Showing posts with label sunil ms. Show all posts
Showing posts with label sunil ms. Show all posts

29 Mar 2016

അമേരിക്കൻ പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പ് ഭാഗം 2 (ലേഖനം)


സുനിൽ എം എസ്
മൂത്തകുന്നം

ലോകത്തിലെ ഏറ്റവും ഉന്നതമായ ഇരുപതു സർവകലാശാലകളിൽ പത്തെണ്ണം അമേരിക്കയിലാണ്. അമേരിക്കൻ ജനതയുടെ നാല്പത്തിരണ്ടര ശതമാനം പേർക്ക് കോളേജ് ബിരുദമുണ്ട്. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ അമേരിക്കയ്ക്ക് ലോകരാഷ്ട്രങ്ങൾക്കിടയിൽ അഞ്ചാം സ്ഥാനമുണ്ട്. ഇക്കാര്യങ്ങളിലെല്ലാം അമേരിക്ക മുൻ നിരയിലാണെങ്കിലും അമേരിക്കൻ പ്രസിഡന്റാകാൻ വിദ്യാഭ്യാസം ഒരു മാനദണ്ഡമല്ല. ഇതു വലുതായ സന്തോഷം തരുന്നെന്നു പറയാതെ വയ്യ; കാരണം, സാധാരണക്കാർക്കും പ്രസിഡന്റാകാമല്ലോ. അമേരിക്കൻ പ്രസിഡന്റാകാൻ മാത്രമല്ല, ഇന്ത്യയിലെ രാഷ്ട്രപതിയാകാനും വിദ്യാഭ്യാസം ഒരു മാനദണ്ഡമല്ല എന്ന കാര്യവും ഇവിടെ സ്മരിയ്ക്കുന്നു.



ഔപചാരികവിദ്യാഭ്യാസം നേടാനാകാതെ പോയവരും മഹാന്മാരായെന്നു വരാം. മറുവശത്ത്, ഉന്നതവിദ്യാഭ്യാസം നേടിയാലും ചിലർ മഹാന്മാരായില്ലെന്നും വരാം. അബ്രഹാം ലിങ്കനാണ് ഇതുവരെയുള്ള നാല്പത്തിനാല് അമേരിക്കൻ പ്രസിഡന്റുമാരിൽ ഏറ്റവും മഹാനായി കണക്കാക്കപ്പെടുന്നത്. ലിങ്കണൊരു ബിരുദധാരിയായിരുന്നില്ല. അദ്ദേഹത്തിന്റെ ഔപചാരിക സ്കൂൾവിദ്യാഭ്യാസവും ഹ്രസ്വമായിരുന്നു. ലിങ്കണിന്റെ മുൻഗാമിയായിരുന്ന ജയിംസ് ബ്യുക്കാനൻ ഒരു കോളേജ് ബിരുദധാരിയായിരുന്നിട്ടും ഏറ്റവും മോശമായ പ്രസിഡന്റായി കണക്കാക്കപ്പെടുന്നു.

കോളേജു ബിരുദമില്ലാത്ത ഒടുവിലത്തെ അമേരിക്കൻ പ്രസിഡന്റായിരുന്നു
ഹാരി എസ് ട്രൂമാൻ. രണ്ടാം ലോകമഹായുദ്ധം അവസാനിയ്ക്കുന്നതിനു തൊട്ടു മുമ്പ് അന്നത്തെ പ്രസിഡന്റായിരുന്ന ഫ്രാങ്ക്‌ളിൻ ഡി റൂസ്‌വെൽറ്റ് നിര്യാതനായപ്പോൾ അന്നു വൈസ് പ്രസിഡന്റായിരുന്ന ട്രൂമാൻ പ്രസിഡന്റായി അധികാരമേറ്റു. കോളേജുബിരുദമില്ലാത്ത ട്രൂമാനെ പിന്താങ്ങാൻ ജനപ്രതിനിധിസഭകൾ പലപ്പോഴും വൈമുഖ്യം പ്രദർശിപ്പിച്ചു. എന്നാൽ, കാലാവധി തീർന്നപ്പോൾ ട്രൂമാൻ പ്രസിഡന്റു സ്ഥാനാർത്ഥിയായി മത്സരിയ്ക്കുകയും, സ്വന്തം കഴിവുപയോഗിച്ചു പ്രശസ്തവിജയം നേടുകയും ചെയ്തു.

ട്രൂമാൻ പല നല്ല കാര്യങ്ങളും ചെയ്തു. വിവിധ സേനാവിഭാഗങ്ങളിൽ നിലനിന്നിരുന്ന വർണവിവേചനം അവസാനിപ്പിച്ചതായിരുന്നു അവയിലൊന്ന്. പൗരാവകാശങ്ങൾ ഉറപ്പുവരുത്താനും അദ്ദേഹം മുൻകൈയെടുത്തു. ഇതിനൊക്കെപ്പുറമെ, യുദ്ധക്കെടുതികളിൽപ്പെട്ടു വലഞ്ഞുകൊണ്ടിരുന്ന അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ പുരോഗതിയുടെ പാതയിലെത്തിക്കുകയും ചെയ്തു, ബിരുദധാരിയല്ലാതിരുന്ന ട്രൂമാൻ! നല്ല പ്രസിഡന്റാകാൻ ബിരുദം അനുപേക്ഷണീയമല്ലെന്നതിന് മറ്റു തെളിവുകൾ വേണ്ട.

അമേരിക്കൻ പ്രസിഡന്റാകാൻ വിദ്യാഭ്യാസം ഒരു മാനദണ്ഡമല്ലെന്നു പറഞ്ഞു. മറ്റെന്തെല്ലാം മാനദണ്ഡങ്ങളാണുള്ളത്? താരതമ്യേന നിസ്സാരം: പ്രസിഡന്റു സ്ഥാനാർത്ഥി സ്വാഭാവികപിറവിയെടുത്ത അമേരിക്കൻ പൗരനായിരിയ്ക്കണം
കഴിഞ്ഞ പതിന്നാലുവർഷമായി അമേരിക്കയിൽ താമസിയ്ക്കുന്നയാളായിരിയ്ക്കണം, മുപ്പത്തഞ്ചു വയസ്സു തികഞ്ഞിരിയ്ക്കുകയും വേണം. തീർന്നുനിബന്ധനകൾ.

മുകളിലുപയോഗിച്ചിരിയ്ക്കുന്ന “പൗരൻ” എന്ന പദം പൗരന്മാരെ മാത്രമല്ല, പൗരകളേയും ഉദ്ദേശിച്ചുള്ളതാണ്. ഇതുവരെ ഒരു വനിത അമേരിക്കൻ പ്രസിഡന്റായിട്ടില്ലെങ്കിലും, വനിതകൾക്കു പ്രസിഡന്റാകാൻ യാതൊരു തടസ്സവുമില്ല.

“സ്വാഭാവികപിറവിയെടുത്ത അമേരിക്കൻ പൗരൻ” എന്ന പ്രയോഗം അല്പം വിശദീകരണമർഹിയ്ക്കുന്നു. പിറവിയെടുത്ത സ്ഥലത്തെപ്പറ്റി അഥവാ രാജ്യത്തെപ്പറ്റിയുള്ളതാണു സൂചന. രണ്ടു കൂട്ടർ ഇതിലുൾപ്പെടുന്നു. ഒന്ന്, അമേരിക്കയിൽത്തന്നെ പിറന്ന് അമേരിക്കൻ പൗരരായിത്തീർന്നവർ. രണ്ട്, ഒരമേരിക്കൻ പൗരനോ പൗരയ്ക്കോ വിദേശത്തു വച്ചു പിറക്കുകയും, അമേരിക്കൻ പൗരനായിത്തീരുകയും ചെയ്ത കുഞ്ഞ്.

ജോലി, കച്ചവടം, വ്യവസായം എന്നിവ ചെയ്യുന്ന നിരവധി ഇന്ത്യക്കാർ അമേരിക്കയിലുണ്ട്. അവരിൽച്ചില ദമ്പതിമാരുമുണ്ടാകും. ഇന്ത്യൻ പൗരരായ ദമ്പതികൾക്ക് അമേരിക്കയിൽ വച്ച് ഒരു കുഞ്ഞു പിറക്കുന്നെന്നും, ആ കുഞ്ഞ് അമേരിക്കയിൽത്തന്നെ വളർന്നു വലുതായി അമേരിക്കൻ പൗരനാകുന്നെന്നും കരുതുക. ആ കുഞ്ഞിന് അമേരിക്കൻ പ്രസിഡന്റു സ്ഥാനാർത്ഥിയാകാമോ?

‘തീർച്ചയായും’ എന്നാണുത്തരം.

ഇന്ത്യയിലെ രാഷ്ട്രപതിയാകാനുള്ള നിബന്ധനകൾ ഇവയേക്കാൾ സങ്കീർണമാണെന്നു വേണം പറയാൻ: ഇന്ത്യൻ പൗരനായിരിയ്ക്കണം
മുപ്പത്തഞ്ചു വയസ്സായിരിയ്ക്കണംലോക്‌സഭാംഗമാകാനുള്ള യോഗ്യതയുണ്ടായിരിയ്ക്കണം, ക്രിമിനൽക്കുറ്റവാളിയായിരിയ്ക്കരുത്പാപ്പരായിരിയ്ക്കരുത്; ഒരു നിബന്ധന കൂടിയുണ്ട്, അതുകൂടി കേട്ടോളൂ: ഭ്രാന്തുണ്ടായിരിയ്ക്കരുത്!

പാപ്പരായിരിയ്ക്കരുതെന്ന നിബന്ധന അമേരിക്കയിലുണ്ടായിരുന്നെങ്കിൽ എബ്രഹാം ലിങ്കൻ പ്രസിഡന്റാകാനല്പം ബുദ്ധിമുട്ടിയേനേ: അദ്ദേഹം ബന്ധപ്പെട്ടിരുന്ന രണ്ടു സംരംഭങ്ങൾ പാപ്പരായിത്തീർന്നിരുന്നു. എന്നാലതൊന്നും ഏറ്റവും മഹാനായ പ്രസിഡന്റായിത്തീരാൻ അദ്ദേഹത്തിനു തടസ്സമായില്ല.

അമേരിക്കൻ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന രീതി നമ്മുടെ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിൽ നിന്നല്പം വ്യത്യസ്തമാണ്. ആദ്യം നമ്മുടെ രീതിയെന്തെന്നു നോക്കാം.

ലോക്‌സഭ, രാജ്യസഭ, സംസ്ഥാനങ്ങളിലേയും ഡൽഹി, പുതുച്ചേരി എന്നീ യൂണിയൻ ടെറിട്ടറികളിലേയും നിയമസഭകൾ - ഈ സഭകളിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണു രാഷ്ട്രപതിയെ തെരഞ്ഞെടുക്കാൻ വേണ്ടി വോട്ടുചെയ്യുന്നത്; അതായത് എം പിമാരും എം എൽ ഏമാരും. ലോക്‌സഭയിലും രാജ്യസഭയിലും മറ്റും നാമനിർദ്ദേശം ചെയ്യപ്പെട്ടു വന്നെത്തിയ ചില അംഗങ്ങളുമുണ്ടാകാം; ഇവർക്കു രാഷ്ട്രപതിയുടെ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനാവില്ല.

2012ലായിരുന്നു
കഴിഞ്ഞ അമേരിക്കൻ പ്രസിഡന്റുതെരഞ്ഞെടുപ്പ്. നമ്മുടെ രാഷ്ട്രപതിതെരഞ്ഞെടുപ്പും ആ വർഷം തന്നെ നടന്നു. പ്രണാബ് മുഖർജിയും പി ഏ സങ്മയുമായിരുന്നു സ്ഥാനാർത്ഥികൾ. ഇരുവർക്കും കിട്ടിയ വോട്ടുകളെത്രയെന്നു നോക്കാം.
പ്രണാബ് മുഖർജി:
എം പി വോട്ടുകൾ - 373116
എം എൽ ഏ വോട്ടുകൾ - 340647
ആകെ കിട്ടിയ വോട്ടുകൾ - 713763
സങ്മ:
എം പി വോട്ടുകൾ - 145848
എം എൽ ഏ വോട്ടുകൾ - 170139
ആകെ കിട്ടിയ വോട്ടുകൾ - 315987
സങ്മയേക്കാൾ 397776 വോട്ടു കൂടുതൽ മുഖർജിയ്ക്കു കിട്ടിഅദ്ദേഹം വിജയിയ്ക്കുകയും ചെയ്തു.
ഇരുവർക്കും കൂടി ആകെ കിട്ടിയ വോട്ടുകൾ:
എം പി വോട്ടുകൾ - 518964
എം എൽ ഏ വോട്ടുകൾ - 510786
രണ്ടു സംശയങ്ങളുദിച്ചേയ്ക്കാം. സംശയം ഒന്ന്: 2012ൽ വോട്ടവകാശമുള്ള 543 എം പിമാർ ലോക്‌സഭയിലും, 233 എം പിമാർ രാജ്യസഭയിലുമുണ്ടായിരുന്നു; ആകെ 776 എം പിമാർ. കേവലം 776 എം പിമാർക്ക് അഞ്ചു ലക്ഷത്തിലേറെ (കൃത്യമായിപ്പറഞ്ഞാൽ 518964) വോട്ടുകൾ ചെയ്യാനായതെങ്ങനെ?

സംശയം രണ്ട്: സംസ്ഥാനങ്ങളിലും ഡൽഹി
പുതുച്ചേരി എന്നീ യൂണിയൻ ടെറിട്ടറികളിലുമായി വോട്ടവകാശമുള്ള 4120 എം എൽ ഏമാർ മാത്രമാണു 2012ലുണ്ടായിരുന്നത്. 4120 എം എൽ ഏമാർക്ക് അഞ്ചു ലക്ഷത്തിലേറെ (കൃത്യമായിപ്പറഞ്ഞാൽ 510786) വോട്ടുകൾ ചെയ്യാനായതെങ്ങനെ?അമേരിക്കൻ പ്രസിഡന്റു തെരഞ്ഞെടുപ്പിനെപ്പറ്റിപ്പറയേണ്ടിടത്ത് ഇന്ത്യൻ രാഷ്ട്രപതിയുടെ തെരഞ്ഞെടുപ്പിനെപ്പറ്റിപ്പറഞ്ഞ്, വായനക്കാരുടെ സമയം പാഴാക്കുക മാത്രമല്ലരണ്ടും കൂടി കൂട്ടിക്കുഴച്ച് ആകെ കൺഫ്യൂഷനുമാക്കുന്നതെന്തിന് എന്ന ചോദ്യമുയരാം. ചോദ്യം ന്യായമെങ്കിലും, “കൂട്ടിക്കുഴയ്ക്കാൻ” കാരണമുണ്ട്. അമേരിക്കൻ പ്രസിഡന്റു തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പും രാഷ്ട്രപതിതെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പും തമ്മിൽ ചില സാദൃശ്യങ്ങളുണ്ട്. ഇവിടുത്തേതിനെപ്പറ്റി ചെറിയൊരു ഗ്രാഹ്യമുണ്ടെങ്കിൽ അവിടുത്തേതു മനസ്സിലാക്കിയെടുക്കുന്നത് എളുപ്പമാകും.

മറ്റൊരു കാരണം കൂടിയുണ്ട്: ഇന്ത്യയിൽ നിന്നു വളരെ, വളരെയകലെ, ഭൂഗോളത്തിന്റെ മറുവശത്തുകിടക്കുന്ന അമേരിക്കയിലെ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് എങ്ങനെയെന്നു നാം മനസ്സിലാക്കിയെടുക്കുമ്പോളും, നമ്മുടെ സ്വന്തം രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത് എങ്ങനെയെന്നു നമുക്കറിഞ്ഞുകൂടാ എന്നൊരവസ്ഥയ്ക്കിടം കൊടുക്കരുതല്ലോ! 

4120 എം എൽ ഏമാർക്ക് 510786 വോട്ടുകൾ ചെയ്യാനായതെങ്ങനെയെന്ന് ആദ്യം തന്നെ പരിശോധിയ്ക്കാം. കേരളത്തിലെ കാര്യം തന്നെ ഉദാഹരണമായെടുക്കാം. കഴിഞ്ഞ രാഷ്ട്രപതിതെരഞ്ഞെടുപ്പു നടന്നപ്പോൾ കേരളനിയമസഭയിൽ ആകെ 140 എം എൽ ഏമാരുണ്ടായിരുന്നു. കേരളത്തിലെ ജനസംഖ്യ 21347375. അതായത് 2.13 കോടി.

ഇതു കേൾക്കുമ്പോഴേയ്ക്ക് 
കേരളത്തിലെ ജനസംഖ്യ മൂന്നു കോടി കടന്നിട്ടു വർഷങ്ങളായ വിവരം ഇതുവരെ അറിഞ്ഞില്ലേ?” എന്ന ചോദ്യമുയർത്താൻ വരട്ടെ. രാഷ്ട്രപതിതെരഞ്ഞെടുപ്പിനു വേണ്ടി 1971ലെ കാനേഷുമാരിയാണു കണക്കിലെടുക്കാറ്. 2011ൽ സെൻസസു നടന്നുകഴിഞ്ഞിരിയ്ക്കുന്ന നിലയ്ക്ക് അതനുസരിച്ചുള്ള, ഏറ്റവും പുതിയ ജനസംഖ്യ കണക്കിലെടുക്കുന്നതിനു പകരം നാല്പതു വർഷം പഴകിയ ജനസംഖ്യ എന്തുകൊണ്ടെടുക്കുന്നുഭരണഘടനയുടെ 1976ൽ പാസ്സാക്കിയ നാല്പത്തിരണ്ടാം ഭേദഗതിയും, 2002ൽ പ്രാബല്യത്തിൽ വന്ന എൺപത്തിനാലാം ഭേദഗതിയുമനുസരിച്ച് രാഷ്ട്രപതിതെരഞ്ഞെടുപ്പിന് 2026 വരെ 1971ലെ ജനസംഖ്യ പരിഗണിയ്ക്കുന്നതു തുടരും.
1971ലെ കാനേഷുമാരിയനുസരിച്ചു കേരളത്തിലെ ജനസംഖ്യ 2,13,47,375 ആയിരുന്നെന്നു സൂചിപ്പിച്ചുവല്ലോ. ഈ സംഖ്യയെ ആയിരം കൊണ്ടു ഭാഗിയ്ക്കുക. 21347375 ÷ 1000. ഉത്തരം 21347. ഉത്തരത്തെ എം എൽ ഏമാരുടെ എണ്ണം കൊണ്ടു ഭാഗിയ്ക്കുക. 21347 ÷ 140 = 152. 2012ലെ രാഷ്ട്രപതിതെരഞ്ഞെടുപ്പിൽ കേരളത്തിലെ ഓരോ എം എൽ ഏയുടേയും വോട്ടിന്റെ മൂല്യം 152 ആയിരുന്നു. കേരളത്തിലെ ഒരു എം എൽ ഏയുടെ വോട്ട് ഏതെങ്കിലുമൊരു രാഷ്ട്രപതിസ്ഥാനാർത്ഥിയ്ക്കു കിട്ടിയാൽ ആ സ്ഥാനാർത്ഥിയ്ക്കു 152 വോട്ടു കിട്ടിയതായി കണക്കാക്കും.
ഇനി എം പി വോട്ടിന്റെ മൂല്യം കാണാം. അതിനായി കേരളത്തിലെ 140 എം എൽ ഏവോട്ടുകളുടെ ആകെ മൂല്യം കണ്ടെത്തണം: 152 x 140 = 21280. അതായത്2012ൽ കേരളത്തിലുണ്ടായിരുന്ന 140 എം എൽ ഏവോട്ടുകളുടെ ആകെ മൂല്യം 21280. ഈ രീതിയിൽ എല്ലാ സംസ്ഥാനങ്ങളിലേയും, ഡൽഹിപുതുച്ചേരി എന്നീ യൂണിയൻ ടെറിട്ടറികളിലേയും നിയമസഭകളിലെ എം എൽ ഏമാരുടെ വോട്ടുകളുടെ ആകെ മൂല്യം കണക്കാക്കിയെടുക്കണം. 2012ലിത് 549474 ആയിരുന്നു. ഇനി ഈ സംഖ്യയെ ലോക്‌സഭയിലേയും രാജ്യസഭയിലേയും വോട്ടവകാശമുള്ള എം പിമാരുടെ ആകെ എണ്ണം കൊണ്ടു ഭാഗിയ്ക്കുക. ലോക്‌സഭയിൽ 543 എം പിമാർരാജ്യസഭയിൽ 233 എം പിമാർ. ആകെ 776 എം പി മാർ. ഒരു എം പിവോട്ടിന്റെ മൂല്യം = 549474 ÷ 776 = 708.085; ദശാംശം കളയുമ്പോൾ 708.

776 എം പിമാരുടെ വോട്ടുകളുടെ ആകെ മൂല്യം = 708 
776 = 549408.  എം എൽ ഏമാരുടേയും എം പി മാരുടേയും വോട്ടുകളുടെ ആകെ മൂല്യം = 549474 + 549408 = 1098882. ഈ ആകെ മൂല്യത്തിൽ 713763 പ്രണാബ് മുഖർജിയ്ക്കും 315987 സങ്മയ്ക്കും കിട്ടി.

രാഷ്ട്രപതിതെരഞ്ഞെടുപ്പിൽ രാജ്യത്തെ എം പിവോട്ടുകളുടെ ആകെ മൂല്യവും എം എൽ ഏ വോട്ടുകളുടെ ആകെ മൂല്യവും തുല്യമാണെന്നതാണ് ഈ കണക്കുകളിൽ നിന്നു തെളിയുന്ന കൗതുകകരമായ വസ്തുത. പാർലമെന്റും നിയമസഭകളും തുല്യശക്തികളായതുകൊണ്ട് രാഷ്ട്രപതിതെരഞ്ഞെടുപ്പിൽ പാർലമെന്റിന് ഏകപക്ഷീയമായൊരു തീരുമാനമെടുക്കാനാവില്ല; നിയമസഭകളുടെ പിന്തുണ കൂടിയേ തീരൂ. ഫെഡറലിസത്തിന്റെ അടിത്തറ ഈ സമതുലിതാവസ്ഥ തന്നെ.

മുകളിൽ പരാമർശിച്ച തരത്തിലുള്ള, കേന്ദ്രജനപ്രതിനിധിസഭകളും സംസ്ഥാനതലത്തിലുള്ള ജനപ്രതിനിധിസഭകളും തമ്മിലുള്ള സമതുലിതാവസ്ഥ അമേരിക്കൻ പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പിലില്ലെന്നു മാത്രമല്ല, ആ സഭകൾക്ക് പ്രസിഡന്റുതെരഞ്ഞെടുപ്പിൽ നേരിട്ടൊരു പങ്കുമില്ല. ഇന്ത്യൻ രീതിയിൽ നിന്നുള്ള പ്രധാനപ്പെട്ട വ്യത്യാസങ്ങളിലൊന്ന് ഇതാണ്. അമേരിക്കൻ പ്രസിഡന്റുതെരഞ്ഞെടുപ്പുപ്രക്രിയയുടെ വിശദവിവരങ്ങളിലേയ്ക്കു കടക്കും മുൻപ്, അതിലുള്ള, പ്രകടമായൊരു വൈരുദ്ധ്യത്തെപ്പറ്റി പറയാം; പ്രക്രിയ കൂടുതൽ മനസ്സിലാക്കാനതു സഹായകമാകും.

രണ്ടായിരാമാണ്ടിൽ നടന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മുഖ്യമായും രണ്ടു സ്ഥാനാർത്ഥികളാണുണ്ടായിരുന്നത്: ഡെമൊക്രാറ്റിക് പാർട്ടിസ്ഥാനാർത്ഥി അൽ ഗോർ
റിപ്പബ്ലിക്കൻ പാർട്ടിസ്ഥാനാർത്ഥി ജോർജ് ഡബ്ല്യു ബുഷ്. ഇരുവർക്കും കിട്ടിയ വോട്ടുകളെത്രയെന്നു നോക്കാം:

അൽ ഗോർ - 
കോടി 9 ലക്ഷം വോട്ട്
ജോർജ് ബുഷ് – 
5 കോടി 4 ലക്ഷം വോട്ട്

അൽ ഗോറിനു ബുഷിനേക്കാൾ അഞ്ചുലക്ഷത്തിലേറെ വോട്ട് അധികം കിട്ടി. എന്നിട്ടും വിജയിയായി പ്രഖ്യാപിയ്ക്കപ്പെട്ടത് ബുഷായിരുന്നു. ബുഷ് പ്രസിഡന്റാകുകയും ചെയ്തു. കൂടുതൽ വോട്ടു കിട്ടിയ സ്ഥാനാർത്ഥി തോറ്റു
കുറഞ്ഞ വോട്ടു കിട്ടിയ സ്ഥാനാർത്ഥി ജയിച്ചുഈ വൈരുദ്ധ്യം എങ്ങനെ സംഭവിച്ചു?

26 Dec 2015

വിടാത്ത പിടി /കഥ


  സുനിൽ എം എസ്

ഞങ്ങളുടെ വീടിനടുത്തുള്ള റോഡു ടാറിട്ടതാണ്. ചെറിയ ലോറികൾ അതിലൂടെ പോകാറുണ്ട്. അതൊരു റോഡായി വികസിച്ചിട്ട് ഏതാനും വർഷമേ ആയിട്ടുള്ളൂ. അതിനു മുമ്പ് അതൊരിടവഴി മാത്രമായിരുന്നു; ചിലയിടങ്ങളിൽ മഴക്കാലത്തു മുട്ടോളം വെള്ളമുണ്ടാകാറുള്ള ഇടവഴി.

അല്പമകലെ, തോടിനു കുറുകെ ചെറിയൊരു തടിപ്പാലവുമുണ്ടായിരുന്നു. കിഴക്കേലെ കൊച്ചൌസോച്ചേട്ടന്റെ മൃതദേഹം കൊണ്ടുപോകാൻ ശവമഞ്ചം വന്നു നിന്നത് ആ തടിപ്പാലത്തിനപ്പുറത്തായിരുന്നു. തടിപ്പാലത്തിന്റെ മുകളിലൂടെ സൈക്കിളും മോട്ടോർസൈക്കിളും കടന്നു പോകാറുണ്ടായിരുന്നെങ്കിലും, ശവമഞ്ചത്തിന് പാലം കടന്നു വരാനായില്ല. കൊച്ചൌസോച്ചേട്ടനെ കിടത്തിയ ശവപ്പെട്ടി ഏതാനും പേർ ചുമന്നു തടിപ്പാലം കടത്തി, ശവമഞ്ചത്തിലെത്തിയ്ക്കുകയായിരുന്നു.

ശവപ്പെട്ടി ചുമലിലേറ്റിയിരുന്നവരിലൊരാൾ കൊച്ചുവർക്കിച്ചേട്ടനായിരുന്നു.

മൃതദേഹം പുറപ്പെടുമ്പോൾ, കൊച്ചൌസോച്ചേട്ടന്റെ വീടിന്റെ മുന്നിൽത്തന്നെ ശാരിയും ഞാനും നിന്നിരുന്നു. കൊച്ചൌസോച്ചേട്ടനേയും ചുമലിലേറ്റി നടക്കുന്നതിനിടയിൽ കൊച്ചുവർക്കിച്ചേട്ടൻ ഞങ്ങളെക്കണ്ടു. ഉടൻ പറഞ്ഞു: “പിടി വിട്ടട്ടില്ലട്ടാ, ശാരിമോളേ”.

മൃതദേഹത്തിന്റെ കനം കൊണ്ടാവാം, കൊച്ചുവർക്കിച്ചേട്ടന്റെ ശബ്ദം ഇടറിയിരുന്നു. അന്നു കൊച്ചുവർക്കിച്ചേട്ടനും എൺപതിനോടടുത്തിരുന്നല്ലോ.

ഞങ്ങളും ശവമഞ്ചത്തെ അനുഗമിച്ചു; സിമിത്തേരിയിലെ കർമ്മങ്ങൾക്കു സാക്ഷ്യം വഹിച്ചു.

മടങ്ങി വീട്ടിലെത്തിയപ്പോൾ കൊച്ചുവർക്കിച്ചേട്ടൻ പിടി വിട്ടിട്ടില്ലെന്നു പറഞ്ഞതിന്റെ പൊരുളെന്തായിരുന്നെന്നു ഞാൻ ശാരിയോടു ചോദിച്ചു.

ഒരു വാചകം തികച്ചുപറയുന്ന പതിവ് അവൾക്കില്ല. ഏതാനും വാക്കുകളിൽ അവളുത്തരമൊതുക്കി. അല്പം ചരിത്രം കൂടിയറിഞ്ഞെങ്കിൽ മാത്രമേ, അവൾ പറഞ്ഞതു മനസ്സിലാക്കാനാകൂ.

കൊച്ചൌസോച്ചേട്ടന്റെ വീടിന്റെ മുന്നിൽ വച്ച് ഇടവഴി – ഇന്നതു റോഡാണ് - വലത്തോട്ടു തിരിയുന്നു. വലത്തോട്ടു തിരിഞ്ഞയുടൻ, ഇടതുഭാഗത്തു കൊച്ചുവർക്കിച്ചേട്ടന്റെ വീട്. രണ്ടുപേരും അയൽക്കാർ. സമവയസ്കർ. അവരുടെ പുരയിടങ്ങളുടെ ഇടയിലൊരു വേലി. ആ വേലി അന്നും ഇന്നും ശീമക്കൊന്ന കൊണ്ടുള്ളതു തന്നെ. മറ്റു മിയ്ക്കയിടങ്ങളിലും മതിലുകളുയർന്നിട്ടും അവർക്കിടയിൽ മതിലുയർന്നില്ല എന്നർത്ഥം.

ആ വേലിയിൽ അങ്ങോട്ടുമിങ്ങോട്ടും കടക്കാൻ വേണ്ടി വീതിയുള്ളൊരു വിടവുണ്ട്. കുറേക്കാലം ആ വിടവ് അടഞ്ഞുപോയിരുന്നു. തനിയേ അടഞ്ഞുപോയതല്ല. അവരിലൊരാൾ മനപ്പൂർവം അടച്ചുകളഞ്ഞതാണ്. എന്തോ പരിഭവമുണ്ടായിരുന്നിരിയ്ക്കണം. രാത്രി, ശീമക്കൊന്നയുടെ പത്തലുകൾ കുഴിച്ചിട്ട് ആ വിടവടച്ചുകളഞ്ഞു.

നേരം വെളുത്തപ്പോൾ മറ്റെയാൾ ക്ഷുഭിതനായി, പത്തലുകൾ വലിച്ചൂരിയെറിഞ്ഞു.

വഴക്കായി, വക്കാണമായി, രംഗം പ്രക്ഷുബ്ധമായി.

ഞങ്ങളുടെ പരിസരത്തിനൊരു പ്രത്യേകതയുണ്ട്. അവിടെ തർക്കങ്ങളുണ്ടാകാറില്ല. എന്നു മാത്രമല്ല, പരസ്പരസഹകരണമുണ്ടാകാറുണ്ടു താനും. എന്താവശ്യമുണ്ടെങ്കിലും ആളുകളോടിയെത്തും. സഹായിയ്ക്കും, സഹകരിയ്ക്കും.

കുറച്ചപ്പുറത്തുള്ള ബാലേട്ടന്റെ കാര്യം തന്നെ തെളിവ്. ഈയിടെ കക്ഷിയുടെ ശരീരം നീരുവന്നു വീർത്തു. നടക്കാനാകാതെയായി. സർക്കാരാശുപത്രിയിൽ കൊണ്ടുപോയി. ഉടൻ തൃശൂർ മെഡിക്കൽ കോളേജിലേയ്ക്കു വിട്ടോളാൻ പറഞ്ഞു. ബാലേട്ടന്റെ മകൻ മനോജിന്റെ കൈയിലാണെങ്കിൽ പണമുണ്ടായിരുന്നില്ല. എന്നാലതൊരു തടസ്സമായില്ല. മനോജിന്റെ കിഴക്കേലെ ജോയൽ വിവരമറിഞ്ഞ് തൊട്ടടുത്ത രണ്ടു മൂന്നു വീടുകളിലൊന്നു കയറിയിറങ്ങി. ആവശ്യത്തിനു കാശു കിട്ടി. ബാലേട്ടൻ തൃശൂർ മെഡിക്കൽ കോളേജിൽ പോയി രണ്ടാഴ്ച കിടന്നു, സുഖമായി മടങ്ങി വരികയും ചെയ്തു. ചെറിയ ചില പ്രയാ‍സങ്ങളുണ്ടെങ്കിലും, ഗുരുതരാവസ്ഥ തീരെയില്ല.

