Showing posts with label kollery tharavati. Show all posts
Showing posts with label kollery tharavati. Show all posts

20 Sept 2012

തികച്ചും വ്യക്തിപരം


കൊല്ലേരി തറവാടി
03/09/2012

-നിന്നേക്കാള്‍ എത്ര ഓണം കൂടുതല്‍ ഉണ്ടതാ ഞാന്‍. - അങ്ങിനെ പൊങ്ങച്ചം പറഞ്ഞ്‌ കാരണവരു ചമയാന്‍ ഒരക്കംകൂടി എഴുതിചേര്‍ത്ത്‌ ഏറേ ആഘോഷങ്ങളൊന്നുമില്ലാതെ ബാലുവിന്റെ ഓരോണം കടന്നുപോയി. അല്ലെങ്കിലും വരമൊഴിയിലൂടെ അക്ഷരങ്ങളെ വട്ടുരുട്ടികളിച്ചുരസിയ്ക്കുന്നതില്‍ ഒതുങ്ങുന്നു ഇപ്പോള്‍ ഈ മരുഭൂമിയില്‍ അവന്റെ ആഘോഷങ്ങളെല്ലാം. ആ നിമിഷങ്ങള്‍ നല്‍കുന്ന സുഖലഹരിയില്‍ ചുറ്റുപാടുകള്‍ മറക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു അവന്‍, ഒരു പോറലുപോലുമേല്‍ക്കാതെ വര്‍ഷങ്ങളോളം കാത്തുസൂക്ഷിച്ചുപോന്നിരുന്ന ചില നല്ല സൗഹൃദങ്ങളില്‍ വിള്ളല്‍ വീഴുന്നു എന്ന സത്യംപോലും തിരിച്ചറിയാന്‍ കഴിയാതെപോകുന്നു ബാലുവിന്‌.  ആഘോഷങ്ങളൊടെന്നും മുഖം തിരിച്ചെ ശീലമുള്ളു.  തികച്ചും ഔപചാരികമായ ആശംസവചനങ്ങളെല്ലാം ബാലുവിനെന്നും അന്യമായിരുന്നു. ഇത്തരം ശീലുക്കേടുകള്‍കൊണ്ടാകാം കൂട്ടത്തില്‍ എന്നും, എപ്പോഴും അവന്‍ ഒറ്റപ്പെട്ടുപോകുന്നത്‌.

അല്ലെങ്കിലും ഉത്രാടനിലാവെട്ടത്തില്‍
, അമ്മയുടെ വഴക്കിനെ അവഗണിച്ച്‌ മിന്നാമിനുങ്ങിന്റെ കയ്യുംപിടിച്ച്‌ വിശാലമായ മുറ്റത്തോടിക്കളിയ്ക്കുന്ന നിഷ്കളങ്കബാല്യം പടിയിറങ്ങുന്നതോടെ കത്തി തീരില്ലെ മനസ്സില്‍ ആഘോഷങ്ങളുടെ പൂത്തിരിത്തിളക്കങ്ങളില്‍ പാതിയും..ഹൃദയത്തിലെ തൊടിയില്‍ വിടര്‍ന്നുനില്‍ക്കുന്ന കാട്ടുപൂക്കളുടെ ചന്തത്തില്‍ മയങ്ങി താളംതുള്ളിയും നൃത്തം ചെയ്തും സ്വയം മറക്കുന്ന നിമിഷങ്ങളിലെപ്പോഴോ തൊട്ടാവാടിമുള്‍പ്പടര്‍പ്പുകളില്‍ കുടുങ്ങി വേദനയോടെ പിണങ്ങി വേര്‍പ്പിരിയുന്ന പ്രിയപ്പെട്ട ഓണത്തുമ്പിയും ആ പൂക്കള്‍ക്കൊപ്പം വാടിക്കരിഞ്ഞ ഒരോര്‍മ്മമാത്രമാകുന്ന കൗമാരാന്ത്യത്തോടെ ബാക്കി പാതിയും തീരും.

പിന്നെ അനുഭവങ്ങള്‍ വിളപ്പിന്‍ശാലയാക്കി മാറ്റാന്‍ തുടങ്ങുന്ന മനസ്സില്‍ ആഘോഷങ്ങളെല്ലാം പ്രഹസനങ്ങളായിമാറുന്നു.! ലഹരി തേടിയുള്ള
, സുഖം തേടിയുള്ള നെട്ടോട്ടങ്ങളുടെ ഭാഗമായുള്ള പ്രകടനങ്ങള്‍.!
 ബീവറേജസിനുമുമ്പിലേക്ക്‌,  സ്വര്‍ണ്ണ-തുണിക്കടകളിലേയ്ക്ക്‌,  ഇലക്ട്രോണിക്‌സ്‌ ഷോപ്പിലേയ്ക്ക്‌.അങ്ങിനെയങ്ങിനെ കാമനകളുടെ പൂര്‍ത്തികരണത്തിനായി മായക്കാഴ്ചകളൊരുക്കുന്ന വര്‍ണ്ണലോകങ്ങളിലേയ്ക്കുള്ള ആസക്തി നിറഞ്ഞ മനസ്സുകളുടെ കുതിപ്പുകള്‍ മാത്രമായി ചുരുങ്ങുന്നു ആഘോഷങ്ങളെല്ലാം. ശേഷികുറഞ്ഞവനെ ചവട്ടിമെതിച്ച്‌ നിറയ്ക്കുന്ന കരുത്തന്റെ പത്തായപ്പുരകളിലെ സമ്പത്തിന്റെ വിപണിയിലേയ്ക്കുള്ള കുത്തൊഴിക്കില്‍ മുങ്ങിയൊലിച്ചുപോകുന്നു ഇത്തരം പരമ്പാരഗത ആഘോഷങ്ങളുടെ അന്തസത്തയും മൂല്യങ്ങളും.

അസമത്വത്തിലും സ്വജനപക്ഷപാതത്തിലും ആറാടി നില്‍ക്കുന്ന ഒരു സമൂഹത്തില്‍
, കൊച്ചുകൊച്ചുമോഹങ്ങള്‍, ലളിതമായ ജീവിതരീതികള്‍ ഇതൊക്കെ കൈമോശംവന്നുപോയ ഒരു ജനതയ്ക്ക്‌ സമഭാവനയുടെ ഉത്സവമായ ഓണം ആഘോഷിയ്ക്കാന്‍ ഒരര്‍ത്ഥത്തില്‍ എന്തര്‍ഹതയാണുള്ളത്‌. ചിങ്ങത്തില്‍നിന്നും കന്നിയിലേയ്ക്കും പിന്നെ തുലാത്തിലേയ്ക്കും നീളുന്ന, പൊങ്ങച്ചത്തിന്റേയും ആര്‍ഭാടത്തിന്റേയും സ്വയം പ്രദര്‍ശനത്തിന്റേയുമൊക്കെ വേദികളായി മാറുന്ന ഗള്‍ഫ്‌ നാടുകളിലെ വാരാന്ത്യ ഓണാഘോഷങ്ങളില്‍ പലതും ഓണസങ്കല്‍പ്പങ്ങള്‍ക്കുതന്നെ കളങ്കം ചാര്‍ത്തുന്നു. കൂട്ടത്തില്‍ ഏറ്റവും വലിയ കുടവയറന്റെ ഓലക്കുട ചൂടിയുള്ള കോമാളി വേഷവും കൂടിയാവുമ്പോള്‍ പാവം മാവേലി ഗള്‍ഫുനാടുകളിലും പൂര്‍ണ്ണമായും അവഹേളിയ്ക്കപ്പെടുന്നു.

മറ്റേതൊരു സംസ്ഥാനത്തേയും ജനങ്ങളില്‍ അസൂയയുണര്‍ത്തുംവിധം ജാതിമത-രാഷ്ട്രീയ-ഗ്രൂപ്പുവൈര്യങ്ങളെല്ലാം മറന്ന്‌ ഒരേ മനസ്സോടെ
,
 ഒരേ വികാരത്തോടെ ഭൂമിമലയാളം മുഴുവന്‍ മതിമറന്നാഘോഷിയ്ക്കുന്ന ഈ ദേശീയോല്‍സവവേളയില്‍ നീ മാത്രം എന്തിങ്ങിനെ നെഗറ്റീവാകുന്നു ബാലു എന്നു തിരിച്ചു ചോദിയ്ക്കാതെ അവന്‍ പറയുന്നതെല്ലാം നിശ്ശബ്ദം കേട്ടുകൊണ്ടിരിയ്ക്കുകയായിരുന്നു ഞാന്‍.  എനിയ്ക്കറിയം അവനെ,  ഓര്‍മ്മവെയ്ക്കാന്‍ തുടങ്ങിയ നാളുമുതല്‍ വേര്‍പിരിയാതെ എപ്പോഴും കൂടെയുള്ള ആത്മമിത്രത്തിനെ. നാട്ടില്‍ ഓണംകൂടാന്‍ കഴിയാതെ അസ്വസ്ഥതയാണ്‌ അവന്റെ ഈ ജല്‍പ്പനങ്ങള്‍ക്കെല്ലാം നിദാനം.  ഈ നൂറ്റാണ്ടില്‍ നാട്ടില്‍ ഓണംകൂടാന്‍ ഇതുവരേയും കഴിഞ്ഞിട്ടില്ല അവന്‌. ഇത്തവണ ഓണം തീര്‍ച്ചയായും നാട്ടില്‍തന്നെ എന്നു കരുതിയതാണ്‌ ആ പാവം.

"ബാലുവേട്ടാ
, കല്യാണം കഴിഞ്ഞ്‌ ഇത്രയും വര്‍ഷമായി..ഒരു വെഡ്ഡിങ്‌ ആനിവേര്‍സറിപോലും നമ്മളൊന്നിച്ച്‌..കഷ്ടമുണ്ടുട്ടോ...ഇത്തവണയെങ്കിലും ,പ്ലീസ്‌..".. ദിവസങ്ങള്‍ക്കുമുമ്പ്‌ ഒരുനാള്‍ ഫോണില്‍ അവന്റെ അമ്മുവിന്റെ പരിഭവം.

"ഇത്തവണ ഉറപ്പായിട്ടും ബാലുവേട്ടന്‍ വരും...വെഡ്ഡിംഗ്‌ ആനിവേര്‍സറി
, ഓണം, സുഭിയുടെ കല്യാണം എല്ലാം നമുക്കൊന്നിച്ചടിച്ചു പൊളിയ്ക്കണം. അന്നു രാത്രി അവരുടെ ഫസ്റ്റ്‌ നൈറ്റ്‌ ഭാവനയില്‍ കണ്ട്‌ നമുക്ക്‌......! പച്ചക്കരസെറ്റുമുണ്ടൊക്കെ ഉടുത്ത്‌, മുല്ലപ്പൂവൊക്കെ ചൂടി നാണം നടിച്ച്‌ ഒരു ഗ്ലാസു നിറയെ പാലുമൊക്കെയായി നീ....!!

"സത്യം"..!! ആ ശബ്ദത്തിലെ ഉത്സാഹത്തിളക്കം അവന്റെ ഫോണിന്‍തുമ്പിനെ ഇക്കിളിയൂട്ടിയുണര്‍ത്തി.

ഒരുപാടു പ്രതീക്ഷകള്‍ ആയിരുന്നു പിന്നെ അമ്മുവിന്‌..ഓരോ തവണ ഫോണിലും ഓരോരോ പുതിയ പദ്ധതികള്‍...പോകേണ്ട സ്ഥലങ്ങള്‍. പാവം
, അവസാനം എല്ലാം വെറും മനക്കോട്ടകളായി..ഗള്‍ഫിലെ സ്കൂള്‍ അവധി, ഫാമിലിക്കാരുടെ വെക്കേഷന്‍, ഇതൊക്കെ ജൂലായ്‌-ആഗസ്റ്റിലാണെന്നറിഞ്ഞിരുന്നെങ്കില്‍ വല്ല ഒക്ടോബറിലോ നവംബറിലോ കല്യാണം കഴിയ്ക്കുമായിരുന്നുള്ളു അവന്‍. അല്ലെങ്കിലും എന്നും എപ്പോഴും കുരിശുചുമക്കാന്‍ വിധിയ്ക്കപ്പെട്ടവരാണല്ലോ ഗള്‍ഫിലെ ബാച്ചികള്‍..വിഷുവിനോ പോകാന്‍ പറ്റിയില്ല, പുതിയ പ്രോഗ്രാമിന്റെ ഇമ്പ്ലിമെന്റേഷന്‍ തിരക്കായിരുന്നു അന്ന്‌. പോരാത്തതിന്‌ നാട്ടില്‍പോയി വന്നിട്ട്‌ അധികനാളുമായിട്ടുണ്ടായിരുന്നില്ല.

എന്തായാലും ഓണം വെക്കേഷന്റെ മുന്നോടിയായി പേര്‍സണല്‍ ഡിപ്പാര്‍ട്ടുമെന്റില്‍ പോയി തിരക്കിയപ്പോഴാണ്‌ ഞെട്ടിപ്പിയ്ക്കുന്ന ആ സത്യം അവന്‍ ന്‍ മനസ്സിലാക്കിയത്‌.! വെക്കേഷന്‍ ബാലന്‍സ്‌ നെഗറ്റീവ്‌ 15...അതായത്‌വെക്കേഷന്‍ കുടിശിക ഇനത്തില്‍ അവന്‍ കമ്പനിയ്ക്ക്‌ 15 ദിവസം അങ്ങോട്ടു കൊടുക്കണം..ഭാഗ്യം ഒരു ടിക്കറ്റ്‌ ബാലന്‍സുണ്ട്‌...കഴിഞ്ഞ തവണ ഗള്‍ഫ്‌ എയറിന്റെ ഡിസ്കൗണ്ട്‌ മുതലാക്കി പോയതു നന്നായി
,. പറഞ്ഞുനില്‍ക്കാന്‍ ഒരു കച്ചിതുമ്പെങ്കിലുമായി..

അങ്ങിനെ ആഗസ്റ്റ്‌ ആദ്യവാരം ബോസ്സ്‌ വേക്കേഷന്‍ കഴിഞ്ഞു വന്നു..സംഗതി അവതരിപ്പിച്ചു. നല്ലവനായ അദ്ദേഹത്തിനെ കാര്യങ്ങള്‍ പറഞ്ഞു ധരിപ്പിയ്ക്കാന്‍ എളുപ്പമാണ്‌..എല്ലാം സമ്മതിപ്പിച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ പേര്‍സണല്‍ റിക്വെസ്റ്റ്‌...--"നോയ്‌മ്പുകാലമല്ലെ
, ഈ ചൂടിലും ഹ്യുമിഡിറ്റിയിലും നോയ്‌മ്പിനൊപ്പം ജോലിഭാരം കൂടിയാവുമ്പോള്‍ തളര്‍ന്നുപോകും.വയസ്സാവാന്‍ തുടങ്ങിയിരിയ്ക്കുന്നു..പഴയപോലെ ഓടിനടന്നു വര്‍ക്കു ചെയ്യാന്‍ വയ്യാ...പെരുന്നാള്‍ അവധി കഴിഞ്ഞ്‌ സെപ്തംബറില്‍ പോയാല്‍ പോരെ."

ശരിയ്ക്കും ധര്‍മ്മസങ്കടത്തിലായി അവന്‍..ഡ്യൂ അല്ലാത്ത വെക്കേഷന്‍ ഒപ്പിച്ചെടുക്കാന്‍ അദ്ദേഹത്തിന്റെ സഹായം അത്യാവശ്യമായിരുന്നതിനാല്‍ ഒരു പരിധിവിട്ട്‌ പ്രതിരോധിയ്ക്കാന്‍ കഴിയില്ല. അതിലുമുപരി ബ്ലോഗെഴുത്തടക്കമുള്ള ഓഫീസിലെ അവന്റെ എല്ലാ കളികള്‍ക്കും മൗനാനുവാദം നല്‍കുന്ന ആ മനുഷ്യനെ അത്രപെട്ടന്ന്‌ നിഷേധിയ്ക്കാനും പറ്റില്ല . അങ്ങിനെ
, അവസാനം നോയ്‌മ്പുനോല്‍ക്കുന്ന വിശ്വാസിയ്ക്ക്‌ തുണയേകി കാരുണ്യവാനായ അള്ളാഹുവിന്റെ കൃപയ്ക്ക്‌ പാത്രിഭൂതനാവാന്‍ തീരുമാനിച്ചു. ഇതെല്ലാം എങ്ങിനെ അമ്മുവിനെ പറഞ്ഞുമനസ്സിലാക്കുമെന്നോര്‍ത്ത്‌ വിഷമിയ്ക്കുകയായിരുന്നു അവന്‍..ദിവസങ്ങള്‍ കടന്നുപോകും തോറും അമ്മുവിന്റെ ഉത്സാഹംകൂടി വന്നു....

"ബാലുവേട്ടാ
, ബാലുവേട്ടന്‍ വന്നുവെന്ന്‌ ഇന്നലെ ഞാന്‍ സ്വപ്നം കണ്ടു, ആരേയും അറിയ്ക്കാതെ പെട്ടന്ന്‌ കയറി വന്നു,..സന്ധ്യയ്ക്ക്‌ ഭഗവതിത്തറയില്‍ കാണിയ്ക്കാനായി നിലവിളക്കുമായി ഞാന്‍ മുറ്റത്തേയ്ക്കിറങ്ങിയപ്പോള്‍ തൊട്ടുമുമ്പില്‍.! നിലവിളക്കിന്റെ പ്രഭയില്‍ എന്തു ശോഭയായിരുന്നു ആ മുഖത്ത്‌, പെട്ടെന്നെന്റെ ദേഹത്താകെ കുളിരു പൊട്ടി.! ഇത്തവണ ആരേയും അറിയിയ്ക്കാതെ സര്‍പ്രൈസ്‌ ആയിട്ടാ വരിക എന്നു പറഞ്ഞിരുന്നില്ലെ.അതോണ്ടാവും അങ്ങിനെ സ്വപനം കണ്ടത്‌ അല്ലെ.,...അല്ലാ, ബാലുവേട്ടന്റെ ബോസ്‌ ഇതുവരെ വെക്കേഷന്‍ കഴിഞ്ഞു വന്നില്ലെ. അങ്ങേരു വന്നിട്ടു വേണ്ടെ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാന്‍.
."
കുറച്ചുദിവസം പാവം അവളോട്‌ ഓരോന്നുപറഞ്ഞ്‌ ഉരുണ്ടുകളിച്ചു അവന്‍. പിന്നെ അവളില്‍ പ്രതീക്ഷകള്‍ വളര്‍ത്തി പറ്റിയ്ക്കുന്നത്‌ കഷ്ടമാണെന്നു തോന്നി കരുതലോടെ കാര്യം പറഞ്ഞു മനസ്സിലാക്കി.

