Showing posts with label onam. Show all posts
Showing posts with label onam. Show all posts

19 Aug 2012

നിലാവിന്റെ വഴി

ശ്രീപാർവതി




ഉണങ്ങി വീഴാത്ത പൂമരങ്ങള്‍



"ഹാ! പുഷ്പമേ അധിക തുംഗപദത്തിലെത്ര
ശോഭിച്ചിതൊരു രാജ്ഞികണക്കയേ....."
ജീവിതത്തിന്‍റേയും മരണത്തിന്‍റേയും നൂല്‍പ്പാലത്തിലൂടെയുള്ള ഒരു പൂവിന്‍റെ യാത്ര, ജീവിതവുമായി എത്ര താരതമ്യപ്പെടുത്തിയിരിക്കുന്നുവെന്ന് നോക്കൂ. ഇതു തന്നെയായിരുന്നില്ലേ പ്രൈമറി സ്കൂളിലെവിടെയോ പഠിച്ച ഈ കവിത തന്നെയായിരുന്നില്ലേ എനിക്കാദ്യമായി ജീവിതത്തെ മനസ്സിലാക്കിത്തന്നത്. കുട്ടിക്കാലത്തു തന്നെ ലേശം എഴുതുന്ന അസുഖമുണ്ടായിരുന്നതു കൊണ്ടും കുറച്ചൊക്കെ ഫിലോസഫികള്‍ സ്വയം ആലോകിക്കുന്നതില്‍ ഇഷ്റ്റമുള്ളയാള്‍ ആയതു കൊണ്ടും ആണോ എന്തോ കുമാരനാശാന്‍ എന്ന കവിയെ ശ്രദ്ധിച്ചില്ല പകരം ആ കവിത, അതും വളരെ മനോഹരമായ ഒരു പുഷ്പത്തെ ജീവിതവുമായി താരതമ്യപ്പെടുത്തിയ ആ ഒരു രീതി അതാണു ഏറെ ഇഷ്ടമായത്. പ്രകൃതിയുമായി അത്ര ആഴമുള്ള അടുപ്പമുണ്ട്, ഒരു പുഷ്പത്തെ തൊട്ടാലും എനിക്ക് വേദനിക്കുമായിരുന്ന കാലം. വീടിനു ചുറ്റുമുള്ള പറമ്പിലും ആള്‍പ്പാര്‍പ്പില്ലാത്ത ഭാര്‍ഗ്ഗവീ നിലയം പോലെയുള്ള അടുത്ത വീട്ടിലും ഏതു നേരവും കറങ്ങി നടന്ന് മരങ്ങളോടും പൂക്കളോടും ചങ്ങാത്തം കൂടുന്ന ഒരു കുട്ടി. എത്ര പൂക്കളാണ്, പരിസരത്ത്!!!?
പല നിറങ്ങളില്‍ സുഗന്ധങ്ങളില്‍ അതങ്ങനെ കാറ്റിലുലഞ്ഞ് ഞെളിഞ്ഞ് നിന്നു.ആദ്യമായി ബാല്യം ഏറ്റവും കൂടുതല്‍ ആഘോഷിച്ചത് ആ ഇളം റോസ് നിറമുള്ള പനിനീര്‍ റോസിനെ കണ്ടപ്പോള്‍ .മറ്റെങ്ങും കണ്ടിട്ടില്ല അത്ര വലിപ്പമുള്ള നല്ല പനിനീര്‍ മണമുള്ള റോസ് നിറത്തിലുള്ള ആ പൂവ്. ഒരേ സമയം തന്നെ മൂന്നോ നാലോ പൂവുണ്ടാകാറുണ്ട് .പനിനീര്‍ ഈ പൂവില്‍ നിന്ന് ഉണ്ടാക്കുന്നതുകൊണ്ടാനത്രേ ഇതിനെ പനിനീര്‍ റോസ് എന്നു പരയുന്നത്. ഇംഗ്ലണ്ട്, അമേരിക്കന്‍ ഐക്യനാടുകള്‍ എന്നിവയുടെ ദേശീയ പുഷ്പവുമാണത്രേ, അതൊക്കെ എന്തായാലും എന്നെ ആദ്യം ആകര്‍ഷിച്ച പുഷ്പം ആ പനിനീര്‍ റോസ് തന്നെയായിരുന്നു. വിറ്റര്‍ന്ന് ഒരു ദിവസം കഴിയുമ്പോള്‍ ഇതളുകള്‍ പറിച്ചെടുത്ത് പച്ചവെള്ളത്തില്‍ ഇട്ടു വയ്ക്കും ഒരു ദിവസം അത് ആ വെള്ളത്തില്‍ കിറ്റന്നാല്‍ ജലത്തിനു പോലും അപാരമായ പനിനീര്‍ മനമാണ്, പിറ്റേന്ന് ആ വെള്ലമെടുത്ത് മുഖം കഴുകാം, ഏതോ മാസികയില്‍ വായിച്ച അറിവ്, പലപ്പോഴും പ്രയോജനപ്പെടുത്താറുമുണ്ടായിരുന്നു, പക്ഷേ അതിനല്ലാതെ ഒരു റോസാ പുഷ്പം പോലും തലയില്‍ വയ്ക്കാനായി ഉപയോഗിച്ചിട്ടില്ല, റോസാപൂവെന്നല്ല ഒരു പുഷ്പവും തയില്‍ ചൂടുന്നത് അത്ര താല്‍പ്പര്യവുമില്ല.

