Showing posts with label sanal sasidharan. Show all posts
Showing posts with label sanal sasidharan. Show all posts

24 May 2013

കൊതി

സനൽ ശശിധരൻ 


അവളോടുള്ള കൊതി
ഒളിപ്പിച്ചുവെച്ച്
അവൻ നടക്കുന്നു,
നോക്കരുത്
കൊതിക്കരുത്
സ്പർശിക്കരുതെന്ന്
ഒരു തടിച്ച നിയമപുസ്തകവും ചുമന്ന്,
സ്കൂളിലേക്ക്
കോളേജിലേക്ക്
ഓഫീസിലേക്ക്
ആശുപത്രിയിലേക്ക്
കോടതിയിലേക്ക്
ജയിലിലേക്ക്;
കൂനിപ്പിടിച്ച്.

അവൾ വരുന്നു
കാറ്റടിക്കുന്നു
അവൾ പൂത്തുലഞ്ഞിതൾപൊഴിക്കുന്നു,
കൊതി അവന്റെ കണ്ണുകളിലൂടെ
എത്തിനോക്കുന്നു.

അവളുടെ ശബ്ദം,
കണ്ണിലെ ജലം,
കണങ്കാലിലെ രോമം,
പച്ചക്കറിവെട്ടിയപ്പോൾ കത്തികൊണ്ട് മുറിവേറ്റ വിരൽ,
അവൻ ചകിതനാകുന്നു...
പുറത്തുചാടിക്കുതിക്കുന്ന കൊതിയെ
ഒറ്റപ്പിടുത്തത്തിനു വിഴുങ്ങി അവൻ നടക്കുന്നു.
അല്ല
ഓടുന്നു.

നോക്കിയില്ലല്ലോ
കൊതിച്ചില്ലല്ലോ
സ്പർശിച്ചില്ലല്ലോ എന്ന്
അവൻ വീട്ടിലെത്തുന്നു
കുളിക്കുന്നു
ഊണുകഴിക്കുന്നു
ഉറങ്ങാൻ കിടക്കുന്നു
കൊതി അപ്പോഴും കൊതിച്ചുകൊണ്ടേയിരിക്കുന്നു.

മകൾ,ഭാര്യ,അനുജത്തി,അമ്മ,അമ്മൂമ്മ...
അതൊന്നുമല്ല അവൾ...
അവൾ,
ഇതുവരെ രുചിച്ചിട്ടില്ലാത്ത രുചി
ഇതുവരെ മണത്തിട്ടില്ലാത്ത മണം
ഇതുവരെ സ്പർശിച്ചിട്ടില്ലാത്ത സ്പർശം
കൊതി അവനെ ഉറക്കുന്നില്ല
ഭാര്യയിൽ നിന്ന്
എങ്ങനെ ഒളിപ്പിക്കും ഈ കൊതിയെ എന്ന്
ബദ്ധശ്രദ്ധനായി അവൻ ഉറങ്ങുന്നു.
ഉറക്കത്തിൽ കൊതി പുറത്തിറങ്ങിനടക്കാതിരിക്കാൻ
പാറാവുകാരനായി കൂർക്കംവലിയെ നിയോഗിക്കുന്നു.

22 Nov 2012

കടലല്ല ഞാന്‍

സനൽ ശശിധരൻ


തിര ഇല്ല,
തീരത്തടിയാന്‍ പളുങ്കില്ല,
ഉള്ളില്‍ ജലകന്യയില്ല,
കാലങ്ങള്‍ കൊടിപാറി,
ലോകങ്ങള്‍ വെല്ലുന്ന
കൂറ്റന്‍ പടക്കപ്പലില്ല.
ആഴമില്ലാകാശമതിരില്‍
മുത്തുന്നില്ല, ആഡ്യമാം
പുലരിയുടെ പുടവയില്ല.

അറിയുന്നു ഞാന്‍ വെറും
പൂവിന്റെ പോളയില്‍
തങ്ങിയ മഴവെള്ളമല്ലോ.

അറികയെന്നാലുമിന്നൊരു
കുരുവിയെന്നെക്കുടിച്ചു
ദാഹം തീര്‍ത്തുപോയി.
ചുണ്ടിലൊരു ചിരിയുമായ്
ചിറകടിക്കും‌മുന്‍പതിന്‍
കണ്ണില്‍ ഞാന്‍ കണ്ടു,
ഒരു സൂര്യനെന്നിലും
തട്ടിത്തിളങ്ങുന്ന കാഴ്ച.

20 Sept 2012

പെട്ടെന്ന് പെട്ടെന്ന്

സനൽ ശശിധരൻ

പെട്ടെന്ന് മരണം എന്നെ ഓർമിച്ചു
എന്റെ പേരുവിളിച്ചു
ഞാൻ മിണ്ടിയില്ല
അടുത്തിരിപ്പുണ്ടായിരുന്നവർ
നിന്നെയാണ് നിന്നെയാണ്എന്ന്
എന്നെ തോണ്ടി
പൊലയാടിമക്കളേ എന്ന്
പല്ലിറുമ്മി ഞാൻ കുനിഞ്ഞിരുന്നു
എന്റെ പേര് ഞാൻ മറന്നുപോയി
ഞാൻ എന്നോടുതന്നെ പറഞ്ഞു
മരണം അക്ഷമനായി
ആൾക്കൂട്ടത്തിനിടയിലേയ്ക്ക്
പാഞ്ഞുകയറാൻ തുടങ്ങി
പെട്ടെന്ന് മരണത്തിന്റെ മരണം
അതിന്റെ പേരു വിളിച്ചു
മണിമുഴങ്ങി, സമയം കഴിഞ്ഞു
ഞാൻ രക്ഷപെട്ടു
പോയപോക്കിൽ മരണം
അവനെ കൊണ്ടുപോയി/അവളെക്കൊണ്ടുപോയി
അങ്ങനെ അവൻ മരിച്ചു/അവൾ മരിച്ചു
നമ്മളെല്ലാം രക്ഷപെട്ടു
പെട്ടെന്ന് ജീവിതം പൊട്ടിച്ചിരിച്ചുകൊണ്ട്
അതിന്റെമുഖമ്മൂടി അഴിച്ചുമാറ്റി
പെട്ടെന്ന്
പെട്ടെന്ന് നമ്മളെല്ലാം
മരിച്ചവരായിമാമോദീസപ്പെട്ടു...

19 Aug 2012

സുന്ദരീ നിന്നെ കണ്ടുഞാനിരിക്കുന്നു

k\Â iin[c³

നീയിപ്പോള്‍ ഉറങ്ങുകയാവും
ഉറക്കം മുറുക്കിച്ചുവപ്പിച്ച നിന്റെ കണ്‍ പോളകള്‍
സ്വപ്നങ്ങള്‍ക്കുമേല്‍ മേഞ്ഞു നടക്കുന്ന
കൃഷ്ണമണികളില്‍ ഒട്ടിക്കിടക്കുന്നു.
നിന്റെ ചുണ്ടുകളില്‍ നിന്നും പുഞ്ചിരിയുടെ നിശാശലഭങ്ങള്‍
ഇരുട്ടിലേക്ക് വെളുത്ത ചിറകുവീശുന്നു
കഴുത്തില്‍ നിന്നുറവകൊള്ളുന്ന നിന്റെ നീലഞരമ്പുകള്‍
നിലാവില്‍ നീലമേഘം പോലെ
നിന്റെ പതുത്ത അടിവയറില്‍ അലിഞ്ഞു ചേരുന്നുണ്ടാകും..
ഇലകള്‍ വകഞ്ഞ് മഞ്ഞുമൂടിയ പ്രഭാതം
ഉറക്കച്ചടവോടെ സൂര്യനെ നോക്കുമ്പോലെ
ഉലഞ്ഞുകിടകുന്ന നിശാവസ്ത്രത്തില്‍ നിന്നും
അലസമായി പുറത്തേക്ക് വഴുതുന്ന നിന്റെ മുലകള്‍ ...
സുന്ദരീ നിന്നെ കണ്ടുകൊണ്ടിരിക്കുകയാണു ഞാനിപ്പോഴും
വാതില്‍പ്പാളിയില്‍പ്പെട്ടു ചതഞ്ഞു മരിച്ച
പല്ലിയെപ്പോലെ....





17 Jun 2012

എന്നെപ്പോലൊരുവൻ

സനൽ ശശിധരൻ


പെരുവിരലിന്റെ നീണ്ടുവളർന്ന നഖം,
വെട്ടിക്കളയുകയായിരുന്നു..

കൈവിരലുകൾ വിറച്ച്,
മൂർച്ചയുടെ സ്റ്റീൽപ്പാളി, പാളി.

ഉൾക്കിടിലത്തിന്റെ ഭൂഗർഭപാറകൾ
തമ്മിലുരസി,ഉയർന്നുപൊന്തിയ
ഹിമാലയത്തിൽ വലിഞ്ഞുകയറി
ഞാൻ താഴേക്കു നോക്കി..

ഒരു കൊടുങ്കാറ്റ്, തീവണ്ടിത്തലപോലെ മുരടിച്ച്
പശ്ചിമഘട്ടത്തിൽ വന്നിടിച്ചുനിൽക്കുന്നു.
ഒരു കാട്ടുപന്നിയുടെ മുരൾച്ച കാതുതുളച്ച്
അറബിക്കടലിൽ കുത്തിനിൽക്കുന്നു.
ഒട്ടും മുറിവേൽക്കാത്തപോലെ
ഒരു ഭാവം മുഖത്ത് മെഴുകി
റോഡപകടത്തിൽ ചിതറിയൊരു പകൽ ചിരിക്കുന്നു.
കാടുകത്തിച്ച് വലിച്ച് ഒരു കാട്ടാളൻ മേഘം
ഉച്ചിയിൽ ഉറഞ്ഞുനിൽക്കുന്നു.
ഭൂമിയുടെ മറുവശത്തുനിന്നും ചോനാനുറുമ്പുകൾ
അരിമണിതേടി അച്ചുതണ്ട് തുരക്കുന്നു.
മജീഷ്യന്റെ തൂവാലയിലെ ചിത്രം പോലെ എല്ലാം..
എല്ലാറ്റിനും ഒടുവിൽ,
ഏകാന്തതയുടെ കടൽ നടുവിൽ
കത്തുന്നൊരു കത്തിയും കയ്യിൽ പിടിച്ച്
കാൽ‌വിരലിൽ നിന്നെന്നെ മുറിച്ചെറിയാൻ തുടങ്ങുന്നു
എന്നെപ്പോലൊരുവൻ..

19 May 2012

എത്ര ദൂരം

സനൽ ശശിധരൻ


സുദീർഘമായ ഈ മരണത്തിന്
ജീവിതമെന്ന് പേരിട്ടതാര് !

