Showing posts with label dr v krishnakumar. Show all posts
Showing posts with label dr v krishnakumar. Show all posts

19 Jul 2014

തെങ്ങിൻ തോപ്പിൽ ഇടവിളകളുടെ പ്രസക്തി



ഡോ.വി.കൃഷ്ണകുമാർ
പ്രിൻസിപ്പൽ ശയന്റിസ്റ്റ്‌, സിപിസിആർഐ, പ്രദേശിക കേന്ദ്രം, കായങ്കുളം

ഉത്പ്പാദന ചെലവു കുറച്ച്‌ ഉത്പാദനം വർധിപ്പിച്ചാൽ  മാത്രമെ കൃഷിയിൽ ലാഭമുണ്ടാക്കാനാവൂ.  നമ്മുടെ രാജ്യത്തെ  80 ശതമാനം നാളികേര കൃഷിയിടങ്ങളും ശരാശരി 0.22 ഹെക്ടർ വിസ്തൃതിമാത്രമുള്ളവയാണ്‌. ഇത്തരം ചെറിയ കൃഷിയിടങ്ങളിൽ നിന്ന്‌ ലഭിക്കുന്ന തുഛമായ വരുമാനം ചെറിയ കുടുംബങ്ങൾക്കു പോലും ഉപജീവനത്തിന്‌ അപര്യാപ്തമാണ്‌. അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനുള്ള സുസ്ഥിരമായ തൊഴിലും ഇത്‌ അവർക്ക്‌ നൽകുന്നില്ല. തെങ്ങുകൃഷിയിലെ ഏകവിള സമ്പ്രദായം വളരെ കുറഞ്ഞ ഉത്പാദനക്ഷമതയും തുഛമായ വരുമാനവും മാത്രമെ കർഷകർക്കു നൽകുന്നുള്ളു.
7.5 മീറ്റർ അകലത്തിൽ തെങ്ങുകൾ കൃഷി ചെയ്യുമ്പോൾ അതിൽ 75 ശതമാനം കൃഷിസ്ഥലവും ഉപയോഗശൂന്യമായി പാഴാവുകയാണ്‌. അനുയോജ്യമായ വിളകൾ കൃഷി ചെയ്ത്‌ ഈ കൃഷിസ്ഥലം ഫലപ്രദമായി വിനിയോഗിച്ചാൽ അതിൽ നിന്ന്‌ ചെറുതല്ലാത്ത വരുമാനം ഉറപ്പ്‌. തെങ്ങിന്റെ ആകൃതിയും ഇലകളുടെ വിതാനിപ്പും മൂലം കുറച്ച്‌ സൂര്യപ്രകാശം മാത്രമെ കൃഷിയിടത്തിലെ മണ്ണിൽ പതിക്കുന്നുള്ളു. തെങ്ങിന്റെ ഈ പ്രത്യേകത മൂലം സൂര്യപ്രകാശം, മണ്ണ്‌, ജലം, അധ്വാനം എന്നിവയുടെ ലഭ്യത ഫലപ്രദമായി വിനിയോഗിച്ച്‌ തെങ്ങിൻ പുരയിടങ്ങളിൽ ലാഭകരമായ രീതിയിൽ ഇടവിളകൾ കൃഷി ചെയ്യാം.
നാളികേര തോട്ടങ്ങളിൽ വിള വൈവിധ്യവത്ക്കരണത്തിന്‌ ഇന്ന്‌ വലിയ പ്രസക്തിയാണുള്ളത്‌. അതുപോലെ വരുമാനം വർധിപ്പിക്കാനുള്ള ഏറ്റവും നല്ല   മാർഗ്ഗമായി, തിരശ്ചീന- ലംബ  സ്ഥലം ഒരുപോലെ  ഉപയോഗപ്പെടുത്തുന്ന മിശ്രവിള സമ്പ്രദായം ചൂണ്ടിക്കാണിക്കപ്പെടുന്നു.  ചെറുകിട നാളികേര കർഷകർ പരമ്പരാഗതമായ കൃഷി രീതികളുടെ ഭാഗമായോ, വർധിച്ചു വരുന്ന സ്ഥലവിനിയോഗ സമ്മർദ്ദ ഫലമായോ അതുമല്ലെങ്കിൽ കടുംകൃഷിയിലൂടെ പരമാവധി സ്ഥലത്ത്‌ നിന്ന്‌  ആദായം  ഉണ്ടാക്കുന്നതിനോ അവരുടെ തെങ്ങിൻ തോപ്പുകളിൽ ഇടവിളകൾ കൃഷി ചെയ്യുന്നു.
നാളികേരാധിഷ്ഠിത വിള സമ്പ്രദായത്തിൽ വിവിധ വിളകൾ കൃഷി ചെയ്യുമ്പോൾ പരിപാലനത്തിൽ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്‌. എങ്കിൽ മാത്രമെ ലഭ്യമായ വിഭവങ്ങളിൽ നിന്നുള്ള പരമാവധി വരുമാനം കർഷകന്‌ ഉറപ്പാക്കാൻ സാധിക്കുകയുള്ളു. സൂര്യപ്രകാശത്തോടും തണലിനോടുമുള്ള പ്രതികരണം അടിസ്ഥാനമാക്കി വിളകളെ പൊതുവെ നാല്‌ വിഭാഗങ്ങളായി തരം തിരിക്കാം. (പട്ടിക -1). നാളികേര തോപ്പുകളിൽ ലഭിക്കുന്ന  സൂര്യപ്രകാശത്തിന്റെ അളവു മനസിലാക്കി വേണം കൃഷി ചെയ്യാനുള്ള വിവിധ ഇടവിളകൾ തെരഞ്ഞെടുക്കാൻ. 
