Showing posts with label 94. Show all posts
Showing posts with label 94. Show all posts

27 Apr 2013

മായ


വി  വിജയകുമാർ 

 ഇത്ര പെട്ടെന്ന്
പിരിയുമെന്ന്                         
കരുതിയില്ല ...                       
എല്ലാം കഴിഞ്ഞു
മടങ്ങുമ്പോഴും,
ഞാനും                                               
ഇവിടെയ്ക്കെന്നു, 
എത്ര ശ്രമിച്ചിട്ടും
ഉറപ്പിയ്ക്കാൻ പറ്റുന്നില്ല

26 Mar 2013

ഇടിവെട്ട് ദൈവം

സുനിൽ മാലൂർ 

ഒരു ടീസ്പൂണ്‍
വെടിമരുന്നു കൊണ്ട്
കരിംകല്ലിനെ തകർത്ത്
ആണിക്കല്ലും മൂലക്കല്ലും
പെറുക്കി മാറ്റി
മിച്ചം വന്ന കല്ലുകൊണ്ടാണ്
ദൈവത്തെ ഉണ്ടാക്കിയത്
റ്റാറ്റാ സ്റ്റീലുകൊണ്ട്
ഭണ്ടാര പെട്ടിയും

കരിംകല്ലിൽ പണിത ദൈവം
വിശ്വാസികളുടെ കണ്ണീരിൽ
കുതിർന്നു
ദിവ്യാത്ഭുതങ്ങൾ
ദിക്കുകൾ ഭേദിച്ചു

ചുറ്റു മതിലും
ആകാശം മുട്ടെ ദേവാലയവും
അതിനും മുകളിൽ
മിന്നൽരക്ഷാ ചാലകവും .

ദൈവമേ
നിലംപറ്റി കിടക്കുന്ന
ഞങ്ങടെ കൂരകളിൽ
ഇടിവെട്ട് എൽകാതെ
കാത്തോളണേ......

22 Feb 2013

ചിന്തുകള്‍

മാധവ് കെ വാസുദേവന്‍‌ 


മരിച്ച ഇഷ്ടങ്ങള്‍ക്കു നക്ഷത്രങ്ങളെന്നു
പേരിടാനാണ് എനിക്കിഷ്ടം.
ദൂരെനിന്നുമവ കണ്‍ചിമ്മി നോക്കിയെന്നെ
തിരയാറുണ്ട്, ചികഞ്ഞെടുക്കാറുണ്ട്
അമ്മാനമാടി കളിക്കാറുണ്ട്.

ഭൂതക്കാലത്തിന്റെ മറവിയിലേക്ക്
കൂപ്പുകുത്തി,
കരിന്തിരി കത്തിയെന്നില്‍
ഒടുങ്ങി തീരാറുണ്ട്.

നക്ഷത്രങ്ങളുടെയെണ്ണം
കൂടി വരുന്ന രാത്രികളുടെ ദൈര്‍ഘ്യം
അനുഭവങ്ങളുടെ കലവറ
നിറയ്ക്കുന്നുവെന്നു പഴംമനസ്സുകള്‍
കേട്ടറിവ് .

വേദനകള്‍ സൂര്യനെ പോലെ
കത്തിയാളുമ്പോള്‍ ഓര്‍മ്മകള്‍
തിളച്ചു മറിയുന്ന മനസ്സില്‍
ചങ്ങലക്കിലുക്കം കണ്ണുകളില്‍
ഭീതിയുടെ നിഴലാട്ടം .

നിഷേധ ചിന്തയുടെ ഉരുകിയോലിക്കുന്ന
ലാവ ഉള്‍ത്തടങ്ങളിലേക്ക് ഉരുകിയിറങ്ങുമ്പോള്‍
ബോധമനസ്സിന്റെയുള്ളില്‍ ചിന്തകള്‍ ചിതറി
തെറിച്ചു വീഴുന്ന ഉല്‍ക്കകള്‍ ആണത്രേ
രൂപപരിണാമം പ്രാപിച്ച വാക്കുകള്‍ .

പാറകളും വന്‍ മരങ്ങളും കടപ്പുഴക്കി
ഉരുള്‍പൊട്ടല്‍ പോലെയാര്‍ത്തലച്ചു
വരുമ്പോളക്കരയണയാനൊരു മോഹവുമായി
തീരത്തു പകച്ചു നില്‍ക്കുന്നു ഞാനും .

അപ്പോഴെനിയ്ക്ക നിങ്ങള്‍ ചാര്‍ത്തി തരുന്നു
ഒരു പേരുമൊരുക്കാല്‍ച്ചിലമ്പും.