അയല്‍വക്കത്തെ ഭാര്‍ഗ്ഗവീ നിലയത്തില്‍ പൊതുവേ അങ്ങനെ ആരും പോകാറില്ല, അല്‍പ്പം ഭയം, ഒറ്റപ്പെട്ട സ്ഥലം അങ്ങനെ കാരണങ്ങള്‍ പലവിധം. പക്ഷേ ഞാനേറെ ഇഷ്ടപ്പെട്ടിരുന്ന ഒരിടമായിരുന്നു അത്, പലപ്പോഴും എന്നിലുള്ള എഴുത്തിന്‍റെ വഴികളെ വെള്ളവും വളവും കൊടുത്ത് നനച്ചു വളര്‍ത്തിയത് അവിടുത്തെ ഏകാന്തത തന്നെ. പറമ്പിന്‍റെ നടുവിലെ വലിയ ഇലഞ്ഞി മരത്തിന്‍റെ ചുവട്ടില്‍ ഒരു ഡയറിയും കയ്യിലൊരു പേനയുമായി ഏറെ തപസ്സിരുന്നു, ചില നേരങ്ങളില്‍ കൊതിപ്പിക്കുന്ന മണമുള്ള ഇലഞ്ഞി പൂക്കള്‍ മടിയിലേയ്ക്കിട്ടു തന്ന് അവളെന്നെ വീണ്ടും മോഹിപ്പിച്ചു. ഒരു സെന്‍റീമീറ്ററോളം വലിപ്പമുള്ള ആ കുഞ്ഞു പൂവ് എന്‍റെ അതിശയമായിരുന്നു ആദ്യം. പക്ഷേ വലിപ്പത്തെ മറികടക്കുന്ന മാസ്മരിക സൌരഭ്യം, അതല്ലാതെ മറ്റൊന്നുമായിരുന്നില്ല അതിശയത്തിന്, കാരണം. പുതിയൊരു മുകുളം ഉടലെടുക്കുമ്പോള്‍ മരത്തടിയോടു ചേര്‍ന്നു നിന്ന് എന്‍റെ മനസ്സിനെ അവള്‍ക്ക് പകുത്തു നല്‍കിയിട്ടുണ്ട്, മറുപടിയെന്ന പോലെയോ അനുഗ്രഹമെന്ന പോലെയോ ഒരു ച്റുകാറ്റ് എത്തുകയും ശിഖരങ്ങള്‍ കാറ്റിലുലയുകയും പൂക്കള്‍ പൊഴിയുകയും.പൂക്കള്‍ ഇല്ലാതിരുന്ന കാലത്തു പോലും മരച്ചില്ലകളാല്‍ ഇലഞ്ഞി മരമെന്നെ വശീകരിച്ചിരുന്നു, പ്രിയ സുഹൃത്തുക്കള്‍ അങ്ങനെയാണല്ലോ.