തെങ്ങുകളുടെ പ്രായം, വലിപ്പം, ഇടയകലം, ഓലകളുടെ വിരിവ്‌ എന്നിവ കണക്കിലെടുത്തു വേണം ഇടവിളകൾ പരിഗണിക്കാൻ.  തൈകൾ നടുന്നതു മുതൽ തെങ്ങുകൾ പൂർണവളർച്ചയെത്തി (8-9 വർഷം) ഓലകൾ വിരിയുന്നതു വരെ കൃഷിയിടത്തിൽ ധാരാളം സൂര്യപ്രകാശം ലഭിച്ചേക്കാം. ഈ കാലയളവിൽ പരസ്പരം മത്സരിക്കാത്ത വിവിധ വിളകൾ തെങ്ങിൻ തോപ്പിൽ കൃഷി ചെയ്യാം.
അടുത്ത ഘട്ടത്തിൽ  അതായത്‌ 9- 25 വർഷം വരെ തെങ്ങിൻ തോപ്പിൽ മണ്ണിൽ സൂര്യപ്രകാശ ലഭ്യത വളരെ കുറവായിരിക്കും. ഈ സമയത്ത്‌ നിഴലിൽ വളരുന്ന ഇടവിളകൾ കൃഷിചെയ്യുകയാണ്‌ ഉത്തമം. തെങ്ങുകൾ 25 വർഷത്തെ വളർച്ച പിന്നിട്ടാൽ വീണ്ടും മണ്ണിലേയ്ക്ക്‌ കൂടുതൽ സൂര്യപ്രകാശം അരിച്ചിറങ്ങിവരും. അപ്പോൾ മുതൽ വാർഷിക വിളകൾ തെങ്ങിൻ തോട്ടങ്ങളിൽ കൃഷി ചെയ്യാം. മഴയുടെ അളവ്‌, ജലസേചന സൗകര്യം, മണ്ണിന്റെ സ്വഭാവം, വേണ്ടിവരുന്ന അധ്വാനം, കർഷകരുടെ ആവശ്യങ്ങൾ, വിപണിയിലെ ഡിമാന്റ്‌ തുടങ്ങിയ ഘടകങ്ങൾ കൂടി കണക്കിലെടുത്തു വേണം തെങ്ങിൻ തോട്ടങ്ങളിലെ ഇടവിളകൾ തെരഞ്ഞെടുക്കാൻ. ഓരോ വർഷവും ഇടവിളകളിൽ വിളചംക്രമണം നടത്തിയാൽ അത്‌ വിളവും വരുമാനവും വർധിക്കാൻ സഹായിക്കും.
1.    പച്ചക്കറികൾ - ചീര, പച്ചമുളക്‌, പാവൽ, പടവലം, കുമ്പളം, തക്കാളി, വഴുതന, ചേമ്പ്‌, മത്തൻ, പയർ.
2.    പഴവർഗ്ഗങ്ങൾ - വാഴ, പൈനാപ്പിൾ, പപ്പായ, പേര, ചെറുനാരകം, മാതളനാരകം, സപ്പോട്ട.
3.    തീറ്റപ്പുല്ല്‌ - ഹൈബ്രിഡ്‌ നേപ്പിയർ, ഗിനിയ ഗ്രാസ്‌, സ്റ്റൈലോസാന്തസ്‌,  കൗപീ, ബജറ നേപ്പിയർ.
4.    ഔഷധ, സുഗന്ധവിളകൾ - ചിറ്റാടലോടകം, കരിംകുറിഞ്ഞി, നാഗദന്തി, വെറ്റിവർ, തിപ്പലി, കച്ചോലം, പാച്ചോളി.
5.    പുഷ്പ വിളകൾ - ഹെലിക്കോണിയ, ആന്തൂറിയം, മുല്ല, ബന്തി, സൂര്യകാന്തി.
6.    സുഗന്ധ വൃക്ഷ വിളകൾ - ഇഞ്ചി, മഞ്ഞൾ, വാനില, കുരുമുളക്‌,ജാതി, കറുവ, ഗ്രാമ്പു.
7.    കിഴങ്ങുവിളകൾ - കപ്പ, ചേമ്പ്‌, ചേന, കാച്ചിൽ, മധുരക്കിഴങ്ങ്‌, കൂവ.
8.    പയർ വർഗ്ഗവിളകൾ - ചെറുപയർ,  ഉഴുന്ന്‌, പച്ചപ്പയർ, കടല, തുവര.
9.    പാനീയവിളകൾ - കൊക്കോ, കാപ്പി
10.    ഇതര വിളകൾ - മൾബറി, ശീമക്കൊന്ന, വെറ്റില, മുരിങ്ങ, കരനെല്ല്‌.
വ്യത്യസ്ത വേരുപടല സ്വഭാവമുള്ള വിളകൾ നിശ്ചിത അകലം പാലിച്ചു വേണം കൃഷി ചെയ്യുവാൻ. ഇങ്ങനെ ചെയ്താൽ മാത്രമെ വെള്ളം വളം മറ്റു പോഷകങ്ങൾ എന്നിവ വേണ്ടത്ര അളവിൽ ഓരോ വിളകൾക്കും ലഭിക്കുകയുള്ളു. കുരുമുളക്‌ ഒഴികെയുള്ള വിളകൾ തെങ്ങിന്റെ തടത്തിൽ നിന്നു കുറഞ്ഞത്‌ രണ്ടു മീറ്റർ അകലം പാലിച്ചു വേണം നടുവാൻ. വളവും വെള്ളവും ഓരോന്നിനും അതിന്റേതായ മാനദണ്ഡങ്ങളനുസരിച്ച്‌ പ്രത്യേകം നൽകണം. വിളവെടുപ്പിനു ശേഷം ഇവയുടെ അവശിഷ്ടങ്ങൾ സിംഹഭാഗവും തെങ്ങിൻ തോപ്പിൽ വളമായി  വീണ്ടും ഉപയോഗിക്കുകയും ചെയ്യാം. ഇതു വഴി  പുറമെനിന്നു  വിലകൊടുത്തു വാങ്ങുന്ന വളത്തിന്റെ അളവ്‌ ഒരു പരിധി വരെ സാധിക്കും. ഇടവിളകളുടെ പരിപാലനം കൃത്യമാണെങ്കിൽ അതു നാളികേര ഉത്പാദനം വർധിപ്പിക്കുമെന്നതിൽ സംശയമില്ല.  ഏതാനും മിശ്രവിളകളുടെ പരിപാലന മുറകൾ  പട്ടിക രണ്ടിൽ.
