Showing posts with label sarija n s. Show all posts
Showing posts with label sarija n s. Show all posts

19 May 2012

ഇലക്കൂടാരങ്ങള്‍

സരിജ എൻ.എസ്


ചൂളം വിളിച്ചു കൊണ്ട്‌ ഒരു കാറ്റ്‌ മലയിറങ്ങി വന്നു. അപ്പോഴും അകലങ്ങളിലേക്ക് അഴിഞ്ഞു വീഴുന്ന നോട്ടവുമായ് അയാള്‍ കാവലിരിക്കയാണ്. ആ ഒറ്റയടിപ്പാതയുടെ വിദൂരതയില്‍ അവളുടെ രൂപം തെളിയുന്നുവോ? ഇല്ല, അവള്‍ വരില്ല. എങ്കിലും അവസാനമില്ലാത്ത പ്രതീക്ഷകള്‍ പിന്നെയും മുന്നോട്ട് നടത്തുന്നു.

ഇലകൊഴിച്ചു നില്‍ക്കുന്ന റബ്ബര്‍മരങ്ങള്‍ക്കപ്പുറം മലഞ്ചെരുവില്‍ പാറക്കൂട്ടങ്ങളാണ്‌. അവയ്ക്ക് കുടയായി‍ തഴച്ചു വളരുന്ന ഊതൂണി മരങ്ങള്‍. ഓര്‍മ്മകളുടെ കുടീരം പോലെ അവയിന്നും തലയുയര്‍ത്തി നില്‍ക്കുന്നു. ഹൃദയത്തിലെ മുറിവുകള്‍ ഒന്നു വിങ്ങിയോ...? മലയിറങ്ങി വന്ന കാറ്റ് ആര്‍ദ്രമായ് താഴ്വരകളിലെങ്ങും വീശിത്തുടങ്ങി. അടക്കാനാവാത്ത ഒരു വേദനയില്‍ അയാള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു.

ഇവിടെ ഇല കൊഴിക്കുന്ന മരങ്ങളും, നാരകത്തില്‍ നിന്ന് അടര്‍ന്നു വീഴുന്ന പൂക്കളും എന്നെ കാലത്തിന്‍റെ ഒഴുക്കറിയിക്കുന്നു; അയാളോര്‍ത്തു. ഒരിക്കല്‍ ഈ മലഞ്ചെരിവുകള്‍ കുറ്റിക്കാടുകളായിരുന്നു. കുന്നിക്കുരുവും കാട്ടുചെത്തിയും സമൃദ്ധമായി വളരുന്നയിടം. ഓണക്കാലങ്ങളില്‍ പൂക്കള്‍ തേടിവരുന്ന കുട്ടികളൊഴിച്ചാല്‍ എല്ലായ്പ്പോഴും ഈ മലയോരങ്ങള്‍ വിജനമാണ്. വായനശാലയില്‍ നിന്നെടുക്കുന്ന പുസ്തകങ്ങളുമായി നേരെ വരുന്നത് ഇവിടേക്കായിരുന്നു. ഈ കുന്നിന്‍ ചെരിവുകളിലിരുന്ന് റഷ്യയിലെ മഞ്ഞുകാലം വിഭാവനം ചെയ്ത നാളുകള്‍... ഇന്ന് മലഞ്ചെരിവുകളേറെയും തരിശ്ശായിരിക്കുന്നു. ബാക്കിയുള്ളിടത്ത് മുള്ളിന്‍ പൂക്കളും കലമ്പട്ടയും മാത്രം.

വരയും വര്‍ണ്ണങ്ങളും ലഹരിയും നഷ്ടപ്പെടുത്തിയ ഒരു ജീവിതത്തിന്‍റെ ബാക്കിപത്രം. വരച്ചു കൂട്ടിയ ചിത്രങ്ങളും മടുത്തു പോയൊരു മനസ്സുമായി ഗ്രാമത്തില്‍ വണ്ടിയിറങ്ങുമ്പോള്‍ മൂര്‍ച്ചയുള്ള ഒരായുധത്തിനായി സിരകള്‍ ദാഹിച്ചിരുന്നു. അന്ന്‌ എല്ലാം അവസാനിക്കേണ്ടതായിരുന്നു, അവസാനിപ്പിക്കേണ്ടതായിരുന്നു. പക്ഷെ...

ജീവിതത്തിലേക്ക് വീണ്ടും എന്നെ കൈപിടിച്ചുയര്‍ത്തിയത് അവളാണ്. എന്‍റെ കൌമാര സ്വപ്നങ്ങള്‍ക്ക് കളിപ്പറമ്പായ ആ മലയോരങ്ങളിലേക്ക് അവസാനമായി ഒരിക്കല്‍ക്കൂടി നടക്കണമെന്നു തോന്നിയ നിമിഷം. അത് അവളിലേക്കുള്ള യാത്രയുടെ തുടക്കമായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ യാത്രയിലെ ദൂരങ്ങള്‍ താണ്ടാന്‍ തനിക്കായില്ല എന്നയാള്‍ വേദനയോടെ തിരിച്ചറിഞ്ഞു. ഊതൂണി മരങ്ങളുടെ പച്ചപ്പില്‍ പുസ്തകത്താളുകളിലേക്ക് മുഖം പൂഴ്ത്തി അവളുണ്ടായിരുന്നു. ആ ഇലക്കൂടുകളില്‍ അവളുടെ സ്വപ്നങ്ങളുടെ തണുപ്പായിരുന്നു. ആത്മാവിലേക്കു വീണുകിട്ടിയ ആ തണുപ്പാണ്‌ ഇന്നും എന്‍റെ ജീവിതം.

കാറ്റിന്‍റെ ശബ്ദം നിറഞ്ഞ പാറക്കെട്ടുകള്‍ക്കിടയില്‍, തണല്‍ വിരിച്ചു നിന്ന ഊതൂണി മരങ്ങള്‍ക്കു താഴെ വിസ്മയം നിറഞ്ഞ കണ്ണുകളോടെ അവള്‍ അയാളെ നോക്കി നിന്നു. കാറ്റ്‌ ഇലകളിലടിച്ച്‌ ശബ്ദമുണ്ടാക്കുമ്പോള്‍ ഓര്‍മ്മകളും ഉള്ളില്‍ കലമ്പുന്നത് അയാളറിഞ്ഞു. മരണം അവളെക്കണ്ട് അയാളില്‍ നിന്ന് ദൂരെ മാറി നിന്നു. അക്ഷരങ്ങള്‍ ആത്മാവിനോട്‌ ചേര്‍ത്തു വച്ചവള്‍ നിറങ്ങള്‍ നെഞ്ചിലേറ്റിയവന്‍റെ വഴികാട്ടിയായി.

ജീവിതം ഒരിക്കല്‍ക്കൂടി എനിക്കവസരം നല്‍കുകയായിരുന്നു. ജയിക്കണം എന്ന്‌ ഓര്‍മ്മിപ്പിച്ചു കൊണ്ട്‌ ഒപ്പം അവളും. ഒടുവില്‍... വിജയങ്ങള്‍ കാണാന്‍ അവളുണ്ടായിരുന്നില്ല. ആത്മാവിലെ മുറിപ്പാടുകളെ തൊട്ടു വരുന്ന ഒരു നിശ്വാസത്തൊടെ അയാള്‍ മന്ത്രിച്ചു “അതെ തെറ്റ് എന്‍റേതാണ്, എനിക്കാണ്‌ തെറ്റിയത്‌. ആ പെണ്മനസ്സ് എന്‍റെ മനസ്സിലാക്കലുകളില്‍ നിന്നെത്രയോ ദൂരെയായിരുന്നു... “