- കണ്ണാ സങ്കടപ്പെടാതെ
, പിണങ്ങാതെ ബാലുവേട്ടന്‍ പറയുന്നത്‌ മുഴുവന്‍ ശ്രദ്ധിച്ചു കേള്‍ക്കണം നീ.. ബോസ്‌ ഇതുവരെ തിരിച്ചു വന്നില്ല,.വരുന്നതിന്റെ രണ്ടുദിവസം മുമ്പ്‌ മൂപ്പര്‍ക്ക്‌ പനിയായി, സീരിയസ്സായി..ഹോസ്പിറ്റലില്‍ അഡ്‌മിറ്റായി..എലിപ്പനിയാണൊ, പന്നിപ്പനിയാണോ, അതോ ഡെങ്കിപനിയാണോ ഒരു നിശ്ചയവുമില്ല, രക്തത്തിന്റെ സാമ്പിളെടുത്തു ദെല്‍ഹിയിലേയ്ക്ക്‌ അയച്ചിരിയ്ക്കുകയാണ്‌ ടെസ്റ്റ്‌ ചെയ്യാന്‍.റിസള്‍റ്റു വന്ന്‌ അസുഖമൊക്കെ മാറി തിരിച്ചുവരാന്‍ ചുരുങ്ങിയത്‌ ഒരുമാസമെങ്കിലും എടുക്കും.."

"അപ്പോഴേയ്ക്കും വെഡ്ഡിങ്‌ ആനിവേര്‍സറിയും ഓണവുമൊക്കെ കഴിയില്ലെ
,.." അമ്മുവിന്റെ സ്വരം വല്ലാതെ പതിഞ്ഞുപോയി..

--അമ്മു
, കണ്ണാ.. നാളെ നീ തേവരുടെ അമ്പലത്തില്‍ പോകുമ്പോള്‍ ഒരു പുഷ്പാഞ്ജലി കഴിയ്ക്കണം.ബോസ്സിന്റെ പേരില്‍..പേര്‌ അഹമ്മദ്‌ , വയസ്സ്‌ നാല്‍പ്പത്തിയെട്ട്‌..നാളറിയില്ല--

"അതെന്തിനാ നമ്മള്‌ വഴിപാടു കഴിയ്ക്കുന്നെ
, അങ്ങേര്‍ക്ക്‌ വീട്ടുകാരൊന്നുമില്ലെ..."

-അതോണ്ടല്ലടി മണ്ടൂസ്സെ
,...അങ്ങേരു സുഖപ്പെട്ടു വന്നാലല്ലെ ബാലുവേട്ടന്‌ വരാന്‍ പറ്റു.--

നാളറിയില്ലെങ്കില്‍ പുഷ്പാഞ്ജലി കഴിച്ചിട്ടു കാര്യമില്ല
, ശിവന്റെ അമ്പലത്തില്‍ കൂവളമാല കെട്ടിയ്ക്കാം , സൂക്കേട്‌ മാറാന്‍ അതാ നല്ലത്‌.

പാവം അമ്മു
, എത്ര പെട്ടന്നാ അവന്‌ അവളെ വിശ്വസ്സിപ്പിയ്ക്കാന്‍ കഴിഞ്ഞത്‌.. എന്നിട്ടും ഇന്നലെ വിവാഹവാഷിക തലേദിനത്തില്‍ ടെലിഫോണില്‍ അമ്മുവിന്റെ മനസ്സിന്റെ നിയന്ത്രണം പോയി,.

"ബാലുവേട്ടന്‍ ഒരു ക്രൂരനാണ്‌
, പാവം ക്രൂരന്‍.".വിതുമ്പുകയായിരുന്നു അമ്മുവപ്പോള്‍. ആ കണ്ണുനീര്‍ത്തുള്ളികള്‍ വീണ്‌ അവന്റെ ഓണപ്പൂക്കളത്തിലെ അവസാന പൂവും കരിഞ്ഞുപോയി..

--ഇനിയൊരിയ്ക്കലും നമ്മളൊന്നിച്ചല്ലാതെ ഒരു വിവാഹവാര്‍ഷികമുണ്ടാവില്ല..ഓണമുണ്ടാവില്ല..വിഷുവും തിരുവാതിരയുമുണ്ടാവില്ല..ഋതുഭേദങ്ങളൊന്നുമുണ്ടാവില്ല..സുഖത്തിലും ദുഃഖത്തിലും
, സമ്പത്തിലും, ദാരിദ്ര്യത്തിലും എല്ലാം ഇനിമുതല്‍ നമ്മളൊന്നിച്ച്‌..പരമാവധി ഇവിടുത്തെ വലിയപെരുന്നാള്‍ അതിനുമപ്പുറം വൈകില്ല. ബാലുവേട്ടന്‍ അവിടെ എത്തിയിരിയ്ക്കും... ഒരു മാസത്തെ വെക്കേഷന്‍ ആഘോഷിയ്ക്കാനല്ല.. ഇനി എന്നെന്നും ഒന്നിച്ച്‌ ജീവിയ്ക്കാന്‍. എന്നത്തെയുംപോലെയുള്ള വെറും മദര്‍ പ്രോമിസുകളിലൊന്നല്ലിത്‌ കണ്ണാ, ബാലുവേട്ടനും വല്ലാതെ മടുക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു---. മൊബയില്‍ ഹൃദയത്തോട്‌ ചേര്‍ത്തുവെച്ച്‌ ആവേശത്തോടെ അങ്ങിനെ പ്രോമീസ്‌ ചെയ്യാതിരിയ്ക്കാന്‍ കഴിഞ്ഞില്ല അവനപ്പോള്‍.!

"എന്റെ കൃഷ്ണാ
,..വന്ന്‌ വന്ന്‌ ഫോണിലൂടെ സംസാരിയ്ക്കുമ്പോളും സാഹിത്യഭാഷ,..ബ്ലോഗെഴുത്ത്‌ തകൃതിയായി നടക്കുന്നണ്ടല്ലെ.." അമ്മുവിന്റെ വാക്കുകളില്‍ വീണ്ടും പ്രതീക്ഷയുടെ പുഞ്ചിരിത്തിളക്കം..

ഉള്ളിലൊന്നും വെയ്ക്കാതെ തീര്‍ത്തും നിഷ്കളങ്കമായ അവളുടെ ആ ചോദ്യം അവന്റെ മനസ്സില്‍ നീറ്റലായി പടര്‍ന്നു കുറ്റബോധത്തിന്റെ അലകളുയര്‍ത്തി...മാസത്തില്‍ രണ്ടുപോസ്റ്റുകള്‍...അതിനായുള്ള വിഷയങ്ങള്‍..കഥാപാത്രങ്ങള്‍..വായനക്കാരുടെ എണ്ണത്തിലെ ഏറ്റക്കുറച്ചിലുകള്‍..കമന്റ്ബോക്സില്‍ പുതിയ ആളുകള്‍..പതിവുകാരുടെ അഭാവം...കമ്പനിയിലെ ജോലിയ്ക്കപ്പുറം ഉത്‌കണ്ഠപ്പെടാനും സന്തോഷിയ്ക്കാനുമുള്ള ഇത്തരം കൊച്ചുകൊച്ചു വിഷയങ്ങളുമായി എത്ര വേഗത്തിലാണ്‌ എത്ര അനായസമായാണ്‌ ഈ മണലാരണ്യത്തില്‍ അവന്റെ ദിനങ്ങള്‍ കടന്നുപോകുന്നത്‌. അതിനിടയില്‍ നിത്യവും പലതവണയായി ടെലിഫോണിലൂടെ പഞ്ചാര പുരട്ടിയ കുറെ വാക്കുകള്‍ അവിടെ തീരുന്നു ഗള്‍ഫിലിരുന്നുകൊണ്ടുള്ള ഒരു കുടുംബനാഥന്‍ എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങള്‍..മകന്റെ പഠനം
, കൗമാരപ്രായത്തിലേയ്ക്കു കാലെടുത്തുവെയ്ക്കാനൊരുങ്ങുന്ന അവന്റെ കുസൃതികള്‍,.പ്രായമായ അമ്മ.. അങ്ങിനെ ഒരു വീട്ടില്‍ തലവേദനയുണ്ടാക്കുന്ന എന്തെല്ലാം കാര്യങ്ങള്‍..ബാങ്കിലെ ജോലിയ്ക്കൊപ്പം എല്ലാ ഭാരവും പാവം അമ്മുവിന്റെ ചുമലില്‍ ഒറ്റയ്ക്ക്‌. ആത്മനിന്ദയാല്‍ ഒരു നിമിഷം അവനൊന്നുലഞ്ഞു.

സ്വാര്‍ത്ഥരാണ്‌ ഗള്‍ഫിലെ ബാച്ചിലര്‍ പുരുഷന്മാരില്‍ ഒരു വിഭാഗമെങ്കിലും. ഒരിയ്ക്കലും തീരാത്ത പ്രശ്നങ്ങളുമായി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിയ്ക്കാന്‍ കഴിയാതെ ജീവിതം ഹോമിയ്ക്കുന്ന പാവം പ്രവാസികളെ മറന്നുകൊണ്ടല്ല ഇതു പറയുന്നത്‌. അത്യാവശ്യം ജീവിതചുറ്റുപാടുകളൊക്കെ നേടിയെടുത്താലും വര്‍ഷങ്ങളായുള്ള ഒറ്റയാന്‍വാസം സമ്മാനിച്ച ശീലങ്ങളും സ്വാതന്ത്ര്യവും
, സുഖസൗകര്യങ്ങളും കുടുംബാന്തരീക്ഷത്തില്‍ നഷ്ടപ്പെടുമോ എന്ന ഭയത്താല്‍ മാത്രം ഗള്‍ഫില്‍തന്നെ തുടരുന്ന ചിലരുണ്ട്‌,
 പ്രത്യേകിച്ചും മധ്യവയസ്‌ പിന്നിട്ടവര്‍.. സംഘടനകളിലെ സജീവസാന്നിധ്യം,..പ്രാര്‍ത്ഥനാഗ്രൂപ്പുകള്‍..വ്യാഴാഴ്ച സായാഹ്നങ്ങളിലെ ആഘോഷങ്ങള്‍..മാന്യതയുടെ കുപ്പമണിയേണ്ടിവരുന്ന നാട്ടിലെ ജീവിതത്തില്‍ സങ്കല്‍പ്പിയ്ക്കാന്‍ പോലും കഴിയാത്ത മേച്ചില്‍പ്പുറങ്ങളിലൂടെയുള്ള സുഖസഞ്ചാരങ്ങള്‍.. അതിനുമപ്പുറം വൈകിവന്ന വസന്തംപോലെ അനന്തസാധ്യതകളുമായി വീണുകിട്ടിയ ഇന്റര്‍നെറ്റിലെ ചാറ്റല്‍മഴയില്‍ കുളിച്ചും, മുഖപുസ്തകത്തിലെ താളുകള്‍ മറിച്ചും പ്രായവും ആരോഗ്യവും മറന്ന്‌ ഉറക്കംകളഞ്ഞ്‌ പാതിരാവോളം മരുപ്പച്ചയെന്നുകരുതി മരീചകയുടെ പുറകെ അലയുന്നു ചിലര്‍..എഴുന്നേല്‍ക്കാന്‍ കഴിയാതെ കിടപ്പിലായ അമ്മയേയും രണ്ടുമുട്ടിലും നീരുവീണ്‌ വേദനകൊണ്ട്‌ വലയുമ്പോഴും ഒറ്റയ്ക്കവരെ ശുശ്രൂഷിയ്ക്കാന്‍ വിധിയ്ക്കപ്പെട്ട ഭാര്യയേയും മറന്ന്‌ ഇവിടത്തെ 'ഇടവകയിലെ' പെണ്‍കുഞ്ഞാടുകള്‍ക്ക്‌ കര്‍ത്താവിന്റെ വചനങ്ങള്‍ ചൊല്ലികൊടുത്ത്‌ ആ സുന്ദരമുഖങ്ങളിലെ പുഞ്ചിരിയും സ്നേഹവും ആരാധനയും ഏറ്റുവാങ്ങുന്നതില്‍ ആത്മനിര്‍വൃതി കണ്ടെത്തുന്നു ഒരമ്പത്തിയാറുകാരന്‍. കോടീശ്വരനാണദ്ദേഹം,മക്കള്‍ രണ്ടുപേരും സ്റ്റേറ്റ്‌സില്‍.

നരകവും സ്വര്‍ഗ്ഗവും ഈ ഭൂമിയില്‍തന്നെയാണെന്ന സത്യം നല്ല പ്രായത്തില്‍ കളിയരങ്ങുകളിലെ വേഷപ്പകര്‍ച്ചകള്‍ക്കിടയില്‍ പലപ്പോഴും ഓര്‍ക്കാതെപോകുന്നു നമ്മള്‍ .ഒടുവില്‍ തളരാന്‍ തുടുങ്ങുമ്പോള്‍ കത്തിവേഷങ്ങള്‍ എല്ലാം അഴിച്ചുവെച്ച്‌ ജീവച്ഛവമായി എയര്‍പോര്‍ട്ടില്‍ ചെന്നിറങ്ങുമ്പോള്‍ മോഹങ്ങള്‍ വറ്റി വിളറിയ ചിരിയും ഒരിയ്ക്കലും തീര്‍ത്തും വറ്റിപോകാത്ത സ്നേഹത്തിന്റെ ഉറവുമായി സ്വീകരിയ്ക്കാനും
, മുറുമുറുപ്പുകളെല്ലാം ഉള്ളിലൊതുക്കി നാലു നല്ലവാക്കുകള്‍ പറയാനും ശിഷ്ടകാലം മുഴുവന്‍ നാഴി വെള്ളം തരാനും അവളെ ഉണ്ടാവു. ജീവിതത്തിലേയ്ക്കു വലതുകാലുവെച്ചു കയറിവന്ന പെണ്ണ്‌.

ദേശാന്തരഗമനം നടത്തുന്ന പക്ഷികള്‍ പോലും കൂട്ടത്തോടെ മാത്രമെ സഞ്ചരിയ്ക്കാറുള്ളു. കാലാവസ്ഥയിലെ ചെറിയ വ്യതിയാനങ്ങള്‍പോലും അവയെ അലസോരപ്പെടുത്തും. അടുത്തദിവസം അല്ലെങ്കില്‍ അതിനടുത്തദിവസം മടക്കയാത്രയ്ക്കൊരുങ്ങും അവ. പക്ഷെ
, അല്‍പ്പം വേതനം കൂടുതല്‍ ലഭിയ്ക്കുമെന്നറിഞ്ഞാല്‍ സുരക്ഷിതമായ ജോലിയും വലിച്ചെറിഞ്ഞ്‌ എത്ര അശാന്തി നിറഞ്ഞുനില്‍ക്കുന്ന രാജ്യത്തേക്കും ഒരു മടിയുംകൂടാതെ രണ്ടാമതൊന്നാലോചിയ്ക്കുകപോലും ചെയ്യാതെ ഞാനാദ്യം ഞാനാദ്യമെന്നമട്ടില്‍ പറക്കാന്‍ തയ്യാറാകും മനുഷ്യര്‍. പ്രത്യേകിച്ചും പ്രവാസം ഹരമായി മാറിയ മലയാളികള്‍..!

ഇന്നലെകളെക്കുറിച്ചോര്‍ത്ത്‌ നെടുവീര്‍പ്പിട്ട്‌ നാളേയ്ക്കുവേണ്ടിയുള്ള പരിശ്രമത്തിനിടയില്‍ ഇന്നിനെ സൗകര്യപൂര്‍വ്വം മറക്കുന്നു ആധുനികമനുഷ്യന്‍...നാളെ ഇന്നാവുന്നതും
, ഇന്ന്‌ ഇന്നലെയാവുന്നതും തിരിച്ചറിയാതെ കാലബോധങ്ങള്‍ക്കപ്പുറം അതിരുകളില്ലാത്ത ആകാശവും ഭൂമിയും അളക്കാന്‍ വൃഥാ ഒരുങ്ങുന്നു. പ്രാരാബ്ദങ്ങള്‍ കുത്തിനിറച്ച്‌ കീറിപൊളിയാന്‍ തുടങ്ങുന്ന ഒരു തോള്‍സഞ്ചിയില്‍ ആരംഭിയ്ക്കുന്ന പ്രവാസം പിന്നെ പൊങ്ങച്ചവും ആര്‍ഭാടവും പേറുന്ന പെട്ടികളില്‍നിന്നും പെട്ടികളിലേയ്ക്ക്‌ വളരുന്നു,.എത്രയൊക്കെ ഒരുക്കിവെച്ചാലും, എന്തൊക്കെ, എങ്ങിനെയൊക്കെ ഒരുക്കിവെച്ചാലും അവസാനം ആറടിമണ്ണില്‍ ഒരു കൊച്ചുപെട്ടിയില്‍ ഏതുനിമിഷവും എന്നെയ്ക്കുമായി ഒതുങ്ങുന്നതുവരേയുള്ള മറ്റൊരു പ്രവാസം മാത്രമാണ്‌ ഈ ജീവിതം എന്ന സത്യം ഏറേ വൈകിമാത്രം തിരിച്ചറിയുന്നു..

"ന്തിനാ ഇപ്പോ നാട്ടി പോകുന്നെ - ത്രയ്ക്കൊന്നും ആയില്ലല്ല്ലോ...ഇനിയും കുറെനാള്‍ സുഖായിട്ട്‌ ഇവിടെന്നെ നിക്കാലോ. -അല്ലെങ്ക്യന്നെ അവിടെ പോയിട്ട്‌ എന്തുട്ട്‌ ചെയ്യാനാ
, ആരെങ്കിലും തിരിച്ചറിയോ മ്മളെ. എന്നും ഹര്‍ത്താലാല്ലെ . ശരിയ്ക്കും കറണ്ടുപോലൂണ്ടാവില്ല..മര്യാദയ്ക്കൊന്നുറങ്ങാന്‍ പോലും പറ്റില്ല പിന്നല്ലെ ജീവിയ്ക്കാന്‍.!..നാട്ടിലേയ്ക്കു മടങ്ങാനൊരുങ്ങുന്ന ഏതൊരു പ്രവാസിയും നേരിടേണ്ടിവരുന്ന ചോദ്യങ്ങളും ഉപദേശങ്ങളുമാണിതെല്ലാം. പ്രവാസിമലയാളികളില്‍ പലര്‍ക്കും നാട്‌ ഒരുമാസത്തെ വിനോദസഞ്ചാരകേന്ദ്രം മാത്രമാണ്‌. അതിനുമപ്പുറം അവിടെ നില്‍ക്കുന്ന കാര്യം ഓര്‍ക്കാനെ വയ്യ.!