എല്ലാ ഉയരങ്ങൾക്ക് മേലെയും
എല്ലാ ആഴങ്ങൾക്ക് കീഴെയും
സദാ നിറഞ്ഞിരിക്കുന്ന നിശ്ചലതേ,
ദൂരങ്ങളെയെല്ലാം വെട്ടിച്ചുരുക്കി
ഈ നോവൽ ഒന്നു സംഗ്രഹിക്കാൻ
സമയപ്രമാണങ്ങളുടെ
എഴുത്തുകാരനെ ഉപദേശിക്കൂ..

ഒരൊറ്റത്തവണ മരിക്കാൻ ഒരു മനുഷ്യൻ
കാത്തിരിക്കേണ്ടുന്ന കാലം കൊണ്ട്
പുഴുക്കൾക്കെത്രവട്ടം ചിറകുമുളയ്ക്കുന്നു
പൂമ്പാറ്റകൾ എത്രവട്ടം ഇണചേർന്ന് മരിക്കുന്നു !


ഈ ജീവിതത്തിന്റെ ഒരു കാര്യം !
ബഹുരസമാണ് ഈ ജീവിതത്തിന്റെ
ഒരു കാര്യം....
അളന്നുതയ്പ്പിച്ച കുപ്പായങ്ങൾ
അപ്പപ്പോൾ തരും
കൃത്യമായി അണിഞ്ഞുനടക്കണം
മുൻപോട്ടും പാടില്ല പിന്നോട്ടും പാടില്ല
അത്ര കൃത്യമാണ് ടൈമിംഗ്.
ആറുമണിയുടെ പെരുക്കം വരെ
സാറേ എന്ന് വിളിച്ചിരുന്നവനെ
അലാറത്തിന്റെ വാതിൽ കടന്നാൽ
“ആ മൈരൻ” എന്ന് വിളിക്കുന്നത്ര കൃത്യം

ഇരുപത്തിരണ്ടാമത്തെ വയസിൽ
ഒരു പെണ്ണിനെക്കൊതിച്ചതിന്,
അവളില്ലാതെ ജീവിതമില്ലെന്ന്
ശഠിച്ചതിന്, എന്നെ “ഞരമ്പ്”
എന്ന് വിളിച്ച കൂട്ടുകാരൻ
മുപ്പത്തിമൂന്നാമത്തെ വയസിൽ
ഒരു പെണ്ണുകിട്ടുമോ എന്ന് കുഴഞ്ഞ്
പത്രത്തിൽ പരസ്യം കൊടുത്തിരിക്കുന്നു...
എന്റെ ഞരമ്പ് തളരാൻ തുടങ്ങുമ്പോൾ
അവന് മുളച്ചതാകുമോ!

ചുംബനവും കെട്ടിപ്പിടുത്തവുമൊക്കെ
നിരോധിച്ച ദൈവം....
ഗർഭത്തിനും പ്രസവത്തിനുമൊക്കെ
അവാർഡ് കൊടുക്കുന്നദൈവം.....
പുള്ളിയാകുമോ ഇതിനൊക്കെ പിന്നിൽ?

20 Apr 2012

നീണാൾ വാഴട്ടെ മൌനം

സനൽ ശശിധരൻ

പതിവുപോലെ ചീവിടുകളുടെ
പാതിരാ കവി സമ്മേളനം കേട്ടു കൊണ്ട്
പാതിയഴിഞ്ഞ മനസും മുറുക്കിയുടുത്ത്
വീട്ടിലേക്ക് ആന്തിയാന്തി നടക്കുക യായിരുന്നു ഞാന്‍.
ഒറ്റയ്ക്കാണെങ്കിലും ഒറ്റയ്ക്കാവാന്‍ പറ്റാത്തവണ്ണം
എനിക്ക് ചുറ്റും ഞാന്‍ നടന്ന്
ആലവട്ടം വീശുന്നു ണ്ടായിരുന്നു.
തത്സമയം ഒരു കഥയോ കവിതയോ
പെയ്തേക്കാം എന്ന മട്ടില്‍
വാക്കുകളുടെ തേനീച്ച ക്കൂട്ടില്‍ നിന്നും
ഒരു മൂളക്കം കേള്‍ക്കുന്നു ണ്ടായിരുന്നു.
എനിക്കു മുന്‍പേ നടന്നവരുടെ കാല്പാടുകളില്‍
ആരൊക്കെയോ കഴുകി മുത്തിയതിന്റെ നനവ്
വഴിയില്‍ ഉണങ്ങാന്‍ ബാക്കിയു ണ്ടായിരുന്നു.
പെട്ടെന്നാണു ഞാനതു കണ്ടത്
മലര്‍ന്ന് വീണു പോയ ആമയെ പ്പോലെ
വഴിയില്‍ ഒരു മൌനത്തിന്റെ കുഞ്ഞ്.

വളര്‍ന്നു വലുതായ മഹാ മൌനങ്ങളെ
ദിനവും കണ്ട് പരിചയിച്ചതിനാല്‍
ഒറ്റ നോട്ടത്തില്‍ തന്നെ എനിക്ക് മനസിലായി.
ഞാന്‍ ഒന്ന് താണു തല കുമ്പിട്ടു.
വളര്‍ന്നു കഴിഞ്ഞാല്‍ തീയിലും മഞ്ഞിലും
ഒരുമിച്ചു മേയുന്ന ജന്തു
എന്റെ മുന്നില്‍
പാതി വളര്‍ച്ചയില്‍ പൊട്ടിപ്പോയ പാമ്പിന്‍‌ മുട്ട പോലെ,
തല തളര്‍ത്തി കിടക്കുന്നു.
‘മൌനം വിദ്വാനു ഭൂഷണം‘
ഞാന്‍ പാവനമായ മൌനത്തിന്റെ കുഞ്ഞിനെ
ഒക്കത്തെടുത്തു നടന്നു.

വന്ന നേരം മുതല്‍ ഇരട്ട നാവുള്ള വായ തുറന്ന്
മൌനം ‘ഭക്ഷണ ത്തിന്നപേ ക്ഷിച്ചു‘ കൊണ്ടിരുന്നു.
ഇതിന്റെ ആഹാരം എന്തായിരിക്കും !
പട്ടികള്‍ക്കുള്ള ബിസ്കറ്റ്,
കുട്ടികള്‍ക്കുള്ള പാല്,
പാല്‍‌പ്പൊടി, പഞ്ചസാര, ബൂസ്റ്റ്, ടുത് പേസ്റ്റ്...
ഉപ്പു മുതല്‍ കര്‍പ്പൂരം വരെയുള്ള എല്ലാം പരീക്ഷിച്ചു
മൌനത്തിന്റെ കുഞ്ഞ് മണത്തു പോലും നോക്കിയില്ല.
ആഹാര മറിയാതെ ഒന്നിനേയും
വളര്‍ത്താ നാവില്ലല്ലോ
തുലയട്ടെ ശവം എന്ന് മനസില്‍ ശപിച്ച്
പിന്‍വാങ്ങു ന്നതിനു മുന്‍പ് ഞാന്‍ ചോദിച്ചു
“എന്തു നല്‍കട്ടെ ഞാനിനി കുഞ്ഞേ !“
വിശന്നു വലഞ്ഞ സിംഹം
മാന്‍ കുഞ്ഞിനെ ക്കണ്ടെന്ന പോലെ,
മൌനം കുടഞ്ഞെണീറ്റു.
ഒറ്റ നക്കിന് എന്റെ
ഒരു വരി ചോദ്യം അതു തിന്നു തീര്‍ത്തു.
ആര്‍ത്തിയോടെ വീണ്ടും എന്റെ നാവിലേക്ക് ഉറ്റു നോക്കി.
“യുറേക്ക...”
മൌനത്തിന്റെ ആഹാരം ഞാന്‍ കണ്ടെത്തി.
അത് “യുറേക്ക” യും വിഴുങ്ങി.

കുഞ്ഞു കുഞ്ഞു വാക്കുകള്‍ തിന്നു തിന്ന്
മൌനം വളര്‍ന്ന് വലുതായി
ഭീമന്‍ മൌനത്തെ പോറ്റാന്‍ എന്റെ വാക്കുകള്‍
തികയാ തെയായി.
ചിന്തകളില്‍ നിന്നു തന്നെ വാക്കുകളെ
അത് നക്കി യെടുക്കാന്‍ തുടങ്ങി.
നാവ്, കറവ വറ്റിയ പശുവിന്‍ മുല പോലെ
വാക്കൊഴിഞ്ഞ് ഞാന്ന് കിടന്നു.
ദിനവും കെട്ടു കണക്കിനു വാക്കുകളെ
കൊയ്തു കൊണ്ടു വന്ന് മൌനത്തെ തീറ്റി പ്പോറ്റേണ്ടി വന്നു.
മൌനം കാണെക്കാണെ വളര്‍ന്നു കൊണ്ടിരുന്നു.
വിശപ്പടങ്ങാതെ അത് വീടു വിട്ടിറങ്ങി മേയാന്‍ തുടങ്ങി.
നാക്കുകളില്‍ നിന്നും പുറത്തു വരും മുന്‍പ്
ഓരോ വാക്കും അതു തിന്നു തീര്‍ത്തു.
നാട്ടിലിപ്പോള്‍ എല്ലാവരും വിദ്വാന്മാരായി.
വാക്കുകള്‍ക്ക് ക്ഷാമമുള്ളതു കൊണ്ട് മൌനമിപ്പോള്‍
നാക്കുകളേയും കൂടി തിന്ന് തുടങ്ങിയിട്ടുണ്ട്.

18 Mar 2012

ലാപുട : കവിതയെ വായിക്കുമ്പോള്‍



“കവിത എന്നെ ഭാഷയോടു ഘടിപ്പിക്കുന്ന വിജാഗിരിയാണ്...ജീവിതത്തിലേക്കും സമയത്തിലേക്കും ഞാന്‍ തുറക്കുകയും അടയുകയും ചെയ്യുന്നത് അതിന്റെ ഉത്തോലകധര്‍മ്മത്തിലൂടെ....അതിന്റെ ലോഹശരീരത്തെ തുരുമ്പെടുക്കാതെ കാക്കുന്നത് വായനയിലൂടെ ഇവിടെവന്നു നിറയുന്ന സ്നേഹം”

ഇത് ലാപുട അന്ധവിശ്വാസത്തിന്റെ അഞ്ചുകവിതകള്‍ എന്ന തന്റെ കവിതയ്കിക്കിട്ട മറുപടിക്കമന്റാണ്.എണ്ണം പറഞ്ഞ വാക്കുകളാലെഴുതുന്ന കൃശഗാത്രമായ കവിതകള്‍കൊണ്ട് അര്‍ത്ഥങ്ങളുടെ ആകാശം തുറന്നിടുന്ന കവിയാണ് ലാപുട.കവിതയെഴുതുക എന്ന പ്രക്രിയയെ അദ്ദേഹം എത്രമാത്രം വ്യത്യസ്തമായാണ് വീക്ഷിക്കുന്നതെന്ന് നോക്കുക.