റോഡിനോടു ചേര്‍ന്നു കിടക്കുന്ന ഞങ്ങളുടെ പറമ്പില്‍ ഒരു കണിക്കൊന്നയുണ്ടായിരുന്നു. വിഷുക്കാലമായാല്‍ കുട്ടികള്‍ പലയിടങ്ങളില്‍ നിന്നായി പാഞ്ഞെത്തുകയായി, മരത്തിന്‍റെ മുകളില്‍ കയറി പൂക്കള്‍ പറിച്ച് താഴേക്കിടും, ആദ്യം കിട്ടുന്നവര്‍ എടുത്തോണ്ട് ഓടുകയൊന്നുമില്ല എല്ലാം ശേഖരിച്ച് വയ്ക്കും, അവസാനമാണ്, പകുക്കല്‍ . പക്ഷേ കയറുന്നയാളുടെ കഷ്റ്റകാലമാണ്. നിറയെ ചോണനെറുമ്പുകളാണ്. ഇലകള്‍ തമ്മില്‍ കൂട്ടിക്കെട്ടി അവയുടെ കൂട് കാണാന്‍ തന്നെ ബഹുരസാണ്. ചിലപ്പോള്‍ കൂട് പൊട്ടിച്ചെടുത്ത് മഴയുള്ള സമയത്ത് മുന്നിലൂടെ ഒഴുന്ന തോട്ടില്‍ ഒഴുക്കി വിടുക ഏറെ കൌതുകമായിരുന്നു, വള്ളവും പട്ടാളവും. ഒടുവില്‍ ഏതെങ്കിലും മരക്കൊമ്പില്‍ ചേര്‍ന്നു വരുമ്പോള്‍ ഉറുമ്പുകള്‍ ഓട്ടമാകും പാവങ്ങള്‍ .എത്ര ക്രൂരമാണ് .പലപ്പോഴും ബാല്യം. കണിക്കൊന്നയെ കുറിച്ചല്ലേ പറഞ്ഞു വന്നത്, വിഷുക്കാലത്തു മാത്രമല്ല, ഇടക്ക് പലപ്പോഴും ആ കൊന്നയില്‍ പൂക്കളുണ്ടാകുമായിരുന്നു. ആ പൂക്കള്‍ കണ്ടിട്ടാണ്, മഞ്ഞ നിറത്തോടുള്ള എന്‍റെ പ്രണയം തുടങ്ങിയതെന്നു പറയാം. കണിക്കൊന്ന എന്ന പേരും അതുപോലെ, പിന്നീട് സ്വന്തമായി ഒരു കരിയര്‍ എന്ന ആലോചന വന്നപ്പോഴും കണിക്കൊന്ന എന്ന പേരിനോടുള്ള ഇഷ്ടം അവിടേയും തുണയ്ക്കെത്തി. കുലയായി തൂങ്ങിക്കിടക്കുന്ന ആ പൂക്കളോടുള്ള ഇഷ്ടം മലയാളികളായുള്ളവര്‍ക്ക് ഒഴിവാക്കാന്‍ വയ്യാത്തതെന്ന് ഇന്നും പലരും എന്നെ ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കുന്നു.

ഹൈസ്കൂള്‍ ക്ലാസിലാണ്, പൂവിന്‍റെ ഉടലിനെ അറിഞ്ഞത്. അതൊരു വേദനയായിരുന്നു. ടീച്ചര്‍ ബോര്‍ഡില്‍ വരയ്ക്കുന്ന വെളുത്ത ചെമ്പരത്തുപ്പൂവിനു ഭംഗി പോരാഞ്ഞിട്ടാവണം കുട്ടികളെ കൊണ്ട് ചെടിയില്‍ നിന്ന് പൂക്കള്‍ കൊണ്ടു വന്ന് നെടുകേ ഛേദിച്ച് ഭാഗങ്ങള്‍ അടയാളപ്പെടുത്തിച്ചു. പൂക്കള്‍ക്കും അണ്ഡാശയമുണ്ടെന്നും കേസരമുണ്ടെന്നുമുള്ള അറിവുകള്‍ ഞങ്ങള്‍ക്ക് പുതിയതായിരുന്നു. മനുഷ്യന്‍റെ ശരീരഭാഗങ്ങളെ അറിയുന്നതിനും എത്രയോ മുന്‍പായിരുന്നു ഒരു പൂവിന്‍റെ ഉടലിനെ മനസ്സിലാക്കിയത്. മനുഷ്യനോളമോ അതിനുയരത്തിലോ എന്തുകൊണ്ട് ഒരു ചെടിയെ വാഴ്ത്തിന്നില്ല എന്ന സങ്കടം അക്കാലത്തുണ്ടായതില്‍ അതിശയപ്പെടാനില്ലല്ലോ.