അത്രയ്ക്കൊന്നും ആയിട്ടില്ല..! അറിയാം
, പക്ഷെ, ആ തിരിച്ചറിവുതന്നെയാണ്‌ ഒരു മടക്കയാത്രയ്ക്കു അവന്‌ പ്രചോദനമാകുന്നത്‌. പൗര്‍ണ്ണമിനാളുകള്‍ ഇനിയൊരിയ്ക്കലും തിരിച്ചുവരികയില്ല എന്നറിയുമ്പോഴും അമാവാസിയ്ക്ക്‌ ഇനിയും നാളുകളേറേ ബാക്കിയുണ്ടെന്ന തിരിച്ചറിവ്‌ അവന്‌ ആശ്വാസമേകുന്നു. ഇപ്പോഴും മുന്തിരിവള്ളികള്‍ തളിര്‍ത്തുനില്‍ക്കുന്ന സ്വര്‍ഗ്ഗതുല്യമായ തന്റെ മണ്ണിന്റെ അനിര്‍വചിനീയമായ സൗന്ദര്യാനുഭൂതിയില്‍ ലയിച്ച്‌, പരിചിതവും പ്രിയങ്കരവുമായ വഴിത്താരകളിലൂടെ അമ്മുവിനേയും ചേര്‍ത്തുപിടിച്ച്‌ ചെറുനിലാമഴയില്‍ നനഞ്ഞുകുതിര്‍ന്ന്‌ രാവുമുഴുവന്‍ അലയണം അവന്‌..ഒരു രാവല്ല, ഒരുപാടൊരുപാട്‌ രാവുകള്‍.. വര്‍ഷങ്ങളായി ഹൃദയത്തില്‍ ഘനീഭവിച്ചു നില്‍ക്കുന്ന വിരഹം പെയ്തിറങ്ങുന്ന ആ നിമിഷങ്ങളില്‍ അവളുടെ പ്രണയം വഴിഞ്ഞൊഴുകുന്ന പാല്‍നിലാപ്പുഴയില്‍ എല്ലാം മറന്ന്‌ നീന്തിത്തുടിയ്ക്കണം, മതിവരുവോളം..കൊതിതീരുവോളം.

പിന്നെ അമ്മ.-- " എന്നാ നീ വരണത്‌
, മരിയ്ക്കുന്നതിനുമുമ്പ്‌ മോന്റെ കൂടെ അമ്മയ്ക്ക്‌ കുറച്ചുനാള്‍ ഒന്നിച്ചു താമസ്സിയ്ക്കാന്‍ പറ്റ്വോ, ഒരു ജീവിതമേയുള്ളു മോനെ നമുക്കൊക്കെ. അതു മറക്കേണ്ട,..ഒറ്റ മോനല്ലെ ഉള്ളു നിനക്ക്‌..നിങ്ങളെ ഏഴുപേരെ വളര്‍ത്തിവലുതാക്കാന്‍ അച്ഛനുമമ്മയും അനുഭവിച്ച പാടൊന്നുമുണ്ടാവില്ലല്ലൊ അവനെ വളര്‍ത്താന്‍". കുറെ നാളുകളായി ഫോണെടുത്താല്‍ ഈ ഒരു വിഷയം മാത്രമെ അമ്മയ്ക്ക്‌ പറയാനും പരിഭവിയ്ക്കാനുമുള്ളു. ശരിയ്ക്കും വയ്യാതായിരിയ്ക്കുന്നു അമ്മയ്ക്ക്‌. ചുക്കിച്ചുളിയാന്‍ തുടങ്ങിയ ദേഹത്തോട്‌ ഒട്ടിച്ചേര്‍ന്നിരുന്ന്‌, ആ മനസ്സ്‌ അയവിറക്കുന്ന പഴയക്കാല സ്മരണകള്‍ക്ക്‌ കൗതുകത്തോടെ കാതര്‍പ്പിയ്ക്കുന്ന ആ നിമിഷങ്ങളില്‍ കൊച്ചുകുട്ടിയായി മാറണം, വിറയ്ക്കാന്‍ തുടങ്ങിയ ആ കരലാളനങ്ങളില്‍ സ്വയം മറന്നിരിയ്ക്കണം. തൃപ്തിയാവുവോളം...പരിഭവം തീരുവോളം..

അപ്പുവിന്‌ ഒരച്ഛന്റെ വാല്‍സല്യത്തോടൊപ്പം വിദ്യയും പകര്‍ന്നുനല്‍കികൊണ്ട്‌ അക്ഷരദേവതയെ മനസ്സില്‍ ധ്യാനിച്ച്‌ പഴയ മാഷുജീവിതത്തിലേയ്ക്ക്‌ മെല്ലെ മടങ്ങിപോകണം. ഇത്രയൊക്കെയുള്ളു തല്‍ക്കാലം ബാലുവിന്റെ മോഹങ്ങള്‍. അതിനുമപ്പുറം ആഴത്തില്‍ ചിന്തിച്ചാല്‍ ഭീരുത്വത്തിന്റെ പുറംതോടിലേയ്ക്ക്‌ തല വലിച്ച്‌ പ്രവാസജീവതം വീണ്ടും തുടരുമോ താനെന്ന്‌ ഭയക്കുന്നു അവന്‍.

---മുത്തുച്ചിപ്പിപോലൊരു മൊബയിലില്‍ വന്നൊരു കിന്നാരം
, കിന്നരിച്ചുപാടുവാന്‍ ഉള്ളിനുള്ളില്‍നിന്നൊരു.!--
'ഗാലക്സി' പാടുന്നു..മൊബയിലിന്‍ മറയത്ത്‌ അമ്മു.

"ബാലുവേട്ടാ..കേക്കണൊ ഇന്നു മോന്‍ കാണിച്ച കുറുമ്പ്‌..ആരും കാണാതെ ബ്ലേഡെടുത്ത്‌ ഷേവ്‌ ചെയ്തിരിയ്ക്കുന്നു..! ഭാഗ്യം മുഖം മുറിഞ്ഞില്ല..മീശയ്ക്കും താടിയ്ക്കും പെട്ടന്നു കനം വെയ്ക്കാനാണത്രെ..സ്കൂളില്‍ കൂട്ടുകാരാരോ പറഞ്ഞു കൊടുത്താണ്‌
, എട്ടിലെ ആയുള്ളു അപ്പോഴേയ്ക്കും.!.പെട്ടന്നിങ്ങു പോന്നോളു..എന്നെക്കൊണ്ടുവയ്യ ഒറ്റയ്ക്കവനെ മേയ്ക്കാന്‍.! അതിനെങ്ങിനെയാ..മോനെക്കാള്‍ കുട്ടിയല്ലെ ഇപ്പോഴും അച്ഛന്‍..ഇപ്പോളൊരാളുടെ കുറുമ്പു സഹിച്ചാല്‍ മതി..ഇനിയിപ്പൊ രണ്ടുപേരുടെ കുറുമ്പും സഹിയ്ക്കേണ്ടി വരുമല്ലൊ എന്റെ കൃഷ്ണാ."-.
--ഫോണിന്‍തുമ്പില്‍ ഉതിര്‍ന്നുവീഴുന്ന പ്രതീക്ഷകളുടെ ചിരിമണികള്‍.....
 അവന്റെ അമ്മു, അവള്‍ ഒരുങ്ങിക്കഴിഞ്ഞിയ്ക്കുന്നു..ഇനി ബാലുവിന്റെ ഊഴം..ഗള്‍ഫിലേയ്ക്ക്‌ ഒരു വിസ ഒപ്പിച്ചെടുക്കുന്നതിലും പാടാണ്‌ ജോലിചെയ്യുന്ന കമ്പനിയെ പിണക്കാതെ വിസ ക്യാന്‍സലാക്കി മടങ്ങുക എന്നത്‌..! അതിന്റെ തത്രപ്പാടിലയിരിയ്ക്കും ഇനിയുള്ള ദിനങ്ങളില്‍ അവന്‍.

ബാലുവിന്റെ മോഹങ്ങള്‍
, മോഹഭംഗങ്ങള്‍ എന്തിന്‌ അവന്റെ ചെറുചലനങ്ങള്‍ വരെ ഇങ്ങിനെ കൃത്യമായി ഗണിച്ചെടുക്കാനും ഗ്രഹിയ്ക്കാനും കൊല്ലേരിയാര്‌ വല്ല കണിയാനോ മറ്റുമാണോ എന്നല്ലെ ചിന്തിയ്ക്കുന്നത്‌. കഥയില്‍ ചോദ്യമില്ല..എന്നാലും പറയാം,  ഈ ബാലു മറ്റാരുമല്ല
....എന്റെ മനസ്സാണ്‌,  എന്റെ മാത്രമല്ല,  എല്ലാം ഇട്ടെറിഞ്ഞ്‌ തിരിച്ചുപോകാന്‍ മോഹിയ്ക്കുമ്പോഴും പല പല കാരണങ്ങളാല്‍ കുടുംബത്തില്‍നിന്നുമകന്ന്‌ അന്യനാടുകളില്‍ ജീവിതം തുടരേണ്ടി വരുന്ന ഒരുപാടൊരുപാടുപേരുടെ മനസ്സ്‌...... ഗ്രീഷ്മവും ശിശിരവുമൊഴികെ മറ്റു ഋതുഭേദങ്ങളെല്ലാം അന്യമായിപോകുന്നുവല്ലൊ എന്നോര്‍ത്ത്‌ ഒരിയ്ക്കലും സ്വസ്ഥത കിട്ടാതെ അലയുന്ന മരുക്കാറ്റിനു സമാനം സ്വയം ശപിച്ചും നിന്ദിച്ചും പീഡിപ്പിച്ചും പഴിപറഞ്ഞും വെറുതെ പിറുപിറുത്തും വിശ്രമമില്ലാതെ കാലത്തിനൊപ്പമൊഴുകാന്‍ വിധിയ്ക്കപ്പെട്ട പാവം പ്രവാസിമനസ്സ്‌.

19 Aug 2012

ഒരു പൈങ്കിളികൂടി..

കൊല്ലേരി തറവാടി


പെരുന്നാള്‍ അവധിയുടെ അവസാനദിവസം വിശ്വേട്ടനും കുടുംബത്തിനുമൊപ്പം ഒരൗട്ടിംഗ്‌..അവരുടെ സ്വര്‍ഗ്ഗത്തില്‍ കട്ടുറുമ്പാവാതെ ബീച്ചിലെ പാര്‍ക്കിലെ ആളൊഴിഞ്ഞകോണിലെ പ്രിയപ്പെട്ട മരത്തണലിലേയ്ക്ക്‌ ചേക്കേറി കണ്ണന്‍. വര്‍ഷങ്ങളുടെ സൗഹൃദമാണ്‌ ഈ മരവുമായി. രാധയോടും നന്ദനമോളൊടുമൊപ്പം എത്ര മധ്യാഹ്നങ്ങള്‍ ചിലവഴിച്ചിരിയ്ക്കുന്നു ഈ തണലില്‍. തീരെ ചെറുതായിരുന്നു അന്ന്‌ ഈ മരം..മല്ലിയാണോ..അല്ല..നെല്ലിയുമല്ല...പിന്നെ വാക..? അല്ല അതുമല്ല..ആ ചെറിയ ഇലകളുടെ, ചില്ലകളുടെ ഒതുക്കം, അടക്കം, ചന്തം എല്ലാം ചിരപരിതമായിരുന്നു. ഓര്‍മ്മകളുടെ കലവറയ്ക്കുചുറ്റും പ്രതിരോധത്തിന്റെ പുകമറപോലും തീര്‍ക്കാനാവാത്ത നിസ്സഹായതയില്‍ മനസ്സിനെ അതിന്റെ പാട്ടിന്‌ മേയാന്‍വിട്ട്‌ ഉള്‍ക്കടലില്‍ പൊന്‍വെയിനൊടൊപ്പം ഓളങ്ങളില്‍ ചാഞ്ചാടുന്ന ഇളംകാറ്റിന്റെ കുസൃതിയും കണ്ട്‌ അലസമായി ഇരുന്നു അവന്‍.
കുറച്ചുദൂരെ വിശ്വേട്ടനും കുടുംബവും ക്രിക്കറ്റുകളിയില്‍ മുഴുകിയിരിയ്ക്കുന്നു..സുധചേച്ചിയാണ്‌ വിക്കറ്റ്‌കീപ്പര്‍. ! ഭാഗ്യവാനാണ്‌ വിശ്വേട്ടന്‍..മിടുക്കന്മാരായ രണ്ടാണ്‍കുട്ടികള്‍ പിന്നെ ഇളയത്‌ ഒരു മോളും. സജീവമാകാറുള്ളതാണ്‌ അവരോടൊപ്പം..ഈ മരുഭൂമിലെ ഏക മരുപ്പച്ചയാണ്‌ ആ കുടുംബം. അവധിദിനമധ്യാഹ്നത്തിന്റെ തിരക്കിലേയ്ക്ക്‌ അലിഞ്ഞിറങ്ങാന്‍ തുടങ്ങിയിരുന്നു പാര്‍ക്ക്‌..തൊട്ടടുത്ത അമ്യൂസ്‌മെന്റ്‌ കഴിഞ്ഞ പാര്‍ക്കിലെ വിവിധതരം റൈഡുകളില്‍നിന്നും ആഹ്ലാദവും ഒപ്പവും ഭയവും ഇടകലര്‍ന്ന ശബ്ദവീചികള്‍ അന്തരീക്ഷത്തില്‍ ഒഴുകിനടക്കുന്നു..മാതാപിതാക്കള്‍ക്കൊപ്പം.പൂമ്പാറ്റകളെപോലെ പാറിനടക്കുന്ന കുട്ടികള്‍ ചുറ്റിലും..ആ കുടുംബചിത്രങ്ങള്‍ മനസ്സില്‍ വീണ്ടും വിഷാദത്തിന്റെ മേഘങ്ങള്‍ നിറയ്ക്കുന്നു. അവ മെല്ലെ നിസ്സംഗതയായി, നിസ്സഹായതയായി പെയ്തിറങ്ങാന്‍ തുടങ്ങുന്നു. ഒരുനിമിഷത്തെ അശ്രദ്ധകൊണ്ട്‌ പൊട്ടിച്ചിതറിപോയ സ്വപ്നതുല്യമായ ജീവിതത്തിന്റെ മുത്തുമണികള്‍ ശേഖരിച്ചെടുത്ത്‌ വീണ്ടും കോര്‍ത്തിണക്കുവാന്‍ കഴിയില്ല എന്ന്‌ വ്യക്തമായ അറിവുണ്ട്‌, എന്നിട്ടും എന്നിട്ടും മനസ്സു വെറുതെ..വെറുതെ. 
തനിയ്ക്കുമുണ്ടായിരുന്നു ഇതുപോലൊരു കാലം..ആര്‍മാദത്തിന്റെ കാലം,.രാധയും താനും പിന്നെ നന്ദനമോളും അവളുടെ കിളിക്കൊഞ്ചലുകളും കുഞ്ഞിക്കുറുമ്പുകളും ഒപ്പം ഇണക്കവും പിണക്കവും നിറഞ്ഞ തങ്ങളുടേതു മാത്രമായ പ്രവാസലോകത്തിനകത്തെ ഒരു കൊച്ചുസ്വര്‍ഗം. ദൈവങ്ങള്‍ക്കുപോലും അസൂയ തോന്നിയതുകൊണ്ടായിരിയ്ക്കാം അധികം നീണ്ടുനിന്നില്ല സന്തോഷത്തിന്റെ ആ ദിനങ്ങള്‍.
മൂന്നു വര്‍ഷങ്ങള്‍ക്കുമുമ്പ്‌ വെക്കേഷന്‍ ദിനങ്ങള്‍ക്കൊടുവില്‍ നാട്ടില്‍നിന്നും മടങ്ങുന്നതിന്റെ തലേന്ന്‌ രാവിലെ ഉറക്കത്തില്‍നിന്നുമുണര്‍ന്ന രാധയ്ക്ക്‌ പെട്ടന്നാണ്‌ ഉള്‍വിളി തോന്നിയത്‌.--"നമുക്കിന്ന്‌ ഗുരുവായൂര്‍ക്കൊന്നു പോയാലോ. കഴിഞ്ഞ ശനിയാഴ്ച പോയിട്ട്‌ തിരക്കുമൂലം ശരിയ്ക്കും തൊഴാനെ കഴിഞ്ഞില്ല. ഇനി ഒരുവര്‍ഷം കഴിഞ്ഞല്ലെ ആ നടയിലൊന്നെത്താന്‍ കഴിയു."--- കൃഷ്ണഭക്തയായിരുന്നു അവള്‍. ഗുരുവായൂരപ്പനെ എത്രതൊഴുതാലും മതിവരില്ലവള്‍ക്ക്‌.--അങ്ങിനെയാണെങ്കില്‍ വൈകീട്ട്‌ നാലു മണിയ്ക്കു നടതുറക്കുമ്പോള്‍തന്നെ തൊഴാന്‍ പാകത്തിനു പോകാം നമുക്ക്‌, അപ്പോ വലിയ തിരക്കുണ്ടാവില്ല, മോളെ കൊണ്ടുപോകേണ്ട..നാല്‍പ്പതു കിലോമീറ്ററല്ലെ ഉള്ളു ബൈക്കെടുത്താല്‍ പെട്ടന്നു പോയിവരാം.--രാധയേയും പുറകിലിരുത്തി ബൈക്ക്‌ ഓടിയ്ക്കുക ഹരമായിരുന്നു തനിയ്ക്ക്‌..കിട്ടുന്ന ഒരവസരവും പാഴാക്കാറില്ല. അവള്‍ക്കുമറിയാമായിരുന്നു അത്‌.-- "നല്ലപ്രായം തീരുന്നതിനുമുമ്പെ നാടു വിട്ടതല്ലെ, സ്നേഹിച്ച പെണ്ണിനെ പുറകിലിരുത്തി ബൈക്ക്‌ ഓടിച്ചു കൊതി തീര്‍ന്നീട്ടുണ്ടാവില്ല, അതുമാത്രമല്ല എന്നോടു പറയാത്ത ഒരുപാട്‌ മോഹങ്ങള്‍ ഇപ്പോഴും ശേഷിയ്ക്കുന്നുണ്ടാവും കണ്ണേട്ടന്റെ മനസ്സില്‌."--- തൊഴുതുമടങ്ങുമ്പോള്‍ പുറകിലിരുന്നു കളിപറഞ്ഞു അവള്‍.--എന്താ ഇത്ര പ്രാര്‍ത്ഥിയ്ക്കാനുള്ളത്‌, കണ്ണുമടച്ച്‌ പ്രാര്‍ത്ഥിച്ചുനില്‍ക്കുമ്പോള്‍ നിന്റെ മുഖത്തിന്റെ തിളക്കമൊന്നുകാണണമായിരുന്നു.നിങ്ങള്‍ പെണ്ണുങ്ങളുടെ ഈ ക്രേസ്‌ കാണുമ്പോള്‍ ഞങ്ങള്‍ ആണുങ്ങള്‍ക്ക്‌ ശ്രീകൃഷ്ണനോട്‌ വല്ലാത്ത അസൂയ തോന്നുന്നു രാധെ..സത്യ പറയു കൃഷ്ണനെയാണോ, അതോ കണ്ണേട്ടനെയാണോ നിനക്ക്‌ കൂടുതിലിഷ്ടം.-- മറുപടി ഒരു മറുചോദ്യത്തിലൊതുക്കി.--"അങ്ങിനെയല്ല കണ്ണേട്ടാ, ഏതൊരു സ്ത്രീയ്ക്കും അവളുടെ പുരുഷന്‍ ശ്രീകൃഷ്ണനു സമം തന്നെയായിരിയ്ക്കും. അതുകൊണ്ടല്ലെ സ്വന്തം പുരുഷന്റെ ഓടക്കുഴലിന്റെ മാന്ത്രികതയ്ക്കുമുമ്പില്‍ അവള്‍ സ്വയം മറക്കുന്നത്‌, മുട്ടുമടക്കി കീഴടങ്ങുന്നത്‌."
"ഈ തണുത്ത കാറ്റും
, ചാറ്റല്‍മഴയും എന്തു രസാ അല്ലെ,..ഈ യാത്ര ഒരിയ്ക്കലും അവസാനിയ്ക്കാതിരുന്നെങ്കില്‍.."വല്ലാത്ത ത്രില്ലിലായിരുന്നു ആ നിമിഷങ്ങളില്‍ അവള്‍. മഴക്കോളുള്ള സന്ധ്യയായിരുന്നു അത്‌. ഇരുട്ടുന്നതിനുമുമ്പ്‌, ചാറ്റല്‍മഴ മുറുകുന്നതിനുമുമ്പ്‌ തിരിച്ച്‌ വീടണയാന്‍ കുതിച്ചു പായുകയായിരുന്നു ബൈക്ക്‌.--"കണ്ണേട്ടാ, ഒന്നു പതുക്കെ, സൂക്ഷിച്ച്‌. ഗള്‍ഫിലെ റോഡല്ല ഇത്‌, വണ്‍വേയുമല്ല." ഇടയ്ക്കിടയ്ക്ക്‌ അവള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. പുഴക്കല്‍ പാടത്തുനിന്നും കുളിരുംകോരികൊണ്ടുവന്ന കാറ്റിന്‌ മരണത്തിന്റെ ഗന്ധമായിരുന്നുവെന്നറിഞ്ഞില്ല, വേഗത കുറയ്ക്കാന്‍ തോന്നിയില്ല. ആരാദ്യം, ആരാദ്യം എന്നമട്ടില്‍ തൃശ്ശൂരില്‍നിന്നും ഗുരുവായൂര്‍ക്ക്‌ പരസ്പരം മല്‍സരിച്ചോടുന്ന രണ്ടു ബസ്സുകളൊന്നിന്റെ മുമ്പില്‍.ഒറ്റ നിമിഷംകൊണ്ട്‌ എല്ലാം തീര്‍ന്നു. പാസ്പോര്‍ട്ടും ടിക്കറ്റൊന്നും ആവശ്യമില്ലാത്ത, കണ്ണേട്ടന്‍ ഓഫീസില്‍ പോയാല്‍, നന്ദനമോള്‍ സ്ക്കൂളില്‍ പോയാല്‍ വിരസമാകുന്ന പ്രവാസലോകത്തെ ഏകാന്ത പകലുകള്‍ക്കറുതിവരുത്തി അവള്‍ പോയി, അവള്‍ക്കേറ്റവും പ്രിയപ്പെട്ട കണ്ണന്റെ സവിധത്തിലേയ്ക്ക്‌, വൈകുണ്ഠത്തിലേയ്ക്ക്‌ പറന്നുപോയി. പുഴയ്ക്കല്‍ പാടത്തിന്റെ പടിഞ്ഞാറെ ചക്രവാളത്തില്‍ സുര്യനും രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നു അപ്പോള്‍. ഹൃദയത്തിലെ പളുങ്കുപാത്രം വീണുടഞ്ഞുതകര്‍ന്ന പകലിന്റെ അന്ത്യം........
പിന്നെ ജീവിതത്തില്‍ എപ്പോഴും സന്ധ്യയായിരുന്നു. ഒരിയ്ക്കലും കെടാതെ കത്തിയെരിയുന്ന ചിതയിലെ കനലിന്റെ ചുവപ്പില്‍ പൂര്‍ണ്ണമായും ഇരുട്ടുപടരാത്ത മനസ്സില്‍ വീശിയടിയ്ക്കുന്ന നൊമ്പരക്കാറ്റിന്‌ മൂന്നുവര്‍ഷങ്ങള്‍ക്കുമിപ്പുറം ഇന്നും രക്തത്തിന്റെ മണം. ഓര്‍മ്മകളുടെ വേലിയേറ്റം കണ്ണുകളില്‍ ഉപ്പുരസം നിറയ്ക്കുന്നു..വല്ലാതെ വീര്‍പ്പുമുട്ടുന്നു..ചിന്തകളെ വഴിതിരിച്ചുവിടാനായി തുറന്നുനോക്കാന്‍ ഒരുപാടു നിലവറകളില്ല മനസ്സില്‍, വ്യത്യസ്ഥാനുഭവങ്ങളുടെ അമുല്യശേഖരങ്ങളുമില്ല. കണ്ണു തുറന്നു. തടാകത്തിലെ ഓളങ്ങള്‍ക്കും ശക്തിയേറിയിരിയ്ക്കുന്നു..കടല്‍ക്കാറ്റിനാവേശംകൂടിയിരിയ്ക്കുന്നു. ഇലകളോടും ചില്ലകളോടും എത്രയെത്ര എണ്ണിപ്പെറുക്കിയിട്ടും ഒരിയ്ക്കലുമൊരിയ്ക്കിലും പറഞ്ഞുതീരാത്ത സങ്കടങ്ങള്‍...തീരാമോഹങ്ങളുടെ ശീല്‍ക്കാരങ്ങള്‍. ബോട്ടിങ്ങിന്നായി ദൂരെ ജെട്ടിയില്‍ ആളുകളുടെ നീണ്ട നിര. അവിടെയും കുറ്റിമുല്ലകളും പൂമ്പാറ്റക്കുരുന്നുകളും തന്നെ ഉത്സാഹത്തോടെ മുന്നില്‍. വിലപ്പിടിച്ച വസ്ത്രങ്ങളുടെ വര്‍ണ്ണത്തിളക്കത്തിന്റെ വിദൂരക്കാഴ്ചകള്‍. കണ്ണുകള്‍ പിന്‍വലിച്ച്‌ വീണ്ടും മരച്ചില്ലകളില്‍ മിഴിയര്‍പ്പിച്ചു മലര്‍ന്നു കിടന്നു. അപ്പോഴാണതു കണ്ടത്‌ മരത്തിന്റെ തുഞ്ചത്തൊരു ചില്ലയില്‍ ചാഞ്ചാടി കളിയ്ക്കുന്ന മഞ്ഞക്കിളി.! കൗതുകം തോന്നി..മഞ്ഞനിറം..കഴുത്തിനുചുറ്റും കറുപ്പുവലയം...മഞ്ഞയും കറുപ്പും മെറൂണും..ആ കോമ്പിനേഷനുകള്‍ ഒരു കാലഘട്ടത്തിന്റെ സുഖമുള്ള ഓര്‍മ്മകളുടെ നിറങ്ങള്‍ മനസ്സില്‍ കോരിയൊഴിയ്ക്കാന്‍ തുടങ്ങി..മഞ്ഞചുരിദാറിനു ചേര്‍ന്ന വെളുത്ത ബോഡറുള്ള കറുത്ത ഷാള്‍ കഴുത്തില്‍ ചുറ്റിയ ആ സുന്ദരിക്കിളിയില്‍ മിഴിയര്‍പ്പിച്ച്‌ കടല്‍ക്കാറ്റിന്റെ കരലാളനമേറ്റുകിടക്കുമ്പോള്‍ മയക്കത്തിന്റേയും ഉണര്‍വിന്റേയും ഇടയിലെ നൂല്‍പാലത്തിലൂടെ വര്‍ണ്ണശഭളമായിരുന്ന മറ്റൊരു ലോകത്തേയ്ക്ക്‌ ഓടിയൊളിയ്ക്കാതിരിയ്ക്കാന്‍ കഴിഞ്ഞില്ല അവന്റെ മനസ്സിന്‌.

