22 Aug 2020

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ബോർഹസിൻ്റെ കഥയിലെ നോവൽചർച്ച
എം.കെ.ഹരികുമാർ

" നിങ്ങളെന്നോട് മരണാനന്തര ജീവിതത്തെക്കുറിച്ച് ,ദൈവ വിശ്വാസത്തെക്കുറിച്ച് ചോദിക്കുന്നു. ഞാൻ പറയുന്നു ,എന്തും സാധ്യമാണ്. സ്വർഗ്ഗം ,നരഗം ,മാലാഖമാർ എല്ലാം സാധ്യമാണ്. ഞാൻ എൻ്റെ ശരീരത്തിനുള്ളിൽ തന്നെ കഴിയുന്നത് ,എൻ്റെ കണ്ണുകളിലൂടെ നിങ്ങളെ നോക്കുന്നത് ,ഞാൻ മനുഷ്യൻ്റെ നാവുകൊണ്ട്, വായ കൊണ്ട്  സംസാരിക്കുന്നത് എല്ലാം വളരെ അസാധാരണമായി എനിക്ക് തോന്നുന്നു.ഇതൊക്കെ നടക്കുമെങ്കിൽ മറ്റ് അത്ഭുതങ്ങളും നടക്കും. എനിക്കെന്തുകൊണ്ട് അനശ്വരത പാടില്ല ? ഞാനൊരു ദൈവമായിക്കൂടേ? എല്ലാം സാധ്യമാണ്. ഒന്നും അങ്ങനെ ഉറപ്പിക്കണ്ട. ഒന്നും തള്ളിക്കളയാനാവില്ല'' - പ്രമുഖ അർജൻ്റൈൻ കഥാകൃത്ത് ഹൊർ ഹെ ലൂയി ബോർഹസ് (Jorge Luis Borges,1899-1986) ഒരിക്കൽ പറഞ്ഞതാണിത്.

പരീക്ഷണാത്മകവും സമാന്തരവുമായ സാഹിത്യാഖ്യാനങ്ങളിലേക്ക് അദ്ദേഹം എങ്ങനെ പ്രവേശിച്ചു എന്ന് ഇത് വ്യക്തമാക്കിത്തരും. കഥ എന്താണെന്ന സങ്കല്പത്തിൽ ബോർഹസ് തൻ്റേതായ ചില ആലോചനകൾ കൂട്ടിച്ചേർത്തു. അതു വരെ ആരും സങ്കല്പിക്കാതിരുന്ന ഭാവനയുടെ തലത്തിൽ ബോർഹസ് ഉറച്ച നിന്നു.ആ ഭാവന യാഥാർത്ഥ്യവും പ്രതീതിയുമായി ഒരേ സമയം മാറി മാറി കളിച്ചു .

ദാർശനികവും ഗഹനവുമായ ഒരു ലോകം കഥയ്ക്കും കഥാകൃത്തിനുമിടയിൽ നിലനില്ക്കുന്നതായി അദ്ദേഹം ചിന്തിച്ചു തുടങ്ങിയതിലൂടെ വായനക്കാർക്ക് എഴുത്തിൻ്റെ വേറൊരു ലോകം തുറന്നു കിട്ടി. ഒരു കഥയുടെ ആദിമധ്യാന്തം അറിയാൻ പരക്കം പായുന്ന വായനക്കാരെയല്ല ബോർഹസ് നേരിട്ടത്.കഥകൾക്കുള്ള തു പോലെ ,കഥയെഴുത്തിലെ അന്ത:സംഘർഷങ്ങളും സങ്കീർണതകളും അറിയാൻ താല്പര്യമെടുക്കുന്ന വായനക്കാരെ അദ്ദേഹം സൃഷ്ടിക്കുകയായിരുന്നു. ബോർഹസിൻ്റെ കഥകളിൽ പരമ്പരാഗതമായ പ്രകൃതി വർണനകളോ കാല്പനികമായ പ്രണയ നിമിഷങ്ങളോ ഇല്ല .വളരെ വ്യക്തിപരമായിരിക്കുമത്. ഒരു കഥാകൃത്തിൻ്റെ ആഭ്യന്തരപ്രശ്നങ്ങൾ അലങ്കോലമാവുകയോ പുതിയ ദിശയിലേക്ക് തിരിഞ്ഞ് വെളിപാടുകളാവുകയോ ചെയ്യുന്നു.