സ്വന്തം ഉടലിനെ ഇതളുകളെന്ന മനോഹരമായ വസ്ത്രം കൊണ്ട് മറയ്ക്കുന്ന പൂക്കളെ എന്തുകൊണ്ടോ അതിരറ്റു സ്നേഹിച്ചു. മണമുള്ള പൂക്കള്‍ തന്നെയായിരുന്നു എന്നും പ്രിയം. പറമ്പിലെ വള്ളിച്ചെടി പടര്‍ന്ന സ്ഥലത്ത് നിന്നിരുന്ന ഒരു നീളന്‍ തണ്ടുള്ള പൂവ് വളരെ പെട്ടെന്നാണ്, എന്നെ ആകര്‍ഷിച്ചത്, പേരറിയാത്ത ആ പൂവിന്‍റെ വ്യത്യസ്തതയുള്ള സുഗന്ധം ഒരു നിര്‍വൃതിയായി. പിങ്കും വെള്ളയും കലര്‍ന്ന അഞ്ചിതളുള്ള ചെറിയ പൂവ്. പിന്നീടെപ്പോഴോ ആണ്, അതിന്‍റെ പേര്, യശോദപ്പൂവ് എന്നറിഞ്ഞത്. കുലകളായി നിറഞ്ഞു കിടക്കുന്ന യശോദപ്പൂകാടുകളില്‍ പലപ്പോഴും ഇലയനക്കമില്ലാതെ കടന്നു വരുന്ന പാമ്പ് ആദ്യം മരവിപ്പിക്കാറുണ്ടെങ്കിലും പിന്നെ ശബ്ദമുണ്ടാക്കി അവയെ പറഞ്ഞു വിട്ടാല്‍ ആ കാട് എന്‍റെ സ്വന്തമായിരുന്നു, ഒരുപക്ഷേ ആ പാമ്പിനെ പോലെ, അതിനുള്ളില്‍ അഭയം തേടിയ ചെറിയ കുരുവികളെ പോലെ. ഒരിക്കല്‍ ആ കാടിനു മുന്നില്‍ വച്ചാണ്, ഒരു മഞ്ഞ ച്ചേര എന്‍റെ പാദത്തെ മറികടന്ന് പോയത്, പോയി കഴിഞ്ഞ ശേഷമാണ്, കണ്ടതെന്നതു കൊണ്ട് പേടിച്ചലറിയില്ല, പക്ഷേ ഒന്നും ചെയ്യാതെ അത് കടന്നു പോയത് ഒരുപക്ഷേ നിശബ്ദമായി ഞാന്‍ അതുമായി പലപ്പോഴും നടത്താറുള്ള നുണക്കഥകളോടുള്ള ഇഷ്ടം കൊണ്ടാവാം.