വേണ്ടത്ര പോഷകാംശങ്ങൾ ഇല്ലാത്തതും ജല ആഗിരണശേഷി കുറഞ്ഞതുമായ  തീരപ്രദേശത്തെ മണൽ കലർന്ന മണ്ണിൽ ചീര, മത്തൻ, കുമ്പളം പോലുള്ള പച്ചക്കറികളും വാഴ, പൈനാപ്പിൾ പോലുള്ള പഴവർഗ്ഗവിളകളും  തെങ്ങുകൾക്കൊപ്പം ഇടവിളകളായി കൃഷി ചെയ്യാം. ഇതിനായി മണ്ണിൽ ഈർപ്പം നിലനിർത്തുന്നതിനു ചകിരി നിരത്തുക, കൊയർ പിത്ത്‌ ഉപയോഗിക്കുക തുടങ്ങിയ  നടപടികൾ സ്വീകരിക്കേണ്ടതുണ്ട്‌. ഇടവിളകളിൽ നിന്നുള്ള അധിക വരുമാനം കൂടാതെ, അത്‌ മൊത്തത്തിൽ തെങ്ങുകളുടെ ഉത്പാദനക്ഷമതയും വർധിപ്പിക്കും. മഴയെ മാത്രം ആശ്രയിച്ചു കൃഷി ചെയ്യുന്ന ചേന, മരച്ചീനി, കാച്ചിൽ തുടങ്ങിയ കിഴങ്ങു വർഗ ഇടവിളകളിൽ ചേനയാണ്‌ ഏറ്റവും ലാഭകരം. ഇതിൽ തന്നെ ഗജേന്ദ്ര ഇനത്തിനാണ്‌ കൂടുതൽ വിളവ്‌, നല്ല രുചിയുമുണ്ട്‌.
ആലപ്പുഴ ജില്ലയിലെ കൃഷ്ണപുരം സ്വദേശി ദ്വാരകയിൽ ശ്രീ.തങ്കപ്പന്‌ 3.5 ഏക്കർ നാളികേര കൃഷിയുണ്ട്‌. അതിനൊപ്പം അദ്ദേഹം വിവിധ ഇനം കിഴങ്ങുവിളകളും, സുഗന്ധവിളകളും, വാഴകളും ഇടവിളയായി  കൃഷിചെയ്യുന്നു. തങ്കപ്പന്റെ അഭിപ്രായത്തിൽ റോബസ്റ്റ, ഞാലിപ്പൂവൻ എന്നിവയാണ്‌ നാളികേര തോട്ടത്തിൽ ഇടവിളയായി കൃഷി ചെയ്യാൻ യോജിച്ച വാഴകൾ. അതുപോലെ ചേനയും ചേമ്പുമാണ്‌ അനുയോജ്യമായ കിഴങ്ങുവർഗ്ഗങ്ങൾ. വിളവെടുപ്പു കഴിഞ്ഞാലും ദീർഘനാൾ ഇവ സംഭരിച്ചു വയ്ക്കാൻ സാധിക്കും. തോട്ടത്തിലെ വിവിധ വിളകളുടെ അവശിഷ്ടങ്ങൾ ശേഖരിച്ച്‌ വെർമികമ്പോസ്റ്റ്‌ നിർമ്മിച്ച്‌ തോട്ടത്തിൽ തന്നെ ഉപയോഗിക്കുകയാണ്‌ ഈ കർഷകന്റെ ശൈലി.
എറണാകുളം ജില്ലയിലെ ശ്രീ. ജോസ്ഫ്‌ പൂവത്തുശേരി തന്റെ 1.25 ഏക്കർ തെങ്ങിൻ പുരയിടത്തിൽ 70 ജാതി മരങ്ങളാണ്‌ ഇടവിളയായി പരിപാലിക്കുന്നത്‌.  ജാതിക്കായും പത്രിയും വിറ്റ്‌ പ്രതിവർഷം ഒന്നര ലക്ഷം രൂപ ആദായമുണ്ടാക്കുന്നുണ്ട്‌ ഈ കർഷകൻ. വേനലിൽ തെങ്ങിനു നൽകുന്ന നനയും, തോട്ടത്തിലെ ഭാഗികമായ തണലും ജാതിക്ക്‌ ഉത്തമമാണ്‌ എന്ന്‌ ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
മലപ്പുറം ജില്ലയിലെ ബിപി അങ്ങാടിയിലുള്ള ശ്രീ.വെട്ടം മുഹമ്മദ്‌ തന്റെ പത്ത്‌ ഏക്കർ തെങ്ങിൻ പുരയിടത്തിൽ നാളികേരാധിഷ്ഠിത മാതൃകാ കൃഷി രീതി വളരെ വിജയകരമായി നടത്തുന്ന കർഷകനാണ്‌. ആധുനിക സാങ്കേതിക വിദ്യയുടെ പൈന്തുണയോടെയാണ്‌ കൃഷി. 600 തെങ്ങ്‌, 200 കവുങ്ങ്‌, 150 ജാതി, 4000 നേന്ത്രവാഴ കൂടാതെ ചേന ചേമ്പ്‌ ഉൾപ്പെടെ വിവിധ കിഴങ്ങുവിളകളും പച്ചക്കറികളുമാണ്‌ മുഹമ്മദിന്റെ സമ്മിശ്രകൃഷി. ഒരു ഹെക്ടറിൽ 150 തെങ്ങ്‌ എന്ന കണക്കിലുള്ള കൃഷി ഇതര ഇടവിളകളുടെ വളർച്ചക്ക്‌ അനുയോജ്യമായ പ്രകൃതിദത്ത സാഹചര്യങ്ങൾ ഒരുക്കുന്നു എന്നാണ്‌ മുഹമ്മദിന്റെ കൃഷിഅനുഭവം.