1941ൽ ബോർഹസ് എഴുതിയ An Examination of the work of Herbert Quain എന്ന കഥ പേരു കൊണ്ടു തന്നെ ഒരു കഥയാണോ എന്ന് നമ്മെ  സന്ദേഹത്തിലാക്കും. ഇതൊരു ആസ്വാദനക്കുറിപ്പോ അവലോകന മോ വിമർശനമോ ആയി കരുതാവുന്നതാണ്.അങ്ങനെയാണ് വിവരണം.അതിൽ കഥ കണ്ടെത്താൻ നാം നിയോഗിക്കപ്പെടുകയാണ് .ഒരു സമസ്യാപൂരണത്തിനു നമ്മെ ക്ഷണിക്കുകയാണ് .അല്ലെങ്കിൽ ഒരു വലിയ സമസ്യയുടെ സമുദ്രത്തിലേക്ക് വായനക്കാരെ എടുത്തെറിയുന്നു. അതിലേക്ക് നയിക്കുന്ന ചില വാക്യങ്ങൾ ബോർഹസ് നിരത്തുന്നുണ്ടാകും. പക്ഷേ ,അത് ഒരു മാർഗരേഖ മാത്രമാകും. അതിൽ നിന്ന് ഒരു കഥ വായനക്കാരൻ തിരഞ്ഞു തുടങ്ങണം. തീർച്ചയായും ഒരു കഥ ലഭിക്കാതിരിക്കില്ല. പക്ഷേ, അത് നിങ്ങൾ കണ്ടു പരിചയിച്ച രാജാവിൻ്റെയോ രാജ്ഞിയുടെയോ യുദ്ധങ്ങളുടെ വിവരണമായിരിക്കില്ല. ഒരു കാമുകനും കാമുകിയും സകല ബദ്ധപ്പാടുകളും സഹിച്ച് പ്രണയിക്കാൻ തയ്യാറെടുക്കുന്നതോ ,ഒടുവിൽ എല്ലാ പ്രതിബന്ധങ്ങളെയും തോല്പിച്ച് അവർ വിവാഹിതരാകുന്നതോ കണ്ടെന്ന് വരില്ല.കാരണം ആരെയെങ്കിലും കല്യാണം കഴിപ്പിക്കുന്നതോ ,കല്യാണത്തിനു വേണ്ടി സമൂഹത്തിൽ നിന്ന് ചിലരെ തിരഞ്ഞെടുത്ത് സജ്ജരാക്കുന്നതോ ബോർഹസിനു യാതൊരു ലഹരിയും നല്കുന്നില്ല .അദ്ദേഹം തൻ്റെ അസ്തിത്വത്തെ കുഴയ്ക്കുന്ന പ്രശ്നങ്ങളെ ചിന്താപരമാക്കുകയാണ്. സ്പാനീഷ് ഭാഷയിൽ നിന്ന് ഈ കഥ പരിഭാഷപ്പെടുത്തിയത് ആൻതണി ബോണറാണ്.ഒരു കപട ഉപന്യാസമെന്ന് വേണമെങ്കിൽ ഇതിനെ വിളിക്കാം. അതിൻ്റെയർത്ഥം ഒരു ഉപന്യാസമായി കഥ നിലനില്ക്കുമെന്നാണ്. പഴയ ഒരു രൂപത്തിൽ നിന്ന് അതിൻ്റെ സത്തയിലേക്ക് പോയി  വേറൊരു ഘടന നിർമ്മിക്കുന്നു. ഇവിടെ ഒരു കഥാകൃത്തിൻ്റെ രചനകളെപ്പറ്റിയുള്ള അവലോകനം നടത്തുന്ന സന്ദർഭം പ്രധാനമായി കാണണം. അയാൾ മരണമടഞ്ഞ ശേഷമുള്ള പത്രക്കുറിപ്പിലൂടെയാണ് കഥ പുറത്തുവരുന്നത്.

കഥയ്ക്ക് കഥാകൃത്തിനെക്കൊണ്ട് പ്രയോജനമില്ല.



എല്ലാ എഴുത്തുകാരും ,കഥ പറയാനാണ് ഒരു സാങ്കല്പിക ലോകത്തിൻ്റെ വിവരണവുമായി വരുന്നത്‌. തങ്ങൾ ഭാവന ചെയ്യുന്നതാണെന്ന് ഓരോ എഴുത്തുകാരനും അവകാശപ്പെടാറുണ്ട്. എന്നാൽ അത് യഥാർത്ഥത്തിൽ സംഭവിക്കുന്നതാകണമെന്നില്ല. അങ്ങനെയായാൽപ്പോലും അതിൽ കല്പിതാംശം ഉണ്ടായിരിക്കും. അതെല്ലാം വിചാരസാധ്യതകളായി ഇഴപിരിയുകയാണ്.കഥ പറയുന്ന ആൾ ഒരു കഥാപാത്രമായി വരുമ്പോഴും ഭാവനയാണ് മുന്നോട്ടു വയ്ക്കുന്നത്. കഥാകൃത്ത് താനുമായി മറ്റു കഥാപാത്രങ്ങൾക്കുള്ള ബന്ധത്തെ നിർവ്വചിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കും. എന്നാൽ മിക്കപ്പോഴും കഥാകൃത്ത് കഥയിൽ നിന്ന് നിശ്ചിത അകലം പാലിക്കുകയാണ് പതിവ്. കഥാകൃത്തിൻ്റേതായി ഒരു പേര് കഥയുടെ തുടക്കത്തിൽ കാണാം.എന്നാൽ ആ പേരും, ഒരിക്കലും ചേരാത്ത ഒരു ഘടകംപോലെ വേറിട്ട് കിടക്കുകയേയുള്ളു .ഉത്തരമില്ലാത്ത പ്രഹേളിക പോലെ . അല്ലെങ്കിൽ ഒരു ദയയില്ലാത്ത കാവൽക്കാരനെപ്പോലെ വിമുഖമായി കാണപ്പെടും.എന്താണ് ഇതുകൊണ്ടുള്ള പ്രയോജനം ?പ്രയോജനമില്ലെങ്കിലും ഒരാചാരമായി, കഥാകൃത്ത് കപടമായി ചില ചിന്താ ബാധകളെ സംക്രമിപ്പിച്ചുകൊണ്ട് കഥയുടെ ഉടമസ്ഥനെന്ന അവകാശത്തോടെ നേരെ മുൻപിൽ വന്ന്  നില്ക്കുകയാണ്. കഥാകൃത്ത് സൃഷ്ടിച്ചതാണെങ്കിൽ ,അയാൾക്ക് കഥാപാത്രങ്ങളുമായി എന്തെങ്കിലും ബന്ധം ഉണ്ടാകേണ്ടതല്ലേ ?വേറൊരു രീതിയിൽ പരിശോധിച്ചാൽ ,കഥയുടെ ആദ്യം കാണുന്ന പേര് കഥാകൃത്തിൻ്റേതാകയാൽ കഥാപാത്രങ്ങൾക്ക് പ്രത്യേകിച്ച് ഒരു ഗുണവുമില്ല.ടോൾസ്റ്റോയിയുടെ 'ഇവാൻ ഇല്ലിച്ചിൻ്റെ മരണം' എന്ന ദീർഘിച്ച കഥയിലെ പാത്രങ്ങൾക്ക് ടോൾസ്റ്റോയിയുടെ ഉടമസ്ഥാവകാശം ഒരു യാഥാർത്ഥ്യമല്ല. അവർ തീർത്തും അന്യഗ്രഹജീവികളാണ്, മനുഷ്യൻ്റെ അവസ്ഥയുടെ പ്രതീതി എന്ന നിലയിൽ.ആൻ്റണിയും ക്ളിയോപാറ്റ്‌റയും ഷേക്സ്പിയറുടെ ലോകവുമായി ഒരു ബന്ധവും പുലർത്താതെ വേറൊരു ലോകത്തെ മിഥ്യകളെ അമിതമായ ശക്തി ഉപയോഗിച്ച് വെട്ടിപ്പിളർത്താൻ വൃഥാ ഒരുമ്പെടുന്നു. ഒരു 'കഥ' ഹെൻറി ജയിംസിൻ്റെയോ ജെയ്ൻ ഓസ്‌റ്റിൻ്റെ യോ ആയാലെന്താണ് ? അതിലെ കഥാപാത്രങ്ങൾക്ക് പ്രത്യേകിച്ച് വല്ല കാര്യവുമുണ്ടോ ?അതുകൊണ്ട് കഥാകൃത്തിനു കഥയുമായി നേരിട്ട് യാതൊരു ഇടപാടുമില്ല. അയാൾ എഴുതി എന്ന വസ്തുത  വിശ്വസിക്കേണ്ടി വരുന്ന ഒരു യാഥാർത്ഥ്യം എന്ന നിലയിൽ കുറച്ചൊക്കെ ഭദ്രമാണ്. എന്നാൽ അത് ശരിയാണെന്ന കാര്യത്തെ കബളിപ്പിച്ചു കൊണ്ട് കഥയിൽ അയാൾക്ക് വ്യക്തിപരമായി ഇടപെടാൻ ഒരിടമില്ല .അയാൾ സൃഷ്ടിച്ച കഥാപാത്രങ്ങളുടെ ഇടമാണത്. ഈ പ്രശ്നത്തെ മുൻനിറുത്തിയാണ് ബോർഹസിൻ്റെ കഥ വേറൊരു സാങ്കല്പിക എഴുത്തുകാരനു ചുറ്റും കറങ്ങുന്നത്. അദ്ദേഹം ഇതിനായി ഒരു വ്യാജ എഴുത്തുകാരനെ സൃഷ്ടിക്കുന്നു.

