23 Mar 2014

malayalasameeksha, mar 15- april 15

ലേഖനം
കുതിരയെയല്ല കൊല്ലേണ്ടത്‌
സ്വാമി സന്ദീപാനന്ദഗിരി

ഉണരുക, കരുതലോടെ കഴിയുക!
സി.രാധാകൃഷ്ണൻ

ഞാനൊരു ദേവാലയം പണിതുകൊണ്ടിരിക്കുന്നു
പ്രൊഫ. എസ്‌.ശിവദാസ്‌

മരുന്നുതീനികളേ, മരുന്നുകമ്പനി ഓഹരികള്‍ വാങ്ങൂ
രാംമോഹൻ പാലിയത്ത്

വാക്കുകൾ
പരിഭാഷ: കെ.ബി.സുമൻ

ഗൃഹനിർമ്മാണത്തിനു മുൻപ്
ഡോ.മോഹൻ പി.ടി.


കൃഷി
നീര യാഥാർത്ഥ്യമാകുന്നു; കേരകർഷകർക്ക്‌ ഇത്‌ ആഹ്ലാദവേള
ടി.കെ.ജോസ് ഐ എ എസ്


നീര സംസ്കരണ പ്ലാന്റ്‌ ഒരുങ്ങുന്നു
ഡോ. സി.മോഹൻകുമാർ


നീരയുടെ ശാസ്ത്രീയ സംസ്കരണം
ശ്രീകുമാർ പൊതുവാൾ


നീര ചുണ്ടോളം ...
ബാബു ജോസഫ്‌


നീര വിപണിയിലെത്തുമ്പോൾ...
സിഡിബി ന്യൂസ്‌ ബ്യൂറോ


നാളികേര ശിൽപങ്ങളുടെ പെരുന്തച്ചൻ
നിഷ ശങ്കർ


കവിത

ശംഖുംമുഖം
ഡി.യേശുദാസ്‌ 

ചുവടു തെറ്റിയ നർത്തകി
ശ്രീദേവി നായർ

ചോദ്യം
സന്തോഷ് പാലാ 

ജീവിതം വരഞ്ഞ ചിത്രകാരൻ
രാജു കാഞ്ഞിരങ്ങാട്
ആർത്തി
ടി.കെ.ഉണ്ണി

ആത്മകഥ
രാജൻ സി. എം

കൈലാസനാഥൻ
രാധാമണി പരമേശ്വരൻ

BOARDING PASS
Salomi John Valsan

അഞ്ചാണ്ടൻ തിരുവാറാട്ട്
ഡോ.കെ.ജി.ബാലകൃഷ്ണൻ

മോക്ഷം തേടി
കാവിൽരാജ്‌

ഓർമ്മകൾ ഓളങ്ങൾ
ജവഹർ മാളിയേക്കൽ

PURITY OF LOVE
Dr Anupama Janardhanan

നിർഭയ
പ്രേം കൃഷ്ണ

വനിതാദിന ചുംബനം
ശ്രീകൃഷ്ണദാസ് മാത്തൂര്‍ 


കഥ
വൈശാഖപൌർണമി
സുനിൽ എം എസ്

നിർവൃതി
മോഹൻ ചെറായി 

 അക്ബർ ചക്രവർത്തിയുടെ ബാത്ത്‌ർറൂം
ജോമോൻ ജോബ്‌


 നോവൽ
കുലപതികൾ (നോവൽ) -19
സണ്ണി തായങ്കരി  


എഡിറ്ററുടെ കോളം/ നവാദ്വൈതം
ഭാഷ യാഥാർത്ഥ്യത്തെ പൂവിട്ടു മൂടാനുള്ളതല്ലഎം.കെ.ഹരികുമാർ

PURITY OF LOVE



-Dr Anupama Janardhanan

A love so pure

Nurtured with understanding and pain

But there was nothing to gain

Then why to be in there?

Two individuals looked one

Closeness couldn’t have stepped ahead

But the fates were already read

After all two souls were never one.

The beauty and luxury of love

Was all that needed for one to be alive

“Beauty” wore off with age

“Luxury” was a dream-like mirage

Lord approved of it

 All signs reflected it

Nothing would have gone wrong

But just the distances got too long…..

----------

ആത്മകഥ





 രാജൻ സി. എം


നാടോടുമ്പോള്‍ നടുവേ ഓടാത്തതുകൊണ്ടാകണം

നടുവൊടിഞ്ഞുപോയത്.

ഒടിഞ്ഞതാണെങ്കിലും ഒരു നടുവുണ്ടല്ലോ

എന്നതൊരാശ്വാസം.

*

ചേരതിന്നുന്ന നാട്ടില്‍ച്ചെന്നു

നടുക്കണ്ടം കിട്ടാത്തതിനാല്‍

വാല്‍ക്കണ്ടം തിന്നേണ്ടി വന്നു.

വാലല്ലേ തിന്നത്

ഒരു വാല്മീകിയെങ്കിലുമാകുമെന്നു വിചാരിച്ചു.

പക്ഷെ വല്മീകമായിപ്പോയി.

*

ചങ്ങാതിയില്ലാത്തതുകൊണ്ടും

ഉണ്ടായാല്‍തന്നെ നന്നാവില്ലാ എന്നതുകൊണ്ടും

കണ്ണാടി കുറേ വാങ്ങിത്തൂക്കി.

അത്ര വിരൂപമല്ലെങ്കിലും മുഖം

കണ്ണാടി കാണ്മോളവും നന്നെന്നു വിചാരിക്കാമല്ലോ.

കാണുമ്പോള്‍ അരൂപിയല്ലെന്നു് ആശ്വസിക്കാമല്ലോ.

ഒരുമയില്ലാത്തതിനാല്‍

ഉലക്കമേല്‍ കിടക്കേണ്ടി വന്നില്ല.

വേണമെന്ന് തോന്നാത്തതിനാല്‍

വേരില്‍ ചക്കയുണ്ടോയെന്നും നോക്കിയില്ല.

ചക്ക വീഴുമെന്നും മുയല്‍ ചാകുമെന്നും പേടിക്കേണ്ടതില്ല.

*

കള്ളനല്ലെങ്കിലും കുള്ളനായതിനാല്‍ ആരും നമ്പില്ല.

നന്‍പും അന്‍പും ഇല്ലാത്ത ലോകത്തില്‍

ആര്‍ക്കും തമ്പിയാകേണ്ട എന്നതാശ്വാസം.

*

ഇത്ര പറഞ്ഞിട്ടും നിങ്ങളാരും ചിരിക്കാത്തതിനാല്‍

ഇനി ഉറിയോടു പറഞ്ഞു നോക്കാം.

ഉള്ളതു പറഞ്ഞാല്‍ ഉള്ളിയും കരയുമെന്നല്ലേ!

സി എം രാജന്‍

BOARDING PASS


Salomi John Valsan
                                                             
To bid adieu forever…
To reach the far end of this planet
Which is totally unknown..?
Life, in its entirety and splendor
Devouring like a ghastly accident.
As the hangman waits for the contemned
We are waiting patiently for the last
And only call from afar...
Waiting and waiting for the
Dooms day process is something
Like a downward force
Which pushes us to the abyss of silence.
Life is something plunged straight from
The whirlwind to the oasis.
Yep..we live to attain the
Moribund and hilarious turn of events.
At times we the helpless creatures
Feel spent and fed up of the spiritual poverty.
Yet we love this far stretched putrid life….
Like the trespasser waits stealthy to enter the forbidden land
Without  a Boarding  pass….
With  brazen gaze and deserted hope……!

ഗൃഹനിർമ്മാണത്തിനു മുൻപ്



 ഡോ.മോഹൻ പി.ടി.

പ്രശ്‌നവശാല്‍ നാലാം  ഭാവത്തില്‍ പാപന്‍ നിന്നാല്‍ ആ സ്ഥലം വാങ്ങരുത്‌. നാലിലേക്ക്‌ പാപന്റെ യോഗമോ ദൃഷ്ടിയോ വന്നാല്‍ ആ സ്ഥലം വാങ്ങരുത്‌. നാലാം ഭാധിപന്‍ 6,8,12 എന്നീ ഭാവങ്ങളില്‍ വരാന്‍ പാടില്ല. നാലാം ഭാവധിപന്റെ അംശകം ശത്രു ക്ഷേത്രത്തിലോ, നീചത്തിലോ വരാന്‍ പാടില്ല. 4-ല്‍ കേതു വന്നാല്‍ വാസ്‌തു ശാപം ഉണ്ടാകും. ആഹാ രം, വസ്‌ത്രം, പാര്‍പ്പിടം ഇത്യാദികള്‍ മനുഷ്യര്‍ക്ക്‌ അത്യാവശ്യമാണ്‌.
വാസ്‌തു ശാസ്‌ത്രത്തിന്‌ 18 ആചാര്യന്മാരുണ്ട്‌. ഗൃഹ വാസ്‌തു, ക്ഷേത്ര വാസ്‌തു എന്നിങ്ങനെ 2 തരത്തില്‍ ഉണ്ട്‌. എല്ലാ കാര്യങ്ങള്‍ക്കും പ്രശ്‌ന ചാര്‍ത്ത്‌ ഉചിതമാണ്‌.
ഭൂ വാസ്‌തു തിരഞ്ഞെടുക്കുമ്പോൾ
1. നാമ രാശി രീതി:- നമ്മുടെ പേരും, വാങ്ങിക്കുന്ന സ്ഥലവും തമ്മില്‍ പൊരുത്തം ഉണ്ടോ എന്ന്‌ പരിശോധിക്കുന്നു. പൊരുത്തമില്ലാത്ത സ്ഥ ലമാണെങ്കില്‍ മാറാ രോ ഗം, കലഹം, ശത്രുക്കള്‍, ധനക്കുറവ്‌, മരണം എന്നിവയാണ്‌ ഫലം. ഉ ത്തമമെങ്കില്‍ ധന ലാഭം, സുഖം, ഗുണം, ലാഭം എന്നവയാണ്‌ ഫലം.
2. ധന-ഋണ (ആയം-വ്യയം) രീതി:- ഈ പരിശോധന മൂലം ആ വാസ്‌തു നമുക്ക്‌ അഭിവൃദ്ധിയും, ഐശ്വര്യവും പ്രദാനം ചെയ്യുവാനാകുമോ എന്ന്‌ പരിശോധിക്കുന്നു.
3. നക്ഷത്ര പൊരുത്തം:- വീടിന്റെ ചുറ്റളവില്‍ നിന്നു ലഭിക്കുന്ന നക്ഷ ത്രവും, ഗൃഹ നാഥന്‍റെ നക്ഷത്രവും തമ്മില്‍ പൊരുത്തം നോക്കുന്നു. ഇവിടെ ഗോ മാ സ നിയമവും വേധവും പരിഗണിക്കുന്നു. ഗോ മാ സ നിയമം എന്നാല്‍ പുരുഷന്‍റെ 3,5,7 നക്ഷത്രങ്ങള്‍ വാസ്‌തുവിന്‍റെ  നക്ഷ ത്രങ്ങളായി വരാന്‍ പാടില്ല. ഇവ കൂടാതെ ആയാദി ഷഡ്വര്‍ങ്ങളായ ന ക്ഷത്രം, വയസ്സ്‌, വാരം, തിഥി, യോനി എന്നിങ്ങനെയുള്ളവയും പരി ശോധിക്കുന്നു. ഇവയില്‍ മൃത്യു യോഗം, നിഷ്‌പഞ്ചക ദോഷം, ദിഗ്‌ദ യോഗം എന്നീ ദോഷങ്ങള്‍ വരാന്‍ പാടില്ല.
ഭൂ പരിഗ്രഹം അഥവ സ്ഥലം തിരഞ്ഞടുക്കല്‍:- മനുഷ്യ വാസം ഉണ്ടാ യിരിക്കണം. കാലികള്‍ മേയുന്ന സ്ഥലമായിരിക്കണം. കറയുള്ള വൃ ക്ഷങ്ങളുള്ള സ്ഥലവും, പാലുള്ള വൃക്ഷങ്ങളുള്ള സ്ഥലവും വടക്കോ ട്ടോ, കിഴക്കോട്ടോ, വടക്കു കിഴക്കോട്ടോ ചെരിവുള്ള സ്ഥലമായിരി ക്കണം. പച്ച പിടിച്ച സ്ഥലമായിരിക്കണം. ശ്‌മാശാനഭൂമിയും അതിന ടുത്ത ഭൂമിയും, തലയോട്ടി കിടക്കുന്ന ഭൂമിയും, ചിതല്‍പുറ്റ്‌, എല്ല്‌ എന്നിവ കിടക്കുന്ന ഭൂമിയും വാങ്ങരുത്‌. നാഥനില്ലാത്ത ഭൂമി, വിദേ ശത്തുള്ള ഉടമയുടെ ഭൂമി, ദൂര്‍മന്ത്രവാദികള്‍ താമസിച്ച ഭൂമി, ക്ഷേത്ര പരിസരം, സിനിമാ തിയറ്റര്‍, റയില്‍ വേ സ്റ്റേഷന്‍ ഇവയുടെ അടുത്തും ഭൂമി വാങ്ങരുത്‌. വിഷ്‌ണു ക്ഷേത്രത്തിന്റെ പിറകുവശവും, ഇടതു വശവും, ശിവ ക്ഷേത്രത്തിന്‍റെ  മുന്നിലും വലതു വശവും, ദേവീ ക്ഷേത്രത്തിന്റെ നാലു വശവും വീടുകള്‍ പണിയരുത്‌. എന്നാല്‍ അമ്പ ല വാസികളായ തന്ത്രി, പൂജാരി ആദികള്‍ക്ക്‌ ക്ഷേത്രത്തിനടുത്ത്‌ വീട്‌ വെയ്‌ക്കാം. ചുറ്റു മതിലില്‍ നിന്ന്‌ ക്ഷേത്രത്തിന്റെ 100 മീറ്റര്‍ അകല ത്തില്‍ വീട്‌ വെയ്‌ക്കാം. സര്‍പ്പ കാവില്‍ നിന്ന്‌ 100 മീറ്റര്‍ അകലത്തില്‍ മാത്രമേ വീട്‌ വെയ്‌ക്കാന്‍ പാടുള്ളൂ.
ദിക്‌ മൂഢം:- മൂഢേ എന്നാല്‍ ദിക്ക്‌ വ്യതിയാനം എന്നാണര്‍ത്ഥം. ഇന്ന്‌ ഇതറിയുന്നത്‌ കോമ്പസ്സ്‌ (വടക്കു നോക്കി) എന്ന ഉപകരണത്തിന്‍റെ  സഹായത്തോടെയാണ്‌. വീട്‌ റോഡിനഭിമുഖമായിട്ടല്ല കിഴക്കു പടിഞ്ഞാറിനു അഭിമുഖമായിട്ടാണ്‌ പണിയേണ്ടത്‌. അതായത് ദിക്കിന നുസരിച്ച് ദിക്കിനു അഭിമുഖമയി പണി ചെയ്യണം. ഗൃഹങ്ങള്‍ക്ക്   കിഴക്കു പടിഞ്ഞാറിനു 15 ഡിഗ്രി വരെ ചെരിവു നല്‍കാം. പരമാവധി 30 ഡിഗ്രിവരെ മാത്രം. ക്ഷേത്രങ്ങള്‍ക്ക്‌ ഒട്ടും ചെരിവ്‌ പാടില്ല.
എല്ലാ ജോതിഷികള്‍ക്കും വാസ്തു ശാസ്ത്രം അറിയണമെന്നില്ല. എ ന്നാല്‍ വാസ്തു ശാസ്ത്ര വിദഗ്ദന് ജോതിഷം അറിഞ്ഞിരിക്കണം. വെറും കണക്കില്‍ മാത്രം അധിഷ്ടതമല്ല വാസ്തു ശാസ്ത്രം. കലയും, സാങ്കേതികതയും, കണക്കും ജോതിഷവും അങ്ങിനെ ഒരുപാട് കാര്യ ങ്ങള്‍ നിറഞ്ഞതാണ് വ്സ്തു വിദ്യ. ഇതിനപ്പുറം ദൈവാധീനവും കൂടി ആവശ്യമുള്ള ഒന്നാണ് ഈ ശാസ്ത്ര വിദ്യ.

ആർത്തി


 ടി.കെ.ഉണ്ണി
കടലാഴങ്ങളിലെ മോഹമുള്ളുകൾ
കടലാടിയാവുന്ന തിരശ്ചീനങ്ങൾ
ഉള്ളാഴങ്ങളിലെ നീർച്ചുഴികളാൽ
തീരമണയാത്ത കാല്പനികതകൾ

കേൾവിയുടെ അന്ത്യയാമത്തിൽ
മറവിയിലാവുന്ന കുക്കുടഗർജ്ജനം
മോക്ഷാർത്ഥ ഭജനക്കായ് 
പുലമ്പിയെത്തുന്ന പുലരിപ്പൂങ്കനൽ

ഉള്ളുരുക്കിത്തെളിച്ചെടുത്ത
പുകഞ്ഞ മായാമോഹങ്ങൾ
ഉൾപ്പുളകമറിയാത്ത നെരിപ്പോടിന്റെ
സാന്ത്വനാർത്ഥിയായ കാത്തിരിപ്പ്

അന്യാർത്ഥമായ നന്മകളുടെ ഉന്മാദം
ഉണ്മയകന്ന ഉലകിന്റെ ഉടലളവ്
ഉൾവിളിയകന്ന ശരണാർത്ഥികൾ
ഉന്മത്തതയുടെ ജീവസ്തംഭങ്ങൾ

ഉണർച്ചകളിൽ ഊർവരതകളിൽ
വിണ്ടുകീറുന്ന വരൾച്ചയുടെ ദാഹാഗ്നി
കാഴ്ചകളിൽ കാമനകളിൽ
വരിയുടച്ച ഷണ്ഡത്വവീര്യം!

വിയർപ്പുപ്പുകളിൽ വിരിയുന്ന
നനുത്ത മാദകത്തിമിർപ്പ് 
ഉടലേറ്റിയ അദ്ധ്വാനത്തുടിപ്പ്
ഉയിരുറവയായൊരു നീരൊലിപ്പ്

മുന്നിരുത്തങ്ങളാടിയൊടുങ്ങിയ
മുൾമെത്തയും മുൾക്കിരീടവും
മിന്നായമായന്തരംഗത്തിൽ
രുദ്രപ്രളയമായ് ഒഴുകിയെങ്കിൽ.!

ഓർമ്മകൾ ഓളങ്ങൾ

 ജവഹർ മാളിയേക്കൽ


ഓർമ്മകൾ ഓളങ്ങൾ

നിന് മിഴി ഇണകൾ തൻ

ശാന്തമാം ആഴങ്ങളിൽ

കണ്ടു ഞാൻ കിനാക്കൾ തൻ

സുന്ദര പാരാവാരം

വന്നതിൻ തീരത്ത് എത്തി

നില്ക്കുമീ നേരത്ത് എല്ലം

എൻ മനം നിന്നിൽ തന്നേ

വിലയം പ്രാപിക്കുന്നു

ഏന്തിനോ തുടിക്കുമെൻ

ആത്മാവിൻ തടങ്ങളിൽ

സുന്ദര മന്ദാരം പോൽ

ശോഭിപ്പൂ നീ ഇന്നിപ്പോൾ

പിന്നെയും കിനാക്കൾ വന്നു

ഏന്നെ എതി രേറ്റു പോകെ

വന്നു ഞാൻ പിന്നേം നില്പ്പൂ

നിന് മനൊഞ്ഞമാം ചാരെ

ഇല്ല ഏനിക്കാവില്ല നിന്

ഓർമ്മതൻ പാരാവാര

തന്തുക്കൾ ഭേദിച്ചതിൻ

തീരത്തേ പുല്കീടുവാൻ

അഞ്ചാണ്ടൻ തിരുവാറാട്ട്



ഡോ.കെ.ജി.ബാലകൃഷ്ണൻ 
==================== 
എല്ലാറ്റിനും 
ഒരു ലിമിറ്റ് വേണമെന്ന്
നാട്ടുവഴക്കം;
കൂടാതെ,
കക്കുന്നവന് 
നിക്കാനറിയണമെന്നും.

