Showing posts with label janaki. Show all posts
Showing posts with label janaki. Show all posts

23 Nov 2012

ഇതാണ് അമ്മു

ജാനകി

              ഓരോ പേരിനും അർത്ഥമെന്നപോലെ.,ചിലതിനു അർത്ഥത്തോടൊപ്പം കാരണങ്ങളും കാണും.ബ്ലോഗ് തുടങ്ങിയപ്പോൾ ഒരു പേരിനു വേണ്ടി ഞാൻ തലപുകച്ചു..എന്തു പേരിടും ..? തമാശയല്ലല്ലൊ ഇത്..എന്റെ രണ്ടു കുഞ്ഞുങ്ങൾക്ക് പേരിടേണ്ട ബുദ്ധിമുട്ട് ഞാൻ അനുഭവിക്കേണ്ടി വന്നിട്ടില്ല.രണ്ടു പേർക്കും അവരുടെ പ്രിയപ്പെട്ട  മറ്റുള്ളവരാണ് അതു നിർവ്വഹിച്ചത്..,

               കുഞ്ഞിനുള്ള ഏറ്റവും നല്ല പേരു കണ്ടുപിടിക്കാൻ  വെമ്പലോടെ നടക്കുന്ന ഒരമ്മയെ പോലെയായി ഞാൻ രണ്ടു ദിവസം..ഓരോരോ പേരുകളങ്ങിനെ മനസ്സിൽ തെളിഞ്ഞു വരും. .വെള്ളക്ക ടലാസ് എടുത്ത് നീലമഷിപ്പേനകൊണ്ട് ആ പേരുമാത്രം നല്ല വലുപ്പത്തിൽ എഴുതി നോക്കും ത്റുപ്തി വരാതെ വെട്ടും..ഒന്നു രണ്ടു ദിവസം കൊണ്ട് പത്തു പതിനഞ്ചു കടലാസ് വേസ്റ്റ് ബോക്സിൽ വീണു. പ്രിയ ഭർത്താവ് സൌദിയിൽ നിന്നും വിളിച്ചപ്പോൾ എന്റെ വിഷമസന്ധിയറിഞ്ഞ്.,സഹായ മനസ്ഥിതിയെന്നോ.ഔദാര്യമെന്നോ പറയാവുന്ന ഭാവത്തിൽ ഒരു നിർദേശം വച്ചു... “ നീ വേണേൽ എന്റെ പേരിട്ടോ..”

              “എന്ത്...!!!?“  അവിടെ നിന്നും പറഞ്ഞതിന്റെയാണൊ..,ഞാൻ കേട്ടതിന്റെയാണൊ കുഴപ്പം എന്നു പറയാൻപറ്റില്ലല്ലൊ..
                “എന്തെന്നാ.!!!!? എന്റെ പേരു നിനക്കറിഞ്ഞൂടെ..!!!!?”

                 “ ബ്ലോഗിനു രാജേഷ് എന്നൊന്നും പറ്റില്ല..”
                
                 “ ഇട്ടുനോക്ക്...”

                 “എനിക്കാണേൽ അവസാനം - ഷ് - വരുന്ന ഒരു പേരും ഇഷ്ടമല്ല..അനീഷ്..,രതീഷ്.., സുമേഷ്.., സുഭാഷ്....ആ വകയിലുള്ളവ..”  - ഫോണിന്റെ അങ്ങേ തലയ്ക്കൽ കുറച്ചു നേരം നിശബ്ദതയായിരുന്നു..സ്തബ്ദതയെന്നും വേണമെങ്കിൽ പറയാം..നിമിഷങ്ങൾ കഴിഞ്ഞ് ഞാൻ പറഞ്ഞതിലെ കുഴപ്പം എന്നെ തോണ്ടി വിളിച്ചപ്പോഴാണു സത്യത്തിൽ എനിക്കു ബോധമുണ്ടായത്.  പെട്ടെന്നു അദ്ദേഹം ഇടയ്ക്കു പറയാറുള്ള വാചകം എന്റെ തലയിലൊന്നു മിന്നി മറഞ്ഞു പോയി.. “ഇവിടെ ഒരു കമ്പനി മാനേജ് ചെയ്തു കൊണ്ടു പോകാൻ എനിക്കിത്ര ബുദ്ധിമുട്ടില്ല“ ആ ആൾ പക്ഷെ ഇപ്പോഴൊന്നും മിണ്ടുന്നില്ലല്ലൊ!!!

                 “അല്ല ഞാൻ പറഞ്ഞതേയ്..,പേരിന്റെ കാര്യമാണ്..,അറിയാല്ലോ  ഈ ആളെ എനിക്കെത്ര ഇഷ്ടമാണെന്ന്.. പേരിലിപ്പോൾ എന്തിരിക്കുന്നു..? അതും പറഞ്ഞ് ഇരുന്ന ഇരുപ്പിൽ കണ്ണാടി നോക്കിയപ്പോൾ എനിക്കു ദംഷ്ട്രയും.., നീണ്ടു കൂർത്തനഖവും.. കരിം കറുത്ത നിറവുമൊക്കെ വന്നിരിക്കുന്നു..പാവം ഭർത്താക്കന്മാരെ തന്റെ വഴിക്കു വരുത്താൻ  തലയിണമന്ത്രവും ഫോണ്മന്ത്രവുമൊക്കെ പ്രയോഗിക്കുന്ന ഭാര്യമാ‍രെ ആ സമയത്ത് സൂക്ഷിച്ചു നോക്കിയാൽ ഈ രൂപത്തിൽ കാണും കാര്യം നിസ്സാരമാണെങ്കിൽ പോലും.   ലോകത്തിതു വരെ ഭാര്യാ പദം അലങ്കരിച്ചിട്ടുള്ളവർ ഈ വക അലങ്കാരങ്ങൾ അണിയാതെ തീർന്നു പോയിട്ടുണ്ടാവില്ല ഉറപ്പ്...

                    
                    പേരിന്റെ കാര്യത്തിൽ ഒരു  തീരുമാനമായിട്ടില്ല..അടുത്തവരുടെ നിർദേശങ്ങൾ എനിക്കു പിടിക്കാതെ വരുന്നു..,എന്നാലെനിക്കൊട്ടു ഐഡിയ വരുന്നുമില്ല....

                    അപ്പോഴാണ് “അവൾ“ വരുന്നത്!!!!!!  ഞാൻ നോക്കുമ്പോഴുണ്ട് നായരമ്പലം ഗ്രാമത്തിലെ കുടുങ്ങാശ്ശേരി വഴിയുടെ കിഴക്ക്.,മെയിൻ റോഡിൽ നിന്നും രണ്ടാമത്തെ വീട്ടിൽ കടുംനീല പെറ്റിക്കോട്ട് ഇട്ട്..,  വലതു കയ്യിലെ പെരുവിരൽ ഈമ്പി കൊണ്ട് ഒരു പത്തു വയസ്സുകാരി!!! പക്ഷെ അവളെ കാണുന്ന എന്റെ കാഴ്ചയുടെ പരിസരങ്ങൾക്ക്  എൺപതുകളുടെ നഷ്ടസ്മരണകളുടെ  മങ്ങിയ നിറമായിരുന്നു...പകലല്ലാത്ത, രാത്രിയല്ലാത്ത ഏതൊ സമയത്ത് ലോകം നിൽക്കുന്ന പോലെ...

                       റോപ്പ് വലിച്ചു മുറുക്കി വലയിട്ട കട്ടിലിനു താഴെയുള്ള അവളുടെ നിറം മങ്ങിയ പെട്ടിയിൽ മനസ്സുകൊണ്ട് പരതിയപ്പോൾ വെളുത്ത നിറത്തിലെ ഒറ്റ പെറ്റിക്കോട്ടുപോലുമില്ല...യൂണിഫോമില്ലാത്ത സ്കൂളിൽ..,മുട്ടോളമെത്തുന്ന പാവാടയ്ക്കടിയിൽ കടും നിറത്തിലെ പെറ്റിക്കോട്ടൊളിപ്പിക്കാൻ അവളെത്ര പാടുപെട്ടു... അതു പരാജയപ്പെടുമ്പോഴൊക്കെ അവൾ പ്രതിജ്ഞയെടുത്തു  അമ്മയോടു  ഇന്നു ചോദിക്കും എന്തുകൊണ്ടെന്ന്...ചോദിക്കാൻ കുറേയേറെ ചോദ്യങ്ങൾ......അവൾക്കു അമ്മയുടെ കൂടെക്കിടന്ന ഓർമ്മയില്ല...എന്തുകൊണ്ട്..? അവൾക്കു ബാലരമയും പൂമ്പാറ്റയും വേണമായിരുന്നു., പക്ഷെ ദേശാഭിമാനി പത്രവും, വാരികയും, ചിന്തയും, മാത്റുഭൂമിയും മാത്രം അവളുടെ വായിക്കാനുള്ള അഗ്രഹത്തെ കൊണ്ടു ചുമപ്പിക്കുന്നു എന്തു കൊണ്ട്..? അനിയനുള്ള സ്വാതന്ത്രം അഛനമ്മമാരിൽ അവൾക്കില്ല എന്തുകൊണ്ട്..?ഒരുപാടു സമയമെടുത്ത് ആലോചിച്ചെഴുതിയ കുട്ടിക്കവിത  കാണിച്ചിട്ടും വായിച്ചു നോക്കാൻ സമയമുണ്ടാകുന്നില്ല്ല അവർക്ക്..എന്തുകൊണ്ട്..?

                          പക്ഷെ അവളുടെ ഈ വക ചോദ്യങ്ങൾ അമ്മയോടല്ല..,അമ്മുമ്മയോടു ചോദിച്ചു. പുസ്തകത്തിലെ സംശയങ്ങൾ ചോദിക്കുന്നതു പോലെ.. അമ്മുമ്മയതു കഥകൾ കൊണ്ടു മായ്ച്ചു കളഞ്ഞു...മുലപ്പാൽ മണത്തിന്റെ ഓർമ്മയേക്കാൾ കൂടുതൽ അമ്മുമ്മയുടെ കഞ്ഞിപ്പശ മുക്കിയ കൈത്തറി മുണ്ടിന്റെയും  ബ്ലൌസിന്റേയും വെയിലുണക്ക മണമായിരുന്നു അവൾക്കു പരിചയം...
അവൾ- അമ്മുമ്മേയെന്നു അതിരറ്റ സ്നേഹത്തോടെ വിളിച്ചു വിളിച്ച്  “അമ്മു“വെന്നു ലോപിച്ചപ്പോൾ അമ്മുമ്മയുടെ യഥാർത്ഥ പേര് അതായിരുന്നു എന്നത് യാദ്റുശ്ചികമായിരുന്നു

                           ഇരുപത് സെന്റ് വളപ്പിനകത്ത് നിറച്ചും പേര..,അമ്പഴം.., പ്ലാവ്.,കരിങ്ങോട്ട..,മാവ്.. പറങ്കിമാവ് ഈ വക മരങ്ങൾ നിറഞ്ഞ നിബിഡതയ്ക്കുള്ളിലായിരുന്നു അവളുടെ ഓടിട്ട പാവം വീട്. (ഒറ്റ അടയ്ക്കാമരം ഇല്ലായിരുന്നു)  ആ നിബിഡതയ്ക്കുള്ളിൽ കൊച്ചു നിഗൂഡമനസ്സുമായി  അമ്മുവിനെ കണ്ട്., അമ്മുവിനെ കേട്ട് ,അമ്മുവിനെ ശ്വസിച്ച്.., അവസാനം അമ്മു മാത്രമാണ് ശരിയെന്നും.., ലോകമെന്നും അവൾ വിശ്വസിച്ചു പോയിരുന്നു... വിറച്ചുലഞ്ഞ പനിരാത്രികളിൽ കഞ്ഞിപശയുരസി കവിളു വേദനിച്ചാലും അമ്മുവിന്റെ നെഞ്ചിൽ പറ്റിച്ചേർന്ന് മറ്റേതോ ലോകത്തു കിടക്കാനാണ് അവൾ ആഗ്രഹിച്ചത്...നടത്തകൾക്കിടയിൽ കാൽതട്ടി നോവുമ്പോൾ അമ്മേ എന്നതിനു പകരം  അമ്മൂ എന്നു വിളിച്ചു തുടങ്ങിയ അവളുടെ മനസ്സിന്റെ  ആഴത്തിലേയ്ക്ക് എത്തിനോക്കാൻ ആ‍ർക്കായിരുന്നു സമയം..?

                          ഓരോ രാ‍ത്രിയിലും.ഓരോ കഥകൾ..! അതു അമ്മുവിന്റെ ജീവിതമാവാം...അമ്മുവിന്റെ അഛനായ കൊച്ചിറ്റാമന്റെയാകാം..അമ്മയായ കാവുവിന്റെയാകാം...അല്ലെങ്കിൽ ഒരു കഥ തന്നെയാകാം.  ഓർമ്മകൾ തുടങ്ങുന്നതു മുതൽ എണ്ണിയെടുക്കവുന്ന രാ‍ത്രികളിലെല്ലാം തന്നെ അമ്മു പറയുന്ന കഥകളിലൂടെയാണ് ഉറക്കം അവളിലേയ്ക്ക് ഊർന്നിറങ്ങിയത്... അങ്ങിനെയൊരു ഉറക്കത്തിൽ കണ്ട സ്വപ്നം പോലെ -പത്തൊമ്പതാം വയസ്സിൽ, ഡിസംമ്പർ നാലാം തീയതി  രാത്രി അവൾ അമ്മുവിനെ എന്നത്തേക്കാൾ കൂടുതൽ ബലത്തിൽ കെട്ടിപ്പിടിച്ചു കിടന്നു...ആ രാത്രി കഴിഞ്ഞാലുള്ള പകലിൽ അവളുടെ വിവാഹമാണ്..ഓർമ്മ വച്ചപ്പോൾ മുതലുള്ള, അമ്മുവിന്റെ കൂടെയുള്ള രാത്രികളുടെ ആവർത്തനങ്ങൾ ഇനിയില്ല...കഥകൾ ഇല്ല... എന്ന യാഥാർത്ഥ്യം അരോചകമായ സത്യം പോലെ തെളിഞ്ഞു നിന്ന്  അവളെ വിഷമിപ്പിച്ചു...


                           തന്നോളമുള്ള പേരക്കുട്ടിയെ ചുറ്റിപ്പിടിച്ച്.,മുടി തടവിയൊതുക്കി..അമ്മു., അവൾക്കു പറഞ്ഞു കൊടുക്കാനുള്ള അവസാനത്തെ കഥയും പറയാൻ തുടങ്ങി...കഥയിലെ രാജകുമാരി അമ്മുവായിരുന്നു...