കേരള ഗവണ്‍മന്റിന്റെ 2009 -10 വർഷത്തെ കേരകേസരി അവാർഡ്‌ ജേതാവ്‌ കോഴിക്കോട്‌ ജില്ലയിലെ ആനക്കാം പൊയിൽ സ്വദേശി ശ്രീ. എംഎം ഡൊമിനിക്കിന്‌ 12 ഏക്കർ തെങ്ങിൻ പുരയിടമുണ്ട്‌. തെങ്ങുകൾ തമ്മിൽ 12 മീറ്ററാണ്‌ അദ്ദേഹം തന്റെ കൃഷിയിടത്തിൽ പാലിച്ചിരിക്കുന്ന അകലം. മിശ്രവിളകളായി ഗ്രാമ്പു, ജാതി, കൊക്കോ എന്നിവയും കിഴങ്ങുവർഗ്ഗ വിളകളും ഔഷധസസ്യങ്ങളുമാണ്‌ ഡൊമിനിക്‌ പരിപാലിക്കുന്നത്‌. കൃഷിയിടത്തിലെ അവശിഷ്ഠങ്ങൾ ഉപയോഗിച്ച്‌ വെർമികമ്പോസ്റ്റ്‌ നിർമ്മിച്ച്‌ കൃഷിയിടത്തിൽ തന്നെ വളമായി ചേർക്കുന്ന ജൈവകൃഷി രീതിയാണ്‌ അദ്ദേഹത്തിന്റേത്‌.
കൊല്ലം ജില്ലയിലെ ചവറ, കോട്ടക്കകം ശ്രീ.ജെ.വിജയൻപിള്ള തന്റെ ആറര ഏക്കർ തെങ്ങിൻ തോപ്പിൽ സമ്മിശ്രകൃഷിയാണ്‌ അവലംബിക്കുന്നത്‌.  ഈ വർഷത്തെ കർഷക ശ്രീ അവാർഡ്‌ ജേതാവാണ്‌.  തൊഴുത്തു നിറയെ പശുക്കളെ വളർത്തി അവയുടെ ചാണകം മാത്രമാണ്‌ വിജയൻപിള്ള കൃഷിയിൽ ഉപയോഗിക്കുന്ന വളം. പശുക്കൾക്കു നൽകാനുള്ള തീറ്റപ്പുള്ളാണ്‌ മുഖ്യ ഇടവിള. കൂടാതെ വിവിധ കിഴങ്ങുവർഗങ്ങൾ, വാഴ, പച്ചക്കറികൾ എന്നിവയും തെങ്ങിൻതോപ്പിൽ കൃഷിചെയ്ത്‌ അധിക വരുമാനം ഉണ്ടാക്കുന്നു.
പാലക്കാട്‌ ജില്ലയിലെ കാറൽമണ്ണ സ്വദേശി ശ്രീ. ശ്രീകുമാരൻ ഏഴ്‌ ഏക്കർ വരുന്ന തന്റെ തെങ്ങിൻ തോട്ടത്തിൽ കിഴങ്ങുവർഗങ്ങൾ, ( ചേന, ചേമ്പ്‌, മരച്ചീനി, കൂവ) സുഗന്ധവിളകൾ(ഇഞ്ചി,മഞ്ഞൾ) കൊക്കോ, 1000  വാഴകൾ (നേന്ത്രൻ,കണ്ണൻ,കദളി,ഞാലിപ്പൂ
വൻ,മൈസൂർപൂവൻ) എന്നിവയാണ്‌ ഇടവിളകളായി കൃഷിചെയ്തു വരുന്നത്‌. 
തണൽ ഇഷ്ടപ്പെടുന്ന വിള എന്ന നിലയിൽ കൊക്കോ തെങ്ങിൻതോട്ടങ്ങളിൽ  കൃഷിചെയ്യാൻ വളരെ യോജിച്ചതാണ്‌. തെങ്ങുമായി ഒരു തരത്തിലും ജലത്തിന്റെയോ, വളത്തിന്റെയോ കാര്യത്തിലൊന്നും മത്സരിക്കാത്ത സസ്യം കൂടിയാണ്‌ കൊക്കോ. കോഴിക്കോട്‌ ജില്ലയിലെ മരുതോങ്കര സ്വദേശി ശ്രീ.പി.വൈ ജോസ്‌ തന്റെ ഒന്നര ഏക്കർ തെങ്ങിൽ 200 കൊക്കോയാണ്‌ കൃഷി ചെയ്തിട്ടുള്ളത്‌. കൊക്കോ കായ്‌ വിറ്റ്‌ പ്രതിവർഷം ഏകദേശം ഒന്നേകാൽ ലക്ഷം രൂപ അദ്ദേഹം നേടുന്നു.
ഉപസംഹാരം
നാളികേരാധിഷ്ഠിത കൃഷി സമ്പ്രദായം ഭക്ഷ്യസുരക്ഷയും ഭക്ഷ്യപര്യാപ്തത്തയും നൽകുന്നു. ജീവകങ്ങൾ , ധാതുക്കൾ തുടങ്ങിയവയടങ്ങിയ പോഷാകാഹാരം, കൃഷിയിട വൈവിധ്യവത്ക്കരണത്തിലൂടെ തൊഴിലവസരങ്ങൾ, പാരിസ്ഥിതിക സന്തുലിതാവസ്ഥ, പരിസ്ഥിതി സംരക്ഷണം തുടങ്ങി നേട്ടങ്ങൾ എത്ര. തെങ്ങിനൊപ്പം ഇടവിളകൾ കൃഷി ചെയ്യുന്നതിലൂടെ കൂടുതൽ ഭക്ഷ്യവസ്തുക്കളും കാർഷിക വിഭവങ്ങളും  ഉത്പ്പാദിപ്പിക്കുന്നു എന്നു മാത്രമല്ല, അത്‌  നഗര / ഗ്രാമീണ മേഖലകളിലെ ജനങ്ങളുടെ ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നു. അതെ സമയം ഇത്തരത്തിലുള്ള കൃഷി രീതി കൂടുതൽ തൊഴിലവസരങ്ങളും ജീവിതമാർഗ്ഗങ്ങളും സൃഷ്ടിക്കുന്നു, കൃഷിയിൽ നിന്നുള്ള വരുമാനം വർധിപ്പിക്കുന്നു, ആളുകളുടെ ക്രയശേഷി ഉയർത്തുന്നു, ചുരുക്കത്തിൽ കാർഷിക സമൂഹത്തിലെ ദാരിദ്ര്യം തന്നെ ഇല്ലാതാക്കുന്നു. ഈ മേഖലയിൽ വിജയം കൊയ്ത കർഷകർ സമൂഹത്തിന്റെ പ്രചോദനവും സംരംഭക മാതൃകകളുമായി മാറുന്നു. നാളികേര കൃഷിയെ വരും കാലങ്ങളിൽ അഗ്രിബിസിനസ്‌ വഴിത്താരയിലേയ്ക്കു കൊണ്ടുവരാനും അതിലൂടെ കൂടുതൽ ആസ്തിയും മൂലധനവിഭവവും സൃഷ്ടിക്കാനും സാധിക്കുമെന്നതിൽ സംശയമില്ല.
