ജോഷി കുര്യൻ
“It is life more than death, which has no limits.”
തൊള്ളായിരത്തി
നാല്പതുകളുടെ തുടക്കം. ദ്വിഗ്വിജയത്തിനായി ഇറങ്ങി തിരിച്ച ജര്‍മന്‍ പട
റഷ്യയെ ലക്ഷ്യമാക്കി നീങ്ങി കൊണ്ടിരുന്ന സമയം. റഷ്യന്‍ മനസ്സിലെ ചുവപ്പ്
കണ്ടു ഹിറ്റ്ലറുടെ യുദ്ധക്കലി കൊടുമ്പിരി കൊണ്ടു. പീറ്റേഴ്സ് ബര്‍ഗാകട്ടെ,
ജര്‍മന്‍ വിരോധത്തിന്റെ പേരില്‍ സ്വന്തം പേര് പോലും പരിഷ്കരിച്ചിരുന്നു.
ലെനിന്‍ ഗ്രാഡ്!
കൊടുംകാറ്റ്പട എന്ന് ഹിറ്റ്ലര്‍ ഓമനപ്പേരിട്ടു
വിളിച്ച തവിട്ടു കുപ്പയക്കാര്‍ റഷ്യയില്ലേക്ക് ഇരച്ചു കയറി. മനസ്സില്‍
സാര്‍ പീറ്ററിന്‍റെ പഴയ കുന്തം രാകി വെച്ചിരുന്ന ഓരോ റഷ്യന്‍ പടയാളിയും
ഹിറ്റ്‌ലറിന്റെ ഇച്ഛകള്‍ക്ക് മുഖാമുഖം നിന്ന് പൊരുതി. മോസ്കോയില്‍
ബോംബുകള്‍ പുതുമോടിയില്‍ വീണു പൊട്ടി. കിഴക്ക് സാര്‍ പീറ്ററിന്റെ
സ്വപ്നത്തില്‍ തെളിഞ്ഞ തടാകങ്ങള്‍ക്കിടയില്‍ ലെനിന്‍ഗ്രാഡ് യുദ്ധം
ചെകിടോര്‍ത്തു നടുങ്ങി നിന്നു.
അന്നൊരു ശനിയാഴ്ച ആയിരുന്നു.
മോസ്കോയുടെ വടക്കുകിഴക്കായി കിടന്ന ലെനിന്‍ഗ്രാഡിലേക്ക് തവിട്ടു
കുപ്പായക്കാര്‍ കടക്കാനിടയുണ്ടെന്നു നഗരവാസികള്‍ മുന്‍കൂട്ടി
അറിഞ്ഞിരുന്നു. സ്ത്രീകളും, കുട്ടികളും, വൃദ്ധരും അടക്കം ഭൂരിഭാഗം ജനങ്ങളും
ലെനിന്‍ഗ്രാഡിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ ബന്ധുക്കളുടെയും
സ്നേഹിതരുടെയും വീടുകള്‍ തിരഞ്ഞു പോയി. യുവാക്കള്‍ ഏറിയ കൂറും യുദ്ധ
മുന്നണിയിലായിരുന്നു. മോസ്കോ റേഡിയോയുടെ ശ്വാസവും ഉമ്മിനീരും തെറിച്ചു :
“അവസാനം സോവിയറ്റ് യൂണിയന്‍ തന്നെയാണ് ജയിക്കുക. ജര്‍മ്മനിയും, ജപ്പാനും,
ഇറ്റലിയും ഒന്നിച്ചു വന്നാലും പോരിട്ടു തോല്‍പിക്കാനുള്ള വീറു നമ്മുടെ
യുവാക്കള്‍ക്കുണ്ട്. എങ്കിലും ഇന്ന് നമ്മള്‍ കരുതിയിരിക്കേണ്ടതുണ്ട്.
