Showing posts with label 12. Show all posts
Showing posts with label 12. Show all posts

16 Jan 2016

കിളിച്ചൊല്ലൽ

ഹരിദാസ് വളമംഗലം


കിളിച്ചൊല്ലൽ -1
ഹരിദാസ്‌ വളമംഗലം
വഴിയിൽ നിന്നൊരു
കിളിച്ചൊല്ലു പറന്നുപോയ്‌
ഒരു തൂവൽപോലുമനക്കാതെ
അതുമൊരുവഴിയതിൻദിക്കേത്കാലവും
മഴയിലിടവഴിയിൽ കലങ്ങി
കിളിച്ചൊല്ലൽ- 2
പഴയ തെച്ചിപ്പൂചുവന്നകുളക്കര
കറുകപടർന്ന പച്ചച്ചതീരം
നിറമേഴുമേഴായിരംനിഴലുമുണ്ടവിടെയും
അറിവ്‌ കിളിച്ചൊല്ലലല്ലോ.


25 Nov 2015

ശേഷിപ്പ് /കവിത

ശ്രീകല. കെ. വി

കോഴിത്തലകള്‍ ഓരോന്നും വെട്ടിമാറ്റിയയിടത്തുനിന്നും
മുളച്ചുകൊണ്ടേയിരുന്നു.,
വേണ്ടെന്നു വെയ്ക്കാന്‍ പഠിയ്ക്ക...!
ഓരോന്നും സ്വയം അറുത്തുമാറ്റി
വീണ്ടും അടുത്തതു്..,
മുളച്ചവ ഓരോന്നും വേണ്ടന്നു വയ്കാന്‍ ശീലിച്ചു..
അങ്ങിനെ ഒരു ദിവസം കുട്ടനിറയെ തലകളുമായി
അച്ചനും അമ്മയും പുറത്തേയ്ക്കു നടന്നു.
അതിലിരുന്നു ഓരോതലയും
പാട്ടുപാടുകയും ചിലവ ചിരിക്കുകയും
പലരീതിയില്‍ കരയുകയും ചെയ്തുകൊണ്ടിരുന്നു.
മുറ്റത്തു ചികഞ്ഞു കൊണ്ടിരുന്ന ശേഷിച്ച ശരീരം
കണ്ണു കാണുന്നതായും കേള്‍ക്കുന്നതായും
കരുതി അഭിമാനത്തോടെ ധൃതിയില്‍ ജീവിച്ചു.
പിന്നെ.,
തീന്‍ മേശയില്‍ ശുഷ്ക്കിച്ച ശരീരം
വെന്തു കറിയായി പരിഷ്കൃതയായി
സ്വന്തം രുചിയറിയില്ലെന്നറിയാതെ..
അലംകൃതയായി..
അപ്പോഴാണു മടിക്കുത്തില്‍ നീന്നും
അരിഞ്ഞു വച്ച ബോധങ്ങള്‍ മുറ്റത്തു
വിതറി സമരക്കാര്‍ ഉറക്കെ വിളിച്ചത്
കോഴി ബാ ബാ.. ബാ..

26 Oct 2015

കവല



സന്തോഷ് പാലാ

രണ്ടരയിഞ്ച്
വാവട്ടമുള്ള
ഗ്ലാസ്സിലേയ്ക്ക്
ആറടി
ഉയരത്തില്‍ നിന്നും
ചായ വീഴ്ത്തുമ്പോഴും
നാറാണേട്ടന്‍റെ കണ്ണുകള്‍
വണ്ടിയില്‍ കേറുന്നവരേയും
ഇറങ്ങുന്നവരെയും
ആ വലിയ വളവുവരെയും
കൊണ്ടുവിടാറുണ്ട്.
ചൂടു വെള്ളം വീണു
പൊള്ളിയതില്‍ പിന്നെ
ഞാനവിടെക്കേറാറില്ല
മാനേജരുടെ കടയില്‍
രാമായണം പരമ്പരയിലെ
അട്ടഹാസം,
കുടവയറിന്‍റെ കൂടെ
സഞ്ചരിയ്ക്കുന്ന ഫോണ്‍,
വെള്ളം കുടിപ്പിയ്ക്കുന്ന
ബോണ്ട എന്നിവയുണ്ട്
എന്‍റിഷ്ടസാധനം
പലപ്പോഴും
അവിടെ കിട്ടാറില്ല
തങ്കച്ചന്‍റെ കടയില്‍
സോഡയും
ബുള്‍സൈയുമടിയ്ക്കുന്നവര്‍ക്കേ
സാധനം വിളമ്പാറുള്ളൂ
എന്നതിനാല്‍
നഷ്ടക്കച്ചവടമാണ്
വല്യച്ഛന്‍റെ കടയില്‍
വേറെന്തെങ്കിലും
വാങ്ങാനാണെങ്കില്‍
കേറാമായിരുന്നു
കുഞ്ഞാഞ്ഞയുടെ കടയില്‍
പോകാന്‍ പേടിയാണ്,
പഞ്ചായത്ത് കഥകള്‍
പഴംപുരാണങ്ങള്‍
പറ്റ് രസീതുകള്‍
ചിട്ടിപ്പൈസ,
പീറച്ചിരി - എല്ലാം
മൊത്തമായും
ചില്ലറയായും കിട്ടും
ഇല്ല ,
എന്തായാലും അങ്ങോട്ടില്ല
പീന്നീടുള്ള കട മുതലാളിമാര്‍
പ്രസവമടുത്ത
പെണ്ണുങ്ങളെപ്പോലെ
വല്ലപ്പോഴും വരും,പോകും
ആപത്ഘട്ടങ്ങളില്‍
തിരിഞ്ഞു നോക്കാന്‍
ആരുമില്ലെന്നറിഞ്ഞത്
വളരെ വൈകിയാണ്
പുകഞ്ഞ കൊള്ളി
പുറത്ത്,
അത്ര തന്നെ.
പുകവലി വിരുദ്ധ സമിതി
അന്ന് നാട്ടിയ കൊടിമരം
ഇഴയുന്ന
പല സുഹൃത്തുക്കള്‍ക്കും
ഇന്ന്
ഒരു സഹായമാണ്.

28 Sept 2015

അവതാരം...?