ഡോ. കൃഷ്ണകുമാർ. 9387100119

24 May 2014

തോട്ട ശുചിത്വം നല്ല ശീലം


ഡോ. വി. കൃഷ്ണകുമാർ
കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം, പ്രാദേശിക കേന്ദ്രം, കായംകുളം

കേരളത്തിൽ ഒരു മഴക്കാലം കൂടി ആരംഭിക്കുകയാണ്‌. മഴക്കാലത്ത്‌ തെങ്ങിനെ ബാധിക്കുന്ന മിക്കവാറുമെല്ലാ രോഗകീടങ്ങളെയും നിയന്ത്രിക്കുന്നതിനും അവയുടെ വ്യാപനം തടയുന്നതിനും തോട്ട ശുചിത്വം പാലിക്കുന്നത്‌ വഴി സാധിക്കും. തേങ്ങയിടുമ്പോൾ പണ്ടൊക്കെ വർഷം രണ്ടു തവണയെങ്കിലും മണ്ട വൃത്തിയാക്കുന്ന പതിവുണ്ടായിരുന്നു. അതോടൊപ്പം മണ്ടയിൽ ഉപ്പും ചാരവും കലർത്തി ഇട്ടുകൊടുക്കുകയും ചെയ്യും. ഇവ രോഗ കീടബാധയെ നിയന്ത്രിക്കുന്നതിനുള്ള ചെലവു കുറഞ്ഞ മാർഗ്ഗമായിരുന്നു. എന്നാൽ കൂലിച്ചെലവേറിയതിനാൽ ഇത്തരം ജോലികളൊന്നും തന്നെ മിക്ക കർഷകരും ഇപ്പോൾ  ചെയ്യിക്കാറില്ല. അടുത്ത കാലത്തായി തെങ്ങിന്റെ ചങ്ങാതികൂട്ടം ഇതിൽ താൽപര്യം കാണിക്കുന്നുണ്ട്‌.
കുമിൾ മൂലമുള്ള കൂമ്പു ചീയൽ രോഗം ഏതു പ്രായത്തിലുമുള്ള തെങ്ങിനേയും ബാധിക്കാം. എങ്കിലും ഇളം പ്രായത്തിലുള്ള തെങ്ങുകളാണ്‌ വേഗം രോഗത്തിന്‌ വിധേയമാകുന്നത്‌. കൂമ്പോല വാടി നിൽക്കുന്നതാണ്‌ ആദ്യ ലക്ഷണം. രോഗബാധ അധികരിക്കുമ്പോൾ നാമ്പോല വലിച്ചാൽ ഊരി പോരുകയും ദുർഗന്ധമുണ്ടാവുകയും ചെയ്യും. രോഗകാരിയായ കുമിളിന്റെ ബീജ സ്ഫുരണങ്ങൾ മണ്ണിലും തെങ്ങിന്റെ മണ്ടയിലും മടലുകൾക്കിടയിലുമൊക്കെ ഉണ്ടാകാം. മഴക്കാലം തുടങ്ങുന്നതോടെ ഈ കുമിളുകൾ സജീവമാകും.
രോഗബാധ കണ്ടു തുടങ്ങിയാൽ മൂർച്ചയുള്ള കത്തിയുപയോഗിച്ച്‌ കൂമ്പിലേയും മണ്ടയിലേയും ചീഞ്ഞു തുടങ്ങിയ ഭാഗങ്ങൾ മുറിച്ചു നീക്കണം. പിന്നീട്‌ 10 ശതമാനം വീര്യമുള്ള ബോർഡോ കുഴമ്പ്‌ പുരട്ടിയശേഷം മഴവെള്ളം കടക്കാത്ത രീതിയിലും എന്നാൽ ആവശ്യമായ വായു സഞ്ചാരം കിട്ടുന്ന വിധത്തിലും പ്ലാസ്റ്റിക്ക്‌ ഷീറ്റുകൊണ്ട്‌ മൂടണം. നല്ല കൂമ്പ്‌ വളർന്നു തുടങ്ങിയാൽ ഷീറ്റ്‌ മാറ്റാം. മഴയ്ക്കു മുമ്പും ശേഷവും തെങ്ങിന്റെ മണ്ട വൃത്തിയാക്കുന്നത്‌ നല്ലതാണ്‌. തോട്ടത്തിൽ വെള്ളം കെട്ടി നിൽക്കാതിരിക്കാനും ശ്രദ്ധിക്കണം.