പിന്നെയും എത്രയോ പൂക്കള്‍ ജീവിതത്തിന്‍റെ പലഘട്ടത്തിലും മനസ്സിനെ തൊട്ട് കടന്നു പോയി. പുസ്തകത്താളില്‍ ഒളിപ്പിച്ച മയില്‍പ്പീലി പോലെ പുസ്തകത്തില്‍ മറച്ചു വച്ച ഒരു ചുവന്ന റോസിന്‍റെ അസ്ഥിപഞ്ചരം ഈയിടെ വീണ്ടും അവിചാരിതമായി കിട്ടിയപ്പോള്‍, അതിന്‍റെ മരവിച്ച ഗന്ധത്തെ ആത്മവ് ഏറ്റു വാങ്ങിയപ്പോള്‍ കണ്‍മുന്നിലൂടെ ഒരു പൂക്കാലം കടന്നു പോയതു പോലെ. ഓണമെത്തുമ്പോള്‍ മാത്രം തിരയുന്ന തുമ്പയില്‍ എനിക്കിപ്പോള്‍ എന്‍റെ ബാല്യം കാണാം, പറമ്പിലെ പ്രകൃതി രചിച്ച പുല്‍ത്തകിടിയില്‍ ഇരുന്ന് താഴെ നില്‍ക്കുന്ന തുമ്പയും അരിപ്പൂവും കയ്യെത്തി പറിച്ചെടുക്കുമ്പോള്‍ കടുകുമണിയോളം പോലുമില്ലാത്ത മോഹങ്ങളായിരുന്നു ഒപ്പം. ഇപ്പോള്‍ തിരഞ്ഞാലും എത്ര തിരഞ്ഞാലും കണ്ടു കിട്ടാതെ വണ്ടി കയറി ചതഞ്ഞ, പൊടിമണ്ണിന്‍റെ ചുവന്ന ചായം വീണ തുമ്പ തിരഞ്ഞെടുക്കുമ്പോള്‍ എവിടെയൊക്കെയോ തേങ്ങുന്നു. എന്താണ്, എനിക്ക് നഷ്ടപ്പെട്ടത്... കാടു പിടിച്ചു കിടന്ന പ്രകൃതി, എന്‍റെ ആശകള്‍ക്കും നിരാശകള്‍ക്കും വളക്കൂറുള്ള മണ്ണുണ്ടായിരുന്ന എന്‍റെ പ്രകൃതി, ആത്മാവു കൊണ്ട് ഒന്നായിരുന്ന എന്‍റെ ലോകം. ഓണത്തിനു മാത്രം പൂക്കളെ തിരഞ്ഞു നടക്കുന്ന ഒരു മറുജന്‍മം നല്‍കിയതിനു എനിക്കു പരിഭവമുണ്ട്, മറ്റാരോടുമല്ല എന്നോടു തന്നെ. ന്യൂജെനറേഷന്‍ പറയുന്ന വേഗതയുടെ ലോകത്തിന്‍റെ സന്തതിയായി മാറുമ്പോള്‍ ഉള്ളില്‍ പൊട്ടു പോലെ സൂക്ഷിച്ച കുറച്ചു പൂക്കള്‍ കൊഴിഞ്ഞു വീഴുന്നു, നിറം നഷ്ടപ്പെട്ട ആന്തൂറിയത്തിന്‍റേയും മണമില്ലാത്ത ഓര്‍ക്കിഡുകളൂടേയും മുന്നിലിരുന്ന് മടുപ്പ് അനുഭവിക്കാന്‍ താല്‍പ്പര്യമില്ലാത്തതു കൊണ്ട് പറിച്ചു നടപ്പെട്ട ഈ വീട്ടിലെ പറമ്പില്‍ ഞാനിറങ്ങാറില്ല. അതൊരു തരം ഒളിച്ചോടലാണ്, വേഗത്തില്‍ ഓടിയില്ലെങ്കില്‍ സീറ്റില്ലാത്ത കുട്ടിയായി ഞാന്‍ പാതി വഴിയില്‍ ഇറങ്ങേണ്ടി വരും എന്നതു കൊണ്ടു മാത്രം എന്‍റെ പ്രകൃതിയേയും പൂക്കളേയും ഞാന്‍ മനപ്പൂര്‍വ്വം മറക്കുന്നു.
വീണ പൂവു പോലെ ഓരോ ജന്‍മവും ഏതു നിമിഷവും ഇതള്‍ വീണു പോകുമെന്ന് അറിയാതെയല്ല,
"കണ്ണേ, മടങ്ങുക കരിഞ്ഞുമലിഞ്ഞുമാശു
മണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോള്‍
എണ്ണീടുകാര്‍ക്കുമിതുതാന്‍ ഗതി! സാദ്ധ്യമെന്തു
കണ്ണീരിനാല്‍? അവനി വാഴ്‌വു കിനാവു കഷ്ടം!"
കുമാരനാശാന്‍ വീണ്ടും കാവ്യമായി മുന്നില്‍. നിസ്സഹായതയുടെ തീച്ചൂളയുമായി വാഴ്വിനായുള്ള അലച്ചിലുമായി ആയിരക്കണക്കിനു മനുഷ്യരുടെ കൂട്ടത്തില്‍ ഒരാളായി ഈയുള്ളവളും.




മഷിനോട്ടം

ഫൈസൽബാവ

ഓണം  പ്രകൃതിയുടെ ആഘോഷം

“ഉത്സവം ഒരു നേരമ്പോക്കോ വിനോദോപാധിയോ അല്ല. പകരം, അത് ഒരു പുനര്‍നിര്‍മാണമാണ്” - ഒക്ടോവിയോ പാസ്