പിന്നെ 
നടുക്കുളത്തിൽ 
ഇറങ്ങി 
ഒന്നിന് പോയാലും 
നാടറിയുമെന്നും.
നിനക്കും 
ഇതൊക്കെ 
ഓടും.
എങ്കിലും,
പലവട്ടമായാൽ 
ഒരുവട്ടം 
പെടുമെന്ന് 
സത്യമായും 
കിറുകൃത്യമായി 
ഓലത്തിളക്കം.
നീ പോഴനല്ല;
ചേകവരോളം
മെയ് വഴക്കം .
വെട്ടിന് വെട്ട്;
അടവിനടവ്;
രണ്ടിനും തട;
തച്ചോളിപ്പയറ്റ്.

ഒപ്പം 
കൊല്ലന് 
കോഴയെറിഞ്ഞ് 
കള്ളച്ചുരിക
പടയ്ക്കുവോൻ;
എകെ തോക്ക്
തലയിണച്ചോട്ടിൽ
പൊരുന്നയ്ക്ക് വയ്ക്കുവോൻ;
ശങ്കരാഭരണത്തിൽ 
പൊങ്കാലയിട്ട്
ദേവിയെ 
പ്രീതിപ്പെടുത്തുത്തുവോൻ; 
തനിക്കുള്ളതെല്ലാം 
തിരുനടയിൽ നേദിച്ച്  
പട്ട് പുതപ്പിച്ച് 
സാഷ്ടാംഗം 
പ്രണമിക്കുവോൻ.

ചിരിക്കുടുക്കകൾ പൊട്ടിച്ച് 
നീലാകാശത്തിൽ 
പൂത്തിരി;
നിറനിലാവെട്ടതിൽ
ദേവഭൂമിക്ക് 
പൊന്നാട.

2.
വരുന്നു 
അഞ്ചാണ്ടൻ
തിരുവാറാട്ട്;
പാണ്ടിമേളമെവിടെ?
പ്രാമാണിയെവിടെ? 
ചെണ്ട-കുഴൽ-തകിൽ 
ഇലത്താളമെവിടെ?
-നിന്റെ കുറുംകുഴൽ(പണം)
എവിടെ?

പഞ്ചവാദ്യമെവിടെ?
അമിട്ടും ഗുണ്ടും 
ആനയും കുടമാറ്റവും 
കൂറുമാറ്റവും
എവിടെ?
മഹാദേവാ!
അമ്മേ!
നാരായണാ!
ഒക്കെ 
എട്ടുനിലയിൽത്തന്നെ
പൊട്ടണം!
രാമാ!
അരവിന്ദനയനാ!

വൈശാഖപൌർണമി

സുനിൽ എം എസ്

സാബ്.

ടാക്സി ഡ്രൈവറുടെ വിളി കേട്ടാണു കണ്ണുകൾ തുറന്നത്. ബ്രീച്ച് കാന്റി ഹോസ്പിറ്റലിലെത്തിയിരിയ്ക്കുന്നു.

പോർച്ചിൽ നിന്ന് കുറച്ചകലെ, പാർക്കിംഗ് ലോട്ടിൽ ഒരൽ‌പ്പം തണലുള്ളിടത്ത് കാർ പാർക്കു ചെയ്ത ശേഷമാണ് ഡ്രൈവർ വിളിച്ചത്. കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി ഇതേ ഡ്രൈവറെത്തന്നെയാണ് ഹ്യാട്ട് റീജൻസി വിട്ടു തന്നിരിയ്ക്കുന്നത്. എത്രസമയം വേണമെങ്കിലും ഡ്രൈവർ ക്ഷമയോടെ അവിടെത്തന്നെ കാത്തു കിടന്നോളും. തീരെ ധൃതിയില്ല.

അന്ധേരി ഈസ്റ്റിലെ ഹ്യാട്ട് റീജൻസിയിൽ നിന്ന് മഹാലക്ഷ്മിയിലെ ബ്രീച്ച് കാന്റി ഹോസ്പിറ്റലിലേയ്ക്ക് ഇരുപത്തഞ്ചു കിലോമീറ്ററിനടുത്തു ദൂരമുണ്ട്. ഏകദേശം അരമണിക്കൂറിലേറെ എടുത്തിട്ടുമുണ്ടാവണം.സമയം പോയതറിഞ്ഞില്ല. കണ്ണടച്ചിരുന്നു സങ്കൽ‌പ്പിയ്ക്കുകയായിരുന്നു.

ഹോസ്പിറ്റലിലെ നാനൂറ്റിനാൽ‌പ്പത്തിനാലാം നമ്പർ മുറിയുടെ വാതിലിൽ മുട്ടുന്നതും, വാതിൽ തനിയ്ക്കു വേണ്ടി മലർക്കെ തുറക്കുന്നതും സങ്കൽ‌പ്പത്തിൽ കണ്ടു കൊണ്ടിരിയ്ക്കുകയായിരുന്നു. ഇന്നെങ്കിലും വാതിൽ തുറക്കാതിരിയ്ക്കുമോ? അകത്തു കടന്നാൽ കാണുന്ന മുഖത്ത് മന്ദഹാസമുണ്ടാകുകയില്ലേമാസ്മരികതയുണ്ടെന്ന് കഴിഞ്ഞ രണ്ടുവർഷമായി തോന്നിക്കൊണ്ടിരുന്ന മന്ദഹാസംകാണാൻ അക്ഷമയോടെ കാത്തിരിയ്ക്കുന്ന മന്ദഹാസം. ആ മാസ്മരികതയിൽ എത്രത്തോളം ബാക്കിയുണ്ടെന്നതാണ് ഉള്ളം കിടുക്കുന്ന ചോദ്യം.

പതിനൊന്നു മണി മുതലാണ് ഹോസ്പിറ്റലിലെ സന്ദർശനസമയം. തനിയ്ക്ക് ആ സമയനിബന്ധനകൾ ബാധകമല്ല. എപ്പോൾ വേണമെങ്കിലും വരാനും പോകാനും അനുവദിയ്ക്കുന്ന പാസ്സാണ് കൈയ്യിലുള്ളത്. വന്നുപോകാൻ മാത്രമല്ല, രോഗിണിയുടെ കൂടെ, രോഗിണിയുടെ മുറിയിൽത്തന്നെ താമസിയ്ക്കാനുള്ള അവകാശവും ആ പാസ്സു തരുന്നുണ്ട്.

ഇതൊക്കെ ശരി തന്നെ, പക്ഷേ, രോഗിണിയുടെ മുറിയ്ക്കകത്തേയ്ക്ക് ഒരു തവണയെങ്കിലും കടന്ന് രോഗിണിയെക്കാണാൻ, രോഗിണിയോടു സംസാരിയ്ക്കാൻ ഇക്കഴിഞ്ഞ ആറു ദിവസത്തിന്നിടയിൽ അനുവദിയ്ക്കപ്പെട്ടില്ല. അവകാശങ്ങൾ മരവിപ്പിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഇന്നിത് ഏഴാമത്തെ ദിവസം. ഇന്നെങ്കിലും ഒന്നകത്തു കടക്കാൻ സാധിയ്ക്കണേ എന്നു പ്രാർത്ഥിയ്ക്കണമെന്നുണ്ടായിരുന്നു. പക്ഷേ, ആരോടു പ്രാർത്ഥിയ്ക്കാൻ ! ഈശ്വരന്മാരോടൊന്നും ഇത്രയും കാലത്തിനിടയിൽ പ്രാർത്ഥിച്ചിട്ടില്ല. ഈശ്വരന്മാരാരും മനസ്സിൽ ഓടിയെത്താറുമില്ല.

ഒരു പക്ഷേ, ഈശ്വരഭക്തിയുടെ അഭാവമായിരിയ്ക്കുമോ കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടയിൽ ചെയ്ത, ഇപ്പോഴും തുടർന്നുകൊണ്ടിരിയ്ക്കുന്ന പ്രവൃത്തികളുടെ പിന്നിലുള്ളത്? കഴിഞ്ഞ ദിവസങ്ങളിൽ ചെയ്ത കാര്യങ്ങളെപ്പറ്റി രണ്ടു ദിവസം മുൻപ് ഫോണിലൂടെ നേരിയൊരു സൂചന നൽകിയപ്പോൾ ചെറിയമ്മ കേരളത്തിൽ നിന്നു പറഞ്ഞ വാക്കുകൾ: നിന്നെ നോക്കിക്കൊള്ളണേന്നു ചേച്ചി പോണേനു മുമ്പേ എന്നോടു പറഞ്ഞിരുന്നു, നോക്കിക്കോളാമെന്നു ഞാനും ഏറ്റിരുന്നു. നീയീ കാട്ടിക്കൂട്ടീരിയ്ക്കണതൊക്കെ ഞാനെങ്ങനെ ചേച്ച്യോടു പറയും? മോളിലോട്ടു പോകാൻ നീ കാരണം പേട്യായിരിയ്ക്കണു. നിനക്കു സൽബുദ്ധി നൽകണേന്നു ഞാൻ പ്രാർത്ഥിയ്ക്കാം. അല്ലാണ്ടെന്താ ഞാനീ വയസ്സുകാലത്തു ചെയ്ക?‘

ബന്ധുക്കൾ പലരുമുണ്ടെങ്കിലും, ചെറിയമ്മയ്ക്കു മാത്രമേ അൽ‌പ്പമെങ്കിലും സ്നേഹമുള്ളു എന്നു തോന്നാറുണ്ട്. ഇക്കഴിഞ്ഞ ദിവസങ്ങളോടെ ആ സ്നേഹവും ഇല്ലാതായിട്ടുണ്ടാകണം. സ്വർഗ്ഗത്തിലിരിയ്ക്കുന്ന അമ്മയുടെ മുഖത്തു മാത്രമല്ല, നാട്ടുകാരുടെ മുഖത്തും നോക്കാൻ ചെറിയമ്മയ്ക്കും മറ്റു ബന്ധുക്കൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണല്ലോ ഇപ്പോൾ ചെയ്തു വച്ചിരിയ്ക്കുന്നത്.

ഈശ്വരഭക്തിയിലുമുപരി, രോഗിണിയുടെ തീരുമാനമാണ് അതിപ്രധാനം. ജീവിയ്ക്കാനാഗ്രഹമില്ല എന്നു രോഗിണി തന്നെ ദൃഢനിശ്ചയമെടുത്തുപോയിട്ടുണ്ടെങ്കിൽ ഈശ്വരൻ വിചാരിച്ചാലും രക്ഷിയ്ക്കാനാകില്ല. തന്നെ സ്നേഹിയ്ക്കുന്നതായി ഒരാൾ പോലും ഈ ലോകത്തില്ലെന്നു വിശ്വസിച്ചുപോയിരിയ്ക്കുന്ന ഒരാൾക്ക് തുടർന്നു ജീവിയ്ക്കാൻ എന്തു പ്രചോദനമാണുണ്ടാകുക! ജീവിച്ചിരിയ്ക്കുന്ന ഓരോ ദിവസവും മുൾക്കിരീടം ധരിച്ച് കുരിശിൽ കിടന്നു പിടയുന്നവർക്ക് ജീവിതത്തിലേയ്ക്കുള്ള തിരിച്ചുവരവല്ല, ജീവിതത്തിൽ നിന്നുള്ള വിടയാണ് രക്ഷപ്പെടൽ.

പുതിയൊരു ജീവൻ നൽകി ഉയിർത്തെഴുന്നേൽ‌പ്പിച്ച് ജീവിതത്തിലേയ്ക്കു തിരികെക്കൊണ്ടുവരാൻ ഒരാളിവിടെ തപസ്സു ചെയ്യാൻ തുടങ്ങിയിട്ടുണ്ടെന്ന് രോഗിണിയെ അറിയിയ്ക്കാൻ സാധിച്ചിരുന്നെങ്കിൽ! അതിനിന്നേവരെ കഴിഞ്ഞില്ല.

മാസങ്ങൾക്കു മുൻപേ, അല്ല, രണ്ടു വർഷത്തിനു മുൻപേ തന്നെ അതവളെ അറിയിയ്ക്കേണ്ടതായിരുന്നു. അന്നത് അറിയിയ്ക്കാൻ കഴിയുകയും ചെയ്യുമായിരുന്നു. എന്നിട്ടും അന്നത് അറിയിച്ചില്ല. അന്നു സംശയമായിരുന്നു. സ്വന്തം ആഗ്രഹത്തെപ്പറ്റി സംശയം. ആഗ്രഹം കപടമോ ആത്മാർത്ഥമോ എന്ന സംശയം. സ്വയം സംശയിച്ചു. ഡൌട്ടിംഗ് തോമസായി. ആഗ്രഹം ആത്മാർത്ഥമാണ് എന്നു തിരിച്ചറിഞ്ഞ് ഓടിയെത്തിയപ്പോഴേയ്ക്കും വൈകി. അവൾ രോഗിണിയായി, ബോധമറ്റ് കോണിച്ചുവട്ടിലായി.

റിസപ്ഷനിലെ യുവതി പരിചയഭാവത്തിൽ പുഞ്ചിരിച്ചു. ഒരാഴ്ചകൊണ്ട് ഇവിടെ ചിലർക്കെങ്കിലും പരിചിതനായിത്തീർന്നിട്ടുണ്ട്. “റൂം നമ്പർ ട്രിപ്പിൾ ഫോർ. മേ ഐ ഗോ അപ്?” നാനൂറ്റിനാൽ‌പ്പത്തിനാലാം നമ്പർ മുറിയിലേയ്ക്കു കയറിപ്പൊയ്ക്കോട്ടേ എന്നു ചോദിയ്ക്കുമ്പോൾ ഹൃദയം മിടിച്ചു. എന്തായിരിയ്ക്കും ഉത്തരം? ഷുവർ, സർ എന്നായിരിയ്ക്കുകയില്ലേ...

വൺ മോമെന്റ്, സർ.റിസപ്ഷനിസ്റ്റ് മുകളിലേയ്ക്കു വിളിച്ചു ചോദിച്ചു. യെസ്, സർ. യൂ മേ ഗോ അപ്.ആശ്വാസം. ഉത്തരം മുകളിലേയ്ക്കു ചെന്നോളൂ എന്നാണ്. ഇന്നലെ വരെ സോറി സർഎന്ന ഉത്തരമായിരുന്നു, പതിവ്.

“വിൽ ഐ ബി ഏബിൾ ടു മീറ്റ് ദ പേഷ്യന്റ്?” വാസ്തവത്തിൽ ഇത് റിസപ്ഷനിൽ ചോദിയ്ക്കേണ്ട ചോദ്യമല്ല. രോഗിണിയെ കാണാനുള്ള ആകാംക്ഷകൊണ്ടു ചോദിച്ചു പോയതാണ്. മുകളിലേയ്ക്കു ചെന്നാൽത്തന്നെയും രോഗിണിയെ കാണാൻ കഴിഞ്ഞോളണമെന്നില്ല.

ദ നഴ്സസ് ദെയർ വിൽ ഗൈഡ് യൂ.” മുകളിലെ നഴ്സുമാർ നിർദ്ദേശം തരുമെന്ന്. വഴി പൂർണ്ണമായും ക്ലിയറായിട്ടില്ലന്നാണു സൂചന.

എന്തു നിർദ്ദേശമായിരിയ്ക്കും, നഴ്സുമാർ തരിക? രോഗിണിയുടെ മുറിയിലേയ്ക്കല്ലാതെ എവിടേയ്ക്കായിരിയ്ക്കും നഴ്സുമാർ നയിയ്ക്കുക?

ആശ ണർന്നെഴുന്നേറ്റു. അധികം താമസിയാതെ നാനൂറ്റിനാൽ‌പ്പത്തിനാലാം നമ്പർ മുറിയ്ക്കകത്തു കടക്കാൻ പറ്റും, തീർച്ച. അത് ഇന്നോ, നാളെയോ, മറ്റെന്നാളോ എന്നേ അറിയേണ്ടതായുള്ളു. അകത്തു കടക്കണം, പറയാൻ വർഷങ്ങൾ വൈകിയ കാര്യം അറിയിയ്ക്കണം: നീയാണെന്റെ സർവ്വസ്വവും.

ലിഫ്റ്റിനുള്ളിൽ വച്ച് ഹൃദയമിടിപ്പ് മറ്റുള്ളവരും കൂടി കേൾക്കുന്നുണ്ടാകുമോ എന്നു ഭയപ്പെട്ടു. ലിഫ്റ്റിൽ നിന്നു പുറത്തുകടന്ന്, നാനൂറ്റി നാൽ‌പ്പത്തി നാലിന്റെ മുന്നിലൂടെ നഴ്സസ് കൌണ്ടറിലേയ്ക്കു നടന്നു. നാനൂറ്റി നാൽ‌പ്പത്തി നാലിന്റെ വാതിൽ അടഞ്ഞു തന്നെ കിടക്കുന്നു. ‘കാറ്റേ നീ വീശരുതിപ്പോൾ, കാറേ മഴ പെയ്യരുതിപ്പോൾ, ആരോമൽത്തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ’ അത് ഒരാത്മാർത്ഥനിവേദനമായി ചൊല്ലി. ചുവടുകൾക്കു വേഗത തനിയേ കൂടി.

സർ, ആപ് സരാ ഡോക്ടർ സെ മിലേംഗേ?” നഴ്സ് ചിരിച്ചുകൊണ്ടു ചോദിച്ചു. നഴ്സസ് കൌണ്ടറിലെ നഴ്സുമാരൊക്കെ പരിചയമുള്ളവരായിത്തീർന്നിരിയ്ക്കുന്നു. അപ്പോൾ ഇതാണ്, നഴ്സിന്റെ നിർദ്ദേശം. ഡോക്ടറെ ഒന്നു കാണുക.

ഇതിനകം പല തവണ ഡോക്ടറെ കണ്ടു കഴിഞ്ഞിട്ടുള്ളതാണ്, ഡോക്ടറുടെ മുറി പരിചിതമാണ്. ഭാഗ്യത്തിന് ഡോക്ടറെക്കാണാൻ പുറത്ത് അധികസമയം കാത്തിരിയ്ക്കേണ്ടി വന്നില്ല.

കണ്ടയുടനെ ഡോക്ടർ പറഞ്ഞു, “ഗ്ലാഡ് ന്യൂസ് ഫോർ യൂ, സദാനന്ദ്. വിശാഖം ഈസ് മച്ച് ബെറ്റർ നൌ. ഫീവർ ഗോൺ. സ്റ്റാർട്ടഡ് ടേയ്ക്കിംഗ് ലിക്വിഡ് ഫൂഡ്. ദ നേയ്സോഗാസ്ട്രിക് ട്യൂബ് ഹാസ് ബീൻ റിമൂവ്ഡ്.“ അവൾക്കിപ്പോൾ വളരെ ഭേദമുണ്ട്. പനി മാറിയിരിയ്ക്കുന്നു. ദ്രാവകരൂപത്തിലുള്ള ആഹാരം കഴിയ്ക്കാൻ തുടങ്ങിയിരിയ്ക്കുന്നു. ട്യൂബിലൂടെയുള്ള ആഹാരം കഴിപ്പിയ്ക്കൽ നിർത്തിയിരിയ്ക്കുന്നു!

ഉള്ളിൽ ആശ്വാസത്തിന്റെ മഞ്ഞുമഴ പെയ്തു. ദ്രാവകരൂപത്തിലുള്ളതാണെങ്കിലും സ്വയം ആഹാരം കഴിയ്ക്കാൻ തുടങ്ങിയിരിയ്ക്കുന്നു! പതുക്കെപ്പതുക്കെയാണെങ്കിലും, ഈശ്വരഭക്തിയുടെ അഭാവത്തിലും സദ്‌വാർത്തകൾ വരാൻ തുടങ്ങിയിരിയ്ക്കുന്നു.

