Showing posts with label v jayadev. Show all posts
Showing posts with label v jayadev. Show all posts

24 May 2013

നിശാനിയമം


വി ജയദേവ് 
 


സുകേശനടക്കം നാലുപേരെ രാജാവിന്റെ ഭടന്മാര്‍ പിടിച്ചുകെട്ടി രാജസദസിലേക്ക്‌ ആനയിച്ചു. തലവെട്ടിക്കളയലായിരിക്കും രാജാവു്‌ വിധിക്കാന്‍ പോകുന്ന ശിക്ഷയെന്ന്‌ സുകേശന്‌ ഏതാണ്ട്‌ ഉറപ്പായിരുന്നു. മറ്റു മൂന്നു  പേരും ആകെ പേടിച്ചരണ്ടാണു നടന്നിരുന്നത്‌. സുകേശനും അല്‍പ്പം പരിഭ്രമം തോന്നാതിരുന്നില്ല. നിശാനിയമം പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെ രാജഭടന്മാര്‍ എല്ലാ ആയുധങ്ങളോടും കൂടി പട്ടണത്തില്‍ പ്രകടനം നടത്തിയിരുന്നു. എന്തോ മഹാ വിപത്തു സംഭവിക്കാന്‍ പോകുന്നുവെന്ന്‌ അതു ജനങ്ങളില്‍ ഭീതി വളര്‍ത്തി. അയല്‍ രാജ്യത്തു നിന്നു കുറെ ചാരന്മാരും പടയാളികളും രാജ്യത്തേക്കു നുഴഞ്ഞുകയറിയിട്ടുണ്ടെന്നതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന രാജശാസനം അവര്‍ വിളംബരം ചെയ്‌തു കൊണ്ടിരുന്നതു സുകേശനും കേട്ടതാണ്‌. 
പടയാളികളുടെ സായുധ മാര്‍ച്ച്‌ കഴിഞ്ഞയുടനെത്തന്നെ, സ്വയംപ്രഭ ഒരു പെണ്‍പുലിയുടെ വേഷമെടുത്തുകഴിഞ്ഞിരുന്നു. ചാരന്മാരും പടയാളികളും അതിര്‍ത്തി കടന്നെത്തിയതിനാല്‍ അവരെ കണ്ടുപിടിക്കുന്നതിനു സഹായിക്കും വിധം ജനങ്ങള്‍ മറ്റു വേഷങ്ങള്‍ ഉടന്‍ സ്വീകരിക്കണമെന്ന രാജശാസനം അനുസരിച്ചായിരുന്നു അത്‌. അത്തരമൊരു നിയമം രാജ്യത്തു നേരത്തേ തന്നെ ഉണ്ടായിരുന്നു. അതീവ ജാഗ്രത പുലര്‍ത്തി പടയാളികളുടെ മാര്‍ച്ച്‌ അതിന്റെ സൂചനയാണ്‌. സുകേശനു വേണ്ടി സ്വയംപ്രഭ ഒരു കടുവയുടെ വേഷമാണു തിരഞ്ഞെടുത്തുവച്ചിരുന്നത്‌. പെട്ടെന്നു വേഷം മാറാന്‍ വേണ്ടി ചായങ്ങളും അവ ദേഹത്ത്‌ ശരിക്കും ഒട്ടിനില്‍ക്കാന്‍ വേണ്ട ലേപനങ്ങളും തയാറാക്കിവച്ചിരുന്നു. എന്നാല്‍ രാജശാസനമനുസരിച്ചു വേഷം മാറുന്നതിനോടു പണ്ടേ സുകേശന്‍ അത്ര താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാലും രാജ്യത്തിന്റെ രക്ഷയ്‌ക്കു വേണ്ടി ഏതു വേഷം കെട്ടുന്നതിലും തെറ്റില്ലെന്നൊരു നിലപാടായിരുന്നു സ്വയംപ്രഭയ്‌ക്ക്‌. അതുകൊണ്ടുതന്നെ പടയാളികളുടെ മാര്‍ച്ച്‌ കഴിഞ്ഞയുടനെ അവള്‍ ദേഹത്തെ രഹസ്യഭാഗങ്ങള്‍ മറയ്‌ക്കാന്‍ നേര്‍ത്തൊരു ആവരണമണിയുകയും ബാക്കി ഭാഗത്തു മഞ്ഞച്ചായ തേയ്‌ക്കുകയും ചെയ്‌തു ശരിക്കുമൊരു പെണ്‍പുലിയായി മാറുകയായിരുന്നു. സന്ദര്‍ഭം അനുകൂലമല്ലാത്തതു കൊണ്ടു മാത്രം പെണ്‍പുലിയെ ഒന്നു കെട്ടിപ്പിടിച്ചാലോ എന്ന മോഹം സുകേശന്‍ ഉപേക്ഷിക്കുകയായിരുന്നു. അയാള്‍ ഉലയില്‍ തീ വളര്‍ത്താനുള്ള ചക്രം തിരിക്കുകയും ചുവന്നുപഴുത്ത ഇരുമ്പിന്മേല്‍ കൂടം കൊണ്ട്‌ അടിച്ചുപരത്തുകയും ചെയ്‌തു. ആരോടോ ഉള്ള ദേഷ്യം അയാളുടെ കൈകള്‍ക്കു പ്രത്യേക ശക്‌തി നല്‍കുകയായിരുന്നോ എന്നു സ്വയംപ്രഭ സംശയിച്ചു. 
അയാളെ കൊതിപ്പിച്ചു കൊണ്ട്‌ ഒരു നോട്ടം നോക്കിയതിനു ശേഷം സുകേശനു കടുവയായി വേഷം മാറാനുള്ള ചായങ്ങള്‍ എടുത്തുവയ്‌ക്കാനാണ്‌ അവള്‍ ശ്രദ്ധിച്ചത്‌. എന്നാല്‍ ആയുധങ്ങള്‍ ഉണ്ടാക്കുന്ന തന്റെ ജോലിയില്‍ മുഴുകുകയല്ലാതെ അതൊന്നും സുകേശന്‍ ശ്രദ്ധിച്ചേയില്ല. രാജാവ്‌ പറയുന്നതിനനുസരിച്ചു വേഷം മാറി കടുവയായും പുലിയായും പട്ടിയായും ജീവിക്കേണ്ട ആവശ്യമില്ലെന്ന നിലപാട്‌ അയാള്‍ മനസില്‍ ആവര്‍ത്തിക്കുകയും ചെയ്‌തു. എന്നാല്‍ വൈകുന്ന ഓരോ നിമിഷവും സ്വയംപ്രഭയില്‍ വല്ലാത്തൊരു പേടി നിറച്ചുകൊണ്ടിരുന്നു. പെട്ടെന്നു വേഷം മാറാന്‍ അയാള്‍ സുകേശനെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. പടയാളികളുടെ മാര്‍ച്ച്‌ കഴിഞ്ഞു നേരമിത്രയും ആയിക്കഴിഞ്ഞ സ്‌ഥിതിക്കു പരിശോധനയ്‌ക്കായി പടയാളികള്‍ ഏതു നിമിഷവും എത്തുമെന്ന കാര്യത്തില്‍ അവള്‍ക്കു സംശയമില്ലാത്തതു തന്നെയായിരുന്നു കാരണം. വേഷം മാറാത്തവരെ അയല്‍ രാജാവിന്റെ ചാരന്മാരായി മുദ്ര കുത്തപ്പെടുമെന്ന്‌ ഉറപ്പാണ്‌. എത്ര കാലമായി ഈ രാജ്യത്തു കഴിയുന്നു എന്നൊന്നും പരിഗണിച്ചുവെന്നു വരില്ല. സുകേശനാണെങ്കില്‍ എത്രയോ കാലമായി അതേ രാജ്യത്തു ആയുധങ്ങളുണ്ടാക്കുന്ന കൊല്ലപ്പണിക്കാരനായി വേലയെടുക്കുന്നത്‌ ഏതാണ്ടെല്ലാവര്‍ക്കും അറിയാം. കത്തികളുണ്ടാക്കാനോ അവയ്‌ക്കു മൂര്‍ച്ച വയ്‌പിക്കാനോ ചുറ്റുവട്ടത്തുള്ളവരെല്ലാം അയാളുടെ ആലയില്‍ എത്താറുമുണ്ട്‌. പടയാളികള്‍ തന്നെ വാളും കുന്തവുമുണ്ടാക്കാനും അറ്റകുറ്റപ്പണി നടത്തിക്കാനുമായി അവിടെ വരാറുണ്ട്‌. എന്നാല്‍ വേഷം മാറിയില്ലെങ്കില്‍ ഈ പരിചയമൊന്നും വിലപ്പോവില്ലെന്നു സ്വയംപ്രഭയ്‌ക്കു നന്നായി അറിയാവുന്നതാണ്‌. 
അതു സുകേശനും നിശ്‌ചയമുണ്ടായിരുന്ന കാര്യം തന്നെ. അയല്‍ രാജ്യത്തു നിന്നു ചാരന്മാര്‍ നുഴഞ്ഞുകയറിയാല്‍ വേഷം മാറണമെന്ന രാജശാസനത്തിന്‌ എതിര്‍വാക്കില്ല. എല്ലാവരും അനുസരിക്കാന്‍ ബാധ്യസ്‌ഥരുമാണ്‌. എന്നാല്‍ അയല്‍ രാജ്യത്തു നിന്നു പടായളികളും ചാരന്മാരും നുഴഞ്ഞുകയറുന്നതു രാജനീതിയുടെ മാത്രം ഭാഗമാണെന്നും സാധാരണ ജനങ്ങളുടെ ജീവിതത്തില്‍ അതിന്‌ ഒരു സ്വാധീനമില്ലെന്നുമായിരുന്നു സുകേശന്റെ നിലപാട്‌. നുഴഞ്ഞുകയറ്റം തടയേണ്ടതു രാജാവിന്റെയും പടയാളികളുടെയും കര്‍ത്തവ്യവുമാണ്‌. അതില്‍ ജനങ്ങള്‍ക്ക്‌ ഒരു പങ്കുമില്ല. അതില്‍ വീഴ്‌ച വന്നുവെങ്കില്‍ അതിനുത്തരവാദപ്പെട്ടവരുടെ പേരിലാണു ശിക്ഷാനടപടികളെടുക്കേണ്ടത്‌. അല്ലാതെ ജനങ്ങള്‍ വേഷം മാറി ചാരന്മാരെ കണ്ടെത്താന്‍ സഹായിക്കണമെന്നു പറയുന്നത്‌ എവിടത്തെ നീതിയാണ്‌?. സുകേശന്‍ തന്നോടു തന്നെ ചോദിച്ചു. എന്നാല്‍ അതിനൊരുത്തരം പറയാന്‍ ആര്‍ക്കും താല്‍പ്പര്യമില്ല. അയല്‍ രാജാവിന്റെ ചാരനെന്ന്‌ അറിയപ്പെടുന്നതാണ്‌ ജീവിതത്തിലെ ഏറ്റവും വ�ിയ അവഹേളനമെന്ന്‌ അവര്‍ വിചാരിച്ചു. രാജ്യത്തോടുള്ള കൂറും സ്‌നേഹവും പ്രകടമാക്കേണ്ടതു വേഷം മാറിയല്ല, മറിച്ച്‌ രാജ്യത്തെ യഥാര്‍ഥ പൗരനെന്ന്‌ അഭിമാനിച്ചുകൊണ്ടാകാണമെന്നതായിരുന്നു അയാളുടെ പക്ഷം. എന്നാല്‍ , സ്വകാര്യമായി പലരും ഇതിനോട്‌ അനുകൂലിച്ചെങ്കിലും പരസ്യമായി ഒന്നും പ്രതികരിക്കാന്‍ തയാറായിരുന്നില്ല. അമ്പതു വര്‍ഷമായി ഹജൂര്‍ കച്ചേരിയില്‍ ജോലിയെടുക്കുന്ന വിരാടനും അത്രയേറെ കൊല്ലങ്ങളായി പട്ടണത്തിന്റെ മൂലയില്‍ പലചരക്കുകട നടത്തുന്ന ദേവിദാസനും ദേഹത്തു ചായം തേച്ചു വേഷം മാറി രാജ്യത്തോടുള്ള കൂറു കാണിക്കേണ്ടതുണ്ടോ എന്നും സുകേശന്‍ ചോദിക്കുമായിരുന്നു. 
എന്നാലും രാജശാസനം വീണ്ടും സജീവമാവുമ്പോള്‍ വിരാടനും ദേവിദാസനും വേഷം മാറേണ്ടിയിരുന്നു. വലിയ കഴുതച്ചെവികള്‍ വച്ചുകെട്ടി വിരാടനും മുഖത്തു ചായം തേച്ചു കാട്ടാളനായി ദേവിദാസനും വേഷം മാറി. ഇതു വല്ലാത്ത ധര്‍മസങ്കടത്തിലാക്കുന്നുണ്ട്‌ അവരെയെങ്കിലും. രാജാവിന്റെ ദേഷ്യത്തിനു പാത്രമാവാന്‍ വയ്യ എന്ന വല്ലാത്തൊരു ദൈന്യതയുണ്ടെങ്കിലും. എന്നാല്‍ സുകേശന്‌ അത്തരം ന്യായീകരണങ്ങളിലൊന്നും വലിയ തൃപ്‌തിയുണ്ടായിരുന്നില്ല. രാജശാസനം നടപ്പാവുന്ന സമയത്തു രാജാവും വേഷം മാറുന്നുണ്ടല്ലോ എന്ന മറുചോദ്യം കൊണ്ടാണു പലരും സുകേശന്റെ ആശങ്കകളെ നേരിട്ടിരുന്നത്‌. രാജാവും വേഷം മാറുന്നുവെന്നതും ന്യായീകരണമാവുന്നില്ല. അതേ സമയം, പടയാളികള്‍ വേഷം മാറുന്നുമില്ല. ഇരു രാജ്യങ്ങളിലേയും ജനങ്ങള്‍ തമ്മില്‍ തൊലിയുടെ നിറത്തിലും എടുപ്പിലും നടപ്പിലും കാര്യമായ വ്യത്യാസമില്ലെന്ന കാരണമാണു കൊട്ടാരത്തില്‍ നിന്നു വേഷം മാറലിനു കാരണമായി പറഞ്ഞിരുന്നത്‌. എന്നാല്‍ പടയാളികള്‍ വേഷം മാറാത്ത സ്‌ഥിതിക്ക്‌ ചാരന്മാര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും അവരുടെ  വേഷത്തില്‍ വന്നുകൂടേ എന്നായിരുന്നു സുകേശന്റെ ചോദ്യം. ജനങ്ങള്‍ മാത്രം ഓരോ തവണയും ഈ വികൃത വേഷങ്ങള്‍ കെട്ടാന്‍ ബാധ്യസ്‌ഥമാകുന്നതിന്റെ യുക്‌തിയായിരുന്നു സുകേശന്‌ ഒരിക്കലും പിടികിട്ടാതിരുന്നത്‌. എന്നാല്‍ പടയാളികള്‍ക്കു പരസ്‌പരം അറിയാമെന്നും അവര്‍ക്കു സ്വയം തിരിച്ചറിയാന്‍ ഓരോ രഹസ്യവാക്കുകളുണ്ടെന്നുമൊക്കെയായിരുന്നു ഈ ചോദ്യത്തിനു സുകേശനു മുന്നില്‍ പലരും നിര്‍ദേശിച്ച ഉത്തരങ്ങള്‍. എന്നാല്‍ ജനങ്ങള്‍ക്കും ഓരോ രഹസ്യവാക്ക്‌ നല്‍കട്ടെ എന്ന സുകേശന്റെ നിര്‍ദേശം ആരും ചെവിക്കൊണ്ടുമില്ല. 

