Showing posts with label m k chandrasekharan. Show all posts
Showing posts with label m k chandrasekharan. Show all posts

19 Aug 2012

തിരസ്കരിക്കപ്പെട്ട ദൈവങ്ങൾ


എം.കെ.ചന്ദ്രശേഖരൻ

കരയിലെ രക്ഷകൻ-കായലിനോടു ചേർന്നുള്ള വിശുദ്ധ പിതാവിന്റെ അരമനക്കു
മുന്നിലെ പള്ളിവക കെട്ടിടത്തിനു മുകളിലെ ക്രിസ്തുദേവന്റെ രൂപം
-അതാണിപ്പോൾ അപ്രത്യക്ഷമായിരിക്കുന്നത്‌. കടലിൽ പോകുന്നവർക്ക്‌
പ്രതിസന്ധിഘട്ടത്തിൽ കരയിലേക്ക്‌ നോക്കി കുരിശ്‌ വരയ്ക്കാനും
പ്രത്യാശയോടെ കരയിൽ കാത്തിരിക്കുന്നവർക്ക്‌ പ്രതീക്ഷയർപ്പിക്കാനുമുള്ള
രൂപം-അതാണ്‌ ഇല്ലാതായിരിക്കുന്നത്‌. അഞ്ചുവർഷം മുന്നേ കടൽകടന്ന്‌
അക്കരപ്പച്ചതേടി പോവുമ്പോൾ രക്ഷകൻ അവിടുണ്ടായിരുന്നു. അമ്മച്ചി അന്നു
പറഞ്ഞത്‌ ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നു. മോനേ, കടലിനക്കരെ നിനക്കവിടെയും
കപ്പലിലല്ലേ ജോലി. അവിടെ നിന്നെ കാക്കാൻ ഇവിടെ കായലിനക്കരെയുള്ള നമ്മുടെ
പിതാവിന്റെ അരമനക്കടുത്ത കെട്ടിടത്തിന്റെ മുകളിലെ ക്രിസ്തുവിന്റെ രൂപം
അതെപ്പോഴും മനസ്സിലുണ്ടായാൽ മതി, നെനക്കീ നാടിനെപ്പറ്റിയും
വീടിനെപ്പറ്റിയും പ്രായംചെന്നുനിൽക്കുന്ന അമ്മച്ചിയെയും
കൂടപ്പിറപ്പുകളെയും  ഓർമിക്കാൻ അത്‌ ധാരാളം മതിയാകും. നിന്നെ ഒരു
കൊഴപ്പത്തിലും ചാടിക്കാതെനോക്കും.
        അക്കരെ ചെന്നിട്ടും അയാൾക്ക്‌ പ്രശ്നങ്ങളായിരുന്നു. പതിനായിരങ്ങൾ വരെ
എജന്റിന്‌ കൊടുത്തത്‌ വിസ ശരിയാക്കി ചെന്നിട്ടും കിട്ടിയത്‌
പറഞ്ഞുറപ്പിച്ച ജോലിയല്ല. ശമ്പളം നേരത്തെ പറഞ്ഞുറപ്പിച്ചതിലും നേർപകുതി.
മടങ്ങിയാലോ എന്ന്‌ പലവട്ടം നിരീച്ചതാണ്‌. പ്രതീക്ഷകളോടെ കാത്തിരുന്ന
അമ്മച്ചിയോട്‌ രാത്രി സമയം അടുത്ത വീട്ടിലെ അന്തപ്പായിയുടെ ഫോണിലൂടെ
വിഷമതകൾ പറയുമ്പോൾ, അമ്മച്ചിയും വല്ലാതായി. എന്താണ്‌ മറുപടി പറയുക?
എല്ലാം ഉപേക്ഷിച്ചു പോരാൻ പറയണോ? വീട്ടിലെ ചുറ്റുപാടുകൾ,
പ്രതീക്ഷാപൂർവ്വം ഉറ്റുനോക്കുന്ന പെങ്ങന്മാർ കൊടുത്തുതീർക്കാനുള്ള കടം.
        മോനെ-നീ എടുത്തുചാടി ഒന്നും ചെയ്യരുത്‌. നെനക്കറിയാലോ ഇവിടത്തെ
ചുറ്റുപാടുകൾ മോനേ മനസ്സിൽ നീ ഈശോയുടെ രൂപം സൂക്ഷിക്ക്‌ -അതേ മോനേ
നമ്മുടെ പിതാവിന്റെ അരമനക്കടുത്ത എടുപ്പിലെ ക്രിസ്തുവിന്റെ രൂപം, കടലിൽ
പോണോർക്ക്‌ മനസ്സുകൊണ്ടായാലും കുരിശ്‌ വരയ്ക്കണത്‌ ആ രൂപം നിരീച്ചാണല്ലോ,
നീയതോർത്താൽ മതി. എല്ലാം ശരിയാകും.
        യേശുദേവൻ പടിഞ്ഞാറു നോക്കിനിന്ന്‌ അങ്ങ്‌ ദൂരെ കടലിൽ മീൻപിടിക്കാൻ
പോണവരെയും ദ്വീപുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ബോട്ടുകളിലും വള്ളങ്ങളിലും
യാത്ര ചെയ്യുന്നവരെയും രണ്ടു കൈകളും നീട്ടി അനുഗ്രഹിക്കുന്നു.
ആഴക്കടലിലേക്ക്‌ നീങ്ങി വലവീശുന്ന ഓരോരുത്തരുടെയും മനസ്സിലപ്പോൾ
യേശുദേവന്റെ വാക്കുകളാണ്‌.
നിങ്ങളെ ഞാൻ മനുഷ്യരെ പിടിക്കുന്നവരാക്കും.
അനുയായികളെ ഉദ്ബോധിപ്പിക്കാൻവേണ്ടി പറഞ്ഞ വാക്കുകളാണെങ്കിലും ആ
വാക്കുകളിൽ പ്രതീക്ഷയർപ്പിച്ച്‌ വലയെറിയുമ്പോൾ ഒരിക്കലും
നിരാശപ്പെടേണ്ടിവന്നിട്ടില്ല. കാറ്റിലും കോളിലുംപെട്ട്‌ ഓടങ്ങൾ
ഉലയുമ്പോഴും ബോട്ടുകൾ കായലിൽ വട്ടം കറങ്ങുമ്പോഴും അവയിലെ യാത്രക്കാർക്ക്‌
മനസ്സ്‌ സ്വസ്ഥമാവാൻ സഹായിക്കുന്നത്‌ അങ്ങ്‌ കരയിലെ കെട്ടിടത്തിനു
മുകളിലെ യേശുദേവന്റെ രൂപമാണ്‌. കാരുണ്യവും ശാന്തിയും ആർദ്രതയും നിറഞ്ഞ
കണ്ണുകളാൽ ദൂരേക്ക്‌ തങ്ങളെ നോക്കി ആശ്വസിപ്പിക്കുന്നു.
ഭയപ്പെടേണ്ട-ഞ്ഞാൻ നിങ്ങളോട്‌ കൂടെ ഉണ്ട്‌.
അഞ്ചുവർഷം ഒരു നീണ്ട കാലയളവല്ല. പക്ഷേ, ഒരു നാടിന്റെ മുഖച്ഛായതന്നെ
മാറിപ്പോയ പരിവർത്തനങ്ങളാണ്‌ ഇവിടെ വന്നുചേർന്നിരിക്കുന്നത്‌. തങ്ങളുടെ
ദ്വീപിനെയും നഗരത്തെയും ബന്ധിപ്പിക്കുന്ന പാലങ്ങൾ വന്നതാണ്‌ അതിൽ
പ്രധാനം. ഏകദേശം അര നൂറ്റാണ്ട്‌ മുന്നേ സഹോദരൻ അയ്യപ്പന്റെ കാലത്തുതന്നെ
ശ്രമങ്ങൾ തുടങ്ങിയിരുന്നു. ഇപ്പോഴാണ്‌ ഫലവത്തായി മാറിയത്‌. അതോടെ, നാട്‌
പുരോഗമിക്കുമെന്ന്‌ കരുത്തിയത്‌ തെറ്റി. അധോലോക സംഘങ്ങളുടെ വിളയാട്ടം
നഗരംവിട്ട്‌ ഇങ്ങോട്ടും തുടങ്ങിയിരിക്കുന്നു. കാർമോഷണവും ജനങ്ങളെ
തട്ടിക്കൊണ്ടുപോകളും വാടകക്കൊലയാളികളുടെ വിളയാട്ടവും ഇപ്പോൾ മുംബൈപോലുള്ള
മഹാനഗരങ്ങളിൽ മാത്രമൊതുങ്ങുന്നില്ല. നാടെങ്ങും ബഹുനില കെട്ടിടങ്ങൾ അവ
