വി.ദത്തന്‍
വേദനിപ്പിക്കുന്ന ഗർഭപാത്രത്തിനെ
വേഗമെടുത്തു കളയാനുപദേശം
നല്കുന്നു ഡോക്റ്റ;റെതിർക്കുവാനാകാതെ,
നീളും വിഷാദം കനം വച്ച മാതിരി
നില്ക്കുന്നു ജീവകണങ്ങൾ പകർന്ന,തിൻ
കർമ്മകാണ്ഡങ്ങളെ സാർത്ഥകമാക്കിയോൻ.
തങ്ങൾക്കു രൂപവും ഭാവവും ജീവനും
തന്നു പുലർത്തി വളർച്ചയിലെത്തിച്ച
സ്വർഗ്ഗീയ ധാമത്തെയുന്മൂലനംചെയ്യാൻ
മാർഗ്ഗം തിരക്കുന്നു മക്കൾ വിഷണ്ണരായ്.
ഉള്ളിലിരിക്കും കുരുപ്പു വല്ലപ്പൊഴും
നുള്ളുമ്പോൾ തോന്നുന്ന നൊമ്പരത്തെക്കാളും
ഉറ്റവർ ചുറ്റുമിരുന്നുരുവിട്ടിടും
കുറ്റപ്പെടുത്തലാണേറെഭയങ്കരം.
ശ്വേത കണങ്ങളും ശോണ ബിന്ദുക്കളുമൊന്നു ചേർ-
ന്നാദ്യമൊരുക്കിയ ജീവന്റെ സ്പന്ദന
സങ്കേതം പാടേ തകർക്കുവാനെന്നിലെ
സ്ത്രീത്വം വിസമ്മതം കൊൾകയാണെപ്പൊഴും.
നാനാതരം രോഗസഞ്ചയ ഭീഷണി--
പോലുമെന്നുള്ളിൽ ഭയം നിറയ്ക്കുന്നില്ല.
മൂക്കൊലിപ്പില്ലാതെയാക്കാൻ മുറിക്കില്ല
മൂക്കാരുമെങ്കില്പിന്നെന്തിന്നു വേദന-
മാറ്റാനറുത്തു കളയണമെന്നുടെ
മോഹസാഫല്യം പകര്ന്നതാമംഗകം?
|
Showing posts with label v dethan. Show all posts
Showing posts with label v dethan. Show all posts
21 Aug 2014
വേദനിക്കുമ്പോഴും
22 Sept 2013
വർഷമോഹം
വി.ദത്തന്‍
മൃദുല നിർമ്മല രാഗമാലിക
കൊണ്ടു കാതിന്നിമ്പമേകി
ചടുല നൃത്തച്ചുവടിനാലെൻ
കണ്ണിനുത്സവമേളമേകി
മധുര ശീത കരങ്ങൾ നീട്ടി
പുല്കിയുടലിനു ഹർഷമേകി,
വന്ന സുന്ദര വർഷകന്യേ
ഉഗ്രഗർജ്ജന നാദമോടെ-
യുദഗ്രതാണ്ഡവമാടിടും നിൻ
ഭാവമാറ്റം കണ്ടു ഭീതിയി-
ലാണ്ടു പോയല്ലോ.
കോപകലുഷിതയായ നിന്റെ
പാദ പതനാഘാതമേറ്റു
ഭൂമി കേഴുന്നൊച്ച കേൾക്കെ,
രോമ ഹർഷം മുമ്പു പൂണ്ടവർ
രോഗബാധിതർ പോലെയായി.
സൗമ്യമാം നിൻ പൂർ വ്വരൂപം
സ്വീകരിച്ചനുരാഗപൂർ വ്വം
നീ വരുന്നതു കാണുവാനെൻ
മനസ്സു മോഹിച്ചുഴറി നില്പൂ.

