Showing posts with label satheesan payyannur. Show all posts
Showing posts with label satheesan payyannur. Show all posts

19 Jul 2012

അറിഞ്ഞുകൂടാത്തത്:-



 സതീശൻ പയ്യന്നൂർ

അന്നു തൊട്ടിന്നേവരെ,
പെണ്ണു തൊട്ട് കൂട്ടിയെഴുതിയിട്ടില്ല;
പ്രേമമെന്ന മണ്ണാം കട്ട!


അന്നാരോ പറഞ്ഞു
പ്രേമം അനശ്വരമാണെന്ന്,
കുഴിഞ്ഞ ഉദരം വിയർപ്പൊഴുക്കാൻ
ആവശ്യപ്പെട്ടപ്പോൾ,
അനശ്വരമായതെന്റെ
നെട്ടോട്ടമായിരുന്നു.
ഒടുവിലിട വഴിയിലെവിടെയോ
പ്രേമം മൊട്ടിട്ടപ്പോൾ,
ഞാൻ കരുതി പൂത്തുലയുമെന്ന്,
പൂവാകും മുന്നെ പറിച്ചെടുത്ത്,
കാലിനു വ്യായാമം നടത്തുമ്പോൾ
അവരൊരു ചിരി ചിരിച്ചു പറഞ്ഞു
ചെടിയാകുമ്പോൾ പൂക്കണമെന്ന് തോന്നും
എന്നു വെച്ച് നീയെന്തിനു
വാ പൊളിക്കണം?

തിരിഞ്ഞു നടക്കുമ്പോൾ
ഇറ്റുവീണ കണ്ണീർ
ചെടിയൊട്ട് അറിഞ്ഞുമില്ല,
ഞാനൊട്ട് പറഞ്ഞുമില്ല!

ചെടി ശപിച്ചിരിക്കുമോ?

അതോ അജ്ഞയായി…?
അല്ലേങ്കിലും..
പറയാതെ, അറിയാതെ എന്തു പ്രേമം?
എല്ലാ പുഞ്ചിരികളും,സ്നേഹങ്ങളും പ്രേമമല്ലല്ലോ?
എല്ലാ ചെടികളും മൊട്ടിടുന്നത്,
എന്നെ ആകർഷിക്കാനുല്ലല്ലോ?
പിന്നെയൊരു ചെടിയെ
സ്വന്തമാക്കി വളർത്തിയപ്പോൾ
പ്രേമം പൂക്കുകയോ
കായ്ക്കുകയോ  ചെയ്തില്ല
പകരം ജീവിതം കായ്ച്ചു.!
അപ്പോഴുമവരുടെ ചിരിയിൽ
എന്തോ ഒരു പന്തികേട്!
പുച്ഛമോ?,
അതോ ചവിട്ടി തേച്ച ആഹ്ലാദമോ?
--------------

20 May 2012

തറവാട്


സതീശൻ പയ്യന്നൂർ

ധർമ്മിഷ്ഠനാണെങ്കിൽ
മഹാധർമ്മിഷ്ഠന്റെ പാദുകം
തലയിൽ ചുമന്ന്
സിംഹാസനത്തിൽ വെച്ചാൽ മതി!
പുരാണ സത്യം.
ഭരിക്കാൻ കഴിവുണ്ടെങ്കിൽ
മൂത്തു നരച്ച മുത്തച്ഛനായാലും മതി!

സങ്കല്പം!


അഭിനയിപ്പിക്കാൻ കഴിവുണ്ടെങ്കിൽ
നല്ലൊരു പാവക്കൂത്തുകാരിയായാലും മതി!
അധുനിക സത്യം!

കാതു കൂർപ്പിക്കുന്നോന്റെ കാതിൽ
ഈയ്യമൊഴിച്ചും,
നാക്കു ചലിപ്പിക്കുന്നോന്റെ
നാവ് പിഴുതെടുത്തും,
ഒളിഞ്ഞു നോട്ടക്കാരനെ
അന്ധനാക്കിയും
കട്ടും, ചൂതുകളിച്ചും, ക്ലബ്ബിൽ
അഴിഞ്ഞാട്ടക്കാരികളോടൊപ്പം
നിറഞ്ഞാടിയും
മറ്റുള്ളവർക്കിരിക്കാം.
ഭരണം ബാലികേറാമലയല്ല
പരീശനും പട്ടക്കാരും ചാട്ടക്കാരും
മീശക്കാരും താടിക്കാരും തലക്കെട്ടുകാരും
നിയമം പറയും!
ശല്ല്യ കൊതുകുകൾ കടിക്കുമ്പോൾ
ബലിഷ്ഠ കരങ്ങളാൽ ഒരടി,
രക്തം ചിതറിച്ച് ചത്തു കിടന്നോളും!

ഇനി നമുക്കറിയേണ്ടത്
മുപ്പതു വെള്ളിക്കാശു
വാങ്ങിയവരെ കുറിച്ചാണ്!

അപരാധികൾക്ക് വിരിക്കേണ്ടത്
ചുവന്ന പരവതാനി ?
അതോ സ്വർണ്ണകിഴി നൽകി

യാത്രയയപ്പ്?

സംശയവും തർക്കവുമതാണ്!
 