സ്വയംപ്രഭയുടെ ആശങ്കകളും അതുപോലെ സുകേശന്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല. അയാള്‍ ചുട്ടു പഴുത്ത ഇരുമ്പിന്മേല്‍ കൂടം കൊണ്ട്‌ ആഞ്ഞടിക്കുന്നതു തുടര്‍ന്നു. അതുകൊണ്ടൊന്നും പടയാളികളുടെ വരവിനെ തടഞ്ഞുനിര്‍ത്താനാവില്ലെന്ന്‌ അവള്‍ക്ക്‌ അറിയാമായിരുന്നു. കടുവയായി മാറിയില്ലെങ്കിലും എന്തെങ്കിലും ചായം പേരിനെങ്കിലും ദേഹത്തു പുരട്ടാന്‍ അവള്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. എന്തെങ്കിലും സൂത്രവിദ്യ ഒപ്പിച്ചില്ലെങ്കില്‍ കൈയില്‍ വിലങ്ങുവീഴുമെന്ന്‌ ഉറപ്പായിരുന്നു. കടുവച്ചായം അയാളുടെ ദേഹത്തേക്ക്‌ ഒഴിച്ചാലോ എന്നൊരു നിമിഷം അവള്‍ ആലോചിച്ചു. ചുട്ടുപഴുത്ത ഇരുമ്പു തല്ലുന്ന കൂടം തന്റെ നേരേ ചാട്ടുളി പോലെ വന്നാലും കുഴപ്പമില്ലെന്ന്‌ അയാള്‍ക്കു തോന്നിപ്പോയി. അല്ലാതെ രാജാവിന്റെ ശിക്ഷയില്‍ നിന്ന്‌ അയാളെ ഒഴിവാക്കാന്‍ വേറെ വഴിയൊന്നുമില്ല. രാജാവിന്റെ ഉത്തരവിനെ ധിക്കരിച്ചു വേഷം മാറാതിരിക്കുന്നതു രാജ്യദ്രോഹക്കുറ്റമായാണ്‌ പൊതുവേ കരുതപ്പെട്ടിരുന്നത്‌. അതിനുള്ള പരമാവധി ശിക്ഷ തലവെട്ടലും. ഒരാളെയെങ്കിലും തലവെട്ടാന്‍ കിട്ടുന്നതു രാജാവിന്‌ ഇഷ്‌ടമുള്ള കാര്യമാണ്‌. അതു മറ്റു ജനങ്ങള്‍ക്ക്‌ ഒരു പാഠമായിരിക്കുമല്ലോ. അച്ചടക്കമുള്ള രാജ്യത്തിന്‌ അച്ചടക്കമുള്ള ജനതയാണു പരമപ്രധാനമെന്നതു രാജാവിന്റെ സ്‌ഥിരം പല്ലവിയുമായിരുന്നു. 
എന്നാല്‍, കടുവച്ചായം സുകേശന്റെ നേര്‍ക്കു വീശിയൊഴിക്കാനുള്ള ആലോചനയിന്മേല്‍ കൂടുതല്‍ ചിന്തിക്കാനുള്ള സമയം സ്വയംപ്രഭയ്‌ക്കു ലഭിച്ചില്ല. അതിനു മുമ്പു തന്നെ ആലയുടെ മുന്നില്‍ പടയാളികള്‍ എത്തിയിരുന്നു. പുറത്തുനടക്കുന്നതൊന്നും ശ്രദ്ധിക്കാതെ കൂടംതല്ലില്‍ മാത്രം മനസാഴ്‌്‌ത്തിയിരുന്ന സുകേശന്‍ ആദ്യം അതൊന്നും കണ്ടിരുന്നില്ല. പിന്നെ തലയുയര്‍ത്തി പടയാളികളെ കണ്ടപ്പോള്‍ പരിചയം പുതുക്കാനെന്നവണ്ണം ഒന്നു ചിരിക്കാനായിരുന്നു അയാള്‍ ശ്രമിച്ചത്‌. അയാള്‍ക്കു പരിചയമുള്ള പടയാളികള്‍ തന്നെയായിരുന്നു അത്‌. പല കാര്യങ്ങള്‍ക്കും തന്റെ ആലയില്‍ അവര്‍ വരാറുണ്ടായിരുന്നു. അയാളുടെ വാളിന്റെ മൂര്‍ച്ച പോലും തന്റെ സംഭാവനയാണെന്നും സുകേശന്‍ തിരിച്ചറിഞ്ഞു. എന്നാല്‍ പടയാളികളുടെ ശരീരഭാഷ പരിചയത്തിന്റേതായിരുന്നില്ല. മുമ്പൊരിക്കലും തമ്മില്‍ കണ്ടിട്ടില്ലെന്ന മട്ടിലായിരുന്നു അവരുടെ പെരുമാറ്റം. വാളിന്റെ മൂര്‍ച്ചയെങ്ങനെയിരിക്കുന്നു എന്നൊക്കെ സുഖവിവരങ്ങള്‍ ചോദിച്ചു സന്ദര്‍ഭത്തിന്റെ ഗൗരവം അല്‍പ്പം കുറയ്‌ക്കാമെന്നാണു സുകേശന്‍ ആദ്യം വിചാരിച്ചത്‌. പിന്നെയതയാള്‍ വേണ്ടെന്നുവച്ചു. ഊരിപ്പിടിച്ച വാളും ഒരു പരിചയവും കാണിക്കുന്നില്ല. അതിവിടെ ചുട്ടുപഴുത്തു കിടന്നതാണെന്നൊരു ഭാവവും അതിനില്ല. തന്റെ കൂടം കൊണ്ടു കുറെ ഇടിയും കൊണ്ടതാണ്‌. പാറക്കല്ലു പോലും കൊത്തിയറുക്കാവുന്ന മൂര്‍ച്ചയുമായാണ്‌ ഇവിടെ നിന്നു പോയത്‌. മനുഷ്യന്റെ ചങ്കിന്റെ അടുത്തുകൂടെപ്പോയാല്‍ ചോരയിറ്റു വീഴും എന്നതായിരുന്നു അന്നത്തെ സ്‌ഥിതി. എന്തു പറഞ്ഞാലും ഇരുമ്പിന്റെ കാര്യമങ്ങനെ. കാര്യം കഴിഞ്ഞാല്‍ പിന്നെ കണ്ടാല്‍ കാണാത്തതു പോലെയാവും. എന്നാലും ഈ പടയാളികള്‍ ഇത്രയും അപരിചിതരായി മാറിയതെന്തുകൊണ്ട്‌ എന്നു ചിന്തിക്കുകയായിരുന്നു സുകേശന്‍. അകത്തുനിന്നെവിടോ നിന്നുയര്‍ന്നുവന്ന ഒരു നിലവിളിയെ തൊണ്ടയില്‍ അമര്‍ത്തിവയ്‌ക്കാന്‍ ശ്രമിക്കുകയായിരുന്നു സ്വയംപ്രഭ. 
ഒരു കത്തിയുടെ ജോലി കൂടി കഴിഞ്ഞിട്ടു വേഷം മാറാനിരിക്കുകയായിരുന്നു സുകേശന്‍ എന്ന സ്വയംപ്രഭയുടെ വിശദീകരണമൊന്നും പടയാളികള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. മറിച്ച്‌ അയാള്‍ ഉണ്ടാക്കിക്കൊണ്ടിരുന്ന ആയുധത്തില്‍ കണ്ണുകളുടക്കി നില്‍ക്കുകയായിരുന്നു അവര്‍. സാധാരണ പോലെ കത്തിയോ വാളോ ആയിരുന്നു അത്‌. എന്നാല്‍ പടയാളികള്‍ക്ക്‌ അങ്ങനെയല്ല തോന്നിയത്‌. ഇതെന്താ പുതിയൊരു ആയുധമെന്നായിരുന്നു അവരുടെ ചോദ്യം തന്നെ. ഇനി വേഷം മാറിയാലും പ്രയോജനമൊന്നും ഉണ്ടാവാന്‍ പോവില്ലെന്നൊരു ചിന്ത സ്വയംപ്രഭയുടെ ഉള്ളം നീറ്റിത്തുടങ്ങിയിരുന്നു. നേരത്തേ വേഷം മാറിയിരുന്നെങ്കില്‍ പോലും പടയാളികള്‍ സുകേശനെ വെറുതേ വിടില്ലായിരുന്നു എന്നും അവള്‍ക്കു തോന്നി. താനുണ്ടാക്കുന്നതു വീട്ടാവശ്യത്തിനുള്ള ഒരു സാധാരണ കത്തിയാണെന്നും സ്വയംപ്രഭ കുറെക്കാലമായി ആവശ്യപ്പെടുന്നതാണെന്നും ഓരോരോ ജോലിത്തിരക്കു കാരണം അതിന്റെ നിര്‍മാണം നീണ്ടുപോയതാണെന്നുമുള്ള സുകേശന്റെ മറുപടി പടയാളികളില്‍ എന്തെങ്കിലും സ്വാധീനം ചെലുത്താനായിട്ടുണ്ടോ എന്നും അവള്‍ സംശയിച്ചു. സുകേശന്‍ പറയുന്ന മറുപടികളിലായിരുന്നില്ല അവരുടെ ശ്രദ്ധ, മറിച്ചു കത്തിയിലായിരുന്നു. 
ഒരാളുടെ കഴുത്തു കാണേണ്ട താമസമേയുള്ളൂവല്ലോ അതിന്റെ മൂര്‍ച്ചയ്‌ക്കു ചോര നൊട്ടിനുണയാന്‍ എന്നൊരു അഭിപ്രായമാണു കൂടെയുണ്ടായിരുന്ന പടയാളിയില്‍ നിന്നു പുറത്തുവന്നത്‌. അങ്ങനെയെത്ര കത്തിയുണ്ടാക്കിക്കൊടുക്കാമെന്നേറ്റിരിക്കുന്നത്‌ എന്ന ചോദ്യം കേട്ടപ്പോള്‍ സ്വന്തം പുലിവേഷത്തോട്‌ ആദ്യമായി സ്വയംപ്രഭയ്‌ക്കു തന്നെ പുച്‌ഛവും സ്വയം ജാള്യവും തോന്നി. വാളിന്റെ മുന കൊണ്ടു സുകേശന്റെ താടിക്കടിയില്‍ കഴുത്തില്‍ അമര്‍ത്തിക്കൊണ്ട്‌ അയാളോട്‌ എഴുന്നേല്‍ക്കാന്‍ പറഞ്ഞുകഴിഞ്ഞിരുന്നു അപ്പോഴേക്കും. പെട്ടെന്ന്‌ ഒരു കൂട്ടം 
പടയാളികളുടെ ആരവത്തിലേക്ക്‌ അയാള്‍ എടുത്തെറിയപ്പെടുന്നതും കൈകാലുകളിലേക്കു ഇരുമ്പുചങ്ങലകള്‍ ആര്‍ത്തിയോടെ പ്രവേശിക്കുന്നതും അവള്‍ കണ്ടു. പറയേണ്ടതെല്ലാം പറഞ്ഞുകഴിഞ്ഞെന്നും രാജാവിനു ഇനി വധശിക്ഷ വിധിക്കുക മാത്രമേ ബാക്കിയുള്ളൂവെന്നും അവള്‍ക്കു തോന്നി. സുകേശനെ ഇനിയൊരു പഴുതും രക്ഷിക്കാനായി ഉണ്ടാവില്ലെന്നു തന്നെയാണ്‌ അവള്‍ സുകേശനെ പടയാളികള്‍ കൊട്ടാരത്തെ ലക്ഷ്യമാക്കി നയിക്കുമ്പോള്‍ ഓര്‍ത്തുകൊണ്ടുനിന്നത്‌. ഒരു മോഹാലസ്യത്തിലേക്ക്‌ എപ്പോഴോ സ്വയംപ്രഭ വീണുപോയിരുന്നു. 
മറ്റു മൂന്നുപേരും ചെയ്‌ത കുറ്റമെന്താണെന്നു സുകേശന്‌ ഊഹിക്കാന്‍ പോലുമായിരുന്നില്ല. താന്‍ ചെയ്‌ത കുറ്റത്തെക്കുറിച്ചും അയാള്‍ക്ക്‌ ഒരു രൂപവുമുണ്ടായിരുന്നില്ല. നുഴഞ്ഞുകയറ്റക്കാര്‍ വന്നതിനാല്‍ വേഷം മാറിയിരിക്കണമെന്ന ഉത്തരവ്‌ അയാള്‍ പാലിച്ചിട്ടില്ലെങ്കില്‍ തന്നെയും. അതു രാജ്യത്തെ സംബന്ധിച്ച്‌ ഒരു കുറ്റം തന്നെയാണ്‌. എന്നാലും താനൊരു ചാരനോ നുഴഞ്ഞുകയറ്റക്കാരനോ ആണെന്നു പടയാളികള്‍ക്കു പോലും സംശയമുണ്ടാകാനും ഇടയില്ല. വേഷം മാറാത്തതു മാത്രമല്ല താന്‍ ചെയ്‌ത കുറ്റമെന്ന്‌ അയാള്‍ക്കു തോന്നിത്തുടങ്ങിയിരുന്നു. പടയാളികളുടെ ചോദ്യങ്ങളില്‍ ഒളിഞ്ഞിരുന്ന സംശയമല്ല, മറിച്ച്‌ അവയിലെ സ്‌ഥിരീകരണങ്ങളെക്കുറിച്ച്‌ അയാള്‍ ബോധവാനായിക്കഴിഞ്ഞിരുന്നു. വേഷം മാറിയിരുന്നെങ്കില്‍ പോലും താന്‍ പിടിക്കപ്പെടുമായിരുന്നുവെന്ന്‌ അയാള്‍ക്ക്‌ എന്തുകൊണ്ടോ തോന്നിത്തുടങ്ങിയിരുന്നു. രാജാവിന്റെ മുമ്പില്‍ അരങ്ങേറാനിരിക്കുന്നത്‌ ഈ കുറ്റപത്രത്തിന്റെ അടിസ്‌ഥാനത്തിലുള്ള വിചാരണയായിരിക്കും എന്ന തോന്നലും തെറ്റിയില്ല. 
മറ്റു മൂന്നു പേരും പേടിച്ചുവിറച്ചിരിക്കുകയാണെന്നു തന്നെ തോന്നും അവരുടെ മുഖഭാവവും നടപ്പുമൊക്കെ കണ്ടാല്‍. അതിലൊരാളോടു സംസാരിക്കാനും സുകേശന്‍ ശ്രമിച്ചുനോക്കി. എന്നാല്‍ പടയാളികളുടെ കണ്ണില്‍ പെടാതെ അതു സാധിക്കുകയുമില്ലായിരുന്നു. പടയാളികളാണെങ്കില്‍ അയാളുടെ ദേഹത്തു നിന്നു കണ്ണെടുത്തിരുന്നില്ല. താന്‍ പണിതുകൊണ്ടിരുന്ന അടുക്കളക്കത്തി അതിലൊരാളുടെ കൈയില്‍ കണ്ടതോടെ, തന്റെ പേരില്‍ നടക്കാനിരിക്കുന്ന വിചാരണ സംബന്ധിച്ച്‌ ഒരു ഏകദേശ രൂപം അയാള്‍ക്കു കിട്ടി. അതു സ്വയംപ്രഭ ആവശ്യപ്പെട്ട പ്രകാരം ഒരു സാധാരണ കത്തിയാണെന്ന്‌ അയാള്‍ക്ക്‌ ഏതായാലും തെളിയിക്കാന്‍ പറ്റില്ലെന്ന്‌ അയാള്‍ തിരിച്ചറിഞ്ഞു. ഒന്നാമത്‌ അതു പണി പൂര്‍ത്തിയായിട്ടില്ല. കൊല്ലാനുള്ള കത്തിയില്‍ നിന്ന്‌ ഒരു വീട്ടുകത്തിയെ വ്യത്യസ്‌തമാക്കുന്നത്‌ അതിന്റെ മൂര്‍ച്ച മാത്രമല്ല. അതിന്റെ ആകൃതി, വലിപ്പം, മൂര്‍ച്ചയുടെ അളവ്‌ തുടങ്ങിയ പല ഘടകങ്ങളുമാണ്‌. പൂര്‍ത്തിയാവാത്ത സ്‌ഥിതിക്ക്‌ അതിപ്പോള്‍ ഏതു തരത്തിലുള്ള അന്തിമ ഉപയോഗത്തിനാണ്‌ ഉദ്ദേശിക്കപ്പെടുന്നത്‌ എന്നു പറയാറായിട്ടില്ല. ഇപ്പോള്‍ വേണമെങ്കില്‍ അത്‌ ആളുകളെ അപായപ്പെടുത്താനുള്ള വലിയ ഒരായുധത്തിന്റെ ചെറിയ രൂപമായിക്കണക്കാക്കാം. സ്വയംപ്രഭ വളരെ മുമ്പുതന്നെ ആവശ്യപ്പെട്ടതാണെങ്കിലും ഇത്രയും കാലം വൈകി അതുണ്ടാക്കാന്‍ ആരംഭിച്ചത്‌ കഴിഞ്ഞ ദിവസമായത്‌ എന്തുകൊണ്ടായിരിക്കാം എന്ന ചോദ്യത്തിനും വ്യക്‌തമായ ഒരുത്തരം ഉണ്ടായിരുന്നില്ല. ഏതോ ഒരു സമയത്ത്‌ അതുണ്ടാക്കാന്‍ എന്തുകൊണ്ടോ തോന്നി എന്നു മാത്രമേ പറയാനാവുകയുള്ളൂ. അതിനു തൊട്ടടുത്ത ദിവസം തന്നെ നിശാനിയമം പ്രഖ്യാപിക്കപ്പെട്ടതു വെറും യാദൃച്‌ഛികമായിരിക്കുമോ?. അതോ, മുന്‍കൂട്ടി തയാറാക്കപ്പെട്ട ഒരു ആസൂത്രിത നീക്കത്തിന്റെ ഭാഗമായിരിക്കുമോ?. മുന്നോട്ടുനടക്കുമ്പോഴും അയാളില്‍ ആകാംക്ഷ നിറച്ചിരുന്നതു കിട്ടാന്‍ പോകുന്ന ശിക്ഷയെക്കുറിച്ചുള്ള വേവലാതികളായിരുന്നില്ല. മറിച്ച്‌, നിര്‍മാണത്തിനിടെ പിടിച്ചെടുക്കപ്പെട്ട, ഇനിയുമൊരു കത്തിയോ വാളോ എന്നു തീരുമാനിക്കപ്പെടാത്ത ആയുധത്തിന്റെ ബാക്കിനില്‍ക്കുന്ന തെളിവായിരുന്നു. 