പ്രതേകിച്ചും ലെനിന്‍ഗ്രാഡ്കാര്. ഹിറ്റ്‌ലറെ ഭയന്നില്ലെങ്കിലും നമ്മുക്ക്
ബോംബുകളെ ഭയക്കാതിരുന്നു കൂടാ. ഒറ്റ രാത്രി കൊണ്ട് ലെനിന്‍ഗ്രാഡിന്റെ
ജീവനും സൗന്ദര്യവും തകര്‍ക്കാന്‍ അയാള്‍ ഉദ്യമിച്ചേക്കും.” പിന്നെ
ഉമ്മിനീരിറക്കി തനിക്കുപോലും അപരിചിതമായ് തോന്നിയ ഒരു വാചകം കൊണ്ട്
സ്റ്റാലിന്‍ ഉപസംഹരിച്ചു. “കാരണം, യുദ്ധ കൊതിയന്മാര്‍ക്ക് സത്യത്തെക്കാള്‍
അരോചകമാണ് സൗന്ദര്യം.”
************************************************************************************************
നഗരം
ഏതാണ്ട് ശൂന്യമായിക്കിടന്നു. ലെനിന്‍ഗ്രാഡിന്റെ പടിഞ്ഞാറു ഭാഗത്തുള്ള
മറിയത്തിന്റെ പഴയപള്ളിയുടെ നിഴലില്‍ ശനിയാഴ്ച വൈകുന്നേരം നാല് യുവാക്കള്‍
മൌനികളായി ഇരുന്നു. അവരില്‍ രണ്ടു പേരുടെ കുടുംബാംഗങ്ങള്‍ മുഴുവനും അന്ന്
രാത്രിയില്ലുണ്ടായെക്കാവുന്ന ബോംബാക്രമണത്തെ ഭയന്ന് തലേന്നുതന്നെ കിഴക്കന്‍
ഗ്രാമങ്ങളിലേക്ക് താമസം മാറ്റിയിരുന്നു. ശേഷിച്ച രണ്ടു പേരാവട്ടെ അനാഥത്വം
പോലും പൂര്‍ണമായും അനുഭവിക്കാന്‍ വിധിയില്ലാത്തവരും. പരസ്പരം സൗഹൃദവും, ആ
നഗരത്തോടുള്ള ആത്മബന്ധവും മാത്രമല്ല അവരെ അന്ന് വൈകുന്നേരം പള്ളിത്തണലില്‍
ഒത്തു ചേര്‍ത്തത്.
“
യാക്കോവ്,” ഒടിഞ്ഞുണങ്ങിയ ഒരു കുറ്റിമരത്തില്‍
ചാരിനിന്നിരുന്ന, സ്ലാവുകളുടെ മുഖവടിവുള്ള പെഷ്ക്കൊവ് അപ്പുറത്ത് തല
താഴ്ത്തിയിരുന്ന യുവാവിനെ വിളിച്ചു : “നീയും ഞങ്ങള്‍ മൂന്നുപേരും
വിചാരിച്ചാല്‍ നിന്റെ അമ്മയെ കൊണ്ടുപോകാവുന്നതേയുള്ളൂ. നോക്ക്, ഞാനൊരു
കുതിരവണ്ടി ഏര്‍പ്പാടാകട്ടെ? അല്ലെങ്കില്‍, കുതിരക്കാരന്‍ ഗ്രെഗറി
ഒഴിഞ്ഞുപോയ വീട്ടില്‍ അയാളുടെ തുരുമ്പിച്ച ശകടം കിടപ്പുണ്ട്. നിന്റെ അമ്മയെ
ഇരുത്തി വലിച്ചു കൊണ്ട് എനിക്കൊരു ആയിരംവാരയെങ്കിലും ഓടാന്‍ കഴിയും.
ഇപ്പോള്‍ തന്നെ ഞാനങ്ങോട്ട് പുറപ്പെടുകയാണ്.”
യാക്കോവ് തല
ഉയര്‍ത്തിയില്ല. ഒരു ചെറിയ കമ്പ് കൊണ്ട് പള്ളിമൈതാനത്തിലെ പുല്ലുകള്‍
ഇളക്കിക്കൊണ്ട് അയാള്‍ ഏതോ ചിന്തയിലേക്ക് കുഴിച്ചു കുഴിച്ചു പോയി.