                             അഞ്ചു മക്കളുള്ള.., ഭാര്യ മരിച്ചു പോയ ഒരാൾ- അവളുടെ അപ്പുപ്പൻ-അമ്മുവിനെ കല്യാണം കഴിക്കുമ്പോൾ അമ്മു പതിനാറ് വയസ്സുള്ള പെൺകുട്ടിയാണ്. തന്റെ മൂന്നു മാസം പ്രായമുള്ള ഇളയ പെൺകുഞ്ഞിനെ നോക്കിവളർത്താൻ  കല്യാണം കഴിച്ചതാണ് അമ്മൂനെ-അപ്പുപ്പൻ. അഞ്ചു മക്കളുടെ അഛന്റേയും...കന്യകയായ ഒരുവളുടെയും കല്യാണം..,അവരുടെ അപ്പൊഴത്തെ മാനസികാവസ്ഥ എന്തായിരിക്കും.!!? ആദ്യമായൊരു സ്വർണ്ണ മാല കഴുത്തിൽ കിട്ടിയ കൌതുകത്തിൽ അതു കയ്യിലെടുത്തു നോക്കുകയായിരുന്നു താനെന്ന് അമ്മു -അവളോടു- പറഞ്ഞു...

                                 ഇളയ കുഞ്ഞ്  “നന്ദിനി“ യെ എടുത്ത് കരച്ചിൽ മാറ്റാൻ ശ്രമിക്കുന്ന അപ്പുപ്പന്റെ അടുത്തേയ്ക്കാണ് അന്നു രാത്രി അമ്മു ചെല്ലുന്നത്...എന്തു ചെയ്യണേന്നറിയാതെ നിന്ന പെൺകുട്ടിയുടെ  കയ്യിലേയ്ക്ക് അപ്പുപ്പൻ കുഞ്ഞിനെ കൊടുത്തു.. “ നീ ഉറക്ക് “.. അത്രയും ചെറിയ കുഞ്ഞിനെ ആദ്യമായി  കയ്യിലെടുത്ത് അങ്കലാപ്പോടെ  അമ്മു മുറിയിൽ ഉലാത്താൻ തുടങ്ങി.മണ്ണെണ്ണ  വിളക്കിന്റെ വെളിച്ചത്തിൽ..,ഓലമറച്ച പുരയിലെ ഒരു മുറിയിൽ........

                               പരിചയമില്ലാത്ത ചൂടും ചൂരുമേറ്റ് കുഞ്ഞ് കരഞ്ഞു കൊണ്ടേയിരിക്കുന്നു...കുഞ്ഞ് ഉറങ്ങാത്തത് തന്റെ അയോഗ്യതയാകുമോ എന്ന ഭയത്തോടെ  അമ്മു പുതുപ്പെണ്ണിനു ചേരാത്ത വിധം ഉറക്കെ വാ...വോ..പറഞ്ഞു കൊണ്ടിരുന്നു...കുറച്ചു നേരം അതു നോക്കിയിരുന്നിട്ട്  അപ്പുപ്പൻ എഴുന്നേറ്റ് വാതിൽ തുറന്ന് പുറത്തിറങ്ങി..,ഒന്നു തിരിഞ്ഞു നോക്കിയിട്ട് അമ്മുവിനോടു പറഞ്ഞു  “നീ നിന്റെ മുല കൊടുത്തു നോക്ക്..”  അപ്പുപ്പൻ  പുറത്തെ ഇരുട്ടിലേയ്ക്ക് ഇറങ്ങിപ്പോയി.


                                നീണ്ട കുറച്ചു സമയം നടുങ്ങി നിന്ന അമ്മു...  പാവം അമ്മു.,  തന്റെ റൌക്ക  കെട്ടഴിച്ച്  ഭർത്താവിന്റെ ആജ്ഞ അനുസരിച്ചു... പതിനാ‍റു വയസ്സു മാത്രം പ്രായമുള്ള.. ആണിനെ അറിയാത്ത നിഷ്ക്കളങ്കയായ പെൺകുട്ടി തന്റെ  കല്യാണ രാത്രി  ഭർത്താവിന്റെ കുഞ്ഞിനെ മുലകൊടുത്തുറക്കി...

                                 അമ്മു പറഞ്ഞു കൊടുത്ത കഥയിൽ അവൾ നാളെ നടക്കാനിരിക്കുന്ന കല്ല്യാണത്തെ മറന്നു പോയി...ഉറക്കം ഊർന്നിറങ്ങി വരാത്ത ആദ്യത്തേയും അവസാനത്തേയും കഥയായിരുന്നു അത്.സുമംഗലിയായി വീടിന്റെ പടികളിറങ്ങുമ്പോൾ ഒരു സാധാരണ  പെൺകുട്ടിയെ പോലെ  കരയില്ല എന്ന് അഛനമ്മാ‍രോടുള്ള വാശിയിൽ  എടുത്തിരുന്ന  അവളുടെ പ്രതിജ്ഞയെ അമ്മു ആ കഥകൊണ്ട് അടിച്ചുടച്ചുകളഞ്ഞു...അവൾ കരഞ്ഞു..പക്ഷേ അത് അമ്മുവിന്റെ കാൽ തൊട്ടു വന്ദിച്ചപ്പോൾ മാത്രം....
                                   അവളെയാണു ഞാൻ കണ്ടത്..., എന്റെ ബ്ലോഗിന് പേരന്വേഷിച്ചു നടക്കുമ്പോൾ....... അഛനേയും അമ്മയേയും  കാണാൻ വീട്ടിൽ പോയി...രണ്ടുപേരും വാർദ്ധക്ക്യത്തിന്റെ  നടപ്പാതയിൽ തളർന്നിരിക്കുന്നു..വാശിയോടെയുള്ള എന്റെയൊരു നോട്ട പോലുമേൽക്കാൻ  കെല്പില്ലാതെ..    വൈകിയാണെങ്കിലും അവരെ ഞാൻ മനസ്സിലാക്കാനും സ്നേഹിക്കാനും തുടങ്ങിയിരിക്കുന്നു..എന്റെ അഛൻ..എന്റെ അമ്മ..പാവം...ഞാൻ സഹതപിക്കാനും തുടങ്ങിയിരിക്കുന്നു..മുപ്പത്തിമൂന്നു വർഷം- ഞാൻ അവരെയാണോ  അല്ലെങ്കിൽ അവരെന്നെയാണൊ നഷ്ടപ്പെടുത്തിയത്....?

                                         പിന്നെ വരാം എന്നു പറഞ്ഞ് ഇറങ്ങിയപ്പോൾ തെക്കേമുറ്റത്ത് അമ്മുവും അപ്പുപ്പനും ദഹിച്ചു തീർന്ന സ്ഥലത്ത് പുല്ലു പിടിച്ചു കിടക്കുന്നു... വലിയൊരു മാവുണ്ടായിരുന്നു അതിനപ്പുറത്ത്  ഞാൻ ഊഞ്ഞാലാടിയിരുന്നത് .....അവിടെ മരങ്ങളുടെ നിബിഡതയൊന്നുമില്ല ഇപ്പോൾ എല്ലാ വെട്ടിമാറ്റപ്പെടുകയോ കടപുഴകി വീഴുകയോ ചെയ്തിരിക്കാം...ബാ‍ക്കിയായി കണ്ട കരിങ്ങോട്ടയുടെ ഇലകളിൽ നിറയെ മാറാല  ചുറ്റി  പൊടിനിറമയിരിക്കുന്നു...ഒന്നു ശ്രദ്ധിച്ചു അവിടെ ഇപ്പോൾ അടയ്ക്കാമരം മൂന്നാലെണ്ണമുണ്ട്.... എന്റെ ഓർമ്മകളെ  തൊട്ടുനിൽക്കാനൊരു കരിങ്ങോട്ട
മരം മാത്രം..ഇപ്പോൾ കാലമൊന്നു തിരികെ വന്നാൽ അവശേഷിച്ച തെളിവുകളായി ആ മരവും ഞാനും ഉണ്ട്...

                 എല്ലാമൊന്നുകൂടി  വിശദമായി നോക്കി  മനസ്സിലേയ്ക്കെടുത്ത് തിരിഞ്ഞപ്പോൾ.,കരിങ്ങോട്ട മറവിലാരോ....? നോക്കുമ്പോൾ അവൾ!!- കടും നിറത്തിലെ പെറ്റിക്കോട്ടിൽ...,മുടിയിലെ എണ്ണ കിനിഞ്ഞിറങ്ങിയ മുഖത്ത്  സദാ  സങ്കടഭാവം നിറഞ്ഞ കണ്ണുകളോടെ ..പെരുവിരൽ ഈമ്പിക്കൊണ്ട്  പഴയ പത്തുവയസ്സുകാരി..!!!!!  മറവിൽ നിന്നും സങ്കോചത്തോടെ പുറത്തു വന്ന് അവൾ ചോദിക്കുന്നു...

                                              “അമ്മൂനെ കണ്ടോ..?”

                                                ഞാൻ കുനിഞ്ഞ്..,ആ ഈമ്പുന്ന പെരുവിരൽ പിടിച്ചുമാറ്റി. അവൾ ഒരുപാട് ആഗ്രഹിച്ചതും .. പ്രതീക്ഷിച്ചിരുന്നിട്ടു കിട്ടാതെ പോയതുമായ  ഒരു ഉമ്മ..,എണ്ണകിനിഞ്ഞ കവിളിൽ.അങ്ങേയറ്റം വാത്സല്യത്തോടെ കൊടുത്തു...എനിക്കറിയാം.., എനിക്കേ അറിയൂ അവൾക്കത് വിശ്വസിക്കാനെ പറ്റില്ലെന്ന്...അത്ര വാത്സല്യത്തൊടെ അമ്മുവല്ലാതെ അവളെ ആരും ഉമ്മവച്ചിട്ടേയില്ലല്ലൊ....  അവളുടെ ചെവിയിൽ ഞാൻ ചുണ്ടുകൾ ചേർത്തു  സ്വകാര്യമായി വിളിച്ചു...

                         “  അമ്മൂന്റെ കുട്ടീ....... എന്റെ അമ്മൂന്റെകുട്ടീ.... എനിക്ക് ഒരു പേരു കിട്ടിയിരിക്കുന്നു..”

                                        ======================================



                               2002  മാർച്ച് 26 ന്  പറവൂരിലെ സ്വകാര്യ ആശുപത്രിയിലെ സിസേറിയൻ റ്റേബിളിൽ ഡോക്ടർ പറഞ്ഞ ദിവസത്തിനും  28 ദിവസം മുൻപ് അപകടകരമായ സാഹചര്യത്തിൽ.ഞാൻ മുറിക്കപ്പെട്ടു...മണിക്കൂറുകൾ കഴിഞ്ഞ് മുറിവിന്റെ വേദനയിലേയ്ക്കും ഭൂമിയുടെ പുതിയ അതിഥിയെ കാണുവാനുമുള്ള ആകാംക്ഷയിലേയ്ക്കും ബോധം പ്രവേശിക്കുമ്പോൾ  എന്റെ മുഖത്തിനു മുകളിൽ അമ്മയുടെ അൽഭുതം കൊണ്ടു പകച്ച മുഖം..!  മങ്ങിയുണരുന്ന ബോധത്തിലേയ്ക്ക് വെളിച്ചത്തിന്റെ കുത്തൊഴുക്കുപോലെ ഞാൻ കേട്ടു  “.പെൺകുഞ്ഞാണ്....ഇന്ന് അമ്മൂന്റെ പിറന്നാളാണ്...... അമ്മുന്റെ നക്ഷത്രം.. മകം..!!“


                              അടുത്ത നിമിഷം അമ്മയെന്ന വികാരത്തിൽ നിന്നുംഞാൻ എടുത്തെറിയപ്പെട്ടു...  എനിക്ക് അമ്മുവിനെയാണു കാണേണ്ടത്...രാജേഷിന്റെ അമ്മയുടെ കയ്യിലുറങ്ങുന്ന കുഞ്ഞിനെ ഞാൻ നോക്കി...-ജനിച്ച കുഞ്ഞിനെ., അത്രയും ആശ്രയബോധത്തോടെ.. ആ കുഞ്ഞിനേക്കാൾ ചെറുതായി ക്കിടന്ന് ആദ്യമായി കണ്ട അമ്മ ഒരു പക്ഷേ ഞാൻ മാത്രമായിരിക്കാം........

                                അതു കൊണ്ടു തന്നെ എന്റെ സ്നേഹം എന്റെ ഇഷ്ടം..ഇവ നിഷേധിക്കപ്പെടുമ്പോൾ..തിരികെ കിട്ടാതെ വരുമ്പോൾ.., എന്റെ അമ്മ -അമ്മുവെന്നു വിളിക്കുന്ന എട്ടുവയസ്സുകാരിയുടെ കൈകൾക്കുള്ളിൽ ഞാൻ അഭയം തേടുന്നു..,അവളുടെ കുഞ്ഞുടുപ്പുകളിൽ കഞ്ഞിപ്പശയുടെ മണം അന്വേഷിക്കുന്നു...., ഉറങ്ങുന്ന അവളുടെ  ഉള്ളംകൈ  കണ്ണുനീർ കൊണ്ടു നനച്ച് , മറ്റാരും കേൾക്കാതിരിക്കാൻ ബോധപൂർവ്വം ശ്രമിച്ച്.,അവളോട് അപേക്ഷിക്കുന്നു......

                                    “ഒരു കഥ പറയൂ............”