മറ്റു മൂന്നു പേര്‍ക്കും അത്തരത്തിലുള്ള ഒരു ആകംക്ഷ ഏതായാലുമുണ്ടായിരിക്കാനിടയില്ലെന്ന്‌ അയാള്‍ക്ക്‌ എന്തുകൊണ്ടോ തോന്നി. അവര്‍ തങ്ങള്‍ക്കു ലഭിക്കാനിരിക്കുന്ന ശിക്ഷയെക്കുറിച്ചുള്ള പേടിയോടെ നടക്കുകയാണെന്നു മാത്രമാണ്‌ അയാള്‍ക്കു തോന്നിയത്‌. എന്നാ ലും തങ്ങള്‍ ചെയ്യാനിരിക്കുന്ന ഏതോ കുറ്റത്തെ കുറിച്ചുള്ള ആകുലതകളും അവരുടെ പരവേശത്തിലുണ്ടെന്ന്‌ എന്തുകൊണ്ടോ അയാള്‍ ഊഹിച്ചെടുത്തു. രാജശാസനം വന്നുകഴിഞ്ഞാല്‍ വേഷം മാറേണ്ടതില്ലെന്നു താന്‍ അവരെ നിര്‍ബന്ധിക്കാറുണ്ടെന്ന്‌ അവരെക്കൊണ്ടു മൊഴി കൊടുക്കാനും മതി. അവരില്‍ ആരേയും താന്‍ മുമ്പു കണ്ടിട്ടില്ലെങ്കിലും വിരാടില്‍ നിന്നോ ദേവിദാസനില്‍ നിന്നോ താന്‍ അപ്രകാരം വാദിക്കാറുള്ള കാര്യം അവര്‍ അറിഞ്ഞുകാണണം. ഇനി വിരാടോ ദേവിദാസനോ തന്നെ തനിക്കെതിരെ പറഞ്ഞേക്കാനും മതി. സ്വയംപ്രഭയെക്കൊണ്ടു തന്നെ തനിക്കെതിരെ മൊഴി കൊടുപ്പിക്കാന്‍ പടയാളികള്‍ക്കു വളരെ എളുപ്പമായിരുന്നു. അത്ര സമയമൊന്നും തനിക്കു വേണ്ടി പിടിച്ചുനില്‍ക്കാന്‍ അവള്‍ക്ക്‌ ആയില്ലെന്നും വരും. 
രാജാവിന്റെ സന്നിധിയിലേക്ക്‌ ആനയിക്കപ്പെട്ടപ്പോഴും തനിക്കു നീതി ലഭിക്കാനിടയില്ലെന്ന വിചാരത്തിലായിരുന്നു സുകേശന്‍. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ പറ്റിയ ഒന്നും തന്റെ പക്കലില്ല. മറിച്ച്‌, തനിക്കെതിരെയുള്ള ഏറ്റവും വലിയ തെളിവായി പണി പൂര്‍ത്തിയാക്കാത്ത കത്തി പോലൊന്ന്‌ പടയാളികളുടെ കൈയിലുണ്ടുതാനും. ഒരു വിദൂഷകന്റെ വേഷത്തില്‍ നിന്ന രാജാവിനെ കണ്ടപ്പോള്‍ രാജാവിനു പറ്റിയ വേഷം അതുതന്നെയാണെന്നു ചിന്തിക്കാന്‍ ആകാംക്ഷയ്‌ക്കിടയിലും അയാള്‍ക്കു കഴിഞ്ഞു. സാധാരണ വേഷത്തിലുള്ള സുകേശനെ കണ്ടപ്പോള്‍, ഒരു ചാരനെ പിടിച്ചുവല്ലേ� എന്നാണു രാജാവ്‌ ഒരു കോമാളിയെപ്പോലെ പ്രതികരിച്ചതും. തന്നെ പരിചയമുള്ള പടയാളികള്‍ പോലും പരിചയഭാവം നടിക്കാത്ത സ്‌ഥിതിക്ക്‌ രാജാവ്‌ അങ്ങനെ ചോദിച്ചതിലല്ല അയാള്‍ക്ക്‌ അത്ഭുതം തോന്നിയത്‌. മറിച്ച്‌, വേഷം മാറിക്കഴിഞ്ഞാല്‍ അപ്രകാരം ചെയ്യാത്ത നുഴഞ്ഞുകയറ്റക്കാരെ പിടിക്കാന്‍ പറ്റുമെന്ന തന്റെ തന്നെ ബുദ്ധിയില്‍ രാജാവ്‌ ഇപ്പോഴും ഊറ്റം കൊള്ളുന്നുണ്ട്‌ എന്നതാണു സുകേശനെ വിസ്‌മയിപ്പിച്ചത്‌. ഒരു ചാരനെ പിടിച്ച അഭിമാനം തന്നെയായിരുന്നു പടയാളികളുടെയും മുഖത്ത്‌. 
` ഇവന്‍ വേഷം മാറാനിരിക്കുകയായിരുന്നു. അപ്പോഴേക്കും ഞങ്ങള്‍ പൊക്കി, പടയാളികളിലൊരാള്‍ പറഞ്ഞു. 
` ബലേ, ഭേഷ്‌. ഞാനന്നേ പറഞ്ഞില്ലേ എന്നൊരു മുഖഭാവമായിരുന്നു രാജാവിന്റെ മുഖത്തും ശരീര ചേഷ്‌ടകളിലും. 
` ഇവന്‍ പട്ടണത്തിനു പുറത്തെ തെരുവില്‍ ഒരു കൊല്ലപ്പുര നടത്തുകയായിരുന്നു. എല്ലാം ആളുകളുടെ കണ്ണില്‍ പൊടിയിടാനാണേ, വേറൊരു പടയാളി പറഞ്ഞു. 
` അങ്ങനെ വരട്ടെ. 
` ഇന്നലെ കുറെ ചാരന്മാര്‍ ഇവന്റെയടുത്തു വസന്നു. വസ്‌ത്രത്തിനകത്ത്‌ ഒളിപ്പിച്ചുവയ്‌ക്കാന്‍ പറ്റുന്നതും കൊടും മൂര്‍ച്ചയില്‍ നിശ്ശബ്‌ദമായി ആളുകളുടെ തലയറുക്കാന്‍ പറ്റുന്നതുമായ ഒരു പ്രത്യേക തരം കത്തിയുണ്ടാക്കിക്കൊടുക്കണമെന്നതായിരുന്നു അവരുടെ ആവശ്യം. അതുപ്രകാരം ആദ്യത്തെ കത്തിയുണ്ടാക്കിക്കൊണ്ടിരിക്കുമ്പോഴാ ഞങ്ങളുടെ പിടിയില്‍ വീഴുന്നത്‌. തൊണ്ടി ഹാജരാക്കിയിട്ടുണ്ട്‌. 
രാജാവ്‌ പണി തീരാത്ത കത്തി കൈയിലെടുത്തു പരിശോധന തുടങ്ങി. 
` ഇതു വെറും മീന്‍ വെട്ടാനുള്ള കത്തിയല്ലേ, സേനാനായകാ?. 
` മീനും വെട്ടാം, മഹാരാജന്‍. പക്ഷെ ഉണ്ടാക്കിയതു മനുഷ്യന്റെ കഴുത്തറക്കാനാ. 
` അതെങ്ങനെ മനസിലായി?. 
` ഈ കത്തി നാട്ടില്‍ പ്രചാരത്തിലില്ലാത്തതാ. മാത്രമല്ല, ഇരു വശത്തും മൂര്‍ച്ചയുമുണ്ട്‌. കഴുത്തിലേക്കാഴ്‌ത്തി പ്രത്യേക രീതിയില്‍ ഒന്നു തിരിച്ചാല്‍ ഒച്ച പോലും വയ്‌ക്കാന്‍ പറ്റുന്നതിനുമുമ്പു ചത്തുവീഴും. ഒരു സാംപിള്‍ കാണിച്ചുതരണോ മഹാരാജന്‍?. 
` ഒന്നു കണ്ടുകളയാം. 
ഒരു ഇരയെ കിട്ടാന്‍ വേണ്ടി സേനാനായകന്‍ ചുറ്റും നോക്കി. എന്നാല്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതു നിശാനിയമം മൂലം നിരോധിച്ചിരുന്നതു കൊണ്ട്‌ വിചാരണ കാണാന്‍ അധികം ആളുകളൊന്നും ഉണ്ടായിരുന്നില്ല. രാജാവിന്റെ ദര്‍ബാറില്‍ ഉണ്ടായിരുന്ന ഒരു പടയാളി തന്നെയാണു അവസാനം തിരഞ്ഞെടുക്കപ്പെട്ടത്‌. അയാള്‍ ദൈന്യതയോടെ സുകേശനു നേരേ നോക്കി. ഒട്ടും പേടിക്കേണ്ടെന്നും അതു വീട്ടിലെ വെറും കറിക്കത്തിയാണെന്നും പറയണമെന്നു സുകേശനു തോന്നി. അതു പറഞ്ഞാലുള്ള ഭവിഷ്യത്തുകളെക്കുറിച്ച്‌ അയാള്‍ക്കു നല്ല പോലെ അറിയാമായിരുന്നു. പറഞ്ഞില്ലെങ്കില്‍ ഉണ്ടാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും. അവസാനം എന്തുംവരട്ടെയെന്ന നിശ്‌ചയത്തില്‍ അതു തുറന്നുപറയാന്‍ തന്നെ അയാള്‍ തീരുമാനിച്ചു. 
` മഹാരാജന്‍, അതു കഴുത്തറക്കുന്ന കത്തി തന്നെയാണ്‌. അതു പരീക്ഷിച്ചുനോക്കേണ്ട ആവശ്യമില്ല. വെറുതേ ഒരു പടയാളിയുടെ ജീവന്‍.. 
` കണ്ടോ കണ്ടോ, അവന്‍ വഴിക്കു വരുന്നതു കണ്ടോ, സേനായനായകന്‍ പൊട്ടിച്ചിരിച്ചു. 
` എന്നിട്ട്‌, കത്തികളുണ്ടാക്കണമെന്നു പറഞ്ഞ്‌ നുഴഞ്ഞുകയറ്റക്കാര്‍ വന്നു, എന്നിട്ട്‌ അവന്റെ മറുപടിയെന്തായിരുന്നു. രാജാവിന്‌ ആകാംക്ഷ അടക്കാനായില്ല. 
` നൂറു കത്തികളായിരുന്നു അവര്‍ക്കു വേണ്ടിയിരുന്നത്‌. അപ്പോള്‍ നുഴഞ്ഞുകയറിയവര്‍ നൂറു പേരാണെന്നു വ്യക്‌തം. അതിന്‍പ്രകാരം കത്തിയുണ്ടാക്കിത്തുടങ്ങിയിരുന്നു ഇവന്‍. അപ്പോഴാണു പിടിയിലായത്‌. 
` അല്ല, മഹാരാജന്‍, എനിക്കൊന്നു പറയാനുണ്ട്‌, സുകേശന്‍ തന്റെ വാദങ്ങള്‍ നിരത്താന്‍ ദുര്‍ബലമായി ശ്രമിച്ചു. സാധാരണ ഗതിയില്‍ കുറ്റം ആരോപിക്കപ്പെടുന്നവര്‍ക്കു സംസാരിക്കാനുള്ള അവസരം രാജാവിന്റെ ദര്‍ബാര്‍ നല്‍കാറില്ല. സാക്ഷി മൊഴികളുടെ അടിസ്‌ഥാനത്തില്‍ കുറ്റം ഉറപ്പിക്കുകയാണു പതിവ്‌. 
` ചാരന്മാര്‍ ഇവന്റെ ആലയില്‍ ചെന്നതിനും കരാര്‍ ഉറപ്പിച്ചതിനും സംസാരം ഒളിഞ്ഞുകേട്ടവരുടെ തെളിവുകളുണ്ട്‌, മഹാരാജന്‍. സാക്ഷികളെ ഹാജരാക്കിയിട്ടുണ്ട്‌. 
തന്റെ കൂടെ പിടിച്ചുകെട്ടിക്കൊണ്ടുവന്നവര്‍ തനിക്കെതിരെയുള്ള സാക്ഷികളായിരുന്നു എന്ന്‌ അപ്പോള്‍ മാത്രമാണു സുകേശനു മനസിലായത്‌. ഒരു കത്തിയുണ്ടാക്കേണ്ട ആവശ്യത്തിനു താന്‍ കഴിഞ്ഞ ദിവസം ആലയില്‍ ചെന്നിരുന്നുവെന്നും അപ്പോള്‍ ചാരന്മാര്‍ നൂറു കത്തികളുണ്ടാക്കുന്നതിനു ചട്ടം കെട്ടുന്നതു നേരില്‍ കാണാന്‍ പറ്റിയെന്നും അതിലൊരാള്‍ മൊഴി നല്‍കുന്നതും സുകേശന്‍ കേട്ടു. സാക്ഷികളുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരാള്‍ താന്‍ വഴിയാണു ചാരന്മാര്‍ സുകേശന്റെ ആലയിലെത്തിയതെന്നു പറഞ്ഞതും അയാള്‍ കേട്ടു. 
` മഹാരാജന്‍, എന്നാല്‍ ഇവന്‍ എല്ലാവരെയും കബളിപ്പിക്കുകയായിരുന്നു. ചാരന്മാര്‍ക്കു മുമ്പേ ഇവന്‍ അതിര്‍ത്തി കടന്നുവന്ന്‌ ഇവിടെ താമസിക്കുകയായിരുന്നു. പ്രജകളിലൊരാളായ സ്വയംപ്രഭ എന്നൊരു പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചു വീട്ടില്‍ താമസിക്കുകയായിരുന്നു. മാത്രമല്ല, വര്‍ഷങ്ങളായി ഇവിടെ തൊഴില്‍ക്കരം അടച്ചുകൊണ്ടിരിക്കുന്നതിനാവശ്യമായ രേഖകളും ഉണ്ടാക്കിയെടുത്തിട്ടുണ്ട്‌. ഇവിടെ വര്‍ഷങ്ങളായി താമസിച്ചുവരികയാണെന്നു സ്‌ഥാപിക്കാന്‍. 
സേനാനായകന്‍ എല്ലാ പഴുതുകളും അടച്ചുകൊണ്ടുവരികയാണെന്നു സുകേശനു മനസിലായി. ഇനി എതിര്‍വാദങ്ങള്‍ നിരത്തിയിട്ടൊന്നും ഒരു ഫലവുമില്ലെന്നായിരിക്കുന്നു. ഇനി കുറ്റം ഏറ്റാലും നിഷേധിച്ചാലും വധശിക്ഷയല്ലാതെ മറ്റൊന്നും തന്റെ മുന്നില്‍ അവശേഷിച്ചിട്ടില്ലെന്ന്‌ അയാള്‍ക്കു മനസിലായി. എന്നാലും അവസാന ശ്രമമെന്ന നിലയില്‍ പറഞ്ഞു. 
` മഹാരാജന്‍, ഞാന്‍ അങ്ങയുടെ പ്രജ തന്നെയാണ്‌. അപ്പനപ്പൂപ്പന്മാരായി ഞങ്ങളിവിടെ താമസിച്ചുവരികയായിരുന്നു. വീട്ടാവശ്യത്തിനുള്ള കത്തികളുണ്ടാക്കിയും ചെറിയ ആയുധങ്ങളുണ്ടാക്കിയും കഴിഞ്ഞുവരികയായിരുന്നു. ഒരു കാലത്തു സൈന്യത്തിനുള്ള ആയുധങ്ങളും ഞങ്ങളാണുണ്ടാക്കിയിരുന്നത്‌. 
` കല്ലുവെച്ച നുണയാണതു മഹാരാജന്‍, സേനാനായകന്‍ പറഞ്ഞു. 
` അല്ല മഹാരാജന്‍, ലോഹപ്പണി നടത്താന്‍ അങ്ങയുടെ പൂര്‍വികര്‍ കൊണ്ടുവന്നു പാര്‍പ്പിച്ച കൊല്ലന്മാരാ ഞങ്ങളുടെ ആള്‍ക്കാര്‌. 
` കേട്ടോ, മഹാരാജന്‍. അതയാളുടെ നാവില്‍ നിന്നുതന്നെ പുറത്തുവന്നു. അയല്‍ രാജാവിന്റെ ആള്‍ക്കാരാണെന്നതിന്‌ ഇതില്‍ കൂടുതല്‍ തെളിവു വേണോ?. ചാരന്മാര്‍ നുഴഞ്ഞുകയറിയാല്‍ വേഷം മാറണമെന്ന ഉത്തരവ്‌ അനുസരിക്കേണ്ടതില്ലെന്ന്‌ ഇവന്‍ പ്രചരിപ്പിച്ചിരുന്നതും എന്തുകൊണ്ടായിരുന്നു എന്നതിനും തെളിവായി. ഇവനു വധശിക്ഷ നല്‍കി മാതൃക കാട്ടണമെന്നു രാജാവിനോട്‌ അപേക്ഷിക്കുന്നു. 
സേനാനായകന്‍ പറഞ്ഞതിനോടു പൂര്‍ണമായി യോജിക്കുകയായിരുന്നു രാജാവും. വധശിക്ഷ ഉറപ്പായെന്നു വിശ്വസിക്കാനാണു സുകേശന്‍ ശ്രമിച്ചത്‌. സേനാനായകന്റെ കൈയിലിരുന്നു ഇനിയും പൂര്‍ത്തിയാകാത്ത കത്തി അയാളെ നോക്കി. എന്നാല്‍, മുതുകിന്മേല്‍ രാജ്യത്തിന്റെ പേരു പൊള്ളിച്ചുകുത്തി അതിര്‍ത്തി കടത്തിവിടാനായിരുന്നു രാജാവ്‌ വിധിച്ചത്‌. ഇവിടത്തെ ചാരനാണെന്നു കരുതി ഇവന്റെ അന്ത്യം അയല്‍രാജാവിന്റെ കൈ കൊണ്ടുതന്നെയാകട്ടെ എന്നായിരുന്നു രാജാവിന്റെ തീര്‍പ്പ്‌. ഒരിക്കലും ആയുധങ്ങളുണ്ടാക്കാതിരിക്കാനായി കൈപ്പത്തികള്‍ വെട്ടിമാറ്റണമെന്നും നിശ്‌ചയിക്കപ്പെട്ടു. ഒരിക്കലും അസത്യം പുറത്തുപറയാതിരിക്കാന്‍ നാവു പിഴുതുകളയണമെന്നും. വേഷം മാറാന്‍ കൂട്ടാക്കാതിരുന്നതിനാല്‍ എപ്പോഴും നഗ്നനായിരിക്കട്ടെ എന്നും. 
സേനാനായകന്റെ കൈയിലിരുന്നു ഇനിയും പൂര്‍ത്തിയാകാത്ത കത്തി അയാളെ നോക്കി ചെറുതായൊന്നു ചിരിക്കുന്നതു പോലെ സുകേശനു തോന്നി. അയാളുടെ മനസിലൊരു ഉല ഉണര്‍ന്നു കത്തി. അതില്‍ കിടന്നു ഞെട്ടിവിറച്ചു കത്തി പൊന്നു പോലെ പഴുത്തു. കൈയിലെ കൂടം പതിക്കുമ്പോള്‍ സാമാന്യത്തിലധികം ശക്‌തിയുണ്ടായിരുന്നു. പകുതി പണിതീര്‍ന്ന കത്തിയില്‍ നിന്ന്‌ അതിന്റെ പൂര്‍ണരൂപത്തിലേക്കു ഇനിയും ദുരമേറെയുണ്ടെന്നു സുകേശന്‌ എന്തുകൊണ്ടോ തോന്നി.