ലെനിന്‍ഗ്രാഡിലെ വാടക കുറഞ്ഞ ഒരു കുടുസ്സു കെട്ടിടത്തില്‍ അയാളുടെ രോഗിയായ
അമ്മ കിടപ്പുണ്ട്. മരിക്കുന്നെങ്കില്‍ ഈ നഗരത്തില്‍ക്കിടന്നുതന്നെ
മരിക്കട്ടെ എന്ന ശാഠ്യത്തോടെ.
കുറച്ചപ്പുറം വേഷം കൊണ്ട് പരിഷ്കാരി
എന്ന് തോന്നിപ്പിച്ച മൂന്നാമന്‍ പാവേല്‍, യാക്കൊവിനെയും പെഷ്ക്കൊവിനെയും
മാറിമാറി നോക്കി. അയാളുടെ മുഖത്ത് ഭയത്തിന്റെയും നിശ്ചലമില്ലയ്മയുടെയും
ഭാവങ്ങള്‍ കലര്‍ന്നിരുന്നു. നാലാമന്‍ സിത്താനോവ് പിന്തിരിഞ്ഞു അല്‍പമകലെ
കൊടുംകൈ കുത്തിക്കിടന്നു. അയാളുടെ പുകയിലക്കറ പിടിച്ച ചുണ്ടുകള്‍ക്കിടയില്‍
നീളം കുറഞ്ഞ ഒരു ചുരുട്ട് പുകഞ്ഞു കൊണ്ടിരുന്നു.
“ചങ്ങാതിമാരേ,”
സിത്താനോവ് തിരിഞ്ഞു പ്രത്യേകിച്ച് ആരെയും നോക്കാതെ കടുത്ത ശബ്ദത്തില്‍
പറഞ്ഞു. “ഇത് മരിച്ചവരെയും, വയസ്സായവരെയും കുറിച്ച് തര്‍ക്കികേണ്ട സമയമല്ല.
ഇതാ, മഹാനായ തെമ്മാടി ഹിറ്റ്ലര്‍ നമ്മുടെ ആയുസ്സിന്റെ ഒരു വിളിപ്പാടകലെ
എത്തിയിരിക്കുന്നു.” അയാള്‍ കിടന്ന കിടപ്പില്‍ നിന്നെഴുന്നേറ്റു ചമ്രം
പടഞ്ഞിരുന്നു. ചുരുട്ടില്‍ നിന്നും അവസാനത്തെ കാവില്‍ പുക
ഊറ്റിയെടുത്തിട്ട് അതിന്റെ പുകയുന്ന ശിരസ്സ് മണ്ണില്‍ പൂഴ്ത്തി. പള്ളിയോടു
ചേര്‍ന്ന് വളര്‍ന്ന ബര്‍ച്ചുമരത്തില്‍ രണ്ടു ക്രോസ്സ്ബില്‍ പക്ഷികള്‍
വന്നിരുന്നു. ദൂരെ എവിടെയോ മുഴങ്ങിയ ഒരു സ്ഫോടനത്തിന്റെ ശബ്ദം കേട്ട്
ഞെട്ടി അവ പരസ്പരം നോക്കി ചിലച്ചു. യാക്കോവ് അത് കണ്ടു.
“നമ്മള്‍
നാല് ചെറുപ്പക്കാര്‍, ഉഷ്ണരക്തമുള്ള നാല് യുവാക്കള്‍ ഇവിടെ വന്നത് പരിചയം
പുതുക്കി കരഞ്ഞു പിരിയാനല്ല.” സിത്താനോവ് ഇമ ചിമ്മാതെ പറഞ്ഞു:
“വ്ളാദിമിറിലെ പ്രതിമ മോസ്കോയെ മൂന്ന് വട്ടം ശത്രുക്കളില്‍ നിന്ന്
രക്ഷിച്ചത് പോലെ അസംബന്ധം നിറഞ്ഞ ഒരു കഥ ഞാന്‍ കേട്ടിട്ടുമില്ല. ഇന്ന്
രാത്രി നമ്മുടെ മനോഹരമായ ഈ നഗരം ഒരു ശ്മശാനമായി മാറുകയാണെങ്കില്‍,” അയാള്‍
നിരങ്ങി മുന്നോട്ടു നീങ്ങി കൂട്ടു
കാരോട് കൂടുതല്‍ അടുത്ത്, “ഞാന്‍ അതിലൊരു വിഡ്ഢിയുടെ ശവശരീരമാകാന്‍ ആഗ്രഹിക്കുന്നില്ല.”