24 Jan 2013

പ്രേതം ലേറ്റസ്റ്റ് വേര്‍ഷന്‍

നൌഫല്‍ 



ഇരുട്ടിന്റെ നിശബ്ദതയില്‍ കരിയിലകളെ ചവിട്ടിയരക്കുന്ന ശബ്ദത്തിനൊപ്പം നടന്നു നീങ്ങുന്ന നിഴല്‍രൂപം,.. വിറയ്ക്കുന്ന കൈകളുടെ ദിശ തേടി മുന്നിലേക്കും പിന്നിലേക്കും സഞ്ചരിക്കുന്ന തീനാളത്തിന്റെ മിന്നുന്ന പ്രകാശം അതിനൊപ്പം സഞ്ചരിച്ചു. ഒരു ആവശ്യവുമില്ലാതെ പട്ടികള്‍ എവിടെയോ ഓരിയിട്ടു. ചിറകടിക്കുന്ന ചീവീടുകളുടെ ശബ്ദം അവിടമാകെ മുഴങ്ങിക്കേട്ടു. കാവിനു മറുവശത്തുള്ള ഇടവഴിയിലൂടെ ആ രൂപം പൊളിഞ്ഞു വീഴാറായ ഇല്ലത്തിന്റെ മുന്നിലേക്ക്‌ പ്രവേശിച്ചു. നാശം പൂര്ന്നമാവാതെ നില്‍കുന്ന മതിലിനു മുന്നിലൂടെ ആ രൂപം നടന്നു നീങ്ങി. മതിലിന്റെ മറു വശത്ത് കാട് പിടിച്ചു കിടക്കുന്ന കിണറും അതിന്റെ മുന്നില്‍ ഭീമാകാരമായി തലയുയര്‍ത്തി നില്‍കുന്ന കരിമ്പനയും, രാമന്‍ നായരുടെ ഭയം ഇരട്ടിപ്പിച്ചു. കത്തിച്ചു പിടിച്ചിരിക്കുന്ന ചൂട്ടിന്റെ ബലത്തില്‍ അയാള്‍ പേടിയോടെ നടപ്പിന്റെ വേഗത കൂട്ടി.പിന്നില്‍ നിന്നാരോ പിന്തുടരുന്ന പോലെ തോന്നി ഇടയ്ക്കിടെ അയാള്‍ ചൂട്ടു പിന്നിലേക്ക്‌ വീശിയടിച്ചു. “അര്‍ജുനന്‍ ഭല്ഗുനന്‍ പാര്തന്‍…’ അയാളുടെ ചുണ്ടുകള്‍ ഇടതടവില്ലാതെ ഉരുവിട്ടു.
———————————
പനക്കാവ്മുറ്റത്തില്ലത്തിന്റെ മുന്നിലെ വഴിയിലൂടെ ഇപ്പോള്‍ ആരും പകല്‍ കൂടി നടക്കാറില്ല.തറവാട്ടിലുണ്ടായ ദുര്‍മരണങ്ങള്‍ പനക്കാവ്മുറ്റത്തില്ലത്തിന്റെ നാശത്തിനു കാരണമായി. മോക്ഷം കിട്ടാതെ അലയുന്ന പ്രേതങ്ങള്‍ നാടുകാരെ പേടിപ്പിക്കാന്‍ തുടങ്ങിയതോടെ അതിനു ചുറ്റും കാട് മൂടി ഭീകരത നിറഞ്ഞു നിന്നു. (അതെ ശരിക്കും ഭീകരാന്തരീക്ഷം ) .നാട്ടുകാരില്‍ പലരും പ്രേതത്തെ കണ്ടിട്ടുണ്ടത്രേ. എങ്കിലും മിസ്സ്‌ പ്രേതം ആരെയും ഉപദ്രവിച്ചിട്ടില്ല. (വെറുതെ ബോധം കെട്ടു കിടക്കുന്നതിനെയൊക്കെ എന്ത് ചെയ്യാനാ എന്ന് പ്രേതം വിചാരിചിട്ടാണോ എന്നറിയില്ല). അങ്ങനെ തറവാട്ടില്‍ നിന്നും പനയിലേക്ക് റൂം ചേഞ്ച്‌ കിട്ടി വെറുതെ ബോര്‍ അടിച്ചിരിക്കുന്ന പ്രേതങ്ങളുടെ ഇടയിലേക്കാണ് വെല്ലുവിളി പോലെ ചൂട്ടും കത്തിച്ചു രാമന്‍ നായര്‍ ചെല്ലുന്നത് .
ഇന്ന് ഞങ്ങള്‍ ഇയാളെ പേടിപ്പിച്ചു ചിരിച്ചു ചിരിച്ചു ചിരിച്ചു ചാവും .. ഓ ഓര്‍ത്തപ്പോള്‍ തന്നെ ഒരു കുളിരും പിന്നൊരു തണുപ്പും . ഡീ ഇന്ന് ഏതു കോസ്റ്റൂം വേണം, നീലിയാന്റീടെതൊ അതോ വടയക്ഷിയുടെതോ. എന്ന കണ്ഫൂഷനില്‍ പ്രേതംസ് നിന്നൂ. അല്ലെങ്കില്‍ നമുക്ക് രക്ത രക്ഷസ് ചേച്ചീടെ കോസ്റ്റൂം ആയാലോ മിസ്സ്‌ പ്രേതം ചോദിച്ചു. വേണ്ട മോളെ പാവം കിളവന്‍ തട്ടിപ്പോകും പിന്നെ നാളെ നമ്മള്‍ ആരെ പേടിപ്പിക്കും . അങ്ങനെ പ്രേതം 2 വിന്റെ അഭിപ്രായം മാനിച്ച് , ആഗോള പ്രേത യൂണിഫോമായ വൈറ്റ് ആന്‍ഡ്‌ വൈറ്റില്‍ അവര്‍ രാമന്‍ നായര്ടെ മുന്നിലേക്ക്‌ അവതരിച്ചു. 32 + എക്സ്ട്രാ രണ്ടു കൊമ്പല്ലും കാട്ടി ഒരു ചിരിയങ്ങു വച്ച് കൊടുത്തു.
———————————
വിറച്ചു കൊണ്ടാണെങ്കിലും രാമന്‍ നായര്‍ കയിലിരുന്ന ചൂട്ടു ആഞ്ഞു വീശി. പെട്ടെന്ന് അന്തരീക്ഷമാകെ മാറിയ പോലെ.. പട്ടികളുടെ ഓരിയിടലും ചീവീടിന്റെ ശബ്ദവും കേള്‍ക്കാതെയായി. ഒരു നീണ്ട നിശബ്ദത അവിടെയാകെ പരന്നു. രാമന്‍ നായരുടെ പേടി ഇരട്ടിച്ചു പെട്ടെന്ന് തന്റെ ചുറ്റിനും വെള്ള പുക വന്നു നിറഞ്ഞു. നീണ്ട ഒരു പൊട്ടിച്ചിരിയോടെ വെള്ള വസ്ത്രമണിഞ്ഞ രണ്ടു രൂപം മുന്നില്‍ വന്നു അവരുടെ കോമ്പല്ല് തന്റെ നേര്‍ക്ക്‌ നീണ്ടു വരുന്നത് കണ്ടു. പിന്നെ തറയിലേക്കു മലര്‍ന്നടിച്ചു വീണു. പൊട്ടിച്ചിരികള്‍ പിന്നെയും അലയടിച്ചു. അത് മിസ്സ്‌ പ്രേതംസിന്റെ ദൗത്യം വിജയിച്ച ചിരിയായിരുന്നു.
അങ്ങനെ പ്രേതംസിന്റെ പബ്ലിസിറ്റി വല്ലാതെ ഉയര്‍ന്നു, അത് കാലം ആയിരത്തി തൊള്ളായിരത്തി അന്ന് . കാലം കടന്നു പോയി ഇനി ഇന്ന് , രാമന്‍ നായരുടെ കൊച്ചു മകന്‍ എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞു നാടിലേയ്ക്ക് വരുന്ന വഴി. സെയിം പ്ലയിസ് സെയിം ലോകേഷന്‍…. അവന്‍ ഫോണില്‍ അവന്റെ വാരിയെല്ലെന്നു കരുതുന്ന സാധനത്തിനോടു എന്തൊക്കെയോ പറഞ്ഞു കൊണ്ടാണ് വരുന്നത്.. അവകാശികളൊന്നും ഇല്ലാത്തതു കൊണ്ട് ഇന്നും ആ തറവാട് അത് പോലെ തന്നെ ഉണ്ട്. വീടെത്തുന്നതുവരെ തന്റെ വാരിയെല്ല്… സോറി മിസ്സ്‌ രാധികയ്ക്കു കുറച്ചു നല്ല വാക്ക് പറഞ്ഞു കൊടുക്കാമല്ലോ ( ശരിക്കും നല്ല വാക്ക് )എന്ന് കരുതിയാണ് രാജുമോന്‍ ഈ പ്രേതാലയത്തിനു മുന്നിലൂടെ നടക്കാമെന്ന് വച്ചത്.
നീയെവിടെയായെഡാ ചക്കരെ?.
ശരിക്കും പറഞ്ഞാല്‍ ഞാനിപ്പോള്‍ ഒരു പ്രേതാലയത്തിനു മുന്നിലാണെടാ കുട്ടാ..
വാട്ട്‌ ? പ്രേതാലയം .. ?
അതെ.. മീന്‍സ്‌ ഈ ഗോസ്റ്റ് ഒക്കെ ഉള്ള…
ഓ really … സൂപ്പര്‍…
അങ്ങനെ രാധികയ്ക്കു രാജുമോന്‍ പ്രേതാലയത്തിന്റെ സ്റ്റോറി ഫുള്‍ സസ്പെന്‍സ് ഇട്ടു പറഞ്ഞു കൊടുത്തു.