19 Feb 2012

ഖണ്ഡശ്ശഃ

 വി ജയദേവ്

പൊയ്ക്കാലില്‍ ചവിട്ടിനില്‍ക്കുന്ന കുറേ കുഞ്ഞുപേടികള്‍ പൊന്മകളായി കൈതയിറമ്പില്‍ നിന്ന് ആഴപ്പരപ്പിലെ ദുര്‍ബലമായ നെഞ്ചിടിപ്പുകളെ കൊതിയോടെ നോക്കിനില്‍ക്കും. ആരോടും പറഞ്ഞുകരയാനറിയാത്ത ഒരുപിടി നിലവിളികളാവണം അക്വേറിയത്തിലെ വളര്‍ത്തുമത്സ്യങ്ങളായി കണ്ണാടിക്കൂട്ടില്‍ നീന്തുന്ന ലോകത്തെ വെറുതേ നോക്കിനില്‍ക്കുന്നുണ്ടായിരിക്കുക. അവയെ ആരും ചൂണ്ടക്കുരുക്കില്‍പ്പെടുത്തിപ്പോലും രക്ഷിച്ചുകളയുന്നില്ല. നെഞ്ചില്‍ കാലിടറിപ്പോവുന്ന നിശ്വാസങ്ങളില്‍ ചിലതു പ്രാര്‍ഥനകളായി കുറുകിക്കൊണ്ടിരിക്കും. പരകായപ്രവേശം ചെയ്യാന്‍ കഴിയാതെ പോയ ഓര്‍മയുടെ സ്ഖലനങ്ങള്‍ വഴിയിലെന്നും നോക്കുകുത്തിയാവും. ശരീരത്തിന്‍റെ തടവു ചാടാന്‍ ഉഴറിനില്‍ക്കുന്ന വെപ്രാളങ്ങളിലൊന്ന് എല്ലാവരും ഉറക്കം പിടിക്കാനായി നാഴികമണിയിലേക്കു കൂടെക്കൂടെ നോക്കിനില്‍ക്കും. ജീവിക്കുകയാണ് നമ്മളെന്നാവും എല്ലാവരും അപ്പോഴും പറയുക.


14 Dec 2011

പേരുദോഷം


 വി.ജയദേവ്

ഒന്നു പേടിപ്പിക്കാമെന്നു വച്ചാണ്
തലവഴി ഒന്നു മൂടിപ്പൊതിഞ്ഞത്.
അടുത്തുചെന്നു മുഖംമൂടി മാറ്റുമ്പോള്‍
ഒരു തലയോട്ടിയോ മറ്റോ
ആയിപ്പോയിരുന്നേല്‍
 ആരും പേടിച്ചുപോയേനേം.
അവളാണെങ്കില്‍ പ്രത്യേകിച്ചും.
എന്നാല്‍, നിറയെ വെള്ളിവരയോടിയ
തലയായിപ്പോയത്
എന്‍റെ കുറ്റം കൊണ്ടോ വല്ലോമാണോ?.
.
ഒന്നു പേടിപ്പിക്കാമെന്നു തന്നെവച്ചാണ്
ഒന്നൂറിച്ചിരിക്കാമെന്നു കരുതിയത്.
ചിരിക്കുന്പോള്‍ രണ്ടു കോമ്പല്ലുകള്‍
കുറുകെ കിളിര്‍ത്തിരുന്നെങ്കില്‍
വിളറിവെളുത്തു മിണ്ടാപ്പൂതമായേനേം.
പിന്‍കഴുത്തിലെ ആ രണ്ടു ഞരമ്പുകള്‍
ഓരോ മൂര്‍ച്ഛയില്‍ നിലവിളിച്ചുപോയേനേം.

എന്നാല്‍, തലയോട്ടിയുടെ വെറും പല്ലിളി
മാത്രമായിപ്പോയത്
എന്‍റെ അപരാധം വല്ലോമാണോ?.
.

ഒന്നു പേടിപ്പിച്ചുകളയാമെന്നുതന്നെ വച്ചാണ്
ഒരു താന്തോന്നി ജീവനെയിത്രയും നാള്‍
അടക്കിപ്പിടിച്ചു നടക്കാനുഴറിയത്.
പോളയ്ക്കുള്ളില്‍ കണ്‍മണികളനങ്ങുമ്പോള്‍
നെഞ്ചിന്‍കൂടുയര്‍ന്നുതാഴുമ്പോള്‍
എങ്ങാണ്ടൊക്കെ എരിവു നിറയുമ്പോള്‍
' നാശം, വീണ്ടും ജീവന്‍ വച്ചേ' യെന്നു
കരഞ്ഞുപോയേനേം ആരും.

എന്നാല്‍, തലയോട്ടിക്കണ്‍കുഴിയില്‍
രണ്ടു മീന്‍കണ്ണുകള്‍ വെറുതേ
ചത്തുമലച്ചുകിടന്നത്
എന്‍റെ പേരുദോഷം വല്ലോമാണോ?.

14 Oct 2011

അടിമ


 വി ജയദേവ്
പലതും പറയുന്ന കൂട്ടത്തില്‍

ഒരു വാക്ക് പറയുകയായിരുന്നു.

അന്നന്ന് ചെയ്യേണ്ടിവരുന്ന

അടിമപ്പണികളെ കുറിച്ച്.

പകലന്തിയോളം

വിറകു വെട്ടിയും

വെള്ളം കോരിയും.

ഉണക്കാനിട്ട ഇരുട്ടിനെ

രാത്രി മുഴുവന്‍

നിലാവ് കൊത്താതെ

കാവലിരുന്നും.