ഷി വിൽ ലിവ്, വോണ്ട് ഷി?” വിശാഖത്തിനു വളരെ ഭേദമുണ്ട് എന്നു ഡോക്ടർ പറഞ്ഞു കഴിഞ്ഞിരിയ്ക്കുന്ന നിലയ്ക്ക് ‘അവൾ ജീവിയ്ക്കും, ഇല്ലേ ഡോക്ടർ’ എന്ന ചോദ്യത്തിനു പ്രസക്തി കുറഞ്ഞിരിയ്ക്കുന്നു. പതിവനുസരിച്ച് ചോദിച്ചു പോയതാണ്. രണ്ടു ദിവസം മുൻപു വരെ വിശാഖം സന്ദിഗ്ദ്ധാവസ്ഥയിലായിരുന്നു താനും. ആ സന്ദിഗ്ദ്ധാവസ്ഥയ്ക്ക് ഇന്നാണ് പ്രസ്താവ്യമായ മാറ്റം വന്നിരിയ്ക്കുന്നത്. ഗുരുതരാവസ്ഥ എന്തെങ്കിലുമുണ്ടെങ്കിൽ അതപ്പോൾത്തന്നെ അറിയാനാഗ്രഹമുണ്ട്, എന്നാണ് ചോദ്യംകൊണ്ട് അർത്ഥമാക്കിയത്.

ഷി വിൽ ലിവ്.മുൻപൊരിയ്ക്കലുമില്ലാതിരുന്ന ഉറപ്പ് ഡോക്ടറുടെ ശബ്ദത്തിലുണ്ടായിരുന്നു.

ഏതാനും ദിവസം മുൻപുള്ള ഒരുച്ചസമയത്ത്, കുപ്രസിദ്ധമായ കാമാഠിപുരയിലെ ഫോക്ക്‌ലന്റ് റോഡിലെ അഞ്ചാമതു ലെയിൻ എന്ന ബോർഡിനടുത്ത് കമ്പിവലയടിച്ച ഒന്നാം നിലയുള്ള ഒരു പഴയ കെട്ടിടത്തിനുള്ളിലെ ഇരുളടഞ്ഞൊരു കോണിച്ചുവട്ടിൽ, ഒരു പഴന്തുണിവിരിപ്പിൽ ചുരുണ്ടുകൂടിക്കിടന്നിരുന്ന എല്ലിൻ‌കൂടിന് ജീവനുണ്ടോ എന്നു പോലും സംശയിച്ച കാര്യം ഓർത്തുപോയി. വിശാഖത്തിനോടു സഹതാപമുള്ള ഏതോ ഒരു സ്ത്രീ കാണിച്ചുതന്ന മെഴുകുതിരിവെളിച്ചത്തിൽ ഏറെ നേരം സൂക്ഷ്മമായി നോക്കിയ ശേഷമായിരുന്നു, ജീവനുണ്ട് എന്നു തീർച്ചപ്പെടുത്തിയത്.

ബോധമറ്റു കിടന്നിരുന്ന ആ രൂപത്തെ ഇരുകൈകളിലുമെടുത്ത്, നെഞ്ചോടു ചേർത്തുപിടിച്ച് ഇടുങ്ങിയ ഇടനാഴിയിലൂടെ, രോഗിണിയുടെ ശിരസ്സും കാലുകളും ഭിത്തിയിൽ ഉരയാനിടവരുത്താതെ, ശ്രദ്ധയോടെ നടന്നു തുടങ്ങിയപ്പോൾ ആരോ ആത്മഗതം പോലെ പറയുന്നുണ്ടായിരുന്നു, ‘ബേക്കാർ കാം ക്യോം കർത്തേ ഹോ? വോ തോ മർ ജായഗി.” എന്തിനീ പാഴ്വേലയ്ക്കു മുതിരുന്നു. അവളെന്താ‍യാലും മരിച്ചുപോകും എന്ന വിധിപ്രസ്താവം ചെവിയിൽ വന്നലച്ചപ്പോൾ നടപ്പിനു ധൃതികൂടി. വിധിയെ തിരുത്തിയ്ക്കണം എന്ന നിശ്ചയം കൂടുതൽ ദൃഢമായി.

ഇന്നിപ്പോൾ ആ വിധി തിരുത്തപ്പെട്ടിരിയ്ക്കുന്നു. ഡോക്ടർ വിധിച്ചിരിയ്ക്കുന്നു, “ഷി വിൽ ലിവ്.”
ഷി വിൽ ലിവ് ഡെഫിനിറ്റ്ലി.ഡോക്ടർ ആവർത്തിച്ചു. എങ്കിലും, ഗൌരവം ആ ശബ്ദത്തിൽ മുറ്റി നിന്നിരുന്നു. ഫുൾ റിക്കവറി ഈസ് സ്റ്റിൽ ഫാർ എവേ. യു നോഷി വിൽ നീഡ് മന്ത്സ് ഫോർ ഗെറ്റിംഗ് ബാക്ക് ടു നോർമൽ ലൈഫ്. പെഹാപ്സ് ഇയേഴ്സ്, ഈവൻ. ഇറ്റ് വിൽ ഓൾ ഡിപ്പൻഡ് ഓൺ ദ ട്രീറ്റ്മെന്റ് ആന്റ് കെയർ ഷി ഗെറ്റ്സ്.അവൾ ജീവിയ്ക്കും, സംശയമില്ല. പക്ഷേ പൂർണ്ണമായി സുഖപ്പെടാൻ മാസങ്ങൾ വേണ്ടി വരും. ഒരു പക്ഷേ വർഷങ്ങളും വേണ്ടി വന്നേയ്ക്കാം. എല്ലാം അവൾക്കു കിട്ടുന്ന ചികിത്സയേയും പരിചരണത്തേയും ആശ്രയിച്ചിരിയ്ക്കും.

സാരമില്ല. മാസങ്ങളോ വർഷങ്ങൾ തന്നെയുമോ എടുത്തോട്ടെ. ധൃതിയില്ല. പക്ഷേ, അവൾ ജീവിയ്ക്കണം.

ചികിത്സയ്ക്കും പരിചരണത്തിനും ബുദ്ധിമുട്ടില്ല. മുംബൈയിലെ കുപ്രസിദ്ധമായ കാമാഠിപുരയിലെ ഇരുളടഞ്ഞ കോണിച്ചുവട്ടിൽ ആരും തിരിഞ്ഞുപോലും നോക്കാനില്ലാത്ത, അത്യാസന്നമായ അവസ്ഥയിലല്ല, അവളിപ്പോൾ. സുപ്രസിദ്ധമായ ബ്രീച്ച് കാന്റി ഹോസ്പിറ്റലിലെ നാനൂറ്റിനാൽ‌പ്പത്തിനാലാം നമ്പർ മുറിയിലാണ് അവളിപ്പോഴുള്ളത്. ഇരുപത്തിനാലുമണിക്കൂറും അവളെ നിരീക്ഷിയ്ക്കാനായി ഒരു നഴ്സ് കണ്ണിലെണ്ണയുമൊഴിച്ച്, സമീപത്തു തന്നെ ഇരിയ്ക്കുന്നു. ഒരു വിളിപ്പാടകലെ ഡോക്ടർമാർ. അവർ ദിവസവും പല തവണ അവളെ പരിശോധിയ്ക്കുന്നു.

മരുന്നുകൾക്കു ഫലം കണ്ടു തുടങ്ങിയിരിയ്ക്കുന്നു. പനി മാറിയിരിയ്ക്കുന്നു. ട്യൂബു വഴി ആഹാരം കൊടുത്തുകൊണ്ടിരുന്നതിനാലായിരിയ്ക്കണം ക്ഷീണം കുറഞ്ഞത്. നാവിലും വായിലും തൊണ്ടയിലുമുള്ള പോളങ്ങൾ പൂർണ്ണമായും പൊറുത്ത്, സാധാരണ രീതിയിൽ ഭക്ഷണം കഴിയ്ക്കാൻ കൂടുതൽ സമയമെടുത്തേയ്ക്കാം. ദ്രാവകരൂപത്തിലുള്ള ഭക്ഷണമെങ്കിലും സ്വയം കഴിയ്ക്കാൻ തുടങ്ങിയത് ശുഭസൂചകമാണ്. ഷിയീസ് ഓൺ ദ റിക്കവറി പാത്ത്. നോ ഡൌട്ട് എബൌട്ടിറ്റ്. അവൾ അതിവേഗം സുഖപ്പെട്ടുകൊണ്ടിരിയ്ക്കുന്നു, അക്കാര്യത്തിൽ സംശയം വേണ്ട, ഡോക്ടർ വിശദീകരിച്ചു.

മേ ഐ സീ ഹെർ?” നെഞ്ചിടിപ്പോടെയാണ് ചോദിച്ചത്. ഈ ചോദ്യം മുൻ ‌ദിവസങ്ങളിൽ ചോദിച്ചപ്പോഴൊക്കെ, പാടില്ല എന്ന ഉത്തരമായിരുന്നു കിട്ടിയത്. അതേ ഉത്തരം തന്നെ ഇന്നും കിട്ടിയേയ്ക്കുമോ എന്ന ഭയത്തിന് ഇന്നൽ‌പ്പം കുറവു വന്നിരിയ്ക്കുന്നു. സ്ഥിതിയിൽ ഗണ്യമായ പുരോഗതിയുണ്ടായിരിയ്ക്കുന്ന നിലയ്ക്ക് രോഗിണിയെ കാണുന്നതിലെന്താണിനി കുഴപ്പം?

സ്വയം ആഹാരം കഴിയ്ക്കാൻ തുടങ്ങിയ നിലയ്ക്ക് അവൾക്കിപ്പോൾ പൂർണ്ണബോധം തിരിച്ചു കിട്ടിയിട്ടുണ്ടാകണം. അവൾക്കിപ്പോൾ സംസാരിയ്ക്കാനും കഴിയുമായിരിയ്ക്കും.

അതോർത്തപ്പോൾ നെഞ്ചിടിപ്പു കൂടി.

വി ആർ നോമോർ വറീഡ് എബൌട്ട് ഹെർ.ഡോക്ടർ ഗൌരവത്തിൽ തുടർന്നു. ദ പ്രോബ്ലം ഈസ്, ഷി കണ്ടിന്യൂസ് ടു ബി ഇൻഫെക്ഷ്യസ്. ഷി വിൽ ബി സോ ഫോർ സം മോർ ടൈം. മീൻ‌വൈൽ, സദാനന്ദ്, വീ ഡോണ്ട് വാണ്ട് യൂ ടു ബി ദ നെക്സ്റ്റ് പേഷ്യന്റ്.രോഗിണിയെപ്പറ്റി ഭയാശങ്കകളില്ല. പക്ഷേ, ഇപ്പോഴും അവളിൽ നിന്ന് രോഗം പകരാവുന്നതാണ്. കുറച്ചുനാൾ കൂടി അവൾ ആ സ്ഥിതിയിൽ തുടരും. അതിന്നിടയിൽ അടുത്ത രോഗി നിങ്ങളാകരുതെന്നുണ്ട്, ഞങ്ങൾക്ക്. ഡോക്ടർ ഡോക്ടർമാരുടെ പരുഷസ്വരം പുറത്തെടുത്തു.

“ഡോക്ടർ, ഐ വിൽ ബി കെയർഫുൾ. ഐ വാണ്ട് ടു സീ ഹെർ. പ്ലീസ്.” അതൊരു പ്രാർത്ഥനയായിരുന്നു. തീർച്ചയായും ശ്രദ്ധിച്ചോളാം. രോഗം വരാതെ നോക്കിക്കോളാം. പക്ഷേ, എനിയ്ക്കവളെ കാണണം.

രണ്ടു കൊല്ലമായി അവളെ കാണാനുള്ള ആഗ്രഹം മൊട്ടിട്ടിട്ട്. ആ ആഗ്രഹം ഓരോ ദിവസം ചെല്ലുന്തോറും ഉൽക്കടമായിക്കൊണ്ടിരുന്നു. മഞ്ഞു മൂടിക്കിടക്കുന്ന മലഞ്ചെരിവിലൂടെ താഴോട്ടുരുളുന്ന മഞ്ഞുരുള കൂടുതൽ മഞ്ഞിനെ വലിച്ചെടുത്ത് ഭീമാകാരമായിത്തീരുന്നതു പോലെ, അവളെക്കാണാനുള്ള ആഗ്രഹം പതുക്കെപ്പതുക്കെ ഭീമാകാരമായിത്തീർന്നുകൊണ്ടിരുന്
നു.

യൂ മെ സീ ഹെർ.ഡോക്ടർ കർക്കശസ്വരത്തിൽ തുടർന്നു: ഓൺ വൺ കണ്ടീഷൻ. യൂ ഷുഡിന്റ് ടച്ച് ഹെർ.അവളെ കണ്ടോളൂ. പക്ഷേ ഒരു നിബന്ധന: അവളെ സ്പർശിയ്ക്കാൻ പാടില്ല.

(തുടരും)

ജീവിതം വരഞ്ഞ ചിത്രകാരൻ


രാജു കാഞ്ഞിരങ്ങാട്

നമ്മൾ വിചാരിക്കുന്നത് പോലെയുന്നുമല്ല
കാര്യങ്ങൾ
ചിലരങ്ങനെയാണ്
നീണ്ടു മെലിഞ്ഞ് ,മുന്നോട്ടല്പ്പം വളഞ്ഞ്‌
വെളുത്തയാളല്ലേ
ചുണ്ടിലെപ്പോഴുംചെറു ചിരി പൂത്തൊരാൾ
ആരോടുമങ്ങനെ വർത്തമാനമൊന്നും
പറയില്ല
എന്തെങ്കിലും ചോദിച്ചാൽ
അതിനുമാത്രം. പിന്നെ ഊൗ ,,,ഹും
കമാന്ന് മിണ്ടില്ല
ഉരുളി വാങ്ങി വെച്ചതുപൊലെ
നമ്മൾ വിചാരിക്കുന്നതുപോലെയൊന്നുമല്ല
കാര്യങ്ങൾ
ചിലരങ്ങനെയാണ്
അടിവെച്ചടിവെച്ച്  അളന്നളന്നുള്ള നടത്തം
ആരെയാണ് ആകർഷിക്കാത്തതു
കുലീനത്വമുളള ആ ഭാവം ആരെയാണ്
ഒന്ന് പിടിച്ചു നിർത്താത്തതു
നമ്മൾ വിചാരിക്കുന്നത് പോലെയൊന്നുമല്ല
കാര്യങ്ങൾ
ചിലരങ്ങനെയാണ്
ഈ നാട്ടുകാരനൊന്നുമല്ല ആർക്കും
പരിചയമൊന്നുമില്ല
എങ്ങുനിന്നോ വന്നു പുഴക്കരയിലെ
ആ കുഞ്ഞു വീടുവാങ്ങി
താമസമാക്കിയിട്ട്  ആഴ്ചകളേയായിട്ടുള്ളൂ
ഇരുപത്തിയഞ്ച് വയസ്സ് പ്രായമുള്ള
ആ പെണ്‍കുട്ടി അയാളുടെ മകളൊന്നു
 മായിരിക്കില്ല
പുറത്തൊന്നുമിറങ്ങാറില്ല
വസ്ത്രം കഴുകുന്ന നനക്കല്ലിനരികിൽ
ഒരിക്കൽ കണ്ടിരുന്നെന്ന് ചിലർ പറഞ്ഞു
കണ്ടാൽ കണ്ണെടുക്കില്ലെന്നു കേട്ടു
പൊതു വഴിയൊന്നുമല്ലല്ലൊ എപ്പോഴും
 പോയിനോക്കാൻ
നമ്മൾ വിചാരിക്കുന്നത് പോലെയൊന്നുമല്ല
കാര്യങ്ങൾ
ചിലർ അങ്ങിനെയാണ്
എവിടെനിന്നെങ്കിലും തട്ടി ക്കൊണ്ടു വന്നതാവും
അയാള് ഒരു ക്രൂരനോ തീവ്ര വാദിയോ ആയിരിക്കും
രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ചെയ്തിരിക്കും
കണ്ടില്ലേ'വെട്ടൊന്ന് തുണ്ടം രണ്ടു' എന്ന്
പറഞ്ഞത് പോലെ
തലയും ഉടലും വേറിട്ട്‌
തുറിച്ചു നോക്കുന്ന കണ്ണിൽ രക്ഷപ്പെടാനൊരു ശ്രമം
തെറിച്ചു നില്ക്കുന്ന പോലെ
അപ്പോഴും ചെറു ചിരിയുമായി അയാൾ നില്ക്കുന്നു
നമ്മൾ വിചാരിക്കുന്നത് പോലെയൊന്നുമല്ല
കാര്യങ്ങൾ
ചിലരങ്ങനെയാണ്
നോക്കൂ എന്ത് റിയാലിറ്റിയാണ്  ഈ  ചിത്രങ്ങൾക്ക്
ആരായിരിക്കും ഈ ജീവിതത്തെ ഇങ്ങനെ
വരഞ്ഞിട്ടുണ്ടാവുക
പേരുപോലു മറിയാത്ത ആ ചിത്രകാരൻ
ഏതു കാലത്തായിരിക്കും
ഈ കാലത്തെക്കുറിച്ച്  വരഞ്ഞിട്ടുണ്ടാവുക
കാണാതെ കാണുകയും
പറയാതെ പറയുകയും ചെയ്യുന്ന
ഈ പച്ചയായ ജീവിതം
നമ്മുടെ തന്നെയല്ലാതെ
പിന്നെയാരുടെതാണ്
നമ്മൾ വിചാരിക്കുന്നതുപോലെയൊന്നുമല്ല
കാര്യങ്ങൾ
ചിലരങ്ങനെയാണ്

വനിതാദിന ചുംബനം.

ശ്രീകൃഷ്ണദാസ് മാത്തൂര്‍ 

അവനെ വാറ്റുചാരായത്തിന്റെ 
മണത്തോടെ വേളി കഴിച്ചവള്‍,
കിണറ്റിന്‍കരെ രാത്രികളില്‍ 
കുത്തിയിരുന്നു കരഞ്ഞവള്‍,
അവന്‍ കോടയില്‍ മുങ്ങി അവളെ 
ഉഴുതു മറിക്കുമ്പോള്‍, അവളീ 

ജീവിതത്തിന്റെ കോടമഞ്ഞത്തു
പച്ചയ്ക്കായിരുന്നു, ഒരു തുള്ളി
മദ്യം കുടിക്കാതെ പച്ച്ചയ്ക്കായിരുന്നു..!

(എന്നിട്ടും ആണായാല്‍ അല്പം
കുടിക്കണം എന്നും,
ആണായാല്‍ അല്പം മഥിയ്ക്കണം എന്നും,
ആണായാല്‍ അല്പം വലിയ്ക്കണം എന്നും,
ആണായാല്‍ അല്പം പെണ്ണ്പിടിയ്ക്കണം എന്നും,
അവനു വേണ്ടി അവള്‍ പക്ഷം പറഞ്ഞു,
ആരും കാണാതെ അവള്‍ പക്ഷം കുടഞ്ഞു കരഞ്ഞു-
അവനും കാണാതെ, ജന്മങ്ങളോളം !
അവള്‍ പൊത്തി കൊടുത്ത ജൈവവളം കൊണ്ട്
അവന്‍ പനപോലെ വളര്‍ന്നു,
അവളുടെ അറ്റമോഹങ്ങള്‍ ചീഞ്ഞു
അവന്റെ കൊമ്പു തെഴുത്തു,
അവള്‍ പാളം തെറ്റുമെന്നു തോന്നിയപ്പോഴോക്കെ
അവന്‍ അവളെ ഒരേകാന്ത സ്റ്റേഷനില്‍ പിടിച്ചിട്ടു,
അവന്‍ പാളം തെറ്റി ഒടിക്കൊണ്ടേയിരുന്നു...
അവള്‍ കയറു പൊട്ടിക്കാന്‍ ശ്രമിക്കാത്ത
വഞ്ചി തന്നെയല്ലേ എന്ന്
പാത്തുപതുങ്ങി വന്നു.
പണ്ടു പുരാതനകാലം തൊട്ടേ ഉറപ്പുവരുത്തി...
അവന്‍ വരുമ്പോഴൊക്കെ എന്നിട്ടുമവള്‍
കന്നി നിലം പോലെ നനഞ്ഞു കിടന്നു...)