19 Aug 2012

ദൈവപുത്രന്റെ അമ്മയ്ക്ക് പറയുവാനുള്ളത്

ജാനകി
 കുറ്റബോധത്തിന്റെ കനത്ത പുക മഞ്ഞിനെ ഉരുക്കാൻ പാകത്തിലായിരുന്നു സാറയുടെ ചൂട്അത് അവളുടെ രൂപം  ഉൾക്കൊള്ളുന്ന അത്രയും സ്ഥലത്തേയും പിന്നെ ചുറ്റുമുള്ള അല്പം സ്ഥലത്തെ കൂടിയും വെളിവാക്കി നിൽക്കുകയായിരുന്നു..അവളുടെ മുൻപിൽ ഫാദർ:ഗബ്രിയേൽ തന്റെ നീളൻ കുപ്പായത്തിനുള്ളിൽ പുരുഷത്ത്വം കവിഞ്ഞൊഴിഞ്ഞ തളർച്ചയോടെ നിന്നു.  സാറയുടെ തറഞ്ഞ നോട്ടത്തിനു മുന്നിൽ അയാളുടെ നിസ്സംഗതയും നിസ്സാരതയും ഗാംഭീര്യവും സമാധാനവും ഒരു ചുഴലികാറ്റിൽ കൂട്ടിയിട്ടെന്നപോലെ കൂടിക്കുഴഞ്ഞ് ഒന്നും ഒന്നുമല്ലാതായി തീർന്ന അവസ്ഥയാലായിരുന്നു..ഊരിവച്ച കൊന്ത തിരിച്ചെടുത്ത് സാറ അയാളെ അളന്നു നോക്കി പറഞ്ഞു
“അച്ചോ,വിലക്കപ്പെട്ട കനി ഹവ്വ നിർബന്ധിച്ചില്ലെങ്കിലും ആദം തിന്നുമായിരുന്നു.ഇല്ലേ..?”
അച്ചനു മറുപടി ഉണ്ടാവില്ല എന്ന മുന്നറിവോടെ സാറ  മേടയുടെ വാതിലിറങ്ങി കൊന്ത കഴുത്തിലണിഞ്ഞ് നടക്കുമ്പോൾ 53 മണികളുള്ള അതിന്റെ അറ്റത്ത് തൂങ്ങുന്ന കുരിശ് അവളുടെ നെഞ്ചിൽ നിസ്സഹായതയോടെ താളം തട്ടി ക്കിടന്നു
ഇതിനൊക്കെ  ഒരു മണിക്കൂർ മുൻപായിരുന്നു സാറ മേടയിലെത്തിയത്.പക്ഷെ അതിലും എത്രയോ ദിനങ്ങൾക്കു മുൻപേ ഗബ്രിയേലച്ചൻ അവളെ തന്റെ ഒപ്പം സങ്കൽ‌പ്പിച്ചിരുന്നു..!! മുപ്പത്തഞ്ച് വയസ്സിലും നിസ്സഹായതോടെ കന്യകാത്വവും ചുമന്ന്. താഴെയുള്ള മറ്റു നാലു കന്യകമാരുടെ കാവൽക്കാരിയായി..ജീവിതത്തി്ന്റെ നിസ്സംഗത മുഖത്ത് പരത്തിയമർത്തി വച്ച അവളെ  എന്തു ധൈര്യത്തിലാണ്  താൻ മേടയുടെ സ്വകാര്യതയിലേയ്ക്ക് ആനയിച്ചതെന്ന്, യേശുവിന്റെ ക്രൂശിതരൂപം നോക്കി, നുകം കെട്ടിയ കാളയുടെ ദൈന്യതയോടെ അയാൾ ചോദിച്ചു കൊണ്ടിരുന്നു……
ചെറുപ്പകാലത്ത് ലിംഗഭേദമില്ലാതെ തൊങ്കിത്തൊട്ടു കളിക്കുമ്പോൾ പിടച്ചുയരുന്ന പാവാടകൾ കാണിച്ചു തന്ന മുട്ടുകാലുകളായിരുന്നു ആക്കാലത്ത് താനൊരു പുരുഷനാണെന്ന് അയാളെ സ്വയം ബോധ്യപ്പെടുത്തിക്കൊടുത്തത്.ആ ബോധ്യപ്പെടലിന്റെ അമ്പരപ്പിൽ അയാൾ വിളിച്ചു-  “ഈശോയേ..” വള്ളിനിക്കറിന്റെ മുൻഭാഗത്തേയ്ക്കു ചൂണ്ടി സർവ്വചരാചരങ്ങളും അന്നയാളെ നോക്കി ഉറപ്പിച്ചു പറഞ്ഞു..   “ഇതാണു നീ.. നീ നീയായി കഴിഞ്ഞ സ്ഥിതിയ്ക്ക് ഇനി അവളെ തിരയാം..
“ഏതവൾ..!!!!!!!“  ചോദ്യം കേട്ട്, ചൂണ്ടിയ വിരൽ മൂക്കത്തു വച്ച് ചരാചരങ്ങൾ ചിരിച്ചു കുഴഞ്ഞു മറിയുന്നത് അയാൾ കണ്ടു..
        *     *    *   *    *    *    *    *    *    *   *    *    *     *   *    *    *    *   *   *   *   *   *    *
നാലുവശങ്ങളിലും കുന്നുകൾ വളർന്ന്. ഒരു കുളം പോലെ തോന്നിച്ച, അതിന്റെ നടുത്താഴ് വരയിൽ., ഒറ്റപ്പെട്ടുപോയ മറ്റൊരു ലോകം പോലെയായിരുന്നു അയാളുടെ നാട്.ഇടയ്ക്കു ചാർത്തികിട്ടിയ ‘ഗബ്രിയേൽ‘ എന്ന പേരിനു മുൻപ് എല്ലാവരും അയാളെ  ‘ആന്റോ‘  എന്നു വിളിച്ചു..ജീവിതത്തിനു ചുറ്റുമൊരു മതിൽകെട്ടെന്ന് തോന്നിപ്പിച്ച നാലുകുന്നുകളിൽ, രണ്ടെണ്ണത്തിന്റെ ഇടയിൽ കൂടി പുറം ലോകത്തേയ്ക്ക് ചരടുകെട്ടിയ പോലെ ഒരു  ചെമ്മൺ റോഡ് കിടന്നിരുന്നുഅതിലൂടെ പുറം ലോകത്തേയ്ക്ക് എത്തുമ്പോൾ ,സ്വർഗ്ഗത്തിലേയ്ക്കും നരകത്തിലേയ്ക്കും ആ റോഡ് രണ്ടായി പിരിഞ്ഞു പോകുന്നുവെന്ന് ബാല്യത്തിൽ അയാൾ വിശ്വസിച്ചിരുന്നു അവിടേയ്ക്ക് സൈക്കിൾ ആഞ്ഞുചവിട്ടി പോയി വരുന്ന അപ്പന്റെ കയ്യിലെ പച്ചക്കറികൾ സ്വർഗ്ഗത്തിൽ നിന്നുള്ളവയും, മത്സ്യമാംസങ്ങൾ നരകത്തിൽ  നിന്നുള്ളവയുമാണെന്ന് ആന്റോ എന്തോ ഉൾപ്രേരണയാൽ  പറഞ്ഞിരുന്നു..അതു കേട്ട് അപ്പൻ നിറഞ്ഞ് ചിരിച്ചു……ദൈവവിളിക്കുള്ള ലക്ഷണങ്ങളായി കണ്ട്..അമ്മ കൃഷ്ണമണികൾ മറിച്ച് തൽക്ഷണം പ്രാർഥിച്ചു .” സ്വർഗ്ഗസ്ഥനായ പിതാവേ കുടും ബത്തിൽ നിന്നെന്റെ ആന്റോയ്ക്കെങ്കിലും ദൈവവിളിയുണ്ടാകണേ..”
അമ്മയുടെ പ്രാർഥന, പച്ചയായ ജീവിതത്തിന്റെ  പല പരമാർഥങ്ങൾക്കും  മുകളിൽ അഴിയാത്ത വലയാണ് വിരിച്ചിരിക്കുന്നതെന്ന് അറിഞ്ഞു വരുമ്പോൾ, ഉഴിഞ്ഞിട്ടവന്റെ നിസ്സംഗതയും പേറി, ആന്റോ എന്ന പുരുഷൻ ..,സങ്കൽ‌പ്പങ്ങളിൽ തിരഞ്ഞു കൊണ്ടിരുന്ന “അവളെ“ ,ആരുമറിയാതെ പ്രാപിച്ചുകൊണ്ടിരുന്നു.. അവളുടെ ശരീരത്തിന് കണ്ടു ശീലിച്ച, അല്ലെങ്കിൽ കണ്ടു കളഞ്ഞ ഒരു മുഖം കൊടുക്കാൻ ശ്രമിക്കുമ്പോഴൊക്കെ നടുക്കത്തോടെ..‌- “അയ്യോ അവളെന്റെ സഹോദരിയാകുന്നു .. എന്നെയെന്തിന് ഇപ്രകാരം ചിന്തിക്കാൻ  വിടുന്നു..” എന്നു പറഞ്ഞ് ആന്റോ കണ്ണാടിക്കൂട്ടിലെ ക്രിസ്തുവിനെ നോക്കി നാവു കടിച്ച് താക്കീത് കൊടുക്കുക വരെ ചെയ്തു..
സ്വന്തം ഗ്രാമത്തിനും.,പുറം ലോകത്തിനും ഇടയ്ക്കുള്ള നൂൽ‌പ്പാലത്തിലൂടെ ആന്റോ തന്റെ ജീവിതത്തിന് കുറേക്കൂടി സ്വാതന്ത്ര്യം കൊടുത്തു തുടങ്ങിയ കാലമായിരുന്നു അത്..പരന്നു കിടക്കുന്ന ജീവിതത്തിലെ റെയിൽ പാതയിൽ കൂടി, മാതാപിതാക്കളുടെ പ്രാർഥനയും,അഗ്രഹവും അലറിവിളിച്ചു വരുന്ന ട്രെയിനായി മാറുന്നതറിഞ്ഞ് , തനിക്കു വേണമെങ്കിൽ അതിനു തലവയ്ക്കുകയോ ,വയ്ക്കാതിരിക്കുകയോ ചെയ്യാം എന്ന കടന്ന ചിന്തയൊക്കെ വന്നു തുടങ്ങിയിരുന്നു..ആകസ്മികമായി സംഭവിക്കുന്ന പെൺവിരൽ സ്പർശത്തിലേയുംപുഞ്ചിരിയിലേയും
.., നോട്ടത്തിലേയും തേൻ ആ ചിന്തയിൽ പുരട്ടി വച്ചിരുന്നു….
‘എനിക്ക് അച്ചനാകണ്ട ‘ എന്ന് വീട്ടിൽ പറയാത്ത തന്റേടം ആന്റോ കുമ്പസാരകൂട്ടിൽ ഒതുക്കി വച്ചു നേർച്ചക്കോഴി പുളിച്ച തെറി കൊക്കി നടക്കുന്നത് കണ്ട പോലെ, കുമ്പസാരക്കൂട്ടിൽ നിന്നിറങ്ങി അച്ചൻ അയാളെ നെറ്റിചുളിച്ച് നോക്കിയിട്ട് പറഞ്ഞു..” മേടയിലേയ്ക്കു വാ.”
ആ വിളിയുടെ വാലറ്റത്തു  പിടിച്ച് ഒരു തല്ലുകൊള്ളിയുടെ എല്ലാ ഭാവങ്ങളും എടുത്തണിഞ്ഞ് ആന്റോ ചെന്നു..
“ ദൈവ വിളിയെന്നു പറയുന്നത് എല്ലാവർക്കും കിട്ടുന്ന ഒന്നല്ല ആന്റോ..അപ്പനമ്മമാർ ദൈവത്തോടേറ്റിട്ടുണ്ടെങ്കിൽ അതു നടക്കണം, മുഖം തിരിച്ചിട്ട് കാര്യമില്ല
ഒരു ബലത്തിന് ആരെയോ കൂട്ടിപ്പിടിച്ചെന്ന പോലെ പുറകിൽ രണ്ടു കൈപ്പത്തികളും കോർത്തു പിടിച്ച് ആന്റോ ചോദിച്ചു……
 “ കാണാത്ത ദൈവത്തിനു കൊടുത്തവാക്കാണോ..മുമ്പിൽ ജീവിക്കുന്ന എന്റെ സന്തോഷമാണോ അവർക്കു വലുത്?
“കർത്താവേ..!“  കണ്ണടച്ച് കുരിശു വരച്ച് അച്ചൻ ആന്റോയോട് അടക്കി ചോദിച്ചു “നീ കമ്മ്യുണിസ്റ്റാണോ .”
“എന്നേക്കാൾ വലിയ കമ്മ്യുണിസറ്റായിരുന്നു യേശുക്രിസ്തു..,അതല്ല പ്രശ്നം..എനിക്കു കല്യാണം കഴിക്കണം.ഞാൻ പെണ്ണുങ്ങളെ ഓർക്കാറുണ്ട്..,ആഗ്രഹിക്കാറുമു
ണ്ട്…അച്ചോ അച്ചനോർക്കാറില്ലേ? അതിലും ഭേദം കല്യാണം കഴിച്ച് ജീവിക്കുന്നതാ..”
മേടയ്ക്ക് ആകെയുള്ള ആറു ജനലുകൾ അടഞ്ഞു തന്നെയല്ലേ കിടക്കുന്നത് എന്നാണ്..ആ നേരം അച്ചൻ പകച്ച് നോക്കിയത്അവ കൊളുത്തുകളിൽ ഭദ്രമെന്നു കണ്ട് അദ്ദേഹം ആന്റോയെ സൂക്ഷിച്ചു നോക്കി..
മാതൃസ്ഥാനീയരും,,,സഹോദരിസ്ഥാനീ
യരും ഒഴിച്ച് ഈ ലോകത്തെ സകലമാന സ്ത്രീകളിലും ബീജാവാപം നടത്താനുള്ള ആത്മ വിശ്വാസം അവനിൽ കണ്ട് അച്ചൻ പിൻവാങ്ങി..-പൊയ് കൊള്ളാൻ അനുമതി കൊടുത്തു..
അവിടെ നിന്നും ഇറങ്ങി നടന്ന ആന്റോയുടെ മുട്ടു മടങ്ങിയത്-, ഉത്തരത്തിൽ കെട്ടിയ കയറിൽ കുടുക്കിട്ടു നിൽക്കുന്ന അപ്പന്റെ മുന്നിലാ‍ണ്..ജീവിതത്തെ അപ്പനു കാണിക്ക വച്ച് അന്നു രാത്രി എഴുന്നു നിന്ന പുരുഷത്വത്തെ പായയിൽ അമർത്തി കമിഴ്ന്നു കിടന്നു..പിന്നെ ഒരു അനിവാര്യത പോലെ  “ഫാദർ ഗബ്രിയേൽ“ എന്ന പേരിലേയ്ക്കും..,നീളൻ ളോഹയ്ക്കും ഉള്ളിലേയ്ക്ക് .,ഒരിക്കലും ദഹിക്കാത്ത ഇര വിഴുങ്ങിയ പോലെ അയാ‍ൾ ദയനീയമായി ഇഴഞ്ഞു കയറി…….
തുടുത്ത കണ്ണങ്കാലുകളും..,കവിളുകളും..,
മറ്റുപെണ്ണത്തങ്ങളുമെല്ലാം മനസ്സിലേയ്ക്ക് കുതറിച്ചാടി വരുമ്പോഴൊക്കെ .., ‘കണ്ണടച്ചു കിടന്നിട്ടും  കാര്യമില്ല..,-മനസ്സിന്റെ കണ്ണു കെട്ടാൻ പറ്റിയ കട്ടിശീല എവിടെ കിട്ടുമെന്ന് സാറയെ കാണുന്നതു വരെ അയാൾ അന്വേഷിക്കുകയായിരുന്നു
കുമ്പസാരക്കൂട്ടിൽ സാറ അയാളെ വിയർപ്പിച്ചു..
“ എനിക്ക് ഏതു സമയവും  അച്ചനെ ഓർമ്മ വരുന്നു..  കുറച്ചൊക്കെ എന്നെ ഇഷ്ടമാണല്ലെ?എന്നോടിഷ്ടമില്ലാതെ ഞാനുണ്ടാക്കിയ കോഴിക്കറി വേണമെന്ന് പൂതി പറയുമോ…?“
 ‘ കള്ളൻ ‘ എന്നു പറഞ്ഞാണോ അവളത് പറഞ്ഞവസാനിപ്പിച്ചത് – എന്ന സംശയത്തിലിരിക്കെ,പുറകിൽ നിരന്നിരിക്കുന്നവർ ശ്രദ്ധിക്കുമെന്ന ഭയത്തിൽ പറഞ്ഞു
“ സാറാ നീ ദൈവ കാര്യങ്ങളിൽ ശ്രദ്ധിക്കൂ…….മേടയിലേയ്ക്ക് വരൂ പിന്നീട്..”
വന്നു., ഏകാന്തതയിൽ- വിലക്കപ്പെട്ട കനി അയളെടുത്ത് തിന്നും വരെ,  അവളൊന്നിനും മുൻ കൈയ്യെടുക്കാതെ നോട്ടം കൊണ്ട് ക്ഷണിച്ചു മാത്രം നിന്നു..പിന്നെ ‘ആദ‘ത്തെ  പ്രതിപ്പട്ടികയിൽ പെടുത്തിയിട്ട് കടന്നു പോയി..ഫാദർ ഗബ്രിയേൽ ചാരുകസേരയിൽ കിടന്ന് ദീർഘ നിശ്വാസമിട്ടു……
പുരോഹിത ജീവിതത്തിന് അന്ത്യകൂദാശ കൊടുക്കേണ്ടതുണ്ടോ എന്ന ചിന്ത, പക്ഷേ അവസാ‍നം എത്തി ചേർന്നത്, ളോഹയ്ക്കുള്ളിലെ പച്ചയായ പുരുഷന്റെ സത്യാന്വേഷണം സഫലമായ ആശ്വാസത്തിലായിരുന്നു.  ആ സത്യത്തിലേയ്ക്കു വെട്ടി തെളിച്ച വായ്ത്തലകൾ ഒരു കാലത്ത് മാതാപിതാക്കളുടെ ആഗ്രഹങ്ങൾക്കു മുൻപിൽ തുരുമ്പിച്ചു പോയതാണെന്നും..വീണ്ടും അതു രാകി മൂർച്ച വയ്പ്പിക്കുന്നതിൽ എന്തു തെറ്റെന്നും സ്വയം ചോദിച്ചുഎന്നിട്ടും മുട്ടുകുത്തി കണ്ണടക്കുകയാ‍ണയാൾ ചെയ്തത്……….
“ കർത്താവേ കുരിശിലേറ്റപ്പെടുന്നതു വരെ അങ്ങീ വക പരീക്ഷണങ്ങൾ നേരിട്ടിരുന്നില്ലേ..?!അങ്ങും ഒരു പുരുഷനായിരുന്നല്ലൊ? ഏതു രീതിയിൽ അങ്ങതിനെ തരണം ചെയ്തുവോ, ആ വഴി എന്തു കൊണ്ട് ഈ പാപിയ്ക്കു കാണിച്ചു തരുന്നില്ല..?കുറുമ്പാന സ്വീകരിച്ച്, ഓസ്തിയ്ക്കു വേണ്ടി പിളരുന്ന പെൺ ചുണ്ടുകളിൽ ചുംബിക്കാൻ തോന്നുന്ന പുരുഷത്വം എന്നിൽ അവശേഷിപ്പിച്ച്., വിശ്വസ്ഥനായ ഇടയനെന്ന വലിയ നുണയിലേയ്ക്ക് എന്നെ ജ്ഞാനസ്നാനം ചെയ്തെടുത്തതെന്തിന്..?!!
തലയിലെ മുൾക്കിരീടം ഒന്നുക്കൂടി ഉറപ്പിച്ച ശേഷമാണ് അയാൾ അവിടെ നിന്നും എഴുന്നേറ്റത്പിന്നീടുള്ള ദിനങ്ങളിൽ മനസ്സിന്റെ രൂപം- സാറയെന്ന കുരിശിന്മേൽ ആണിയടിച്ചു ബന്ധിക്കപ്പെട്ട്, മുറിപ്പാടുകളിൽ നിന്നും കുറ്റബോധമിറ്റുന്ന നിലയിലായിരുന്നു ആ നിലയിൽ വെറും ‘ആന്റോ‘യായി അമ്മയുടെ ഈർപ്പം വറ്റിയ  ഗർഭപാത്രത്തിലേയ്ക്ക് പിന്നോക്കം മറിഞ്ഞു വീണ് അതിന്റെ ഭിത്തിയിൽ അള്ളിപ്പിടിച്ചിരിക്കുന്ന അണ്ഡമായി മാറാനും.., അപ്പന്റെ വിത്തു സഞ്ചിയിൽ, വികാരാധീനനാകാതെ ശാന്തത കൈവരിച്ച്,പതുക്കെ മാത്രം വാലിളക്കി കിടക്കുന്ന ബീജയോഗിയാകാനും അയാൾ അത്യധികം ആഗ്രഹിച്ചു..അതുകൊണ്ട്തന്നെ ജനിച്ചുപോയ ഏതൊരു മനുഷ്യനേയും പോലെ, തന്റെ ജനനത്തെ ശപിച്ച്, ഫാദർ ഗബ്രിയേൽ ,പെരുമഴയത്ത് ചോർന്നൊലിക്കുന്ന കൂരയിൽ ജീവിതം നനച്ചിരിക്കുന്ന ദരിദ്രനായി.
എല്ലാത്തിനും ഒടുവിൽ സാറയിൽ നിന്നും ഇന്നലെ കേട്ട വിശേഷം ഇതായിരുന്നു
“ഞാൻ ഗർഭിണിയാണച്ചോ.കല്യാണം കഴിയാത്തതു കൊണ്ട് കാരണക്കാരൻ എന്റെ ഭർത്താവെന്നു പറയാൻ പറ്റില്ല.”
“പിന്നെയാര്.!!!!!?” അതൊരു ചോദ്യമേ ആയിരുന്നില്ല നടുക്കമായിരുന്നു..
“അച്ചോ വിലക്കപെട്ട കനിയും തിന്ന്, വായ നല്ലപോലെ കുലുക്കിയുഴിഞ്ഞിട്ടുണ്ടാവും അല്ലേ..? നാവു വടിക്കുകയും,ഏറ്റവും നല്ല പേസ്റ്റ് കൊണ്ട് പല്ലുതേക്കുകയും  ചെയ്തിട്ടുണ്ടാവാം.സാരമില്ല..
ഇതു ദിവ്യ ഗർഭമായി കണ്ടോളാം..എനിക്കും  എന്റെ വീട്ടുകാർക്കും മാത്രം  ചുമക്കേണ്ടി വരുന്ന ദിവ്യഗർഭം..”
പിന്നീട് വീർത്തു വരുന്ന ആ ദിവ്യ ഗർഭവുമായി മറ്റുള്ളവരുടെ കീറിപ്പറിക്കുന്ന നോട്ടത്തിനു മുന്നിലൂടെ പള്ളിയിൽ മുട്ടുകുത്തുന്ന സാറ ,കണ്ണിനു താങ്ങാൻ വയ്യാത്ത ഭാരമുള്ള കാഴ്ച്ചയായി ഓരോ ഞായറാഴ്ച്ചയും അയാളെ ചുമട്ടുകാരനാക്കി..കുമ്പസാരക്
കൂട്ടിൽ ആരും കേൾക്കാതെ ചോദിക്കണമെന്നുണ്ടായിരുന്നു ‘ നമ്മുടെ കുഞ്ഞിനു കുഴപ്പമൊന്നുമില്ലല്ലോ…’ എന്ന് പക്ഷേ ഇട്ടിരിക്കുന്ന ളോഹയിൽ ഇഴചേർന്നിരിക്കുന്ന നൂലുകളിലൊന്ന് നാവാണെന്നും മറ്റൊന്ന്, ആഗ്രഹമാണെന്നും  മനസിലാക്കി സ്വയം പിൻ വലിഞ്ഞു
കഥകളറിയാതെ, ശ്വാസം മുട്ടി കണ്ണുമിഴിച്ച സാറയുടെ അപ്പന് ഫാദർ ഗബ്രിയേൽ തന്നെ അന്ത്യ കൂദാശയും നൽകി..ആനേരത്ത് സാറയുടെ ഉന്തിയ  വയറിൽ നിന്നും രണ്ടു കണ്ണുകൾ അവകാശബോധത്തോടെ തന്നെ നോക്കുന്നതറിഞ്ഞ്,അയാളുടെ പ്രാർഥന പലയിടത്ത് മുറിഞ്ഞു
    *    *        *         *       *         *         *          *           *            *            *            *
മാസങ്ങൾക്കു ശേഷം –ഒരു രാത്രി കൊന്തയിൽ കൂട്ടിപ്പിടിച്ചെടുത്ത ബലത്തിൽ ഒരു ഞരക്കം പോലും പുറത്തു വിടാതെ,കീറപ്പായിൽ,നനവു പടർത്തി,അമ്മയുടെ വിറക്കുന്ന വയസ്സൻ കൈകളിലേയ്ക്ക് സാറ ദിവ്യഗർഭമൊഴിച്ചു..ചുമരിനപ്പു
റത്തെ നിശബ്ദമായ രഹസ്യത്തിലേയ്ക്ക് മനസ്സു നട്ട് മറ്റുനാലുപേർ അടുക്കളയിൽ വിറകുകൂട്ടിവച്ച പോലെ ഇരിക്കുകയായിരുന്നു അപ്പോൾ….
 “ആങ്കൊച്ച് ! ! “   ആണിനെ പ്രസവിക്കാത്ത സ്ത്രീയുടെ അത്ഭുതവും  പകപ്പും തള്ളി നിന്ന അറിയിപ്പു കേട്ട് സാറ പ്രതികരിച്ചു.
 “ ദൈവപുത്രനാണമ്മേ..പൊക്കിൾക്കൊ
ടി മുറിക്കുന്നതിനു മുൻപ് കട്ടിയുള്ള തുണിയെടുത്ത് മുഖത്തിട്ടേക്ക് ..,  അരിയുണ്ടെങ്കിൽ നെല്ലു രണ്ടെണ്ണമെടുത്ത് അണ്ണാക്കിലിട്ടു കൊടുത്താലും മതി
“പ്രാന്തിച്ചി.മിണ്ടാതിരി..”  വൃത്തിയാക്കിയ, മൂർച്ചയുള്ള അരിവാൾ അവൾക്കു നേരെയോങ്ങി  അമ്മ ശബ്ദമുയർത്തി..അവരുടെ കയ്യിൽ കടന്നു പിടിച്ച്  അരിവാൾ വാങ്ങി സാറ തന്നെ പൊക്കിൾക്കൊടി മുറിച്ചു ..സാധാരണയിൽ നിന്നും വ്യത്യസ്തമായി പൊക്കിളിൽ നിന്നും കുറച്ചധികം നീളം ബാക്കിയിട്ടു കൊണ്ടായിരുന്നു അവളതു മുറിച്ചത്.ശേഷം തളർച്ച വകവയ്ക്കാതെ എഴുന്നേറ്റ്.., കുഞ്ഞിനെയെടുത്ത്.., വൃദ്ധശരീരത്തിന്റെ എതിർപ്പിനെ അവഗണിച്ച്.,കുഞ്ഞിനോടൊപ്പം ഗർഭപാത്രം പുറന്തള്ളിയ അവശേഷിപ്പുകളെ കൂടി തൂക്കിയെടുത്ത് സാറ പുറത്തേയ്ക്കു നടന്നു..മേടയിൽ വെളിച്ചമുണ്ടാകുമെന്ന പ്രതീക്ഷ ഇരുട്ടിൽ അവൾക്കു കാഴ്ച്ച നൽകിക്കൊണ്ടിരുന്നു..
രക്തവും..,വെള്ളവും ചേർന്ന് നനഞ്ഞ ഉടുമുണ്ടിലൊട്ടി കാലുകൾ പലപ്പോഴും ഇടറി.കയ്യിൽ ലോകത്തിന്റെ ഇരുട്ടിലേയ്ക്ക് കണ്ണു മിഴിച്ച  കുഞ്ഞ് , കരച്ചിലിലൂടെ തന്റെ അംഗത്വം ഭൂമിയിൽ പതിപ്പിക്കുകയായിരുന്നു.അവന്റെ ചെവിയിൽ സാറ അപേക്ഷിച്ചു..
“ നീ ദൈവപുത്രനാണു മകനേ.. എന്റെ ചോരയിൽ ഉരുത്തിരിഞ്ഞ മുലപ്പാൽ നിന്റെ വയറു നിറയ്ക്കാനുതകില്ല……കരയാതിരിക്
കൂ…
മേടയുടെ ജനലിലൂടെ അരണ്ട വെളിച്ചം കണ്ടതിന്റെ ധൈര്യത്തിൽ അവൾ വാതിലിൽ കൈ അടക്കി ചുരുട്ടി മുട്ടി..അൽ‌പനേരത്തിനു ശേഷം തുറന്ന വാതിലിനു പുറത്ത് ഇനിയും തുടച്ച്  വൃത്തിയാക്കാത്ത ശിശുവിനെ കയ്യിലൊതുക്കി നിൽക്കുന്ന സാ‍റയെ കണ്ട് ഗബ്രിയേലച്ചൻ നടുങ്ങിപോയി .
സാറ ചാരിതാർത്ഥ്യത്തോടെ ചിരിച്ചു……..  “  പുത്രനെ പിതാവിനു കാണാൻ കൊണ്ടു വന്നതാണ്..”
അയാൾ സ്വന്തം നെറ്റിയിൽ അവിശ്വസനീയതയോടെ കുരിശു വരച്ചു..സാറ വീണ്ടും ചിരിച്ചു..
“ ദൈവപുത്രനാണ് ..തൊട്ടു നോക്കുന്നോ?..”..ഞാന്നു കിടക്കുന്ന പൊക്കിൾക്കൊടിയോടെ അവൾ കുഞ്ഞിനെ നീട്ടിക്കൊടുത്തു..അയാൾ അറച്ച് പുറകിലേയ്ക്ക് മാറി..ചുറ്റും നോക്കി
“പേടിക്കണ്ടദൈവത്തിനു വേണ്ടി സംസാരിക്കാൻ ഭൂമിയിലെത്തിയ ആരേയും ആരും വെറുതെ വിട്ടിട്ടില്ല..ആയുസ്സെത്തിക്കാ
തെ ഒടുക്കി കളഞ്ഞിട്ടേയുള്ളു…പക്ഷേ ഇവനെ ഞാൻ ആർക്കുംഒടുക്കാൻ വേണ്ടി  വിട്ടു കൊടുക്കുന്നില്ല-.-...പ്രസവിച്