മുതുകിലെ കറുത്ത

വിരല്പ്പാടുകളില്‍

സങ്കടങ്ങളത്രയും

കരിഞ്ഞു കിടന്നിരുന്നു.

എന്നിട്ടിത്രയായിട്ടും

ഒന്നും മിണ്ടിപ്പറയാന്‍

ഈ വാക്കൊട്ടും

മറന്നില്ലല്ലോ എന്ന്

വിചാരിച്ചു ഞാന്‍.

ഞാനതെന്നേ മറന്നിരുന്നു.

13 Sept 2011

അപശബ്ദതാരാവലി




വി.ജയദേവ്

പറഞ്ഞുകഴിഞ്ഞപ്പോള്‍ ശരിയാണേ.
വറുതിയും പട്ടിണിയും
കണ്ടകശ്ശനി പോലെയാ.
കൊണ്ടേ പോകുവെന്നതെത്ര നേരാ,
അതു മുഖത്തെഴുതിയും വച്ചിട്ടുണ്ട്.
ഏതാണ്ടൊരു സ്ഥലത്തിന്‍റെ പേരു പറഞ്ഞു.
ആര്‍ക്കാ അതൊക്കെയിപ്പോള്‍
ഓര്‍ക്കാനുണ്ട് നേരമെന്നേ.
വെള്ളപ്പൊക്കമോ വരള്‍ച്ചയോ
എന്തോ സംഭവിച്ചുവെന്നുറപ്പാ.
മാരണങ്ങള്‍ വന്ന പാടെ
ഒളിച്ചുപോരികയായിരുന്നു.
കിട്ടിയ കിടക്കയും കുടുക്കയും കൊണ്ട്.
പല്ലെന്തെങ്കിലും കടിച്ചിട്ട്
ദിവസം അഞ്ചുപത്തായി.
നാവെന്തെങ്കിലും രുചിച്ചിട്ട്
കാലമെത്രയോ ആയി.
ഒട്ടിയ വയറുകള്‍
ശബ്ദതാരാവലിയിലേക്ക്
ഇടയ്ക്കിടെ പാളിനോക്കുന്നത്
എന്തിനാവും ആവോ?.
ആശാനുമൊക്കെയുള്ള കാലത്താണേ,
ശബ്ദം കൊണ്ടുള്ള കളിയും ചിരിയും
കാര്യവുമെന്നൊക്കെ
പറഞ്ഞപ്പോള്‍
തലയാട്ടിയതാണല്ലോ,
നമ്മുടെ ഭാഷ വല്ലോം
പിടികിട്ടുന്നുണ്ടാകുമോ?.
വിശപ്പുണക്കുന്ന ,
തടിച്ചുകൊഴുത്ത ,
എണ്ണയില്‍ മൊരിഞ്ഞ ,
പോഷകങ്ങള്‍ നിറഞ്ഞ ,
ദുര്‍മേദസുള്ള ,
അംഗവടിവുള്ള ,
വാലിട്ടുകണ്ണെഴുതിയ,
കാക്കത്തൊള്ളായിരം
വാക്കുകളുണ്ടതില്‍
എന്നു പറഞ്ഞതു
മനസിലായിട്ടുണ്ടാവണം.
നീട്ടിയ കടലാസിലെ ഒപ്പ്
വില്ലേജ് ഓഫിസറുടേതാണോ
ഹെഡ്ഡങ്ങത്തേയുടേതാണോ
എന്നു പാളിനോക്കിയപ്പോഴാണേ രസം,
ഒരു വിരലടയാളം പോലുമില്ല.
വല്ലാത്തൊരു ഭാഷ തന്നെ,
അതല്ല ഞെട്ടിച്ചത്.
അതൊരു കവിതയായിരുന്നു.
ശബ്ദതാരാവലിക്കകത്തു നിന്നു
തന്നെയാവും ആ ശബ്ദവും.
അല്ലാതെ വേറെ ശബ്ദം എവിടിരിക്കുന്നു?.
ചുറ്റും എന്തൊക്കെയോ ഇടിഞ്ഞുവീഴുന്നെന്നോ.
എവിടെയോ എല്ലാം തകരുന്നെന്നോ. അതെ,
ആരോ സ്വയം വലിച്ചെറിയുന്നുമുണ്ട് ചുറ്റിലും.
- Show quoted text -

14 Aug 2011

നാട്ടുനടപ്പുകളില്‍ നിന്ന് വഴിമാറി

വി ജയദേവ്




ഈ കാലത്തിന്റെ പുതിയ കവി വി ജയദേവുമായി 
മലയാളസമീക്ഷ ന്യൂസ് സർവീസ് നടത്തിയ അഭിമുഖം




ഒരു കവിത താങ്കളുടെ ജീവിതത്തിന്റെ ഏത് കാലമാണ്‌ ആവശ്യപ്പെടുന്നത്? നിർമ്മാണപരമായി.?

ഉത്തരത്തിലേക്കു കടക്കുന്നതിനു മുന്‍പ് ആമുഖമായി ചിലത് ആവശ്യപ്പെടുന്നുണ്ടെന്നു തോന്നുന്നു. കവിത കാലത്തിനനുസരിച്ചു പരിണമിക്കുന്ന ഒരു എഴുത്തുരൂപമായി വിശേഷിപ്പിക്കപ്പെടുന്നുണ്ടല്ലോ. ഞാന്‍ തന്നെ ഇരുപതു വയസില്‍ എഴുതിയ ഒരു പ്രമേയം ഇന്നു വീണ്ടുമെഴുതുന്നെങ്കില്‍ അവ തമ്മില്‍ പ്രകടമായ അന്തരം കാണും. അത് ഇക്കാലത്തിനിടയിലുള്ള ജീവിതനിരീക്ഷണം എന്നെ സ്വാധീനിച്ചതു കൊണ്ടുമാത്രമല്ല. കാലത്തിനും വായനയ്കും സംഭവിച്ച മാറ്റം കൊണ്ടുകൂടിയാണ്. പുതിയ കാലത്തില്‍ പുതിയ എഴുത്താണ് കവിത ആവശ്യപ്പെടുന്നത്. കവിതയുടെ ജൈവപരമായ വളര്‍ച്ച കൂടിയാണതു കാണിക്കുന്നത്

ആദ്യമൊരു വ്യക്തിയായിരുന്ന ആളാണ് പിന്നെ കവിയായി എഴുത്തുനിര്‍മാണ വേളയില്‍ അവതരിക്കുന്നത്. അപ്പോള്‍ ആ വ്യക്തിയുടെ വര്‍ത്തമാന, ഭൂതകാലങ്ങള്‍ ഒരു വശത്തുണ്ടാവും. കവിയെന്ന നിലയില്‍ അയാള്‍ അല്ലെങ്കില്‍ അവള്‍ ജീവിക്കുന്ന ഒരു സാംസ്കാരിക കാലവുമുണ്ട്. ഇത്തരം കാലങ്ങളെയെല്ലാം പുറത്തുനിര്‍ത്തിയാണു കവിതയുടെ രചനാപരമായ കാലത്തില്‍ എഴുത്തുപ്രക്രിയ ഉണ്ടാകുന്നത്. അതുകൊണ്ടു തന്നെ കവിതയ്ക്കുള്ളിലെ വെര്‍ച്വല്‍ കാലമാണ് എഴുതാനിരിക്കുന്ന സമയത്ത് അല്ലെങ്കില്‍ എഴുതുന്ന സമയത്ത് എന്നെ സ്വാധീനിക്കുന്നത്. വി. ജയദേവ് എന്ന വ്യക്തിയല്ല പുതിയ കാലത്തെ വി. ജയദേവ് എന്ന കവി. മുന്‍കാലങ്ങളില്‍ വ്യക്തിയില്‍ നിന്നു വേറിട്ടിരുന്നില്ല കവി. കാമുകനായ ചങ്ങമ്പുഴ തന്നെയാണു രമണന്‍ എഴുതിയത്. പ്രണയനിരാശനായ ഇടപ്പള്ളി തന്നെയാണ് കവിതയില്‍ തന്‍റെ മരണത്തെ അടയാളപ്പെടുത്തിയിരുന്നത്


അനുരാഗിയായ പി എന്ന വ്യക്തികവി തന്നെയാണ് തൂണിലും തുരുമ്പിലും മഴയിലും പുഴയിലും എല്ലാം കവിതാകാമിനിയെ തിരക്കി നടന്നിരുന്നത്. ആധുനികതയുടെ കാലത്ത്, മാറിയ ലോകത്തു നിന്ന് ഒറ്റപ്പെട്ട വ്യക്തികവി തന്നെയാണ് കവിത എഴുതിയത്. അതുകൊണ്ടു താന്‍ വ്യക്തിഗതമായി അനുഭവിച്ച കാര്യങ്ങള്‍ മാത്രമേ കവിതയ്ക്കു വിഷയമായിരുന്നുള്ളു. എന്നാല്‍‍ പുതിയ കാലത്ത് അങ്ങനെയല്ല. വ്യക്തിയും കവിയും രണ്ടും രണ്ടാണ്. ഇതു പറയുന്ന സമയത്ത് അസ്വസ്ഥചിത്തരാവുന്ന ചില കവികളെ ഞാനിപ്പോഴേ മനസില്‍ കാണന്നുണ്ട്. അങ്ങനെ വ്യക്തിയും കവിയും വേര്‍പിരിഞ്ഞ അവസ്ഥയിലാണ് ഇന്നു മലയാള കവിതയില്‍ ഒരു പ്രതിസന്ധി ഉടലെടുക്കുന്നത്. ഒരു തരം ആശയ പ്രതിസന്ധി. എഴുതിത്തുടര്‍ന്നു പോന്ന വഴി വിട്ടുമാറി നടക്കാന്‍ ലബ്ധപ്രതിഷ്ഠരായ കവികള്‍ക്കു പോലും കഴിയാത്ത അവസ്ഥ. പുതിയ കാര്യങ്ങള്‍ എഴുതാനില്ലാത്ത അവസ്ഥ. എന്നാല്‍ പുതിയ കാലത്തെ ചില കവികളെങ്കിലും പുതിയ നിരീക്ഷണങ്ങള്‍ കവിതയില്‍ നടത്തുന്നുണ്ട്. വ്യക്തിയും കവിയും സ്വത്വപരമായി വേര്‍തിരിക്കപ്പെടുന്ന സമയത്ത് വലിയൊരു പ്രശ്നം സംഭവിക്കുന്നത് അനുഭവങ്ങളുടെ അഭാവത്തിലാണ്. നേരത്തേ വ്യക്തികവിക്ക് അനുഭവങ്ങള്‍ പലതുമുണ്ടായിരുന്നു. എന്നാല്‍ ഇന്നു വ്യക്തിക്കും കവിക്കും പുറത്തെ കാലത്തിന്‍റെ രാഷ്ട്രീയവും സ്വഭാവവും വളരെ പെട്ടെന്ന് മാറിക്കൊണ്ടിരിക്കുന്ന സമയത്ത് കവിതയുടെ രചനാപശ്ചാത്തലവുമായി കവിക്ക് പലപ്പോഴും നേരിട്ട് ഇടപഴകാന്‍ സാധിക്കാതെ വരുന്നു. അതുകൊണ്ടെന്തു സംഭവിക്കുന്നു എന്നു പറഞ്ഞാല്‍ അനുഭവങ്ങളില്ലാതെ വരുന്ന സമയത്ത് കവി സ്വയം അനുകരിക്കാനും ഒരു കാര്യത്തെപ്പറ്റി പത്രത്തില്‍ വായിച്ച കാര്യങ്ങള്‍ നിരത്തി കവിതയാക്കാനും പാഴ്ശ്രമം നടത്തുന്നു. ലബ്ധപ്രതിഷ്ഠരുടെ പോലും ഇന്നത്തെ പല കവിതകളും വായിച്ചാല്‍ ഇതു മനസിലാവും. വായിച്ചറിവുകളുടെ കാവ്യപരമായ വിവര്‍ത്തനങ്ങള്‍ മാത്രമാകുന്നു മിക്കവരുടെയും കവിതകള്‍. എന്നാല്‍ പുതിയ കാലത്തെ കവികള്‍ തങ്ങളുടെ പരിചയത്തില്‍ പെട്ട കാര്യങ്ങളിലാണ് , അവ എത്ര ചെറുതാണെങ്കില്‍ പോലും , ശ്രദ്ധയൂന്നുന്നത് എന്നു കാണാം.

ഇത്രയും പറഞ്ഞുവച്ചുകൊണ്ടു താങ്കളുടെ ചോദ്യത്തിലേക്കു കടക്കുകയാണെങ്കില്‍, എന്‍റെ കവിത എന്‍റെ ജീവിതത്തിന്‍റെ ഏതു കാലമാണ് ആവശ്യപ്പെടുന്നത് എന്നു മനസിലാക്കാന്‍ എളുപ്പമായിരിക്കും എന്നു തോന്നുന്നു. കവിതയെഴുതുന്ന സമയത്ത് ഞാന്‍ കവിതയുടെ കാലത്തില്‍ മാത്രമാണു ശ്രദ്ധിക്കുന്നത്. അതുകൊണ്ടാണ് ഒരു മോശം കാമുകനായ എനിക്കു പ്രണയ കവിതകള്‍ എഴുതാന്‍ സാധിക്കുന്നത്. അതുകൊണ്ടാണു കൂട്ടത്തില്‍ വൃദ്ധനായ എനിക്കു ലളിതമായ കവിതകള്‍ എഴുതാന്‍ തോന്നുന്നത്. അവിടെ ഞാനെന്ന വ്യക്തിയോ എന്‍റെ ജീവശാസ്ത്രപരമായ പ്രായക്കൂടുതലോ വ്യക്തിയെന്ന നിലയിലുള്ള എന്‍റെ ഇഷ്ടാനിഷ്ടങ്ങളോ കവിതയെഴുത്തിനെ ബാധിക്കുന്നില്ല. ഞാന്‍ കവിതയുടെ വെര്‍ച്വല്‍ കാലത്തിലാണ് അപ്പോള്‍. ഭൗതികമായ യഥാര്‍ഥ കാലം കുറെക്കൂടി കഴിയുന്ന സമയത്ത് ഞാന്‍ പഴയ കാല കവിയായി മാറിയേക്കാം. എന്നാല്‍ ഒരിക്കലും പഴയ കവിയാകുന്നില്ല.


താങ്കളുടെ കവിത സ്വയം ആവർത്തിക്കാതിരിക്കാൻ എന്തൊക്കെ ചെയ്യുന്നു?