അതിശൈത്യം
കൊണ്ട് അയാളുടെ മുഖം കോച്ചി. പുല്ലില്‍ പറ്റിതുടങ്ങിയ മഞ്ഞില്‍ അവരുടെ
പാദരക്ഷകള്‍ കുതിര്‍ന്നു. യാക്കൊവും പാവെലും മുഖത്തോട് മുഖം നോക്കി. എന്തോ
അരുതാത്തത് കേട്ടത് പോലെ സിത്താനോവിനെ ഉറ്റു നോക്കിക്കൊണ്ട് പെഷ്ക്കൊവ്
കുറ്റിമരത്തില്‍ നിന്ന് നിവര്‍ന്നു.
“എന്താണ് നീ പറഞ്ഞു വരുന്നത്?” അയാള്‍ നെറ്റി ചുളിച്ചു.
നേരം അസ്തമിച്ചു തുടങ്ങിയിരുന്നു. പള്ളിയുടെ വലിയ കുരിശിന്റെ നിഴല്‍ അവര്‍ക്ക് പിന്നില്‍ പുല്‍ത്തകിടിയിലൂടെ നിരങ്ങിയകന്നു.
“ഇന്നത്തെതാണ്
നമ്മുടെ ജീവിതത്തിലെ അവസാനരാത്രിയെങ്കില്‍,” സിത്താനോവിന്റെ സ്വരം ഹിമകട്ട
പോലെ തണുത്തു. “ജീവിതത്തില്‍ ഇനിയും നിറവേറ്റപെട്ടിട്ടില്ലാത്ത നമ്മുടെ
ആഗ്രഹങ്ങള്‍ ഇന്ന് തന്നെ നടന്നിരിക്കണം.” അയാള്‍ സുഹൃത്തുകളെ ഓരോരുത്തരെയും
മാറി മാറി നോക്കി : “വേണ്ടേ?”
ബര്‍ച്ചു മരത്തില്‍ നിന്നും ക്രോസ്സ്ബില്‍ പക്ഷികള്‍ ഞെട്ടിപറന്നു.
***********************************************************************************************
അധികം
വൈകാതെ അവര്‍ പിരിഞ്ഞു പോയി. എന്നാല്‍, അതിനുമുന്‍പ് അവരില്‍ ഒരാളൊഴിച്ച് –
യാക്കോവ് – ബാക്കിയുള്ളവര്‍ അന്ന് രാത്രിക്ക് മുന്‍പ്, അതായത്
ഹിറ്റ്ലറുടെ ഒരു ബോംബ് അവരുടെ നഗരത്തെയും അവരെയും ഭസ്മമാക്കുന്നതിനു
മുന്‍പ്, തിടുക്കപ്പെട്ടു ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ഒരു
തീരുമാനമെടുത്തിരുന്നു. അവയൊക്കെയും അങ്ങേയറ്റം വ്യക്തിപരമായിരുന്നു താനും.
നാല്
തരത്തിലാണെങ്കിലും, നാല് പേരും മനുഷ്യസ്നേഹികളായിരുന്നു ആ സായ്ഹനം വരെ;
അപ്പോഴും അങ്ങനെ തന്നെ; അവര്‍ക്ക് നാല് പേര്‍ക്കും വലിയ പഠിപ്പോ, അറിവോ
ഉണ്ടായിരുന്നില്ല എങ്കിലും. എന്നാല്‍, അത് വരെ അവര്‍ വാശിയോടെ
മുറുകെപ്പിടിച്ചിരുന്ന നന്മകള്‍ മറ്റാരുടെയോ ആക്രമണത്തില്‍
എക്കാലത്തെക്കുമായ് അവസാനിക്കപ്പെടുമെന്ന ചിന്ത വന്നപ്പോള്‍, അവരെത്തന്നെ
അമ്പരിപ്പിച്ചുകൊണ്ട് നന്മയുടെ നേരെ എതിര്‍വശത്തെക്കാണ് അവര്‍ നീങ്ങിയത്.