ചപ്പോൾ കരയാതിരുന്ന എനിക്ക് കൊല്ലുമ്പോഴും കരയാതിരിക്കാനാവും..ദാ ഇതു പോലെ…….“
അയാൾക്കൊന്നു തടയാൻ കഴിയുന്നതിനു മുൻപ് നീണ്ടു കിടന്ന പൊക്കിൾക്കൊടി അവന്റെ കഴുത്തിൽ ചുറ്റി മുറുക്കി നെഞ്ചിൽ ചേർത്ത് സാറ കണ്ണടച്ചു…….ജീവനു വേണ്ടി ഒരുപാടൊന്നും വാശിപിടിക്കാതെ അവൻ നിലച്ചുകൊണ്ടിരിക്കുമ്പോൾ അവൾ ക്ഷമ ചോദിച്ചു……
“അല്പം മുലപ്പാലെങ്കിലും തരാൻ കൂട്ടാക്കിയില്ലല്ലോ കുഞ്ഞേ ഞാൻ”.
അവനെ നെഞ്ചിൽ നിന്നും അടർത്താതെ സാറ തിരിച്ചു നടന്നപ്പോൾ..,ചേർത്തടച്ച വാതിലിൽ ചാരി ഗബ്രിയേലച്ചൻ ക്രൂശിത രൂപത്തിൽ തലയടിച്ച് അലറി വിളിച്ചു……
.”  കർത്താവേ..വരിയുടക്കാത്ത വണ്ടിക്കാളകളുടെ ദിവ്യബീജങ്ങൾ നീ ഉരുക്കിക്കളയാത്തതെന്ത്,,,?  സെമിനാരിയിലെ നീണ്ടായാതനകൾക്കൊപ്പം - ഒരു മരക്കഷ്ണവും.., മൂർച്ചയുള്ള കത്തിയും പുരുഷത്വത്തെ മുറിച്ചു മാറ്റാൻ തയ്യാറാക്കി വയ്ക്കാത്തതെന്ത്?”
ചോദ്യങ്ങളുടെ അവസാനം..- ഡൈനിംഗ് ടേബിളിലെ കൂടയിൽ നിറച്ചുവച്ച ആപ്പിളുകളിലൊന്നിൽ കുത്തി വച്ചിരിക്കുന്ന കത്തി  അയാൾക്കോർമ്മ വന്നു ………………………………………………………………………………
………………………………..
  *   *   *   *    *    *    *    *    *    *     *     *     *    *     *    *     *     *    *    *    *   *   *
പിറ്റേദിവസം പള്ളിയുടെ ചവിട്ടു പടികളിലെ ഏറ്റവും ഒടുവിലത്തേതിൽ ദൈവപുത്രൻ..- ഈ ഭൂമിയിൽ എന്തൊക്കെയോ കാണാനുണ്ടായിരുന്നു എന്ന നഷ്ടബോധത്തോടേയും.., തന്റെ കഴുത്തിൽ മുറുക്കിയ പൊക്കിൾക്കൊടിയുടെ അങ്ങേയറ്റത്തെ ഗർഭപാത്രത്തിന്റെ  ഉടമയോട്.-എന്തിന് – എന്ന ചോദ്യത്തോടേയും കണ്ണുകളടയ്ക്കാതെ  ഉറുമ്പരിച്ചു കിടന്നു……ആ സമയം പള്ളിവളപ്പിനു പുറത്തെ പേരാലിലെ  ശിഖരവേരുകളിലൊന്നിൽ സാറ ഭാരമില്ലാതെ ചെറുകാറ്റിലാടി..ശാന്തമായി തുറന്നു വച്ച കണ്ണുകളിലൂടെ അവൾ പറയാൻ ബാക്കി വച്ചിരുന്ന കാര്യങ്ങൾ ഇത്രയുമായിരുന്നു.-
“ കൂട്ടരേഅവിടെ ചവിട്ടു പടിയിൽ ഉറുമ്പരിച്ചു കിടക്കുന്നവനെ എടുത്ത് സംസ്ക്കരിക്കുക..മൂന്നാം ദിവസം അവൻ ഉയർത്തെഴുന്നേറ്റേക്കാം……നോക്കൂ നിങ്ങൾക്ക് തെളിവിനായി പച്ചപ്പ് വറ്റി ഉണങ്ങാൻ തുടങ്ങിയ മറുപിള്ള..അവനെ പ്രസവിച്ചത് ഞാനാണ്.അതു കൊണ്ട് എന്നേയും വാഴ്ത്തപ്പെട്ടവളാക്കുക…….അവൻ ഉയർത്തെഴുന്നേൽക്കുകയും  ., ഞാൻ വാഴ്ത്തപ്പെടുകയും.., നിങ്ങളിൽ ജീവിക്കുകയും ചെയ്താൽ ഒരു പക്ഷേ അവനെയെനിക്ക് മുലയൂട്ടാൻ പറ്റിയേക്കും.ഇനിയും ദയവു വറ്റാത്തവരേ.ഇതു കേൾക്കൂ..എനിക്കെന്റെ നെഞ്ച് പാൽ നിറഞ്ഞ് വിങ്ങുന്നു……