ഈ കഥയിൽ ചർച്ച ചെയ്യുന്നത് ഹെർബർട്ട് ക്വെയ്ൻ എന്ന എഴുത്തുകാരനെക്കുറിച്ചാണ്.അങ്

ങനെയൊരാൾ ലോകത്ത് എവിടെയുമില്ല .അത് ബോർഹസിൻ്റെ നിർമ്മിതിയാണ്. എന്നാൽ ബോർഹസ് നിർമ്മിച്ചതുകൊണ്ട് അയാൾ ഒരു എഴുത്തുകാരനല്ലാതാവുകയോ ,യഥാർത്ഥത്തിലുള്ള ഒരാളുടെ പ്രശ്നങ്ങളിൽപ്പെടാതിരിക്കുകയോ ചെയ്യുന്നില്ല .ഹെർബർട്ട് ക്വെയ്ൻ ശരിയായിരുന്നാലും നുണയായിരുന്നാലും ,അയാൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ ഒന്നുതന്നെയായിരിക്കും. അയാൾ മരിച്ച കാര്യമാണ് കഥാകൃത്ത് പറയുന്നത്. തീർച്ചയായും ആ എഴുത്തുകാരൻ്റെ വലിപ്പത്തിനനുസരിച്ച് പത്രങ്ങൾ അയാളെക്കുറിച്ച് അനുശോചനമോ ചരമവാർത്തയോ  പ്രസിദ്ധീകരിക്കും. ടൈംസ് ലിറ്റററി സപ്ളിമെൻറ് വലിയ പ്രാധാന്യം കൊടുത്തില്ല .സ്പെക്ടറ്ററിൻ്റെ പേജിൽ കുറേക്കൂടി മാന്യമായ ഒരിടം അയാൾക്ക്‌ ലഭിച്ചു.ആ എഴുത്തുകാരനെപ്പറ്റി പ്രസിദ്ധീകരിച്ച ലേഖനം തന്നെ എഴുതിയ ആളുടെ തന്നിഷ്ടപ്രകാരമുള്ളതാണ്. അയാൾ തൻ്റെ താത്പര്യപ്രകാരം പല താരതമ്യങ്ങളും നടത്തുന്നു. അതൊന്നും ശരിയാകണമെന്നില്ല. പല അഭിപ്രായങ്ങളും അങ്ങനെയാണ് .അത് പറയുന്ന ആൾക്ക് ശരിയായാൽ മതി.അതിനു വിധേയമാകുന്ന വ്യക്തി മരണമടഞ്ഞ ആളാണെങ്കിൽ കുറേക്കൂടി എളുപ്പമായി. ആരും തന്നെ യഥാർത്ഥ വസ്തുത വ്യക്തമാക്കാൻ വരികയില്ല .വന്നാൽ തന്നെ ഫലവുമില്ല.കാരണം ,ഒരെഴുത്തുകാരൻ ഒരിക്കലും 'ശരിയായി 'വിലയിരുത്തപ്പെടുന്നില്ല. അയാൾ ചിലപ്പോൾ നിലനില്ക്കുന്നേയില്ല. ഓരോ കോണിൽ നിന്നുള്ള നിരീക്ഷണമാണ് ഉണ്ടാകുന്നത്. അതൊന്നും പൂർണമായി ശരിയല്ല .എന്നാൽ എല്ലാറ്റിലും കുറച്ചു ശരിയുണ്ട്. അത് എപ്പോഴും അതാര്യത അവശേഷിപ്പിക്കുന്നു.

അപ്രത്യക്ഷതയുടെ ആഖ്യാനം .