ബാബു ആലപ്പുഴ.
``````````````````````````````````````````````````````````````````````````````````````````````

     എന്റെ പള്ളീലിട്ട പേര് മാത്യു കെ. തോമസ്‌.  മാത്തുക്കുട്ടി എന്നും മാത്തച്ചനെന്നും  വീട്ടുകാരും കൂട്ടുകാരും വിളിച്ചു.  നാട്ടുകാര്‍ വിളിച്ചിരുന്നത്‌ റൌഡി മാത്തണെന്ന്!  കാരണം അന്തക്കാലത്ത്  ഞാന്‍ ശരിക്കും ഒരു റൌഡി ആയിരുന്നു.  കാടാറുമാസം നാടാറുമാസം എന്ന കണക്കിനല്ല്യോ ഞാന്‍ ജയിലിലും പുറത്തും കഴിഞ്ഞിരുന്നേ..?  അത് സുഖമുള്ളൊരു ജീവിതമാരുന്നു? ചോരക്കണ്ണ്‍കളും കപ്പടാമീശയും കുടവയറുമുള്ള അപ്പച്ചനെ ദൂരെവച്ച് കാണുമ്പോഴേ നാട്ടുകാര്‍ പേടിച്ചു വിറയ്ക്കുമാരുന്നു.  നാടുനീളെ ഭാര്യമാരുണ്ടാരുന്നു അപ്പച്ചന്.  ധാരാളം കുട്ടികളും.  അപ്പച്ചന്റെ വീറും വാശിയും കേഡിത്തരവും കണ്ടാണ്‌ ഞാന്‍ വളര്‍ന്നത്‌.  അന്നേ മനസ്സില്‍ തീരുമാനമെടുത്തതാ അപ്പച്ചനെ കടത്തിവെട്ടുന്ന ഒരു കേഡി ആയിത്തീരണമെന്ന്.  അങ്ങനെ  പതിനാറാം വയസ്സില്‍ ഞാന്‍ റൌഡി മാത്തനായി.

      ഇരുപതാം വയസ്സില്‍ കല്യാണം കഴിച്ചു.  ഭാര്യയുള്‍പ്പടെ നാല് പേര്‍ക്ക് ചെലവിനു കൊടുക്കാന്‍ ഞാന്‍ പെട്ട പാട് ചില്ലറയൊന്നുമല്ല.  അങ്ങനെ തൊഴില്‍മേഖല വിപുലീകരിച്ച് റൌഡികളുടെ നേതാവായി.

     മക്കള് മലപോലെ വളര്‍ന്നു.  മൂത്ത മകന്‍ തോമസ്‌ സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ ഉടന്‍ ഗള്‍ഫില്‍ പോയി അഞ്ചാറു കാശുണ്ടാക്കി. അവിടെ ജോലിയുള്ള ഒരു നേഴ്സിനെ കല്യാണം കഴിച്ചു. കുട്ടികളുമായി സുഖമായി വാഴുന്നു.

     രണ്ടാമന്‍ ആന്‍ഡ്രൂസ്.  അവന്‍ ആള് ബുദ്ധിമാനാ.  അവനില്ലാത്ത ബിസിനസ്സുകളില്ല.  കള്ളക്കടത്ത്, കള്ളനോട്ട്, മയക്കുമരുന്ന്, ബോംബു മരുന്ന്, വജ്രവ്യാപാരം, പെണ്‍വാണിഭം അങ്ങനെ പലതും. പിന്നെ ക്വട്ടേഷന്‍, അല്‍പ്പസ്വല്‍പ്പം രാഷ്ട്രീയം, പോലീസേമാന്മാരുമായുള്ള കൂട്ടുകെട്ട് – ഇത് മൂന്നുമില്ലെങ്കില്‍ ഒരു ബിസിനസ്സും പച്ച പിടിക്കത്തില്ലെന്നാ ആന്‍ഡ്രൂസ്സ് പറയുന്നേ.  ഒന്നാലോചിച്ചാല്‍ അപ്പറഞ്ഞത്‌ സത്യം തന്നാ...?

    അവന്‍ കല്യാണം കഴിച്ചിരിക്കുന്നത് കോട്ടയത്തെ ഒരു പണച്ചാക്കിന്റെ ഒരേയൊരു പുന്നാരമോളെയാ.  ഒരു കുട്ടിയുമുണ്ട്.  പണ്ടത്തെക്കാലത്ത് ഭാര്യക്ക് വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം ഉടുക്കാനെന്തേലും വാങ്ങിക്കൊടുത്താല്‍ മതിയാരുന്നു.  പക്ഷെ, ഇന്നങ്ങനാണോ?  ആഴ്ച്ചയിലൊരിക്കല്‍ പത്തിരുപതിനായിരത്തിന്റെ പട്ടുസാരിയല്ല്യോ വാങ്ങിക്കൊടുക്കേണ്ടത്?  അല്ലെങ്കില്‍ അവളുമാര് കെട്ടിയോന്റെ കൊങ്ങായ്ക്ക് കുത്തിപ്പിടിക്കും.  അതാ കാലം!? ഒരു കുഞ്ഞാണെങ്കിലും അതിനെ വളര്‍ത്തിയെടുക്കാന്‍ എന്താ ചെലവ്?  ഒന്നും പറയണ്ട.  കലികാലം!?

     എന്നാലും ഞാനാലോചിക്കാറുണ്ട്.  അവനോടു നേരിട്ട് ചോദിച്ചിട്ടുമുണ്ട്.  “എന്റെ മോനേ ആന്‍ഡ്രൂസേ..ഇത്രയൊക്കെ വാരിക്കൂട്ടാണോ?” എന്ന്.  അപ്പോഴവന്‍ പറയും “അപ്പച്ചാ..പഴേ കാലമല്ല ഇത്.  അവസരം വരുമ്പോ ഉണ്ടാക്കാവുന്നതൊക്കെ ഉണ്ടാക്കണം.  വെട്ടിപ്പിടിക്കവുന്നതൊക്കെ വെട്ടിപ്പിടിക്കണം.  അല്ലെങ്കീ  നിരാശപ്പെടെണ്ടിവരും.  ഒരുപാടുകാലം വാരിക്കൂട്ടാന്‍ പറ്റുമോ അപ്പച്ചാ നമുക്ക്..?”  ഒരു കണക്കിനു അവന്‍ പറയുന്നതും ശരിയാ അല്ല്യോ..?

     ആന്‍ഡ്രൂസ് വാരിക്കൂട്ടുന്ന പണമെല്ലാം രഹസ്യമായി പൂഴ്ത്തിവച്ചിരിക്കുന്നതു തെക്കേപറമ്പിലെ ആ പഴയ ഓലപ്പെരേലാ. ഞങ്ങള് പണ്ട് താമസിച്ചിരുന്ന പെരയാ അത്.  ആന്‍ഡ്രൂസിനു കാശുണ്ടായപ്പോ പണികഴിപ്പിച്ച ഈ മണിമാളികേലാ പിന്നീട് ഞങ്ങള് താമസം തുടങ്ങിയേ.  ആ ഓലപ്പെരയ്ക്കുള്ളില്‍ തറയ്ക്ക് താഴെ അവന്‍ രഹസ്യമായി ഒരു നിലവറ പണിതീര്‍ത്തിട്ടുണ്ട്.  ആ നെലവറേലാ കള്ളക്കടത്ത് സാധനങ്ങളും കള്ളപ്പണവും മയക്കുമരുന്നും ബോംബു മരുന്നുമെല്ലാം പൂഴ്ത്തിവച്ചിരിക്കുന്നേ.  ഇത് പരമരഹസ്യമാ?

     വല്ലാത്ത ക്ഷീണം.  പ്രായം കുറെ ആയില്ലേ?  ഒരു പെഗ്ഗടിക്കാം?  നെരേം വെളുത്തിട്ടിതേവരെ അടിച്ചത് നാല് പെഗ്ഗ് മാത്രം.  ഓരോ മണിക്കൂറിടവിട്ടു ഒരു പെഗ്ഗടിക്കുന്നതാ ശീലം. അവസാനം അടിച്ച പെഗ്ഗിന്റെ കിക്ക് മുഴുവന്‍ ചോര്‍ന്നുപോയി. അലമാര തുറന്നു ബോട്ടില്‍ പുറത്തെടുത്തു.  ഒരു പെഗ്ഗ് വായിലേയ്ക്ക് കമഴ്ത്തി.  എന്തൊക്കെയാണെങ്കിലും ആന്‍ഡ്രൂസ് നല്ലവനാ.  അവ്നല്ല്യോ ദിവസേന ഓരോ കുപ്പി വിദേശിയെ വാങ്ങിത്തരുന്നേ..?  അതുകൊണ്ടെനിക്കു സുഖമായി ദിവസം മുഴുവന്‍ കിറുങ്ങിയിരിക്കാന്‍ സാധിക്കുന്നു...?

     ഇളയവന്‍ ജോണി.  അവനൊരു മന്ദബുദ്ധിയാ.  സദാസമയവും മരുന്നടിയാ ജോലി.  മയക്കുമരുന്നേ.  അവന്‍ വീട്ടിലുള്ളതും ഇല്ലാത്തതും ഒരുപോലാ.

     കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്യുന്ന ശബ്ദം?  പുറത്തേയ്ക്ക് തല നീട്ടിയ എന്നോട് ആന്‍ഡ്രൂസ് പറഞ്ഞു: “അപ്പച്ചാ..ഞാന്‍ പുറത്തേയ്ക്കൊന്നു പോയിട്ട് വരാം....” എന്നിട്ട് എന്റെ നേരെ നോക്കി കൈ വീശി.

     ഏതാണ്ട് പത്തു മിനിട്ട് കഴിഞ്ഞു കാണും ഗേറ്റ് തുറന്നു ആരൊക്കെയോ ഓടി വരുന്നു!?

“....എന്താടാ കാര്യം..?”

“മാത്തുക്കുട്ടിചേട്ടാ...റോഡില്‍ ബോംബ്‌ സ്പോടനം..  ആന്‍ഡ്രൂസ് സാറിന്റെ കാറില്‍ നിന്നാ സ്പോടനം..കാറ് ചിതറിപ്പോയി..”

“എന്റെ മോനേ...”  അടുത്തുകണ്ട തൂണില്‍ കയറിപ്പിടിച്ചതുകൊണ്ട് താഴെ വീണില്ല.

     പെട്ടെന്ന് വല്ലാത്തൊരു ഭീകര ശബ്ദം!!??

     തെക്കേപറമ്പില്‍നിന്നാണല്ലോ ആ ശബ്ദം മുഴങ്ങി കേട്ടേ..?!

     പുറത്തിറങ്ങി തെക്കേപറമ്പിലേയ്ക്ക് ഞാന്‍ ഭീതിയോടെ നോക്കി.

     കുടുംബവീട് നിന്ന സ്ഥലത്ത് ഒരു ആകാശതീഗോളം നൃത്തം വയ്ക്കുന്നു!!

21 Aug 2015

ആത്മം


        ദിപുശശി തത്തപ്പിള്ളി
നീട്ടുമ്പോഴേക്കും പിൻവലിക്കുന്ന,
മറു കൈയുടെ നിർവികാരതയാണ്‌,
പ്രണയമെന്ന തിരിച്ചറിവുകളിൽ ;
നടന്നു തീർത്ത ഭ്രാന്തൻ ദൂരങ്ങളെത്രയോ.....
പറയാതടക്കിപ്പിടിക്കുമ്പോഴും ,
കാണാമുറിവുകളിലൂടെ  ഒലിച്ചിറങ്ങുന്ന,
നനവിന്റെ നേരാണ്സ്നേഹമെന്നറിഞ്ഞ്;
മരുന്നു മണമുള്ള കട്ടിൽ  വിരിപ്പിൽ ,
കാലത്തിന്റെ വിരല്പാടിലുറയുന്നതെ സുഖം......

19 Jul 2015

അനുഭവങ്ങളുടെ പൊരുൾ


എം. തോമസ് മാത്യൂ
    എന്തൊരു തിരക്കാണ്‌ തീർത്ഥാടന കേന്ദ്രങ്ങളിലും രോഗശാന്തിമേളകളിലും ദൈവച്ചമയങ്ങളുടെ സന്നിധാനങ്ങളിലും! ആദ്ധ്യാത്മികത ഒരുതരം ലഹരിയായി, ഉന്മാദനൃത്ത കേളിയായി, ഉറഞ്ഞു തുള്ളലായി, പ്രകാശനം നേടുന്ന നവമത പ്രസ്ഥാനങ്ങളിലുമുണ്ട്‌ ഈ തള്ളിക്കയറ്റം. അവിടെ പ്രായേണ, ചെറുപ്പക്കാരാണ്‌ ഒത്തുകൂടുന്നതെന്നുമാത്രം. നല്ല ആരോഗ്യവും ചുറുചുറുക്കും ഉള്ളവർക്കേ അവിടത്തെ ആരാധനകളിൽ പങ്കുചേരാൻ കഴിയൂ എന്നതാവാം കാരണം. എന്നാൽ, തീർത്ഥാടന കേന്ദ്രങ്ങളിലേയും പുണ്യപുരുഷന്മാർ അനുഗ്രഹമുദ്രയിൽ സാന്നിദ്ധ്യം അരുളുന്നിടത്തും സ്ഥിതി അങ്ങനെയല്ല. അവിടെ പ്രായസ്ഥരും മദ്ധ്യവയസ്കരും ആൺപെൺ ഭേദമില്ലാതെ ഒഴുകിയെത്തുന്നു. തീർച്ചയായും അവിടെ നിന്ന്‌ മടങ്ങുന്നവർ താത്കാലികമായിട്ടെങ്കിലും ആശ്വാസം നേടുന്നുണ്ടാകണം; എന്തൊക്കെയോ ഭാരങ്ങൾ ഇറക്കിവച്ച്‌, ഞരമ്പുകളുടെ പിരിമുറുക്കം അയഞ്ഞ്‌ മടങ്ങാൻ കഴുയുന്നുണ്ടാകണം. കബളിപ്പിക്കപ്പെടുന്നു എന്ന വിചാരം അവർക്ക്‌ ഉണ്ടാകുന്നില്ലെന്ന്‌ തീർച്ചയാണ്‌. മനസ്സിന്റെ വേവലാതികൾ ഒഴിഞ്ഞു കിട്ടി. ഇനിയുള്ള രാവുകൾ നിദ്രാവിഹീനമാകേണ്ടതില്ല എന്ന സമാധാനം അവരുടെ പ്രതിഫലമാണ്‌. മിക്കവരെ സംബന്ധിച്ചും മതംകൊണ്ട്‌ നേടേണ്ടത്‌ ഇത്രമാത്രമാണ്‌. തിരക്കുപിടിച്ച ജീവിതം എന്തൊരുതരം അരക്ഷിതത്വമാണ്‌ കൊണ്ടു വന്നിരിക്കുന്നത്‌; ആകെ അശാന്തമായിരിക്കുന്നു, ജീവിതം. അനുനിമിഷം മനസ്സിന്റെ ഭാരം വർദ്ധിക്കുകയാണ്‌. ജീവിതം എന്ന ഓട്ടപ്പന്തയത്തിൽ തങ്ങൾ ലക്ഷ്യസ്ഥാനത്ത്‌ എത്തുമെന്ന്‌ യാതൊരു ഉറപ്പുമില്ല. അടുത്ത നിമിഷം തങ്ങളെ തള്ളി വീഴ്ത്തി ചവുട്ടി മെതിച്ചു മുന്നേറാൻ പാഞ്ഞുവരുന്നവരുടെ ആയംപിടുത്തം ഭീഷണിയായി ഒപ്പമുണ്ട്‌. ഉത്കണ്ഠകളും പരാജയ ഭീതിയും മരണഭയവും മേളിക്കുന്ന ഈ ജീവിതത്തിൽ എവിടെയെങ്കിലും വേണ്ടേ, സാന്ത്വനത്തിന്റെ ഒരു പച്ചത്തുരുത്ത്‌?
    ശരിയാണ്‌; ദുഃഖിതരും ഭാരം ചുമക്കുന്നവരുമേ എന്റെ അടുക്കൽ വരുവിൻ, ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം എന്ന്‌ ക്രിസ്തുനാഥനും പറഞ്ഞിട്ടുണ്ട്‌. എന്നാൽ, ആ സന്നിധി നിങ്ങൾക്ക്‌ തുള്ളി ഉറഞ്ഞ്‌ ഞരമ്പുകൾക്ക്‌ അയവു വരുത്താനുള്ളതായിരുന്നില്ല. അരിസ്റ്റോട്ടിലിന്റെ രാഷ്ട്രമീമാംസയിൽ മതോന്മാദത്തെ  (​‍ൃലഹശഴശീ​‍ി​‍െ ലിവ്ശെമ​‍ൊ)ക്കുറിച്ചു പറഞ്ഞിട്ടുണ്ട്‌. അനുഷ്ഠാനമായി നടത്തുന്ന നൃത്തഗീത പ്രകടനങ്ങൾ അതിന്റെ പ്രശമനം (ഗമഹവമൃശെ​‍െ) നിർവഹിക്കുന്നതിനെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്‌. അത്തരത്തിലുള്ള സമ്മർദ്ദ ലഘൂകരണമല്ല യേശുക്രിസ്തു പറഞ്ഞത്‌. ഏതേതു മായക്കാഴ്ചകളുടെ പിന്നാലെ പാഞ്ഞിട്ടാണ്‌ നിങ്ങൾ കുഴങ്ങിയത്‌, എന്തെല്ലാം പാഴ്‌വസ്തുക്കൾ വാരി നിറച്ചാണ്‌ നിങ്ങൾക്ക്‌ ഇടമില്ലാതായത്‌, ഏതെല്ലാം തുച്ഛതകളെച്ചൊല്ലിയാണ്‌ നിങ്ങൾ കലഹക്കാരനായത്‌. അതെല്ലാം എറിഞ്ഞുകളഞ്ഞിട്ട്‌ യഥാർത്ഥ സന്തോഷവും യഥാർത്ഥ സ്വാതന്ത്ര്യവും എന്താണെന്ന്‌ കാണുക എന്നാണ്‌ അവിടുന്നു പറഞ്ഞത്‌. നോക്കൂ, നിങ്ങളുടെ മക്കൾക്കു വേണ്ടി ക്ലേശങ്ങൾ അനുഭവിക്കുമ്പോൾ, ദുരിതം ഇത്‌ ഇല്ലാതിരുന്നെങ്കിൽ എന്നു തോന്നിയിട്ടുണ്ടോ, അതോ ആ ക്ലേശങ്ങൾ അനുഭവിക്കുന്നതാണ്‌ സുഖം, നിർവൃതി എന്നു തോന്നുമോ? ഈ നിർവൃതി മക്കളുടെ കാര്യത്തിൽ നിർത്താതെ മറ്റുള്ളവരിലേക്കു വ്യാപിപ്പിക്കൂ. നിങ്ങളുടെ സ്നേഹത്തിന്റെ വൃത്തം വലുതാകട്ടെ, അപ്പോൾ ആന്തര സമ്മർദ്ദങ്ങൾ ഒഴിഞ്ഞ്‌ സ്വാച്ഛന്ദ്യം അനുഭവപ്പെടും. വല്ലാത്ത വിരോധാഭാസം തന്നെ: ഏതളവിൽ നാം നമ്മുടെ സുഖത്തിൽ ശ്രദ്ധാലുക്കളാകുന്നുവോ അത്രത്തോളം നമ്മുടെ ദുഃഖവും പിരിമുറുക്കവും വർദ്ധിക്കും; ഏതളവിൽ നാം സ്വയം മറന്ന്‌ അന്യനെക്കുറിച്ച്‌ വിചാരപ്പെടുന്നുവോ അത്രത്തോളം നമ്മുടെ മനോഭാരങ്ങൾ ഒഴിഞ്ഞ്‌ സ്വസ്ഥത ലഭിക്കും! അർത്ഥവത്തായ ആദ്ധ്യാത്മികതയുടെ പ്രഥമതലം ഇതാണ്‌. എന്നാൽ, അത്‌ പ്രഥമതലം മാത്രമാണ്‌. അഹംബോധത്തിൽ നിന്ന്‌, 'ഞാൻ, എന്റേത്‌' എന്ന വിചാരത്തിൽ നിന്നുള്ള മുക്തി അവിടെ ആരംഭിക്കുന്നു. അവിടെനിന്ന്‌ നീളുന്ന പാത അവസാനിക്കുന്നില്ല. അവസാനിക്കുന്നില്ലെന്നു മാത്രമല്ല, ഏറെയേറെ പരുപരുത്തത്തായി. കാരമുള്ളുകൾ നിരത്തിയിട്ടതായി ഭവിക്കുകയും ചെയ്യും. ഒരിക്കലും തീരാത്ത സംശയങ്ങൾ, ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ, നിരന്തരം ഉയർന്നുകൊണ്ടിരിക്കും. അൽപത്തിൽ വിശ്വസ്ഥനായ ദാസനു കിട്ടുന്ന പ്രതിഫലവും അനുമോദനവും അധികത്തിന്റെ ചുമതലക്കാരനാവുക, നിന്റെ ചുമലുകൾ ഈ ഭാരം വഹിക്കാൻ ബലമുള്ളത്‌, ഇനിയും ഞാൻ ആ ചുമലുകളിൽ ചുമടുകൾ വച്ചു തരാം എന്ന ദൈവത്തിന്റെ വാഗ്ദാനമാണ്‌. നീ വിശ്വസ്ഥനാണെന്ന്‌ തെളിയിച്ചിരിക്കുന്നു. ഇനി പോയി പുതച്ചു കിടന്ന്‌ ഉറങ്ങിക്കൊള്ളൂ എന്ന്‌ ദൈവം പറയുന്നില്ല; അങ്ങനെ പറയുന്നവൻ ദൈവമല്ല, പിശാചോ പിശാചിന്റെ പിണിയാളോ ആണ്‌. നിങ്ങൾക്ക്‌ അളവില്ലാത്ത സന്തോഷലഹരി പകർന്നുതരാം എന്നും വാഗ്ദാനവുമായി വരുന്നവരെ സൂക്ഷിച്ചു കൊള്ളുക - അവർ നിങ്ങൾക്ക്‌ തരുന്നത്‌ നരകത്തിലേക്കുള്ള പാസ്സാണ്‌. ഒരു ലഹരിയും-ആദ്ധ്യാത്മിക ലഹരിക്കും -ദീർഘായുസ്സില്ല. അത്‌ പതഞ്ഞുയർന്ന്‌ പെട്ടെന്നു താഴുന്നു.
    ഉത്കണ്ഠകൾ നിറഞ്ഞ, അനിശ്ചിതത്വങ്ങൾ പടർന്ന, ജീവിതത്തിൽ താത്കാലികമായ ആശ്വാസവും സാന്ത്വനവും നൽകാൻ ഇവയ്ക്കൊക്കെ കഴിയുമായിരിക്കും. അത്‌ താത്കാലികം മാത്രമാണ്‌. യഥാർത്ഥത്തിൽ അത്‌ ആദ്ധ്യാത്മികാനുഭവമല്ല; ഒരു മായക്കാഴ്ചയുടെ ക്ഷണിക വിഭ്രാന്തി മാത്രം!
    യഥാർത്ഥമായ ആദ്ധ്യാത്മികാനുഭവം നേടിയവന്റെ സ്ഥിതി എന്തെന്ന്‌ എറിക്ഫ്രോം ഇങ്ങനെ വിവരിക്കുന്നു.
    "ജീവിതത്തിനുമേൽ പതിച്ചിരിക്കുന്ന അപരാമായ അസ്തിത്വ ദ്വൈതീഭാവങ്ങൾ അവൻ അറിയുന്നു. സ്വതന്ത്രൻ എന്നാൽ നിർണ്ണയിക്കപ്പെട്ടവൻ, വേർപെട്ടവൻ എന്നാൽ ചേർന്നു നിൽക്കുന്നവൻ, ജ്ഞാനത്താൽ നിറഞ്ഞവൻ എന്നാൽ അജ്ഞൻ. ഈ വേർപെട്ടവൻ എന്ന അവസ്ഥയുടെ ദുഃഖം അവൻ അനുഭവിക്കുന്നു. ഈ വൈരുദ്ധ്യങ്ങൾക്ക്‌ പരമാവധി പരിഹാരം കാണാനാണ്‌ അവന്റെ ഉദ്യമം. ഒപ്പം ഒന്നിനും പരിഹാരമില്ലെന്ന്‌ അറിയാനും അവൻ ബാധ്യസ്ഥനാണ്‌. അതേസമയം, ഈ പരിശ്രമങ്ങളേക്കാൾ ശ്രേഷ്ഠമായ ജീവിതലക്ഷ്യങ്ങളില്ലെന്നും അവൻ അറിയുന്നു."
    എന്തൊരു വിചിത്രമായ അന്വേഷണവും-ജീവിതലക്ഷ്യവും. അപാരതയിലെവിടെയോ സമാന്തര രേഖകൾ സന്ധിക്കും. അപരിഹാര്യമായ ഈ വൈരുദ്ധ്യങ്ങൾ പരിഹരിക്കപ്പെട്ട്‌ സമന്വയം സാധ്യമാകുന്നു. അപാരതയിലെ ഏതോ ബിന്ദുവിൽ കണ്ണുകൾ നിഷ്ഠമാക്കി നടത്തുന്ന യാത്രയാണ്‌ ആദ്ധ്യാത്മികത. ഇടത്താവളങ്ങളിലെ ചിറ്റു സുഖങ്ങളിൽ പ്രലോഭിതരായാൽ യാത്ര മുടങ്ങി!

24 Jun 2015

വിലയിരുത്തി വിജയം നേടുക; അനുഭവങ്ങളിൽ നിന്ന്‌ ഊർജ്ജം ഉൾക്കൊണ്ട്‌ മുന്നേറുക


ടി.കെ.ജോസ് ഐ എ എസ്
ചെയർമാൻ, നാളികേര വികസന ബോർഡ്