നഗരംവിട്ട്‌ തങ്ങളുടെ ദ്വീപുകളിലേക്കും വ്യാപരിച്ചിരിക്കുന്നു.
വിവരസാങ്കേതികവിദ്യ വശത്താക്കാൻ പറ്റിയ പഠനകേന്ദ്രങ്ങളും അതിന്റെ
സാധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള വ്യവസായ വാണിജ്യകേന്ദ്രങ്ങളും എല്ലാം
നഗരങ്ങളിലേപ്പോലെ ഇതാ ഇവിടെയും കൈയെത്തുംദൂരത്തുവരെ വന്നിരിക്കുന്നു.
പക്ഷേ അയാളെ വേദനിപ്പിച്ചതു അതൊന്നുമായിരുന്നില്ല.
തങ്ങളുടെ പ്രത്യാശകേന്ദ്രമായിരുന്ന പ്രതീക്ഷയോടെ ആരെ നോക്കുമായിരുന്നോ
ആരെ നോക്കി കുരിശുവരച്ച്‌ മനസ്സ്‌ സ്വസ്ഥമാക്കുമായിരുന്നോ ആ രക്ഷകനെവിടെ?
ക്രിസ്തുദേവന്റ അദ്യശ്യമായ തലോടലിൽക്കൂടി മനസ്സിന്റെ പിരിമുറുക്കം
അയഞ്ഞ്‌ സ്വസ്ഥത കൈവരിച്ച അനുഭവം അമ്മച്ചിക്ക്‌ മാത്രമായിരുന്നില്ലല്ലോ.
പുറംകടലിൽ നങ്കൂരമിട്ടിരിക്കുന്ന കപ്പലിൽ നിന്ന്‌ ഡോളർകണക്കിനുതന്നെ
പതിനായിരങ്ങൾ വിലമതിക്കുന്ന പാക്കറ്റുകളുമായി തീരത്തെ ലക്ഷ്യമിട്ട്‌
നീങ്ങുമ്പോഴായിരുന്നു ആദ്യാനുഭവം.
പെട്ടെന്നാണ്‌ എടുത്തടിച്ചാലെന്ന പോലെ മഴ, കൊള്ളിയാൻ, പ്രപഞ്ചമാകെ
കിടുകിട വിറപ്പിച്ചു കൊണ്ടുള്ള ഇടിവെട്ട്‌.
ചതിച്ചെന്നാ തോന്നണേ?
സ്രാങ്ക്‌ വിളിച്ചുകൂവി.
എന്തുപറ്റി? എന്താ ആശാനെ? കൂടെയുള്ളവന്റെ ആശങ്കയോടെയുള്ള പറച്ചിൽ.
ബോട്ടിനടിയിൽ എവിടെയോ തൊളവീണു. പമ്പിൽനിന്ന്‌ ചീറ്റുന്നപോലാ.
നീയൊരു കാര്യം ചെയ്യ്‌. ദാ-അവിടെയുള്ള ബക്കറ്റ്‌ രണ്ടുമെടുത്തോ. നിങ്ങൾ
രണ്ടാളും മാറിമാറി കോരിയെടുത്ത്‌ കള. ഉത്സാഹിച്ചാ ഒരു പതിനഞ്ച്‌
മിനിറ്റ്‌ അതിനുമുന്നേ കരക്കെത്താൻ പറ്റുമോന്ന്‌ നോക്കാം.
തുള്ളിക്കൊരു കുടംപോലാ മഴ. അടിയിൽ നിന്നും മുകളിൽനിന്നും വെള്ളം.
ഈശോയെ-എന്തെങ്കിലും അപകടശങ്ക വരുമ്പോൾ അമ്മച്ചി പറയുന്ന വാക്കുകളാണ്‌
ഓർത്തത്‌. വല്ലാർപാടം പള്ളീലെ തിരുരൂപക്കൂടിന്‌ മുന്നിൽ ഒരു കൂട്‌
തിരി-മാല-കാക്കണേ.
എന്റീശോയെ എന്നും അപകടങ്ങളിൽ തുണയായുള്ളോനെ കാക്കണേ-അമ്മച്ചി പറയുന്നത്‌
അക്കരെ കായൽക്കരയിലെ അരമനക്കടുത്ത പള്ളിവക കെട്ടിടത്തിനു മുകളിലെ
ക്രിസ്തുദേവനെ ഉദ്ദേശിച്ചാണ്‌. പിന്നെ അമ്മച്ചി കുരിശ്‌ വരക്കും.
ഒരിക്കൽ അമ്മച്ചിയോട്‌ ചോദിച്ചതാണ്‌. അമ്മച്ചി പള്ളിയവിടല്ലല്ലോ.
കുറച്ചൂടെ മാറിയില്ലേ. അതവരുടെ ഒരു കെട്ടിടത്തിനു മുകളിൽ
ഒരലങ്കാരമായിവെച്ച രൂപമല്ലേ?
എടാ കുരുത്തം കെട്ടോനെ. അതെന്തിന്‌ വേണ്ടിയാണെന്നറിയണേങ്കി, അങ്ങ്‌
പുറംകടലിപ്പോണോരോട്‌ ചോദിക്കണം. അവരവിടെ ചിലപ്പം ദിക്ക്‌ തെറ്റി വട്ടം
കറങ്ങുമ്പോഴോ, വല്ല മഴേം കൊടുങ്കാറ്റും വരുമ്പോഴോ താങ്ങും തൊണയും അങ്ങാ
കായൽക്കരേലേ എടുപ്പിന്‌ മോളിലെ ക്രിസ്തുദേവനാ. നിന്റെയപ്പനുതന്നെ
രണ്ടുമൂന്നു തവണ കടലിപ്പോയപ്പം അങ്ങനത്തെ അപകടമൊണ്ടായിട്ടൊണ്ട്‌. പഠിച്ച
പണി പതിനെട്ടും നോക്കീട്ടും വള്ളം നേരെയാക്കാൻപ്പറ്റണില്ല.
കൂടെയുള്ളോരൊക്കെ കടലിച്ചാടിയാലോന്ന്‌ നിരീച്ചെന്നാ പറഞ്ഞെ. അപ്പോ,
വെറാരുമല്ല, വേലുവാശാനാ പറഞ്ഞെ, നമുക്ക്‌ കെഴക്കോട്ട്‌ നോക്കി കുരിശ്‌
വരക്കാം.
അതിന്‌ കെഴക്കും തെക്കും അറിയണ്ടേ?
ഇയാളങ്ങോട്ട്‌ നോക്കെടോ. കണ്ടോ. തെളിഞ്ഞു വരണെ കണ്ടോ? കായൽക്കരേലെ ആ
എടുപ്പിന്റെ മോളിലെ വെട്ടം. അങ്ങോട്ട്‌ നോക്കി കുരിശ്‌ വരക്കാ.
അന്യമതത്തിൽപെട്ടയാളാണേലും ആശാൻ വേണ്ടിവന്നു, നല്ല ബുദ്ധി പറഞ്ഞുതരാൻ.
പിന്നപ്പച്ചൻ പറഞ്ഞതിങ്ങനാ...
വള്ളത്തിലടുത്തിരുന്നോരെപ്പോലും തിരിച്ചറിയാൻ പറ്റാത്ത മഴ. തുമ്പിക്കൈ
വണ്ണത്തിലാ പെയ്യണെ. തെരയാണേലും എളകി മറയണ്‌. രണ്ടുമൂന്നു തവണ വള്ളം
മറിഞ്ഞെന്ന്‌ തന്നെയാ കരുതിയെ. തൊഴകുത്താൻപോലും പറ്റത്തില്ല.
കുറ്റാക്കുറിരുട്ടും രണ്ടുമൂന്നു തവണ തലങ്ങും വെലങ്ങും നോക്കി കുരിശ്‌
വരച്ചപ്പം എവിടോ ഒരു വെട്ടം. അതെ, അതാ കരയിലെ കോടതിക്ക്‌ മുന്നിലെ
കെട്ടിടത്തിന്‌ മോളിലാർന്നു. പിന്നവിടെ ഈശോയുടെ രൂപം തെളിഞ്ഞു വരുന്നു.
ഒലയുന്ന വള്ളത്തിലിരുന്നു കൊണ്ടുതന്നെ എല്ലാരും അങ്ങോട്ട്‌ നോക്കി ഒപ്പം
കുരിശു വരച്ചു. പിന്നെ വല്ലാർപാടത്തമ്മക്കൊരു നേർച്ചേം. രണ്ടോ മൂന്നോ
നിമിഷംകൊണ്ട്‌ കടലിൽ ഓളമടങ്ങി. വള്ളം നേരെ നിർത്താനായി. മഴയപ്പോഴാ
കെട്ടെന്നാ പറഞ്ഞെ.
അന്നമച്ചി പറഞ്ഞപോലെ അപ്പച്ചനും വേലു ആശാനും അന്ത്രയോസും ആരെ നോക്കി
കുരിശ്‌ വരച്ചോ, അന്യനാട്ടിലായിരുന്നപ്പോഴും അപകടസമയങ്ങളിലൊക്കെ, ഏത്‌