ഇലക്കൂടാരങ്ങളില്‍ ഇരുട്ട്‌ വീഴാന്‍ തുടങ്ങിയ ഒരു സന്ധ്യ. ഏതു ശാപം പിടിച്ച നിമിഷങ്ങളിലാണ്‌ ഞാന്‍ അവളില്‍ ഒരു പ്രണയിനിയെ തേടിയത്‌? അവളുടെ സാന്ത്വനത്തിന്‌ , സ്നേഹത്തിന്‌ പ്രണയം എന്നര്‍ത്ഥം കൊടുത്തത്‌? മങ്ങിയ നാട്ടുവെളിച്ചം പരന്ന ഒറ്റയടിപ്പാതയില്‍ അവള്‍ക്കു പിന്നില്‍ ഞാന്‍ നിശബ്ദനായി നടന്നു. മരങ്ങള്‍ക്കിടയിലൂടെ മിന്നാമിനുങ്ങുകളുടെ പച്ച പ്രകാശം പറന്നു കളിക്കുന്നു. ഒറ്റയടിപ്പാതയുടെ അടുത്ത തിരിവില്‍ അവള്‍ യാത്ര പറയും. ഹൃദയത്തില്‍ ഒരു വ്യഥ നിറയുന്നത്‌ ഞാനറിഞ്ഞു. ഇലകൊഴിഞ്ഞ മരങ്ങള്‍ക്കു മേല്‍ നിലാവുദിച്ചു. അകലെ ഒറ്റയടിപ്പാത ഇരുവഴിയായി പിരിയുന്നു. ഒരു നിമിഷം.... അവളെ ഞാനെന്‍റെ നെഞ്ചോട്‌ ചേര്‍ത്തു. മരക്കൂട്ടങ്ങള്‍ക്കിടയിലൂടെ കാറ്റ്‌ ഓടിയൊളിച്ചു. നിലാവിനുമേല്‍ വീണ്ടും ഇരുട്ട്‌ പരന്നു. എന്നില്‍ നിന്നു കുതറിമാറിയ അവളുടെ നേരെ നോക്കാന്‍ എനിക്ക്‌ ധൈര്യമുണ്ടായിരുന്നില്ല. നിശബ്ദതയുടെ ആ നിമിഷങ്ങളില്‍ ഞാനില്ലാതെയായിരുന്നെങ്കില്‍.... മങ്ങിയ നിലാവിലൂടെ അവള്‍ നടന്നു മറയുമ്പോള്‍ ഞാനറിഞ്ഞിരുന്നില്ല ഈ മലയോരങ്ങളില്‍ , ഇലക്കൂടാരങ്ങളില്‍ ഇനി ഞാനൊറ്റയ്ക്കാകുമെന്ന്.

ഒരു പെണ്‍കിളി കൂടുപേക്ഷിച്ചു പറന്നു പോയിരിക്കുന്നു. അതിന്‍റെ ഓരോ ചിറകടിയും എന്‍റെ ഹൃദയത്തില്‍ മുറിവുകളാകുന്നു. നിസ്സഹായതയുടെ, ഒറ്റപ്പെടലിന്‍റെ ആഴങ്ങളിലേക്ക് എന്നെ വലിച്ചെറിഞ്ഞ് നീ പോയതെന്തിന്? ഏതോ നിമിഷത്തില്‍ നിന്നോട് തോന്നിപ്പോയ പ്രണയം, അത് ഇത്രമാത്രം നിന്നെ വേദനിപ്പിച്ചിരുന്നോ? . താഴ്വരയുടെ ഏകാന്തയില്‍ ഇന്നും ഞാന്‍ തനിച്ചാണ്, അവളുടെ ഇലക്കൂടാരത്തിന് കാവലായ്. ഹൃദയത്തില്‍ ഒരു നീറ്റലായ് പറയാന്‍ മറന്ന ഒരു പിടി വാക്കുകള്‍, അത് കേള്‍ക്കാനായെങ്കിലും അവള്‍ വന്നെങ്കില്‍...

20 Apr 2012

ആത്മാവുകളെ വിളിച്ച് വരുത്തുന്നവര്‍

സരിജ എൻ.എസ്

അന്ന്‌ ആകാശം ഇരുണ്ട്‌ കിടന്നു. ഹോസ്റ്റലിന്‍റെ ഇടനാഴികളിലൂടെ കടലിന്‍റെ തണുപ്പും മണവും കലര്‍ന്നൊരു കാറ്റ്‌ ചുറ്റിത്തിരിഞ്ഞു. ഇടനാഴിയുടെ കിഴക്കുവശം കായലിലേക്കും പടിഞ്ഞാറുവശം കടലിലേക്കും തുറന്നു കിടക്കുന്നു. തീരത്ത് പാകിയിരിക്കുന്ന കരിങ്കല്ലില്‍ വന്നിടിച്ച് തിരമാലകള്‍ ചിതറിപ്പോകുന്നുണ്ടായിരുന്നു. അവിടെ നിശബ്ദമായ രാത്രി എന്നൊന്നുണ്ടായിരുന്നില്ല. കാറ്റിന്‍റെ ഭയാനകമായ ചൂളം വിളി, അല്ലെങ്കില്‍ കരിങ്കല്ലുകളില്‍ ആഞ്ഞടിക്കുന്ന കൂറ്റന്‍ തിരമാലകളുടെ ആരവം. കൂര്‍ത്ത കരിങ്കല്ലുകള്‍ മിനുസമായിട്ടും, ഒരു മനുഷ്യനും കയറാന്‍ പറ്റാതെ വഴുക്കുന്നവയായിട്ടും തിരമാലകള്‍ ഈ മിനുസപ്പെടുത്തല്‍ അവസാനിപ്പിച്ചില്ല. ഇന്ന്‌ കാറ്റും തിരമാലയും മത്സരിക്കുകയാണ്‌.

മുറിയിലെ ഇരുളിലേയ്ക്ക് കണ്ണും തുറന്ന് കിടക്കുമ്പോള്‍ എനിക്കു മുന്നില്‍ കുറെ കുഞ്ഞു കണികകള്‍ നൃത്തം ചെയ്യുന്നതായി തോന്നി. ഒരിക്കല്‍ കൂടി കണ്‍പോളകള്‍ അടച്ച് തുറന്ന് ഞാന്‍ ഉറങ്ങുകയല്ല എന്ന് ഉറപ്പ് വരുത്തി. ഇല്ല അവ എന്‍റെ മുന്നില്‍ നൃത്തം ചെയ്യുന്നു, നിറഭേദങ്ങളോടെ. ഇരുളിന്‍റെ നിശ്ശബ്ദതയിലേയ്ക്ക് കണ്ണ് തുറന്ന് കാതോര്‍ത്ത് കിടക്കുന്ന നാളുകളിലെല്ലാം ഈ അനുഭവം ഉണ്ടാവാറുണ്ട്‌.


വാര്‍ഡന്‍ ഒരു റൌണ്ട്‌ കഴിഞ്ഞ്‌ പോയിരിക്കുന്നു. ഇനി ഒരു തവണ കൂടി അവര്‍ വന്നുപോകും. രാത്രി വളര്‍ന്നു കൊണ്ടിരുന്നു. ഞാന്‍ കാതോര്‍ത്ത് കിടന്നു. ഒരിക്കല്‍ കൂടി അവരുടെ ചിലമ്പിച്ച ശബ്ദം ആ ഇടനാഴികളിലെ കാറ്റിനൊപ്പം ഉയര്‍ന്നു കേട്ടു. എല്ലാ ജനാലകളിലെയും വെളിച്ചം അണഞ്ഞു. കഴിഞ്ഞു , ഇനി അവര്‍ വരില്ല. ശബ്ദമുണ്ടാക്കാതെ വാതില്‍ തുറന്ന്‌ പുറത്തിറങ്ങി. കനത്ത ഇരുളിനെ വകഞ്ഞു മാറ്റി കാറ്റിലൂടെ തുഴഞ്ഞെത്തുന്ന രൂപങ്ങളെ നോക്കി ഞാന്‍ നിശ്ചലം നിന്നു. പിന്നെ കടലിലേക്കു തുറക്കുന്ന ജാലകങ്ങള്‍ ഉള്ള ഇടനാഴിയിലെ അവസാന മുറിയിലേക്ക്‌ ഇരുട്ടിലൂടെ മുഖമില്ലാത്തവരായ് ഞങ്ങള്‍ നടന്നു പോയി. അകത്തു കയറി കടലിന്‍റെ ഇരമ്പലിനെ പുറത്താക്കി വാതില്‍ അടച്ചു.

വെളിച്ചമില്ലാത്ത മുറിയില്‍ ഇരുള്‍ രൂപങ്ങള്‍ കൃത്യമായ സ്ഥാനങ്ങളില്‍ ഇരിപ്പുറപ്പിച്ചു. ഒരു വലിയ വൃത്തത്തിലകപ്പെട്ടത്‌ പോലെ വട്ടത്തിലായിരുന്നു ഞങ്ങളുടെ ഇരുപ്പ്‌. ശ്വാസമെടുക്കുന്ന ശബ്ദവും നെഞ്ചിടിപ്പും പുറത്തറിയാന്‍ പറ്റുന്ന അത്ര ഭീതിയും ഞങ്ങള്‍ക്കോരോരുത്തര്‍ക്കൊപ്പവും സ്ഥാനം പിടിച്ചിരുന്നു. ഒരു ചീറ്റലോടെ കത്തിത്തെളിഞ്ഞ തീപ്പെട്ടിക്കോലിന്‍റെ പ്രകാശത്തില്‍ എല്ലാവരുടെയും മുഖം കണ്ടു. മെഴുകുതിരിയിലേക്കു പ്രകാശം പകരുമ്പോഴേക്കും എല്ലാവരും ചിട്ടയോടെ അവരവരുടെ ജോലികള്‍ ചെയ്യാന്‍ തുടങ്ങി. വാച്ചിലെ സൂചികള്‍ അടുത്ത ദിവസത്തിലേക്കുള്ള പ്രയാണം തുടങ്ങിക്കഴിഞ്ഞു. സമയമായിരിക്കുന്നു.എല്ലാം കൃത്യമല്ലെ എന്നൊരിക്കല്‍ക്കൂടി നോക്കി.