കാമ്പസ്സുകളില്‍ ദാവിണിയും പാവടയും ചുരിദാറിനു വഴിമാറിയിട്ട്‌ വര്‍ഷങ്ങള്‍കഴിഞ്ഞിരുന്നു.. മഞ്ഞച്ചുരിദാറും കറുത്ത ഷോളും
, കടുംനീലയില്‍ നിറയെ വെളുത്ത കൊച്ചുപൂക്കള്‍ക്കു ചേരുന്ന വെളുത്ത ഷോള്‍..പിന്നെ കടുംപച്ചയും മജന്തയും ഇടകലര്‍ന്ന മറ്റൊന്ന്‌. എന്നിട്ടും അങ്ങിനെ മൂന്നോ നാലോ ചുരിദാറുകള്‍ മാത്രമെ ഉണ്ടായിരുന്നുള്ളു ഇന്ദുവിന്‌, ധരിയ്ക്കുന്നതും അപൂര്‍വ്വമായിമാത്രം. കടുംനിറത്തിലുള്ള സാരി..നെറ്റിയിലെ ചെറിയ ചന്ദനക്കുറിയ്ക്കുതാഴെ വലിയ വട്ടത്തിലുള്ള മെറൂണ്‍പൊട്ട്‌..അധികം നീളമില്ലാത്ത ചുരുണ്ട മുടിത്തുമ്പില്‍ സ്ഥിരമായിരുന്ന തുളസിക്കതിര്‌.. ഇന്നും ഓര്‍ക്കുന്നു അവളുടെ ഇഷ്ടങ്ങള്‍...ആ തുളസിക്കതിരിന്റെ ഗന്ധം..വെളുത്തുതുടുത്ത മുഖത്തിനിണങ്ങുന്ന ചെറിയ കണ്ണടയ്ക്കുള്ളില്‍ തിളങ്ങുന്ന കണ്ണുകള്‍. മനസ്സില്‍ ഇന്നും നിറം മങ്ങാതെ പുഞ്ചിരിച്ചു നില്‍ക്കുന്നു ഇന്ദുവിന്റെ മുഖം...ചുരിദാറണിയുന്ന ദിവസങ്ങളില്‍ അവളെ കാണാന്‍ കൗതുകമേറുമായിരുന്നു..വല്ലാത്തൊരു പരിഭ്രമം..അരുതാത്തതെന്തോ ചെയ്യുന്ന ഭാവം..എത്രെയൊക്കെയായിട്ടും ആ വേഷവുമായി ഇണങ്ങിചേരാന്‍ കഴിയില്ലായിരുന്നു അവള്‍ക്ക്‌...ഹോസ്റ്റലില്‍നിന്നും അര ഫര്‍ലോങ്ങ്‌ മാത്രം ദൂരമുള്ള കോളേജിലെത്തുമ്പോഴേയ്ക്കും ആകെ വിയര്‍ത്തിട്ടുണ്ടാകും..വെളുത്ത നെറ്റിയിലെ ചന്ദനം കുതിര്‍ന്നലിയാന്‍ തുടങ്ങിയിട്ടുണ്ടാകും..മേല്‍ചുണ്ടിലെ മനോഹരമായ നനുത്ത രോമരാജികളില്‍ വിയര്‍പ്പുകണങ്ങള്‍ ഉരുണ്ടുകൂടി വെട്ടിത്തിളങ്ങുന്നുണ്ടാകും.
--എന്റെ ഒറ്റപ്പാലം മേനോത്തിക്കുട്ടിയ്ക്ക്‌ ഈ ചുരിദാറോ
, സാരിയോ ഒന്നുമല്ലാട്ടോ ചേര്‍ച്ച...പച്ച നിറത്തിലുള്ള ബ്ലൗസ്‌..പച്ചക്കറയുള്ള സെറ്റുമുണ്ട്‌...പച്ചയും കറുപ്പും ചുവപ്പും ഇടകലര്‍ന്ന കുപ്പിവളകളുടെ ചന്തം..പുഴയ്ക്കരെയുള്ള തേവരുടെ അമ്പലത്തിലെ പ്രാര്‍ത്ഥനയ്ക്കുശേഷം നെറ്റിയിലണിയുന്ന ചാലിച്ച ചന്ദനത്തിന്റെ ഐശ്വ്യര്യം..മുടിത്തുമ്പിലെ തുളസിക്കതിരിന്റെ നൈര്‍മ്മല്യം...അങ്ങിനെ ഭക്തിയുടെ നിറവില്‍ തിളങ്ങുന്ന മുഖവുമായി നാലമ്പലം പ്രദക്ഷിണം വെയ്ക്കുന്ന ലാളിത്യവും തറവാടിത്വവും തുളുമ്പുന്ന നാട്ടിന്‍പുറത്തുക്കാരിയുടെ കെട്ടിലും മട്ടിലുമുള്ള വേഷം.അതായിരിയ്ക്കും എന്റെ കുട്ടിയ്ക്ക്‌ അനുയോജ്യം. കൊതിയാവുന്നു ആ വേഷത്തിലൊന്നു കാണാന്‍.--
നാണം പൂത്തിരി കത്തിയ്ക്കുന്ന ആ കണ്ണുകളില്‍ നോക്കി
, ചെന്താമരപ്പൂ പോലെ തുടുക്കുന്ന മുഖകാന്തിയില്‍ ലയിച്ച്‌ എല്ലാം മറന്നിരുന്ന പ്രണയത്തിന്റെ അപൂര്‍വ്വനിമിഷങ്ങളിലെ കൊഞ്ചലുകള്‍, കളിവാക്കുകള്‍................
പച്ച ബ്ലൗസ്‌..പച്ചക്കരയുള്ള സെറ്റുമുണ്ട്‌. കുപ്പിവളകള്‍..നെറ്റിയില്‍ ചന്ദനക്കുറി...കാണാന്‍ കൊതിച്ച വേഷത്തില്‍ ഒരുനാള്‍ പച്ചപ്പനംതത്തയായി ഒരുനാള്‍ മുന്നില്‍ കുറുകിനിന്നു അവള്‍.! സ്വപ്നമോ യാഥാര്‍ത്ഥ്യമോ..വിശ്വസ്സിയ്ക്കാന്‍ കഴിഞ്ഞില്ല.! "ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത എന്താന്നറിയോ കണ്ണന്‌
,..ഇന്ന് തിരുവാതിരയാണ്‌,.ധനുമാസത്തിലെ തിരുവാതിര."..പുസ്തകക്കെട്ടിനിടയില്‍ കരുതലോടെ വെച്ചിരുന്ന വടക്കുംനാഥന്റെ പ്രസാദം വെച്ചു നീട്ടുമ്പോള്‍ അവള്‍ മൊഴിഞ്ഞു.
-അറിയാം അറിയാം..കാമദേവന്റ ജീവന്‍ തിരിച്ചു കിട്ടാന്‍ നിങ്ങള്‌ പെണ്ണുങ്ങള്‌ ഒരു രാത്രിമുഴുവന്‍ കൂട്ടത്തോടേ ഉറക്കമൊഴിച്ച്‌ ശിവന്റെ മുമ്പില്‌ സത്യാഗ്രഹമിരുന്ന്‌ വിജയിച്ച ദിവസമല്ലെ..ഒന്നോര്‍ത്തുനോക്കു ഇന്ദു
, അന്ന്‌ കാമദേവന്‌ ജന്മം തിരിച്ചുകിട്ടിയില്ലായിരുന്നുവെങ്കില്‍ എന്തു ബോറാകുമായിരുന്നേനെ ജീവിതം അല്ലെ. അല്ലെങ്കിലും ഇത്തരം കാര്യങ്ങളില്‍ ഞങ്ങള്‍ ആണുങ്ങളേക്കാള്‍ ജാഗ്രത നിങ്ങള്‍ പെണ്ണുങ്ങള്‍ക്കു തന്നെയാ ---
"ഒന്നു പോ കണ്ണാ വെറുതെ കഥകള്‍ ചമയ്ക്കാതെ
, ഇന്നു ഭഗവാന്റെ തിരുന്നാളാ."--നാണം കൊണ്ടുതുടുത്ത പച്ചപ്പനംതത്ത പരിഭവിച്ചു. കളിയും ചിരിയും കുറുകലും കൊഞ്ചലുമെല്ലാമായി ഒരുപാടു സമയം കൂടെ ചിലവഴിച്ച ശേഷമാണ്‌ അന്നവള്‍ പറന്നുപോയത്‌..ക്രിസ്മസ്‌വെക്കേഷന്റെ തലേദിവസമായിരുന്നു അത്‌. വെക്കേഷന്‍ കഴിഞ്ഞ്‌ കലങ്ങിയ കണ്ണുകളും വാടിയ മുഖവുമായി തളര്‍ന്ന ചിറകുകളുമായി അവള്‍ തിരിച്ചുപറന്നിറങ്ങിയത്‌ ബന്ധുരകാഞ്ചനക്കൂട്ടിലെ ബന്ധനത്തിനുള്ള മുഹൂര്‍ത്തം കുറിച്ച കുറിമാനവുമായിട്ടായിരുന്നു..എല്ലാം പെട്ടന്നായിരുന്നു..ദുബായില്‍ എണ്ണകമ്പനിയില്‍ എഞ്ചിനിയറായ അവളുടെ ഭാവിവരന്‌ അധികം ലീവില്ലായിരുന്നു. ക്ലാസിലെ എല്ലാവരും പോയിരുന്നു കല്യാണത്തിന്‌. താന്‍മാത്രം പോയില്ല.
"എല്ലാം മറന്നുകള കണ്ണാ..നിനക്കുള്ള പെണ്ണ്‌ ഏതെങ്കിലും സ്കൂളില്‍ പത്താക്ലാസ്‌ പരീക്ഷയ്ക്കൊരുങ്ങുകയായിരിയ്ക്കും ഇപ്പോള്‍. അല്ലപിന്നെ..ഒരേ പ്രായത്തിലുള്ള ആണും പെണ്ണും പ്രേമിച്ചാല്‍ ഇതൊക്കെതന്നെയല്ലെ വരു..ഇരുപത്തിയഞ്ച്‌ കൊല്ലമായി ഞാനീ ലൈബ്രറിയില്‍ അറ്റന്‍ഡറായിട്ട്‌..ഇതുപോലെ എത്ര കണ്ണീരു കണ്ടിരിയ്ക്കുണു." തന്നെ ഒരനിയനെപോലെ കണ്ടിരുന്ന വേലായുധേട്ടന്റെ ആശ്വാസവാക്കുകള്‍...വര്‍ഷങ്ങളെത്ര കഴിഞ്ഞിരിയ്ക്കുന്നു.
 പിന്നേയും എത്രയെത്ര മാമ്പൂക്കാലത്തിനു സാക്ഷ്യം വഹിച്ചിരിയ്ക്കും 'ഊട്ടി'
.  .ചുരം കടന്നുവരുന്ന പാലക്കാടന്‍കാറ്റ്‌ കുസൃതികാട്ടി ആ മാമ്പൂക്കളെ തഴുകിയുണര്‍ത്തി മോഹം നല്‍കി പ്രണയത്തിന്റെ ഉണ്ണികള്‍ വിരിയിച്ചിരിയ്ക്കും,  ഒടുവില്‍ വന്യമായ ആവേശത്തോടെ ആഞ്ഞടിച്ച്‌ തല്ലികൊഴിച്ചുരസിച്ചിരിയ്ക്കും. വിരഹത്തിന്റെ വേര്‍പ്പാടിന്റെ ആദ്യപാഠങ്ങള്‍ പകര്‍ന്നുനല്‍കിയിരിയ്ക്കും.
എവിടെയായിരിയ്ക്കും ഇന്ദുവിപ്പോള്‍..എത്ര മക്കളുണ്ടാവും അവള്‍ക്ക്‌.! എവിടെയെങ്കിലുംവെച്ച്‌ യാദൃശ്ചികമായി അവളെയൊന്നു കണ്ടുമുട്ടിയിരുന്നെങ്കില്‍.! നെറ്റിന്റെ തീരങ്ങളിലൂടെ അലയുമ്പോള്‍ ചിലപ്പോഴെങ്കിലും അങ്ങിനെ മോഹിയ്ക്കാറുണ്ട്‌ മനസ്സ്‌.
എന്തുപറ്റിയടാ നിനയ്ക്കിന്ന്‌..മുഖത്തെ വേണുനാഗവള്ളിഭാവത്തിന്‌ പതിവിലേറെ കടുപ്പം"..മടങ്ങുമ്പോള്‍ സ്വതസിദ്ധശൈലിയിലുള്ള വിശ്വേട്ടന്റെ നര്‍മ്മം കേട്ടില്ലെന്നു നടിച്ചു..
"എന്തു ഭാവിച്ച കണ്ണാ നീ ഇത്‌. വര്‍ഷമെത്രയായി..ഓര്‍മ്മകളെ താലോലിച്ച്‌ ജീവിയ്ക്കുന്നത്‌ വലിയ ത്യാഗമൊന്നുമല്ല
, ഭീരുത്വമാണ്‌, വര്‍ത്തമാനക്കാലത്തില്‍ നിന്നുള്ള ഒളിച്ചോട്ടം..ഇപ്പോഴെ വൈകിയിരിയ്ക്കുന്നു..ഒരു തീരുമാനമെടുക്കാന്‍ ഇനി ഒട്ടും വൈകരുത്‌ കണ്ണാ..നിന്റെ മോളെക്കുറിച്ചെങ്കിലും ഓര്‍ത്തൂടെ നിനക്ക്‌."--കാറിന്റെ ബാക്ക്‌സീറ്റില്‍നിന്നും സുധചേച്ചി.
ഫ്ലാറ്റിന്റെ പരിസരത്തുള്ള നഗരവീഥിയിലൂടെ ഒഴുകുകയായിരുന്നു കാറപ്പോള്‍. വിശ്വേട്ടനോടും കുടുംബത്തോടും യാത്ര പറഞ്ഞ്‌ അവിടെയിറങ്ങി..വീര്‍പ്പുമുട്ടുന്നു... ഒറ്റയ്ക്കലയണം കുറേ നേരം. ..മനസ്സിനെ വീണ്ടും മേയാന്‍ വിടണം.
"ഇരിയ്ക്കടാ അവിടെ. ഇന്നു നിനക്കിനി മറ്റു പ്രോഗ്രാമുകളൊന്നുമില്ലല്ലൊ. നമുക്കിനി ലുലുവിലൊന്നു കറങ്ങി പാരഗണില്‍ ഭക്ഷണവും കഴിച്ച്‌ മടങ്ങാം..സുധീ നീ വെറുതെ എന്തിനാ അവനെ സങ്കടപ്പെടുത്തിയത്‌" വിശ്വേട്ടന്റെ സാന്ത്വനം. -- "നീ പിണങ്ങി പോവാണൊ കണ്ണാ, നിന്നെ വിഷമിപ്പിയ്ക്കാന്‍ പറഞ്ഞതല്ല ചേച്ചി." സുധചേച്ചിയുടെ ക്ഷമാപണം.
ആരോടും പിണങ്ങിയിട്ടല്ല. സ്നേഹക്കൂടുതല്‍കൊണ്ടാണ്‌ അങ്ങിനെപറയുന്നതെന്നുമറിയാം.അടുപ്പമുള്ള എല്ലാവര്‍ക്കും കാണുമ്പോഴൊക്കെ ഇതു തന്നെയെ പറയാനുള്ളു.
"ആദ്യമായിട്ടല്ലല്ലൊ മോനെ ലോകത്തില്‌ ഒരാളുടെ ഭാര്യ മരിയ്ക്കുന്നത്‌. അമ്മയ്ക്ക്‌ വയ്യാണ്ടായി, വളര്‍ന്നുവരുന്ന ഒരുപെണ്‍കുട്ടിയുടെ അച്ഛനാണ്‌ നീ.അതു മറക്കേണ്ട,.അച്ഛമ്മയുടെ സാന്നിധ്യമല്ല ഒരമ്മയുടെ സാമീപ്യമാണവള്‍ക്കിനിയാവശ്യം. കാലം വല്ലാണ്ട്‌ മോശമാണാന്നറിയാലൊ നിനക്ക്‌ ".---പറഞ്ഞുപറഞ്ഞും ആലോചനകള്‍ നടത്തിയും അമ്മയ്ക്കും മടുക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു.
കൂടപ്പിറപ്പുകളില്ലാത്ത ഒറ്റയാനാണ്‌ താന്‍..കുറച്ചുനാള്‍കൂടി കഴിഞ്ഞാല്‍ അമ്മയും ഈ ലോകം വിട്ടുപോകും. വളരുമ്പോള്‍ നിറമുള്ള പുതിയ ആകാശംതേടി നന്ദുമോള്‍ പറന്നുപോകും...ഒറ്റപ്പെടും താന്‍
, വാര്‍ധക്യത്തില്‍ ചിറകറ്റുവീഴുമ്പോള്‍ ആരുമുണ്ടാവില്ല തുണയായി. എല്ലാം അറിയാം എന്നിട്ടും, എന്നിട്ടും.!
നഗരത്തിലെ ആള്‍ക്കൂട്ടത്തിലിഞ്ഞ്‌ എങ്ങോട്ടെന്നില്ലാതെ ഒഴുകുകയായിരുന്നു അവനപ്പോള്‍. ആകാശത്തിനു ചാരനിറമായിരുന്നു. ഒരു പകല്‍കൂടി വിടപറയുന്നു. തിരിച്ചുപോക്ക്‌ അനിവാര്യമാണെന്നറിഞ്ഞിട്ടും വെറുതെ മടിച്ചു നില്‍ക്കുന്ന സൂര്യന്റെ കണ്ണുകളിലും ആകുലത, ആശയക്കുഴപ്പം..കാറ്റു മാത്രം ആവേശം കുറയാതെ വീശികൊണ്ടിരുന്നു..അതിന്റെ താളത്തില്‍ പാതയോരത്തെ ഈന്തപ്പനകളുടെ ഇലച്ചില്ലകള്‍ താളംതുള്ളികൊണ്ടിരുന്നു. കാറ്റൊന്നടങ്ങിയാല്‍ ചിന്തകളുടെ ഒഴുക്കു നിശ്ചലമായാല്‍, ഓര്‍മ്മകളുടെ മര്‍മ്മരം നിലച്ചാല്‍..പിന്നെ എല്ലാം യാന്ത്രികം..എളുപ്പം..മരവിപ്പില്‍നിന്നും മോചനം നേടുന്ന മനസ്സിന്‌ എല്ലാ വേദനകളും മറന്ന്‌ മുന്നോട്ടു കുതിയ്ക്കാം. നിറപറയും നിലവിളക്കുമൊരുക്കി ആരതിയുഴിഞ്ഞു സ്വീകരിയ്ക്കുന്ന അലങ്കരിച്ച അങ്കണത്തിലൂടെ പുതിയ പൂമുഖവാതിലേയ്ക്ക്‌ അനായാസം പ്രവേശിയ്ക്കാം, പുതുജീവിതം തുടങ്ങാം..പറയാന്‍ എന്തെളുപ്പം.!
പെട്ടന്ന്‌ കാറ്റിന്റെ രൂപംമാറി ആരോടൊക്കയോ വാശിതീര്‍ക്കാനെന്ന മട്ടില്‍ മണല്‍ത്തരികള്‍ വാരിയെറിയാന്‍ തുടങ്ങി.മരുക്കാറ്റിന്റെ മനസ്സങ്ങിനെയാണ്‌...ഒരിയ്ക്കലും സ്വസ്ഥത കിട്ടാതെ അലയുന്ന ആ മനസ്സ്‌ എപ്പോള്‍ എങ്ങിനെയൊക്കെ പ്രതികരിയ്ക്കുമെന്നു ആര്‍ക്കും പ്രവചിയ്ക്കാനാവില്ല..ഫ്ലാറ്റിലേയ്ക്ക്‌ മടങ്ങി..വിളക്കു തെളിയിയ്ക്കാതെ ഇരുട്ടിന്റെ സൗന്ദര്യത്തില്‍ മിഴിനട്ട്‌ നിശ്ശബ്ദതയുടെ വാചാലതയില്‍ കാതര്‍പ്പിച്ച്‌ സ്വസ്ഥമായി കുറേനേരം വെറുതെയങ്ങിനെയിരുന്നു....ശാസിയ്ക്കാനറിയാത്ത
, ഉപദേശിയ്ക്കാനൊരുങ്ങാത്ത ഇരുട്ടും നിശ്ശബ്ദതയുമാണ്‌ വിവേകവും തിരിച്ചറിവുമുള്ള നല്ല കൂട്ടുകാര്‍ എന്ന്‌ തോന്നാറുണ്ട്‌ ചിലപ്പോഴെങ്കിലും..
മൊബെയില്‍ ചിലച്ചു. നന്ദുമോള്‍.---"അച്ഛാ അച്ഛാ, അച്ഛമ്മയ്ക്കൊരു കാര്യം പറയാനുണ്ടെന്ന്‌, നന്ദുമോളുടെകൂടി ആശയാ അത്‌, പറ്റില്ലാന്ന്‌ പറയരുത്‌ അച്ഛന്‍, ഫോണ്‍ ഞാന്‍ അച്ഛമ്മയ്ക്കു കൊടുക്കാം."പത്തു വയസ്സായിട്ടും അഞ്ചുവയസ്സുകാരിയുടെ കൊഞ്ചലാണ്‌ മോള്‍ക്കിപ്പോഴും ഫോണില്‍.---"മോനെ ഇന്നലെ വിളിച്ചപ്പോള്‍ ഒരു കാര്യം പറയാന്‍ വിട്ടുപോയി അമ്മ, നമ്മുടെ തെക്കേകരേല്‌ അമ്പലത്തിനടുത്തുള്ള ശങ്കരന്‍നായര്‌ ഇതുവഴി വന്നിരുന്നു...നിനക്കോര്‍മ്മയുണ്ടോ ശങ്കരന്‍നായരുടെ മകള്‍ മീരയെ, നല്ല കുട്ടിയാ..ആ കുട്ടിയുടെ ഭര്‍ത്താവ്‌ ഒന്നൊന്നരവര്‍ഷം വര്‍ഷം മുമ്പ്‌ മരിച്ചുപോയി. മക്കളൊന്നുമില്ല ആ ബന്ധത്തില്‌, അതെങ്ങിനെയാ കല്യണംകഴിഞ്ഞ ഉടനെത്തന്നെ ആ കുട്ടീടെ നായര്‌ ഒരു സൂക്കേടുകാരനായി മാറിയില്ലെ,. കൊതിതീര്‍ന്ന്‌ ശരിയ്ക്കൊന്നു ജീവിച്ചിട്ടുപോലുമുണ്ടാവില്ല ആ പാവം.. നമുക്കൊന്നാലോചിച്ചാലോ.. ശങ്കരന്‍നായര്‍ക്ക്‌ നല്ല ആശയുണ്ട്‌.. അതു സൂചിപ്പിയ്ക്കാന്‍കൂടിയാ അങ്ങേര്‌ ഈ വഴി വന്നത്‌..നിന്നേക്കാള്‌ മൂന്ന്‌വയസ്സിനു താഴേയാണാ കുട്ടി. ജാതകോം ചേരും..ഒറ്റവാക്കില്‌ വേണ്ട എന്നു പറയരുത്‌. നല്ലോണം ആലോചിയ്ക്ക്‌, നിന്റെ മോളുടെകൂടി മോഹമാണത്‌. അവളുടെ ട്യുഷ്യന്‍ ടീച്ചര്‍ കൂടിയാണ്‌ മീര."--മറുപടിയ്ക്ക്‌ കാത്തു നില്‍ക്കാതെ അമ്മ ഫോണ്‍കട്ട്‌ ചെയ്തു.

