Showing posts with label rainy dreamz. Show all posts
Showing posts with label rainy dreamz. Show all posts

22 Dec 2012

അവസ്ഥാന്തരങ്ങള്‍ ..


 റെയിനി ഡ്രീംസ്

അപ്പുവിന്റെ കരച്ചില്‍ ഉച്ചത്തിലായ നേരം ഉമ ചുറ്റും നോക്കി, ചുവരിലെഹാങറില്‍ തൂങ്ങുന്ന ഷോളില്‍ ആ നോട്ടം തറഞ്ഞു നിന്നു. നിറകണ്ണുകളോടെ, ആഷാളിലേക്കും പിടഞ്ഞു കരയുന്ന കുഞ്ഞിന്റെ ദയനീയ മുഖത്തേക്കും മാറി മാറിനോക്കിക്കൊണ്ടിരുന്നു അവള്. എന്തു ചെയ്യണമെന്നോ എങ്ങനെ ചെയ്യണമെന്നോവ്യക്തമായ ഒരുത്തരം അവളുടെ മനസില്‍ ഉദിച്ചു വന്നതേയില്ല.
കുഞ്ഞിന്റെ കരച്ചിലിന് ശക്തി കൂടിക്കൂടി വന്നു, അബലയും, അന്നത്തിന്അശക്തയായിരിക്കുകയും ചെയ്യുന്ന ഒരു സ്ത്രീയുടെ മനസില്‍ രോഷത്തിന്റെ ഭ്രാന്തു പടര്‍ത്തുവാന്‍ സ്വന്തം കുഞ്ഞിന്റെ കരച്ചിലിനു പോലും കഴിയുന്ന ചുരുക്കം ചില മുഹൂര്‍ത്തങ്ങളില്‍ ഒന്നായിരുന്നു അത് ഉമക്കപ്പോള്‍..
ഒന്നും മിണ്ടിയില്ല, ഉള്ളില്‍ നിറഞ്ഞൊലിക്കുന്ന സങ്കടവും രോഷവും മനസിലൊതുക്കി പിടിക്കാന്‍ നന്നേ പാടുപെടുന്നുണ്ടായിരുന്നു അവള്..
കുഞ്ഞിന്റെ കരച്ചില്‍ മെല്ലെ നേര്‍ത്തു വന്നു, വിശപ്പിന്റെ കരച്ചിലിനൊടുവില്‍ അപ്പു തളര്‍ന്നുറങ്ങി.
ഉമയുടെ വിരലുകള്‍ അപ്പുവിന്റെ നെറുകിലൂടെ മെല്ലെ തഴുകിക്കൊണ്ടിരുന്നു,അവളുടെ ദേഷ്യം അടങ്ങിക്കഴിഞ്ഞിരിക്കുന്നു, എന്തു ചെയ്യണമെന്നറിയാത്ത നിസ്സഹായവസ്ഥയും, തന്റെയും കുഞ്ഞിന്റെയും വിശപ്പിന്റെ വേദനയും, അവളുടെ കണ്‍ തടങ്ങളില്‍ നീര്‍ച്ചോലകള്‍ സൃഷ്ടിച്ചു.
വിശന്നു തളര്‍ന്നുറങ്ങിയ കുഞ്ഞിന്റെ ദയനീയ മുഖത്തേക്ക് അവള്‍ നോക്കിക്കൊണ്ടിരുന്നു, ജോണിച്ചായന്റെ മുഖം പകര്‍ത്തി വെച്ചതുപോലെ,എന്നാല്‍ ജോണിച്ചായന്റെ മുഖത്തൊരിക്കലും ഈ ദീനഭാവം താന്‍ കണ്ടിട്ടേയില്ലല്ലോ എന്ന് അവളോര്‍ത്തു.
ആദ്യത്തെ കണ്ടുമുട്ടലില്‍ തുടങ്ങി നാട്ടുകാരുടെയും വീട്ടുകാരുടെയും എതിര്‍പ്പുകളെ മറി കടന്ന് രജിസ്റ്ററോഫീസില്‍ നിന്നും അകലെ, അപരിചിതമായ മറ്റൊരു നാട്ടിലേക്ക് വണ്ടി കയറുമ്പോളും വെളുത്ത തുണിപുതപ്പിക്കപ്പെട്ട മരണത്തില്‍ പോലും ജോണിച്ചായന്റെ മുഖത്ത് തികഞ്ഞ ശാന്തഭാവമല്ലാതെ അവള്‍ കണ്ടതേയില്ലല്ലോ..