കവിത കാണാപ്പാഠം പഠിക്കുന്നതില്‍ വീഴ്ച വരുത്തിയതിനു സ്കൂളില്‍ മിക്കവാറും തല്ലു കൊണ്ടിരുന്ന ഒരാളായിരുന്നു ഞാന്‍. ഇന്നും കവിത ഒരു അഞ്ചുവരിയിലധികം കാണാതെ ചൊല്ലാന്‍ എനിക്കറിയില്ല. ആശാന്‍റെ നളിനിയൊക്കെ കാണാതെ മുഴുവനായി ചൊല്ലാനറിയുന്ന സഹപ്രവര്‍ത്തകരുടെയും മറ്റും കൂടെയിരിക്കുന്ന സമയത്ത് ഞാന്‍ അത്ഭുതത്തോടെയാണ് അതു കേട്ടിരിക്കാറ്. ഇതിപ്പോള്‍ പറയാനുണ്ടായ കാരണം എന്‍റെ കവിതയുടെ തന്നെ കാര്യത്തിലായാലും അതിനൊരു മാറ്റമില്ലെന്നു സൂചിപ്പിക്കാനായിരുന്നു. എന്‍റെ ഒരു കവിത പോലും എനിക്കു കാണാപ്പാഠമായി അറിയില്ല എന്നതാണു വാസ്തവം.
അതിന് ഇവിടെ എന്തു പ്രസക്തി എന്നു ചോദിക്കാം. അതാണു പറഞ്ഞുവരുന്നത്


കവിത ഓര്‍മിക്കുന്നതിനോടുള്ള ബുദ്ധിപരമായ ഈ കഴിവുകേട് എനിക്കു നല്ലതിനായി എന്നു തോന്നുന്നു. കാരണം, എഴുതിക്കഴിഞ്ഞാല്‍ എന്‍റെ കവിത തന്നെ ചൊല്ലിക്കൊണ്ടു നടക്കാനും വെട്ടാനും തിരുത്താനും മിനുക്കാനും എനിക്ക് ഒരിക്കലും ആഗ്രഹം തോന്നിയിരുന്നില്ല. എഴുതിക്കഴിഞ്ഞതിനു ശേഷം സ്വന്തം കവിതയോടു കാട്ടിയിരുന്ന ഈ വിരക്തിയാണ് സ്വയം ആവര്‍ത്തിക്കുന്നതില്‍ നിന്ന് എന്‍റെ കവിതയെ രക്ഷിച്ചത് എന്നു വേണമെങ്കില്‍ പറയാം. ചില വരികളോ പ്രയോഗമോ, നേരത്തേ പറഞ്ഞ കാരണങ്ങള്‍ കൊണ്ട് ആവര്‍ത്തിച്ചിട്ടുണ്ടാകാം. അതു ബോധപൂര്‍വമല്ല. അങ്ങനെ വന്നു പോയതാണ്. വായനക്കാര്‍ പറയുന്ന നേരത്താണ് അതു ശരിയാണല്ലോ എന്നു തിരിച്ചറിയുന്നത്. എന്നാല്‍, രണ്ടാമതൊന്നു വായിക്കാനോ തിരുത്താനോ ഞാന്‍ മിനക്കെടാറുമില്ല. എഴുതിയത് എഴുതി എന്നു വിചാരിക്കും. അതുകൊണ്ട് രചനാ പരമായോ ശൈലീപരമായോ സ്വയം ആവര്‍ത്തനങ്ങള്‍ നടക്കാറില്ല
മറ്റൊന്ന്, ഞാന്‍ എന്‍റെ കവിതയില്‍ തന്നെ ഒരു പരിധിക്കപ്പുറം പുളകിതഗാത്രനാവുന്നില്ല എന്നതാണ്. സ്വയം തിരസ്കരിക്കുകയെന്ന ഈ മനോഭാവവും എന്നെ സ്വയംരതിയില്‍ നിന്നു രക്ഷിച്ചിട്ടുണ്ട്. അമ്പട ഞാനേ എന്നാണ് ഇപ്പോള്‍ മുതിര്‍ന്ന കവികളും കൂടി ഭ്രമിച്ചുവശായിപ്പോകുന്നത്. മറ്റൊന്ന്, ഇന്നലെ എഴുതിയ ഒരു കവിത പോലെയല്ല നാളെ ഒന്ന് എഴുതുന്നുണ്ടെങ്കില്‍ (എഴുതുമോ എന്ന് ഒരുറപ്പുമില്ല) ഞാന്‍ എഴുതാന്‍ ഇഷ്ടപ്പെടുന്നത്. കവിത ഒഴുകിക്കൊണ്ടിരിക്കുകയാണ്. പുഴ പോലെ. നാമിറങ്ങിനില്‍ക്കുന്ന പുഴയല്ല, തൊട്ടടുത്ത നിമിഷത്തില്‍ നാമറിയുന്നത്. അതുപോലെ കാലത്തിലൂടെ അനുനിമിഷം മാറിക്കൊണ്ടിരിക്കുകയാണ് എന്‍റെയും കവിത. അപ്പോള്‍ തൊട്ടു മുന്‍ നിമിഷത്തെ അനുകരിക്കുന്നതെങ്ങനെ?. 
മാത്രമല്ല, കവിതകളെഴുതി പ്രശസ്തനാകാം എന്ന ഉദ്ദേശത്തിലല്ല ഞാന്‍ എഴുത്തുതുടങ്ങിയത്. മുങ്ങിത്താണുകൊണ്ടിരുന്ന ഒരുറുമ്പിന് ഏതോ കിളി കൊത്തിയിട്ടുകൊടുത്ത ഇലയായിരുന്നു എനിക്കു കവിത. എനിക്കു കവിത കറുപ്പായിരുന്നില്ല, മറിച്ച് ഏതോ ഔഷധമായിരുന്നു. ജീവിതത്തിലേക്കു പിടിച്ചടുപ്പിച്ച ഏതോ പ്രലോഭനമായിരുന്നു. അതുകൊണ്ടുതന്നെ മരിക്കുന്നതുവരെ കവിതയെഴുതണമെന്നും മരിക്കുമ്പോള്‍ അയ്യപ്പന്‍റെ കീശയിലുണ്ടായിരുന്നതു പോലെ ഒരു കവിത എന്‍റെയും കീശയിലുണ്ടായിരിക്കണമെന്നും എനിക്ക് ഒട്ടും നിര്‍ബന്ധമില്ല. ഒരു പ്രാര്‍ഥന പോലെ ഒരു കവിത എന്‍റെ തൊണ്ടയിലുണ്ടായിരിക്കുമെന്ന ഒരുറപ്പെനിക്കുണ്ട്. ആ കവിത ഞാനൊരിക്കലും എഴുതുകയുമില്ല.

എന്താണ്‌ താങ്കൾ കവിതയിലൂടെ പ്രകടിപ്പിക്കാൻ ശ്രമിക്കുന്നത്?

ഇതൊരു ക്ലാസിക്ക് ചോദ്യമാണ്. എഴുതാനിറങ്ങിയ ഓരോ വ്യക്തികവിയും അതിനു ശേഷമുരുത്തിരിഞ്ഞുവന്ന വ്യക്തി+കവിയും എക്കാലത്തും നേരിടേണ്ടിവന്ന ചോദ്യം. അതിന്‍റ ഉത്തരങ്ങള്‍ ശ്രദ്ധിക്കേണ്ടതുമുണ്ട്. അതിനു കാവ്യചരിത്രത്തോളം പഴക്കമുണ്ടെന്നതു തന്നെ കാരണം. ഈ ചോദ്യത്തിന്റെ ക്ലാസിക്കല്‍, നിയോ ക്ലാസിക്കല്‍, ആധുനിക, ഉത്തരാധുനിക, ഉത്തരാധുനികാനന്തര ഉത്തരങ്ങളിലേക്കൊന്നും ഞാന്‍ കടക്കുന്നില്ല. സാഹിത്യപ്രസ്ഥാന ചരിത്രങ്ങളിലും മറ്റും അതു സവിസ്തരം പ്രതിപാദിച്ചിട്ടുള്ളതിനാല്‍
കൃത്യമായി പറയട്ടെ, എന്‍റെ കവിത പ്രകടിപ്പിക്കുന്നത് ഞാനെന്ന വ്യക്തിയുടെ വൈയക്തികമായ ആഗ്രഹങ്ങളോ കാമങ്ങളോ മോഹഭംഗമോ പ്രതിഷേധങ്ങളോ ഒന്നുമല്ല. അവിടെ ഞാനെന്ന പുറം വ്യക്തിക്കും അകംവ്യക്തിക്കും ഒന്നും ചെയ്യാനില്ല. എന്‍റെ കവിത പ്രകടിപ്പിക്കുന്നത് ഓരോ വായനക്കാരന്‍റെയും സംഘര്‍ഷങ്ങളാണ് എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഒരു വ്യക്തിയെന്ന നിലയില്‍, സമൂഹം നോക്കുന്ന സമയത്ത്, ഒരു അല്ലലുമില്ലാത്ത ഒരാളാണു ഞാന്‍. എല്ലാമുണ്ടായാലും ഒരാളുടെ മനസിന്‍റെ അകത്തുള്ള ആന്തരിക സംഘര്‍ഷങ്ങളുണ്ടല്ലോ, മോഹഭംഗങ്ങളുണ്ടല്ലോ, കാമനകളുണ്ടല്ലോ അതാണു കവിതയായി പുറത്തുവരുന്നത് എന്നു വിശ്വസിക്കുന്നയാളല്ല ഞാന്‍. എങ്കില്‍ എനിക്കു പറയാന്‍ ചില കാര്യങ്ങളുണ്ടല്ലോ, രാജാവു നഗ്നനാണെന്നു പറയാന്‍ ഞാന്‍ ബാധ്യസ്ഥനാണല്ലോ, അതാണു കവിതയെന്നും ഞാന്‍ വിശ്വസിക്കുന്നില്ല. എന്‍റെ കവിത എനിക്കു പറയാനുള്ളതല്ല. എന്‍റെ മാനിഫെസ്റ്റോ അല്ല . ചുരുക്കിപ്പറഞ്ഞാല്‍, എന്‍റെ വ്യക്തിപരമായ അടയാളങ്ങളൊന്നുമില്ലാത്തതാണ് എന്‍റെ കവിത. വായനക്കാരനു പറയാനുള്ളതാണ്, അവന് അല്ലെങ്കില്‍ അവള്‍ക്കു സ്വപ്നം കാണാനുള്ളതാണ് എന്‍റെ വാക്കുകള്‍.
എന്‍റെ കവിതകള്‍ ഫേസ് ബുക്കിലും ബ്ലോഗിലും വായിച്ച്, ഞാനെന്തോ കടുത്ത വിഷാദരോഗത്തിനടിമയായിരിക്കുകയാണെന്നും ഉടന്‍ ആത്മഹത്യ ചെയ്യുമെന്നും പേടിച്ച് എന്നെ സമാശ്വസിപ്പിച്ച, ചേച്ചിയുടെ പ്രായമുള്ള ഒരു വായനക്കാരിയുണ്ട് എനിക്ക്. കവിതയെ കവിയെന്ന വ്യക്തിയുമായി ചേര്‍ത്തുവായിച്ചുപോകുന്നതു കൊണ്ടുള്ള പ്രശ്നമാണ് ഇത്. മുന്‍കാലത്തെ വ്യക്തികവിയുടെ കാര്യത്തില്‍ ഇതു ശരിയായിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെയല്ല.

ഇതിനു വേറെയൊരു വശവുമുണ്ട്. ഇന്നത്തെ വിപണിവത്കൃത സമൂഹത്തില്‍ കവിത മാത്രമാണ് ഒരു ഉല്‍പ്പന്നമായി മാറാത്ത ഏക എഴുത്ത് രൂപം. സിനിമാപാട്ടു കവിതയും കാസറ്റ് കവിതയും ഉല്‍പ്പന്നങ്ങളായി നേരത്തേ മാറിക്കഴിഞ്ഞു. കവിത ഒരു ഉല്‍പ്പന്നമായി മാറാതെ ഇന്നും നിലനില്‍ക്കുന്നത് അതിന്‍റെ പ്രത്യേക ഉപഭോക്താക്കളുടെ എണ്ണത്തില്‍ കുറവു കൊണ്ടുമാത്രമല്ല. വ്യക്തികവിയില്‍ നിന്നു കവിത വ്യക്തിയുടെ അടയാളങ്ങളില്ലാത്ത കവിതയായി മാറിക്കൊണ്ടിരിക്കുന്നു. ആശാന്‍റെ കവിതകള്‍, പിയുടെ കവിതകള്‍ എന്നു വിശേഷിപ്പിക്കുന്ന രീതി തന്നെ മാറിപ്പോയേക്കും. എഴുത്തുകാരന്‍ മരിക്കുന്നു എന്ന പടിഞ്ഞാറന്‍ വിശേഷണം വേറൊരു രീതിയില്‍ മാറ്റിപ്പറയാന്‍ ശ്രമിക്കുകയല്ല. പുതിയ കാലത്തെ കവിതകളെങ്കിലും കവിയില്‍ നിന്നു സ്വന്തമായ അസ്തിത്വമുണ്ടാക്കും എന്ന് ഉറപ്പാണ്. അവ അതതു കാലത്തെ പുതുകവിതകളായി കണക്കാക്കപ്പെടും. കവിത അത്രമേല്‍ മാറിക്കൊണ്ടിരിക്കുന്നു. കവിവ്യക്തിയുടെ അടയാളങ്ങളോ സിഗ്നേച്ചറോ ഇല്ലാത്ത കവിത. എഴുതിക്കഴിയപ്പെട്ടിരിക്കുന്നതിനാല്‍ അതു വായനാസമൂഹത്തിന്‍റെ കവിതയായി മാറും. വായനാസമൂഹത്തിന്‍റെ മനസിന്‍റെ ഇസിജിയാണ് എന്‍റെ കവിത. അവിടെ എന്‍റേതായി ഒന്നുമില്ല. എന്നുവച്ചു വായനക്കാരനു വേണ്ടി ഉണ്ടാക്കിക്കൊടുക്കുന്ന പലഹാരപ്പൊതിയല്ല കവിത. ഉയരങ്ങള്‍ എത്തിപ്പിടിക്കാന്‍ വെമ്പുന്ന വായനക്കാരന്‍റെ ആ മനസുണ്ടല്ലോ അതിനു ഭാവനയുടെ തൂവല്‍ക്കനവും പറക്കാന്‍ വേണ്ട കുതിപ്പും നിറക്കുകയാണ്. അവനോ അവള്‍ക്കോ വേണ്ടി വാക്കുകള്‍ കൊണ്ടാരു ആകാശവും പണിതുകൊടുക്കാനാണ് ഞാന്‍ ഉത്സാഹിക്കുന്നത്.

പാരമ്പര്യം നിങ്ങളെ ഏതിൽ നിന്നെല്ലാം വിട്ടുപോരാൻ പ്രേരിപ്പിക്കുന്നു.?

