Showing posts with label kavalam narayanapaniker. Show all posts
Showing posts with label kavalam narayanapaniker. Show all posts

15 Nov 2011

വാഗര്‍ത്ഥങ്ങളുടെ മേളനം


 കാവാലം നാരായണപ്പണിക്കര്‍
കാവ്യരചനയില്‍ വ്യാപൃതരാകാന്‍ താല്‍പര്യവും വാസനയും ശിക്ഷണവും ലഭിച്ച ആളുകള്‍ കൂടുതലുണ്ടാകുന്നത്‌ സ്വാഗതാര്‍ഹമാണ്‌. ഡോ.അയ്യപ്പപ്പണിക്കരുടെ 'കേരളകവിത'എന്ന പ്രസിദ്ധീകരണത്തില്‍, കവിതയുടെ പേര്‌, അല്ലെങ്കില്‍ ഏതാണ്ട്‌ കവിതയുടെ ആകൃതിയില്‍ രചിക്കപ്പെടുന്ന ഏതു രചനയും പ്രസിദ്ധപ്പെടുത്തിയിരുന്ന ഒരു കാലം ഓര്‍ക്കുന്നു. അത്തരം കവിതകളുടെ ബാഹുല്യം, കവിയശഃപ്രാര്‍ത്ഥികളുടെ തിരക്കു കാവ്യസംസ്കാരത്തിനു ഗുണം ചെയ്യുമോ എന്ന്‌ പലരും സംശയിക്കുന്നു.

എന്നാല്‍ അതില്‍ ഒരു വലിയനേട്ടവുമുണ്ടായി എന്ന്‌ ഓര്‍ക്കാവുന്നതുമാണ്‌. കാവ്യാസ്വാദകരെ സൃഷ്ടിക്കാന്‍ കവിതയോട്‌ ആഭിമുഖ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ ഈ പ്രവര്‍ത്തനത്തിനു കഴിഞ്ഞു. ഇതാ ഒരു കവികൂടി നമ്മുടെ പടയണിയിലേക്കു കടന്നുവരുന്നു; ശ്രീ.എം.ടി.പ്രദീപ്കുമാര്‍. അദ്ദേഹം കവിതയെ ഗൌരവമായി കരുതി, കാവ്യദേവതയെ ആത്മാര്‍ത്ഥമായി ആരാധിക്കുന്ന ഉപാസകനാണ്‌. കവി കിട്ടുന്ന കര്‍മ്മപദ്ധതിയില്‍ ആവേശവും അര്‍പ്പണവും കാണിക്കുന്നുവെന്നത്‌ സ്തുത്യര്‍ഹമാണ്‌. തന്റെ  വാക്കുകള്‍ പഴഞ്ചനാണ്‌, ബിംബങ്ങള്‍ ആധുനികമല്ല എന്ന്‌ ആരെങ്കിലും വിമര്‍ശിച്ചാല്‍ ദുഃഖമില്ലെന്നു മാത്രമല്ല, അഭിമാനവുമുള്ള സ്വഭാവക്കാരനാണെന്നാണ്‌ എനിക്കു ബോധ്യമായത്‌.

പിറന്നാട്‌, പെറ്റമ്മ, അമ്മമലയാളം- ഈ മൂന്നു മാതൃഭാവങ്ങളേയും ഏകമായ സുകൃതമായി കരുതുന്നു. 'പഴയകാലത്തെ പ്രണയിച്ചീടുന്ന പഥിക'നെന്നു സ്വയം വിശേഷിപ്പിക്കാന്‍ മടിക്കാത്ത രചനാവിദ്യാ, അടിസ്ഥാനപരമായി രാമായണപാരായണശ്രവണമനനങ്ങളിലൂടെയാണ്‌ സ്വായത്തമാക്കിയത്‌ എന്നറിയുന്നതില്‍ സന്തോഷമുണ്ട്‌. വാക്ദേവതയെ സ്തുതിച്ചുകൊണ്ടാണ്‌ എം.ടി.പ്രദീപ്കുമാര്‍ തന്റെ അക്ഷരാര്‍ത്ഥങ്ങള്‍ക്കു ഭാവപരിവേഷം നല്‍കി ഗണപതികുറിയ്ക്കുന്നത്‌. വാഗര്‍ത്ഥങ്ങളുടെ മേളനത്തെ കാളിദാസ മഹാകവി 'രഘുവംശ'ത്തുടക്കത്തില്‍ വാഴ്ത്തിയതും പാര്‍വ്വതി-പരമേശ്വര ചേരുവ കണ്ടതും പ്രദീപമനസ്സിനെയും ദീപ്തമാക്കിയിരിക്കുന്നു. വാക്കിനോടും അര്‍ത്ഥത്തോടും ചേര്‍ന്നലിയാന്‍ ഇനിയും അംശങ്ങള്‍ പലതുണ്ടല്ലോ. വാക്കിനുവേണ്ടുന്ന അഭിധയും ധ്വനിയും എല്ലാം അന്യൂനമായി തിളങ്ങാന്‍ ഉള്ളില്‍ തെളിയുന്ന പ്രകാശത്തിനും വന്ദനം പറഞ്ഞുകൊണ്ടാണ്‌ ഈ കവിയും സൃഷ്ടിയുടെ ശ്രീകോവിലിലെത്തുന്നത്‌. എന്നിട്ടും ഏതോ തൃപ്തിയില്ലായ്ക ഉള്ളിലവശേഷിക്കുന്നതായി തോന്നുന്നു.