രൂപം മനസ്സിൽ വരുമായിരുന്നോ, ആ ക്രിസ്തുദേവനാണ്‌ ഇപ്പോഴില്ലാതായത്‌.
എയർപോർട്ടീന്ന്‌ കാറിൽ വരുമ്പോൾത്തന്നെ മനസ്സിടിഞ്ഞ്‌ തുടങ്ങിയിരുന്നു.
നാട്ടിലെ പച്ചപ്പ്‌ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. അവിടൊക്കെ പുതിയ
കെട്ടിടങ്ങൾ. മിക്കതും രണ്ടും മൂന്നു നിലകളുള്ളവ. നാട്ടിൻ പുറത്തെ
സ്ഥിതിയും ഭിന്നമല്ല. ബഹുനില കെട്ടിടങ്ങളും അപ്പാർട്ട്‌മന്റ്സും നഗരവും
ഗ്രാമവും തിരിച്ചറിയാൻ പറ്റാതായിരിക്കുന്നു. വഴിയരികിലൊക്കെ എവിടെയും
കൂറ്റൻ കട്ടൗട്ടുകൾ ഹോർഡിങ്ങുകൾ ശ്രദ്ധിക്കൂ.ഒരുവൾ പുറംതിരിഞ്ഞ്‌
അരക്കെട്ടിന്റെ വടിവും കാണിച്ച്‌ കിടക്കുന്നു. കാറോടിക്കുന്നവന്റെ ശ്രദ്ധ
അങ്ങോട്ടായാൽ. പിന്നെ കൂറ്റൻ സിനിമാ പരസ്യങ്ങൾ. എല്ലാത്തിലും കാണുന്ന
സമാനത. നമ്മുടെ നാട്ടിലെ പെണ്ണുങ്ങൾക്ക്‌ മാറ്‌ പകുതി മറച്ചാൽ മതി. സാരി
താഴ്ത്തിയേ ഉടുക്കാവൂ. പൊക്കിൾകുഴി കാണിച്ചേ ഉടുക്കാവൂ. അല്ലെങ്കിൽ
ജീൻസ്‌ അങ്ങനെയേ ധരിക്കാവൂ. മുമ്പൊക്കെ ചില വിദേശ സിനിമകളിലേയോ
അല്ലെങ്കിൽ ചുരുക്കം ചില ഹിന്ദി-തമിഴ്‌ സിനിമകളിലേയോ പോസ്റ്ററുകളിൽ
കണ്ടതൊക്കെ ഏറെക്കുറെ നമ്മുടെ നാട്ടിലെ ചിത്രങ്ങളിലും
പ്രത്യക്ഷപ്പെട്ടുതുടങ്ങിയിരിക്കുന്നു. ഒരു കാര്യത്തിലേലോപമില്ലാത്തത്തായി കണ്ടുള്ളൂ. എല്ലാവരും ചിരിച്ചുകൊണ്ടാണ്‌നോക്കുന്നത്‌. ഇപ്പോൾ പുരുഷത്വത്തിന്റെ മുഴുപ്പും തുടിപ്പും കാണിക്കുന്ന
അടിവസ്ത്രങ്ങൾ ധരിക്കുന്ന യുവാക്കളുടെ ചിത്രങ്ങളടങ്ങിയ കൂറ്റൻ ബോർഡുകളും
വന്നുതുടങ്ങിയിരിക്കുന്നു. നാട്ടിൻപുറത്തും ഇതാണ്‌ സ്ഥിതി.
കാറോടിക്കുന്ന അബൂട്ടി പറഞ്ഞു.
എടോ, ഇത്‌ ഇരുപത്തൊന്നാം നൂറ്റാണ്ടാ. നീ പോണേന്ന്‌ മുന്നേ കണ്ട
പട്ടണമല്ല. നമുക്കിപ്പോൾ നാട്ടിലേക്ക്‌ ബോട്ടിൽ കയറണ്ട. ഹൈക്കോടതിക്ക്‌
വടക്ക്‌ ഗോശ്രീ പാലംവഴി കാറിൽ പോകാം. ബസും ലോറിം എല്ലാം പോവും.
അത്‌ നല്ല കാര്യല്ലേ?
നല്ല കാര്യം. പക്ഷേ, നാട്ടിലെ ചുതുപ്പുനിലത്തിനുവരെ വെലകേറി. ശരിക്കും
കേറുന്നതല്ല, കേറ്റുന്നതാ. നമ്മളെപ്പോലുള്ളവർക്ക്‌ അഞ്ചു സെന്റ്‌ ഭൂമി
വാങ്ങണേല്‌ സെന്റിന്‌ ആയിരം രൂപപോലും ഇല്ലാരുന്നിടത്തൊക്കെ ഇപ്പം
ലക്ഷംകൊടുത്താലും കിട്ടാത്ത സ്ഥിതി. റോഡ്സൈഡിലെ കാര്യല്ല. ഉള്ളിലോട്ട്‌
കേറിയാലും ഇതാണ്‌ സ്ഥിതി.
അബൂട്ടിക്ക്‌ പറയാനൊത്തിരി വിഷയമുണ്ട്‌. നാട്ടിൽ പൈപ്പിലിപ്പോഴും
വെള്ളമില്ല. കാത്തിരുന്ന്‌ കിട്ടുന്ന വെള്ളത്തിലൊക്കെ അഴുക്കും ചളിയും.
നാടൊട്ടുക്ക്‌ അപ്പാർട്ട്‌മന്റ്സ്‌ വരുമ്പം എവിടെയാലും ഇതൊക്കെത്തന്നെ.
നാലഞ്ചുതവണ ആൾക്കാര്‌-പെണ്ണുങ്ങളും കൊച്ചുങ്ങളുമടക്കം-ചട്ടീം കലോക്കെയായി
വന്ന്‌ മെയിൻ റോഡും കലക്ടറുടെ ഓഫീസുമൊക്കെ വളഞ്ഞു. അതിനുശേഷം വെള്ളം
ടാങ്കർ ലോറിയേൽ കിട്ടുമെന്നായി. അതും പലപ്പോഴും മൊടങ്ങണു...വല്ലപ്പോഴും
അമ്മച്ചിയുമായി ഫോണിൽകൂടി വിശേഷങ്ങൾ പറയുമ്പോൾ ഇതൊക്കെ
പറഞ്ഞിട്ടുള്ളതാണ്‌. പക്ഷേ, അന്നാ പറഞ്ഞറിഞ്ഞതിലുമപ്പുറത്താണ്‌
കാര്യങ്ങൾ. വീണ്ടും ആ പരസ്യത്തിന്റെ കൂറ്റനൊരു ബോർഡ്‌.
ശ്രദ്ധ തിരിക്കൂ. കട്ടൗട്ട്‌ വെച്ചിരിക്കുന്നത്‌ കൊടും വളവിലാണ്‌.
തൊട്ടപ്പുറംതന്നെ വേറെയും രണ്ടുപേരുടെ കട്ടൗട്ട്‌. താഴ്ത്തിയുടുത്ത
സാരിയും കക്ഷം കാണിക്കുന്ന ബ്ലൗസും ധരിച്ച്‌ ശരീരത്തിന്റെ മറയ്ക്കേണ്ട
ഭാഗങ്ങളൊക്കെ എങ്ങനെ തുറന്നുകാട്ടാമെന്ന്‌ വിളിച്ചുപറയുന്നപോലാണ്‌
രണ്ടുപേരുടെയും നിൽപ്‌.
അത്‌ നമ്മുടെ പിതാവിന്റെ അരമനയുടെ അടുത്ത്‌ ഈയിടെ തുടങ്ങിയ
തുണിക്കടയുടെയും സ്വർണക്കടയുടെയും പരസ്യാ. എവിടന്നോ കൊറേ പൂത്ത പണം
കിട്ടീന്നാ കേഴ്‌വി. കേരളമൊട്ടുക്ക്‌ സ്വർണക്കടേം തുണിക്കടേം. ഏത്‌
മുക്‌#​‍ിലും മൂലേലും ഇവരുടെ പരസ്യങ്ങളാ. പതിനായിരങ്ങൾ കൊടുത്ത്‌ വാങ്ങണ
സാരീം ബ്ലൗസും ധരിച്ചാലും ഇതാണവസ്ഥ.
പള്ളിക്കാര്‌ വിട്ട്‌ കൊടുത്ത കെട്ടിടം പൊളിച്ച്‌ 'ദാ'ന്ന്‌ പറേണ നേരം
കൊണ്ട്‌ പുതിയ ഒരെണ്ണം വന്നുകഴിഞ്ഞു. മുമ്പവിടെ ഒരു യൂറോപ്യൻ
കമ്പനിക്കാരുടെ ഓഫീസായിരുന്നു. ഇതിനിടയിൽ കെട്ടിടം കുറേശ്ശേ
താഴോട്ടിരിക്കുന്നോന്ന്‌ സംശയം. അപ്പോൾ വിറ്റതാണ്‌ പക്ഷേ...
ഒരു മിന്നൽപ്പിണർ തലച്ചോറിലൂടെ കടന്നുപോയി. അടുത്ത നിമിഷം അയാളുടെ ചിന്ത
പരസ്യത്തിൽ കണ്ട ഒരുവളെക്കുറിച്ചായി. ആ മുഖം നല്ല പരിചയമുള്ളതാണ്‌.
അവളാര്‌? പെട്ടെന്നുതന്നെ അയാൾക്ക്‌ കാഴ്ച നഷ്ടപ്പെട്ടപോലെ അത്‌? ആ