19 May 2012

നഗരത്തിലെ മലദൈവങ്ങൾ





ജാനകി

                   

                                 “ മലമുത്തി കളിയാടി  വന്ത്
                                   ഇക്കുളൈന്ത മേൽ വിളയാടി നിന്ന്
                                   കേട് മാറ്റി പോട് മാറ്റി തെളിച്ചു തരണമപ്പാ
                                   ഹ്രൂയ്.......ഹ്രൂയ്.....ഹ്രൂയ്.....”

                മഞ്ഞളും, കുങ്കുമവും, ആര്യവേപ്പിലയും കൂടിക്കുഴഞ്ഞതിൽ പുതഞ്ഞു ഞരങ്ങിയ കുഞ്ഞുങ്ങളിൽ മലമുത്തി കയറിയിറങ്ങി, മഴക്കാറൊഴിഞ്ഞ മാനം പോലെ അവരെ തെളിച്ചു തന്നത് എത്ര കണ്ടിരിക്കുന്നു. വെളുത്ത ടൈൽസിട്ട തറയിൽ കറപറ്റിയ പോലെ മുഷിഞ്ഞ തുണിയിൽ പൊതിഞ്ഞു കിടത്തിയ ചക്കരമ്മയെ പൊക്കിയെടുത്ത് രാമാത്ത മടിയിൽ കിടത്തി...പനിയുടെ വിറയിൽ അവളുടെ കിളുന്നു രോമങ്ങൾ ബാധകയറിയ കോമരങ്ങളായി എഴുന്നു  നിന്നു.....

                  “യെൻ രാസാത്തി....” രാമാത്ത ഒരു മുത്തം കൊടുത്ത് പനിച്ചൂട് ചുണ്ടു കൊണ്ട് ഊറ്റിയെടുക്കാൻ ശ്രമിച്ചു..അവൾ ചിന്നരങ്കനെ കണ്ണുകളയച്ച് പരതി...

                    മോണയിൽ പറ്റിപ്പിടിച്ച മുറുക്കാൻ തരികൾ നാവുകൊണ്ട് വടിച്ചെടുത്ത്, ചെമ്പൻ മുടി കട്ട പിടിച്ച തലയിൽ മാന്തിക്കൊണ്ട് അയാൾ കാഷ്വാലിറ്റിക്കു മുമ്പിൽ, കസേരകളിലൊന്നുമിരിക്കാതെ തറയിലിരിക്കുകയായിരുന്നു. ഒടിവില്ലാത്ത വെളുത്ത കുപ്പായമിട്ട മാലാഖമാർ പുറത്തേയ്ക്ക് വരുകയും പോവുകയും ചെയ്യുമ്പോൾ അയാൾ എഴുന്നേറ്റ് ചെല്ലും.....

                ” യെൻ കുഞ്ഞിന് ചുടണ പനി ഡോട്ടർസാറിനെ ഒന്നു പാത്താ........” തമിഴ് ഉപേക്ഷിക്കാൻ ശ്രമിച്ച് പകുതി പരാജയപ്പെട്ട ചിന്നരങ്കൻ ഇതു തന്നെ പറയാൻ തുടങ്ങിയിട്ട് ഒരു മണിക്കൂറോളമായി...
                     “അവിടിരുന്നോളു  വിളിക്കാം..”
                 “രണ്ടു പേരൂടി കഴിഞ്ഞിട്ട്...”           അയാൾ തലയാട്ടി വിനയം പ്രകടിപ്പിച്ച് കുന്തിച്ചിരുന്നു...അകലെ നിന്നുള്ള കാഴ്ചയിൽ അയാൾ മതിലിനോട് ചേർത്തു വച്ചിരിക്കുന്ന വേസ്റ്റ് ബോക്സാണെന്നു തോന്നിപ്പിച്ചു..കായൽ കാറ്റിന്റെ വാടയടിച്ച മുണ്ട് മുട്ടിനിടയിലേയ്ക്ക് തിരുകിയൊതുക്കിയപ്പോൾ കാൽവിരലുകൾക്കിടയിൽ അഴുക്കും നനവും ഉറഞ്ഞ് വെളുത്ത് പാട കെട്ടിയിരിക്കുന്നത് കണ്ടു...

                    രാ‍മാത്തയ്ക്ക് വിശക്കുന്നുണ്ടാകുമോ...കായലരികത്തെ ഇത്തിൾ പിടിച്ച മരക്കുറ്റിയിൽ കെട്ടിക്കമിഴ്ത്തിയിട്ട കൊട്ടവഞ്ചി, ബുൾഗാൻ താടിവച്ച കോലാടിന്റെ  മുഖമുള്ള പിള്ളേർ അഴിച്ചു വിട്ടുകളയുമോ..!!? രാമാത്തയുടെ വിശപ്പിൽ നിന്നും, പ്രതീക്ഷിക്കാതെ എടുത്തു ചാടി തന്റെ കൊട്ടവഞ്ചിയെക്കുറിച്ച് അയാൾ ചിന്തിക്കാൻ തുടങ്ങി..ആദിവാസിയ്ക്ക് നഗരവാസികളെ ഭയക്കാതെ വയ്യ..തണുത്ത ഇരുൾ നിറഞ്ഞ കാടിന്റെ ലഹരിയും മുടിയഴിച്ചിട്ട നഗരത്തിന്റെ ഭ്രാന്തിനേയും ഒരു നേർരേഖയിലെത്തിച്ച്, അതിലൂടെ കടന്നു പോകാൻ ശ്രമിച്ച്, ഞാണിന്മേൽ കളിക്കാരനെ പോലെ ചിന്നരങ്കൻ ജീവിതത്തെ ഭാഗ്യപരീക്ഷണമാക്കുകയായിരുന്നു...

                     ജനിച്ചു വളർന്ന കാട് കയ്യേറിയതാണെന്ന പുത്തനറിവ് തന്റെ  കുടിലിനൊപ്പം നൂറു കണക്കിനു കുടിലുകൾ കത്തുന്ന വെളിച്ചത്തിലാണ് അയാൾക്കു തെളിഞ്ഞു കിട്ടിയത്...കയ്യും കാലും മുളച്ച നിയമങ്ങളുടെ ചാട്ടയടിയിൽ പിടഞ്ഞു ചാടി ഇരുട്ടത്ത് മറ്റു പ്രാക്റുതജീവികൾ പതുങ്ങിയിരുന്നപ്പോൾ, കാന്തം പോലെ വലിച്ചു പിടിയ്ക്കുന്ന കാടിന്റെ ഉള്ളറയിൽ ന്നിന്നും എട്ടുമാസത്തെ വയറും താങ്ങി നടന്ന രാമാത്തയേയും കൊണ്ട് കാട്ടരുവിയിൽ മീൻ പിടിക്കാനുപയോഗിച്ചിരുന്ന കൊട്ടവഞ്ചിയുമായി ചിന്നരങ്കൻ നഗരത്തിന്റെ വന്യതയിലേയ്ക്ക് നടന്നു കയറി..നിനച്ചിരിക്കാത്ത നേരത്തു ആരോ ജീവിതത്തെ തിരിച്ചു പിടിച്ച് മറുവശം കാണിച്ചു തന്നതു പോലെ ആദ്യം അവർ പകച്ചു നിന്നു...

                       കുറച്ചു ദിവസത്തെ ഇടപഴകലിൽ നഗരത്തിന് കാഴ്ച്ചയില്ലെന്ന് അയാൾക്കു തോന്നിത്തുടങ്ങി...നിറങ്ങളുടെ പകിട്ടിലും, തിരക്കിന്റെ ചുഴലിയിലും ഒരു പക്ഷേ തങ്ങൾ അദ് റുശ്യരാണോ എന്നു വരെ ചില സമയങ്ങളിൽ സംശയിച്ചു..കണ്ണു കാണാത്ത നഗരത്തിൽ ഓവർ ബ്രിഡ്ജിനു താഴെ കാറ്റും മഴയും വെയിലും കൊള്ളാതെ കിടക്കാൻ ഇത്തിരി സ്ഥലം കണ്ടുപിടിച്ചു..കിടപ്പു മുറിയായും,അടുക്കളയയും, പേറ്റു മുറിയായും , ആ ഇത്തിരി സ്ഥലത്തിന് പരിണാമം സംഭവിച്ചു കൊണ്ടിരുന്നു

                                ഇന്നലെ വരെ ഒമ്പത് മാസം പ്രായമുള്ള ചക്കരമ്മയേയും കൊണ്ട് ഫുട്പാ‍ത്തിൽ രാമാത്ത ചെരുപ്പ് നന്നാക്കാനിരുന്നു.... കൊട്ടവഞ്ചിയിലെ പിടയ്ക്കുന്ന മീൻ ആവശ്യമുള്ളവർക്ക് കൊടുത്തിട്ട് ചിന്നരങ്കൻ അവിടെയെത്തുമ്പോൾ ഒരു നിക്കറുമാത്രമിട്ട് അമ്മയുടെ ചുറ്റും ഇരുന്ന് നിരങ്ങിക്കൊണ്ടിരുന്ന കുഞ്ഞ് അയാളെ കണ്ട് രണ്ടു കയ്യും ഉയർത്തി ശബ്ദമുണ്ടാക്കി. നേരത്തേ എന്തോ കുടിച്ചതിന്റെ തുള്ളികൾ വീണൊഴുകിയത് അവളുടെ പൊടി പിടിച്ച ദേഹത്ത് നെഞ്ചു മുതൽ വയറു വരെ ഇരുണ്ട നിറത്തിൽ നീളത്തിലൊരു ചിത്രം പോലെ കിടപ്പുണ്ടായിരുന്നു.... കുനിഞ്ഞ് വാരിയെടുത്തപ്പോൾ തന്നെ അവളുടെ പനി ചൂട് അയാളെ തൊട്ടറിയിച്ചു ..പണിയായുധങ്ങൾ മാറാപ്പിൽ കെട്ടിയെടുത്ത് രാമാത്ത അച്ഛനേയും മകളെയും നോക്കി ചിരിച്ചു...