ടോര്‍ച്ചു കൊണ്ടടിവാങ്ങിയ മൂര്‍ദ്ധാവില്‍
സീമന്തസിന്ദൂരം പതിപ്പിച്ചു
അവനുണരും മുമ്പവള്‍
കൂവളത്തുംമാല കോര്‍ത്ത് അമ്പലത്തില്‍ പോയി,
അവനെഴുതി വാങ്ങിയ അവകാശത്തിന്റെ
ഇഷ്ടികയേറു കൊണ്ടിട്ടും പിറ്റേന്നു രാവിലെ
അവള്‍ ചായയില്‍ തന്നെയിളക്കി അവനു കൊടുത്തു,
അവന്‍ കുടിച്ചു,
അവളെ കുടിച്ചു,
അവളെ തിന്നു,
അവളെ വെട്ടി നുറുക്കി,
അവളെ ഉണക്കി വിതച്ചു
കുലം കൊയ്തു ,
അവളെ വീര്‍പ്പിച്ചു ആണത്തം കാട്ടി,
അവളെ തൊട്ടു കൂട്ടി (ടച്ചിങ്സ്!!)
അവളുടെ മുന്നിലിരുന്നു പൂസായി ,
അവള്‍ അവളെത്തന്നെ തൊട്ടുകൂട്ടി
കണ്ണീരു കുടിച്ചു പൂസായി,
മത്തയായി,
പോയി തൂങ്ങി,
പോയി തലവച്ചു ,
പോയി ചാടി,
പോയി നശിച്ചു,
പോയി വിഷം കുടിച്ചു,
പോയി തുലഞ്ഞു...
ചത്തു കിടന്നാലെങ്കിലും അവന്‍
അവളെ നോവിക്കാതെ ഒന്ന് ഒന്ന്
ചുംബിക്കുമെന്ന് വിചാരിച്ചു മാത്രം,
വാറ്റു ചാരായത്തിന്റെ മണംകൊണ്ടു
അവന്‍ ചുംബിച്ചത് അവളറിഞ്ഞു,
അവള്‍ കരഞ്ഞു , ജന്മങ്ങളോളം,
ആരും കേട്ടില്ല , കാലം കേട്ടു...
പലതും കേട്ട കാലം ഇതും കേട്ടു..!

ഒരു ദില്ലിപ്പെണ്‍കുട്ടിയെ പോലെ
അവള്‍ക്കു വേണ്ടി ഒരു ചത്വരം ഒരുക്കി.
അവിടെ അവനെ തുരത്താന്‍ ആള്‍തിര ഞൊറിഞ്ഞു..
തെക്കേ പറമ്പിലെ അവളുടെ ഒറ്റത്തേങ്ങല്‍
ആരവമായി,
എവിടെയൊക്കെയോ ഒഴുകിപ്പോയ
ആരതികള്‍ അവളുടെ കണ്ണില്‍ തിരിച്ചു വരുന്നു,
ഞാനവള്‍ക്ക് ഈ വനിതാദിനത്തില്‍ കൊടുത്ത
ചുടുചുംബനത്തില്‍ കോടമണമില്ല ,
നെഞ്ചത്ത് തൊട്ടു പറയുന്നു, കോടമണമില്ല ....

നേരിന്റെ മണമേയുള്ളൂ ,
നേരിന്റെ രുചിയെയുള്ളൂ...

നിർഭയ

പ്രേം കൃഷ്ണ

ആ പെണ്‍കുട്ടിയെ 
ദേവാലയ പരിസ്സരത്ത് 
കാണുമ്പോൾ തന്നെ 
മുതിർന്നവരിൽ പലരും 
നിഷ്ക്രിയമായ ഒരസ്വസ്ഥത അനുഭവിച്ചിരുന്നു .

പള്ളിയിലിട്ട പേര് 
പുറത്ത് പറയാനിഷ്ടമില്ലാത്ത അവൾ 
ചെയ്തു പോന്നിരുന്നത് 
ഇപ്രകാരമുള്ള 
ചില കാര്യങ്ങളായിരുന്നു -

തന്റെ പോന്നുപിതാവായ കർത്താവിന് 
പെരുമഴയിൽ നനയാതിരിക്കാൻ 
വഴിവക്കിലെ കുരിശിന്മേലൊരു 
കുടചൂടി കൊടുത്തു .

അത് കണ്ടു ദേഷ്യപ്പെട്ട് 
വിയർത്തു ചുളിഞ്ഞ നെറ്റികളിൽ 
" നിങ്ങൾക്ക് പനിക്കുന്നേൽ 
ഞാൻ കൈലേസ് നനച്ചിട്ട് തരാം "
എന്ന് സങ്കടപ്പെട്ടു പറഞ്ഞു.

വടിയോങ്ങി വന്ന കൈകളിൽ നോക്കി 
ബൈബിൾ തുറന്നുകാട്ടി 
നിഷ്കളങ്കമായി ചിരിച്ചു നിന്നു .

വേദനിച്ചു മോങ്ങിയിരുന്ന 
ഒരു മുടന്തൻ നായ്ക്കുട്ടിയെ 
"അയൽക്കാരൻ "
എന്ന് പേര് വിളിച്ച് 
പള്ളിയിലെ പ്രാർഥനാ വേളയിൽ 
മടിയിൽ വച്ചോമനിച്ചു .

ആട്ടിൻപറ്റത്തെ തെളിച്ചുകൊണ്ട്  
അവയെ വിൽക്കാൻ തരില്ലെന്ന് 
ഉച്ചത്തിൽ പറഞ്ഞു നിലവിളിച്ചു .

പെരുന്നാൾ ദിനം 
പള്ളിപ്പമ്പിൽ വച്ചാണ് 
അത് സംഭവിച്ചത് -

പ്രദക്ഷിണവഴിയിൽ നിന്ന് 
അല്പ്പം മാറി നടന്ന് 
തൊട്ടുമുമ്പ്  പ്രസംഗിച്ച 
വികാരിയെ നോക്കി 
കളങ്കമില്ലാതെ ചിരിച്ച് ,
കുറച്ചു കല്ലുകൾ പെറുക്കി 
ഒരു വെള്ള കടലാസ്സിൽ 
പൊതിഞ്ഞെടുത്തുകൊണ്ടിരുന്നു .
അന്നാണ് 
അവളുടെ ആദ്യ കവിത ജനിച്ചത്‌ -
അതിന്റെ പേര് -

" കല്ല്‌ വച്ച നുണകളും 
കളങ്കമില്ലാത്ത കല്ലുകളും "
എന്നായിരുന്നു. 

ശംഖുംമുഖം


ഡി.യേശുദാസ്‌ 

പലമുഖം കാട്ടിയുലയുന്ന ശംഖുംമുഖം
ജന്മാന്തരങ്ങളുടെ നിറങ്ങൾ
വീണുകലങ്ങുന്ന തീരമെന്നു തോന്നുന്ന സന്ധ്യയ്ക്ക്‌,
പണ്ടുപണ്ടേയുള്ള തിരകളെണ്ണി-
ക്കളിക്കുവതാരെല്ലാം.

മെയിലാഞ്ചി മേഘങ്ങളുടെ ജാലവിദ്യകൾ കാണുന്നു
വെള്ളിവരച്ചുതിളങ്ങും വിമാനം,
പ്രതികാരംപോലെ തിരമുറിച്ചോടുന്ന
ബോട്ടുകൾ കാണുന്നു.
കുതിരകൾ കാത്തുനിൽക്കുന്ന കാണുന്നു.
യുവാക്കൾ മണൽശിൽപമൊരുക്കി
കടലിന്നഭിവാദ്യമേകുന്നതുന്മേഷമാകുന്നു.
ഒന്നുമോർക്കാതെ വീശും കടൽക്കാറ്റിൽ
പൊറുതികേടെല്ലാമലിയുന്ന വിസ്മയം,
ഉള്ളിലേയ്ക്കുമിഴിക്കുമലിവുകൾ
ഓർത്തുനിൽക്കുന്നു.

പരസ്യക്കാർ തീർത്തകലാമേളയ്ക്കുമേൽ
അന്ധന്റെ പാട്ടുകൾ വീണലിയുന്നു.
വല്യാകാശം, പെരിയഭൂമി
പിത്തളച്ചന്ദ്രൻ വരവറിയിക്കുന്നുവല്ലോ.
ഒന്നുകൂടെച്ചേർത്തിരിക്കുന്നു ഞങ്ങൾ
മണൽ വാരിവാരിക്കളിക്കട്ടെ കുട്ടികൾ
സങ്കടങ്ങളെല്ലാം തിരയിലോടി മണലിലാഴും
കുഞ്ഞൻ ഞണ്ടുകളാകട്ടെ.

തിരിച്ചുവരാത്ത ദൂരങ്ങൾ ജന്മങ്ങളാവുമോ
കരഞ്ഞും ചിരിച്ചും
തിരകളോർക്കുന്നതിങ്ങനെ...
കടലെഴുതും മൊഴി പെട്ടെന്നങ്ങനെ
ആരുവായിക്കുമത്രയഗാധമായ്‌...

ചോർന്നുപോയതാമുശിരെല്ലാം
നാം വീണ്ടെടുക്കുന്നു,
തമ്മിൽ ചിരിക്കാമെന്നാകുന്നു.
കടൽ രുചിക്കുന്നു
തിരിച്ചുപോരുമ്പോൾ
വാത്സല്യമേ,
പലമുഖം കാട്ടി വിളിപ്പൂ ശംഖുംമുഖം
തിളങ്ങുന്നു പ്രണയം-
മത്സ്യകന്യകയായ്‌ നിലാവിൽ
മുറിവേറ്റാരോ കരയുന്ന തോന്നലായ്‌ 
കടലിരമ്പിയുറക്കം മുറിഞ്ഞിടാമെങ്കിലും
ശംഖുംമുഖംമെത്രയ്ഭുതങ്ങൾ തന്നിരിക്കുന്നു,
തരാനിരിക്കുന്നു.
മഴ പെയ്യാതെ പെയ്തെന്നു തോന്നുന്നു.
കടലെല്ലാമൊരേ കടലല്ലാതെയാകുന്നു.

ഞാനൊരു ദേവാലയം പണിതുകൊണ്ടിരിക്കുന്നു


പ്രോഫ. എസ്‌.ശിവദാസ്‌ 


മഹത്തായ പ്രചോദനം നൽകുന്ന കഥകൾ പലതുമുണ്ട്‌. അതിലൊരു കഥ ഈ സുപ്രഭാതത്തിൽ നിങ്ങൾക്കായി സമർപ്പിക്കട്ടെ. 
ഒരിക്കൽ ഒരു നാട്ടിലൂടെ ഒരു പുരോഹിതൻ നടന്നുപോവുകയായിരുന്നു. നാട്ടുവഴിയിലൂടെ നട്ടുച്ചയ്ക്ക്‌ കടുത്ത വെയിലും സഹിച്ചായിരുന്നു അദ്ദേഹത്തിന്റെ യാത്ര. ഒരു മലമുകളിൽ മരങ്ങളെല്ലാം വെട്ടിമാറ്റപ്പെട്ട ഒരു വലിയ മൈതാനം മുറിച്ചു കടക്കുകയായിരുന്നു അദ്ദേഹം. അപ്പോഴാണ്‌ അദ്ദേഹം അവിടെ ഒരു കാഴ്ച കണ്ടത്‌. അവിടെയും ഇവിടെയുമായി കുറേ പണിക്കാർ ഇരുന്നു പാറപൊട്ടിക്കുന്നു, കൊത്തുന്നു, മിനുക്കുന്നു. എന്താണവിടെ? പുരോഹിതൻ അത്ഭുതപ്പെട്ടു. തൊട്ടടുത്തുകണ്ട ഒരു പണിക്കാരന്റെ അടുത്തുചെന്നു ചോദിച്ചു: 'സഹോദരാ, അങ്ങ്‌ എന്താണ്‌ ചെയ്യുന്നത്‌?' അമ്പതിനടുത്തു പ്രായമുള്ള ഒരു തൊഴിലാളിയായിരുന്നു അയാൾ. തികച്ചും നിരാശൻ. എല്ലാറ്റിനോടും പക. വെറുപ്പ്‌. തനിക്കു ലഭിച്ചിരിക്കുന്നത്‌ വൃത്തികെട്ട ഒരു പണിയാണെന്നു ധരിച്ചിരിക്കുന്നവൻ. സ്വയം ശപിച്ചുകൊണ്ട്‌, ദൈവത്തെ വരെ പഴിച്ചുകൊണ്ട്‌, ദേഷ്യപ്പെട്ടിരുന്നു പാറപൊട്ടിക്കുകയായിരുന്നു അയാൾ. പുരോഹിതന്റെ പുഞ്ചിരിയോ സൗഹൃദഭാവമോ വിനയം നിറഞ്ഞ ചോദ്യമോ ഒന്നും അയാൾ ശ്രദ്ധിച്ചില്ല. ചോദ്യം കേട്ടതോടെ അയാൾ പുരോഹിതന്റെ നേരെ രൂക്ഷമായി നോക്കി. കലികയറിയ ഒരാളുടെ നോട്ടമായിരുന്നു അത്‌. എന്നിട്ടോ വളരെ മോശമായ ഭാഷയിൽ എന്തോ പുരോഹിതനെ വിളിച്ചു. എന്നിട്ടു തുടർന്നു 'തന്റെ മുഖത്ത്‌ കണ്ണില്ലേ? താൻ കാണുന്നില്ലേ ഈ നാശം പിടിച്ച പണി. പൊരിവെയിലത്ത്‌ ഞാനിരുന്ന്‌ ലോകത്തെ ഏറ്റവും വൃത്തികെട്ട ഒരു പണി ചെയ്യുകയാണ്‌. അതാണെന്റെ വിധി. പൊയ്ക്കോ ഇവിടുന്ന്‌. അല്ലെങ്കിൽ എന്റെ ചുറ്റിക തന്റെ തലയിൽ വീഴും.'
ചോദിച്ചതു വന്ദ്യവയോധികനായ ഒരു പുരോഹിതനായിരുന്നു എന്നൊന്നും അയാൾ ചിന്തിച്ചതേയില്ല. പുരോഹിതൻ പേടിച്ചു നടന്നു മാറി അൽപം അകലെയിരുന്നു കല്ലു കൊത്തുന്ന മറ്റൊരു തൊഴിലാളിയുടെ അടുത്തുചെന്നു ചോദിച്ചു: 'സഹോദരാ, അങ്ങ്‌ എന്താണ്‌ ചെയ്യുന്നത്‌? എന്തു കർമ്മത്തിലാണ്‌ ഏർപ്പെട്ടിരിക്കുന്നത്‌?'
ആ തൊഴിലാളി തല ഉയർത്തി നോക്കി. മുന്നിലൊരു പുരോഹിതനാണ്‌. വിനയപൂർവ്വം ചോദിക്കുകയാണ്‌. അദ്ദേഹത്തിന്റെ മുഖത്ത്‌ ഒരു പുഞ്ചിരിയുണ്ട്‌. തൊഴിലാളി പെട്ടെന്ന്‌ എഴുന്നേറ്റു. പുരോഹിതനെ വന്ദിച്ചു. എന്നിട്ടു പറഞ്ഞു: 'ഒരു ഭാര്യയും നാലു മക്കളുമുണ്ടായിപ്പോയി. ദൈവം തന്നതിനെ കൈനീട്ടി സ്വീകരിച്ചതാണേയ്‌. അതുങ്ങൾക്കു തീറ്റ കൊടുക്കേണ്ടേ. അതെ, അരിക്കാശിനായി ഞാനൊരു ജോലി ചെയ്യുകയാണേയ്‌. വൈകിട്ട്‌ ഒരു രൂപ കൂലി കിട്ടും...' 
പുരോഹിതൻ തലകുലുക്കി. അയാളെ നോക്കി വീണ്ടും ചിരിച്ചു. കൈ ഉയർത്തി അഭിവാദ്യം ചെയ്തിട്ടു നടന്നു മുന്നോട്ടു നീങ്ങി. അവിടെ എന്തുപണിയാണ്‌ എന്നറിയാനുള്ള ആകാംക്ഷ അദ്ദേഹത്തിന്‌ അടക്കാനായില്ല. അതിനാൽ കുറച്ചു ദൂരെ മാറിയിരുന്നു കല്ലു കൊത്തുന്ന ഒരു യുവാവിനടുത്തുചെന്നുനിന്നു അദ്ദേഹം. യുവാവ്‌ ഒന്നും കാണുന്നില്ലായിരുന്നു. കേൾക്കുന്നില്ലായിരുന്നു. പൊരിവെയിലിന്റെ ചൂടുപോലും അറിയുന്നില്ലായിരുന്നു. അയാൾ ഏതോ സ്വപ്നം കണ്ടുകൊണ്ട്‌ അദ്ധ്വാനിച്ചു പാറ കൊത്തുകയായിരുന്നു. പുരോഹിതൻ കൂടുതലടുത്തു ചെന്നു. സ്നേഹപൂർവ്വം ആരാഞ്ഞു. 'സഹോദരാ, അങ്ങ്‌ എന്താണിവിടെ ചെയ്തുകൊണ്ടിരിക്കുന്നത്‌?' അകലെയെവിടെയോ നിന്ന്‌ ഒഴുകിവന്ന ഒരു ശബ്ദം കേട്ടതുപോലെ യുവാവ്‌ തലപൊക്കി. പുരോഹിതനെ കണ്ട്‌ എഴുന്നേറ്റു വന്ദിച്ചു. പിന്നെ ഒരു പുഞ്ചിരിയോടെ, തികഞ്ഞ സംതൃപ്തിയോടെ, സ്വപ്നത്തിലെന്നോണം മൊഴിഞ്ഞു:'പുരോഹിതശ്രേഷ്ഠാ! ഞാൻ ഒരു ദേവാലയം പണിതുകൊണ്ടിരിക്കുകയാണ്‌. ഞാൻ കൊത്തുന്ന ഓരോ കല്ലും ഞാൻ പൊട്ടിക്കുന്ന ഓരോ കല്ലിൻകഷണവും നാളെ ഇവിടെ ഉയരുന്ന ആ ദേവാലയത്തിന്റെ അടിത്തറയും ഭിത്തിയും തൂണും കുംഭഗോപുരവുമൊക്കെയാകും. അങ്ങനെ ഇവിടെ ഒരു ദേവാലയം ഉണ്ടാകും. അവിടെ അനേകർ വന്നിരുന്നു പ്രാർത്ഥിച്ച്‌ മനഃശാന്തി നേടും. മഹത്വമുള്ളവരായി മാറും. ദൈവത്തെ അറിഞ്ഞ്‌ ജീവിതം ആനന്ദപൂർണ്ണമാക്കും...'
അയാൾ അതു പറഞ്ഞുകൊണ്ടിരുന്നപ്പോൾ അറിയാതെ അയാളുടെ കണ്ണുകൾ അടഞ്ഞുപോയിരുന്നു. അയാൾ തന്റെ മനക്കണ്ണിലൂടെ മഹത്തായ ആ ദേവാലയം കാണുന്നുണ്ടായിരുന്നു. കണ്ട്‌ ആവേശം കൊള്ളുന്നുണ്ടായിരുന്നു. അതിനാൽ ഉച്ചവെയിലിന്റെ ചൂട്‌ അയാൾ അറിയുന്നില്ലായിരുന്നു.
അയാളുടെ വാക്കുകൾ കേട്ട്‌ പ്രചോദനം കൊണ്ട പുരോഹിതനും അവിടെ ഉയരാൻ പോകുന്ന ദേവാലയത്തെ ഭാവനയിൽ കണ്ടു. തല കുനിച്ചു. ദൈവത്തെ വന്ദിച്ചു. പിന്നെ അയാളെ അനുഗ്രഹിച്ചു നടന്നു മറഞ്ഞു. 
ശ്രദ്ധിക്കുക: ഒന്നാമത്തെ തൊഴിലാളിയുടെ മനോഭാവം തികച്ചും നേഗറ്റീവാണ്‌. അയാൾ സ്വന്തം തൊഴിലിനെ സ്നേഹിക്കുന്നില്ലെന്നു മാത്രമല്ല; വെറുക്കുക കൂടി ചെയ്യുന്നു. അയാൾ ലോകത്തെവരെ വെറുക്കുന്നു. അങ്ങനെ അയാളറിയാതെ ഒരു സാമൂഹ്യവിരുദ്ധനായി മാറിയിരിക്കുന്നു. 
രണ്ടാമനോ ഒരു സാധാരണ തൊഴിലാളി. വെറും കൂലിക്കുവേണ്ടി പണി ചെയ്യുന്നു. പണിയിൽ കള്ളമൊന്നും കാണിക്കുന്നില്ല. പണിയിൽ പ്രത്യേകമായ താൽപര്യമോ ആവേശമോ ഇല്ലതാനും. കൂലിക്കായി ജോലി ചെയ്യുന്നു. ചെയ്യുന്നതെന്താണ്‌ എന്നൊന്നുമറിയാതെ പണിയുന്നു. 
മൂന്നാമനോ? അയാൾ മഹത്തായ പ്രചോദനമുള്ള തൊഴിലാളിയാണ്‌. തന്റേത്‌ ദൈവികമായ ഒരു നിയോഗമായി അയാൾ കാണുന്നു. ആ മഹത്തായ ലക്ഷ്യത്തിന്റെ സാക്ഷാത്കാരത്തിനായി ചെയ്യുന്ന ഒരു കർമ്മമായിരിക്കുന്നു അയാൾക്ക്‌ ജോലി. ഒരു പൂജ. ഒരു സാധന. ഒരു തപസ്സ്‌. അതുകൊണ്ടുതന്നെ അയാൾക്ക്‌ തന്റെ ജോലി ഏറ്റവും മനോഹരമായി ചെയ്യാനും സാധിക്കുന്നു. അയാൾ നമുക്ക്‌ വലിയ ഒരു സന്ദേശമാണ്‌ നൽകുന്നത്‌.
എന്ത്‌? സ്വന്തം ജോലിയെ ദൈവികമായ ഒരു നിയോഗമായി, അവസരമായി, അനുഗ്രഹമായി കാണണം. ഒരു തപസ്സായി കാണണം. കണ്ട്‌ സമർപ്പണബോധത്തോടെ അതുചെയ്യണം. ആ കർമ്മത്തിൽ ആനന്ദം കാണണം. സായൂജ്യം കാണണം. കർമ്മം അങ്ങനെ ഭംഗിയായി ചെയ്താൽ മാത്രം മതി. ഗീതോപദേശം സ്മരിക്കുക. ഫലം ഇച്ഛിക്കേണ്ട. 
ഈ മഹത്തായ ആശയം ഉൾക്കൊണ്ട്‌ നമുക്ക്‌ ഇന്ന്‌ പ്രചോദിതരാകാം. 
ഇന്നു ചെയ്യാം:
നിങ്ങൾ ഇന്ന്‌ ഏതു പാറയാണ്‌ കൊത്തിക്കൊണ്ടിരിക്കുന്നത്‌. ഏതു കർമ്മത്തിലാണ്‌ ലയിച്ചിരിക്കുന്നത്‌? അതിന്റെ ലക്ഷ്യത്തെ എങ്ങനെ മഹത്ത്വവൽക്കരിക്കാം. കണ്ടെത്തൂ.
കടപ്പാട്‌: സാഹിത്യപോഷണി