ക്വെയ്നിൻ്റെ ആദ്യകൃതിയാണ് The God of Labyrinth. അതാകട്ടെ ആകെ കുഴയ്ക്കുന്നതും വായനക്കാരെ മുൾമുനയിൽ നിർത്തുന്നതുമാണ് .ഒരു കൊലപാതകമാണ് വിവരിക്കുന്നത്.പിന്നീട് അതിനെക്കുറിച്ചുള്ള അന്വേഷണവും.എന്നാൽ കഥയിൽ ചില പൊരുത്തക്കേടുകളുണ്ട്. നോവലിസ്റ്റ് തന്നെ വായനക്കാരെ വെട്ടിലാക്കിയിരിക്കയാണ്. സ്വാഭാവിക മായി പറഞ്ഞവസാനിപ്പിക്കുന്നതിനു പകരം കഥാപാത്രങ്ങളുടെ കണ്ടുമുട്ടൽ വേറെ എന്തോ മറച്ചുവയ്ക്കുന്നു എന്ന് നോവലിസ്റ്റ് പ്രസ്താവിക്കുകയാണ്. ബോർഹസ് പറയുന്ന എഴുത്തുകാരനും നോവലും യഥാർത്ഥത്തിൽ ഇല്ല.എന്നാൽ യഥാർത്ഥത്തിൽ ഉള്ളത് ഏത് നോവലാണ്, ഏത് എഴുത്തുകാരനാണ്.?എല്ലാം കല്പിതമല്ലേ ?അവിടെ എഴുത്തുകാരൻ യഥാർത്ഥമായിരിക്കുന്നത് എങ്ങനെയാണ്?. മഹാവിമർശകനായ കോളിൻ  വിൽസൺ The God of Labyrinth എന്ന പേരിൽ ഒരു നോവലെഴുതിയിട്ടുണ്ട്. ബോർഹസിൻ്റെ കഥയിൽ സൂചിപ്പിക്കുന്ന നോവലിൻ്റെ പേരാണത്. അദ്ദേഹത്തിൻ്റെ ഇഷ്ട വിഷയമായ തത്ത്വചിന്തയാണ് അതിലും നിറഞ്ഞു നില്ക്കുന്നത്.ഇവിടെ ആരാണ് യഥാർത്ഥം ?കോളിൻ വിൽസണോ? ബോർഹസോ? ഹെർബെർട്ട് ക്വെയ്നോ ?ഇതിൽ ആരുടെ പ്ര കൃതിയാണ് മൗലികം? കോളിൻ വിൽസണും ബോർഹസിൻ്റെ കൃതിയും തമ്മിലുള്ളതെന്താണ്‌? ഒരു ബന്ധവുമില്ല .ആ തലവാചകം പരസ്യമായി ഉപയോഗിക്കുകയാണ് വിൽസൺ .വിൽസൺ എഴുതിയ നോവൽ അദ്ദേഹത്തിൻ്റെ സ്വപ്നപദ്ധതിയാണ്. താൻ  അഭിദർശിച്ചത് എഴുതാനുള്ള ശ്രമമാണത്. അത് പൂർണമായി എന്ന് പറയാനാവില്ല. അതിൻ്റെയർത്ഥം, ജീവിതം എന്ന ആപേക്ഷികയാഥാർത്ഥ്യത്തെ ഒരു ഗൂഢസ്വപ്ന പദ്ധതിയാക്കി വിൽസൺ എഴുതിയ നോവൽ ഒട്ടും യഥാർത്ഥമല്ല. ഒരു നോവലിസ്റ്റെന്ന നിലയിൽ താൻ ഒരു അയഥാർത്ഥ വസ്തുതയാണെന്ന് അദ്ദേഹം സ്ഥിരീകരിക്കുന്നത് തൻ്റെ സ്വപ്നത്തെ അവതരിപ്പിക്കുന്നതിലൂടെയാണ്.ഈ സ്വപ്നം ഒരു ആഖ്യാനം എന്ന നിലയിൽ എഴുത്തുകാരൻ്റെ മേൽ വെല്ലുവിളി ഉയർത്തുന്നു. ആരാണ് യഥാർത്ഥം ? നമുക്ക് വേണമെങ്കിൽ രണ്ടും യഥാർത്ഥമാണെന്ന് വാദിക്കാം.

എന്നാൽ ഈ എഴുത്തുകാരനും നോവലും വൈരുദ്ധ്യമായി നില്ക്കുകയാണ് .ക്വെയ്ൻ എന്ന എഴുത്തുകാരനും അദ്ദേഹത്തിൻ്റെ നോവലും നിലവിലില്ല എന്നതാണ്  പുതിയ അസ്തിത്വപ്രശ്നം .അതുകൊണ്ടു് ബോർഹസും അദ്ദേഹത്തിൻ്റെ നോവലും നിലവിലില്ല എന്നും അനുമാനിക്കാവുന്നതാണ്. സങ്കല്പങ്ങളുടെ സാധ്യതകളിലേക്കാണ് ഇത് നയിക്കുന്നത് . സാഹിത്യത്തിൽ  അപ്രത്യക്ഷതയുടെ ആഖ്യാനമായി ഞാൻ ഇതിനെ നിരീക്ഷിക്കുന്നു. അതിശയകരമായ യാഥാർത്ഥ്യം വേണമെന്ന് വാദിക്കുന്ന ക്വെയ്ൻ  പക്ഷേ ,അതാർക്കും നേടാൻ എളുപ്പമല്ലെന്ന് വിശ്വസിക്കുന്നയാളാണ്.അതുകൊണ്ടാണ് പലരും പുരാതന പുസ്തകങ്ങൾ വായിച്ച് അതിൻ്റെ ആരാധകരായി കഴിയുന്നതെന്ന് അദ്ദേഹം കണക്കുകൂട്ടുന്നു. ഈ രണ്ടു പ്രസ്താവങ്ങളും പരസ്പരം ചേരാതെ നില്ക്കുകയാണ്.സാഹിത്യം ആനന്ദം നല്കണമെന്ന കാര്യത്തിൽ തർക്കമില്ല .എന്നാൽ അത് നേടാൻ എന്താണ് പ്രയാസം ?അതിൻ്റെ വഴിയിൽ അർപ്പണത്തോടെ നീങ്ങുന്ന ആൾ അവിടെ എത്തുക തന്നെ ചെയ്യും. പക്ഷേ,എല്ലാവർക്കും അത് ലഭിക്കണമെന്നില്ലല്ലോ അതുകൊണ്ട് എന്തിനാണ് പുരാതന പുസ്തകങ്ങളിലേക്ക്  വീണ്ടും വീണ്ടും ചെന്നെത്തുന്നത് ? ഗതകാല കൃതികൾ നിരന്തരം വായിക്കുന്നവർക്ക് സാഹിത്യത്തിൻ്റെ പരമമായ അസുലഭസന്തോഷം ലഭിക്കുകയില്ല എന്നാണോ ?അതിനോട് എങ്ങനെ യോജിക്കും ? ചുരുക്കത്തിൽ ബോർഹസ് തൻ്റെ നോവലിസ്റ്റിനെ ഒരഴിയാക്കുരുക്കായി പരിചയപ്പെടുത്തുകയാണ്.ഒരെഴുത്തുകാരൻ്റെ മരണവും അതിനെ തുടർന്നുവരുന്ന അനുശോചനക്കുറിപ്പുകളും ഒരു അവിശ്വസനീയമായ ,അതിശയകരമായ ജീവിതാവസ്ഥയെ അന്തർവഹിക്കുന്നു എന്ന വലിയൊരു ആശയമാണ് നല്ലൊരു വായനക്കാരന് ഇതിൽ നിന്ന് കണ്ടെത്താനാവുന്നത്.കഥയുടെ കാര്യത്തിൽ മാത്രമല്ല ,ജീവിതത്തിലെ മറ്റെല്ലാ സംഭവങ്ങളിലും ഇതുപോലുള്ള വൈരുദ്ധ്യങ്ങളും അസംബന്ധങ്ങളും നിലനില്ക്കുന്നുണ്ട്. ഈ അസംബന്ധങ്ങൾ ഒരാളെ അസ്വസ്ഥപ്പെടുത്തുകയും കുഴയ്ക്കുകയും ചെയ്യുന്നുണ്ട് എന്ന അന്വേഷണമാണ് ഈ കഥ .