* ഒന്നാമത്, അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടില്‍ കവിതയ്ക്ക് ഒരു ലോഹശരീരമാണുള്ളത്.കവിത മുല്ലപ്പൂവ് ചൂടിയ പെണ്‍കൊടിയാണെന്നും മഴവില്ലിന്റെ നിറമുള്ളവളാണെന്ന മട്ടിലുമൊക്കെയുമുള്ള ശുദ്ധഭോഷ്ക്കുകള്‍ക്ക് നേരെ തീര്‍ത്തും ധിക്കാരപരമായ ഒരു വീക്ഷണമാണിത്.

*രണ്ടാമത്തേത്, ജീവിതത്തിലേക്കും സമയത്തിലേക്കും കവിയെ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന (എല്ലായ്പ്പോഴും തുറന്നു തന്നെയോ അടഞ്ഞുതന്നെയോ ഇരിക്കാത്ത) ഒരു ഉപാധിമാത്രമാണ് കവിത.ഈ കാഴ്ചപ്പാട്, കവിതയെഴുതുന്നവന്‍ ശ്രേഷ്ഠനാണെന്ന തരത്തില്‍ കവികള്‍ക്ക്
കല്‍പ്പിച്ചുകൊടുത്തിട്ടുള്ളതും, ഇല്ലാത്ത കിരീടം സ്വയം ചുമന്ന് ഇളിഭ്യരാകുന്ന മട്ടിലുള്ളതുമായ കവികളുടെ അപ്രമാദിത്വത്തെ വെല്ലുവിളിക്കുന്ന ഒന്നാണ്.താന്‍ ഒരു സാധാരണ മനുഷ്യനാണെന്നും കവിതയുടെ ലോഹശരീരത്തിന്റെ ഉത്തോലകധര്‍മ്മത്താല്‍ പുറത്തേക്കും അകത്തേക്ക്
തുറന്നടയുന്ന നിമിഷങ്ങളെമാത്രം ആശ്രയിച്ച് കവിയായി മാറുന്നവനാണെന്നും ഉള്ള വിശാലമായ ഒരു തുറന്നുപറച്ചിലാണത്.

*മൂന്നാമത്തേത്, കവിതക്ക് പേലവമായ സ്ത്രൈണശരീരമല്ലെന്നിരിക്കിലും, ഉരുക്കുകൊണ്ടുള്ള ലോഹശരീരമാണുള്ളത് എന്നിരിക്കിലും അതും നാശം സംഭവിക്കുന്നത് തന്നെ.കലാസൃഷ്ടി അനശ്വരമാണ് എന്ന വാദത്തെ ഖണ്ഡിക്കുന്ന ഒരു പ്രസ്താവനയാണിത്. വായനയിലൂടെ വന്നു നിറയുന്ന സ്നേഹം ഇല്ലായിരുന്നു എങ്കില്‍ കവിത തുരുമ്പിച്ചുപോകുമായിരുന്നു എന്ന് തുറന്നു പറഞ്ഞുകൊണ്ട് അര്‍ത്ഥപൂര്‍ണ്ണമായ വായനകള്‍ എഴുത്തിന്റെയും കലാസൃഷ്ടിയുടേയും നിലനില്‍പ്പിന് എത്രമാത്രം അനിവാര്യമാണ് എന്ന യാഥാര്‍ത്ഥ്യത്തെ കാട്ടിത്തരുകകൂടി ചെയ്യുന്നു ലാപുട.

*നാലാമതായും ആത്യന്തികമായും ഈ വാചകത്തില്‍ ഗുപ്തമായിരിക്കുന്ന ഒന്നുകൂടിയുണ്ട്.ഒരു ഗ്രാമീണപ്പെണ്‍കൊടിയെ മയക്കുന്നപോലെ കണ്ണും കയ്യും കാണിച്ച് എളുപ്പത്തില്‍ മെരുക്കിയെടുക്കാവുന്ന ഒന്നല്ല തന്റെ കവിതയെന്നും അതിന് ഉരുക്കിന്റെ സ്വഭാവമാണുള്ളതെന്നും അതിനാല്‍ മര്‍മ്മഭേദിയായ ഒരു ചുറ്റികപ്രഹരം കൊണ്ടെന്നപോലെ തികച്ചും ഏകാഗ്രമായ വായനയില്‍ക്കൂടി മാത്രമേ തന്റെ കവിതയെ ആസ്വദിക്കാന്‍ സാധിക്കൂ എന്നുമുള്ള ഒരു
ഓര്‍മ്മപ്പെടുത്തലാണത്.

തീര്‍ച്ചയായും വളരെ ആലോചിച്ചുറപ്പിച്ച് എഴുതിയ ഒരു കമെന്റാണിതെന്നൊന്നും പറഞ്ഞ് അപഹാസ്യനാകാന്‍ ഞാന്‍ തയ്യാറല്ല.ഒരു കവിതയിലെന്നപോലെ സത്യസന്ധമായ കാവ്യവീക്ഷണത്തിലേക്ക് ലാപുട തുറന്നടഞ്ഞപ്പോള്‍ സംഭവിച്ച ഒരു വെളിപാടുമാത്രമാവും ഇതും.എന്തു തന്നെയായാലും പരമ്പരാഗതമായ കാവ്യശൈലിയെ അദ്ദേഹം എന്തുകൊണ്ട് നിരസിക്കുന്നു എന്നും അകാല്‍പ്പനികവും ജീവിതത്തിന്റെ പാചകപ്പാത്രത്തില്‍ ഉണങ്ങി ഒട്ടിപ്പിടിച്ചതുമായ വാക്കുകള്‍കൊണ്ട് എന്തിന് കവിത തുന്നുന്നു എന്നതിനും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും അറിഞ്ഞോ അറിയാതെയോ ഉണ്ടായ, കരുത്തുറ്റ ഒരു വിശദീകരണം തന്നെയാണിത്.ഇതു വായിച്ചിട്ട് കവിത എന്ന വിജാഗിരിയിലൂടെ ജീവിതത്തിലേക്കും
സമയത്തിലേക്കും തുറക്കുകയും അടയുകയും ചെയ്യുന്ന ഒരു സാധാരണ മനുഷ്യനാണ് കവി എന്ന് ആരെങ്കിലും നിര്‍വ്വചിച്ചാല്‍ അതില്‍ ഒരുതര്‍ക്കത്തിന് വഴിയുണ്ടാകുമെന്നു തോന്നുന്നില്ല.അത്രമാത്രം വിപുലമായ അര്‍ത്ഥങ്ങള്‍ ഈ രണ്ടുവരികളില്‍ സമര്‍ത്ഥമായി ഒളിഞ്ഞിരിക്കുന്നുണ്ട്.ഒരു ലാപുട കവിതപോലെ മനോഹരമായ വീക്ഷണം.

19 Feb 2012

ദുഃഖത്തെക്കുറിച്ചൊരു പൊങ്ങച്ചം!


  സനൽ ശശിധരൻ

ദുഃഖത്തെക്കുറിച്ച് പ്രത്യേകിച്ചെന്തെങ്കിലും പറയേണ്ടതുണ്ടോ?
മരണവീട്ടില്‍ നിങ്ങളൊക്കെ പോയിട്ടുള്ളതല്ലേ
നിലവിളികളുടെ തിക്കിത്തിരക്കില്‍ ചവിട്ടുകൊണ്ടു ചതഞ്ഞ
ഒരു പതിഞ്ഞ തേങ്ങലെങ്കിലും കേട്ടിട്ടുണ്ടാകില്ലേ
പ്രണയപരാജിതരുടെ വിവാഹത്തിനു പങ്കെടുത്തിട്ടുള്ളതല്ലേ
ഫോട്ടോയ്ക്ക് പോസുചെയ്യുന്ന പുഞ്ചിരികള്‍ക്കിടയിലൂടെ
നുഴഞ്ഞിറങ്ങി കുനിഞ്ഞു നടക്കുന്ന
ഒരു നിശബ്ദനോട്ടത്തെയെങ്കിലും കണ്ടിട്ടുണ്ടാകില്ലേ
ദുഃഖത്തെക്കുറിച്ച് ഇനിയുമറിയണമെങ്കില്‍ വരൂ
ഇതാ ഇവിടെ എന്റെ അരികില്‍ വന്നിരിക്കൂ
ഞാന്‍ ഒരു കുഞ്ഞു ദുഃഖത്തെ
എന്റെ നെഞ്ചിന്‍ കൂടില്‍ അടച്ചിട്ടിരിക്കുന്നു
അത് ഇടയ്ക്കിടെ പിടഞ്ഞു കുതറുമ്പോള്‍
എന്നെയൊന്നു തൊടൂ വെറുതേയൊന്നു തൊടൂ
പ്ലീസ്...

14 Jan 2012

അടുപ്പില്‍ വേകുന്നത്


സനൽ ശശിധരൻ


തോട്ടില്‍ ഒരോലമടല്‍ വീഴുന്നതുകണ്ട്
അതില്‍ ഒരു കവിതയുണ്ടല്ലോയെന്നോര്‍ത്ത്
ഞാന്‍ ചാരുകസേരയില്‍ ഒന്നാഞ്ഞിരിക്കുന്നു
തോട്ടില്‍ ഓലമടല്‍ ഓളങ്ങളുണ്ടാക്കുന്നു
ഒച്ചയുണ്ടാക്കുന്നു
മാനത്തുകണ്ണികളെ ഭയപ്പെടുത്തുന്നു
അമ്പരപ്പിക്കുന്നു
ഒന്നുരണ്ട് കൊറ്റികള്‍
പറന്നുയരുന്നു
അവയുടെ കൂര്‍ത്ത ചുണ്ടു തട്ടി
ആകാശം തകര്‍ന്ന് തോട്ടില്‍ വീഴുന്നു
ഓലയിതളുകളില്‍ വെള്ളം ഉമ്മവെയ്ക്കുന്നു
അവയില്‍ ഉന്മാദം ചിറകടിക്കുന്നു
വെള്ളം ഉയരുന്നു, താഴുന്നു..
നിശ്ചലമാകുന്നു..
തോട്ടില്‍ , ഓലമടലില്‍ , ഒച്ചയില്‍
അനക്കത്തില്‍
നിശ്ചലതയില്‍
തകര്‍ന്ന ആകാശം കിടന്നു തിളങ്ങുന്നു.

