Showing posts with label fazal rahman. Show all posts
Showing posts with label fazal rahman. Show all posts

27 Apr 2013

വിഷാദത്തിന്റെ തമ്പുരാക്കൾ


ഫസൽ റഹ്മാൻ 


(പ്രവാസ ദിനങ്ങളുടെ ഓർമ്മയ്ക്ക്‌)

I.
മുഴങ്ങുന്ന ശബ്ദത്തിൽ
ഫ്രാങ്ക് സിനാത്ര പാടുന്നു:
വിഡ്ഢിയുടെ ജീവിതത്തിൽ ഒരു ദിനം-
വിഷാദ ഭരിതം, ഏകാന്തം, ദീർഘം.
നീവരുന്നതും നോറ്റു
ഞാൻ തെരുവിലൂടെ നടക്കുന്നു,
നീയോ, ഈ വഴി മറന്നേ പോയി.
എന്റെ വിഷണ്ണമായ മുറിക്കകത്ത്
വിരഹത്തിന്റെ കണ്ണീരും ഞാനും.

ഉറഞ്ഞുരുകുന്ന വേദന മറച്ച്
എൽവിസ് ചോദിക്കുന്നു:
നീ തനിച്ചാണോ ഈ രാവിൽ?
ഞാനില്ലാത്ത വിഷമം നീ അറിയുന്നുവോ?
ഭാവം പകർന്നവൻ പിടയുന്നു:
പ്രിയേ എന്നോട് പ്രണയമെന്നു
നീ കളവു പറഞ്ഞു ;
എനിക്കിനിയും ആ കളവു കേട്ട് കൊണ്ടിരിക്കണം.
നീ എന്നിലേക്ക്‌ തിരിച്ചു വരില്ലെങ്കിൽ
ഈ അരങ്ങിനു കർട്ടൻ വീഴ്ത്തുക.
പ്രിയേ, ഈ രാവിൽ നീ തനിച്ചാണോ
എന്നെന്നോട് പറയുക .

ഞരമ്പ് മുറുക്കത്തിന്റെ അപകട മുനമ്പിൽ
ബില്ലി ഹോളിഡെ ചൂണ്ടയിടുന്നു:
മൂകമായ ഞായർ -
മാലാഖമാർ നിന്നെ തിരിച്ചു തരില്ലെങ്കിൽ
വെള്ളപ്പൂക്കൾക്ക് ചുവടെ
നീയുറങ്ങിയ ഉറക്കത്തിലേയ്ക്കു
എണ്ണമറ്റ നിഴലുകളുടെതാഴ്വരയിലേക്ക്
ഞാനിനി എന്തിനു മടിച്ചു നില്ക്കണം!.
എന്റെ സ്വപ്നം നിന്നെ അശാന്തനാക്കും മുൻപ്
എന്റെ മൂക ഞായറിന്റെ തേരിൽ ഞാനും!.

മധുരോദാരം സെലിൻ ഡിയോണ്‍ മന്ത്രിക്കുന്നു :
രാവിലൊക്കെയും കനവിലൊക്കെയും
കാണുന്നു ഞാൻ നിന്നെ, അറിയുന്നു-
നീയുണ്ടെന്നു ഞാനറിയുന്നതും
കടലാഴങ്ങൾക്കപ്പുറം നീയെന്നിലെത്തുന്നതും
എന്റെ ഹൃദയത്തിൽ നീയുള്ളത് കൊണ്ട്.
നിത്യതയുടെ കൂട് വിട്ടു നീ വരുന്നു
എന്നിലേയ്ക്ക്- എന്റെ ഹൃദയത്തിന്റെ
സുരക്ഷിതത്വത്തിലെയ്ക്ക്.

II
വേദനകളുടെ ഹിമക്കാറ്റായി
മെഹ്ദി ഹസൻ പാടുന്നു:
ദിൽ സെ തേരി നിഗാഹ് മേം-
കടലാഴമുള്ള വിഷാദത്തോടെ
മരുഭൂ ചൂടിൻ പെരുക്കത്തിൽ
നൂർ ജഹാൻ ഇളം കാറ്റാവുന്നു.:
ഹമാരി സാസോം മേം ആജ് തക് വോ-
അലസം തളർന്ന് സൈഗാൾ
രാജകുമാരിയെ ഉറക്കുന്നു:
സോജ രാജകുമാരീ സോജാ-

വാച്യാർത്ഥങ്ങൾ പിണങ്ങി നിൽക്കുമ്പോഴും
നാദ വീചികളിലെന്റെ ഹൃദയം
സാഷ്ടാംഗം പ്രണമിക്കുന്നു:
പ്രപഞ്ചങ്ങളുടെ ദുഃഖ സാഗരങ്ങളേ,
ഈ നിമിഷം ഞാൻ നിങ്ങളെ ജയിക്കുന്നു.

III
അകലെ,
എന്റെ പെണ്ണും കുഞ്ഞുങ്ങളും
ഉമ്മയും വൃദ്ധ പിതാവും
പ്രാർത്ഥനാ നിരതരാവുന്നതും
എനിക്കായി കായ്ക്കുന്ന തേൻവരിക്കയിൽ
വിരഹത്തിന്റെ പഴം കായ്ക്കുന്നതും
ഏതോ അരാജക വാനരർ
പല്ലിളിച്ചു കാവലാവുന്നതും
പയ്യാരങ്ങളുടെ ആവർത്തന പർവത്തിൽ
എനിക്ക് മനസ്സിടറുന്നതും -

മദീന റോട്ടിൽ എന്റെ ടാക്സി ചീറിപ്പായുന്നു.
ജോലി സമയത്തിനില്ലെങ്കിലും
കൂലിക്കുണ്ട് കണക്ക്, കൃത്യം .
വണ്ടിക്കകത്ത് യാന്ത്രികത്തണുപ്പെങ്കിലും
തീ തുപ്പുന്ന പുറം വെയിൽ എന്റെയുള്ളിൽ.