നാളികേര വികസന ബോർഡിന്റെ 2014-15 സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിനും, ആ അറിവുകളുടെയും അനുഭവങ്ങളുടെയും  വെളിച്ചത്തിൽ  ഈ വർഷം കൂടുതൽ ഊർജ്ജസ്വലമായി മുമ്പോട്ടു പോകുന്നതിനും വേണ്ടിയാണ്‌ ഈ ലക്കം ഇൻഡ്യൻ നാളികേര ജേണൽ ശ്രമിക്കുന്നത്‌. ഒരു സ്ഥാപനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ മുൻവർഷങ്ങളുടെ അനുഭവങ്ങളിൽ നിന്ന്‌ പലതും പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനും ശ്രമിക്കേണ്ടതുണ്ട്‌. ഗ്രീക്ക്‌ പുരാണങ്ങളിൽ പറയുന്ന ജാനസ്‌ ദേവനെപ്പോലെ  ഓരോ സ്ഥാപനത്തിനും മുന്നിലേക്കും പിന്നിലേക്കും മുഖങ്ങളുണ്ടായിരിക്കണം എന്നാണ്‌ പറയുക. ഭൂതകാല പ്രവർത്തനങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നത്‌ ഭാവി പ്രവർത്തനങ്ങൾക്ക്‌ ഏറെ സഹായിക്കും. മാനേജ്‌മന്റ്‌ സങ്കൽപം അനുസരിച്ച്‌, നടപ്പാക്കിയ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ശക്തമായ വിലയിരുത്തലും അവലോകനവും ഭാവി വിജയത്തിന്‌ ആവശ്യമാണ്‌. 34 വർഷങ്ങൾ  പൂർത്തിയാക്കി, 35-​‍ാം വയസ്സിലേക്ക്‌ കടന്നിരിക്കുന്ന നാളികേര വികസന ബോർഡിനെ സംബന്ധിച്ചിടത്തോളം ഇത്തരം വിലയിരുത്തലുകൾ തീർച്ചയായും പ്രയോജനം ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു.
  തെങ്ങുകൃഷി വ്യാപനം, എൽ.ഒ.ഡി.പി. അഥവാ ഇന്റഗ്രേറ്റഡ്‌ ഫാമിങ്ങ്‌, തെങ്ങുകൃഷി പുനരുജ്ജീവന പദ്ധതി, ടെക്നോളജി മിഷൻ ഓൺ കോക്കനട്ട്‌, ടെക്നോളജി ഡെമോൺസ്ട്രേഷൻ, വിത്തുകളുടെയും തൈകളുടെയും ഉത്പാദനം,  വിത്തുത്പാദന പ്രദർശന തോട്ടങ്ങളുടെ പരിപാലനം, പുതിയ തോട്ടങ്ങൾ സ്ഥാപിക്കൽ തുടങ്ങിയവയാണ്‌.നാളികേര വികസന ബോർഡിന്റെ പ്രധാന പദ്ധതികൾ. പദ്ധതി വിഹിതത്തിൽ നിന്ന്‌ പണം മാറ്റിവെച്ചിട്ടില്ലെങ്കിൽ കൂടി,  കർഷക കൂട്ടായ്മകളുടെ പ്രവർത്തനവും അവയുടെ പ്രവർത്തന വിജയത്തിനാവശ്യമായ പരിശീലനവും നീര ടെക്നീഷ്യ?​‍ാരുടെയും തെങ്ങിന്റെ ചങ്ങാതിക്കൂട്ടത്തിന്റെയും പരിശീലനവുമെല്ലാം ലഭ്യമായ ഫണ്ടുകൾക്കുള്ളിൽ നിന്നുകൊണ്ട്‌ ഇതോടൊപ്പം ബോർഡ്‌ നടത്തുന്നുണ്ട്‌. മുന്നോട്ടുള്ള പ്രയാണത്തിൽ നാളികേര മേഖലയിൽ ഘടനാപരമായ മാറ്റങ്ങൾ  കൊണ്ടുവരുന്നതിനാണ്‌ നാളികേര വികസന ബോർഡ്‌ ശ്രമിക്കുന്നത്‌ എന്ന്‌ മുൻലക്കങ്ങളിൽ  സൂചിപ്പിച്ചിരുന്നല്ലോ. അതായത്‌, ഭാവിയിലെങ്കിലും നാം നടുന്ന തെങ്ങിൻ തൈകളിൽ ചുരുങ്ങിയത്‌ 50% എങ്കിലും  പ്യുവർ ഡ്വാർഫ്‌ ഇനങ്ങളായിരിക്കണം എന്നതാണ്‌ പ്രധാന കാര്യം. ആകാശം മുട്ടെ ഉയർന്നതും വിളവ്‌ ലഭിക്കാൻ ആറേഴുവർഷം കാത്തിരിക്കേണ്ടതും കൊപ്രയ്ക്കും എണ്ണയ്ക്കും മാത്രം യോജിച്ച നാളികേരം നൽകുന്നതുമായ  തെങ്ങുകളുടെ ബാഹുല്യമാണ്‌ നമ്മുടെ നാളികേര മേഖലയിലെ പ്രശ്നങ്ങളിലൊന്ന്‌. പ്രായാധിക്യം മൂലവും കാറ്റുവീഴ്ച മൂർച്ഛിച്ചതു വഴിയും, ഉത്പാദനക്ഷമതയെക്കുറിച്ചു വ്യക്തത്തയില്ലാത്ത തൈകൾ നട്ടതിനാലുമൊക്കെ, ആദായം തീരെ കുറഞ്ഞ  തെങ്ങുകൾ  മുറിച്ചുമാറ്റി പകരം ഉത്പാദന ശേഷികൂടിയതും  വേഗത്തിൽ കായ്ഫലം നൽകുന്നതും ഉയരം കുറഞ്ഞതുമായ തെങ്ങിൻ തൈകൾ നട്ടുപിടിപ്പിക്കേണ്ടത്‌ നാളികേര കൃഷിയുടെ പുരോഗതിക്ക്‌ അത്യന്താപേക്ഷിതമാണ്‌. അതുകൊണ്ടുതന്നെ വിത്തുത്പാദന പ്രദർശന തോട്ടങ്ങളും, ചെറിയ നഴ്സറികളും, സംസ്ഥാന ഗവണ്‍മന്റുകളുമായി സഹകരിച്ചുള്ള റീജിയണൽ കോക്കനട്ട്‌ നഴ്സറികളും  ന്യൂക്ലിയസ്‌ സീഡ്‌ ഗാർഡൻ പോലുള്ള പദ്ധതികളും  വളരെ പ്രാധാന്യമർഹിക്കുന്നു.

നാളികേര വികസന ബോർഡിന്റെ വിത്തുത്പാദന പ്രദർശന തോട്ടങ്ങളിലും സംസ്ഥാന ഗവണ്‍മന്റുകളുടെ ജില്ലാ കൃഷിത്തോട്ടങ്ങളിലും സി.പി.സി.ആർ.ഐയുടെയും കാർഷിക സർവ്വകലാശാലയുടെയുമെല്ലാം നഴ്സറികളിൽ  ഉത്പാദിപ്പിക്കാവുന്ന കുറിയ, സങ്കരയിനം  തെങ്ങിൻതൈകളുടെ എണ്ണത്തിന്‌ പരിമിതികളുണ്ട്‌. ഇതുകൊണ്ടുതന്നെയാണ്‌ നാളികേര വികസന ബോർഡ്‌ കേരളത്തിലെ എല്ലാ ഉത്പാദക ഫെഡറേഷനുകളോടും വിത്തുതേങ്ങകൾ പാകി  തൈകൾ ഉത്പാദിപ്പിച്ച്‌   സി.പി.എസ്സിലെ അംഗങ്ങളായ കർഷകർക്ക്‌ നൽകണമെന്ന്‌ അഭ്യർത്ഥിച്ചിരുന്നത്‌. കുറെയേറെ ഫെഡറേഷനുകൾ ഇക്കാര്യത്തിൽ മുമ്പോട്ടുപോയിട്ടുണ്ടെങ്കിലും, മറ്റ്‌ പലരും ഇതിന്റെ ആവശ്യകതയും പ്രാധാന്യവും മനസ്സിലാക്കിയതായി കാണുന്നില്ല.  നാളികേര വികസന ബോർഡിൽ അഫിലിയേറ്റു ചെയ്തിട്ടുള്ള 365  ഫെഡറേഷനുകളോടും ഒരിക്കൽകൂടി  അഭ്യർത്ഥിക്കുകയാണ്‌, ചുരുങ്ങിയത്‌ 10000 കുറിയ ഇനം വിത്തുതേങ്ങകളെങ്കിലും പാകി മുളപ്പിച്ച്‌ തൈകൾ ഉത്പാദിപ്പിക്കണം. നിരന്തരം നിർബന്ധിച്ചിട്ടും ഇതിലെ കാര്യഗൗരവം ഇനിയും പലർക്കും മനസ്സിലായിട്ടില്ല എന്നതു ഖേദകരമാണ്‌. തീർച്ചയായും  അവസാന വട്ട ശ്രമമെന്ന നിലയിൽ ഇക്കാര്യത്തിൽ നിങ്ങളെല്ലാവരും നിർബന്ധബുദ്ധിയോടെയുള്ള സമീപനം സ്വീകരിക്കണമെന്ന്‌ അഭ്യർത്ഥിക്കുന്നു.  നല്ല നടീൽ വസ്തുക്കൾ നാളികേരത്തിന്റെ ഭാവിക്കും  അതേപോലെ  കർഷകർക്ക്‌ മാന്യവും ആദായകരവും സ്ഥിരതയുമുള്ള വില (fair reasonable and stable price) ലഭിക്കുന്നതിനും അത്യന്താപേക്ഷിതമാണ്‌. ഇക്കാര്യത്തിൽ മറ്റുള്ളവരെ മാത്രം പഴിച്ചുകൊണ്ട്‌ മുമ്പോട്ട്‌ പോകാനാവില്ല. നമ്മുടെ കഠിനാധ്വാനവും നിരന്തരമായ ശ്രദ്ധയും കൂടി ഇതിൽ ആവശ്യമുണ്ട്‌.
മുൻപ്‌ സൂചിപ്പിച്ച ഘടനാപരമായ മാറ്റങ്ങൾ നാളികേര ഉത്പാദന മേഖലയിൽ  കൊണ്ടുവരുന്നതിന്‌ കർഷക കൂട്ടായ്മകൾക്ക്‌ കഴിയും. അവർക്ക്‌ മാത്രമേ കഴിയൂ. വിവിധ പദ്ധതികൾക്കായി  മാറ്റിവച്ചിരുന്ന പണം പൂർണ്ണമായും നാളികേര വികസന ബോർഡ്‌ കഴിഞ്ഞ വർഷം ചിലവഴിച്ചിട്ടുണ്ട്‌. ചില പദ്ധതികളിലെങ്കിലും, ഉദാഹരണത്തിന്‌ എൽ.ഒ.ഡി.പി, തെങ്ങുകൃഷി പുനരുജ്ജീവന പദ്ധതി, ടെക്നോളജി മിഷൻ ഓൺ കോക്കനട്ട്‌, ടെക്നോളജി ഡെമോൺസ്ട്രേഷൻ തുടങ്ങിയ കാര്യങ്ങളിൽ കുറെക്കൂടി വിഹിതം ലഭിച്ചിരുന്നുവേങ്കിൽ കൂടുതൽ ഉപയോഗപ്പെടുത്താൻ കഴിയുമായിരുന്നു. കേന്ദ്ര ബഡ്ജറ്റിൽ മുൻവർഷത്തെ അപേക്ഷിച്ച്‌ കൂടുതൽ പദ്ധതി വിഹിതം ഈ വർഷം മാറ്റിവെയ്ക്കപ്പെട്ടിട്ടുണ്ട്‌. ഇത്തവണ 151 കോടിയാണ്‌  ബോർഡിന്റെ വിഹിതം.  കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ പരിശോധിക്കുമ്പോൾ കേരകർഷക കൂട്ടായ്മകളുടെ വ്യാപനം തന്നെയാണ്‌ ഏറ്റവും പ്രധാന നേട്ടമായി ചൂണ്ടിക്കാണിക്കാൻ  കഴിയുന്നത്‌. ഇന്ത്യയൊട്ടാകെയുള്ള  8843 നാളികേര ഉൽപാദക സംഘങ്ങളിൽ  7688 സംഘങ്ങൾ നാളികേര വികസന ബോർഡിൽ രജിസ്റ്റർ ചെയ്യപ്പെട്ടു കഴിഞ്ഞു.  അതിൽ 6495 - ഉം കേരളത്തിലാണ്‌. 561 നാളികേര ഫെഡറേഷനുള്ളതിൽ 365- ഉം കേരളത്തിലാണ്‌. ഇതിനോടകം ബോർഡിൽ അഫിലിയേറ്റ്‌ ചെയ്തിട്ടുള്ള 28 പ്രോഡ്യൂസർ കമ്പനികളിൽ 19 എണ്ണം കേരളത്തിലാണ്‌.  ഉൽപാദക കൂട്ടായ്മകളുടെ എണ്ണത്തിൽ,  ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ മുൻപിലാണെങ്കിലും  പ്രവർത്തന മികവിൽ നാം ഇനിയും  ബഹുദൂരം മുന്നോട്ടു പോകേണ്ടിയിരിക്കുന്ന എന്നതാണ്‌ സത്യം. ഏറ്റവും ലളിതമായ ഉദാഹരണം, നമ്മുടെ നീര പദ്ധതികൾ തന്നെ. 19 കമ്പനികളിൽ എല്ലാവർക്കും തന്നെ നീര ഉൽപാദന ലൈസൻസുകൾ കുറെയെങ്കിലും ലഭിച്ചിട്ടുണ്ട്‌. ഇതിൽ ആറു കമ്പനികൾ നീര ഉൽപാദിപ്പിച്ച്‌ സംസ്ക്കരിച്ച്‌ വിപണനം നടത്തുന്നു. മറ്റു കമ്പനികളുടെ സംസ്ക്കരണ പ്ലാന്റിന്റെ പ്രവർത്തനങ്ങൾ വളരെ മന്ദഗതിയിലാണ്‌. നിങ്ങൾക്ക്‌ നിരവധി പ്രതിസന്ധികളും പ്രതിബന്ധങ്ങളുമുണ്ട്‌ എന്നറിയാം. എങ്കിൽ കൂടി  ശീഘ്രം മുന്നേറാൻ  നാം ബാധ്യസ്ഥരാണ്‌. കൂടുതൽ അറിവും ആശയങ്ങളും സ്വാംശീകരിച്ചുകൊണ്ട്‌ മുന്നേറേണ്ടതു നമ്മുടെ ഉത്തരവാദിത്വമാണ്‌. മറ്റാരെങ്കിലും നമുക്കു വേണ്ടി കാര്യങ്ങൾ ചെയ്തുതരും എന്നു പ്രതീക്ഷിച്ച്‌ പരാതിക്കാരായി, കേൾവിക്കാരായി, ഔദാര്യം പറ്റുന്നവരായി നിൽക്കുന്ന നിഷ്ക്രിയശൈലി അടിയന്തിരമായി  ഉപേക്ഷിക്കേണ്ടതുണ്ട്‌. ചിട്ടയായ പ്രവർത്തിക്കുന്ന ടീമായി മാറണം.
ഓരോ നാളികേര ഉൽപാദക കമ്പനിയും  അടുത്ത ഒന്ന്‌, മൂന്ന,​‍്‌ അഞ്ച്‌  വർഷങ്ങളിലേയ്ക്കുള്ള  വ്യക്തമായ പ്രവർത്തന ലക്ഷ്യങ്ങൾ  (ഹ്രസ്വ -മദ്ധ്യ- ദീർഘ കാല ലക്ഷ്യങ്ങൾ)ഫെഡറേഷനുകളുടെയും സി.പി.എസുകളുടെയും ഭാരവാഹികളുമായി ചർച്ച ചെയ്ത്‌ പൊതുവായി സ്വീകരിക്കാൻ കഴിയുന്ന ,തങ്ങൾക്കു നേടാൻ സാധിക്കുന്ന മഹത്‌ ലക്ഷ്യങ്ങൾ  മുമ്പിൽ കണ്ടുകൊണ്ടുള്ള ഒരു പ്രവർത്തന രൂപരേഖ ഉടൻ  തയ്യാറാക്കണം. ഈ രൂപരേഖ  മറ്റാരുടെയെങ്കിലും നിർബന്ധം മൂലം തയാറാക്കുന്നതാവരുത്ത്‌. മറിച്ച്‌  ഫെഡറേഷനുകളും സി.പി.എസുകളും ചേർന്ന്‌ ഉത്പാദക കമ്പനിയുടെ നേതൃത്വത്തിൽ ചെയ്യേണ്ടതാണ്‌. ഇക്കാര്യത്തിൽ എറണാകുളം ജില്ലയിലെ തിരുക്കൊച്ചി നാളികേര ഉത്പാദക കമ്പനി കാഴ്ചവച്ച മാതൃക ശ്ലാഘനീയമാണ്‌. 2015 മെയ്‌ 15, 16 തീയതികളിൽ ഭൂതത്താൻകെട്ടിനടുത്ത്‌  തട്ടേക്കാട്‌ പക്ഷി സങ്കേതത്തിലെ പരിശീലന കേന്ദ്രത്തിൽ കമ്പനിയുടെ  12 ഫെഡറേഷനുകളുടെയും  184 സി.പി.എസുകളുടെയും മുഴുവൻ  പ്രസിഡന്റുമാരേയും ഒരുമിച്ചു ചേർത്ത്‌ രണ്ടു പകളും ഒരു രാത്രിയും കമ്പനിയുടെ ഭാവിയെക്കുറിച്ച്‌ അവർ കൂട്ടായി സ്വപ്നങ്ങൾ കണ്ടു. ആ സ്വപ്നങ്ങളെ ആവശ്യമുള്ള പദ്ധതികളായും ആശയങ്ങളായും, ആശയങ്ങളെ പ്രവർത്തന രൂപരേഖകളായും, ഓരോ രൂപരേഖയോടും ഒപ്പം ഏറ്റെടുക്കേണ്ട ഓരോ ദൗത്യങ്ങൾ, അവ ആര്‌ ഏറ്റെടുക്കും, ഏതു സമയത്ത്‌ നിർവഹണം നടത്തും, എന്ന്‌ പൂർത്തിയാക്കും, എന്തെല്ലാം ലക്ഷ്യങ്ങളാണ്‌ തങ്ങളുടെ ഹ്രസ്വ മദ്ധ്യ ദീർഘകാല നേട്ടങ്ങളായി കൊണ്ടുവരേണ്ടത്‌ എന്നും ഗഹനമായി ചർച്ച ചെയ്ത്‌ അപഗ്രഥിച്ച്‌ തിരുക്കൊച്ചി അവരുടെ വിഷൻ സ്റ്റേറ്റ്‌മന്റ്‌ തയ്യാറാക്കി കഴിഞ്ഞു. നാളികേര വികസന ബോർഡിന്റെ ഉദ്യോഗസ്ഥരെ കൂടാതെ പുറത്തു നിന്ന്‌ മാനേജ്‌മന്റ്‌ വിദഗ്ധരും,  മോട്ടിവേഷണൽ വിദഗ്ധരും പ്രശസ്തരും പ്രഗത്ഭരുമായ മറ്റ്‌ നിരവധി ആളുകളെയും കൂടി പങ്കെടുപ്പിച്ചുകൊണ്ടാണ്‌  തിരുക്കൊച്ചി കമ്പനി ?വിഷൻ ബിൽഡിംഗ്‌ വർക്ക്ഷോപ്പ്‌ 2015?  സംഘടിപ്പിച്ചതു. മുൻ വർഷങ്ങളിൽ നാളികേര ബോർഡ്‌  കമ്പനി ഡയറക്ടർമാർക്ക്‌ റേശിഡൻഷ്യൽ ട്രെയിനിംഗ്‌ നടത്തിയപ്പോൾ പലരും മനസ്സില്ലാമനസ്സോടെയാണ്‌ വന്നത്‌. പക്ഷേ, ഇവിടെ കണ്ട വലിയ പ്രത്യേകത, തങ്ങളുടെ മുമ്പോട്ടുള്ള പ്രയാണം സുഗമമാക്കുന്നതിനും പ്രവർത്തനത്തിൽ മികവു നേടുന്നതിനും ലോകോത്തരമായ നാളികേര ഉൽപാദക കമ്പനി ആകുന്നതിനും വേണ്ടി  ഡയറക്ടർ ബോർഡ്‌ അംഗങ്ങൾ തന്നെ മുമ്പോട്ട്‌ വന്നു എന്നതാണ്‌. മറ്റ്‌ ഉൽപാദക കമ്പനികളും അവരുടെ ഡയറക്ടർ ബോർഡും ഈ മാതൃക മനസ്സിലാക്കി, പ്രവർത്തിക്കും എന്ന്‌ പ്രത്യാശിക്കുന്നു.

നീര ഉൽപാദനത്തിൽ  എത്രമാത്രം നമുക്ക്‌ മുന്നേറാൻ കഴിഞ്ഞു എന്ന്‌ ഓരോ നാളികേര ഉൽപാദക കമ്പനിയും, ലൈസൻസ്‌ ലഭിച്ചിട്ടുള്ള ഓരോ ഫെഡറേഷനും തിരിഞ്ഞു നോക്കുന്നത്‌ ഉചിതമാണ്‌. കൊപ്രാ ഡ്രയർ, വെളിച്ചെണ്ണ യൂണിറ്റുകൾ,  നഴ്സറികൾ എന്നിവ സ്ഥാപിക്കുന്നതിനും പ്രത്യേകം നിഷ്കർഷിച്ചിരുന്നു. ഓരോ കമ്പനിയും ഇതിനായി പ്രത്യേകം സബ്‌ കമ്മിറ്റികളെ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ  എവിടെ നിൽക്കുന്നു എന്ന്‌ കൂലങ്കഷമായി ആത്മപരിശോധന നടത്തണം.  മുൻ വർഷങ്ങളിൽ ഇതിന്റെ വേഗത കുറഞ്ഞു പോയെങ്കിൽ അത്‌ എന്തുകൊണ്ടാണെന്നും, അവ എങ്ങനെ പരിഹരിക്കാൻ കഴിയുമെന്നും അടിയന്തിരമായി ചർച്ച ചെയ്യണം.  ആശയവിനിമയത്തിലൂടെ മറ്റു കമ്പനികളുടെ  അനുഭവങ്ങൾ കൂടി സ്വാംശീകരിച്ച്‌ എങ്ങനെ നന്നായി പ്രവർത്തിക്കണമെന്ന്‌  നിങ്ങൾ തന്നെ തീരുമാനിക്കുക. ഒരു കാര്യം വ്യക്തമാണ്‌. നല്ല സംസ്ക്കരണ പ്ലാന്റുകൾ സ്ഥാപിച്ച്‌ നീര ഉൽപാദിപ്പിച്ച ഒരു കമ്പനിക്കും വിൽപ്പന പ്രശ്നമായിട്ടില്ല. വിപണനം ആണ്‌ അപരിഹാര്യ ഘടകം എന്നു ചിന്തിക്കുന്ന കാലഘട്ടത്തിലാണ്‌ ഗുണമേ?യുള്ള  ഉത്പന്നം നന്നായി പായ്ക്ക്‌ ചെയ്ത്‌ മാർക്കറ്റിൽ എത്തിച്ചാൽ വിൽപ്പനയ്ക്ക്‌ യാതൊരു ബുദ്ധിമുട്ടുമില്ല എന്ന്‌ നിങ്ങൾ തെളിയിച്ചതു. മായവും മാലിന്യവുമില്ലാത്ത ശുദ്ധമായ വെളിച്ചെണ്ണ ഉണ്ടാക്കുന്ന രണ്ട്‌ ഉൽപാദക കമ്പനികൾക്കും ഡിമാന്റ്‌ അനുസരിച്ച്‌ ഉൽപാദിപ്പിക്കാൻ കഴിയുന്നില്ല എന്ന പരാതി മാത്രമേയുള്ളൂ.  ഇതേപോലെത്തന്നെയാണ്‌ മറ്റ്‌ നാളികേര ഉൽപ്പന്നങ്ങളുടേയും സ്ഥിതി. അടുത്ത നാളുകളിൽ പത്രമാധ്യമങ്ങളിൽ വന്ന വാർത്ത നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും. വിദേശ രാജ്യങ്ങളിൽ പ്രത്യേകിച്ച്‌ യൂറോപ്പിലും അമേരിക്കയിലും വെർജിൻ കോക്കനട്ട്‌ ഓയിലിന്‌ വൻ പ്രിയമാണ്‌. അതിൽ  ഓർഗാനിക്‌ വെർജിൻ കോക്കനട്ട്‌ ഓയിലിന്‌ പ്രീമിയം വിലയുമാണ്‌.