                                “എന്നയെന്ന് തെരിയലേ ഇന്നയ്ക്ക് നീ റൊമ്പ അഴകായിരുക്ക്“

                                “ നീയും അപ്പടിത്താ...”  ചിന്നരങ്കന് കാടിന്റെ മണമടിച്ചു...മൂക്കു വിടർത്തി മണമെടുത്തപ്പോൾ,ആശുപത്രി ഗന്ധം..!

                                “കുഞ്ഞിനേയും കൊണ്ട് അടുത്തു നിന്നോളു..ഒരാളുടെ കൂടിക്കഴിഞ്ഞാൽ കയറാം..” അയാൾ ഞെട്ടിയെഴുന്നേറ്റ് സഭാകമ്പം പിടിപെട്ടവനെ പോലെ പതറി .പിന്നീട് രാമാത്തയുടെ അടുത്തേയ്ക്കോടി..

                                 കണ്ണു തുറക്കാതെ കുഴഞ്ഞു കിടക്കുന്ന കുഞ്ഞിനെ മുലകുടിപ്പിക്കാൻ ശ്ര മിക്കുകയായിരുന്നു  അവൾ അപ്പോൾ..

                                 “ഏയ്ന്തെരെടി....” അവളുടെ മടിയിൽ നിന്നും കുഞ്ഞിനെയെടുത്ത് അയാൾ വേഗത്തിൽ നടന്നു ..ചേല നേരെയാക്കി ഒന്നു നിവർന്ന് കോട്ടുവായിട്ട് രാ‍മാത്ത പിറകെ ചെന്നു.. കുഞ്ഞിന്റെ കക്ഷത്തിൽ തിരുകി  അമർത്തി വച്ച തെർമോമീറ്ററിലെ  അളവ് മുകളിലേയ്ക്ക് കയറി അതിന്റെ പരിധിയും തകർത്ത് പുറത്തേയ്ക്ക് കുതിയ്ക്കാൻ ശ്രമിക്കുന്നത് , അതിനെക്കുറിച്ചുള്ള അജ്ഞത കൊണ്ടു മാത്രം അയാൾ നിർവ്വികാരനായി കണ്ടു നിന്നു. എങ്കിലും നെഞ്ചിൽ ഒരു തീക്കട്ട പറ്റിക്കിറ്റക്കുന്നതു പോലെ എന്നു വിചാരിച്ചപ്പോൾ തന്റെ കുടിൽ കത്തിയ ചൂട് പെട്ടെന്ന് ഓർമ്മ വന്നു....

                                    കുഞ്ഞിന്റെ വിളറിയുണങ്ങിയ ചുണ്ടുകൾ പിളർത്തി കൊഴുത്ത പച്ച ദ്രാവകം ഒഴിച്ചു കൊടുത്തിട്ട് ഭാവഭേദങ്ങളില്ലാതെ മാലാഖമാർ മൊഴിഞ്ഞു -

                              “ കിടത്തേണ്ടിവരും..,ഡ്രിപ്പ് കയറ്റണം ...ഇഞ്ചക്ഷനെടുക്കണം നിങ്ങൾക്കു  സൌകര്യം  ജനറൽ ഹോസ്പിറ്റലായിരിക്കും..”

                                    തങ്ങളെ കണ്ട് ചുളിഞ്ഞ മുഖത്തൊടെ അകലം പാലിക്കുന്നവർക്കിടയിലൂടെ കുഞ്ഞിനേയുമെടുത്ത് അവർ രോഗം നിറഞ്ഞ കൊട്ടാരത്തിലെ തിങ്ങിയ തണുപ്പിൽ നിന്നും നേർത്ത ചൂടിന്റെ സുഖത്തിലേയ്ക്കിറങ്ങി ...ശൂന്യാകാശത്തു നിന്നും സ്വന്തം ഭൂമിയിലേയ്ക്കെത്തിയ പോലെ രണ്ടു പേരും ആഞ്ഞുശ്വസിച്ച് ഉള്ളു നിറച്ചു .........

                                        മുഷിഞ്ഞ പോക്കറ്റിലെ ഏതാനും നോട്ടുകൾ എടുത്തു കാണിച്ചപ്പോൾ മാത്രം കൂടെ വന്ന ഓട്ടോറിക്ഷയിൽ കയറിയിരുന്നു... കുഞ്ഞിനെ മടിയിൽ വച്ച് രാമാത്ത വഴിയരുകിലെ കാഴ്ച്ചകൾ, തന്റെ കണ്ണുകൾ കഴിവതും തുറന്നു വച്ച് ആവാഹിച്ചു കൊണ്ടിരുന്നു...ഇടയ്ക്ക് കുഞ്ഞിന്റെ പനി കുറയുന്നതറിഞ്ഞ് അവളെ ഒന്നു കൂടി ചേർത്തു പിടിച്ചു....

                                       ജനറൽ ആശുപത്രിയുടെ മുന്നിലെത്തിയതും ഇരുപത് രൂപയും കൊടുത്ത് ചിന്നരങ്കൻ ചാടി പുറത്തിറങ്ങി..രാമാത്തയുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങുമ്പോൾ അവൾ പറഞ്ഞു- “മെതുവാ......പറവായില്ലൈ..” പക്ഷേ കുഞ്ഞിനെ നെഞ്ചോടു ചേർത്ത് മുന്നിലേയ്ക്ക് ഒന്നു രണ്ടടി വച്ചപ്പോൾ അയാൾ അറിഞ്ഞു......ഒരു നെഞ്ചേ തുടിക്കുന്നുള്ളു.....! അതു തന്റെയാണോ...!,ചക്കരമ്മയുടേതാണോ....!?  ചിന്തിക്കുന്നത് താനായതുകൊണ്ട് നിഷേധിക്കാനാവാത്ത സത്യം ഒരോ രോമകൂപത്തിലൂടേയും കടന്നു കയറി നിറഞ്ഞ് അയാളെ മരവിപ്പിലാഴ്ത്തി...

                                        പാതിയടഞ്ഞ കണ്ണുകളിൽ ഒൻപതുമാസത്തിന്റെ നിഷ്കളങ്കതയും നിറച്ച്.., മുലപ്പാൽ ചുണ്ടിൽ വീണാൽ എഴുന്നേറ്റു വന്നേയ്ക്കും എന്നു തോന്നിപ്പിച്ചു കൊണ്ട് ചക്കരമ്മ അയാളുടെ കയ്യിൽ കുഴഞ്ഞു കിടന്നു.. അവളുടെ ചുണ്ടിന്റെ ഒരു കോണിൽ പച്ചനിറമുള്ള മരുന്നും ഉമിനീരും കൂടിക്കലർന്ന് ഉണങ്ങിപ്പിടിച്ചിരിപ്പുണ്ടായിരുന്നു....


                                        “പനി മാറി...” അപ്പോൾ അങ്ങിനെയാണ്  അയാൾ ആരോടെന്നില്ലാതെ പറഞ്ഞത്

                                         രാമാത്ത കുഞ്ഞിന്റെ പനി മാറിയ ആശ്വാസത്തിൽ, മടിയിലെ പൊതിക്കെട്ടഴിച്ച് വെറ്റിലയും, ചുണ്ണാമ്പും , പാക്കുമെടുത്ത് മടക്കി വിരലിനിടയിലിട്ടൊന്നു തിരുമ്മി വായുടെ ഒരു വശത്തേയ്ക്കു തിരുകി...ഹ്റ്ദയം പൊട്ടാൻ പാകത്തിലുള്ള ഒരു യാഥാർത്ഥ്യത്തെ പതുക്കെ മാത്രം ഉൾക്കൊള്ളാൻ അവൾക്കു സമയം കൊടുത്ത്..അതു പിന്നീടാവട്ടെ എന്നു തീരുമാനിച്ച് ഫുട്പാത്തിന്റെ ഒരരികത്ത് കാലുകൾക്കിടയിൽ മുണ്ടുകൊണ്ട് തൊട്ടിൽ തീർത്തതിൽ കുഞ്ഞിനെ കിടത്തി അയാളിരുന്നു..ചിന്തയുടെ കൊടുങ്കാറ്റിൽ പടർന്ന തീക്കാടുകൾ വെട്ടിത്തെളിക്കാൻ ഒരായുധവും കയ്യിലില്ലാത്ത നിസ്സഹായത അയാളറിഞ്ഞു......

                                            കുറച്ചുനേരം കഴിഞ്ഞപ്പോൾ ചേലയ്ക്കുള്ളിലൂടെ കയ്യിട്ട് ബ്ലൌസിന്റെ താഴത്തെ കുടുക്കഴിച്ച് രാമാത്ത അയാളുടെ മടിയിലേയ്ക്ക് നോക്കി കൈ നീട്ടി...

                                            “ഇപ്പോ വേണ്ട മരുന്ന് കൊടുത്ത പുറകേ...” ഒരു ക്ഷമാപണം പോലെ പറഞ്ഞു നിർത്തി അയാൾ രാമാത്തയെ കുറച്ചു നേരം നോക്കിയിരുന്നു..അവളുടെ മുലകൾ ബ്ലൌസിനെ നനച്ച് കവിഞ്ഞൊഴുകുന്നത് കണ്ടു..കണ്ണടച്ചാൽ കാഴ്ച്ചകൾ ഇല്ലാതാകില്ലെങ്കിലും അയാൾ അതു തന്നെ ചെയ്തു....

                                              ഇതെന്താണു ചെയ്യേണ്ടത്..ഈ ശവശരീരം...!!? അഛൻ എന്ന മനുഷ്യനിൽ നിന്നും മാറി, ശവം ചുമക്കുന്ന കഴുതയെ പോലെ അയാൾ സംശയത്തിലാണ്ടു.മുൻപിൽ റോഡു മുറിച്ചു കടന്നാൽ പാർക്കാണ്. പാർക്കിനപ്പുറം കരിങ്കൽ ഭിത്തിയിൽ തലയിട്ടടിച്ച് നഗരത്തിനോട് ‘ഇനിയെങ്കിലും നന്നാകു‘ എന്ന് നിലവിളിക്കുന്ന കായലും....നഗരം കണ്ടു മടുത്ത കായലിന്, കാടിന്റെ കുഞ്ഞിനെ കൊടുത്താലോ.?...കൊട്ടവഞ്ചിയിലിരുന്ന് ചുറ്റിവീശുന്ന വലയിൽ ,മീനുകൾ കൊത്തിമുറിച്ച ഇളം കൈകാലുകൾ  കുടുങ്ങുന്ന കാഴ്ച്ചയിൽ നടുങ്ങി വിറച്ച് അയാൾ ചുരുണ്ടു കൂടി...

                                               കായലും കടന്ന് കടലിൽ സൂര്യൻ താഴാ‍ൻ തുടങ്ങുമ്പോഴേയ്ക്കും രാമാത്തയേയും കൂട്ടി, അവളുടെ കയ്യിൽ തണുത്തു കഴിഞ്ഞ കുഞ്ഞിനെ കൊടുക്കാതെ അയാൾ കിടപ്പാടത്തിലെത്തി....മണ്ണിൽനിന്നും ഒരു നിര പലകയിട്ടു പൊന്തിച്ചതിൽ ,കീറച്ചാക്ക് വിരിച്ചതിന്റെ മുകളിൽ പഴന്തുണി മടക്കിവിരിച്ച് ചക്കരമ്മയെ കിടത്തി....

                                               “ നിന്റെ വീട്.. ഇതും കയ്യേറിയതാണ്..നിയമങ്ങളെ ലംഘിച്ച ഒൻപതു മാസക്കാരി..”  അവളുടെ പാതി തുറന്ന കണ്ണുകൾ അയാൾ തടവിയടച്ചു..

                                            കാലത്തു മുതലുള്ള അലച്ചിലിൽ വാടിക്കുഴഞ്ഞ് രാമാത്ത വാ തുറന്നുവച്ച് ഉറങ്ങുന്നു..അവളുടെ മാറിലെ നനവ്  കീറച്ചാക്കിലേയ്ക്ക് പടർന്നിറങ്ങുന്നത് അയാൾ കണ്ടു..

                                           ഇരുട്ടിന്റെ അധികാരങ്ങളെ ചോദ്യം ചെയ്തു കൊണ്ട് അർദ്ധരാത്രിയിലും വെളിച്ചം അഹങ്കരിച്ചു നിൽ‌ക്കുന്നുണ്ടായിരുന്നു.

                                          ഉപയോഗിച്ചു പഴകിയപ്പോൾ ആരോ കൊടുത്ത കീറാത്ത കുഞ്ഞുടുപ്പെടുത്ത് ചക്കരമ്മയെ ധരിപ്പിച്ച് തോളിലെടുത്തു....” അഛന്റെ മോളു വാ..” തണുത്ത കവിളത്ത് ഉമ്മ വച്ച് അയാൾ ഏതാണ്ട് വിജനമായ റോഡിലൂടെ നടന്നു.....ആരുമില്ലാത്തനഗരം കീഴടക്കിയ മലദൈവമാണു താനെന്നും തോളിൽ കിടക്കുന്നത് കേടുമാറ്റി തെളിക്കാനുള്ള കുളന്തയാണെന്നും ഒരു കുട്ടിക്കഥപോലെ അയാൾ സങ്കൽ‌പ്പിച്ചു....എന്നിട്ടും ചില രാത്രിസഞ്ചാരികളുടെയും വണ്ടികളുടേയും സാന്നിദ്ധ്യത്തിൽ അയാൾക്കു ഇരുട്ടിന്റെ മറ അന്വേഷിക്കേണ്ടി വന്നു

                                          കെട്ടു കാഴ്ച്ചയായ നഗരത്തിന്റെ യഥാർത്ഥ ഗന്ധം മൂക്കിലേയ്ക്കടിച്ചു കയറിയപ്പോൾ അയാൾ നടത്തത്തിന്റെ വേഗത കുറച്ചു..വലിയ മതിൽ കെട്ടിനകത്തെ മാലിന്യ കൂമ്പാരത്തിനു നടുവിൽ വസ്ത്രാക്ഷേപം ചെയ്യപ്പെട്ട പോലെ, നഗരം ചൂളി നിന്നു..