അന്ന്
വൈകുന്നേരം പള്ളിത്തണലില്‍ നിന്ന് പിരിയാന്‍ നേരം സിത്താനോവിന്റെ
മനസ്സില്‍ കാതറീന്‍ ഉണ്ടായിരുന്നു. ഒരു തരത്തിലും സമാനതകളില്ലാത്തതിനാല്‍,
അയാള്‍ക്ക് മനസ്സില്‍ ഒളിപ്പിച്ചുപിടിച്ചു മോഹിക്കേണ്ടി വന്ന ഒരു സുന്ദരി.
ഒരു വിളിപ്പാടകലെ, വാസലിക്കൊവ് തെരുവിലെ ആറാമത്തെ വീട്ടില്‍,
വൈധവ്യത്തിലും ഒളി മങ്ങാതെ, തന്റെ ഭര്‍ത്താവിന്റെ ഓര്‍മകള്‍ക്ക് മീതെ
കാതറീന്‍ ഏകയായി അടയിരുപ്പുണ്ടെന്ന കാര്യം അയാള്‍ ഓര്‍മിച്ചു. അവിടെ പോവുക.
വിരോധം പറഞ്ഞാല്‍, പതിമൂന്നാം മണിക്കൂറിലെ ആ അസംബന്ധത്തെച്ചൊല്ലി അവള്‍
പരിഹസിച്ചാല്‍ ഒരു വേട്ടക്കാരനെ പോലെ അവളെ ആക്രമിക്കുക. “ഇതില്‍
നന്മതിന്മകളുടെ പ്രശ്നമൊന്നുമില്ല.” സിത്താനോവ് അവരോടു പറഞ്ഞു: “കാരണം, ഈ
ദിവസം വരെ ഞാനൊരു സ്ത്രീയെ അനുഭവിച്ചിട്ടില്ല. ഈ ദിവസം പുലര്‍ന്നാല്‍ ഒരു
പക്ഷെ, ഇനിയൊരിക്കലും അത് സാധ്യവുമല്ല.”
പെഷ്ക്കൊവിന്റെ മനസ്സില്‍
മറ്റൊന്നായിരുന്നു. ലെനിന്‍ഗ്രാഡില്‍ പലയിടത്തും, പലിശക്ക് പണംകൊടുക്കുന്ന
കുറെപ്പേരെ അവനറിയാമായിരുന്നു. അവരില്‍ പലരും പണത്തെക്കാള്‍ സ്വജീവനെ
വിലവെച്ചിരുന്നതിനാല്‍ തങ്ങളുടെ പണശേഖരവും പണയപ്പണ്ടങ്ങളും ഉപേക്ഷിച്ചു
പോയിരിക്കാന്‍ ഇടയുണ്ടെന്ന് പെഷ്ക്കൊവ് അനുമാനിച്ചു. അത്തരം വീടുകളില്‍
ഇന്നൊരു മോഷ്ടാവിന്റെ ചങ്കിടിപ്പോടെ അയാള്‍ കയറും. വാതിലുകള്‍
കുത്തിതുറക്കും… സര്‍വത്ര അപഹരിക്കും. എന്നിട്ട് അതുമായ് തന്റെ
ദാരിദ്രഭവനത്തില്‍ ശാന്തനായി കിടക്കും. അങ്ങനെ ഇരുപത്തിയാറു വര്‍ഷത്തെ
പട്ടിണിദുരിതങ്ങളുടെ അധിപന്‍, എണ്ണിയെടുക്കാനാവാത്തവിധം വിപുലമായ ഒരു
സമ്പത്തോടൊപ്പം മണ്ണാകും.