ഓലമടല്‍ വിഴുന്ന ശബ്ദം കേട്ട്
അയല്‍ വീട്ടില്‍ നിന്നൊരു കാറ്റുപുറപ്പെടുന്നു
അത് വാതില്‍ തള്ളിത്തുറന്ന്
തോട്ടിലേക്കാഞ്ഞു വീശുന്നു
ഒരു പെണ്ണുലയുന്നതിന്‍ മണം
വഴിയില്‍ വരയിടുന്നു
വെയിലില്‍ പരക്കുന്നു
തോട്ടില്‍ വീണ്ടും ഒച്ചയുണ്ടാവുന്നു
ഓലമടല്‍ വീണ്ടും മീനുകളെ
ഭയപ്പെടുത്തുന്നു
അമ്പരപ്പിക്കുന്നു
പച്ചോലത്തുമ്പിലിരുന്ന കൊറ്റികള്‍
ഉയര്‍ന്നു പറക്കുന്നു
അവയുടെ കൂര്‍ത്ത ചുണ്ടുകള്‍ നീട്ടി
ഉടഞ്ഞ ആകാശത്തിലൂടെ പുറത്തേക്ക് കടക്കുന്നു
എന്റെ കവിത
തോട്ടുവരമ്പേ ഇഴഞ്ഞ്
അയല്‍ വീട്ടിലെ അടുപ്പിലേക്കെത്തുന്നു
അതിന്റെ രരരരരരരരരരര
ശബ്ദത്തില്‍ എന്റെ കാതു മൂര്‍ച്ഛിക്കുന്നു
ഞാന്‍ കണ്ണടച്ചിരിക്കുന്നു
കാതുപൊത്തുന്നു
അടുപ്പില്‍ നിന്നുയരുന്നു
നനഞ്ഞ ഓല കത്തുന്നതിന്‍ മണം
മീന്‍ കരുവാടു വേവുന്നതിന്‍ മണം
പുകയില്‍ അവള്‍ വാടുന്നതിന്‍ മണം
എനിക്ക് നന്നായി വിശപ്പു തോന്നുന്നു.

14 Dec 2011

ഒരു വിഷജന്തു



സനൽ ശശിധരൻ
പോലീസ് സ്റ്റേഷന്‍ കോമ്പൌണ്ടില്‍ കൂട്ടിയിട്ട
തകര്‍ന്ന ഇരുചക്രവാഹനങ്ങളെപ്പോലെ
പിടിക്കപ്പെട്ടതും ഇടിച്ചുതകര്‍ന്നതും
തുരുമ്പെടുത്ത് ദ്രവിച്ചതുമായ
പഴയ ഓര്‍മകള്‍ക്കിടയില്‍
ഒരു പാമ്പ്!
അതിന്റെ പത്തിയിലെ
‘ഞാന്‍’ അടയാളം കണ്ട് ഓടിക്കൂടി,
മീന്‍ചന്തയിലേക്കും
വിശപ്പിലേക്കും
മൂത്രപ്പുരയിലേക്കും
സിനിമാപ്പരസ്യത്തിലേക്കും
മെഡിക്കല്‍ സ്റ്റോറിലേക്കും
പെട്രോള്‍ വിലയിലേക്കുമൊക്കെ
പാഞ്ഞുനടക്കുകയായിരുന്ന ചിന്തകള്‍ .
പാമ്പ് പാമ്പെന്ന നിലവിളി
ട്രാഫിക് ബ്ലോക്കിലെ വാഹനങ്ങളുടെ
ഹോണുകള്‍ പോലെ
സിംഫണി തുടങ്ങി..
തലയിലെ‘ഞാന്‍’ അടയാളം കണ്ട്
പാമ്പ്, പാമ്പ്തന്നെയെന്നുറപ്പിച്ചു
തലമുതിര്‍ന്ന ചിന്തകള്‍ ..
ആള്‍ക്കൂട്ടം കണ്ടിട്ടും കൂസലില്ലാതെ
പോക്കുവെയില്‍ കാഞ്ഞുകിടന്ന
വിഷജന്തുവിനെ കൊല്ലണോ
ജീവനോടെ പിടികൂടി
പത്രത്തിലേക്ക് വിടണോ എന്ന്
തര്‍ക്കമുണ്ടായി ..
കൊല്ലണമെന്ന് ചിലര്‍
കൊന്നാല്‍ സര്‍പ്പശാപമെന്ന് ചിലര്‍
കൊന്നില്ലെങ്കില്‍ സര്‍വനാശമെന്ന് ചിലര്‍
ജീവനോടെ പിടികൂടി പത്രത്തില്‍ വിട്ടാല്‍
കൊന്നതിനൊപ്പമെന്ന് മറ്റുചിലര്‍ ...
തര്‍ക്കം മുറുകവേ പോക്കുവെയില്‍ പോയി.
ഓര്‍മകള്‍ക്കിടയിലേക്ക് പാമ്പും പോയി.
ട്രാഫിക് ബ്ലോക്കഴിയുമ്പോള്‍ ഹോണുകള്‍ പോലെ,
ചിന്തകള്‍ നേര്‍ത്തുനേര്‍ത്തില്ലാതായി.
പഴയ ഓര്‍മകള്‍ ലേലം ചെയ്തുവില്‍ക്കണമെന്ന
പുതിയൊരു ചിന്തയെ പ്രസവിച്ചു
അടുത്തുള്ളൊരാശുപത്രി..

15 Nov 2011

ചേന



സനൽ ശശിധരൻ

ദാമോദരന്‍ തീര്‍ത്തും ഒറ്റക്കായിരുന്നു.ഒറ്റക്കായിരുന്നു എന്നാല്‍ തനിയേ സാരിയുടുക്കാന്‍ പോലും കഴിയാതെ
ദാമോദരേട്ടാ ഈ പ്ലീറ്റൊന്നു പിടിക്കൂ” എന്ന് വിളിച്ചുകൂവുന്ന ഭാര്യയും ഇച്ചിയിട്ടാൽ,
അമ്മേ ഇച്ചിയിട്ടു“ എന്നു ഒച്ചവയ്ക്കുന്ന അയാളുടെ ചെറിയ കുട്ടിയും മാത്രമായിരുന്നു ദാമോദരന് തുണയായി ഉണ്ടായിരുന്നത്.സ്വന്തം കാലില്‍ നില്‍ക്കാന്‍ പോലും പ്രാപ്തിയില്ലാത്ത ഈ ശിഥില കഥാപാത്രങ്ങള്‍ എങ്ങനെയാണ് ധീരോദാത്തനതിപ്രതാപ ഗുണവാനായിരിക്കേണ്ട നായകന് തുണയാവുക എന്ന് ചോദിച്ചേക്കരുത്.അവരെ താങ്ങി നിര്‍ത്തേണ്ടുന്ന ബാധ്യത അയാള്‍ക്ക് ഉണ്ടായിരിക്കുമ്പോള്‍ പോലും തനിക്ക് അവര്‍ തുണയായിരുന്നു എന്നാണ് അയാള്‍ കരുതിയിരുന്നത്.അതെങ്ങനെ എന്ന് നാം ചിന്തിക്കേണ്ട കാര്യമില്ല അയാള്‍ അങ്ങനെ കരുതുന്നുവെങ്കില്‍ അയാളെ സംബന്ധിച്ച് അങ്ങനെയായിരിക്കും എന്ന് വകവച്ചുകൊടുക്കാം.

