Showing posts with label sreelatha varmma. Show all posts
Showing posts with label sreelatha varmma. Show all posts

20 Apr 2012

അക്ഷരരേഖ


 ആർ ശ്രീലതാ വർമ്മ

ഭാവനയുടെ വേറിട്ട വഴികള്‍
                        

കവിതയുമായി ചേര്‍ന്ന് ഏറ്റവുമധികം വ്യവഹരിക്കപ്പെട്ടിട്ടുള്ള പദം ഭാവന എന്നതാകാനേ തരമുള്ളൂ..നിര്‍വചനങ്ങളുടെ സഹായമില്ലാതെ ഏതൊരു സാധാരണ വ്യക്തിക്കും വിശദമാകുന്നിടത്തോളം ആത്മസ്ഫുടത ഈ പദത്തിനുണ്ട്.കണ്മുന്നില്‍ ഇല്ലാത്ത ഒന്നിനെ മന:ചക്ഷുസ്സില്‍ കാണാന്‍ കഴിവ് നല്‍കുന്ന സര്‍ഗവ്യാപാരമാണ് അത്.പക്ഷേ വെറും ഭാവനയുടെ മാത്രം പിന്ബലാത്താല്‍ കലാസൃഷ്ടികള്‍ക്ക്‌ ഒരുമ്പെടാം എന്ന സാഹസചിന്ത ഏതെങ്കിലും കാലത്ത് ആരെങ്കിലും പുലര്‍ത്തിയിരിക്കാന്‍ ഇടയില്ല.അനുഭവം,വികാരം,വീക്ഷണം,
യുക്തി,ആവിഷ്കാരം (മാധ്യമത്തിന്റെ തരഭേടങ്ങളെയാണ് ആവിഷ്കാരത്തിലൂടെ വിവക്ഷിക്കുന്നത്)ഇവയെ എല്ലാം കലാസൃഷ്ടിക്ക് ഉപയുക്തമായ രീതിയില്‍ എകീഭവിപ്പിക്കുകയും കലാരൂപമായി പരിവര്‍ത്തിപ്പിക്കുകയും ചെയ്യുക എന്നതാണ് ഭാവന യഥാര്‍ഥത്തില്‍ നിര്‍വഹിക്കുന്നത്. അപ്പോള്‍ അനുഭവവും യുക്തിയും മാധ്യമത്തിന്മേലുള്ള അധീശത്വവും കൂടാതെ ഭാവന മാത്രം കൈമുതലായുള്ള ഒരാള്‍ക്ക്‌ ഒരിക്കലും കലാകാരനായി ഉയരുക സാധ്യമല്ല എന്ന് വ്യക്തം.സാര്‍വകാലിക പ്രസക്തിയുള്ള ഒരു സങ്കല്പനമാണിത്.മുന്‍കാല കവികള്‍/എഴുത്തുകാര്‍ ഭാവനയുടെ ഉത്തുംഗ ശിഖരങ്ങളില്‍ വിഹരിച്ചിരുന്നു എന്നും ഇന്നുള്ളവര്‍ക്ക് അതിന് കഴിയുന്നില്ല എന്നും മറ്റും ഖേദിക്കുന്നത് വെറുതെയാണ്.ഭാവനയുടെ തരഭേദം കൊണ്ടാണല്ലോ കവികളിലും തര-തമ ഭേദങ്ങളുണ്ടാകുന്നത്.കാളിടാസഭാവന അനന്യമാണെന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം മറ്റു കവികളെല്ലാം ഭാവനാശൂന്യരാനെന്നല്ല എന്നത് ആര്‍ക്കും വിശദീകരിച്ചു കൊടുക്കണമെന്ന് തോന്നുന്നില്ല.മാറിയ ജീവിതം,മാറിയ കാഴ്ചപ്പാടുകള്‍,മാറിയ മനോഭാവങ്ങള്‍ ഇവയെല്ലാം എഴുത്തുകാരന്റെ ഭാവനയെ/പ്രതിഭയെ സ്വാധീനിക്കാതെ വയ്യ.