ബോർഡ്‌ ഒന്നുകൂടി കാണണമെന്ന്‌ തോന്നി. അബുവിനോട്‌ ആ പെൺകുട്ടിയെപ്പറ്റി
ചോദിക്കണമെന്ന്‌ കരുതിയെങ്കിലും ഒരു വീണ്ടുവിചാരം വിലക്കി. വല്ലാതെ
ദാഹിക്കുന്നു. ഒരു കാപ്പികുടിച്ചാലേ ശരിയാവൂ. അബുവിനോട്‌ പറഞ്ഞതേയുള്ളൂ.
പിന്നെന്താ. വെറും കാപ്പി മാത്രമാക്കണയെന്തിനാ? വീണ്ടും
ഒരുസ്ഥലവിഭ്രാന്തിപോലെ. ഇവിടെ പരിചിതമാണല്ലോ. ഈ ഹോട്ടൽ പുതിയതാണ്‌,
പണ്ടിവിടെ ഒരു കുശിനിക്കടയായിരുന്നു. തൊട്ടപ്പുറമുള്ള ടൈപ്പ്‌റൈറ്റിങ്‌
ഇൻസ്റ്റിറ്റിയൂട്ട്‌  കണ്ടതോടെ സൂസിച്ചേടത്തിയുടെ വിടർന്നചിരിയോടെയുള്ള
അപ്പവും കടലക്കറിയും വിളമ്പുന്ന ഓർമ്മ കടന്നുവന്നു. അപ്പോൾ
അവരെവിടെപ്പോയി?
അറിയില്ല. റോഡ്സൈഡല്ലേ? നല്ല വില കിട്ടീപ്പം കൊടുത്തത്താവും. ഇതും ആ
സ്വർണ്ണക്കടക്കാരുടെയാ.
ഏറെ കാത്തിരിപ്പിനുശേഷം കിട്ടിയ അപ്പത്തിനും മൊട്ടക്കറിക്കും പഴയ
കുശിനിക്കടയിലെ സൂസിച്ചേടത്തി വിളമ്പിത്തരുമ്പോൾ കിട്ടുമായിരുന്ന
രുചിയുടെ നാലയലത്ത്‌ പോവാനായില്ല. അവസാനം ബില്ലു വന്നപ്പോഴാണ്‌
-എന്റീശോയെ- അമ്മച്ചി പറയുമായിരുന്ന വിളി താനെ വന്നുപോയി.
വീണ്ടും കാറിൽക്കയറാൻ നേരത്താണ്‌ ഹോട്ടൽ കോമ്പൗണ്ടിൽ ആ കൂറ്റൻബോർഡ്‌.
അതോടെ ശരിക്കും ഞെട്ടി. എല്ലാം തുറന്ന്‌ കാണിച്ച്‌ നേരെനോക്കി
ചിരിക്കുന്നവൾ. അതെ. ഇതവൾതന്നെ. അപ്പോൾ അവളീരംഗത്തേക്ക്‌ വന്നെന്നോ?
പള്ളിയിലെ ക്വെയർസംഘത്തിൽ അവളോടൊപ്പം എത്രതവണ പാടിയിരിക്കുന്നു.
പിന്നീട്‌ അതൊരു ചങ്ങാത്തമായി വളർന്നു. അവസാനം അതൊരു മോഹമായി
വളർന്നുപന്തലിച്ച്‌.
പിന്നീടുള്ള യാത്രയിൽ അയാൾ മൂകനായിരുന്നു. ഓരോ കാഴ്ച കാണുമ്പോഴും അബു
പലതും ചൂണ്ടി എന്തൊക്കെയോ പറയുന്നു. വിശദീകരിക്കുന്നു. പക്ഷേ, ഒന്നും
മനസ്സിലേക്ക്‌ കയറുന്നില്ല. അവിടെയാ പെൺകുട്ടിയായിരുന്നു. എന്തേ
അവളിങ്ങനെ? മനസ്സ്‌ വീർപ്പുമുട്ടുന്നു. വീട്ടിൽ ചെന്നതോടെയേ അതിനൽപമൊരു
മാറ്റമുണ്ടായുള്ളു.
കണ്ടമാത്രയിൽ അമ്മച്ചി ഓടിവന്നു. കെട്ടിപ്പിടിച്ചു. പരുപരുത്ത വിരലുകൾ
മുഖത്തും കഴുത്തിലും തലയിലും മാറിമാറിത്തലോടി. അറിയാതെതന്നെ ആ കണ്ണുകൾ
ഈറനണിഞ്ഞു. എന്റെ മോനേ, ഈശോ നിന്നെ കാത്തു. നീ നന്നായിട്ടൊന്നുമില്ല.
ന്നാലും ക്ഷീണമില്ല. നെനക്ക്‌ വേണ്ടി എന്നും ഞാനും സോളിക്കുട്ടീം
മോളിക്കുട്ടീം പ്രാർത്ഥിക്കുമായിരുന്നു. അവർക്കൊരു വേഷമേ ഒണ്ടാർന്നുള്ളൂ.
അവരുടെ കല്യാണത്തിന്‌ നീയില്ലാതെ പോയല്ലോന്ന വേഷമം. നീ വന്നിട്ട്‌
മതീന്നൊക്കെ വാശിപിടിച്ചതാ. എല്ലാം ഞാനെഴുതീതല്ലേ. വളരെ
നിർബന്ധിച്ചതിനുശേഷം അവരുടെ മനസ്സ്‌ മാറിയെ. അവരുടെ കെട്ട്‌ കഴിഞ്ഞപ്പഴാ
എന്റുള്ളിലെ തീയൊന്ന്‌ കെട്ടെ.
അമ്മച്ചിക്ക്‌ സമാധാനിക്കാം. ആ മനസ്സിലെ തീ കെട്ടടങ്ങി. ഇപ്പോൾ
ഈയുള്ളോന്റെ അവസ്ഥ. അമ്മച്ചിയുടെ ഉള്ളിലേയാ നെരിപ്പോട്‌ ഈയുള്ളോന്റെ
നെഞ്ചിനകത്താ. ഒരിക്കൽ മാത്രം അമ്മച്ചിയോട്‌ തന്റെ ആഗ്രഹം പറഞ്ഞു.
അമ്മച്ചി എതിരൊന്നും പറഞ്ഞില്ല. പറഞ്ഞിതിത്രമാത്രം:നെന്റെ താഴെയുള്ളോരുടെ
കെട്ട്‌ കഴിഞ്ഞിട്ട്‌ നീ ആരെ വേണേലും കൊണ്ട്വോന്നോ. വീട്ടീക്കേറ്റാൻ
കൊള്ളാവുന്നോളായിരിക്കണം. അത്രേയുള്ളൂ.
ഉച്ചയൂണ്‌ സമയത്താണ്‌ അമ്മച്ചി അക്കാര്യം എടുത്തിട്ടത്‌.
നീ ഇനി എങ്ങോട്ടെങ്കിലും സർക്കീട്ടു പോണേന്‌ മുമ്പ്‌ വല്ലാർപാടത്തമ്മേടെ
തിരുരൂപക്കൂടിന്‌ മുന്നേ ഒരു കൂട്‌ തിരി കത്തിക്കണം. പിന്നെ നാളത്തെ
വെളുപ്പിനെയുള്ള കുർബാന.
അമ്മച്ചി അവിടംകൊണ്ട്‌ നിർത്തി. ഇനി അമ്മച്ചി പറയാൻ പോണകാര്യം
അച്ചട്ടാണ്‌. വെളിയിലോട്ടിറങ്ങുമ്പോൾ അക്കരേക്ക്‌ നോക്കി കുരിശ്‌
വരയ്ക്കൽ. പിന്നെ ഞായറാഴ്ച അവിടത്തെ പള്ളീലും കുർബാന. അമ്മച്ചി
പറയാൻവിട്ടകാര്യം അങ്ങോട്ടുതന്നെ പറഞ്ഞുകൊടുത്തു. അഞ്ചുവർഷം
ഇവിടില്ലായിരുന്നെന്നുവെച്ച്‌ ഒന്നും മറന്നിട്ടില്ല. പക്ഷേ, അമ്മച്ചിയുടെ
മുഖം തെളിയുന്നില്ല. മാത്രമല്ല, ആ മുഖം ദേഷ്യംകൊണ്ട്‌
ചുവന്നുതുടുക്കുന്നതുപോലെ. കണ്ണുകൾ കുറുകുന്നുവോ?
ഇനിപ്പം അക്കരേന്നൊക്കെ പറയണേതെന്തിനാ? പാലം മൂന്നാ വന്നേക്കണെ.
മുളവുകാട്‌, വല്ലാർപാടം, പിന്നെ നമ്മുടെ വൈപ്പിനിലേക്കുള്ള പാലം.
അബുവങ്ങനെ പറഞ്ഞപ്പോൾ അമ്മച്ചി അത്‌ ശരിവച്ചു. പാലം വരണേന്‌ മുന്നേ നാശം
തൊടങ്ങീന്നാ തോന്നണേ. വേദപുസ്തകത്തിൽ പറേണപോലെ അവസാനകാല കെടുതികളൊക്കെ