മീര...! ഓര്‍ക്കുന്നു ആ കുട്ടിയെ.അന്നത്തെ അമ്പലക്കുളംബ്യൂട്ടിയെ..അമ്പലക്കുളത്തിന്റെ ഐശ്വര്യമായിരുന്നു അന്നവള്‍..പെണ്ണുങ്ങളുടെ കടവില്‍ അവള്‍ കുളിയ്ക്കാനിറങ്ങിയെന്നറിഞ്ഞാല്‍ നേവിയിലെ റിക്രൂട്ടുമെന്റിനൊരുങ്ങുന്നതിന്റെ ഭാഗമായിട്ടെന്നമട്ടില്‍ നീന്തല്‍പരിശീലിത്തിനെത്തുന്ന ആണ്‍കുട്ടികളെകൊണ്ടു നിറയുമായിരുന്നു അമ്പലക്കുളം.! അക്കരയുള്ള ഉഴുന്നുവണ്ടിമരത്തില്‍നിന്ന്‌ സമ്മര്‍സാള്‍ട്ടടിച്ച്‌ ഫ്രീസ്റ്റയിലില്‍ മല്‍സരിച്ചു ഇക്കരയ്ക്കു നീന്തുമ്പോള്‍ മറ്റുള്ളവര്‍ക്കൊപ്പം മടിയോടെയാണെങ്കിലും എത്രയോവട്ടം ആ കടവിലേയ്ക്ക്‌ കൗതുകത്തോടെ ഒളികണ്ണിട്ടു നോക്കിയിരിയ്ക്കുന്നു താന്‍. ആ മീരയാണ്‌ ഇപ്പോള്‍ ഒരേ തൂവ്വല്‍പക്ഷിയായി
, ഒരേ തോണിയിലെ യാത്രക്കാരിയാവാന്‍ തന്റെ മുമ്പില്‍ ഒരുങ്ങിനില്‍ക്കുന്നത്‌..! 
പക്ഷെ,...! ഒരിയ്ക്കലും പിഴുതുമാറ്റാന്‍ കഴിയാത്തവിധം മനസ്സില്‍ ഒട്ടിച്ചേര്‍ന്നുപോയ രാധയുടെ ചിത്രം പറിച്ചുമാറ്റി അവിടെ മറ്റൊരു പെണ്ണിന്റെ ചലിയ്ക്കുന്നരൂപം പ്രതിഷ്ഠിയ്ക്കാന്‍ എങ്ങിനെ കഴിയും തനിയ്ക്ക്‌..! രാധയ്ക്കായിമാത്രം വിരിച്ചിട്ട ബെഡ്‌ഷീറ്റില്‍ ചുളിവുകള്‍ തീര്‍ക്കുന്ന മറ്റൊരു പെണ്ണുടല്‍..രാധ ചമച്ചുരസിച്ച കിച്ചണില്‍ മറ്റൊരുവളുടെ കാലടിപ്പാടുകള്‍, തീനാളങ്ങള്‍ ജ്വലിപ്പിയ്ക്കാന്‍ ആവേശത്തോടെ നീളുന്ന പുത്തന്‍ വിരലുകള്‍.! വയ്യ..ഓര്‍ക്കാന്‍പോലും കഴിയുന്നില്ല. അല്ലെങ്കില്‍ത്തന്നെ പഴയ ബാലുവല്ല താനിപ്പോള്‍. നിറങ്ങള്‍ നഷ്ടപ്പെട്ട വെറും നിഴല്‍ മാത്രം!