സമൃദ്ധിയുടെ നാളുകള്‍ ഓര്‍മിപ്പിച്ചു കൊണ്ട് ഒരു ഓണക്കാലം കൂടി കടന്നു പോയി. മലയാളികളുടെ ഹൃദയത്തോടു ചേര്‍ന്നു കിടക്കുന്ന ഈ ഉത്സവ നാളുകള്‍ പ്രകൃതിയോട് ഏറെ ചേര്‍ന്നു നില്‍ക്കുന്നു. ഓരോ രാജ്യത്തേയും, ഓരോ പ്രദേശങ്ങളെയും, അവിടെയുള്ള വിശ്വാസങ്ങളെയും ഐതിഹ്യങ്ങളെയും കോര്‍ത്തി ണക്കിയാണ് വിവിധ രീതിയിലുള്ള ഉത്സവങ്ങള്‍ ആഘോഷിക്കുന്നത്. അത്തരത്തില്‍ കേരളീയന്റെ ജീവിതത്തില്‍ ഏറെ ഉന്‍മേഷമേകുന്ന ഒരു ആഘോഷമാണ് ഓണം. കര്‍ക്കടക മാസത്തിലെ ഇരുണ്ട അന്തരീക്ഷത്തില്‍ നിന്ന് ചിങ്ങത്തിലേക്കുള്ള കാല്‍വെപ്പ്. മാനസിക - സാമ്പത്തികാ ന്തരീക്ഷത്തില്‍ വരുന്ന മാറ്റവും പ്രകൃതിയിലെ വസന്തവും സമൃദ്ധിയും ചേര്‍ന്നതാണ് ഓണക്കാലം. കാലാവസ്ഥയും സാമ്പത്തിക നിലയും പാരസ്പര്യ പ്പെടുന്നതാണ് ഈ നാളുകളുടെ പ്രസക്തിയെന്ന് പണ്ടു മുതലേ വിശ്വസിച്ചു പോരുന്നു. പ്രകൃതിയോ ടിണങ്ങി ആഘോഷിക്കുന്ന ഒരു ഉത്സവം കൂടിയാണിത്. ഓണത്തിന്റെ പ്രധാന ഇനങ്ങളി ലൊന്നായ പൂക്കളം അതിന് മികച്ച ഉദാഹരണമാണ്. പ്രകൃതിയേയും ഭൂമിയേയും അടുത്തറിയാന്‍ സാധിക്കുന്ന വളരെ വിശാലമായ ഒരു അര്‍ത്ഥ തലമാണ് പൂക്കളത്തിനുള്ളത്. മുറ്റത്ത് പൂക്കളമിടുക എന്നത് കുട്ടികളുടെ അവകാശമാണ്. അതിനായി അവര്‍ പൂക്കള്‍ തേടിയലയുന്നു. കുട്ടികള്‍ക്ക് പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിക്കാനും ഇതിലൂടെ കഴിയുന്നു. അവരെ ഒട്ടും നിര്‍ബന്ധിക്കാതെ തന്നെ, ഒരു പാഠ്യ വിഷയമാക്കാതെ തന്നെ ഇത് സാധിക്കുന്നത് ചെറിയ കാര്യമല്ല. ഓണത്തിന് അത്ത ക്കളമിടാന്‍ ഉപയോഗിക്കുന്ന കുഞ്ഞു പൂക്കള്‍ മിക്കവയും നല്ല ഔഷധ ഗുണമുള്ളതാണ്. വളരെ ചെറിയ പൂക്കളായ തുമ്പയും മുക്കുറ്റിയും തേടി പറമ്പില ലയുമ്പോള്‍ അവരില്‍ മികച്ച ക്ഷമാ ശീലമാണ് ഉണ്ടാകുന്നത്.
അത്തം തൊട്ട് പത്തു ദിവസങ്ങളിലായാണ് മുറ്റത്ത് പൂക്കളമിടാറ്, പരിശുദ്ധിയും എളിമയും ചൂണ്ടി ക്കാണിക്കു ന്നതിനാണ് തുമ്പ പൂവിന് ഓണ ക്കാലത്ത് ഏറെ പ്രാധാന്യം നല്‍കുന്നത്. പൂക്കളം മിക്കവാറും ജ്യോമിട്രി രൂപങ്ങളിലാണ് സാധാരണ ഇടാറ്. തുമ്പപൂ, മുക്കുറ്റി, കൊങ്ങിണിപൂ, കാക്കപ്പൂവ്, അപ്പപ്പൂവ് എന്നിങ്ങനെ പൂക്കളത്തിന് സാധാരണ ഉപയോഗിക്കുന്ന പൂവുകള്‍ ഓണ ക്കാലത്ത് സമൃദ്ധമായി ഉണ്ടാകുന്നു. എന്നാല്‍, കാലാന്തരത്തില്‍ വന്ന മാ‍റ്റം ഓണത്തെയും നന്നായി ബാധിച്ചിട്ടുണ്ട്. ഇന്നത്തെ ആസൂത്രിത ഉദ്യാന നിര്‍മാണ രീതിക്കകത്ത് കേരളത്തില്‍ തനതായി കണ്ടു വരുന്ന പൂവുകള്‍ പലതും നമുക്കന്യമായി ക്കഴിഞ്ഞു. വളരെ വേഗതയേറിയ നമ്മുടെ ജീവിത സാഹചര്യങ്ങളാണ് അതിന് കാരണം. പണ്ട് ഇങ്ങനെ ആയിരുന്നില്ല എന്ന തോന്നല്‍ വര്‍ത്തമാന കാലത്തെ ഓര്‍മപ്പെടു ത്തുന്നുവെങ്കിലും പ്രായോഗിക ജീവിതത്തില്‍ നാം ഇവയെല്ലാം പാടെ മറന്നു കളയുന്നു. പ്രകൃതി നമുക്കു നല്‍കിയ സൌഭാഗ്യങ്ങളെ പല പേരില്‍ നാം ഇല്ലാതാക്കി കൊണ്ടിരിക്കുന്നു. പഴയ കാല സമൃദ്ധിയെ ഓണ നാളുകളിലൂടെ ഓര്‍ത്തെടു ക്കുമ്പോള്‍ നഷ്ടപ്പെട്ട പ്രകൃതിയെ വീണ്ടെടുക്കാന്‍ ഒരു ശ്രമം കൂടിയുണ്ടാകുന്നത് ഭാവി തലമുറക്ക് നാം നല്‍കുന്ന ഏറ്റവും നല്ല ഓണ സമ്മാനമായിരിക്കും. പ്ലാസ്റ്റിക്ക് വാഴയിലയില്‍ സദ്യയുണ്ണുന്ന ഇക്കാലത്ത് തമിഴ് നാടും കര്‍ണാടകയും കനിയുന്നതു കൊണ്ടാണ് നമുക്ക് പൂക്കളമൊരുക്കാനും, സദ്യയൊരുക്കാനും കഴിയുന്നതെന്ന് നാം ഓര്‍ക്കുന്നത് നന്നായിരിക്കും. എല്ലാം റെഡിമേഡായി വാങ്ങിച്ചു കൊണ്ട് സമൃദ്ധിയുടെ നാളുകളെ ഓര്‍ത്തെടുക്കാനാണ് നാമിന്ന് ശ്രമിക്കുന്നത്. പ്രശസ്ത കലാ നിരൂപകന്‍ വിജയ കുമാര്‍ മേനോന്‍ ഇങ്ങനെ നിരീക്ഷിക്കുന്നു  “അനുപചാരികതയിലൂടെ ‘അത് പഠിക്കുന്നു’ എന്നറിയാതെ അതാര്‍ജിക്കുക എന്നതാണ് മിത്തുകളിലൂടെ ഒരുക്കുന്ന ഫോക് വിദ്യാഭ്യാസം. നിത്യ ജീവിതവും വിനോദവും ഭാവനയും കൂട്ടായ്മയും സാമ്പത്തിക ബോധവും എല്ലാമടങ്ങുന്ന ചില ആചാരങ്ങളിലൂടെ നൈതിക ബോധമുണ്ടാക്കുന്ന പ്രവണത ഓരോ ജനതക്കും ഉണ്ട്. ഇവയെല്ലാം ജന കലയുമാണ്. പൂക്കളവും ഊഞ്ഞാലാട്ടവും തുമ്പി തുള്ളലും ഓണത്തല്ലു മുതല്‍ വള്ളം കളി വരെയുള്ളതെല്ലാം അതിന്റെ ഭാഗമാണ് ”. എന്നാല്‍ പൂക്കളമിടാന്‍ ഇന്നെവിടെ പൂക്കള്‍? പൂക്കളത്തിന്റെ എല്ലാ ഘടകങ്ങള്‍ക്കും ഇന്ന് മാറ്റം വന്നിട്ടുണ്ട്. തമിഴ് നാട്ടില്‍ നിന്നെത്തുന്ന പൂക്കളും, പ്ലാസ്റ്റിക് പൂക്കളും, കളര്‍ ചേര്‍ത്ത ഉപ്പും മറ്റുമാണ് പലരും പൂക്കളമാക്കുന്നത്.
ഓണം കേരളീയന്റെ ദേശീയ ഉത്സവമായി കൊണ്ടാടുമ്പോഴും അങ്ങേയറ്റം വാണിജ്യ വത്കരിക്കപ്പെട്ടു എന്നതാണ് ഏറെ ദു:ഖകരം. അതിനാല്‍, ‘മത്ത പൂത്താല്‍ ഓണം വന്നു’ എന്ന ചൊല്ല് വരും തലമുറക്ക് അറിയണമെന്നില്ല. മത്തപ്പൂവ് മാത്രമല്ല, വലിയ മത്തങ്ങ തന്നെ കാണാന്‍ കിട്ടാത്ത കാലം. മുറിച്ചു വെച്ച മത്തങ്ങ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ സുലഭമാണല്ലോ.
ഓണം എന്ന ആഘോഷം ഓര്‍മപ്പെടുത്തുന്നത് പ്രകൃതിയിലേക്ക് മടങ്ങുക എന്നതാണ്. എന്നാല്‍ ഒരു സത്യം നാം മറക്കുന്നു പ്രകൃതി തന്ന സൌഭാഗ്യങ്ങളെ നാം ഒരോന്നായി ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്. ഇന്ന് ഊഞ്ഞാലാട്ടവും, കണ്ണനാമുണ്ണി കളിയും, കമ്പിത്താലം ഇങ്ങനെ ഓണത്തോട് ബന്ധപ്പെട്ട പലതും നമുക്കന്യമായി കഴിഞ്ഞു. പകരം റെഡിമെയ്ഡ് ഓണമാണ് നാമിന്ന് ആഘോഷിക്കുന്നത്. പ്രകൃതിയോ ടിണങ്ങാന്‍ പറയുന്ന ഇത്തരം ആഘോഷങ്ങളുടെ വിശുദ്ധി മനസ്സിലാ ക്കാതെയുള്ള ആഘോഷം പലപ്പോഴും വാണിജ്യ താല്പര്യത്തെ മാത്രമാണ് പ്രോത്സാഹി പ്പിക്കുന്നത്. കാലാന്തരത്തില്‍ വന്ന മാറ്റം ഓണത്തെ എത്ര കണ്ട് മാറ്റി മറിച്ചിരിക്കുന്നു വെന്നും ഇതിനിടയില്‍ നമുക്കെന്തെല്ലാം നഷ്ടപ്പെട്ടുവെന്നും ഓര്‍ത്തെടുക്കാന്‍ ഇത്തരം ആഘോഷങ്ങള്‍ ഉപരിക്കട്ടെ.