വാക്കുകൾ


പരിഭാഷ: കെ.ബി.സുമൻ 
ജിദ്ദു കൃഷ്ണമൂർത്തിയോട് ഒരു ചോദ്യം
ചോദ്യം: ഉള്ളിൽ തട്ടിയ ചോദ്യങ്ങൾക്ക്‌ ഉപരിതലത്തിലെ ഉത്തരങ്ങൾക്കൊണ്ട്‌, മനസ്സ്‌ എളുപ്പം തൃപ്തിപ്പെടുന്നതെന്തുകൊണ്ടാണ്‌
ജിദ്ദു കൃഷ്ണമൂർത്തി
ആഴത്തിലുള്ള ഒരു പ്രശ്നത്തിനു മുന്നിൽ നിസ്സാരമായ വ്യഖ്യാനങ്ങൾ നാം അംഗീകരിക്കുന്നതെന്തുകൊണ്ടാണ്‌? നാം വാക്കുകളിൽ ജീവിക്കുന്നതെന്തുകൊണ്ടാണ്‌? അതു തന്നെയാണ്‌ യഥാർത്ഥ പ്രശ്നം. വാക്കുകൾക്ക്‌ പ്രാമുഖ്യം വന്നത്തെന്തുകൊണ്ടാണ്‌? ഒരാൾ യാതനകളിലൂടെ കഷ്ടപ്പാടുകളിലൂടെ കടന്നുപോകുമ്പോൾ അതിനെല്ലാം എന്തെങ്കിലും വ്യാഖ്യാനവുമായി ആരെങ്കിലും വന്നാൽ ആ വ്യാഖ്യാനങ്ങളിൽ അയാൾ ആശ്വാസം തേടുന്നു. ദൈവം, പുനർജന്മം, അത്‌, ഇത്‌, വേറെ ചിലത്‌...ഈ വാക്കുകളെ, വ്യാഖ്യാനങ്ങളെ അയാൾ ആശ്വാസത്തിനായി അംഗീകരിക്കുന്നു. ദുരിതങ്ങളിലൂടെ, ആകുലതകളിലൂടെ കടന്നുപോകുന്ന ആൾക്ക്‌ വിശ്വാസങ്ങൾ ആശ്വാസം കൊടുക്കുന്നു. തത്വചിന്തകരുടെ, മനഃശാസ്ത്രജ്ഞരുടെ, ഗുരുക്കന്മാരുടെ, പുരോഹിതരുടെ വാക്കുകളിലാണ്‌ നാം ജീവിക്കുന്നത്‌. അത്‌ രണ്ടാംകിട ജീവിതമാണ്‌. ഈ രണ്ടാം കിട ജീവിതത്തിൽ നിങ്ങൾ സംതൃപ്തരാണ്‌. 'ദൈവം' എന്ന വാക്ക്‌ സങ്കൽപമാണ്‌. സങ്കൽപങ്ങൾക്കു പിന്നിൽ കൊടിയുടെ പിന്നിൽ എന്നപോലെ നാം അണിനിരക്കുന്നു. മനസ്സ്‌ എന്തുകൊണ്ട്‌ ഇതു ചെയ്യുന്നത്‌? മറ്റുള്ളവർ ചിന്തിക്കുന്നതെല്ലാം നാം മനസ്സിലാക്കുന്നു. ടെലിവിഷനിൽ നമ്മൾ എന്താണ്‌ ചെയ്യേണ്ടതെന്ന്‌ മറ്റുള്ളവർ പറഞ്ഞുതരുന്നത്‌ എപ്പോഴും കേൾക്കാം. മനസ്സ്‌ ഇതിലെല്ലാം കുരുങ്ങിക്കിടക്കുന്നതിനാൽ നാം രണ്ടാംകിട ജീവിതം നയിക്കുന്നു. "എനിക്ക്‌ സ്വയം വെളിച്ചമാകാൻ കഴിയുമോ" എന്ന്‌ നിങ്ങൾ എന്തുകൊണ്ട്‌ ചോദിക്കുന്നില്ല. മറ്റൊരാളുടെ വെളിച്ചമല്ലാതെ ക്രിസ്തുവിന്റെയോ, ബുദ്ധന്റെയോ...ഒരാൾ അയാൾക്കു തന്നെ വെളിച്ചമാകുക. അതിനർത്ഥം അവിടെ നിഴലുകളുണ്ടാവില്ല. സ്വയം വെളിച്ചമാകുമ്പോൾ ഒരു സാഹചര്യത്തിനും ദുഃഖത്തിനും അപകടത്തിനും അതിനെ കെടുത്താൻ കഴിയില്ല. സ്വയം അങ്ങനെ ആകാൻ കഴിയുമോ? മനസ്സിൽ വെല്ലുവിളികളൊന്നും ഇല്ലാതിരിക്കുമ്പോൾ അതായത്‌ അത്രയും ജാഗ്രതാവസ്ഥയിലാകുമ്പോൾ മാത്രമേ അങ്ങനെ സംഭവിക്കുകയുള്ളൂ. 

എന്നാൽ നമ്മിൽ മിക്കവർക്കും വെല്ലുവിളികൾ വേണം. കാരണം നാം മയക്കത്തിലാണ്‌. തത്വചിന്തകരും സന്യാസിമാരും ദൈവങ്ങളും പൂജാരികളും രാഷ്ട്രീയക്കാരും നമ്മെ മയക്കിയിരിക്കുന്നു. നാം മയക്കത്തിലാണെന്നും നമ്മെ മയക്കിയാതാണെന്നും നാം അറിയുന്നില്ല. ഇതാണ്‌ സ്വാഭാവികത എന്നാണ്‌ നമ്മുടെ ധാരണ. സ്വയം ഒരു വെളിച്ചമാകാൻ ആഗ്രഹിക്കുന്ന ആൾ ഇതിൽ നിന്നെല്ലാം സ്വതന്ത്രമാകണം. നിങ്ങൾക്ക്‌ സ്വയം വെളിച്ചമാകണമെങ്കിൽ 'അഹം ബോധം' ഇല്ലാതിരിക്കണം. അപ്പോൾ ആ വെളിച്ചം അനശ്വരവും നിത്യവും അളവറ്റതുമാണ്‌. 

കടപ്പാട്‌: പുസ്തകം മാസിക.

കുതിരയെയല്ല കൊല്ലേണ്ടത്‌


സ്വാമി സന്ദീപാനന്ദഗിരി 
ഹൃദയാകാശേ ചിദാദിത്യഃ സദാ ഭാതിഃ
ഉദയാസ്തമയൗ ന സ്തഃ
എന്താ കുട്ടീ സന്ധ്യാവന്ദനം നടത്താത്തത്‌? എന്ന്‌ പുരോഹിതന്മാർ ബാലനായ ശങ്കരനോടു ചോദിച്ചപ്പോൾ അദ്ദേഹം കൊടുത്ത ഉത്തരമാണിത്‌. ഹൃദയമാകുന്ന ആകാശത്ത്‌ ചൈതന്യമാകുന്ന ഈശ്വരൻ സദാ പ്രകാശിക്കുന്നു. ഉദയവുമില്ല, അസ്തമയവുമില്ല. ഉദയാസ്തമയങ്ങളില്ലെങ്കിൽ സന്ധ്യയെ വന്ദിക്കുന്നതെങ്ങനെ? ചെറുപ്പത്തിൽത്തന്നെ സർവശാസ്ത്രങ്ങളും അഭ്യസിച്ച ശങ്കരാചാര്യസ്വാമികളുടെ ഈ മറുപടി കേട്ട്‌ അക്കാലത്തെ പുരോഹിതന്മാർ ക്ഷോഭിച്ചിരിക്കണം. ക്ഷോഭത്തിന്റെ കഥകളൊക്കെ നമുക്കെല്ലാം അറിവുള്ളതുമാണ്‌.

ഉപനിഷത്തും അതിന്റെ സാരസർവസ്വമായ ഭഗവദ്ഗീതയും പറയുന്നു ഹൃദയത്തിലാണ്‌ ഈശ്വരൻ വസിക്കുന്നത്‌. ഈശ്വര സർവഭൂതാനാം ഹൃദ്ദേശേ അർജുനതിഷ്ഠതി. ദുര്യോധനന്റെ നിർദ്ദേശമനുസരിച്ച്‌ ദ്രൗപടിയുടെ വസ്ത്രാക്ഷേപത്തിന്‌ ദുശ്ശാസനൻ മുതിർന്നപ്പോൾ, തന്നെ രക്ഷിക്കണമേ എന്ന്‌ ദ്രൗപടി ഭഗവാന്റെ നിരവധിയായ നാമങ്ങൾ വിളിച്ചുകൊണ്ട്‌ അപേക്ഷിച്ചെങ്കിലും ഹൃദയകമലവാസിൻ എന്ന സംബോധനയുണ്ടായപ്പോഴാണ്‌ ഭഗവാൻ പ്രത്യക്ഷണായത്‌. ഋഷീശ്വരന്മാർ ദർശിച്ച സത്യം തത്ത്വത്തിലൂടെയും കഥാരൂപത്തിലും നമ്മെ അറിയിച്ചുകൊണ്ടിരുന്നിട്ടും ബാഹ്യമായ ഏതോ ഈശ്വരനെ പ്രതീപ്പെടുത്താനുള്ള വെമ്പലിൽ, ഈശ്വരനും മനുഷ്യനും മധ്യെ ഇടനിലക്കാരായി വർത്തിക്കുന്ന പുരോഹിതന്മാരുടെ ഇച്ഛയ്ക്കനുസരിച്ച്‌ ജനങ്ങൾ ഓടിത്തളരുന്നു. ഭൗതികവും ആത്മീയവുമായ നഷ്ടങ്ങൾ അസ്വസ്ഥതകളുണ്ടാക്കുന്നു.

വേദാന്തമാണ്‌ നമ്മുടെ മതം എന്നാണ്‌ വിവേകാനന്ദസ്വാമികൾ പ്രഖ്യാപിച്ചതു. ഋഷീശ്വരന്മാരുടെ മതം അതാണ്‌. അതാണ്‌ പറഞ്ഞുതരുന്നത്‌ ഹൃദയത്തിലാണ്‌ ഈശ്വരൻ എന്ന്‌. തത്ത്വമസി എന്ന്‌-അതു നീ തന്നെയാണ്‌ എന്ന്‌. ഋഷീശ്വരന്മാർ ദർശിച്ച സത്യം സ്വാർത്ഥലാഭത്തിനായി വളച്ചൊടിക്കുകയും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഒപ്പം ക്രൂരതകളും സമ്മേളിപ്പിക്കുകയും ചെയ്തു. വൈദികമായ പ്രതീകങ്ങളുടെ സ്വരൂപവും അർഥവും ഉപനിഷത്തിൽ വിശദമാക്കിയിട്ടുണ്ട്‌. പ്രതീകങ്ങളെ അറിയാനോ ഉൾക്കൊള്ളാനോ ആകാത്തവർ സമൂഹത്തിന്റെ നിയന്ത്രണം കൈയേറ്റിയപ്പോൾ കൊടിയ അജ്ഞതയിലേക്കും ദുരിതത്തിലേക്കും ജനങ്ങളെ തള്ളിവിടുകയായിരുന്നു. വികാരങ്ങളും വിഷയങ്ങളും ആത്മസംയമനമാകുന്ന യോഗാഗ്നിയിൽ എരിച്ചുകളയുമ്പോഴാണ്‌ ശാന്തി ലഭിക്കുന്നതെന്ന തത്ത്വത്തിനൊരു പ്രത്യക്ഷോദാഹരണം നൽകി ബോധ്യപ്പെടുത്താൻ ഹോമാഗ്നി ജ്വലിപ്പിക്കുകയും അതിലേക്ക്‌ ദ്രവ്യങ്ങൾ അർപ്പിക്കുകയും ചെയ്തിരിക്കാം ആദിഗുരുക്കന്മാർ. എപ്രകാരമാണോ ദ്രവ്യങ്ങൾ അഗ്നിയിൽ ചാമ്പലാകുന്നത്‌ അപ്രകാരം വികാരങ്ങളും വിഷയധ്യാനവും എരിഞ്ഞു ചാമ്പലാകണം എന്ന തത്ത്വത്തിന്റെ ആവിഷ്കാരം. ഈ ആവിഷ്കാരത്തെ വലിയ സാധ്യതയാക്കി ഉപയോഗപ്പെടുത്തിയത്‌ പുരോഹിതവർഗ്ഗമാണ്‌. മനസ്സിനെ നിയമനം ചെയ്യാനുള്ള സോമയാഗവും ഇന്ദ്രിയങ്ങളെ ജയിക്കാനുള്ള രാജസൂയയാഗവും ഇത്തരത്തിൽ അധഃപതിച്ചു പോയി. അശ്വങ്ങൾ ഇന്ദ്രിയങ്ങളുടെ പ്രതീകമാണ്‌. രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കേണ്ട ഭരണാധികാരി ഇന്ദ്രിയങ്ങളുടെ പ്രലോഭനങ്ങളിൽ അടിപ്പെടാൻ പാടുള്ളതല്ല. തന്റെ ഇന്ദ്രിയങ്ങളെ പിടിച്ചുകെട്ടാൻ ഒരു വിഷയവികാരത്തിനും സാധ്യമല്ല എന്ന അർഥത്തിലാണ്‌ അശ്വമേധയാഗം സങ്കൽപിച്ചിരിക്കുന്നത്‌. ഇവിടെ അശ്വം ഒരു പ്രതീകം മാത്രമാണ്‌. വികാരങ്ങളെയാണ്‌ കൊല്ലേണ്ടത്‌, കുതിരയെ അല്ല.

യാഗങ്ങളും ക്ഷുദ്രകർമ്മങ്ങളും അനാചാരങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യന്റെ ഭീതിയും അസ്വസ്ഥതകളും മുതലെടുത്തുകൊണ്ടുള്ള സന്നാഹങ്ങൾ! അനുഷ്ഠാനകർമ്മങ്ങളിൽ ഭൂരിഭാഗവും പുനഃപരിശോധിക്കുകയും സനാതനമൂല്യങ്ങൾക്കനുസരിച്ച്‌ അവയെ മാറ്റിയെടുക്കുകയും വേണ്ടിയിരിക്കുന്നു. ആചാര്യന്മാർ ഇതൊരു വലിയ ചുമതലയായി ഏറ്റെടുക്കേണ്ട സന്ദർഭമാണിത്‌.
കടപ്പാട് : പിറവി മാസിക

ഉണരുക, കരുതലോടെ കഴിയുക!


സി.രാധാകൃഷ്ണൻ 
ബ്രഹ്മം മാത്രം സത്യവും ജഗത്ത്‌ അപ്പാടെ മിഥ്യയും ആകുന്നു എന്ന ധാരണ വരുത്തിവെച്ച വിന ചില്ലറയല്ല. എല്ലാം ബ്രഹ്മമാണ്‌. അതിനാൽ എല്ലാം സത്യമാണ്‌ എന്ന നിഗമനമെ അദ്വൈതദർശനത്തിൽ നിന്നു ലഭിക്കുന്നുള്ളു എന്നിരിക്കെ മറിച്ചുള്ള ഈ ധാരണ എങ്ങനെ ഉണ്ടായോ എന്തൊ! ജീവിതത്തിൽ സംഭവിക്കുന്ന എല്ലാ ദുരിതങ്ങളും മുൻനിശ്ചിതങ്ങളാണ്‌ എന്ന വിശ്വാസംകൂടി ആയപ്പോൾ ഭാരതത്തിൽ ആയിരത്താണ്ടുകൾ നീണ്ട കൂരാക്കൂരിരുട്ടിന്‌ അരങ്ങോരുങ്ങി. ചാതുർവർണ്യം എന്ന ജീവശാസ്ത്ര ആശയം, ജന്മസിദ്ധമായ ഉച്ചനീചത്വ നിയമമായി ദുഷിച്ച്‌, അനാചാരങ്ങൾക്കും അനീതികൾക്കും ചൂഷണത്തിനും വഴിയൊരുക്കിയതോടെ ജീവിതം നരകതുല്യമായി. മനുഷ്യമോചനത്തിനായി ഉയിരെടുത്ത വേദാന്തമെന്ന അറിവിനുണ്ടായ ഈ ദുരവസ്ഥ അവസാനിപ്പിക്കാനാണ്‌ സ്വാമി വിവേകാനന്ദൻ പിറന്നതും പ്രയത്നിച്ചതും. ആ ദൗത്യം വിജയിച്ചേ തീരൂ എന്ന്‌ ദിനംപ്രതി കൂടുതൽ തെളിഞ്ഞുവരുന്നു.