അപ്പുവിനരികില്‍ നിന്നും അവള്‍ മെല്ലെ എഴുന്നേറ്റു, പഴന്തുണികള്‍ മാത്രമൊതുക്കി വെച്ച പഴകിയ അലമാരയില്‍ അവള്‍ വെറുതെ പരതി നോക്കി, ഇല്ല,വില്‍ക്കാനായി ഇനിയൊന്നും ബാക്കിയിരിക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യം അവള്‍ക്ക് ഒരിക്കല്‍ കൂടി ബോദ്ധ്യപ്പെട്ടു.
ഉമയുടെ തലച്ചോറ് പെരുക്കുകയായിരുന്നു, ജോണിച്ചായന്‍ പോയതിന് ശേഷം ആറ് മാസം തികയാനായിരിക്കുന്നു, ഉള്ളതെല്ലാം വിറ്റു പെറുക്കി കഷ്ടിച്ചു ജീവിക്കുന്നതിനിടയില്‍ വീട്ടു വാടകയിനത്തില്‍ കൊടുക്കാന്‍ കഴിഞ്ഞത് ഒരു മാസത്തേത് മാത്രമാണ്, എപ്പോളും വന്നു കയറാന്‍ സാധ്യതയുള്ള വീട്ടുടമസ്ഥനെയും, കുഞ്ഞിന്റെ വിശന്ന് വലഞ്ഞ കരച്ചിലും, തന്റെ ആമത്തിന്റെ വിശപ്പും എത്ര കാലം ഒതുക്കി നിര്‍ത്താമെന്നോര്‍ത്തുകൊണ്ട് അവള്‍ മുറിക്കകത്ത് കൂട്ടിലിട്ട വെരുകിനെപ്പോലെ അങ്ങിങ്ങു നടന്നു..
ഒരു ജോലിക്കായി എത്രയോ അലഞ്ഞതാണ്, കയ്യിലെ പി ജി സര്‍ട്ടിഫിക്കറ്റിന്റെ കാര്യം തല്‍ക്കാലം മറവിലേക്കെറിഞ്ഞ് വീട്ടുപണിയോ, കല്ലുടക്കാനോ,എന്തെങ്കിലും ഒന്നിനായി മുട്ടാത്ത വാതിലുകള്‍ ഇല്ലാതായിക്കഴിഞ്ഞു. ദയ തോന്നി ഒരു ജോലി നല്‍കാന്‍ തോന്നുന്നവര്‍ക്ക് പോലും സദാചാര വാദികളെ ഭയമാണ്.
‘ഭര്‍ത്താവ് മയ്യത്തായിറ്റ് ഒരാറുമാസം കൂടിം തേയണേന മുന്നേ വീട്യോള് മുഴോനും അലഞ്ഞു നടക്കണ തേവിടിശ്ശിക്ക് ജോലി കൊടുത്തെന്നാവും കുട്ട്യേ നാട്ടാര് പറയണത് , മ്മക്ക് ഇഞ്ഞീം ഇന്നാട്ടില് ജീവിക്കണേ, മാത്രോല്ല, രണ്ട് പെണ്‍കുട്ട്യോളാ ഇക്ക് കെട്ടിക്കാറായിട്ട്…’ എന്ന കുഞ്ഞിക്കാദറിക്കയുടെ വാക്കില്‍ അത് സ്പഷ്ടമായിരുന്നു.
ഉമയുടെ കൈ മെല്ലെ ആ ഷോളിന് നേരെ നീണ്ടു. കണ്ണുകള്‍ വേദനയോടെ ഇറുകെയടച്ച് അവളത് കയ്യിലെടുത്തു, തലക്കു മുകളില്‍, വൈദ്യുതി വിച്ഛേദിക്കപ്പെട്ടതിനാല്‍ നിശ്ചലമായി നിന്ന ഫാനിലേക്ക് അവളുടെ കണ്ണുകളുടക്കി നിന്നു.
‘ഉമേ… ‘
തൊട്ടുപിന്നില്‍ നിന്നും ജോണിച്ചായന്‍ വിളിക്കുന്നു, അവളുടെ മനസൊന്നു തണുത്തു.അവള്‍ ആവേശത്തോടെ തിരിഞ്ഞു നോക്കി,
ഇല്ല ആരുമില്ല..