- ഫൈസല്‍ ബാവ

ഓണനിലവിളി

എന്‍.ബി.സുരേഷ് | 

പൂവുനുള്ളാൻ പോയ മകൾ
ഇതുവരെ മടങ്ങിവന്നില്ല.
മഞ്ഞുകണങ്ങൾക്ക് പകരം
പുകപടർന്ന ആകാശത്തിനു ചുവട്ടിലേയ്ക്ക്
അവൾ ഇറങ്ങിപ്പോയിട്ട്
നാഴികകൾ എത്രയോ ആയി.
പോകുന്നതിനുമുൻപ്
തുമ്പപ്പൂവിനോളം നേർത്ത ഒരുമ്മ
അവളെന്റെ നെറുകയിൽ വച്ചു.
പോകുന്ന വഴിയിൽ
അയൽഫ്ലാറ്റുകളുടെ വാതിലുകളിൽ
അവൾ മുട്ടിവിളിക്കുന്ന നേർത്ത ഒച്ച
എന്റെ ബ്ലാങ്കറ്റിനുള്ളിലേയ്ക്ക്
ഒളിച്ചു കടക്കുന്നുണ്ടായിരുന്നു.
ആരും അവളോടൊപ്പം
പോയിരിക്കാനിടയില്ല.
അത്തം പിറന്നിട്ടും അവൾ വന്നില്ല.
ഏതു വേലിപ്പടർപ്പിൽ കുരുങ്ങിയാവോ?
പുഴയോരത്തൊന്നും അവളുടെ കാല്പാടില്ല.
കാടിന്റെ ഹൃദയത്തിൽ കയറിയൊളിച്ചോ?
കറുകനാമ്പ് തപസ്സ് ചെയ്യുന്ന
വയൽ‌വരമ്പ് വഴിപറഞ്ഞു തന്നില്ല
ആഴക്ക് മൂഴക്ക് പൂവിറുക്കാൻ
അവൾ എത്ര കാതം നടന്നിരിക്കണം.
ഫ്ലാറ്റായ ഫ്ലാറ്റുകളിലൊക്കെ
ഓണം വന്ന ഒച്ച ചാനലുകളിൽ
പൂവിളിയുമായെത്തി.
മകൾ അപ്പോഴും വന്നിട്ടില്ല.
ഒരുമയുടെ ഏതെങ്കിലും ദേശം
ഒരു പൂക്കളമാക്കിതീർത്തിരിക്കുമോ?
അവൾ
ഒരു തകർന്ന പൂക്കളമായ് മാറുമോ?
ആരോട് ചോദിക്കാൻ.
കുട്ടികൾ പ്രകൃതിയുടെ ഹരിതകം
നിറഞ്ഞ ജീവിതത്തിലേക്ക് പോകുന്ന
വഴിയേതാണ്?
ദയവായ് ഒന്നു പറഞ്ഞുതരൂ.
ഇറങ്ങിപ്പോയ കുട്ടികൾ
മടങ്ങിവന്ന ചരിത്രം പറയുന്ന
ഗ്രന്ഥമേതാണ്?
കുട്ടികൾക്ക് കണ്ണുതെളിയുമ്പോൾ
മനസ്സ് കുരുടിയവർ അന്ധരാവും
എന്ന ചൊല്ല് നേരോ മാലോകരേ?
ആരാണ് ഉത്തരം ചൊല്ലുന്നത്....
പറയൂ
ഓരോ വീടും ഉച്ചത്തിൽ
കരഞ്ഞാർക്കുന്നത് കേൾക്കുന്നില്ലേ?

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...