താന്തോന്നി എന്നാണ് ദാമോദരനെ നാട്ടുകാര്‍ വിശേഷിപ്പിച്ചിരുന്നത്.ആരെയും കൂസാത്ത സ്വഭാവം തന്നിഷ്ടം മാത്രം നടപ്പിലാക്കുന്ന ജീവിതം ഇറച്ചിവെട്ടുമ്പോലെയുള്ള തീരുമാനം. ഇതൊക്കെ കൊണ്ടാകും അവര്‍ അയാളെ അങ്ങനെ വിളിക്കുന്നത്.സുഹൃത്തുകള്‍ക്ക് അയാള്‍ ഒരു തമാശക്കഥാപാത്രമാണ് അനാവശ്യമായി സാഹസങ്ങളില്‍ ചെന്നു ചാടുന്നവന്‍.വേലിയില്‍ കിടക്കുന്ന പാമ്പുകളെ തഴുകാന്‍ ചെല്ലുന്നവന്‍.ഹരിശ്ചന്ദ്രനാകാന്‍ വെറുതേ ശ്രമിച്ച് എല്ലായ്പ്പോഴും അബദ്ധങ്ങളില്‍ മുങ്ങിപ്പൊങ്ങുന്നവന്‍.സ്വന്തം ദാരിദ്ര്യത്തെ കുറിച്ച് പോലും ചിന്തിക്കാതെ വീട്ടുകാരെ ധിക്കരിച്ച് ഒരു പെണ്‍കൊച്ചിനെ വിളിച്ചുകൊണ്ടുവന്നവന്‍.
ദാമോദരന്റെ ചെയ്തികളില്‍ രോഷാകുലനായ പിതാവ്‌ വീടും പറമ്പും മറ്റുമക്കളുടെ പേരില്‍ എഴുതിക്കൊടുത്തു.വീട്ടില്‍ നില്‍ക്കുന്ന ഓരോ നിമിഷവും കുത്തുവാക്കുകള്‍ പറഞ്ഞ് അയാളെ മുറിവേല്‍പ്പിച്ചു.ദാമോദരന്‍ ഒന്നും കേട്ടില്ലെന്ന് നടിച്ച് പ്രണയത്തെക്കുറിച്ചും അത് ഉണ്ടാക്കുന്ന അഭൌമമായ ലഹരിയെക്കുറിച്ചും മാത്രം ചിന്തിച്ചുകൊണ്ട് ജീവിച്ചുപോന്നു.ഭാവിയെക്കുറിച്ച് പ്രായോഗികമായി ചിന്തിക്കാത്ത അയാളുടെ സ്വഭാവത്തില്‍ ഭാര്യക്കും വൈഷമ്യമുണ്ടായിരുന്നു എന്നാല്‍ കടലുപോലെ ഇരമ്പിവരുന്ന അയാളുടെ പ്രണയം കാരണം ദാമോദരന്റെ മുഖത്തുനോക്കി ഒന്നും തന്നെ പറയാന്‍ അവള്‍ക്ക് ധൈര്യമുണ്ടായിരുന്നില്ല.
അയാളുടെ പ്രണയം കുട്ടികളെ ഉണ്ടാക്കി.നിങ്ങള്‍ ഒരു പക്ഷേ ഞെട്ടിപ്പോയേക്കാം പ്രണയിച്ചാല്‍ കുട്ടികളുണ്ടാകും എന്നത് സിനിമകളില്‍ പോലും കണ്ടിട്ടൊ കേട്ടിട്ടോ ഇല്ലാത്ത ഒന്നാണ്.പക്ഷേ നേരത്തേ പറഞ്ഞില്ലേ ദാമോദരന്റെ കാര്യം അങ്ങനെയായിരുന്നു.കീടപ്പുമുറി പ്രണയത്തിന്റെ പരീക്ഷണങ്ങള്‍ കൊണ്ട് അലങ്കരിക്കുകയായിരുന്ന ഒരു രാത്രിയില്‍ ഭാര്യ അയാളോട് പറഞ്ഞു.ഇത്തവണ “വിപ്ലവം വന്നില്ല”
വിപ്ലവം എന്നത് ഒരു കോഡ് വാക്കാണ്. മാസാമാസം സാനിട്ടറി നാപ്കിനുള്ള തുക അധികം കണ്ടെത്താന്‍ നിര്‍ബന്ധിക്കുന്നതും സ്ത്രീയില്‍ സംഭവിക്കുന്നതുമായ ഒരു പ്രതിഭാസം. ചെറിയ ഒരുമുറിയില്‍ ആയിരുന്നു അവര്‍ താമസിച്ചിരുന്നത് .അവരുടെ സ്വകാര്യസംഭാഷണങ്ങള്‍ ചുവരിനപ്പുറത്തുള്ളവര്‍ കേള്‍ക്കാതിരിക്കാനായിരുന്നു അവര്‍ അങ്ങനെ ചില കോഡുവാക്കുകള്‍ പ്രയോഗിച്ചിരുന്നത്.രാത്രിയുടെ നിശബ്ദതയില്‍ പ്രണയത്തിന്റെ നിശാഗന്ധികള്‍ വിരിയുമ്പോള്‍ ഭാര്യയുടെ വികാരവായ്പ്പ് ഒരു വെള്ളച്ചാട്ടം പോലെ ആരവമുണ്ടാക്കുമ്പോള്‍ അത് ചുവരിനപ്പുറത്തേക്ക് കേള്‍ക്കാതിരിക്കാന്‍ അവളുടെ ചുണ്ടുകള്‍ ചുംബനം കൊണ്ട് മുദ്രണം ചെയ്യേണ്ടിവന്നിരുന്നു ദാമോദരന്.അത്രക്ക് ഇടുങ്ങിയതായിരുന്നു അവരുടെ കിടപ്പ് മുറി.
പൊതുവേ ദാമോദരന്‍ വിപ്ലവത്തോട് ആഭിമുഖ്യമുള്ളവനായിരുന്നില്ലെങ്കിലും വരാത്ത വിപ്ലവം അയാളെ തെല്ലൊന്ന് വിഷണ്ണനാക്കി.കാരണം അത് ജീവിതത്തിന്റെ സംതുലിതാവസ്ഥയെ അട്ടിമറിക്കും എന്നയാള്‍ ഭയന്നിരുന്നു.ഉത്തരവാദിത്തങ്ങള്‍ കൂടും !. താമസിയാതെ വരാത്ത വിപ്ലവം ഭാര്യയുടെ അടിവയര്‍ ഊതിവീര്‍പ്പിക്കാന്‍ തുടങ്ങി.ഒന്നുരണ്ടുവര്‍ഷങ്ങള്‍ക്കുള്ളില്‍ നാട്ടുകാര്‍ അമ്മേ ഇച്ചിയിട്ടു എന്ന വിളിച്ചുകൂവല്‍ കേള്‍ക്കാനും തുടങ്ങി.ഇതൊന്നും കഥയല്ല പശ്ചാത്തലം മാത്രമാണ്.കഥ തുടങ്ങുന്നതേയുള്ളു.അത് ഇങ്ങനെയാണ്.
ദാമോദരന്‍ എന്തു ജോലിയാണ് ചെയ്തിരുന്നത് എന്നു നിങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നുണ്ടാകും ‍.ധിക്കരിച്ച് വിവാഹം കഴിച്ചവന്‍ പ്രണയിച്ച് കുട്ടികളെ ജനിപ്പിച്ചവന്‍ സാഹസത്തോടെ സ്വപ്നങ്ങള്‍ കണ്ട്‌ജീവിക്കുന്നവന്‍.അങ്ങനെയുള്ളവന് എന്തെങ്കിലും ചെയ്യാതെ ജീവിക്കാന്‍ കഴിയില്ലല്ലോ.സാധാരണ ഈ അവസ്ഥയിലുള്ള മിക്കവാറും ചെറുപ്പക്കാര്‍ ചെയ്യുന്നതൊക്കെ തന്നെ ദാമോദരനും ചെയ്തു. ട്യൂഷന്‍ എടുത്തു.കുട്ടികളുടെ കലാമത്സരങ്ങളില്‍ മാര്‍ക്കിടാന്‍ പോയി.ജാഥകള്‍ക്കും സമരങ്ങള്‍ക്കും മുദ്രാവാക്യങ്ങള്‍ എഴുതിക്കൊടുത്തു.പക്ഷേ അതുകൊണ്ടൊന്നും‌ നിവര്‍ത്തിക്കാനാകാത്ത പ്രശ്നങ്ങളായിരുന്നു അയാളുടേത്.ഒരു തുണ്ട് ഭൂമി വാങ്ങണം ഒരു വീടുവയ്ക്കണം.വളര്‍ന്നു വരുന്ന മകളെ പഠിപ്പിക്കണം വിവാഹം കഴിച്ചയക്കണം ഇങ്ങനെ ഉത്തരാധുനികമെന്നോ ആധുനികമെന്നോ ക്ലാസിക്കലെന്നോ ഭേദങ്ങളില്ലാത്ത ജീവിതപ്രശ്നങ്ങളുടെ പിതാവായി ദാമോദരന്‍ നരച്ചു തുടങ്ങുകയായിരുന്നു.
എന്തെങ്കിലും സംഭവിച്ചേ മതിയാകൂ.“അയാള്‍ ഭാര്യയോടു പറഞ്ഞു.
നമുക്ക് നമ്മുടെ വീട്ടുകാരോട് സഹായം ചോദിച്ചാലോ“
അവള്‍ ചോദിച്ചു.
ബ്ഭാ എന്റെ പട്ടി പോകും”അയാളുടെ മുഖം ചുവന്നു.അന്നത്തെ രാത്രി പ്രണയമുണ്ടായില്ല.എന്നും കലഹം മാത്രമുള്ള രാത്രികളില്‍ അന്യഗ്രഹങ്ങളെപ്പോലെ ആകര്‍ഷണമുള്ളപ്പോഴും വികര്‍ഷിതരായി ഉറങ്ങേണ്ടിവരും എന്നു ഭയന്ന് ഭാര്യ പിന്നീട് അയാളോട് ഒന്നും പറയാന്‍ നിന്നില്ല.കാലം കഴിയുന്തോറും അവള്‍ക്കും അയാളുടെ ഈ കടുമ്പിടിത്തത്തില്‍ അതൃപ്തി കൂടിക്കൂടിവരുന്നുണ്ടായിരുന്നു. അത്‌ അയാള്‍ക്ക് മനസിലാകുന്നുമുണ്ടായിരുന്നു.
വീട്ടുകാരുടെ മുന്‍പില്‍ ഒരല്‍പ്പം താണുകൊടുത്തിരുന്നെങ്കില്‍.അവരോട് ദയനീയമായ മുഖഭാവത്തോടെ ഒരല്‍പ്പം സഹായം യാചിച്ചിരുന്നെങ്കില്‍ അവര്‍ സഹായിക്കുമായിരുന്നു.തന്റെ സഹോദരിമാരുടെ കാര്യം അവള്‍ ഓര്‍ത്തു.അവരൊക്കെ അല്ലലില്ലാതെ കഴിയുന്നു.അതാലോചിച്ചപ്പോള്‍ അവള്‍ക്ക് സങ്കടം വന്നു.പക്ഷേ ദാമോദരന്റെ മുന്നില്‍ അത് കാണിക്കാന്‍ അവള്‍ക്ക് ധൈര്യമുണ്ടായിരുന്നില്ല.ദാമോദരനും അവളുടെ ചിന്തകള്‍ അറിയുന്നുണ്ടായിരുന്നെങ്കിലും ഒന്നും കണ്ടില്ലെന്ന് നടിച്ചു.പക്ഷേ സാവധാനത്തില്‍ അയാള്‍ ഭാവിയെക്കുറിച്ചുള്ള ആകുലതകളില്‍ പെട്ടുപോയി. മറ്റുള്ളവര്‍ക്ക് മുന്നില്‍ കുനിക്കാത്ത തന്റെ തല സ്വകാര്യമായി കുനിച്ചുപിടിച്ച് ഉമ്മറത്ത് ഇരിപ്പായി.മൌനം അയാളുടെ ചുണ്ടില്‍ കൂടുകെട്ടി.
ചിതല്‍പ്പുറ്റും പ്രതീക്ഷിച്ചെന്നപോലെ അയാളുടെ ഇരിപ്പുകണ്ട് ഭാര്യ ഇടക്കിടെ എല്ലാം ശരിയാകും എല്ലാം ശരിയാകും എന്ന അയാളുടെ തന്നെ വചനങ്ങള്‍ തത്തമ്മേ പൂച്ച പൂച്ച എന്നമട്ടില്‍ ഉരുവിട്ടുകൊടുക്കുന്നുണ്ടായിരുന്നു.അങ്ങനെ എല്ലാം ശരിയാകും എന്ന അര്‍ഥശൂന്യമായ വാചകവും ഉരുവിട്ടുകൊണ്ട് ഉമ്മറത്ത് കുത്തിയിരിക്കുമ്പോഴാണ് ഒരുദിവസം അയാള്‍ അത് ശ്രദ്ധിച്ചത്.പറമ്പില്‍ പച്ചക്കുടവിടര്‍ത്തിയപോലെ നിറസൌന്ദര്യമായി നിന്നിരുന്ന ഒരു ചേനയെ കാണുന്നില്ല.ഉമ്മറത്തിരുന്നാല്‍ വ്യക്തമായി കാണാമായിരുന്ന അത് പൊടുന്നനെ എവിടെപ്പോയി.ആരെങ്കിലും കട്ടുപോയിരിക്കുമോ അയാള്‍ ചിന്തിച്ചു.ജിജ്ഞാസയോടെ അയാള്‍ പറമ്പിലേക്ക് ഇറങ്ങി നടന്നു.