20 May 2012
നിലയ്ക്കാത്ത ഗർജ്ജനം
വി.ദത്തൻ
പ്രചണ്ഡ വാതമായ്,മൃദു സമീരനായ്,
പ്രഹരമേല്പ്പിക്കും പെരിയ മാരിയായ്,
കുളിർമ്മയേകുന്ന ചെറിയ ചാറ്റലായ്,
മധുരമൂറുന്ന മധു കണങ്ങളായ്,
സകലതും ചുടും കൊടിയ വഹ്നിയായ്,
സമസ്ത സാരവും പകർന്നൊഴുകുന്ന
പുഴയായ്,വ്യോമത്തിൻ പരമസീമയും
കഴിഞ്ഞു പായുന്ന കടുത്ത മിന്നലായ്,
അഴകിന്നഗ്രമായ് പരിലസിക്കുന്ന
മഴവില്ലായ്,സൂര്യകിരണ ജാലമായ്,
ഇരുട്ടിനെ കീറി മുറിയ്ക്കും വജ്രത്തിൻ
നിശിത സൂചിയായ്, പുളകച്ചാർത്തായി,
കടലലയുടെ കഠിന ഗർജ്ജന-
പ്പടഹമായ് വേദിയടക്കി വാണവൻ,
മറഞ്ഞു പോയ് കാല മഹാ പ്രവാഹത്തിൽ;
മനസ്സു നോവുന്നാ മഹാ വിയോഗത്തിൽ.
അറിവിന്നത്ഭുത കവാടമെത്രയോ
തുറന്നു തന്നു നീയരുമ ശിഷ്യർക്കായ്.
1 ‘അതു നീയാണെ’ന്ന മഹാ വചസ്സൃഷി-
യുപദേശിച്ചതു സ്വപുത്രനോടു താൻ.
കിടാങ്ങളില്ലാത്ത ഭവാനാ വാക്യത്തിൻ
പൊരുളു മാത്രമ,ല്ലനന്ത വേദാന്ത-
ക്കടലു തന്നെയും പകർന്നു തന്നതീ-
യറിവെഴാത്തതാം മഹാജനത്തിനായ്.
പൊതു ഖജനാവു കവരാൻ നോക്കുന്ന
ഭരണ തസ്ക്കരർക്കനല്പ ഭീതിയും
അവലംബമില്ലാത്തവശ ജന്മങ്ങൾ-
ക്കതുല വിശ്വാസമണയ്ക്കും ശക്തിയും
വിടുവായന്മാർക്കു പരിഹാസത്തിന്റെ
നെടിയ ചാട്ടവാറടിയുമായി നീ.
ഒളിയമ്പെയ്തവ,രപമാനിക്കുവാ-
നൊരുങ്ങി,യച്ചാരം കരസ്ഥമാക്കിയോർ,
കുടില സാനുവിൽ കുടികിടപ്പുകാർ,
അടുത്തുവന്നപ്പോൾ തികഞ്ഞ സ്നേഹത്താൽ
കരം ഗ്രഹിച്ചെല്ലാം പൊറുത്തതാം മഹാ-
മനസ്ക്കതയെത്ര മഹത്വ നിർഭരം.
2 “അതീവ നിസ്തുലമിവിടെക്കണ്ട”തെ-
ന്നവസാന വാക്യമുരച്ചകലവേ
അനന്യ ലബ്ധമാം വിശിഷ്ട സാന്നിദ്ധ്യ-
മിനിമേലില്ലെന്ന കറുത്ത വാസ്തവം
കൊടിയ നഷ്ടത്തിന്നഗധ ബോധത്തിൻ
കടുത്ത ചായങ്ങൾ നിറച്ചു നില്ക്കുന്നു.
പൊടിയും കണ്ണുനീർ മറയ്ക്കുന്നൂ കാഴ്ച
ഇടറും കണ്ഠത്തിൽ കുരുങ്ങുന്നൂ വാക്കും.
ഭയം ഗ്രസിക്കാത്ത മനസ്സു,മുന്നത
ശിരസ്സു,മത്ഭുത വചസ്സുമായ് സർവ്വം
ജയിച്ച നീ ജനഹൃദയ വ്യോമത്തിൽ
ജ്വലിച്ചു നിന്നിടുമനന്ത കാലവും.
...........................
1.“തത്ത്വമസി”
2.സുകുമാർ അഴീക്കോടിന്റെ ആത്മകഥയിലെ വിയോഗ വാക്യം
Subscribe to:
Posts (Atom)
എം കെ ഹരികുമാർ ഓണപ്പതിപ്പ് 2020
ഗസ്റ്റ് എഡിറ്റോറിയൽ ഇരവി എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...