അടുത്ത്‌ വച്ചിരുന്ന സ്റ്റീല്‍ ഗ്ളാസ്സ്‌ എടുത്തപ്പോഴുണ്ടായ കുഞ്ഞു ശബ്ദം വീണ്ടും മുറിയില്‍ ഭീതി നിറയ്ക്കുന്നത്‌ ഞാനറിഞ്ഞു. അര്‍ദ്ധരാത്രി കഴിഞ്ഞിരിക്കുന്നു. കാറ്റും തിരമാലകളും അപ്പോഴും മത്സരം തുടര്‍ന്ന് കൊണ്ടേയിരുന്നു. ഞങ്ങളാകുന്ന വൃത്തത്തിനുള്ളില്‍ അക്ഷരമാലകളും അക്കങ്ങളും തീര്‍ത്ത വട്ടത്തിനുള്ളില്‍, ഒരു ഇരുപത്തിയഞ്ചു പൈസാ നാണയത്തിനു മുകളില്‍ മെഴുകുതിരി ജ്വലിച്ചു നിന്നു. അല്‍പ്പം മുന്നോട്ട്‌ നീങ്ങിയിരുന്ന് മെല്ലെ ആ മെഴുകുതിരിയെ ഞാന്‍ ഗ്ളാസ്‌ കൊണ്ട്‌ മൂടി. പ്രകാശം ഒരു കുഞ്ഞു വൃത്തത്തിനുള്ളിലേക്കു ചുരുങ്ങി ചുരുങ്ങി വന്നു. വീ‍ണ്ടും ആ മുറിയെ ഭയത്തിലേക്ക് ആഴ്ത്തിക്കൊണ്ട്‌ ഇരുട്ട് നിറഞ്ഞു. എല്ലാവരും പിന്നെയും ഇരുള്‍‌രൂപങ്ങളായി.

ഗ്ളാസിന്‍റെ മുകളില്‍ തൊട്ടിരിക്കുന്ന ചൂണ്ടുവിരല്‍ പൊള്ളുന്നത്‌ ഞാനറിഞ്ഞു. ആ നീറ്റലിലേക്കു വിരല്‍ ശക്തമായി അമര്‍ത്തിപ്പിടിച്ചു കണ്ണുകള്‍ അടച്ചു. മനസ്സിനെ ആത്മാവുകളുടെ ലോകത്തേക്കു കൊണ്ടു പോയി. അനേക കോടി ആത്മാക്കളിലൊരെണ്ണത്തെയെങ്കിലും അവിടേക്കു വിളിച്ചു കൊണ്ടു വരേണ്ടത്‌ അന്നത്തെ എന്‍റെ ദൌത്യമായിരുന്നു. ആത്മാര്‍ത്ഥമായിത്തന്നെ വിളിച്ചു, ചോദ്യങ്ങള്‍ക്കുത്തരം പറയാന്‍ , വിശ്വാസങ്ങളെ ശരിയെന്നോ തെറ്റെന്നോ തെളിയിക്കാന്‍. തലക്കുള്ളില്‍ ഒരു പെരുപ്പല്ലാതെ ഒന്നും തോന്നിയില്ല. കാറ്റിന്‍റെ ചൂളം വിളി എന്‍റെ തലയ്ക്കുള്ളില്‍ കിടന്നു കറങ്ങിത്തുടങ്ങി. ഇരുട്ടിന്‍റെ ഗുഹകളിലൂടെ അതിവേഗതയില്‍ മനസ്സ് പാഞ്ഞു നടന്നു. ഹോസ്റ്റല്‍ മുറിയും, എനിക്ക് ചുറ്റുമിരിക്കുന്നവരും എല്ലാം ഞാന്‍ മറന്നുപോയി.

കാതടപ്പിക്കുന്ന ശബ്ദവും ഭയങ്കരമായ ഒരു നിലവിളിയൊച്ചയുടെ തുടക്കവും പിന്നെയുള്ള അമര്‍ത്തിപ്പിടിക്കലും കേട്ട്‌ കണ്ണ് തുറക്കുമ്പോഴും തലയ്ക്കുള്ളിലെ പെരുപ്പവസാനിച്ചിരുന്നില്ല. എന്താ സംഭവിച്ചതെന്നൊ സംഭവിക്കുന്നതെന്നോ അറിയാതെ ഞാന്‍ ഇരുള്‍ രൂപങ്ങളെ നോക്കി മിഴിച്ചിരുന്നു. എന്‍റെ വിരല്‍ത്തുമ്പിനു താഴെ ഗ്ലാസില്ല എന്നു ഞാന്‍ മനസ്സിലാക്കി. ആര്‍ക്കും മിണ്ടാന്‍ വയ്യാത്ത അവസ്ഥ. അവര്‍ ശ്വാസം കഴിക്കുന്ന ഒച്ച മാത്രം മുറിയില്‍ നിറഞ്ഞു നിന്നു. നിമിഷങ്ങള്‍ ഒന്നൊന്നായി ഇരുളിലേക്കടര്‍ന്നു വീണു. "എന്താ സംഭവിച്ചത്? ആരാ കരഞ്ഞത്?" അടക്കിപ്പിടിച്ച ആകാംക്ഷയില്‍ എന്‍റെ ശബ്ദം മുറിഞ്ഞു പോകുന്നതറിയാതെ ഞാന്‍ ചോദിച്ചു. കിതപ്പിന്‍റെ ശബ്ദമല്ലാതെ വേറൊരു ശബ്ദവും ആ ഇരുളിലുണ്ടായിരുന്നില്ല. ഉത്തരം കിട്ടാത്ത ദേഷ്യവും , നടന്നതറിയാനുള്ള ആകാംക്ഷയും കാരണം വാര്‍ഡനെ മറന്ന് ഞാന്‍ ലൈറ്റിടാന്‍ എണീറ്റു. മരവിച്ച കാലുകള്‍ നിലത്തമരുമ്പോഴുള്ള പെരുപ്പില്‍ ജീവന്‍ പോകുന്നത് പോലെ തോന്നി.

വെളിച്ചത്തിന്‍റെ ധൈര്യത്തില്‍ ഓരോരുത്തരും തലയുയര്‍ത്തി. ചിലര്‍ ഇരു ചെവികളും അപ്പോഴും മൂടിപ്പിടിച്ചിരുന്നു. ചിലര്‍ അടുത്തിരുന്നവരുടെ കൈത്തണ്ടിലിറുകെപ്പിടിച്ചിരുന്നു. വൃത്തത്തില്‍ വിടവുകള്‍ വീഴ്ത്തി ഓരോരുത്തരായി എഴുന്നേറ്റ് ബെഡ്ഡിലേക്കിരുന്നു. അക്ഷരങ്ങളും അക്കങ്ങളും, യെസ് ഒര്‍ നോ തുണ്ടുകളും , മെഴുകുതിരിയും ഗ്ലാസ്സും മാത്രം തറയില്‍ ബാക്കിയായി.