അന്യ ദേശത്തു നിന്റെയും ശബ്ദമിടറാം:
എന്നാൽ അവർ
നിനക്കായി പാടിക്കൊണ്ടിരിക്കും-
ഈ വിഷാദത്തിന്റെ തമ്പുരാക്കൾ.

(ആദ്യ പാദത്തിൽ നാല് വിഖ്യാത വിഷാദ ഗീതങ്ങൾ ആണ് സൂചിപ്പിക്കപ്പെടുന്നത് : ഫ്രാങ്ക് സിനാത്ര (Frank Sinatra) പാടിയ A Day in the Life of a Fool, എൽവിസ് പ്രിസ് ലി (Elvis Presley)യുടെ Are You Lonesome Tonight?, ബില്ലി ഹോളിഡെ (BillieHoliday) പാടിയ Gloomy Sunday, സെലിൻ ഡിയോണി (Celin Dion) ന്റെ Every Night in My Dreamsഎന്നിവ.)

22 Dec 2012

കടുത്ത കണക്കെടുപ്പ്



ഫസൽ റഹ് മാൻ

മഴവില്‍ ചിറകില്‍ പറന്നവര്‍
എന്റെയും തരുണ സ്വപ്‌നങ്ങള്‍
കവിതയുടെ ആകാശത്തില്‍
നിനക്കും ഒരു ഇടമുണ്ടെന്ന്
സ്നേഹാനുഗ്രഹങ്ങളോടെ
പ്രചോദിപ്പിച്ചവരുണ്ടായിരുന്നു
അക്ഷരത്തണലുകളിലൊക്കെയും
നിരന്തരം നിന്നെ തിരഞ്ഞെന്നു
നിരാശപ്പെട്ടവരുണ്ടായിരുന്നു.
എന്നാല്‍, കലങ്ങിയ കടലില്‍
നിഷേധിയുടെ മെയ് വഴക്കത്തോടെ
തിടുക്കത്തില്‍ തോണിയിറക്കവേ
ഞാനെന്റെ ഗുരു തുല്യരെ മറന്നു
ശാപങ്ങളില്‍ അഭിരമിക്കുന്നവന്റെ
മൃത്യു വാഞ്ചയോടെ
ഞാനെന്റെ കിനാക്കുഞ്ഞുങ്ങളെ
കയ്യൊഴിഞ്ഞു.
അകിട് ചുരത്തി കാക്കേണ്ട കാലത്ത്
അവര്‍ തെരുവിന്റെ കയ്യേറ്റങ്ങളേറ്റു മുറിഞ്ഞു

പതിറ്റാണ്ടുകള്‍ക്കിപ്പുറം
എന്റെ പ്രേത ഭവനത്തിലേക്ക്‌
പടിയിറക്കപ്പെട്ട കുഞ്ഞുങ്ങളെ
കുടിയിരുത്താന്‍ നോക്കുന്നു ഞാന്‍.
കപ്പല്‍ ചേതങ്ങളുടെ അലകടല്‍ സ്മൃതികള്‍
ഒളിഞ്ഞും തെളിഞ്ഞും കലുഷമാക്കുന്ന
എന്റെ പ്രേത ഭവനം.
കരിദിനങ്ങളുടെ കൂട്ടുകാര്‍ക്കൊപ്പം
വിഷപ്പുക ചേക്കേറിയ
ഞരമ്പുകളുടെ ഇടനാഴികള്‍
അകലങ്ങളിലെ കുരുതികള്‍
ചോരച്ചാലുകളായ് വിങ്ങിയ
ചിത്തഭ്രമത്തിന്‍ നിഴല്‍ പാടുകള്‍.
അറ്റുപോയ കണ്ണികളോട്
ചിറ്റം കൂടുക എളുപ്പമല്ലെന്ന്
ഉപേക്ഷിക്കപ്പെട്ടവരുടെ നിരാസത്തില്‍
അവരെന്നെ അന്യനാക്കുന്നു.
നീക്കിയിരുപ്പുകളുടെ വിനിമയ മൂല്യം
പോയ കാലത്തിന്റേതെന്നു
കൊണ്ട് വളര്‍ന്നവന്റെ നിസ്സംഗതയില്‍
അവരെന്റെ മുഖത്തടിക്കുന്നു.
മുറിഞ്ഞു പോവുന്ന വരികളില്‍
തിരിച്ചുപിടിക്കവേ
എന്റെ ആകാശങ്ങളില്‍
പേക്കിനാക്കള്‍ കാളമേഘങ്ങളാവുന്നു.
ആര്‍ത്തനാദങ്ങള്‍ ഇടികിടുക്കങ്ങളാവുന്നു.

വേരുകിളിര്‍പ്പിക്കാത്ത കടുത്ത മണ്ണില്‍
വിത്തുകള്‍ക്ക് ഭ്രൂണ ഹത്യ.
പിറക്കാതെ പോയവന്റെ ശാപം
ഉമിത്തീച്ചിതയായ് എന്നുമുള്ളില്‍.
ആരെയും പഴി പറയാനില്ലാത്തവന്
ആരാണ് മാപ്പ് നല്‍കുക?
ഏറ്റവും കടുത്ത കണക്കെടുപ്പ്
തന്നോട് തന്നെ ചെയ്തതെന്ത്
എന്നതല്ലാതെ മറ്റെന്താവാനാണ്!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...