ചേന നിന്നിടത്ത് അതിന്റെ തണ്ടുപോലും കാണുന്നില്ല. പകരം ഒരു നീണ്ട കുഴി താഴേക്ക് പോകുന്നു.അയാള്‍ക്ക് കൌതുകം തോന്നി ചേനക്ക് എന്തു സംഭവിച്ചു.ഒരു പക്ഷേ ആകസ്മികമായ ഒരു സംഭവഗതി ചേനയുടെ ജീവിതത്തെ മാറ്റി മറിച്ചിട്ടുണ്ടാകാം അയാള്‍ ചിന്തിച്ചു.ആകാംക്ഷ അടക്കാനാവാതെ അയാള്‍ ഒരു തൂമ്പയെടുത്ത് ചേന നിന്നിടം കുഴിക്കാന്‍ തുടങ്ങി.സാധാരണ ഗതിയില്‍ ഒരു ചേന കുഴിച്ചെടുക്കാന്‍ അത്ര പ്രയാസമുള്ള കാര്യമല്ല.പക്ഷേ ഇപ്പോള്‍ അയാള്‍ക്ക് എന്തോ ഒരു ആയാസം തോന്നി.മണ്ണിന് വല്ലാത്ത ഉറപ്പ്.കുഴിയും സാമാന്യം താഴ്ന്നു എന്നിട്ടും ചേന കാണുന്നില്ല.ദാമോദരന്‍ ആകെ അത്ഭുത സ്തബ്ധനായി.അയാള്‍ പതിയെ കുഴിയിലേക്കിറങ്ങി ശ്രദ്ധയോടെ കുഴിക്കാന്‍ തുടങ്ങി.ചേനയുടെ വേരുകള്‍ പോലും കാണാനില്ല.പക്ഷേ ഒരു ചേനത്തണ്ടിന്റെ വലിപ്പത്തിലുള്ള ചെറിയ കുഴി താഴേക്ക് നീണ്ടുപോകുന്നുണ്ട്.അയാള്‍ ആ കുഴിയെ ലക്ഷ്യമാക്കി കുഴിച്ചു തുടങ്ങി.കുഴി നീണ്ടു നീണ്ടു പോകുന്നു.ചേന എന്ന ഏകാഗ്രമായ ചിന്ത കാരണം അയാള്‍ അധ്വാനത്തിന്റെ ഭാരം അറിഞ്ഞില്ല.എത്രനേരം കുഴിച്ചു എന്നോ കുഴിക്ക് എത്ര താഴ്ചയായി എന്നോ അയാള്‍ അറിഞ്ഞില്ല. വളരെ നേരത്തെ ജോലിക്കു ശേഷം ചേനത്തണ്ടിന്റെ കുഴി അവസാനിച്ചിടത്ത് അയാള്‍ കണ്ടു.ഒരു ചെറിയ ചേന.ചേന എന്ന് പറയാനാകില്ല ചേനയുടെ ആകൃതിയുള്ള എന്തോ ഒന്ന് എന്നേ പറയാനാകൂ.കാരണം അതിന് ചേനയൂടെ വലിപ്പം ഇല്ല,വേരുകളില്ല.വെളിച്ചം നന്നേ കുറവായതുകൊണ്ട് അയാള്‍ ക്ക് വ്യക്തമായി കാണാന്‍ കഴിഞ്ഞില്ല. അപ്പോഴാണ് അയാള്‍ അത് ശ്രദ്ധിക്കുന്നത്.കുഴിച്ചു കുഴിച്ച് താന്‍ വളരെ താഴെ എത്തിയിരിക്കുന്നു.അയാള്‍ മുകളിലേക്ക് നോക്കി.ഇരുട്ട് വീണിരിക്കുന്നു.താന്‍ ഒരു കിണറിനുള്ളിലെന്നപോലെയാണ് നില്‍ക്കുന്നത്.മുകളിലേക്ക് കയറാന്‍ നന്നേ വിഷമിക്കേണ്ടിവരും.അയാള്‍ ഭാര്യയെ വിളിച്ചു.വിളി കേള്‍ക്കുന്നുണ്ടാവില്ല.അയാള്‍ വീണ്ടും വിളിച്ചു.രണ്ടു നാലുതവണത്തെ വിളിക്ക് ശേഷം ഭാര്യ കുഞ്ഞുമായി കിണറിനു മുകളില്‍ പ്രത്യക്ഷയായി.അവള്‍ ചോദിച്ചു
എന്നെ വിളിച്ചോ”
അയാള്‍ അത്ഭുതപ്പെട്ടു.ഇത്രയും ആഴമുള്ള ഒരു കുഴിയിലാണ് താന്‍ നില്‍ക്കുന്നതെന്നതും ആരോടും പറയാതെ താന്‍ ഒറ്റക്കാണ് ഇതു കുഴിച്ചതെന്നതും ഒന്നും അവളെ അത്ഭുതപ്പെടുത്താത്തതെന്ത്.
ഞാന്‍ ഒരു ചേന കുഴിക്കുകയായിരുന്നു.“അവള്‍ ചോദിക്കാതെ തന്നെ അയാള്‍ പറഞ്ഞു.
എന്നിട്ട് കിട്ടിയോ“
അവളുടെ നിര്‍വ്വികാരമായ ചോദ്യം അയാളെ വീണ്ടും ആശയക്കുഴപ്പത്തിലാക്കി.
നന്നേ ചെറുതാണ്“
അയാള്‍ കയ്യിലുള്ള ചേന ഉയര്‍ത്തിക്കാണിച്ചു.അവള്‍ക്ക് കാണാന്‍ കഴിയുന്നുണ്ടോ എന്തോ.അയാള്‍ സംശയിച്ചു.തനിക്കവളെ കഷ്ടിച്ച് കാണാന്‍ കഴിയുന്നേയുള്ളു ഒരു നിഴലുപോലെ.കുഞ്ഞിന്റെ മുഖം കാണുന്നില്ല.അയാള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.അയാള്‍ അത് മറന്നുപോയതുപോലെ തോന്നി.
എത്ര പവനുണ്ട്”
ഭാര്യയുടെ ചോദ്യം അയാളെ ഞെട്ടിച്ചുകളഞ്ഞു.ചേനക്ക് എത്ര പവനുണ്ടെന്ന് ചോദിക്കുന്നൊ.അടുത്തായിരുന്നെങ്കിൽ.....അയാള്‍ കൈ ഞെരടി അപ്പോഴാണ് അയാളത് ശ്രദ്ധിക്കുന്നത്.ചേനക്ക് ഒരു ചെറിയ തിളക്കം.അയാള്‍ നഖം കൊണ്ട് ചേനയുടെ പുറത്തിരുന്ന മണ്ണ് തുടച്ചുമാറ്റി.ചേന സ്വര്‍ണ്ണം‌പോലെ തിളങ്ങുന്നു.
ഇങ്ങോട്ടിട്ടുതാ...“അവള്‍ പറയുന്നു.ഒക്കത്തിരുന്ന് കുട്ടിയും കൈനീട്ടുകയാണ്.അയാള്‍ക്ക് ഒന്നും മനസിലാകുന്നില്ലായിരുന്നു.എല്ലാം സത്യം തന്നെയോ.അയാള്‍ കുഴിയുടെ ചുവരില്‍ തടഞ്ഞുനോക്കി.സത്യം തന്നെയാണ്.താനിപ്പോള്‍ കുഴിയിലാണ്.മുകളില്‍ തന്റെ ഭാര്യയും കുഞ്ഞുമാണ് നില്‍ക്കുന്നത്. അയാള്‍ സംയമനത്തോടെ ചേന ഇരുകൈകളിലെടുത്ത് ആയത്തില്‍ മുകളിലേക്കെറിഞ്ഞു.ഒരു ക്രിക്കറ്റ് കളിക്കാരന്റെ കൈവഴക്കത്തോടെ ഭാര്യ അത് പിടിച്ചെടുത്തു.അയാള്‍ പറഞ്ഞു
ഒരു കയറുകിട്ടിയാല്‍ നന്നായിരുന്നു.എനിക്ക് കയറിവരാന്‍.“ഭാര്യ അത് ശ്രദ്ധിക്കുന്നുണ്ടോ എന്ന് അയാള്‍ സംശയിച്ചു.അവള്‍ ചേനയെ തിരിച്ചും മറിച്ചും നോക്കുകയാണ്.അസ്തമയസൂര്യന്റെ ഒരു കിരണം ചേനയുടെ വശത്ത് തട്ടി തിളങ്ങുന്നത് അയാള്‍ കണ്ടു.
തനിത്തങ്കം തന്നെയോ എന്തോ“ അവള്‍ പിറുപിറുത്തു.അയാള്‍ നിസ്സഹായതയോടെ മേല്‍പ്പോട്ടു നോക്കി നില്‍ക്കുകയാണ്.
ഒരു കയറ് കിട്ടിയിരുന്നെങ്കില്‍ കയറിവരാമായിരുന്നു.“അയാള്‍ വീണ്ടും ശബ്ദമുയര്‍ത്തി പറഞ്ഞു.അപ്പോഴാണ് അവള്‍ അത് കേട്ടതെന്ന് തോന്നുന്നു.അവള്‍ കുഴിയുടെ കരയില്‍ നിന്നും അപ്രത്യക്ഷയായി.കയറെടുക്കാന്‍ പോയതാവുമെന്ന് അയാള്‍ പ്രതീക്ഷിച്ചു.മിനുട്ടുകള്‍ക്കകം കയറുമായി അവള്‍ കരയില്‍ പ്രത്യക്ഷപ്പെട്ടു.കൂടെ ഇത്തിരി പ്രായമുള്ള ഒരു പെണ്‍കുട്ടിയുമുണ്ടായിരുന്നു.അവള്‍ കയര്‍ ഇടാനായി തുടങ്ങുകയായിരുന്നു.അപ്പോഴാണ് അയാള്‍ ചോദിച്ചത്.
എവിടെ നമ്മുടെ മോള്‍“.ഭാര്യ കറുത്ത കണ്‍‌തടങ്ങള്‍ കൊണ്ട് ഒന്നു ചിരിച്ചു.
ദാ നില്‍ക്കുന്നു.അവള്‍ക്കിനി എന്തെങ്കിലും ഉണ്ടാക്കണ്ടേ....പെണ്ണ് കാണക്കാണെ വളരുകയാണ്”
കയര്‍ അപ്പോഴും അവള്‍ താഴേക്ക് ഇടുന്നുണ്ടായിരുന്നില്ല.
വേണം..സമയമുണ്ടല്ലോ...കയര്‍ ഇടൂ..“അയാള്‍ പറഞ്ഞു.അപ്പോഴേക്കും കുഴിയുടെ കരയില്‍ മറ്റൊരു രൂപം കൂടി പ്രത്യക്ഷപ്പെട്ടു.നിഴല്‍ രൂപമായിരുന്നു അതെങ്കിലും അത് തന്റെ അച്ഛനാണെന്ന് ദാമോദരന് മനസിലായി.
നിനക്ക് സുഖമാണോ ദാമോദരാ “
വൃദ്ധരൂപം ചോദിച്ചു.
എനിക്കിവിടെ സുഖം തന്നെ.... അച്ഛനും സുഖം തന്നെന്ന് വിശ്വസിക്കുന്നു...“ദാമോദരന്‍ യാന്ത്രികമായി പറഞ്ഞു.ഏറെ കാലത്തിനു ശേഷമാണ് അച്ഛന്‍ തന്നോട് സുഖാന്വേഷണം നടത്തുന്നതെന്നതില്‍ ദാമോദരന് അതിയായ സന്തോഷം തോന്നി.
അച്ഛന്‍ വന്നത് കുറച്ച് കടമുള്ള കാര്യം പറയാനാണ്“ ഭാര്യ പറഞ്ഞു.
അച്ചന് നമുക്ക് ഒരു ചേന കൊടുത്താലോ...”അയാള്‍ക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല.അച്ഛന്‍ പറഞ്ഞു “മോനേ നിന്റെ അമ്മക്ക് സുഖമില്ല.നീ ഒരു ചേന തരും എന്നു കരുതിയാണ് ഞാന്‍ വന്നത്.“അച്ഛന്‍ വല്ലാതെ ചുമക്കുന്നുണ്ടായിരുന്നു.പഴയ സിനിമകളിലെ രംഗം അച്ഛന്‍ അവതരിപ്പിക്കുകയാണെന്ന് ദാമോദരന് സംശയം തോന്നി.എന്നിരുന്നാലും അയാള്‍ക്ക് ദയതോന്നുന്നുണ്ടായിരുന്നു.അയാള്‍ കുഴിയുടെ ചുവര്‍ ചാരി നിന്നുകൊണ്ട് മണ്ണിളക്കാന്‍ തുടങ്ങി.ഏറെ നേരത്തിനു ശേഷം അയാള്‍ക്ക് ഒരു ചെറിയ ചേനകൂടി കയ്യില്‍തടഞ്ഞു.അച്ചന്റെ മുഖത്ത് പുഞ്ചിരി വിരിയുന്നത് അയാള്‍ക്ക് ഇരുട്ടിലും കാണാന്‍ കഴിയുമായിരുന്നു.
ഇങ്ങോട്ട് ഇട്ടുതരൂ...“അച്ഛന്‍ ആവേശത്തോടെ പറഞ്ഞു.ദാമോദരന്‍ തളര്‍ച്ച പുറത്തുകാണീക്കാതെ ചേന രണ്ടുകൈകൊണ്ടും ആയത്തില്‍ മുകളിലേക്ക് എറിഞ്ഞുകൊടുത്തു.അച്ചന്‍ യാതൊരു വൈഷമ്യവുമില്ലാതെ അത് ചാടിപ്പിടിച്ചു.അച്ഛന്റെ വാര്‍ദ്ധക്യം എവിടെ പോയി മറഞ്ഞു എന്നയാള്‍ അതിശയിച്ചു.
ആ കയര്‍ നീട്ടൂ ഞാന്‍ കയറിവരട്ടെ “
ദാമോദരന്‍ പറഞ്ഞു.ഭാര്യ കയര്‍ ചുരുളുകളഴിച്ച് കുഴിയിലേക്കിറക്കാന്‍ തുടങ്ങുകയായിരുന്നു.പെട്ടെന്ന് അമ്മ കുഴിയുടെ കരയില്‍ പ്രത്യക്ഷയായി.അമ്മ ഭാര്യയുടെ കൈകള്‍ തടഞ്ഞുകൊണ്ട് സംസാരിച്ചു തുടങ്ങി.