വരാൻ പോണ്‌. കണ്ടില്ലേ? അക്കരെ അരമനേടെ മുന്നിലെ പുതിയ എടുപ്പിന്റെ
മോളിലിപ്പം ഈശോയുണ്ടോ? ആ കെട്ടിടം പൊളിച്ചതോടെ ഈശോ മറഞ്ഞു.
ഇപ്പോഴത്തേതിലും ഈശോയുടെ സ്ഥാനത്ത്‌ അതിനേക്കാളും പൊക്കത്തിലും ഒരുത്തി
തുണിയഴിച്ച്‌ എല്ലാം തൊറന്ന്‌ കാണിച്ചോണ്ട്‌ നിപ്പല്ലയോ?
കൂത്തിച്ചിമോള്‌.
അമ്മച്ചി പരിസരം മറന്നാണ്‌ സംസാരിക്കുന്നത്‌. നമ്മുടെയാൾക്കാർ പടിഞ്ഞാറ്‌
കടലിപ്പോവുമ്പം വലയെറിയണേന്‌ മുന്നേ, അങ്ങോട്ട്‌ നോക്കി കുരിശ്‌
വരച്ചിട്ടേ പണി തൊടങ്ങുവുള്ളൂ. ഇന്നാള്‌ നമ്മുടെ ശൗരുമൂപ്പൻ പറയുവാ,
ഇനീപ്പോ അവിടെയാ ഒരുമ്പട്ടോളുടെ തൊടെം മൊലേം നോക്കി
കുരിശുവരയ്ക്കണന്നാണോ?
അബു അയാളുടെ അടുക്കൽ വന്ന്‌ ചെവിയിൽ രഹസ്യമായി പറഞ്ഞു.
ആ പെണ്ണിനെ സിനിമയിലാക്കാംന്ന്‌ പറഞ്ഞാ ചാക്കിട്ടെ. അങ്ങനെ തുണിക്കടേടേം
സ്വർണ്ണക്കടേടം ആൾക്കാരുടെ ആളായി മാറി.
ഒന്ന്‌ നിർത്തിയിട്ട്‌ അമ്മച്ചി കേൾക്കില്ലെന്നുറപ്പുവരുത്തി തുടർന്നു:
ആ പെണ്ണിന്റെ ഒരു കാസറ്റ്‌ എറങ്ങീട്ടൊണ്ട്‌. അങ്ങ്‌ പുറംനാട്ടിൽ വെച്ച്‌
കണ്ടോര്‌ ഇഷ്ടംപോലെ. കൊറച്ചൂടി കൂട്ടിത്തന്നെ ഒണ്ടെന്നാ പറയണെ. അതുവച്ച്‌
അവര്‌ കാശ്‌ ഇഷ്ടംപോലെയുണ്ടാക്കി. പിന്നെയാ സ്വർണ്ണക്കടേടെ ബിസിനസ്‌.
അത്‌ പച്ചപിടിച്ചൂന്നായപ്പോ തുണിക്കടേടെ ബിസിനസ്‌. ഇപ്പം വഴിക്കെവിടേം
അവളുടെ വലിയ കട്ടൗട്ടും ബോർഡുമാണ്‌.
നെഞ്ചിലെ നെരിപ്പോടിലെ തീ കൂടുതൽ കൂടുതൽ ആളിക്കത്തി. ഇക്കഴിഞ്ഞ നിമിഷം,
ഇവിടെ വന്നിറങ്ങുന്നതുവരെയും അവളുടെ രൂപവും മനസ്സിലിട്ട്‌ താലോലിച്ചാണ്‌
നടന്നത്‌. പുറംനാട്ടിൽ തീ പൊലിയുന്ന വെയിലത്തും കടലിലുമായി
പണിയെടുക്കുമ്പോഴൊക്കെ പ്രത്യാശ നൽകിയിരുന്നത്‌ അവൾ പറഞ്ഞ
വാക്കുകളായായിരുന്നു. ഞാറയ്ക്കൽ പള്ളിയിൽവെച്ചാണ്‌ ഏറ്റവും അവസാനം
അവളുമൊരുമിച്ച്‌ പാടിയത്‌. ഒരു കല്യാണം നടക്കുമ്പോൾ അന്നവളോട്‌
പറഞ്ഞതോർമ്മയുണ്ട്‌. അവളുടെ മറുപടിയും.
നമ്മുടെ കല്യാണത്തിന്‌ ആരാ പാടുന്നേ?
മനസ്സ്‌ പാകപ്പെടുമ്പോൾ വേറൊരു പാട്ടെന്തിന്‌? അവളുടെ ആ വാക്കുകൾ ഒരു
കുളിർനാദമായിരുന്നു. പിന്നവൾ പറഞ്ഞു.
അഞ്ചുവർഷം കഴിഞ്ഞാലേ വരുന്നുള്ളൂന്ന്ണ്ടോ? അല്ല, ഇനി പിന്നേം
താമസിച്ചാലും ഈയുള്ളോളുടെ മനസ്സിൽ ഈയൊരു രൂപേ കാണൂ.
എന്താണവൾക്ക്‌ പറ്റിയത്‌? എവിടായിരുന്നു താളപ്പിഴയുടെ തുടക്കം.
അമ്മച്ചിയുടെ ദേഷ്യം ഇപ്പോഴും അടങ്ങിയിട്ടില്ല.
അവരാ കെട്ടിടം പൊളിച്ച്‌ പണിതപ്പോ, വേറൊരെണ്ണം വെച്ചു കൂടാരുന്നോ?
ഇതിനോക്കെ നമ്മുടെയാൾക്കാർ എങ്ങനെ സമ്മതം കൊടുത്തു? ഇപ്പോ ആ
ഒരുമ്പെട്ടോളുടെ രൂപമല്ലേ കളർ വെളിച്ചത്തിൽ കുളിച്ച്‌ രാത്രി മുഴുവനും
നിക്കണേ. കടലിപ്പോണോരുടെ നെഞ്ചത്ത്‌ ആണിയടിച്ച്‌ കുരിശേ തറച്ചപോലായീന്നാ
ശൗരുമൂപ്പൻ പറയുന്നേ.
പിന്നമ്മച്ചി അവന്റെ നേരെ തിരിഞ്ഞു.
നീയെന്താടാ ഒന്നും കഴിക്കാത്തെ?
എന്താ നമ്മുടെ ചോറും മീൻകറിയൊന്നും നെനക്കിഷ്ടംല്ലാണ്ടായോ?
ഒന്നുമല്ലമ്മച്ചി. അമ്മച്ചി പറഞ്ഞപ്പം ആ കെട്ടിടത്തിന്റെയും ഈശോയുടെയും
കാര്യം ഓർത്തുപോയതാ.
പോട്ടെടാ പോട്ടെ. എന്തൊക്കെയായാലും കർത്താവിനെ നമ്മുടെ മനസ്സീന്ന്‌
മാറ്റാൻ പറ്റ്വോ? അതിനവർക്ക്‌ കഴിയ്യ്‌വോ?
ബാല്യത്തിന്റെ ഓർമ്മയുടെ ഒരു ചിമിഴ്‌ അയാളുടെ മനസ്സിൽ തുറന്ന്‌
കിട്ടുകയായിരുന്നു. പണ്ടപ്പച്ചൻ കടലിൽപ്പോവുന്ന ദിവസം മാനത്തെങ്ങാനും ഒരു
കോള്‌ കണ്ടാമതി. അമ്മച്ചീടെ നെഞ്ചിടിക്കും. പിന്നെ തന്നേം കൂട്ടി വീട്‌
മുറ്റത്തേക്കിറങ്ങും. ആദ്യം പുറംകടലിലോട്ട്‌ നോക്കും.
ദൂരെയെവിടെയെങ്കിലും ഒരനക്കം. ഒരു ദൃശ്യം? പിന്നെ മുഖം തിരിച്ച്‌ അക്കരെ
അരമനയുടെ മുന്നിലെ കെട്ടിടത്തിന്‌ മുകളിലെ ഈശോയെ നോക്കി കുരിശ്‌ വരക്കും.
പ്രാർത്ഥിക്കും. അവനോടും ഈശോയോട്‌ അപേക്ഷിക്കാൻ പറയും. മനസ്സ്‌
വേവലാതിപ്പെടുമെങ്കിലും ഒരിക്കലും വേദനിച്ചിരുന്നില്ല. പ്രത്യാശയോടെ
നോക്കാൻ, തങ്ങളുടെ വേദനയകറ്റാൻ നിയുക്തനായവൻ അവിടുണ്ടെന്ന സത്യം.
മനസ്സിലെ ഭാരമെല്ലാം ഒഴിഞ്ഞുപോവും.
ഇനിയോ?
ക്രിസ്തുദേവനവിടെയില്ല എന്നതിലുപരി അവിടെ കയറിപ്പറ്റിയവൾ.
കാലം ചിലപ്പോൾ അവളെയും ആരാധനയോടെ നോക്കിനിൽക്കുന്ന ഒരു സമൂഹത്തെ
സൃഷ്ടിക്കുമായിരിക്കും. യുവാക്കളുടെ ഹരമായി മാറുന്ന അവൾ. അവരുടെ പരശ്ശതം
കണ്ണുകൾ അവളുടെ മേനിയിൽ മേഞ്ഞുനടക്കുമ്പോൾ.
ഈ നാടിന്‌ ഇനി വേണ്ടത്‌ ഇത്തരം ചില മാതൃകകളായിരിക്കും.