തുടക്കത്തിൽ തന്നെ നിയന്ത്രണ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നില്ലെങ്കിൽ മണ്ട ചീഞ്ഞ്‌ തെങ്ങു നശിച്ചുപോകാനിടയുണ്ട്‌. മണ്ട നശിച്ച തെങ്ങുകളുണ്ടെങ്കിൽ തീർച്ചയായും വെട്ടി നീക്കണം. മഴ കൂടുതലുള്ള ഉയർന്ന പ്രദേശങ്ങളിൽ വ്യാപകമായ രീതിയിൽ കൂമ്പുചീയൽ രോഗം കണ്ടുവരുന്നുണ്ട്‌. യഥാസമയം  നിയന്ത്രണനടപടികൾ സ്വീകരിക്കാത്തപക്ഷം രോഗം കൂടുതൽ തെങ്ങുകളിലേക്കു വ്യാപിക്കും. വളരെ എളുപ്പത്തിൽ നിയന്ത്രിക്കാവുന്ന ഈ രോഗം അവസാനം ഒരു പ്രദേശത്തെ മുഴുവൻ തെങ്ങുകളേയും നശിപ്പിക്കുന്നതിലേക്ക്‌ കൊണ്ടെത്തിക്കുന്നതിന്‌ ഈ ഉപേക്ഷ ഇടവരുത്തുകയും ചെയ്യും.
തെങ്ങിനെ ബാധിക്കുന്ന മറ്റൊരു പ്രധാന രോഗമാണ്‌ ഓല കരിച്ചിൽ (ഓല ചീയൽ). കാറ്റു വീഴ്ചരോഗം ബാധിച്ച മിക്ക തെങ്ങുകളിലും ഈ രോഗം കാണാം. കുമിൾ മൂലമുണ്ടാകുന്ന ഈ രോഗം വിടരാത്ത നാമ്പോലയിലാണ്‌ ആദ്യമായുണ്ടാകുന്നത്‌. പിന്നീട്‌ രോഗം വ്യാപിച്ച്‌ ഓല അഴുകി ഉണങ്ങിക്കരിയും. രോഗബാധിതമായ ഓലയുടെ അഗ്രഭാഗം കരിഞ്ഞുണങ്ങി കാറ്റിൽ പറന്നുപോകും. ഇതുമൂലം മറ്റു തെങ്ങുകൾക്കും ഈ രോഗം ഉണ്ടാകാൻ സാധ്യതയുണ്ട്‌. നാമ്പോലയുടേയും ചേർന്നുള്ള ഒന്നുരണ്ട്‌ ഓലകളുടേയും ചീഞ്ഞഭാഗം മുറിച്ചു നീക്കി തീയിട്ടു നശിപ്പിക്കണം. അതിനുശേഷം കോൺടാഫ്‌ രണ്ടു മി.ലിറ്റർ അല്ലെങ്കിൽ മൂന്നുഗ്രാം ഇൻഡോഫിൽ എം. 45 മൂന്നൂറു മില്ലിലിറ്റർ വെള്ളത്തിൽ കലക്കി നാമ്പോലയുടെ ചുവട്ടിൽ ഒഴിക്കണം.
ഈ രോഗം രൂക്ഷമായ തെങ്ങുകളുടെ ഓലകൾ കരിഞ്ഞുണങ്ങി ഈർക്കിൽ മാത്രമായി നിൽക്കുന്ന കാഴ്ച സാധാരണമാണ്‌. ഇവയുടെ നാളികേര ഉത്പാദനവും തീരെക്കുറവായിരിക്കും. ഒരാണ്ടിൽ പത്തു തേങ്ങ പോലും തരാൻ കഴിവില്ലാത്ത ഇത്തരം തെങ്ങുകളെ പരിചരിക്കുന്നതുകൊണ്ട്‌ പ്രയോജനമില്ല. അവകളെ വെട്ടിമാറ്റി നല്ല ഇനം തൈകൾ നടണം.
തെങ്ങിനെ ബാധിക്കുന്ന കീടങ്ങളിൽ പ്രധാനിയാണ്‌ മണ്ടപ്പുഴു (ചെമ്പൻ ചെല്ലി). അഞ്ചു മുതൽ 20 കൊല്ലം വരെ പ്രായമായ തെങ്ങുകളിലാണ്‌ ഇതിന്റെ ആക്രമണമുണ്ടാകുന്നത്‌. ചെല്ലികൾ മുട്ടയിടാതിരിക്കാനായി പണിയായുധങ്ങൾ കൊണ്ടോ മറ്റു തരത്തിലോ തെങ്ങിൻ തടിയിൽ യാതൊരു വിധത്തിലുമുള്ള മുറിവും ഉണ്ടാകാതെ ശ്രദ്ധിക്കണം. തേങ്ങയിടുന്ന സമയത്ത്‌ ഓല വെട്ടുന്നുവേങ്കിൽ തടിയിൽ നിന്നും ഏകദേശം ഒന്നരമീറ്റർ നീളത്തിൽ മടൽ നിർത്തിയേ വെട്ടാവൂ.
തടിയിലുണ്ടാകുന്ന ദ്വാരങ്ങളിൽ നിന്നും ഒലിച്ചിറങ്ങുന്ന കൊഴുത്ത ദ്രാവകവും മുറിവിലൂടെ പുറത്തേയ്ക്കു തള്ളി നിൽക്കുന്ന ചവച്ചരച്ച ചണ്ടികളും കണ്ടാൽ ചെമ്പൻ ചെല്ലിയുടെ ആക്രമണം ഉള്ളതായി മനസ്സിലാക്കാം. ഇത്‌ തുടക്കത്തിൽ തന്നെ നിയന്ത്രിക്കുന്നില്ലെങ്കിൽ ആക്രമണം രൂക്ഷമാവുകയും തെങ്ങിന്റെ മണ്ട മറിയുകയും ചെയ്യും. മറിഞ്ഞു വീണ മണ്ടകൾ തോട്ടത്തിൽ തന്നെ കിടക്കുന്നതും കീടബാധയേറ്റു നശിച്ച തെങ്ങിന്റെ കുറ്റി പിഴുതു മാറ്റാത്തതും ചെല്ലിയുടെ വംശവർദ്ധനവിനെ സഹായിക്കുകയും ചെല്ലിബാധ തോട്ടത്തിൽ വ്യപിക്കുന്നതിന്‌ ഇടയാക്കുകയും ചെയ്യുന്നു. അതുകൊണ്ട്‌ മണ്ട മറിഞ്ഞ തെങ്ങ്‌ തീർച്ചയായും വെട്ടി നീക്കണം. കൂടാതെ മണ്ട വെട്ടിക്കീറി പല കഷണങ്ങളാക്കി തീയുമിടണം. ഈ പണികൾക്കൊക്കെ ചെലവു കൂടുമെന്നു കരുതി വേണ്ടത്ര ശുഷ്കാന്തി കാണിക്കാതിരിക്കരുത്‌.