———————————
ബോര്‍ അടിച്ചു റ്റയെഡ് ആയിക്കിടക്കുന്ന പ്രേതം 2വിന്റെ മുന്നില്‍ ഒരുത്തനെ കിട്ടിയിട്ടുണ്ടെന്ന സന്തോഷവുമായി മിസ്സ്‌ പ്രേതം ഓടി വന്നു. കം ഓണ്‍ മിഷന്‍ പിന്നേം തുടങ്ങാം … തണ്ടും തടീം ഉള്ള ഒരു യുവാവ്‌ വരുന്ന കണ്ടപ്പോഴേ പ്രേതം 2 പറഞ്ഞു . വേണ്ടടീ ഇവന്മാരെയൊന്നും വിശ്വസിക്കാന്‍ പറ്റില്ല പ്രേതമാണെന്നൊന്നും ഇവന്മാര്‍ നോക്കില്ല.. വെറുതെ നാണം കെടാന്‍ നില്‍ക്കണ്ട.. അങ്ങനെ പറയരുത് ഇത് ഞാന്‍ ഒറ്റയ്ക്ക് ഇത് ഡീല്‍ ചെയ്തോളാം. പ്രേതം 2 വേണ്ടാന്നു പറഞ്ഞെങ്കിലും അവള് കേള്‍ക്കാന്‍ കൂട്ടാക്കിയില്ല . വര്‍ക്ക്‌ ഡ്രെസ്സില്‍ മിസ്സ്‌ പ്രേതം റെഡി ആയി വന്നു. എക്സ്ട്രാ എഫക്റ്റ്‌ ആയ പുക, സോങ് വിത്ത്‌ എക്കോ & അട്ടഹാസം എല്ലാം അഡ്ജസ്റ്റ് ചെയ്തു.രാജു മോന്റെ മുന്നിലേയ്ക്ക്…

———————————
അങ്ങനെ രാധികയ്ക്ക് സ്റ്റോറി പറഞ്ഞു കൊടുത്തു നടക്കുമ്പോഴാണ് രാജുമോന്റെ മുന്നില്‍ വെള്ളപുകയും സൌണ്ട് എഫെക്ടും നിറഞ്ഞത്‌.. ചക്കരെ ഒന്ന് കട്ട് ചെയ്തെ ഞാന്‍ വിളിക്കാം എന്ന് പറഞ്ഞു അവന്‍ ഫോണ്‍ കട്ട് ചെയതു. ചുറ്റിനും നിറയുന്ന പൊട്ടിച്ചിരിയോടെ കൂര്‍ത്തദംഷ്ട്രകളുമായി ഒരു സ്ത്രീ രൂപം അവനു മുന്നില്‍ പ്രത്യക്ഷപെട്ടു ആദ്യം അവനൊന്നു അമ്പരന്നെങ്കിലും പിന്നെ അദ്ഭുതത്തോടെ നോക്കി.
അവള്‍ അവന്റെ മുന്നിലേക്ക്‌ നിന്ന് കൂര്‍ത്ത പല്ലുകള്‍ കാട്ടി ചിരിച്ചു.
പെട്ടെന്ന് അവന്‍ WOW… fantastic എന്ന് പറഞ്ഞു കൊണ്ട് അവളുടെ അടുത്തേയ്ക്ക് നിന്നു . മിസ്സ്‌ പ്രേതം ഒന്നു പതറിയെങ്കിലും അവള്‍ സൌണ്ട് എഫ്ഫെച്ടിന്റെ വോളിയം കൂട്ടി നോക്കി. ഒരു രക്ഷയും ഇല്ല അവന്‍ മൊബൈലില്‍ പടമെടുക്കുന്ന തിരക്കിലായിരുന്നു, മിസ്സ്‌ പ്രേതത്തിന്റെ ആവേശം എല്ലാം ചോര്‍ന്നു. ചേച്ചി ഒരു മിനിറ്റ് നിന്നെ നമുക്കൊരുമിചൊരു ഫോട്ടോ എടുക്കാം അവന്‍ അവളോട്‌ ചേര്‍ന്ന് നിന്നു.. അവള്‍ അവളുടെ എക്സ്ട്രാ പവര്‍ ഒകെ മറന്നു .. അവസാനം എസ്കേപ്പ് എന്ന മന്ത്രം അവളുടെ ഉള്ളില്‍ നിന്നും മുഴങ്ങി..