കൊച്ചൌസോച്ചേട്ടനും കൊച്ചുവർക്കിച്ചേട്ടനും തമ്മിലുള്ള വഴക്കു കേട്ട് എന്തോ അത്യാഹിതം സംഭവിയ്ക്കുന്നതു പോലെ ആളുകൾ ഓടിക്കൂടി. അവരോടിവന്നതു നന്നായി. അല്ലെങ്കിൽ വഴക്കു മൂത്തു കൈയാങ്കളിയിലെത്തിയേനേ. ചോരത്തിളപ്പുള്ള പ്രായമായിരുന്നല്ലോ, ഇരുവരുടേതും. കിഴക്കേലെ ചന്ദ്രൻ ചേട്ടനും, അതിനുമപ്പുറത്തെ രാഘവച്ചേട്ടനും വടക്കേലെ ജഗദീശച്ചേട്ടനും ചെന്ന് ഇരുവരേയും പിടിച്ചകറ്റാൻ ശ്രമിച്ചു. തെക്കേലെ, വന്ദ്യവയോധികനായ കൊച്ചുതോമ മാഷും കൂടിയെത്തിയപ്പോൾ ഇരുവരും അടങ്ങി.

വഴക്കും വക്കാണവും നിന്നെങ്കിലും, പിന്നീടിരുവരും ചങ്ങാത്തത്തിലായില്ല. ശീമക്കൊന്നവേലിയിലെ വിടവ് അടഞ്ഞുതന്നെ കിടന്നു.

കൊച്ചൌസോച്ചേട്ടനു ഭാര്യയും കുഞ്ഞുങ്ങളുമുണ്ടായിരുന്നു. കൊച്ചുവർക്കിച്ചേട്ടനുമുണ്ടായിരുന്നു ഭാര്യയും കുഞ്ഞുങ്ങളും. അവരെ കുഞ്ഞുങ്ങളെന്നു പറയുന്നത് ഇപ്പോളൊരു തമാശയായിരിയ്ക്കും. കാരണം, ഇന്ന് ആ കുഞ്ഞുങ്ങൾക്കൊക്കെ കുഞ്ഞുങ്ങളായിരിയ്ക്കുന്നു. എന്തായാലും അന്നവർ കുഞ്ഞുങ്ങളായിരുന്നു.

ഭർത്താക്കന്മാർ പിണക്കത്തിലായെങ്കിലും, അവരുടെ ഭാര്യമാർ ശീമക്കൊന്നയുടെ അപ്പുറവും ഇപ്പുറവും നിന്നുകൊണ്ട്, പഴയപടി, സമ്പർക്കം പുലർത്താൻ ശ്രമിച്ചു. അതുകണ്ട്, മിണ്ടിപ്പോകരുത്എന്നു ഭർത്താക്കന്മാർ താക്കീതു നൽകി. താക്കീതുകളുടെ കാർക്കശ്യം മൂലം ഒരു വീട്ടിലെ താക്കീത് മറ്റേ വീട്ടിലും പ്രതിദ്ധ്വനിച്ചു.  കുടുംബത്തിനകത്തു കലഹമുണ്ടാകേണ്ടെന്നു കരുതി, ഭാര്യമാർ പരസ്പരം ബന്ധപ്പെടാനുള്ള ശ്രമം ഒടുവിലുപേക്ഷിച്ചു.

വളർന്നു വരുന്നതിനിടെ കുട്ടികൾ സൌഹൃദത്തിലായിരുന്നു. മാതാപിതാക്കൾ തമ്മിലുള്ള അകൽച്ച കുട്ടികൾ വകവച്ചിരുന്നില്ല. എങ്കിലും, കുട്ടികൾ തമ്മിലുള്ള സൌഹൃദം വഴിയിൽ വച്ചു മാത്രമായിരുന്നു. വീടുകളിലേയ്ക്കു കയറിച്ചെല്ലാൻ അവരും ധൈര്യപ്പെട്ടിരുന്നില്ല.

ഇരുകുടുംബങ്ങളും തമ്മിലുള്ള സ്പർദ്ധ നീണ്ടുനീണ്ടു പോയി. ഒരൊറ്റ വേലിയുടെ അപ്പുറവുമിപ്പുറവും കഴിയുന്നവർ. ഞായറാഴ്ചകളിൽ ഒരേ പള്ളിയിൽ പോകുന്നവർ. എന്നിട്ടും, കൊച്ചുവർക്കിച്ചേട്ടന്റെ മകൾ ട്രീസയുടെ കല്യാണത്തിന് കൊച്ചൌസോച്ചേട്ടന്റെ വീട്ടിൽ ക്ഷണമെത്തിയില്ല, കൊച്ചൌസോച്ചേട്ടന്റെ വീട്ടിൽ നിന്നാരും കല്യാണത്തിൽ പങ്കെടുത്തുമില്ല.

കൊച്ചൌസോച്ചേട്ടന്റെ മകൻ സിറിലിന്റെ കല്യാണത്തിന് കൊച്ചുവർക്കിച്ചേട്ടന്റെ വീട്ടിലും ക്ഷണമെത്തിയില്ല. അവിടുന്നാരും കല്യാണത്തിൽ പങ്കെടുത്തുമില്ല.

തുടർന്നു നടന്ന കല്യാണങ്ങളിലും ചടങ്ങുകളിലും തഥൈവ!

വേലിയടയ്ക്കുകയും പൊളിയ്ക്കുകയും ചെയ്തയന്ന് ഇരുവരും ക്രുദ്ധരായി, കടുത്ത വാക്കുകളെന്തൊക്കെയോ പ്രയോഗിച്ചു കാണണം. മുൻ തലമുറയെവരെ പഴി പറഞ്ഞിട്ടുണ്ടാകും. പറഞ്ഞുപോയ വാക്കുകൾ തിരിച്ചെടുക്കാൻ പറ്റില്ലല്ലോ. ആ വാക്കുകളുടെ കാഠിന്യം കാരണം കാൽ നൂറ്റാണ്ടിലേറെക്കാലം അവർ പരസ്പരസമ്പർക്കമില്ലാതെ കഴിഞ്ഞു. ഇടവഴിയിലൂടെ ഇരുവരും എതിരേ വരികയാണെങ്കിൽ, ഒരാൾ വടക്കോട്ടു നോക്കിക്കൊണ്ടു നടക്കും; മറ്റെയാൾ തെക്കോട്ടു നോക്കിക്കൊണ്ടും.

കൊച്ചൌസോച്ചേട്ടനും കൊച്ചുവർക്കിച്ചേട്ടനും സമവയസ്കരായിരുന്നെന്നു പറഞ്ഞുവല്ലോ. ഇരുവരും ചെയ്തിരുന്ന ജോലികളും ഏകദേശം സമാനമായിരുന്നു. കൊച്ചൌസോച്ചേട്ടൻ പശുക്കളെ വളർത്തി. കൊച്ചുവർക്കിച്ചേട്ടൻ എരുമകളേയും. മറ്റു ചില്ലറപ്പണികളും ഇരുവരും ചെയ്തിരുന്നു.

എന്റെ പുരയിടത്തിൽ ധാ‍രാളം പുല്ലുണ്ടാകാറുണ്ട്. കാലവർഷവും തുലാവർഷവും കഴിഞ്ഞുള്ള ഏതാനും മാസം പുരയിടം പുല്ലുവളർന്നു കാടുപിടിച്ചതുപോലെയുണ്ടാകും. പുല്ലുചെത്തിയ്ക്കാൻ ശാരി അനുവദിയ്ക്കാറില്ല. പശുക്കൾക്കിഷ്ടമുള്ള പുല്ലാണ്, അതവിടെത്തന്നെ നിൽക്കട്ടേയെന്ന് അവൾ പറയും. ചുറ്റുമുള്ള പുരയിടങ്ങളിലെ പുല്ലു തീർന്നാലും എന്റെ പുരയിടത്തിൽ പുല്ലു ധാരാളമുണ്ടാകും. കൊച്ചൌസോച്ചേട്ടൻ പശുക്കളേയും, കൊച്ചുവർക്കിച്ചേട്ടൻ എരുമകളേയും ഇടയ്ക്കിടെ എന്റെ പുരയിടത്തിൽ കൊണ്ടുവന്നു കെട്ടി പുല്ലു തീറ്റിയ്ക്കും.

പശുക്കൾക്കും എരുമകൾക്കും കുശാലാകും. ശാരിയ്ക്കും. പശുക്കൾക്കും എരുമകൾക്കും കുശാലാകുമ്പോൾ ശാരിയ്ക്കെങ്ങനെ കുശാലാകും എന്ന ചോദ്യമുയരാം. അവൾക്കു ധാരാളം ചാണകം കിട്ടും. പശുവിനും എരുമയ്ക്കും പുല്ലിനോട് എത്രത്തോളം ആർത്തിയുണ്ടോ, അത്രത്തോളം തന്നെ ആർത്തി ശാരിയ്ക്കു ചാണകത്തോടുണ്ട്. ചാണകത്തിന്റെ ചൂടാറുന്നതിനു മുമ്പു തന്നെ അവളതു റാഞ്ചിക്കൊണ്ടു വന്ന്, മരങ്ങൾക്കും ചെടികൾക്കും വീതിച്ചു കൊടുത്തിട്ടുണ്ടാകും.

ആളുകൾ ജൈവവളത്തിനു വേണ്ടി പരക്കം പാഞ്ഞു നടക്കുമ്പോൾ, ഞങ്ങൾക്കത് ഇങ്ങോട്ടു വന്നു കിട്ടുന്നു!

അമ്മയ്ക്ക് കാലുവേദനയുണ്ടാകാറുണ്ടായിരുന്നു. എരുമപ്പാലു കുടിയ്ക്കാൻ വൈദ്യരുപദേശിച്ചു. അന്നു മുതൽ എരുമപ്പാലു പതിവായി വാങ്ങാറുണ്ട്. കൊച്ചുവർക്കിച്ചേട്ടൻ തന്നെയാണു മിക്കപ്പോഴും എരുമപ്പാലു കൊണ്ടുവന്നു തരാറ്. ഒരു സ്റ്റീൽ മൊന്തയിൽ പാലു കൊണ്ടുവരും. ശാരി അതു വാങ്ങി അകത്തുകൊണ്ടുപോയി പകർത്തി, മൊന്ത കഴുകിയടച്ചു തിരികെ ഏല്പിയ്ക്കും.

അമ്മയുണ്ടായിരുന്ന കാലത്ത്, മൊന്ത തിരികെക്കിട്ടുന്നതു വരെ അമ്മയുമായി കൊച്ചുവർക്കിച്ചേട്ടൻ സംസാരിച്ചുകൊണ്ടു നിൽക്കുമായിരുന്നു. അമ്മ ഓർമ്മ മാത്രമായ ശേഷം കൊച്ചുവർക്കിച്ചേട്ടൻ മുറ്റത്തങ്ങനെ വെറുതേ നിൽക്കും. ഞാനുണ്ടെങ്കിൽ എന്തെങ്കിലും സംസാരിയ്ക്കും.

ഒരു ദിവസം കൊച്ചുവർക്കിച്ചേട്ടൻ പാലു കൊണ്ടുവന്നപ്പോൾ ദാ, മുറ്റത്തു നിൽക്കുന്നു, കൊച്ചൌസോച്ചേട്ടൻ! ബദ്ധശത്രുക്കളിരുവരും എന്റെ മുറ്റത്തൊരുമിച്ച്!

പുല്ലു ധാരാളമുള്ളിടത്തു പശുവിനെക്കൊണ്ടുവന്നു കെട്ടിയ ശേഷം, അരമതിലിലുണ്ടായിരുന്ന പത്രമൊന്നു മറിച്ചുനോക്കുകയായിരുന്നു, കൊച്ചൌസോച്ചേട്ടൻ. എഴുത്തും വായനയും വലുതായൊന്നും അറിയില്ലായിരുന്നെങ്കിലും, തപ്പിത്തപ്പി എന്തെങ്കിലുമൊക്കെ കൊച്ചൌസോച്ചേട്ടൻ വായിയ്ക്കുമായിരുന്നു. കൊച്ചുവർക്കിച്ചേട്ടനും അങ്ങനെ തന്നെ. മറ്റു തിരക്കുകളുണ്ടായിരുന്നതുകൊണ്ട് ഇരുവരും സ്കൂളിൽ അധികക്കാലമൊന്നും കഴിഞ്ഞിരുന്നില്ലല്ലോ.

കൊച്ചൌസോച്ചേട്ടൻ പത്രത്തിൽ ‘തപ്പി’ക്കൊണ്ടിരിയ്ക്കുമ്പോൾ കൊച്ചുവർക്കിച്ചേട്ടൻ അകത്തേയ്ക്കു നോക്കി വിളിച്ചു, “ശാരിമോളേ”.

ശബ്ദം കേട്ട് കൊച്ചൌസോച്ചേട്ടൻ തിരിഞ്ഞു നോക്കിയിട്ടുണ്ടാകും. നോട്ടങ്ങളിടഞ്ഞിട്ടുണ്ടാകും. എന്തോ ദുശ്ശകുനം കണ്ടതുപോലെ ഉടൻ എതിർദിശകളിലേയ്ക്കു തിരിഞ്ഞിട്ടുമുണ്ടാകും.

ഞാനന്ന് അതിരാവിലേ തന്നെ പോയിരുന്നിരിയ്ക്കണം. ഞാൻ സ്ഥലത്തുണ്ടായിരുന്നില്ല. സംഭവത്തെപ്പറ്റി ഞാനറിയാതെ പോയത് അതുകൊണ്ടാണ്.

വിളികേട്ടു ശാരി വരാന്തയിലേയ്ക്കു വന്നപ്പോളുണ്ട്, ബദ്ധശത്രുക്കളിലൊരാൾ കിഴക്കോട്ടു തിരിഞ്ഞു പത്രം വായിയ്ക്കുന്നു; കൈനീട്ടിയാൽ തൊടാവുന്ന അകലത്തിൽ മറ്റെയാൾ, മൊന്തയുമായി, പടിഞ്ഞാറോട്ടു നോക്കി നിൽക്കുന്നു.

ശാരി മൊന്ത വാങ്ങി അകത്തേയ്ക്കു പോയി. പക്ഷേ, മൊന്ത അകത്തുവച്ച് ഉടൻ മടങ്ങി വന്നു.

രണ്ടു “കൊച്ചു”ങ്ങളും അതേ നില്പു തന്നെ: പുറം തിരിഞ്ഞുള്ള നില്പ്. ആരും പരസ്പരം നോക്കുന്നേയില്ല. അങ്ങനെയൊരാൾ തൊട്ടടുത്തു നിൽക്കുന്നതായിപ്പോലും ഭാവിയ്ക്കുന്നില്ല.

ശാരി ചവിട്ടിറങ്ങി നേരേ ചെന്നു. പടിഞ്ഞാറോട്ടു തിരിഞ്ഞു നിന്നിരുന്ന കൊച്ചുവർക്കിച്ചേട്ടന്റെ വലതു കൈയിൽ പിടിച്ചു; കിഴക്കോട്ടു തിരിഞ്ഞു നിന്നിരുന്ന കൊച്ചൌസോച്ചേട്ടന്റേയും വലതു കൈയിൽ പിടിച്ചു. രണ്ടു കൈകളും ബലമായി കൂട്ടിച്ചേർത്ത്, ഇരുവരേയും നോക്കിക്കൊണ്ട് അവൾ പറഞ്ഞു:

കർത്താവു പറഞ്ഞിരിയ്ക്കണത് നിന്നെപ്പോലെ നിന്റെ അയൽക്കാരനേയും സ്നേഹിയ്ക്കാനാ. നിങ്ങള് കൊറേക്കാലം കർത്താവിന്റെ വചനം മറന്നു ജീവിച്ചു. ഇനി ഈ പിടി വിടരുത്. മുറുക്കിപ്പിടിച്ചോണം രണ്ടുപേരും.”

ശാരി അധികമൊന്നും സംസാരിയ്ക്കാറില്ലെങ്കിലും, അവളുടെ ചില വാക്കുകൾ ഒരു തരത്തിലും തള്ളിക്കളയാൻ പറ്റാത്ത വിധത്തിലുള്ളതാകാറുണ്ട്. പോരാത്തതിന് അവൾ അവരിരുവർക്കും, അവരുടെ ഭാര്യമാർക്കു വിശേഷിച്ചും ഇഷ്ടപ്പെട്ടവളും.

കൈകൾ കൂട്ടിയോജിപ്പിച്ച്, ശാരി അകത്തേയ്ക്കു കയറിപ്പോകുമ്പോൾ രണ്ടുപേരും കൈയും പിടിച്ച് അന്തം വിട്ടു നിൽക്കുകയായിരുന്നത്രേ!

വാസ്തവത്തിൽ രണ്ടുപേരും പാവങ്ങളായിരുന്നു. ശുദ്ധന്മാരും. പക്ഷേ, അതിശുദ്ധന്മാർ അതിദുഷ്ടന്മാരുടെ ഫലം ചെയ്യുമെന്നു കേട്ടിട്ടില്ലേ; അതു തന്നെ.

കഴുകിയ മൊന്തയുമായി ശാരി തിരിച്ചുവന്നപ്പോൾ, ഒരു കൈയല്ല, രണ്ടു കൈയും മുറുക്കിപ്പിടിച്ചു നിന്നുകൊണ്ട് ഇരുവരും കരയുകയായിരുന്നു.

കൊച്ചൌസോച്ചേട്ടന്റെ മൃതദേഹം ചുമക്കുമ്പോൾ പിടി വിട്ടിട്ടില്ലെന്നു കൊച്ചുവർക്കിച്ചേട്ടൻ പറഞ്ഞത്, ഏകദേശം മൂന്നു പതിറ്റാണ്ടോളം നീണ്ടുനിന്നിരുന്ന ശത്രുത മറന്ന്, ഇരുവരും എന്റെ മുറ്റത്തു വച്ചു കൈകൾ മുറുക്കിപ്പിടിച്ചതിനെപ്പറ്റിയായിരുന്നു.

ആത്മാക്കൾക്ക് എല്ലാം കാണാനാകും എന്നാണല്ലോ പലരും പറയാറ്. അതിൽ വാസ്തവമുണ്ടെങ്കിൽ, വാർദ്ധക്യത്തെ വകവയ്ക്കാതെ കൊച്ചുവർക്കിച്ചേട്ടൻ തന്റെ മൃതദേഹം ചുമന്നതു കൊച്ചൌസോച്ചേട്ടന്റെ ആത്മാവു മുകളിലെവിടെയെങ്കിലുമിരുന്നു കണ്ടിട്ടുണ്ടാകും.

കൊച്ചൌസോച്ചേട്ടൻ മരിയ്ക്കുന്നതിന് ഏതാനും വർഷങ്ങൾക്കു മുമ്പ്, ഒരിയ്ക്കൽ, അവരിരുവരുമൊരുമിച്ചു നടന്നുപോകുന്നതു കണ്ടിരുന്നു. പരസ്പരം വർത്തമാനം പറഞ്ഞുകൊണ്ടു തന്നെ നടക്കുന്നു. വാർഡുതലത്തിലുള്ള ഗ്രാമസഭയിൽ സംബന്ധിയ്ക്കാൻ പോകുകയായിരുന്നു അവരിരുവരും. ഞാനും. ഞാൻ സൈക്കിളിലായിരുന്നു.

സാധാരണയായി ശാരിയാണു ഗ്രാമസഭയിൽ പോകാറ്. അന്നെന്തോ കാരണവശാൽ ഞാൻ വീട്ടിലുണ്ടായിരുന്നു. അതുകൊണ്ടു ഗ്രാമസഭയിൽ പോയതു ഞാനായിരുന്നു. അങ്ങനെയാണ് “കൊച്ചു”ങ്ങളിരുവരും ഒരുമിച്ചു നടന്നു പോകുന്നതു കാണാനിടയായത്.

പതിറ്റാണ്ടുകളോളം ശത്രുക്കളായിരുന്നവർ എന്ന്, എങ്ങനെ കൂട്ടായി? ഞാനത്ഭുതപ്പെട്ടുപോയി. കുറഞ്ഞൊരു കാലമൊന്നുമല്ലല്ലോ, പതിറ്റാണ്ടുകളല്ലേ, അവരകന്നു കഴിഞ്ഞത്!

ഗ്രാമസഭയിൽ അവരിരുവരും അടുത്തടുത്ത കസേരകളിൽത്തന്നെ ഇരിയ്ക്കുകയും ചെയ്തു.

മുത്തച്ഛന്മാരായിത്തീർന്നിരിയ്ക്കുന്ന നിലയ്ക്ക്, സ്വയം നല്ല ബുദ്ധി തോന്നി അവർ വീണ്ടും സുഹൃത്തുക്കളായെന്നാണു ഞാനന്നു കരുതിയത്. ശാരിയ്ക്കതിലൊരു പങ്കുണ്ടായിരുന്നെന്നു ഞാൻ വിചാരിച്ചിരുന്നേയില്ല. അവളതേപ്പറ്റിയൊന്നും പറഞ്ഞിരുന്നുമില്ല.

നീയിത് എന്നോടെന്താ ഇതുവരെപ്പറയാഞ്ഞത്?” ഞാൻ ശാരിയോടു ചോദിച്ചു. അവളെന്നോടു പലതും പറയാറില്ല.

കൂടാനുള്ളോരു കൂടി.” അവൾ നിസ്സംഗതയോടെ പറഞ്ഞു. “അതെന്താത്ര പറയാനുള്ളത്!”

ശരിയായിരിയ്ക്കണം. നന്മയുള്ളവരായിരുന്നു, കൊച്ചൌസോച്ചേട്ടനും കൊച്ചുവർക്കിച്ചേട്ടനും. ആർക്കും ഒരുപദ്രവവും ചെയ്യാത്തവർ. എങ്ങനെയോ തമ്മിൽ കലഹിയ്ക്കാനിടയായി. പഴയ പോലെ സുഹൃത്തുക്കളാകാനുള്ള ആഗ്രഹം അവർ പതിറ്റാണ്ടുകളോളം നെഞ്ചിൽ കൊണ്ടുനടന്നിരിയ്ക്കണം. അല്ലെങ്കിലവർ ശാരി കൂട്ടിച്ചേർത്ത കൈകൾ പിൻവലിച്ചുകളയുമായിരുന്നു.

കാര്യമങ്ങനെയൊക്കെയാണെങ്കിലും, ശാരി ആ കൂടിച്ചേരലിനുള്ള നിമിത്തമായിത്തീർന്നിരുന്നില്ലെങ്കിൽ ആ കൈകൾ കൂടിച്ചേരുമായിരുന്നോ എന്ന സംശയം ഇന്നുമുണ്ടെനിയ്ക്ക്.

കൊച്ചൌസോച്ചേട്ടന്റെ മകൻ സിറിലിന് സംശയമൊന്നുമില്ല; ശാരിച്ചേച്ചി കാരണമാണ് ആ വൈകിയ വേളയിലെങ്കിലും അവർ കൂടിച്ചേർന്നതെന്ന് അവൻ പറഞ്ഞു. കഴിഞ്ഞയാഴ്ച തെക്കേലെ കല്യാണത്തലേന്നുള്ള ഒത്തുകൂടലിൽ സിറിലും ഉണ്ടായിരുന്നു. കാരണവന്മാർ രണ്ടുപേരും ദീർഘകാലവൈരം വെടിഞ്ഞു വീണ്ടും സുഹൃത്തുക്കളായ കഥ സിറിൽ അവിടെ വച്ചു രസമായിപ്പറഞ്ഞു.

സിറിൽ പറയുന്നതിനു മുമ്പു തന്നെ അക്കഥ കേട്ടിട്ടുണ്ടായിരുന്നെന്ന് അവിടെയുണ്ടായിരുന്ന പലരും പറഞ്ഞു. നീണ്ട കാലം കീരിയും പാമ്പുമായി കഴിഞ്ഞിരുന്നവർ പെട്ടെന്നൊരു ദിനം യോജിച്ചിരിയ്ക്കുന്നതു കണ്ട് അവരും അത്ഭുതപ്പെട്ടിരുന്നത്രേ! അവരെ കൂട്ടിച്ചേർത്തതു ശാരിച്ചേച്ചിയായിരുന്നെന്ന് അവരും എന്നെപ്പോലെ പിന്നീടാണറിഞ്ഞത്.

എന്നാൽപ്പിന്നെ അക്കാര്യം കടലാസ്സിലാക്കിക്കളയാമെന്നു ഞാൻ തീരുമാനിയ്ക്കുകയാണുണ്ടായത്. ഒരിയ്ക്കലും കൂടിച്ചേരില്ലെന്നു തോന്നിപ്പിയ്ക്കുന്നവരെപ്പോലും ചിലപ്പോൾ കൂട്ടിച്ചേർക്കാനാകുമെന്ന് എല്ലാവരും അറിഞ്ഞോട്ടേ. മുറിച്ചിട്ട കോലും ചിലപ്പോഴൊക്കെ ഒന്നായിത്തീർന്നെന്നു വരാം.

കൊച്ചുവർക്കിച്ചേട്ടനും ഓർമ്മ മാത്രമായിട്ടു വർഷങ്ങളായി. ഇന്നിപ്പോൾ രണ്ടു “കൊച്ചു”ങ്ങളും ഒരുമിച്ചിരിപ്പുണ്ടാകും; അങ്ങു മുകളിൽ. വേർപെടുത്താൻ വേലികളില്ലാത്തിടത്ത്.

22 Apr 2015

ഒരു സ്പർശത്തിന്നായി



സുനിൽ എം എസ്

ചേട്ടാ, ഈ മിക്സിയൊന്നടിച്ചു തരൂ.

സരളയുടെ വിളികേട്ട് ഞാൻ അടുക്കളയിലേയ്ക്കു ചെന്നു.

രാവിലെ ഒരൊമ്പതു മണിയായിട്ടുണ്ടാകും. ഞായറാഴ്ചകളിൽ അമ്മയുടെ ശുശ്രൂഷയൊഴികെയുള്ള കാര്യങ്ങൾ ഒരല്പം വൈകിയേ തുടങ്ങാറുള്ളു.

നാളികേരം ചിരവിയതു ഞാൻ മിക്സിയിൽ അടിച്ചു കൊണ്ടിരിയ്ക്കുന്നു. സരള ഗ്യാസിൽ ദോശയുണ്ടാക്കിക്കൊണ്ടിരിയ്ക്കുന്നു.

ആ സമയം സദു ശബ്ദമുണ്ടാക്കാതെ, പതുങ്ങിപ്പതുങ്ങിയെത്തി. ഉദ്വേഗപൂർണ്ണമായ കൊച്ചു മുഖം. എന്തോ രഹസ്യം പറയാനുള്ള ആവേശം പ്രകടം. തൊട്ടു പിന്നാലെ അവന്റെ ചേച്ചി, സരി - സരിത - യുമുണ്ട്.

അവൻ എന്റെയടുത്തുവന്ന് ശബ്ദകോലാഹലമുണ്ടാക്കുന്ന മിക്സി ഓഫു ചെയ്യാൻ കൈകൊണ്ട് ആംഗ്യം കാണിച്ചു. ഞാൻ അതനുസരിച്ചു. ഒമ്പതു വയസ്സുകാരന്റെ മുഖത്ത് അത്ര ഗൌരവമുണ്ടായിരുന്നു.

അതൊന്നു കൂടി അടിയ്ക്കണം ചേട്ടാഎന്നു പറഞ്ഞുകൊണ്ട് സരള തിരിഞ്ഞു നോക്കിയപ്പോഴാണ് സദുവിനെ കാണുന്നത്. സദു ഞങ്ങളെ രണ്ടു പേരേയും അടുത്തേയ്ക്കു വരാൻ രണ്ടു കൈ കൊണ്ടും ആംഗ്യം കാണിച്ചു. അവൻ ഞങ്ങൾ രണ്ടു പേരുടേയും പുറത്തുകൂടി കൈകൾ ചുറ്റി ശിരസ്സുകൾ വലിച്ചു താഴ്ത്തി, ഞങ്ങളുടെ കാതുകൾ അവന്റെ ചുണ്ടോടടുപ്പിച്ചു. അവനെന്തോ പരമരഹസ്യം വെളിപ്പെടുത്താൻ പോകുന്നുണ്ടെന്നു വ്യക്തം. സരിയും ഞങ്ങളോടു ചേർന്നു നിന്നു.

അമ്മൂമ്മ എന്നോടു മിണ്ടി.ഇടതുകൈ ഉയർത്തി, വിരലിലെ മോതിരത്തിൽ തൊട്ടു കാണിച്ചുകൊണ്ട് സദു അതീവരഹസ്യമായി പറഞ്ഞു, “‘ടൈറ്റായീന്നു പറഞ്ഞു.അവൻ ഉറപ്പിനു വേണ്ടി ടൈറ്റായീഎന്ന് ഒന്നുകൂടി ഊന്നിപ്പറഞ്ഞു.

സരളയും ഞാനും മുഖത്തോടു മുഖം നോക്കി. അമ്മ ഇന്നു മിണ്ടിയിരുന്നോ?” ഞാൻ സരളയോടു ചോദിച്ചു.

അല്പം മുമ്പ് അവൾ പതിവുപോലെ അമ്മയെ കുളിപ്പിച്ച്, വസ്ത്രം ധരിപ്പിച്ച്, തലമുടി ചീകിക്കൊടുത്ത്, മെല്ലെ പിടിച്ച് അമ്മയുടെ കട്ടിലിനരികിൽത്തന്നെയുള്ള സെറ്റിയിൽ ഇരുത്തുന്നതു വരെ അമ്മ ഒന്നും സംസാരിച്ചിട്ടില്ലായിരുന്നു. സരളയുടെ ശുശ്രൂഷകൾക്ക് യാന്ത്രികമായി നിന്നു കൊടുത്തിരുന്നെങ്കിലും അമ്മ ശിരസ്സുയർത്തി അവളുടെ കണ്ണുകളിലേയ്ക്ക് ബോധപൂർവ്വം ഒരു തവണയെങ്കിലും നോക്കുകയോ, ഒരക്ഷരമെങ്കിലും മിണ്ടുകയോ ചെയ്തിരുന്നില്ല.

കുറെ നാളായി അതാണു പതിവ്.

അമ്മയുടെ സംസാരവും പ്രതികരണവും നിലച്ച ശേഷം, നടക്കാൻ തുടങ്ങിയ ഒരു കൊച്ചു കുഞ്ഞിനെയെന്ന പോലെയാണ് സരള അമ്മയെ കൈകാര്യം ചെയ്തു പോന്നിരിയ്ക്കുന്നത്. ഇന്നു രാവിലെ പോലും അമ്മയുടെ മുഖത്തു പൌഡർ പൂശി, നെറ്റിയിൽ കുങ്കുമം കൊണ്ടു പൊട്ടു തൊട്ടുകൊടുത്ത്, ഒരല്പം അകന്നു നിന്ന്, തല ചെരിച്ചു നോക്കി, “എന്റെ ലക്ഷ്മിക്കുട്ടി ഇന്നു നല്ല ചുന്ദരിക്കുട്ടിയായിട്ടുണ്ട്എന്ന കമന്റു പാസ്സാക്കിയ ശേഷം അമ്മയുടെ കവിളത്ത് അവളൊരുമ്മയും വച്ചതിന് ഞാൻ സാക്ഷ്യം വഹിച്ചിരുന്നു.

അപ്പോഴൊക്കെ അമ്മ തികച്ചും നിർവ്വികാരയായിരുന്നു. യാതൊരു വിധ ഭാവമോ ഭാവഭേദമോ ഇല്ലാതെ. പിന്നെയെങ്ങനെ...

പത്രം വായന അമ്മ പെൻഷൻ പറ്റിയ ശേഷമുള്ള ദിനചര്യയുടെ അവിഭാജ്യഘടകമായിരുന്നു. രാഷ്ട്രീയപക്ഷഭേദങ്ങളില്ലാതെ തന്നെ സംസ്ഥാനരാഷ്ട്രീയത്തിൽ അമ്മ ശ്രദ്ധാലുവായിരുന്നു. ഞാൻ ബാല്യം മുതൽക്കേ രാഷ്ട്രീയത്തിൽ ശ്രദ്ധിയ്ക്കാനിട വന്നതും അമ്മയുമായുള്ള ചർച്ചകളിൽ നിന്നായിരുന്നു. പത്രം വന്നാൽ രാഷ്ട്രീയവാർത്തകളാണ് അമ്മ ആദ്യം തന്നെ നോക്കാറുണ്ടായിരുന്നത്. അവ വായിച്ച്, അവയെപ്പറ്റിയുള്ള സ്വന്തം അഭിപ്രായങ്ങൾ അമ്മ പറഞ്ഞിരുന്നു. ആ അഭിപ്രായങ്ങളിൽ നിന്നാണ് എനിയ്ക്ക് അത്തരം കാര്യങ്ങളിൽ വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായത്.

അമ്മയുടെ ഓർമ്മശക്തി മങ്ങാൻ തുടങ്ങിയ ശേഷം അന്നാന്നത്തെ പത്രം അമ്മയെ വായിച്ചു കേൾപ്പിയ്ക്കുകയെന്ന പതിവും തനിയേ ഉണ്ടായി.