കൊമ്പൻ ചെല്ലിയുടെ വണ്ടുകൾ, വിടരാത്ത നാമ്പോലയും പൂങ്കുലയും വരെ തുരക്കും. ആക്രമണ വിധേയമായ പൂങ്കുലകൾ ഉണങ്ങിപ്പോകും. ആക്രമണത്തിനെതിരെ മുൻകരുതലെന്നനിലയിൽ മഴക്കാലത്തിനു മുമ്പായി തെങ്ങിന്റെ മണ്ട വൃത്തിയാക്കുകയും കൂമ്പോലയ്ക്കു ചുറ്റുമുള്ള ഓലക്കവിളുകളിൽ മൂന്നോ നാലോ പാറ്റ ഗുളികകൾ (12 ഗ്രാം) വച്ച്‌ മണൽകൊണ്ടു മൂടുകയോ പൊടിച്ച വേപ്പിൻ പിണ്ണാക്ക്‌ അല്ലെങ്കിൽ മരോട്ടി പിണ്ണാക്ക്‌ 200 ഗ്രാം തുള്ള്യ അളവിൽ മണലുമായി ചേർത്ത്‌ ഏറ്റവും മുകളിലുള്ള മൂന്ന്‌ ഓലക്കവിളുകളിൽ ഇടുകയോ ചെയ്യണം. 0.02 ശതമാനം വീര്യമുള്ള കാർബറിൽ (4 ഗ്രാം 10 ലിറ്റർ വെള്ളത്തിൽ) ചെല്ലിയുടെ പ്രജനനം നടക്കുന്ന ചാണകക്കുഴികളിലും മറ്റും തളിക്കുന്നതും പെരുവലം ചെടി മൊത്തമായി പിഴുതെടുത്ത്‌ ഇടുന്നതും കുണ്ടളപ്പുഴുക്കളെ നിയന്ത്രിക്കും. തോട്ടത്തിൽ ജീർണിച്ചു നിൽക്കുന്ന തെങ്ങിൻ കുറ്റികളും തടികളും മറ്റു ജൈവാവശിഷ്ടങ്ങളും നീക്കം ചെയ്യാൻ ശ്രദ്ധിക്കണം. തെങ്ങോലപ്പുഴുക്കളുടെ ആക്രമണം മാർച്ച്‌ മുതൽ ജൂൺ വരെയാണ്‌ കണ്ടുവരുന്നത്‌. ഗുരുതരമായ ആക്രമണമാണുള്ളതെങ്കിൽ ഒന്നോ രണ്ടോ പുറം ഓലമടലുകൾ വെട്ടിമാറ്റി തീയിട്ടു നശിപ്പിക്കുകയും അനുയോജ്യമായ എതിർ പ്രാണികളെ വിട്ട്‌ കീടബാധ നിയന്ത്രിക്കുകയും വേണം. മണ്ഡരി മൂലം കൊഴിഞ്ഞു വീണു കിടക്കുന്ന വെള്ളയ്ക്ക (മച്ചിങ്ങ) കൾ തീയിട്ട്‌ നശിപ്പിക്കണം. എലി നിയന്ത്രണത്തിന്റെ കാര്യത്തിലും തെങ്ങിന്റെ മണ്ട വൃത്തിയാക്കലും തോട്ടശുചിത്വവും വളരെ പ്രാധാന്യമർഹിക്കുന്നുണ്ട്‌.
കൊത്തും കിളയുമൊന്നുമില്ലാതെ കിടക്കുന്ന മിക്ക തോട്ടങ്ങളിലും ധാരാളം കളകൾ വളരുന്നതു കാണാം. ഇവ ചിലപ്പോഴെങ്കിലും രോഗകീടവാഹകരാകാറുണ്ട്‌. വെള്ളത്തിനും പോഷകമൂലകങ്ങൾക്കു മായി ഇവ തെങ്ങിനോടൊപ്പം മത്സരിക്കുകയും ചെയ്യും. ഇത്തരം പ്രശ്നങ്ങളൊഴിവാക്കാനായി യഥാസമയം കളകളെ നിയന്ത്രിക്കേണ്ടതുണ്ട്‌. കളകൾ വെട്ടിനീക്കി തെങ്ങിൻ ചുവട്ടിൽ പുതയിടാനുപയോഗിക്കാം. ഓലമടലുകൾ തെങ്ങിൻ തോപ്പിൽ വീണുകിടന്നു നശിക്കാനിടയാകാതെ അവ പുതയിടുന്നതിനോ മണ്ണിര കമ്പോസ്റ്റുണ്ടാക്കുന്നതിനോ ഉപയോഗിക്കണം.