ചത്തവൻ ചത്തു,
പെറ്റവർക്കും, പെറ്റുവീണവർക്കും
ജീവിക്കണമെന്നതാകാം
ചിലമുഖങ്ങളിൽ വല്ലാത്ത മ്ലാനത!

ഇരുമ്പഴി ഏസിയിട്ട്
അഞ്ചു ദിവസമൊറ്റയ്ക്ക്
പട്ടുമെത്തയിൽ
കിടന്നതു കണ്ടതാകണം
സ്വർണ്ണകരണ്ടിയുമായി
ജനിച്ച ബന്ധുക്കളുടെ ഏങ്ങൽ!

അതുകണ്ടവരുടെ

കണ്ണീരൊപ്പൽ!


ചിരട്ട കരണ്ടി പോലുമില്ലാത്തതാകാം
മരിച്ചവന്റെ ബന്ധുക്കൾ
അനുഭവിക്കുന്ന ശൂന്യത,
ചിലരിൽ ചിരി പടർത്തുന്നത്!

ജ്ഞാനിയായ ധനവാന്റെ
ധർമ്മത്തിലൂന്നിയ നീതിയിൽ
ഒട്ടിയ വയറുള്ളവൻ വയറ്റത്തടിച്ചു
നിലവിളിക്കുന്നത് അജ്ഞതയാലാകാം!

അതെ ആകാശം ഇരുണ്ടിരിക്കുന്നു.

അതു ജീവിതങ്ങളിലേക്ക് താഴ്ന്നു താഴ്ന്നു വരുന്നു
കുടിലു പുകയാൻ ഇനിയും , ഇനിയും
കൊതുമ്പു വള്ളങ്ങൾ
കടലിറക്കണം!


20 Apr 2012

മലർപ്പൊടിക്കാരൻ!

സതീശൻ  പയ്യന്നൂർ
ഒരു മൌനിയുണ്ട്!
വിസ്തരിക്കട്ടേ!
ചതുരത്തിൽ
രണ്ടു തട്ടുള്ള ആട്ടുകട്ടിലിൽ
സ്വപ്നം കണ്ടുറങ്ങാത്ത
മലർപ്പൊടിക്കാരൻ!

ഇക്കിളിയാക്കിയാലോ?
ചിരിക്കട്ടേ!
മുഖമടച്ചൊന്ന് കൊടുത്താലോ?
പ്രതികരിക്കട്ടേ!
സാന്ത്വനിപ്പിച്ചൊന്ന് നോക്കിയാലോ?
കരയട്ടേ!
മൌനിയായ് ഇനിയെത്ര നാൾ?

ഊഷരഭൂമിയുടെ ലഡു തിന്ന്
മധുമേഹം വന്നയാൾ!
പ്രവാസത്തിന്റെ കൊഴുപ്പു ഭക്ഷിച്ച്
ഹൃദയം തകർന്നയാൾ!
ബൾബിന്റെ പൊട്ടിയ ഫിലമെന്റ്
കൂട്ടി മുട്ടിച്ചപോലെ തെളിഞ്ഞു കത്തുന്നു!
നല്ല പ്രകാശമുണ്ട് ..ഇല്ലേ?

ജരാനര ബാധിച്ചിട്ടില്ല!
പുരുവിനോട് യയാതി
വാങ്ങിയ യൌവ്വനം പോലെ
ഏതോ കമ്പനി പ്രധാനം
ചെയ്ത യൌവ്വനം!

നാക്കിനു ചങ്ങലയുണ്ട്!
കാലിനു കാൽതളയുണ്ട്!
വെളിച്ചം കണ്ടപ്പോൾ
കെടുത്തണമത്രേ!
ചുണ്ടിൽ കൈ വെച്ച്
ശബ്ദിക്കരുതെന്ന് ആവശ്യപ്പെടുന്നു.

ശബ്ദം അലർജിയായതു കൊണ്ടാണോ?
കാതിൽ മന്ത്രിച്ചാൽ മതിയത്രെ!
ചുവരിനു പോലും കാതുണ്ടത്രെ!

“സ്വർഗ്ഗതുല്ല്യ ജീവിതം!
നിത്യം രാജഭോജനമാകും അല്ലേ?”
ആരോ ചോദിക്കുന്നുണ്ടോ.?
പരിഹാസമാണോ?
അതോ അറിവില്ലായ്മയോ?
മെല്ലേ സൂക്ഷിച്ചു നോക്കി!
രാജാവിന്റെ ഗാംഭീര്യമുദ്ര
ആരോ വെറുതെ പതിച്ചിരിക്കുന്നു!

അവശേഷിച്ച അമൂല്യനാണയ മൂല്ല്യമായ
കുബ്ബൂസ്സെടുത്ത്
റബ്ബറു പോലെ വലിച്ച് പറിച്ച്
ഇത്തിരിക്കറി കൂട്ടി
ചവച്ചു ചവച്ച് ചവച്ച്..!
ഇത്തിരി പച്ചവെള്ളം,
മൃതു പോലെകുടിച്ച്,
ഏമ്പക്കമിട്ട്
വീണ്ടും സ്വപ്നത്തിലേക്ക് കടന്നു പോകാൻ,
വേച്ചു വേച്ച് കട്ടിലിലേക്ക്!


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...