‘ഉമേ..എന്താ നീയിപ്പോ കാണിക്കാന്‍ പോണേ, ആത്മഹത്യ ജോണിവര്‍ഗ്ഗീസിന്റെ ഭാര്യക്ക് പറഞ്ഞിട്ടുള്ളതല്ല കെട്ടോ..’
ജോണിച്ചായന്‍ കാതില്‍ പറഞ്ഞതു പോലെ അവള്‍ക്ക് തോന്നി, ഏതാണ് സ്വപ്നം ഏതാണ് യാഥാര്‍ത്ഥ്യം എന്നറിയാതെ അവള്‍ ഒരു നിമിഷം സ്തംഭിച്ചു നിന്നു.
തോല്‍വിയുടെ ഏറ്റവും അവസാനത്തിലും പ്രതീക്ഷയുടെ നാളം കത്തിക്കാറുള്ള മനസ് അവളെ പ്രലോഭിപ്പിച്ചു കൊണ്ടിരുന്നു, അടുത്തൊരു ആശ്രയം ഉണ്ടെന്ന ധാരണ അവളെ മെല്ലെ മുറ്റത്തേക്ക് ഇറങ്ങാന്‍ പ്രേരിപ്പിച്ചു.
കയ്യിലെ കറുത്ത ഷോള്‍ തോളിലേക്കിട്ട് വാതില്‍ ചാരി അവളിറങ്ങി, കാലുകള്‍ ആരോ വലിക്കുന്നതു പോലെ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു, മുറ്റം കടന്ന് ചെമ്മണ്‍ പാതയിലൂടെ അവളുടെ കാലുകള്‍ ലക്ഷ്യമില്ലാതെ ചലിച്ചു കൊണ്ടിരുന്നു.
ഒന്നും ചിന്തിക്കാന്‍ കഴിയാത്ത ഭ്രാന്തിന്റെ ആദ്യാവസ്ഥയിലായിരുന്നു അവളപ്പോള്‍, നാല്‍ക്കവലയും കടന്ന് തിരിഞ്ഞു നോക്കാതെ അവള്‍ മുന്നോട്ട് നടന്നു,എങ്ങോട്ട്, എന്തിന് എന്നറിയാതെ ഒരു യാത്ര, ഉമയുടെ നടത്തം പുല്ലാനിപ്പാടത്തെ കൊക്കര്‍ണി വരെ നീണ്ടു. ഇനിയങ്ങോട്ട് വഴിയില്ല, തന്റെ ജീവിതം പോലെ വഴിമുട്ടിയ സ്ഥലം..!
മുന്നിലൊഴുകുന്ന ജലത്തിലേക്കവള്‍ നോക്കി നിന്നു, കുനിഞ്ഞു കൈക്കുമ്പിളില്‍ വെള്ളമെടുത്ത് മുഖം കഴുകി, താന്‍ എന്തിനു വേണ്ടിയാണ് ഇവിടെ വരെ വന്നതെന്ന് അവളാലോചിച്ച് ഉത്തരമില്ലാതെ തിരിച്ചു നടന്നു.
നാല്‍ക്കവല കഴിഞ്ഞ് നടക്കുമ്പോള്‍ കൂട്ടം കൂടിയ ചെറുപ്പക്കാരുടെ കമന്റടികള്‍ അവള്‍ക്ക് കേള്‍ക്കാമായിരുന്നു.
‘എന്തു ചെയ്യാനാ, ഇപ്പോ രാവെന്നും പകലെന്നും വേര്‍തിരിവൊന്നും ഇല്ലാതായിരിക്കണ്, അല്ലേടാ ബാബു..’ കൂട്ടത്തൊലുത്തന്‍ പറഞ്ഞത് അവള്‍ കേട്ടു..
‘ഉം, അതെയതെ, ഇല്ലെങ്കി തന്നെ ഇത് ഇപ്പോ തൊടങ്ങ്യേതൊന്നും അല്ലല്ലോ, ആ നസ്രാണിച്ചെക്കന്റെ ഭാഗ്യം കൊണ്ടാവും നേരത്തെ അങ്ങ്ട് പോയത്..’