ആലങ്കാരികമായി പറഞ്ഞാൽ രജ്ജുഖണ്ഡത്തിങ്കലെ പന്നഗബുദ്ധിതന്നെയാണ്‌ എല്ലാ ദുരിതങ്ങൾക്കും കാരണം. ഭൗതികവും ആധ്യാത്മികവുമായ യാഥാർത്ഥ്യങ്ങൾ തമ്മിൽ, പാമ്പെന്ന വെറും തോന്നലും അതിനു കാരണമായ കയറും തമ്മിലുള്ള ബന്ധമെ ഉള്ളൂ എന്ന ചിന്തയാണ്‌ കുഴപ്പമുണ്ടാക്കിയത്‌. വെളിച്ചമോ കാഴ്ചശക്തിയോ കുറവായാൽ കയർ പാമ്പായി തോന്നുന്നു. മറിച്ചും. രണ്ട്‌ ബോധ്യങ്ങൾക്കും ഒരേ സമയം നിലനിൽപ്പില്ല എന്നതാണ്‌ ഈ ഉപയ്ക്കുള്ള വിഷമം. അദ്വൈതത്തിൽ അറിവിന്റെ എല്ലാ തലങ്ങൾക്കും ഒരുമിച്ച്‌ നിലനിൽപ്പുണ്ട്‌. ഉണ്ടായിരിക്കണം. കാരണം, ഓരോ തലവും യാഥാർത്ഥ്യത്തിന്റെ മറ്റു തലങ്ങളുടെ പ്രാതിഭാസികഭാവാന്തരങ്ങൾ മാത്രമാണ്‌. 

ഗീതയിലെ പുരുഷോത്തമയോഗവിധിപ്രകാരം വിശ്വത്തിന്‌ മൂന്നു തലങ്ങളുണ്ടല്ലോ. ഒന്ന്‌, ഇക്കാണുന്ന നശ്വരപരിസരം, അഥവാ ക്ഷരം. അടുത്തത്‌, ദൃശ്യമല്ലാത്ത അക്ഷരം, അഥവാ നാശമില്ലാത്തതും ക്ഷരത്തെ ജനിപ്പിക്കുകയും തന്നിൽ വിലയംകൊള്ളിക്കുകയും ചെയ്യുന്നതുമായ, സ്ഥായിയായ തലം. മൂന്നാമത്തേത്‌, ഈ രണ്ടു തലങ്ങളുടെയും പൂർവഭാവമായ അടിസ്ഥാനസത്ത, അഥവാ, സൂക്ഷ്മതമമായ  അക്ഷരാതീതം. മൂന്നും എവിടെയും ഒരുമിച്ചാണുള്ളത്‌. അതിനാൽ ഒന്നുമൊന്നും അയഥാർഥ്യമല്ല. 

ഉദാഹരണത്തിന്‌, സൂര്യോദയവും അസ്തമയവും ഏവർക്കും പ്രത്യക്ഷ യാഥാർത്ഥ്യങ്ങളാണ്‌. പക്ഷെ, ഒരു ഉപഗ്രഹത്തിൽനിന്നു നോക്കിയാൽ, ഇതു രണ്ടും ഇല്ലാത്തത്താണ്‌, സൂര്യൻ യഥാർത്ഥത്തിൽ ഉദിക്കുന്നുമില്ല, അസ്തമിക്കുന്നുമില്ല! എന്നുവച്ച്‌ നാം രാവിലെ ഉണരുകയോ പല്ലു തേക്കുകയോ കുളിക്കുകയോ പ്രാതൽ കഴിക്കുകയോ ഒന്നും വേണ്ട എന്നാണോ? അല്ല, ഇതൊക്കെ ചെയ്യുമ്പോഴും ഈ ഉദയത്തെക്കാൾ സൂക്ഷ്മമായ മറ്റൊരു യാഥാർത്ഥ്യം ഉണ്ട്‌ എന്ന അറിവ്‌ ഒരു ചെറുചിരിയായുണ്ടാകുന്നത്‌ നല്ലതല്ലേ? ഇനി, മുൻപറഞ്ഞ ഉപഗ്രഹവഴിയിൽനിന്നു കാണുമ്പോൾ ഒരിടത്ത്‌ ഉറച്ചു നിൽക്കുന്നതായി തോന്നുന്ന സൂര്യൻ സൗരമണ്ഡലത്തിനു വെളിയിൽ ചെന്നു നോക്കിയാൽ ഒരു ഉത്സാഹിയായ യാത്രക്കാരനായി കാണപ്പെടുന്നു. ഈ അറിവുകൾക്കെല്ലാം ഒരുമിച്ച്‌ നിലനിൽപ്പുണ്ട്‌. ഒന്നുദിക്കുമ്പോൾ മറ്റേത്‌ അസ്തമിക്കേണ്ടതില്ല.

എങ്കിൽപ്പിന്നെ എന്താണ്‌ മായ? ആകപ്പാടെ ഒരേ ഒരു യാഥാർത്ഥ്യമേ ഉള്ളൂ എന്ന വിചാരമാണത്‌. അന്യത്‌ ന അസ്തി ഇതി - മറ്റൊന്നില്ല എന്ന തോന്നൽ! ഏതു തലത്തെക്കുറിച്ചും ഈ അജ്ഞാനം ഉണ്ടാകാം! അതായത്‌, അക്ഷരാതീതം മാത്രമെ ഉള്ളൂ. മറ്റൊന്നുമില്ല എന്നു കരുതുന്നതും മായാമോഹം തന്നെ! സംസാരസാഗരത്തിൽ മാത്രമല്ല, സന്ന്യാസ സാഗരത്തിലും മുങ്ങിച്ചാവാം!

മോഡേൺ ശയൻസിന്റെ വെളിച്ചത്തിൽ പഞ്ചഭൂതങ്ങളെ നോക്കിക്കണ്ടാൽ പ്രപഞ്ചത്തിന്റെ മൂന്നു തലങ്ങൾ എളുപ്പത്തിൽ തിരിച്ചറിയാം. പദാർത്ഥത്തിന്റെ മൂന്നവസ്ഥകളും-ഘനദ്രവവാതകരൂപങ്ങൾ-പദാർത്ഥങ്ങൾ തമ്മിലുള്ള ഊർജ്ജവിനിമയത്തിന്റെ ഉപാധിയായ അഗ്നിയും യാഥാർത്ഥ്യത്തിന്റെ ക്ഷരം എന്ന തലം. ഇതെല്ലാം ഉണ്ടായി നില നിൽക്കുകയും തിരികെ വിലയിക്കുകയും ചെയ്യുന്ന ആകാശം അക്ഷരതലം. ഇതും രണ്ടും ഏത്‌ അടിസ്ഥാന സത്തയുടെ രൂപാന്തരങ്ങളാണൊ ആ നിരാമമായ ബോധസ്വരൂപം അക്ഷരാതീതം എന്ന പരാപരാപറയാഥാർത്ഥ്യം. നമ്മിൽ ഈ മൂന്നിനേയും കുറിച്ചുള്ള അറിവ്‌ ഒരേ സമയം ശരിയായ തോതിലും ഫലവത്തായും നിലനിൽക്കുമ്പോഴാണ്‌ ജീവിതം സുന്ദരവും ഭാസുരവും ആകുന്നത്‌. താൻ അഭിനയിക്കുകയാണ്‌ എന്നും അല്ലെന്നും ഒരേസമയം അറിയുന്നതിനു പുറമെ, താൻ ഈ നാടകം കണ്ടുകൊണ്ടേ ഇരിക്കുന്ന കാണിയുടെ ബോധസത്തകൂടിയാണെന്ന കഥ മറക്കാതിരിക്കുകയും ചെയ്യുമ്പോഴാണ്‌, അപ്പോൾ മാത്രമാണ്‌, അരങ്ങിൽ ഒരു നല്ല നടൻ അവതരിക്കുന്നത്‌.

യാഥാർത്ഥ്യത്തിന്റെ ഒരു തലവും നിന്ദ്യമോ ജുഗുപ്ലാസാവഹമോ ഉപേക്ഷണീയമോ അല്ല. നേരെ മറിച്ച്‌, ഇക്കാണായതെല്ലാം അമൂല്യവും അത്യന്താപേക്ഷിതവും നിർണായകവുമാകുന്നു. ചുവരില്ലാതെ ചിത്രമെഴുതാനാവില്ലല്ലോ, വിശക്കുന്നവനും വേദനിക്കുന്നവനും കലയും സംസ്കാരവും സുദർശനവും പറ്റില്ല. പ്രപഞ്ചത്തിൽ ഒന്നും അപ്രസക്തമല്ല.

വീണു കിട്ടുന്നതെടുക്കാനും സഹായിക്കാനുമല്ലാതെ ആർക്കും ആരെയും ചൂഷണം ചെയ്യാണോ എന്തെങ്കിലും കവരാണോ അവകാശമില്ല. തേൻ നൽകി പുഷ്പം തേനീച്ചയുടെ പരമ്പരയെ കാക്കുന്നു. പരാഗണം നടത്തി തേനീച്ച ചെടിയുടെ വംശം നില നിർത്തുന്നു. 

യാഥാർഥ്യബോധത്തിന്റെ ഈ സമഗ്രതയാണ്‌ ഉപനിഷത്തുകളുടെയും ഗീതയുടെയും കാതൽ. അവിടെ നിലയുറപ്പിച്ചാണ്‌ ഈശാവാസ്യകാരൻ ഈ ധനം ആരുടെയാണ്‌ എന്നു ചോദിക്കുന്നതും ഇത്‌ പിടിച്ചു വാരി കൈയ്യടക്കരുതെന്നും പങ്കുവച്ച്‌ അനുഭവിക്കണമെന്നും നിർദ്ദേശിക്കുന്നതും. ഇത്‌ ഒരു ജാതിയുടെയോ മതത്തിന്റെയോ മാത്രം നിലപാടല്ല. എല്ലാ വിഭാഗീയതകൾക്കും അതീതമായ സമഗ്രതയുടെ സാർവലൗകികവും സാർവജനീനവുമായ കാഴ്ചപ്പാടാണ്‌. കാറൽ മാക്സ്‌ തന്റെ ഫിലസോഫിക്കൽ മാനുസ്ക്രിപ്റ്റിൽ പറയുന്നതും ഇതുതന്നെയാണ്‌-പ്രപഞ്ചത്തിലെ എല്ലാമെല്ലാം, അത്‌ മനുഷ്യശരീരവുമായി നേരിട്ട്‌ ബന്ധപ്പെട്ടതല്ലെന്നിരുന്നാലും, മനുഷ്യന്റെ അവയവങ്ങളാണ്‌. 

ഈ ദർശനത്തിനു കടകവിരുദ്ധമാണ്‌ സ്വകാര്യസ്വത്ത്‌ എന്ന ആശയം. സർഗം എന്നാൽ സൃഷ്ടിയുടെ ആകെത്തുക, വർഗം എന്നതൊ സൃഷ്ടിയിലെ എല്ലാറ്റിന്റെയും മൊത്തമായ സമൂഹം. അതിൽ കുറഞ്ഞ വർഗങ്ങളെല്ലാം പിന്നീടുണ്ടായ വേണ്ടാതീനസങ്കൽപങ്ങൾ മാത്രം എന്ന തിരിച്ചറിവുണ്ടാകുവോളം വികസിക്കാത്ത മനസ്സുകൾക്ക്‌ ഒരു വിപ്ലവവും സ്ഥായിയായ ഗുണം ചെയ്യില്ല. മറിച്ച്‌, എല്ലാ വിപ്ലവങ്ങളും പ്രതിവിപ്ലവങ്ങളിലേക്ക്‌ സ്ഥിരമായി നയിക്കുകയേ ഉള്ളൂ. മനുഷ്യന്‌ മനോവികാസം വരുന്നതോടെ വിപ്ലവങ്ങളെല്ലാം അപ്രസക്തങ്ങളാവുന്നു. 

ഇടക്കാലത്തുണ്ടായ കൂരിരുൾച്ചുഴിയിലകപ്പെട്ട്‌ ഈ ദർശന പൂർണിമയ്ക്ക്‌ തേമാനം വന്നു എങ്കിലും ഭാരതീയന്റെ മനസ്സിൽ ഇപ്പോഴും ഉള്ളത്‌ ഇതിന്റെ വേരുകളാണ്‌. അതിനാലാണ്‌, അയൽക്കാരനെ ശത്രുവായി കാണാൻ മടിക്കുന്നതും അവന്റെ ഉന്മൂലനമാണ്‌ തന്റെ മോക്ഷമാർഗ്ഗം എന്നു കരുതാത്തതും. ഈശാവാസ്യമാണ്‌ അവന്റെ മന്ത്രം. എത്ര വലുതൊന്നായാലും അതുകിട്ടാൻ ഈശ്വരനെ കൈയൊഴിഞ്ഞു വരണം എന്നതൊരു കർശനമായ മുൻകൂർ നിബന്ധനയാണെങ്കിൽ അതിനവൻ തയ്യാറില്ല. കാരണം, അവന്‌ ജീവിതത്തിലെ എല്ലാ മഹാദുരിതങ്ങൾക്കുമിടയിൽ ആകെയുള്ള അത്താണിയാണ്‌ ഈശ്വരൻ. 

അധ്വാനിക്കുന്നവനും ഭാരം ചുമക്കുന്നവനും, മനുഷ്യചരിത്രത്തിൽ ആദ്യമായി, സ്വർഗരാജ്യം വിധിച്ചതു കാറൽ മാക്സ്‌ അല്ല. സ്വാർഥവും ആർത്തിയുമാണ്‌ ദുഃഖകാരണങ്ങളെന്നു ചൂണ്ടിക്കാട്ടിയത്‌ ശ്രീബുദ്ധനും, നിങ്ങളെ ഏൽപ്പിച്ച ധനം നിങ്ങൾ എങ്ങനെ ചെലവഴിച്ചെന്ന ചോദ്യമുണ്ടാകുമെന്ന്‌ മൂന്നാര്റിപ്പു നൽകിയത്‌ നബി തിരുമേനിയുമാണ്‌. എന്നുവച്ച്‌, ഇതു തന്നെയാണ്‌ മാർക്ക്സും പറഞ്ഞത്‌ എന്ന നേര്‌ മാർക്ക്സിന്‌ ഒരു കുറച്ചിലും വരുത്തുന്നില്ല. ദർശനത്തിന്റെ വിശാലത ഉപേക്ഷിച്ച്‌ വിപ്ലവം നടന്നാൽ, അതു ഫലിക്കാതെ വരുമ്പോൾ, ജനം ധൂർത്തപുത്രരെപ്പോലെ പഴയേടങ്ങളിലേക്ക്‌ തിരികെ പോകുന്ന കാഴ്ചയും ലോകം കണ്ടു കഴിഞ്ഞു. 

ഇത്രയൊക്കെ ആയിട്ടും ഇന്ത്യയിലെ ഇടതുപക്ഷപ്രസ്ഥാനത്തിന്റെ ദർശനത്തിന്‌ കാലോചിതമായ ദിശാമാറ്റം കൈവന്നില്ല എന്നതാണ്‌ അത്ഭുതം. കെ.ദാമോദരനും എൻ.ഇ.ബലറാമും ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടും വീണ്ടുവിചാരമുണ്ടായില്ല. സർവലോകദരിദ്രജനതയെ ഒന്നിപ്പിക്കുകയെന്ന ലക്ഷ്യമുള്ള പാർട്ടി പിളർച്ചകളിലേക്ക്‌ വളർന്നുകൊണ്ടിരിക്കുന്നു!

തെറ്റായി വ്യാഖ്യാനിച്ച്‌ സാധാരണക്കാരെ തങ്ങളുടെ ചൂഷണവലയത്തിൽ നിർത്താൻ തൽപരകക്ഷികൾ ദുരുപയോഗം ചെയ്യുന്ന പ്രമാണങ്ങൾതന്നെയാണ്‌ മൊത്തം മനുഷ്യരാശിയുടെ ദുഃഖനിവാരണത്തിനുള്ള പാഠങ്ങളെന്ന തിരിച്ചറിവാണ്‌ പുരോഗതിക്ക്‌ അനിവാര്യം. ആ പാഠങ്ങൾ കത്തിച്ചുകളയുകയല്ല, ശരിയായി പഠിക്കുകയും പഠിപ്പിക്കുകയുമാണ്‌ വേണ്ടത്‌. പാമ്പിനെ പാമ്പായും കയറിനെ കയറായും കാണുന്നതല്ലേ ബുദ്ധി? ഈ വിവേകം വികസിപ്പിച്ചെടുക്കാൻ കഴിയാത്തത്തല്ലേ ഇടതുപക്ഷത്തിന്റെ വലിയ പിഴ?

മറുപക്ഷമാകട്ടെ, ഗീത തീർത്തും അപലപിക്കുന്ന ജന്മജാതിത്വസിദ്ധമായ ഉച്ചനീചത്വങ്ങളെയും, മഹായാഗങ്ങളും ആഭിചാരക്രിയകളും തന്ത്രമന്ത്രങ്ങളും ഉൾപ്പെടെ ചാത്തൻസേവവരെയുള്ള അപചയങ്ങളെയും തൂത്തുവാരി ദൂരെ കളഞ്ഞ്‌ ദർശനത്തിന്റെ ശുദ്ധി വീണ്ടെടുക്കാൻ ശ്രമിക്കുന്നുമില്ല. വേദാന്താശയങ്ങൾക്ക്‌ വൈകാരികാവിഷ്കാരമാകണം എന്നുദ്ദേശിച്ച്‌ വീരചിതങ്ങളായ ഇതിഹാസപുരാണങ്ങൾ യഥാർത്ഥചരിത്രമാണെന്ന അബദ്ധധാരണ-അതരുതെന്ന്‌ വേദവ്യാസർതന്നെ തുറന്നു പറഞ്ഞിട്ടും-തിരുത്താൻ ശ്രമിക്കുന്നുമില്ല. രക്ഷയ്ക്കായാലും ശിക്ഷയ്ക്കായാലും ജാതിക്കൊ മതത്തിനോ ആർക്കും ഒരു പരിഗണനയും നൽകേണ്ടതില്ല എന്ന ദൃഢബോധമുള്ള ഒരു മതേതരക്കാരെയും കൂട്ടിത്തിലൊന്നും കാണുന്നില്ല!

വൈദ്യരുടെ അമ്മ പഴുത്തു ചത്തു എന്നൊരു പ്രയോഗം നാട്ടിൻപുറത്ത്‌ കേൾക്കാറുണ്ട്‌. ഭാരതത്തിന്റെ മൊത്തം സ്ഥിതിയും ഇതാണിപ്പോൾ. മാനവരാശിയുടെ എല്ലാ നരകത്തിനും മരുന്നു കണ്ടുപിടച്ചവരുടെ മാതൃഭൂമി വിഭാഗീയതയുടെ വിഷം തീണ്ടി ഭ്രാന്താലയമായിരിക്കുന്നു! ഈ ഭ്രാന്താകട്ടെ, അനുദിനം കൂടുതൽ രൂക്ഷമായിക്കൊണ്ടുമിരിക്കുന്നു.

അതേ, ഒന്നേ ഉള്ളൂ പോംവഴി-ഉണരുക, കരുതലോടെ കഴിയുക!

കടപ്പാട്‌: പിറവി മാസിക.

മോക്ഷം തേടി


കാവിൽരാജ്‌

കണ്ണകി കാൽച്ചിലമ്പൂരിയെറിഞ്ഞതോ?
  വിണ്ണിലുദിക്കും ത്രിസന്ധ്യതൻ പൂക്കളോ?
  കണ്ണന്റെ സ്പർശനംകൊണ്ടു വിരിഞ്ഞതോ?
  മണ്ണിതിൽ പൂവിട്ട കർണ്ണികാരങ്ങളേ?
 