"ഗ്ളാസ്സ്‌ അനങ്ങാന്‍ തുടങ്ങിയപ്പോള്‍ അടുത്ത മെഴുകുതിരി കത്തിക്കാന്‍ തീപ്പെട്ടിയെടുത്തു“. സൂര്യ പറഞ്ഞു തുടങ്ങി. “ തീപ്പെട്ടിയുരച്ചതും ഗ്ലാസ് മറിഞ്ഞു വീണു, പിന്നെ എന്തോ പൊട്ടുന്ന പോലെ, ചില്ലുടയുന്ന പോലെ ഉച്ചത്തിലുള്ള ശബ്ദം. അപ്പൊ ആരോ ഇവിടെ കരയുകയും ചെയ്തു.“ സൂ‍ര്യ ഓരോരുത്തരെയും മാറി മാറി നോക്കി. “ഇല്ല, ഞാന്‍ കരഞ്ഞില്ല” ഓരോരുത്തരും മത്സരിച്ച് ആണയിട്ടു. “അത് വല്ലാത്തൊരു ഷാര്‍പ് വോയിസ് ആയിരുന്നു, ഒറ്റ സെക്കന്‍റ് മാത്രം”‍ സൂര്യ ചിന്താഭാരത്തോടെ പറഞ്ഞു. ഭീതിയുടെ നിഴലുകള്‍ വീണ്ടും പരക്കുന്നത് ഞാനറിഞ്ഞു. വെറുതേ പറന്നു പോയ ഒരു നോട്ടം പടിഞ്ഞാറേയ്ക്കു തുറക്കുന്ന ചില്ലു ജാലകങ്ങളില്‍ മുട്ടി നിന്നു . ഹൃദയത്തില്‍ ഭയത്തിന്‍റെ വിള്ളലുകള്‍ വീഴ്ത്തിക്കൊണ്ട് ചിലന്തിവല പോലെ തകര്‍ന്നിരിക്കുന്ന ചില്ലുപാളികള്‍ ഞാന്‍ കണ്ടു. മെല്ലെ ലൈറ്റണച്ച് പുറത്തു കടന്നു. അവരാരും അതു കണ്ടില്ലല്ലൊ എന്നു ഞാന്‍ ആശ്വസിച്ചു. അല്ലെങ്കില്‍ ഈ രാത്രി ആരും ഉറങ്ങില്ല. ഇരുള്‍ വകഞ്ഞു മാറ്റി എല്ലാവരും അവനവന്‍റെ മുറികളിലേക്ക്‌ നടന്നു.

(പിറ്റേന്ന് എല്ലാവരുമറിഞ്ഞു, ഇടനാ‍ഴിയിലെ അവസാനത്തെ മുറിയുടെ കടലിലേക്കു തുറക്കുന്ന ചില്ലുജാലകങ്ങള്‍ തകര്‍ന്നിരിക്കുന്നത്. ഞങ്ങളൊന്നുമറിയാത്ത പോലെ എന്നാല്‍ ഉള്‍ക്കിടിലത്തോടെ പരസ്പരം നോക്കാതെ നടന്നു. ഉച്ചകഴിഞ്ഞ് വാര്‍ഡന്‍ വന്നു. ആരെയെന്നില്ലാതെ കുറെ ചീത്ത വിളിച്ചു. ചില്ലു മാറാന്‍ വന്നയാള്‍ ഒന്ന് അമര്‍ത്തിത്തൊട്ടപ്പോള്‍ ചില്ലു തുണ്ടുകള്‍ മുറിക്കകത്തേക്കും പുറത്തേക്കും അടര്‍ന്ന് വീണു. “ഇതെങ്ങനെയാ ഇങ്ങനെ പൊട്ടുന്നത്?“ അയാളുടെ ആത്മഗതം. അത് തന്നെയാ ഞങ്ങള്‍ക്കും അറിയേണ്ടത്, ഒപ്പം ആരുടെ നിലവിളിയാണ് ഞങ്ങള്‍ കേട്ടതെന്നും)

18 Mar 2012

ആത്മാവുകളെ വിളിച്ച് വരുത്തുന്നവര്‍



സരിജ എൻ.എസ്

അന്ന്‌ ആകാശം ഇരുണ്ട്‌ കിടന്നു. ഹോസ്റ്റലിന്‍റെ ഇടനാഴികളിലൂടെ കടലിന്‍റെ തണുപ്പും മണവും കലര്‍ന്നൊരു കാറ്റ്‌ ചുറ്റിത്തിരിഞ്ഞു. ഇടനാഴിയുടെ കിഴക്കുവശം കായലിലേക്കും പടിഞ്ഞാറുവശം കടലിലേക്കും തുറന്നു കിടക്കുന്നു. തീരത്ത് പാകിയിരിക്കുന്ന കരിങ്കല്ലില്‍ വന്നിടിച്ച് തിരമാലകള്‍ ചിതറിപ്പോകുന്നുണ്ടായിരുന്നു. അവിടെ നിശബ്ദമായ രാത്രി എന്നൊന്നുണ്ടായിരുന്നില്ല. കാറ്റിന്‍റെ ഭയാനകമായ ചൂളം വിളി, അല്ലെങ്കില്‍ കരിങ്കല്ലുകളില്‍ ആഞ്ഞടിക്കുന്ന കൂറ്റന്‍ തിരമാലകളുടെ ആരവം. കൂര്‍ത്ത കരിങ്കല്ലുകള്‍ മിനുസമായിട്ടും, ഒരു മനുഷ്യനും കയറാന്‍ പറ്റാതെ വഴുക്കുന്നവയായിട്ടും തിരമാലകള്‍ ഈ മിനുസപ്പെടുത്തല്‍ അവസാനിപ്പിച്ചില്ല. ഇന്ന്‌ കാറ്റും തിരമാലയും മത്സരിക്കുകയാണ്‌.

മുറിയിലെ ഇരുളിലേയ്ക്ക് കണ്ണും തുറന്ന് കിടക്കുമ്പോള്‍ എനിക്കു മുന്നില്‍ കുറെ കുഞ്ഞു കണികകള്‍ നൃത്തം ചെയ്യുന്നതായി തോന്നി. ഒരിക്കല്‍ കൂടി കണ്‍പോളകള്‍ അടച്ച് തുറന്ന് ഞാന്‍ ഉറങ്ങുകയല്ല എന്ന് ഉറപ്പ് വരുത്തി. ഇല്ല അവ എന്‍റെ മുന്നില്‍ നൃത്തം ചെയ്യുന്നു, നിറഭേദങ്ങളോടെ. ഇരുളിന്‍റെ നിശ്ശബ്ദതയിലേയ്ക്ക് കണ്ണ് തുറന്ന് കാതോര്‍ത്ത് കിടക്കുന്ന നാളുകളിലെല്ലാം ഈ അനുഭവം ഉണ്ടാവാറുണ്ട്‌.


വാര്‍ഡന്‍ ഒരു റൌണ്ട്‌ കഴിഞ്ഞ്‌ പോയിരിക്കുന്നു. ഇനി ഒരു തവണ കൂടി അവര്‍ വന്നുപോകും. രാത്രി വളര്‍ന്നു കൊണ്ടിരുന്നു. ഞാന്‍ കാതോര്‍ത്ത് കിടന്നു. ഒരിക്കല്‍ കൂടി അവരുടെ ചിലമ്പിച്ച ശബ്ദം ആ ഇടനാഴികളിലെ കാറ്റിനൊപ്പം ഉയര്‍ന്നു കേട്ടു. എല്ലാ ജനാലകളിലെയും വെളിച്ചം അണഞ്ഞു. കഴിഞ്ഞു , ഇനി അവര്‍ വരില്ല. ശബ്ദമുണ്ടാക്കാതെ വാതില്‍ തുറന്ന്‌ പുറത്തിറങ്ങി. കനത്ത ഇരുളിനെ വകഞ്ഞു മാറ്റി കാറ്റിലൂടെ തുഴഞ്ഞെത്തുന്ന രൂപങ്ങളെ നോക്കി ഞാന്‍ നിശ്ചലം നിന്നു. പിന്നെ കടലിലേക്കു തുറക്കുന്ന ജാലകങ്ങള്‍ ഉള്ള ഇടനാഴിയിലെ അവസാന മുറിയിലേക്ക്‌ ഇരുട്ടിലൂടെ മുഖമില്ലാത്തവരായ് ഞങ്ങള്‍ നടന്നു പോയി. അകത്തു കയറി കടലിന്‍റെ ഇരമ്പലിനെ പുറത്താക്കി വാതില്‍ അടച്ചു.

വെളിച്ചമില്ലാത്ത മുറിയില്‍ ഇരുള്‍ രൂപങ്ങള്‍ കൃത്യമായ സ്ഥാനങ്ങളില്‍ ഇരിപ്പുറപ്പിച്ചു. ഒരു വലിയ വൃത്തത്തിലകപ്പെട്ടത്‌ പോലെ വട്ടത്തിലായിരുന്നു ഞങ്ങളുടെ ഇരുപ്പ്‌. ശ്വാസമെടുക്കുന്ന ശബ്ദവും നെഞ്ചിടിപ്പും പുറത്തറിയാന്‍ പറ്റുന്ന അത്ര ഭീതിയും ഞങ്ങള്‍ക്കോരോരുത്തര്‍ക്കൊപ്പവും സ്ഥാനം പിടിച്ചിരുന്നു. ഒരു ചീറ്റലോടെ കത്തിത്തെളിഞ്ഞ തീപ്പെട്ടിക്കോലിന്‍റെ പ്രകാശത്തില്‍ എല്ലാവരുടെയും മുഖം കണ്ടു. മെഴുകുതിരിയിലേക്കു പ്രകാശം പകരുമ്പോഴേക്കും എല്ലാവരും ചിട്ടയോടെ അവരവരുടെ ജോലികള്‍ ചെയ്യാന്‍ തുടങ്ങി. വാച്ചിലെ സൂചികള്‍ അടുത്ത ദിവസത്തിലേക്കുള്ള പ്രയാണം തുടങ്ങിക്കഴിഞ്ഞു. സമയമായിരിക്കുന്നു.എല്ലാം കൃത്യമല്ലെ എന്നൊരിക്കല്‍ക്കൂടി നോക്കി.