                                            മതിൽക്കെട്ടിനകത്തു കടന്ന് ചക്കരമ്മയെ താഴെ കിടത്തി, അതിനരുകിൽ കുത്തിയിരുന്ന് അയാൾ മണ്ണ് വകഞ്ഞുമാറ്റാൻ തുടങ്ങി..പതുക്കെ പതുക്കെ തുടങ്ങിയ ആ കർമ്മത്തിന് പിന്നീടയാ‍ൾ വേഗത കൂട്ടി. കൈകൾ കൊണ്ട് കുഴിയുടെ അളവറിഞ്ഞ് മനസ്സുകൊണ്ട് കുഞ്ഞു ശരീരത്തിന്റെ പാകം നോക്കി ...,തൊട്ടടുത്ത് കിടന്ന കുഞ്ഞിനെ ഇരുട്ടിൽ തപ്പിയെടുത്ത്,കുഴിയിലേയ്ക്ക് ഇറക്കി വച്ചു..മതിലിനു പുറത്ത് ആരൊക്കെയോ നടക്കുന്ന പോലെ തോന്നി...! തിടുക്കത്തിൽ , ഒരഛന്റെ വേദനയും അവസാനത്തെ തലോടലും മറന്ന് അയാൾ കുഴി മൂടി., എന്തൊക്കെയോ അവശിഷ്ടങ്ങൾ അതിനു മേലെ വാരിയിട്ടു...

                                               കേടുമാറ്റാൻ കഴിയാതിരുന്ന മലദൈവം കുഞ്ഞിനെ ഉപേക്ഷിച്ച് കുനിഞ്ഞ ശിരസ്സോടെ  കറുത്ത മേഘങ്ങൾക്കിടയിലേയ്ക്ക് മാളങ്ങൾ  തിരഞ്ഞു പോയി......

                                                ഇടതു തോളിൽ ചക്കരമ്മയുടെ മണമുണ്ടോ എന്നറിയാൻ തല ചരിച്ചു പിടിച്ച് അയാൾ ശ്രമിച്ചു... തന്റെ ജീവന്റെ കഷ്ണം കളഞ്ഞു പോയതിൽ,ഒരു കുട്ടിയെ പോലെ അതു തിരിച്ചു കിട്ടണമെന്ന് വാശിപിടിച്ച് വഴിയിലിരുന്ന് അയാൾ ആദ്യമായി കരഞ്ഞു...ഉറക്കെ.... നഗരത്തിന് കണ്ണു കാണാത്തതു കൊണ്ട് അതൊരു കാഴ്ച്ചപോലുമല്ലായിരുന്നു..ആ തിരിച്ചറിവ് മുതലെടുത്ത് അയാൾ കീറിപ്പറിഞ്ഞ് കരയുമ്പോഴും ഒന്നാശ്വസിച്ചു..കാരണം.., രാമാത്ത.., ഇപ്പോഴും ഉറങ്ങുകയാണ്...........

                                   *******************************

നഗരത്തിലെ മലദൈവങ്ങൾ

                   

                                 “ മലമുത്തി കളിയാടി  വന്ത്
                                   ഇക്കുളൈന്ത മേൽ വിളയാടി നിന്ന്
                                   കേട് മാറ്റി പോട് മാറ്റി തെളിച്ചു തരണമപ്പാ
                                   ഹ്രൂയ്.......ഹ്രൂയ്.....ഹ്രൂയ്.....”

                മഞ്ഞളും, കുങ്കുമവും, ആര്യവേപ്പിലയും കൂടിക്കുഴഞ്ഞതിൽ പുതഞ്ഞു ഞരങ്ങിയ കുഞ്ഞുങ്ങളിൽ മലമുത്തി കയറിയിറങ്ങി, മഴക്കാറൊഴിഞ്ഞ മാനം പോലെ അവരെ തെളിച്ചു തന്നത് എത്ര കണ്ടിരിക്കുന്നു. വെളുത്ത ടൈൽസിട്ട തറയിൽ കറപറ്റിയ പോലെ മുഷിഞ്ഞ തുണിയിൽ പൊതിഞ്ഞു കിടത്തിയ ചക്കരമ്മയെ പൊക്കിയെടുത്ത് രാമാത്ത മടിയിൽ കിടത്തി...പനിയുടെ വിറയിൽ അവളുടെ കിളുന്നു രോമങ്ങൾ ബാധകയറിയ കോമരങ്ങളായി എഴുന്നു  നിന്നു.....

                  “യെൻ രാസാത്തി....” രാമാത്ത ഒരു മുത്തം കൊടുത്ത് പനിച്ചൂട് ചുണ്ടു കൊണ്ട് ഊറ്റിയെടുക്കാൻ ശ്രമിച്ചു..അവൾ ചിന്നരങ്കനെ കണ്ണുകളയച്ച് പരതി...

                    മോണയിൽ പറ്റിപ്പിടിച്ച മുറുക്കാൻ തരികൾ നാവുകൊണ്ട് വടിച്ചെടുത്ത്, ചെമ്പൻ മുടി കട്ട പിടിച്ച തലയിൽ മാന്തിക്കൊണ്ട് അയാൾ കാഷ്വാലിറ്റിക്കു മുമ്പിൽ, കസേരകളിലൊന്നുമിരിക്കാതെ തറയിലിരിക്കുകയായിരുന്നു. ഒടിവില്ലാത്ത വെളുത്ത കുപ്പായമിട്ട മാലാഖമാർ പുറത്തേയ്ക്ക് വരുകയും പോവുകയും ചെയ്യുമ്പോൾ അയാൾ എഴുന്നേറ്റ് ചെല്ലും.....

                ” യെൻ കുഞ്ഞിന് ചുടണ പനി ഡോട്ടർസാറിനെ ഒന്നു പാത്താ........” തമിഴ് ഉപേക്ഷിക്കാൻ ശ്രമിച്ച് പകുതി പരാജയപ്പെട്ട ചിന്നരങ്കൻ ഇതു തന്നെ പറയാൻ തുടങ്ങിയിട്ട് ഒരു മണിക്കൂറോളമായി...
                     “അവിടിരുന്നോളു  വിളിക്കാം..”
                 “രണ്ടു പേരൂടി കഴിഞ്ഞിട്ട്...”           അയാൾ തലയാട്ടി വിനയം പ്രകടിപ്പിച്ച് കുന്തിച്ചിരുന്നു...അകലെ നിന്നുള്ള കാഴ്ചയിൽ അയാൾ മതിലിനോട് ചേർത്തു വച്ചിരിക്കുന്ന വേസ്റ്റ് ബോക്സാണെന്നു തോന്നിപ്പിച്ചു..കായൽ കാറ്റിന്റെ വാടയടിച്ച മുണ്ട് മുട്ടിനിടയിലേയ്ക്ക് തിരുകിയൊതുക്കിയപ്പോൾ കാൽവിരലുകൾക്കിടയിൽ അഴുക്കും നനവും ഉറഞ്ഞ് വെളുത്ത് പാട കെട്ടിയിരിക്കുന്നത് കണ്ടു...

                    രാ‍മാത്തയ്ക്ക് വിശക്കുന്നുണ്ടാകുമോ...കായലരികത്തെ ഇത്തിൾ പിടിച്ച മരക്കുറ്റിയിൽ കെട്ടിക്കമിഴ്ത്തിയിട്ട കൊട്ടവഞ്ചി, ബുൾഗാൻ താടിവച്ച കോലാടിന്റെ  മുഖമുള്ള പിള്ളേർ അഴിച്ചു വിട്ടുകളയുമോ..!!? രാമാത്തയുടെ വിശപ്പിൽ നിന്നും, പ്രതീക്ഷിക്കാതെ എടുത്തു ചാടി തന്റെ കൊട്ടവഞ്ചിയെക്കുറിച്ച് അയാൾ ചിന്തിക്കാൻ തുടങ്ങി..ആദിവാസിയ്ക്ക് നഗരവാസികളെ ഭയക്കാതെ വയ്യ..തണുത്ത ഇരുൾ നിറഞ്ഞ കാടിന്റെ ലഹരിയും മുടിയഴിച്ചിട്ട നഗരത്തിന്റെ ഭ്രാന്തിനേയും ഒരു നേർരേഖയിലെത്തിച്ച്, അതിലൂടെ കടന്നു പോകാൻ ശ്രമിച്ച്, ഞാണിന്മേൽ കളിക്കാരനെ പോലെ ചിന്നരങ്കൻ ജീവിതത്തെ ഭാഗ്യപരീക്ഷണമാക്കുകയായിരുന്നു...

                     ജനിച്ചു വളർന്ന കാട് കയ്യേറിയതാണെന്ന പുത്തനറിവ് തന്റെ  കുടിലിനൊപ്പം നൂറു കണക്കിനു കുടിലുകൾ കത്തുന്ന വെളിച്ചത്തിലാണ് അയാൾക്കു തെളിഞ്ഞു കിട്ടിയത്...കയ്യും കാലും മുളച്ച നിയമങ്ങളുടെ ചാട്ടയടിയിൽ പിടഞ്ഞു ചാടി ഇരുട്ടത്ത് മറ്റു പ്രാക്റുതജീവികൾ പതുങ്ങിയിരുന്നപ്പോൾ, കാന്തം പോലെ വലിച്ചു പിടിയ്ക്കുന്ന കാടിന്റെ ഉള്ളറയിൽ ന്നിന്നും എട്ടുമാസത്തെ വയറും താങ്ങി നടന്ന രാമാത്തയേയും കൊണ്ട് കാട്ടരുവിയിൽ മീൻ പിടിക്കാനുപയോഗിച്ചിരുന്ന കൊട്ടവഞ്ചിയുമായി ചിന്നരങ്കൻ നഗരത്തിന്റെ വന്യതയിലേയ്ക്ക് നടന്നു കയറി..നിനച്ചിരിക്കാത്ത നേരത്തു ആരോ ജീവിതത്തെ തിരിച്ചു പിടിച്ച് മറുവശം കാണിച്ചു തന്നതു പോലെ ആദ്യം അവർ പകച്ചു നിന്നു...

                       കുറച്ചു ദിവസത്തെ ഇടപഴകലിൽ നഗരത്തിന് കാഴ്ച്ചയില്ലെന്ന് അയാൾക്കു തോന്നിത്തുടങ്ങി...നിറങ്ങളുടെ പകിട്ടിലും, തിരക്കിന്റെ ചുഴലിയിലും ഒരു പക്ഷേ തങ്ങൾ അദ് റുശ്യരാണോ എന്നു വരെ ചില സമയങ്ങളിൽ സംശയിച്ചു..കണ്ണു കാണാത്ത നഗരത്തിൽ ഓവർ ബ്രിഡ്ജിനു താഴെ കാറ്റും മഴയും വെയിലും കൊള്ളാതെ കിടക്കാൻ ഇത്തിരി സ്ഥലം കണ്ടുപിടിച്ചു..കിടപ്പു മുറിയായും,അടുക്കളയയും, പേറ്റു മുറിയായും , ആ ഇത്തിരി സ്ഥലത്തിന് പരിണാമം സംഭവിച്ചു കൊണ്ടിരുന്നു

                                ഇന്നലെ വരെ ഒമ്പത് മാസം പ്രായമുള്ള ചക്കരമ്മയേയും കൊണ്ട് ഫുട്പാ‍ത്തിൽ രാമാത്ത ചെരുപ്പ് നന്നാക്കാനിരുന്നു.... കൊട്ടവഞ്ചിയിലെ പിടയ്ക്കുന്ന മീൻ ആവശ്യമുള്ളവർക്ക് കൊടുത്തിട്ട് ചിന്നരങ്കൻ അവിടെയെത്തുമ്പോൾ ഒരു നിക്കറുമാത്രമിട്ട് അമ്മയുടെ ചുറ്റും ഇരുന്ന് നിരങ്ങിക്കൊണ്ടിരുന്ന കുഞ്ഞ് അയാളെ കണ്ട് രണ്ടു കയ്യും ഉയർത്തി ശബ്ദമുണ്ടാക്കി. നേരത്തേ എന്തോ കുടിച്ചതിന്റെ തുള്ളികൾ വീണൊഴുകിയത് അവളുടെ പൊടി പിടിച്ച ദേഹത്ത് നെഞ്ചു മുതൽ വയറു വരെ ഇരുണ്ട നിറത്തിൽ നീളത്തിലൊരു ചിത്രം പോലെ കിടപ്പുണ്ടായിരുന്നു.... കുനിഞ്ഞ് വാരിയെടുത്തപ്പോൾ തന്നെ അവളുടെ പനി ചൂട് അയാളെ തൊട്ടറിയിച്ചു ..പണിയായുധങ്ങൾ മാറാപ്പിൽ കെട്ടിയെടുത്ത് രാമാത്ത അച്ഛനേയും മകളെയും നോക്കി ചിരിച്ചു...

                                “എന്നയെന്ന് തെരിയലേ ഇന്നയ്ക്ക് നീ റൊമ്പ അഴകായിരുക്ക്“

                                “ നീയും അപ്പടിത്താ...”  ചിന്നരങ്കന് കാടിന്റെ മണമടിച്ചു...മൂക്കു വിടർത്തി മണമെടുത്തപ്പോൾ,ആശുപത്രി ഗന്ധം..!

                                “കുഞ്ഞിനേയും കൊണ്ട് അടുത്തു നിന്നോളു..ഒരാളുടെ കൂടിക്കഴിഞ്ഞാൽ കയറാം..” അയാൾ ഞെട്ടിയെഴുന്നേറ്റ് സഭാകമ്പം പിടിപെട്ടവനെ പോലെ പതറി .പിന്നീട് രാമാത്തയുടെ അടുത്തേയ്ക്കോടി..

                                 കണ്ണു തുറക്കാതെ കുഴഞ്ഞു കിടക്കുന്ന കുഞ്ഞിനെ മുലകുടിപ്പിക്കാൻ ശ്ര മിക്കുകയായിരുന്നു  അവൾ അപ്പോൾ..

                                 “ഏയ്ന്തെരെടി....” അവളുടെ മടിയിൽ നിന്നും കുഞ്ഞിനെയെടുത്ത് അയാൾ വേഗത്തിൽ നടന്നു ..ചേല നേരെയാക്കി ഒന്നു നിവർന്ന് കോട്ടുവായിട്ട് രാ‍മാത്ത പിറകെ ചെന്നു.. കുഞ്ഞിന്റെ കക്ഷത്തിൽ തിരുകി  അമർത്തി വച്ച തെർമോമീറ്ററിലെ  അളവ് മുകളിലേയ്ക്ക് കയറി അതിന്റെ പരിധിയും തകർത്ത് പുറത്തേയ്ക്ക് കുതിയ്ക്കാൻ ശ്രമിക്കുന്നത് , അതിനെക്കുറിച്ചുള്ള അജ്ഞത കൊണ്ടു മാത്രം അയാൾ നിർവ്വികാരനായി കണ്ടു നിന്നു. എങ്കിലും നെഞ്ചിൽ ഒരു തീക്കട്ട പറ്റിക്കിറ്റക്കുന്നതു പോലെ എന്നു വിചാരിച്ചപ്പോൾ തന്റെ കുടിൽ കത്തിയ ചൂട് പെട്ടെന്ന് ഓർമ്മ വന്നു....

