Showing posts with label swapnanair. Show all posts
Showing posts with label swapnanair. Show all posts

22 Dec 2012

അമ്മാ....


സ്വപ്നാനായർ

ഇടത്തോട്ടോ
വലത്തോട്ടോ
നോക്കില്ല

നേരെയെന്ന്
എത്ര ഏകാഗ്രമാക്കാന്‍
ശ്രമിച്ചാലും
ഉള്ളില്‍ കുടുങ്ങും

ധൃതിയില്‍
നടന്നകന്നാലും
സാരിത്തുമ്പില്‍
ഉടക്കി നില്‍ക്കും

തനിക്കു മുകളിലുള്ള
ആകാശത്തിന്റെ
മുഴുവന്‍ ഭാരവും
പേറുന്ന
കുഞ്ഞരുവി പോല്‍
അത്രയും
ശാന്തമായ്
നിസ്സംഗമായി
ഇളകാതെ നില്‍ക്കും

ഭയമാണെനിക്കാ
നക്ഷത്രങ്ങളെ

ഒന്ന് നിന്നാല്‍
ആര്‌ദ്രമായൊന്നു
നോക്കിയാല്‍
ഒരു വാക്ക് കൊണ്ടവര്‍
നിറയൊഴിക്കും

22 Nov 2012

ചൂണ്ടു പലകകള്‍


സ്വപ്നാനായർ

ശാന്തവും
ഗാഢവുമായ
നിദ്രയില്‍ നിന്നും
ഞെട്ടിയുണരുന്നതു
പോലെയാണത്

ഭൂതകാലത്തിന്റെ
ചുവന്ന
കണ്ണുകള്‍ കണ്ടു
നാം കിതയ്ക്കും

അതുവരെ
അറിഞ്ഞിട്ടില്ലാത്ത
ആധിയുടെ പുകപടലങ്ങള്‍
നമ്മെ വലയം ചെയ്യും

കടന്നു വന്ന വഴികളില്‍
നിന്നും എതിര്‍ ദിശയിലേക്കു
നീണ്ട
അന്നേ വരെ കാണാത്ത
ചൂണ്ടുപലകകള്‍
ഒരുള്‍ക്കിടിലത്തോടെ
കാണും

അവ അവിടെ തന്നെ
ഉണ്ടായിരുന്നുവോ
എന്ന് അത്രയിടത്തോളം
പോയി ചിന്തിക്കും

ആ യാത്രയില്‍
കണ്ടെത്താനാകാതെ പോയ
ഓരോ വഴിയുടെ
സാധ്യതകളിലൂടെയും
നടന്നു തളരും

അവിടെയുണ്ട്
ഇന്നോളം
കയറിയിട്ടില്ലാത്ത
അനേകം പാതകള്‍

അവയിലേക്കു ചൂണ്ടി
അനേകം സൂചികകള്‍

അവയില്‍ ഇങ്ങനെ
രേഖപ്പെടുത്തിയിരിക്കുന്നു

തിരിച്ചു വരുന്നവര്‍ക്ക്
പ്രവേശനമില്ല

19 Sept 2012

നീ......





സ്വപ്നാനായർ

നീ വരുമെന്ന്
എനിക്കറിയാമായിരുന്നു

ഇന്നലത്തെ  ചാറ്റല്‍ മഴയിലും
വിയര്‍ത്തതല്ലേ

തര്‍ക്കിച്ചു തര്‍ക്കിച്ചു
വാക്ക് മുട്ടീപ്പോ
പിന്നെ കാണാന്ന്
പറഞ്ഞിറങ്ങിയതല്ലേ

വിളര്‍ത്തു പോയ
നിന്റെ  ഉടലില്‍ നിന്നും
വിരിഞ്ഞിറങ്ങുന്നുണ്ടായിരുന്നു
കഴുകന്മാര്‍

കറുത്ത ചിറകുകള്‍ വീശി
മഹാന്ധകാരത്തിന്റെ 
ചിറകടിയൊച്ചകളുമായി
അവ ചുറ്റിനും
പറന്നു തുടങ്ങിയിരുന്നു

നീ വരുമെന്ന്
എനിക്കറിയാമായിരുന്നു

ആയുധങ്ങളേറ്റുവാങ്ങാന്‍
സ്വന്തമായൊരു തലയില്ലാതെ
ഉടലില്ലാതെ
വലിച്ചെറിയപ്പെട്ട ഏതു
മൃഗത്തിന്റെ തോലണിഞും
നീ വരുമെന്ന്
എനിക്കറിയാമായിരുന്നു

19 Aug 2012

അരൂപികളുടെ യാത്ര

സ്വപ്നാനായർ

രണ്ടിടങ്ങളില്‍
നിന്നെങ്കിലും
ഒരേ വണ്ടിയിലാണ്‌
നാം

പറയാതെ മാത്രം
അറിയാന്‍
കഴിയുന്ന
ഒരു കാലത്തിലേക്ക്
സ്വപ്നങ്ങളുടെ
സമാന്തര പാതയിലൂടെ
ഒരേ വേഗത്തില്‍
സഞ്ചരിക്കുനവര്‍

നിനക്കെന്തോ
പറയാനുണ്ടെന്ന്
തോന്നിച്ചിരുന്നു
കണ്ണുകള്‍

മൌനത്തിന്റെ
മലയിടിച്ച്
ഇപ്പോള്‍
ചിതറുമെന്ന പോല്‍
വാക്കുകള്‍

ഒന്നനങ്ങിയത്
പോലുമില്ല
നിന്റെ ഹൃദയത്തിലേക്ക്
കൊരുത്തിട്ട
എന്റെ ചൂണ്ട

മുഖം കാണിച്ചില്ല
മുഷിഞ്ഞുപോയ
കനവുകള്‍ ‍

സമയത്തിന്റെ
നീളന്‍
ഗുഹകള്‍
ശൂന്യതയെ തുരന്ന്
പൊയ്ക്കൊണ്ടിരിക്കുന്ന
ആ നിമിഷത്തിലാണ്
ഒരു സ്ഫോടനമുണ്ടായത്‌

തെറിച്ചു വീണിടത്ത് നിന്നും
പരസ്പരം
കൈകോര്‍ത്തു
അവിടം മുതലാണ്
നമ്മള്‍
യാത്ര തുടങ്ങിയത്

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...