‘ഇപ്പോളും നല്ല സ്ട്രക്ച്ചറാ, അല്ല നുമ്മളും പുരുഷന്മാരാണേ,’ കൂട്ടത്തിലൊരുത്തന്‍ ഒരു വഷളന്‍ ചിരിയോടെ അവളുടെ ശരീരത്തെ കാമക്കണ്ണുകളാല്‍ ഉഴിഞ്ഞു.
‘നാടിന്റെ വെല കളയാന്‍ ഇങ്ങനെ ഓരോന്ന് എറങ്ങിക്കോളും, കെട്ട്യോന്‍ ചത്തിട്ട് കൊല്ലം തികഞ്ഞില്ല അതിന് മുന്നെ തന്നെ തൊടങ്ങി…’ ഒരുത്തന്‍ രോഷം കൊണ്ട് പല്ലിറുമ്മുന്നു..
ഒന്നും കേട്ടില്ലെന്ന് നടിച്ചു ഉമ, ഒന്നിനും കഴിയാത്ത,പ്രതികരണ ശേഷി പണയം വെക്കപ്പെട്ടവളാണ് ഒറ്റപ്പെട്ട സ്ത്രീ എന്ന് അവള്‍ തിരിച്ചറിയുകയായിരുന്നു. ഹൃദയം പിളര്‍ക്കുന്ന വാക്കുകളില്‍ നിന്നും രക്ഷക്കായി അവളുടെ കാലുകള്‍ വേഗത കൂടിക്കൂടി വന്നു.
വീട്ടിലേക്കുള്ള വളവിലെ പുളിമരച്ചുവട്ടില് എവിടെ നിന്നോ കിട്ടിയ ഭക്ഷണം കഴിക്കുന്ന ഭ്രാന്തന്‍ കൃഷ്‌ണേട്ടന്‍ മാത്രം അവളെ നോക്കി മനസു തുറന്ന് ചിരിച്ചു.ഇപ്പോള്‍ വല്ലപ്പോളും മാത്രം വീണുകിട്ടുന്ന ചിരികളില്‍ ഒന്നായിരുന്നതിനാല്‍ തന്നെ ആ വേദനകള്‍ക്കിടയിലും അവള്‍ അയാളെ നോക്കി ചിരിച്ചു.
‘വേണോ?’
ചോറുരുള ഉരുട്ടിക്കൊണ്ട് ഭ്രാന്തന്‍ കൃഷ്‌ണേട്ടന്‍ അവളെ നോക്കി ചോദിച്ചു..
ഒന്നും പറഞ്ഞില്ല, എങ്കിലും കാലുകള്‍ അറിയാതെ അയാള്‍ക്കരികിലേക്ക് ചലിച്ചു.
അയാള്‍ക്കരികിലായി അവള്‍ നിന്നു, അയാള്‍ കയ്യില്‍ പിടിച്ച ഉരുള അവള്‍ക്ക് നേരെ നീട്ടി..
അവളത് വാങ്ങാതെ നിന്നപ്പോള്‍ അയാള്‍ക്ക് സങ്കടം വന്നെന്ന് തോന്നുന്നു..
‘മുയോനും വാണ്ടീട്ടാ ?’ അയാള്‍ ചോദിച്ചു
മറ്റൊന്നും ചിന്തിക്കാതെ അവള്‍ തലയാട്ടി, അയാള്‍ തികഞ്ഞ സന്തോഷത്തോടെ ഭക്ഷണപ്പൊതി മടക്കി അവള്‍ക്ക് നേരെ നീട്ടി….
‘അപ്പേടെ മോള് മുയോനും തിന്നോളൂട്ടാ…’
അയാളുടെ ആ വാക്കുകളില്‍ ഒരച്ഛന്റെ സ്‌നേഹവാത്സല്യം നിറഞ്ഞത്,സന്തോഷാധിക്യത്താല്‍ അവളുടെ മിഴികള്‍ നനച്ചു.
പൊതിയുമായി അവള്‍ വീട്ടിലേക്ക് നടന്നു, ആ ഭക്ഷണപ്പൊതിയില്‍ അവള്‍ തന്റെ എല്ലാ വേദനയും മറന്നു കളഞ്ഞിരിക്കുന്നു, തന്റെ കുഞ്ഞിന്റെ വയറു നിറക്കാനായി അവള്‍ ഓടുകയായിരുന്നു.