പാവെലിനു അത്തരം ചിന്തകള്‍ ഒന്നുമേ
തോന്നിയില്ല ആദ്യം. ഒടുവില്‍ അവന്‍ എത്തിച്ചേര്‍ന്ന തീരുമാനമാകട്ടെ,
സ്വന്തം മനസ്സിനെക്കാള്‍, ആ സമയത്ത് കനത്തു തുടങ്ങിയ മഞ്ഞുവീഴ്ചയും
തണുപ്പും ചേര്‍ന്ന് സൃഷ്ടിച്ചെടുത്തതായിരുന്നു. “അങ്ങനെ അവസാനമായി
എന്തെങ്കിലും ചെയ്തേ തീരൂ എന്നാണെങ്കില്‍,” ഒടുവില്‍ കിടുകിടാ
വിറച്ചുകൊണ്ട് അയാള്‍ പ്രഖ്യാപിച്ചു: “ശരി, ഇന്ന് രാത്രി മുഴുവന്‍ ഞാന്‍
മദ്യപിച്ചു കൊണ്ടിരിക്കും. ഒരു മുഴുക്കുടിയന്‍ പത്തുദിവസം കൊണ്ട്
കുടിക്കുന്നത് ഇന്ന് ഞാന്‍ അകത്താക്കും. അങ്ങനെ ഉള്ളില്‍ നിറയെ
ലഹരിയാകുമ്പോള്‍ ഇടിത്തീ വീണാലും ഞാനത് അറിയില്ല!”
യാക്കോവ് മാത്രം
നിശബ്ദനായിരുന്നു. കമ്പിളിക്കുപ്പായത്തിനുള്ളില്‍ തുള്ളിവിറച്ചു കൈകള്‍
നെഞ്ചില്‍ കെട്ടി അയാള്‍ പള്ളിയുടെ വലിയ ഉള്ളിഗോപുരങ്ങളില്‍ നോക്കി നിന്നു.
അവന്‍റെ മനസ്സില്‍ അമ്മയുണ്ടായിരുന്നു.
ഒടുവില്‍ ഇരുട്ടും മഞ്ഞും
കൂടിക്കുഴഞ്ഞു പരസ്പരം കാണാന്‍ കഴിയാത്ത നിലവന്നപ്പോള്‍ അവര്‍ പിരിഞ്ഞു
പോയി. മഞ്ഞുവീഴ്ച അസഹ്യമായിരുന്നു. നഗരത്തില്‍ പ്രത്യേക കല്‍പ്പനപ്രകാരം
വഴിവിളക്കുകളൊന്നും തെളിഞ്ഞിട്ടുണ്ടായിരുന്നില്ല. പിരിയുന്നതിനുമുമ്പ് ഒരു
നിമിഷം എല്ലാവരും തമ്മില്‍ ഒരു പ്രാവശ്യം കൂടി മുഖാമുഖം നോക്കി.
അപ്പോള്‍മാത്രം യാക്കോവ് ഉച്ചരിച്ച ഒരു ചെറിയ വാചകം മറ്റു മൂന്നു പേരുടെയും
ചെവികളില്‍ വെറുതെ കയറിപറ്റി.
“ഒരു മെഴുകുതിരി ബാക്കിയുണ്ടെന്നു തോന്നുന്നു…”
യാന്ത്രികമായ ഒരാത്മാഗതം പോലെ തോന്നിച്ച അത്, അവരുടെ ശിരസ്സ് മുഴുവന്‍ മറക്കുന്ന കമ്പിളിത്തൊപ്പിയിലൂടെ കടന്നു ഉള്ളില്‍ കുടുങ്ങി.
************************************************************************************************
“അന്ന്
രാത്രി യാക്കോവ് ഉറങ്ങാതെ കഴിച്ചുകൂട്ടി. അയാള്‍ അമ്മക്ക് അടുത്തിരുന്നു
അത്താഴം കൊടുത്തു. ബോധാബോധങ്ങള്‍ മാറിമാറി വന്ന അവരുടെ മനസ്സിലും യുദ്ധം
അതിന്റെ നടുക്കങ്ങളെത്തിച്ചിരുന്നു. അത്താഴം കഴിഞ്ഞു പതിവ് ഗുളികക്കായി
പിളര്‍ത്തിയ വാകൊണ്ട് അവര്‍ ചോദിച്ചു.