 പൂജക്കെടുക്കില്ല നിങ്ങളെയെങ്കിലും
  പൂജിക്കുമല്ലോ ഒരു നാളിലെങ്കിലും
  പൂജയും പൂജാവിധികളും നിർമ്മിച്ച 
  പൂജ്യരും പൂണൂലുധാരികളെങ്കിലും.
        
 സ്വർണ്ണഹാരങ്ങൾപോൽ ചാർത്തിടുമെങ്കിലും
  വർണ്ണവിവേചനം നിങ്ങളെ നീക്കിടും 
  കർണ്ണങ്ങൾക്കുത്സവം, സംഗീത ധാരകൾ
  കണ്ണുകൾക്കത്ഭുതം നൽകും വിഭൂതികൾ.
  
 ആനന്ദമാർഗ്ഗങ്ങൾ  ആത്മീയശുദ്ധിക്കായ്‌
  ആചരിച്ചീടുവാൻ ആഹ്വാനം ഏകുമ്പോൾ
  ആത്മീയ സൗന്ദര്യം നിങ്ങളറിഞ്ഞിടും
  ആത്മസമർപ്പണ ഭക്തരായ്‌ മാറിടും.  
          
  പോക്കുവെയിൽ തൂവി മറയുന്ന സന്ധ്യേ 
  പൂക്കൾതൻ ദുസ്ഥിതി കാണുന്നതില്ലയോ?
  എത്രയോ പുഷ്പങ്ങൾ മോക്ഷം പ്രതീക്ഷിച്ചു
   തൊട്ടുകൂടാത്തത്തായ്‌ നിൽക്കുന്നതില്ലയോ?