ഒരിയ്ക്കല്‍ പ്രണയത്തിന്റെ മഹാസമുദ്രംതന്നെ ഇരമ്പിയിരുന്നു മനസ്സില്‍..ആ തിരയിളക്കത്തിന്റെ സംഗീതം രാവുമുഴുവന്‍ ആസ്വദിയ്ക്കാനായി തന്റെ ഇടതുനെഞ്ച്‌ തലയിണയാക്കിയെ എന്നും രാധ ഉറങ്ങാറുള്ളു
, പരിധികള്‍ ലംഘിയ്ക്കില്ലെന്ന്‌ ഉറപ്പിയ്ക്കുന്ന നിമിഷങ്ങളിലും അരികില്‍ ചേര്‍ന്നിരുന്ന്‌ ഒരു ശംഖിലൂടെയെന്നവണ്ണം പ്രണയസാഗരത്തിലെ തിരമാലകളുടെ മുഴക്കം ഇന്ദുവും അറിഞ്ഞാസ്വദിച്ചിട്ടുണ്ട്‌. പക്ഷെ, മനസ്സിന്റെ തീരങ്ങളില്‍ മണല്‍ത്തരികളും ചെളിക്കെട്ടുകളും ബാക്കിവെച്ച്‌ ഇന്നാ സമുദ്രം അത്ഭുതകരമാംവിധം ഉള്‍വലിഞ്ഞുപോയിരിയ്ക്കുന്നു. ഒരു മീരയ്ക്കും ആവാഹിച്ചു തിരിച്ചുകൊണ്ടുവരാന്‍ കഴിയാത്തവിധം കാതങ്ങളോളം.! അല്ലെങ്കില്‍തന്നെ നിഴലില്‍ എങ്ങിനെയൊക്കെ നിറക്കൂട്ടൊരുക്കാന്‍ ശ്രമിച്ചാലും മഴവില്ലിന്റെ വര്‍ണ്ണങ്ങള്‍ വിരിയിച്ചെടുക്കുവാന്‍ കഴിയില്ലല്ലൊ, മയിലപ്പീലിയുടെ മനോഹാരിത ചമച്ചെടുക്കാനും കഴിയില്ല.!
 "കഴിയും കണ്ണേട്ടാ, മീര വിചാരിച്ചാല്‍ കഴിയും.!-..രാധയുടെ ശബ്ദം. ബെഡ്ഡിനുപുറകിലെ കൊച്ചുടേബിളില്‍ ലാമിനേറ്റഡ്‌ ഫ്രെയിമിനകത്ത്‌ കള്ളച്ചിരിയുമായി വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഹൃദയത്തില്‍ ചേക്കേറിയ മണവാട്ടിവേഷത്തില്‍ അവള്‍. അമ്പരന്നില്ല..ആദ്യമായല്ല. ഹൃദയം വലിഞ്ഞുമുറുകി വല്ലാതെ വീര്‍പ്പുമുട്ടി പൊട്ടിത്തെറിയ്ക്കുമെന്ന അവസ്ഥയിലെത്തുന്ന സന്ദര്‍ഭങ്ങളില്‍ ആ ഫോട്ടോയ്ക്കകത്തിരുന്ന്‌ ആശ്വാസവചനങ്ങള്‍ ചൊരിഞ്ഞ്‌ രക്ഷാകവചമൊരുക്കാറുണ്ട്‌ അവള്‍.
"ഞാനെപ്പോഴും പറയാറില്ലെ ഒരു പെണ്ണിന്റെ സാമീപ്യവും ലാളനയുമേല്‍ക്കാതെ ബാലുവേട്ടന്‌ ഒരിയ്ക്കലും സ്വസ്ഥമായി ഉറങ്ങാന്‍ കഴിയില്ലെന്ന്‌."-----"ഒരു ദിവസമോ രണ്ടുദിവസമോ അല്ലല്ലോ രാധെ കടന്നുപോയത്‌. മൂന്നു വര്‍ഷം..! നിന്റെ അദൃശ്യസാന്നിധ്യത്തിന്റെ കരുത്തില്‍ ഓര്‍മ്മകളെ താലോലിച്ച്‌ ഒരായുഷ്കാലം മുഴുവന്‍ ജീവിയ്ക്കാന്‍ കഴിയും ഈ കണ്ണേട്ടന്‌ എന്നിട്ടും നീ.--കണ്ണുകള്‍ നിറഞ്ഞു.
--"എനിയ്ക്കറിയില്ലേ കണ്ണേട്ടാ ആ മനസ്സ്‌. പക്ഷെ നന്ദുമോള്‍, അമ്മയെ മറന്നു അവള്‍.! അങ്ങിനെയല്ലെ വരു കൊച്ചു കുട്ടിയല്ലെ അവള്‌,.ഒരു കളിപ്പാട്ടം ചോദിയ്ക്കുന്ന ലാഘവത്തോടെയല്ലേ അച്ഛനോട്‌ പുതിയൊരമ്മയെ വേണമെന്നവള്‍ ആവശ്യപ്പെട്ടത്‌. ഒരമ്മയുടെ സാന്നിധ്യത്തിനായി അത്രമാത്രം മോഹിയ്ക്കുന്നു നമ്മുടെ മോള്‌. കുപ്പൂസും ദാളുകറിയും ഷവര്‍മ്മയും സാന്‍ഡ്‌വിച്ചുമൊക്കെ കഴിച്ച്‌ കണ്ണേട്ടനും മടുക്കാന്‍ തുടങ്ങിയില്ലെ, വളയിട്ട കൈകള്‍ ചമച്ചൊരുക്കുന്ന വിഭവങ്ങള്‍ രുചിയ്ക്കാന്‍ കൊതിതോന്നുന്നില്ലെ...നാളെ രാവിലെ അമ്മയെ വിളിയ്ക്കണം.സമ്മതം അറിയിയ്ക്കണം..എന്നിട്ട്‌ ഈ മുറിയില്‍നിന്നും എന്റെ ഫോട്ടോ എടുത്തുമാറ്റണം."----രാധെ നീ.....?-----"പേടിയ്ക്കണ്ട..കണ്ണേട്ടനെവിട്ട്‌ എവിടേയ്ക്കും പോകില്ല ഞാന്‍. എങ്ങിനെ കഴിയും എനിയ്ക്കതിന്‌..എന്നെന്നും ഞാനുണ്ടാവും കൂടെ ഇനിമുതല്‍ രാധയായല്ല മീരയായി.! സ്നേഹം വാരിക്കോരിച്ചൊരിയാന്‍ അറിയാവുന്ന പുരുഷന്റെ മുമ്പില്‍, അവന്റെ കരുത്തിന്റെ കുളിരില്‍, കരുതലിന്റെ തണലില്‍ രാധയ്ക്കും മീരയ്ക്കും എല്ലാം ഒരേ രൂപമായിരിയ്ക്കും, ഒരേ മനസ്സായിരിയ്ക്കും, ഒരേ വിചാരവികാരങ്ങളായിരിയ്ക്കും.
ചിത്രത്തില്‍ അവള്‍ക്കു ജീവന്‍ വെയ്ക്കുന്നതുപോലെ തോന്നി അവന്‌...അടുത്തടുത്തു വരുന്നതുപോലെ,..അവളുടെ ചിരിയുടെ തിളക്കത്തില്‍നിന്നുമുതിര്‍ന്നുവീണ മിന്നാമിനുങ്ങുകള്‍ അന്തരീക്ഷത്തിലാകെ പാറിനടന്നു..പച്ചകൊപ്രയില്‍നിന്നും ആട്ടിയെടുത്ത വെളിച്ചെണ്ണയുടെ ഗന്ധം ചുറ്റിലും പരന്നു, അവളുടെ മുടിച്ചുരുളുകളുടെ ഗന്ധം..അവനേറ്റവും പ്രിയപ്പെട്ട ആ ഗന്ധം നാസാരന്ധ്രങ്ങളിലൂടെ ഹൃദയത്തിലേയ്ക്കരിച്ചിറങ്ങി. സ്ഥലകാലബോധങ്ങള്‍ക്കതീതമായി യാഥാര്‍ത്ഥ്യങ്ങളുടെയും കാല്‍പ്പനികതയുടേയും ഇടയില്‍കിടന്ന്‌ ചാഞ്ചാടുന്ന മനസ്സ്‌ ഉണര്‍വിന്റേയും ഉന്മാദത്തിന്റേയും ഉച്ചസ്ഥായിയില്‍ സ്നേഹലാളങ്ങളുടെ അസംഖ്യം ഉറവകള്‍ അനസ്യൂതം ബഹിര്‍ഗമിയ്കുന്ന തണ്ണീര്‍ത്തടത്തിന്റെ തീരങ്ങളിലേയ്ക്ക്‌,     അവളുടെ മടിത്തട്ടിലേയ്ക്ക്‌ തളര്‍ച്ചയോടെ തലചായ്ച്ചു അവന്‍.. കാതിലേയ്ക്ക്‌ അരിച്ചിറങ്ങിയ പരിചിതമായ ഉറക്കുപാട്ടിന്റെ ഈണത്തില്‍ എല്ലാം മറന്ന്‌ ശാന്തമായി ഉറങ്ങി, പുതിയ പ്രഭാതത്തില്‍ നവരൂപഭാവങ്ങളോടെ പുനര്‍ജ്ജനിയ്ക്കുന്ന തന്റെ പെണ്ണിനോടൊപ്പം ഉണര്‍ന്നെഴുന്നേല്‍ക്കാന്‍,.പുതിയ ജീവിതത്തിലേയ്ക്കു വലതു കാലെടുത്തുവെയ്ക്കാന്‍.

കൊല്ലേരി തറവാടി

19 Jul 2012

ബ്ലോഗര്‍ സുമംഗള അവധിയിലാണ്‌.....

 കൊല്ലേരി തറവാടി
01/07/2012

മണലാരണ്യത്തില്‍ ഒരു വേനലവധി. നാട്ടിലേയ്ക്കു വീണ്ടുമൊരു യാത്ര. എയര്‍പോര്‍ട്ടില്‍ നല്ല തിരക്കാണ്‌. നിരവധി മലയാളികുടുംബങ്ങള്‍. ഈ തിരക്കിനിടയിലും എത്ര നിശ്ശബ്ദമാണ്‌ ഇവിടം. മറക്കുടയ്ക്കുള്ളില്‍ പതുങ്ങിയൊതുങ്ങി ചുറ്റുപാടും ഭീതിയോടെ, അതിലേറെ കൗതുകത്തോടെ വീക്ഷിയ്ക്കുന്ന ഒരന്തര്‍ജനത്തിന്റെ മുഖഭാവമാണ്‌ എന്നും, എപ്പോഴും ഈ തലസ്ഥാനനഗരത്തിന്‌. നാലുകെട്ടിനുപുറത്ത്‌ ആഘോഷങ്ങളെല്ലാം പര്‍ദ്ദയ്ക്കുള്ളിലെ വളകിലുക്കത്തില്‍ മാത്രമായൊതുങ്ങുന്നു. പര്‍ദ്ദ ധരിയ്ക്കാന്‍ മടിയായിരുന്നു ആദ്യനാളുകളില്‍, ആ കറുപ്പുനിറം കാണുമ്പോഴെ പേടിയായിരുന്നു. പിന്നെപ്പിന്നെ പുറത്തിറങ്ങുമ്പോള്‍ ശരീരത്തിന്റെ ഒരു ഭാഗമായിമാറി അത്‌. ഇപ്പോള്‍ ഇവിടെ എയര്‍പോര്‍ട്ടില്‍ ചുരിദാര്‍ മാത്രമണിഞ്ഞു നില്‍ക്കുമ്പോള്‍ എന്തോ മേല്‍വസ്ത്രമണിയാത്തതുപോലെ വല്ലായ്മ തോന്നുന്നു സുമംഗളയ്ക്ക്‌, അറിയാതെ ഷാളെടുത്ത്‌ തല മറച്ചു അവള്‍. യാത്രയയ്ക്കാന്‍ അദ്ദേഹം കൂടെയുണ്ടെങ്കിലും അവള്‍ക്കല്‍പ്പം പേടി തോന്നി. ആദ്യമായിട്ടാണ്‌ മക്കളേയുകൊണ്ട്‌ ഒറ്റയ്ക്കൊരു യാത്ര, മാധവേട്ടന്‍ കൂടെയില്ലാതെ ആദ്യമായിട്ടാണ്‌ നാട്ടിലേയ്ക്ക്‌. അദ്ദേഹത്തിന്‌ ജോലിത്തിരക്ക്‌ അല്ലാതെന്താ, പ്രായമാകുന്നു, സ്ഥാനമാനങ്ങള്‍ കൂടുന്നു, ഒപ്പം ഉത്തരവാദിത്വത്തിന്റെ നൂലാമാലകളും.

ഇതെത്രാമത്തെ വെക്കേഷനാണ്‌.!  ഓര്‍മ്മയില്ല. മക്കള്‍ ശരിയ്ക്കും വലുതാവാന്‍ തുടങ്ങി.  ഇപ്പോഴെ ശിവന്‌ അച്ഛനോളം ഉയരമുണ്ട്‌. പതിനൊന്നാം ക്ലാസിലായപ്പോഴേയ്ക്കും അവന്റെ മീശയ്ക്കും ശബ്ദത്തിനും കനം വെയ്ക്കാന്‍ തുടങ്ങി. മാധവേട്ടന്റെ അതെ രൂപഭാവങ്ങള്‍ തന്നെയാണ്‌ അവനു കിട്ടിയിരിയ്ക്കുന്നത്‌. ശാലിനി ഒമ്പതാംക്ലാസിലായെന്നും ശ്രുതിമോള്‍ UKG ക്ലാസിന്റെ പടിവാതില്‍ കടന്നെന്നും ഒന്നും വിശ്വസിയ്ക്കാനെ കഴിയുന്നില്ല, അവരെയൊക്കെ ഇന്നലെ പ്രസവിച്ചതുപോലെ തോന്നുന്നു..!  എത്രപെട്ടന്നാണ്‌ വര്‍ഷങ്ങള്‍ കടന്നു പോകുന്നത്‌. കണ്ണാടിയില്‍ സ്വന്തം പ്രതിബിംബം കാണുമ്പോള്‍ ചിലപ്പോള്‍ അത്ഭുതം തോന്നാറുണ്ട്‌ സുമംഗളയ്ക്ക്‌. സൂക്ഷിച്ചു നോക്കിയാല്‍ മുടിചുരുളുകളില്‍ തെളിഞ്ഞുകാണുന്ന വെള്ളിക്കമ്പികള്‍, കണ്‍ത്തടങ്ങളില്‍ വിസ്ത്രതമാകാന്‍ തുടങ്ങുന്ന കറുപ്പിന്റെ ഭൂപടം, മുഖത്തെ അരുണിമയ്ക്കും മങ്ങലേല്‍ക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു. വെളുത്ത നിറമായതുകൊണ്ടാകാം സ്കിന്നിലെ മാറ്റങ്ങള്‍ എളുപ്പത്തില്‍ പ്രകടമാകുന്നത്‌. തടിവെയ്ക്കാത്ത പ്രകൃതമായതു ഭാഗ്യം. രണ്ടരവര്‍ഷം തികച്ചുമാത്രമെ കോളേജില്‍ പഠിയ്ക്കാന്‍ കഴിഞ്ഞുള്ളു, എങ്കിലും എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായിരുന്നു താനന്ന്‌, ആണ്‍കുട്ടികളുടെ കണ്ണില്‍ ജൂനിയര്‍ സുമലത. കോളേജു ബ്യൂട്ടി സോഫിയയ്ക്കു പോലും അസൂയയായിരുന്നു തന്നോട്‌.

തിരക്കായിരുന്നു അച്ഛന്‌ എല്ലാറ്റിനും. പെണ്‍മക്കളെ മൂന്നു പേരെയും നല്ല നിലയില്‍ വിവാഹം ചെയ്തയയ്ക്കാന്‍ വല്ലാത്ത ധൃതിയായിരുന്നു. തന്റെ കാര്യത്തില്‍ പതിനെട്ടു വയസ്‌ തികയാന്‍ പോലും കാത്തുനിന്നില്ല.അമ്മയുടെ മരണം അച്ഛനെ അത്രയേറെ തളര്‍ത്തിയിരുന്നു. അമ്മയുടെ സഹായമില്ലാതെ ഒന്നും ചെയ്തു ശീലമില്ലായിരുന്നു അച്ഛന്‌. ഒന്നിനു പുറകെ ഒന്നായി മൂന്നു പെണ്‍കുട്ടികളെ സമ്മാനിച്ച്‌, അവര്‍ കൗമാരത്തിന്റെ പടിവതില്‍ക്കല്‍ എത്തുന്ന കാലത്ത്‌, ഒരമ്മയുടെ സാമീപ്യവും ഏറ്റവും അനിവാര്യമായ സമയത്ത്‌ ഒരു ദിവസം തെക്കെ പറമ്പില്‍ ഒരു പിടി ചാരമായി മാറി അമ്മ. ഒരു മരണം അടുത്തറിയുന്നത്‌, അതു സൃഷ്ടിയ്ക്കുന്ന ശൂന്യത എത്ര മാത്രം വലുതാണെന്നറിയുന്നത്‌ അന്നായിരുന്നു. എട്ടാം ക്ലാസില്‍ പഠിയ്ക്കുകയായിരുന്നു അന്ന്‌ താന്‍, ശ്യാമ ആറിലും, രാജി നാലിലും.

അമ്മയുടെ മരണം മുന്‍കൂട്ടി കണ്ടിട്ടാവണം ദൈവം ജാനുചിറ്റയെ കരുതി വെച്ചത്‌. അച്ഛന്റെ ഇളയ പെങ്ങളായിരുന്നു ചിറ്റ, മക്കളില്ല അവര്‍ക്ക്‌. സഞ്ചാരപ്രിയനും ആത്മീയവാദിയുമായിരുന്നു അവരുടെ ഭര്‍ത്താവ്‌. കല്യാണം കഴിഞ്ഞ്‌ രണ്ടാംവര്‍ഷം തീര്‍ത്ഥാടനത്തിനുപോയ അദ്ദേഹം പിന്നെ തിരിച്ചുവന്നില്ല. വര്‍ഷങ്ങള്‍ ഒരുപാടു കഴിഞ്ഞിട്ടും ഇന്നും ഈ പ്രായത്തിലും ലക്കിടിസ്റ്റേഷനിലൂടെ ഓരോ തീവണ്ടി കടന്നുപോകുമ്പോഴും ചിറ്റയില്‍ പ്രതീക്ഷയുണരും. പിന്നെ തോളിലെ തോര്‍ത്തുമുണ്ടെടുത്ത്‌ കണ്ണുകളൊപ്പും. പാവം ചിറ്റയ്ക്ക്‌ പിന്നെ തങ്ങള്‍ അവര്‍ക്കു പ്രിയപ്പെട്ട മക്കളായി, തങ്ങളുടെ ലോകം അവരുടെയും ലോകമായി മാറി.തറവാടുവക സ്കൂളിലെ മലയാളം അധ്യാപകനായിരുന്നു അച്ഛന്‍. പരമ്പരാഗതമായി ഒരുപാട്‌ ഭൂസ്വത്ത്‌ സ്വന്തമായുള്ള അച്ഛന്‌ ഉദ്യോഗം വെറും അലങ്കാരമായിരുന്നു. ധാരാളം വായിയ്ക്കുമായിരുന്നു അച്ഛന്‍, ആ വായനാശീലം മുഴുവന്‍ തനിയ്ക്കാണ്‌ കിട്ടിയത്‌.

-- ഞാനും ഒരു മുറി നിറയെ പുസ്തകങ്ങളും. ഇതായിരുന്നു ബാല്യകൗമാരങ്ങളിലെ എന്റെ ലോകം. അതിലെ ഏറ്റവും പ്രിയപ്പെട്ട ഒരു പുസ്തകത്താളിനിടയില്‍ ഞാന്‍ മോഹിച്ചൊളിപ്പിച്ചുവെച്ച മയില്‍പ്പീലി പ്രസവിയ്ക്കുന്നതും കാത്തിരുന്ന ബാല്യകാല കൗതുകം പൂര്‍ണ്ണമായും വിട്ടുമാറാത്ത കൗമാരദിനങ്ങളിലൊന്നില്‍ കുപ്പിവളയിട്ടു മോഹം തീരാത്ത എന്റെ കയ്യില്‍ കാലം സ്വര്‍ണ്ണവളയണിയിച്ചു, സീമന്തരേഖയില്‍ സിന്ദൂരം ചാര്‍ത്തി, അങ്ങിനെ ഞാനൊരു ഭാര്യയായി പ്രവാസലോകത്തേയ്ക്കാനയിക്കപ്പെട്ടു. പുസ്തകത്തിനിടയില്‍ ഒളിപ്പിച്ചുവെച്ച മയില്‍പ്പീലി പിന്നെ പ്രസവിച്ചുവോ എന്നറിയില്ല,.പക്ഷെ ഞാന്‍ പ്രസവിച്ചു, മൂന്നു കുട്ടികളുടെ അമ്മയായി. മക്കളുടെ അവധിക്കാലത്ത്‌ വിരുന്നുപോകാന്‍ മാത്രമുള്ള ഒരു ബന്ധുഗൃഹം മാത്രമായി നാട്‌ എനിയ്ക്ക്‌---.ബ്ലോഗിലെ പ്രൊഫെയിലില്‍ അവള്‍ എഴുതിയ ഈ വാചകങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ സത്യമായിരുന്നു.