മയക്കത്തില്‍ കിടന്ന അപ്പുവിനെ ഉമ മെല്ലെ തട്ടിയുണര്‍ത്തി,
‘അപ്പൂ അമ്മേടെ പൊന്നുവാവേ, എഴുന്നേക്കെടാ മുത്തെ’ നിധി കിട്ടിയ സന്തോഷത്തോടെ അവള്‍ അപ്പുവിനെ കുലുക്കി വിളിച്ചു..
അപ്പു മെല്ലെ കണ്ണുകള്‍ തുറന്നു,
അപ്പുവിന്റെ മുഖത്തിന് ഇപ്പോള്‍ തിളക്കം വെച്ചിരിക്കുന്നു, വിശപ്പിന്റെ വേദനയുടെ കറുത്ത മറ അവന്റെ മുഖത്ത് നിന്നും മാഞ്ഞിരിക്കുന്നു. അപ്പു കുഞ്ഞുകാലുകളുമായി മുറിയില്‍ ഓടിക്കളിച്ചുകൊണ്ടിരുന്നു.
വാതിലില്‍ മുട്ടു കേട്ട് വാതില്‍ തുറക്കണോ എന്ന് ശങ്കിച്ചു നിന്നു ഉമ.
വീട്ടുടമസ്ഥനാവാം, തുറക്കാതെ എങ്ങനെ? തുറന്നിട്ട് എന്തു പറയാനാണ്, ഒരായിരം ചോദ്യങ്ങള്‍ മനസിലൂടെ കടന്നു പോകുന്നതിനിടെ ഉമയുടെ കൈകള്‍ യാന്ത്രികമായി വാതിലിന്റെ കൊളുത്തു തുറന്നു.
വാതില്‍ തുറന്ന് പുറത്തേക്ക് കടന്നതും വെളുത്ത് തടിച്ച ആറടിയോളം പൊക്കം വരുന്ന മധ്യവയസ്‌കന്‍ വീട്ടുടമസ്ഥന്‍ അയാളുടെ കാമക്കണ്ണുകളാല്‍ ഉമയുടെ ശരീരമാകെ ഉഴിഞ്ഞു.
അല്ലെങ്കില്‍ തന്നെ വാടക ചോദിക്കാനെന്ന പേരില്‍ അയാളിവിടെ കയറി ഇറങ്ങുന്നതിന്റെ ഉദ്ദേശ്യം ഉമക്കറിയാതെയല്ല, പിണക്കാനും ആട്ടിയകറ്റാനും വയ്യാത്തൊരു അടിമത്വം ഇപ്പോള്‍ അയാളോട് അവള്‍ക്കുണ്ട്, ഇറങ്ങിപ്പോകാന്‍ മറ്റൊരു വീടുണ്ടായിരുന്നെങ്കില്‍…!
പലപ്പോളും കൊതിച്ചിട്ടുണ്ട് അയാളിവിടെ വരുമ്പോളെല്ലാം ഉമ.…
‘രാത്രി വരാം ഞാന്‍..’ അയാള്‍ പതുക്കെ പറഞ്ഞു,
അവളൊന്നും പറഞ്ഞില്ല, എന്നാല്‍ അത് അവളുടെ സമ്മതത്തിന്റെ ലക്ഷണം തന്നെയാണെന്ന് അയാള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു, നിസഹായവസ്ഥ അവളെ തനിക്ക് അടിമപ്പെടുത്തുമെന്ന ചിന്ത തന്നെയാണ് തെല്ലും ഭയമില്ലാതെ അയാളെക്കൊണ്ട് അത് പറയിച്ചതും..
ലോകത്ത് ഒറ്റയാവുന്ന എല്ലാ സ്ത്രീകളും, അന്യന്‍ വിയര്‍ക്കുന്ന കാശില്‍ മൃഷ്ടാനമുണ്ട് അന്യന്റെ കുറ്റം അന്വേഷിച്ചു നടക്കുന്ന സദാചാരവാദികളുടെ കണ്ണില്‍ തേവിടിശ്ശികളാണെന്ന് തിരിച്ചറിഞ്ഞതാവാം, അയാള്‍ക്ക് നിശബ്ദാനുമതി നല്‍കുമ്പോള്‍ ഉമയുടെ മനസിലുണ്ടായിരുന്നത്..