അവസാന ശ്രമം എന്ന വണ്ണം അവള്‍ എഫ്ഫക്റ്റ്‌ മാറ്റിപിടിച്ചു അട്ടഹാസം പുരതെട്ത് നോക്കി നോക്കി അതും ഏറ്റില്ല. പ്രേതമാണെങ്കിലും അവള്‍ അടവ് No:19 പുറത്തെടുത്തു, തിരിഞ്ഞു ഓടാന്‍ തുടങ്ങിയപോള്‍ അവന്‍ അവളുടെ തോളില്‍ പിടിച്ചു. സാരി ഊര്‍ന് താഴെ വീണു. ഉള്ള സാരിയും വാരിപ്പിടിച്ചു ഓടുന്നതിനിടയില്‍ അവള്‍ അന്തരീക്ഷത്തില്‍ ആ വാക്കുകള്‍ മുഴങ്ങിക്കേട്ടു .
“ ചേച്ചി പേര് പറഞ്ഞാല്‍ ഞാന്‍ ഈ ഫോട്ടോ ഫേസ്ബുകില്‍ ടാഗ് ചെയ്തേയ്ക്കാം… ”

അതു കൂടി കേട്ടപ്പോള്‍ ബോധം കെടണമെന്നു മിസ്സ്‌ പ്രേതത്തിനു തോന്നിയെങ്കിലും
റൂള്‍സ് ആന്‍ഡ്‌ റെഗുലേഷന്‍സ് ഓഫ് പ്രേതംസ് അനുവദിക്കാത്തത് കൊണ്ട് ചെയ്തില്ല.. സാരിയും വാരിപ്പിടിച്ചു വരുന്ന മിസ്സ്‌ പ്രേതത്തെ കണ്ട പ്രേതം 2 ഹെന്റെ draaacullllley എന്ന് വിളിച്ചു ബോധം കെട്ടത് ഇപ്പോളും ആഗോള പ്രേതകോടതിയില്‍ വിചാരണയിലാണ്..

(ഇതിലെ കഥയും കഥാപാത്രങ്ങളൂമായി ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ ഏതെങ്കിലും പ്രേതങ്ങള്‍ക്കു സാമ്യമുണ്ടെങ്കില്‍ അതിനു ഞാന്‍ ഉത്തരവാദി അല്ല . വെറുതെ വന്നു എന്നെ പഞ്ഞിക്കിടരുതെന്നു അപേക്ഷിക്കുന്നു.)

22 Dec 2012

ലോകം എങ്ങിനെ അവസാനിക്കാം?



 ജയിംസ് ബ്രൈറ്റ്

മായന്‍ കലണ്ടര്‍ പ്രകാരം എന്തായാലും ലോകം ഇതുവരെ അവസാനിച്ചില്ല. ഇനി അഥവാ ലോകം എന്നെങ്കിലും അവസാനിക്കുകയാണെങ്കില്‍ അതിനുള്ള കാരണങ്ങളായി ശാസ്ത്രജ്ഞന്മാര്‍ പറയുന്ന കാരണങ്ങള്‍ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം.
ഉല്‍ക്കാ പതനം

പുരാതന കാലത്ത് ജീവിച്ചിരുന്ന ദിനോസറുകള്‍ എന്നെന്നേക്കുമായി ഭൂമിയില്‍ നിന്നും തുടച്ചു നീക്കപ്പെട്ടത് ഉല്‍ക്കകള്‍ ഭൂമിയില്‍ പതിച്ചത് മൂലമാണെന്ന് കരുതുന്നു. അത് മനുഷ്യര്‍ക്കും സംഭവിക്കാം എന്ന് ചില ശാസ്ത്രജ്ഞര്‍ കരുതുന്നുണ്ട് . ഒരു മൈല്‍ നീളമുള്ള ഉല്‍ക്ക ഭൂമിയില്‍ പതിച്ചാല്‍ അതിന് മനുഷ്യരാശിയെ മൊത്തമായി ഉന്മൂലനം ചെയ്യുവാന്‍ കഴിയുമത്രേ! ഇത് പത്ത് മില്യന്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ സംഭവിക്കുകയുള്ളൂ. നാസയുടെ ദൃഷ്ടിയില്‍ പെടാതെ ഇങ്ങിനെ ഒരു ഉല്‍ക്ക ഭൂമിയില്‍ പതിക്കുകയില്ല എന്നിരിക്കിലും ഭൂമിയെ തകര്‍ക്കുവാന്‍ പര്യാപ്തമായ ഒരു ഉല്‍ക്ക ഭൂമിയിലേക്ക്‌ പതിച്ചാല്‍ അതിനെ നശിപ്പിക്കുവാന്‍ നമ്മുടെ ഇന്നത്തെ ടെക്നോളജിക്ക് കഴിയില്ല എന്ന് ഈയിടെ ശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെട്ടിരുന്നു. ദിനോസറുകളെ കൊന്ന ഉല്‍ക്ക ഏതാണ്ട് ആറ് മൈല്‍ നീളമുള്ളത് ആയിരുന്നു എന്ന് കണക്കുകൂട്ടപ്പെടുന്നു.
ന്യൂക്ലിയര്‍ യുദ്ധം