അടുത്ത്‌ വച്ചിരുന്ന സ്റ്റീല്‍ ഗ്ളാസ്സ്‌ എടുത്തപ്പോഴുണ്ടായ കുഞ്ഞു ശബ്ദം വീണ്ടും മുറിയില്‍ ഭീതി നിറയ്ക്കുന്നത്‌ ഞാനറിഞ്ഞു. അര്‍ദ്ധരാത്രി കഴിഞ്ഞിരിക്കുന്നു. കാറ്റും തിരമാലകളും അപ്പോഴും മത്സരം തുടര്‍ന്ന് കൊണ്ടേയിരുന്നു. ഞങ്ങളാകുന്ന വൃത്തത്തിനുള്ളില്‍ അക്ഷരമാലകളും അക്കങ്ങളും തീര്‍ത്ത വട്ടത്തിനുള്ളില്‍, ഒരു ഇരുപത്തിയഞ്ചു പൈസാ നാണയത്തിനു മുകളില്‍ മെഴുകുതിരി ജ്വലിച്ചു നിന്നു. അല്‍പ്പം മുന്നോട്ട്‌ നീങ്ങിയിരുന്ന് മെല്ലെ ആ മെഴുകുതിരിയെ ഞാന്‍ ഗ്ളാസ്‌ കൊണ്ട്‌ മൂടി. പ്രകാശം ഒരു കുഞ്ഞു വൃത്തത്തിനുള്ളിലേക്കു ചുരുങ്ങി ചുരുങ്ങി വന്നു. വീ‍ണ്ടും ആ മുറിയെ ഭയത്തിലേക്ക് ആഴ്ത്തിക്കൊണ്ട്‌ ഇരുട്ട് നിറഞ്ഞു. എല്ലാവരും പിന്നെയും ഇരുള്‍‌രൂപങ്ങളായി.

ഗ്ളാസിന്‍റെ മുകളില്‍ തൊട്ടിരിക്കുന്ന ചൂണ്ടുവിരല്‍ പൊള്ളുന്നത്‌ ഞാനറിഞ്ഞു. ആ നീറ്റലിലേക്കു വിരല്‍ ശക്തമായി അമര്‍ത്തിപ്പിടിച്ചു കണ്ണുകള്‍ അടച്ചു. മനസ്സിനെ ആത്മാവുകളുടെ ലോകത്തേക്കു കൊണ്ടു പോയി. അനേക കോടി ആത്മാക്കളിലൊരെണ്ണത്തെയെങ്കിലും അവിടേക്കു വിളിച്ചു കൊണ്ടു വരേണ്ടത്‌ അന്നത്തെ എന്‍റെ ദൌത്യമായിരുന്നു. ആത്മാര്‍ത്ഥമായിത്തന്നെ വിളിച്ചു, ചോദ്യങ്ങള്‍ക്കുത്തരം പറയാന്‍ , വിശ്വാസങ്ങളെ ശരിയെന്നോ തെറ്റെന്നോ തെളിയിക്കാന്‍. തലക്കുള്ളില്‍ ഒരു പെരുപ്പല്ലാതെ ഒന്നും തോന്നിയില്ല. കാറ്റിന്‍റെ ചൂളം വിളി എന്‍റെ തലയ്ക്കുള്ളില്‍ കിടന്നു കറങ്ങിത്തുടങ്ങി. ഇരുട്ടിന്‍റെ ഗുഹകളിലൂടെ അതിവേഗതയില്‍ മനസ്സ് പാഞ്ഞു നടന്നു. ഹോസ്റ്റല്‍ മുറിയും, എനിക്ക് ചുറ്റുമിരിക്കുന്നവരും എല്ലാം ഞാന്‍ മറന്നുപോയി.

കാതടപ്പിക്കുന്ന ശബ്ദവും ഭയങ്കരമായ ഒരു നിലവിളിയൊച്ചയുടെ തുടക്കവും പിന്നെയുള്ള അമര്‍ത്തിപ്പിടിക്കലും കേട്ട്‌ കണ്ണ് തുറക്കുമ്പോഴും തലയ്ക്കുള്ളിലെ പെരുപ്പവസാനിച്ചിരുന്നില്ല. എന്താ സംഭവിച്ചതെന്നൊ സംഭവിക്കുന്നതെന്നോ അറിയാതെ ഞാന്‍ ഇരുള്‍ രൂപങ്ങളെ നോക്കി മിഴിച്ചിരുന്നു. എന്‍റെ വിരല്‍ത്തുമ്പിനു താഴെ ഗ്ലാസില്ല എന്നു ഞാന്‍ മനസ്സിലാക്കി. ആര്‍ക്കും മിണ്ടാന്‍ വയ്യാത്ത അവസ്ഥ. അവര്‍ ശ്വാസം കഴിക്കുന്ന ഒച്ച മാത്രം മുറിയില്‍ നിറഞ്ഞു നിന്നു. നിമിഷങ്ങള്‍ ഒന്നൊന്നായി ഇരുളിലേക്കടര്‍ന്നു വീണു. "എന്താ സംഭവിച്ചത്? ആരാ കരഞ്ഞത്?" അടക്കിപ്പിടിച്ച ആകാംക്ഷയില്‍ എന്‍റെ ശബ്ദം മുറിഞ്ഞു പോകുന്നതറിയാതെ ഞാന്‍ ചോദിച്ചു. കിതപ്പിന്‍റെ ശബ്ദമല്ലാതെ വേറൊരു ശബ്ദവും ആ ഇരുളിലുണ്ടായിരുന്നില്ല. ഉത്തരം കിട്ടാത്ത ദേഷ്യവും , നടന്നതറിയാനുള്ള ആകാംക്ഷയും കാരണം വാര്‍ഡനെ മറന്ന് ഞാന്‍ ലൈറ്റിടാന്‍ എണീറ്റു. മരവിച്ച കാലുകള്‍ നിലത്തമരുമ്പോഴുള്ള പെരുപ്പില്‍ ജീവന്‍ പോകുന്നത് പോലെ തോന്നി.

വെളിച്ചത്തിന്‍റെ ധൈര്യത്തില്‍ ഓരോരുത്തരും തലയുയര്‍ത്തി. ചിലര്‍ ഇരു ചെവികളും അപ്പോഴും മൂടിപ്പിടിച്ചിരുന്നു. ചിലര്‍ അടുത്തിരുന്നവരുടെ കൈത്തണ്ടിലിറുകെപ്പിടിച്ചിരുന്നു. വൃത്തത്തില്‍ വിടവുകള്‍ വീഴ്ത്തി ഓരോരുത്തരായി എഴുന്നേറ്റ് ബെഡ്ഡിലേക്കിരുന്നു. അക്ഷരങ്ങളും അക്കങ്ങളും, യെസ് ഒര്‍ നോ തുണ്ടുകളും , മെഴുകുതിരിയും ഗ്ലാസ്സും മാത്രം തറയില്‍ ബാക്കിയായി.