പ്രവൃത്തിദിവസങ്ങളിൽ മറ്റെല്ലാവരും പോയി, തിരക്കുകളൊഴിഞ്ഞ ശേഷം സരള അമ്മയെ പത്രം വായിച്ചു കേൾപ്പിയ്ക്കും. ഗ്യാസിന്റെ ദൌർലഭ്യവും നിത്യോപയോഗസാധനങ്ങളുടെ വിലവർദ്ധനയും സ്ത്രീപക്ഷവാർത്തകളുമൊക്കെയായിരുന്നു സരള വായിച്ചുകൊടുത്തിരുന്നത്. മുമ്പവൾ കഥകളും വായിച്ചു കേൾപ്പിച്ചിരുന്നു. ഒരിയ്ക്കൽ ഒരമ്മയെപ്പറ്റിയുള്ള കഥ വായിച്ചു കൊടുക്കുമ്പോൾ അവൾക്ക് കരച്ചിലു വന്നു. അതു വായിച്ചു പൂർത്തിയാക്കാനായില്ല. അതിനു ശേഷം അവൾ കഥ വായിച്ചു കൊടുക്കാറില്ല.

അവധിദിവസങ്ങളിൽ സരിയോ സദുവോ അമ്മൂമ്മയ്ക്ക് പത്രം വായിച്ചുകൊടുക്കുകയെന്ന ചുമതല നിറവേറ്റുന്നു. സദുവിന്റെ വാ‍യന കേൾക്കാൻ രസമാണ്. മുഖ്യമായും ക്രിക്കറ്റിന്റേയും ഫുട്ബോളിന്റേയും വാർത്തകളായിരിയ്ക്കും സദു ഉത്സാഹപൂർവ്വം വായിച്ചു കേൾപ്പിയ്ക്കുന്നത്. സിനിമക്കാര്യങ്ങളായിരിയ്ക്കും സരി വായിച്ചു കൊടുക്കുന്നത്.

വായിച്ചുകേൾക്കുന്ന വാർത്തകളുമായി അമ്മ തുടക്കത്തിൽ പ്രതികരിയ്ക്കാറുണ്ടായിരുന്നു. പ്രതികരണങ്ങൾ നിലച്ചിട്ടിപ്പോൾ ഏറെ നാളായി. വായിച്ചു കേൾക്കുന്നതൊന്നും ഇപ്പോളമ്മ മനസ്സിലാക്കാറില്ല; മനസ്സിലാക്കുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണാറില്ല. എങ്കിലും വായിച്ചുകൊടുക്കുന്ന പതിവിനു മുടക്കം വന്നിട്ടില്ല.

പത്രം വായിച്ചു കേൾക്കുമ്പോൾ അമ്മയ്ക്ക് താത്പര്യമുള്ള വിഷയങ്ങളെപ്പറ്റി എന്തെങ്കിലുമൊന്നു പറയാനോ, ഏതെങ്കിലും തരത്തിലൊന്നു പ്രതികരിയ്ക്കാനോ ഉള്ള പ്രചോദനം അമ്മയ്ക്കു കിട്ടുമെന്നും, മങ്ങിക്കൊണ്ടിരിയ്ക്കുന്ന അമ്മയുടെ ബോധം അതിലൂടെ മടങ്ങിവന്നേയ്ക്കുമെന്നുമുള്ള പ്രതീക്ഷകളായിരുന്നു ആ പതിവിന്റെ പിന്നിലെ ചാലകശക്തി.

കുളി കഴിഞ്ഞൊരുങ്ങിയ അമ്മയെ കട്ടിലിനരികിൽത്തന്നെയുള്ള സെറ്റിയിലാണ് സരള ഇരുത്തിയിരുന്നത്. സരള അമ്മയെ ഊട്ടിയതും അതിലിരുത്തിയാണ്. വായിൽ വച്ചു കിട്ടുന്ന ആഹാരം അമ്മ അറിയാതെ തന്നെ, യാന്ത്രികമായി ചവയ്ക്കുന്നു, കഴിയ്ക്കുന്നു. ചിലപ്പോൾ സമയമേറെക്കഴിഞ്ഞാണ് ആഹാരം ഇറങ്ങിപ്പോകുക.

ചുണ്ടുകൾക്ക് ഇടത്തോട്ടൊരു കോട്ടമുണ്ടായിട്ടുണ്ട്. അതുമൂലം ചുണ്ടുകളുടെ ഇടതു കോണിലൂടെ ഇടയ്ക്കിടെ ഉമിനീർ ഒലിച്ചിറങ്ങാറുണ്ട്. അതു തുടച്ചു മാറ്റാൻ തൂവാല അടുത്തു തന്നെ വച്ചിരിയ്ക്കുന്നു. അടുത്തിരിയ്ക്കുന്നവർ ആരായാലും - സദുവും - അതു തുടച്ചു മാറ്റുന്നു. സദു കുഞ്ഞായിരിയ്ക്കുമ്പോൾ അമ്മൂമ്മ എത്ര തവണ ജലദോഷം ബാധിച്ച അവന്റെ മൂക്കു പിഴിഞ്ഞു കളഞ്ഞ് തുടച്ചു കൊടുത്തിരിയ്ക്കുന്നു! അവൻ തൂവാലയെടുത്ത് വളരെ ശ്രദ്ധയോടെ അമ്മൂമ്മയുടെ താടിയിലേയ്ക്കൊഴുകുന്ന ഉമിനീർ തുടച്ചുകളയും.

എവിടേയ്ക്കെന്നില്ലാതെ നോക്കിക്കൊണ്ട് അമ്മ നിശ്ചലയായി സെറ്റിയിൽ ഇരിയ്ക്കും. സദു പറഞ്ഞതിൽ നിന്നു മനസ്സിലായത് ഇതാണ്: ഇന്ന് അമ്മൂമ്മ അങ്ങനെയിരിയ്ക്കുമ്പോൾ അമ്മൂമ്മയോടു ചേർന്നിരുന്നുകൊണ്ട് സദു പത്രവാർത്തകൾ ഓരോന്നായി വായിച്ചു കേൾപ്പിച്ചു കൊടുക്കുകയായിരുന്നു. പത്രം മടിയിൽ വിരിച്ച് വാർത്തകളിൽ വിരലോടിച്ചാണവന്റെ പത്രവായന. ഓരോ വാർത്തയും വായിച്ച ശേഷം അവൻ അമ്മൂമ്മയുടെ മുഖത്തു നോക്കും. അമ്മൂമ്മയ്ക്ക് അതിഷ്ടായോഎന്ന് അവൻ ഇടയ്ക്കിടെ ചോദിയ്ക്കുകയും, “അമ്മൂമ്മയ്ക്ക് അതിഷ്ടായിട്ടുണ്ടാകുംഎന്ന് സ്വയം സമാധാനിയ്ക്കുകയും ചെയ്യും.

ഇന്നങ്ങനെ വായന നടന്നുകൊണ്ടിരിയ്ക്കെയാണ്, വിദൂരതയിൽ നട്ടിരുന്ന നിർജ്ജീവമായ നോട്ടം അമ്മ എപ്പോഴോ പിൻ‌വലിച്ചതും, അവന്റെ ഇടതു കൈയ്യിലുണ്ടായിരുന്ന മോതിരത്തിന്മേൽ സ്പർശിച്ചതും, അതിൽ മെല്ലെ തടവിക്കൊണ്ട് ടൈറ്റായീഎന്നു പറഞ്ഞതും.

വർഷങ്ങൾക്കു മുമ്പ്, പൂർണ്ണാരോഗ്യവതിയായിരിയ്ക്കുമ്പോൾ, അമ്മ സ്വയം ജ്വല്ലറിയിൽ നിന്നു വാങ്ങിക്കൊണ്ടു വന്ന് സദുവിന്റെ വിരലിൽ അണിയിച്ചതാണ് ആ മോതിരം.

തൊട്ടടുത്ത മുറിയിലിരുന്ന് എഴുതിക്കൊണ്ടിരുന്ന സരിയും അമ്മൂമ്മയുടെ നീണ്ട കാലമായി കേൾക്കാതിരുന്ന സ്വരം കേട്ടിരുന്നു. അതു കേട്ടയുടനെ അവളും പ്രതീക്ഷകളോടെ അമ്മൂമ്മയുടെ അടുത്തേയ്ക്ക് ഓടിച്ചെന്നിരുന്നു. പക്ഷേ, അപ്പോഴേയ്ക്ക് അമ്മൂമ്മയുടെ നോട്ടം മരവിച്ചു കഴിഞ്ഞിരുന്നു.

ബോധത്തിന്റെ നൈമിഷികമായ മിന്നലാട്ടം തുടർന്നു കിട്ടാനായി സദുവും സരിയും അമ്മൂമ്മയോട് സംസാരിച്ചു നോക്കിയെങ്കിലും ആ ശ്രമങ്ങൾ വിഫലമായി. അപ്പോഴാണ് അവർ ഞങ്ങളുടെ അടുത്തേയ്ക്കോടി വന്നത്.

സദുവിന്റെ വിശദീകരണം കേട്ട പാതി, കേൾക്കാത്ത പാതി, സരള അമ്മയുടെ അടുത്തേയ്ക്കോടി. ബോധത്തിന്റെ മിന്നലാട്ടം അണഞ്ഞു പോകും മുമ്പെ അതിനെ കൂടുതൽ ശക്തിപ്പെടുത്താനായേയ്ക്കുമെന്ന പ്രത്യാശ അവളുടെ മുഖത്തു പ്രകടമായിരുന്നു.

കൈകൾ മടിയിൽ ചേർത്തു വച്ച്, നിലത്തേയ്ക്കു നോക്കിക്കൊണ്ട് സെറ്റിയിൽ മരവിച്ചിരിയ്ക്കുകയായിരുന്നു, അമ്മ.

അമ്മയുടെ മുമ്പിൽ നിലത്തിരുന്നുകൊണ്ട് സരള അമ്മയുടെ മുഖത്തേയ്ക്കുറ്റു നോക്കി. സദുവിനെ ആംഗ്യത്തിലൂടെ അരികിൽ വരുത്തി, അവന്റെ മോതിരവിരൽ പിടിച്ചുയർത്തിക്കാണിച്ചുകൊണ്ട് അവൾ അമ്മയോടു പറഞ്ഞു, “അവന്റെ മോതിരം ടൈറ്റായിപ്പോയമ്മേ. അമ്മ പറഞ്ഞപ്പഴാ അതറിഞ്ഞത്.

മോതിരം സദുവിന്റെ വിരലിൽ മുറുകിപ്പോയിരുന്നുവെന്ന് അമ്മ പറഞ്ഞത് തികച്ചും ശരിയായിരുന്നു. മോതിരം കിടക്കുന്ന ഭാഗത്ത് വിരലല്പം നേർത്തു പോയിരിയ്ക്കുന്നു. അര നിമിഷനേരത്തേയ്ക്കു മാത്രമായി വീണു കിട്ടിയ ബോധത്തിനിടയിൽ അമ്മയതു കണ്ടെത്തി.

അമ്മേ, അതു മാറ്റി വലുതൊരെണ്ണം വാങ്ങിയിടാം.പിന്തുണയ്ക്കായി അവളെന്നെ നോക്കി.

അതു മാറ്റിക്കോളാമമ്മേ.ഞാനും അമ്മയ്ക്കുറപ്പു കൊടുത്തു.

അമ്മയിൽ നിന്ന് പ്രതികരണമുണ്ടായില്ല.

ബോധത്തിന്റെ ആ ഒളിനോട്ടം അല്പനേരം കൂടിയെങ്കിലും നീണ്ടുനിന്നിരുന്നെങ്കിൽ! മനസ്സ് അഭിലഷിച്ചുപോയി.

സദു ജനിച്ചപ്പോൾ അമ്മയായിരുന്നു അവനെ ആദ്യമായി കൈയ്യിലെടുത്തത്. അടുത്തു തന്നെയുള്ള കിന്റർ ഗാർട്ടനിലെ പ്ലേയേഴ്സ്, എൽകെജി, യൂകെജി എന്നീ ക്ലാസ്സുകളിലേയ്ക്ക് അവനെ കൈപിടിച്ചു കൂട്ടിക്കൊണ്ടു പോകുകയും തിരികെ കൊണ്ടുവരികയും ചെയ്തിരുന്നതും അമ്മയായിരുന്നു. അവന് പനി വരാൻ പോകുന്നുണ്ട് എന്നാദ്യം കണ്ടറിഞ്ഞിരുന്നതും അമ്മ തന്നെ.

സദു അമ്മയ്ക്കെപ്പോഴും ഹൃദയത്തോടടുത്ത വിഷയമായിരുന്നു.

ഒരു പക്ഷേ, അതുകൊണ്ടായിരിയ്ക്കാം അവന്റെ വിരലിൽ മോതിരം മുറുകിപ്പോയിരിയ്ക്കുന്നതു കാണാൻ വിസ്മൃതിയിലാണ്ടിരുന്നിട്ടും അമ്മയ്ക്കു കഴിഞ്ഞത്.

ഞങ്ങൾ നാലു പേർക്കും കാണാൻ കഴിയാഞ്ഞത് അമ്മയ്ക്ക് അര നിമിഷം കൊണ്ടു കാണാൻ കഴിഞ്ഞ നിലയ്ക്ക് അത്തരം കഴിവുകൾ അമ്മയുടെ ഉള്ളിൽ അവശേഷിച്ചിട്ടുണ്ട് എന്നുറപ്പ്. ആ കഴിവു മുഴുവനും അര നിമിഷം കൊണ്ടു വറ്റിപ്പോയിക്കാണാൻ വഴിയില്ല. ആ കഴിവിന്റെ അവശിഷ്ടങ്ങൾ വീണ്ടും ചെറു കണികകളായെങ്കിലും പുറത്തു വരും. വരാതിരിയ്ക്കില്ല.

ഞാനും ആശയോടെ സരളയുടെ സമീപത്ത് നിലത്തിരുന്നു.

അമ്മയുടെ ശ്രദ്ധയാകർഷിയ്ക്കാൻ വേണ്ടി സരള പലതും അമ്മയോടു പറഞ്ഞുകൊണ്ടിരുന്നു. ആ ശ്രമത്തിൽ സരിയും സദുവും പങ്കു ചേർന്നു. അമ്മൂമ്മയെക്കൊണ്ട് എന്തെങ്കിലും കൂടി സംസാരിപ്പിയ്ക്കണം.

അമ്മ പഴയ പോലെ ആയിട്ടു വേണം നമുക്കു രണ്ടു പേർക്കും കൂടി വീണ്ടും കറക്കം തുടങ്ങാൻ,” സരള പറഞ്ഞു.

അവളും അമ്മയും കൂടി കുറേയേറെ സ്ഥലങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട്. അമ്മേ, നമുക്കവിടെയൊന്നു പോയിവന്നാലോഎന്നു സരള ചോദിയ്ക്കുമ്പോഴൊക്കെ, “പൊയ്ക്കളയാംഎന്നായിരുന്നു അമ്മയുടെ സ്ഥിരം മറുപടി.

അവളും ഞാനും കൂടി ചെയ്തിരിയ്ക്കുന്ന യാത്രകളേക്കാൾ കൂടുതൽ അവളും അമ്മയും കൂടിയാണു ചെയ്തിരിയ്ക്കുന്നത്. അവളോടൊപ്പം നടന്ന്, അവളുടെ യുവത്വവും പ്രസരിപ്പും അമ്മയ്ക്കും പകർന്നു കിട്ടിയതു പോലെയായിരുന്നു.

എന്നാലിന്നിപ്പോൾ സരളയുടെ വാക്കുകൾ അമ്മ കേൾക്കുന്നതായി തോന്നുന്നില്ല. അവൾ അമ്മയുടെ ദൃഷ്ടിപഥത്തിലായിരുന്നെങ്കിലും അവളെ അമ്മ കാണുന്നതായും തോന്നുന്നില്ല. അമ്മയുടെ നോട്ടം നിർജ്ജീവമായിത്തുടർന്നു.

ചേട്ടാ, സന്ദീപിനോടൊന്നു ചോദിയ്ക്കായിരുന്നു,” സരള അഭിപ്രായപ്പെട്ടു. നിർവ്വികാരാവസ്ഥയ്ക്കിടെ ബോധത്തിന്റെ മിന്നലാട്ടം കണ്ടതിന്റെ അർത്ഥമെന്തെന്ന് അവൾക്കറിയണം. സന്ദീപിനതു പറയാൻ പറ്റും.

സന്ദീപ് സരളയുടെ ഒരകന്ന കസിനാണ്. ഡോക്ടറുമാണ്. സന്ദീപാണ് വീട്ടിൽ വന്ന് അമ്മയെ പരിശോധിയ്ക്കുന്നതും, അമ്മയെ ചികിത്സിയ്ക്കുന്ന രണ്ടു ഡോക്ടർമാരുമായുള്ള ചർച്ചകൾ നടത്തുന്നതും, അവരുടെ നിർദ്ദേശങ്ങൾ ഞങ്ങൾക്കു കൈമാറുന്നതും. ഏതാനും ദിവസം മുമ്പ് അമ്മയ്ക്കുള്ള മരുന്നുകളിൽ ചില മാറ്റങ്ങൾ വരുത്തിയത് സന്ദീപിന്റെ നിർദ്ദേശപ്രകാരമായിരുന്നു.

ആ മാറ്റങ്ങളുടെ ഫലമായിരിയ്ക്കുമോ അമ്മയ്ക്ക് പെട്ടെന്നുണ്ടായി മറഞ്ഞ ഈ തെളിച്ചം?

മരുന്നിൽ വരുത്തിയിരിയ്ക്കുന്ന പരിവർത്തനം പാർശ്വഫലങ്ങളും ദൂഷ്യഫലങ്ങളും കുറയ്ക്കാനുദ്ദേശിച്ചുകൊണ്ടുള്ളതാണെന്നും, അത് അമ്മയുടെ സ്ഥിതിയിൽ ബൌദ്ധികപുരോഗതിയുണ്ടാക്കുമെന്നു കരുതുന്നില്ലെന്നുമുള്ള മുന്നറിയിപ്പ് അന്നു തന്നെ സന്ദീപ് തന്നിരുന്നു. അത്ഭുതങ്ങൾ പ്രതീക്ഷിയ്ക്കാൻ പാടില്ല.

എങ്കിലും, മോതിരം ടൈറ്റായെന്ന് അമ്മ അര നിമിഷം കൊണ്ട് മനസ്സിലാക്കിയെടുത്തത് ഒരു യാഥാർത്ഥ്യമായി അവശേഷിയ്ക്കുന്നു.

പ്രതീക്ഷയോടെ ഞാൻ സന്ദീപിനെ വിളിച്ചു.

സന്ദീപ് വിവരങ്ങൾ വിശദമായി വീണ്ടും വീണ്ടും ചോദിച്ചറിഞ്ഞു. ലക്ഷണങ്ങളിൽ എന്തെല്ലാം മാറ്റങ്ങൾ വന്നിട്ടുണ്ട്, അമ്മ ആകെ എത്ര വാക്കുകൾ പറഞ്ഞു, നമ്മെ നേരേ നോക്കുന്നുണ്ടോ, കാണുന്നതു കാണുന്നതായി ഭാവിയ്ക്കുന്നുണ്ടോ, പ്രതികരിയ്ക്കുന്നുണ്ടോ, എന്തെങ്കിലും തരത്തിലുള്ള പരിചയഭാവം അല്പനേരത്തേയ്ക്കാണെങ്കിലും മിന്നിമറയുന്നുണ്ടോ, വായന, എഴുതൽ, എന്നിങ്ങനെ എന്തെങ്കിലുമൊക്കെ ചെയ്യാൻ തുടങ്ങിയിട്ടുണ്ടോ...

അങ്ങനെ നിരവധി ചോദ്യങ്ങൾ.

മിനിറ്റുകൾ നീണ്ട സംഭാഷണത്തിനിടയിൽ അവനൊരു ചെക്ക് ലിസ്റ്റിൽ നിന്ന് ഓരോന്നോരോന്നായി ചോദിച്ച ചോദ്യങ്ങളിൽ മിയ്ക്കതിനും ഇല്ല, അല്ല എന്ന ഉത്തരങ്ങൾ എനിയ്ക്കു കൊടുക്കേണ്ടി വന്നു. എന്റെ തൊണ്ടയിടറി.

എങ്കിലും ഏതാനും മിനിറ്റു മുമ്പ് സദുവിന്റെ മോതിരവിരലിൽ സ്പർശിച്ചുകൊണ്ട് ടൈറ്റായീഎന്ന് അമ്മ കൃത്യമായിപ്പറഞ്ഞത് വലിയൊരു പുരോഗതിയല്ലെന്നു പറയാൻ പറ്റുമോ എന്നു ഞാൻ സന്ദീപിനോടു ചോദിച്ചു. ഏറെ നാളായി അമ്മ എന്തെങ്കിലുമൊന്നു സംസാരിച്ചിട്ട്. അങ്ങനെയിരിയ്ക്കെ ഈയൊരു വാക്കു പറഞ്ഞത് അമ്മയ്ക്കുണ്ടായിരിയ്ക്കുന്ന പുരോഗതിയെത്തന്നെയല്ലേ സൂചിപ്പിയ്ക്കുന്നത്? അത് അങ്ങനെയല്ലെങ്കിൽ മറ്റെന്താണ്?

ആ ഒരു വാക്കു മാത്രം പറഞ്ഞിരിയ്ക്കുന്നത് തത്കാലം പ്രതീക്ഷയ്ക്കു വക നൽകുന്നില്ല. ബോധത്തിന്റേതായ, വ്യക്തമായി തിരിച്ചറിയാൻ പറ്റുന്ന, തുടർച്ചയായ സൂചനകളാണു വേണ്ടത്. പ്രായോഗികമല്ലാത്ത ആശകൾ വച്ചു പുലർത്തരുത്. യാഥാർത്ഥ്യം മനസ്സിലാക്കാൻ സരളച്ചേച്ചിയോടും പറയുക. സന്ദീപ് ഉപദേശിച്ചു.

എന്റെ മനസ്സിടിഞ്ഞു.

അമ്മയുടെ മുഖത്തു തുടരുന്ന നിർവ്വികാരതയും എന്റെ മുഖത്തു പ്രതിഫലിച്ച നിരാശയും മാറിമാറി നോക്കിക്കൊണ്ടിരുന്ന സരള തളർന്നു. അവൾ അമ്മയുടെ മടിയിൽ തല ചായ്ച്ചു.

പണ്ട് ഞാൻ ഓഫീസിൽ നിന്ന് ബൈക്കിൽ തിരികെ വരാൻ വൈകുമ്പോഴൊക്കെ അവളുടെ പതിവ് അതായിരുന്നു. ആദ്യം കുറേ നേരം അവളും അമ്മയും കൂടി വഴിയിൽ കണ്ണും നട്ടിരിയ്ക്കും. ടെൻഷൻ കൂടുമ്പോൾ സരള അമ്മയുടെ കാൽക്കലിരുന്നുകൊണ്ട് അമ്മയുടെ മടിയിൽ തല ചായ്ക്കും. അമ്മ അവളുടെ ശിരസ്സിൽ തലോടിക്കൊണ്ടിരിയ്ക്കും. “അവനിപ്പൊ വരും, മോളേ,” അമ്മ ആശ്വസിപ്പിയ്ക്കും.

എന്നെ കാത്തിരിയ്ക്കുമ്പോൾ മാത്രമല്ല, എന്തെങ്കിലും വിഷമം തോന്നുമ്പോഴൊക്കെ അവൾ അമ്മയുടെ മടിയിൽ ശിരസ്സു ചായ്ച്ച് അഭയം പ്രാപിയ്ക്കുക പതിവായിരുന്നു. അമ്മയുടെ സ്നേഹമസൃണമായ തലോടലും ആശ്വാസവചനങ്ങളും അവളുടെ വിഷമങ്ങളകറ്റിയിരുന്നു. അമ്മയായിരുന്നു അവളുടെ ആത്മധൈര്യത്തിന്റെ ഉറവിടം.

ഇന്നിപ്പോൾ സരള മടിയിൽ തല ചായ്ച്ചിട്ടും അമ്മയതു കാണുന്നില്ല, അറിയുന്നു പോലുമില്ല.

അവൾക്കതു ഹൃദയഭേദകമായിരുന്നിരിയ്ക്കണം.

പെട്ടെന്ന്, അതു വരെ നിശ്ചലമായിരുന്ന അമ്മയുടെ വലതുകൈ അവളുടെ ശിരസ്സിൽ തലോടാനെന്ന പോലെ ഉയർന്നു.

ബൌദ്ധികപുരോഗതിയുടെ ചിഹ്നം രണ്ട്! ഞങ്ങൾ ശ്വാസം അടക്കിപ്പിടിച്ചു.

അമ്മയുടെ മടിയിൽ തല ചായ്ച്ചിരുന്ന സരള അമ്മ അല്പമുയർത്തിപ്പിടിച്ചിരിയ്ക്കുന്ന കൈയ്യിലേയ്ക്കു തന്നെ നോക്കിക്കിടന്നു. അമ്മ അവളുടെ ശിരസ്സിൽ തലോടും എന്ന ഉൽക്കടമായ ആശയോടെ, പ്രതീക്ഷയോടെ.

സരളയുടെ ബാല്യത്തിൽത്തന്നെ അവളുടെ അമ്മ മണ്മറഞ്ഞു പോയിരുന്നു. അച്ഛനും രണ്ടു മൂത്ത സഹോദരന്മാരും കൂടിയാണ് അവളെ വളർത്തിയത്. അവർ മൂവരും സ്നേഹസമ്പന്നരായിരുന്നു. എങ്കിലും അവർ പുരുഷന്മാരല്ലേ; അവളുടെ ആവശ്യങ്ങളെല്ലാം അവർ നിറവേറ്റിയിരുന്നെങ്കിലും, ഒരമ്മയ്ക്കു മാത്രം നൽകാൻ കഴിയുന്ന സ്നേഹവാത്സല്യങ്ങൾ അവൾക്കു കിട്ടാതെ പോയി.

അമ്മയാണ് എനിയ്ക്കു വേണ്ടി സരളയെ ചെന്നു കണ്ടത്. അമ്മയുമായി ഒരു മണിക്കൂർ സംസാരിച്ചതോടെ അവൾ അമ്മയുടെ ആരാധികയായി മാറി. ക്ലീൻ ബൌൾഡ്എന്നാണ് അതിനെപ്പറ്റി അവൾ പറയാറ്. അമ്മയും ക്ലീൻ ബൌൾഡ്ആയിരുന്നു. നീ അവളെ കല്യാണം കഴിയ്ക്കണം,” മടങ്ങിവന്നയുടനെ അമ്മയെനിയ്ക്ക് ഫോൺ ചെയ്തു പറഞ്ഞു.

സരള ഇവിടെ വന്നു കയറിയ ശേഷം അവർ തമ്മിലുള്ള ബന്ധം സുദൃഢമായി. അവൾക്ക് ഒരമ്മയെക്കിട്ടി. അമ്മയ്ക്ക് ഒരു മകളേയും.

അമ്മയുടെ ബോധം പതുക്കെ പുറകോട്ടു വലിയുന്നത് ആദ്യം തിരിച്ചറിഞ്ഞതും അവൾ തന്നെയായിരുന്നു. ആരാ?” ഒരു ദിവസം രാവിലെ ഉണരാൻ വൈകിയതെന്തേ എന്നന്വേഷിയ്ക്കാനായി അമ്മയുടെ മുറിയിലേയ്ക്കു കടന്നു ചെന്ന സരളയോട് അപരിചിതഭാവത്തിൽ അമ്മ ചോദിച്ചു. മോളാരാ?” തീരെ പരിചയമില്ലാത്ത മട്ടിൽ അമ്മ ചോദ്യം ആവർത്തിച്ചു.

അതായിരുന്നു തുടക്കം.

പെട്ടെന്നു കടന്നു വന്ന മറവി മനസ്സിലാക്കി അധികം കഴിയും മുമ്പെ അമ്മ ചിരിച്ചെങ്കിലും അമ്മയ്ക്ക് എന്തോ കുഴപ്പം വരാൻ പോകുന്നെന്ന് അന്നു തന്നെ സരള എന്നോടു പറഞ്ഞിരുന്നു. അന്നു ഞാനവളെ ശാസിച്ചു. നീ വെറുതേ ഭയപ്പെടുകയാണ്. അമ്മയ്ക്കൊരു കുഴപ്പവുമില്ല. മനുഷ്യർക്ക് ഇടയ്ക്കിടെ മറവിയുണ്ടാവില്ലേ? നമ്മുടെ കാര്യം പോലും അങ്ങനെ. പിന്നെ വയസ്സായവരുടെ കാര്യം പറയാനുണ്ടോ?

കുറച്ചു നാൾ കഴിഞ്ഞ ശേഷമാണ് അവൾ പറഞ്ഞതിൽ ശരിയുണ്ട് എന്നെനിയ്ക്കും തോന്നിത്തുടങ്ങിയത്. അമ്മയുടെ നെഞ്ചോട് ഒട്ടിനിന്നിരുന്നതു കൊണ്ട് അമ്മയുടെ അതിസൂക്ഷ്മമായ ഭാവവും ഭാവമാറ്റവും അവൾ വ്യക്തമായി വായിച്ചെടുത്തിരുന്നു.

അമ്മയിലെ മാറ്റം സരളയ്ക്ക് വലിയ ഒരാഘാതമായിരുന്നു. അമ്മയേയും അവളേയും ഒരേ സമയം ശുശ്രൂഷിയ്ക്കേണ്ടി വരുമോയെന്നു പോലും ഞാൻ ഭയന്ന ഒരു ഘട്ടമുണ്ടായിരുന്നു. അമ്മയുടെ ഡോക്ടർമാരുമായി സന്ദീപ് ഒരുക്കിത്തന്ന ചർച്ചകളാണ് സരളയ്ക്ക് യാഥാർത്ഥ്യത്തെ നേരിടാനുള്ള കെല്പുണ്ടാക്കിയത്. അമ്മ അറിയുന്നില്ലെങ്കിലും അമ്മയ്ക്ക് സരളയെ വളരെ ആവശ്യമുള്ള സമയമാണിതെന്ന് ഡോക്ടർമാർ അവളെ പറഞ്ഞു മനസ്സിലാക്കി. അമ്മയുടെ സാന്നിദ്ധ്യം കഴിയുന്നത്ര നീണ്ടു കിട്ടാൻ അതത്യാവശ്യമാണെന്നും അവർ മുന്നറിയിപ്പു നൽകി.

ഇതൊക്കെയാണെങ്കിലും ചില സമയം അവൾ തളരും.

അവൾ മനസ്സിലാക്കിയെടുത്ത കാര്യങ്ങൾ സന്ദീപിന് വളരെ ഉപകരിച്ചു. ആശയപ്രകാശനം അമ്മയ്ക്ക് ബുദ്ധിമുട്ടായിത്തീർന്നുവെങ്കിലും അമ്മ പറയാതെ തന്നെ അമ്മയുടെ ആഗ്രഹങ്ങൾ മനസ്സിലാക്കിയെടുക്കാനും നിറവേറ്റിക്കൊടുക്കാനും സരളയ്ക്കു കഴിഞ്ഞിരുന്നു.

അവളില്ലായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നെന്നു ഞാനത്ഭുതപ്പെടാറുണ്ട്.

ഞാൻ സ്നേഹത്തോടെ സരളയുടെ തോളത്തു കൈ വച്ചു.

അമ്മയുടെ മടിയിൽ തല ചായ്ച്ചുകൊണ്ട്, അമ്മ അല്പം ഉയർത്തിപ്പിടിച്ചിരിയ്ക്കുന്ന കൈയ്യിലേയ്ക്കു തന്നെ, ആഗ്രഹത്തോടെ, ഉത്കണ്ഠയോടെ അവൾ ഉറ്റു നോക്കിക്കിടന്നു.

അമ്മയുടെ കൈ വായുവിൽ മരവിച്ചു നിന്നു.

അമ്മയുടെ കൈയ്യും സരളയുടെ ശിരസ്സും തമ്മിൽ ഇഞ്ചുകളുടെ അകലമേയുള്ളു. എന്നിട്ടും ആ അകലമൊന്നു കടക്കാൻ അമ്മയുടെ കൈയ്ക്കു കഴിയുന്നില്ലല്ലോ, ഈശ്വരാ...

സരള കാതരയായി എന്നെ നോക്കി. ഭീതിയും അഭിലാഷവും അവളുടെ കണ്ണുകളിലുണ്ടായിരുന്നു.

ആ കൈകൊണ്ട് അമ്മ ഒരായിരം തവണ അവളെ തലോടിയിട്ടുള്ളതാണ്. ഒന്നു കൂടി തലോടിയിരുന്നെങ്കിൽ!

സരിയും സദുവും ആകാംക്ഷയോടെ അമ്മൂമ്മയുടെ കൈയ്യിൽത്തന്നെ ഉറ്റു നോക്കി നിന്നു. അമ്മൂമ്മ അമ്മയുടെ ശിരസ്സിൽ സ്പർശിയ്ക്കില്ലേ?

പക്ഷേ, അമ്മയ്ക്ക് സരളയെ കാണാൻ കഴിയുന്നതായി തോന്നിയില്ല.