                                    കുഞ്ഞിന്റെ വിളറിയുണങ്ങിയ ചുണ്ടുകൾ പിളർത്തി കൊഴുത്ത പച്ച ദ്രാവകം ഒഴിച്ചു കൊടുത്തിട്ട് ഭാവഭേദങ്ങളില്ലാതെ മാലാഖമാർ മൊഴിഞ്ഞു -

                              “ കിടത്തേണ്ടിവരും..,ഡ്രിപ്പ് കയറ്റണം ...ഇഞ്ചക്ഷനെടുക്കണം നിങ്ങൾക്കു  സൌകര്യം  ജനറൽ ഹോസ്പിറ്റലായിരിക്കും..”

                                    തങ്ങളെ കണ്ട് ചുളിഞ്ഞ മുഖത്തൊടെ അകലം പാലിക്കുന്നവർക്കിടയിലൂടെ കുഞ്ഞിനേയുമെടുത്ത് അവർ രോഗം നിറഞ്ഞ കൊട്ടാരത്തിലെ തിങ്ങിയ തണുപ്പിൽ നിന്നും നേർത്ത ചൂടിന്റെ സുഖത്തിലേയ്ക്കിറങ്ങി ...ശൂന്യാകാശത്തു നിന്നും സ്വന്തം ഭൂമിയിലേയ്ക്കെത്തിയ പോലെ രണ്ടു പേരും ആഞ്ഞുശ്വസിച്ച് ഉള്ളു നിറച്ചു .........

                                        മുഷിഞ്ഞ പോക്കറ്റിലെ ഏതാനും നോട്ടുകൾ എടുത്തു കാണിച്ചപ്പോൾ മാത്രം കൂടെ വന്ന ഓട്ടോറിക്ഷയിൽ കയറിയിരുന്നു... കുഞ്ഞിനെ മടിയിൽ വച്ച് രാമാത്ത വഴിയരുകിലെ കാഴ്ച്ചകൾ, തന്റെ കണ്ണുകൾ കഴിവതും തുറന്നു വച്ച് ആവാഹിച്ചു കൊണ്ടിരുന്നു...ഇടയ്ക്ക് കുഞ്ഞിന്റെ പനി കുറയുന്നതറിഞ്ഞ് അവളെ ഒന്നു കൂടി ചേർത്തു പിടിച്ചു....

                                       ജനറൽ ആശുപത്രിയുടെ മുന്നിലെത്തിയതും ഇരുപത് രൂപയും കൊടുത്ത് ചിന്നരങ്കൻ ചാടി പുറത്തിറങ്ങി..രാമാത്തയുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങുമ്പോൾ അവൾ പറഞ്ഞു- “മെതുവാ......പറവായില്ലൈ..” പക്ഷേ കുഞ്ഞിനെ നെഞ്ചോടു ചേർത്ത് മുന്നിലേയ്ക്ക് ഒന്നു രണ്ടടി വച്ചപ്പോൾ അയാൾ അറിഞ്ഞു......ഒരു നെഞ്ചേ തുടിക്കുന്നുള്ളു.....! അതു തന്റെയാണോ...!,ചക്കരമ്മയുടേതാണോ....!?  ചിന്തിക്കുന്നത് താനായതുകൊണ്ട് നിഷേധിക്കാനാവാത്ത സത്യം ഒരോ രോമകൂപത്തിലൂടേയും കടന്നു കയറി നിറഞ്ഞ് അയാളെ മരവിപ്പിലാഴ്ത്തി...

                                        പാതിയടഞ്ഞ കണ്ണുകളിൽ ഒൻപതുമാസത്തിന്റെ നിഷ്കളങ്കതയും നിറച്ച്.., മുലപ്പാൽ ചുണ്ടിൽ വീണാൽ എഴുന്നേറ്റു വന്നേയ്ക്കും എന്നു തോന്നിപ്പിച്ചു കൊണ്ട് ചക്കരമ്മ അയാളുടെ കയ്യിൽ കുഴഞ്ഞു കിടന്നു.. അവളുടെ ചുണ്ടിന്റെ ഒരു കോണിൽ പച്ചനിറമുള്ള മരുന്നും ഉമിനീരും കൂടിക്കലർന്ന് ഉണങ്ങിപ്പിടിച്ചിരിപ്പുണ്ടായിരുന്നു....


                                        “പനി മാറി...” അപ്പോൾ അങ്ങിനെയാണ്  അയാൾ ആരോടെന്നില്ലാതെ പറഞ്ഞത്

                                         രാമാത്ത കുഞ്ഞിന്റെ പനി മാറിയ ആശ്വാസത്തിൽ, മടിയിലെ പൊതിക്കെട്ടഴിച്ച് വെറ്റിലയും, ചുണ്ണാമ്പും , പാക്കുമെടുത്ത് മടക്കി വിരലിനിടയിലിട്ടൊന്നു തിരുമ്മി വായുടെ ഒരു വശത്തേയ്ക്കു തിരുകി...ഹ്റ്ദയം പൊട്ടാൻ പാകത്തിലുള്ള ഒരു യാഥാർത്ഥ്യത്തെ പതുക്കെ മാത്രം ഉൾക്കൊള്ളാൻ അവൾക്കു സമയം കൊടുത്ത്..അതു പിന്നീടാവട്ടെ എന്നു തീരുമാനിച്ച് ഫുട്പാത്തിന്റെ ഒരരികത്ത് കാലുകൾക്കിടയിൽ മുണ്ടുകൊണ്ട് തൊട്ടിൽ തീർത്തതിൽ കുഞ്ഞിനെ കിടത്തി അയാളിരുന്നു..ചിന്തയുടെ കൊടുങ്കാറ്റിൽ പടർന്ന തീക്കാടുകൾ വെട്ടിത്തെളിക്കാൻ ഒരായുധവും കയ്യിലില്ലാത്ത നിസ്സഹായത അയാളറിഞ്ഞു......

                                            കുറച്ചുനേരം കഴിഞ്ഞപ്പോൾ ചേലയ്ക്കുള്ളിലൂടെ കയ്യിട്ട് ബ്ലൌസിന്റെ താഴത്തെ കുടുക്കഴിച്ച് രാമാത്ത അയാളുടെ മടിയിലേയ്ക്ക് നോക്കി കൈ നീട്ടി...

                                            “ഇപ്പോ വേണ്ട മരുന്ന് കൊടുത്ത പുറകേ...” ഒരു ക്ഷമാപണം പോലെ പറഞ്ഞു നിർത്തി അയാൾ രാമാത്തയെ കുറച്ചു നേരം നോക്കിയിരുന്നു..അവളുടെ മുലകൾ ബ്ലൌസിനെ നനച്ച് കവിഞ്ഞൊഴുകുന്നത് കണ്ടു..കണ്ണടച്ചാൽ കാഴ്ച്ചകൾ ഇല്ലാതാകില്ലെങ്കിലും അയാൾ അതു തന്നെ ചെയ്തു....

                                              ഇതെന്താണു ചെയ്യേണ്ടത്..ഈ ശവശരീരം...!!? അഛൻ എന്ന മനുഷ്യനിൽ നിന്നും മാറി, ശവം ചുമക്കുന്ന കഴുതയെ പോലെ അയാൾ സംശയത്തിലാണ്ടു.മുൻപിൽ റോഡു മുറിച്ചു കടന്നാൽ പാർക്കാണ്. പാർക്കിനപ്പുറം കരിങ്കൽ ഭിത്തിയിൽ തലയിട്ടടിച്ച് നഗരത്തിനോട് ‘ഇനിയെങ്കിലും നന്നാകു‘ എന്ന് നിലവിളിക്കുന്ന കായലും....നഗരം കണ്ടു മടുത്ത കായലിന്, കാടിന്റെ കുഞ്ഞിനെ കൊടുത്താലോ.?...കൊട്ടവഞ്ചിയിലിരുന്ന് ചുറ്റിവീശുന്ന വലയിൽ ,മീനുകൾ കൊത്തിമുറിച്ച ഇളം കൈകാലുകൾ  കുടുങ്ങുന്ന കാഴ്ച്ചയിൽ നടുങ്ങി വിറച്ച് അയാൾ ചുരുണ്ടു കൂടി...

                                               കായലും കടന്ന് കടലിൽ സൂര്യൻ താഴാ‍ൻ തുടങ്ങുമ്പോഴേയ്ക്കും രാമാത്തയേയും കൂട്ടി, അവളുടെ കയ്യിൽ തണുത്തു കഴിഞ്ഞ കുഞ്ഞിനെ കൊടുക്കാതെ അയാൾ കിടപ്പാടത്തിലെത്തി....മണ്ണിൽനിന്നും ഒരു നിര പലകയിട്ടു പൊന്തിച്ചതിൽ ,കീറച്ചാക്ക് വിരിച്ചതിന്റെ മുകളിൽ പഴന്തുണി മടക്കിവിരിച്ച് ചക്കരമ്മയെ കിടത്തി....

                                               “ നിന്റെ വീട്.. ഇതും കയ്യേറിയതാണ്..നിയമങ്ങളെ ലംഘിച്ച ഒൻപതു മാസക്കാരി..”  അവളുടെ പാതി തുറന്ന കണ്ണുകൾ അയാൾ തടവിയടച്ചു..

                                            കാലത്തു മുതലുള്ള അലച്ചിലിൽ വാടിക്കുഴഞ്ഞ് രാമാത്ത വാ തുറന്നുവച്ച് ഉറങ്ങുന്നു..അവളുടെ മാറിലെ നനവ്  കീറച്ചാക്കിലേയ്ക്ക് പടർന്നിറങ്ങുന്നത് അയാൾ കണ്ടു..

                                           ഇരുട്ടിന്റെ അധികാരങ്ങളെ ചോദ്യം ചെയ്തു കൊണ്ട് അർദ്ധരാത്രിയിലും വെളിച്ചം അഹങ്കരിച്ചു നിൽ‌ക്കുന്നുണ്ടായിരുന്നു.

                                          ഉപയോഗിച്ചു പഴകിയപ്പോൾ ആരോ കൊടുത്ത കീറാത്ത കുഞ്ഞുടുപ്പെടുത്ത് ചക്കരമ്മയെ ധരിപ്പിച്ച് തോളിലെടുത്തു....” അഛന്റെ മോളു വാ..” തണുത്ത കവിളത്ത് ഉമ്മ വച്ച് അയാൾ ഏതാണ്ട് വിജനമായ റോഡിലൂടെ നടന്നു.....ആരുമില്ലാത്തനഗരം കീഴടക്കിയ മലദൈവമാണു താനെന്നും തോളിൽ കിടക്കുന്നത് കേടുമാറ്റി തെളിക്കാനുള്ള കുളന്തയാണെന്നും ഒരു കുട്ടിക്കഥപോലെ അയാൾ സങ്കൽ‌പ്പിച്ചു....എന്നിട്ടും ചില രാത്രിസഞ്ചാരികളുടെയും വണ്ടികളുടേയും സാന്നിദ്ധ്യത്തിൽ അയാൾക്കു ഇരുട്ടിന്റെ മറ അന്വേഷിക്കേണ്ടി വന്നു

                                          കെട്ടു കാഴ്ച്ചയായ നഗരത്തിന്റെ യഥാർത്ഥ ഗന്ധം മൂക്കിലേയ്ക്കടിച്ചു കയറിയപ്പോൾ അയാൾ നടത്തത്തിന്റെ വേഗത കുറച്ചു..വലിയ മതിൽ കെട്ടിനകത്തെ മാലിന്യ കൂമ്പാരത്തിനു നടുവിൽ വസ്ത്രാക്ഷേപം ചെയ്യപ്പെട്ട പോലെ, നഗരം ചൂളി നിന്നു..

                                            മതിൽക്കെട്ടിനകത്തു കടന്ന് ചക്കരമ്മയെ താഴെ കിടത്തി, അതിനരുകിൽ കുത്തിയിരുന്ന് അയാൾ മണ്ണ് വകഞ്ഞുമാറ്റാൻ തുടങ്ങി..പതുക്കെ പതുക്കെ തുടങ്ങിയ ആ കർമ്മത്തിന് പിന്നീടയാ‍ൾ വേഗത കൂട്ടി. കൈകൾ കൊണ്ട് കുഴിയുടെ അളവറിഞ്ഞ് മനസ്സുകൊണ്ട് കുഞ്ഞു ശരീരത്തിന്റെ പാകം നോക്കി ...,തൊട്ടടുത്ത് കിടന്ന കുഞ്ഞിനെ ഇരുട്ടിൽ തപ്പിയെടുത്ത്,കുഴിയിലേയ്ക്ക് ഇറക്കി വച്ചു..മതിലിനു പുറത്ത് ആരൊക്കെയോ നടക്കുന്ന പോലെ തോന്നി...! തിടുക്കത്തിൽ , ഒരഛന്റെ വേദനയും അവസാനത്തെ തലോടലും മറന്ന് അയാൾ കുഴി മൂടി., എന്തൊക്കെയോ അവശിഷ്ടങ്ങൾ അതിനു മേലെ വാരിയിട്ടു...

                                               കേടുമാറ്റാൻ കഴിയാതിരുന്ന മലദൈവം കുഞ്ഞിനെ ഉപേക്ഷിച്ച് കുനിഞ്ഞ ശിരസ്സോടെ  കറുത്ത മേഘങ്ങൾക്കിടയിലേയ്ക്ക് മാളങ്ങൾ  തിരഞ്ഞു പോയി......

                                                ഇടതു തോളിൽ ചക്കരമ്മയുടെ മണമുണ്ടോ എന്നറിയാൻ തല ചരിച്ചു പിടിച്ച് അയാൾ ശ്രമിച്ചു... തന്റെ ജീവന്റെ കഷ്ണം കളഞ്ഞു പോയതിൽ,ഒരു കുട്ടിയെ പോലെ അതു തിരിച്ചു കിട്ടണമെന്ന് വാശിപിടിച്ച് വഴിയിലിരുന്ന് അയാൾ ആദ്യമായി കരഞ്ഞു...ഉറക്കെ.... നഗരത്തിന് കണ്ണു കാണാത്തതു കൊണ്ട് അതൊരു കാഴ്ച്ചപോലുമല്ലായിരുന്നു..ആ തിരിച്ചറിവ് മുതലെടുത്ത് അയാൾ കീറിപ്പറിഞ്ഞ് കരയുമ്പോഴും ഒന്നാശ്വസിച്ചു..കാരണം.., രാമാത്ത.., ഇപ്പോഴും ഉറങ്ങുകയാണ്...........

                                   *******************************

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...