 ഇന്ത്യയുടെ  ആകെ മൊത്തം കയറ്റുമതി കഴിഞ്ഞ വർഷം കുറവാണ്‌ രേഖപ്പെടുത്തിയത്‌ . എന്നാൽ നാളികേര ഉൽപന്നങ്ങളുടെ കയറ്റുമതി 14 ശതമാനത്തോളം തലേ വർഷത്തെ അപേക്ഷിച്ച്‌ വളർന്നിട്ടുമുണ്ട്‌.  മുൻവർഷത്തെ അപേക്ഷിച്ച്‌ 404 % കയറ്റുമതി വളർച്ച രേഖപ്പെടുത്തിയ ഇന്ത്യയിലെ ഏക ഉൽപന്നമാണ്‌ വെർജിൻ കോക്കനട്ട്‌ ഓയിൽ. മൂന്നു വർഷങ്ങളായി ഇന്ത്യയൊട്ടാകെ കൂടുതൽ വെർജിൻ കോക്കനട്ട്‌ ഓയിൽ യൂണിറ്റുകൾ സ്ഥാപിക്കുന്നതിന്‌ നാളികേര വികസന ബോർഡ്‌ ശ്രമിക്കുകയായിരുന്നു, കേരളത്തിലെ ഉത്പാദക കമ്പനികളോട്‌ ഈ രംഗത്തേയ്ക്ക്‌ കടന്നു വരുന്നതിന്‌ നിരന്തരം അഭ്യർത്ഥിക്കുകയായിരുന്നു. കേരളം ഒഴികെയുള്ള മറ്റ്‌ സംസ്ഥാനങ്ങൾ വെർജിൻ കോക്കനട്‌ ഓയിലിന്റെ  ഉത്പാദനത്തിലും വിപണനത്തിലും കയറ്റുമതിയിലും വൻ നേട്ടങ്ങളാണ്‌ കൈവരിച്ചിട്ടുള്ളത്‌. ഇത്‌ നമ്മുടെ നാളികേര ഉത്പാദക കമ്പനികളുടെ കണ്ണ്‌ തുറപ്പിക്കുമെന്ന്‌ ഞാൻ പ്രതീക്ഷിക്കുന്നു. പല തവണ ആവർത്തിച്ച്‌, പാടിപഴകിയ പല്ലവിയാണ്‌ -  ഇന്ത്യയിൽ വെളിച്ചെണ്ണ പാചകത്തിന്‌  ഉപയോഗിക്കുന്നത്‌ പതിനെട്ടോ ഇരുപതോ ജില്ലകളിൽ  മാത്രമാണ്‌. എന്നാൽ ഗുജറാത്തിലെ കച്ച്‌ മുതൽ അരുണാചൽ പ്രദേശിലെ നംസായി വരെ,  ശ്രീനഗർ മുതൽ  കന്യാകുമാരി വരെ അറുന്നൂറോളം ജില്ലകളിലും  ഭക്ഷ്യാവശ്യത്തിന്‌ തേങ്ങാപ്പാൽ ഉപയോഗിക്കുന്നു.  അമേരിക്കയിലെ സോ ഡെലീഷ്യസ്‌ ഡയറി ഫ്രീ എന്ന കമ്പനി  തേങ്ങാപ്പാലിൽ നിന്നും 52 ഇനം വൈവിധ്യമാർന്ന ഉൽപന്നങ്ങളാണ്‌ നിർമ്മിക്കുന്നത്‌. ഇത്തരം ലോകോത്തര ഉൽപന്നങ്ങൾ  നിർമ്മിക്കുന്നതിനും അന്താരാഷ്ട്രവിപണിയിൽ വിൽക്കുന്നതിനും നമ്മുടെ ഉത്പാദക കമ്പനികൾക്ക്‌ കഴിയുമ്പോഴാണ്‌ നമ്മുടെ പ്രവർത്തനം വിജയിക്കുന്നത്‌.  മുൻകാലാനുഭവങ്ങളും ചുറ്റുവട്ടത്തുകാണുന്ന ആശയങ്ങളും ഉൾക്കൊണ്ട്‌,  നേതൃശേഷിയും  സാങ്കേതിക മികവും നിർവഹണ കാര്യക്ഷമതയും  പ്രോഫഷണൽ സമീപനവും മെച്ചപ്പെടുത്തിയാണ്‌ വിജയം നേടേണ്ടത്‌.  വ്യക്തമായ സ്വപ്നങ്ങളും വിട്ടുവീഴ്ച്ചയില്ലാത്ത തീരുമാനങ്ങളും  ഉറച്ച കാൽവെയ്പുകളുമായി നമ്മുടെ നാളികേര ഉത്പാദക കമ്പനികൾ 2015-16 സാമ്പത്തിക വർഷത്തിലെ പ്രവർത്തനങ്ങളും ഭാവിനടപടികളും  ചിട്ടപ്പെടുത്തണമെന്ന്‌ അഭ്യർത്ഥിക്കുന്നു.

24 May 2015

ആണും പെണ്ണും കെട്ട ഒരു ദൈവം!


സി.രാധാകൃഷ്ണൻ
    ഏകദൈവാരാധന എന്ന ഉന്നതവിദ്യാഭ്യാസത്തിനുള്ള കിന്റർഗാർഡൻ സ്കൂളാണ്‌ ബഹുദൈവാരാധന എന്ന കഥയൊക്കെ നാം മിക്കവാറും മറന്ന മട്ടാണ്‌. പ്രതീകാത്മകങ്ങളായ ദൈവസങ്കൽപ്പങ്ങളുടെ സാരവും സൗന്ദര്യവും അതിനാൽ നമുക്ക്‌ അന്യമായും കലാശിച്ചു. ഇങ്ങനെ ഇരിക്കെ, തമാശയായോ കാര്യമായിത്തന്നെയോ ഏളിതം കൂട്ടുന്നവരോട്‌ ശരിയായി പ്രതികരിക്കാൻ കഴിയാതെ പോകുന്നു.
    ഇക്കഴിഞ്ഞ ശിവരാത്രി ദിവസം ഇവിടെ ഒരു ക്ഷേത്രപരിസരത്ത്‌ നടന്ന കശപിശ ഉദാഹരണം. പരമശിവനെയും ശിവരാത്രിയെയും കുറിച്ച്‌ ആരോ വന്ന്‌ പ്രസംഗിച്ചു. ശിവൻ അർദ്ധനാരീശ്വരനാണെന്ന്‌ അദ്ദേഹം പറഞ്ഞതുകേട്ട്‌ മതിൽക്കെട്ടിനു വെളിയിൽ നിന്ന ആരോ പൊട്ടിച്ചിരിച്ചു. ആണും പെണ്ണും കെട്ട ഒരു ദൈവം!
    ശിവഭക്തരിൽ ചിലർ മയമില്ലാതെ പ്രതികരിച്ചു. രംഗം വഷളാകുമെന്ന സ്ഥിതിയായി. ഭാഗ്യത്തിന്‌ അതിനിടെ അവിടെ എത്തിയ വയോവൃദ്ധനായ ഒരു പൂർവകാലാധ്യാപകൻ ഇടപെട്ട്‌ കാര്യം രമ്യതയിലാക്കി. അല്ലെങ്കിൽ അത്‌ മതിയാകുമായിരുന്നു എന്ത്‌ അത്യാഹിതവും നടക്കാൻ.
    പിറ്റേന്നാൾ രണ്ടുമൂന്നു ചെറുപ്പക്കാർ വന്ന്‌ എന്നോടു ചോദിച്ചു. ഈ അർദ്ധനാരീശ്വര സങ്കൽപം എങ്ങനെ വന്നു എന്നും അതിന്റെ അർത്ഥമെന്തെന്നും. അവരോടു പറഞ്ഞതിന്റെ രത്നച്ചുരുക്കമാണ്‌ ഈ കുറിപ്പിലുള്ളത്‌.
    എല്ലാവരിലും നിറഞ്ഞിരിക്കുന്ന ജീവപ്രഭാവമാണ്‌ ഈശ്വരൻ എന്ന നേര്‌ ആദ്യം ഗ്രഹിക്കണം. നാം ഓരോരുത്തരും ഈശ്വരനാണ്‌. ഈ ഈശ്വരപ്രഭാവത്തിന്‌ മൂന്നു തലകളുണ്ട്‌. നാശമുള്ള ലോകം, അതുടലെടുക്കുന്ന നാശമില്ലാത്ത പ്രകൃതി, അതിനും നിദാനമായ അടിസ്ഥാന ചൈതന്യം അല്ലെങ്കിൽ പുരുഷൻ. ആൺ എന്ന അർത്ഥത്തിലല്ല. ശരീരമെന്ന പുരത്തിൽ അഥവാ നഗരത്തിൽ വസിക്കുന്നവൻ എന്ന അർത്ഥത്തിലാണ്‌ ഈ പദം. യാഥാർത്ഥ്യത്തിന്റെ മൂന്നു തലങ്ങളാണ്‌ ഇവ.
    പുരുഷനും പ്രകൃതിയും തമ്മിൽ പ്രതിപ്രവർത്തിച്ചാണ്‌ ഭൗതികലോകത്തിലെ  എല്ലാ ഉരുവങ്ങളും ഉണ്ടാകുന്നത്‌. ഇതിനെ ആണായും പെണ്ണായും-അച്ഛനായും അമ്മയായും-വേണമെങ്കിൽ കാണാം. ഉണ്ടായ ഉരുവങ്ങളിലെല്ലാം ഈ രണ്ട്‌ പ്രതിഭാസങ്ങളും സന്നിഹിതമായി ഇരിക്കുന്നു. അതായത്‌, നമ്മിലും കഥ ഇതുതന്നെ! പാർവതീപരമേശ്വര സങ്കൽപ്പവും ബ്രഹ്മസരസ്വതി സങ്കൽപ്പവും ലക്ഷ്മീനാരായണസങ്കൽപ്പവും ഈ സ്ഥിതിയെയാണ്‌ വ്യഞ്ജിപ്പിക്കുന്നത്‌.
    പ്രസ്താവം, നിഷേധം, സമന്വയം എന്നതാണ്‌ ആശയരൂപീകരണവഴി. ഇതിങ്ങനെ അനുസ്യൂതം തുടരുന്നു. ഒന്നില്ലാതെ മറ്റേതില്ല. ദൃശ്യപ്രപഞ്ചത്തിൽ ഒരു ബലവും അതിന്റെ എതിരാളിയില്ലാതെ നിലനിൽക്കില്ല. ഒരു സമതുലനവും ശാശ്വതവും അല്ല. ഇണങ്ങിയും പിണങ്ങിയും തന്നെ ഒടുങ്ങണം എത്തിന്റെയുമെന്തിന്റെയും എല്ലാ ജന്മങ്ങളും!
    ചുരുക്കത്തിൽ, എല്ലാ ആണിലും ഒരു പെണ്ണിരിക്കുന്നു. എല്ലാ പെണ്ണിലും ഒരു ആണും. വെവ്വേറെ സമതുലിതാവസ്ഥകളുടെ ഫലങ്ങളാണ്‌ എല്ലാ ആണത്തങ്ങളും പെണ്ണത്തങ്ങളും. കരുത്തനായ ആണിൽ കരുത്തിയായ ഒരു പെണ്ണുണ്ട്‌. മറിച്ചും. ഒരു ലിംഗത്തിന്റെ കോലവും എതിർലിംഗത്തിന്റെ സ്വഭാവവും അപൂർവം ചിലരിൽ കാണുന്നതും ഈ സമതുലനത്തിന്റെ സവിശേഷതയാൽത്തന്നെ. ആധുനിക വൈദ്യശാസ്ത്രം ഇത്‌ ഹോർമോണുകളുടെ കളിയാണ്‌ എന്നു പറയും. ഈ ഹോർമോണുകൾ എങ്ങനെ ഇത്തരത്തിലായി എന്നു പറയുകയുമില്ല. അറിഞ്ഞാലല്ലേ പറയാനാവൂ? കാരണം, അർദ്ധനാരീശ്വരസങ്കൽപം വെച്ചേ ഇത്‌ വിശദീകരിക്കാനാവൂ. അതിനിയും ആധുനിക മനഃശാസ്ത്രത്തിന്റെ പാഠപുസ്തകത്തിൽ ഇല്ല.
    പ്രകൃതി-പുരുഷ ശക്തികളുടെ സമന്വയം താറുമാറാകുമ്പോൾ ലഹരിവസ്തുക്കളോടുള്ള പ്രിയം മുതൽ സ്വവർഗരതിവരെയുള്ള വ്യതിയാനങ്ങൾ സ്വാഭാവികമാണ്‌. സ്വവർഗരതിക്കാരെ ലഹരിപ്രിയരോട്‌ തുല്യപ്പെടുത്തി അവഹേളിച്ചു എന്നൊന്നും തോന്നരുത്‌. രണ്ടു കാര്യങ്ങളുടെയും വേരുകൾ ഒരിടത്താണെന്ന്‌ സൂചിപ്പിക്കുക മാത്രമാണ്‌ ഉദ്ദേശ്യം.
    അർദ്ധനാരീശ്വരസങ്കൽപത്തിന്റെ ഏറ്റവും വലിയ പ്രയോജനം ദാമ്പത്യവിജയം ഉറപ്പുവരുത്തുന്നതിലാണ്‌. ജീവിതപങ്കാളിയും ഒരു അർദ്ധനാരീശ്വരനാണ്‌ എന്നു കരുതിയാൽ മിക്ക ദാമ്പത്യകലഹങ്ങളും അവസാനിക്കും. അടിയുറപ്പുള്ള സ്ത്രീ-പുരുഷബന്ധത്തിന്റെ അടിത്തറ വിചിത്രമാണ്‌. ഒരു പുരുഷൻ സ്ത്രീയെയോ ഒരുസ്ത്രീ പുരുഷനെയോ സ്നേഹിക്കുന്നു എന്നതു മാത്രമല്ല അതിലെ വിശേഷം. പുരുഷനിലെ പുരുഷൻ സ്ത്രീയിലെ സ്ത്രീയെയും സ്ത്രീയിലെ സ്ത്രീ പുരുഷനിലെ പുരുഷനെയും മാത്രമല്ല സ്നേഹിക്കുന്നത്‌. പുരുഷനിലെ സ്ത്രീ സ്ത്രീയിലെ പുരുഷനെയും സ്ത്രീയിലെ പുരുഷൻ പുരുഷനിലെ സ്ത്രീയെയും കൂടി സ്നേഹിക്കുന്നുണ്ട്‌. ഈ നാലു ബന്ധങ്ങളും സുദൃഢമായാൽ പിന്നെ ആ ദാമ്പത്യം ആനപിടിച്ചാലും ഇളകില്ല! ഇതിൽ ഏതെങ്കിലുമൊന്ന്‌ ലൂസാണെങ്കിൽ അപരസ്വാധീനങ്ങൾക്ക്‌ അത്രയും ഇടമുണ്ടാകും. അതുമതി കുറ്റാരോപണങ്ങൾക്കും പൊട്ടിത്തെറികൾക്കും വഴിമരുന്നിടാൻ.
    എത്ര നല്ല കണ്ണാടിയിൽ നോക്കിയാലും ഒരു പുരുഷനും തന്നിലെ സ്ത്രീയെയോ ഒരു സ്ത്രീക്കും തന്നിലെ പുരുഷനെയോ അതിൽ കാണാൻ കഴിയില്ല. പക്ഷെ, മനസ്സിന്റെ ഗതിവിഗതികളെ മാറി നിന്നു നോക്കിയാൽ ഇരുകൂട്ടർക്കും തങ്ങൾക്കകത്തെ തിരുമാലികളെ കാണാൻ കഴിയും! അപൂർവാസരങ്ങളിൽ ഈ കുടികിടപ്പുകൾ സടകുടഞ്ഞ്‌ എഴുന്നേറ്റുവരികയും പതിവാണ്‌. ആണിനെക്കാൾ ആണത്തം കാണിച്ച ഭഗവതിമാരും ഉണ്ണിയാർച്ചമാരും നമുക്കുണ്ടല്ലോ. മേൽക്കോയ്മകളുടെ ഏതു കൊള്ളരുതായ്മയ്ക്കും കീഴൊതുങ്ങി നിന്ന്‌ ഏത്‌ അബലയെക്കാളും ബലഹീനവിധേയത്വം കാണിച്ച പടനായകന്മാരുമുണ്ട്‌.
    ഇതേസമയം, പ്രകൃതിയെ പരിപൂർണ്ണമായി തിരസ്കരിക്കാൻ തീർച്ചയാക്കി തപസ്സു ചെയ്ത വിശ്വാമിത്രന്മാരും വിഭാണ്ഡകന്മാരും എവിടെ എത്തി എന്നുകൂടി ഇതിഹാസപുരാണങ്ങൾ പറയുന്നു. വിജയിച്ച എല്ലാ യാജ്ഞവൽക്യന്മാരുടെയും കൂടെ മൈത്രേയിമാർ ഉണ്ടായിരുന്നു. അവർ പുരുഷൻ മായബാധിതനായി അസുരനാകുന്നേരം നോമ്പു നോറ്റ്‌ വധിച്ചുകളയുകവരെ ചെയ്യുന്നു!
    പ്രപഞ്ചസൃഷ്ടിയിൽ ഇന്നോളം പരസ്പരസംയോജനങ്ങളെല്ലാം നടന്നത്‌ പ്രകൃതി-പുരുഷ പാരസ്പരസംയോജനങ്ങളെല്ലാം നടന്നത്‌ പ്രകൃതി-പുരുഷ പാരസ്പര്യത്തിലൂടെയാണ്‌. അണുകേന്ദ്രങ്ങളുടെ രൂപീകരണത്തിലായാലും വ്യത്യസ്ത അണുക്കൾ തമ്മിൽ ചേർന്ന്‌ രാസപദാർത്ഥങ്ങൾ രൂപപ്പെട്ട പ്രക്രിയയിലായാലും ഈ പാരസ്പര്യം കാണാം. അണുകണം മുതൽ അർദ്ധനാരീശ്വരമായാണ്‌ ഇരിക്കുന്നത്‌. യൗഗികങ്ങളുടെ പിറവിക്കു കാരണമായ പ്രകൃതിപ്രതിഭാസത്തെ രാസക്രിയ എന്നാണ്‌ വിളിക്കുന്നത്‌. രാസലീല എന്നായാലും ശരിതന്നെയെ അകൂ. ഒരേ ചൈതന്യം പതിനാറായിരത്തെട്ട്‌-എന്നുവെച്ചാൽ എണ്ണമറ്റ-ബലങ്ങളായി ഭവിച്ചതിൽപ്പിന്നെ അവയുടെ മൂലസ്രോതസ്സിൽ ലയിക്കാൻ ആഞ്ഞുപിടിക്കുന്ന കഥ രാസലീല! അതായത്‌, ഈശ്വരന്റെ ഭാര്യമാരുടെ എണ്ണം പതിനായിരത്തെട്ടുമല്ല, മുപ്പത്തിമുക്കോടിയും അല്ല. അതിലുമെത്രയോ ഏറെയാണ്‌. ഇതിനോക്കെ എന്തു തെളിവുണ്ട്‌ എന്നാണെങ്കിൽ സ്വന്തം മനസ്സിലേയ്ക്ക്‌ മുൻവിധിയില്ലാതെ ഒന്നു നോക്കിയാൽ മതി.
    എന്തു കാണുന്നു? സുന്ദരമായതിനെയെല്ലാം-അതിന്റെ സ്വഭാവം ആണത്തമായാലും പെണ്ണത്തമായാലും- നാം മനസ്സുകൊണ്ടുവരിക്കുന്നു. സൗന്ദര്യം എന്നതിന്‌ നമുക്കുള്ള മാനദണ്ഡം എന്തെന്നുകൂടി നോക്കുക. അത്‌ നാംതന്നെ നിശ്ചയിക്കുന്ന ഒന്നാണ്‌! എന്നിലെ സ്ത്രീയും പുരുഷനും  ഈ മഹാസ്വയംവരങ്ങൾ വെവ്വേറെ നടത്തുന്നുണ്ട്‌.
    ഇത്തരം ആഭിമുഖ്യങ്ങൾക്കെല്ലാം പരസ്പരം പൂരകമാകുന്ന ദാമ്പത്യമാണ്‌ അന്യൂനം. ഇരുകൂട്ടരുടെയും പതിനാറായിരത്തെട്ടു കാമനകളും അപ്പോൾ നിറവേറുന്നു. ഇത്തരമൊരു ഇണ എവിടെയുണ്ട്‌ എന്നാണെങ്കിൽ, പ്രകൃതിയിലെ അനിവാര്യത എന്ന നിലയിൽ തീർച്ചയായും കൈയകലത്തിൽ പിറവിയെടുത്തിട്ടുണ്ട്‌. ജാതിമതങ്ങളും ഉച്ചനീചത്വങ്ങളും അതിരുകളും ഒന്നും തടസ്സമായില്ലെങ്കിൽ കണ്ടെത്താം. ആ മഹാഭാഗ്യത്തിന്‌ അർദ്ധനാരീശ്വരസങ്കൽപ്പമല്ലാത്ത എന്തുണ്ട്‌ ധ്യാനവിഷയം.

22 Apr 2015

​‍നിശ്ശബ്ദം: കാവ്യാത്മകതയുടെ ആണെഴുത്ത്‌


ചെമ്പഴന്തി ഡി.ദേവരാജൻ 

ശ്രീനാരായണഗുരുവിന്റെ ആത്മോപദേശശതകം എന്ന കൃതിയിലെ 97-​‍ാം ശ്ലോകത്തിൽ അനുഭവിയാതറിവീല എന്ന വചനം അക്ഷരംപ്രതി ശരിയാണെന്ന്‌ എസ്‌.ഭാസുരചന്ദ്രന്റെ നിശ്ശബ്ദം എന്ന പുതിയ നോവൽ വായിച്ചപ്പോൾ അനുഭവിച്ചു. ചില രചനകൾ വായിച്ചതും, ചുരുക്കം ചില പ്രസംഗങ്ങൾ കേട്ടതും, ഒന്നു രണ്ടാവൃത്തി നേരിൽ കണ്ടതുമൊഴിച്ചാൽ എനിക്ക്‌ നോവലിസ്റ്റുമായി അമിതപരിചയമോ, അടുപ്പമോ അവകാശപ്പെടാനില്ല. എങ്കിലും അന്തർമുഖനും ഒതുങ്ങിയ പ്രകൃതത്തിന്റെ ഉടമയുമായ ഭാസുരചന്ദ്രന്റെ ഒരു എതിർവ്യക്തിത്വം നോവലിൽ ഉടനീളം കാണാം. വിശദാംശങ്ങളുടെ നിശ്ശബ്ദത അനുഭവിക്കുന്ന നോവലാണ്‌ നിശ്ശബ്ദം. 
ഒരു പുസ്തകം കിട്ടിയാൽ ഒറ്റയിരിപ്പിന്‌ വായിച്ച്‌ തീർക്കുന്ന എന്റെ ശീലത്തെ മാറ്റിയ കൃതിയാണ്‌ നിശ്ശബ്ദം. ഈ നോവലിൽ വായന പ്രശ്നമാകുന്നു എന്നല്ല അതിനർത്ഥം. നിശ്ശബ്ദം നിങ്ങളിൽ നിന്ന്‌ വായനയുടെ ഒരു താളം ആവശ്യപ്പെടുന്നു. ശബ്ദത്തിന്‌ പിന്നാലെ ഔദ്യോഗികമായി അലയുന്ന നായകൻ. അയാൾ ആകാശവാണി ശബ്ദലേഖകനാണ്‌. തന്റെയീ പര്യടനത്തിനിടയിൽ വായനക്കാരനെ സത്യത്തിന്റെയും മിഥ്യയുടെയും ലോകത്തേക്ക്‌ നിമിഷനേരംകൊണ്ട്‌ എത്തിക്കുകയും പിൻവാങ്ങുകയും ചെയ്യുന്നത്‌ കാണാം. രണ്ട്‌ പേജിൽ പറയാവുന്ന സംഭവങ്ങൾ രണ്ട്‌ വാചകങ്ങളിൽ ഒതുക്കുന്നത്‌ കാണുമ്പോൾ മഞ്ഞുതുള്ളിയിൽ വർണരാജി വിരിയുന്നതുപോലെ തോന്നും. ഓരോ അധ്യായവും വായിച്ചു കഴിയുമ്പോൾ, അന്തർസംഘർഷങ്ങളിലൂടെ മനസ്സ്‌ മദിക്കുമ്പോൾ, അപ്രതീക്ഷിതങ്ങളായ ട്വിസ്റ്റുകൾ സംഭവിക്കുന്നു. കലയുടെ ധർമ്മം എന്ന പാഠത്തിൽ പത്താംതരത്തിലെ മലയാളപുസ്തകത്തിൽ അസ്വാഭാവികതയിൽ സംഭാവികത തീർക്കുകയാണ്‌ കലയുടെ ധർമ്മം എന്ന്‌ പഠിച്ചതു ഓർമ്മ വരുന്നു. ഇവിടെ അസ്വാഭാവികതമായ പല സംഭവങ്ങളും ആവിഷ്കരണത്തിന്റെ പുതുമകൊണ്ട്‌ സ്വാഭാവികമായി ഭവിക്കുന്നു. ഒരു റിയലിസ്റ്റിക്‌ നോവലല്ല നിശ്ശബ്ദം. അതു മനുഷ്യമനസ്സിന്റെ ഗഹനതീരമാണ്‌. നിശ്ശബ്ദം മനഃശാസ്ത്രവിദ്യാർത്ഥികളും അധ്യാപകരും പല പ്രാവശ്യം വായിക്കേണ്ടതും പഠിക്കേണ്ടതും ചർച്ചയ്ക്ക്‌ വിധേയമാക്കേണ്ടതുമാണ്‌. മനസ്സിൽ ആഗ്രഹിക്കുന്നത്‌ കാണുകയും യാഥാർത്ഥ്യം മറ്റൊന്നായി അനുഭവിക്കുകയും ചെയ്യുന്ന അവസ്ഥ. അതിനിടയിലൂടെ കഥയിലെ ആകാംക്ഷ നിലനിറുത്തുന്ന ആഖ്യാനചാതുരി. 
ആകാശവാണി നിലയവും നാടകസംപ്രേക്ഷണവും കലാകാരന്മാരുടെ വ്യക്തിജീവിതവുമൊക്കെ ആവിഷ്കരിക്കുമ്പോൾ മലയാളി ശ്രവ്യമാധ്യമത്തെ ആശ്രയിച്ചിരുന്ന ഒരു കാലഘട്ടം നോവലിൽ തെളിയുന്നു. പലരും പുഴയെത്തേടി അലയുമ്പോൾ ഇവിടെ കുഗ്രാമങ്ങളെ കുളിരണിയിച്ചിരുന്ന തോട്‌ ഒരു കഥാപാത്രമാകുന്നു. തോടിന്റെ സാന്നിദ്ധ്യം കൃതിയിലുടനീളം നാട്ടുമ്പുറത്തുകാരന്റെ ഉച്ഛ്വാസവായുപോലെയാകുന്നു. ചരിത്രത്തിനേക്കാൾ ഒഴുക്ക്‌ ജലത്തിനുണ്ടായിരുന്നു. ആഴവും എന്ന ഒറ്റ വാചകം മതി തോട്‌ നോവലിസ്റ്റിൻ എത്രമാത്രം സ്വാധീനിച്ചിരിക്കുന്നു എന്നറിയാൻ. ഐതിഹാസിക കലാകാരന്മാരുടെ നാടായ ചിറയിൻകീഴിലെ ഒരു തോടിന്റെ കരയിൽ ജനിച്ചുവളർന്നയാളാണ്‌ ഭാസുരചന്ദ്രൻ എന്ന്‌ ഞാൻ പിന്നീട്‌ മനസ്സിലാക്കി. അതൊരു പാവം തോടായിരുന്നിരിക്കും. ഇത്‌ അങ്ങനെയല്ല. സ്കൂൾവാൻ മറിഞ്ഞുണ്ടായ ഒന്നിലേറെ കുട്ടികളുടെ മരണഓർമകളുമായി ഒഴുകുന്ന തിരുവന്തപുരം നഗരപ്രാന്തത്തിലെ പാർവതിപുത്തനാറാണ്‌ നിശ്ശബ്ദത്തിലെ നായിക. ആ തോടിന്റെ കരയിൽ ശബ്ദലേഖകൻ വാടകയ്ക്ക്‌ താമസിക്കാനെത്തുന്നു. ആദ്യമൊക്കെ കഥയുടെ സാക്ഷിയും ശബ്ദലേഖകനും ആവുന്നു. പിന്നെപ്പിന്നെ കഥയിലെ ഒരു കഥാപാത്രമാവുന്നു. ഒടുവിൽ കേന്ദ്രകഥാപാത്രം തന്നെയാവുന്നു. ആ വളർച്ചയാണ്‌ നിശ്ശബ്ദത്തിന്റെ ആന്തരികശിൽപം. നിങ്ങളെന്നെ മനുഷ്യനാക്കിയില്ല എന്ന നാടകത്തിന്റെ പേരിൽ തന്നെ ചില ഒളിയമ്പുകളുണ്ട്‌. നമ്മൾ കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ എന്ന്‌ പാടി വളർന്ന പ്രസ്ഥാനത്തിന്‌ വയലിനെയും പൈങ്കിളിയെയും പോലും സംരക്ഷിക്കുവാൻ കഴിഞ്ഞില്ല എന്ന യാഥാർത്ഥ്യമല്ലേ നാടകത്തിന്റെ പേര്‌ എന്ന സംശയം സ്വാഭാവികം. നാടകത്തിനായി ജീവിതം സമർപ്പിച്ച ചില ശുദ്ധകലാകാരന്മാരുടെ ജീവിതം നോവലിൽ ജീവിക്കുന്ന യാഥാർത്ഥ്യങ്ങളാകുന്നു. ഈ നാടകത്തിന്റെ റിഹേഴ്സലിനിടയിലാണ്‌ കഥയെ മാറ്റി മറിക്കുംവിധം ചോരചൊരിച്ചിലുണ്ടാകുന്നത്‌ അവിടം മുതൽ സെയിലൻസ്‌ വയലൻസാകുന്നു.