എന്നാൽ തന്റെ മടിയിൽ അവളുടെ ശിരസ്സുണ്ടെന്ന് അമ്മ മനസ്സിലാക്കുന്നതായി തോന്നുന്നില്ലേ? ആ മുഖത്ത് എന്തോ ഒരസ്വസ്ഥത കാണുന്നില്ലേ? എന്തെങ്കിലുമൊരു സൂചനയ്ക്കായി ഞാൻ അമ്മയുടെ മുഖമാകെ പരതി.

മുഖത്തു പ്രതികരണങ്ങൾ പ്രതിഫലിയ്ക്കുന്നില്ലെങ്കിലും, മടിയിൽ സരള തല ചായ്ച്ചിരിയ്ക്കുന്നതായി അമ്മ മനസ്സിലാക്കിയതു കൊണ്ടായിരിയ്ക്കണമല്ലോ കൈ അല്പനേരമായി ഉയർത്തിപ്പിടിച്ചിരിയ്ക്കുന്നത്. സരള മടിയിൽ തല ചായ്ക്കാറുള്ളപ്പോൾ അവളെ വാത്സല്യപൂർവ്വം തടവിപ്പോകുന്ന പതിവ് ചെറുതായി ഓർമ്മ വന്നിരിയ്ക്കുന്നതു കൊണ്ടാകണമത്. സ്വാഭാവികമായി തുടങ്ങിവച്ചുപോയ ആ പ്രതികരണം പൂർത്തിയാക്കാതിരിയ്ക്കാൻ അമ്മയ്ക്കാകുമോ?

പൂർത്തിയാക്കിയാൽ, “ടൈറ്റായീഎന്നു പറഞ്ഞതുൾപ്പെടെ ഇന്ന് രണ്ടു ചിഹ്നങ്ങളാകും, പുരോഗതിയുടെ ചിഹ്നങ്ങൾ. അമ്മ ഓർമ്മശക്തി വീണ്ടെടുക്കുന്നതിന്റെ ചിഹ്നങ്ങളാകും അവ.

അമ്മയുടെ ശബ്ദം കേൾക്കാൻ ഹൃദയം തുടിച്ചു.

അമ്മ സരളയുടെ നേരേ ഒരു തവണ പോലും നോക്കിയിട്ടില്ല. തൊട്ടടുത്തു നിൽക്കുന്ന സരിയേയോ സദുവിനെപ്പോലുമോ നോക്കിയിട്ടില്ല.

അമ്മ പെറ്റുവളർത്തിയ, അമ്മയുടെ ഏക സന്താനമായ എന്റെ പോലും നേരേ നോക്കിയിട്ടില്ല.

പക്ഷേ, അതിലതിശയമില്ല. എന്റെ നേരേ അമ്മ നോക്കാത്തത് ഓർമ്മക്കുറവുള്ളതുകൊണ്ടാകണമെന്നില്ല. സരളയുടെ കടന്നു വരവോടെ അമ്മയുടെ മുൻ‌ഗണനാക്രമത്തിൽ ഞാൻ പുറകോട്ടു തള്ളപ്പെട്ടു കഴിഞ്ഞിരുന്നു. സരിയും സദുവും കൂടി വന്നതോടെ എന്റെ സ്ഥാനം വീണ്ടും പുറകോട്ടു പോയി.

അവസാനമായി അമ്മ ഓമനിച്ചുകൊണ്ടു നടന്ന അവരെപ്പോലും തിരിച്ചറിയാൻ കഴിയാത്ത നിലയ്ക്ക് അമ്മയ്ക്ക് എന്നെ തിരിച്ചറിയാനും പ്രയാസമാകും.

ഓർത്തപ്പോൾ നെഞ്ചു വലിഞ്ഞു മുറുകി. ഞാൻ കണ്ണടച്ചു പ്രാർത്ഥിച്ചു. ഈശ്വരാ...

സരളയുടെ പൊട്ടിക്കരച്ചിൽ. ഞാൻ കണ്ണു തുറന്നു. ഭീതിയോടെ.

അമ്മ ഉയർത്തിപ്പിടിച്ചിരുന്ന കൈ താഴ്ന്ന് പൂർവ്വസ്ഥിതിയിലേയ്ക്കു മടങ്ങിപ്പോയിരിയ്ക്കുന്നു. സരളയുടെ ശിരസ്സിനെ സ്പർശിയ്ക്കുക പോലും ചെയ്യാതെ.

തന്നെ സ്പർശിയ്ക്കാൻ കൂട്ടാക്കാതെ വഴിമാറിപ്പോയ ആ കൈയ്യിൽ മുറുകെപ്പിടിച്ചുകൊണ്ട് സരള കൊച്ചുകുട്ടികളെപ്പോലെ ഏങ്ങിയേങ്ങിക്കരഞ്ഞു. തന്റെ ശിരസ്സിലൊന്നു തലോടുമെന്ന് അവൾ തീവ്രമായി ആഗ്രഹിച്ചു പോയ കൈ. അവളുടെ സങ്കടം മുഴുവനും അണപൊട്ടിയൊഴുകി.

സരി സരളയെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി. കരയുന്ന സരളയേയും സരിയേയും അമ്മൂമ്മയേയും എന്നേയും മാറിമാറി നോക്കിക്കൊണ്ട് സദു പകച്ചു നിന്നു. മുമ്പിൽ നടക്കുന്നതൊന്നുമറിയാതെ അമ്മ നിർവ്വികാരയായി നോക്കിയിരുന്നു.

പുരോഗതിയുടെ ചിഹ്നങ്ങളെത്തിയെന്നു വ്യാമോഹിച്ച് ഉണർന്നെഴുന്നേറ്റിരുന്ന അഭിലാഷങ്ങൾ തകർന്നു.

കണ്ണുനീരിന്റെ മൂടലിൽ എന്റെ കാഴ്ച മങ്ങി.

11 Mar 2015

കള്ളക്കൃഷ്ണാ, കരുമാടീ

സുനിൽ എം എസ്


അഭിമാനവും അപമാനവും ഒരേ സമയം ആരെങ്കിലും അനുഭവിച്ചിട്ടുണ്ടാകുമോ?

ഉണ്ടാകാനിടയില്ല. എന്നാൽ ഞാനനുഭവിച്ചിട്ടുണ്ട്.

അതും വിവാഹം കഴിഞ്ഞയുടനെ.

ഷിംലയിലും നൈനിറ്റാളിലും പോയി മധുവിധു ആഘോഷിയ്ക്കാൻ സാമ്പത്തികസ്ഥിതി അനുവദിയ്ക്കാഞ്ഞതു കൊണ്ട് വിവാഹത്തെത്തുടർന്നുള്ള ദിവസങ്ങളിൽ ഞങ്ങൾ മണവാളനും മണവാട്ടിയും കൂടി ഇരുകൂട്ടരുടേയും ബന്ധുജനങ്ങളുടെ വീടുകളിൽ ഹ്രസ്വസന്ദർശനം നടത്തി.

എന്റെ ബന്ധുജനങ്ങളുടെ വീടുകളിൽ അഭിമാനത്തോടെ, നെഞ്ചുവിരിച്ചാണു ഞാൻ കയറിച്ചെന്നത്. തിടമ്പേറ്റാൻ മത്സരിയ്ക്കുന്ന ഗജവീരൻ മസ്തകമുയർത്തിപ്പിടിയ്ക്കുന്നതു പോലെ. കാരണം, ശാരി അത്ര സുന്ദരിയായിരുന്നു.

അവളുടെ കണ്ണുകളിൽ നോക്കിപ്പോയാൽ നോട്ടം പിൻ‌വലിയ്ക്കാൻ തോന്നില്ല. നീലക്കൂവളപ്പൂവുകളോ, വാലിട്ടെഴുതിയ കണ്ണുകളോ, മന്മഥൻ കുലയ്ക്കും വില്ലുകളോഎന്നു കവി പാടിയത് ഇവളെ കണ്ടുകൊണ്ടാകണം.

അതിനൊക്കെപ്പുറമെ, അവളുടെ നിറമോ. തൂവെള്ള! അവളുടെ മുഖം ചുവന്നു തുടുത്തിരിയ്ക്കും. ചെമ്മീനിൽ കറുത്തമ്മയായി അഭിനയിച്ച ഷീലയെയാണ് ഞാൻ പലപ്പോഴും ഓർത്തു പോകുക. അതു പോലുള്ള നിറമാണവൾക്ക്.

ഇതു ഞാൻ നിങ്ങളോടു മാത്രമേ പറയൂ. അവൾ കേൾക്കെ ഞാനിതു പറയില്ല. സ്വന്തം നിറത്തിൽ അവൾക്ക് അഭിമാനം മാത്രമല്ല, അഹങ്കാരവുമുണ്ട്. സ്വന്തം സൌന്ദര്യത്തെപ്പറ്റി അവൾ പറയുമ്പോൾ അവൾ അഹങ്കാരത്തിനു കൈയും കാലും വച്ചതാണ് എന്നാണു നമുക്കു തോന്നിപ്പോകുക. വിനയം തൊട്ടു തെറിച്ചിട്ടില്ല. ആ യാഥാർത്ഥ്യവും ആ ദിവസങ്ങളിൽത്തന്നെയാണ് മനസ്സിലാക്കാനിടയായത്.

ഒരു സൌന്ദര്യധാമത്തിന്റെ തോളോടു തോളുരുമ്മി, “കണ്ടില്ലേ, എന്റെ സുന്ദരിയെഎന്ന മട്ടിൽ നാട്ടിലെ പെരിയാർ പുഴയോരത്തൂടെ സ്വപ്നത്തിലോ സിനിമയിലോ എന്ന പോലെ മന്ദം മന്ദം നടന്നു നീങ്ങിക്കൊണ്ടിരിയ്ക്കെ, ഞങ്ങൾ കൊച്ചുഗോവിന്ദൻ മാഷിന്റേയും കുമാരേട്ടന്റേയും മുന്നിൽച്ചെന്നു പെട്ടു.

രണ്ടു പേരും വഴിയരികിൽ നിന്നുകൊണ്ട് ലോകകാര്യങ്ങൾ ചർച്ച ചെയ്യുകയായിരുന്നിരിയ്ക്കണം. വെള്ള മുണ്ടും ജുബ്ബയും ഷാളും കട്ടിയുള്ള, കറുത്ത ഫ്രെയിമുള്ള കണ്ണടയും ധരിച്ച, പഞ്ഞി പോലെ വെളുത്ത മുടിയുള്ള മാഷ് പണ്ട്, വളരെക്കാലം മുമ്പ്, ഒരദ്ധ്യാപകനായിരുന്നു. അദ്ദേഹം എന്നെ പഠിപ്പിച്ചിട്ടില്ല. എൺപതു വയസ്സെങ്കിലും കഴിഞ്ഞ അദ്ദേഹം ആ പ്രദേശത്ത് സമാരാദ്ധ്യനായിരുന്നു. എനിയ്ക്കദ്ദേഹത്തോട് ഒരു പ്രത്യേക ആദരവുണ്ടായിരുന്നു. എന്റെ ഒരകന്ന ബന്ധു കൂടിയായിരുന്നു, മാഷ്.

കുറേക്കൂടി പ്രായം കുറഞ്ഞ കുമാരേട്ടനുമായി എനിയ്ക്ക് നേരിട്ടു ബന്ധമൊന്നുമുണ്ടായിരുന്നില്ലെങ്കിലും ഞങ്ങൾ തമ്മിൽ അടുത്ത പരിചയമുണ്ടായിരുന്നു. രണ്ടു പേർക്കും എന്നോട് പ്രത്യേകവാത്സല്യമുണ്ടായിരുന്നെന്നു ഞാനെപ്പോഴും വിശ്വസിച്ചിരുന്നു.

മാഷെക്കണ്ട പാടെ ഞാൻ തൊഴുതു. അതിനു മുമ്പൊരിയ്ക്കലും ഞാൻ മാഷെ തൊഴുതിരുന്നില്ല. അങ്ങനെയൊരു പതിവ് ഇല്ലാത്തതാണ്. പക്ഷേ ഇന്ന് അങ്ങനെയല്ലല്ലോ. കൂടെ ശാരിയുണ്ട്. വയോജനങ്ങളോട് എനിയ്ക്കുള്ള ബഹുമാനവും വിനയവും അവൾ കാണട്ടെ. ഒരാദർശപുരുഷരത്നമാണ് അവളുടെ ഭർത്താവെന്ന് അവൾ ധരിച്ചോട്ടെ. അല്പകാലത്തേയ്ക്കെങ്കിലും.

ഞാൻ മാഷിനെ തൊഴുന്നത് ശാരി കണ്ടെങ്കിലും എന്നെ അനുകരിയ്ക്കാനൊന്നും അവൾ തുനിഞ്ഞില്ല. അത്തരം മൃദുലവികാരങ്ങളൊന്നും അവൾക്ക് അന്നില്ലായിരുന്നു; അന്നു മാത്രമല്ല, ഇന്നുമില്ല.

ങാ, വിരുന്നു നടപ്പാണ്, അല്ലേ?” മാഷ് കണ്ടപാടെ ചോദിച്ചു.

എല്ലായിടത്തുമൊന്നു കയറിയിറങ്ങിപ്പോരാമെന്നു വച്ചു,” ഞാൻ വിനയാന്വിതനായി പറഞ്ഞു.

എത്ര ദിവസം ലീവുണ്ട്?”

ഈയാഴ്ച മുഴുവനും.

അപ്പോ, ഒന്നോടിവലത്തിട്ടു വരാം. നല്ല കാര്യം.ശാരിയുടെ നേരേ തിരിഞ്ഞ് മാഷു ചോദിച്ചു, “പണ്ട് നിന്റച്ഛൻ ഇവിടുത്തെ സ്കൂളിൽ പഠിപ്പിച്ചിട്ടുണ്ട്. അതു നിനക്കറിയോ?”

നിഷേധാർത്ഥത്തിൽ തല കുലുക്കിക്കൊണ്ട് ശാരി എന്നോടു ചോദിച്ചു, “അച്ഛൻ ചേട്ടനെ പഠിപ്പിച്ചിട്ടുണ്ടോ?”

അവളുടെ അച്ഛൻ എന്റെ നാട്ടിലെ സ്കൂളിൽ പഠിപ്പിച്ചിരുന്ന കാലത്ത് എന്നെ പഠിപ്പിയ്ക്കാനിട വന്നിട്ടുണ്ടായിരുന്നോ എന്നറിയാനായിരുന്നു അവളുടെ ആകാംക്ഷ.

അതിന് അവനിവിടൊന്നുമല്ലല്ലോ പഠിച്ചത്,” എനിയ്ക്ക് മറുപടി പറയാൻ അവസരം കിട്ടും മുൻപ് മാഷു ഇടയിൽ കയറിപ്പറഞ്ഞു. മാഷിന് എന്റെ ചരിത്രം മുഴുവനുമറിയാം. ഞാൻ ഹെഡ്മാസ്റ്ററായിരിയ്ക്കുമ്പോ നിന്റച്ഛനിവിടെ മാഷായിരുന്നു,” മാഷ് ശാരിയോടു പറഞ്ഞു.

നിന്റച്ഛൻ എന്റെ കീഴിലായിരുന്നുഎന്നൊരു ധ്വനി മാഷുടെ വാക്കുകളിലുണ്ടായിരുന്നില്ലേ എന്ന നേരിയ സംശയം എനിയ്ക്കുണ്ടായി. എന്റെ മണവാട്ടിയുടെ അച്ഛനെ ഇടിച്ചുതാഴ്ത്താനുള്ള ശ്രമം, അത് മനഃപൂർവ്വമായിരുന്നാലും ഇല്ലെങ്കിലും ഉള്ളുകൊണ്ട് എനിയ്ക്കത്ര രുചിച്ചില്ല. എങ്കിലും ഞാനൊന്നും മിണ്ടിയില്ല. പ്രായമായവർക്ക് ചില സ്വാതന്ത്ര്യങ്ങളുണ്ട്. ചിലരത് ദുരുപയോഗപ്പെടുത്തുന്നു. കണ്ടു നിൽക്കുകയല്ലാതെ മറ്റു മാർഗ്ഗങ്ങളില്ല.

അച്ചന്മാര് എവിടൊക്കെ ജോലി ചെയ്തൂന്ന് അറിഞ്ഞിരിയ്ക്കണ്ടേ,” അതുവരെ നിശ്ശബ്ദനായി നിന്നിരുന്ന കുമാരേട്ടൻ കുറ്റപ്പെടുത്തലിന്റെ ലാഞ്ഛനയോടെ പറഞ്ഞു. ശാരി ഇതൊക്കെ എങ്ങനെയറിയാൻ. എനിയ്ക്കവളോട് സഹതാപം തോന്നി. പക്ഷേ അവൾ കൂസാതെ നിന്നു. അതൊന്നും അവളെ ഏശാറില്ല’.

കുമാരേട്ടനും മകനും തമ്മിൽ അത്ര സുഖത്തിലല്ല. മകൻ അച്ഛനെ വകവയ്ക്കാത്തതു കൊണ്ട് പുതുതലമുറയോട് കുമാരേട്ടന് പൊതുവിൽ ഒരകൽച്ചയുണ്ട്. ഞാനും പുതുതലമുറയിൽപ്പെടുന്നതുകൊണ്ട് എന്നോടും കുമാരേട്ടന് അകൽച്ചയുണ്ടാകും. ആ പശ്ചാത്തലം ശാരിയ്ക്കു പിന്നീടു വിശദീകരിച്ചുകൊടുക്കണം.

അപ്പോൾ ദാ വരുന്നൂ, ഒരു ബോംബ്! ഇവനങ്ങു കറുത്തു പോയോ?”

കൊച്ചുഗോവിന്ദൻ മാഷിന്റെ ചോദ്യം കേട്ടു ഞാൻ ഞെട്ടി. ആരോപണം ശരിയാണ്, എന്റെ നിറം കറുപ്പാണ്.

ബലൂണിന്റെ കാറ്റു പോയതു പോലെ എന്റെ മസ്തകവും നെഞ്ചുമെല്ലാം ഒരേ സമയം ഇടിഞ്ഞു.

ഏയ്. അവന്റെ നെറം പണ്ടും ഇങ്ങനെ തന്നാ. അവൻ അവൾടെ അടുത്തു നിന്നിട്ടാ അങ്ങനെ തോന്നണത്,” കുമാരേട്ടൻ വിശദീകരിച്ചു.

ശാരി പൊട്ടിച്ചിരിച്ചു. എന്റെ കറുപ്പുനിറത്തെപ്പറ്റിയുള്ള പരാമർശവും അവളുടെ വെളുപ്പുനിറത്തെപ്പറ്റിയുള്ള പരോക്ഷമായ പ്രശംസയും കേട്ട് അവൾ പൊട്ടിപ്പൊട്ടിച്ചിരിച്ചു. അവൾ എന്നെ നോക്കിക്കൊണ്ട് നിർത്താതെ ചിരിച്ചു.

ഞാൻ വിളറി. എന്റെ പ്രതാപം മുഴുവനും തകർന്നു തരിപ്പണമായി.

അവളുടെ ചിരിയ്ക്കൊരു കുഴപ്പമുണ്ട്. ഫ്ലൂ പോലെ വായുവിലൂടെ പെട്ടെന്നു പകരുന്ന ഒന്നാണത്. അവൾ പൊട്ടിച്ചിരിയ്ക്കാൻ തുടങ്ങിയാൽ അതു കാണുന്നവരെല്ലാം ആ ചിരിയിൽ സജീവമായി പങ്കു ചേരാൻ തുടങ്ങും. അവളുടെ ചിരി ഇത്ര പെട്ടെന്നു പകരുന്നത് എന്തുകൊണ്ടാണെന്ന് എനിയ്ക്കിതുവരെ മനസ്സിലായിട്ടില്ല. അവളതു മനഃപൂർവ്വം ചെയ്യുന്നതല്ല. പരിസരബോധം വെടിഞ്ഞ് അവളങ്ങു തലയറഞ്ഞു ചിരിയ്ക്കും. കണ്ടുനിൽക്കുന്നവരൊക്കെ ചിരിയിൽ പങ്കു ചേരും.

അക്കാര്യവും എനിയ്ക്കു വെളിപ്പെട്ടത് അന്നാണ്. കാരണം, അവളുടെ അട്ടഹാസം കണ്ട് കൊച്ചുഗോവിന്ദൻ മാഷ് കുമ്പ കുലുക്കിച്ചിരിച്ചു. കുമാരേട്ടൻ ചിരിച്ചു കാണാറില്ല. ചിരിയ്ക്കാത്ത കുമാരേട്ടൻ പോലും അപ്പോൾ ചിരിച്ചു പോയി.

ചിരിയുടെ മാലപ്പടക്കത്തിന് ശാരി തീകൊളുത്തിയതു കണ്ട്, ഇളിഭ്യനായി, ഞാനും ഒരു വിളറിയ ചിരി മുഖത്തു ഫിറ്റു ചെയ്തു. അല്ലാതെന്താ ചെയ്ക!

ഞങ്ങൾ നടപ്പു തുടർന്നപ്പോഴും എന്റെ നിറത്തെച്ചൊല്ലിയുള്ള നവവധുവിന്റെ ആസ്വാദനം തീർന്നിരുന്നില്ല. അവൾ ചിരിച്ചുകൊണ്ടു തന്നെ നടന്നു. എന്നെ നോക്കിക്കൊണ്ട് അവൾ ഓർത്തോർത്തു ചിരിച്ചു.

അതു മാത്രമല്ല, അവൾ എന്നെക്കൊണ്ട് അവർ രണ്ടു പേരുടേയും ഡയലോഗുകൾ അതേപടി വീണ്ടും വീണ്ടും ആവർത്തിപ്പിച്ചു. അന്യരുടെ മിമിക്രി കാണിയ്ക്കുന്ന ദുശ്ശീലം എനിയ്ക്ക് കുറെശ്ശെയുണ്ടായിരുന്നതു കൊണ്ട് ഒറിജിനലിലും നന്നായി എന്റെ ഇമിറ്റേഷൻ. അവൾ വൺസ് മോർവീണ്ടും വീണ്ടും പറഞ്ഞതനുസരിച്ച് ഞാൻ വീണ്ടും വീണ്ടും, ഇളിഭ്യതയോടെ പറഞ്ഞു കാണിച്ചു. നവവധുവിന്റെ അഭ്യർത്ഥന എങ്ങനെ തള്ളിക്കളയാൻ പറ്റും!

എന്നാലും കൊച്ചുഗോവിന്ദൻ മാഷ് ഇങ്ങനൊരു ചതി എന്നോടു ചെയ്യുമെന്നു ഞാൻ സ്വപ്നേപി വിചാരിച്ചിരുന്നതല്ല. പല നല്ല കാര്യങ്ങളും ഞാൻ അദ്ദേഹത്തിനു ചെയ്തു കൊടുത്തിട്ടുണ്ട്. എനിയ്ക്കവകാശപ്പെടാൻ പലതുമുണ്ട്.

മാഷിനു വേണ്ടി പലതും ഞാൻ എറണാകുളത്തു നിന്നു വാങ്ങിക്കൊണ്ടുവന്നു കൊടുത്തിട്ടുണ്ട്. എനിയ്ക്കു ജോലി കിട്ടിയപ്പോൾ മാഷിന് ഞാനൊരു ഹീറോ പേന വാങ്ങിക്കൊടുത്തു. മാഷിന്റെ പോക്കറ്റിൽ അതിന്റെ സ്ഥിരസാന്നിദ്ധ്യമുണ്ട്. ആർക്കുമത് കാണാവുന്നതുമാണ്.

അതിലും വലിയൊരു സേവനം ഞാൻ ചെയ്തിട്ടുണ്ട്. മാഷിന്റെ രണ്ടാമത്തെ പുത്രൻ വേണുവിന് ഇടക്കാലത്ത് വഴിയൊരല്പം തെറ്റി. നീ അവനോടൊന്നു സംസാരിയ്ക്കണം,” മാഷ് എന്നോടൊരിയ്ക്കൽ ആവശ്യപ്പെട്ടു.

ഞാൻ വേണുവുമായി സംസാരിച്ചു. ഒരു തവണയല്ല, പല തവണ. അവന് ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. കവിതയെഴുതാനുള്ള അഭിനിവേശം അവനെ പിടികൂടിയിരുന്നു. അവന്റെ ആലോചന കണ്ട് മാഷ് തെറ്റിദ്ധരിച്ചു പോയിരുന്നു. വാസ്തവത്തിൽ വേണുവിൽ നിന്ന് ഞാൻ പല കാര്യങ്ങളും പഠിയ്ക്കുകയാണുണ്ടായത്. എന്തായാലും എന്റെ വിശദീകരണത്തെത്തുടർന്ന് മാഷിന് ആശ്വാസമായി. മകനെ ഞാൻ നേർവഴിയിലേയ്ക്കു തിരികെക്കൊണ്ടുവന്നെന്ന് മാഷ് കൃതജ്ഞതയോടെ പലരോടും പറഞ്ഞതായി ഞാനറിഞ്ഞിട്ടുണ്ട്.

അങ്ങനെയുള്ള മാഷാണ് പുതുമണവാട്ടിയുടെ മുന്നിൽ വച്ച് എന്നെ നിർദ്ദയം തേജോവധം ചെയ്തു നിരപ്പാക്കിയത്! പ്രായമാകുമ്പോൾ ചിലരുടെ വിവേകം നഷ്ടപ്പെടുമെന്നു പറഞ്ഞു കേട്ടിട്ടേയുള്ളു. ഇപ്പോൾ അത് അനുഭവപ്പെടുകയും ചെയ്തു.

ഞാൻ സ്വതവേ കറുത്തയാളല്ല. ഇത്രത്തോളം കറുപ്പ് മുമ്പുണ്ടായിരുന്നില്ല.

വിവാഹത്തിനു മുമ്പുള്ള ഏതാനും വർഷം വലിയ ചെലവു കൂടാതെ, പതിവായി ടെന്നീസു കളിയ്ക്കാനുള്ള ഭാഗ്യം സിദ്ധിച്ചപ്പോൾ ഞാനതു തട്ടി നീക്കിയില്ല. പൊരിഞ്ഞ വെയിലത്തായിരുന്നു മിയ്ക്കപ്പോഴും ടെന്നീസു കളി.

ഒഴിവു ദിവസങ്ങളിൽ മൂന്നും നാലും മണിക്കൂറും കളിച്ചു. ദേശീയചാമ്പനായിരുന്ന വിജയ് അമൃത്‌രാജിനെപ്പോലെ ആയിത്തീരണമെന്ന അഭിലാഷമുണ്ടായിരുന്നതുകൊണ്ട് വെയിലൊരു പ്രശ്നമായിത്തോന്നിയിരുന്നില്ല. അധികം താമസിയാതെ ഞാൻ വിജയ് അമൃത്‌രാജിനെപ്പോലെയായിത്തീർന്നു. കളിയിലല്ല, ശരീരകാന്തിയിൽ. വിജയ് അമൃത്‌രാജിനെ കണ്ടിട്ടുള്ളവർക്ക് കാര്യം എളുപ്പം മനസ്സിലാകും. നല്ല കറുപ്പു നിറമാണ് വിജയിന്.

നീ വല്ലാണ്ട് കറുത്തു പോയല്ലോയെന്ന് അമ്മ പോലും എന്നോടു പറഞ്ഞിരുന്നു. അന്നതിന് ഒരു വിലയും കല്പിച്ചില്ല.

ഇനിയുമുണ്ട്, എന്റെ നിറത്തിനു ഹേതു.

ഞാൻ ഒരൊറ്റപ്പൂരാടനാണ്. സഹോദരങ്ങളില്ല. അച്ഛൻ നേരത്തേ തന്നെ മണ്മറഞ്ഞു പോയി. അതുകൊണ്ട് എന്റെ വിവാഹത്തിന്റെ സകലമാനകാര്യങ്ങളും ഞാൻ തന്നെയാണു കൈകാര്യം ചെയ്തത്. കുറേയേറെ വീടുകളിൽ പോയി ബന്ധുക്കളേയും സുഹൃത്തുക്കളേയും നേരിട്ടു ക്ഷണിച്ചു. പന്തൽ, വാഹനം, പാർട്ടി, ഇവയൊക്കെ ഏർപ്പാടാക്കി. ഒട്ടേറെ സാധനങ്ങൾ പലയിടങ്ങളിൽ നിന്നായി വാങ്ങിക്കൊണ്ടു വന്നു. എല്ലാം പൊരിവെയിലത്തു തന്നെ. വിവാഹമടുത്തപ്പോൾ ഓട്ടപ്പാച്ചിൽ വർദ്ധിച്ചു. നിറം വീണ്ടും ഇരുണ്ടു.

ഇതൊക്കെ കണക്കിലെടുക്കാനുള്ള സന്മനസ്സു കാണിയ്ക്കാൻ ആരും തയ്യാറാകുന്നില്ല. ബാല്യം മുതൽ എന്നെ അറിയുന്ന കൊച്ചുഗോവിന്ദൻ മാഷും കുമാരേട്ടനും ലേശം പോലും മനസ്സാക്ഷിക്കുത്തില്ലാതെ എന്നെ കളിയാക്കി. അതും നവവധുവിന്റെ മുന്നിൽ വച്ച്. നവവധുവാണെങ്കിലോ, ദയവിന്റെ കണിക പോലും കാണിയ്ക്കാതെ, അവരുടെ മുന്നിൽ വച്ചു തന്നെ അട്ടഹസിച്ചു ചിരിച്ചു, ചിരിച്ചു മറിഞ്ഞു, അവരെക്കൂടെ ചിരിപ്പിച്ചു. ആ ചിരി അവൾ തുടർന്നു കൊണ്ടുമിരിയ്ക്കുന്നു.

ഞാൻ ചിന്തിച്ചു.

വെളുത്തു ചുവന്ന ഇവളുടെ കൂടെ നടക്കുമ്പോൾ ഇനിയും പലരും എന്നെ കളിയാക്കിയെന്നു വരാം. ഇത്ര പ്രായമായവർ പോലും കളിയാക്കിക്കഴിഞ്ഞ നിലയ്ക്ക് പ്രായം കുറഞ്ഞവർ എന്തു തന്നെ പറയില്ല!

ചിലർ ശാരിയേയും കളിയാക്കിയെന്നു വരാം. അവളുടെ കൂട്ടുകാരികൾക്ക് എന്നെ പരിചയപ്പെടുത്തിക്കൊടുക്കുകയാണെങ്കിൽ ഈ കറുമ്പനെ മാത്രമേ നിനക്കു കിട്ടിയുള്ളോ എന്ന് അവർ അവളോടു ചോദിയ്ക്കില്ലേ! ഞാനൊരു നീഗ്രോ ആണെന്ന് പത്തുപേർ പറഞ്ഞാൽ ശാരിയ്ക്കും തോന്നില്ലേ, ഞാനവൾക്കു ചേർന്നവനല്ലെന്ന്! അപ്പോഴെന്തു സംഭവിയ്ക്കും? അവൾക്കെന്നോട് അവജ്ഞ തോന്നിത്തുടങ്ങും. കറുമ്പൻ. നീഗ്രോ. അവളെന്റെ മുഖത്തു നോക്കി പറയുന്നതു പോലെ തോന്നി.

ജീവിതം പെട്ടെന്നു വഴി മുട്ടിയതു പോലെ.

അന്നു വീട്ടിൽ ചെന്ന പാടെ ഞാൻ കണ്ണാടിയിൽ മുഖം നോക്കി. ഇരുണ്ടിരിയ്ക്കുന്നു. പതിവിലും കൂടുതൽ ഇരുണ്ട പോലെ. മുഖത്തു സോപ്പു പതച്ച് നന്നായി കഴുകിത്തുടച്ചു. കണ്ണാടിയിൽ നോക്കി. വലിയ മാറ്റമില്ല. മുഖം വീണ്ടും കഴുകി. യാതൊരു പുരോഗതിയുമില്ല.

കൈകാലുകൾ സസൂക്ഷ്മം പരിശോധിച്ചു. ഇരുണ്ട നിറം. നീഗ്രോ എന്ന വാക്ക് ചെവിയിൽ മുഴങ്ങി. മുണ്ടിന്റെ മടക്കിക്കുത്ത് ഞാനഴിച്ചിട്ടു. എന്റെ കറുത്ത കാലുകൾ ശാരി കാണാതിരിയ്ക്കട്ടെ.

ഇതൊക്കെയായിട്ടും എന്റെ മനമിരുണ്ടു. ഉത്സാഹം വറ്റി.

അന്നു രാത്രി കിടക്കാറായപ്പോൾ ഞാൻ ശാരിയോടു പറഞ്ഞു, “ നാളെ നമ്മൾ എവിടേയ്ക്കും പോകുന്നില്ല.

നാളെയും കറങ്ങാനായിരുന്നല്ലോ പരിപാടി. എന്തു പറ്റി?” ശാരി ആരാഞ്ഞു.

എന്തുത്തരമാണു പറയുക. സത്യമെങ്ങനെ പറയും. ഞാനവളുടെ ചോദ്യം കേൾക്കാത്ത ഭാവം നടിച്ചു.