ഒരു ന്യൂക്ലിയര്‍ യുദ്ധം ലോകത്ത് ഉണ്ടാകുവാനുള്ള സാധ്യത ആര്‍ക്കും തള്ളിക്കളയുവാന്‍ കഴിയില്ല. ലോകത്ത് നൂറ് ന്യൂക്ലിയര്‍ ബോംബുകള്‍ പൊട്ടുകയാണ്‌ എങ്കില്‍ അത് ഒരു ന്യൂക്ലിയര്‍ ശൈത്യം ഉണ്ടാക്കുമെന്ന് കരുതപ്പെടുന്നു. ആയിരം ബോംബുകള്‍ വര്ഷിക്കപ്പെടുകയാണ് എങ്കില്‍ അത് ഭൂരിഭാഗം ജനങ്ങളെയും ഉന്മൂലനം ചെയ്യും. ഇന്ന് ലോകത്ത് ഒന്‍പത് രാജ്യങ്ങള്‍ക്ക് ന്യൂക്ലിയര്‍ ആയുധങ്ങള്‍ ഉണ്ട്.
അഗ്നി പര്‍വതങ്ങള്‍

അഗ്നി പര്‍വതങ്ങള്‍ പൊട്ടിത്തെറിച്ച് ലോകം അവസാനിക്കാം. ചിലപ്പോള്‍ അവ അടുത്തടുത്ത് പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ട് എന്ന് ചിലര്‍ പറയുന്നു.
ബയോളജിക്കല്‍ ആയുധങ്ങള്‍

സാധാരണ ഹോളിവുഡ് സിനിമകളില്‍ ആണ് നമ്മള്‍ ഇത് കാണുന്നത്. എന്നാല്‍ ഇത് സത്യമായിക്കൂട എന്നില്ല. പലതരം അപകടകാരികളായ വൈറസുകള്‍ പല രാജ്യങ്ങളുടെ കയ്യിലും ഉണ്ടെന്നാണ് കരുതപ്പെടുന്നത്.
സൂര്യതാപം

സൂര്യനില്‍ നിന്നും ഇലക്ട്രിക് ചാര്‍ജ്ജുള്ള വസ്തുക്കള്‍ എല്ലാ സമയവും പുറപ്പെട്ട് വരാറുണ്ട്. അതിവേഗതയില്‍ ഒരു കൊടുങ്കാറ്റ് പോലെ ഇവ വരുമ്പോളാണ് ആകാശത്ത് വര്‍ണ്ണം വിതറുന്ന കാഴ്ചകള്‍ ഉണ്ടാവുന്നത്. അങ്ങിനെയുള്ള കൊടുങ്കാറ്റുകള്‍ ശക്തമായി ഭൂമിയില്‍ എത്തിയാല്‍ അത് വന്‍ നാശം വിതച്ചു എന്ന് വരാം.
മനുഷ്യ നിര്‍മ്മിത ബ്ലാക്ക് ഹോള്‍

ആയിരത്തി തൊള്ളായിരത്തി നാല്പത്തി അഞ്ചില്‍ അറ്റോമിക് ബോംബ് പൊട്ടിയപ്പോള്‍ അത് നമ്മള്‍ അറിയാത്ത പല റിയാക്ഷനുകളും ഉണ്ടാക്കും എന്ന് ശാസ്ത്രജ്ഞര്‍ ഭയപ്പെട്ടിരുന്നു. ബ്രൂക്ക് ഹാവനിലെ നാഷണല്‍ ലബോറട്ടറി അതിന്റെ ഹെവി അയോണ്‍ കൊളയിഡര്‍ ഉണ്ടാക്കിയപ്പോള്‍ അത് ഒരു ഭീമാകാരമായ ബ്ലാക്ക് ഹോള്‍ ഉണ്ടാക്കുമെന്നും ഭൂമിയെ അത് വിഴുങ്ങുമെന്നും പലരും കരുതിയിരുന്നു. അങ്ങിനെ ഭാവിയില്‍ ഒരു സംഗതി ഉണ്ടായിക്കൂട എന്നില്ല.
നമ്മുടെ കമ്പ്യൂട്ടര്‍ പ്രോഗ്രാം ഓഫ് ആവുക.

ഇതാണ് ഏറ്റവും രസകരമായ കാര്യം. നമ്മളെല്ലാം ഒരു ഭീമാകാരമായ കമ്പ്യൂട്ടര്‍ സിമുലേഷന്റെ ഭാഗമാണ് എന്ന് കരുതുന്നവര്‍ ഉണ്ട്. ഓര്‍ത്താല്‍ ചിരി വരുമെങ്കിലും ചില ശാസ്ത്രജ്ഞന്മാര്‍ ഈ സാധ്യതയെ തള്ളിക്കളയുന്നില്ല. നമ്മളും നമ്മുടെ ജീവിതവും എല്ലാം കമ്പ്യൂട്ടര്‍ കോഡുകള്‍ വഴി എഴുതപ്പെട്ടതാണ് എന്നാണ് ഇവര്‍ കരുതുന്നത്.  ആകാശത്ത് സ്ഥിതി ചെയ്യുന്ന ഒരു വലിയ സെര്‍വറില്‍ ആണ് നമ്മള്‍ സ്ഥിതി ചെയ്യുന്നത്! ആരെങ്കിലും ആ സെര്‍വര്‍ അങ്ങ് ഓഫ് ചെയ്താലോ? ആരും അങ്ങിനെ ചെയ്യതിരിക്കട്ടെ!