ഇന്ന്‌ ചാനലുകളിലെ സിനിമാതാരങ്ങളുടെ സാന്നിദ്ധ്യം പോലെയായിരുന്നു. അന്നൊക്കെ ആകാശവാണിയിലൂടെ ശബ്ദം കൊണ്ട്‌ താരങ്ങൾ ജനങ്ങളുമായി സംവദിച്ചിരുന്നത്‌. നടൻ സത്യന്റെ വരവ്‌ കൃതി ആ കാലവുമായി ചേർന്നു നടക്കുന്ന പ്രതീതി സൃഷ്ടിച്ചു. ആകാശവാണിയിൽ റേഡിയോ നാടകത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കാനെത്തുന്ന സത്യൻ പിന്നീട്‌, ഈ നോവലിലെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതാണ്‌ നാം കാണുന്നത്‌. അതും മരിച്ചതിനു ശേഷം. ഒരേ സമയം നടനും കഥാപാത്രവും ഗോസ്റ്റും ആയി പ്രത്യക്ഷപ്പെടുകയാണ്‌ സത്യൻ. ആ ക്രാഫ്റ്റ്‌ അചുംബിതമാണ്‌. 
യക്ഷിയുടെ സാന്നിദ്ധ്യമോ സാമീപ്യമോ നമ്മുടെ ധാരാളം നോവലുകളിലും സിനിമകളിലും ഉണ്ട്‌. പാല പൂക്കുന്ന പൗർണമിരാവുകളിൽ വെള്ള വസ്ത്രം ധരിച്ച്‌ നിഴലായ്‌ ഒഴുകി ഒഴുകി വരുന്ന യക്ഷി വായനക്കാർക്ക്‌ ചിരപരിചിതം. എന്നാൽ നിശ്ശബ്ദത്തിലെ യക്ഷി അംഗപ്രത്യംഗ വർണനകളിലൂടെയോ ആകാരസൗന്ദര്യത്തിലൂടെയോ ആവിഷ്കരിക്കപ്പെടുന്നില്ല. ശബ്ദം കൊണ്ടും ഗന്ധംകൊണ്ടും പാചകം കൊണ്ടും നിറസാന്നിദ്ധ്യമാകുന്നു. രാത്രിയല്ല, പകൽ നേരത്തു വരുന്ന യക്ഷി. ഒന്നാന്തരം പാചകക്കാരിയായ യക്ഷി. തീർന്നില്ല, തെരുവിൽ പ്രസവിക്കുന്ന യക്ഷി. നോക്കുക, നോവലിസ്റ്റ്‌ പന്തും കൊണ്ട്‌ ഗോൾ പോസ്റ്റിലേക്ക്‌ പായുന്നത്‌. പലപ്പോഴും കഥാപാത്രങ്ങൾക്ക്‌ എന്തു സംഭവിക്കുമെന്ന വായനക്കാരന്റെ മുൻവിധിയെ എല്ലാ അർത്ഥത്തിലും എഴുത്തുകാരൻ തകിടം മറിച്ചുകളയുന്നു. ഇവിടെ നോവൽ ആശ്ചര്യവും അത്ഭുതവുമാകുന്നു. മലയാള നോവലിൽ ആദ്യമായാണ്‌ ഇങ്ങനെ ഒരനുഭവം. 
അഞ്ചാം അധ്യായമായ നിശ്ചലം ആരംഭിക്കുന്നതിങ്ങനെ:
ഞാനിവിടെ ഈ കഥ എഴുത്തിലെ പ്രധാനപ്പെട്ട ഒരു കാര്യം പറയുകയാണ്‌. എന്റെ പരിമിതിയാവാം. സാഹിത്യ ബാധ്യതകളൊന്നുമില്ലാതെ കഥയെഴുതാൻ വേണ്ടിയല്ലാതെ, കുറിച്ചു പോവുകയാണല്ലോ,ഞാനീ വാക്കുകൾ. മനസ്സിന്റെ ഒഴുക്കിനെ കഴിയുന്നത്ര അതേപടി പിന്തുടരാനാണ് ശ്രമം. ഞാൻ വരച്ചിടുന്നവരിൽ ഒരാൾപോലും വെറും കഥാപാത്രങ്ങളല്ല, ജീവിച്ചിരിക്കുന്നവരാണ്‌. ശരിയായ പേരുകൾ പോലുമാണ്‌ ഡ്രാഫ്റ്റിൽ കുറിച്ചിരുന്നത്‌. പിന്നീടതു മാറ്റുകയായിരുന്നു. ഞാനല്ല വേറൊരാൾ. അതിനെപ്പറ്റി പിന്നീട്‌ പറയാം. 
നിശ്ശബ്ദത്തിലെ കഥാപാത്രങ്ങൾ സംഭവങ്ങളിലൂടെ മത്സരിച്ച്‌ ഓടുമ്പോൾ എഴുത്തുകാരൻ ഒരു നിമിഷം മാറി നിന്ന്‌ ഒരൽപം ആത്മഗതം നടത്തുന്നു. അതിലുമുണ്ട്‌ ഒരു ആകാംഷ. ഇവിടെയാണ്‌ നിശ്ശബ്ദം ശബ്ദമയമാകുന്നത്‌. 
മഴയുടെ നോവലാണ്‌ നിശ്ശബ്ദം. ചിലപ്പോൾ കനത്തും ചിലപ്പോൾ നേർത്തും മഴ പെയ്തുകൊണ്ടേയിരിക്കുന്നു. കഥാപാത്രങ്ങളുടെ ആന്തരികസംഘർഷത്തിന്‌ അനുസരിച്ച്‌ മഴയ്ക്ക്‌ ഭേദഭാവങ്ങൾ സംഭവിക്കുന്നു. എന്നാൽ സ്വപ്നാടനമഴ എന്ന അധ്യായത്തിലേക്ക്‌ വരുമ്പോൾ സത്യവും മിഥ്യയും മഴയിൽ കുതിർന്ന്‌ സംഭ്രമജനകമായ അന്തരീക്ഷമാണ്‌ തീർക്കുന്നത്‌. മരണത്തിന്റെ വേലിക്കകത്ത്‌ രോഗത്തിന്റെ വസന്തം സംഭവിച്ചു എന്ന വരികൾ എഴുതാൻ കാമ്പുള്ള നോവലിസ്റ്റ്‌ മലയാളത്തിൽ എസ്‌.ഭാസുരചന്ദ്രൻ മാത്രമാണെന്ന്‌ നോവൽ മൂന്നാം തവണ വായിച്ചപ്പോൾ ഞാനുറപ്പിച്ചു. കഥാസന്ദർഭങ്ങൾ വലിയ ഭാഷാമുഹൂർത്തങ്ങൾ കൂടിയാകുന്നു. 
മുഹൂർത്തങ്ങൾ എന്ന പേരിൽ ഒരദ്ധ്യായം തന്നെയുണ്ട്‌. അതിൽ പറയുന്നു: ജീവനുള്ള മനുഷ്യർ കടന്നുപോകുന്നു. ജീവനില്ലാത്ത വസ്തുക്കൾ തടരുന്നു. വേറൊരിടത്ത്‌  ജന്മാന്തരമാതാവാണ്‌ ഞാൻ. യുഗാതീത പുത്രനാണ്‌ നീ. ഈ വാചകങ്ങൾ മാത്രം മതി നിശ്ശബ്ദത്തിലെ ഭാഷാസ്വരൂപം വ്യക്തമാക്കാൻ. 
നോവലിസ്റ്റിന്റെ രാത്രിയാത്രിയല്ല എന്ന കഥാസമാഹാരത്തിന്റെ പേര്‌ തിരുത്തി രാത്രിയാത്രയുണ്ട്‌ എന്ന ശീർഷകമിട്ട അധ്യായം ആരംഭിക്കുന്നത്‌ കഥ പറഞ്ഞുകൊണ്ടാണ്‌ അവസാനിക്കുന്നത്‌. കട്ട്‌ ഇറ്റ്‌ എന്ന ചലച്ചിത്രസംവിധായകന്റെ ആജ്ഞയിലും. സംഭവങ്ങൾ അവതരിപ്പിക്കുന്നതിന്റെ ക്രാഫ്റ്റ്‌ വലിയ ആശ്ചര്യമുണർത്തും. ഒരുഘട്ടം കഴിഞ്ഞ്‌ നോവലിന്റെ കഥ വികസിക്കുന്നത്‌ അത്‌ ഒരു സിനിമയായി ഷൂട്ട്‌ ചെയ്യുന്ന രൂപത്തിലാണ്‌. ആ സിനിമയാകട്ടെ മുടങ്ങിപ്പോവുകയും ചെയ്യുന്നു.
നോവൽ പുതിയ ഭാഷാരൂപങ്ങളുടെ രാസശാലയാകുന്ന ഒരനുഭവം ഈ നോവൽ നമുക്ക്‌ നൽകുന്നു. പകൽപ്പാതിര അധ്യായശീർഷകം കാണുക. ഭാർഗവീനിലയം എന്ന ശീർഷകത്തിൽ വരുന്ന അധ്യായത്തിൽ ചിന്തയുടെ ഒരു വിസ്ഫോടനമുണ്ട്‌. ഭാർഗവിയേക്കാൾ വലിയ ഗോസ്റ്റ്‌ ആ കഥയിലെ എഴുത്തുകാരനാണ്‌ എന്നതാണ്‌ അത്‌. അയാൾ എവിടെ നിന്നു വരുന്നു? പേരെന്ത്‌? ഒന്നും ബഷീർ പറയുന്നില്ല. രണ്ടു ഗോസ്റ്റുകൾ തമ്മിലുള്ള കമ്മ്യൂണിക്കേഷനാണ്‌ വിശ്വവിഖ്യാതമായ ഭാർഗവീനിലയത്തിന്റെ കാതൽ എന്നു വായിക്കുമ്പോൾ ആ വ്യഖ്യാനത്തിൽ അതു വീണ്ടും സിനിമയായി കാണാനാണ്‌ വായനക്കാർ തീവ്രമായി ആഗ്രഹിക്കുക. 
160 പേജുള്ള നോവൽ വായിച്ചു തീരുമ്പോൾ 1600 പേജുകൾ വായിച്ചുതീർത്ത പ്രതീതി. കഥാപാത്രങ്ങളുടെ പൂർണത, ഓരോരുത്തരുടെയും വ്യത്യസ്തമായ ജീവിതം, കാലികവിഷയങ്ങളുടെ ഉന്മീലനം തുടങ്ങിയവയാൽ സമ്പുഷ്ടമാണ്‌ ഓരോ അധ്യായവും. നിശ്ശബ്ദം വായിച്ചുതീർത്തുകഴിഞ്ഞ്‌ ഏകദേശം പത്ത്‌ മിനിറ്റ്‌ ഞാൻ നിശ്ശബ്ദനായി നിശ്ചലനായി ഇരുന്നുപോയി. ആത്മസംഘർഷം അനുഭവിക്കാതെ ഈ നോവലിന്റെ വായന പൂർണമാകുന്നില്ല. ഇത്രയും ട്രാജഡി അനുഭവിപ്പിക്കുന്ന വേറൊരു നോവൽ മലയാളത്തിൽ ഉണ്ടെന്ന്‌ തോന്നുന്നില്ല. പുരുഷകുലത്തിൽപ്പെട്ട ആ കാവ്യാത്മകതയും അപൂർവാനുഭവമാണ്‌. സാധാരണ ഗദ്യത്തിലെ കാവ്യാത്മകത എന്നുപറയുന്നത്‌ ഗദ്യം പെൺവേഷം കെട്ടുന്നതിനെയാണല്ലോ. ഇവിടെ മറിച്ചാണ്‌. ഒരു തരം മാസ്ക്കുലൈൻ ലിറിസിസം  എന്ന്‌ പറയാം. ഒരുദാഹരണം: അഗ്നിസാക്ഷിയായി ഒന്നാകാത്തവർ അഗ്നിയാൽ ചുഴപ്പെട്ടു ഒന്നായി. ഒരൊറ്റ ദേഹമായി. 
ബർട്രാൻഡ്‌ റസ്സലാണെന്ന്‌ തോന്നുന്നു. ഒരിക്കൽ പറഞ്ഞു: വായിക്കാൻ കൊള്ളാമെങ്കിൽ വില കൊടുത്തു വാങ്ങാനും കൊള്ളാം എന്ന്‌ എസ്‌.ഭാസുരചന്ദ്രന്റെ നിശബ്ദം എന്ന നോവൽ ധൈര്യമായി വിലകൊടുത്തു വാങ്ങി വായിക്കാം. നിങ്ങൾക്ക്‌ വിലമതിക്കാനാവാത്ത അനുഭവം ലഭിക്കും എന്ന്‌ തീർച്ച. 
നിശ്ശബ്ദം (നോവൽ)
എസ്‌.ഭാസുരചന്ദ്രൻ
എൻ.ബി.എസ്‌. കോട്ടയം

11 Mar 2015

നാളികേര സാങ്കേതിക വിദ്യ കൈമാറ്റത്തിന്‌ ഇന്ത്യ തയ്യാർ


സഞ്ജീവ്‌ ചോപ്ര ഐഎഎസ്‌

എപിസിസി അധ്യക്ഷൻ എന്ന നിലയിൽ ലോക നാളികേര സമൂഹത്തെ ഇന്ത്യയിൽ കൊച്ചിയിൽ നടക്കുന്ന ഈ സമ്മേളനത്തിലേയ്ക്ക്‌ എല്ലാവരെയും സ്വാഗതം ചെയ്യാൻ എനിക്ക്‌ സന്തോഷമുണ്ട്‌. ഇന്ത്യയിൽ നടക്കുന്ന എപിസിസിയുടെ ഈ 51-​‍ാമത്‌ മന്ത്രിതല സമ്മേളനത്തിൽ പങ്കെടുക്കുവാൻ നിങ്ങൾ എല്ലാവരും വന്നു ചേർന്നതിൽ ഞാൻ നന്ദിപറയുന്നു. ഈ സമ്മേളനം ഇന്ത്യയിൽ നടത്തുവാൻ സാധിച്ചതു വലിയ ബഹുമതിയായി ഞാൻ കരുതുന്നു. വിവിധ നാളികേര ഉത്പാദക രാജ്യങ്ങളെ പ്രതിനിധീകരിച്ച്‌ ഈ സമ്മേളനത്തിന്‌ എത്തിയിരിക്കുന്ന വിശിഷ്ഠ വ്യക്തികളുടെ സാന്നിധ്യം തന്നെ ഇവിടുത്തെ കർഷകരുടെയും ഈ രാജ്യത്തിന്റെയും പുരോഗതിക്ക്‌ നാളികേരം എത്രത്തോളം പ്രധാനപ്പെട്ട ഉത്പ്പന്നമാണ്‌ എന്നതിന്റെ സൊ‍ാചനയായി ഞാൻ കണക്കാക്കുന്നു.
നാളികേര മേഖല നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും, പുരോഗതി വിലയിരുത്തുന്നതിനും നയപരമായ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനുമായി എല്ലാ വർഷവും എപിസിസി സമ്മേളിക്കാറുണ്ട്‌. നാളികേര മേഖലയിൽ ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരിക, ഉന്നത തല നയതീരുമാനങ്ങൾ സ്വീകരിക്കുക എന്നിവ അനിവാര്യമാണ്‌. അതിനാൽ ഒരു വിശേഷാൽ മന്ത്രിതല യോഗം കൂടി ഈ സമ്മേളനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. എപിസിസിയിൽ അംഗങ്ങളല്ലാത്ത രാജ്യങ്ങളെയും ഈ സമ്മേളനത്തിലേയ്ക്ക്‌  ക്ഷണിച്ചിട്ടുണ്ട്‌. അതിലൂടെ ലോക നാളികേര മേഖലയെകുറിച്ച്‌ അവർക്കും മനസിലാക്കാൻ അവസരം ലഭിക്കും. ലോകനാളികേര രാജ്യങ്ങളുടെ ഇന്ത്യയിലെ സ്ഥാനപതികളോടും ഈ സമ്മേളനത്തിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്‌. കാരണം തുടർന്നുള്ള ആശയവിനിമയം അവർ വഴി നടത്തുക എളുപ്പമാകും.
ഐക്യരാഷ്ട്രസഭയുടെ ഏഷ്യൻ പസഫിക്‌ സാമൂഹിക സാമ്പത്തിക കമ്മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ്‌ എപിസിസി. അതിനാൽ ഇതിന്റെ ധനശേഖരണത്തിനായി ഞങ്ങളെ സഹായിക്കുന്ന ഇന്ത്യയിലെ യുഎൻ പ്രതിനിധികളെയും അന്താരാഷ്ട്ര പ്രതിനിധികളെയും ഈ സമ്മേളനത്തിനു ക്ഷണിച്ചിട്ടുണ്ട്‌. ഇത്തരം നല്ല കാര്യങ്ങൾക്ക്‌ ആവശ്യമായ പണം കണ്ടെത്തുക വിഷമമുള്ള കാര്യമല്ല എന്ന്‌ ഞങ്ങൾക്ക്‌ അറിയാം. പക്ഷെ അതിന്‌ നല്ല ഒരു കാരണം വേണം. ആ തുക കൃത്യമായി വിനിയോഗിക്കുകയും വേണം. നാളികേരം നമ്മുടെ രാജ്യത്തെ നല്ല വിഭാഗം ജനങ്ങളുടെ ജീവിത മാർഗ്ഗമാണെന്നും, മറ്റു പല രാജ്യങ്ങൾക്കും സാമ്പത്തികമായി പ്രാധാന്യമുള്ള വിളയാണെന്നും ജനങ്ങൾക്കു ബോധ്യപ്പെടണം എന്നു നാം ആഗ്രഹിക്കുന്നു. അതിനാൽ ഈ രാജ്യങ്ങളിലെ നാളികേര കർഷകർക്ക്‌ സഹായം ആവശ്യമുണ്ട്‌. 
വർഷങ്ങളായി ഒരു നിശിചിത പരിധിക്കുള്ളിൽ നിന്നുകൊണ്ടാണ്‌ എപിസിസി പ്രവർത്തിച്ചിരുന്നത്‌. നാളികേരം വളരെയധികം ഉപയോഗമുള്ള വിളയാണെന്നും അതിൽ നിന്നുള്ള ഉത്പ്പന്നങ്ങൾ ആരോഗ്യ മേഖലയിൽ അത്യധികം പ്രയോജനകരമാണെന്നും, വിവിധ രാജ്യങ്ങളിലെ 20 ദശലക്ഷം വരുന്ന ചെറുകിട പരിമിത നാളികേര കർഷകരുടെ പ്രതിനിധികളാണ്‌ എപിസിസി എന്നു ലോകം അറിയണമെന്നും നാം ആഗ്രഹിക്കുന്നു. പല അംഗരാജ്യങ്ങളിലും നാളികേരം ജനങ്ങളുടെ ഒരേയൊരു ജീവിതോപാധിയുമാണ്‌. 
നമുക്ക്‌ പരസ്പരം അറിവ്‌ പങ്കുവയ്ക്കാം. പല രാജ്യങ്ങൾക്കും ധാരാളം വിജയ കഥകൾ പറയാനുണ്ട്‌. അത്‌ അവർ പങ്കു വയ്ക്കണം. ഞാൻ ഇന്ത്യയിൽ നിന്നാണ്‌. അതുകൊണ്ട്‌ ഇന്ത്യയിൽ നാളികേര വികസന ബോർഡിന്റെ നേതൃത്വത്തിൽ വിജയകരമായി നടപ്പാക്കി വരുന്ന ചില വികസന നടപടികളെ കുറിച്ച്‌ ഞാൻ ഒന്നു സൂചിപ്പിച്ചുകൊള്ളട്ടെ:
1. നാളികേര കൃഷിയിൽ ഉത്പാദന വർധനവിനായി നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചിരിക്കുന്ന മാതൃകാ കൃഷിയിടങ്ങൾ. 
2. കേരളത്തിലെ നാളികേര തോട്ടങ്ങളിൽ അനുവർത്തിച്ചു വരുന്ന തെങ്ങുകൃഷി പുനരുദ്ധാരണ പദ്ധതി. പ്രായം കൂടി, ഉത്പാദനം കുറഞ്ഞ, രോഗബാധിതമായ നാളികേര വൃക്ഷങ്ങൾ വെട്ടിനീക്കി ഗുണമേന്മയുള്ള പുതിയ തൈകൾ ശാസ്ത്രീയമായി നട്ടു പരിപാലിക്കുന്നു.
3. നാളികേര മേഖലയിൽ തൃത്താല കർഷക കൂട്ടായ്മയുടെ രൂപീകരണം. ഈ കൂട്ടായ്മകൾ വഴി കൃഷി വികസന പദ്ധതികൾക്കും നാളികേരത്തിന്റെ മൂല്യവർധനവിനും സഹായം. 
4. നാളികേര സംസ്കരണ മേഖലയിൽ സംരംഭകരെ സഹായിക്കാൻ നാളികേര ടെക്നോളജി മിഷന്റെ കീഴിൽ പുതിയ സാങ്കേതിക വിദ്യകൾ തേടി പങ്കാളിത്ത ഗവേഷണം 
5.ചുഴലികൊടുംകാറ്റ്‌ പോലുള്ള പ്രകൃതി ദുരന്തങ്ങൾ സംഭവിക്കുമ്പോൾ നാളികേര മേഖലയ്ക്കുണ്ടാകുന്ന നാശനഷ്ടങ്ങൾ പരിഹരിക്കാൻ വിള ഇൻഷുറൻസ്‌. വിളവെടുപ്പിനിടെ സംഭവിക്കാവുന്ന അത്യാഹിതങ്ങളിൽ നിന്ന്‌ തെങ്ങു കയറ്റക്കാർക്കും വിളവെടുപ്പുകാർക്കും സാമ്പത്തിക സഹായം ലഭിക്കുന്നതിന്‌ ഇൻഷുറൻസ്‌ പദ്ധി. 6.തെങ്ങുകയറ്റം, നിര ടാപ്പിങ്‌, സംസ്കരണം തുടങ്ങിയ മേഖലകളിൽ തൊഴിൽ രഹിതരായ ചെറുപ്പക്കാർക്ക്‌ വിദഗ്ധ പരിശീലന പദ്ധതി.
ഇത്തരം ധാരാളം വിജയ കഥകൾ ഓരോ നാളികേര ഉത്പാദക രാജ്യത്തിനും പറയാനുണ്ടാവും. മാത്രവുമല്ല അനുയോജ്യമെന്നു കണ്ടാൽ മറ്റു രാജ്യങ്ങൾക്ക്‌ ആവശ്യാനുസൃതമായ ഭേദഗതികളോടെ ഇവ അനുകരിക്കാവുന്നതുമാണ്‌. ഇവിടെയാണ്‌ നയരൂപീകരണ വിദഗ്ധരുടെ പങ്ക്‌ നിർണായകമാകുന്നത്‌. ഗവേഷണം വളരെ പ്രധാനപ്പെട്ടതാണ്‌. പക്ഷെ, ആധുനിക സാങ്കേതിക വിദ്യയുടെ പ്രയോജനങ്ങൾ നാളികേര കർഷകരിൽ എത്തണം എന്നു മാത്രം. കുറെ കൂടി വ്യാപകമായ തോതിൽ പരീക്ഷണശാലയിൽ നിന്ന്‌ പാടത്തേയ്ക്ക്‌ നാം ഇറങ്ങണം. 
ഇപ്പോഴത്തെ ശക്തമായ നേതൃത്വത്തിൻ കീഴിൽ എപിസിസി നാളികേര കർഷകരുടെ സമീപത്തേയ്ക്ക്‌ കുറെക്കൂടി അടുക്കുമെന്ന്‌ നമുക്ക്‌ പ്രത്യാശിക്കാം. നാളികേര വികസന ബോർഡിന്റെ വിജയകരമായ പുതിയ സംരംഭങ്ങൾ നടപ്പിലാക്കാൻ ആഗ്രഹിക്കുന്ന ഏതു രാജ്യത്തിനും അതിന്റെ സാങ്കേതിക വിദ്യ പങ്കുവയ്ക്കുന്നതിനും അതിനുള്ള പൈന്തുണ നൽകുന്നതിനും ഇന്ത്യ സന്നദ്ധമാണ്‌ എന്നു കൂടി ഈ അവസരത്തിൽ അറിയിക്കുന്നു.

22 Feb 2015

ഹൈക്കു കവിതകൾ

സോണി വേളൂക്കാരൻ

​1.
വര്‍ണ്ണമൂര്‍ന്നൊരു
ചിറകുമായ് ശലഭം - 
അനാഥ ബാല്യം !  

​2.

മനസ്സ് കുളിര്‍ത്ത് 
തുള്ളിക്കൊരുകുടം - 
കെടുന്നൊരു ചിത !



3.
കനല്‍ ഹൃദയം , 
കരച്ചില്‍ കേള്‍ക്കാം - 
ഉടയും ശംഖ് !





4.
വേനലിൽ  മഴപ്പെയ്ത്ത് !
ചിറകുകളൊതുക്കി 
ഒരു കാട്ടുനീലി.
* കാട്ടുനീലി -  ദേഹവും വാലും കടും നീലയായുള്ള ഒരിനം ആണ്‍ തുമ്പി  

5.


വീഴുന്നൊരു മരം 
വസന്തമണയുന്നു  
ഉടഞ്ഞിതാ കിളിക്കൂട് 



6.
വെള്ളിയാങ്കല്ല് - 
പറന്നൊരു തുമ്പി 
ജീവനുരുവായ ദിനം !

15 Jan 2015

അവസരങ്ങൾ


ഡോ.ചെറിയാൻ കുനിയന്തോടത്ത്‌