പക്ഷേ, അവൾ എളുപ്പം പിന്മാറുന്ന കൂട്ടത്തിലല്ലെന്ന് എനിയ്ക്കന്നു മനസ്സിലായി. എന്തോ പ്രശ്നമുണ്ടെന്നു മണത്തറിഞ്ഞ അവൾ കുത്തിക്കുത്തിച്ചോദിച്ചു. ഒടുവിൽ സഹികെട്ടു ഞാൻ പറഞ്ഞു: ഞാൻ ഇത്തിരിയൊന്നു വെളുത്തിട്ടേ ഇനി വിരുന്നിനുള്ളു. ഞാൻ കറുത്തു പോയീന്നു പറഞ്ഞ് ആളുകളെന്നെ കളിയാക്കുന്നു.എന്റെ ശബ്ദത്തിൽ പരിഭവം വ്യക്തമായിരുന്നു.

അവൾ തലയുയർത്തി ഒരു നിമിഷമെന്നെ നോക്കി നിന്നു. എന്നിട്ടവൾ പൊട്ടിച്ചിരിച്ചു.

എന്റെ വിഷണ്ണത വർദ്ധിച്ചു.

അവളടുത്തുവന്നിരുന്നു. എന്റെ കറുത്ത കൈത്തണ്ടയോട് അവളുടെ വെളുത്തു സുന്ദരമായ കൈത്തണ്ട ചേർത്തു വച്ചു. എന്നിട്ടവൾ ചോദിച്ചു, “ദാ, ചേട്ടനൊന്നു നോക്ക്. രാവും പകലും പോലെയല്ലേ?”

ഞാനൊന്നും മിണ്ടിയില്ല. മിണ്ടാനൊന്നുമുണ്ടായിരുന്നില്ല. സംഗതി സത്യമായിരുന്നു. രാവും പകലും തന്നെ. എന്റെ കൈത്തണ്ട ഇരുണ്ടത്. അവളുടേതോ തൂവെള്ള; എന്തൊരു ഭംഗിയുള്ള കൈത്തണ്ട! ഞാൻ നിർന്നിമേഷനായി ആ കൈത്തണ്ടയിൽ മിഴിയും നട്ടിരുന്നു. ഇത്ര മനോഹരമായ കൈത്തണ്ട എന്റെ സ്വന്തമായിത്തീർന്നില്ലേ. സന്തോഷം തോന്നി. എന്നാൽ എന്റെ സ്വന്തം കൈത്തണ്ടയോ. ഉടൻ സന്താപവും തോന്നി.

ഉള്ള കാര്യം ആളുകൾ പറഞ്ഞാലെന്താ കുഴപ്പം?” ശാരി ചോദിച്ചു. ചേട്ടൻ വെളുത്തതാണ് എന്നു പറഞ്ഞൂന്നു തന്നെ വെച്ചോളിൻ. എന്നാലും ചേട്ടൻ ഇങ്ങനെ കറുത്തു തന്നെയല്ലേ ഇരിയ്ക്കൂ.അവളെന്റെ കറുത്ത തൊലിയിൽ നഖം കൊണ്ടു ചുരണ്ടിക്കാണിച്ചു. “ദാ, ഈ കറുപ്പ് ഒരു കാലത്തും പോവില്ല. പോവുമോ?”

സത്യത്തിന്റെ നേരേ കണ്ണടച്ചിട്ടു കാര്യമില്ല. സത്യം മറച്ചു വയ്ക്കാനും സാദ്ധ്യമല്ല. മുണ്ടിന്റെ മടക്കിക്കുത്തഴിച്ചിട്ട് കറുത്ത കാലുകൾ മറയ്ക്കാൻ ശ്രമിച്ചാലും അതൊക്കെ താൽക്കാലികം മാത്രം. കറുപ്പ് എന്നായാലും പുറത്തു വരും.

അപ്പോ നീ വീണ്ടും കളിയാക്കിച്ചിരിയ്ക്കുമോ?” ഞാൻ അല്പം ശങ്കയോടെ ചോദിച്ചു. അവളുടെ ഭാഗത്തു നിന്ന് ദയവു പ്രതീക്ഷിച്ചു. എന്തൊക്കെയായാലും അവളെന്റെ ഭാര്യയാണല്ലോ. അവൾ കളിയാക്കിച്ചിരിയ്ക്കില്ലെങ്കിൽ പിന്നെയൊന്നും സാരമില്ല.

പിന്നില്ലാതെ!അവളുടെ ഉത്തരം കേട്ട് ഞാൻ നടുങ്ങി. അതേയ്, ചേട്ടാ, ഞാനൊരു കാര്യം പറഞ്ഞേയ്ക്കാം.അവൾ താക്കീതിന്റെ സ്വരത്തിൽ പറഞ്ഞു. ഞാൻ എന്റെ അച്ഛനെ വരെ കളിയാക്കിച്ചിരിച്ചിട്ടുള്ള കൂട്ടത്തിലാണ്. പറഞ്ഞില്ലെന്നു വേണ്ട.എന്റെ മനമിടിഞ്ഞു. സ്വന്തം അച്ഛനെ കളിയാക്കുന്നവളാണെങ്കിൽ ഇവളിൽ നിന്നു ദയവു പ്രതീക്ഷിച്ചിട്ടു കാര്യമില്ല. എന്റെ മുഖത്തെ നിരാശ കണ്ട് അവളെന്റെ താടി പിടിച്ചുയർത്തി. എന്റെ കണ്ണുകളിലേയ്ക്ക് ഉറ്റു നോക്കിക്കൊണ്ട് അവൾ തുടർന്നു, “ഞാൻ അച്ഛനെക്കളിയാക്കിച്ചിരിച്ചിട്ട് അച്ഛനൊരു കുഴപ്പോമില്ല. ചേട്ടനെ കളിയാക്കിച്ചിരിച്ചാൽ ചേട്ടനും കുഴപ്പമുണ്ടാകേണ്ട കാര്യമില്ല. കേട്ടില്ലേ?”

ഞാൻ അവളുടെ കണ്ണുകളിലേയ്ക്കു നോക്കിക്കൊണ്ടിരുന്നു.

എന്റെ ശിരസ്സ് മാറത്തിറുക്കിയമർത്തിക്കൊണ്ട് അവൾ പ്രഖ്യാപിച്ചു, “എനിയ്ക്കു തോന്നുമ്പോഴൊക്കെ ഞാൻ ചേട്ടനെ കളിയാക്കും, ചിരിയ്ക്കും. പ്രശ്നമുണ്ടെങ്കിൽ ഇപ്പൊത്തന്നെ പറഞ്ഞേക്കണം. പറഞ്ഞോ, പ്രശ്നമുണ്ടോ?”

എന്റെ ചുണ്ടുകൾ അവളുടെ മാറത്തമർന്നിരുന്നതു കൊണ്ട് എനിയ്ക്ക് ശബ്ദിയ്ക്കാൻ കഴിഞ്ഞില്ല. തന്നെയുമല്ല, അവളുടെ കണ്ണുകളിലെന്തോ ഒരു കാന്തശക്തിയുണ്ട്. ഒന്നു നോക്കിപ്പോയാൽ പിന്നെ കണ്ണെടുക്കാൻ തോന്നില്ല. ലോഹം കാന്തത്തിലെന്ന പോലെ തറഞ്ഞിരുന്നു പോകും. ഞാനവളുടെ കണ്ണുകളിലെ കുസൃതിയുടെ മിന്നലാട്ടം നോക്കിയിരുന്നു.

അവളുടെ മാറിൽ താടിയമർത്തിക്കൊണ്ട്, ആ ചിരിയ്ക്കുന്ന കണ്ണുകളിൽത്തന്നെ നോക്കിയിരിയ്ക്കെ എന്റെ വിഷാദം മുഴുവനും അലിഞ്ഞലിഞ്ഞില്ലാതായി. കൊച്ചുഗോവിന്ദൻ മാഷിന്റേയും കുമാരേട്ടന്റേയും ഡയലോഗുകളിൽ ഉള്ളതായി തോന്നിയിരുന്ന മുനയും എന്റെ കറുപ്പിലുള്ള അപകർഷതാബോധവുമെല്ലാം ഞാൻ മറന്നു. ഞാനവളെ ചുറ്റിവരിഞ്ഞു.

ഇവൾ കളിയാക്കുകയോ അട്ടഹസിച്ചു ചിരിയ്ക്കുകയോ എന്തു വേണമെങ്കിലും ചെയ്തോട്ടെ. ഇവളെന്നും എപ്പോഴും എന്റെ അടുത്തുണ്ടായാൽ മാത്രം മതി. ചിരിയ്ക്കുന്ന ഈ കണ്ണുകളിലേയ്ക്ക്, ഇങ്ങനെ നോക്കിയിരിയ്ക്കാൻ പറ്റണം. അതു മതി, അതു മാത്രം മതി ജീവിതത്തിൽ.

എന്റെ മുഖം പെട്ടെന്നു തെളിഞ്ഞു. അതു കണ്ടായിരിയ്ക്കണം, എന്റെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു വച്ചുകൊണ്ടവൾ സ്നേഹമസൃണമായി, കുസൃതിയോടെ വിളിച്ചു, “എന്റെ കള്ളക്കൃഷ്ണാ, കരുമാടീ...

(ഈ കഥ തികച്ചും സാങ്കല്പികമാണ്.)


3 Attachments
Preview attachment Copy of My photo July 2010 .jpg
Preview attachment Kallakrishna, Karumadee .docx

Preview attachment Kallakrishna, Karumadee .pdf


1.05 GB (6%) of 15 GB used
©2015 Google - Terms - Privacy
Last account activity: 2 days ago
Details


15 Jan 2015

ചൈനയിലെ എൻ‌ട്രൻസ് കോച്ചിംഗ് ഫാക്ടറി


സുനിൽ എം എസ്

കോച്ച് ഫാക്ടറി എന്നു മിയ്ക്കവരും കേട്ടിട്ടുണ്ടാകും. കോച്ചിംഗ് ഫാക്ടറി എന്നാരും കേട്ടിരിയ്ക്കയില്ല. ലേഖനത്തിന്റെ ശീർഷകത്തിൽ തെറ്റു കടന്നുകൂടിയിട്ടുണ്ടോ എന്ന സംശയം വേണ്ട. ഈ ലേഖനം ഒരു കോച്ചിംഗ് ഫാക്ടറിയെക്കുറിച്ചുള്ളതു തന്നെയാണ്.
പല കാര്യങ്ങളിലും നാം ചൈനയെ അനുകരിയ്ക്കാറുണ്ട്, ചൈനയുമായി മത്സരിയ്ക്കാൻ ശ്രമിയ്ക്കാറുമുണ്ട്. എന്നാൽ എൻ‌ട്രൻസ് കോച്ചിംഗിൽ വിദ്യാർത്ഥികളെ മാനസിക, ശാരീരികസമ്മർദ്ദങ്ങൾക്കു വിധേയരാക്കുന്ന ചൈനീസ് മാതൃക അനുകരണീയമല്ലെന്ന് ബ്രൂക്ക് ലാർമർ ന്യൂയോർക്ക് ടൈംസിൽ ഇൻസൈഡ് എ ചൈനീസ് ടെസ്റ്റ് പ്രെപ് ഫാക്ടറിഎന്ന ശീർഷകത്തിൽ ഈയിടെ എഴുതിയിരുന്ന ലേഖനത്തിൽ നിന്നു തെളിയുന്നു. ലേഖനത്തിന്റെ സ്വതന്ത്രവിവർത്തനം താഴെ കൊടുക്കുന്നു. ഒരു മുന്നറിയിപ്പ്: നാലായിരത്തിലേറെ വാക്കുകളുള്ള, നീണ്ട ലേഖനമാണിത്. സമയമുള്ളപ്പോൾ മാത്രം വായിയ്ക്കുക. ചില പദങ്ങളുടെ വിശദീകരണങ്ങൾ അടിക്കുറിപ്പുകളായി ലേഖനത്തിന്റെ അന്ത്യത്തിൽ കൊടുത്തിട്ടുണ്ട്.
ലേഖനം
മാവോതൻ‌ച്യാങ്ങിലെ പ്രധാന തെരുവ് വിജനമായിരുന്നു. പൂർവ്വചൈനയിലെ കുന്നിൻപ്രദേശമായ ആങ്ഹുവെയ് പ്രവിശ്യയിലുള്ള ഒറ്റപ്പെട്ടൊരു പട്ടണമാണ് മാവോതൻ‌ച്യാങ്ങ്. മോട്ടോർ ഘടിപ്പിച്ച ഒരു റിക്ഷയിൽ ഒരാളിരുന്ന് ഉറക്കം തൂങ്ങുന്നു. പ്രായം ചെന്ന രണ്ടു സ്ത്രീകൾ മൺ‌വെട്ടികളുമായി പട്ടണത്തിനു പുറത്തുള്ള നെല്പാടങ്ങളിലേയ്ക്ക് ധൃതിയിൽ നടന്നു പോകുന്നു. കഴിഞ്ഞ വസന്തത്തിലെ ഒരു ഞായറാഴ്ച ഉച്ചയോടടുത്ത സമയമായിരുന്നു അത്. സമയം 11:44. ഭക്ഷണവും ചായയും പുസ്തകങ്ങളും വിൽക്കുന്ന കടകളായിരുന്നു തെരുവിന്റെ ഒരു വശത്ത്. അവയിലും ആരുമുണ്ടായിരുന്നില്ല. പട്ടണമദ്ധ്യത്തിലുണ്ടായിരുന്ന പുണ്യവൃക്ഷത്തിനു പോലും ഭക്തരെ ആകർഷിയ്ക്കാനായില്ല. പന്തലിച്ചുനിന്നിരുന്ന അതിന്റെ ചുവട്ടിൽ, ചാരത്തിന്റെ ഒരു കൂമ്പാരത്തിൽ സുഗന്ധദ്രവ്യങ്ങൾ പുകഞ്ഞുകൊണ്ടിരുന്നു.
ഒരു മിനിറ്റു കഴിഞ്ഞപ്പോൾ, കൃത്യം 11:45ന്, ആ പരിസരം ശബ്ദമുഖരിതമായി. ആയിരക്കണക്കിന് കൌമാരപ്രായക്കാർ മാവോതൻ‌ച്യാങ്ങ് ഹൈസ്കൂളിന്റെ ഉയരമുള്ള ഗേറ്റിലൂടെ പുറത്തേയ്ക്കൊഴുകി. അവരിൽ ഒട്ടേറെപ്പേർ കറുപ്പും വെളുപ്പും നിറങ്ങളുള്ള, കനംകുറഞ്ഞ വിന്റ്ബ്രേക്കർ ജാക്കറ്റുകൾ ധരിച്ചിരുന്നു. ജാക്കറ്റുകളുടെ മുൻ‌വശത്ത്, ഇംഗ്ലീഷിൽ, “ഐ ബിലീവ് ഇറ്റ്, ഐ ക്യാൻ ഡു ഇറ്റ്” എന്ന് വലിയ അക്ഷരങ്ങളിൽ എഴുതിയിരുന്നു. ചൈനയുടെ ഏറ്റവും നിഗൂഢമായ ക്രാം സ്കൂളുകളിൽ ഒന്നിലെ ഉച്ചഭക്ഷണസമയമായിരുന്നു അത്. അക്ഷരാർത്ഥത്തിൽ ഒരു കാണാപ്പാഠഫാക്ടറി! അവിടെ ഇരുപതിനായിരത്തോളം വിദ്യാർത്ഥികൾ (മാവോതൻ‌ച്യാങ്ങിലെ ആകെ ജനസംഖ്യയുടെ നാലിരട്ടി) ചൈനയുടെ ഗ്യാവോകാവോ എന്നറിയപ്പെടുന്ന ദേശീയ കോളേജ് പ്രവേശനപ്പരീക്ഷയ്ക്കുള്ള കോച്ചിങ്ങിനു വിധേയരായിക്കൊണ്ടിരിയ്ക്കുന്നു. എല്ലാ വർഷവും ജൂൺ മാസത്തിൽ ഗ്യാവോകാവോ നടക്കുന്നു. രണ്ടോ മൂന്നോ ദിവസം നീണ്ടു നിൽക്കുന്ന പരീക്ഷ അതികഠിനമായ ഒന്നാണ്. ചൈനീസ് സർവ്വകലാശാലകളിലേയ്ക്കുള്ള പ്രവേശനം ഈ ഗ്യാവോകാവോ പരീക്ഷയിലൂടെയാണ്. ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഇവരിൽ ഭൂരിഭാഗവും. തീവ്രയത്നം കൊണ്ടു നേടുന്ന ഉന്നതപരീക്ഷാഫലം വയലുകൾക്കും ഫാക്ടറികൾക്കും അപ്പുറത്തുള്ള സുഖസ‌മൃദ്ധമായൊരു ജീവിതം വാഗ്ദാനം ചെയ്യുന്നു.
ഈ സ്കൂളിലെ ഒരു പന്ത്രണ്ടാം ക്ലാസ്സുവിദ്യാർത്ഥിയായ യാങ്ങ് വെയ് എന്നെ ജനക്കൂട്ടത്തിനിടയിലൂടെ  കൂട്ടിക്കൊണ്ടുപോയി. ഒരു പീച്ചുപഴക്കർഷകന്റെ മകനായ യാങ്ങ് അർദ്ധലേസുകൾ മാത്രമുള്ള, ഉയരമുള്ള ഷൂ ധരിച്ചിരുന്നു. യാങ്ങിന്റെ ആദ്യത്തെ ക്ലാസ്സ് രാവിലെ ആറ് ഇരുപതിന് ആരംഭിയ്ക്കുന്നു. അവസാനത്തേത് രാത്രി പത്ത് അൻപതിനു കഴിയുന്നു. അതിനു ശേഷം മാത്രം തന്റെ മുറിയിലേയ്ക്കു മടങ്ങുന്നു. ആഴ്ചയിൽ ഏഴു ദിവസവും മുടക്കമോ വ്യത്യാസമോ കൂടാതെ ഇതു തുടരുന്നു. മൂന്നു വർഷമായി യാങ്ങ് ഈ ഷെഡ്യൂൾ പിന്തുടരുന്നു. ഞായറാഴ്ച ഉച്ചയ്ക്കു മുൻപുള്ള പരിശീലനപ്പരീക്ഷയ്ക്കു ശേഷം മൂന്നു മണിക്കൂർ ഇടവേളയുണ്ട്. ഒരാഴ്ചയ്ക്കിടയിൽ ആകെ കിട്ടുന്ന ഒഴിവുസമയം ഇതു മാത്രം. ഇന്ന് ഇത്തരമൊരു ഇടവേളയുള്ളതുകൊണ്ടാണ് യാങ്ങിനും എനിയ്ക്കും പരസ്പരം കാണാനായത്. ഗ്യാവോകാവോ വെറും 69 ദിവസം മാത്രം അകലെ. ഈ നമ്പർ താഴോട്ടെണ്ണുന്ന കലണ്ടറുകൾ ടൌണിൽ എല്ലായിടങ്ങളിലും പ്രദർശിപ്പിച്ചിട്ടുണ്ട്. കോച്ചിങ്ങിന്റെ ഭ്രാന്തമായ അന്ത്യത്തിലേയ്ക്കു കടന്നിരുന്നു യാങ്ങ്. “കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ഞാനെഴുതിയ പ്രാക്ടീസ് ടെസ്റ്റുകൾ നിരത്തിവച്ചാൽ അവ ഭൂഗോളത്തെ പൊതിയും,” യാങ്ങ് ചിരിച്ചുകൊണ്ടു പറഞ്ഞു. യാങ്ങിന്റെ ചിരിയിൽ കയ്പുരസം കലർന്നിരുന്നു.
യാങ്ങും ഞാനും തമ്മിൽ സോഷ്യൽ മീഡിയയിൽ ആഴ്ചകളായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. ഒരമേരിക്കൻ പ്രവാസിയെ അതിഥിയായി ലഭിച്ചത് യാങ്ങിനെ ആവേശഭരിതനാക്കിയതായി തോന്നിപ്പിച്ചിരുന്നു. എന്നാൽ ആ ആഹ്ലാദത്തിനിടയിലും ഒരു ഗുരുതരപ്രശ്നം ഉടലെടുത്തുകൊണ്ടിരുന്നു. അശ്രാന്തപരിശ്രമം നടത്തിയിട്ടും യാങ്ങിന്റെ സ്കോർ താഴോട്ടായിരുന്നു. യാങ്ങിന്റെ കുടുംബത്തോടൊപ്പം ഞാൻ ഉച്ചഭക്ഷണം കഴിയ്ക്കുമ്പോൾ ഈ പ്രശ്നം അന്തരീക്ഷത്തെ മ്ലാനമാക്കിയിരുന്നു. പുണ്യവൃക്ഷത്തിനടുത്തുള്ള ഒറ്റമുറിയിലാണ് യാങ്ങും മാതാവും ഒരുമിച്ചു താമസിച്ചിരുന്നത്. യാങ്ങിന്റെ പിതാവും, യാങ്ങിന്റെ നാട്ടിലെ ഉറ്റ സുഹൃത്തും സഹപാഠിയുമായ ക്യാവോ യിങ്ഷെങ്ങും ഞങ്ങളോടൊപ്പം ആഹാരം കഴിയ്ക്കാനെത്തിയിരുന്നു. തട്ടുകളുള്ള കട്ടിൽ, ഡെസ്ക്, റൈസ് കുക്കർ - ഇവയ്ക്കുള്ള സ്ഥലം മാത്രമേ ആ കൊച്ചുമുറിയിലാകെക്കൂടി ഉണ്ടായിരുന്നുള്ളു. പക്ഷേ മുറിവാടക ചൈനയുടെ തലസ്ഥാനമായ ബെയ്ജിംഗ് നഗരത്തിലേതിനോളം തന്നെ ഉയർന്നതായിരുന്നു. കോളേജുവിദ്യാഭ്യാസം സിദ്ധിയ്ക്കുന്ന തങ്ങളുടെ കുടുംബത്തിലെ ആദ്യ അംഗമാകാൻ മകനെ സഹായിയ്ക്കാൻ വേണ്ടി യാങ്ങിന്റെ മാതാപിതാക്കൾ അനുഷ്ഠിച്ച പല ത്യാഗങ്ങളിലൊന്നായിരുന്നു ആ ഉയർന്ന മുറിവാടക.
ഗ്യാവോകാവോ കോച്ചിംഗിന്റെ അവസാനവർഷം യാങ്ങിനെ സഹായിയ്ക്കാൻ വേണ്ടി യാങ്ങിന്റെ അമ്മ ലിൻ ജിയമിൻ ഒരു വസ്ത്രനിർമ്മാണ ഫാക്ടറിയിൽ അവർക്കുണ്ടായിരുന്ന ജോലി രാജി വച്ചു. ലിന്നിനെപ്പോലെ ക്യാവോയുടെ അമ്മയും ക്യാവോയോടൊപ്പം താമസിച്ചു. “വലിയൊരു സമ്മർദ്ദമാണത്,” ക്യാവോ പറഞ്ഞു. ഹൈസ്കൂൾ പ്രവേശനത്തിന് ക്യാവോയ്ക്കു കിട്ടിയിരുന്ന മാർക്കു കുറവായിരുന്നു. അതു മൂലം ഗ്യാവോകാവോ കോച്ചിംഗിൽ ക്യാവോയ്ക്കു പ്രവേശനം കിട്ടാൻ വേണ്ടി യാങ്ങിന്റേതിനേക്കാൾ കൂടുതൽ ഫീസ് (രണ്ടായിരം ഡോളർ) ഓരോ സെമസ്റ്ററിലും കൊടുക്കാൻ ക്യാവോയുടെ കുടുംബം നിർബദ്ധരായിത്തീർന്നു. “നന്നായി പഠിയ്ക്കണമെന്ന് അമ്മയെന്നെ എപ്പോഴും ഓർമ്മിപ്പിയ്ക്കുന്നു. കാരണം, എന്റെ ഫീസു കൊടുക്കാൻ വേണ്ടി അച്ഛന് വീട്ടിൽ നിന്നും വളരെയകലെ, കല്പണി ചെയ്യേണ്ടിവന്നിരിയ്ക്കുന്നു,” ക്യാവോ പറഞ്ഞു. ഒരു മിനിറ്റു നേരത്തേയ്ക്ക് മുറിയാകെ നിശ്ശബ്ദമായി. ഗ്യാവോകാവോയിൽ മികച്ച വിജയം കൈവരിയ്ക്കാൻ ഈ കുട്ടികൾക്കു കഴിയാതിരുന്നാൽ അവരുടേയും വിധി അതുതന്നെയാകുമെന്ന് എല്ലാവർക്കും അറിയാമായിരുന്നു. “ഡഗോംഗ്,” യാങ്ങ് പറഞ്ഞു; “കൂലിപ്പണി”; പരീക്ഷാഫലം മോശമായാൽ യാങ്ങിനും ക്യാവോയ്ക്കും ചൈനയുടെ ഇരുപത്താറു കോടിയോളം വരുന്ന, സഞ്ചരിയ്ക്കുന്ന കൂലിപ്പണിക്കാരുടെ കൂട്ടത്തിൽ ചേരേണ്ടി വരും.
നല്ല ഒരാതിഥേയനാകാനുള്ള ആകാംക്ഷയുണ്ടായിരുന്നു, യാങ്ങിന്. പക്ഷേ, യാങ്ങിന്റെ അമ്മ ഞങ്ങളുടെ മുന്നിൽ കൂമ്പാരം കൂട്ടിവച്ച ചിക്കനും സെസാം തോഫുവും കഴിച്ചു കഴിഞ്ഞപ്പോൾ യാങ്ങിന്റെ കണ്ണുകളടയാൻ തുടങ്ങി. പഠനം തുടരാൻ ഉച്ചഭക്ഷണം കഴിഞ്ഞയുടനെ യാങ്ങിന്റെ അമ്മ ആവശ്യപ്പെട്ടെങ്കിലും യാങ്ങിന്റെ അച്ഛൻ ഇടപെട്ടു. “തലച്ചോറിനും വിശ്രമം ആവശ്യമാണ്,” അദ്ദേഹം യാങ്ങിന്റെ അമ്മയോടു പറഞ്ഞു. തുടർന്ന് ഒരു വാക്കു പോലും ഉരിയാടാതെ, ഷൂ അഴിച്ചു മാറ്റുക പോലും ചെയ്യാതെ യാങ്ങ് കട്ടിലിന്റെ മുകൾത്തട്ടിൽ കയറിക്കിടന്ന് ഉറക്കം തുടങ്ങി.
അതിവേഗം അടുത്തുവന്നുകൊണ്ടിരിയ്ക്കുന്ന ഗ്യാവോകാവോയോളം മറ്റൊന്നും തന്നെ ചൈനീസ് കുടുംബങ്ങളെ അലട്ടുന്നില്ല. ഗ്യാവോകാവോയ്ക്ക് രണ്ടു ശാഖകളുണ്ട്. ഒന്ന് സയൻസിൽ കേന്ദ്രീകരിയ്ക്കുന്നു, മറ്റേത് മാനവികവിഷയങ്ങളിലും. പ്രാചീനകാലം മുതലുണ്ടായിരുന്ന, രാജകീയമായിരുന്ന കേജുവിന്റെ ആധുനിക അവതാരമാണ് ഗ്യാവോകാവോ. സ്ഥിരനിലവാരം ഉറപ്പുവരുത്തുന്ന ലോകത്തെ പ്രഥമടെസ്റ്റായി കേജു കണക്കാക്കപ്പെടുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ, ആയിരത്തി മുന്നൂറു വർഷത്തോളം, ചൈനയുടെ സിവിൽ സർവ്വീസിലേയ്ക്ക് യുവാക്കളെ പ്രവേശിപ്പിച്ചിരുന്നത് കേജുവിലൂടെയായിരുന്നു. ഇന്ന്, തൊണ്ണൂറു ലക്ഷത്തിലേറെ വിദ്യാർത്ഥികൾ ഓരോ വർഷവും ഗ്യാവോക്കാവോ പരീക്ഷയെഴുതുന്നു. (അമേരിക്കയിലെ സാറ്റ്, ആക്റ്റ് എന്നീ പരീക്ഷകളെഴുതുന്ന വിദ്യാർത്ഥികളുടെ ആകെ എണ്ണം പ്രതിവർഷം മുപ്പത്തഞ്ചു ലക്ഷത്തിൽ താഴെ മാത്രമാണെന്നോർക്കുക). അറിവുകൾ ഹൃദിസ്ഥമാക്കാനും അവ ആവർത്തിച്ചാവർത്തിച്ച് ഉരുവിടാനുമുള്ള സമ്മർദ്ദം കിന്റർ ഗാർട്ടൻ ക്ലാസ്സിൽ ചേരുമ്പോൾ മുതൽ ചൈനീസ് വിദ്യാർത്ഥികൾ അനുഭവിയ്ക്കാൻ തുടങ്ങുന്നു. ബെയ്ജിംഗിലെ ഇരട്ടഭാഷകളിൽ പഠിപ്പിയ്ക്കുന്ന, താരതമ്യേന കൂടുതൽ സ്വതന്ത്രമായ കിന്റർ ഗാർട്ടനിലാണ് എന്റെ പുത്രന്മാർ പഠിച്ചിരുന്നത്. അവിടെപ്പോലും ചൈനീസ് മാതാപിതാക്കൾ തങ്ങളുടെ അഞ്ചുവയസ്സു മാത്രമുള്ള കുട്ടികളെ ഗുണനപ്പട്ടികയും ശരിയായ ഉച്ചാരണത്തോടു കൂടിയ ചൈനീസ് ഭാഷയും ഇംഗ്ലീഷും പഠിയ്ക്കാൻ നിർബന്ധിച്ചിരുന്നു. തങ്ങളുടെ കുട്ടികൾ അവരുടെ സഹപാഠികളുടെ പിന്നിലായിപ്പോകരുത് എന്നായിരുന്നു അവരുടെ ലക്ഷ്യം. “സത്യം പറഞ്ഞാൽ, ജനനം മുതൽ തന്നെ ഗ്യാവോകാവോ മത്സരത്തിനുള്ള തയ്യാറെടുപ്പ് ആരംഭിയ്ക്കുന്നു,” എന്റെയൊരു ചൈനീസ് സുഹൃത്ത് ഒരിയ്ക്കലെന്നോടു പറഞ്ഞിരുന്നു.
അവിരാമം പ്രവർത്തിയ്ക്കുന്നൊരു യന്ത്രത്തെപ്പോലെ, ചൈനയുടെ ഈ ടെസ്റ്റുകൾ, ഉയർന്ന സാക്ഷരതയുടേയും സർക്കാർ നിയന്ത്രണങ്ങളുടേയും സഹായത്തോടെ, ലോകത്തിലെ ഏതു കഠിനമായ ടെസ്റ്റും നേരിടാൻ ഏറ്റവുമധികം കഴിവുള്ള ഏറെപ്പേരെ ഇതിനകം ഉത്പാദിപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. അമേരിക്കയിലെ പ്രോഗ്രാം ഫോർ ഇന്റർനാഷണൽ സ്റ്റുഡന്റ് അസ്സസ്സ്മെന്റിന്റെ അവസാനം നടന്ന രണ്ടു പരീക്ഷകളിലും ചൈനയിലെ ഷാങ്ഹായ് ഹൈസ്കൂൾ വിദ്യാർത്ഥികളായിരുന്നു ഏറ്റവും മുന്നിൽ. ചൈനീസ് പ്രഭാവം സ്പുട്ട്നിക്ക് പോലെ കുതിച്ചുയർന്നുകൊണ്ടിരിയ്ക്കുന്നതിന്റെ വ്യക്തമായ ചിഹ്നമാണിതെന്നു ചൂണ്ടിക്കാട്ടാൻ ഒന്നിലേറെ അമേരിക്കൻ അധികൃതരെ ഇതു നിർബ്ബദ്ധരാക്കുകയും ചെയ്തു. പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കാൻ ചൈനക്കാർ നേടിയെടുത്തിരിയ്ക്കുന്ന ഈ അന്യാദൃശകഴിവിന്റെ രഹസ്യം കണ്ടെത്താൻ അമേരിക്കൻ വിദ്യാഭ്യാസവിദഗ്ദ്ധർ തീവ്രശ്രമം നടത്തിക്കൊണ്ടിരിയ്ക്കുന്നു.
എന്നാൽ ഇതേ സമയം തന്നെ, നൂതനമായ ആശയാ‍വിഷ്കാരങ്ങളെ നിരുത്സാഹപ്പെടുത്തുകയും വിദ്യാർത്ഥികളെ അമിതമായ സമ്മർദ്ദത്തിനു വിധേയരാക്കുകയും ചെയ്യുന്ന ഗ്യാവോകാവോ ആധുനികകാലത്തിന് അനുയോജ്യമായ ഒന്നല്ല എന്ന വിമർശം ചൈനയിൽ തന്നെ ഉയർന്നു കഴിഞ്ഞിട്ടുണ്ട്. ഗ്യാവോകാവോ അടുത്തുവരുന്തോറും കൌമാരപ്രായക്കാരുടെ ആത്മഹത്യാനിരക്ക് ഉയരുന്നത് പതിവായിത്തീർന്നിരിയ്ക്കുന്നു. രണ്ടു വർഷം മുൻപ് ഒരു വിദ്യാർത്ഥി നടുക്കുന്നൊരു ചിത്രം ഓൺലൈനിൽ പോസ്റ്റു ചെയ്തു. ഒരു ഹൈസ്കൂൾ ക്ലാസ്സുമുറിയിലെ വിദ്യാർത്ഥികൾ പുസ്തകങ്ങളുടെ മേൽ കൂനിക്കൂടിയിരിയ്ക്കുന്നതായിരുന്നു ആ ചിത്രം. ആ തീവ്രയത്നം അതേ രീതിയിൽ തുടർന്നുകൊണ്ടുപോകാനാവശ്യമായ ശക്തി പകർന്നുകൊടുക്കാൻ വേണ്ടി വിദ്യാർത്ഥികൾക്ക് ഞരമ്പിലൂടെ ഡ്രിപ്പു നൽകിക്കൊണ്ടിരുന്നത് ആ ചിത്രത്തിൽ വ്യക്തമായിരുന്നു.
വിദ്യാർത്ഥികളുടെ പഠനഭാരം കുറയ്ക്കാനും, മുഖ്യകോഴ്സുകൾക്കപ്പുറത്തേയ്ക്ക് പാഠ്യപദ്ധതി വികസിപ്പിയ്ക്കാനും, സർവ്വകലാശാലകളെക്കൊണ്ട് ഗ്യാവോകാവോയ്ക്കു പുറമെയുള്ള ഘടകങ്ങൾ കൂടി പരിഗണിപ്പിയ്ക്കാനും ലക്ഷ്യമിടുന്ന വിദ്യാഭ്യാസരംഗ പരിഷ്കരണപരിപാടികൾ ബെയ്ജിംഗ് ആസൂത്രണം ചെയ്തു നടപ്പാക്കിത്തുടങ്ങിയിരിയ്ക്കുന്നു. സർക്കാരിന്റെ ശ്രമങ്ങൾക്ക് ഉദ്യോഗസ്ഥവൃന്ദത്തിന്റെ ഭാഗത്തു നിന്ന് വലുതായ പിന്തുണ ലഭിച്ചിട്ടില്ലെന്നു മാത്രമല്ല, അവയുടെ നേരേ വിദ്യാർത്ഥികളുടെ മാതാപിതാക്കളിൽ നിന്ന് കടുത്ത എതിർപ്പുണ്ടായിട്ടുമുണ്ട്. വിദ്യാർത്ഥികളുടെ മേലുള്ള സമ്മർദ്ദത്തിനു കുറവു വന്നാലത് അവരുടെ പരീക്ഷാഫലത്തെ പ്രതികൂലമായി ബാധിയ്ക്കുമെന്ന് രക്ഷിതാക്കൾ ഭയപ്പെടുന്നു. “ചൈന തടവുപുള്ളികളുടെ ആശയക്കുഴപ്പത്തിൽ പെട്ടിരിയ്ക്കുന്നു,” എന്ന് യൂണിവേഴ്സിറ്റി ഓഫ് ഓറിഗണിലെ വിദ്യാഭ്യാസവകുപ്പു പ്രൊഫസ്സറും, “ഹൂയീസ് അഫ്രെയ്ഡ് ഓഫ് ദ ബിഗ് ബാഡ് ഡ്രാഗൺ” എന്ന പുസ്തകത്തിന്റെ രചയിതാവുമായ യോങ്ങ് സാവോ നിരീക്ഷിച്ചു. “ആരും മാറ്റം ആഗ്രഹിയ്ക്കുന്നില്ല. കാരണം ഗ്യാവോകാവോ തന്നെയാണ് അവർക്കിപ്പോഴും സ്വർഗ്ഗത്തിലേയ്ക്കുള്ള ഏകവഴി.”
നഗരപ്രദേശങ്ങളിൽ ഇത്തരം ക്രാം സ്കൂളുകൾ പെരുകിയിട്ടുണ്ട്. മാവോതൻ‌ച്യാങ്ങ് ഹൈസ്കൂൾ അവയിൽ നിന്നെല്ലാം വളരെ വ്യത്യസ്തമാണ്. മാവോതൻ‌ച്യാങ്ങ് ഒരു ഏകവ്യവസായ പട്ടണമാണെന്നു പറയാം. പരീക്ഷകളെഴുതുന്ന യന്ത്രമനുഷ്യരെ ഉത്പാദിപ്പിയ്ക്കുന്ന വ്യവസായമാണ് അതിന്റേത്. മറ്റു ചൈനീസ് പട്ടണങ്ങൾ കാലുറകളും ക്രിസ്തുമസ് ആഭരണങ്ങളും ഉണ്ടാക്കുന്നതിൽ പതിപ്പിയ്ക്കുന്നതിലേറെ പ്രതിബദ്ധതയും അർപ്പണമനോഭാവവും മാവോതൻ‌ച്യാങ്ങ് തങ്ങളുടെ വ്യവസായത്തിൽ പ്രദർശിപ്പിയ്ക്കുന്നു. ബിരുദധാരികൾക്കിടയിൽ തൊഴിലില്ലായ്മയും അർഹതപ്പെട്ട തൊഴിലിന്റെ ദൌർലഭ്യവും രൂക്ഷമായിത്തീർന്നിരിയ്ക്കുന്നു. അതിനിടയിൽ സർവ്വകലാശാലാവിദ്യാർത്ഥികളുടെ എണ്ണത്തിൽ അമിതവർദ്ധനയുമുണ്ടായിരിയ്ക്കുന്നു. ഇതു മൂലം കോളേജ്ബിരുദങ്ങളുടെ മൂല്യത്തിന് ഇടിവു വന്നിരിയ്ക്കുന്നു. അനേകം ധനികകുടുംബങ്ങൾ ചൈനീസ് വിദ്യാഭ്യാസരംഗത്തു നിന്നു പിന്മാറിക്കൊണ്ടിരിയ്ക്കുന്നു. അവർ തങ്ങളുടെ കുട്ടികളെ ചൈനയിൽത്തന്നെ സ്വകാര്യമേഖലയിലുള്ള ഇന്റർനാഷണൽ സ്കൂളുകളിൽ ചേർത്തുപഠിപ്പിയ്ക്കുന്നു. ഏറെപ്പേർ കുട്ടികളെ വിദേശങ്ങളിൽ അയച്ചും വിദ്യാഭ്യാസം ചെയ്യിപ്പിയ്ക്കുന്നു. പക്ഷേ യാങ്ങിനെപ്പോലെ സാമ്പത്തികക്കഴിവു കുറഞ്ഞവർക്ക് ഗ്യാവോകാവോ മത്സരത്തിൽ പങ്കെടുക്കുകയല്ലാതെ മറ്റു മാർഗ്ഗങ്ങളില്ല. ഏതാനും മാർക്കിന്റെ വ്യത്യാസം വിലപ്പെട്ടൊരു ബിരുദത്തിലേയ്ക്കുള്ള വാതിൽ തുറന്നു കൊടുക്കുകയോ കൊട്ടിയടയ്ക്കുകയോ ചെയ്തെന്നു വരാം. “മത്സരം മുൻപത്തേക്കാൾ കടുത്തതായിത്തീർന്നിരിയ്ക്കുന്നു,” സിങ്ഹ്വാ യൂണിവേഴ്സിറ്റി ഹൈസ്കൂളിലെ അസിസ്റ്റന്റ് വൈസ് പ്രിൻസിപ്പലായ ജിയാങ് സെക്വിൻ പറയുന്നു. “മത്സരത്തിൽ ഗ്രാമപ്രദേശങ്ങളിലെ വിദ്യാർത്ഥികൾ പുറകിലാകുകയും ചെയ്യുന്നു.”
ഏറ്റവും അടുത്ത നഗരത്തിൽ നിന്ന് രണ്ടു മണിക്കൂറോളം അകലെ, ആങ്ഹുവെയ് കുന്നുകളുടെ ഇടയിൽ, ഒറ്റപ്പെട്ടുകിടക്കുന്ന മാവോതൻ‌ച്യാങ്ങ് ഇത്തരം വിദ്യാർത്ഥികളെയാണു സേവിയ്ക്കുന്നത്. ആധുനികജീവിതത്തിൽ പതിവുള്ള ആകർഷണങ്ങളെയെല്ലാം ഫലപ്രദമായി ഒഴിവാക്കിയിരിയ്ക്കുന്നെന്ന് അഭിമാനിയ്ക്കുകയും ചെയ്യുന്നുണ്ട് മാവോതൻ‌ച്യാങ്ങ് സ്കൂൾ. സെൽഫോണുകളും ലാപ്ടോപ്പുകളും നിരോധിയ്ക്കപ്പെട്ടിരിയ്ക്കുന്നു. വിദ്യാർത്ഥികളിൽ പകുതിയോളം പേരും ഡോർമിറ്ററികളിൽ താമസിയ്ക്കുന്നു. വൈദ്യുതോപകരണങ്ങൾ പ്രവർത്തിപ്പിയ്ക്കാനാകാത്ത തരത്തിലാണ് അവ രൂപകല്പന ചെയ്യപ്പെട്ടിരിയ്ക്കുന്നത്. പ്രണയവും നിരോധിതം. പകുതിയോളം വിദ്യാർത്ഥികൾ അമ്മമാരോടൊപ്പം ചെറു മുറികളിൽ താമസിയ്ക്കുന്നു. വലിയ മുറികൾ വിഭജിച്ചുണ്ടാക്കിയവയാണ് ഈ ചെറുമുറികൾ. പ്രാദേശികഭരണകൂടം എല്ലാ തരം വിനോദോപാധികളും അടച്ചുപൂട്ടിയിരിയ്ക്കുന്നു. രാജ്യത്തെ വീഡിയോ ആർക്കേഡും ബില്യാർഡ്സ് ഹാളും ഇന്റർനെറ്റ് കഫേയുമില്ലാത്ത ഏക പട്ടണവും ഇതു തന്നെയായിരിയ്ക്കും. “പഠിയ്ക്കുകയല്ലാതെ മറ്റൊന്നും ഇവിടെ ചെയ്യാനില്ല,” യാങ്ങു പറയുന്നു.
തങ്ങളുടെ ഗ്രാമത്തിലെ ഏറ്റവും വികൃതിയായ കുട്ടി എന്നാണ് യാങ്ങിന്റെ അച്ഛൻ യാങ്ങിനെ വിശേഷിപ്പിയ്ക്കുന്നത്. യുവെജിനിൽ നിന്നുള്ള യാങ്ങ് വിനോദങ്ങളിഷ്ടപ്പെടുന്ന ഒരു സാധാരണ കുട്ടിയാണ്. യാങ്ങിനെപ്പോലുള്ള കുട്ടികളിൽ അച്ചടക്കബോധമുണ്ടാക്കാൻ വേണ്ടി നഗരസഭയുടെ ആസൂത്രണത്തെ മാത്രമല്ല സ്കൂൾ ആശ്രയിയ്ക്കുന്നത്. മാവോതൻ‌ച്യാങ്ങിലെ പുരുഷന്മാർ മാത്രമടങ്ങിയ അദ്ധ്യാപകസൈന്യം പട്ടാളത്തിലെന്ന പോലെയാണ് കുട്ടികളെ പാഠങ്ങൾ പഠിപ്പിയ്ക്കുന്നതും ശിക്ഷകൾ നൽകുന്നതും. അദ്ധ്യാപകരുടെ ജോലിസുരക്ഷയും ബോണസ്സും വിദ്യാർത്ഥികളുടെ പരീക്ഷാഫലത്തെ ആശ്രയിച്ചാണിരിയ്ക്കുന്നത്. 165 ഏക്കർ കാമ്പസ്സിൽ സെക്യൂരിറ്റി ഗാർഡുകൾ ഗോൾഫ്‌വണ്ടികളിലും മോട്ടോർസൈക്കിളുകളിലുമായി സദാസമയവും ചുറ്റിക്കറങ്ങിക്കൊണ്ടിരിയ്ക്കുന്നു. നിരീക്ഷണക്യാമറകൾ ക്ലാസ്സുമുറികളിലും ഡോർമിറ്ററികളിലും ടൌണിലെ മുഖ്യകവലകളിലും വിദ്യാർത്ഥികളുടെ നീക്കങ്ങൾ ഇരുപത്തിനാലു മണിക്കൂറും നിരീക്ഷിച്ചുകൊണ്ടിരിയ്ക്കുന്നു. ഇത്തരത്തിൽ പുറം‌ലോകത്തേയ്ക്കുള്ള കവാടങ്ങളുടെ ബന്ധനം ഫലമുണ്ടാക്കിയിട്ടുണ്ടെന്ന് ഒരസിസ്റ്റന്റ് പ്രിൻസിപ്പലായ ലി സെൻ‌ഹുവാ പറയുന്നു. 1998ൽ മാവോതൻ‌ച്യാങ്ങിലെ വിദ്യാർത്ഥികളിൽ 98 പേർ മാത്രം വിജയം നേടിയെങ്കിൽ, പതിനഞ്ചു വർഷത്തിനു ശേഷം 9312 വിദ്യാർത്ഥികൾ പാസ്സായി; വിജയസംഖ്യയെ പതിനായിരം കടത്താനുള്ള തീവ്രശ്രമത്തിലാണ് സ്കൂൾ. യാങ്ങും ക്യാവോയും അക്കൂട്ടത്തിൽ പെടുമെന്ന് അവരാശിയ്ക്കുന്നു.
നാം ഇപ്പോളവനെ ശല്യപ്പെടുത്താൻ പാടില്ല,” യാങ്ങ് ഉറക്കത്തിലേയ്ക്കു വഴുതിവീണുകൊണ്ടിരിയ്ക്കെ യാങ്ങിന്റെ അച്ഛൻ, യാങ്ങ് ക്വി മന്ത്രിച്ചു. അദ്ദേഹം തന്റെ വൈമാനികക്കണ്ണട ധരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ഓറഞ്ചു നിറത്തിലുള്ള വസ്ത്രവും, മിനുങ്ങുന്ന ചെറു വട്ടത്തകിടുകൾ പതിച്ച, ഉയർന്ന മടമ്പുള്ള ചെരിപ്പുകളുമണിഞ്ഞ്, അലങ്കാരക്കുട കൈയിലെടുത്തു. സ്കൂൾകാമ്പസ്സിനു ചുറ്റുമുള്ള ഒരു നടപ്പിനായി അവരെന്നെ കൊണ്ടുപോയി. സ്കൂൾകാമ്പസ്സിൽ സന്ദർശകർക്ക് അനുവാദമുണ്ടായിരുന്നില്ല. എന്നാൽ ഞായറാഴ്ചകളിലെ മദ്ധ്യാഹ്നത്തിനു ശേഷമുള്ള ഈ മൂന്നു മണിക്കൂറുകൾക്കിടയിൽ മാത്രം അത് അനുവദനീയമായിരുന്നു. സ്കൂളിലെ ബുള്ളറ്റിൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിയ്ക്കുന്ന ലിസ്റ്റുകളിൽ യാങ്ങിന്റെ ഒടുവിലത്തെ സ്കോർ തിരഞ്ഞു കണ്ടുപിടിയ്ക്കാൻ വേണ്ടിയാണ് യാങ്ങിന്റെ മാതാപിതാക്കൾ ഈ സമയം വിനിയോഗിയ്ക്കാറ്. അവർക്ക് ഈ ചടങ്ങ് സ്കൂൾവർഷത്തിന്റെ ആരംഭത്തിൽ സന്തോഷകരമായ ഒന്നായിരുന്നു. അന്നെല്ലാം യാങ്ങിന്റെ മാർക്ക് ചൈനയുടെ നൂറ്റിരുപതോളം ഒന്നാംനിര സർവ്വകലാശാലകളിൽ പ്രവേശനം ലഭിയ്ക്കാനാവശ്യമുള്ള തലത്തിനടുത്തെത്തിയിരുന്നു. പക്ഷേ ഇപ്പോൾ രണ്ടാംനിര സർവ്വകലാശാലകളിൽ പോലും സ്ഥാനം കിട്ടുമോയെന്നു സംശയമായിരിയ്ക്കുന്നു. ലിസ്റ്റു നോക്കേണ്ട കാര്യമില്ല,” യാങ്ങ് ക്വി പറഞ്ഞു. ഞങ്ങളുടെ മകൻ തീവ്രയത്നം നടത്തിയിരിയ്ക്കണം എന്നേ ഞങ്ങൾക്കുള്ളു. കാരണം സ്കൂൾവിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ അവന്റെ അമ്മയ്ക്കും എനിയ്ക്കും അധികമൊന്നും മുന്നോട്ടു പോകാനായിരുന്നില്ല.