വര്‍ദ്ധിച്ച സന്തോഷത്തോടെ അയാള്‍ ഇറങ്ങി നടന്നു, ഹൃദയം പിളരുന്ന വേദനയോടെ, കരളു നോവുന്ന സങ്കടത്തോടെ ഉമ ചവിട്ടു പടികളിലിരുന്നു. അപ്പു കുഞ്ഞു കാലുകളില്‍ പിച്ചവെച്ച് അമ്മക്കരികിലെത്തി.
അപ്പുവിനെ ചേര്‍ത്തു നെഞ്ചോടമര്‍ത്തി ഉമ കരഞ്ഞു കൊണ്ടിരുന്നു, പിന്നെ എവിടെ നിന്നോ കിട്ടിയ ശക്തിയില്‍ അവളുടെ കണ്ണുകളില്‍ നിന്നൊഴുകുന്ന ജലധാരക്ക് ശമനം വെച്ചു. ഒന്നുമില്ലാത്തവര്‍ക്കും ആരുമില്ലാത്തവര്‍ക്കും അഭിമാനത്തെയും ചാരിത്രത്തെയും കുറിച്ച് ചിന്തിക്കാന്‍ പോലും അവകാശമില്ലെന്ന് അവളുടെ മനസു പറഞ്ഞു, അത് അവള്‍ക്ക് ശക്തി പകരുന്നുണ്ടായിരുന്നു.
***
അപ്പുവിനെ മടിയില്‍ വെച്ച് ദൂരെ നോക്കി നിര്‍വികാരതയോടെ ഇരുന്ന അവള്‍ക്കരികിലേക്ക് ദൂരെ നിന്നും വരുന്ന ഒരു ചുവന്ന വാഗ്‌നര്‍ കാര്‍ ഓടിയടുത്തുകൊണ്ടിരുന്നു. പടി കടന്നെത്തുന്ന കാര്‍ കണ്ട് ഉമയെഴുന്നേറ്റതും അത് മുന്നിലെത്തി നിന്നു. കാറില്‍ നിന്നും ഇറങ്ങുന്നവരെ കണ്ട് ഉമ അല്‍ഭുതപ്പെട്ടു.
കുഞ്ഞ്യേട്ടന്‍….. ഉമ അറിയാതെ മന്ത്രിച്ചു..
‘അപ്പോള്‍ നീ ഞങ്ങളെയൊന്നും മറന്നിട്ടില്ല, അല്ല്യോടി? പറഞ്ഞുകൊണ്ട് അയാള്‍ ചവിട്ടുപടികള്‍ കയറി..’
ഉമയുടെ കണ്ണുകള്‍ നിറഞ്ഞു, അയാള്‍ അവളെ ചേര്‍ത്തു പിടിച്ചു..
‘പോട്ടെടി മോളെ, എല്ലാം കഴിഞ്ഞില്ലെ, ഇനീം ഇങ്ങനെ വിഷമിച്ചിട്ടെന്താ…’അയാളവളെ സമാധാനിപ്പിച്ചു.
‘ഉമ പോയേപ്പിന്നെ ഞങ്ങള് കുറച്ച് അന്വേഷിച്ചു , പക്ഷെ കണ്ടെത്താനായില്ല,പലര്‍ക്കും അറിയില്ലായിരുന്നു, അറിഞ്ഞ ചുരുക്കം ചിലരാണെങ്കില്‍ പറയുകയുമില്ലല്ലോ. ഞങ്ങള്‍ക്കും തോന്നി, എവിടെയാണെങ്കിലും സന്തോഷായി ജീവിക്കണുണ്ടാവും ന്ന്. പിന്നെ അച്ഛനെ അറിയാലോ.. ബാംഗ്ലൂര്‍ന്ന് ഇത്തവണ വന്നപ്പോ രാജേട്ടന്റെ ഏതോ ഫ്രണ്ട് കാര്യങ്ങളൊക്കെ പറഞ്ഞു. പക്ഷെ വന്ന് വീട്ടിലേക്ക് കൊണ്ടോവാന്‍ ഞങ്ങള്‍ക്കും അത്ര ധൈര്യം പോരായിര്ന്നു. അതാ ബാംഗ്ലൂര്‍ക്ക് തിരിച്ച് പോകുമ്പോള്‍ കൂട്ടീട്ട് പോവാന്ന് നിരുവിച്ചെ..’ രാജി അവളുടെ കൈകള്‍ ചേര്‍ത്തു പിടിച്ചുകൊണ്ട് പറഞ്ഞു.