ചേറന്വേഷിച്ചു പോയപ്പോൾ
എനിക്കു തലച്ചോറുകിട്ടി
തല അന്വേഷിച്ചു പോയപ്പോൾ
എനിക്കു കോന്തലകിട്ടി
താടി അന്വേഷിച്ചു പോയപ്പോൾ
അപ്പൂപ്പൻ താടികിട്ടി
മുടി അന്വേഷിച്ചു പോയപ്പോൾ
കൊടുമുടി കിട്ടി
വില്ല്‌ അന്വേഷിച്ച്‌ പോയപ്പോൾ
മഴവില്ല്‌ കിട്ടി
വെള്ളിനോക്കി നിന്നപ്പോൾ
ദുഃഖവെള്ളി കണ്ടു
പട്ടം വാങ്ങാൻ പോയപ്പോൾ
നെറ്റിപ്പട്ടവുമായി തിരിച്ചു വന്നു
മൗലികൻ വ്യാജനായിത്തീരുന്ന
അവസരങ്ങൾ ധാരാളം!

18 Dec 2014

വിദ്യാലഹരി വിളമ്പുന്നവർ


സി.രാധാകൃഷ്ണൻ
    കൊച്ചി അന്താരാഷ്ട്ര പുസ്തകമേളയുടെ സംഘാടകർ ഒക്ടോബർ 12ന്‌ ആയിരം പൂർണ്ണചന്ദ്രന്മാരെ കണ്ട രണ്ട്‌ മഹാഗുരുത്വങ്ങളെ ആദരിച്ചു. ഡോ.എം.ലീലാവതിയുടെയും പ്രോഫ.എം.അച്യുതന്റെയും അനുഗ്രഹം കിട്ടുകയാൽ ധന്യമായ ആ ദിവസം ഏതാനും പുതിയ ആലോചനകൾ മനസ്സിൽ തുറന്നു.
    ഗുരുത്വദോഷമാണ്‌ ലോകത്തിലെ എല്ലാ ദുരിതങ്ങൾക്കും കാരണമെന്ന തിരിച്ചറിവ്‌ നേരത്തെ ഉണ്ടായിരുന്നു. അതിന്റെ നാൾവഴിയാണ്‌ ഇപ്പോൾ കണ്ടുകിട്ടിയത്‌. ഫലപ്രദമായി യഥാർത്ഥ വിദ്യാദാനം ലഭിച്ച ആരും ലോകഹിതത്തിനെതിരായി ഒന്നും ചെയ്യില്ല എന്നു നിശ്ചയമായെന്നാലും ശിക്ഷണദൂഷ്യത്തിന്റെ നീരാളിക്കൈകൾ നീളുന്ന വഴികൾ കൃത്യമായി കണ്ടുകിട്ടിയിരുന്നില്ല.
    'മൂന്നക്ഷരവും മുറുക്കവും' ഇല്ലാത്തവർ എന്നാണല്ലോ വേണ്ടാതീനക്കാരെ പണ്ടേ വിളിക്കാറുള്ള സഹതാപശകാരം. വേണ്ടതും വേണ്ടാത്തതും തിരിച്ചറിയാനും വേണ്ടത്‌ വേണ്ട നേരത്ത്‌ തോന്നാനും രണ്ടിനും ഗുരുത്വം അനിവാര്യം. ഗുരുശിഷ്യബന്ധം പിതൃപുത്ര ബന്ധത്തോളം പവിത്രമായി കരുതപ്പെട്ടു. ജന്മം കിട്ടിയാൽ മാത്രം പോരല്ലോ അത്‌ സാർത്ഥകമാവുകയും വേണ്ട? പിറവിയിൽ വാസനകളുടെ വിത്തുകൾ അറിവുകളില്ലായ്മയുടെ അന്ധകാരത്തിൽ കിടക്കുന്നു. അവയ്ക്ക്‌ മുളച്ചുവളരാൻ കളവും വളവും വെള്ളവും ഊണുമൊരുക്കുന്നത്‌ ഗുരുവാണ്‌. ശിഷ്യനെ വിദ്യകളുടെ പൂന്തോപ്പാക്കി തീർക്കുന്നു ഗുരു-അതും താൻ പഠിച്ച വിദ്യ സ്വാനുഭവംകൊണ്ട്‌ വികസിപ്പിച്ച്‌.
    ധാരാളം നല്ല ഗുരുനാഥരുണ്ടായിരിക്കുക എന്നതാണ്‌ ഏതു സമൂഹത്തിന്റെയും പുണ്യം. കാരണം, അപ്പോൾ ഏവർക്കും സദ്ഗുരു അലഭ്യനല്ലാതെ വരും. ഗുരുലാഭമുണ്ടായാൽ അത്‌ പരമാവധി പ്രയോജനപ്പെടുത്താനുള്ള മനോഭാവം ശിഷ്യരിൽ നിലനിൽക്കുകകൂടി വേണം. (നല്ല ഗുരു, നല്ല ശിഷ്യൻ, നല്ല ശിക്ഷണരീതി എന്നിവ ശാസ്ത്രീയവും ഹൃദ്യവുമായി പ്രതിപാദിക്കുന്ന 'നന്നൂൽ' എന്ന പുരാതനശിക്ഷണഗ്രന്ഥം നമ്മുടെ അധ്യാപകപരിശീലനകേന്ദ്രങ്ങളിലെങ്
കിലും പാഠപുസ്തകമാക്കാവുന്നതാണ്‌).
    കുഴച്ചു പാകപ്പെടുത്തി മെനഞ്ഞ്‌ മിനുക്കി ചുളയ്ക്ക്‌ വച്ച്‌ കുശവൻ മണ്ണുകൊണ്ട്‌ പാത്രമുണ്ടാക്കുപടിയാണ്‌ ഗുരുനാഥൻ ശിഷ്യജന്മം രൂപപ്പെടുത്തുന്നത്‌. ഏതുതരം മണ്ണ്‌ ഏതേതു പാത്രത്തിനാണ്‌ ഉതകുക എന്ന തീരുമാനം നിർണ്ണായകമാണ്‌ ശിഷ്യന്റെ പ്രമുഖവാസനയാണ്‌. ഇതിനടിസ്ഥാനം. സ്വാഭാവികവാസനയ്ക്കനുസരിച്ച്‌ വിദ്യ(കല) ജീവിതവൃത്തിയായി കിട്ടുന്ന മഹാഭാഗ്യവാനായ ശിഷ്യൻ സ്വർഗ്ഗവാസിയായിത്തീരുന്നു. ആധിയോ വ്യാധിയോ ഇല്ലായ്മയോ വല്ലായ്മയോ ഒന്നും പിന്നെ അയാൾക്ക്‌ പ്രശ്നമല്ല. സ്വകർമ്മത്തിൽ അഭിരമിക്കുന്ന അയാൾ എപ്പോഴും കർമ്മത്തിന്റെ ലഹരിയിലാണ്‌. ഉദാഹരണങ്ങൾ ഇഷ്ടംപോലെ കണ്ടെത്താം.
    മുളച്ച വിത്തിന്റെയും കലങ്ങിയ ചേറിന്റെയും വിയർപ്പിന്റെയും മണവും ഇളവെയിലിന്റെ പ്രസരിപ്പും തെളിഞ്ഞ ആകാശവും യഥാർത്ഥ കൃഷിക്കാരനെ മത്തു പിടിപ്പിക്കുന്നു. കൊട്ടുന്നവരും പാടുന്നവരും ആടുന്നവരും വരയ്ക്കുന്നവരുമെല്ലാം കർമ്മലഹരിയുടെ കൊടുമുടികളിലെത്തുന്നു. കർമ്മവും സ്വത്വവും പ്രപഞ്ചവും ഒന്നാവുന്ന ലയംതന്നെ.
    ഇത്‌ ഏതാനും ഭാഗ്യവാന്മാർക്കുമാത്രം വിധിച്ച ഒന്നല്ല. വ്യാധൻ എന്ന ഇറച്ചിവെട്ടുകാരനുപോലും ആ തലത്തിലെത്താം. ഗുരു വിളമ്പിയത്‌ മുറപോലെ കഴിച്ചിരിക്കണമെന്നു മാത്രം. ഇതിന്റെ ലഹരി ഒരു ശീലമായി മാറിയിരിക്കുകയും വേണം.
    എല്ലാ മനുഷ്യർക്കും ആവശ്യമുള്ളതാണ്‌ ഈ ലഹരി. ഇതിലൂടെയാണ്‌ ജന്മം ഫലിക്കുന്നത്‌. പക്ഷെ, ഇന്ന്‌ മഹാഭൂരിപക്ഷത്തിനും കിട്ടാതിരിക്കുന്നതും ഇതുതന്നെ. ഒന്നുകിൽ മതിയായ ഗുരുത്വം ലഭിക്കായ്ക, അല്ലെങ്കിൽ ആ ഗുരുത്വം പകർന്നു നൽകിയത്‌ ഫലിപ്പിക്കാൻ ജീവിതത്തിൽ അവസരമില്ലായ്ക, അതുമല്ലെങ്കിൽ ഇതല്ല ലോകത്ത്‌ പ്രധാനം എന്ന്‌ തെറ്റായി ധരിക്കുക- കാരണമെന്തായാലും കളയാകേണ്ട കർമ്മം തനിക്കും മറ്റുള്ളവർക്കും കൊലയാവുന്ന സ്ഥിതിയാണ്‌ ഇപ്പോൾ. തനിക്കിഷ്ടമുള്ള ജോലി ഇഷ്ടപ്പടി ചെയ്ത്‌ ലഹരിപിടിച്ചു ജീവിക്കുന്നവർ അര ശതമാനം പോലും കാണില്ല. ബാക്കിയുള്ളവർക്ക്‌ ലഹരി വേണമെങ്കിൽ ബിവറേജസിൽ ക്യൂ നിൽക്കുകയോ കഞ്ചാവുപൊതിയുമായി പാളിപ്പതുങ്ങി വരുന്നവനെ കാത്തിരിക്കയോ സൂചിക്കുത്തുകളാൽ സ്വയം അലങ്കരിക്കയോ ഒക്കെ വേണ്ടിവരുന്നു. അസംതൃപ്തലഹരി ഒരുപാട്‌ സംഘർഷങ്ങളും കുറ്റകൃത്യങ്ങളും ജനിപ്പിക്കയും ചെയ്യുന്നു.
    "ആട്ടുന്നവനെപിടിച്ച്‌ നെയ്യാനാക്കിയാൽ..." എന്ന പഴയമൊഴി വർണ്ണാശ്രമധർമ്മപരിപാലനമന്ത്രമെന്നതിലേറെ അർത്ഥമാക്കിയത്‌ ഇതാണ്‌. വ്യാവസായികവിപ്ലവം വന്നതോടെ ജോലിക്കാരനും ഉൽപ്പന്നവും തമ്മിൽ നേർബന്ധം അറ്റു. ജോലി യാന്ത്രികമായി കർമ്മത്തിലെ ലഹരി അതിൽനിന്ന്‌ കിട്ടാതെയായി. ഗുരു വെറും യാന്ത്രികവൃത്തി കൂലിക്കു പഠിപ്പിക്കുന്ന ക്ഷുദ്രനായ ലഘുവായി.
    സംഘടിതങ്ങളായ വൻ വ്യവസായങ്ങളിൽ ഇതാണവസ്ഥയെങ്കിൽ, വ്യക്തിഗതങ്ങളായ പ്രോഫഷനുകളിലെങ്കിലും സ്ഥിതി മെച്ചമാണോ? വലിയ തുക മുടക്കി വാങ്ങുന്ന വിദ്യകൊണ്ട്‌ വലിയ തുകകളുണ്ടാക്കുന്ന ഏർപ്പാടിൽ എവിടെയാണ്‌ കർമ്മലഹരി? വൻതുക മുടക്കി ആത്മഹത്യാലഹരി വാങ്ങുകയല്ലാതെ എന്തുവഴി?
    ഉവ്വ്‌, ധനത്തിനും അധികാരത്തിനും അതതിന്റെ ലഹരികളുണ്ട്‌. രണ്ടും പക്ഷെ ലയങ്ങളല്ല, വീഴ്ചയുടെ ഭാരത്തെ മറികടക്കാൻ കഴിയുന്നതിന്റെ മായാസന്തോഷങ്ങളാണ്‌. ഇവയുടെ പിന്നാലെ പോകാതിരിക്കാനുള്ള മഹാവിദ്യകൂടി സൽഗുരുനാഥൻ, സ്വകർമ്മമെന്ന വിദ്യയോടൊപ്പം പഠിപ്പിക്കുന്നു. പരാവിദ്യവശമായവന്‌ അഥവാ കർമ്മലയം കിട്ടാതെപോയാലും യോഗലയം സാധിക്കുന്നു. അപ്പോൾ, കർമ്മമേതായാലും ലക്ഷ്യം ബിവറേജസിനെ ആശ്രയിച്ച്‌ കരൾ നശിപ്പിക്കാതെതന്നെ ലഭ്യമാവും.
    ചുരുക്കത്തിൽ യാന്ത്രികമായ ഈ കാലയളവിൽ ഇനി നാളെയും കർമ്മങ്ങൾ സ്വാഭാവികവാസനകളുടെ അടിസ്ഥാനത്തിൽ ലയവും ലഹരിയും നൽകുന്നതാകാൻ പ്രയാസമാണ്‌. അതിനാൽ, സൽഗുരുനാഥൻ വിളമ്പിത്തരുന്ന യോഗവിദ്യ ശീലിക്കുകയേ വഴിയുള്ളു. ഇവിടെയും പ്രയാസങ്ങളുണ്ട്‌. കാരണം, നാട്യക്കാർ സുലഭം. ഒരു മുതൽമുടക്കുമില്ലാതെ ധന-അധികാര ലഹരി മോന്താവുന്ന അരങ്ങാണല്ലോ ഇത്‌. 'കണ്ടുവേന്നുരപ്പവർ കണ്ടവരല്ലാ!' കണ്ടവരിൽ 'ഉരയ്ക്കാത്ത'വർ ധാരാളം പേർ ഇപ്പോഴുമുണ്ട്‌. അവരെ കണ്ടെത്തിയാൽ രക്ഷയായി. ശുഭമസ്തു.

22 Nov 2014

പുഴയാകുവാന്‍ കൊതിച്ച്



രമേശ്‌ കുടമാളൂര്‍.


പുഴയാകുവാന്‍ കൊതിച്ചൊരു കുഞ്ഞു മത്സ്യം
പുഴയുടെയാദിയില്‍ നിന്നും
അന്ത്യത്തിലേക്ക്
ആഴങ്ങളില്‍ നീന്തവേ
പുഴയുടെ പ്രവാഹമവള്‍ക്ക് പകര്‍ന്നു
ആത്മപ്രഹര്‍ഷമാം ജീവിതസ്നേഹം.

ഒഴുകുന്ന വഴികളില്‍ തരുശാഖികള്‍ നീട്ടി
അവളുടെ മേലേ തണല്‍സാന്ത്വനം
താഴെ ഹ്രദങ്ങളില്‍ പഞ്ചാര മണലിന്റെ
സ്നേഹത്തലോടലിന്‍ സൌഹൃദവും
നീളെയൊഴുകുന്ന കുളിരുള്ള നീരിന്റെ
ചുംബനപ്പൂക്കളാകും പ്രണയവുമേറ്റ്
ആദിയില്‍ നിന്നും
അന്ത്യത്തിലേക്ക്
ആഴങ്ങളില്‍ നീന്തി മത്സ്യം,
ഒരു പുഴയാകുവാന്‍ കൊതിച്ച്.

കര്‍ക്കടഹര്‍ഷം വന്യതാളങ്ങളില്‍
പുഴയിലാവേശം പെയ്തു നിറയുമ്പോഴും
വേനലില്‍ ശോകം തീമണല്‍ക്കവിളില്‍
കണ്ണുനീര്‍ച്ചാലുകള്‍ തീര്‍ത്തൊഴുകുമ്പോഴും
മഞ്ഞുകാലത്തിന്റെ കുളിരില്‍ കുതിര്‍ന്ന്
തരളമൊരു പാട്ടുപോല്‍ തുടിതുടിക്കുമ്പോഴും
പുഴയാകുവാന്‍ കൊതിച്ചൊരു കുഞ്ഞു മത്സ്യം.

മഴയുടെ വെള്ളിച്ചരടുപോല്‍ കൌതുകം
പെയ്തൊരു ബാല്യവും
അന്തരംഗത്തില്‍ നിന്നുയിരിട്ടു ചുറ്റിനും
ഒഴുകിപ്പരക്കുന്ന യൌവനമലരിയും
ജീവിതം പൂക്കുന്ന ചുഴികളും, ജീവിതം
ആര്‍ത്തു വീഴുന്ന തടനിപാതങ്ങളും...
ഒടുവില്‍
ഓരോരോ ചുഴികള്‍, കയങ്ങള്‍,
ഓരോരോ ജീവിതനിമിഷ ജലബിന്ദുക്കള്‍ എല്ലാമറിഞ്ഞ്
പതിയെയാ മത്സ്യം പുഴയെയറിഞ്ഞ്
സ്വയമൊരു പുഴയായിടുന്നു.

19 Oct 2014

യാത്ര

ദിപുശശി തത്തപ്പിള്ളി

ഒരു നീർത്തുള്ളി മാത്രമെൻ മിഴിയിൽ

ഓർമ്മത്താളുകളിലൊരു മഴപ്പെയ്ത്തിനായ്‌

ഒരു നിശ്ശബ്ദസങ്കീർത്തനമെൻ നിനവിൽ,

ഭഗ്ന സ്വപ്നങ്ങൾക്കു താരാട്ടായ്‌

നനുത്ത സ്പർശമെൻ വിരൽത്തുമ്പിൽ,

പറയാൻമറന്ന പ്രണയത്തെ തലോടിയുണർത്താൻ

ഒരു രക്തത്തുള്ളിമാത്രമെൻ സിരകളിൽ

കൈക്കുടന്നയിലൂടൂർന്നു പോയൊരെൻ;

ജീവിതത്തിൻ, തർപ്പണത്തിനായ്‌...

കാത്തിരുന്നു, ഞാനീയിരുട്ടിൽ സൂര്യശിഖരത്തിൻ,

കരുണവറ്റാത്ത വെളിച്ചക്കൈകളെ

വന്നതില്ലാരുമെൻ കിനാക്കളെ പങ്കിട്ടെടുക്കുവാൻ

തന്നതോ, ശാപവചനങ്ങൾ തൻ പേമാരി മാത്രം!

ചോരമണക്കുന്ന...

കണ്ണീരുണങ്ങാത്ത വിജനവീഥിയിലൂടെ;

ശിഷ്ടസ്വപ്നങ്ങളുടെ പാഥേയവുമായി

ഏകാന്ത പഥികനായി,

ആർക്കോ, എപ്പോഴോനഷ്ടമായ

കിനാത്തുണ്ടുകളും പെറുക്കിയെടുത്ത്‌

അസ്ഥിക്കുടുക്കയിൽ അസ്തമിക്കാത്ത പ്രതീക്ഷകളുമായി

തുടരട്ടെ; ഞാനെൻ മോക്ഷയാത്ര....!

19 Sept 2014

നാളികേരത്തിന്റെ ഉത്പ്പന്ന വൈവിധ്യം


മനു പ്രേം
പ്രോജക്ട്‌ മാനേജർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ഏഷ്യൻ പസഫിക്‌ മേഖലയിൽ സ്ഥിതിചെയ്യുന്ന ചെറിയ രാജ്യങ്ങളിലെ  വലിയ കമ്പനികൾ നാളികേരത്തിന്റെ  ഉത്പ്പന്ന വൈവിധ്യം കൊണ്ടും മൂല്യവർധനവു കൊണ്ടും അന്താരാഷ്ട്ര വിപണിയിൽ നിന്ന്‌ കോടികൾ സമ്പാദിക്കുന്ന കഥകൾ.
ഫിലിപ്പീൻസിലെ സാധാരണ നാളികേര കർഷകനായ ആൻഡി അൽബാനോവിന്റെ ഉടമസ്ഥതയിൽ തുടങ്ങിയ ചെറിയ നാളികേര സംസ്കരണ സംരംഭമാണ്‌ ഇന്ന്‌ ലോകമെമ്പാടും അറിയപ്പെടുന്ന കൊക്കോ വണ്ടർ എന്ന കമ്പനി. കമ്പനി എന്നു പറഞ്ഞാൽ നമുക്ക്‌ ഒരു സങ്കൽപമുണ്ട്‌. ഇത്‌ അതിനെയും  വെല്ലുന്ന കമ്പനിയാണ്‌. നാളികേരം എന്ന ഒറ്റ ഉത്പന്നത്തിൽനിന്ന്‌ 36 - ൽ അധികം മൂല്യവർധിത ഉത്പ്പന്നങ്ങൾ നിർമ്മിക്കുന്ന അതികായനാണ്‌ കൊക്കോ വണ്ടർ. വെർജിൻ കോക്കനട്‌ ഓയിൽ തന്നെ ക്യാപസൂൾ അടക്കം നാലിനം, നാളികേര പഞ്ചസാര, നാളികേര സിറപ്പ്‌, തേങ്ങാപൊടി, തേങ്ങാ പാൽപൊടി, തേങ്ങാ ഡയറ്ററി ഫൈബർ, കോക്കനട്‌ ചിപ്സ്‌, കോക്കനട്‌ സ്നാക്‌ ബാർ, കോക്കനട്‌ ചോക്കലേറ്റ്‌ ബാർ, കോക്കനട്‌ നിബ്സ്‌, കോക്കനട്‌ ജാം, കോക്കനട്‌ സ്പ്രെഡ്‌, കോക്കനട്‌ ബട്ടർ, കോക്കനട്‌ ജിഞ്ചർ ജൂസ്‌, ചായ, കോക്കനട്‌ കൊക്കോ പൗഡർ, കോക്കനട്‌ മിൽക്ക്‌, കോക്കനട്‌ ഡ്രിങ്ക്‌,  കോക്കനട്‌ ബ്ലൻഡ്‌ കോഫി, കോക്കനട്‌ ക്രീം കോഫി, കോക്കനട്‌ ലിക്വിഡ്‌ അമനോസ്‌, സോസ്‌ അമിനോസ്‌, വിനാഗിരി ( അഞ്ചുതരം) കോക്കനട്‌ ടോസ്റ്റഡ്‌ ചിപ്സ്‌, കോക്കനട്‌ വാട്ടർ കോൺസൺട്രേറ്റ്‌,  കോക്കനട്‌ വാട്ടർ ഡ്രിങ്ക്‌, ഫ്രോസൺ ഫ്രഷ്‌ കോക്കനട്‌ വാട്ടർ....ഉത്പന്ന ശ്രേണി ഇനിയും നീളുകയാണ്‌. ഇതിൽ പകുതി പോലും കേരളത്തിലെ നാളികേര കർഷകരോ കർഷകരുടെ കമ്പനികളോ കേട്ടിട്ടു പോലും ഉണ്ടാവില്ല. ഇതെല്ലാം അന്താരാഷ്ട്രമാർക്കറ്റിൽ ഉയർന്ന വിലയ്ക്ക്‌ വിൽക്കപ്പെടുന്ന ഗുണമേന്മയുള്ള ഉത്പ്പന്നങ്ങളാണ്‌.
കൊക്കോ വണ്ടർ പോലുള്ള എത്രയോ വൻ കമ്പനികൾ ഇത്തരത്തിൽ നാളികേരത്തെ മൂല്യവർധനവ്‌ വരുത്തി രാജ്യാന്തര വിപണിയിൽ നിന്ന്‌ കോടികൾ വാരിക്കൂട്ടുന്നു. പക്ഷെ ഇന്ത്യയിൽ നിന്ന്‌ അത്തരത്തിൽ ഒരു കമ്പനിയും ഇല്ല. നമുക്ക്‌ നാളികേരം ഇന്നും പരമ്പരാഗത ഉത്പ്പന്നങ്ങളായ വെളിച്ചെണ്ണ, കൊപ്ര, പിണ്ണാക്ക്‌. അത്ര തന്നെ. അടുത്ത നാളിലാണ്‌ നീര പോലും തെങ്ങിൽ നിന്നുള്ള ആദായമാണ്‌ എന്നു നാം തിരിച്ചറിഞ്ഞതും ഉത്പാദനം തുടങ്ങിയതും. നീരയിൽ നിന്ന്‌ ഇനിയും എത്രയോ മൂല്യവർധിത ഉത്പ്പന്നങ്ങൾക്ക്‌ സാധ്യതുണ്ട്‌ എന്ന്‌ കേരളത്തിലെ നാളികേര കർഷക സമൂഹം തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
നാമിപ്പോഴാണ്‌ ഏതാനും നാളികേര ഉത്പാദക കമ്പനികൾക്കും അവയുടെ കീഴിൽ നാമമാത്രമായ നീര സംസ്കരണ യൂണിറ്റുകൾക്കും തറക്കല്ലിട്ടിരിക്കുന്നതു തന്നെ. പക്ഷെ ഏഷ്യൻ പസഫിക്ക്‌ മേഖലയിലുള്ള  ഫിലിപ്പീൻസ്‌ പോലുള്ള ചെറു രാജ്യങ്ങൾ എത്രയോ മുമ്പേ ആ വഴിക്ക്‌ ചിന്തിക്കുകയും ബഹുദൂരം സഞ്ചരിക്കുകയും ചെയ്തിരിക്കുന്നു. നാം എത്രയോ വേഗത്തിൽ സഞ്ചരിച്ചാലേ അവയ്ക്ക്‌ ഒപ്പമെങ്കിലും എത്താൻ സാധിക്കുകയുള്ളൂ. കഴിഞ്ഞ കുറെ മാസങ്ങളായി നാളികേര വിപണി വൻ കുതിപ്പിലാണ്‌. അതിന്റെ ചെറിയ ഉത്സാഹം കർഷകരിലുണ്ട്‌. പക്ഷെ, നമുക്ക്‌ മത്സരിക്കേണ്ടത്‌ ഇന്ത്യയുടെ ഒരു സംസ്ഥാനത്തിന്റെ പോലും വലിപ്പമില്ലാത്ത രാജ്യങ്ങൾ ആന്താരാഷ്ട്ര വിപണിയിലേയ്ക്ക്‌ കയറ്റി അയക്കുന്ന ഉത്പ്പന്നങ്ങളോടാണ്‌ എന്ന ഓർമ്മ നമ്മുടെ ഉറക്കം കെടുത്തണം.
നേരത്തെ പറഞ്ഞ കൊക്കോ വണ്ടറിന്റെ ഏതാനും ഉത്പ്പന്നങ്ങൾ കൂടി പരിചയപ്പെടാം.  കൊക്കോനട്‌ ബോബി ആൽക്കഹോൾ, വെർജിൻ കോക്കനട്‌ ബേബി ഓയിൽ, വെർജിൻ കോക്കനട്‌ മസാജ്‌ ഓയിൽ, കോക്കനട്‌ ഷാമ്പു, ഹാൻഡ്‌ വാഷ്‌, കോക്കനട്‌ ഹെയർ കണ്ടീഷണർ, കോക്കനട്‌ ലോഷൻ, കോക്കനട്‌ മോയിശ്ച്വറൈസർ, കോക്കനട്‌ ബോഡി വാഷ്‌, കോക്കനട്‌ ഫേഷ്യൽ വാഷ്‌, കോക്കനട്‌ ബോഡി സ്ക്രബ്‌...അത്ഭുതപ്പെടേണ്ട, അവർ ഇതെല്ലാം നിർമ്മിക്കുന്നത്‌ നമ്മുടെ തേങ്ങയിൽ നിന്നു തന്നെ.