മോനേ നിനക്കൊരു പെണ്‍കുട്ടിയല്ലേ,നീയിങ്ങനെ വെറും കയ്യോടെ കയറിവന്നാല്‍ അവളുടെ കാര്യങ്ങള്‍ എങ്ങനെ നടക്കാനാണ്.നീ കുറച്ച് ചേനയെങ്കിലും കൊണ്ടുവരൂ.കുറച്ചുകാലം കൂടി ക്ഷമിക്കൂ....“
ദാമോദരന് എന്ത് മറുപടിപറയണമെന്ന് അറിയില്ലായിരുന്നു.അയാള്‍ കുറേ ക്കൂടി കുഴിച്ച് ഉള്ളിലേക്കുപോയി.ചേനകള്‍ ഓരോന്നായി കിട്ടുമ്പോഴേക്കും അയാള്‍ ഒന്നോ രണ്ടൊ കിലോമീറ്ററുകള്‍ താഴേക്ക് പോകുന്നുണ്ട് എന്നയാള്‍ക്ക് തോന്നി.പക്ഷേ എത്രതാഴെനിന്നാണെങ്കിലും.ചേന കിട്ടുന്ന സമയം മുകളില്‍ നില്‍ക്കുന്നവര്‍ അത് അറിയുന്നുണ്ടെന്നത് അയാളെ അതിശയിപ്പിച്ചു.മുകളില്‍ ആരവം കൂടിക്കൂടി വരുന്നുണ്ടായിരുന്നു.എല്ലാവരും ചേനയുടെ ഒരു കഷണമെങ്കിലും തരൂ ദാമോദരാ എന്ന് അപേക്ഷിക്കുകയാണ്.ഇത്രയുംകാലം തിരിഞ്ഞുനോക്കാത്ത ഭാര്യയുടെയും തന്റേയും സുഹൃത്തുക്കളും ബന്ധുക്കളും എല്ലാം കുഴിക്കു ചുറ്റും കാവലിരിക്കുകയാണ്.ഓരോ പ്രാവശ്യം ഭാര്യ കയര്‍ താഴേക്ക് നീട്ടാന്‍ തുടങ്ങുമ്പോഴേക്ക് ആരെങ്കിലും അവളുടെ കൈ തടയുന്നുണ്ടായിരുന്നു.ഒന്നുകില്‍ അച്ഛന്‍,അല്ലെങ്കില്‍ അമ്മ,അതുമല്ലെങ്കില്‍ സഹോദരി,പിന്നെ പ്പിന്നെ ഇതിനിടെ വളര്‍ന്ന് വലുതായ മകള്‍...ഏറ്റവും ഒടുവില്‍ നാട്ടുകാര്‍ പോലും ചോദിക്കുന്നു.
നീയെന്തിനാ ദാമോദരാ ഇത്ര ധൃതിപിടിച്ച് കയറിവരുന്നേ“
ദാമോദരന്‍ കുഴിച്ച് കുഴിച്ച് താഴേക്ക് താഴേക്ക് പോകുന്നുണ്ടായിരുന്നു.ഇടക്കിടെ മുകളിലേക്ക് നോക്കിയിരുന്ന അയാള്‍ ഇപ്പോള്‍ മുകളിലേക്കും നോക്കാതായി.മുകളില്‍ നില്‍ക്കുന്നവരുടെ ശബ്ദം മാത്രമേ കേള്‍ക്കാന്‍ കഴിയുന്നുള്ളു ഇപ്പോള്‍.
ചേന ചേന.....” എന്ന് അല്ലാവരും അലമുറയിടുകയാണ്.ചേന ചേന ചേന....ദാമോദരന് ജീവിതത്തിന്റെ ആകെ അര്‍ഥം ചേനയാണെന്ന് തോന്നിപ്പോയി.ചേന ചേന ചേന എന്ന് താളത്തില്‍ മൂളിക്കൊണ്ട് അയാള്‍ കുഴിച്ചുകൊണ്ടേയിരുന്നു.വീടു വയ്ക്കണ്ടേ ഒരു ചേന
പെണ്ണ് തിരണ്ടു ഒരു ചേന
അച്ചന്റെ ഷഷ്ഠിപൂര്‍ത്തി ഒരു ചേന
നാത്തൂന്റെ മോളുടെ കല്യാണം വല്ലതും കൊടുക്കണ്ടേ ഒരു ചേന
അമ്പലത്തില്‍ ആനയൂട്ടാണ് നമുക്ക് എന്തെങ്കിലും ചെയ്തില്ലെങ്കില്‍ നാണക്കേടല്ലേ ഒരു ചേന..നമ്മുടെ മോള്‍ക്ക് നല്ലോര് കല്യാണാലോചന വന്നിരിക്കുന്നു..ചേന...ചേന....ചേന ചേന ചേന.......ചേനയുടെ ആവശ്യം കൂടിക്കൂടി വരുന്നതല്ലാതെ ഒരിക്കലും മതിയാകുന്നില്ല.കുഴിച്ചു കുഴിച്ചു ദാമോദരന്‍ താഴേക്ക് താഴേക്ക് പൊയ്ക്കൊണ്ടേയിരുന്നു.താന്‍ പൂര്‍ണമായും ഇരുട്ടിലാണെന്നും ചേന ചേന എന്ന ശബ്ദങ്ങള്‍ മാത്രമാണ് കേള്‍ക്കാനാകുന്നതെന്നും ദാമോദരന്‍ മനസിലാക്കി.അയാള്‍ക്ക് സൂര്യപ്രകാശം കാണണമെന്നും പുഴയില്‍ മുങ്ങിക്കുളിക്കണമെന്നും കടുത്ത ആഗ്രഹം തോന്നി.സര്‍വ്വശക്തിയുമെടുത്ത് അയാള്‍ കുഴിച്ചുകൊണ്ടിരുന്നു.ചേനയുടെ ആവശ്യം തീര്‍ന്നു കഴിയുമ്പോള്‍ ആരെങ്കിലും ഒരു കയറ് താഴേക്കിടുമെന്നും തനിക്ക് തിരിച്ചുകയറാമെന്നും അയാള്‍ മോഹിച്ചു.പൊടുന്നനെ.അണപൊട്ടിയപോലെ പ്രകാശത്തിന്റെ ഒരു പ്രളയം അയാളുടെ കണ്ണുകളിലേക്ക് ഇടിച്ചെത്തി.അല്‍പ്പനേരത്തെ അന്ധാളിപ്പിനു ശേഷം അയാള്‍ മനസിലാക്കി താന്‍ ഭൂമിയുടെ മറുവശത്തെത്തിക്കഴിഞ്ഞിരിക്കുന്നു.ഏറെ കാലം കാണാതിരുന്ന സൂര്യപ്രകാശം അയാള്‍ കണ്ണുകള്‍ തുറന്ന് ആസ്വദിച്ചു.അയാള്‍ മറ്റുശബ്ദങ്ങള്‍ കേള്‍ക്കാന്‍ കഴിയാത്തവണ്ണം അകലെ എത്തിക്കഴിഞ്ഞിരുന്നു.ചേന ചേന എന്ന അലമുറകള്‍ ഇപ്പോള്‍ കേള്‍ക്കാനില്ല. അയാള്‍ക്ക് ഒന്ന് ഉറങ്ങണം എന്നു തോന്നി.അയാള്‍ ഭൂമിയുടെ മറുവശത്ത് മലര്‍ന്നു കിടന്നു.ഒരു വലിയ പന്തിന്റെ അടിവശത്ത് ഒട്ടിച്ചുവച്ച തുകല്‍പ്പാവയെപ്പോലെ അയാള്‍ കൈകള്‍ വിരുത്തി കിടക്കുകയായിരുന്നു.താഴെ സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ചലിച്ചുകൊണ്ടിരുന്നു. ദാമോദരന്‍ സംതൃപ്തിയോടെ കണ്ണുകള്‍ അടച്ചു.അപ്പോഴേക്കും സാരിയുടുക്കാന്‍ സഹായം തേടിക്കൊണ്ട് അയാളുടെ ഭാര്യ
ദാമോദരേട്ടാ...ഈ പ്ലീറ്റൊന്നു പിടിക്കൂ..” എന്ന് നീട്ടി വിളിക്കുകയും
ഫ്രില്ലുകളുള്ള ഫ്രോക്ക് പൊക്കിളിനുമുകളിലേക്ക് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അയാളുടെ മകള്‍
അമ്മേ ഇച്ചിയിട്ടു.....” എന്ന് ഒച്ചവയ്ക്കുകയും ചെയ്തു. ആ ശബ്ദങ്ങളിലേക്ക് ഉണര്‍ന്നെണീല്‍ക്കാനായി കണ്ണുകളെ വലിച്ചു തുറക്കാന്‍ ആവേശത്തോടെ ദാമോദരന്‍ ശ്രമിച്ചു.പക്ഷേ അത് സാധ്യമായിരുന്നില്ല. ചേതനയുടെ വിഹ്വലതകളെ സൂചിപ്പിക്കുന്ന വായുപ്രവാഹങ്ങള്‍ നിലച്ചുകഴിഞ്ഞിരുന്ന അയാളെയും വഹിച്ച് നിര്‍വ്വികാരയായ ഭൂമി ആനാദികാലത്തിലേക്ക് കറങ്ങിക്കൊണ്ടേയിരിക്കുന്നു.നിശ്ശബ്ദം