22 Nov 2012

ശ്വേത മേനോന്റെ പ്രസവ ചിത്രീകരണം അഭിപ്രായ സ്വാതന്ത്ര്യമല്ല, തനി കാടത്തം


 സ്പീക്കർ ജി കാർത്തികേയൻ


സ്പീക്കർ ജി കാർത്തികേയൻ ശ്വേത മേനോന്റെ പ്രസവ ചിത്രീകരണത്തിനെതിരെ വീണ്ടും നിയമസഭ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ രംഗത്ത്‌ വന്നു. സിനിമ വിജയപ്പിക്കാനുള്ള തന്ത്രം മാത്രമാണ് ബ്ലസിയും ശ്വേതാ മേനോനും ചെയ്യുന്നത്. ശ്വേതയ്ക്കും സംവിധായകന്‍ ബ്ലെസ്സിക്കും പ്രശസ്തിയും പണവും മാത്രമാണ് ലക്ഷ്യം. ശ്വേതാ മേനോന്‍റെ പ്രസവ രംഗവുമായി കളിമണ്ണ് എന്ന ചിത്രം തീയറ്ററില്‍ വരാന്‍ പാടില്ല, സ്പീക്കര്‍ തന്റെ നയം വ്യക്തമാക്കി.

 പ്രശ്നത്തില്‍ കേരളത്തിലെ സാംസ്കാരിക നായകന്‍മാരും വനിതാ സംഘടനകളും കാണിക്കുന്നത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാത്തരം സിനിമകളും കാണുന്നയാളാണ് ഞാന്‍. ഈ പ്രശ്നത്തിലെ തന്‍റെ വിമര്‍ശനം ബ്ലെസ്സിയും ശ്വേതയും നിസാരവല്‍ക്കരിച്ചു എന്നറിഞ്ഞതില്‍ സങ്കടമുണ്ട്. അഭിപ്രായം പറയേണ്ട ആവശ്യമില്ലാത്ത കാര്യങ്ങളിലും അഭിപ്രായം പറയുന്ന കേരളത്തിലെ വനിതാ സംഘടനകളും ഈ വിഷയത്തില്‍ പ്രതികരിക്കാത്തത് നിര്‍ഭാഗ്യകരമാണെന്നും സ്പീക്കര്‍ പറഞ്ഞു.
ശ്വേതയുടെ പ്രസവം വീഡിയോയിലാക്കിയത് അധാര്‍മികം: സ്പീക്കര്‍ ഒരു സ്ത്രീയുടെ വിവിധ ഭാവങ്ങള്‍ ആവിഷ്കരിക്കുന്ന കളിമണ്ണ് എന്ന ചിത്രത്തിന് വേണ്ടിയാണ് ബ്ലെസ്സി ശ്വേതാമേനോന്‍റെ പ്രസവ രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്.ഈ രംഗവുമായി സിനിമ തീയറ്ററില്‍ വരരുതെന്നാണ് സ്പീക്കറുടെ പക്ഷം. പ്രസവം ഒരു സ്ത്രീയുടെ സ്വകാര്യതയാണ്. താന്‍ വ്യക്തിക്കും സിനിമയ്ക്കും ആവിഷ്കാര സ്വാതന്ത്ര്യത്തിനും എതിരല്ല. പക്ഷേ ഇത് ആവിഷ്കാര സ്വാതന്ത്ര്യമല്ല.

കാടത്തമാണെന്നും സ്പീക്കര്‍ പറഞ്ഞു. പ്രസവമുറിയിലെ പ്രൈവസി വേണ്ടെന്നു വച്ച് ഒരു സ്ത്രീ അതിന് തയാറായാല്‍പ്പോലും അങ്ങനെയൊരു രംഗം ക്യാമറയിലേക്ക് പകര്‍ത്തരുതായിരുന്നു. ധാര്‍മികതയുടെ അധപതനം ആണിത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