ഇനി മറ്റൊരു കമ്പനിയെ അറിയാം. ഇതും ഫിലിപ്പീൻസ്‌ സംരംഭം തന്നെ. മക്കാത്തി , സാൻ പാബ്ലോ നഗരങ്ങളിൽ ആസ്ഥാനം ഉറപ്പിച്ചിരിക്കുന്ന ഫ്രാങ്ക്ലിൻ ബേക്കർ. ഡസിക്കേറ്റഡ്‌ കോക്കനട്‌, സംസ്കരിച്ച നാളികേരം, മൂല്യവർധിത നാളികേരം എന്നിവയിലാണ്‌ ഈ കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്‌. അവയുടെ  ഇനങ്ങളും തരങ്ങളും അമ്പരപ്പിക്കുന്നതാണ്‌. ഡസിക്കേറ്റഡ്‌ കോക്കനട്‌ ഗ്രാന്യൂൾഡ്‌ കട്‌ എന്ന ഇനം തന്നെ  മീഡിയം, മാക്രോൺ, എക്സ്ട്രാ ഫൈൻ, ഫൈൻ, നാച്ചുറൽ ബ്ലൻഡ്‌, മിൽറൺ ബ്ലൻഡ്‌, ഫൈൻ കോറസ്‌. ഇനി സ്പേഷൽ കട്‌ എന്ന മറ്റൊരു ഇനമുണ്ട്‌. ഫാൻസി ചിപ്‌, മിൽ റൺ ചിപ്‌, എസ്‌.എൽ ചിപ്‌, ടെണ്ടർ ഫ്ലേക്ക്‌, ഗ്രൗണ്ട്‌ ഫ്ലേക്ക്‌, സ്പേഷൽ ലോംങ്ങ്‌ ത്രെഡ്‌, എക്സ്ട്രാ ഫാൻസി ഷ്രെഡ്‌, പ്രീമിയം ഷ്രെഡ്‌... നമുക്ക്‌ ചിന്തിക്കാൻ പോലും സാധിക്കാത്ത ഇനങ്ങൾ.
ഫ്രാങ്ക്ലിൻ ബേക്കറിന്റെ ഗോൾഡൻ ടോസ്റ്റഡ്‌ നാളികേരം മീഡിയം, കോക്കനട്‌ ഫ്ലേക്സ്‌,  ഷ്രെഡ്‌, റൈസ്‌ കട്‌, നിബ്ലറ്റ്സ്‌, മാക്രോൺ, ഫൈൻ, തിക്സ്ലൈസ്‌,സ്വീറ്റൻഡ്‌, സ്ലേറ്റഡ്‌ ചിപ്‌ തുടങ്ങിയ വിവിധ തരങ്ങളിൽ വിപണിയിൽ ലഭിക്കുന്നു. മൂല്യ വർധിത നാളികേരം എന്ന ലേബലിൽ  ഫ്രാങ്ക്ലിൻ നിർമ്മിക്കുന്നത്‌, ക്രീംഡ്‌ കോക്കനട്ടും ( റേഗുലർ, സ്പേഷൽ, നാച്ചുറൽ)  കോക്കനട്‌ കോൺസൺട്രേറ്റ്‌ (നാച്ചുറൽ, സ്വീറ്റൻഡ്‌,ബിവറേജ്‌ ബേസ്‌) എന്നിങ്ങനെയുള്ള വൈവിധ്യമാർന്ന രുചികളിലും ഇനങ്ങളിലുമാണ്‌.
ഫിലിപ്പീൻസിലെ മെഡിന ആസ്ഥാനമായുള്ള ഫ്രഷ്‌ ഫ്രൂട്ട്‌ ഇൻഗ്രേഡിയൻസ്‌ ഇൻകോർപ്പറേറ്റഡ്‌ ഫിയസ്ത ബ്രാൻഡിൽ നിർമ്മിക്കുന്ന ഉത്പ്പന്നങ്ങൾ അന്താരാഷ്ട്ര തലത്തിൽ വൻ ഡിമാന്റുള്ളതാണ്‌. ലോകത്തിലെ തന്നെ ആദ്യത്തെ നാളികേര പാൽപൊടി നിർമ്മാതാക്കൾ ഇവരാണത്രെ. 1986 ൽ ഡസിക്കേറ്റഡ്‌ കോക്കനട്‌, കോക്കനട്‌ മിൽക്ക്‌ പൗഡർ എന്നിവ നിർമ്മിച്ചു കൊണ്ട്‌ നാളികേര മൂല്യ വർധന വിപണിയിലേയ്ക്ക്‌ എത്തിയ ഫ്രഷ്‌ ഫ്രൂട്ട്‌ ഇൻഗ്രേഡിയൻസ്‌, ഇപ്പോൾ ഈ ഉത്പ്പന്നങ്ങൾ വൈവിധ്യവത്ക്കരിച്ചിരിക്കുന്നു. സ്വീറ്റൻഡ്‌ കോക്കനട്‌, ടോസ്റ്റഡ്‌ കോക്കനട്‌ ( രണ്ടു തരം)കോക്കനട്‌ വാട്ടർ, കോക്കനട്‌ ക്രീം, ക്രീംഡ്‌ കോക്കനട്‌, കൊഴുപ്പു കുറഞ്ഞ നാളികേരം, ഡസിക്കേറ്റഡ്‌ കോക്കനട്‌, മിൽക്ക്‌ പൗഡർ എന്നിവയാണ്‌ ഈ കമ്പനിയുടെ പ്രധാന ഉത്പ്പന്നങ്ങൾ.
ഫിലിപ്പീൻസിലെ മറ്റൊരു നാളികേര കമ്പനിയാണ്‌ ടാറ്റുക്കോ. പാചക എണ്ണ, സംസ്കരിക്കാത്ത വെളിച്ചെണ്ണ,  കോക്കനട്‌ ഫാറ്റി ആസിഡ്‌, ഡിസ്റ്റിലൈറ്റ്‌, കൊപ്ര പിണ്ണാക്ക്‌, ബയോഡീസൽ തുടങ്ങിയ ഉത്പ്പന്നങ്ങൾ ഇവർ വിപണിയിൽ എത്തിക്കുന്നു.
ഇത്തരം വൻ കമ്പനികളെ കൂടാതെ ജൈവ വെർജിൻ കോക്കനട്‌ ഓയിൽ നിർമ്മാണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന വിക്കോർ പോലെ  വൻകുടുംബങ്ങൾ നടത്തുന്ന നാളികേര ബിസിനസും ഫിലിപ്പീൻസിലുണ്ട്‌. അമേരിക്ക, യൂറോപ്പ്‌ തുടങ്ങിയ സമ്പന്ന രാജ്യങ്ങളിലാണ്‌ ഇവരുടെയെല്ലാം വിപണി.
നാളികേര ബിസിനസ്‌ ഏറ്റവും വേരൂന്നിയിരിക്കുന്ന രാജ്യങ്ങളിലൊന്ന്‌ മലേഷ്യയാണ്‌.  ഫിലിപ്പീൻസുമായി താരതമ്യം ചെയ്യുമ്പോൾ ഇവർക്കുള്ള മെച്ചം ഉത്പ്പന്നങ്ങളുടെ വൈവിധ്യമാണ്‌.  ഉത്പ്പന്നങ്ങൾ എണ്ണത്തിൽ കുറവാണെങ്കിലും  അതിന്റെ വൈവിധ്യം സവിശേഷമാണ്‌. വെർജിൻ കോക്കനട്‌ ഓയിൽ നിർമ്മിക്കുന്ന ഇന്റി ഫുഡ്‌ എന്ന കമ്പനി, വെർജിൻ കോക്നട്‌ ഓയിൽ ഉപയോഗിച്ച്‌ വിവിധ തരം ഭക്ഷണങ്ങൾ തയാറാക്കുന്നു. മിൽക്ക്‌ ഷേക്കും മറ്റും വെർജിൻ കോക്കനട്‌ ഓയിൽ ഉപയോഗിച്ചാണ്‌ ഇവർ തയാറാക്കുന്നത്‌. കപാർ കമ്പനി, നാളികേര പാൽ, ഡസിക്കേറ്റഡ്‌ കോക്കനട്‌,  നോൺ ഡയറി ക്രീമർ എന്നിവ വിപണിയിൽ എത്തിക്കുന്നു. കൊഴുപ്പ്‌ കുറഞ്ഞതും കൊഴുപ്പ്‌ കൂടിയതുമായ ഡസിക്കേറ്റഡ്‌ കോക്കനട്‌, കോക്കനട്‌ മിൽക്ക്‌ പൗഡർ എന്നിവയാണ്‌ കിത്ര ഇൻഡസ്ട്രിസിന്റെ ഉത്പ്പന്നങ്ങൾ. വെർജിൻ കോക്കനട്‌ ഓയിൽ കോക്കനട്‌ ഷുഗർ എന്നിവ നിർമ്മിക്കുന്ന കമ്പനിയാണ്‌ റയിൻ ഫോറസ്റ്റ്‌ ഹെർബ്സ്‌. സണ്ണി ഇൻസ്റ്റന്റ്‌ കോക്കനട്‌ മിൽക്ക്‌ പൗഡർ എന്ന പേരിലാണ്‌ ലൈക്കോയുടെ മിൽക്ക്‌ പൗഡർ വിപണി പിടിച്ചടക്കിയത്‌.
ഇന്തോനേഷ്യയിലെ ഏതാനും കമ്പനികളും അന്താരാഷ്ട്ര വിപണിയിൽ മത്സര രംഗത്തുണ്ട്‌. പ്രധാനമായും മിന്തിരി അഗ്രിക്കൾച്ചർ, പിടി ഗ്ലോബൽ, കാര തുടങ്ങിയവയാണ്‌ അവ. ഫ്രഷ്‌ കോക്കനട്‌, കൊപ്ര, കരി, ഷുഗർ, ഡസിക്കേറ്റഡ്‌ കോക്കനട്‌ (ഫൈൻ മീഡിയം ഗ്രേഡുകൾ) എന്നിവയാണ്‌ മിന്തിരിയുടെയും പി.ടിയുടെയും ഉത്പ്പന്നങ്ങൾ. കാരയുടെ ഉത്പ്പന്നങ്ങൾ കോക്കനട്‌ മിൽക്ക്‌, കോക്കനട്‌ ക്രീം, കോക്കനട്‌ ക്രീം പൗഡർ എന്നിവയാണ്‌.  സുമാട്രയിൽ ഉത്പ്പന്നങ്ങൾ നിർമ്മിച്ച്‌ സിങ്കപ്പൂരിലും ഇന്തോനേഷ്യയിലും വിപണനം ചെയ്യുകയാണ്‌ കാരയുടെ തന്ത്രം.
തായ്‌ലൻഡിലെ നാളികേര കമ്പനിയാണ്‌ മെരിറ്റ്‌ ഫുഡ്‌. ജൈവ ഉത്പ്പന്നങ്ങളാണ്‌ ഇവർ നിർമ്മിക്കുന്നത്‌. കോക്കനട്‌ ക്രീം, കോക്കനട്‌ മിൽക്ക്‌, വെർജിൻ കോക്കനട്‌ ഓയിൽ തുടങ്ങിയ ഓർഗാനിക്‌ ഉത്പ്പന്നങ്ങൾ മെരിറ്റോ ബ്രാൻഡിലാണ്‌ വിൽക്കുന്നത്‌. തേങ്ങാ പാൽ, തേങ്ങാ വെള്ളം, ശീതള പാനീയം, ഡസിക്കേറ്റഡ്‌ കോക്കനട്‌ എന്നിവ നിർമ്മിക്കുന്ന  മറ്റൊരു കമ്പനിയാണ്‌  തായ്‌ കോക്കനട്‌. ഇവരാണ്‌ ആദ്യമായി അസെപ്റ്റിക്‌ പായ്ക്കറ്റുകളിൽ നാളികേര പാൽ ലോക വിപണിയിൽ എത്തിച്ചതു.
തായ്‌ലൻഡ്‌ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ കമ്പനിയാണ്‌ കൊക്കോസ്‌ ഗ്രൂപ്പ്‌.  ഇവരുടെ പ്രധാന ഉത്പന്നം  നാളികേര കാമ്പാണ്‌. ഇത്‌ സൂക്ഷ്മമായി ശേഖരിച്ച്‌ അപ്പോൾ തന്നെ വാക്വം പായ്ക്കറ്റുകളിലാക്കുന്നു. പിന്നീടാണ്‌ ഇത്‌ ശീതീകരിക്കുന്നതു പോലും. നാളികേര വെള്ളവും ഇത്തരത്തിൽ നേരിട്ട്‌ പായ്ക്ക്‌ ചെയ്യുന്നു. 100 ശതമാനം പ്രകൃതിദത്തമായ ഉത്പ്പന്നങ്ങളാണ്‌ വിപണിയിലെ ഇവരുടെ മികവ്‌. ഉത്പന്നങ്ങളുടെ സൂക്ഷിപ്പുകാലം ദീർഘിപ്പിക്കുന്നതിനായി സൂക്ഷ്മമായ പായ്ക്കിങ്ങിലാണ്‌ ഇവരുടെ ശ്രദ്ധ. 
നാളികേരം ഉപയോഗിച്ചുള്ള വിവിധ തരം ഭക്ഷണങ്ങളുടെ ഒരു കേന്ദ്രം കൂടിയാണ്‌ തായ്‌ലൻഡ്‌. പ്രത്യേകിച്ച്‌ കോക്കനട്‌ ഐസ്‌ ക്രീമുകൾ.
ലോകോത്തര നാളികേര ഉത്പ്പന്നങ്ങളുടെ നിർമ്മാണം നടക്കുന്നത്‌ നമ്മുടെ തൊട്ട്‌ അയൽ രാജ്യമായ ശ്രീലങ്കയിലാണ്‌. രേണുക ഗ്രൂപ്പ്‌ എന്ന കമ്പനി, രേണുക ആൻഡ്‌ കൊക്കോമി എന്ന പേരിൽ കോക്കനട്‌ മിൽക്ക്‌ ( മൂന്നു തരം) കോക്കനട്‌ മിൽക്ക്‌ പൗഡർ (മൂന്നു തരം) സ്വീറ്റൻഡ്‌ കോക്കനട്‌ ക്രീം എന്നിവ വിപണനം ചെയ്യുന്നു. കൂടാതെ ജൈവ ശ്രേണിയിൽ ഈ ഉത്പ്പന്നങ്ങളും വെർജിൻ കോക്കനട്‌ ഓയിലും ഇവർ ഉത്പാദിപ്പിക്കുന്നു.  റാൻഫർ ആണ്‌ മറ്റൊരു കമ്പനി. ഡസിക്കേറ്റഡ്‌ കോക്കനട്‌ മാത്രമാണ്‌ ഇവരുടെ ഉത്പ്പന്നം. പക്ഷെ, അതു തന്നെ ഏഴ്‌ ഇനങ്ങളിലും ആറ്‌ നിറങ്ങളിലുമുണ്ട്‌. ടിന്നുകളിൽ നിറച്ച കരിക്കിൻ വെള്ളം, കോക്കനട്‌ ക്രീം, കുപ്പിയിലാക്കിയ നാളികേര പൊടി, പായ്ക്കറ്റിലാക്കിയ ക്രീംഡ്‌ കോക്കനട്‌ എന്നിവയും ഇവർ ഉത്പ്പാദിപ്പിക്കുന്നു.
വിയറ്റ്നാമിലെ വൻ നാളികേര ഉത്പന്ന നിർമാതാക്കളാണ്‌ വിയറ്റ്‌ ഡൽറ്റാ. കോക്കനട്‌ കാൻഡി, ഡസിക്കേറ്റഡ്‌ കോക്കനട്‌, ചിരട്ടക്കരി, വെളിച്ചെണ്ണ, കോക്കനട്‌ മിൽക്ക്‌, കോക്കനട്‌ ജെല്ലി തുടങ്ങിയ സാധാരണ ഉത്പന്നങ്ങളാണ്‌ ഇവർ നിർമ്മിക്കുന്നത്‌. വിവിധ ഗ്രേഡിലുള്ള ഡസിക്കേറ്റഡ്‌ കോക്കനട്‌ മാത്രം നിർമ്മിക്കുന്ന വിയറ്റ്നാം കമ്പനികളാണ്‌ ടിൻമയി കോ.ലിമിറ്റഡ്‌, കൊക്കോവിന എന്നിവ.
ഇതൊക്കെ നമ്മുടെ അയൽപക്കത്തുള്ള വിദേശ രാജ്യങ്ങളിലെ കമ്പനികളാണ്‌. ബ്രസീൽ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും വൈവിധ്യമാർന്ന നാളികേര ഉത്പ്പന്നങ്ങൾ നിർമ്മിച്ച്‌ ലോക വിപണിയിലെത്തിച്ച്‌ കോടിക്കണക്കിന്‌ ഡോളർ പ്രതിവർഷം സമ്പാദിക്കുന്ന കമ്പനികൾ ഇനിയും എത്ര. ഈ നല്ല മാതൃകകൾ കേരളത്തിലെ ഉത്പാദക കമ്പനികൾക്കും പൈന്തുടരാവുന്നതാണ്‌. അവർക്ക്‌ സംഭവിച്ച പിഴവുകൾ തിരുത്തി, അവരുടെ ദൗർബല്യങ്ങൾ ചൂഷണം ചെയ്ത്‌ അന്താരാഷ്ട്ര വിപണിയിൽ സ്ഥാനം നേടാൻ കേരളത്തിലെ നാളികേര കർഷകരുടെ കമ്പനികൾക്ക്‌ സാധിക്കും. അന്തമായ സാധ്യതകളാണ്‌ കേരളത്തിലെ പ്രോഡ്യൂസർ കമ്പനികൾക്ക്‌ ഇപ്പോൾ  ഉള്ളത്‌. ഇതിൽ ഏറ്റവും കൂടുതൽ അനുകരിക്കാവുന്നത്‌ ഫിലിപ്പീൻസിനെ തന്നെയാണ്‌. ശ്രമിച്ചാൽ നമുക്കും നാളികേരം എന്ന ഒറ്റ വിളകൊണ്ട്‌ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കും.

21 Aug 2014

കൂറത്തുണ്ട്‌


മഹർഷി

വാചകക്കസർത്തുകൾവഴിവാണിഭം
നേരുകൾനെടിയാണിതറയ്ക്കുംനാവുകൾ
പൂക്കാത്തകായ്കൾതൻഫലംതീക്കനൽ
ചോരച്ചചിന്തകൾമുന്നേനടക്കുന്നു
നീളേ

പിന്നിൽകിടക്കുന്നപുഷ്പശയ്യകൾ
നെഞ്ചിടിപ്പിന്റെനെറികേടുകൾ
മുന്നേനീന്തുന്നഭാവിസ്വപ്നങ്ങൾ
തന്നെയുംതിന്നുന്നവിറകുകൊള്ളികൾ

പേരെടുത്തെഴുതുവാനക്ഷരം
കാലേക്കൂട്ടിപറത്തുകുത്തണം
മനസ്സിൽചിരികൾവിയർക്കണം
ചിന്തയിൽതലയ്ക്ക്തട്ടണം

ഒടിച്ചിറക്കിയപ്രാണനിൽനിന്നും
കടിച്ചുതുപ്പിയനേത്രങ്ങളുടെ
തുരുമ്പെടുത്തപേമാരികൾ
ഉടുതുണിയിൽപശപ്പാകുന്നു
മേൽവിലാസം

19 Jul 2014

പുസ്തകം


ശ്രീധരനുണ്ണി ,കോഴിക്കോട്‌


അകലെയുണ്ടൊരു പുസ്തക,മായതി-
ലെഴുതിയിട്ടുണ്ടൊരായിരമക്ഷരം
പല ലിപികളിലെത്രയോ വർണ്ണങ്ങ-
ളിഴുകിയേടുമറിയുന്ന പുസ്തകം.
ഹൃദയമായിത്തുടിക്കുന്ന പുസ്തകം
മധുരമർഥങ്ങൾ ചാലിച്ച പുസ്തകം

വരിക തോഴരേ പണ്ടു നാം പാടിയ
പഴയ പാട്ടിന്റെയീണം പരതുക
അതിലുറയുമമൃതവുമായി നമു-
ക്കൊരു മഹാതീർഥയാത്ര പുറപ്പെടാം
അകലെയെൻ പൂർവസൂരികൾ നാരായ-
മുനകളാൽ കോറി വെച്ചതാമക്ഷരം
ചികയുക, കാലദൂരങ്ങൾ താണ്ടിയാ
നടയിലെത്തുക, മന്ത്രം ജപിക്കുക
ജനിമൃതികളെ കൂട്ടിയിണക്കുന്ന
വരദ മന്ത്രാക്ഷരിയിൽ മുഴുകുക
ഇഹപരങ്ങളെ മാലയിൽ കോർക്കുന്ന
ഗഹനമന്ത്രം കരളിൽ കരുതുക.

ഇനി നടക്കാം, വഴിയിൽ മുള്ളെങ്കിലും
പെരിയ മൂർഖൻ പതിയിരിപ്പെങ്കിലും
കൊടിയ ദാഹം വലയ്ക്കുന്നുവേങ്കിലും
കുടൽ കരിഞ്ഞുമണക്കുന്നുവേങ്കിലും
ഇരുളുമൂടിക്കണക്കുന്നുവേങ്കിലും
നിശിതമാം ശീതപാതമുണ്ടെങ്കിലും
ഇടറിടായ്കപദങ്ങൾ പലവഴി-
യൊരു വഴിയായ്‌ തെളിഞ്ഞുകാണുംവരെ.
അതുകഴിഞ്ഞാൽ പടികളനന്തമായ്‌
കയറിയെത്തുന്നിടത്താണ്‌ പുസ്തകം
അവിടെയെത്തിത്തുറക്കണം ജീവന്റെ
കഥയെഴുതിയ ദിവ്യമാം പുസ്തകം
പല ലിപികളിൽ പുണ്യപാപങ്ങൾ തൻ
ചരിതമെല്ലാം കുറിച്ചിട്ട പുസ്തകം.

27 Jun 2014

സുരക്ഷിത ഭക്ഷ്യോത്പാദനത്തിനും വിപണനത്തിനും പുതിയ മാതൃകകൾ


ടി.കെ.ജോസ്  ഐ എ എസ്
ചെയർമാൻ, നാളികേര വികസന ബോർഡ്


ആലപ്പുഴ ജില്ലയിലെ പെരുമ്പളം നാളികേരോത്പാദക ഫെഡറേഷന്റെ സെക്രട്ടറിയും പ്രസിഡന്റും അവർ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നതും, ആ ദ്വീപ്‌ മുഴുവൻ വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നതുമായൊരു പദ്ധതിയുടെ ആശയം പങ്കുവെയ്ക്കുന്നതിനായി കഴിഞ്ഞദിവസം നാളികേര വികസന ബോർഡ്‌ ഓഫീസിൽ എത്തുകയുണ്ടായി. പത്തൊൻപത്‌ സിപിഎസുകൾ അടങ്ങിയ പെരുമ്പളം ഫെഡറേഷനിൽ,  കുറെ കർഷകർ രാസകീടനാശിനികളും രാസവളങ്ങളും ഉപയോഗിക്കാതെ ഇപ്പോൾ തന്നെ തെങ്ങിൻതോപ്പുകളിൽ പച്ചക്കറികളും പഴവർഗ്ഗങ്ങളും കൃഷിചെയ്യുന്നുണ്ട്‌. ഫെഡറേഷന്റെ നേതൃത്വത്തിൽ അവരുടെ 19 നാളികേരോത്പാദക സംഘങ്ങളിലെ 15 വീതമെങ്കിലും കർഷകരെ ഉൾപ്പെടുത്തി പച്ചക്കറികളും പഴവർഗ്ഗങ്ങളും ജൈവരീതിയിൽ കൃഷി ചെയ്ത്‌ മെച്ചപ്പെട്ട വില നേടുന്നതിനെക്കുറിച്ച്‌ ചർച്ച ചെയ്യുന്നതിനാണ്‌ അവർ എത്തിയത്‌. നാളികേരോത്പാദക സംഘങ്ങളും ഫെഡറേഷനുകളും പരമ്പരാഗതമായി ചിന്തിക്കുന്നതിൽ നിന്നും വ്യത്യസ്തമായി തങ്ങളുടെ കൂട്ടായ്മയുടെ ശക്തി എപ്രകാരം കർഷകർക്ക്‌ പ്രയോജനകരമായും സമൂഹത്തിന്‌ ഗുണപ്രദമായും ഉപയോഗിക്കാം എന്നുചർച്ച ചെയ്യുന്നതിന്റെ ഒരു ചെറിയ ഉദാഹരണം മാത്രമാണിത്‌. ആലപ്പുഴ ജില്ലയിൽ  വേമ്പനാട്ടുകായലിനാൽ ചുറ്റപ്പെട്ട ഏകദേശം 16 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്താണ്‌ പെരുമ്പളം. തെങ്ങും പച്ചക്കറികളുമാണ്‌ മുഖ്യകൃഷി. നാളികേരോത്പാദനം സാമാന്യം നല്ല നിലയിൽ നടക്കുന്നുണ്ട്‌. ഉത്പാദക സംഘങ്ങൾ രൂപീകൃതമാകും മുൻപ്‌ ഉൽപന്നത്തിന്റെ വിൽപ്പനയ്ക്ക്‌ കർഷകർ വളരെയധികം ബുദ്ധിമുട്ടിയിരുന്ന പ്രദേശമാണിത്‌. വിപണിയിലേക്ക്‌ പോകണമെങ്കിൽ വാഹനത്തിൽ കയറ്റി ജങ്കാർ മാർഗ്ഗം വേമ്പനാട്ട്‌ കായൽ മുറിച്ചുകടക്കണം. അല്ലെങ്കിൽ വള്ളത്തിൽ കയറ്റി കരയിൽ എത്തിച്ച്‌ അവിടെ നിന്നും വാഹനത്തിൽ കയറ്റി വിൽപ്പന കേന്ദ്രങ്ങളിലെത്തിക്കണം. അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം കൊണ്ട്‌ നട്ടം തിരിയുന്ന ഈ ദ്വീപിൽ കർഷക കൂട്ടായ്മകളുടെ രൂപീകരണത്തോടെ കേരളത്തിലെ ഇതര പ്രദേശങ്ങളിലെ ഉത്പാദക സംഘങ്ങൾക്കും ഫെഡറേഷനുകൾക്കും ലഭിക്കുന്ന വരുമാനമോ അതിൽ കൂടുതലോ നാളികേരത്തിന്‌ ലഭിക്കുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്‌. ഈ സമയത്താണ്‌ തെങ്ങിൻ തോപ്പുകളിലെ ജൈവ ഇടവിളക്കൃഷിയെക്കുറിച്ച്‌ അവർ ഗൗരവമായി ചിന്തിച്ചതു. മറ്റ്‌ പല പ്രദേശങ്ങളിൽ നിന്നും കർഷകർ, 'ഞങ്ങളിതാ നാളികേരോത്പാദക സംഘങ്ങൾ രൂപീകരിച്ച്‌ കാത്തിരിക്കുകയാണ്‌. ഇനി നിർബാധം ആനൂകൂല്യങ്ങളും സബ്സിഡികളും ഇങ്ങോട്ട്‌ ഒഴുകിപ്പോന്നോട്ടെ'യെന്ന്‌ ചിന്തിച്ച്‌ മടിച്ചിരിക്കുന്ന അവസ്ഥയാണ്‌. അഥവാ എന്തെങ്കിലും 'അൽപ്പം കൂടുതൽ ആനുകൂല്യങ്ങൾ ഗവണ്‍മന്റിൽ നിന്നും വാങ്ങിയെടുക്കുന്നതിനുവേണ്ടി' ഉണ്ടാക്കിയ  കൂട്ടായ്മയാണ്‌ ഉത്പാദക സംഘങ്ങളും ഫെഡറേഷനുകളും എന്ന്‌ കരുതുന്ന ബഹുഭൂരിപക്ഷം കർഷകരുടെ ഇടയിലാണ്‌, ഇത്തരത്തിൽ നൂതനവും വ്യത്യസ്തവുമായ ആശയങ്ങൾ പെരുമ്പളം ഫെഡറേഷൻ പ്രാവർത്തികമാക്കുവാൻ ശ്രമിക്കുന്നത്‌. ആലപ്പുഴ, കോട്ടയം, വൈക്കം, എറണാകുളം എന്നീ പട്ടണ വിപണികളിൽ നിന്നും വളരെ അകലെയല്ല പെരുമ്പളം ദ്വീപ്‌. ജൈവകൃഷിക്ക്‌ ഏറ്റവും അനുകൂലമായ ഈ പ്രദേശത്ത്‌  കർഷകർ ഒന്നാകെ ജൈവകൃഷിയിലേക്ക്‌ മാറുന്നതിന്‌ സ്വയം തീരുമാനിക്കുകയായിരുന്നു. ഉത്പാദക സംഘങ്ങളും ഫെഡറേഷനുകളും തങ്ങളുടെ കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി ഏറ്റെടുക്കാൻ നിർദ്ദേശിച്ചിരുന്ന ഒരു കാര്യമാണ്‌ എങ്കിലും, പലരും ഇതിനെ ഗൗരവമായി കാണുന്നില്ല.