"ഗ്ളാസ്സ്‌ അനങ്ങാന്‍ തുടങ്ങിയപ്പോള്‍ അടുത്ത മെഴുകുതിരി കത്തിക്കാന്‍ തീപ്പെട്ടിയെടുത്തു“. സൂര്യ പറഞ്ഞു തുടങ്ങി. “ തീപ്പെട്ടിയുരച്ചതും ഗ്ലാസ് മറിഞ്ഞു വീണു, പിന്നെ എന്തോ പൊട്ടുന്ന പോലെ, ചില്ലുടയുന്ന പോലെ ഉച്ചത്തിലുള്ള ശബ്ദം. അപ്പൊ ആരോ ഇവിടെ കരയുകയും ചെയ്തു.“ സൂ‍ര്യ ഓരോരുത്തരെയും മാറി മാറി നോക്കി. “ഇല്ല, ഞാന്‍ കരഞ്ഞില്ല” ഓരോരുത്തരും മത്സരിച്ച് ആണയിട്ടു. “അത് വല്ലാത്തൊരു ഷാര്‍പ് വോയിസ് ആയിരുന്നു, ഒറ്റ സെക്കന്‍റ് മാത്രം”‍ സൂര്യ ചിന്താഭാരത്തോടെ പറഞ്ഞു. ഭീതിയുടെ നിഴലുകള്‍ വീണ്ടും പരക്കുന്നത് ഞാനറിഞ്ഞു. വെറുതേ പറന്നു പോയ ഒരു നോട്ടം പടിഞ്ഞാറേയ്ക്കു തുറക്കുന്ന ചില്ലു ജാലകങ്ങളില്‍ മുട്ടി നിന്നു . ഹൃദയത്തില്‍ ഭയത്തിന്‍റെ വിള്ളലുകള്‍ വീഴ്ത്തിക്കൊണ്ട് ചിലന്തിവല പോലെ തകര്‍ന്നിരിക്കുന്ന ചില്ലുപാളികള്‍ ഞാന്‍ കണ്ടു. മെല്ലെ ലൈറ്റണച്ച് പുറത്തു കടന്നു. അവരാരും അതു കണ്ടില്ലല്ലൊ എന്നു ഞാന്‍ ആശ്വസിച്ചു. അല്ലെങ്കില്‍ ഈ രാത്രി ആരും ഉറങ്ങില്ല. ഇരുള്‍ വകഞ്ഞു മാറ്റി എല്ലാവരും അവനവന്‍റെ മുറികളിലേക്ക്‌ നടന്നു.

(പിറ്റേന്ന് എല്ലാവരുമറിഞ്ഞു, ഇടനാ‍ഴിയിലെ അവസാനത്തെ മുറിയുടെ കടലിലേക്കു തുറക്കുന്ന ചില്ലുജാലകങ്ങള്‍ തകര്‍ന്നിരിക്കുന്നത്. ഞങ്ങളൊന്നുമറിയാത്ത പോലെ എന്നാല്‍ ഉള്‍ക്കിടിലത്തോടെ പരസ്പരം നോക്കാതെ നടന്നു. ഉച്ചകഴിഞ്ഞ് വാര്‍ഡന്‍ വന്നു. ആരെയെന്നില്ലാതെ കുറെ ചീത്ത വിളിച്ചു. ചില്ലു മാറാന്‍ വന്നയാള്‍ ഒന്ന് അമര്‍ത്തിത്തൊട്ടപ്പോള്‍ ചില്ലു തുണ്ടുകള്‍ മുറിക്കകത്തേക്കും പുറത്തേക്കും അടര്‍ന്ന് വീണു. “ഇതെങ്ങനെയാ ഇങ്ങനെ പൊട്ടുന്നത്?“ അയാളുടെ ആത്മഗതം. അത് തന്നെയാ ഞങ്ങള്‍ക്കും അറിയേണ്ടത്, ഒപ്പം ആരുടെ നിലവിളിയാണ് ഞങ്ങള്‍ കേട്ടതെന്നും) 

19 Feb 2012

ചുവക്കുന്ന ആകാശം

സരിജ എൻ.എസ്




മണൽത്തരികള്വീണതു പോലെ നീറുന്ന കണ്ണുമായാണ് ഉറക്കമുണർന്നത്. കനം തൂങ്ങിയ കൺപോളകൾ പിന്നെയും താഴ്ന്നടഞ്ഞു കൊണ്ടിരുന്നു.  പുഴയുടെ തണുപ്പും വെയിലിന്റെ ചൂടുമായൊരു കാറ്റ് മുറിയിൽ ചുറ്റിത്തിരിഞ്ഞു. പുറത്ത് വെയിലുറച്ചിരിക്കുന്നു. പുഴയുടെ ഓളങ്ങളിൽചില്ലുപൊടികൾപോലെ വെയിൽ തിളങ്ങി. ഓളങ്ങളിൽ ചാഞ്ചാടുന്ന കുളവാഴക്കൂട്ടങ്ങൾ. ദേഹം തളർന്ന്, കൈകാലുകൾ കുഴഞ്ഞ് വീണ്ടും കിടക്കയോട് ചേർന്നു കിടന്നു. നീറുന്ന കണ്ണുകൾ ഇറുക്കിയടച്ചു. ഇന്നലെയുടെ ഓർമ്മകൾ നീറിപ്പുകഞ്ഞ് തല ചൂടുപിടിയ്ക്കുന്നു.


അമർത്തിയടച്ച കണ്ണുകളിലേയ്ക്ക് ഇരുട്ടിൽ മിന്നുന്ന വൃത്തങ്ങൾ പോലെ ഓർമ്മകൾ കടന്നു വന്നു. പതിമൂന്ന് വർഷങ്ങൾ…. എന്റെ വിശ്വാസങ്ങളെ, ധാരണകളെ തകർത്തെറിഞ്ഞ്, പതിമൂന്ന് വർഷത്തെ അജ്ഞാത വാസത്തിനു ശേഷം സത്യം മറ നീക്കി പുറത്തു വന്നു. അറിഞ്ഞു കഴിയുമ്പോൾ അറിയേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോകുന്ന ചില സത്യങ്ങൾ.


കാറ്റിൽ കടലാസുകളുരയുന്ന ശബ്ദം. പഴയ കുറേ കത്തുകൾ. നീല ഇൻലൻഡിൽ റെയനോൾഡ് പേന കൊണ്ട് കുത്തിക്കുറിച്ച വരികൾ….. പഴമയുടെ ചിതലരിക്കാത്ത കുറേ ഓർമ്മകൾ. ചില ഓർമ്മകളെ ചിതലരിക്കാതെ, പൊടിയടിക്കാതെ, കാലം തേച്ചു മിനുക്കി തിളക്കം കുറയാതെ കാത്തുവച്ചിരിക്കും.
കത്തുകളായ് എന്നെ തേടി വന്നൊരു സൗഹൃദമാണ് ആ നീലക്കടലാസുകളിൽ. ഇൻലൻഡിൽ കുത്തിക്കുറിച്ച ഏതാനും വരികളിലൂടെ ഒന്നായ രണ്ടുലോകങ്ങൾ. ആദ്യത്തെ വായനയിൽ തന്നെ ഓരാത്മ്ബന്ധം. ഞാൻ എഴുതാനിരുന്നത് നീ എഴുതിയ പോലൊരു തോന്നൽ.  എന്നേ നീ എന്നെയും ഞാൻ നിന്നെയും അറിഞ്ഞിരുന്നു എന്നൊരു തോന്നൽ. ഒരു നോട്ടം കൊണ്ട്, ഒരു വാക്കു കൊണ്ട്, ഒരു വരി കൊണ്ട് അവരെ നമ്മുടെ ഹൃദയത്തിൽ അടയാളപ്പെടുത്തും. 


നിരന്തരം എഴുത്തുകളും മറുപടികളും വന്നും പോയുമിരുന്നു. എഴുത്തുകളും എഴുത്തുകാരും അവരുടെ ശൈലികളും കവിയും കവിതയും എല്ലാം വിഷയങ്ങളായിരുന്നു. ഒരിക്കൽ ഞാൻ എന്റെ ഗ്രാമത്തെക്കുറിച്ചെഴുതി. ഇലവ് പൂക്കുന്ന താഴ്വരകളെക്കുറിച്ച്, വെള്ളമൊഴുകുന്ന ഓലികളെക്കുറിച്ച്, കശുമാങ്ങയുടെ കറ മണക്കുന്ന പാറക്കൂട്ടങ്ങളെക്കുറിച്ച്, പഞ്ഞിമരത്തിലെ വവ്വാലുകളുടെ  തീക്കനൽ പോലെ ചുവന്നു തിളങ്ങുന്ന കണ്ണുകളെക്കുറിച്ച്. 


തിരികെ വന്നത് ഒരു മഞ്ഞുകാലമായിരുന്നു. പച്ചമലയിലെ മഞ്ഞുകാലം. തേയിലത്തോട്ടങ്ങളും ഈറക്കാടുകളും മഴ ചെരിഞ്ഞു പതിയ്ക്കുന്ന താഴ്വരകളും. നിലാവിൽ ഓരിയുടുന്ന കുറുക്കന്മാരും. കോടമഞ്ഞിറങ്ങുന്ന താഴ്വരകളും…. പച്ചമല. പൊന്മുടിയുടെ താഴ്വരയിലെ ഒരു ഗ്രാമം. അന്ന് തിരുവനന്തപുരം എനിക്ക് ലോകത്തിന്റെ അങ്ങേയറ്റത്തെവിടെയോ ഉള്ള സ്ഥലമായിരുന്നു.
നാടുകാണാൻ എന്നെങ്കിലും ഒരിക്കൽ നമ്മളെത്തുമെന്ന് ഞങ്ങൾ കത്തിലൂടെ പരസ്പരം വാഗ്ദാനങ്ങൾ കൈമാറി. സുന്ദരമായൊരു സൗഹൃദം. 


