദോഷമുണ്ടാകുമെന്നും കൊന്നാൽ അതു പകരം വീട്ടുമെന്നുള്ള ചിന്തകൾ മനുഷ്യരെ അലട്ടുന്നുണ്ട്‌. പാമ്പിൻ കാവ്‌ നശിപ്പിക്കുകയോ പാമ്പിരിക്കുന്ന കൂട്‌ ഇളക്കുകയോ ചെയ്താൽ ഉപദ്രവം ഉറപ്പാണെന്നും മനുഷ്യർ വിശ്സിക്കുന്നു. സർപ്പദോഷഫലമായി പാണ്ടുരോഗവും മാറാവ്യാഥികളും ഉണ്ടാകാറുണ്ട്‌.പലർക്കും അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്‌. .അക്കാര്യം അന്ധവിശ്വസമാണെന്നു പറഞ്ഞു തള്ളിക്കളയാവുന്നകാര്യവുമല്ലെന്
നു പലരും സാക്ഷ്യപ്പെടുത്തുന്നു.
    പാമ്പിൻവിഷം ഉണക്കി ക്രിസ്റ്റലുകളാക്കി ഏകദേശം പത്തുപതിനഞ്ചുകൊല്ലത്തോളം അതിന്റെ വീര്യം നഷ്ടപ്പെടാതെ സൂക്ഷിക്കുവാൻ സാധിക്കുമെന്നു ശാസ്ത്രം തെളിയിച്ചിട്ടുണ്ട്‌. പിന്നീട്‌ അത്‌ ജലത്തിൽ അലിയിച്ചെടുത്താൽ വിഷത്തിന്റെ വീര്യം നഷ്ടപ്പെടുകയുമില്ല .എപ്പോഴെങ്കിലും വിഷമുള്ളള പാമ്പിനെകൊന്ന്‌ പറമ്പിൽ കുഴിച്ചിട്ടുണ്ടെങ്കിൽ സൂക്ഷിക്കേണ്ടിയിരിക്കുന്നു. പറമ്പിൽ  മണ്ണുകിളച്ചുമറിക്കുന്നതിനിടയിൽ ആ സ്ഥലവും കിളച്ചു മറിച്ച്‌ മണ്ണ്‌ പല ദിക്കിലേക്കായി നിരത്തുകയും ചെയയ്താൽ മണ്ണിന്നടിയിൽ ഉണങ്ങിക്കിടക്കുന്ന വിഷം വെള്ളത്തിൽ അലിഞ്ഞ്​‍്‌ മണ്ണിൽ  കലരാനിടവരുന്നു. ആരെങ്കിലും അവിടം ചവിട്ടാൻ ഇടവന്നാൽ അയാളിൽ ത്വക്കരോഗങ്ങളോ,മാറാവ്യാധികളോ ഉണ്ടാകാം. പാമ്പിന്റെ  അസ്ഥി ചവുട്ടിയാലും വിഷം തട്ടിയകല്ലിൽ ചവുട്ടിയാലും വിഷം തീണ്ടുകതന്നെ ചെയ്യും .പൂർവ്വീകർ ഇക്കാര്യം നേർത്തേ മനസ്സിലാക്കിയിരുന്നു.


    ക്ഷേത്രസങ്കൽപം ഉത്തമം തന്നെ. എന്നാൽ അതിന്റെ  പവിത്രതയിലേയ്ക്കെത്തുവാൻ പല ജാതിസമൂഹങ്ങൾക്കും സാധിക്കുന്നില്ലായെന്നതും വിസ്മരിക്കുകവയ്യ.ത്രിഗുണസ്വഭാവികളായ മനുഷ്യരിൽ ഏതുഗുണത്തിന്റെ സ്വാധീനമാണ്‌ കൂടുതൽ നിഴലിച്ചു കാണുന്നതെങ്കിൽ ആയതിന്റെ  ഗുണവിശേഷംഅവന്റെ സ്വഭാവത്തിലും പെരുമാറ്റത്തിലും ഭക്ഷണരീതിയിലും  കണ്ടെന്നിരിക്കും. സാത്വികസ്വഭാവമുള്ളവർ സസ്യഭുക്കുകളും ശാന്തശീലരും വിജ്ഞാനികളുമായിരിക്കും. തമോഗുണമുള്ളവരിൽ അത്തരം സ്വഭാവരീതികൾ കണ്ടെത്തുവാൻ പ്രയാസമാണ്‌.അജ്ഞാനം അപവിത്രത ദുർഗന്ധം ജുഗുപ്സ ഉച്ചിഷ്ടത എന്നിവ തമോഗുണക്കാരിലാണ്‌ കണ്ടുവരുന്നത്‌. സാത്വികശുദ്ധിയുള്ള ഒന്ന്‌ തമോഗുണമായി വർത്തിക്കുവാൻ ഇടവന്നാൽ സത്വശുദ്ധി മലിനമായിത്തീരും . എന്നാൽ തമോഗുണത്തിൽ സാത്വികംം കലരുയുമില്ല. മത്സ്യമാംസാദിഭക്ഷണങ്ങളും അഴുകിയതും കഴിച്ച്‌ മദ്യപിച്ച്‌ സ്ത്രീലമ്പടനായി കഴിയുന്ന ഒരുവനെയും, ഈശ്വരവിശ്വാസമില്ലാത്തവനെയും, ആചാരമോ,അറിവോഇല്ലാത്ത അഹങ്കാരിയേയും പണ്ടുമുതൽക്കെ സാത്വികസ്വഭാവം സ്വായത്തമാക്കിയവർ അകറ്റി നിർത്തിയിരുന്നു. ഇതിൽനിന്നണ്‌ അയിത്തവും തീണ്ടലും തൊടീലും ആചാരങ്ങളായി ഉത്ഭവിച്ചതു.അതുപോലെത്തന്നെ സ്പർശം ദൃശ്യംഘ്രാണം രസ്യം സാമീപ്യം ഇങ്ങനെയുള്ള അശുദ്ധികൾ അവർ പരിപാലിച്ചുപോന്നിരുന്നു. മനുഷ്യന്റെ സംസ്ക്കാരവും പെരുമാറ്റവും സ്വഭവവും ഇതുമായി ബന്ധപ്പെട്ടുകിടക്കുന്നു.തമോഗുണത്തിൽനിന്നും സാത്വികഗുണത്തിലേക്കുള്ള പരിണാമപ്രക്രിയയാണ്‌ മനുഷ്യരാശിക്കനിവാര്യമായ ആത്മീയത.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...