“നമ്മളെ കൊന്നു, അല്ലേ?”
യാക്കോവ്
ഒന്നും പറഞ്ഞില്ല. അയാള്‍ അമ്മയുടെ അഴുകിത്തുടങ്ങിയ കൈപ്പടങ്ങള്‍
കൂട്ടിപ്പിടിച്ച് കുറെനേരമിരുന്നു. പിന്നെ, കുട്ടികമ്പളം വലിച്ചു
നേരെയാക്കി അമ്മയെ നന്നായി പുതപ്പിച്ചു.
അടുക്കലയൊഴിച്ചാല്‍
മറ്റെല്ലാതിനുമായി ഉണ്ടായിരുന്ന ആ ഒരേയൊരു മുറിയുടെ മുഷിഞ്ഞ ചുമരില്‍,
ചുവന്ന കൊടി പശ്ചാത്തലമായിട്ടുള്ള ഒട്ടേറെ മുഖങ്ങള്‍ ചിത്രങ്ങളായി
നിരന്നിരുന്നു. യാക്കോവ് കൈകള്‍ കൊണ്ട് അവയില്‍ പരതി ഒട്ടുനേരം എന്തോ
ആലോചിച്ചു നിന്നു. പണ്ട്, അയാളുടെ കുട്ടിക്കാലത്ത് അച്ഛന്‍ കിര്‍ഗീഷ്യയില്‍
നിന്ന് വാങ്ങികൊണ്ട് വന്ന യേശുവിന്റെ ചിത്രം അയാളുടെ മനസ്സില്‍ തെളിഞ്ഞു.
അന്ന് ചുമരിലെവിടെയോ അത് അച്ഛന്‍ ധാന്യപ്പശ കൊണ്ട് ഒട്ടിച്ചുവെച്ചിരുന്നു.
സ്റ്റാലിന്‍റെ ചിത്രത്തിന്റെ അടിയിലാവണം അതെന്ന ഊഹത്തോടെ യാക്കോവ് അത്
ഇളക്കാന്‍ തുടങ്ങി. ആ ശ്രമത്തില്‍ സ്റ്റാലിന്‍റെ മുഖം വട്ടത്തില്‍
കീറിപ്പോയി. എങ്കിലും അതിനടിയില്‍ പ്രതീക്ഷിച്ചിരുന്നത് അയാള്‍ കണ്ടെത്തി.
പോയ കാലത്തിന്റെ ഗന്ധമുതിര്‍ത്തുകൊണ്ടു, അങ്ങിങ്ങ് ചിതല്‍ പിടിച്ചുതുടങ്ങിയ
യേശു യാക്കൊവിനെ നോക്കി.
യാക്കോവ് ആ വീട്ടില്‍ അവശേഷിച്ചിരുന്ന
ഒരേയൊരു മെഴുകുതിരി ആ ചിത്രത്തിന്റെ താഴെ തറയില്‍ വെച്ച് തെളിച്ചു.
എന്നിട്ട് കുട്ടിക്കാലത്ത് തന്നെ മറന്നുപോയിരുന്ന പ്രാര്‍ത്ഥനകള്‍
ഒന്നൊഴിയാതെ ഓര്‍ത്തെടുത്തുകൊണ്ടു മുട്ടുകുത്തി.
അന്ന് രാത്രി
മുഴുവന്‍ യാക്കോവ് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ഒന്‍പതുമണിക്കൂറോളം
മുട്ടുകാലില്‍ നിന്ന്. എന്നാല്‍, തീര്‍ച്ചയായും ഭീകരമായ ഒരു മുഴക്കത്തോടെ
ശിരസ്സില്‍ വീഴാവുന്ന മരണത്തെ പ്രതിയായിരുന്നില്ല ആ പ്രാര്‍ത്ഥന. അതിന്‍റെ
അവസാനം കനത്ത മൂടല്‍മഞ്ഞില്‍ കുളിച്ചുകയറിയ ഒരു പ്രകാശരശ്മി
ജനാലച്ചില്ലയിലൂടെ അയാളുടെ പിന്കാലില്‍ വീണപ്പോള്‍ അയാള്‍ തിരിഞ്ഞു നോക്കി.