കേരകർഷകർ പലതരം ഇടവിളകളും തെങ്ങിനോടൊപ്പം കൃഷി ചെയ്യാറുണ്ടല്ലോ. അവയിൽ പ്രധാനപ്പെട്ടതാണ്‌ വാഴ. മാണപ്പുഴുവും തടതുരപ്പനുമാണ്‌ വാഴയുടെ പ്രധാന ശത്രുക്കൾ. വാഴച്ചുവട്ടിലും കേടു ബാധിച്ച വാഴയുടെ മാണത്തിനകത്തും മാണപ്പുഴുവിന്റെ വണ്ടുകളെ കാണാം. പുഴുക്കളുടെ ആക്രമണം ഉണ്ടായതിനു ശേഷമുള്ള നിയന്ത്രണം മിക്കപ്പോഴും ഫലപ്രദമാകാറില്ല. കുലവെട്ടിക്കഴിഞ്ഞാൽ കന്നുകൾ പിരിച്ചു മാറ്റാതെ അവിടെത്തന്നെ നിർത്തി വളർത്തുന്ന രീതിയിലാണ്‌ മാണപ്പുഴുവിന്റെ ആക്രമണം രൂക്ഷമാകുന്നത്‌. അതുകൊണ്ട്‌ കുലവെട്ടിക്കഴിഞ്ഞാലുടനെ തന്നെ കന്നുകൾ പിരിച്ച്‌ കേടില്ലാത്ത കന്നുകൾ മാത്രമേ നടാനെടുക്കാവൂ. കന്നുകൾ നടുന്നതിനുമുമ്പ്‌ മാണത്തിലെ വേരുകളും കറുത്ത പാടുകളും ചെത്തി നീക്കുകയും വേണം. അതുപോലെ തന്നെ തള്ള വാഴയുടെ മാണവും എടുത്തുമാറ്റി നശിപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മാണപ്പുഴുവിന്റെ തടതുരപ്പൻ പുഴുവിന്റേയും ആക്രമണമേറ്റ വാഴകളെ തുടക്കത്തിൽത്തന്നെ പൂർണ്ണമായും മുറിച്ചുമാറ്റി തീയിട്ടു നശിപ്പിക്കണം. വാഴത്തട മുറിച്ച്‌ തോട്ടത്തിൽ പലയിടങ്ങളിലായി കുത്തിനിർത്തിയാൽ വണ്ടുകൾ അതിലേക്ക്‌ ആകർഷിക്കപ്പെടും. എളുപ്പത്തിൽ ഇവയെ ശേഖരിച്ച്‌ നശിപ്പിക്കാം. വിവിധ രോഗങ്ങൾ ഉള്ള ഇലകൾ മുറിച്ചുകത്തിച്ചു കളയണം. ഞാലിപ്പൂവൻ വാഴയെ ബാധിക്കുന്ന രോഗമാണ്‌ പോളപൊഴിച്ചിൽ (പനാമവാട്ടം). രോഗം പിടിപെട്ട വാഴയിൽ നിന്നുള്ള കന്നുകൾ നടാനെടുക്കരുത്‌. വാഴയെ ബാധിക്കുന്ന പ്രധാന വൈറസ്‌ രോഗങ്ങളാണ്‌ കുറുനാമ്പ്‌, കൊക്കാൻ, മോശേക്‌ എന്നിവ. ഇവയ്ക്ക്‌ ചികിത്സയില്ലാത്തതിനാൽ പൂർണ്ണമായും രോഗബാധ ഇല്ലാത്ത കന്നുകൾ മാത്രമേ നടാനെടുക്കാവൂ. തോട്ടത്തിൽ രോഗം പിടിപെട്ട വാഴകൾ കണ്ടാലുടനെ തന്നെ മാണത്തോടെ പിഴുതു മാറ്റി തീയിട്ടു നശിപ്പിക്കണം.
തെങ്ങിൻ തോപ്പിലെ മറ്റു പ്രധാന ഇടവിളകളാണ്‌ ഇഞ്ചിയും മഞ്ഞളും. ഇവയെ ബാധിക്കുന്ന കുമിൾ രോഗമാണ്‌ മുളചീയൽ. കൃഷി തുടങ്ങുമ്പോൾ തന്നെ ആവശ്യമായ നീർവാർച്ചാ സൗകര്യം ഉണ്ടാക്കണം. രോഗം പിടിപെട്ടിട്ടില്ലാത്ത സ്ഥലത്തു നിന്നു മാത്രമേ നടാനുള്ള വിത്തെടുക്കാവൂ. നടുന്നതിനു മുമ്പുതന്നെ വാരങ്ങളിൽ ട്രൈക്കോഡെർമ - ചാണക മിശ്രിതം ഇട്ടുവേണം നിലമൊരുക്കാൻ. രോഗം കണ്ടാലുടനെ തന്നെ അത്തരം മൂടുകളെ പിഴുതുമാറ്റി തീയിട്ടു നശിപ്പിക്കണം. വാരങ്ങളിൽ ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം ഒഴിച്ച്‌ കുതിർക്കുകയും വേണം.
തെങ്ങുകളിൽ കുരുമുളക്‌ പടർത്തി വളർത്താറുണ്ടല്ലോ. കുമിൾ മൂലമുള്ള ദ്രുതവാട്ടമാണ്‌ കുരുമുളകിന്റെ പ്രധാന രോഗം. ഇത്‌ ജൂലൈ-സെപ്തംബർ മാസങ്ങളിലാണ്‌ അധികമാകുന്നത്‌. തുടർച്ചയായ മഴയും കൂടിയ ഈർപ്പവും താഴ്‌ന്ന താപനിലയുമാണ്‌ കുമിളിന്റെ വളർച്ചയ്ക്ക്‌ സഹായകരമായ ഘടകങ്ങൾ. കൊടികളുടെ പ്രധാന തണ്ടിന്റെ കടഭാഗത്ത്‌ രോഗമുണ്ടായാൽ കൊടി മൊത്തം ക്രമേണ നശിച്ചു പോകും. രോഗം ബാധിച്ച കൊടികളിൽ നിന്നും രോഗം വ്യാപിക്കാനിടയുള്ളതിനാൽ അവയെ മുഴുവനും മുറിച്ചു മാറ്റി തീയിട്ടു നശിപ്പിക്കണം. ആ സ്ഥലത്ത്‌ ചുരുങ്ങിയത്‌ ഒരു കൊല്ലമെങ്കിലും കഴിഞ്ഞേ വീണ്ടും കുരുമുളകു കൊടി നടാവൂ.
രോഗകീട ബാധ വ്യാപിക്കുന്നതു തടയുന്നതിനായി ഇത്തരത്തിലുള്ള തോട്ടശുചിത്വം പാലിക്കേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌.
ലേഖകന്റെ ഫോൺ: 9447364877

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...