നുഴഞ്ഞുകയറിക്കൊണ്ടിരിയ്ക്കുന്ന ഈ ഭീതിയ്ക്കിടയിലും യാങ്ങിന്റെ മാതാപിതാക്കൾ സ്കൂൾ കൈവരിച്ചു കഴിഞ്ഞിരുന്ന വിജയത്തിന്റെ തെളിവുകൾ കാണിച്ചു തരാൻ തത്പരരായിരുന്നു. തങ്ങളുടെ ഉയർച്ച സ്കൂളിന്റെ വിജയത്തെ ആശ്രയിച്ചിരിയ്ക്കുന്നു എന്ന് അവർ വിശ്വസിയ്ക്കുന്നുവെന്നു വ്യക്തമായിരുന്നു. 1939ൽ ആങ്ഹുവെയുടെ തലസ്ഥാനമായ ഹെഫൈയിൽ ജപ്പാൻകാർ നടത്തിയ ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ട വിദ്യാർത്ഥികൾക്കുള്ള മരുപ്പച്ചയെന്ന നിലയിൽ, താത്കാലികമായി, വളരെ ലളിതമായ തോതിൽ തുടങ്ങിയതായിരുന്നു മാവോതൻ‌ച്യാങ്ങ് സ്കൂൾ. 1949ലെ കമ്മ്യൂണിസ്റ്റു വിപ്ലവത്തെ തുടർന്ന് അതൊരു സ്ഥിരം സ്കൂളായി മാറി. എന്നാൽ അര ശതാബ്ദം കഴിഞ്ഞ് ചൈനയുടെ തീരപ്രദേശങ്ങൾ സാമ്പത്തികമായി കുതിച്ചുയർന്നപ്പോൾ മാവോതൻ‌ച്യാങ്ങ് സ്കൂൾ ഉപേക്ഷിയ്ക്കപ്പെട്ടൊരു കപ്പലിനു സമാനമായിത്തീർന്നു. ഗ്രാമപ്രദേശങ്ങളിൽ നിന്ന് നഗരങ്ങളിലേയ്ക്ക് വൻ‌തോതിലുണ്ടായ കുടിയേറ്റം സ്കൂളിനെ വിജനമാക്കിയതോടൊപ്പം കടക്കെണിയിലുമാഴ്ത്തി. ഉന്നതവിദ്യാഭ്യാസത്തിൽ മഹത്തായ കുതിച്ചുചാട്ടംഎന്ന പേരിൽ പരാമർശിയ്ക്കപ്പെടുന്ന തീവ്രയത്നത്തിനു തുടക്കമിടാൻ ചൈന 1999ൽ തീരുമാനമെടുത്തപ്പോൾ മാവോതൻ‌ച്യാങ്ങ് സ്കൂളിനു പുനർജ്ജന്മം ലഭിച്ചു. വിദ്യാഭ്യാസ സമ്പ്രദായത്തിൽ വരുത്തിയ മൌലികമായ പരിഷ്കരണങ്ങൾ മൂലം ചൈനീസ് സർവ്വകലാശാലകളിലെ വിദ്യാർത്ഥികളുടെ എണ്ണം മൂന്നു മടങ്ങുയർന്ന് മുപ്പത്തൊന്നു ദശലക്ഷത്തിലെത്തി. (അമേരിക്കയിലേത് ഇരുപത്തൊന്നു ദശലക്ഷം മാത്രം.) എല്ലാ വിദ്യാർത്ഥികളും ആദ്യം തന്നെ ഗ്യാവോകാവോ പാസ്സാകണം എന്ന നിബന്ധനയും നിലവിൽ വന്നു.
പ്രാചീനകാലം മുതലുണ്ടായിരുന്ന കേജു എന്ന രാജകീയ പരീക്ഷയെപ്പോലെ തന്നെ, അർഹതയുള്ളവരെ തെരഞ്ഞെടുക്കാനുദ്ദേശിച്ച് നടപ്പാക്കപ്പെട്ടതായിരുന്നു ഗ്യാവോകാവോയും. ഉന്നതകുലജാതർക്കു മാത്രമായി വിദ്യാഭ്യാസം പരിമിതപ്പെടുന്നതിനു പകരം, താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും ഉന്നതിയിലേയ്ക്കുള്ള പാതയൊരുക്കിക്കൊടുക്കാൻ ഗ്യാവോകാവോ ലക്ഷ്യമിട്ടു. (കേജുവിൽ ഏറ്റവുമുയർന്ന സ്കോർ നേടിയവർക്ക്, ദിവസങ്ങളോളം ജയിലിനു സമാനമായ, ജനലുകളില്ലാത്ത, ഇടുങ്ങിയ മുറികളിൽ അടച്ചുപൂട്ടിയിരുന്ന് പരീക്ഷയ്ക്കു വേണ്ടിയുള്ള പഠനം നടത്തിയ ശേഷം, ബെയ്ജിങ്ങിലെ നിരോധിതനഗരത്തിലേയ്ക്ക് ചക്രവർത്തിയുടെ മദ്ധ്യകവാടത്തിലൂടെത്തന്നെ പ്രവേശിയ്ക്കാനുള്ള അർഹത കൈവന്നപ്പോൾ അതൊരു ബഹുമതിയായിത്തന്നെ ആദരിയ്ക്കപ്പെട്ടിരുന്നു.) പക്ഷേ ഗ്യാവോകാവോയുടെ കാര്യത്തിൽ ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് അനുകൂലമായൊരു പരിതസ്ഥിതി ഇപ്പോഴും കൈവന്നിട്ടില്ല. യാങ്ങിന്റെ പിതാവ് കമ്മ്യൂണിസ്റ്റു പാർട്ടി സെക്രട്ടറിയായ യുവെജിനെപ്പോലുള്ള ഗ്രാമങ്ങളിലെ സ്കൂളുകളിൽ നിലവാരമുള്ള സൌകര്യങ്ങളും വിദഗ്ദ്ധപരിശീലനം സിദ്ധിച്ച അദ്ധ്യാപകരും കുറവാണ്. നഗരങ്ങളിലെ ധനികകുടുംബങ്ങൾക്ക് പ്രൈവറ്റ് ട്യൂഷൻ ഏർപ്പാടു ചെയ്യാനും, കോച്ചിങ്ങ് കോഴ്സുകളുടെ ഭാരിച്ച ചെലവു താങ്ങാനും, കൈക്കൂലി കൊടുത്ത് നഗരത്തിലെ ഏറ്റവും നല്ല സ്കൂളുകളിൽ പ്രവേശനം വാങ്ങാനും സാധിയ്ക്കുന്നു. സർവ്വകലാശാലകളിൽ നിലവിലുള്ള ക്വോട്ടാസമ്പ്രദായവും ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കെതിരാണ്; അവർക്കു ലഭിയ്ക്കുന്നതിനേക്കാൾ കൂടുതൽ സീറ്റുകൾ നഗരങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് അനുവദിയ്ക്കപ്പെടുന്നു.
നാട്ടിൻപുറങ്ങളിലെ കുട്ടികൾക്ക് കൂടുതൽ സഹായം ആവശ്യമായി വന്നു. അവരുടെ ആവശ്യം നിറവേറ്റാൻ മാവോതൻ‌ച്യാങ്ങ് ഉടൻ തയ്യാറായി. ആദ്യം പതിവു പാഠ്യപദ്ധതിയ്ക്കു പുറമെ, ചെറിയൊരു ഫീസിന് പരീക്ഷാപരിശീലനകോഴ്സുകൾ നൽകാൻ സ്കൂൾ തയ്യാറായി. 2004ൽ പബ്ലിക് സ്കൂളുകളിൽ ട്യൂഷൻ കോഴ്സുകൾ സർക്കാർ നിരോധിച്ചപ്പോൾ സ്കൂളിന്റെ ഭരണാധികാരികൾ സ്കൂളിന്റെ പാഠ്യപദ്ധതിയെ തീവ്രമായൊരു ക്രാം കോഴ്സാക്കി മാറ്റി. (പത്ത്, പതിനൊന്ന് എന്നീ ഗ്രേഡുകളിൽ ആഴ്ച തോറും തങ്ങൾക്കിഷ്ടമുള്ള വിഷയം പഠിയ്ക്കാൻ വിദ്യാർത്ഥികൾക്ക് രണ്ടു മണിക്കൂർ വീതം കിട്ടി. ഐച്ഛികവിഷയങ്ങൾ: സംഗീതം, കല, ശാരീരിക അഭ്യാസം. പന്ത്രണ്ടാമതു ഗ്രേഡിൽ ഐച്ഛികവിഷയങ്ങൾ അനുവദനീയമല്ല. ഊന്നൽ മുഴുവനും ഗ്യാവോകാവോ കോഴ്സുകളിൽ തന്നെ.) ഗ്യാവോകാവോ കോഴ്സിൽ വീണ്ടും ചേർന്നു പഠിയ്ക്കാനാഗ്രഹിയ്ക്കുന്ന ആവർത്തനവിദ്യാർത്ഥികൾക്കായി പ്രൈവറ്റ്-ഫോർ-പ്രോഫിറ്റ് അടിസ്ഥാനത്തിൽ ഒരു പ്രത്യേകവിഭാഗം തുടങ്ങി. ഉയർന്ന പരീക്ഷാഫലം നേടാനാകാതെപോയ അനേകം ഹൈസ്കൂൾ ബിരുദധാരികൾ തങ്ങളുടെ സ്കോർനില മെച്ചപ്പെടുത്താനുള്ള തത്രപ്പാടിൽ ഗ്യാവോകാവോ കോച്ചിംഗ് കോഴ്സിൽ വീണ്ടും ചേർന്നു പഠിയ്ക്കാനുള്ള അവസരം വിനിയോഗിയ്ക്കാൻ തയ്യാറായി. ഈ ചുവടുവയ്പ് അസാമാന്യവിജയം കണ്ടു. ഈ ആവർത്തനവിഭാഗം ഇപ്പോൾ സ്കൂളിന് ഏറ്റവുമധികം ലാഭം നേടിക്കൊടുക്കുന്നു. ഈ വിഭാഗം പബ്ലിക് സ്കൂൾ വിഭാഗത്തോടൊപ്പം സ്കൂൾക്യാമ്പസ്സിൽ തന്നെ സ്ഥിതി ചെയ്യുന്നു, ഒരേ വിഭവസ്രോതസ്സുകൾ ഉപയോഗിയ്ക്കുകയും ചെയ്യുന്നു. മുന്നൂറോ നാനൂറോ ഡോളർ മുതൽ എണ്ണായിരം ഡോളർ വരെ പ്രതിവർഷം ട്യൂഷനു വേണ്ടി ചെലവാക്കുന്ന ആറായിരത്തോളം വിദ്യാർത്ഥികൾ ഈ ആവർത്തനവിഭാഗത്തിൽ പഠിയ്ക്കുന്നുണ്ട്. (ഏറ്റവും താഴ്ന്ന സ്കോറുകൾ കിട്ടിയിരിയ്ക്കുന്ന വിദ്യാർത്ഥികൾ ഏറ്റവുമുയർന്ന ഫീസു കൊടുക്കേണ്ടി വരുന്നു. ഈ സംവിധാനം സ്കൂളിന് ഉന്നതശ്രേണിയിലുള്ള വിജയത്തോടൊപ്പം വൻ തോതിലുള്ള വരുമാനവും നേടിക്കൊടുക്കുന്നു.) ഈ സ്കൂൾ സങ്കല്പിയ്ക്കാനാകുന്നതിലുമേറെ സമ്പന്നമാണ്,” ഗേറ്റിലുണ്ടായിരുന്ന സെക്യൂരിറ്റി ഗാർഡുകൾക്കിടയിലൂടെ എന്നെ കൈപിടിച്ചു നയിയ്ക്കവെ യാങ്ങ് ക്വി പറഞ്ഞു. സ്കൂളിനോടുള്ള അമർഷമല്ല, അഭിനന്ദനമാണ് അദ്ദേഹത്തിന്റെ സ്വരത്തിലുണ്ടായിരുന്നത്.
സ്കൂൾ സമീപകാലത്തു നടത്തിയ 32 മില്യൻ ഡോളർ വികസനത്തിന്റെ ഫലങ്ങൾ ഗേറ്റിനകത്തു കടന്നയുടനെ യാങ്ങ് ക്വി ചൂണ്ടിക്കാണിച്ചു തന്നു. ഭീമാകാരമായൊരു എൽ ഇ ഡി സ്ക്രീൻ, ഒരു സ്പോർട്ട്സ് കോമ്പ്ലക്സ്, ചെയർമാൻ മാവോയുടേയും ഡെംഗ് സിയാവോ പിങ്ങിന്റേയും വലിപ്പമേറിയ പ്രതിമകൾ, ഏറ്റവും ഉയർന്ന ശിഖരത്തിൽ ചൊരിമണൽ ഘടികാരത്തിന്റെ ആകൃതിയിലുള്ളൊരു കെട്ടിടം. ഭരണസിരാകേന്ദ്രം സ്ഥിതിചെയ്തിരുന്ന ആ കെട്ടിടം വിമാനത്താവളങ്ങളിലെ കൺ‌ട്രോൾ ടവർ പോലെയോ വൻ ജയിലുകളിലെ നിരീക്ഷണടവർ പോലെയോ തോന്നിച്ചിരുന്നു. ക്യാമ്പസ്സിന്റെ ഉപരിതലം മുഴുവനും അമേരിക്കൻ കോളേജ് ക്യാമ്പസ്സുകളെപ്പോലെ ചെത്തി, പെയിന്റു ചെയ്തു മനോഹരമാക്കിയിരുന്നു. ഒരു വ്യത്യാസം മാത്രം: ഭിത്തിയിൽ പതിച്ചുവച്ചിരുന്ന അലംകൃതമായൊരു മാർബിളിൽ സ്കൂളിന്റെ ആദർശം കൊത്തിവച്ചിരുന്നു: ബുദ്ധിശക്തികൊണ്ടല്ല, കഠിനാദ്ധ്വാനം കൊണ്ടാണു ഞങ്ങൾ മത്സരിയ്ക്കുന്നത്!
ആവർത്തനവിദ്യാർത്ഥികളുടെ ക്ലാസ്സുമുറികളുള്ള, ഇഷ്ടിക കൊണ്ടു നിർമ്മിച്ച അഞ്ചുനിലക്കെട്ടിടമാണ് ഏറ്റവും പ്രധാനപ്പെട്ട നവനിർമ്മാണം. ആയിരക്കണക്കിന് ആ‍വർത്തനവിദ്യാർത്ഥികൾ ആ കെട്ടിടത്തിലേയ്ക്കു കയറിപ്പോകുന്നതു നോക്കിനിൽക്കുമ്പോൾ സ്കൂളിലെ ഏറ്റവും പരവശരായ വിദ്യാർത്ഥികൾ ഇവരാണ്എന്നു യാങ്ങ് പറഞ്ഞതു ഞാനോർത്തു. ഞായറാഴ്ചകളിൽ ഇക്കൂട്ടർക്കു കിട്ടുന്ന ഇടവേള തൊണ്ണൂറു മിനിറ്റിന്റേതു മാത്രമാണ്. ഓരോ ക്ലാസ്സുമുറിയിലും വിദ്യാർത്ഥികൾ തിങ്ങിനിറഞ്ഞിരിയ്ക്കുന്നതു മൂലം - നൂറ്റൻപതിലേറെ - അദ്ധ്യാപകർ പാഠങ്ങൾ പഠിപ്പിയ്ക്കുന്നത് കോളാമ്പി മൈക്കിലൂടെ ഉച്ചത്തിൽ പറഞ്ഞുകൊണ്ടാണ്. യാങ്ങിന്റെ തൊട്ടടുത്ത മുറിയിൽ താമസിച്ചിരുന്നത് ആവർത്തനവിദ്യാർത്ഥികളിൽപെട്ട ഒരാളായിരുന്നു. അയാൾക്ക് മുൻ വർഷത്തെ ഗ്യാവോകാവോയിൽ മികച്ച ഫലം നേടാനായിരുന്നില്ല. അയാളിപ്പോൾ എല്ലാ ദിവസവും രാത്രി ഒന്നര വരെ പഠനം നടത്തുന്നു. ഇപ്പോളയാളുടെ റാങ്കിൽ സ്കൂൾ തുടങ്ങിയപ്പോഴുണ്ടായിരുന്നതിനേക്കാൾ രണ്ടായിരത്തിന്റെ മികവുണ്ടായിരിയ്ക്കുന്നു. ക്ലാസ്സിൽ മൂന്നാമനാണ് അയാളിപ്പോൾ. അയാളൊരു ഭൂതത്തെപ്പോലെയാണ്,” യാങ്ങു പറഞ്ഞു. പക്ഷേ അയാളെനിയ്ക്ക് പ്രോത്സാഹനം തരുന്നു. കാരണം ഇനിയൊരു തവണ കൂടി ഇതു ചെയ്യാൻ എനിയ്ക്ക് യാതൊരാഗ്രഹവുമില്ല.യാങ്ങിന്റെ അമ്മ ക്ഷുഭിതയായി: നീ തോറ്റാൽ വീണ്ടുമൊരു കൊല്ലം കൂടി നിന്നെ ഇവിടെ പഠിപ്പിയ്ക്കാനുള്ള ചെലവു താങ്ങാൻ ഞങ്ങൾക്കാവില്ല.
യാങ്ങ് മാവോതൻ‌ച്യാങ്ങിൽ ആദ്യത്തെ രണ്ടു വർഷം ചെലവഴിച്ച ഡോർമിറ്ററികളുടെ നിരയ്ക്കു മുന്നിൽ യാങ്ങിന്റെ മാതാപിതാക്കളും ഞാനും നിന്നു. ഓരോ മുറിയിലും പല തട്ടുകളുള്ള കട്ടിലുകളിൽ പത്തു വിദ്യാർത്ഥികൾ കഴിഞ്ഞു കൂടി. ചില മുറികളിൽ പന്ത്രണ്ടു വിദ്യാർത്ഥികൾ വരെയുണ്ടായിരുന്നു. എല്ലാ ജനലുകളിലും കമ്പിവലയടിച്ചിരുന്നു. ആത്മഹത്യ തടയാനായിരുന്നു ഇതെന്ന് വിദ്യാർത്ഥികളിലൊരാൾ പകുതി കളിയായും പകുതി കാര്യമായും എന്നോടു പറഞ്ഞു. ഉണങ്ങാനുള്ള സോക്സുകളും അടിവസ്ത്രങ്ങളും ടീഷർട്ടുകളും ഷൂസുമെല്ലാം ഈ കമ്പിവലകളിൽ നിറഞ്ഞിരുന്നു. ഡോർമിറ്ററികളിൽ സൌകര്യങ്ങൾ കുറവായിരുന്നു. വൈദ്യുതിയുപയോഗം അനുവദിയ്ക്കുന്ന പ്ലഗ്ഗുകൾ എവിടേയുമില്ലായിരുന്നു. അലക്കുമുറിയുമില്ല. കഴിഞ്ഞ വർഷം വേർതിരിച്ച ഒരു കുളിപ്പുര നിർമ്മിയ്ക്കുന്നതു വരെ ചൂടുവെള്ളവും ലഭ്യമായിരുന്നില്ല. എന്നാൽ ഒരു ഹൈടെക് ഉപകരണമുണ്ടായിരുന്നെന്നു വിദ്യാർത്ഥികൾ പറഞ്ഞു: വിരലടയാളം സ്കാൻ ചെയ്യുന്ന യന്ത്രം. ഓരോ മുറിയിലേയും കിടക്കകളുടെ നിർബന്ധപരിശോധന നടത്തിയെന്ന് ഉറപ്പു വരുത്താൻ വേണ്ടി അദ്ധ്യാപകന് ഓരോ രാത്രിയും ലോഗിൻ ചെയ്യാനുള്ളതായിരുന്നു അത്.
ഒരു പക്ഷേ മാവോതൻ‌ച്യാങ്ങിലെ അഞ്ഞൂറ് അദ്ധ്യാപകരോളം പ്രചോദിതരായവരായി - പരവശരായവരും - മറ്റാരുമുണ്ടാവില്ല. ഈ അദ്ധ്യാപകരുടെ ജോലി അവരുടെ വിദ്യാർത്ഥികളുടെ വിജയത്തെ ആശ്രയിച്ചിരിയ്ക്കുന്നു. അവരുടെ അടിസ്ഥാനശമ്പളം ചൈനയിലെ സാധാരണ പബ്ലിക് സ്കൂളുകളിലെ അദ്ധ്യാപകരുടേതിന്റെ രണ്ടോ മൂന്നോ ഇരട്ടിയാണ്. ഇതിനു പുറമേ കിട്ടുന്ന ബോണസ്സ് അവരുടെ വരുമാനത്തെ അനായാസേന ഇരട്ടിപ്പിയ്ക്കുകയും ചെയ്യുന്നു. ഒരു വിദ്യാർത്ഥിയ്ക്ക് ഒന്നാം നിര സർവ്വകലാശാലയിൽ പ്രവേശനം കിട്ടിയാൽ, ആ വിദ്യാർത്ഥിയെ പഠിപ്പിച്ച ആറംഗ അദ്ധ്യാപകസമിതിയ്ക്ക് (ഒരു മുഖ്യ അദ്ധ്യാപകനും അഞ്ച് വിഷയാദ്ധ്യാപകരും) അഞ്ഞൂറു ഡോളർ പ്രതിഫലം പങ്കു വയ്ക്കാനാകും. അവർക്ക് നല്ല പണം കിട്ടുന്നുണ്ട്,” യാങ്ങ് എന്നോടു പറഞ്ഞു, “പക്ഷേ ഞങ്ങൾ നേരിടുന്നതിനേക്കാൾ വലിയ സമ്മർദ്ദമാണ് അവർ നേരിടുന്നത്.
മുഖ്യാദ്ധ്യാപകരുടെ ദിനചര്യ കടുപ്പമേറിയതാണ്. നൂറു മുതൽ നൂറ്റെഴുപതു വിദ്യാർത്ഥികൾ വരെയുള്ള ക്ലാസ്സുകളെ 17 മണിക്കൂർ പഠിപ്പിയ്ക്കുക. ജോലിയുടെ കാഠിന്യം മൂലം അവിവാഹിതരായ യുവാക്കളെ മാത്രമേ ജോലിയ്ക്കെടുക്കാവൂ എന്ന നിബന്ധന സ്കൂൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സ്ഥാനങ്ങൾക്കായുള്ള മത്സരവും കടുത്തതാണ്. അദ്ധ്യാപകമുറിയുടെ ചുവരുകളിൽ പതിച്ചിരിയ്ക്കുന്ന ചാർട്ടുകളിൽ അതുവരെ കിട്ടിയിരിയ്ക്കുന്ന ആകെ മാർക്കിന്റെ അടിസ്ഥാനത്തിൽ ക്ലാസ്സുകളുടെ റാങ്കിംഗ് നടത്തിയിരിയ്ക്കുന്നു. വർഷാവസാനം ഏത് അദ്ധ്യാപകരുടെ ക്ലാസ്സുകൾ റാങ്ക് ലിസ്റ്റിന്റെ ചുവട്ടിലേയ്ക്കു തള്ളപ്പെടുന്നുവോ ആ അദ്ധ്യാപകർ പിരിച്ചുവിടപ്പെടുമെന്ന് ഉറപ്പാണ്. അതുകൊണ്ട് വിദ്യാർത്ഥികളെ പ്രചോദിപ്പിയ്ക്കാൻ അദ്ധ്യാപകർ സ്വീകരിയ്ക്കുന്ന രീതികളും കടുത്തതാണ്. റൂളർ കൊണ്ട് വിരല്പുറങ്ങളിൽ മുട്ടുന്നതിനു പുറമെ, ചില അദ്ധ്യാപകർ വിദ്യാർത്ഥികളെ പരസ്പരം ടെസ്റ്റുകളെഴുതി മത്സരിപ്പിയ്ക്കുകയും ചെയ്യുന്നു. മരണക്കളിഎന്നാണ് ഈ മത്സരങ്ങൾ അറിയപ്പെടുന്നത്. അതിൽ പരാജയപ്പെടുന്നവർക്ക് പ്രഭാതം മുഴുവനും നിൽക്കേണ്ടി വരുന്നെന്ന് ചില വിദ്യാർത്ഥികൾ എന്നോടു പറഞ്ഞു. ഒരിയ്ക്കൽ അമാന്തം കാണിച്ച ഒരു വിദ്യാർത്ഥിയ്ക്കുള്ള ശിക്ഷയായി അയാളുടെ അമ്മയ്ക്ക് മകന്റെ ക്ലാസ്സിനു വെളിയിൽ ഒരാഴ്ചയോളം നിൽക്കേണ്ടി വന്നു. ഈ സംഭവം വളരെയധികം ചർച്ച ചെയ്യപ്പെട്ടു. ആവർത്തനവിദ്യാർത്ഥികൾക്ക് അദ്ധ്യാപകർ ദയവില്ലാതെ ഓതിക്കൊടുക്കുന്ന ഒരു മന്ത്രമുണ്ട്: എപ്പോഴും നിങ്ങളുടെ പരാജയം ഓർമ്മിയ്ക്കുക!
മാവോതൻ‌ച്യാങ്ങിലെ ഏറ്റവും പ്രശസ്തനായ ബിരുദധാരി മെലിഞ്ഞ, കണ്ണുകളുടെ മുകളിൽ മുടി ചിതറിക്കിടക്കുന്ന ഒരു പത്തൊൻപതുകാരനാണ്. അയാളുടെ പേര് സു പെംഗ് എന്നാണ്. ക്രൂരപീഡനം മിയ്ക്കവരും ഭയപ്പെടുന്നു. എന്നാൽ അത് ആസ്വദിയ്ക്കുന്ന ചിലരുണ്ട്. സു പെംഗ് അക്കൂട്ടത്തിൽ പെടുന്നയാളല്ല. എങ്കിലും ക്രാം സ്കൂളിലേയ്ക്കു വന്നത് എന്തുകൊണ്ടെന്ന് അയാൾ വിശദീകരിച്ചു, “ക്രൂരമായൊരു സ്ഥലം ഞാനാഗ്രഹിച്ചു.
ചൈനയുടെ ആറു കോടി ഉപേക്ഷിയ്ക്കപ്പെട്ടകുട്ടികളിൽ ഒരാളായാണ് സു പെംഗ് വളർന്നത്. സു പെംഗിന്റെ മാതാപിതാക്കൾ ദൂരെയുള്ള വുക്സി നഗരത്തിൽ പഴക്കച്ചവടം നടത്തിയിരുന്നതുകൊണ്ട് ഹോങ്ജിംഗ് വില്ലേജിൽ താമസിച്ചിരുന്ന മുത്തച്ഛനും മുത്തശ്ശിയുമാണ് സു പെംഗിനെ പോറ്റിവളർത്തിയത്. അതിനിടെ സു നിയന്ത്രണം വിട്ടു. ക്ലാസ്സുകൾ നഷ്ടപ്പെടുത്തി. പഠനത്തിൽ ശ്രദ്ധ കുറഞ്ഞു. സുഹൃത്തുക്കളുമൊത്ത് ചുറ്റിക്കറങ്ങി. വീഡിയോ ഗെയിമിൽ ആകൃഷ്ടനായി. മുത്തച്ഛൻ സു പെംഗിന്റെ മാതാപിതാക്കളെ വീട്ടിലേയ്ക്കു വിളിച്ചുവരുത്തി. സു പെംഗിന്റെ വിദ്യാഭ്യാസത്തിൽ ശ്രദ്ധിയ്ക്കാൻ വേണ്ടി സു പെംഗിന്റെ അമ്മ ജോലിയ്ക്കു പോകുന്നതു നിർത്തിയപ്പോൾ കുടുംബത്തിന്റെ വരുമാനം കുറഞ്ഞു. അമ്മയെ പ്രീതിപ്പെടുത്താൻ വേണ്ടി സു ശ്രമിച്ചെങ്കിലും, ഹൈസ്കൂൾ പ്രവേശനപരീക്ഷയിൽ സു വീണ്ടും പതറി. ആ പ്രദേശത്തെ ഏറ്റവും നല്ല ഹൈസ്കൂളിൽ പ്രവേശനം കിട്ടാനുള്ള അർഹത ഇല്ലാതായി. നീരസപ്പെട്ട അമ്മ സുവിനോട് ദിവസങ്ങളോളം സംസാരിയ്ക്കാതിരുന്നു. ഹൈസ്കൂളിൽ പ്രവേശനം കിട്ടാനുള്ള മാർഗ്ഗങ്ങളില്ലാതായപ്പോൾ സു മാവോതൻ‌ച്യാങ്ങിലേയ്ക്കു തിരിഞ്ഞു. സ്കൂൾ വളരെ കർശനമായിരുന്നു എന്നു മാത്രമേ എനിയ്ക്കറിയാമായിരുന്നുള്ളു,” സു എന്നോടു പറഞ്ഞു. സ്കൂളിന്റെ കാർക്കശ്യം മൂലം ചില വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തു എന്നും കേട്ടിരുന്നു. അത്തരമൊരു സ്കൂളിൽ മാത്രമേ എന്റെ പഠനം നടക്കുകയുള്ളു എന്നെനിയ്ക്കു ബോദ്ധ്യമായി. മറ്റൊരു തരത്തിലും ഞാൻ അച്ചടക്കമുള്ളവനാകുകയില്ല എന്നെനിയ്ക്ക് ഉറപ്പായിരുന്നു.
മാവോതൻ‌ച്യാങ്ങിൽ എത്തിയ സു അധികനാൾ കഴിയും മുൻപു തന്നെ തന്റെ അദ്ധ്യാപകർക്ക് ആവശ്യത്തിനുള്ള ക്രൂരതയുണ്ടായിരുന്നില്ല എന്നു തീരുമാനിച്ചു. വിജയശതമാനം ഉയർത്തുകയായിരുന്നു സ്കൂളിന്റെ മുഖ്യലക്ഷ്യം. സ്കൂളിന്റെ ഖ്യാതിയും അതിലായിരുന്നു. പക്ഷേ ആ ലക്ഷ്യത്തിന് ഒരു ന്യൂനതയുണ്ടായിരുന്നു. താഴ്ന്ന നിലവാരത്തിലുള്ള വിദ്യാർത്ഥികളെ രണ്ടാംകിട, മൂന്നാംകിട സർവ്വകലാശാലകളിൽ പ്രവേശനത്തിന് ആവശ്യമുള്ള മിനിമം സ്കോർ കടത്തിവിടാനായിരുന്നു അദ്ധ്യാപകരുടെ തീവ്രപ്രയത്നം മുഴുവനും. സകലരേയും ആ തലത്തിനു മുകളിലെത്തിയ്ക്കുന്നതിലായിരുന്നു അവരുടെ ഊന്നൽ,” സു പറഞ്ഞു. പക്ഷേ, പാസ്സാകാൻ മതിയായ സ്കോറുകൾ നിങ്ങൾക്കു കിട്ടിക്കഴിഞ്ഞാൽ, നിങ്ങളെ ശ്രദ്ധിയ്ക്കുന്നത് അവർ നിർത്തുന്നു.ആദ്യത്തെ രണ്ടു കൊല്ലത്തിനിടയിൽ ഭ്രാന്തമായ സ്വയനിയന്ത്രണം വികസിപ്പിച്ചെടുക്കാൻ സു തീരുമാനിച്ചു. ക്ലാസ്സുകൾക്കിടയിലുള്ള നിമിഷങ്ങളിൽ, ശൌചാലയത്തിനുള്ളിൽ, കഫെറ്റീരിയയിൽ, അങ്ങനെ അധികം കിട്ടിയ നിമിഷങ്ങൾ പോലും സു പഠനം കൊണ്ടു നിറച്ചു. രാത്രിയിൽ, പതിനൊന്നരയ്ക്ക് ലൈറ്റുകൾ അണഞ്ഞ ശേഷം ബാറ്ററിവിളക്കുപയോഗിച്ച് സു പഠനം തുടർന്നു.
മാവോതൻ‌ച്യാങ്ങിൽ സുവിന്റെ മൂന്നാം വർഷത്തിൽ അമ്മ സുവിനോടൊപ്പം പട്ടണത്തിലെ ഒരു വാടകമുറിയിൽ താമസിയ്ക്കാൻ തുടങ്ങിയപ്പോൾ സുവിന്റെ ടെസ്റ്റ് സ്കോറുകൾ ഉയർന്ന് ആയിരങ്ങളിൽ ആദ്യമായെത്തിച്ചേർന്നു. ബെയ്ജിംഗിലെ പ്രശസ്തമായ സിങ്ഹ്വാ സർവ്വകലാശാലയിൽ പ്രവേശനം സിദ്ധിയ്ക്കുന്ന മാവോതൻ‌ച്യാങ്ങിൽ നിന്നുള്ള പ്രഥമ വിദ്യാർത്ഥിയാകാനുള്ള സാദ്ധ്യത കാണുന്നുണ്ടെന്ന് 2013ലെ വസന്തത്തിന്റെ തുടക്കത്തിൽ സുവിന്റെ മുഖ്യ അദ്ധ്യാപകൻ സുവിനോടു പറഞ്ഞു. സിങ്ഹ്വാ സർവ്വകലാശാല ചൈനയിലെ എം ഐ ടി എന്നറിയപ്പെടുന്നു. രണ്ടാം കിട സർവ്വകലാശാലകളിലേയ്ക്ക് ധാരാളം കുട്ടികളെ സ്ഥിരമായി ലഭ്യമാക്കുന്ന ഒരു സ്കൂൾ എന്ന പ്രശസ്തി മാവോതൻ‌ച്യാങ്ങിനു വർഷങ്ങളായി കൈവന്നു കഴിഞ്ഞിരുന്നു. ചൈനയിലെ ഒന്നാം കിട സർവ്വകലാശാലകളിൽ ഏതിലെങ്കിലും മാവോതൻ‌ച്യാങ്ങിൽ നിന്നുള്ള ഒരു വിദ്യാർത്ഥിയ്ക്കെങ്കിലും പ്രവേശനം കിട്ടിക്കാണാൻ സ്കൂൾ ഭരണാധികാരികൾ അതിയായി ആഗ്രഹിയ്ക്കുന്നെന്നും, അതിനായി വലിയൊരു തുക പാരിതോഷികമായി നൽകാൻ തീരുമാനിച്ചിരിയ്ക്കുന്നെന്നും അദ്ധ്യാപകൻ സുവിനോടു പറഞ്ഞു. അൻപതിനായിരം ഡോളറായിരിയ്ക്കും ആ തുകയെന്നും ആ തുക സുവിന്റെ കുടുംബത്തിനും മിഡിൽ സ്കൂളിനും മാവോതൻ‌ച്യാങ്ങിലെ സുവിന്റെ അദ്ധ്യാപകർക്കും തുല്യമായി വീതിയ്ക്കുമെന്നും അദ്ധ്യാപകൻ അറിയിച്ചു.
ഗ്യാവോകാവോയ്ക്കു മുൻപ് ലുവാൻ നഗരത്തിലെ പരീക്ഷാകേന്ദ്രത്തിനടുത്തുള്ള ഒരു ഹോട്ടലിൽ സു മുറിയെടുത്തു താമസിച്ചു. നാല്പത്തെട്ടു മണിക്കൂർ സമയം സു മുറിയിൽ നിന്നു പുറത്തിറങ്ങിയില്ല. എനിയ്ക്കു ഭ്രാന്തായി എന്നു പോലും എന്റെ മാതാപിതാക്കൾ സംശയിച്ചു,” സു എന്നോടു പറഞ്ഞു. മുറിയിൽ നിന്നു താഴെ വരാൻ ഞാനെന്തുകൊണ്ടു വിസമ്മതിച്ചെന്ന് അവർക്കു മനസ്സിലായില്ല. പക്ഷേ ഒളിമ്പിക്സിനു വേണ്ടി പരിശീലനം നടത്തുന്നതു പോലെ തന്നെയാണ് ഗ്യാവോകാവോയ്ക്കുള്ള പാഠങ്ങൾ ഹൃദിസ്ഥമാക്കുന്നതും. പഠനത്തിന്റെ വേഗത ഒട്ടും കുറയാതെ നോക്കണം. ഒന്നോ രണ്ടോ ദിവസം വിട്ടുകളഞ്ഞാൽ നിങ്ങളുടെ സ്പീഡ് വളരെ കുറഞ്ഞുപോകും.അധികശ്രമം നടത്തിയത് സുവിനു സഹായകമായിത്തീർന്നിരിയ്ക്കണം. ഗ്യാവോകാവോയ്ക്കു കിട്ടാവുന്നതും എന്നാൽ ഒരിയ്ക്കലും ആർക്കും കിട്ടിയിട്ടില്ലാത്തതുമായ 750 മാർക്കിൽ 643 മാർക്ക് സുവിനു കിട്ടി. സിങ്ഹ്വാ യൂണിവേഴ്സിറ്റിയിൽ പ്രവേശനം കിട്ടാൻ വേണ്ടി ആങ്ഹുവെയ് പ്രവിശ്യയിൽ നിന്നുള്ള സയൻസു വിദ്യാർത്ഥികൾക്ക് കിട്ടിയിരിയ്ക്കേണ്ട മിനിമം മാർക്ക് 641 ആയിരുന്നു. രണ്ടു മാർക്ക് സുവിന് അധികം കിട്ടി. സിങ്ഹ്വയിൽ പ്രവേശനവും കിട്ടി.
സുവിന്റെ നേട്ടം മാവോതൻ‌ച്യാങ്ങിൽ വളരെ പ്രസിദ്ധമായിത്തീർന്നു. ഒരു ആരാധനാമൂർത്തിയായാണ് യാങ്ങ് സുവിനെ വീക്ഷിയ്ക്കുന്നത്. മുൻ കൊല്ലം അമ്മയോടൊത്ത് സു താമസിച്ച ചെറു മുറി ഷുവാൻ‌ഗ്യുവാൻ മുറിഎന്ന പേരിൽ പ്രസിദ്ധമായിത്തീർന്നു. മുറിയ്ക്കു നൽകിയ പേരിൽ, പ്രാചീനകാലം മുതൽ നടന്നു പോന്നിരുന്ന കേജു പരീക്ഷയുടെ ചരിത്രത്തിൽ ഏറ്റവുമുയർന്ന സ്കോർ നേടിയ വിദ്യാർത്ഥിയോടുള്ള ആദരവും പ്രതിഫലിച്ചിരുന്നു. പ്രത്യേകം തെരഞ്ഞെടുത്ത മുന്നൂറു വിദ്യാർത്ഥികൾക്കായി പ്രചോദിപ്പിയ്ക്കുന്ന ഒരു പ്രസംഗം നടത്താൻ വേണ്ടി മാവോതൻ‌ച്യാങ്ങ് സ്കൂൾ ഭരണാധികാരികൾ സുവിനെ തിരികെ സ്കൂൾ ക്യാമ്പസ്സിലേയ്ക്കു കൊണ്ടുവന്നു. അവരെല്ലാവരും ഓരോ ക്ലാസ്സിലേയും ഏറ്റവുമുയർന്ന മാർക്കു നേടിയവരായിരുന്നു. മാതൃഭൂമിയ്ക്കുവേണ്ടി സ്വജീവൻ ബലികഴിച്ച, നിസ്സ്വാർത്ഥനായൊരു മാതൃകായോദ്ധാവായിരുന്ന ലെയ് ഫെങ്ങിന്റെ ചരിത്രം പഠിയ്ക്കാൻ എപ്പോഴും ചൈനീസ് ജനത ആഹ്വാനം ചെയ്യപ്പെടുന്നു. അതേ പോലെ, സു പെംഗിനെ മാതൃകയാക്കാനാണ് മാവോതൻ‌ച്യാങ്ങിലെ വിദ്യാർത്ഥികൾ ആഹ്വാനം ചെയ്യപ്പെടുന്നത്.