ഒരിക്കൽ എന്റെ എഴുത്തിന് മറുപടി വന്നില്ല. വീണ്ടുമെഴുതി. ദൈർഘ്യമേറിയ വിവരണങ്ങളുമായെത്തുന്ന കത്ത് വന്നില്ല. ഇല പൊഴിയുന്ന വഴികളിലൂടെ പോസ്റ്റ്മാൻ പതിവു പോലെ കടന്നു പോകും. വല്ലാത്തൊരു ദു:ഖം എന്റെ ജീവിതത്തെ വന്നു മൂടി. പെട്ടെന്ന് ജീവിതം നിശബ്ദമായ പോലെ. ഞാൻ തനിച്ചായ പോലെ.
ഞാനും പഠനത്തിന്റെ തിരക്കിൽ അന്യ നാടുകളിലേയ്ക്കും ഹോസ്റ്റലുകളിലേയ്ക്കും ചേക്കേറി. പുതിയ പുതിയ സൗഹൃത്തുക്കൾ. അവരോട് പറയുന്ന വെറുമൊരു പഴങ്കഥയായ് ആ തൂലികാ സൗഹൃദം. വിവാഹം കഴിഞ്ഞിരിയ്ക്കാം. വേറെയേതെങ്കിലും രാജ്യത്തായിരിക്കാം. എന്നിങ്ങനെ ഓരോ തവണയും ആ കഥ ഞാൻ അവസാനിപ്പിക്കും.


വേനൽച്ചൂടിലെ ഒരു രാത്രി. ഉഷ്ണം കൂടിക്കൂടി വന്നു. ഞാൻ ജനാലകൾ തുറന്നിട്ടു. പൊടുന്നനെ ഒരു മഴ പെയ്യാൻ തുടങ്ങി. ആർത്തലയ്ക്കുന്ന ഒരു മഴ.  രാത്രിയിലും അന്ന് ആകാശം ചുവന്നു കിടന്നു. മഴ തുള്ളിയെടുക്കുമ്പോഴും ആകാശം ചുവന്നു തന്നെ കിടന്നു. വല്ലാത്തൊരസ്വസ്ഥതയായ് അതെന്നിൽ പടർന്നു. എവിടെയോ ഞാൻ ഈ ആകാശം മുൻപ് കണ്ടിട്ടുണ്ട്. മനസ് കെട്ടുകൂടിക്കിടക്കുന്ന ഒരു നൂലായി. അതിന്റെ ഇഴകളിൽ ഞാൻ കുടുങ്ങിപ്പിടഞ്ഞു. ആകാശത്ത് നനഞ്ഞ ചന്ദ്രപ്രകാശം പടർന്നു. മനസ്സിൽ നിന്റെ എഴുത്തിലെ വരികൾ നിറഞ്ഞു. ഈ നിമിഷം ഞാൻ എങ്ങനെയാണ് നിന്നെ നിന്റെ വരികളെ ഓർത്തെടുത്തത്? അത്ഭുതവും അമ്പരപ്പും എന്നെ ശ്വാസം മുട്ടിച്ചു. 


ഈ നാട്ടിൽ ഞാനെത്തിയിട്ട് മൂന്നുവർഷം തികയുന്നു. ഏതാനും കിലോമീറ്ററുകൾക്കപ്പുറത്ത് നീയുണ്ടായിരുന്നു. ഒരിക്കൽ പോലും നിന്നെ വന്നൊന്ന് കാണാൻ എനിക്കു തോന്നിയില്ലല്ലൊ. ചുവന്ന ആകാശവുമായെത്തിയ മഴ എന്നെ കരയിച്ചു.


എന്റെ സൂക്ഷിപ്പുകളിൽ നിന്ന് പഴയ കത്തുകൾ അമ്മ കൊറിയർ ചെയ്തു തന്നു. പതിമൂന്ന് വർഷം മുൻപത്തെ സൗഹൃദം തേടിച്ചെല്ലാൻ എനിക്ക് മടിയൊന്നുമുണ്ടായിരുന്നില്ല. ആ മേൽ‌വിലാസത്തിൽ ഞങ്ങൾ യാത്രയാരംഭിച്ചു.


നഗരങ്ങളെ പിന്നിട്ട് മലയോരപാതകളിലേയ്ക്ക് വഴി തിരിഞ്ഞു. മരച്ചില്ലകളിലെ തണുപ്പുമായ് വരുന്ന കാറ്റ് വഴികളിൽ ചുറ്റിത്തിരിഞ്ഞു. ഉയരങ്ങളിലേയ്ക്കു പോകുന്തോറും കാതുകളുടെ വാതിൽ അടഞ്ഞു കൊണ്ടേയിരുന്നു. വഴി ചോദിച്ച് , വഴി തെറ്റി, പിന്നെയും വഴി ചോദിച്ച് ഒടുവിൽ ഞങ്ങളെത്തി. അകലെ തേയിലത്തോട്ടങ്ങൾ കാണാം. പൊന്മുടി മലകൾ കാണാം. വീടു ചോദിച്ച് കയറി ചെന്നപ്പോൾ വയസ്സായ ആ വൃദ്ധൻ എന്നെ രൂക്ഷമായ് നോക്കി. അച്ഛനാകണം. പഴയ സൗഹൃദത്തിന്റെ കഥ പറഞ്ഞു. സുഹൃത്തിനെ കാണാൻ വന്നതാണെന്നു പറഞ്ഞു. 


ചുവരിൽ തൂക്കിയ ബ്ലാക്ക്&വൈറ്റ് ചിത്രം ചെന്നപ്പോഴേ ഞാൻ ശ്രദ്ധിച്ചിരുന്നു. കട്ടിക്കണ്ണടയ്ക്കുള്ളിലെ തിളങ്ങുന്ന കണ്ണുകൾ കൗതുകത്തോടെ എന്നെ നോക്കുന്ന പോലെ തോന്നി.
അകത്തേയ്ക്കു നോക്കി അയാൾ ആരെയോ വിളിച്ചു. അമ്മയാകണം. അവർക്കാർക്കും എന്നെ അറിയില്ല.
“മായ” ? ഞാൻ വീണ്ടും ചോദിച്ചു. 
എന്തൊ ഒരു വല്ലായ്മ വീണ്ടും എന്നിൽ പടർന്നു തുടങ്ങി. ഒരായിരം നൂലുകൾ കെട്ടുപിണഞ്ഞു കിടക്കുന്ന ഒരവസ്ഥ. ആകാശം ചുവക്കുന്ന പോലെ എനിക്കു തോന്നി.
അവർ എന്നെ കൂട്ടിക്കൊണ്ടു പോയി; പറമ്പിന്റെ തെക്കേമൂലയിൽ, കറുത്ത് തിളങ്ങുന്ന ഒരു മാർബിൾ കല്ലറ.


മായ. എ.എസ്.
ജനനം : 01-09-1978
മരണം: 14-01-1999


മനസ്സിലെ നൂൽക്കെട്ട് തനിയെ ഇഴപിരിഞ്ഞ് കുരുക്കഴിയുന്നത് ഞാനറിഞ്ഞു. കാറ്റിൽ കൊന്നമരം കല്ലറയ്ക്കു മേൽ ഇലകൾ കൊഴിച്ചു നിന്നു.  ഒരു നേർത്ത മയക്കം എന്റെ കണ്ണുകളെ വന്നു മൂടി. കട്ടിക്കണ്ണടയുടെ ചില്ലുകളിലൂടെ നോക്കുന്ന പോലെ എന്റെ കാഴ്ചകൾക്കു മുന്നിൽ ഒരു ഗർത്തം രൂപപ്പെട്ടു.  


കാറ്റടിച്ച് പറക്കുന്ന നീലക്കടലാസുകൾ. കൺപോളകൾ ഭാരത്താൽ വീണ്ടും അടഞ്ഞു പോകുന്നു. കൈകാലുകൾ മരവിച്ചു പോയിരിക്കുന്നു. ഞാൻ എവിടെയാണ്. എങ്ങനെയാണ് ഒന്നെഴുന്നേൽക്കുക?  എനിക്ക് ചുറ്റും ഒരു ശിശിരം വന്നു മൂടുന്നുവോ? പുറത്ത് ആകാശം ചുവക്കുന്നുവോ? അടഞ്ഞടഞ്ഞു പോകുന്ന കണ്ണുകൾക്കപ്പുറത്ത് നിലാവുദിക്കുന്നതും കുറുക്കന്മാർ ഓരിയിടുന്നതും ഞാനറിയുന്നുണ്ടായിരുന്നു.