പെരുമ്പളം ഫെഡറേഷന്റെ പുതിയ പ്രവർത്തനങ്ങളെക്കുറിച്ച്‌ നിങ്ങളുമായി പങ്കുവെയ്ക്കുന്നത്‌, ഫാം ടൂറിസം മുഖ്യവിഷയമാക്കി ഇന്ത്യൻ നാളികേര ജേണൽ പ്രസിദ്ധീകരിക്കുന്ന ഈ ലക്കത്തിന്റെ പ്രസക്തിയെക്കുറിച്ച്‌ ചിന്തിക്കാനാണ്‌. മണ്ണ്‌, ജലം , അന്തരീക്ഷം, മനുഷ്യർ എന്നിവയെ കീടനാശിനികൾ കൊണ്ടും രാസവസ്തുക്കൾ കൊണ്ടും മലിനപ്പെടുത്താത്ത  കൃഷിരീതി, നമ്മുടെ നാട്ടിൻപുറങ്ങളിൽ തിരിച്ചുവരേണ്ടത്‌ മനുഷ്യരാശിയുടെ വളർച്ചയ്ക്കും, ആരോഗ്യകരമായ നിലനിൽപ്പിനും അത്യന്താപേക്ഷിതമായിരിക്കുന്നു. കാർഷിക ടൂറിസം എന്നാൽ ജൈവവൈവിദ്ധ്യം  പ്രദർശിപ്പിക്കുക  മാത്രമല്ല,  കാർഷിക വിളകളുടെ നടീൽ രീതികളും,  കൃഷിരീതികളും  വിളവെടുപ്പ്‌,സംസ്ക്കരണം, മൂല്യവർദ്ധനവ്‌, ഉൽപന്നങ്ങൾ ഇവയുടെ പരിചയപ്പെടുത്തലും, ആ ഉൽപന്നങ്ങൾ രുചിച്ചുനോക്കുന്നതിനും ഭക്ഷിക്കുന്നതിനും വാങ്ങുന്നതിനും മറ്റുമുള്ള വലിയ ക്രമീകരണമാണ്‌. നാഗരികതയുടെ മടുപ്പിൽ നിന്നും തിരക്കിൽ നിന്നും പ്രകൃതിയിലേക്ക്‌ ഇറങ്ങുന്ന സന്ദർശകർ കേവലം പട്ടണങ്ങളും ചരിത്രസ്മാരകങ്ങളും സന്ദർശിക്കാൻ മാത്രമല്ല, ജീവൻതുടിക്കുന്ന ഗ്രാമങ്ങളിലേക്ക്‌ കടന്നുചെല്ലാനും ഗ്രാമീണരുമായി അടുത്തിടപഴകാനും കൃഷി, ഭക്ഷ്യവസ്തുക്കൾ, കല, സംസ്ക്കാരം, തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കാനും കൂടി താൽപര്യം കാണിക്കുന്നവരാണ്‌. എറണാകുളം ജില്ലയിലെ കുമ്പളങ്ങിയിൽ വർഷങ്ങളായി ഇക്കോ ടൂറിസം പദ്ധതി വിജയകരമായി നടപ്പാക്കുന്നു. മണ്ണും, സൂര്യപ്രകാശവും, ജലവും എങ്ങനെ സമഞ്ജസമായി ഉപയോഗിക്കാം എന്നതിനുള്ള ഉത്തമ മാതൃകയാണ്‌,  നാളികേരാധിഷ്ഠിത സംയോജിക കൃഷിരീതി. ജലസംരക്ഷണം, മണ്ണ്‌ സംരക്ഷണം തുടങ്ങിയ കാര്യങ്ങളെല്ലാം ഇവിടെയുണ്ട്‌. ഇതുതന്നെയായിരിക്കട്ടെ നമ്മുടെ ഫാം ടൂറിസത്തിന്റെ മുഖ്യആകർഷണീയതയും.
നാളികേരം അടിസ്ഥാന വിളയായി സംയോജിത കൃഷി നടത്തുമ്പോൾ കർഷകർക്ക്‌ കൂടുതൽ വരുമാനവും സ്ഥിരതയുള്ള വിലയും വിപണിയും ലഭ്യമാക്കുന്നതോടൊപ്പം, ആശങ്കകളും ഭയവും ഇല്ലാതെ ഉപഭോക്താക്കൾക്ക്‌ കാർഷികോൽപന്നങ്ങൾ വാങ്ങാൻ സാധിക്കുന്ന പശ്ചാത്തലമൊരുക്കുക എന്ന ഉത്തരവാദിത്വവും കൂടി നിറവേറ്റപ്പെടുന്നു.  നമ്മുടെ മണ്ണും ജലവും അന്തരീക്ഷവും വേഗത്തിൽ വിഷലിപ്തമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ആ പ്രക്രിയയ്ക്ക്‌ വിരാമമിടുന്നതിനും ഇതിനോടകം തന്നെ മലിനമായ അന്തരീക്ഷത്തെ മാലിന്യമുക്തമാക്കുന്നതിനുമുള്ള വലിയൊരു മാർഗ്ഗം ജൈവകൃഷിയാണ്‌. മണ്ണിലടിഞ്ഞുകൂടിയ കീടനാശിനികളുടേയും രാസവസ്തുക്കളുടേയും അവശിഷ്ടങ്ങൾ ദീർഘകാലമെടുത്ത്‌ മാത്രമേ നമുക്ക്‌ പുറന്തള്ളാനാകൂ. കൂടാതെ നമ്മുടെ ജലസ്രോതസ്സുകൾ എല്ലാം തന്നെ മലിനപ്പെട്ടുകിടക്കുകയാണ്‌. ഈ സാഹചര്യത്തിലാണ്‌ മലിനീകരണം മൂലം ജീവൻ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വേമ്പനാട്ട്‌ കായലിന്റെയുള്ളിൽ കിടക്കുന്ന പെരുമ്പളം ദ്വീപിലെ കേരകർഷകരുടെ കൂട്ടായ്മകൾ കേവലം കടപ്പാടുകൾക്കപ്പുറത്ത്‌ സമൂഹ്യ ഉത്തരവാദിത്വങ്ങളും പ്രതിബദ്ധതകളും ഏറ്റെടുത്ത്‌ നടപ്പിലാക്കുന്നതിന്‌ തീരുമാനിച്ചിരിക്കുന്നത്‌. കേരളത്തിലെ ഇരുന്നൂറിലേറെ വരുന്ന ഉത്പാദക ഫെഡറേഷനുകൾ ഈ മാതൃക മനസ്സിലാക്കുകയും അനുകരിക്കുകയും ചെയ്യണമെന്ന്‌ അഭ്യർത്ഥിക്കുന്നു.
കോഴിക്കോട്ടുള്ള 'ഇലമന്റസ്‌' എന്ന സ്ഥാപനം ഓർഗാനിക്‌ വെളിച്ചെണ്ണയും ഓർഗാനിക്‌ വെർജിൻ വെളിച്ചെണ്ണയും കാപ്പി, കുരുമുളക്‌, കശുവണ്ടി തുടങ്ങിയ ഉൽപന്നങ്ങളുമായി കൊച്ചിയിലേയ്ക്കും എത്തിയിരിക്കുന്നു. ഏതാനും വർഷങ്ങളായി കോഴിക്കോട്‌, കണ്ണൂർ, വയനാട്‌, കാസർഗോഡ്‌ ജില്ലകളിലെ ചെറുകിട നാമമാത്ര ജൈവ കർഷകരിൽ നിന്നും അവർ ഉത്പാദിപ്പിക്കുന്ന കാർഷിക വിഭവങ്ങൾ ശേഖരിച്ച്‌ സംസ്ക്കരിച്ച്‌ ഫെയർട്രെയ്ഡ്‌ എക്സ്പോർട്ട്‌ സംവിധാനമുപയോഗിച്ച്‌  വിദേശ വിപണികളിൽ എത്തിക്കുന്ന സ്ഥാപനമാണിത്‌. തുടർച്ചയായുള്ള ഇത്തരം പ്രവർത്തനങ്ങൾകൊണ്ട്‌ അന്താരാഷ്ട്രതലത്തിൽ പേരും പ്രശസ്തിയും നേടാൻ അവർക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. ഈ മാതൃകയും നമ്മുടെ നാളികേര ഉത്പാദക കമ്പനികൾക്ക്‌ അനുകരിക്കാവുന്നതല്ലേ?



ഇത്തരുണത്തിലാണ്‌ കേരളത്തിൽ നാളികേര മേഖലയിൽ രൂപീകൃതമായ ആദ്യത്തെ ഉത്പാദക കമ്പനിയായ തേജസ്വിനി, എറണാകുളവും കോഴിക്കോടും തൃശ്ശൂരും ഉൾപ്പെടെയുള്ള ഉപഭോക്തൃവിപണിയിലേക്ക്‌ തങ്ങളുടെ കാർഷികഉൽപന്നങ്ങൾ - നാളികേരം മാത്രമല്ല പച്ചക്കറിയും പഴവർഗ്ഗങ്ങളും വെളിച്ചെണ്ണയുമെല്ലാം - ജൈവരീതിയിൽ ഉത്പാദിപ്പിച്ച്‌ എത്തിക്കുവാനുള്ള പദ്ധതിയുമായി മുന്നോട്ട്‌ വരുന്നത്‌. (അതിനെക്കുറിച്ച്‌ അവരുടെതന്നെ വാക്കുകൾ നമുക്ക്‌ ഈ ലക്കത്തിൽ ശ്രദ്ധിക്കാം.) തേജസ്വിനി കമ്പനിയിൽ ഇപ്പോൾ തന്നെ  'ജൈവസാക്ഷ്യപത്രം' നേടിയ ആയിരത്തഞ്ഞൂറിലേറെ കർഷകരുണ്ട്‌.
കഴിഞ്ഞ ആറേഴു മാസങ്ങളിലായി കണ്ട ഒരു പ്രവണത നാളികേര മേഖലയിൽ വില ഉയർന്നു വന്നപ്പോൾ അതിനേക്കാൾ വർദ്ധിച്ച വേഗതയിലാണ്‌ ഉപഭോക്താക്കൾക്ക്‌ നാളികേരവും നാളികേര ഉൽപന്നങ്ങളും ലഭിച്ചിരുന്ന വിലയുടെ കുതിപ്പ്‌ എന്നതാണ്‌.അതായത്‌, കർഷകർക്ക്‌ ലഭിക്കുന്ന വിലയേക്കാൾ പല മടങ്ങ്‌ വില കൊടുത്താണ്‌ ഉപഭോക്താക്കൾ ഇതേ ഉൽപന്നങ്ങൾ വാങ്ങുന്നത്‌ എന്ന്‌ അർത്ഥം.  ഏറ്റവും ലളിതമായ ഉദാഹരണം പച്ചത്തേങ്ങ തന്നെ.  കർഷകർക്ക്‌ പതിനഞ്ച്‌ രൂപ ഒരു തേങ്ങയ്ക്ക്‌ ലഭിക്കുമ്പോൾ അതേജില്ലയിൽ തന്നെയുള്ള പട്ടണത്തിലെ വിപണിയിൽ മുപ്പതും മുപ്പത്തഞ്ചും രൂപ ഉപഭോക്താവ്‌ ഒരു നാളികേരത്തിന്‌ കൊടുക്കേണ്ടി വരുന്നു.  സ്വാഭാവികമായി ഉപഭോക്താക്കൾ നാളികേരം ഉൾപ്പെടെയുള്ള കേര ഉൽപന്നങ്ങളുടെ ഉപയോഗം ചെറിയതോതിൽ കുറച്ചുവേന്നു വരാം. ഇതിനോട്‌ പ്രതികരിച്ചുകൊണ്ട്‌ ഇതിനെ പ്രതിരോധിക്കാൻ നമ്മുടെ കൂട്ടായ്മകൾക്ക്‌ കഴിയും. വ്യക്തിഗതമായി കർഷകർക്ക്‌ കഴിയാത്ത കാര്യങ്ങൾ ഉത്പാദക സംഘങ്ങൾക്കും ഫെഡറേഷനുകൾക്കും ചെയ്യാനാവും. കർഷകർക്ക്‌ ലഭിക്കുന്ന വിലയും കടത്തു ചെലവും, കൈകാര്യം ചെയ്യുന്നതിനുള്ള ഒരു ചെറിയ ഇടലാഭവും കഴിഞ്ഞ്‌ ഏറ്റവും മിതമായ വിലക്ക്‌ ഉപഭോക്താക്കളിലേക്ക്‌ നാളികേരവും വെളിച്ചെണ്ണയും മറ്റ്‌ ഉൽപന്നങ്ങളും എത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേരളത്തിലെ എല്ലാ ഫെഡറേഷനുകളും ഈ രംഗത്തേക്ക്‌ കടന്നുവരണമെന്ന്‌ അഭ്യർത്ഥിക്കുന്നു. ഉപഭോക്താക്കളെ മറന്നുകൊണ്ട്‌ നമുക്ക്‌ ഒരു കാർഷിക ഉൽപന്നത്തിനും വില സ്ഥിരത നേടാനാവില്ല. അതുകൊണ്ടുതന്നെ ഉപഭോക്താക്കളുമായി നേരിട്ടു ബന്ധപ്പെടുന്ന വിപണന സംവിധാനങ്ങളെക്കുറിച്ച്‌ നാം ആലോചിക്കേണ്ടിയിരിക്കുന്നു.

  ഈ രംഗത്താണ്‌ പാലക്കാടു കോക്കനട്ട്‌ പ്രോഡ്യൂസർ കമ്പനി ലിമിറ്റഡ്‌  പുതിയ ഒരു ആശയവുമായി വന്നിരിക്കുന്നത്‌ - 'ഗോ ടു മാർക്കറ്റ്‌'. അതായത്‌ സംസ്കരണ യൂണിറ്റുകളിൽ നിന്ന്‌ നേരിട്ട്‌ മാർക്കറ്റിലേയ്ക്ക്‌ പോവുക എന്നുള്ള ഒരു കാഴ്ചപ്പാട്‌. കണ്ണൂരിൽ നിന്നുള്ള തേജസ്വിനി കമ്പനിയാകട്ടെ, 'കമ്പനി ടു കൺസ്യൂമർ' എന്നുള്ള ആശയമാണ്‌ മുമ്പോട്ടു വയ്ക്കുന്നത്‌.  ഉത്പാദക കേന്ദ്രങ്ങളിൽ നിന്ന്‌ ഗുണമേന്മയുള്ള ഉൽപന്നങ്ങൾ ശേഖരിച്ച്‌  തരം തിരിച്ച്‌ വിപണന കേന്ദ്രങ്ങളിലേയ്ക്ക്‌ നേരിട്ട്‌ എത്തിക്കുകയും അവരുടെ സാക്ഷ്യപത്രത്തോടെ ഉപഭോക്താക്കൾക്ക്‌ വാങ്ങുന്നതിനുള്ള അവസരം ഒരുക്കുകയും ചെയ്യുക. നിലവിലുള്ള പന്ത്രണ്ട്‌ നാളികേര ഉത്പാദക കമ്പനികളിൽ രണ്ടെണ്ണം മാത്രമാണ്‌ ഇത്തരത്തിലുള്ള സംവിധാനത്തെക്കുറിച്ച്‌ ചിന്തിച്ചിട്ടുള്ളത്‌.  മറ്റുള്ള കമ്പനികളും ഇത്തരത്തിൽ നൂതനമായ മാർഗ്ഗങ്ങൾ ആലോചിക്കുകയും ചർച്ച ചെയ്ത്‌ തീരുമാനമെടുക്കുകയും ചെയ്യണമെന്ന്‌ അഭ്യർത്ഥിക്കുന്നു.
തൃശ്ശൂർ ജില്ല ആസ്ഥാനമായിട്ടുള്ള കൊടുങ്ങല്ലൂർ നാളികേര ഉത്പാദക കമ്പനി  തങ്ങളുടേതായ ബ്രാൻഡിൽ വെളിച്ചെണ്ണയും മറ്റ്‌ നാളികേര ഉൽപന്നങ്ങളുമായി വിപണിയിൽ എത്താനുള്ള ഒരുക്കങ്ങൾ നടത്തുന്നു. അവരുടെ ആശയങ്ങളും മാർഗ്ഗങ്ങളും മറ്റ്‌ ഉത്പാദക കമ്പനികൾക്കും മാതൃകയാകട്ടെ എന്ന്‌ ആശംസിക്കുന്നു.


നീര ലൈസൻസ്‌ പതിനേഴ്‌ ഉത്പാദക ഫെഡറേഷനുകൾക്ക്‌ കിട്ടി.  ബാക്കി നൂറ്റി അൻപത്തിയാറ്‌ ഫെഡറേഷനുകൾക്ക്‌ നീര ഉത്പാദിപ്പിക്കുന്നതിന്‌ പെയിലറ്റ്‌ ലൈസൻസ്‌ നൽകുന്നതിനുള്ള ഗവണ്‍മന്റ്‌ ഉത്തരവ്‌ ഇറങ്ങിയെങ്കിലും, ചില സാങ്കേതിക പദപ്രയോഗങ്ങളിലെ തെറ്റുകൾ കാരണം ലൈസൻസ്‌ ഇതുവരെ വിതരണം ചെയ്തു തുടങ്ങിയിട്ടില്ല.  ഈ പിഴവ്‌ തിരുത്തുന്നതിനു സംസ്ഥാന ഗവണ്‍മന്റിനോട്‌ അഭ്യർത്ഥിച്ചിട്ടുണ്ട്‌.അനുകൂ

ലമായ  നടപടി ഉടൻ ഉണ്ടാകുമെന്ന്‌ പ്രതീക്ഷിക്കാം. പക്ഷേ, നീര ടെക്നീഷ്യന്മാരെ കണ്ടെത്തലും അവരുടെ പരിശീലനവും നീരയുത്പാദനത്തിനുവേണ്ടി 1500 തെങ്ങുകൾ അടയാളപ്പെടുത്തുന്നതും ഒട്ടും വൈകിക്കേണ്ടതില്ല. ലൈസൻസിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടയിൽ തന്നെ ഇത്തരം പശ്ചാത്തല നടപടികൾ പൂർത്തിയാക്കിയാൽ, ലൈസൻസ്‌ ലഭിച്ചാലുടൻ പ്രവർത്തനം അതിവേഗത്തിൽ മുന്നോട്ടു കൊണ്ടുപോകുന്നതിന്‌ സഹായകമായിരിക്കും.  കണ്ണൂർ തേജസ്വിനി കമ്പനിയിൽ നിന്നും പാലക്കാട്‌ കോക്കനട്ട്‌ പ്രോഡ്യൂസർ കമ്പനിയിൽ നിന്നും ചെറിയതോതിൽ നീര ഉത്പാദനം  ആരംഭിച്ചിട്ടുണ്ട്‌. സംസ്ഥാന ഗവണ്‍മന്റിന്റെ മൂല്യവർദ്ധിത നികുതിയിലെ അനുകൂലമായ ഉത്തരവ്‌ കൂടി ലഭിച്ചുകഴിഞ്ഞാൽ മാർക്കറ്റിലേക്ക്‌ അവരുടെ ഉൽപന്നങ്ങൾ എത്താൻ കാലതാമസം ഉണ്ടാകില്ല.
ഉത്പാദകരിൽ നിന്ന്‌ നേരിട്ട്‌ മാർക്കറ്റിലേയ്ക്ക്‌ പോകുന്ന  'കമ്പനി ടു കൺസ്യൂമർ' അഥവാ 'ഗോ ടു മാർക്കറ്റ്‌' തുടങ്ങിയ ആശയങ്ങൾ കൂടുതൽ വിപുലപ്പെടുത്തിയെടുക്കേണ്ടതുണ്
ട്‌.  ഇത്തരം കാര്യങ്ങൾക്കുവേണ്ടി നമ്മുടെ നാട്ടിൽ തന്നെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന നല്ല മാനേജ്‌മന്റ്‌ സ്ഥാപനങ്ങളുടെ മാനേജ്‌മന്റ,​‍്‌ മാർക്കറ്റിംങ്ങ്‌,ഡിപ്പാർട്ട്‌മന്റുകളുമായും  കമ്പനികൾ തങ്ങളുടെ തലത്തിൽ തന്നെ ബന്ധപ്പെടുകയും അവരുടെ അഭിപ്രായങ്ങളും ആശയങ്ങളും ആരായുകയും അവ സ്വാംശീകരിക്കുകയും ചെയ്യേണ്ടതുണ്ട്‌. ബിൽഡേഴ്സ്‌ അസോസിയേഷൻ ഓഫ്‌ ഇൻഡ്യ, റസിഡന്റ്സ്‌ വെൽഫെയർ അസ്സോസിയേഷൻ തുടങ്ങിയവയ്ക്ക്‌ നഗരങ്ങളിലെ ഫ്ലാറ്റുകളിലും വില്ലകളിലുമൊക്കെ   താമസിക്കുന്നവരുടെ കൂട്ടായ്മകളുമായി ബന്ധമുണ്ട്‌. ഇവരിലേയ്ക്ക്‌ എത്താൻ, നമ്മുടെ ഉത്പാദക കമ്പനികൾ സാമ്പിൾ ഉൽപന്നങ്ങളുമായി അവരോട്‌ നേരിട്ട്‌ സംവദിക്കുന്ന കാര്യം കൂടി ചിന്തിക്കാൻ കഴിയുമോ?   
"സേഫ്‌ ടു ഈറ്റ്‌" പച്ചക്കറികളും പഴവർഗ്ഗങ്ങളും അരിയും നാളികേരവും വെളിച്ചെണ്ണയുമെല്ലാം ഉത്പാദിപ്പിക്കുന്ന ഒരു പ്രക്രിയയിലേയ്ക്ക്‌ നമ്മുടെ നാളികേരകൂട്ടായ്മകൾ കടന്നുവരണം. ഇത്തരം ഭക്ഷ്യ വസ്തുക്കൾ ഉപയോഗിച്ചുകൊണ്ടുള്ള "സേഫ്‌ ടു ഈറ്റ്‌" ഫുഡ്‌ ജോയിന്റുകൾ നമുക്ക്‌ കേരളത്തിൽ ആരംഭിക്കുവാൻ കഴിയില്ലേ? അല്ലെങ്കിൽ അത്തരം പ്രവർത്തനങ്ങളുമായി മുമ്പോട്ടു വരുന്ന സംരംഭകർക്ക്‌ ഉൽപന്നങ്ങൾ എത്തിച്ചു കൊടുക്കുവാൻ കഴിയുമോ എന്ന്‌ ആലോചിക്കണം.  വീടുകളിലേയ്ക്കു മാത്രമല്ല കൂടുതൽ പൊതുജനങ്ങൾ വന്ന്‌ ഭക്ഷണം കഴിക്കുന്ന കേന്ദ്രങ്ങളിലും ഇവ ലഭ്യമാക്കണം. ഇപ്പോൾ നമുക്ക്‌ ഫാസ്റ്റ്‌ ഫുഡും, പോഷ്‌ ഫുഡും, ഡിലീഷ്യസ്‌ ഫുഡും, കോസ്റ്റിലി ഫുഡുമൊക്കെ മാത്രമേ ഉള്ളൂ.  സേഫ്‌ ഫുഡ്‌ (സുരക്ഷിത ആഹാരം) അഥവാ ഹെൽത്തി ഫുഡ്‌ (ആരോഗ്യകരമായ ആഹാരം) തുടങ്ങിയവ വിളമ്പുന്ന സ്ഥാപനങ്ങളുടെ എണ്ണം കേരളത്തിൽ തുലോം പരിമിതമാണ്‌.  ഒരു പക്ഷെ വരും കാലങ്ങളിലെ ഏറ്റവും വലിയ ബിസിനസ്സ്‌ സാധ്യതയും ഇതായിരിക്കും. സുരക്ഷിതമായ ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കുന്ന, അതുപയോഗിച്ച്‌ പാകപ്പെടുത്തുന്ന ആരോഗ്യകരമായ ഭക്ഷണം ലഭ്യമാക്കുന്ന ഹോട്ടലുകളും റെസ്റ്റോറന്റുകളും അവയുടെ  ശൃംഖലയും നമ്മുടെ നാളികേര ഉത്പാദക കൂട്ടായ്മകളുടെ അടിത്തറയിൽ നിന്നുകൊണ്ട്‌ രൂപീകരിക്കുന്നതിനെപ്പറ്റി ചിന്തിക്കേണ്ടതില്ലേ?. പടിപടിയായി ഏറ്റവും അവസാന തലത്തിൽ, യഥാകാലം നൂറുശതമാനവും ജൈവ സാക്ഷ്യപത്രം എന്ന ലക്ഷ്യം മനസ്സിൽ കണ്ടുകൊണ്ട്‌ അങ്ങോട്ടുള്ള ദീർഘയാത്രയ്ക്ക്‌ ആരംഭം കുറിയ്ക്കുവാനുള്ള പ്രവർത്തനങ്ങൾ ഉത്പാദക കമ്പനികൾ ആവിഷ്ക്കരിക്കാൻ സമയമായിരിക്കുന്നു.  

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...