പാരമ്പര്യം എന്നെ സംബന്ധിച്ചിടത്തോളം ഒരു നിമിഷത്തില്‍ നിന്ന് അടുത്തതിലേക്കു കുതിക്കാനുള്ള ഊര്‍ജമാണ്. ഒരു എസ്കേപ് വെലോസിറ്റി തന്നെയെന്നു പറയാം.
പാരമ്പര്യം എന്നത് പഴമയിലേക്കു തിരിച്ചു വലിച്ചടുപ്പിക്കുന്ന ഒന്നല്ല. പലരും കരുതുന്നതു പോലെ. നമ്മില്‍ നിന്നു തന്നെ കുതറിമാറാനുള്ള ഉള്‍പ്രേ രണയാണ് അതു തരുന്നത്. പഴയ കാലമല്ല പലരും വിചാരിക്കുന്നതു പോലെ അത്. എന്നാല്‍ പാരമ്പര്യത്തെ അപ്പാടെ തള്ളിക്കളയാനുമാവില്ല. എന്നെ സംബന്ധിച്ചിടത്തോളം അത് ഇന്നോളമെഴുതപ്പെട്ട ടെക്സ്റ്റ് തന്നെയാണ്. നമ്മള്‍ ഇന്ന് ഒരു വാക്ക് എഴുതുമ്പോള്‍ തന്നെ അതു കാവ്യ ചരിത്രത്തില്‍ മുമ്പു രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടോ എന്നു വിലയിരുത്തേണ്ടിവരുന്നു. അന്വേഷിക്കേണ്ടിവരുന്നു. ഞാന്‍ എന്റെ പ്രണയകവിതകളുടെ സമാഹാരത്തിന്‍റെ നിര്‍മിതിയിലായിരുന്നപ്പോഴാണ് ഇത് ഏറ്റവും പ്രയാസകരമായിരുന്നത്. പ്രണയത്തെക്കുറിച്ചുള്ള ഏതാണ്ടെല്ലാ ഇമേജറികളും പ്രയോഗങ്ങളും മുന്‍കാല കവികളും പാട്ടെഴുത്തുകാരും എഴുതിക്കഴിഞ്ഞിരുന്നു. നിന്‍റെ കണ്ണുകള്‍ എന്നു എഴുതിത്തുടങ്ങുമ്പോഴേ പ്രണയിനിയുടെ കണ്ണിനെക്കുറിച്ചെഴുതിയ മുന്‍കാല പാഠങ്ങളുടെ കുത്തൊഴുക്ക് മനസിലേക്കു കടന്നുവന്നുകഴിഞ്ഞിരുന്നു. അപ്പോള്‍ അതില്‍ നിന്നു ഒഴുക്കിനെതിരെ നീന്തേണ്ടിയിരുന്നു. അതു വളരെ ദുഷ്കരവുമായിരുന്നു. പുതിയ കാല പ്രണയ കവിത ഒരിക്കലും പാരമ്പര്യത്തിന്‍റെ തുടര്‍ച്ചയായിരുന്നില്ല. പുഴയില്‍ നിന്നു സ്വന്തമായി ഒരു കൈത്തോട് വെട്ടാനും അതിലൂടെ പുതിയ കവിതയെ ഒഴുക്കിക്കൊണ്ടുവരുവാനും പ്രയാസകരമായ ദൗത്യം തന്നെയായിരുന്നു.
പാരമ്പര്യത്തിന്‍റെ ബാധ്യത തങ്ങള്‍ കൊണ്ടുനടക്കുന്നില്ല എന്നൊക്കെ കുറച്ചുകാലം മുമ്പു ആധുനികതയുടെ വാലറ്റത്തുള്ള ചില കവികള്‍ ഉച്ചൈസ്തരം ഘോഷിച്ചിരുന്നു. എന്നാല്‍ പുതിയ വരികള്‍ എഴുതുന്നതില്‍ അതില്‍ പലരും പരാജയപ്പെട്ടു പോവുകയായിരുന്നു. ആധുനികതയില്‍ തുടങ്ങി തുടങ്ങിയേടത്തുതന്നെ അവസാനിച്ചു ആ കവിതാ പരീക്ഷണങ്ങളെല്ലാം. പാരമ്പര്യത്തെ നിഷേധിക്കണം. എന്നാല്‍ അതിന്‍റെ ശക്തിദൗര്‍ബല്യങ്ങള്‍ അറിഞ്ഞുകൊണ്ടേ അതിനു കഴിയുകയുള്ളൂ
ആശാന്‍ സ്വപ്നദര്‍ശനം നടത്താത്ത ഒരു പ്രണയസങ്കല്‍പ്പം പോലുമില്ല എന്നത് എനിക്ക് പുതിയൊരറിവായിരുന്നു. അതില്‍ നിന്നു വ്യത്യസ്തമായി എഴുതുക എന്നതു ക്ലാസിക്കല്‍ പ്രണയസങ്കല്‍പ്പത്തില്‍ നിന്നു കുതറിമാറിക്കൊണ്ടു മാത്രമേ സാധിക്കുമായിരുന്നുള്ളൂ. ഈയൊരു അറിവ് പാരമ്പര്യത്തെ അറിഞ്ഞുകൊണ്ടു മാത്രം ലഭിക്കുന്ന ഒന്നാണ്
പാരമ്പര്യത്തോടുള്ള കലഹത്തിലൂടെ മാത്രമേ പുതിയ എഴുത്ത് സാധിക്കുകയുള്ളൂ എന്നാണ് എന്‍റെ വിശ്വാസം. നൊസ്റ്റാള്‍ജിയ തുടങ്ങിയ കപട വികാരങ്ങളില്‍ അഭിരമിച്ചുകൊണ്ടിരുന്നാല്‍‍ എന്നും നമുക്ക് മയില്‍പ്പീലിയേയും ഈറന്‍നിലാവിനേയും കുറിച്ചു മാത്രമെഴുതാനേ സാധിക്കൂ. പ്രണയത്തിന്‍റെ ഇമേജറിയിലെ മയില്‍പ്പീലി ആകാശം കാണാതെ മുമ്പെങ്ങോ മരിച്ചുപോയിരിക്കുന്നു. എന്നിട്ടും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും പ്രണയമെന്ന വാക്കു വന്നോ അപ്പോഴേക്കും മയില്‍പ്പീലിയും ഈറന്‍നിലാവും അവതരിച്ചുകഴിഞ്ഞിരിക്കും. ക്ലാസിക്കല്‍ ഉപമകളുടെ കാലം കഴിഞ്ഞുവെന്നു മനസിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇപ്പോള്‍ ഒരു പരീക്കുട്ടിയും കറുത്തമ്മാ, കറുത്തമ്മാ എന്നു വിളിച്ചുകൊണ്ടു കടല്‍ക്കരയില്‍ അലഞ്ഞുനടക്കുന്നില്ല. പ്രണയിച്ചതിനുള്ള ശിക്ഷയായ ജീവപര്യന്തം കഴിഞ്ഞു പരീക്കുട്ടി പുറത്തിറങ്ങുമ്പോള്‍, ജീവിതത്തില്‍ നിന്നു പരോളിലിറങ്ങിയ കറുത്തമ്മ പരീക്കുട്ടിയെ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കാണുകയാണ്. രാഗിണി ഓലട്ടാക്കീസില്‍ പൊള്ളുന്ന മാറ്റിനിക്കിടെ ഒരു തീപ്പെട്ടിയുരക്കുന്നതു പോലെ അപകടകരമായ രീതിയിലായിരിക്കുന്നു പ്രണയം.

ഇന്നു പുറത്ത് വരുന്ന രചനകളിൽ തൊണ്ണൂറ് തമാനവും മാധ്യമവത്കൃതമല്ലെ?

മാധ്യമങ്ങളുടെ ഒരു സ്വഭാവമായ ഫീച്ചറുകളാണ് കവിതയെ പ്രലോഭിപ്പിക്കുന്നത്. മുമ്പും ഏതാണ്ട് അങ്ങനെയായിരുന്നു. കവിതാവിഷയത്തെ ഫീച്ചര്‍വത്ക്കരിക്കുന്നതിനു വേണ്ടിയാണ് ഉപമകള്‍ ഉണ്ടായതു തന്നെ. ഒരു കാമുകിയുടെ കൈകള്‍ പോലെ കടല്‍ത്തിരമാലകള്‍ കരയെ വരിഞ്ഞുമുറുക്കുന്നു എന്നൊക്കെയാണ് ഈ ഉപമാകേന്ദ്രീകൃതമായ ഫീച്ചര്‍ ഭാഷയുടെ ഒരു രീതി. കവിതയുടെ പ്രമേയത്തെ വല്ലാതെ വാക്കുകള്‍ കൊണ്ടുനിറക്കുകയാണ് കവിതയില്‍ ഇതിന്‍റെ സ്വാധീനത്താല്‍ ഉണ്ടാവുന്നത്. ഏതാണ്ടല്ലാ മുന്‍കാല കവിതകളിലും ഈ ഫീച്ചറൈസേഷന്‍റെ സ്വാധിനം വളരെ പ്രകടമായിരുന്നു എന്നു കാണാന്‍ വിഷമമില്ല. എന്നിട്ട് അങ്ങനെ എഴുതുന്നതാണ് യഥാര്‍ഥ കവിത എന്ന രീതിയിലുള്ള ബോധപൂര്‍വമുള്ള പ്രചാരണങ്ങളും അക്കാദമിക്ക് പണ്ഡിതന്മാരില്‍ നിന്നുണ്ടായി. സിനിമാ പാട്ടെഴുത്തുകാരും അതേറ്റു പാടിയതോടെ ഈണത്തില്‍ ചൊല്ലാവുന്ന, സുന്ദരപദാവലികളാല്‍ സമൃദ്ധമായ എന്തും കവിതയെന്ന പേരില്‍ പ്രചരിപ്പിക്കാനാണ് കഴിഞ്ഞ കാലങ്ങളില്‍ ശ്രമം നടന്നത്. കാസറ്റ് കവിതകളില്‍ പലതും ശ്രദ്ധിച്ചാല്‍ ഇതു മനസിലാവും. ഒരു ഈണത്തിനനുസരിച്ചു കൃത്രിമ ശബ്ദഗരിമയില്‍ പാടിത്തകര്‍ക്കുന്ന ഗാനകവിതകളാണ് കവിതാലാപന മത്സരത്തില്‍ പോലും കൈയടിയും ഗ്രേഡുകളും നേടുന്നത്. ഇതില്‍ കവിതയില്ലെന്ന് വിളിച്ചുപറയാന്‍ പുതിയ കവിതകള്‍ക്കേ സാധിച്ചിട്ടുള്ളൂ. കാരണം, പുതിയ കവിത എന്നാല്‍ ഈ ഫീച്ചര്‍വത്ക്കരണത്തെ അതിശക്തമായി ചെറുത്തുനില്‍ക്കുന്നുണ്ട് എന്നതു തന്നെ
മാധ്യമങ്ങള്‍ സാങ്കേതികവിദ്യയ്ക്കനുസരിച്ചു വിപ്ലവാത്മകമായി പരിഷ്കരിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ലോകത്തിന്‍റെ ഏതു കോണില്‍ നടക്കുന്ന സംഭവങ്ങളും അപ്പാടെ അപ്പപ്പോള്‍ തന്നെ കാണികള്‍ക്കു മുന്നിലെത്തിക്കാന്‍ അവയ്ക്കാവുന്നുണ്ട്. ഒരു പക്ഷെ മണമൊഴിച്ച് മറ്റെല്ലാം. വിവരണങ്ങളായും വിഷ്വലുകളായും നിറമായും ശബ്ദമായും എല്ലാം തുറന്നുകാണിക്കുന്ന ഈ മാധ്യമവത്ക്കരണത്തിന്‍റെ കാലത്ത് കവിതയും അങ്ങനെയാകേണ്ടതില്ല. ഇന്നു കവിത നേരിടുന്ന ഏറ്റവും ശക്തമായ വെല്ലുവിളി ഇതുതന്നെയാണ്. മാധ്യമങ്ങളുടെ ശീലങ്ങളെ എതിര്‍ക്കുന്നതിലാണ് ഇന്നു കവിതയുടെ ഏറ്റവും വലിയ ചെറുത്തുനില്‍പ്പുണ്ടാവേണ്ടത്. നമ്മുടെ മുന്നില്‍ സാങ്കേതികവിദ്യ മറനീക്കിക്കാണിക്കുന്ന വിഷ്വലുകളെ അതേപടി കവിതയില്‍ ഉപയോഗിച്ചിട്ടു കാര്യമില്ല. കാഴ്ചകളുടെ ദൃക്സാക്ഷി വിവരണമല്ല, മറിച്ചു കാഴ്ചകളെ അട്ടിമറിക്കുന്നതാണ് പുതിയ കവിത. വെറുതേ അട്ടിമറിച്ചതു കൊണ്ടുമാത്രം കാര്യമില്ല. വായനക്കാരന് ഒരു ഉള്‍ക്കാഴ്ച നല്‍കാന്‍ കൂടിയാകണം അത്. പുതിയ കാലത്തെ കവിത ആ വഴിക്കു തന്നെയാണു പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതും
മാധ്യമവല്‍ക്കരണം എന്നു താങ്കള്‍ വിവക്ഷിക്കുന്നതില്‍ മാധ്യമസൃഷ്ടി എന്നൊരു ധ്വനി കൂടിയുണ്ടെന്നു തോന്നുന്നു. അല്ലെങ്കില്‍ താങ്കള്‍ ഉദ്ദേശിച്ചത് അതു തന്നെയാണെന്നു തോന്നുന്നു. മാധ്യമങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരുന്ന കവിതകളും കവികളും ഉണ്ടെന്നു തന്നെ പറയേണ്ടിവരും. അതു പലപ്പോഴും മാധ്യമങ്ങളിലെ സാഹിത്യവിഭാഗക്കാരില്‍ ചിലരുടെ പക്ഷപാതിത്വം ആയിരിക്കാം. എന്നാല്‍ അങ്ങനെ വളര്‍ത്തിക്കൊണ്ടുവന്നവരൊന്നും പില്‍ക്കാലത്ത് വലിയ മെച്ചപ്പെട്ട രചനകള്‍ നടത്തിക്കണ്ടിട്ടില്ല. മാറുന്ന കാലത്തിനനുസരിച്ച് വാക്കുകൊണ്ടു തുഴയുന്നവര്‍ക്കേ, മാറുന്ന കാലത്തിനനുസരിച്ച് ഭാവനയില്‍ സൂനാമികളുണ്ടാക്കാന്‍ കഴിയുന്നവര്‍ക്കേ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. പാശ്ചാത്യ സിദ്ധാന്തമനുസരിച്ചു കവിതയെഴുതാനുള്ള ബാധ്യത തനിക്കില്ലെന്നു ലബ്ധപ്രതിഷ്ഠനായ ഒരു കവി പറയുന്ന അവസരത്തില്‍ തന്നെ പുതിയ കാലത്തിനനുസരിച്ചു പുതിയ കവിത പരീക്ഷിച്ചുനോക്കാന്‍ ധൈര്യം കാണിക്കുന്ന മുതിര്‍ന്ന കവികളും ഉണ്ടെന്ന വസ്തുത ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നമുക്കെന്നും കൊന്നപ്പൂവിനെപ്പറ്റിയും ഓണനിലാവിനെക്കുറിച്ചും എഴുതിക്കൊണ്ടിരിക്കാന്‍ കഴിയില്ല. (അവ എക്കാലത്തും സഹൃദയരെ ആകര്‍ഷിക്കുന്ന പ്രപഞ്ചസത്യങ്ങളാണെങ്കിലും). ഓടയില്‍ ചത്തുവീഴുന്ന കുഞ്ഞിന്‍റെ കരച്ചില്‍ കേള്‍ക്കാതിരിക്കാനാവില്ല. ഒഴുക്കില്‍ പെട്ടുപോവുന്ന ഒരുറുമ്പിനു ഇല കൊത്തിയിട്ടുകൊടുക്കാതിരിക്കാനാവില്ല. അത്രമേല്‍ പ്രക്ഷുബ്ധവും ക്രൂരവുമായിക്കൊണ്ടിരിക്കുകയാണ് ലോകം.