ഗ്രന്ഥനാമത്തിനു തന്നെ കാരണമായ 'അക്ഷരാര്‍ത്ഥങ്ങള്‍' എന്ന കവിത 'എന്തിനോവേണ്ടി അലയുന്നു' എന്ന പരിദേവനത്തിലാണ്‌ അര്‍ദ്ധവിരാമം കുറിക്കുന്നത്‌. ഇതില്‍ അന്തര്‍ഭവിക്കുന്ന അക്ഷരാര്‍ത്ഥപ്പൊരുള്‍ തേടിയുള്ള യാത്രയ്ക്കു കൂടുതല്‍ വ്യക്തത കൈവരുന്നത്‌ 'മാനിഷാദ' എന്ന കവിതയിലാണ്‌. ഈഘടന യാദൃശ്ചികമാകാമെങ്കിലും കവി ധര്‍മ്മത്തിന്റെ  മര്‍മ്മം മുഴങ്ങുന്ന സന്ദേശമാണല്ലോ 'മാനിഷാദ' എന്നത്‌. അരുത്‌ കാട്ടാളാ എന്ന്‌ ആദികവി പാടിയ അനുഷ്ഠിപ്പിലുള്ള ശകലം ലോകത്തിലുണ്ടായിട്ടുള്ള സകല കവികളുടേയും നാരായത്തിലൂടെ, തൂലികയിലൂടെ, കണ്ഠത്തിലൂടെ അനേകം വാഗര്‍ത്ഥ വൈവിധ്യങ്ങളിലും വൈചിത്യ്രങ്ങളിലും കൂടെ പ്രതിധ്വനിച്ചു. ഇറാഖിന്റെ   സൌഭഗത്തെ കത്തിവച്ച ക്രുദ്ധതമൂത്ത കിരാതവര്‍ഗ്ഗങ്ങളുടെ നേര്‍ക്ക്‌ ഉയിര്‍ക്കുന്ന നിഷേധമാണ്‌ ഇവിടെ നാംകേള്‍ക്കുന്നത്‌.

തുടക്കത്തില്‍ അക്ഷരങ്ങളുടെ അര്‍ത്ഥങ്ങള്‍ തേടിയപ്പോള്‍ പ്രകടിപ്പിച്ച ധ്വന്യാത്മകമായ അസംതൃപ്തിയും അസ്വസ്ഥതയും'മാനിഷാദ'യില്‍ ആവേശോജ്ജ്വലവും പ്രകടവുമായ ആക്രോശമായി മാറുന്നു.
'ഉയിരിണ്റ്റെ ആഴത്തില്‍പ്പിറന്ന' ചബലസ്വപ്നങ്ങളാണെങ്കിലും പ്രദീപ്കുമാര്‍ എന്ന പ്രവാസി സുഹൃത്തിന്റെ   ഗദ്ഗദത്തിന്‌ ആത്മാര്‍ത്ഥതയുണ്ട്‌. ഈ കവിതകളില്‍ ചിതറിക്കിടക്കുന്ന പല ബിംബങ്ങളും പഴയ കാലത്തെ പ്രേമിക്കുന്ന ഗൃഹാതുരത്വത്തെ വിളംബരം ചെയ്യുന്നവയാണ്‌.

'ഒട്ടകങ്ങള്‍ നമ്മളൊട്ടകങ്ങള്‍
ദുഃഖഭാരം പേറുമൊട്ടകങ്ങള്‍
മുന്നിലെന്നും മണലാഴിമാത്രം,
നല്ല വെള്ളമെങ്ങാനൂറി നില്‍പതുണ്ടോ?'
മണലാരണ്യത്തിലെ മടുപ്പിക്കുന്ന ജീവിതത്തിനിടയിലും 'നാഴിക താണ്ടുന്ന നേരം മറക്കരുതാരും കടന്നവഴികള്‍' എന്ന വഴിക്കല്ലിന്റെ  വേദാന്തം സ്വന്തമാക്കി ഗൃഹാതുരത്വം വിടാതെ ഈ കവി നാടിന്റെ  സ്വത്വത്തെ താലോലിക്കുന്നു. പ്രദീപ്കുമാറിന്റെ കാവ്യരചന സദാ വികസ്വരമാകട്ടെ എന്നു ആശംസിക്കുന്നു.


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...