13 Sept 2011

കാട്‌ കത്തുന്ന മണം


സരിജ എൻ.എസ്



അകലെ കാട്‌ കത്തുകയാണ്‌. നക്ഷത്രങ്ങളില്ലാത്ത ആകാശത്തേക്ക്‌ തീജ്വാലകളും തീപ്പൊരികളും ഉയര്‍ന്നു പൊങ്ങുന്നു. പകല്‍ വെളിച്ചത്തിലെ ഓര്‍മ്മയില്‍ നിന്നും ആ സ്ഥലം മനസ്സിലാക്കാന്‍ വല്ലാത്ത ബുദ്ധിമുട്ട് തോന്നി. പിന്നെ ജനാലകളടയ്ക്കാതെ‍ ഞാനത് നോക്കി നിന്നു.

തീനാളങ്ങള്‍ മഞ്ഞയും ചുവപ്പും നിറത്തില്‍ ഒരു നേര്‍രേഖയില്‍ നൃത്തം ചെയ്യുന്നു. ഉള്‍ക്കാടുകളിലെ ഈ ഉയരങ്ങളില്‍ നിന്ന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല എന്ന് ഞാനോര്‍ത്തു. കാട്‌ കത്തുന്ന മണം കാറ്റില്‍ പറന്നു വന്നു. നാളെ ആകാശം കറുത്ത പുക മേഘങ്ങള്‍ കൊണ്ട്‌ നിറയും. പിന്നെ പുകമണം നിറഞ്ഞൊരു മഴപെയ്യും. വേനലിലെ ആദ്യ മഴയിലെ ഇറവെള്ളം പോലെ ഈ മഴയ്ക്കും നിറ വിത്യാസമുണ്ടാകും. നിരത്തിവച്ച പാത്രങ്ങളില്‍ ഇറവെള്ളം പിടിച്ചു വയ്ക്കുന്ന എന്‍റെ ബാല്യം ഒരു നിമിഷം ഓടിപ്പാഞ്ഞെത്തും.

ഓര്‍മ്മകള്‍ക്കു മേല്‍ മറവിയുടെ പുതപ്പു വലിച്ചിട്ടു കിടന്നുറങ്ങാന്‍ ഞാനേറെ ആഗ്രഹിച്ചു. പക്ഷെ കാട്‌ കത്തുന്ന കാഴ്ച്ച എന്നെ പിടിച്ചു നിര്‍ത്തുന്നു. വീശിപ്പടരുന്ന കാറ്റില്‍ തീനാളങ്ങള്‍ നേര്‍രേഖയില്‍ നിന്ന് മാറി കത്താന്‍ തുടങ്ങി. ഒരര്‍ദ്ധ വൃത്തം ചമച്ച് കാട്ടുതീ അതിന്‍റെ നൃത്തം തുടര്‍ന്നു കൊണ്ടിരുന്നു.

തീജ്വാലകള്‍ മുന്നോട്ട് മുന്നോട്ട് പടരുകയാണ്. ഓര്‍മ്മകളില്‍ പുഴ തെളിഞ്ഞു. അതെ വൃക്ഷക്കൂട്ടങ്ങള്‍ക്കപ്പുറം പുല്‍മേടുകളും കുറ്റിക്കാടുകളുമാണ്. അതിനുമപ്പുറം പുഴ. പുല്‍മേടിനെ പകുത്തു കൊണ്ടൊഴുകുന്ന പുഴ കണ്ണെത്തുന്ന അവസാന കാഴ്ചയില്‍ ‍ തിരിഞ്ഞു മറയുന്നത്‌ പകല്‍ വെളിച്ചത്തില്‍ ഞാന്‍ കാണാറുണ്ട്‌. പുഴയോരം വരെ മാത്രമേ ഈ തീ പടരൂ. പിന്നെ അണയുകയേ നിവൃത്തിയുള്ളൂ. എന്തെന്നില്ലാത്ത ഒരാശ്വാസം എന്നില്‍ ഉറവെടുക്കുന്നത്‌ ഞാനറിഞ്ഞു.

കുറ്റിക്കാടുകളിലെ ഉണക്കമരങ്ങള്‍ തീപിടിച്ച് പൊട്ടിത്തെറിക്കുന്നുണ്ട്. പച്ചിലകള്‍ ഞെരിഞ്ഞു കത്തുന്ന ശബ്ദത്തിനു വേണ്ടി പിന്നെയും ഞാന്‍ കാതോര്‍ത്തു. ‍ അതെ ഇലകളിലെ പച്ച ഞരമ്പുകളില്‍ തീ പിടിക്കുമ്പോള്‍ കടുകുമണികള്‍ പൊട്ടുന്ന പോലെ ശബ്ദം കേള്‍ക്കാം. ഒപ്പം പച്ചിലകള്‍ കത്തുന്ന കയ്പ്പ് നിറഞ്ഞ ഒരു ഗന്ധവും.

ഈ തീ അണഞ്ഞിട്ടെ ഇനിയെനിക്കുറങ്ങാനാവൂ. പുഴയിലെ തെളിഞ്ഞ വെള്ളത്തില്‍ തീനാളങ്ങള്‍ പാമ്പുകളെപ്പോല്‍ ഇഴയുന്നുണ്ടാവും.‍ ഒരായിരം കടുക് മണികള്‍ ഒരുമിച്ച് പൊട്ടിത്തെറിക്കുന്ന ശബ്ദം പിന്നെയും കേട്ട് കൊണ്ടിരുന്നു. മരങ്ങളില്‍ നിന്ന് അസ്വസ്ഥമായ ചിറകടികളോടെ വവ്വാലുകള്‍ പറന്നകലുകയും വീണ്ടുമവിടേക്കു തിരിച്ച് വരുന്നതും എനിക്ക് കാണാം. നാളെ മഴ പെയ്യുമ്പോള്‍ ഇവയെന്തു ചെയ്യും?

മഴക്കാല രാത്രികളില്‍ മരം പെയ്യുന്ന ശബ്ദം കേട്ട് നടക്കുമ്പോള്‍ വെളുത്ത കുഞ്ഞുപൂക്കള്‍ വിരിയുന്ന തണല്‍ മരങ്ങളില്‍ ചിറകിലെ നനവ് കുടഞ്ഞു കളയുന്ന വവ്വാലുകള്‍ സ്ഥിരം കാഴ്ച്ചകളിലൊന്നായിരുന്നു. മഴയില്‍ കുതിര്‍ന്ന് തിളങ്ങുന്ന വഴികളിലൂടെയുള്ള നടത്തം... കാലങ്ങള്‍ക്ക് പിന്നില്‍ നിന്ന് മലയിറങ്ങി വരുന്ന തണുത്ത കാറ്റിന് ഇലഞ്ഞിപ്പൂക്കളുടെ ഗന്ധമായിരുന്നു. മഴയില്‍ കുതിര്‍ന്ന ഇലഞ്ഞിപ്പൂക്കളുടെ ഗന്ധം. അന്നെന്‍റെ പുസ്തകത്താളുകളില്‍ മയില്‍പ്പീലിക്കു പകരം ഇലഞ്ഞിപ്പൂക്കളായിരുന്നു. ആ വഴികളിലിന്നും തണലും സുഗന്ധവും ഇലഞ്ഞി മരങ്ങള്‍ തന്നെ. കാലത്തെ തിരിച്ചു പിടിക്കാനെന്ന വണ്ണം ഞാന്‍ കണ്ണുകളടച്ചു.

ഇപ്പോള്‍ കാട്‌ നിശബ്ദമാണ്‌. അത് കത്തിയമര്‍ന്നു കഴിഞ്ഞു. വീശിയടിക്കുന്ന കാറ്റില്‍ ചെറിയ തീ നാളങ്ങള്‍ അവിടിവിടെ ഉയരുന്നെങ്കിലും ഒന്നിനും പടരാന്‍ ശക്തിയില്ല. എനിക്ക്‌ ഉറങ്ങാന്‍ സമയമായിരിക്കുന്നു. നാളത്തെ പുകമണമുള്ള മഴയെ സ്വപ്നം കണ്ട് ഞാനുറങ്ങാന്‍ പോകുന്നു. കാട്ടുതീ അണഞ്ഞിരുന്നു. എന്നിട്ടും കാടിനെ കത്തിച്ച കനലുകള്‍ അണയാന്‍ മടിച്ച് തിളങ്ങിക്കൊണ്ടിരുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...