മാധവേട്ടന്‍ ജീവിതത്തിലേയ്ക്കു കടന്നു വരുന്നതിനുമുമ്പ്‌ ഒരുപാടു പുരുഷന്മാരുമായി അടുപ്പമുണ്ടായിരുന്നു സുമംഗളയ്ക്ക്‌. പക്ഷെ, അവരെല്ലാം നോവലുകളിലെ കഥാപാത്രങ്ങളായിരുന്നുവെന്നുമാത്രം. പുരാണകഥാപാത്രങ്ങളെ വായിച്ചായിരുന്നു തുടക്കം അതുകൊണ്ടാകാം കഴമ്പും കാതലുമുള്ള വായനയോടാണ്‌ എന്നും പഥ്യം.പൈങ്കിളിയോട്‌ അന്നും വിരക്തിയായിരുന്നു. ഖസാക്കിലെ രവിമാഷെ അല്‍പ്പം ആദരവു കലര്‍ന്ന ആരാധനയോടേയാണ്‌ വീക്ഷിച്ചിരുന്നത്‌, മയ്യഴിയിലെ ദാസന്‍ അവള്‍ക്കേട്ടനായിരുന്നു.ഏട്ടന്റെ ബീഡിപുകയുടെ മണവും മീശവെട്ടുന്ന കത്രികയും വരാന്‍പോകുന്ന പുരുഷനെപ്പറ്റി മോഹങ്ങള്‍ക്കും സ്വപനങ്ങള്‍ക്കും പുതിയ മാനങ്ങള്‍ നല്‍കി. ഇങ്ങിനെയിങ്ങിനെ കൗമാരസ്വപ്നങ്ങളില്‍ മയില്‍പ്പീലിചിറകുകള്‍ വിടര്‍ത്തി ഒരുപാടു കഥാപാത്രങ്ങള്‍ അക്കാലത്ത്‌ അവളുടെ മനസ്സില്‍ വിരുന്നു വന്നിരുന്നു.

പതിനെട്ടുതികഞ്ഞ്‌ പാസ്പോര്‍ട്ടിലെ മഷിയുണങ്ങുമുമ്പെ സുമംഗള.പി.മാധവന്‍ നായര്‍ എന്നപേരില്‍ മാധവേട്ടന്റെ കയ്യുംപിടിച്ച്‌ ഈ നഗരത്തില്‍ ആദ്യമായി വന്നിറങ്ങുമ്പോള്‍ എട്ടുംപൊട്ടുംതിരിയാത്ത ഒരു കൊച്ചുപെണ്‍കുട്ടിയായിരുന്നു അവള്‍. ഡിഗ്രി ഫസ്റ്റിയറുകാരി. പുസ്തകങ്ങള്‍ക്കകത്തെ ലോകത്തിനപ്പുറം ഒന്നും അറിയില്ലായിരുന്നു..എല്ലാം പഠിച്ചത്‌ മാധവേട്ടനില്‍ നിന്നായിരുന്നു. അച്ഛന്റെ വകയില്‍ ഒരനന്തിരവനായിരുന്നു അദ്ദേഹം.എഞ്ചിനിയര്‍, പഠിച്ചതും വളര്‍ന്നതും എല്ലാം അങ്ങ്‌ ദൂരെ ഡെല്‍ഹിയില്‍. പത്തു വയസ്സിന്റെ അന്തരമുണ്ടായിരുന്നു തമ്മില്‍.അതുകൊണ്ടുതന്നെ തുടക്കത്തില്‍ എല്ലാ അര്‍ത്ഥത്തിലും ഒരു രക്ഷിതാവിന്റെ സ്ഥാനം കൂടി ഏറ്റേടുക്കേണ്ടിവന്നു മാധവേട്ടന്‌.

മലയാളം എഴുതാനറിയില്ല മാധവേട്ടന്‌ അവളുടെകൂടെ കൂടിയശേഷമാണ്‌ കുറച്ചെങ്കിലും വായിയ്ക്കാന്‍ ശീലിച്ചത്‌. എന്നിട്ടും നാട്ടില്‍ നിന്നും കെട്ടുക്കണക്കിനു പുസ്തകങ്ങള്‍ കൊണ്ടുവരുമായിരുന്നു. എയര്‍പോര്‍ട്ടിലെ പരിശോധനയില്‍ പാതിയും നഷ്ടപ്പെടും.ശിവന്‍ ജനിയ്ക്കുന്നതിനുമുമ്പ്‌ ആദ്യനാളുകളില്‍ അദ്ദേഹം ഓഫീസില്‍ പോയാല്‍ മറ്റൊന്നും ചെയ്യാനില്ലായിരുന്നു അവള്‍ക്ക്‌, എല്ലാം പെട്ടന്നു വായിച്ചു തീരും, സെന്‍സറിങ്ങിനൊടുവില്‍ പേജു കീറിയും കറുത്ത മഷികോരിയൊഴിച്ചും കണ്ടാല്‍ സങ്കടം തോന്നുന്ന രീതിയില്‍ വികൃതമാക്കപ്പെട്ട വാരികകള്‍ മാത്രമായിരുന്നു പിന്നെ അന്നു ശരണം.

ചെറുപ്പംമുതലെ അക്ഷരങ്ങളോടുള്ള അമിതാഭിനിവേശംകൊണ്ടാകാം ടീവികാഴ്ചകള്‍ കണ്ണുകള്‍ക്കപ്പുറം ഹൃദയത്തിലേയ്ക്കിറങ്ങിചെല്ലാറില്ല ഒരിയ്ക്കലും. അങ്ങിനെ വിരസതയകറ്റാനാണ്‌ എന്തെങ്കിലും കുത്തിക്കുറിയ്ക്കാന്‍ തുടങ്ങിയത്‌. ആരും വായിയ്ക്കാനില്ലായിരുന്നു. ആര്‍ക്കെങ്കിലും അയച്ചു കൊടുക്കാനായി നെറ്റും ഈ മെയിലും ഒന്നും ഇല്ലായിരുന്നു അന്ന്‌.ഏതെങ്കിലും വാരികയ്ക്ക്‌ അയച്ചുകൊടുക്കാനുള്ള ആത്മവിശ്വാസവുമില്ലായിരുന്നു അവള്‍ക്ക്‌. കാലം കടന്നുപോയി. ശ്രുതിമോള്‍ ഉദരത്തില്‍ വളരുന്ന നാളുകളിലൊരുദിനം ഒരു കൂട്ടുകാരി ഈ മെയില്‍ ചെയ്ത "കൊടകരപുരാണം" വഴിത്തിരിവായി. പകല്‍ മുഴുവന്‍ അതു വായിച്ചുരസിച്ചു.

-എനിയ്ക്കു സ്വന്തമായി ഒരു ബ്ലോഗു തുടങ്ങണം.-  മാധവേട്ടന്‍ ഓഫീസില്‍ നിന്നും വന്നപ്പോഴെ ഒരു കൊച്ചുകുഞ്ഞിനെപോലെ കിണുങ്ങാതിരിയ്ക്കാന്‍ കഴിഞ്ഞില്ല അവള്‍ക്ക്‌.

-ഗര്‍ഭകാലത്ത്‌,പച്ചമാങ്ങ തിന്നണം, മസാലദോശ തിന്നണം എന്നൊക്കെ കൊതിപറയുന്ന ഭാര്യമാരെക്കുറിച്ചു കേട്ടിട്ടുണ്ട്‌ സുമീ. ഇതിപ്പൊ നീ...!-

അദ്ദേഹം അപ്പോളങ്ങിനെ കളിപറഞ്ഞെങ്കിലും അന്നുരാത്രി ബ്ലോഗു സെറ്റ്‌ ചെയ്തിട്ടെ ഉറങ്ങിയുള്ളു. ബ്ലോഗിന്റെ പേരിനെക്കുറിച്ചു ചിന്തിച്ചപ്പോഴെ അമ്മയുടെ മുഖമാണ്‌ മനസ്സില്‍ ആദ്യം ഓടിയെത്തിയത്‌."ജാനകിക്കുട്ടി".ഇരുപത്തിയെട്ടാം നാളില്‍ ശാലിനിമോളുടെ കാതില്‍ ആദ്യമോതിയതും അമ്മയുടെ പേരു തന്നെയായിരുന്നു..താമരപ്പൂ, ആമ്പല്‍പ്പൂ,മയില്‍പ്പീലി. അനുയോജ്യമായൊരു മുഖചിത്രം കണ്ടെത്താന്‍ കഴിയാതെ അപ്പോഴും മനസ്സു കുഴഞ്ഞു..-- ഏതു പൂവ്വിനേക്കാളും സുന്ദരമായൊരു മുഖം സ്വന്തമായുള്ളപ്പോള്‍ എന്തിനാ സുമീ മറ്റൊരു മുഖചിത്രം തേടിയലയുന്നെ..-- മാധവേട്ടന്റെ കണ്ണുകളിലെ കുസൃതി ചുണ്ടുകളിലേയ്ക്കു പടര്‍ന്നു, അതു മെല്ലെ അവളുടെ ശോണിമയാര്‍ന്ന ചുണ്ടുകളെ കുളിരണിയിച്ചു. ബൂലോകത്തിനു തിരശീലയിട്ട്‌ തങ്ങളുടെ സ്വകാര്യലോകത്തിലെ സ്വകാര്യതകളുടെ തിരശീല മാറ്റി കുറുമ്പു കാട്ടി പരസ്പരം അലിഞ്ഞുചേരാന്‍ ഒരുങ്ങുകയായിരുന്നു അവരപ്പോള്‍.

ഇത്തിരി മടിയോടേയും നാണത്തോടേയും കൂടിയാണെങ്കിലും സുമംഗളയുടെ സ്വന്തം മുഖംതന്നെ ബൂലോകത്തെത്തി. കൗതുകത്തോടെയാണ്‌ ആദ്യനാളുകളില്‍ ബൂലോകത്തെ വീക്ഷിച്ചത്‌. വൈകി എഴുതിതുടങ്ങിയവരായിരുന്നു പലരും. കാലംതെറ്റിപെയ്യുന്ന മഴപോലെ അക്ഷരത്തുള്ളികള്‍ക്ക്‌ കരുത്തു കുറവായിരുന്നു, ദൈര്‍ഘ്യവും. അപ്പോഴും പഴയകാലനോവലുകളിലെ പ്രമുഖ കഥാപാത്രങ്ങളുടെ പ്രേതങ്ങള്‍ മനസ്സിലാവാഹിച്ചിരുന്നു ചിലരെങ്കിലും. അത്‌ അവളില്‍ വല്ലാത്ത ആവേശമുണര്‍ത്തി. കൗമാരസ്മരണകളുടെ ആനന്ദം നിറഞ്ഞ മനസ്സ്‌ കമന്റ്‌സുമായി പൂമ്പാറ്റയെപോലെ എല്ലായിടത്തും പറന്നെത്തി ശ്രദ്ധ നേടി.

--കമന്റ്‌സിട്ടു നടന്നാല്‍ മതിയോ, സ്വന്തം ബ്ലോഗിലെന്തെങ്കിലും എഴുതിനിറയ്ക്കേണ്ടേ,--ഒരു മറുകമന്റിലെ കുസൃതിചോദ്യം അവള്‍ക്ക്‌ ശരിയ്ക്കും പ്രചോദനമായി.

നാളുകള്‍ക്കുമുമ്പ്‌ നിളയെക്കുറിച്ച്‌ കുത്തിക്കുറിച്ചുവെച്ച കുറച്ചുവരികള്‍ മടിച്ചാണെങ്കിലും കവിത എന്ന ലേബലില്‍ പോസ്റ്റുചെയ്തു അവള്‍. അമ്പരപ്പിയ്ക്കുന്ന പ്രതികരണമായിരുന്നു. ആധുനികം, അത്യന്താധുനികം, ഉത്തരാധുനികം അങ്ങിനെ അതുവരെ അവള്‍ കേള്‍ക്കാത്ത കുറെ വാക്കുകളും,വരികളില്‍ മനസ്സില്‍ നിനയ്ക്കാത്ത അര്‍ത്ഥങ്ങളും കണ്ടെത്തി ഒരുപാടുപേര്‍ പാഞ്ഞെത്തി കമന്റ്‌ ബോക്സില്‍ കയറിയിരുന്ന്‌ തമ്മില്‍തമ്മില്‍ ചര്‍ച്ചയും ഉപചര്‍ച്ചയും വാദപ്രതിവാദങ്ങളുമായി ആദ്യപോസ്റ്റില്‍തന്നെ കമന്റുകള്‍ നൂറു കടന്നു.  ഭൂരിഭാഗവും ബൂലോകത്തെ ആണ്‍പ്രജകളായിരുന്നു.

ആത്മവിശ്വാസം നിറഞ്ഞ മനസ്സുമായി പിന്നെ വെച്ചടിവെച്ചടി കയറ്റമായിരുന്നു. നൂറുക്കണക്കിനു ഫോളൊവേര്‍സ്‌. വമ്പന്മാരുടെ പോലും കമന്റുകള്‍. - ഐശ്വര്യവും സൗന്ദര്യവുമുള്ള ഒരു മുഖവും ഒപ്പം ഇത്തിരി വാചാലതയും കൂട്ടിനുണ്ടെങ്കില്‍,  ഇഹലോകത്തിലും ബൂലോകത്തിലും മാത്രമല്ല സുമീ ഒരു പക്ഷെ, പരലോകത്തില്‍ പോലും നിങ്ങള്‌ പെണ്ണുങ്ങള്‍ ഈസിയായി ജീവിച്ചുപോകും.! -- കൂട്ടത്തില്‍ എറ്റവും രസകരമായത്‌ എല്ലാം കണ്ട്‌ കള്ളച്ചിരിയോടെയുള്ള മാധവേട്ടന്റെ നേരിട്ടുള്ള ആ കമന്റായിരുന്നു.

താഴിട്ടുപൂട്ടാത്ത അവളുടെ ജീമെയിലിന്റെ പടിവാതിലും കടന്ന്‌ പല മെയിലുകളും വരാറുണ്ട്‌. എല്ലാം മാധവേട്ടന്റെ അറിവോടെ. ലഗേജ്‌ബാഗുകളുടെ ലോക്കുകളുടെ നമ്പര്‍ തന്നെയാണ്‌ പാസ്‌വേഡ്‌. മക്കള്‍ക്കടക്കം എല്ലാവര്‍ക്കും മനഃപാഠം.

സാഹോദര്യത്തിന്റെ മഹത്‌സന്ദേശവുംപേറി ഏട്ടന്‍ പരിവേഷവുമായായിട്ടായിരിയ്ക്കും ചിലര്‍ കടന്നുവരിക. മറുപടിയില്‍ അല്‍പ്പം സ്വാതന്ത്ര്യം കൊടുത്താല്‍ പിന്നെ പ്രണയഭവങ്ങളായിരിയ്ക്കും വാചകങ്ങളില്‍ മുഴുവന്‍. ശൃംഗാരപദങ്ങളും,ദ്വയാര്‍ത്ഥപ്രയോഗങ്ങളും ഭംഗിയായി ഒളിപ്പിച്ചു വെയ്ക്കും, അങ്ങിനെ തനിനിറം പുറത്തുവരും. ബ്ലോഗില്‍ മാന്യതയും കുലീനതയും നിറഞ്ഞ വാക്കുകള്‍കൊണ്ടമ്മാനമാടി പോസ്റ്റുകള്‍ ഒരുക്കുന്ന തറവാടിവേഷക്കാരില്‍ ചിലരെങ്കിലും വെറും പകല്‍മാന്യന്മാര്‍ മാത്രമാണെന്ന്‌ തിരിച്ചറിയുമ്പോള്‍ സങ്കടം തോന്നാറുണ്ട്‌ സുമംഗളക്ക്‌. ഒരേ മനുഷ്യര്‍..പക്ഷെ എത്രയെത്ര മുഖങ്ങള്‍..!

-അമ്മെ എന്തുറക്കമാണിത്‌, എണിയ്ക്കൂ.നമ്മളിതാ ലാന്‍ഡു ചെയ്യാന്‍ പോകുന്നു...- അടുത്തിരുന്ന ശാലിനി ഉണര്‍ത്തി. ദിവാസ്വപ്നങ്ങളില്‍ നിന്നും മോചനംനേടിയ മനസ്സ്‌ ജാലകത്തിലൂടെ പുറംകാഴ്ചകള്‍തേടി മലയാറ്റൂര്‍ മലമുകളോളം പറന്നുയര്‍ന്നു. പെരിയാറില്‍ കണ്ണാടിനോക്കി മുഖം മിനുക്കുന്ന സന്ധ്യാംബരത്തിന്റെ ചാരുതയില്‍ മയങ്ങിയിട്ടെന്നവണ്ണം എയര്‍പോര്‍ട്ടിനു മുകളില്‍ ലാന്‍ഡിങ്‌ സിഗ്നലിനായി വേഗത കുറച്ചു വട്ടമിട്ടു പറക്കുകയായിരുന്നു ഫ്ലൈറ്റപ്പോള്‍..

അച്ഛന്‍ കാറയച്ചിരുന്നു. ഫ്ലൈറ്റ്‌ ഇത്രയും ലെയിറ്റ്‌ ആവുമെന്നു കരുതിയില്ല. കാലിക്കറ്റ്‌ ആയിരുന്നു കുറച്ചുകൂടി എളുപ്പം.  പക്ഷെ,കൊച്ചി വഴി, തന്റെ നിര്‍ബന്ധമായിരുന്നു അത്‌. ആദ്യം പാലിയക്കരയിലുള്ള മാധവേട്ടന്റെ തറവാട്ടിലെത്തി അച്ഛനേയും അമ്മയേയും കാണണം എന്നിട്ട്‌ നാട്ടിലേയ്ക്ക്‌, അതാണ്‌ എല്ലാ വെക്കേഷനും പതിവ്‌.  ഒരുദിവസം അവിടെ തങ്ങിയിട്ടെ വീട്ടിലേയ്ക്കു പോകാറുള്ളു. ഏട്ടന്‍ കൂടെയില്ല എന്നു കരുതി ചിട്ടകള്‍ തെറ്റേണ്ട.  ഒന്നു കയറി അവരെകണ്ടിട്ടു പോകാം.  വൃദ്ധ മനസ്സുകളാണ്‌..മക്കളേയും കൊച്ചുമക്കളേയും കാത്തിരിയ്ക്കുന്നവര്‍. അവരോടൊത്തു കുറച്ചു സമയം ചിലവഴിയ്ക്കാന്‍ മോഹിയ്ക്കുന്നവര്‍. നിസ്സാര കാരണം മതി അവര്‍ക്കു വേദനിയ്ക്കാന്‍.

