Showing posts with label geetharajan. Show all posts
Showing posts with label geetharajan. Show all posts

19 Aug 2012

അലങ്കാര വൃക്ഷം

ഗീതാരാജൻ

സ്വീകരണ മുറിയുടെ മൂലയില്‍ 
ചിത്രപണികള്‍ കൊണ്ടലങ്കരിച്ച  
ചട്ടിയൊന്നില്‍ പ്രതിഷ്ടിച്ചു വച്ചിട്ടുണ്ട് 
പച്ച നിറഞ്ഞൊരു സ്വാതന്ത്ര്യത്തെ !!

കണ്ണാടി മാളികയിലെ 
നിഷേധങ്ങളുടെ ചതുപ്പില്‍
പതുങ്ങി കിടന്നു സ്വപനം കാണുന്നുണ്ട് 
നനവുകളിലേക്ക്  പടരും വേരിനെ 
ഇലയില്‍ ചുംബിച്ചും കൊമ്പ് കോര്‍ത്തും 
പ്രണയം പങ്കു വക്കും വന്മരത്തെ 
മധുരം നുകരും പകല്‍ വെളിച്ചത്തെ 
നെഞ്ചോടു  ചേര്‍ത്തു പുണരും 
നിലാവിനെ!!

കണ്ണു കൊണ്ടുഴിയുന്നുണ്ട്
തൊട്ടു  നോക്കുന്നുണ്ട് 
വാക്കുകള്‍ കൊണ്ടൊരു ചൂണ്ട
കോര്‍ക്കുന്നുണ്ടതിനെ 
വന്നു പോകും  അതിഥികള്‍ !!

അപ്പോഴും ചിരിച്ചു തലയാട്ടി 
അരുതുകളുടെ   കുറിപ്പടിയില്‍ 
അണിഞ്ഞൊരുങ്ങി നില്‍ക്കും
ഉയരങ്ങളിലേക്ക് പാലമായ  
ഭാര്യയെ പോലെ 
അലങ്കരമായൊരു നിസ്സഹായത !! 

20 May 2012

നിന്നെ വിവര്‍ത്തനം ചെയ്തപ്പോള്‍....

 ഗീതാരാജൻ

ഇരുട്ട് പുറം ചട്ടയാക്കി 
അലസതയുടെ ചായ്പ്പില്‍ 
വലിച്ചെറിഞ്ഞ നിന്നെ 
ആമൂഖമില്ലത്ത പുസ്തകം
പോലെ വെറുതെ മറിച്ചു 
നോക്കുകയായിരുന്നു 
തൊട്ടെടുത്ത മനസ്!

പുതുമണം മായാത്ത 
താളുകളില്‍ ഉടയാത്ത 
കിടക്കവിരി  കൊണ്ട്  
അടയാളപെടുത്തിയ നീന്നെ 
എത്ര കുടഞ്ഞെറിഞ്ഞിട്ടും
വിട്ടുപോരാനകാതെ 
പറ്റിപ്പിടിച്ചു  കിടക്കുന്ന ഓര്‍മ്മ !!

വായിച്ചു തുടങ്ങിയപ്പോള്‍
ഓരോ  വരികള്‍ക്കിടയിലും 
ഒളിപ്പിച്ചുവെച്ച  ആര്‍ദ്രത    
ഒരു കടല്‍ പോലെ
ഇളകി മറിയുന്നതും
വഴി പിരിഞ്ഞ ഓര്‍മ്മകള്‍ 
അലയടിച്ചുയരുന്നതും
ഒരു പേമാരിയായി
പെയ്തൊഴിയുന്നതും
ഞാന്‍ അറിയുകയായിരുന്നു!!

നിന്നെ വിവര്‍ത്തനം ചെയ്യാന്‍
തുടങ്ങുമ്പോഴാണ് 
കണ്ണുകളില്‍ നിറഞ്ഞ നിലാവില്‍
ചെമ്പകപൂവിന്‍ മണം
പരന്നൊഴുകാന്‍ തുടങ്ങിയതും,
തീപ്പിടിച്ച ഓര്‍മകളില്‍
ഒരഗ്നിയായ് നീ കത്തിപടര്‍ന്നതും!!
ഇനിയും എങ്ങനെയാണ് ഞാന്‍ 
നിന്നെ വിവര്‍ത്തനം ചെയ്യേണ്ടത് ?

14 Aug 2011

ഓണക്കാഴ്ച

ഗീതാരാജൻ

ഓര്‍മയുടെ കൈ വിടുവിച്ചു
അനാഥത്വത്തിലേക്ക് പടിയിറങ്ങി
പോയൊരു ഓണം
വല്ലാതെ തിരയുന്നുണ്ട്
ഒരു തുണ്ട് തുമ്പ പൂവിനായീ
പിണങ്ങി പോയൊരു
ഐശ്വര്യത്തെ മടക്കി വിളിക്കാന്‍!
സ്വീകരണ മുറിയില്‍
ചിത്രങ്ങളായീ തൂങ്ങിയ
തെറ്റിയും മന്ദാരവും തുളസിയും
സദ്യ ഒരുക്കി കാത്തിരുന്നു
ഒരിക്കലും വിരുന്നു വരാത്ത
ഒരു ഓണത്തപ്പനുവേണ്ടി!
ബാല്യത്തിന്റെ   തെക്കിനിയില്‍ \
ബന്ധിക്കപ്പെട്ട അത്തപ്പൂക്കളം
തുള്ളാനെത്തുന്ന തുമ്പികളെ
കാത്തിരുന്നു ഉറങ്ങി
പോയിട്ടുണ്ടാവും!
കൂട്ടുകൂടാന്‍  എത്തിയ
പുലി കളിയും  തലപന്തുകളിയും
കമ്പ്യൂട്ടര്‍ ഗെയിമില്‍ കുടുങ്ങിപോയ
കുട്ടികളെ കാത്തിരുന്നു
പറമ്പില്‍ തന്നെ ഉറങ്ങി വീണു!!
അപ്പോഴും ഉറങ്ങാതെ
ബിവറേജ് ക്യുവില്‍
കാത്തു നില്‍പ്പുണ്ട്
ആഘോഷ തിമര്പ്പോടെ
ഒരോണം !!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...