ഒരു കഥയിൽ തന്നെ പല കഥകൾ .

എഴുതപ്പെടാത്ത ഒരു നോവലിനെക്കുറിച്ച് ,ജീവിച്ചിരിക്കാത്ത ഒരു നോവലിസ്റ്റിനെക്കുറിച്ച് എഴുതുന്ന കുറിപ്പിലൂടെ ബോർഹസ് ലഷ്യം വയ്ക്കുന്നത് മനുഷ്യാസ്തിത്വത്തെക്കുറിച്ചുള്ള തൻ്റെ സന്ദേഹങ്ങളും അനിശ്ചിതമായ പരിണാമങ്ങളുമാണ്.ഒരു വിധത്തിലും സംഗ്രഹിക്കാനാവാത്ത നീണ്ട ,തീർത്തും അവ്യക്തവും കുഴഞ്ഞുമറിഞ്ഞതുമായ ഒരു ജൈവാവസ്ഥയുടെ കേന്ദ്രബിന്ദുവാണ് മനുഷ്യനെന്ന് ഈ കഥയിലൂടെ ഏത് നല്ല വായനക്കാരനും ബോധ്യപ്പെടും. അത് തന്നെയാവും കഥാകൃത്ത് ലക്ഷ്യം വയ്ക്കുന്നത്. കഥ തന്നെ ഒരു വിഷമവൃത്തമാവുകയാണ്. കഥ യഥാർത്ഥത്തിൽ നിലനില്ക്കുന്നോ എന്ന ചോദ്യം എവിടെ നിന്നോ നമ്മെ തുറിച്ചു നോക്കുന്നുണ്ട്. കഥയ്ക്കുള്ളിൽ നിന്ന് ദുരൂഹമായ പല ചോദ്യങ്ങളും ഉയരുന്നുണ്ട് .ഒരു കഥ അതിൻ്റെ തന്നെ വൈരുദ്ധ്യത്തെ അഭിമുഖീകരിക്കുകയാണ്. അതിൻ്റെ വ്യക്തതയ്ക്ക് വേണ്ടി 'ഏപ്രിൽ മാർച്ച് ' എന്ന കൃതിയെക്കുറിച്ച് എഴുതുന്നുണ്ട്.കഥയ്ക്ക് 'ഏപ്രിൽ മാർച്ച് ' എന്ന് പേരു കൊടുത്തത് പ്രത്യേകിച്ച് ഒരു കാരണവുമുണ്ടായിട്ടല്ലത്രേ.ഏപ്രിലിലോ മാർച്ചിലോ നടന്ന ഒരു സംഭവവും ഇവിടെ വിവരിക്കുന്നുമില്ല. മാത്രമല്ല ,മാർച്ച്ഏപ്രിൽ എന്നതിനു പകരം കഥാകൃത്ത് ബോധപൂർവ്വം ഏപ്രിൽ മാർച്ച് എന്നാക്കിയത് താൻ പറയാൻ പോകുന്ന കാര്യങ്ങൾ നിങ്ങൾ പ്രതീക്ഷിക്കുന്ന കാലഗണനയിലോ ,നിങ്ങളുടെ പ്രിയപ്പെട്ട മുൻഗണനാക്രമങ്ങളിലോ അല്ലെന്ന് സൂചിപ്പിക്കാനാണ് .ഇത് ഫ്ളാഷ് ബാക്ക് എന്ന സങ്കേതത്തെ അട്ടിമറിക്കുന്ന ഒരു രചനാസങ്കേതമായി കാണാവുന്നതാണ്.