22 Oct 2012

വലക്കണ്ണികളിൽ കാണാത്തത്‌

എസ്.സരോജം


"ഇൻജക്ഷൻ കൊടുത്തുറക്കാം."
മരുന്നിന്റെ മണമുള്ള നിഴലുകൾ തീരുമാനിച്ചു.
സൂചിപ്രയോഗം കൊണ്ട്‌ മനസ്സിനെ പിടിച്ചുനിറുത്താനാവുമോ?
മാറോടണയ്ക്കാൻ കൊതിക്കുമ്പോൾ കുതറിയോടുന്ന ഒരു നിഴലിന്റെ പുറകെ നിയന്ത്രണം വിട്ടുള്ള ഓട്ടമല്ലേ എങ്ങോട്ടെന്നറിയാതെ.
ബോധാബോധങ്ങളുടെ അതിർത്തിരേഖയിലൂടെയുള്ള യാത്രക്കിടയിൽ സ്പിരിറ്റിന്റെ മണമുള്ള കണ്ണാടിമാളികയിലേക്കൊന്നെത്തിനോ
ക്കി. അവിടെ നിഴലുകളില്ല. തണുത്തു വിറങ്ങലിച്ചു കിടക്കുന്ന ശരീരങ്ങൾ മാത്രം.
ചുവന്ന പട്ടിൽ പൊതിഞ്ഞ ശരീരം കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ല. ഇത്‌ എന്റെ ശരീരത്തിൽ നിന്നുണ്ടായ ശരീരമാകുന്നു. ഈ ചേതോഹരരൂപം ഉപേക്ഷിച്ചുപോയ ജീവനെത്തേടിയാണ്‌ മനസ്സിന്റെ പ്രയാണം.
ആ ജീവനെ കണ്ടെത്തണം, ഈ ശരീരത്തിൽ തന്നെ കുടിയിരുത്തണം. മാതൃസഹജമായ സ്നേഹത്തോടെ ശാസിക്കണം. നല്ല കൂട്ടുകാരായി തോളത്തു കൈയിട്ടു നടക്കണം. ഒത്തിരിയൊത്തിരി കാര്യങ്ങൾ പറയണം. യൂറോപ്പിലും അമേരിക്കയിലും ആസ്ട്രേലിയയിലും ചുറ്റിക്കറങ്ങണം.
'എന്റെ നീലക്കമ്പിളിയെവിടെ? തണുത്തു മരവിക്കുന്നു.'
'നിന്റെ തണുപ്പുമാറ്റാൻ ഈ നെഞ്ചിലെ ചൂടു പോരേ?'
കരൾചെപ്പിലടച്ചുവച്ചതു കടലോളം സ്നേഹം. ആർക്കുവേണ്ടി? തിരിഞ്ഞുനടക്കുമ്പോൾ സ്വയം ചോദിച്ചു.
തേങ്ങുന്ന നിഴലുകൾക്കിടയിലൂടെ ഓടുമ്പോൾ അവന്റെ ഹൈടെക്‌ർറൂം മാത്ര മായിരുന്നു ലക്ഷ്യം. ആ മുറിക്കുള്ളിൽ വി.ഐ.പി സൂട്ട്കേസിൽ അലക്കിത്തേച്ച നീലക്കമ്പിളിയുണ്ട്‌. എങ്ങനെയെടുക്കും? മുറിപൂട്ടി മുദ്രവച്ചിരിക്കുന്നു. താക്കോൽ നിയമപാലകരുടെ സേഫ്കസ്റ്റഡിയിലാണെന്ന കാര്യമേ മറന്നു. താക്കോൽ മാത്രമല്ല, സിഡിയിലെഴുതിയ കത്തും വേസ്റ്റ്ബാസ്കറ്റിൽ കിടന്ന സിറിഞ്ചും സൂചിയും ബാർബിറ്റുറേറ്റ്സിന്റെ റാപ്പറും എല്ലാം കൊണ്ടുപോയി.
നാലുചുവരിലും ട്യൂബ്ലൈറ്റുകൾ പ്രകാശിച്ചിരുന്ന മുറി ഇരുട്ടിലാണ്ടു കിടക്കുന്നു. ഇത്രനാളും തങ്ങളെ പരിലാളിച്ച വിരലുകൾ നിശ്ചലമാവുന്നതു കണ്ടിരിക്കാൻ വിധിക്കപ്പെട്ട അപൂർവ്വഗ്രന്ഥങ്ങളും ചിത്രങ്ങളും മ്യൂസിക്സിസ്റ്റവും ടെലിവിഷനും വീഡിയോഫോണും എല്ലാം അനാഥദുഃഖം ഉള്ളിലൊതുക്കി തേങ്ങുകയാവും.
ഷുമാക്കറും മൈക്കിൾ ജാക്സനും കരീനാകപൂറും ആരാധകന്റെ വേർപാടിൽ ദുഃഖിക്കുന്നുണ്ടാവാം.
അന്ത്യചലനങ്ങൾക്ക്‌ താളംപിടിച്ച *1പിങ്ക്‌ നിഴലും വെളിച്ചവും കടക്കാത്ത മുറിക്കുള്ളിൽ സ്വയം തീർത്ത *2ചുവരുകൾക്കുള്ളിൽ ചലനമറ്റുകിടക്കുകയാവും. *3മെറിലിൻ മൺറോയും ദൗത്യം പൂർത്തിയാക്കി, ഡെസ്ക്ടോപ്പിൽ നിന്നിറങ്ങി ഹോളിവുഡിലേക്ക്‌ തിരിച്ചുപോയിട്ടുണ്ടാവും.
അടച്ചിട്ട വാതിൽപാളിയിൽ ലക്കിസ്ട്രൈക്കിനൊരുങ്ങുന്ന സൂപ്പർ സ്പോർട്ട്‌ ബൈക്കുകളുടെ ചിത്രങ്ങൾ - യമഹയുടെ ഡെൽറ്റാബോക്സ്‌, സുസുക്കിയുടെ മോട്ടുൽ....
പുറകിൽ മറഞ്ഞുനിന്നുകൊണ്ട്‌ അവൻ വിളിക്കുന്നു - ക്രൂരീ.... എനിക്ക്‌ യമഹയുടെ നാഷണൽ ടീമിൽ സെലക്ഷൻ കിട്ടിയതറിഞ്ഞില്ലേ? ട്രാക്കിലിറക്കുന്നതേതാ വണ്ടിയെന്നറിയാമോ - ടീം ക്യാപ്റ്റന്റെ സ്വന്തം ആർ ഡി. ഇതാദ്യത്തെ ചവിട്ടുപടി. അവാസനത്തേത്‌ ഫോർമുല 1- ഷുമാക്കറിനൊപ്പം. കാർത്തികേയൻ കഴിഞ്ഞാൽ പിന്നിവിടെ ആരാ ഉള്ളത്‌ - ദി ഒള്ളി ഇന്ത്യൻ യൂത്ത്‌ - ആഷിഷ്‌ ദി ഗ്രേറ്റ്‌.
നിന്റെ സാഹസം ഇത്തിരി കൂടുന്നുണ്ട്‌. കയ്യും കാലുമൊടിഞ്ഞു കിടന്നാലേ നോക്കാൻ ഞാനല്ലേയുള്ളൂ. റാലീം റേസും ഒന്നും വേണ്ട. അടങ്ങിയിരുന്ന്‌ വല്ലതും പഠിക്ക്‌.