--

13 Oct 2011

അൽക്ക - പത്തുവർഷങ്ങൾ - ഞാൻ


അൽക്കാ...
നിന്നെയെനിക്ക് മറക്കാനാവില്ല
നിന്റെ തടിച്ചുബലിഷ്ടമായ ശരീരം
ഇപ്പോഴും ഉള്ളം കയ്യിൽ തുടിക്കുന്നപോലെ..
നിന്റെ ഉറച്ച് ദൃഢമായ ശബ്ദം
ഇപ്പോഴും കാതിൽ മുഴങ്ങുന്നപോലെ...
കാലമേറെ കഴിഞ്ഞുപോയി..
അല്ല, പത്തുവർഷങ്ങൾ കഴിഞ്ഞുപോയി..
ഞാൻ വേഗം വൃദ്ധനാകാൻ തുടങ്ങുന്നുവെന്ന്
ഉപേക്ഷിച്ചുപോയ കാമുകിമാർ,
ഉറക്കം,
സ്വസ്ഥത,
സ്വപ്നങ്ങൾ,
വിശ്വാസങ്ങൾ,
ജീവിതം...ഒക്കെ പറയുന്നു..
പത്തുവർഷങ്ങൾകൊണ്ട് ഒരുമനുഷ്യൻ
ഇങ്ങനെയൊക്കെയാവുമെന്ന് ഞാൻ പഠിച്ചിരിക്കുന്നു...
(അടുത്ത പത്തുവർഷങ്ങൾ എന്തായിരിക്കുമെന്ന്
എനിക്കൂഹിക്കാനാവുന്നില്ല
അത്രയ്ക്ക് വേഗത്തിലാണ് എന്റെ കുഞ്ഞുങ്ങൾ വളരുന്നത്)
പക്ഷേ അൽക്കാ
ക്ഷമിക്കണം, അൽക്കാടെൽ..
നിന്നെ എനിക്ക് മറക്കാനാവില്ല
നീയായിരുന്നല്ലോ എന്റെ ആദ്യത്തെ സെൽഫോൺ..
ഒന്നാമത്തെ ഉടമസ്ഥൻ ഭോഗിച്ച് വശംകെടുത്തിയ നിന്നെ,
ആയിരത്തിയഞ്ഞൂറു രൂപയ്ക്ക്
ഔദാര്യമ്പോലെ സ്വീകരിക്കുകയായിരുന്നല്ലോ ഞാൻ..
എന്തൊരാവേശമായിരുന്നു നിന്നെക്കിട്ടിയ നാളെനിക്ക്
രാത്രിമുഴുവൻ നിന്നെ അറിയുകയായിരുന്നു..
അൽക്കാ നീയെന്നോട് പിണങ്ങിയദിവസവും
ഇന്നലെയെന്നപോലെ എനിക്കോർമയുണ്ട്..
ഒരു മൺസൂൺകാലം,
എത്ര നിർബന്ധിച്ചിട്ടും സംസാരിക്കാൻ കൂട്ടാക്കാത്ത നിന്നെ
ഞാൻ കുറേ തല്ലി, നിലത്തേക്ക് വലിച്ചെറിഞ്ഞു..
ധീരുഭായിയുടെ കാരുണ്യം കൊണ്ട്
മൺസൂൺ സമ്മാനമായി അദ്ദേഹം നീട്ടിയ
ഒരു രൂപ ഫോൺ കൊണ്ട്
നിന്റെ നഷ്ടം ഞാനറിഞ്ഞില്ല..
പിന്നീട് എത്രപേർ വന്നു
നിന്നെക്കാൾ സുന്ദരികൾ
നിന്നെക്കാൾ സാമർത്ഥ്യമുള്ളവർ
കുലമഹിമയും തലയെടുപ്പുമുള്ളവർ..
അൽക്കാ, നിന്നെഞാൻ എത്രപെട്ടെന്ന് മറന്നു..
പക്ഷേ എന്തിനെന്നറിയില്ല..
ഇതാ ഇപ്പോൾ രണ്ട് ഹൃദയങ്ങളുള്ള എന്റെ
കുഞ്ഞുയന്ത്രത്തിൽ സംതൃപ്തനായിരിക്കുമ്പോഴും
നിന്നെക്കുറിച്ചോർത്തുപോയി.
വെറുതെ ഇന്റർനെറ്റിൽ തിരഞ്ഞു നോക്കുമ്പോഴതാ
അൽക്ക..
നീ സുന്ദരിയായിരിക്കുന്നു...
ഞാൻ ഒരിളം വൃദ്ധനും..

13 Sept 2011

കടലല്ല ഞാന്‍

 



തിര ഇല്ല,
തീരത്തടിയാന്‍ പളുങ്കില്ല,
ഉള്ളില്‍ ജലകന്യയില്ല,
കാലങ്ങള്‍ കൊടിപാറി,
ലോകങ്ങള്‍ വെല്ലുന്ന
കൂറ്റന്‍ പടക്കപ്പലില്ല.
ആഴമില്ലാകാശമതിരില്‍
മുത്തുന്നില്ല, ആഡ്യമാം
പുലരിയുടെ പുടവയില്ല.

അറിയുന്നു ഞാന്‍ വെറും
പൂവിന്റെ പോളയില്‍
തങ്ങിയ മഴവെള്ളമല്ലോ.

അറികയെന്നാലുമിന്നൊരു
കുരുവിയെന്നെക്കുടിച്ചു
ദാഹം തീര്‍ത്തുപോയി.
ചുണ്ടിലൊരു ചിരിയുമായ്
ചിറകടിക്കും‌മുന്‍പതിന്‍
കണ്ണില്‍ ഞാന്‍ കണ്ടു,
ഒരു സൂര്യനെന്നിലും
തട്ടിത്തിളങ്ങുന്ന കാഴ്ച.

8 Jul 2011

യാത്രക്കാരനിൽ ഒരു കാഴ്ചക്കാരന്റെ ശതമാനം


 സനൽ ശശിധരൻ


പെരുവിരലിന്റെ നീണ്ടുവളർന്ന നഖം,
വെട്ടിക്കളയുകയായിരുന്നു..

കൈവിരലുകൾ വിറച്ച്,
മൂർച്ചയുടെ സ്റ്റീൽപ്പാളി, പാളി.

ഉൾക്കിടിലത്തിന്റെ ഭൂഗർഭപാറകൾ
തമ്മിലുരസി,ഉയർന്നുപൊന്തിയ
ഹിമാലയത്തിൽ വലിഞ്ഞുകയറി
ഞാൻ താഴേക്കു നോക്കി..

ഒരു കൊടുങ്കാറ്റ്, തീവണ്ടിത്തലപോലെ മുരടിച്ച്
പശ്ചിമഘട്ടത്തിൽ വന്നിടിച്ചുനിൽക്കുന്നു.
ഒരു കാട്ടുപന്നിയുടെ മുരൾച്ച കാതുതുളച്ച്
അറബിക്കടലിൽ കുത്തിനിൽക്കുന്നു.
ഒട്ടും മുറിവേൽക്കാത്തപോലെ
ഒരു ഭാവം മുഖത്ത് മെഴുകി
റോഡപകടത്തിൽ ചിതറിയൊരു പകൽ ചിരിക്കുന്നു.
കാടുകത്തിച്ച് വലിച്ച് ഒരു കാട്ടാളൻ മേഘം
ഉച്ചിയിൽ ഉറഞ്ഞുനിൽക്കുന്നു.
ഭൂമിയുടെ മറുവശത്തുനിന്നും ചോനാനുറുമ്പുകൾ
അരിമണിതേടി അച്ചുതണ്ട് തുരക്കുന്നു.
മജീഷ്യന്റെ തൂവാലയിലെ ചിത്രം പോലെ എല്ലാം..
എല്ലാറ്റിനും ഒടുവിൽ,
ഏകാന്തതയുടെ കടൽ നടുവിൽ
കത്തുന്നൊരു കത്തിയും കയ്യിൽ പിടിച്ച്
കാൽ‌വിരലിൽ നിന്നെന്നെ മുറിച്ചെറിയാൻ തുടങ്ങുന്നു
എന്നെപ്പോലൊരുവൻ..

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...