ക്വെയിനിൻ്റെ നോവലിൽ പറയുന്ന കഥയ്ക്ക് ഒരു രേഖീയമായ തുടർച്ചയില്ല .അത് ഒരു സായാഹ്നത്തിൽ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരുന്ന കുറേപ്പേർ ഏതോ വിഷയത്തെപ്പറ്റി നടത്തുന്ന ചർച്ചയിൽ നിന്നാണ് തുടങ്ങുന്നത്. എന്നാൽ അടുത്ത അധ്യായം ഇതിൻ്റെ തുടർച്ചയല്ല!അതും റെയിൽവേ സ്റ്റേഷനിൽ ആളുകൾ കൂടി നിന്ന് സംസാരിക്കുന്നതിനെക്കുറിച്ചാണ്. എന്നാൽ അത് തൊട്ടു തലേദിവസത്തെ ചർച്ചയാണെന്ന് മാത്രം. ഇങ്ങനെ റിവേഴ്സ് ക്രമത്തിൽ നോവൽ എഴുതിയിരിക്കയാണ് .വീണ്ടും അടുത്ത അദ്ധ്യായം അതിൻ്റെ തലേ ദിവസത്തെ ചർച്ചയെക്കുറിച്ചാണ്. എന്തിനാണ് ഈ നോവലിസ്റ്റ് ഇങ്ങനെ കഥയെ തന്നെ തലകുത്തനെ പിടിക്കുന്നത്.പരസ്പരം അറിയാത്ത ആളുകൾ റെയിൽവേ സ്റ്റേഷനിൽ വന്ന് സംസാരിക്കുന്നതിൽ എന്താണ് സംവദിക്കാനുള്ളത് ?ആ സംഭാഷണങ്ങൾ ഇവിടെ കഥാകൃത്ത് ഉദ്ധരിക്കുന്നില്ല. അത് അങ്ങനെ സംഭവിച്ചു എന്ന് മാത്രമേ നമുക്കറിയാവൂ.ഫ്ളാഷ് ബാക്കിൽ ,വളരെ മുമ്പു നടന്ന ഒരു സംഭവം പിന്നീട് കാണിക്കുകയാണല്ലോ ചെയ്യുന്നത് .

ബോർഹസിൻ്റെ കഥയിൽ ചർച്ച ചെയ്യപ്പെടുന്ന നോവലിൽ കഥ പുരോഗമിക്കുന്നത് ഇത് വരെ ആരും പരീക്ഷിക്കാത്ത രീതിയിലാണ്. കാലഗണനയിൽ പിന്നോട്ട് കഥ പറയുന്നു. ഒരു സായാഹ്നത്തിൽ നടന്ന സംഭവത്തിൽ നിന്ന് തൊട്ടുതലേന്നത്തെ സായാഹ്നത്തിലേക്കും പിന്നീട് അതിനു തലേന്നത്തെ സായാഹ്നത്തിലേക്കും കഥ സഞ്ചരിക്കുന്നു. അത് ക്വെയ്ൻ എന്ന എഴുത്തുകാരൻ്റെ പരീക്ഷണമാണ്. അയാൾ കഥ പറയുന്നതിലെ യുക്തിയെ തന്നെ ചോദ്യം ചെയ്യുന്നു. എന്തിനാണ് അയാൾ കഥ പറയുന്നത് ?ഇതുവരെ സംഭവിക്കാത്ത ,സംഭവിക്കാൻ സാധ്യതയില്ലാത്ത ഒരു കഥ വായനക്കാർക്ക് പറഞ്ഞു കൊടുക്കണമെന്ന നിർബന്ധം അയാൾക്കില്ല. അങ്ങനെയൊരു കഥയില്ല എന്നായിരിക്കും അയാൾ ചിന്തിക്കുന്നത്. അതുകൊണ്ട് കഥ എന്താണെന്ന് സ്വയം തിരക്കുകയാണ് ആ കഥാകൃത്ത് ചെയ്യുന്നത്. ഇതിനു പിന്നാലെ വായനക്കാരെ ഞെട്ടിച്ചു കൊണ്ട് ബോർഹസ് വീണ്ടും ഇടപെടുന്നു. ആ നോവൽ ഒരു ഒറ്റ നോവൽ അല്ലത്രേ .അത് ഒൻപത് വേറിട്ട നോവലുകൾ അടങ്ങിയ ഒറ്റ നോവലാണ്. വേറൊരു രീതിയിൽ പറഞ്ഞാൽ ഒരു നോവലിൽ തന്നെ വിവിധ നോവലുകളെ ഭാവന ചെയ്തിരിക്കുന്നു. എന്നാൽ ഇത് എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നതെന്ന് വ്യക്തമാവുന്നില്ല .അപസർപ്പക കഥയും മനശ്ശാസ്ത്ര കഥയും ഇക്കൂട്ടത്തിലുണ്ട്‌.ഒരു കഥ ഒരിക്കലും അതു മാത്രമല്ല ; അതിൽ തന്നെ പലതരം ഭാവനാപരമായ സാധ്യതകൾ കലരുന്നുണ്ട്.ഒരു അലങ്കോലത്തിൽ നിന്നാണ് നാം യുക്തിയുടെ ചരടിൽ ഒരു കഥ കോർത്തെടുക്കുന്നത്. അത് തെളിഞ്ഞു മുകളിൽ നില്ക്കുമ്പോഴും മറ്റനേകം കഥകൾ പിൻവലിയുന്നത് കാണാം. അയാൾ കഥ പറയാനല്ല ശ്രമിക്കുന്നത്. കഥ പറയുന്നതിനെക്കുറിച്ച് തനിക്കുള്ള ചിന്താക്കുഴപ്പം പരിഹരിക്കാനാണ്.ഒരു കഥ എഴുതുന്ന പ്രക്രിയ തന്നെ  ഭാവനയ്ക്ക് വിധേയമാണ്.ഒരു കഥയുണ്ടായിരിക്കണമെന്നില്ലെന്നും ഒരാൾ കഥയെഴുതിയിട്ടുണ്ട് എന്ന് ചിന്തിക്കുന്നതിൽ പോലും കഥ എന്ന സാഹിത്യരൂപം അന്തർലീനമാണെന്നും വ്യക്തമാണ് .എന്താണ് കഥ ?അത് കഥയെഴുതുന്നയാളിൻ്റെ വിഭ്രാമകമായ ഒരവസ്ഥയാണോ ?അല്ലെങ്കിൽ അയാൾ തൻ്റെ അയുക്തികവും ഉത്തരമില്ലാത്തതുമായ അനേകം പ്രശ്നങ്ങളെ മെരുക്കാൻ വേണ്ടി സ്വീകരിക്കുന്ന അടവോ? അശാന്തമായ ചിന്തകളെ സൂത്രത്തിൽ ഒരു ചില്ലലമാരയിലെന്ന പോലെ സൂക്ഷിക്കുന്ന ഏർപ്പാടാണോ ? കഥാകാരൻ ഒരു സൃഷ്ടി നടത്തുന്നതിലൂടെ തൻ്റെ വിധ്വംസകവും ഗതികിട്ടാത്തതുമായ ഭാവനകളിൽ നിന്ന് പലായനം ചെയ്യുകയാണ്. ബോർഹസിൻ്റെ കഥ ക്രമേണ ഒരു നിഗൂഢതയാവുന്നത് ആ കഥയുടെ ഘടനയെ തന്നെ അട്ടിമറിച്ചുകൊണ്ടാണ്.