അദ്ദേഹത്തിന്റെ അച്ഛനേയും അമ്മയെയും കണ്ട്‌, ഭക്ഷണവും കഴിച്ച്‌ അവിടെ നിന്നുമിറങ്ങുമ്പോള്‍ നേരം ഒരുപാടായി. ഇത്രയും വൈകിയില്ലെ ഇന്നിനി പോകേണ്ട എന്ന് ഒരുപാടു നിര്‍ബന്ധിച്ചു അവര്‍, കഴിഞ്ഞില്ല. തറവാട്ടില്‍ അച്ഛനും ചിറ്റയും കണ്ണില്‍ എണ്ണയൊഴിച്ചു കാത്തിരിയ്ക്കുന്നു.

അമ്മയുടെ അതേ സ്ഥാനമാണ്‌ ചിറ്റയ്ക്ക്‌ മനസ്സില്‍, സുമിക്കുട്ടീ എന്നു തികച്ചു വിളിയ്ക്കില്ല, അത്രയ്ക്കും ഇഷ്ടമാണ്‌ തന്നെ. ശരിയ്ക്കും വയസ്സിയാവാന്‍ തുടങ്ങിയിരിയ്ക്കുന്നു ചിറ്റ..കഴിഞ്ഞ പ്രാവശ്യം കണ്ടപ്പോള്‍ അച്ഛനെക്കാള്‍ പ്രായം തോന്നി. ചിറ്റയെക്കുറിച്ചാണ്‌ ആദ്യമായി ബ്ലോഗില്‍ കഥയെഴുതുന്നത്‌,.കഥയല്ല വളരെ വികാരനിര്‍ഭരമായ അനുഭവം തന്നെയായിരുന്നു .കമന്റുകളുടെ കാര്യത്തില്‍ റെക്കോഡിട്ട പോസ്റ്റായിരുന്നു അത്‌.

--മനസ്സു നൊന്തുപൊള്ളി മാംസത്തിന്റെ ഗന്ധം മുറിയാകെ പടരുന്നു ചേച്ചി,.ഉറങ്ങാന്‍ പോകുന്നതിനു തൊട്ടുമുമ്പാണ്‌ ഞാനിതു വായിച്ചത്‌, ഇന്നിനി ഞാനെങ്ങിനെ ഉറങ്ങും--- എന്നും എല്ലാവരേയും വിമര്‍ശിയ്ക്കാനാണ്‌ എനിയ്ക്കു നിയോഗമെന്നറിയാലോ, പക്ഷെ കുട്ടി ഈ പോസ്റ്റില്‍ അതിനൊരു പഴുതും തന്നില്ല, അത്രയ്ക്കും ഗംഭീരമായി എഴുത്ത്‌-- കഥയും ജീവിതവും വേര്‍തിരിച്ചെടുക്കാനാവുന്നില്ലല്ലോ എന്റെ മോളെ, എങ്ങിനെ ഇങ്ങിനെയൊക്കെ എഴുതാന്‍ കഴിയുന്നു നിനക്ക്‌--...അതിശയോക്തി നിറഞ്ഞ്‌ പുകഴ്ത്തലിന്റെ വക്കോളമത്തുന്ന ഇത്തരം കമന്റുകള്‍ കാണുമ്പോള്‍ പലപ്പോഴും അമ്പരപ്പുതോന്നാറുണ്ട്‌ സുമംഗളയ്ക്ക്‌. ഇത്രയ്ക്കൊക്കെ താന്‍ അര്‍ഹിയ്ക്കുന്നുണ്ടോ, ഇവരൊന്നും മലയാളത്തിലെ നല്ല സാഹിത്യസൃഷ്ടികള്‍ വായിയ്ക്കാറില്ലെ, പത്രത്തിലും ടീവിയിലും ഇതിലും ഹൃദയഭേദകമായ വാര്‍ത്തകള്‍ നിത്യവും കാണേണ്ടി വരുന്ന ഇവരൊന്നും ജീവിതത്തില്‍ ഒരിയ്ക്കലും ഉറങ്ങാറില്ലെ എന്നൊക്കെ തോന്നാറുണ്ട്‌..

പക്ഷെ തോന്നലുകള്‍ ഒന്നും പുറത്തു കാണിയ്ക്കാന്‍ പാടില്ല. ഇതു ബൂലോകമാണ്‌. ഇമ്പോസിഷന്‍ എഴുതുന്ന പോലെ ഓരോരുത്തരേയും എണ്ണിയെണ്ണി പേരെടുത്തു പറഞ്ഞു നന്ദി എഴുതികഴിയുമ്പോഴേയ്ക്കും ശരിയ്ക്കും മടുക്കും. എന്തു ചെയ്യാം അതാണ്‌ ബൂലോകത്തിന്റെ രീതി. എന്തെഴുതി എത്രയെഴുതി എന്നതിലല്ല കാര്യം, എല്ലാവരേയും മാനിയ്ക്കണം, തിരിച്ച്‌ അവരുടെ കൃതികളേയും മാനിച്ചുകൊണ്ട്‌ എന്തെങ്കിലും നല്ല വാക്കുകള്‍ എഴുതണം..ആരേയും അവഗണിയ്ക്കാന്‍ പാടില്ല.സൗഹൃദവും കളിയും ചിരിയും കമന്റ്‌സുകളുമായി ഒരോരോ മരച്ചുവടുകളില്‍രൂപപ്പെടുന്ന കുട്ടികളുടെ കൂട്ടായ്മ നിറഞ്ഞ ഒരു കാമ്പസിനു സമാനമാണ്‌ ബൂലോകം. ഒരു മരച്ചുവട്ടിലും തങ്ങാതെ അലസമായി അലയുന്നവന്‍ ഉള്ളില്‍ എത്ര നന്മ ഉള്ളവനായാലും ആരാലും ശ്രദ്ധിയ്ക്കപ്പെടാതെ പോകും,. അഹങ്കരിയായ ഒറ്റയാനെന്ന്‌ മുദ്രകുത്തപ്പെടും.

--അമ്മെ നമ്മളെത്താറായി, ഇതാ നമ്മുടെ പുഴ, അമ്മയുടെ നിള..-- ശാലിനി വിളിച്ചു കൂവി. കണ്ണുതുറന്നു.പാമ്പാടിപാലത്തിലേയ്ക്കു വലതു ടയര്‍ വെച്ചു കയറുകയായിരുന്നു കാറപ്പോള്‍.

ഒരു നൂറുവര്‍ഷം തപസ്സിരുന്നാലും മരുഭൂമിയില്‍ കാണാന്‍ കഴിയാത്ത കാഴ്ചകള്‍ നൊടിയിടയില്‍ കണ്‍മുമ്പില്‍ ഒരു വലിയ ക്യാന്‍വാസിലെന്നപോലെ നിറഞ്ഞുനിന്നു. മഴയൊഴിഞ്ഞ ആകാശം സമൃദ്ധമായി വര്‍ഷിയ്ക്കുന്ന പൂനിലാമഴയില്‍ നീരാടി നില്‍ക്കുന്നു തന്റെ  നിള...! ബാല്യകൗമാരസ്വപ്നങ്ങള്‍ കുളിരണിഞ്ഞത്‌ ഈ തീരത്താണ്‌...ഒരു സന്ധ്യക്ക്‌ അനിയത്തിമാരൊത്ത്‌ നീന്തിത്തുടിയ്ക്കുമ്പോള്‍ തന്നിലെ സ്തീത്വത്തിന്റെ ചുവപ്പുരാശി ആദ്യമായി ഒഴുകിവീണു ലയിച്ചതും ഈ ഈ ജലപ്പരപ്പിലാണ്‌...വര്‍ഷത്തില്‍ തപിയ്ക്കുന്ന ഹൃദയവുമായി മദിച്ചൊഴുകുമ്പോഴും, വേനലില്‍ വിഷാദത്തോടെ മെലിഞ്ഞൊഴുകുമ്പോഴും വികാരങ്ങള്‍ ഉള്ളിലൊതുക്കി നിസ്സംഗത നിറഞ്ഞ്‌ പ്രസന്നതയോടെ പുഞ്ചിരിയ്ക്കാനെ ഈ പുഴയ്ക്കറിയു, അമ്മയെപോലെ.. മാറവ്യാധിയുടെ തീരാവേദനയില്‍ ഉള്ളുപിടയുമ്പോഴും തിരിച്ചറിവാകാത്ത തങ്ങള്‍ മക്കളുടെ മുമ്പില്‍ പുഞ്ചിരിയ്ക്കാറെ ഉള്ളു അമ്മ..അറിയില്ലായിരുന്നു, അമ്മ മരിയ്ക്കാന്‍ പോകുകയാണെന്ന്‌ തങ്ങള്‍ക്കറിയില്ലായിരുന്നു.കണ്ണുകള്‍ നിറഞ്ഞൊഴുകി.കാറിനകത്തെയ്ക്കു ഒഴുകിയെത്തിയ നിലാവെട്ടത്തില്‍ ശാലിനി അതുകണ്ടു..-ശിവേട്ടാ ദാ അമ്മ കരയുന്നു.-

-എന്തുപറ്റി അമ്മെ, യാത്ര തുടങ്ങിയപ്പോഴെ ഞാന്‍ ശ്രദ്ധിയ്ക്കുകയാണ്‌ അമ്മയുടെ മൂഡ്‌ ഓഫ്‌.  അച്ഛന്‍ കൂടെയില്ലാത്തതു കൊണ്ടാ ?--കാറിന്റെ ഫ്രന്‍ഡ്‌സീറ്റില്‍ അവന്റെ ശബ്ദത്തിനു പതിവുവിട്ടു കനം വെച്ചതുപോലെ ,  അച്ഛന്‍ കൂടെയില്ലല്ലോ, അവനല്ലെ ഇപ്പോ കാരണവര്‍.

-അയ്യേ..അതിനാണോ അമ്മ കരയുന്നേ,..പതിനഞ്ചു ദിവസം കഴിയുമ്പോഴേയ്ക്കും അച്ഛനിങ്ങോടിയെത്തില്ലെ എന്റെ അമ്മെ.-ശാലിനി കളിയാക്കി..

തന്റെ മടിയിലെ ചൂടുപറ്റി ഉറങ്ങുന്ന, ഇപ്പോഴും തക്കംകിട്ടിയാല്‍ അമ്മിഞ്ഞ കട്ടുകുടിയ്ക്കാന്‍ മോഹിയ്ക്കുന്ന ശ്രുതിമോള്‍ മാത്രമെ കുട്ടിയായുള്ളു. മറ്റു രണ്ടുപേരും വലുതായിരിയ്ക്കുന്നു. എത്ര കൃത്യമായാണ്‌ അമ്മയുടെ മനസ്സവര്‍ വായിച്ചെടുക്കുന്നത്‌.! സത്യമാണത്‌.പതിനേഴു കൊല്ലമായി ഇതുവരെ ഒരു ദിവസംപോലും പിരിഞ്ഞിരുന്നിട്ടില്ല....ഇപ്പോള്‍ ആദ്യമായി, കുറച്ചു മണിക്കൂറുകളെ ആയിട്ടുള്ളു അപ്പോഴേയ്ക്കും ചഞ്ചലമാകാന്‍ തുടങ്ങിയ മനസ്സ്‌ കെട്ടുപൊട്ടിയ പട്ടംപോലെ അലഞ്ഞുതിരിയാന്‍ തുടങ്ങി. അപ്പോള്‍ ചിറ്റയുടെ കാര്യം..!.പെട്ടന്നാണ്‌ മനസ്സിന്റെ ആകാശത്ത്‌ കൊള്ളിയാന്‍ മിന്നിയത്‌..പാവം ചിറ്റ വിരഹത്തിന്റെ വേര്‍പ്പാടിന്റേയും ഒരായുഷ്ക്കാലമല്ലെ അവരുടെ മുന്നിലൂടെ കടന്നുപോയത്‌..കാത്തിരിപ്പിന്റെ പ്രതീക്ഷകള്‍ ആ കണ്ണുകളില്‍ നിന്നും എന്നോ വറ്റി.!. ഇനി അവര്‍ക്കു കാത്തിരിയ്ക്കാന്‍ ആരാണുള്ളത്‌`..?

തങ്ങളെ ഉള്ളു, അവര്‍ പ്രസവിയ്ക്കാത്ത മക്കള്‍..! അനിയത്തിമാര്‍ക്കതു മനസ്സിലാവില്ല..അമേരിയ്ക്കയില്‍ ഗ്രീന്‍ കാര്‍ഡു കിട്ടിയ ആഹ്ലാദത്തില്‍ എല്ലാം മറന്നു രാജി. ശ്യാമയാകട്ടെ ബാംഗളൂരിലെ മെട്രൊലൈഫില്‍ താളം കണ്ടെത്തി. എല്ലാം തിരിച്ചറിയാന്‍, എല്ലാവരെയും മനസ്സിലാക്കാന്‍ താനെ ബാക്കിയുള്ളു, തനിയ്ക്കു മാത്രമെ അതിനു കഴിയു. മതിയാക്കണം ഈ മണല്‍വാസം..ഇനിയുള്ള കാലം അച്ഛനോടും ചിറ്റയോടുമൊപ്പം ഈ തറവാട്ടില്‍. ഷൊര്‍ണ്ണൂരും ഒറ്റപ്പാലത്തും നല്ല സ്ക്കൂളുകളുണ്ട്‌.മക്കള്‍ ഇവിടെ വളരട്ടെ, ഈ പുഴയുടെ കുളിരേറ്റ്‌, പിതൃക്കളുറങ്ങുന്ന ഈ മണ്ണിന്റെ മണമേറ്റ്‌. മാധവേട്ടനു പറഞ്ഞാല്‍ മനസ്സിലാകും,.അല്ലെങ്കിലും അദ്ദേഹത്തിനു മടുക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു..ബീപി ഇപ്പോഴെ കൂടുതലാണ്‌, കൊളസ്റ്റ്രോളും ഷുഗറും പരിധി ലംഘിയ്ക്കാന്‍ ഒരുങ്ങുന്നു.മോഹങ്ങളും കണക്കുകൂട്ടലുകളും സമ്പാദ്യവുമെല്ലാം സമാന്തരമായ പാളങ്ങള്‍ക്കു സമാനമാണ്‌..ഒരിയ്ക്കലും കൂട്ടിമുട്ടാതെ ജീവിതാന്ത്യം വരെ നീണ്ടുപോകും. എല്ലാറ്റിനും പരിധികള്‍ നിര്‍ണ്ണയിയ്ക്കേണ്ടതും നിശ്ചയിയ്ക്കേണ്ടതും അവനവന്‍ തന്നെയാണ്‌.

മൊബയിലിലെ കിളി ചിലച്ചു. മാധവേട്ടന്‍..! .ഈശ്വരാ,നേരമെത്രയായിട്ടുണ്ടാവും അവിടെ.,. ഉറങ്ങിയില്ലെ ഇതുവരെ..പാലിയക്കര തറവാട്ടില്‍ വെച്ചു താന്‍ അങ്ങോട്ടു വിളിച്ചിരുന്നതാണല്ലോ..വിറയ്ക്കുന്ന കൈകളോടെ മൊബയിലെടുത്ത്‌ ഹലോ പറയുമ്പോള്‍ സുമംഗളയുടെ അധരങ്ങള്‍ വിതുമ്പി.

--നൂറായിരം ആവശ്യങ്ങളുമായി സുമീ..സുമീ.. എന്നുവിളിച്ച്‌ അമ്മയുടെ പുറകെനടന്ന്‌ കൊഞ്ചാതെ, ക്രിക്കറ്റിന്റെ പേരില്‍ ആസ്ട്രേലിയായുടെയും പാക്കിസ്ഥാന്റേയും പക്ഷംപിടിച്ച്‌ ശിവേട്ടനെ ചൂടാക്കാതെ, തന്റെ കൊഞ്ചലുകള്‍ക്കു കാതോര്‍ക്കാതെ, ശ്രുതിമോളെ നെഞ്ചില്‍ചേര്‍ത്തുവെച്ച്‌ താരാട്ടുപാടി ഉറക്കാതെ എങ്ങിനെ ഉറങ്ങാന്‍ കഴിയും അച്ഛനിന്ന്‌.....ആ വലിയ ഫ്ലാറ്റില്‍ പാവം അച്ഛന്‍, ഒറ്റയ്ക്ക്‌.........!--
സുമംഗളയുടെ കണ്ണുനീര്‍ത്തുള്ളികള്‍ ശാലിനിയുടെ കണ്ണുകളും ഏറ്റുവാങ്ങുകയായിരുന്നു അപ്പോള്‍. അമ്മയുടെ രൂപഭംഗി മാത്രമല്ല ഹൃദയത്തിലെ ആര്‍ദ്രതയും പകര്‍ന്നു കിട്ടിയിട്ടുണ്ട്‌ അവള്‍ക്ക്‌.. അവളും എന്തൊക്കയോ കുത്തിക്കുറിയ്ക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു.  അത്‌ ആംഗലേയത്തിലാണെന്നു മാത്രം. തലമുറകളുടെ അന്തരം, അഭിനവ ആഗോളസംസ്കാരത്തിന്റെ അനിവാര്യത..

ഹോണടിച്ച്‌ തറവാടിന്റെ പടിപ്പുരകടന്ന്‌ മുറ്റത്തെ പഞ്ചാരമണലിലേയ്ക്ക്‌ ഒഴുകിനീങ്ങിയ കാറിന്റെ ഹെഡ്‌ലൈറ്റില്‍, തിരുവാതിര ഞാറ്റുവേലയിലെ തുളഞ്ഞു കയറുന്നു തണുപ്പിനെ ബ്ലാങ്കറ്റിലൊതുക്കി പൂമുഖക്കോലായില്‍ ചാരുകസ്സേരകളിലിലെ നീണ്ട കാത്തിരിപ്പിനൊടുവില്‍ പാതിമയക്കത്തില്‍നിന്നുമുണര്‍ന്ന മറ്റൊരു തലമുറയിലെ തിമിരം ബാധിയ്ക്കാന്‍ തുടങ്ങിയ നാലു കണ്ണുകള്‍ വിടര്‍ന്നുതിളങ്ങി. അവിടെ വസന്തം വീണ്ടും വിരുന്നുവരുകയായിരുന്നു അപ്പോള്‍.  ആ ആനന്ദത്തിരയിളക്കം തറവാടിന്റെ ഓരോ മുറിയിലും പ്രകാശം പരത്തുകയായിരുന്നു. സുമംഗളയുടെ അവധിദിനങ്ങള്‍ ചിറകടിച്ചു പറന്നുയരാന്‍ തുടങ്ങുകയായിരുന്നു.


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...