Showing posts with label sheeba thomas. Show all posts
Showing posts with label sheeba thomas. Show all posts

23 Nov 2012

മാ നിഷാദ !

ഷീബ തോമസ്

പാല്‍മണം മാറാതെ
 പാല്‍പുഞ്ചിരി മാഞ്ഞുപോയ,
അരുമയായൊരു കുഞ്ഞുമുഖം
ചരിഞ്ഞും തിരിഞ്ഞും മറിഞ്ഞും,
പലകോണില്‍നിന്നുമൊപ്പിയെടുത്ത്
നിന്റെ ക്യാമറയ്ക്കുള്ളിലാക്കല്ലേ.

കഴുകന്മാരാണു ചുറ്റും
കൊത്തിക്കീറിത്തിന്നുവാന്‍
ആര്‍ത്തുചിരിക്കുവാന്‍.
ആ കുഞ്ഞുമുഖമെടുത്തച്ചുകൂടത്തിലിട്ട്
ഒതുക്കി മെരുക്കി
അതിനു ചുറ്റുമൊരു
പീഡനക്കഥയെഴുതി
കോപ്പികള്‍ കൂട്ടി
കടലാസുമച്ചടിമഷിയും കൊണ്ടൊരു
പണം കായ്ക്കുന്ന മരമുണ്ടാക്കാന്‍
കോപ്പുകൂട്ടി കാത്തിരിക്കുന്ന
കച്ചവടക്കണ്ണു മാത്രമുള്ള
കഴുകന്മാരാണു ചുറ്റും.

വിശക്കുമ്പോളിത്തിരി 
പൈമ്പാലു വേണം
പിന്നെ, ഓടിക്കളിക്കാനൊരു 
മുറ്റവും, കളിയാടാനൊരൂഞ്ഞാലും.
കൈലേസുകൊണ്ടൊരു 
കുഞ്ഞിപ്പാവയുണ്ടാക്കി
തോളിലിട്ടുറക്കുന്നവള്‍
കരയല്ലേ, യെന്നു ചൊല്ലി
ഒപ്പം വിതുമ്പുന്നവള്‍.

കരുണകാട്ടണം, കാട്ടാളാ
കഴുകന്മാരാണവള്‍ക്കു ചുറ്റും
പീഡനമെന്തെന്നറിയാത്ത,
പീഡനകഥയിലെ ആ കുഞ്ഞുനായിക
ഇനിയും ജീവിച്ചോട്ടെ
പിഴച്ചെന്നു ചാപ്പകുത്തി, അവളെ
അറവുശാലയിലേയ്ക്കയക്കല്ലേ.

നിന്റെ ക്യാമറക്കണ്ണൊന്നടയ്ക്കുമോ, കാട്ടാളാ
കഴുകന്മാരാണവള്‍ക്കു ചുറ്റും
പാവം, ജീവിച്ചോട്ടെ, യെവിടെങ്കിലും.

24 Oct 2012

നിഴലുകള്‍

ഷീബ തോമസ്


വലിയ ഒരു ആല്‍മരം
ആകാശത്തോളം ഉയരത്തില്‍
പടര്‍ന്ന്‍ പന്തലിച്ച്
സൂര്യനോളം എത്തിനിന്നു.

താഴെ,
ഇലകളോടൊപ്പം ചലിക്കുന്ന,
കെട്ടുപിണഞ്ഞ് തണലാവുന്ന നിഴലുകള്‍

വലിയ ഒരു ആല്‍മരം
ആകാശത്തോളം ഉയരത്തില്‍
കണ്ണെത്താദൂരത്ത്
പടര്‍ന്ന്‍ പന്തലിച്ച്
സൂര്യനോളം എത്തിനിന്നു.

അവള്‍ അതൊന്നും കണ്ടില്ല
കണ്ടത് നിഴലുകള്‍ മാത്രം
നിഴലുകള്‍ക്ക് മീതെ

അവള്‍ ചുരുണ്ടുകൂടിക്കിടന്നു.

വലിയ ഒരു ആല്‍മരം
ആകാശത്തോളം ഉയരത്തില്‍
കണ്ണെത്താദൂരത്ത്
പടര്‍ന്ന്‍ പന്തലിച്ചുനിന്നു

ദേശാടനപ്പക്ഷികള്‍
കടലേഴും കരയേഴും താണ്ടിവന്ന്‍
ചില്ലകളിലിരുന്ന്‍ ക്ഷീണമകറ്റി, പിന്നെ
താണുപറന്ന് കടന്നുപോവുമ്പോള്‍
അടക്കം പറഞ്ഞുചിരിച്ചു
'പാവം! വെറും നിഴലല്ലാതെ
സത്യമിന്നോളം കണ്ടിട്ടില്ല'

കേട്ടിട്ടും കേള്‍ക്കാതെ
അവളൊന്നു കൂടി ചുരുണ്ടു കിടന്നു

പിന്നെ മനസ്സില്‍ പറഞ്ഞു,
'സത്യമായത് അകലെയാണ്
നോക്കെത്താദൂരത്ത്
സത്യവും അത് തന്നെയാണ്
എങ്കിലും ....
ഏങ്കിലും ...
തളര്‍ന്നു പോകുമ്പോള്‍
ഒന്നു തലചായ്ക്കാന്‍
എന്നെ തഴുകുന്ന
ഈ നിഴലുകള്‍
ധാരാളം മതിയെനിക്ക്'

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...