പത്രപ്രവർത്തകനെന്ന നിലയിൽ, സ്വന്തം കവിതയിൽ എത്തിച്ചേരാൻ താങ്കൾക്ക് എത്ര കഷ്ടപ്പെടേണ്ടിവരുന്നുണ്ട്?

ഞാന്‍ പത്രപ്രവര്‍ത്തനം തുടങ്ങുന്നതിനു മുമ്പു തന്നെ കവിതകളെഴുതിയിരുന്നു. ഇനി ഒരു പക്ഷെ, നാളെ പത്രപ്രവര്‍ത്തനം നിര്‍ത്തിക്കഴിഞ്ഞതിനു ശേഷവും കവിതകളെഴുതിയേക്കാം. എന്നാല്‍ പത്രപ്രവര്‍ത്തകനെന്ന നിലയില്‍ സ്വന്തം കവിതയില്‍ എത്തിച്ചേരാന്‍ ഒരു വലിയ കടമ്പ കടക്കേണ്ടതുണ്ട്. കാരണം പത്രപ്രവര്‍ത്തനത്തിലെ എഴുത്തുഭാഷയെ മറികടക്കലാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. പത്രപ്രവര്‍ത്തന ഭാഷ രേഖീയമായ ആഖ്യാനത്തിന്‍റേതാണ്. അതില്‍ പൊടിപ്പും തൊങ്ങലും പാടില്ല. യഥാര്‍ഥത്തില്‍ സംഭവിച്ചതാണ് അല്ലെങ്കില്‍ സംഭവിക്കാനിരിക്കുന്ന വസ്തുതകളാണ് എഴുതേണ്ടത്. അതായത് ഭാവനയ്ക്കു തീരെ സ്ഥാനമില്ലെന്നര്‍ഥം. ഒരേ സമയം പത്രപ്രവര്‍ത്തകനും കവിയുമായിരിക്കുമ്പോള്‍ ഈയൊരു വൈരുധ്യത്തെ സ്വകാര്യ എഴുത്തിന്‍റെ ഓരോ നിമിഷത്തിലും അറിയേണ്ടതുമുണ്ട്. അല്ലെങ്കില്‍ രണ്ടിനേയും ഒരുമിച്ചു കൊണ്ടുപോകേണ്ടതുണ്ട്. അച്ചടിഭാഷയുടെ രേഖീയതയെ മറികടക്കുന്നിടത്താണ് ഏറ്റവും വലിയ വെല്ലുവിളി. എന്നാല്‍ ഞാന്‍ നേരത്തേ പറഞ്ഞതുപോലെ കവിതയെഴുതുമ്പോള്‍ ഞാന്‍ പത്രപ്രവര്‍ത്തകനല്ല. മറിച്ചു കവി മാത്രമാണ്. കവിതയുടെ വെര്‍ച്വല്‍ ലോകത്തെ നിയമങ്ങളാണ് എന്നെ ഭരിക്കുന്നത്. ഈ ദ്വന്ദ്വത്തിലൂടെ മാത്രമേ നേരത്തേ പറഞ്ഞ വെല്ലുവിളി മറികടക്കാന്‍ കഴിയൂ
എന്നാല്‍ കവിതയും എന്നെ സംബന്ധിച്ചിടത്തോളം പത്രപ്രവര്‍ത്തനം പോലെ തന്നെ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. അന്നന്നു കാണുന്നതിനെ വാഴ്ത്തുകയാണ് പത്രപ്രവര്‍ത്തനത്തിന്‍റെ ബാധ്യതയെന്ന പഴയ കാഴ്ചപ്പാട് മാറിത്തുടങ്ങിയിരിക്കുന്നു. യാഥാര്‍ഥ്യത്തിന്‍റെ പക്ഷം പിടിക്കുന്ന രാഷ്ട്രീയം അതു കൈക്കൊള്ളാന്‍ തുടങ്ങിയിരിക്കുന്നു. എന്തും പറഞ്ഞു വിശ്വസിപ്പിക്കാന്‍ ഇന്നത്തെ കാലത്ത് അത്ര എളുപ്പമല്ലാതായിരിക്കുന്നു. ഒരാള്‍ അതു പറഞ്ഞില്ലെങ്കില്‍ മറ്റൊരാള്‍ അതു കാണുകയും പറയുകയും ചെയ്യും. കവിതയും പുതിയ കാഴ്ചകളിലേക്കാണ് ഇന്നു നോക്കുന്നത്. ഇതുവരെ ആരാലും തിരിച്ചറിയപ്പെടാതിരുന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ആധികളിലേക്കാണ് അതു നോക്കുന്നത്. വരേണ്യ കവികളാല്‍ നികൃഷ്ടരായി പടിയടച്ചു പിണ്ഡം വയ്ക്കപ്പെട്ട വാക്കുകളെയാണ് അതു വീണ്ടും കവിതയില്‍ തിരിച്ചു പ്രതിഷ്ഠിക്കുന്നത്.
അതേ സമയം, പത്രപ്രവര്‍ത്തകനെന്ന നിലയില്‍ എന്‍റെ കവിതയില്‍ എത്തിച്ചേരാന്‍ എനിക്കു കൂടുതല്‍ എളുപ്പമാണെന്നാണ് ഞാന്‍ കരുതുന്നത്. കാരണം, പത്രപ്രവര്‍ത്തകനെന്ന നിലയില്‍ എനിക്കു മുന്നില്‍ തുറന്നുകിട്ടുന്ന ശരിയുടെ നേര്‍ക്കാഴ്ചകള്‍ ചിലപ്പോള്‍ മറ്റൊരാളെക്കാളും അധികമാണ്. ഈ ഉള്‍ക്കാഴ്ചകള്‍ തീര്‍ച്ചയായും എന്‍റെ കവിതയ്ക്കു പ്രോത്സാഹനമാകുന്നുണ്ട് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്


 പത്രപ്രവര്‍ത്തകനാകാതെ, ഒരു പക്ഷെ ഒരു മരപ്പണിക്കാരനോ അധ്യാപകനോ ആയിരുന്നെങ്കില്‍ ഞാനിപ്പോള്‍ എഴുതിക്കഴിഞ്ഞ ഒട്ടുമിക്ക വരികളും ഒരിക്കലും എനിക്കെഴുതാന്‍ കഴിയുകയില്ലായിരുന്നു എന്ന് എനിക്കു തോന്നാറുണ്ട്. അക്കാദമിക് ആയ കവിതയില്‍ നിന്നു വിട്ടുനില്‍ക്കാന്‍ എന്നെ പ്രേരിപ്പിച്ചിരുന്നത് ഈ തൊഴില്‍ തന്നെയാണ്. ഒരു പക്ഷെ കവിതയില്‍ എന്‍റേതായ ഒരു വഴി തുറന്ന് അതിലൂടെ നടക്കാന്‍ കൈത്തുണ നല്‍കിയതും. സമൂഹത്തിന്‍റെ പൊള്ളത്തരങ്ങള്‍ അടുത്തറിയാന്‍ പറ്റുന്ന അവസരം ഇതല്ലാതെ മറ്റൊന്നില്ല എന്നാണ് എനിക്കു തോന്നുന്നത്. മാത്രമല്ല, കേരളത്തില്‍ നിന്ന് ഒരിടക്കാലത്തേക്കെങ്കിലും വിട്ടുനില്‍ക്കാനായത് ഈ തൊഴില്‍ കൊണ്ടാണ്. കേരളത്തില്‍ തന്നെ പത്രപ്രവര്‍ത്തകനായി ഏതെങ്കിലും ബ്യൂറോയിലോ ഡസ്കിലെ ഏതെങ്കിലും കോണിലോ ഇരുന്നുപോയിരുന്നെങ്കില്‍ ഞാനിത്രയും കവിതകളെഴുതുമായിരുന്നില്ല, തീര്‍ച്ചയായും.

ഇന്നത്തെ മാധ്യമവത്കൃത ലോകത്തിനു വെളിയിലാണോ താങ്കളിലെ കവി ജീവിക്കുന്നത്?

എന്നാണ് എന്‍റെ വിശ്വാസം. മാധ്യമസൃഷ്ടിയായ അയഥാര്‍ഥ ലോകത്തിനു വെളിയില്‍ തന്നെയാണ് എന്‍റെയും എന്‍റെ കവിതയുടെയും ജീവിതം. അതുകൊണ്ടാണ് കവിതയുടെ നാട്ടുനടപ്പുകളില്‍ നിന്ന് വഴിമാറി നടക്കാന്‍ എന്‍റെ കവിതയ്ക്ക് കഴിയുന്നതും. കവിത എഴുതിയതു കൊണ്ടൊന്നും വലിയ കാര്യമില്ല, നോവല്‍ വല്ലതും എഴുതിക്കൂടേ എന്ന് എന്നെ വര്‍ഷങ്ങള്‍ക്കു മുമ്പ് സ്നേഹപൂര്‍വം ഉപദേശിച്ച ഒരു ഒന്നാംകിട എഴുത്തുകാരനുണ്ടായിരുന്നു. ആ സമയം, എന്നെ കന്നിനോവല്‍ പുറത്തുവന്ന് ആധിക കാലം ആയിക്കഴിഞ്ഞിട്ടുമില്ലായിരുന്നു. എന്നാല്‍ ഞാന്‍ പറഞ്ഞത്, ഞാന്‍ ഗദ്യത്തില്‍ നിന്ന് ഒരു ദീര്‍ഘാവധി എടുക്കുകയാണ്, കവിതയെഴുതാന്‍ എന്നാണ്. അങ്ങനെയെടുത്ത ഇരുപതോളം കൊല്ലത്തെ അവധി ഏതാണ്ട് തീര്‍ന്നിരിക്കുകയാണ് ഇപ്പോള്‍. കവിതയുടെ സ്വന്തമായ ഒരു ലോകത്താണ് എന്നിലെ കവി ജീവിക്കുന്നത്.


അവിടെ പുറംലോകത്തിന്‍റെ നിയമങ്ങളോ വിലക്കുകളോ ഒന്നുമില്ല. ശബ്ദസുഖമുള്ള, ഈണവും ഇമ്പവുമുള്ള പാട്ടുകവിതയുടെ പ്രലോഭനത്തില്‍ നിന്നു വിട്ടുമാറി നെഞ്ചുന്തിയ, പട്ടിണിക്കോലമായ കവിതയാണ് എന്‍റേത്. അതുകൊണ്ടുതന്നെ, മാധ്യമങ്ങളുടെ കവിതാ ചര്‍ച്ചയിലോ തലമുറകളെ അടയാളപ്പെടുത്തുന്ന ലേഖനങ്ങളിലോ എന്‍റെ കവിത ഇന്നുവരെ പരാമര്‍ശിക്കപ്പെട്ടിട്ടില്ല. അതിനുവേണ്ടി എന്തെങ്കിലും സ്വകാര്യ ചരടുവലികള്‍ നടത്തിയിട്ടില്ല. ഒരു ക്ലിക്കിലും കോക്കസിലും ഉള്‍പ്പെട്ടിട്ടില്ല. ഒരു മുഖ്യധാരാ പ്രസാധകനും പ്രസിദ്ധീകരണ സഹായവുമായി എത്തിയിട്ടില്ല. പുരസ്കാരങ്ങള്‍ക്കു പിന്നാലെ പോയിട്ടില്ല. അതിനായി എന്‍ട്രികള്‍ അയച്ചിട്ടില്ല. എന്നിട്ടും, പുതിയ കവിതയില്‍ എസ്റ്റാബ്ലിഷ് ചെയ്യാനായി എന്നതു തന്നെയാണ് മാധ്യമവത്കൃതമായ ലോകത്തല്ല എന്‍റെ കവിതയെന്നതിന്‍റെ ഏറ്റവും വലിയ തെളിവ്.


സ്വന്തം കവിതയുമായി താങ്കളുടെ ആഗ്രഹങ്ങളുടെ ഒരു ഏറ്റുമുട്ടൽ?

ഞാന്‍ നേരത്തേ സൂചിപ്പിച്ചു, എന്‍റെ കവിത എന്‍റെ ആഗ്രഹങ്ങളുടെ ഫോട്ടോസ്റ്റാറ്റല്ലെന്ന്. വ്യക്തിയെന്ന നിലയില്‍ ആഗ്രഹങ്ങള്‍ വച്ചു പുലര്‍ത്താന്‍ എനിക്കും അവകാശമുണ്ട്. എന്നാല്‍ എന്‍റെ കവിതയില്‍ എന്‍റെ ആഗ്രഹങ്ങള്‍ക്കും വ്യക്തിയെന്ന നിലയിലുള്ള എന്‍റെ സ്വപ്നങ്ങള്‍ക്കും സ്ഥാനമില്ല എന്നു വിശ്വസിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. എന്‍റെ കവിത എനിക്കു പറയാനുള്ളതല്ല. എന്‍റെ മാനിഫെസ്റ്റോ അല്ല. ചുരുക്കിപ്പറഞ്ഞാല്‍, നേരത്തേ പറഞ്ഞതുപോലെ, ഞാനെന്ന വ്യക്തിയുടെ വ്യക്തിപരമായ അടയാളങ്ങളൊന്നുമില്ലാത്തതാണ് എന്റെ കവിത.

കവിതയില്‍ ഞാന്‍ സ്വപ്നം കാണാറുണ്ട്. എന്നാല്‍ അത് എന്‍റെ സ്വപ്നമല്ല. ആത്മകഥാപരമായ ഒരു കവിത എഴുതാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. എന്‍റെ കവിതയിലെ അനുഭവങ്ങള്‍ ഞാന്‍ കണ്ടും അറിഞ്ഞും മനസിലാക്കിയ വായനക്കാരന്‍റെ അനുഭവങ്ങള്‍ തന്നെയാണ്. വായിക്കുമ്പോള്‍ അവര്‍ അവരുടെ അനുഭവങ്ങളെത്തന്നെയാണ് വായിക്കുന്നത്.
...

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...