ഓരോ കാലഘട്ടത്തിലും പ്രബലമായി നിലനിന്നിട്ടുള്ള സാഹിതീയ പ്രവണതകളെ സാഹിത്യ പ്രസ്ഥാനങ്ങളായി വേര്‍തിരിച്ചെടുത്ത് സവിശേഷം പഠിക്കുകയും,അതുവഴി,സാഹിത്യചരിത്രങ്ങളില്‍ പ്രസ്ഥാനങ്ങളെ ആധാരമാക്കിയുള്ള വിഭജനത്തിന് മുന്‍‌തൂക്കം കൊടുക്കുകയും ചെയ്യുന്ന രീതി നമുക്ക് സുപരിചിതമാണ്.ഇത്തരം സന്ദര്‍ഭങ്ങളില്‍ കാലഘട്ടത്തിന്‍റെതായ സാമൂഹിക-രാഷ്ട്രീയ പരിതോവസ്ഥകള്‍ക്കും നിരീക്ഷണങ്ങള്‍ക്കും സിദ്ധിച്ചിട്ടുള്ള മുന്‍‌തൂക്കം ശ്രദ്ധേയമാണ്.അതായത് പരിണമിച്ചുകൊണ്ടിരിക്കുന്ന ചുറ്റുപാടുകള്‍ വ്യക്തിയുടെ വീക്ഷണങ്ങളെയും വിലയിരുത്തലുകളെയും സ്വാധീനിക്കുന്നു.പുതിയ അവബോധങ്ങള്‍,പുതിയ അന്വേഷണശീലങ്ങള്‍ ഇവയെല്ലാം മനുഷ്യബുദ്ധിയും ഭാവനയെയും നിരന്തരം പുതുക്കിപ്പണിഞ്ഞുകൊണ്ടിരിക്കും എന്ന യാഥാര്‍ത്ഥ്യം ഒരിക്കലും നിരസിക്കാനാവില്ല.സ്വാതന്ത്ര്യപൂര്‍വഘട്ടത്തില്‍ ഒരു കവി വിഭാവന ചെയ്തതുപോലെ ഇന്നത്തെ ഒരു കവിയും വിഭാവന ചെയ്യണമെന്ന് ആരെങ്കിലും കരുതിയാല്‍ അത് കാലഘട്ടത്തിലെ ഏറ്റവും വലിയ അസംബന്ധമായല്ലേ തീരുക?
ജീവിതമെഴുത്തും അനുഭവക്കുറിപ്പുകളും യാത്രാക്കുറിപ്പുകളും ഉറപ്പുള്ള ഇടങ്ങള്‍ നേടിയെടുത്തത് ഭാവനയുടെ ഒഴിവുകളിലല്ല.യഥാര്‍ത്ഥം,കപടം തുടങ്ങിയവയെക്കുറിച്ച് ആപേക്ഷികമായ ശരികള്‍ മാത്രം അംഗീകരിക്കപ്പെട്ടിരിക്കുന്ന പരിതോവസ്ഥകളില്‍,യാഥാര്‍ത്ഥ്യം(ജീവിതം) കൂടുതല്‍ സമര്‍ത്ഥമായി വിറ്റഴിക്കപ്പെടും എന്ന തിരിച്ചറിവിലാണ് അഥവാ,കച്ചവടതന്ത്രത്തിലാണ് ഇവയുടെ വേരുകള്‍ ആഴ്ന്നിരിക്കുന്നത്.റിയാലിറ്റി ഷോ പോലെ ദൃശ്യമാധ്യമങ്ങളില്‍ അരങ്ങേറുന്ന കെട്ടുകാഴ്ചകളെ സംബന്ധിച്ചും മേല്പറഞ്ഞതാണ് വാസ്തവം.കൂടുതല്‍ വായിക്കപ്പെടുന്നു എന്നത് ഒരു ദേശത്തും ഒരു കാലത്തും രചനകളുടെ ഗുണം നിശ്ചയിക്കാനുള്ള മാനദണ്ഡം ആയിട്ടില്ല.കള്ളന്റെയോ വേശ്യയുടെയോ കന്യാസ്ത്രീയുടെയോ അനുഭവ/ജീവിതക്കുറിപ്പുകള്‍ എത്ര വിറ്റഴിഞ്ഞു അഥവാ എത്ര വായിക്കപ്പെട്ടു എന്നതിന്റെ അടിസ്ഥാനത്തില്‍ അവയുടെ മൂല്യം കാലം രേഖപ്പെടുത്തി വയ്ക്കുകയില്ല.
         ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ അഭൂതപൂര്‍വമായ മുന്നേറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് എഴുത്ത്/വായന തുടങ്ങിയവ നേരിടുന്ന വെല്ലുവിളികളെ നിസ്സാരമായി തള്ളിക്കളയാനാവില്ല.റിമോട്ട് കണ്ട്രോളര്‍ വഴി ഇഷ്ടമുള്ള ചാനലുകളില്‍ ഇഷ്ടമുള്ള കാഴ്ചകള്‍ തിരഞ്ഞെടുക്കാന്‍ കഴിയുമ്പോള്‍,മൗസിന്റെ ഒരേ ഒരു ക്ലിക്കില്‍ അറിവിന്റെയും ആഹ്ലാദത്തിന്റെയും അതിരുകളില്ലാത്ത ലോകത്തിലേക്ക് നിഷ്പ്രയാസം കടന്നുചെല്ലാന്‍ സാധിക്കുമ്പോള്‍ കലാസ്വാദന രീതികളിലും സ്വാഭാവികമായി ചില ഭേദങ്ങള്‍ വന്നുകൂടുന്നു.തന്റെ കൃതി നിതാന്ത ശ്രദ്ധയോടെ (ആദ്യന്തം) വായിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന എഴുത്തുകാരന്‍ മേല്‍പ്പറഞ്ഞ വിനിമയോപാധികളുമായി മത്സരിക്കാന്‍ സ്വയം സന്നദ്ധനാകണം.അതിനായി അയാള്‍ പ്രഥമമായും പ്രധാനമായും ചെയ്യേണ്ടത് സ്വന്തം ഭാവനയെ പുതുക്കിപ്പണിയുക എന്നതാണ്.തന്റെ കൃതിയില്‍ വായനക്കാരന്റെ ശ്രദ്ധയെ കൊളുത്തിയിടാന്‍ വേണ്ട ആവിഷ്കാരതന്ത്രങ്ങളും ഭാഷാരീതിയും യുക്തിവിചാരവും അവിടെ അയാള്‍ സ്വീകരിച്ചേ മതിയാകൂ.
                                                                                          മാറിയ ചുറ്റുപാടുകളില്‍ കവിതയുടെ/കലയുടെ സ്ഥാനം എന്ത് എന്നതിനെക്കുറിച്ച് ശക്തമായ വിചാരങ്ങള്‍ ഉണ്ടായിട്ടില്ല.സാങ്കേതികവിദ്യയുടെ പുരോഗതിയടക്കമുള്ള  ഭൌതികമായ പുരോഗതികളെ ഒന്നടങ്കം സാംസ്കാരികമായ  ഉയര്‍ച്ചകളുടെ എതിര്‍പക്ഷത്തു നിര്‍ത്തി വിലയിരുത്തുന്ന ഒരു ശീലം അറിഞ്ഞോ അറിയാതെയോ നമുക്കുണ്ട്.വാസ്തവത്തില്‍ ഇത്തരം ശീലങ്ങളെക്കാള്‍ അഭികാമ്യം പുരോഗതികളുടെ എല്ലാം ഗുണഫലങ്ങള്‍ തിരിച്ചറിഞ്ഞ് അംഗീകരിക്കുകയും സാംസ്കാരിക നിര്‍മ്മിതിയ്ക്കും വളര്‍ച്ചയ്ക്കും ഉതകുന്ന രീതിയില്‍ ഈ ഫലങ്ങള്‍ സ്വാംശീകരിക്കാന്‍ ശ്രമിക്കുകയുമാണ്.


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...