20 Apr 2012

ദി മദർ


എം.കെ.ചന്ദ്രശേഖരൻ

എം.കെ.ചന്ദ്രശേഖരൻ എഴുതിയ , ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ലാത്ത 'ദി മദർ' എന്ന നോവലിന്റെ ആദ്യ അദ്ദ്ധ്യായം

ഇനി എന്റെ യാത്ര പുതിയൊരു ലോകത്തേക്കാണ്‌. അവനെ തേടിയുള്ള യാത്ര. അവനെ
കണ്ടുമുട്ടുമ്പോൾ എനിക്ക്‌ ചിലത്‌ ചോദിക്കാനുണ്ട്‌. എന്റെ വേദനയും
കഷ്ടപ്പാടും എനിക്ക്‌ താങ്ങാവുന്നതിലും അപ്പുറമാണെന്ന്‌ എന്നെക്കാൾ
കൂടുതൽ അറിയാവുന്നത്‌ അവനല്ലേ...? നിന്നെ സ്നേഹിച്ചതും വിശ്വസിച്ചതും
പ്രാർത്ഥിച്ചതുമാണോ ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ്‌? കുരിശിൽ കിടന്നപ്പോൾ
നീ സഹിച്ച വേദന മുട്ടുകുത്തി പ്രാർത്ഥിക്കുമ്പോൾ ഞങ്ങളുടെ
ഹൃദയത്തിലേക്കാണ്‌ ആഴ്‌ന്നിറങ്ങുന്നത്‌. ഈ പ്രപഞ്ചത്തിന്റെ രക്ഷകനായി
പിറന്ന നിനക്ക്‌ നിന്നെത്തന്നെ രക്ഷിക്കാനായില്ലെങ്കിൽ എന്റെ വിശ്വാസം
എന്നെ രക്ഷിക്കില്ല എന്നാണോ?
       ഇപ്പോൾ ഇരുട്ട്‌ മാത്രമാണെന്റെ ചുറ്റിനും. ഇരുട്ടിനാൽ ആവരണം
ചെയ്യപ്പെട്ട ശൂന്യത എന്നെ പഠിപ്പിക്കുന്നത്‌ വേറൊന്നാണ്‌.
       നീ ഒരു മിഥ്യയാണ്‌. ഈ മിഥ്യയായ വിശ്വാസത്തെയാണ്‌ ഇത്രയും നാൾ ഞാൻ കൊണ്ടു
നടന്നത്‌. എന്നോട്‌ പൊറുക്കൂ.
       സ്വർഗ്ഗരാജ്യത്തേക്കുള്ള യാത്ര എനിക്ക്‌ തുടങ്ങാനാവുന്നില്ല.
യാത്രയ്ക്കായ്‌ തുനിയുമ്പോൾ മുന്നിൽ തെളിഞ്ഞ്‌ വരുന്നത്‌ ശൂന്യതയാണ്‌.
ഇരുട്ട്‌ നിറഞ്ഞ ശുദ്ധശൂന്യത.
       എന്റെ വിശ്വാസത്തിലധിഷ്ഠിതമായ പ്രാർത്ഥന എനിക്കെതിരെ തിരിഞ്ഞ്‌
എന്നെത്തന്നെ പരിഹസിക്കുന്നു. വേദനകൊണ്ട്‌ പുളയുമ്പോൾ നട്ടെല്ലിലെ വേദന
എന്റെ ശരീരത്തെ ആകെ ബാധിക്കുന്നു. എന്റെ ആത്മാവിനെത്തന്നെ മൂർച്ചയുള്ള
കത്തിയാൽ കുത്തിനോവിക്കുന്നതുപോലെ. ഭൂമിയിൽ പാവങ്ങൾ
പാവങ്ങളായവർക്കുവേണ്ടി അഹോരാത്രം പാടുപെട്ടതിന്റെ ശിക്ഷയാണോ നീ എനിക്ക്‌
തരുന്നത്‌? - ഇപ്പോൾ ഞാനറിയുന്നു- ഇക്കണ്ട
നാളുകളിലെല്ലാം-ഒരായുസ്സുമുഴുവനും നിന്നെത്തേടി നടക്കുകയായിരുന്നു ഞാൻ. ആ
നീയാണ്‌ ഇല്ല എന്ന്‌ തെളിഞ്ഞുവരുന്നത്‌. നീയില്ലെങ്കിൽ ആത്മാവുമില്ല,
ജീസസ്‌-നീയും ഒരു മിഥ്യയാണ്‌.
ഞാൻ ശൂന്യതയിലേക്ക്‌ തന്നെ കൂപ്പുകുത്തുന്നു. ഒരു തിരിച്ചുപോക്ക്‌
സാധ്യമല്ലല്ലോ. ബോധാബോധമണ്ഡലങ്ങളിൽ ഞാൻ ശൂന്യതയിലേക്ക്‌ തന്നെ
കൂപ്പുകുത്തുന്നു. ഇരുട്ട്‌ നിറഞ്ഞ ശൂന്യത. ബോധാബോധ മണ്ഡലങ്ങളിൽ
സത്യത്തിനും മിഥ്യയ്ക്കും ഇടയിലൂടെയുള്ള യാത്ര. യാത്ര തുടരുന്നു.
യുഗങ്ങളോളം നീണ്ടു നിൽക്കുന്ന യാത്ര. അവിടെ ആ കനത്ത ശൂന്യതയിൽ ഇരുട്ടിൽ
എവിടെയോ ഒരു തിരിവെട്ടം.
വെണ്മയുടെ വിശുദ്ധിയുമായി, സാന്ത്വനം പകരുന്ന ഗീതവുമായി എന്നരികിലേക്ക്‌ വരുന്നവർ.
'ദൈവമേ! എനിക്ക്‌ വിശ്വസിക്കാനാവുന്നില്ല മാലാഖമാർ സ്വർഗ്ഗത്തിൽ നിന്നും
എന്നെ തേടി വരുന്നു. അപ്പുറം ജീസസ്സിന്റെ കരുണാർദ്രമായ നോട്ടം. ജീസസിന്റെ
കൈകൾ നീണ്ടുവന്ന്‌ എന്നെ തലോടുന്നു. എന്റെ അന്തരാത്മാവിനെ തൊട്ടു
തഴുകുന്നു'.
       ദൈവമേ-ഞ്ഞാൻ ഇത്‌ വരെ ചിന്തിച്ചതും പുലമ്പിയതുമെല്ലാം തെറ്റ്‌, തെറ്റ്‌,
തെറ്റ്‌. ഈശോയെ ഇനിയും എന്നെ പരീക്ഷിക്കല്ലേ? ഈശോയുടെ സാന്ത്വനം പകരുന്ന
വാക്കുകളാണ്‌ ഞാൻ കേൾക്കുന്നത്‌.
'ഞാനും നീയും ഒന്നുതന്നെ'.

13 Sept 2011

ശിഖണ്ഡി




എം.കെ.ചന്ദ്രശേഖരൻ


 ട്രെയിൻ ഏതോ തുരങ്കം കടന്നിരിക്കുന്നു. തുരങ്കം സൃഷ്ടിച്ച ഇരമ്പം ചിലപ്പോൾ ഹരമായി മാറാറുണ്ട്‌. കോംഗ്കൺ പാതവഴിയുള്ള യാത്രയിൽ ഇങ്ങനെ ചില തുരങ്കങ്ങൾ-ചെറിയ ചെറിയ നദികൾക്കും തോടുകൾക്കും മീതെയുള്ള പാലങ്ങൾ കടക്കുമ്പോഴും ഒരു പ്രത്യേകതരം ശബ്ദം-ചിലപ്പോൾ പ്രത്യേകതരം താളം ആവശ്യപ്പെടുന്ന രാഗമായി മാറാറുണ്ട്‌. ഇവയ്ക്ക്‌ അലോസരം സൃഷ്ടിക്കാനെന്നോണം ചിലകച്ചവടക്കാർ-ചായ,വട, പിന്നെചില കൗതുകവസ്തുക്കൾ-ഇവയൊക്കെയായി മുമ്പിലേക്ക്‌ വരുമ്പോൾ-ഇവരെയൊക്കെ ട്രെയിൻ യാത്രയിൽ നിരോധിക്കണമെന്ന്‌ തോന്നും. ഇടയ്ക്കിടയ്ക്ക്‌ മഴ പെയ്യുമ്പോൾ ഷട്ടറിടേണ്ടിവരാറുണ്ട്‌. വെളിയിലത്തെ കാഴ്ചകൾക്ക്‌ മങ്ങലേൽക്കുമെങ്കിലും മഴയും ഇളംവെയിലും മാറിമാറി സൃഷ്ടിക്കുന്ന തരംഗങ്ങൾ മനസ്സിന്‌ കുളിർമ നൽകുന്നതാണ്‌. ഈ യാത്രയിൽ കാണണമെന്നാഗ്രഹിച്ച ഒരു കാഴ്ച കാണാനായില്ലല്ലോ എന്ന കുണ്ഠിതം മനസ്സിലേക്ക്‌ കടന്നുവന്നു.


അവർ തന്നെ. മോടിയിൽ എന്നോണം ഡ്രസ്സ്‌ ധരിച്ച്‌-അധികവും സാരിയും ബ്ലൗസുമായിരിക്കും വേഷം. അപൂർവ്വമായി ജീൻസും ടോപ്പും അല്ലെങ്കിൽ ചുരിദാർ.
വേഷം എപ്പോഴും പ്രകോപനം സൃഷ്ടിക്കുന്നവയാണ്‌. സാരിയുടുക്കുന്നവർ താഴ്ത്തിയുടുത്ത്‌-ശരീരത്തിന്റെ മുഴുപ്പും കൊഴുപ്പും കാണിക്കുന്ന തരത്തിലുള്ള നടത്തവുമായി വരുന്ന ഇവർ തലയ്ക്ക്‌ മുകളിലേക്ക്‌ കയ്യുയർത്തി കൊട്ടി-ചുവടുകൾ വച്ചിട്ടെന്നപോലെയാവും വരിക.
ഒറ്റയ്ക്കോ തെറ്റയ്ക്കോ- അല്ലെങ്കിൽ രണ്ടും മൂന്നും പേർ ചേർന്നോ- ആരെങ്കിലും എന്തെങ്കിലും കൊടുത്താൽ-അത്‌ പത്ത്‌ രൂപയാകാം-ചിലപ്പോൾ അതിൽ താഴെ-എന്നാലും വാങ്ങി പൈസ തന്നയാളുടെ തലയിൽ കൈവച്ച്‌ ഒരു കൊച്ചുവർത്തമാനം-ചിലപ്പോൾ-
ചിലവർത്തമാനം കേൾക്കുമ്പോൾ അലോസരം തോന്നാറുണ്ട്‌.
വാക്കുകളുടെ കുഴപ്പമല്ല. കുഴപ്പം അവളുടെ ശബ്ദത്തിനാണ്‌.


കാഴ്ചയിൽ തെറിച്ചവളെങ്കിലും, പെണ്ണിന്റെ പ്രകൃതമാണെങ്കിലും ശബ്ദത്തിന്‌ ഒരു മുഴക്കം. പാറപ്പുറത്ത്‌ ചിരട്ടയുരക്കുന്നപോലെ എന്ന്‌ പണ്ട്‌ പഴമക്കാർ പറയുന്നത്‌ പോലുള്ള ശബ്ദം.
ഇത്രയും മാദകത്വം പ്രകടമാക്കുന്നവളുടെ വാക്കുകൾക്ക്‌ എങ്ങനെ ഈ ശബ്ദവൈരൂപ്യം വരുന്നു.
കഴിഞ്ഞതവണ ഇങ്ങനെ പറഞ്ഞയാളോട്‌ അടുത്തിരുന്നയാൾ പറഞ്ഞതിങ്ങനെ.
അവർ ഹിജഡകളാണ്‌. പുരുഷന്റെ ശബ്ദവും പെണ്ണിന്റെ അഹങ്കാരവും ആയിരിക്കും.
ഇന്നലയോട്‌ ചേർന്നിരുന്ന ഒരമ്മൂമ്മയുടെ അന്വേഷണം.
അതെന്താമോനെ ഈ ഹിജഡ...?