മനുഷ്യാസ്തിത്വം പുറമേ പ്രകടമായി തോന്നുമെങ്കിലും അത് വളരെ അവ്യക്തവും സന്ദിഗ്ദ്ധവുമാണ്.ഈ കഥ പരോക്ഷമായി അസ്തിത്വത്തെയാണ് പ്രത്യക്ഷവത്ക്കരിക്കുന്നത്. ഇത് കൂടുതൽ സൂചിതമാവുന്നത് ക്വെയ്നിൻ്റെ ചില സങ്കല്പങ്ങൾ അറിയിക്കുമ്പോഴാണ്‌. അതിൽ ഏറ്റവും പ്രധാനം സാഹിത്യം എന്താണെന്നുള്ളതാണ്.സാഹിത്യം ഭാവന ചെയ്യുമ്പോഴുള്ള ആനന്ദമാണെന്ന് ക്വെയ്ൻ പ്രഖ്യാപിച്ചിട്ടുണ്ട്‌.എന്നാൽ മിക്കവർക്കും ആനന്ദം ലഭിക്കാറില്ലത്രേ .അവർ ആനന്ദം ലഭിച്ചതായി അനുകരിക്കുകയാണെന്ന് അദ്ദേഹം വാദിക്കുന്നു. ഇതിൽ നിന്ന് നമുക്ക് മനസ്സിലാക്കാവുന്നത് ,ആ മഹത്തായ ആനന്ദത്തെക്കുറിച്ച് അദ്ദേഹം സന്ദേഹിയാന്നെന്നകാര്യമാണ്. അത് അദ്ദേഹത്തിനു ലഭിച്ചു എന്നതിനു മതിയായ തെളിവില്ല .അദ്ദേഹം ധരിച്ചുവച്ചിരിക്കുന്ന ആനന്ദം ഒരു പിരിയൻ ഗോവണി കയറുന്ന പോലെ എന്തോ ആണ്. അതുകൊണ്ടാണ് കഥാപാത്രങ്ങളെ തന്നെ വട്ടം കറക്കുന്നത്‌. കാലഘടന തെറ്റിക്കുന്നു .കഥയുടെ ഒടുവിലെത്തുമ്പോൾ വായനക്കാർ തന്നെ വഞ്ചിതരാവുന്നു. ഇങ്ങനെയായിരിക്കാം ക്വെയ്ൻ ആനന്ദം നേടുന്നത്.അങ്ങനെ നോക്കുമ്പോൾ കഥാഖ്യാനത്തിലൂടെ ആ എഴുത്തുകാരൻ വായനക്കാരെ ദ്രോഹിച്ച്  സന്തോഷം നേടുകയാണ്. തൻ്റെ പ്രമേയങ്ങളെ ക്വെയ്ൻ മനപ്പൂർവ്വം കുഴപ്പത്തിലാക്കുന്നുവെന്ന് ബോർഹസ് എഴുതുന്നത് നാം മുഖവിലയ്ക്കെടുക്കണം .

ബോർഹസിൻ്റെ സാങ്കല്പിക സൃഷ്ടിയായ ക്വെയ്ൻ ചിലപ്പോൾ ബോർഹസ് തന്നെ ആയിക്കൂടെന്നില്ല. ബോർഹസിൽ അനേകം എഴുത്തുകാർ ജീവിക്കുന്നുണ്ടാകും.അവരിൽ ഒരാളാണ് ക്വെയ്ൻ. അയാൾക്ക് സന്തോഷം ലഭിക്കണമെങ്കിൽ വായനക്കാരെ അപ്രതീക്ഷിതമായി കുഴപ്പിക്കണം. കഥാരംഭം മുതൽ വായനക്കാരൻ ഒരു ഘോരവനത്തിലെന്ന പോലെ ചുറ്റിത്തിരിയണം. വായന അവസാനിപ്പിക്കരുത്. വായിച്ചവസാനിപ്പിക്കുന്നിടത്ത് നിന്ന് വീണ്ടും തുടക്കത്തിലേക്ക് തിരിച്ചെത്തി വായിച്ചുകൊണ്ടിരിക്കണം.


കഥയെഴുതുമ്പോൾ ദുരന്തം .