‘ഏട്ത്ത്യമ്മേ…’ അവളൊരു കുഞ്ഞിനെപ്പോലെ ഏങ്ങലടിച്ച് അവരുടെ തോളിലമര്‍ന്നു..
ഉമ വസ്ത്രങ്ങളെല്ലാം കവറിലാക്കി പുറത്തേക്കിറങ്ങി വന്നു, രാജേട്ടന്‍ വാത്സല്യത്തോടെ അവളെ ചേര്‍ത്തുപിടിച്ച് കാറിനടുത്തേക്ക് നടന്നു, രാജിയുടെ തോളില്‍ അപ്പു പറ്റിച്ചേര്‍ന്നു കിടന്നു.
കാറിനകത്തേക്ക് കയറുമ്പൊള്‍ കുഞ്ഞു കുളിരോടെ വീശി വന്ന ഒരു ഇളം തെന്നല്‍ ഉമയുടെ വേദനകളെയും സങ്കടങ്ങളെയും പറിച്ചെറിഞ്ഞു കളഞ്ഞു.വളവിനപ്പുറത്തെ പുളി മരത്തില്‍ ഇരുന്ന ആണ്‍പക്ഷി പെണ്‍പക്ഷിയെ നോക്കി പറഞ്ഞു.
‘കണ്ടോ? വിധി ഇങ്ങനെയാണ്, അത് ചിലരെ തെരെഞ്ഞെടുക്കും, ഒരിക്കലും ക്ഷമിക്കാനും സഹിക്കാനുമാവാത്ത തരത്തില്‍ അവരെ പരീക്ഷിച്ചു കൊണ്ടേയിരിക്കും. ഇനിയൊരിക്കലും ഒരു രക്ഷപ്പെടലില്ലെന്ന് അത് അവരെ തോന്നിപ്പിക്കും. അവസാനം ഒരു കയറിലോ ഒരല്പം വിഷത്തിലോ അവര്‍ അവസാനിക്കും. എന്നാലോ ഒരല്പ നേരത്തെ ക്ഷമകൂടി അവര്‍ക്കുണ്ടായിരുന്നെങ്കില്‍…! കാരണം തോല്‍വിയുടെ അവസാനത്തെ നിമിഷത്തില്‍ അവരുടെ സഹായത്തിനായി വിധി ആരെയോ കണ്ട് വെച്ചിട്ടുണ്ടായിരുന്നു എന്ന് അവര്‍ മനസിലാക്കാറേയില്ല.’
കാര്‍ മെല്ലെ മുന്നോട്ട് ചലിച്ചു, പുളിമരം കടന്ന് മുന്നോട്ട് നീങ്ങുമ്പോള്‍ ഭ്രാന്തന്‍കൃഷ്‌ണേട്ടന്‍ അവളെ കണ്ടു.
‘അപ്പേടെ മോളെ, അപ്പേടെ മോളെ.. ‘ വിളിച്ചു കൊണ്ട് അയാള്‍ ഉമയുടെ കാറിനു പിന്നാലെ പാഞ്ഞു.
ഉമ തല പുറത്തേക്കിട്ട് അയാളെ നോക്കി ചിരിച്ചു കൊണ്ട് കൈവീശി..
‘ഞാന്‍ വരും കൃഷ്‌ണേട്ടാ, ഒരു ജോലി നേടി സ്വന്തം കാലില്‍ നില്‍ക്കാനാവുമ്പോള്‍ ഞാന്‍ വരും, ഈ അപ്പേടെ മോളാവാന്‍, കാരണം ബുദ്ധിയുറച്ചവരേക്കാള്‍ ബുദ്ധിയിളകി നില്‍ക്കുന്നവരുടെ മനസിലെ നിറഞ്ഞ സ്‌നേഹവും വാത്സല്യവും ഞാന്‍ നിങ്ങളില്‍ നിന്നും അറിഞ്ഞിട്ടുണ്ടല്ലോ..’ ഉമയുടെ മനസു മന്ത്രിച്ചു.
ഉമയുടെ കാര്‍ ദൂരങ്ങളോളം താണ്ടിക്കഴിഞ്ഞ ശേഷവും കൃഷ്‌ണേട്ടന്‍ കൈകള്‍ വീശിക്കൊണ്ടേയിരുന്നു. ആ കണ്ണുകളില്‍ ചുവപ്പു കലര്‍ന്നിരുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...