എങ്ങനെയാണ്‌ വിശദീകരിച്ചു കൊടുക്കുക? മഹാഭാരതത്തിലെ മഹാരഥനായ ഭീഷ്മരെ യുദ്ധത്തിൽ ആണിനാലും പെണ്ണിനാലും ആർക്കും തോൽപ്പിക്കാനാവില്ലെന്നായപ്പോൾ. പണ്ടദ്ദേഹത്തെ മോഹിച്ച അംബയുടെ പ്രതികാരം ആണും പെണ്ണും കെട്ട ശിഖണ്ഡിയായി പുനർജനിച്ച്‌ യുദ്ധം ചെയ്യാനൊരുങ്ങുമ്പോൾ-അത്‌ ഭീഷ്മരുടെ കീഴടങ്ങലിനും പിന്നെ അർജ്ജുനന്റെ അമ്പിനാൽ മരണത്തിലും കലാശിച്ച കഥ-ശിഖണ്ഡിയുടെ പിൻതലമുറക്കാരാണിവരെന്ന്‌ എങ്ങനെ പറഞ്ഞറിയിക്കാനാണ്‌?


അമ്മൂമ്മ മറുപടി കിട്ടാനായി ചെവി വട്ടം പിടിച്ചെങ്കിലും ആരും ഒന്നും പറഞ്ഞുകൊടുത്തില്ല. ആണും പെണ്ണും കെട്ടതിനെപ്പറ്റിയും വിശദീകരണം കൊടുക്കേണ്ടിവരും.
ആ അമ്മൂമ്മയുടെയും അന്വേഷണത്വര ഈയുള്ളവനെയും തേടിയെത്താറുണ്ട്‌. എങ്ങനെയാണവരുടെ സൃഷ്ടി! ഗുഹ്യഭാഗം എങ്ങനെയായിരിക്കും ?
കഴിഞ്ഞ മൂന്ന്‌ നാല്‌ യാത്രകളിൽ ഇവരെ സ്ഥിരമെന്നോണം കാണാമെന്നായപ്പോൾ അലട്ടിയ പ്രശ്നമാണ്‌.
കഴിഞ്ഞ യാത്രയിലാണ്‌ ഈ പ്രശ്നത്തിൽ തെല്ലെങ്കിലും പരിഹാരം ലഭിച്ചതു.
കുസൃതിത്വം വിട്ടുമാറാത്ത ചെറുപ്പക്കാർ-കൂട്ടത്തിൽ പ്രായം ചെന്ന ഒരാളുണ്ട്‌. കൗതുകത്തിന്‌ വേണ്ടിയാവാം കിട്ടിയ പൈസ കയ്യിൽ വാങ്ങി തലയിൽ കൈവയ്ക്കാൻ നേരം അവരോട്‌ ചോദിച്ചു.
എന്നും ഈ തലയിൽ കൈവയ്ക്കുന്നതിന്റെ ഉദ്ദേശ്യം?
അരേ-ഭായി 'ഹിന്ദിയിലാണ്‌ സംഭാഷണം. പറയുന്നത്‌ മനസ്സിലാവുന്നുണ്ട്‌. പക്ഷേ തിരിച്ച്‌ പറയാനുള്ള ഭാഷാ പാടവമില്ല.
പറഞ്ഞതിന്റെ പൊരുൾ;
'നിങ്ങൾക്കും കുടുംബത്തിനും നല്ലത്‌ വരട്ടെ'
ഉടനെയാണ്‌ പ്രായം ചെന്നയാളുടെ അന്വേഷണം.
അനുഗ്രഹം കൊടുക്കാൻ എന്താണ്‌ നിങ്ങൾക്ക്‌ യോഗ്യത?
ഹിജഡയുടെ മുഖംചുവന്നു. പുരികം വലിഞ്ഞു. ലിപ്സ്റ്റിക്കിട്ട ചുണ്ടുകൾ എന്തോ പറയാനായി ഓങ്ങിയെങ്കിലും മുറുക്കിച്ചുവപ്പിച്ചതെന്ന്‌ തോന്നുന്ന പല്ലുകൾ കാട്ടി ചിരിച്ചു.
ഞങ്ങളുടെ വാക്കുകൾ എന്തെന്ന്‌ പറയേണ്ട കാവ്യമില്ല.
അനുഗ്രഹിച്ചാൽ-അതനുഗ്രഹം-കുട്ടിജനിക്കുമ്പോഴും
വീട്ടിൽ കല്യാണം നടക്കുമ്പോഴും അതുപോലുള്ള മംഗളകർമ്മത്തിനെല്ലാം ഞങ്ങൾ വേണം. അത്‌ കഴിഞ്ഞാൽ?
പിന്നയാൾ പറഞ്ഞതെന്തെന്ന്‌ വ്യക്തമായില്ല.
അപ്പോഴാണ്‌ കൂട്ടത്തിൽ കുസൃതിക്കാരനായ ഒരുവന്റെ ചോദ്യം.
എന്താ താങ്കളുടെ പ്രത്യേകത?
തെറിച്ച പെണ്ണ്‌ തുറിച്ചൊന്നു നോക്കി.
എന്താ അറിയേണ്ടത്‌?
അല്ലാ-ശബ്ദം താഴ്ത്തിയാണ്‌ പറഞ്ഞത്‌.
അപ്പുറവും ധാരാളം സ്ത്രീകളിരിക്കുന്നു. അവർ കേൾക്കാതെ വേണം.
ഞങ്ങളിൽ പലർക്കും അറിയില്ലാത്ത കാര്യമാണ്‌.
ഹിജഡ എന്നൊക്കെ പറയുമ്പോൾ-
ഇത്തവണ മറുപടി നൽകിയത്‌ കൂടെയുള്ളവളാണ്‌.
പടച്ചോന്‌ സൃഷ്ടികർമ്മം നടത്തീപ്പം പറ്റിയ ഒരു കൈപ്പിഴ ഞങ്ങളുടെ ഗതി ഇങ്ങനായി.
ആ അവസ്ഥ എന്തെന്ന്‌ പറഞ്ഞില്ല.
അതോടെ പൈസ വാങ്ങിയവളുടെ മട്ട്‌ മാറി. ആകപ്പാടെ തന്നത്‌ അഞ്ച്‌ രൂപാ നാണയം. അതിനിതൊക്കെ മതി.
ചോദ്യം മുതിർന്നയാൾ പയ്യെ എഴുന്നേറ്റ്‌ രഹസ്യമെന്നോണം എന്തോ മന്ത്രിച്ചു.
ഓ-അതാണോ കാര്യം. അതിനെന്തിന്‌ ടോയ്‌ലെറ്റിൽ പോണം.
ദാ-കണ്ടോ?
കൂസലെന്യേ. അത്രയും യാത്രക്കാർ ഇരിക്കെ സാരി മാറ്റി, ബ്ലൗസിന്റെയും പിന്നെ ബ്രേസിയറിന്റെയും  ഹുക്കഴിച്ച്‌ തുറന്ന്‌ കാട്ടി. തടിച്ചിരുണ്ട മുലകൾ. അൽപം ഇടിഞ്ഞിട്ടാണ്‌. മുലക്കണ്ണ്‌ അൽപം സൂക്ഷിച്ച്‌ നോക്കിയാലേ കാണാൻ പറ്റൂ.
പലരും കണ്ൺപൊത്തിക്കളഞ്ഞു.
ജനലിന്നരികിലിരുന്ന ഒരുവളുടെ കുഞ്ഞിനെ കളിപ്പിക്കുന്നതിലായി അമ്മൂമ്മയുടെ ശ്രദ്ധ. യുവതി പുറം കാഴ്ചകളിലേക്ക്‌ നോട്ടം തിരിച്ചു.
പക്ഷേ, ചെറുപ്പക്കാർ ഉത്സുകരായി. പിന്നിലിരിക്കുന്ന പലരും എത്തിനോക്കി.
'ഓ-ഇതിൽ വല്ല്യ കാര്യൊന്നുമില്ല. ചില ഗുസ്തിക്കാർക്ക്‌
പിന്നെ ചില ശാപ്പാട്‌ രാമൻമാർക്ക്‌-തടിയും കൊടവയറുമുള്ള പലരും-അവർക്കൊക്കെ ഇതിനേക്കാളേറെയുണ്ട്‌.
എന്തോന്ന്‌ ? ചോദ്യം ചോദിച്ചയാൾ കൂടുള്ളവരോട്‌ മലയാളത്തിൽ പറഞ്ഞത്‌ ഹിജഡയ്ക്ക്‌ മനസ്സിലായില്ല.
അവർക്കൊക്കെ നെഞ്ച്‌ തടിച്ചിരിക്കും. വയറ്‌ പളപളാന്ന്‌ തൂങ്ങിക്കിടക്കും. ചിലതൈക്കിളത്തിമാരെ കണ്ടിട്ടില്ലേ? അവരുടേത്‌ പോലെ. പക്ഷേ, അവരൊന്നും സ്ത്രീകളല്ലല്ലോ.
യാത്രക്കാരുടെ സംസാരം മലയാളമായതിനാൽ ഹിജഡമിഴിച്ച്‌ നിൽക്കുകയാണ്‌. തടിച്ച നെഞ്ചിലെ മുഴകൾ തുറന്ന്‌ കാട്ടിത്തന്നെ ആ നിൽപ്‌.
ചെറുപ്പക്കാർ പിന്നെയും എന്തൊക്കെയോ പറഞ്ഞ്‌ ഒച്ചവച്ചപ്പോൾ -
ഇപ്പോ-ഈ കാണിച്ചതിനും പൈസവേണം.
അവർ ഹിന്ദിയിലങ്ങനെ പറഞ്ഞപ്പോൾ ചെറുപ്പക്കാരൻ ഹിന്ദിയിൽ തന്നെ പറഞ്ഞു.
'രൂപ തന്നില്ലേ? ഇനിയും രൂപയോ?
മറുപടി പറഞ്ഞത്‌ അവളുടെ കൂട്ടുകാരി.
എന്തോന്നാണ്‌? തുണിയഴിച്ച്‌ കാട്ടീലേ? അതിനൊന്നും വേണ്ടന്നോ?
അതിനൊന്നും കണ്ടില്ലല്ലോ. ഇങ്ങനുള്ള ആണുങ്ങൾ ഇവിടേം ഉണ്ട്‌.
അതാരാടാ?
ഇത്തവണ ചോദ്യം ചെറുപ്പക്കാരന്റെ കൂട്ടുകാരന്റെയാണ്‌.
'എടോ-താനിപ്പം ഒരു പഴയരാജാവിന്റെ കഥ സീരിയലായി വരുന്നത്‌ കാണാറുണ്ടോ? സീരിയലിന്റെ പേരു പറഞ്ഞപ്പോഴാണ്‌.
'ഓ-നമ്മുടെ പഴയ തിരുവിതാംകൂർ രാജാവിന്റെ കഥ'
തന്നെ-അതിലൊരു പിള്ളവരുന്നില്ലേ? കുമ്പയും നെഞ്ചും കുലുക്കിക്കൊണ്ട്‌. തടിച്ച ഒരുപണ്ടാരം. അയാളുടെ നെഞ്ചത്തൊള്ള അത്രേം ഈ സാധനത്തിനൊണ്ടോ?
സംസാരം മലയാളത്തിലായിരുന്നതിനാൽ ഹിജഡയ്ക്ക്‌ ഒന്നും മനസ്സിലായില്ല. പക്ഷേ, തന്നെപ്പറ്റി എന്തോ ദൂഷ്യം പറയുകയാണെന്ന്‌ കരുതി. അവർ വീണ്ടും തന്റെ പക്ഷേ ഡിമാന്റാവർത്തിച്ചു.
എനിക്കുള്ളത്‌ താ-
തന്നതല്ലേ?
ഓ-സാധാരണ ഞങ്ങള്‌ വരുമ്പം തന്നത്‌. അപ്പോ ഇങ്ങനോക്കെ അഴിച്ച്‌ കാട്ടാറുണ്ടോ? വെറുതെ ഞാനിതൊക്കെ അഴിക്കുമെന്ന്‌ കരുതിയോ?
മറ്റുള്ളയാത്രക്കാരുടെ ശ്രദ്ധ തങ്ങളുടെ മേലാണെന്ന്‌ കണ്ടപ്പോൾ വിവരാഘോഷകനായവൻ ഈ ശല്യത്തെ എങ്ങനെയെങ്കിലും ഒഴിവാക്കണമെന്ന്‌ കരുതിയാവണം പോക്കറ്റിൽ നിന്ന്‌ ഒരുപത്ത്‌ രൂപാകൂടി കൊടുത്തു.
ഇത്തവണ പ്രതികരണം കൂടെയുണ്ടായിരുന്നവളുടെയാണ്‌
എന്ത്‌? തുണിയഴിച്ച്‌ കാട്ടണേന്‌ പത്ത്‌ രൂപയോ?
സ്ത്രീ രൂപമാണെങ്കിലും ശബ്ദം ഒരു പ്രാകൃതമനുഷ്യന്റെ പോലെ-പരുക്കൻ.
പിന്നെന്താ വേണ്ടെ?
കയ്യുയർത്തി നൂറ്‌ എന്ന അർത്ഥത്തിൽ ആംഗ്യംകാട്ടിയപ്പോൾ-'നൂറോ? അതിൽ ഞങ്ങൾ ഒന്നും-
യാത്രക്കാരിൽ സ്ത്രീകളുണ്ടെന്ന ബോദ്ധ്യം വന്നതിനാലാവാം, ചെറുപ്പക്കാരൻ തണുത്തു.
അയാൾ പോക്കറ്റിൽ കയ്യിട്ട്‌ രൂപയെടുക്കാനുള്ള ശ്രമമായിരുന്നു.
കൂട്ടുകാരൻ വിട്ടില്ല.