കഥയെഴുതുമ്പോൾ വേറൊരു ദുരന്തം കൂടി സംഭവിക്കുന്നു. ആദ്യത്തെ ദുരന്തം ഒരു കഥയ്ക്കുള്ളിലെ അനേകം കഥകളെ ഒളിപ്പിക്കുകയോ  പുറത്തെടുക്കുകയോ ചെയ്യേണ്ടി വരുന്നതുമൂലം എഴുത്തുകാരനുണ്ടാവുന്ന പ്രത്യേകതരം ക്രൂരമായ ആനന്ദമാണ്. രണ്ടാമത്തെ ദുരന്തം വായനക്കാരനെ വഞ്ചിക്കുന്നതാണ്.അത് വായനക്കാരൻ തെറ്റിദ്ധരിച്ച് നേടുന്ന ആനന്ദമാണ്.അങ്ങനെയൊരു ആനന്ദം കഥാകാരൻ കരുതിവച്ച കെണിയാണ്.അത് വായനക്കാരൻ തനിക്ക് ലഭിച്ചു എന്ന് സ്വയം വിശ്വസി പ്പിക്കുകയാണ്. യഥാർത്ഥത്തിൽ കഥാകൃത്ത് തൻ്റെ വിമുഖവും വിരുദ്ധവുമായ രണ്ട് പ്രമേയങ്ങളെ കൂട്ടിക്കുഴച്ചിരിക്കയാണ്.അങ്ങനെ ഒരു അപായക്കളിയിലൂടെ തൻ്റെ പ്രമേയങ്ങളുടെ യഥാർത്ഥ അവസ്ഥയെ മറച്ചു പിടിച്ച് അയാൾ വായനക്കാരുടെ മുമ്പിൽ വയ്ക്കുന്ന ആ കഥ പ്രതീതിയും അതേസമയം ബഹുസ്വരവുമാണ്. വായനക്കാരനാകട്ടെ ,വൈരുദ്ധ്യങ്ങൾക്ക്  പകരം സമാനതകളും രമ്യതകളുമാണ് തേടുന്നത്.പരസ്പരം പോരടിക്കുന്നതിനെ വിദൂരമായ ഒരു മഹാരമ്യതയിൽ എത്തിച്ച് അതിൽ നിന്ന് സമാധാനപരവും അന്തര്യാമിയുമായ ആനന്ദം നേടുക എന്നുള്ളത് അവൻ്റെ രഹസ്യ അജണ്ടയാണ്. കഥാകാരനെ കൊന്നിട്ടായാലും അവനത് നേടാതിരിക്കാനാവില്ല.

ഇരുപതാം നൂറ്റാണ്ടിൽ മാജിക്കൽ റിയലിസം ,ഉത്തരാധുനികത എന്നീ പ്രവണതകൾക്ക് തുടക്കമിട്ടത് ബോർഹസിൻ്റെ രചനകളാണ്.സാഹിത്യത്തെക്കുറിച്ചുള്ള സാഹിത്യം ബോർഹസ് തൻ്റെ മുഖ്യപ്രമേയമാക്കുകയുണ്ടായി. ഇതാണ് പില്ക്കാലത്ത് ഉത്തരാധുനികതയിൽ സജീവമായ ഒരു ധാരയായത്. 1955 ൽ ബ്യൂനസ് അയേഴ്സ് യൂണിവേഴ്സിറ്റിവിലെ ഇംഗ്ളീഷ് സാഹിത്യ അദ്ധ്യാപകനും നാഷണൽ പബ്ളിക് ലൈബ്രറി ഡയറക്ടറുമായി ബോർഹസ് നിയമിതനായി.എന്നാൽ അമ്പത്തഞ്ചാം വയസ്സിൽ കണ്ണു കാണാൻ വയ്യാതായെങ്കിലും അതിനു ശേഷമാണ് ബോർഹസ് ലോക പ്രശസ്തനായത്  .1960 കളോടെ ബോർഹസിൻ്റെ രചനകൾ ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ടു.

ബോർഹസ് ഹാസ്ലം  എന്ന നിയമജ്ഞൻ്റയും മനശ്ശാസ്ത്രജ്ഞൻ്റെയും മകനായ ലൂയി ബോർഹസ് ഒൻപത് വയസ്സിൽ തന്നെ ഓസ്ക്കാർ വൈൽഡിൻ്റെ 'ദ് ഹാപ്പി പ്രിൻസ് 'സ്പാനീഷിലേക്ക് പരിഭാഷ ചെയ്തു. ആർതർ ഷോപ്പനോറുടെ തത്ത്വശാസ്ത്ര ഗ്രന്ഥങ്ങൾ ബോർഹസിനെ സ്വാധീനിച്ചിട്ടുണ്ട്. ആ വഴിക്കാണ് അദ്ദേഹത്തിൻ്റെ സാഹിത്യവ്യക്തിത്വം വേരു പിടിച്ചത്. അസാധാരണവും അയഥാർത്ഥവുമായ കാര്യങ്ങളെ യഥാർത്ഥമെന്ന പോലെ പ്രതിപാദിച്ച് ഒരു ഊരാക്കുരുക്ക് ഉണ്ടാക്കുന്ന രീതി അദ്ദേഹം അവലംബിച്ചു.അർജൻ്റീനയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന Sur മാഗസിനിലാണ് ബോർഹസിൻ്റെ കൂടുതൽ രചനകളും പ്രകാശിപ്പിക്കപ്പെട്ടത്.

സാഹിത്യരചനയിൽ യാഥാർത്ഥ്യം എന്ന് വിവക്ഷിക്കുന്നത് മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതോ മൂർത്തമായതോ ആകണമെന്നില്ല എന്ന വീക്ഷണമാണ്  ബോർഹസിനുണ്ടായിരുന്നത്. മനസ്സിൽ നിന്ന് സ്വാഭാവികമായി വരുന്നതാണ് പ്രിയം .
I am writing something that stands for my feelings ,or for my thoughts .അതുകൊണ്ട്  ഒരു ഭ്രമാത്മക കഥ കൂടുതൽ യഥാർത്ഥമായി താൻ കാണുന്നുവെന്ന് അദ്ദേഹം പറയുന്നു. 1971 ൽ ദ് കോൺഗ്രസ് എന്ന നീണ്ടകഥ പ്രസിദ്ധപ്പെടുത്തി.Fictions, The Library of Babel , The Aleph, Labyrinths, തുടങ്ങിയവയാണ് പ്രധാന കൃതികൾ .എന്നാൽ നോവൽ എഴുതുന്നതിനോട് അദ്ദേഹം ഒരിക്കലും യോജിച്ചല്ല .നോവലിൻ്റെ രൂപത്തോട് പൊരുത്തപ്പെടാനാവാത്തതായിരുന്നു പ്രശ്നം.

 BACK TO HOME

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...