പ്രഭാതം! വീണ്ടും മഞ്ഞുവണ്ടികളുടെ കടകടാരവം! അയാള്‍ ഓടിവന്നു ജനാലകള്‍
തുറന്നു. മുറിക്കുള്ളിലേക്ക് ഇരച്ചുകയറിയ മഞ്ഞിലും പ്രകാശത്തിലും
മുങ്ങിനില്ല്ക്കെ അയാള്‍ ആളുകളുടെ ഹര്‍ഷാരവം കേട്ടു. അയല്‍ദേശങ്ങളിലേക്ക്
അഭയം തിരക്കിപ്പോയവരത്രയും ഒറ്റയ്ക്കും കൂട്ടമായും അതാ തിരിച്ചുവരുന്നു.
അതെ, യുദ്ധം, അയാളുടെ ഊഹം ശരിയാണെങ്കില്‍, ഒഴിഞ്ഞുപോയിരിക്കുന്നു.
എന്നാല്‍,
അടുത്തനിമിഷം യാക്കോവ് സ്തബ്ദനായി. അയാളുടെ മുഖത്ത് സന്തോഷത്തിന്‍റെ
ഭാവങ്ങള്‍ മരവിച്ചു. അതിനു മീതെ എന്തെക്കെയോ അസ്വസ്ഥചിന്തകളുടെ നിഴല്‍
വീണു.
എന്നാല്‍ ആ ആശങ്ക താല്‍ക്കാലികമായിരുന്നു. വൈകാതെ തന്‍റെ
സുഹൃത്തുകളെ അയാള്‍ കണ്ടുമുട്ടി. സാര്‍ ചക്രവര്‍ത്തിമാരെ അടക്കം ചെയ്ത
പീറ്ററിന്റെയും പോളിന്റെയും കോട്ടയ്ക്ക്മുന്നില്‍ അന്ന് തന്നെ അവര്‍
സന്ധിച്ചു. “യാക്കോവ്,” അതുവരെയും കണ്ടിട്ടില്ലാത്ത ഒരു തിളക്കം
കണ്ണുകളില്‍ നിറച്ചു സത്താനോവ്, യാക്കൊവിന്റെ ചുമലില്‍ കൈ വെച്ച് കൊണ്ടു
പറഞ്ഞു: “ഇന്നലെ രാത്രി എനിക്കും ഒരു മെഴുകുതിരി കണ്ടുകിട്ടി!”
“എനിക്കും.” പെഷ്ക്കൊവ് പറഞ്ഞു.
“എനിക്കും.” പാവെല്‍ പറഞ്ഞു.
“ഹിറ്റ്ലര്‍ പിന്തിരിഞ്ഞോടിയതോ, അതോ തോറ്റോടിയതോ?” യാക്കോവ് ചോദിച്ചു.
“തോറ്റോടി എന്നും പറയാം. മഞ്ഞുവീഴ്ചയും കൊടും ശൈത്യവും താങ്ങാനാവാതെ അയാള്‍ മടങ്ങി പോയി. ലെനിന്‍ഗ്രാഡിനെ വിട്ട്.” പാവേല്‍ പറഞ്ഞു.
“അയാള്‍ ഇനിയും വന്നേക്കും,” യാക്കോവ് ചിരിച്ചു: “അപ്പോഴും നമ്മുടെ കൈയില്‍ മെഴുകുതിരി ആയിരിക്കുമോ?”
“അല്ല!” സിത്താനോവ് പറഞ്ഞു: “ഒരു പക്ഷെ, ഒരു കൈത്തോക്ക്. എനിക്ക് ആ യുദ്ധകൊതിയനെ കൊല്ലണം!”
“എനിക്കും,” പാവെല്‍ പറഞ്ഞു.
“എനിക്കും,” പെഷ്ക്കൊവ് പറഞ്ഞു.
അപ്പോഴും ആ അവസാനത്തെ മെഴുകുതിരി കെട്ടുതീര്‍ന്നിരുന്നില്ല….!!