കഴിഞ്ഞ വസന്തത്തിൽ, സുവിന്റെ പ്രഥമവർഷത്തിന്റെ അവസാനത്തോടടുത്ത് സിങ്ഹ്വാ ക്യാമ്പസ്സിലെ പുൽ‌പരപ്പിൽ വച്ച് ഞാൻ സുവിനെ കണ്ടു. മനോഹരമായ ആ ചുറ്റുപാടുമായി സു അപ്പോഴും ഇണങ്ങിച്ചേർന്നിട്ടില്ലെന്നു തോന്നി. യുവാവായ ഒരു ഗ്രാമവാസി. കനം കുറഞ്ഞൊരു ജാക്കറ്റു ധരിച്ച്, അതിന്റെ കൈകൾ മുട്ടിനു മുകളിലേയ്ക്ക് തെരുത്തു കയറ്റിവച്ചിരിയ്ക്കുന്നു. ഞങ്ങൾക്കു ചുറ്റുമുണ്ടായിരുന്ന വിദ്യാർത്ഥികളിൽ അനേകം പേർ ചൈനയിലെ സമ്പന്നകുടുംബങ്ങളിൽ നിന്നുള്ളവരായിരുന്നു. ആധുനികലോകത്തെ പരിഷ്കൃതരായ യുവാക്കൾ. അവരുടെ പക്കൽ ഐഫോണും ഫ്രിക്വന്റ് ഫ്ലൈയർ കാർഡുകളുമുണ്ടായിരുന്നു. ഹാരി പോട്ടറേയും ദ ബിഗ് ബാങ്ങ് തിയറിയേയും കുറിച്ചുള്ള സൂക്ഷ്മവിവരങ്ങൾ പോലും അവർക്കറിയാമായിരുന്നു.
ഞാൻ കണ്ടുമുട്ടിയപ്പോൾ സു മെലിഞ്ഞിരുന്നു. സു തന്റെ വിദ്യാർത്ഥി ഐഡിയിലെ ഫോട്ടോ എന്നെ കാണിച്ചു തന്നു. അതിനു മുൻപുള്ള ശരത്കാലത്ത് എടുത്തിരുന്ന ആ ഫോട്ടോയിൽ സുവിന്റെ മുഖം ഉരുണ്ടതും മാംസളവുമായിരുന്നു. എന്റെ തൂക്കം ഏഴു കിലോ കുറഞ്ഞു” - പതിനഞ്ചു പൌണ്ട് - കാരണം എനിയ്ക്ക് ഇവിടുത്തെ ഭക്ഷണവുമായി പൊരുത്തപ്പെടാനാകുന്നില്ല,” സു പറഞ്ഞു. സർവ്വകലാശാലയിലെ സ്വതന്ത്രജീവിതവുമായി പരിചയപ്പെടാൻ സമയമെടുത്തു. ഇവിടെ നിയമങ്ങളൊന്നുമില്ല,” സു പറഞ്ഞു. പ്രഥമ സെമസ്റ്ററിൽ ഞാനാകെ ആശയക്കുഴപ്പത്തിലായിരുന്നു. കാരണം, എന്തെല്ലാമാണു ചെയ്യേണ്ടതെന്ന് ആരുമെനിയ്ക്കു പറഞ്ഞുതന്നിരുന്നില്ല.”  എഞ്ചിനീയറിംഗിനു പഠിച്ചുകൊണ്ടിരിയ്ക്കുന്ന സു ഇപ്പോൾ പുതിയ കാര്യങ്ങൾ ആസ്വദിയ്ക്കാനും പഠിച്ചുകൊണ്ടിരിയ്ക്കുകയാണ്: സ്നേഹിതരൊത്തു പുറത്തു പോകുക, സൌജന്യസേവനങ്ങൾ ചെയ്തു കൊടുക്കുക, ആഴ്ചയവസാനങ്ങൾ പാർക്കിൽ ചെലവഴിയ്ക്കുക, അങ്ങനെയങ്ങനെ. ഞാനിപ്പോഴും കഠിനമായി ജോലി ചെയ്യുന്നുണ്ട്”, സു പറഞ്ഞു. അമേരിക്കൻ ഐക്യനാടുകളിൽ ബിരുദധാരികൾക്കുള്ള കോഴ്സിൽ ചേർന്നു പഠിയ്ക്കണം എന്നാണ് സുവിന്റെ ആഗ്രഹം. പക്ഷേ, എനിയ്ക്കിപ്പോൾ സ്വതന്ത്രമായി ശ്വാസോച്ഛ്വാസം ചെയ്യാനാകുന്നുണ്ട്.
ജൂണിൽ ഞാൻ മാവോതൻ‌ച്യാങ്ങിലേയ്ക്കു മടങ്ങിച്ചെന്നു. ഗ്യാവോകാവോയ്ക്കു വേണ്ടി വിദ്യാർത്ഥികളെല്ലാവരും സ്കൂൾ വിട്ടുപോകുന്നതിന്റെ തലേന്നു രാത്രി വായുവിൽ ഒഴുകിനടക്കുന്ന അനേകം കടലാസുറാന്തലുകൾ ഇരുണ്ട ആകാശത്തെ പ്രകാശമാനമാക്കി. ഓറഞ്ചു നിറത്തിലുള്ള ആ പ്രകാശഗോളങ്ങൾ ഉയർന്നുയർന്ന് ആകാശത്ത് പ്രതീക്ഷകളുടെ ഒരു നക്ഷത്രജാലം സൃഷ്ടിച്ചു. കടലാസുറാന്തലുകളുടെ ഉറവിടം ഞാൻ കണ്ടെത്തി. സ്കൂളിന്റെ ഒരു വശത്തുള്ള ഗേറ്റിനടുത്ത് തുറന്നുകിടക്കുന്ന കുറച്ചു സ്ഥലമുണ്ടായിരുന്നു. അവിടെ കുറേ കുടുംബങ്ങൾ കടലാസുറാന്തലുകൾക്കകത്ത് എണ്ണയിൽ മുക്കിയ തുണിത്തിരികൾ കത്തിച്ചു വച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു. റാന്തലിനകത്തെ വായു ചൂടുപിടിച്ച് റാന്തലുയരുമ്പോൾ കുടുംബങ്ങളുടെ പ്രാർത്ഥനകളും ഉയരുന്നു. എന്റെ മകനെ വര കടത്തിവിടണേ!ഒരമ്മ ഉറക്കെ പ്രാർത്ഥിച്ചു.
പ്രകാശിയ്ക്കുന്ന കടലാസുറാന്തലുകൾ തടസ്സമൊന്നും കൂടാതെ ആകാശത്തേയ്ക്കുയർന്നപ്പോൾ കുടുംബങ്ങൾ ആഹ്ലാദംകൊണ്ട് ആർത്തുവിളിച്ചു. റാന്തലുകളിൽ ഒരെണ്ണം വൈദ്യുതക്കമ്പികളിൽ ഉടക്കിക്കിടന്നു പോയി. ആ റാന്തൽ മുകളിലേയ്ക്കയച്ച അമ്മ നിരാശയായി. കാരണം, ആ പ്രദേശത്തെ വിശ്വാസങ്ങളനുസരിച്ച് അത് ഒരശുഭചിഹ്നമായിരുന്നു: ഗ്യാവോകാവോയിൽ അവരുടെ മകൻ പാസ്സാകുകയില്ല എന്നതിന്റെ അടയാളമായിരിയ്ക്കാം അതെന്ന് അവർ ഭയന്നു.
പരീക്ഷാപരിശീലനത്തെ കേവലം യാന്ത്രികമായി പാഠങ്ങൾ ഹൃദിസ്ഥമാക്കലും പഠിച്ചവ തന്നെ ആവർത്തിയ്ക്കലുമാക്കി മാറ്റിയ പട്ടണമായിരുന്നു അതെങ്കിലും മാവോതൻ‌ച്യാങ്ങ് വിശ്വാസത്തിന്റേയും അന്ധവിശ്വാസത്തിന്റേയും രംഗം കൂടിയായിരുന്നു. ഭൂരിഭാഗം വിദ്യാർത്ഥികളും എന്തെങ്കിലും തരത്തിലുള്ള ഭാഗ്യചിഹ്നം അണിഞ്ഞിരുന്നു. അതു ചിലപ്പോൾ ചുവന്ന അടിവസ്ത്രമായിരിയ്ക്കാം (ചുവപ്പു വസ്ത്രം ഭാഗ്യമുള്ളതാണെന്നു വിശ്വസിയ്ക്കപ്പെടുന്നു), ആന്റാ എന്നൊരു കമ്പനി നിർമ്മിച്ച ഷൂകളായിരിയ്ക്കാം (ആ കമ്പനിയുടെ ചിഹ്നം ശരിഎന്ന ടിക് മാർക്കായിരുന്നു; ഇതൊരു ശരിയുത്തരത്തെ സൂചിപ്പിച്ചു.), അല്ലെങ്കിൽ സ്കൂൾ ഗേറ്റിനു പുറത്തുള്ള കച്ചവടക്കാരിൽ നിന്നു വാങ്ങിയ, ബുദ്ധിയെ ഉത്തേജിപ്പിയ്ക്കുന്ന ചായയുമാകാം. പട്ടണത്തിലെ ഏറ്റവുമധികം വില്പനയുള്ള പോഷകപദാർത്ഥങ്ങൾ ക്ലിയർ മൈൻഡ്, സിക്സ് വാൽനട്ട്സ് എന്നിവയായിരുന്നു. (നട്ടുകൾ അഥവാ അണ്ടിപ്പരിപ്പുകൾക്ക് തലച്ചോറിന്റെ ആകൃതിയുള്ളതുകൊണ്ട് അവ ബുദ്ധിശക്തി വർദ്ധിപ്പിയ്ക്കും എന്ന വിശ്വാസവും വ്യാപകമായുണ്ട്. യാങ്ങിന്റെ മാതാപിതാക്കൾ വലുതായ അന്ധവിശ്വാസങ്ങളുള്ളവരായി തോന്നിയില്ല. പക്ഷേ, നിഗൂഢതയുള്ള വൃക്ഷത്തിന്റേയും അതിന്റെ ചുവട്ടിലെ മൂന്നടി ഉയരമുള്ള ചാരക്കുന്നിന്റേയും സമീപത്തുതന്നെയായിരുന്നു അവർ മുറിയെടുത്തിരുന്നത്. വൃക്ഷത്തോടു നിങ്ങൾ പ്രാർത്ഥിയ്ക്കുന്നില്ലെങ്കിൽ പരീക്ഷയിൽ നിങ്ങൾക്കു ജയിയ്ക്കാനാവില്ല,” യാങ്ങ് പറഞ്ഞു. അത് ആ പ്രദേശത്തു നിലവിലിരുന്നിരുന്നൊരു പഴഞ്ചൊല്ലായിരുന്നു.
യാങ്ങിന്റെ മുറിയിൽ നിന്ന് അല്പമകലെ, ഇടവഴിയിലൊരിടത്ത്, ഒരു സ്റ്റൂളിന്മേൽ ഒരു ജ്യോതിഷി ഇരിയ്ക്കുന്നതു കണ്ടു. തൊട്ടടുത്ത് ഒരു ക്യാൻ‌വാസ് ചാർട്ട് നിവർത്തി വച്ചിരിയ്ക്കുന്നു. 3.40 ഡോളർ കൊടുത്താൽ, പാകമല്ലാത്തൊരു പിൻസ്ട്രൈപ്പ് സ്യൂട്ടു ധരിച്ചിരുന്ന ആ ജ്യോതിഷി ഭവിഷ്യം മുഴുവനും പ്രവചിച്ചു തരും: വിവാഹം, കുട്ടികൾ, മരണം - പിന്നെ ഗ്യാവോകാവോ സ്കോറും. കുറച്ചു ദിവസമായി കച്ചവടം നന്നായിട്ടുണ്ട്,” അർദ്ധസ്മിതത്തോടെ ജ്യോതിഷി പറഞ്ഞു. ഡയമണ്ടിന്റെ ഡിസൈനുകളുള്ള ആർഗൈൽ സ്വെറ്റർ ധരിച്ച, ചെയർമാൻ മാവോയുടെ രീതിയിൽ തലമുടി വെട്ടിയിരിയ്ക്കുന്ന, പ്രായം ചെന്ന ഒരാൾ ഞങ്ങളുടെ സംഭാഷണം കണ്ടുനിന്നു. അത് യാങ്ങ് ക്വിമിങ്ങ് ആയിരുന്നു. പെൻഷൻ പറ്റിയ ഒരു കെമിസ്ട്രി അദ്ധ്യാപകൻ. 1980ൽ അദ്ദേഹം മാവോതൻ‌ച്യാങ്ങ് സ്കൂളിൽ അദ്ധ്യാപകനായി ചേരുമ്പോൾ എണ്ണൂറു വിദ്യാർത്ഥികൾ മാത്രമുള്ള, സാമ്പത്തികപരാധീനതകളും സൌകര്യക്കുറവുകളുമുള്ള സ്ഥിതിയിലായിരുന്നു സ്കൂൾ. ഇന്നത്തെ വിപുലമായ സ്ഥാപനമായി സ്കൂൾ വളർന്നത് അദ്ദേഹം നോക്കിനിൽക്കെ ആയിരുന്നു. ഗ്രാമപ്രദേശങ്ങളിലുണ്ടായിരുന്ന സ്കൂളുകളിൽ മിയ്ക്കവയും ആ കാലഘട്ടത്തിൽ തളരുകയോ അടച്ചുപൂട്ടപ്പെടുകയോ ചെയ്തു. പക്ഷെ ആ പ്രതികൂലപരിതസ്ഥിതികളെ അതിജീവിച്ചുകൊണ്ട് മാവോതൻ‌ച്യാങ്ങ് അസാമാന്യവളർച്ച നേടുകയാണുണ്ടായത്. സ്കൂളിന്റെ വളർച്ചയെ പ്രശംസിയ്ക്കുന്നതിനിടയിലും യാങ്ങ് ക്വിമിങ്ങ് അന്ധമായ കാണാപ്പാഠം പഠിയ്ക്കലിനെ നിശിതമായി വിമർശിച്ചു. ഇത്തരം പഠനം കൊണ്ട് കുട്ടികളുടെ തലച്ചോറ് മരവിച്ചുപോകുന്നു,” അദ്ദേഹം പറഞ്ഞു. ഒരു പരീക്ഷയെഴുതേണ്ടത് എങ്ങനെയെന്ന് അവർക്കറിയാം, പക്ഷേ അവർക്ക് സ്വന്തം ചിന്താശക്തിയില്ലാതാകുന്നു.
ആ രാത്രി എല്ലാവരും മാവോതൻ‌ച്യാങ്ങിലെ തങ്ങളുടെ അന്തിമചടങ്ങുകൾ നിർവ്വഹിയ്ക്കുന്നതായി തോന്നി. സ്കൂൾ യൂണിഫോമണിഞ്ഞ രണ്ടു പെൺകുട്ടികൾ മാവോയുടെ പ്രതിമയിലേയ്ക്കുള്ള നീണ്ട ചവിട്ടുപടികൾ മുട്ടിന്മേൽ ഇഴഞ്ഞു കയറി. കനിവിന്നായി പ്രാർത്ഥിയ്ക്കുന്നതുപോലെ ഓരോ ചവിട്ടിന്മേലും അവർ ശിരസ്സുമുട്ടിച്ചു വണങ്ങി. പുണ്യവൃക്ഷത്തിനു മുൻപിൽ അനേകം ഭക്തർ - വിദ്യാർത്ഥികളും മാതാപിതാക്കളും ഒരുപോലെ - സുഗന്ധദ്രവ്യങ്ങളുടെ കെട്ടിന് ഒടുവിലത്തെ തവണ തീകൊളുത്തി. ആ തീ രാത്രി മുഴുവനും ആളിക്കത്തിക്കൊണ്ടിരിയ്ക്കും. ഗ്യാവോകാവോ പരീക്ഷയെഴുതാനുള്ള പതിനായിരത്തോളം വിദ്യാർത്ഥികളെ അടുത്ത പ്രഭാതത്തിൽ പരീക്ഷാകേന്ദ്രത്തിലെത്തിയ്ക്കാൻ വേണ്ടി ഡസൻ കണക്കിനു ബസ്സുകൾ അല്പമകലെ തയ്യാറായിക്കിടന്നു. എല്ലാ ബസ്സുകളുടേയും രജിസ്ട്രേഷൻ നമ്പറുകൾ എട്ട് എന്ന അക്കത്തിൽ അവസാനിച്ചിരുന്നു. എട്ട് ഏറ്റവും വലിയ ഭാഗ്യനമ്പറാണെന്നാണ് ചൈനക്കാരുടെ വിശ്വാസം.
തനിയ്ക്കു വലിയ ഭാഗ്യമുള്ളതായി യാങ്ങിന് എന്തുകൊണ്ടോ തോന്നുന്നുണ്ടായിരുന്നില്ല. യാങ്ങിന്റെ മന്ദഹാസം അപ്രത്യക്ഷമായിരുന്നു. ബാസ്കറ്റ്ബാളിനെപ്പറ്റിയും ഷാങ്ഹായിയിലെ കസിനോടൊപ്പം ചേരുന്നതിനെപ്പറ്റിയും യാങ്ങ് പറയാറുണ്ടായിരുന്ന കളിതമാശകളും നിലച്ചു. യാങ്ങിന്റെ അമ്മയും പൊയ്ക്കഴിഞ്ഞിരുന്നു. അവരുടെ ഉത്കണ്ഠ യാങ്ങിന്റെ പരിഭ്രമം വർദ്ധിപ്പിയ്ക്കുകയും ഇടയ്ക്കിടെ യാങ്ങിനെ അസ്വസ്ഥനാക്കുകയും ചെയ്തു. അതുകൊണ്ട്, അവസാനത്തെ ആഴ്ചകളിൽ അമ്മയ്ക്കു പകരമായി കൂടെ വന്നു നിൽക്കാമോയെന്ന് യാങ്ങ് മുത്തച്ഛനോടു ചോദിച്ചിരുന്നു. ഇപ്പോളിനിയാകെ ഒരു ദിവസം മാത്രം അവശേഷിച്ചിരിയ്ക്കെ, പഠനത്തിനല്ലാതെ മറ്റൊന്നിനും യാങ്ങിനു സമയമില്ല. വർഷങ്ങളായി നടത്തിപ്പോന്ന, വിരാമമില്ലാത്ത ശ്രമങ്ങളുടെ ഫലത്തെപ്പറ്റി യാങ്ങിന്റെ തന്നെ വിലയിരുത്തൽ ഏകദേശം തീർത്തിട്ടുണ്ട്” എന്നു മാത്രമായിരുന്നു.
ല്യുവാൻ നഗരത്തിലെ പരീക്ഷാകേന്ദ്രത്തിനടുത്തു തന്നെ എടുത്തിരുന്ന ഒരു വാടകമുറിയിലേയ്ക്ക് യാങ്ങിനെ കൊണ്ടു പോകുന്നതിനായി യാങ്ങിന്റെ മാതാപിതാക്കൾ യുവെജിനിലെ തങ്ങളുടെ ഭവനത്തിൽ നിന്ന് അടുത്ത ദിവസം നേരം പുലരും മുൻപുതന്നെ വാഹനമോടിച്ചെത്തി. പട്ടണത്തിനു പുറത്തുള്ളൊരു ഹോട്ടലിലായിരുന്നു ഞാൻ തലേന്നു രാത്രി താമസിച്ചിരുന്നത്. ഹോട്ടലിൽ നിന്ന് മാവോതൻ‌ച്യാങ്ങിലേയ്ക്ക് തങ്ങളുടെ മിനിവാനിൽ തങ്ങളോടൊപ്പം സഞ്ചരിയ്ക്കാൻ അവരെന്നെ ക്ഷണിച്ചു. പീച്ചുപഴങ്ങൾ കൊണ്ടുപോകാനുപയോഗിച്ചിരുന്ന ആ വാനിൽ ചെളിപുരണ്ടിരുന്നു. ക്യാബിനിൽ പിൻസീറ്റുകളുണ്ടായിരുന്നില്ല. വാനിന്റെ വിചിത്രമായ ആകൃതി മൂലം മിയാൻബാവോ ചെഅഥവാ റൊട്ടിക്കഷ്ണട്രക്ക്എന്നായിരുന്നു അത്തരം വാനുകൾ ചൈനയിൽ അറിയപ്പെട്ടിരുന്നത്. വാനിൽ ചരക്കുകയറ്റാനുള്ളിടത്ത് യാങ്ങിന്റെ അച്ഛൻ എനിയ്ക്കൊരു മരക്കസേര ഇട്ടു തന്നു. ഞാനതിൽ കയറിയിരുന്നു. യാങ്ങിന്റെ അച്ഛൻ വാഹനമോടിയ്ക്കവെ സമീപത്ത് യാങ്ങിന്റെ അമ്മ ഉൽക്കണ്ഠയോടെ, നിശ്ശബ്ദയായി ഇരുന്നു. വാഹനം വളവുകൾ തിരിഞ്ഞപ്പോൾ ഞാൻ എന്റെ കസേരയോടൊപ്പം അങ്ങോട്ടുമിങ്ങോട്ടും ഇഴുകിനടന്നു. ആ സമയത്ത് യാങ്ങിന്റെ അച്ഛൻ താൻ ‘ബിഗ് ലവ്’ എന്ന അരുമപ്പേരിട്ടു കൃഷിചെയ്യുന്ന കാലിഫോർണിയാപീച്ചുപഴങ്ങളെപ്പറ്റി വർണ്ണിച്ചുകൊണ്ടിരുന്നു.
തങ്ങളുടെ മക്കൾ ഗ്യാവോകാവോ പാസ്സാകാനുള്ള സാദ്ധ്യതകൾ വർദ്ധിപ്പിയ്ക്കാൻ വേണ്ടി എന്തിനും തയ്യാറാണ് മാവോതൻ‌ച്യാങ്ങിൽ താമസിയ്ക്കാൻ വരുന്ന പതിനായിരത്തോളം മാതാപിതാക്കൾ. ലിന്നിനെപ്പോലുള്ള അനേകം അമ്മമാർക്ക് ഔപചാരികവിദ്യാഭ്യാസം സിദ്ധിച്ചിട്ടേയില്ല. എങ്കിലും വിദ്യാർത്ഥികളുടെ ഉറക്കസമയത്ത് ടെലിവിഷൻ കാണാനും അലക്കുപണി നടത്താനും പാത്രങ്ങൾ കഴുകാനും പാടില്ലെന്ന അലിഖിതനിയമങ്ങൾ ഏറ്റവും കർക്കശമായി നടപ്പിൽ വരുത്തുന്നത് ഈ അമ്മമാർ തന്നെയാണ്. ഏതാനും വർഷം മുൻപ് പട്ടണത്തിൽ ഒരു ഇന്റർനെറ്റ് കഫേ തുറന്നു. വിദ്യാർത്ഥികളുടെ ശ്രദ്ധ പഠനത്തിൽ നിന്നു തിരിയാൻ അതിടയാക്കിയേയ്ക്കുമെന്ന ഭീതിയുയർന്നപ്പോൾ അമ്മമാർ സ്കൂളുമായി സഹകരിച്ച് ഇന്റർനെറ്റ് കഫേയെ ഫലപ്രദമായി ബോയ്ക്കോട്ടു ചെയ്യിച്ചു. അധികം കഴിയും മുൻപേ ഇന്റർനെറ്റ് കഫേ അടച്ചുപൂട്ടുകയും ചെയ്തു. ഒരിയ്ക്കൽ യാങ്ങിന്റെ സ്കോർ ഇടിഞ്ഞപ്പോൾ യാങ്ങിന്റെ അമ്മ യാങ്ങിന്റെ സെൽ ഫോൺ പിടിച്ചെടുക്കുകയും രാത്രിയേറെച്ചെല്ലുന്നതു വരെ പഠിയ്ക്കാൻ യാങ്ങിനെ നിർബന്ധിയ്ക്കുകയും ചെയ്തു. രാത്രി യാങ്ങ് പഠിച്ചുകൊണ്ടിരിയ്ക്കെ, യാങ്ങിന്റെ അമ്മ ഉണർന്നിരുന്ന് ചിത്രശലഭത്തിന്റേയും മത്സ്യങ്ങളുടേയും ഡിസൈനുകളോടുകൂടിയ സ്ലിപ്പറുകൾ സൂചിയും നൂലും കൊണ്ടു നെയ്തുണ്ടാക്കി. പകൽ‌സമയത്തെ പാചകം യാങ്ങിന്റെ ഇടവേളകൾക്കൊപ്പിച്ചു ക്രമീകരിച്ചു. അതുകൊണ്ട് ആഹാരം കഴിയ്ക്കാൻ വേണ്ടി യാങ്ങിന് വിലപ്പെട്ട പഠനസമയം ഒരു മിനിറ്റു പോലും പാഴാക്കിക്കളയേണ്ടി വന്നില്ല. നമുക്കു ചെയ്യാനാകുന്നതെല്ലാം നാം ചെയ്യണം,” ലിൻ പറഞ്ഞു. അല്ലെങ്കിൽ എല്ലാക്കാലവും നാം നമ്മെത്തന്നെ കുറ്റപ്പെടുത്തിക്കൊണ്ടിരിയ്ക്കും.
ഞങ്ങൾ മാവോതൻ‌ച്യാങ്ങിലെത്തിയപ്പോൾ വെളുപ്പിന് അഞ്ചുമണിയേ ആയിരുന്നുള്ളു. പക്ഷേ, പുണ്യവൃക്ഷത്തിനു ചുറ്റും അമ്മമാർ കൂട്ടം കൂടി നിന്നിരുന്നു. അവർ കത്തിച്ച സുഗന്ധദ്രവ്യക്കെട്ടുകളിൽ നിന്നും കൂമ്പാരം കൂടിക്കിടക്കുന്ന കനലുകളിൽ നിന്നുമുള്ള ചൂട് ശക്തമായിരുന്നതിനാൽ ഞങ്ങൾക്ക് യാങ്ങിന്റെ വാടക മുറിയിലേയ്ക്കു ചെന്നെത്താൻ ബുദ്ധിമുട്ടേണ്ടി വന്നു. യാങ്ങിന്റെ അമ്മയും സുഗന്ധദ്രവ്യക്കോലുകൾക്കു തീകൊളുത്തി ചാരക്കൂമ്പാരത്തിൽ തറച്ചുനിർത്തുകയും ശിരസ്സ് മുൻപോട്ടും പുറകോട്ടും ചലിപ്പിച്ച് ഭക്തിയോടെ പ്രാർത്ഥിയ്ക്കുകയും ചെയ്തു. അവരുടെ സമീപത്ത്, മറ്റൊരു സ്ത്രീ മുട്ടകൾ നിറച്ച ഒരു സഞ്ചി കനൽക്കൂമ്പാരത്തിൽ നിന്നുള്ള പുകയിൽ പല തവണ ആട്ടി. ശിരസ്സിന്റെ ആകൃതിയുള്ളതുകൊണ്ട് മുട്ടകൾ ബുദ്ധിശക്തിയുടെ ചിഹ്നമാണെന്നാണു വിശ്വാസം.
യാങ്ങിന്റെ അമ്മ ജനലിൽ മുട്ടിയപ്പോൾ യാങ്ങ് ഉണരുന്നേയുണ്ടായിരുന്നുള്ളു. യാങ്ങിന്റെ ലഗ്ഗേജ് തലേന്നു രാത്രി തന്നെ പായ്ക്കു ചെയ്തു കഴിഞ്ഞിരുന്നു. ഒരു ചെറിയ ബാഗു നിറയെ വസ്ത്രങ്ങൾ. വലിയൊരു ബാഗു നിറയെ പുസ്തകങ്ങൾ. യാങ്ങിന്റെ മുത്തച്ഛൻ അസ്വസ്ഥനായിരുന്നു. നൂറുകണക്കിനു കാറുകളും ബസ്സുകളും പട്ടണത്തിൽ ഗതാഗതക്കുരുക്കുകൾ സൃഷ്ടിയ്ക്കുന്നതിനു മുൻപു തന്നെ സ്ഥലം വിടണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തിന്റെ അസ്വസ്ഥതയ്ക്ക് മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. ഞാനുമായി സംസാരിച്ചാൽ അദ്ദേഹത്തിന് ആപത്തുകളുണ്ടാകുമെന്ന് ആരോ ഒരാൾ - സ്കൂളിലെ ഉദ്യോഗസ്ഥനോ? ഒരയൽ‌വാസിയോ? - താക്കീതു നൽകിയിരുന്നു. സ്വന്തം വിജയത്തെപ്പറ്റി ഒരു വർഷത്തോളം ചൈനീസ് പത്രമാദ്ധ്യമത്തിലൂടെ, ശബ്ദകോലാഹലത്തോടെ പൊതുജനത്തെ വിളിച്ചറിയിച്ചുകൊണ്ടിരുന്ന മാവോതൻ‌ച്യാങ്ങ് ഇപ്പോൾ പ്രസിദ്ധി അധികം വേണ്ടെന്ന നിലപാടിലേയ്ക്കു പിൻ‌വാങ്ങിയിരിയ്ക്കുന്നു. പന്നി തടിച്ചുകൊഴുക്കുന്നതു ഭയപ്പെടുന്നതുപോലെ ജനങ്ങൾ പ്രസിദ്ധിയെ ഭയപ്പെടുന്നുഎന്ന അർത്ഥം വരുന്ന ഒരു ചൈനീസ് ചൊല്ലുണ്ടത്രെ. വിറയാർന്ന ശബ്ദത്തോടെ യാങ്ങിന്റെ മുത്തച്ഛൻ എന്നോടു പോകാൻ പറഞ്ഞു. ഞാൻ ആ കുടുംബത്തോടു യാത്ര പറഞ്ഞു. യാങ്ങിന്റെ ഗ്യാവോകാവോ യാത്രയ്ക്കു വേണ്ടി അവരെല്ലാവരും റൊട്ടിക്കഷ്ണട്രക്കിൽകയറുന്നത് ഞാൻ അല്പമകലെ നോക്കി നിന്നു. അവരെന്നെ കടന്നു പോകുമ്പോൾ യാങ്ങിന്റെ അച്ഛൻ ഹോൺ ശബ്ദിപ്പിച്ചു.
മൂന്നു മണിക്കൂർ കഴിഞ്ഞ്, കൃത്യം 8:08ന്, ബസ്സുകളുടെ ആദ്യസംഘം മാവോതൻ‌ച്യാങ്ങ് ഹൈസ്കൂളിന്റെ ഗേറ്റു കടന്ന് പുറത്ത് ആഹ്ലാദാരവം മുഴക്കിക്കൊണ്ടിരുന്ന മാതാപിതാക്കളുടേയും പട്ടണവാസികളുടേയും മദ്ധ്യത്തിലൂടെ യാത്രയാരംഭിച്ചു. മുൻ കാലങ്ങളിൽ ഈ ഘോഷയാത്രയോടൊപ്പം പെരുമ്പറമുഴക്കവും വെടിക്കെട്ടും ഉണ്ടാകാറുണ്ടായിരുന്നു. ഇത്തവണ സ്കൂളിന്റെ അഭ്യർത്ഥനപ്രകാരം ആഘോഷങ്ങൾ ലളിതമാക്കിയിരുന്നു. എങ്കിലും ചില ആചാരങ്ങൾ തുടരുകതന്നെ ചെയ്തു. സംഘത്തെ നയിച്ച ബസ്സിലെ ഡ്രൈവർ കുതിരയുടെ വർഷത്തിൽ ജനിച്ചയാളായിരുന്നു. കുതിരയുടെ വർഷത്തിൽ ജന്മമെടുത്ത ഡ്രൈവർക്ക് സംഘത്തിന്റെ നേതൃത്വം നൽകിയത് നടപ്പു വർഷത്തെപ്പറ്റിയുള്ള സൂചന മാത്രമായിരുന്നില്ല. മാ ഡാവോ ചെങ് ഗോങ്ങ്എന്ന ചൈനീസ് പഴഞ്ചൊല്ലിനേയും അത് അർത്ഥമാക്കിയിരുന്നു. കുതിരയുടെ ആഗമനത്തോടെ വിജയംഎന്നാണ് ആ പഴഞ്ചൊല്ലിന്റെ അർത്ഥം. ദിവസത്തിന്റെ അന്ത്യത്തോടെ മാവോതൻ‌ച്യാങ്ങ് ശൂന്യമാകും. വിദ്യാർത്ഥികളും മാതാപിതാക്കളും അവരെ ആശ്രയിച്ചിരുന്ന വ്യാപാരികളുമെല്ലാം അപ്പോഴേയ്ക്ക് ഒഴിഞ്ഞുപോയിട്ടുമുണ്ടാകും.
ആഴ്ചകൾക്കു ശേഷം ഗ്യാവോകാവോ പരീക്ഷാഫലം പുറത്തുവന്നപ്പോൾ ഞാൻ യാങ്ങിനെ വിളിച്ചു. യാങ്ങ് പരീക്ഷയിൽ ശോഭിച്ചുകാണില്ലെന്നും എന്റെ സാന്നിദ്ധ്യവും അതിനുള്ള കാരണങ്ങളിൽ ഒന്നായിരുന്നിരിയ്ക്കാമെന്നും ഞങ്ങളുടെ അവസാനത്തെ കൂടിക്കാഴ്ചയ്ക്കു ശേഷം ഞാൻ ഭയന്നിരുന്നു. എന്നാൽ യാങ്ങ് ഉത്സാഹഭരിതനായിരുന്നു. സമീപകാലത്തെ പരിശീലനപ്പരീക്ഷകളിൽ നേടിയിരുന്നതിനേക്കാൾ വളരെ മികച്ച സ്കോറുകൾ ഗ്യാവോകാവോയിൽ യാങ്ങിനു നേടാനായി. യാങ്ങ് സ്വപ്നം കണ്ടിരുന്ന ഷാങ്ഹായിയിലെ ഒന്നാംകിട സർവ്വകലാശാലകളിൽ പ്രവേശനം സിദ്ധിയ്ക്കാൻ മതിയായതായിരുന്നില്ല ആ സ്കോറുകൾ. എന്നാലവ ആങ്ഹുവെയ് പ്രവിശ്യയിലെ ഏറ്റവും നല്ല രണ്ടാംകിട സർവ്വകലാശാലകളിലൊന്നിൽ പ്രവേശനം സിദ്ധിയ്ക്കാൻ മതിയായതായിരുന്നു. ബിരുദം നേടിക്കഴിയുമ്പോൾ ഒരു ജോലി കിട്ടുമെന്ന് ഉറപ്പില്ലെങ്കിലും മാവോതൻ‌ച്യാങ്ങ് ഹൈസ്കൂളിനും തന്റെ ഗ്രാമത്തിലെ ഇടുങ്ങിയ സ്കൂളിനും പുറത്തുള്ള ലോകത്തെപ്പറ്റി അറിയാനുള്ള അതിയായ ആകാംക്ഷ യാങ്ങിനുണ്ടായിരുന്നു. സ്കൂളിൽ ഞാൻ സയൻസു പഠിച്ചു. പക്ഷേ, കലയും സംഗീതവും എഴുത്തും അതുപോലുള്ള സർഗ്ഗാത്മകപ്രവർത്തനങ്ങളുമാണ് ഞാനിഷ്ടപ്പെടുന്നത് എന്നതാണു സത്യം,” യാങ്ങു പറഞ്ഞു. ഗ്യാവോകാവോ പരീക്ഷയെഴുതുന്നതിലുപരിയായി അധികമൊന്നും അറിവില്ലാത്ത എന്നെപ്പോലുള്ള ഒരുപാടു വിദ്യാർത്ഥികളുണ്ടെന്നു ഞാൻ കരുതുന്നു.യാങ്ങിന് ഒന്നറിയാം: തന്റെ മാതാപിതാക്കൾ ബിഗ് ലവ് ഫാമിൽ നയിയ്ക്കുന്ന ജീവിതത്തിൽ നിന്നും വളരെ വ്യത്യസ്തമായിരിയ്ക്കും തന്റെ ജീവിതം.
ആ ദിവസം കിട്ടിയ എല്ലാ വാർത്തകളും ഒരേ പോലെ ആഹ്ലാദപ്രദമായിരുന്നില്ല. യാങ്ങിന്റെ ബാല്യകാലസുഹൃത്ത്, ക്യാവോ, പരീക്ഷയിൽ തോറ്റു. ക്യാവോവിനെ പെട്ടെന്നൊരു ഭയം ആക്രമിച്ചു കീഴടക്കിയിരുന്നെന്ന് യാങ്ങു പറഞ്ഞു. ക്യാവോവിന്റെ കുടുംബത്തിന്റെ ഹൃദയം തകർന്നു. ക്യാവോവിന്റെ പഠനത്തെ വർഷങ്ങളായി അമ്മ സഹായിച്ചിരുന്നു. മാവോതൻ‌ച്യാങ്ങിലേയ്ക്കുള്ള ഫീസടയ്ക്കാൻ വേണ്ടി അച്ഛൻ ദിവസേന പന്ത്രണ്ടു മണിക്കൂറും വർഷത്തിൽ അൻപതാഴ്ചയും കിഴക്കൻ ചൈനയിൽ ആകാശം മുട്ടെയുള്ള കെട്ടിടനിർമ്മാണങ്ങളിൽ പണിയെടുത്തിരുന്നു. ക്യാവോ ഇപ്പോഴും ഇംഗ്ലീഷ് അദ്ധ്യാപകനായിത്തീരുന്നതിനെപ്പറ്റി അവ്യക്തമായി സംസാരിയ്ക്കുന്നുണ്ടെന്ന് യാങ്ങു പറഞ്ഞു. പക്ഷേ ക്യാവോവിന്റെ ഭാവി ഇരുണ്ടതായിരുന്നു. മാവോതൻ‌ച്യാങ്ങിൽ വീണ്ടുമൊരാവർത്തനം താങ്ങാൻ ഒരിയ്ക്കലും ക്യാവോവിന്റെ കുടുംബത്തിനാവില്ല. ക്യാവോവിന്റെ മുന്നിൽ ഒരേയൊരു വഴി മാത്രമേ ഉണ്ടായിരുന്നുള്ളു. ഡഗോങ്ങ്,” യാങ്ങു പറഞ്ഞു. അവൻ പോയിക്കഴിഞ്ഞു.ഗ്യാവോകാവോയിൽ തോറ്റെന്നറിഞ്ഞയുടനെ ക്യാവോ നാടും വീടും വെടിഞ്ഞ്, തൊഴിലന്വേഷിച്ച് ചൈനയുടെ തീരപ്രദേശങ്ങളിലെ മിന്നിത്തിളങ്ങുന്ന നഗരങ്ങളിലേയ്ക്കു പുറപ്പെട്ടു.
(ലേഖനം അവസാനിച്ചു.)