താൽപ്പര്യമുള്ളതൊന്നും ചെയ്യാൻ പറ്റില്ലെങ്കിൽ ഭൂമിക്കു ഭാരമായി ജീവിച്ചിട്ടെന്തുകാര്യം?
പറഞ്ഞതിന്റെ പൊരുൾ മനസ്സിലാക്കിയപ്പൊഴേക്കും ഒരിക്കലും മടങ്ങിവരാൻ പറ്റാത്തവിധം അവൻ ലക്ഷ്യത്തോടടുത്തിരുന്നു.
*
ജീവിതം നിരർത്ഥകം... അങ്ങകലെ വശ്യതയാർന്ന അഭൗമസംഗീതത്തിന്റെ അലയൊലി.
ഉഷ്ണക്കാറ്റിന്‌ ബ്രൂട്ടിന്റെ മാസ്മരഗന്ധം.
ഓടിയോടി ഞാനെത്തിയതെവിടെയാണ്‌?
കയ്യിൽ കാലപാശവുമായി നിൽക്കുന്ന കിങ്കരന്മാർക്കു മുന്നിൽ.
ഒരു ചെറുപ്പക്കാരനെ പോത്തിന്റെ പുറത്തെഴുന്നള്ളിച്ചുകൊണ്ട്‌ യമദൂതൻ വരവായി. ആ യുവകോമളൻ *4വാട്ടേഴ്സിന്റെ വരികൾ ഉരുവിട്ടുകൊണ്ടേയിരിക്കുന്നു. 'ജീവിതം ഒരു പേടി സ്വപ്നം...'
അതെ, അതവൻ തന്നെ.
നീണ്ടുവിടർന്ന കണ്ണുകളിൽ വലക്കണ്ണികളിൽ നിന്നാർജ്ജിച്ച ആവേശമോ, സാഹസികതയുടെ ലഹരിയോ?
ഇവനെ യമപുരിയിൽ പ്രവേശിപ്പിക്കാനുള്ള സമയമായിട്ടില്ല. ഭൂമിയിലെ ജീവിതചക്രം പൂർത്തിയാക്കാൻ അനുവദിക്കണം - ഞാൻ യമദൂതനോടഭ്യർത്ഥിച്ചു.
ഇവൻ ഐ.ടി വിപ്ലവത്തിന്റെ രക്തസാക്ഷി. നിങ്ങൾക്ക്‌ ഇവന്റെ പേരിൽ സ്മാരകം പണിയാം. ആണ്ടുതോറും അനുസ്മരണം നടത്താം - യമദൂതൻ പരിഹസിച്ചു.
എന്ത്‌? വസുന്ധരയിൽ ഐ.ടി വിപ്ലവമോ? നാമിതു പണ്ടേ പരീക്ഷിച്ചറിഞ്ഞതല്ലേ! യമദേവൻ ആശ്ചര്യപ്പെട്ടു.
ഭൂമിയിലിപ്പോൾ യാന്ത്രികയുഗമാണു പ്രഭോ. ബിസിനസ്സും പ്രണയവും എല്ലാം കമ്പ്യൂട്ടർ ശൃംഖലയിലൂടെ. എന്തിനും ഏതിനും കമ്പ്യൂട്ടർ. ഊട്ടാനും ഉറക്കാനും യന്ത്രങ്ങൾ. ഐ.ടി ജ്വരത്തിന്റെ വൈറസുകൾ യുവമസ്തിഷകങ്ങളിൽ പടർന്നു കയറുകയാണ്‌. സൈബർ കുറ്റകൃത്യങ്ങൾ സർവ്വത്ര. വിഷാദരോഗികളുടെ സ്വന്തം നാട്ടിൽ സ്വയംഹത്യകൾ നിരവധി.
പ്രിയവസുന്ധരയിലെ മാറ്റങ്ങൾക്കനുസരിച്ച്‌ യമപുരിയും മാറേണ്ടിയിരിക്കുന്നു പ്രഭോ.
ഇവനാരാ? കണ്ടിട്ടൊരു ഹൈടെക്‌ ലുക്ക്‌?
സാഹസപ്രിയനും അഭൗമസംഗീതത്തിന്റെ ആരാധകനുമായ ഇവൻ അറിവിലും ബുദ്ധിശക്തിയിലും അഗ്രഗണ്യനാണു പ്രഭോ. ഇവന്റെ കമ്പ്യൂട്ടർബ്രയിൻ ഡേറ്റാ പ്രോസസിംഗിനുപകരിക്കുമെന്നു കണ്ടതുകൊണ്ട്‌ പ്രലോഭിപ്പിച്ച്‌ ഇവിടെയെത്തിച്ച താണ്‌ - യമദൂതൻ അറിയിച്ചു.
ആ സ്ത്രീയെന്തിനാ നമ്മുടെ പടിവാതിൽക്കൽ നിൽക്കുന്നത്‌?
ഇവനെ തിരികെ കൊണ്ടുപോകാൻ വന്നതാണു പ്രഭോ.
അതുകേട്ട്‌ യമദേവൻ ഉറക്കെയുറക്കെ ചിരിച്ചു. പരിഹാസത്തിന്റെ പൊട്ടിച്ചിരി.
ഈ നിമിഷം മുതൽ ഇവൻ നമ്മുടെ നിയന്ത്രണത്തിലാണ്‌. ഡേറ്റാർറൂമിൽ കെട്ടിയിട്ടേക്കുക.
യമദേവന്റെ കൽപനകേട്ട്‌ യുവജീവൻ ഞെട്ടിവിറച്ചു. അവൻ നിസ്സഹായനായി എന്നെ നോക്കി.
എന്റെ മകനെ വിട്ടുതരൂ. അവനെ കെട്ടിയിടരുതേ. ഞാൻ യമദേവന്റെ കാൽക്കൽ വീണപേക്ഷിച്ചു.
ഈ ഭ്രാന്തിയെ കൈകാലുകൾ ബന്ധിച്ച്‌ കത്തുന്ന അഗ്നിയിലെറിയൂ. യമദേവൻ കൽപിച്ചു.
ഞാൻ ഭ്രാന്തിയല്ലാ... ഞാൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. അതുകേട്ട്‌ യമലോകം മുഴുവനും പൊട്ടിച്ചിരിച്ചു.
ആയിരം കരങ്ങൾ എനിക്കുനേരെ നീണ്ടു.
അലറിക്കരഞ്ഞുകൊണ്ട്‌ ഞാൻ തിരിഞ്ഞോടി - ഓടിയോടിത്തളർന്ന്‌, വീണ്ടും ഇവിടെ - മരുന്നിന്റെ മണമുള്ള നിഴലുകൾക്കുനടുവിൽ.

19 Sept 2012

ഞാന്‍

ശിവൻ സുധാലയം

എന്നിലേക്കൊന്നു നോക്കാത്തതാണെന്‍ പിഴ
എത്ര നാളുകള്‍ രോഷം വിഴുങ്ങി ഞാന്‍
എത്ര സന്ധ്യകള്‍ ചന്തം ഹനിച്ചു ഞാന്‍
എത്ര രാവുകള്‍ നോവു പുഴുങ്ങി ഞാന്‍
എത്ര പുലരികള്‍ സൂര്യനെ മറച്ചു ഞാന്‍
എത്തുന്നു ദൂരം, തിരുത്തട്ടെ എന്നെ ഞാന്‍..!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...