താനെത്രയാ കൊടുക്കാൻ പോണെ?
നൂറെങ്കിൽ നൂറ്‌. ശല്യം പോട്ടെ. അല്ലെങ്കിൽ-
നൂറ്‌ - കൂട്ടുകാരൻ പയ്യെ ഹിജഡയുടെ നേർക്ക്‌ തിരിഞ്ഞു.
ശരി തരാം, പിന്നെ-അടക്കത്തിൽ പറഞ്ഞതെന്തെന്ന്‌ കൂടെയുള്ളവർക്ക്‌ മനസ്സിലായില്ല.
ഹിജഡ-ഇപ്പോൾ ഒന്നു തണുത്തു. എങ്കിലും അൽപം ഉച്ചത്തിൽ തന്നെ പറഞ്ഞു.
'ഓ-അങ്ങോട്ടൊന്നും പോവണ്ട. സംശയമുള്ളോരെല്ലാം കണ്ടോ?
അവർ സാരിപൊക്കി. അടിയിലെ പാവാടയും പൊക്കി.
ശരിക്കും ഒരു സ്വയം വസ്ത്രാക്ഷേപം.
'കണ്ടോടാ, കണ്ടോ-തൃപ്തിയായോ? ജീവിക്കാൻ വേറെ മാർഗ്ഗോല്ലാത്തോണ്ടാ ഇപ്പണിക്ക്‌ പോണെ.
അവസാനത്തെ വാക്ക്‌ ഉച്ചത്തിലാണെങ്കിലും തേങ്ങിയാണ്‌ പറഞ്ഞത്‌.
ചോദ്യം ചോദിച്ച ചെറുപ്പക്കാരന്റെ മുഖം വിളറി വെളുത്തു. ഒറ്റനോട്ടത്തോടെ അയാൾ മുഖം തിരിച്ചു. പോക്കറ്റിൽ നിന്നും നേരത്തേയെടുത്ത നൂറിന്റെ നോട്ട്‌ ഹിജഡയുടെ കയ്യിൽ പിടിപ്പിച്ചു.
നോട്ട്‌ കിട്ടിയ പാടെ അവർ. കല്ലുയർത്തി തലയിൽ വച്ച്‌ പറഞ്ഞു.
ഞാൻ പറഞ്ഞത്‌ സത്യാ. വേറെ മാർഗ്ഗോല്ലാത്തോണ്ടാ. ആരും പണിതരില്ല. സ്കൂളിൽ പോവാൻ പറ്റില്ല. ആരുടെ മകൻ, അല്ലെങ്കിൽ മകൾ എന്നേ ചോദിക്കൂ. ഞങ്ങളെപ്പോലുള്ളോർ പിന്നെവിടെപ്പോവും?
ഹിജഡയുടെ കൂടെയുള്ള ആൾ മുഴുവനാക്കി.
ശാപം കിട്ടിയ ജന്മാണ്‌. ഇതുപോലുള്ള സ്ഥലങ്ങളിലേ വരാൻ പറ്റൂ. പക്ഷേ, രാത്രി എന്നാലും ശല്ല്യൊണ്ട്‌. ചിലവന്മാർ ഒന്നും തരപ്പെടാത്തപ്പോ വരണത്‌ ഞങ്ങടെ അടുത്തോട്ട്‌, പിന്നെ പോലീസിന്റെ ശല്യം- ആകെ ഒരാശ്വാസം കല്യാണവീട്ടിലോ, കുഞ്ഞുജനിക്കുമ്പോഴോ, ചിലേടത്ത്‌ മരണം ഉണ്ടാവുമ്പോഴോ- ഞങ്ങള്‌ വേണം. എന്നാലും ദൂരെ നിൽക്കാനേ പറ്റൂ. ആർപ്പ്‌ വിളിക്കാനും മരണവീട്ടിൽ നെഞ്ചത്ത്‌ തല്ലി കരയാനും ഞങ്ങള്‌ വേണം. പന്തലിന്‌ വെളിയിലോ,മതിലിനു പുറത്തോ നിൽക്കാനേ പറ്റൂ- അവർപോയതോടെ കുറെനേരം കമ്പാർട്ട്‌മന്റിനകത്ത്‌ നിശ്ശബ്ദതയായിരുന്നു. പിന്നെപ്പോഴോ കൗതുകവസ്തുക്കൾ വിൽക്കുന്ന ഒരുവൻ വരുന്നത്‌ വരെ അത്‌ നീണ്ടുനിന്നു.
കൗതുക വസ്തുക്കളുടെ പിന്നാലെ മറ്റുള്ളവർ പോയപ്പോൾ നൂറ്‌ രൂപ കൊടുത്തയാളുടെ അടുക്കൽ കൂട്ടുകാരൻ ശബ്ദം താഴ്ത്തി ചോദിച്ചു.
'താനേതായാലും കണ്ടില്ലേ? എങ്ങനാ-ഇപ്പയെന്നപോലെ- ഒന്നുമില്ലെ-?
ഇതുവരെ നിശ്ശബ്ദനായിരുന്ന അയാൾ പറഞ്ഞു.
അവള്‌ നമ്മെ പറ്റിക്കുവാർന്നു. ശരിക്കും ഒരാണ്‌. നെഞ്ചത്തെ മുഴുപ്പ്‌ വച്ചോണ്ട്‌ ഈ വേഷം കെട്ട്‌. നമ്മളൊക്കെ വിഡ്ഡികളായി.
കൂട്ടുകാരൻ കുലുങ്ങിച്ചിരിച്ചു. അയാൾ പറഞ്ഞു.
അയാൾ നമ്മളെ മാത്രല്ല പറ്റിച്ചേ? യഥാർത്ഥ ഹിജഡകൾ കർണ്ണാടകയിലും മഹാരാഷ്ട്രയിലും ധാരാളൊണ്ട്‌. അവരേം പറ്റിച്ചോണ്ടാ ഈ നടപ്പ്‌. സത്യം പറഞ്ഞാൽ അവരുടേം വയറ്റിപ്പിഴപ്പാ മുട്ടണെ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...