അടിക്കുറിപ്പുകൾ
ക്രാം സ്കൂൾ - എൻ‌ട്രൻസ് പോലുള്ള പരീക്ഷകൾക്കായി പ്രത്യേകതരം ഹ്രസ്വകാല ക്രാഷ് കോഴ്സുകൾ നടത്തുന്ന സ്കൂളുകൾക്കാണ് ക്രാം സ്കൂൾ എന്നു പറയുന്നത്.
സെസാം - എള്ള്. തോഫു - സോയമിൽക്കിൽ നിന്നുള്ള പാൽക്കട്ടി.
ബങ്ക് - പല തട്ടുകളുള്ള കട്ടിൽ
SAT - Standardised Test; അമേരിക്കയിൽ കോളേജ് അഡ്മിഷനു വേണ്ടി നടത്തപ്പെടുന്ന ഒരു ടെസ്റ്റ്.

ACT - American College Testing. ഇതും അമേരിക്കയിൽ കോളേജ് അഡ്മിഷനു വേണ്ടി നടത്തപ്പെടുന്ന ഒരു ടെസ്റ്റു തന്നെ.

തടവുപുള്ളികളുടെ ആശയക്കുഴപ്പം’ - ‘ഇന്നസെന്റ് പ്രിസണേഴ്സ് ഡിലമ്മാ’ – ചെയ്യാത്ത കുറ്റം ആരോപിയ്ക്കപ്പെട്ടു തടവിലായ ഒരു നിരപരാധിയ്ക്കു തെരഞ്ഞെടുക്കാനായി രണ്ടു മാർഗ്ഗങ്ങൾ നിർദ്ദേശിയ്ക്കപ്പെടുന്ന സ്ഥിതി. ഒന്ന്, ചെയ്യാത്ത കുറ്റം ചെയ്തെന്നു സമ്മതിച്ച് പരോൾ നേടി പുറത്തു കടക്കുക. രണ്ട്, കുറ്റം നിഷേധിച്ച് ജയിൽശിക്ഷ വരിയ്ക്കുക.

‘നിരോധിതനഗരം’ - ബെയ്ജിംഗ് നഗരമദ്ധ്യത്തിലുള്ള നിരോധിതനഗരം” (ഫർബിഡൻ സിറ്റി) മിങ്ങ് സാമ്രാജ്യകാലം (1368 – 1644) മുതൽ ക്വിങ്ങ് സാമ്രാജ്യകാലം (1644 – 1912) വരെ അര സഹസ്രാബ്ദത്തോളം ചക്രവർത്തിയുടെ കൊട്ടാരമായിരുന്നു. 1925നു ശേഷം നിരോധിതനഗരംപാലസ് മ്യൂസിയത്തിന്റെ ഭാഗമായി മാറി.
32 മില്യൻ ഡോളർ - 203 കോടി രൂപ

ആർഗൈൽ സ്വെറ്റർ - ഡയമണ്ടിന്റെ ആകൃതിയിൽ, വ്യത്യസ്ത നിറങ്ങളിലെ ഡിസൈനുകളുള്ള സ്വെറ്റർ.
പിൻസ്‌ട്രൈപ്പ് - നേരിയ വരകളുള്ള
പന്നി തടിച്ചുകൊഴുക്കുന്നതു ഭയപ്പെടുന്നതുപോലെ ജനങ്ങൾ പ്രസിദ്ധിയെ ഭയപ്പെടുന്നു” - പന്നി തടിച്ചുകൊഴുത്താൽ അധികം താമസിയാതെ കശാപ്പു ചെയ്യപ്പെടുന്നു.

ലേഖകനെപ്പറ്റി: ബ്രൂക്ക് ലാർമർ ന്യൂയോർക്ക് ടൈംസിന്റെ ഒരു ലേഖകനാണ്. ചൈനീസ് ടെന്നീസ് കളിക്കാരി ലി നായെപ്പറ്റി അദ്ദേഹമെഴുതിയ ലേഖനം 2014ലെ ഏറ്റവും മികച്ച അമേരിക്കൻ സ്പോർട്ട്സ് ലേഖനങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...