അക്ബർ ചക്രവർത്തിയുടെ ബാത്ത്‌ർറൂം


ജോമോൻ ജോബ്‌

വഴിയിൽ കിടന്ന്‌ എന്തെങ്കിലും കളഞ്ഞ്‌ കിട്ടുന്നത്‌ നല്ലതല്ലെന്നാണ്‌ എന്റമ്മ പറയാറ്‌. പ്രത്യേകിച്ച്‌ പേനയും, പൈസയും മറ്റും. പക്ഷേങ്കില്‌ എനിക്ക്‌ രാവിലെ കിട്ടിയ പൊതി നല്ലതല്ലെന്ന്‌ ആരു പറഞ്ഞാലും ഞാൻ സമ്മതിക്കില്ല. 
സംഭവമിതാണ്‌...
രാവിലെ കുഞ്ഞിക്കണ്ണൻ വന്ന്‌ റബ്ബർ വെട്ടിയോ എന്ന്‌ നോക്കാൻ പോയതാണ്‌. ദൂരെ നിന്നേ കണ്ടു, വഴിയുടെ അരികിലായി ചെറിയ ഒരു പൊതി. ഞാനാദ്യം കരുതി ആരെങ്കിലും കളിപ്പിക്കാനായി പഴത്തൊലിയോ മറ്റോ പൊതിഞ്ഞിട്ടതായിരിക്കുമെന്ന്‌.
ഞാൻ ചുറ്റും നോക്കി. ചുറ്റുവട്ടത്തൊന്നും ആരുമില്ല. ഞാൻ വളരെ പതുക്കെ ആ പൊതി കാലുകൊണ്ട്‌ തോണ്ടി വഴിയുടെ ഇപ്പുറത്തേക്കിട്ടു. 
'ൻഘേ... ലൈറ്റ്‌ വെയ്റ്റ്‌...'
പഴത്തൊലിക്കുണ്ടാകേണ്ട ഭാരം അതിനില്ല. പിന്നൊട്ടും വൈകിയില്ല. അതെടുത്ത്‌ തുറന്നു നോക്കിയ എന്റെ കണ്ണ്‌ മഞ്ചിപ്പോയി.
ഗാന്ധിയപ്പൂപ്പന്റെ പടമുള്ള അഞ്ഞൂറ്‌ രൂപയും, പിന്നെയൊരു നൂറുരൂപയും. ആകെ രൂഭാ അറുനൂറ്‌...
പിന്നെങ്ങനെ ഞാൻ പറയും വഴിയിൽ കിടന്ന്‌ കിട്ടുന്നത്‌ നല്ലതല്ലെന്ന്‌...?
ഞാൻ മനസ്സാലെ കുഞ്ഞിക്കണ്ണന്‌ നന്ദി പറഞ്ഞു. അങ്ങോര്‌ കൃത്യമായി വരാത്തതുകൊണ്ടല്ലേ എനിക്കിത്‌ കിട്ടിയത്‌. അയ്യോ, കുഞ്ഞിക്കണ്ണനെ കുറ്റം പറയാൻ പറ്റില്ല. ഈ സാഹചര്യത്തിൽ ആരായാലും കുടിക്കും, കുറച്ചു കൂടുതൽ. കൂടുതൽ കുടിച്ചാൽ രാവിലെ എഴുന്നേൽക്കാൻ പറ്റിയെന്ന്‌ വരില്ല. പിന്നെയെങ്ങനെ റബ്ബർ വെട്ടും? 
'ഈ സാഹചര്യം' എന്നു പറഞ്ഞാൽ അതൊരു രഹസ്യമാണ്‌. ആരും അറിയരുത്‌...
കുട്ടികളൊന്നും ഉണ്ടാകാത്ത കുഞ്ഞിക്കണ്ണനെയും, കുടുംബത്തെയും പറ്റിയുള്ള രഹസ്യം...
എന്നെപ്പോലെ പത്തിരുപത്തഞ്ച്‌ വയസായ ചെറുവാല്യക്കാര്‌ അറിഞ്ഞാൽ പ്രശ്നമില്ല... മറ്റുള്ളവർ അറിഞ്ഞാലാണ്‌ കുഴപ്പം.
കുഞ്ഞിക്കണ്ണൻ വീട്ടിലില്ലാത്തപ്പോൾ, കുഞ്ഞിക്കണ്ണന്റെ വീട്ടുകാരി നാണിക്കുട്ടി, താഴെ വഴിയിലൂടെ നടന്നു പോകുന്നവരോട്‌ കുശലം ചോദിക്കുമത്രേ...
"കുട്ടന്നായരേ... എങ്ങോട്ടാ, ഈ വെയിലത്ത്‌." 
പാടത്തു നിന്നും വീട്ടിലേക്ക്‌ മടങ്ങുന്ന കുട്ടന്നായരോടാവും ചോദ്യം. 
"ഏയ്‌, ഇവിടെ വരെ."
"വരൂ, ഒരു പാത്രം വെള്ളം കുടിച്ച്‌ ദാഹമകറ്റിയിട്ട്‌ പോകാം."
"ഓ... ആയിക്കോട്ടെ."
ഇങ്ങനെ പലരും അവിടെ കേറാറുണ്ട്‌. വെള്ളവും, കഞ്ഞിവെള്ളവും ഒക്കെ കുടിക്കാറുമുണ്ട്‌. എന്തിനും പോന്ന നാണിക്കുട്ടി വെള്ളം കൊടുത്താൽ കുടിക്കാത്തവരായി ഈ ഭാഗത്താരുമില്ല.
തട്ടാൻ തങ്കപ്പനും, ബാർബർ ഭാർഗവനും, കുട്ടപ്പൻ മേസ്ത്രിയുമൊക്കെ ഇതിനായി മാത്രം ആ ഭാഗത്തൂടെ പോകുന്നവരാണ്‌. ഇത്‌ ഞാനും കണ്ടിട്ടുണ്ട്‌. 
പക്ഷേങ്കില്‌, ഇതിൽ കൂടുതലായി കണ്ട ഒരാളെയുള്ളൂ ഞങ്ങളുടെ ഭാഗത്ത്‌.
'കൊച്ചാശാരി.'
മണ്ഡലക്കാലത്ത്‌ മാലയിടാതെ, പാടത്തിൻ കരയുള്ള ദേവിയുടെ ക്ഷേത്രത്തിന്‌ ഇടതുവശത്തായി നാലുകാലിൽ കെട്ടിപ്പൊക്കിയ സ്റ്റേജിൽ, തകിലുകാരുടെയും, കൈ കൊട്ടിപ്പാട്ടുകാരുടെയും നടുവിലിരുന്ന്‌, കണ്ണുമടച്ച്‌, വലതുകൈപ്പടം തിരിച്ചും മറിച്ചും തുടയിലടിച്ച്‌, താളം പിടിച്ച്‌, കര... കര... കരയുന്ന മൈക്കിനു മുന്നിൽ "മലവാഴും... അയ്യനെ..." യെന്ന്‌ ആടിയാടി ഭജന പാടാറുള്ള കൊച്ചാശാരി.
തോളറ്റം വളർന്ന്‌ കിടക്കുന്ന, വെളുപ്പിനിടക്ക്‌ കുറച്ചു കറുപ്പ്‌ കലർന്ന എണ്ണമയമാർന്ന മുടി, രണ്ടു വശത്തേക്കും ചീകി വച്ചിരിക്കുന്നു. എന്നും വടിച്ച്‌ മിനുസപ്പെടുത്തിയ കവിളുകൾ... നെറ്റിയിൽ നീണ്ട ചന്ദനക്കുറി... അതിന്‌ നടുക്കായി സിന്ദൂരപ്പൊട്ട്‌... കാവിമുണ്ട്‌... മുട്ടറ്റം എത്തുന്ന ജുബ്ബ...
ഇങ്ങനെയാണ്‌ ഞങ്ങൾ എന്നും കൊച്ചാശാരിയെ കാണാറ്‌. 
നടക്കുന്ന വഴിക്കൊക്കെ ഏതോ രാഗവും മൂളി നടക്കും. രണ്ടു കാലിനും ചെറിയൊരു വളവും കൂടിയായാൽ എല്ലാമായി...
ഇങ്ങനെയെല്ലാമുള്ള കൊച്ചാശാരിക്കാണ്‌ ആ ഭാഗ്യമുണ്ടായത്‌...
ഒരു ദിവസം ഉച്ചതിരിഞ്ഞപ്പോൾ... കുട്ടന്നായരുടെ മേലേത്തൊടിക്കലെ വീട്ടിലേക്ക്‌ പോകുന്ന വഴി. കൊച്ചാശാരി കുഞ്ഞിക്കണ്ണന്റെ വീടിന്റെ പടിക്കലെത്തിയപ്പോൾ, കുഞ്ഞിക്കണ്ണന്റെ വീടിന്റെ അകത്തെ മുറിയിൽ നിന്നും ചെത്തുകാരൻ നാണു ഇറങ്ങി വരുന്നു.
'ശെടാ... നാണു എന്താ ഈ വെയിലാറിയ സമയത്ത്‌ ഇവിടെ... അതും കുഞ്ഞിക്കണ്ണന്റെ വീടിന്റെ അകത്തൂന്ന്‌...'
നല്ല കടഞ്ഞെടുത്ത ശരീരം... ഉരുണ്ടു കളിക്കുന്ന മസിലുകൾ...
വിയർത്തു വരുന്ന നാണുവിന്‌ കൊച്ചാശാരി വഴിമാറിക്കൊടുത്തു.
നല്ല കാച്ചെണ്ണയുടെ മണം... നാണിക്കുട്ടിയുടെ മണം... കൊച്ചാശാരി നടന്നുകൊണ്ടു തന്നെ നാണിക്കുട്ടിയുടെ വീട്ടിലേക്ക്‌ ഒന്നെത്തി നോക്കി. 
ജനാലക്കൽ നാണിക്കുട്ടി... ഒരു പാവാടമാത്രം ഉടുത്ത്‌... മാറ്‌ മറച്ചിട്ടില്ല... മാറത്തെ മുഴുപ്പ്‌ മുഴുക്കെ കാട്ടി... അയയിൽ നിന്നും എന്തോ എടുക്കുകയാണ്‌. ആലിലവയർ മുഴുക്കനെയും കാണാം...
കൊച്ചാശാരി ഒന്നുകൂടെ നോക്കി... പിന്നെ ഓടി...
ഓടിച്ചെന്നത്‌ കുട്ടന്നായരുടെ മേലേത്തൊടിക്കലെ വീടിന്റെ പൂമുഖത്തല്ല. പാടത്തിൻകരെയുള്ള ചേടത്തിയുടെ ബാറിലേക്ക്‌.
ഓട്ടത്തിന്റെ ഊക്കിൽ കൊച്ചാശാരി ശ്വാസമെടുക്കാൻ ബുദ്ധിമുട്ടി. എങ്കിലും വലതു കയ്യിലെ ചൂണ്ടുവിരലും, നടുവിരലും പൊക്കി ആംഗ്യം കാണിച്ചു. 'രണ്ട്‌'. കിതച്ചുകൊണ്ട്‌ കൊച്ചാശാരി ബഞ്ചിലിരുന്നു. 
രണ്ടെന്ന്‌ കാണിച്ചാലും ചേടത്തി ഒന്നരയേ കൊടുക്കുകയുള്ളു. അതാണ്‌ ചേടത്തിയുടെ നയം. അത്‌ കൊച്ചാശാരിക്കും അറിയാം. എങ്കിലും കിട്ടിയതാകട്ടെ. 
ഒന്നരയും കുടിച്ച്‌ കൊച്ചാശാരി കിതപ്പടക്കി. കണ്ണടച്ചിരുന്നു. കുറച്ചു നേരം കഴിഞ്ഞ്‌, ആടുന്ന ബഞ്ചിൽ നിന്നും എഴുന്നേറ്റ്‌ ആടിയാടി വീട്ടിലേക്ക്‌ നടന്നു. 
കുട്ടന്നായരുടെ അടുത്ത്‌ അന്ന്‌ പോയില്ല. പിറ്റേന്നാണ്‌ ചെന്നത്‌. അപ്പോഴേക്കും എല്ലാം നാട്ടിൽ പാട്ടായിരുന്നു. 
ചേടത്തി കേന്ദ്ര സർക്കാരിന്റെ നയം പോലുള്ള ഈ നയം തുടങ്ങിയത്‌ കഴിഞ്ഞ  പ്രാവശ്യം യൗസേപ്പിതാവിന്റെ തിരുനാളിന്‌, പള്ളിയിൽ നിന്നും ധ്യാനഗ്രൂപ്പിന്റെ കൂടെ പോട്ടയ്ക്ക്‌ പോയതിൽപ്പിന്നെയാണ്‌. ചേട്ടനും പോയിരുന്നു.
ചേട്ടൻ പോയത്‌, കൂടി വരുന്ന കുടിയും, ബീഡിവലിയും നിറുത്താനാണ്‌. ചേടത്തി പോയത്‌, ഇരുന്നിട്ട്‌ എഴുന്നേൽക്കുമ്പോൾ നടുവിന്‌ ഒരു വെട്ടൽ. ഇതിനൊരു സമാധാനം കാണാനും. എന്തായാലും ആ ഒരാഴ്ചക്കാലം ഞങ്ങളുടെ ഭാഗക്കാർക്ക്‌ വെള്ളം കിട്ടിയില്ല. അതിനായി ഇരുപത്‌ രൂപ മുടക്കി ടൗണിൽ പോകേണ്ടി വന്നു.
ധ്യാനം തീർന്ന ദിവസം ചേട്ടന്‌ ആരെയും തിരിച്ചറിയാൻ വയ്യ. അച്ചൻ മൈക്കിലൂടെ വിളിച്ചു പറഞ്ഞു. സ്ത്രീകളുടെ ഗ്രൂപ്പിലായിരുന്ന ചേടത്തി ചെന്ന്‌ കൂട്ടിക്കൊണ്ട്‌ നേരെ നാട്ടിലേക്ക്‌ പോന്നു. വന്നയുടനെ കട തുറന്ന്‌ നൂറെടുത്ത്‌ ചേട്ടന്‌ കൊടുത്തു. അത്‌ കുടിച്ച ചേട്ടൻ ചാടിയെഴുന്നേറ്റു.
"എടീ മറിയേ, ഇതെന്റെ അവസാനത്തെ കുടിയാ, ഇനി ഞാൻ കുടിക്കുകേല."
മറിയച്ചേടത്തി കർത്താവിന്‌ സ്തോത്രം പറഞ്ഞു. 
ഏതായാലും അതൂടെ ഇനി വിക്കാല്ലോ... "ദൈവമേ സ്തോത്രം... ദൈവമേ നന്ദി..."
സത്യം പറയാല്ലോ, ചേടത്തിയുടെ നടുവിന്‌ വേദനയ്ക്കും സുഖം കിട്ടി. എങ്കിലും ചേടത്തി വെള്ളം വിൽപ്പന നിർത്തിയില്ല... 'പ്രയിസ്‌ ദ ലോർഡ്‌...'
പക്ഷേ പ്രശ്നം ഞങ്ങൾ നാട്ടുകാർക്കായിരുന്നു. ഞങ്ങളുടെ ക്വോട്ടാ കുറഞ്ഞു. വടക്കേലെ അന്ത്രുവാ പറഞ്ഞത്‌, ചേടത്തിക്ക്‌ പോട്ടയിൽ നിന്നും ലഘുലേഖ കിട്ടിയെന്ന്‌. ഇനി അതിൻപ്രകാരമേ വിക്കുന്നുള്ളെന്ന്‌. 
പാടത്തിൻ കരയിൽ നിന്ന്‌ ആളുവരുമ്പോഴെ ചേടത്തിക്കറിയാം, ആള്‌ എങ്ങനെയുണ്ടെന്ന്‌. ഒരു അഞ്ചടി ആറിഞ്ചിന്‌ മേൽ പൊക്കവും അതിനൊത്ത തടിയുമുള്ള ആളാണേൽ, ചോദിക്കുമ്പോഴെ ചേടത്തി നൂറ്‌ കൊടുക്കും. ഇനിയും ചോദിച്ചാൽ ഒരു നൂറുകൂടെ, അതിൽ കൂടുതലായാൽ ഇല്ല... ചേടത്തി പറയും...
"എന്തിനാ മോനെ തടി കേടാക്കുന്നത്‌... ഇപ്പോൾ തന്നെ കൂടുതലാ... ഇനി ചോദിക്കരുത്‌... ചേടത്തി തരില്ല..."
വന്നയാൾ മറുത്തൊന്നും പറയാതെ, കാശുകൊടുത്ത്‌, വരമ്പിലൂടെ സൂക്ഷിച്ച്‌ നടന്ന്‌ പാടത്തിൻ കരയിലേക്ക്‌ കയറും.
ഇതാണ്‌ ചേടത്തിയുടെ നയം...
കൊച്ചാശ്ശാരിക്ക്‌ ഒന്നര, വടക്കേലെ അന്ത്രുവിനും എനിക്കും രണ്ട്‌. ക്ഷേത്രത്തിനടുത്ത്‌ ചായക്കട നടത്തുന്ന നായർക്ക്‌ ഒന്ന്‌, ഞങ്ങളുടെ ഭാഗത്ത്‌ പാടത്തും പറമ്പിലും പണിയെടുത്ത്‌, മുഴുവൻ നേരവും മുറുക്കി നടക്കുന്ന നാണിത്തള്ളയ്ക്ക്‌ മുക്കാല്‌, പിന്നെ വരുന്നവർക്ക്‌ ഏനംപോലെ. 
ഇതാണ്‌ ചേടത്തിയുടെ കണക്ക്‌. ഇതു തന്നെ ഒരു പുണ്യ പ്രവൃത്തി ചെയ്യുന്നു എന്നപോലെയാണ്‌ ചേടത്തിയുടെ ഭാവം.
കാര്യം ഇതൊക്കെയാണേലും, വല്ലപ്പോഴും വരാറുള്ള കുട്ടന്നായർക്ക്‌ ചോദിക്കുന്നപോലെ കൊടുക്കും. ലഘുലേഖയുടെ ഏതു ഖണ്ഡികപ്രകാരമാണ്‌ ചേടത്തി ഇതു ചെയ്യുന്നതെന്നാണ്‌ ഞങ്ങൾക്കറിഞ്ഞുകൂടാത്തത്‌. 
ഇങ്ങനെ ഓരോ കാര്യവും ആലോചിച്ചോണ്ട്‌ നിന്നാലെ, സമയം അങ്ങ്‌ പോകും. സമയവും, പിന്നെ വേറെ ഏതാണ്ടും പിടിച്ചാൽ കിട്ടല്ലെന്നാ... ഏതായാലും ഇന്ന്‌ വെറുതെ കിട്ടിയതാ രൂഭാ അറുന്നൂറ്‌, എന്തേലും ചെയ്യണം. 
വീട്ടിൽ പറയാതെ നേരെ ചേടത്തിയുടെ ബാറിലേക്ക്‌ നടന്നു. കടയുടെ മുമ്പിലെത്തിയപ്പോഴെ കണ്ടു, ഞങ്ങളുടെ റബ്ബർ തോട്ടത്തിന്റെ വടക്കെ അതിരിലെ പറമ്പിൽ കൂര കെട്ടിത്താമസിക്കുന്ന കണിയാൻ ഗോവന്ദൻ. പുള്ളി ഒന്ന്‌ വിസ്തരിച്ച്‌ മുറുക്കാൻ  വട്ടം കൂട്ടുകയാണ്‌. ഇതിയാന്റെ മുറുക്ക്‌ ഒന്ന്‌  വേറെയാണ്‌. കൊറെസമയം എടുക്കും. ഗോവിന്ദൻ പോകാതെ അങ്ങോട്ടു തല കാണിക്കാനും പറ്റില്ല.
ചെല്ലത്തിൽ നിന്ന്‌ നല്ല മുഴുത്ത തളിർവെറ്റില നോക്കിയെടുത്തു ഗോവിന്ദൻ.
"എന്താ ചേടത്തീ, വെറ്റക്കൊന്നും ഒരു സുന്തില്ലാത്തെ?"
"എന്റെ ഗോവിന്ദാ, ഒന്നും പറയേണ്ട... നല്ല വെറ്റ ഇപ്പം കിട്ടാനുണ്ടോ? ഇപ്പം ഇതേ വരവുള്ളു അതും പാണ്ടീന്ന്‌, അല്ലേലും നമ്മുടെ നാട്ടിൽ വെറ്റ കുറവല്ലേ...?"
"ഓ... മുടിയാനായിട്ട്‌... ഇനി വെറ്റപുരാണമാണെന്ന്‌ തോന്നുന്നു. ഇയാക്ക്‌ മുറുക്കീട്ട്‌ പോയാപ്പോരെ..."
ഗോവിന്ദൻ സൂക്ഷിച്ച്‌ ഞെട്ടുമാത്രം ഒടിച്ചുകളഞ്ഞ്‌ വാലറ്റം മുറിച്ച്‌ നെറ്റിയുടെ വലതുഭാഗത്ത്‌ പറ്റിച്ചുവച്ചു. താളത്തിൽ തലയാട്ടിക്കൊണ്ട്‌ വെറ്റഞ്ഞരമ്പ്‌ മാന്തിക്കളഞ്ഞു. ചുണ്ണാമ്പു പാത്രത്തിൽ കിടന്ന തോണ്ടിയെടുത്ത്‌,  ചൂണ്ടുവിരലിൽ ചുണ്ണാമ്പ്‌ കുറെ തോണ്ടിയെടുത്തു. 
"എന്തായിത്‌... ചുണ്ണാമ്പു പാത്രത്തിലും  വരൾച്ചയോ...? കുറച്ചു വെള്ളം കൂടെയൊഴിക്ക്‌ ചേട്ടത്തീ..."
ചേടത്തി അടക്കയും, പുകയിലയും കഷ്ണങ്ങളാക്കി മാറ്റിവച്ചു. ചുണ്ണാമ്പു പാത്രത്തിൽ കുറച്ച്‌ വെള്ളം കൂടെയൊഴിച്ച്‌ തോണ്ടിയെടുത്തു നന്നായി ഇളക്കി. 
"ഗോവിന്ദാ, എല്ലാം ഇവിടെയിരിപ്പുണ്ട്‌. ആവശ്യം പോലെയെടുക്ക്‌... ഞാനിതാ വരുന്നു." ചേടത്തി വെളിയിലേക്കിറങ്ങി.
"അയ്യോ...!!! ചേടത്തി നല്ലനേരം നോക്കി പോകുകയാണോ...? ഇതെന്തൊരു ചുറ്റാ ഭഗവാനേ..."
ഗോവിന്ദൻ ചൂണ്ടുവിരൽ കൊണ്ട്‌ വെറ്റയിൽ ചുണ്ണാമ്പു തേച്ചു പിടിപ്പിച്ചു. ബാക്കി വന്നതു തൂണിന്മേൽ തോണ്ടിവെച്ചു. വെറ്റനാലായി മടക്കി, രണ്ട്‌ അടക്കാക്കഷ്ണംകൂടി ചേർത്ത്‌ ചുരുട്ടി ​‍ാ മുഴുക്കനെ പൊളിച്ച്‌ ഇടത്തെ അണപ്പല്ലുകൾക്കിടയിൽ വച്ചു, കണ്ണടച്ചു ചവയ്ക്കാൻ തുടങ്ങി. രണ്ടുമൂന്നു ചവച്ചതിനുശേഷം മേശമേൽ നുറുക്കി വച്ചിരുന്ന വടക്കൻപുകയിക്കഷ്ണം എടുത്തു വായിലിട്ടു. നാലുംകൂട്ടി നന്നായി ചവച്ചു. 
"ഹാവൂ രക്ഷപെട്ടു... ചേടത്തി വരുന്നുണ്ട്‌..., ഇയാൾ അധികം പുരാണം പറയാതെ പോയാൽ മതിയായിരുന്നു."
"ഗോവിന്ദാ, മതിയോ? അടക്കാ ഇനിയും  വേണ്ടേ?"
ഗോവിന്ദൻ ഒന്നും വേണ്ടായെന്ന്‌ കൈകൊണ്ട്‌ ആംഗ്യം കാണിച്ചു.
"എന്നാ ഞാനിറങ്ങുക.... ഇതൂടെ മറ്റേതിന്റെ കൂടെ കൂട്ടിയേരെ" വായിൽ നിന്നും ഒന്നും കളയാതെ ഇത്രയും കൂടി പറഞ്ഞൊപ്പിച്ചു. കടവായിൽ കൂടെ ചുവന്ന തുപ്പലൊലിപ്പിച്ചുകൊണ്ട്‌ ഗോവിന്ദനിറങ്ങി. കടയുടെ ഇടത്തേ അരികുപറ്റി നിന്ന ഞാൻ മുൻവശത്തേക്കു നീങ്ങി. 
എന്നെ കണ്ടതെ ചേടത്തി  വെളുക്കെ ചിരിച്ചു. അപ്പോളാണ്‌ ഞാനത്‌ ശ്രദ്ധിച്ചതു...
"എന്താ ചേടത്തീ എന്തുപറ്റി...? അണപ്പല്ലിലൊന്നുപോയല്ലോ, ചോടത്തിക്ക്‌ പല്ല്‌ പോകാനുള്ള പ്രായമൊന്നും ആയില്ലല്ലോ..."
ചേടത്തിക്കത്‌ നന്നേ ബോധിച്ചു. ഒന്ന്‌ വിസ്തരിച്ച്‌ ചിരിച്ചു.
"ഹെന്റെ മോനെ, ഒന്നും പറയേണ്ട... അതിയാൻ കുടിനിർത്തിയെപ്പിന്നെ എല്ലാ ആഴ്ചയിലും കപ്പബിരിയാണിവേണം... ഇന്നലെ ഞങ്ങളൊന്നുണ്ടാക്കി, കപ്പയാണെന്നു കരുതി കടിച്ചതു എല്ലേലാ... ഭാഗ്യത്തിന്‌ ഒന്നേ പോയുള്ളൂ..."
ചേടത്തി വർത്തമാനം പറയുന്നതിനിടെ നൂറു റെഡിയാക്കി മുമ്പിൽ വച്ചു. അച്ചാറ്‌ പാത്രം മുമ്പിലേക്ക്‌ നീക്കിവച്ചു. ഇത്‌ എനിക്കും അന്ത്രുവിനും മാത്രമുള്ള സ്പേഷ്യൽ ആണ്‌. ബാക്കിയുള്ളവർക്ക ദിനേശ്‌ ബീഡിയോ, മറ്റെന്തെങ്കിലുംമോ... ചിലപ്പോ ഒന്നും കാണില്ല.
ഞാൻ പിന്നെ ഒന്നും ചിന്തിച്ചില്ല... ഗ്ലാസ്‌ കാലിയാക്കി. അച്ചാറു പാത്രത്തിൽ നിന്നും ഒരു കഷ്ണം തോണ്ടി വായിലിട്ടു. ചേടത്തി അടുത്തതും റെഡിയാക്കി. ചേടത്തിക്കറിയാം എന്റെ രീതി. ഞാൻ അതും കാലിയാക്കി നിവർന്നു. 
ചേടത്തി ഒന്നും മിണ്ടാതെ ഗ്ലാസ്‌ കഴുകി കമഴ്ത്തിവച്ചു. മുണ്ടിന്റെ കോന്തലയിൽ കൈ തുടച്ച്‌ മാറി നിന്ന്‌ എന്നെ നോക്കി. പുള്ളിക്കാരിക്കറിയാം ഞാനിനി ഒന്നും മിണ്ടില്ലെന്ന്‌...
ഒരു നൂറുകൂടെ കിട്ടായാൽ കൊള്ളാമെന്നുണ്ടായിരുന്നെനിക്ക്‌. ചേടത്തി തരില്ലെന്നറിയാവുന്നതുകൊണ്ട്‌ അവിടുന്നിറങ്ങി.
നല്ല വീതിയുള്ളമൺപാത. ഇത്‌ പൊതുവഴിയാണെന്നുതോന്നുന്നു. നല്ല വൃത്തിയും വെടിപ്പുമുള്ള വഴി. തുല്യ ദൂരത്തിൽ റോഡിനിരുവശത്തും  വിളക്കു കാലുകൾ, തിരിയിട്ട്‌ എണ്ണയൊഴിച്ചു കത്തിക്കുന്നവ. തണലിനായി പടർന്നു നിൽക്കുന്ന ആൽമരങ്ങൾ, വിശ്രമിക്കാൻ ചുവട്ടിൽ തറകെട്ടിയിരിക്കുന്നു. വേണ്ടിവന്നാൽ ഒന്നുറങ്ങാൻകൂടി സൗകര്യമുണ്ട്‌. 
ദൂരെയായി ഏതോ കൊട്ടാരത്തിന്റെ മകുടങ്ങൾ കാണാം. അതിനുവെളിയിലായി കോട്ടയും. ഓ... ഇത്‌ ദില്ലി...
മാരുതിയും സീലോയും, ഹ്യൂണ്ടായിയും, ഹോണ്ടയും തുടങ്ങി നിരവധി കാറുകൾ ഒഴുകിനടക്കുന്ന, റിക്ഷയും, പാൻവാലയും, ഫുഡ്പാത്ത്‌ കച്ചവടക്കാരും തിങ്ങി നിറഞ്ഞ, മോഡേൺ കുമാരൻമാരും, കുമാരിമാരും നിറഞ്ഞ, പ്രമേഹവും, പ്രഷറും കാരണം ചീർത്ത തടിമറയ്ക്കാനായി ഖദറിട്ട രാഷ്ട്രിയക്കാർ നിറഞ്ഞ ദില്ലിയല്ല. മോഷ്ടാക്കളും, പിടിച്ചുപറിക്കാരും, വേശ്യകളും, രോഗികളും, ദാരിദ്രവും മൂലം നട്ടം തിരിയുന്ന ചേരികളുള്ള, പൊണ്ണത്തടിയന്മാരായ മാർവാഡികളെക്കൊണ്ട്‌ നിറഞ്ഞ ബസാറുകളുള്ള, നാനാജാതി ഫാക്ടറികളിൽ നിന്നും വമിക്കുന്ന വിഷപ്പുക നിറഞ്ഞ ന്യൂടില്ലിയുമല്ല. 
അക്ബർ ചക്രവർത്തിയുടെ ദില്ലി. താൻസനും, ബീർബലുമൊക്കെ വസിക്കുന്ന പഴയ ദില്ലി. 
ഓ... ഇവിടെ കാൽനടക്കാരും കുറവാണ്‌... ഉള്ളവരോ... ഇളം നിറമുള്ള മുണ്ട്‌ ഉടുത്തിരിക്കുന്നു. അതിന്റെ രണ്ടു തുമ്പും കൂട്ടി പുറകിൽ അരയിൽ തിരുകി വച്ചിരിക്കുന്നു. താറുപാച്ചിയതുപോലെ. മുട്ടിനു താഴെ വരെ ഇറങ്ങി കിടക്കുന്നു. നടത്തത്തിനും തടസമാവില്ല. തോളിൽ ഒരു മുണ്ട്‌ പുതച്ചിരിക്കുന്നു. തലയിൽ തലപ്പാവും. അതും കട്ടികുറഞ്ഞ തുണി പിരിച്ചു വട്ടത്തിൽ ഒതുക്കിക്കെട്ടിയത്‌. 
കാതിൽ കടുക്കൻ, കഴുത്തിൽ രുദ്രാക്ഷച്ചരട്‌, കൈയിൽ മുളവടിയും.
ഇവിടുത്തെ ആൾക്കാരും രസം തന്നെ... 
ഏയ്‌... എന്താ എല്ലാവരും എന്നെത്തന്നെ നോക്കുന്നത്‌... ഓ എന്റെ ഡ്രസ്സ്‌...
ഏയ്‌, കുഴപ്പമൊന്നുമില്ലല്ലോ... അവരുടേതുപോലെ തന്നെ ഞാൻ തലയിൽ തപ്പിനോക്കി... അതെ, തലപ്പാവും ഉണ്ടല്ലോ പിന്നെന്താ?
ഓ... സോറി, റോഡിനു ഒത്ത നടുക്കാ ഞാൻ നിക്കുന്നേ... റോഡിനു നടുക്ക്‌ ഓരോന്നാലോചിച്ച്‌ നിന്നാൽ ആരായാലും നോക്കിയെന്നിരിക്കും.
ശരി നടക്കാം.
പാടത്തിന്‌ കരയിൽ വന്നു ബസ്‌ കയറുമ്പോൾ യാതൊരു നിശ്ചയവും ഇല്ലായിരുന്നു എങ്ങോട്ട്‌ പോകണമെന്ന്‌ ഏതായാലും കൈയിൽ കാശുണ്ടല്ലോ പോകുകതന്നെ. ബസ്‌ എറണാകുളത്തിനായിരുന്നു. അതുകൊണ്ട്‌ ഞാനും... സൗത്തിൽ വന്നു ബസ്‌ നിന്നു. ഞാനിറങ്ങി റെയിൽവേസ്റ്റേഷനിലേക്കു നടന്നു. കണ്ണിൽ കണ്ട ട്രെയിനിൽ കയറി ഇരുന്നു. അത്‌ താമസിച്ചു  വന്ന കേരളയാണെന്നും പഴയ ദില്ലിയിലേക്കാണെന്നും സത്യമായിട്ടും പിറ്റേന്നാണറിഞ്ഞത്‌. 
എങ്കിൽ ദില്ലികാണാം എന്നു ഞാനും കരുതി.
"അല്ലാ എന്താ എല്ലാവരുംകൂടി ധൃതിവച്ച്‌ നടക്കുന്നത്‌...?? സാബ്‌... സാബ്‌... ഒന്നു നിക്കണേ... എന്താ എല്ലാവരും ഇത്ര തിരിക്കിട്ട്‌...?? വല്ല അടിയും നടന്നോ...??
അയാൾ എന്നെനോക്കി ഉറക്കെ ചിരിച്ചു... "തിരുമനസ്സിന്റെ ഭരണത്തിൽ ദില്ലിയിൽ അടിയോ? ഛായ്‌... താനെവിടുന്നാ...? ഊജ്ജയിനിയിൽ നിന്നോ അതോ കലിംഗയിൽ നിന്നോ?"
ഞാൻ ഒന്നും മിണ്ടിയില്ല. കയ്യിലിരുന്ന വടി കക്ഷത്തിൽ പിടിച്ചു തലപ്പാവെടുത്ത്‌ കൈയിൽ പിടിച്ചു. മറുകൈകൊണ്ട്‌ തലചൊറിഞ്ഞു.
"എടോ... ഇന്ന്‌ പൗർണ്ണമിയല്ലേ...? ഇന്ന്‌ താൻസന്റെ സംഗീതസദസുണ്ട്‌... എല്ലാവർക്കും പോകാം. പക്ഷേ കവാടത്തിൽ നിൽക്കുന്ന കാവൽക്കാർ മൂന്ന്‌ ചോദ്യം ചോദിക്കും. ഒന്നെങ്കിലും ശരിയായാൽ അകത്തുപോകാം. എന്നാൽ കച്ചേരി തീരുമ്പോൾ സ്ഥലം വിട്ടോണം. തോഴിമാരെയും ദാസിമാരെയും നോക്കാനും വെള്ളമിറക്കാനും പാടില്ല. മനസ്സിലായോ?"
അതുശരി, അതാണപ്പോൾ കാര്യം ഫ്രീയായിട്ട്‌ ഒരടികാണാം എന്നു കരുത്തിയ ഞാൻ ഒരു മണ്ടൻതന്നെ... ശരി, ഒരു കൈനോക്കാം...
"എന്ത്‌ ചോദ്യമാണാവോ? ജനറൽനോളജാണോ. ന്യൂമെറിക്കാലാണോ അതോ മെന്റൽ എബിലിറ്റിയാണോ?"
ചേദ്യം കേൾക്കാൻ അയാൾ നിന്നില്ല. ഞാൻ തലപ്പാവ്‌ എടുത്തു തലയിൽ വച്ചു വലിച്ചു നടന്നു. എന്നെ കണ്ടതും കാവൽക്കാർ ചിരിക്കാൻതുടങ്ങി.
"എടോ, താനേതു കോത്താഴത്തുകാരനാടോ? തലപ്പാവ്‌ നേരെ വയ്യെടോ" ഒരുത്തന്റെ ഓർഡർ.
ഞാൻ തിരിഞ്ഞിരുന്ന തലപ്പാവ്‌ നേരേവച്ചു. ഓർഡർ ഇട്ട കാവൽക്കാരനെ സൂക്ഷിച്ചു നോക്കി എന്തോ പരിചയം പോലെ ഓ.... പിടികിട്ടി... പബ്ലിക്‌ സർവ്വീസ്‌ കമ്മീഷൻ അംഗം. ചുമ്മാതല്ല കോത്താഴം എന്നു പറഞ്ഞത്‌. ആളവിടുത്തുകാരനാണെന്നു തോന്നുന്നു. എങ്കിൽ ചോദ്യവും എളുപ്പമായിരിക്കും.
(കോത്താഴത്തുകാർ പൊതുവെ മണ്ടൻമാരാണെന്ന്‌ പറയപ്പെടുന്നു. അല്ലെങ്കിൽ അവർ വെള്ളമില്ലാത്ത കോത്താഴത്തു നിന്ന്‌ വെള്ളമുള്ള ഒരിടത്ത്‌ ചെന്നപ്പോൾ "ഈ കിണർ നമുക്കെടുത്ത്‌ കോത്താഴത്ത്‌ കൊണ്ടുപോകാം" എന്ന്‌ പറയില്ലല്ലോ)
"താൻ തയ്യാറാണോ?"
"അതേ"
"ഇതേതാ ആണ്ട്‌?"
"2013"
"ഹാ... ഹാ... ഹാ..." അവര്‌ പിന്നെയും ചിരിക്കുകയാണ്‌. അയ്യോ!! തെറ്റുപറ്റി. ഞാൻ നാക്കുകടിച്ചു. ഭഗവാനെ അക്ബർ ചക്രവർത്തിയുടെ  സന്നിധിയിൽ വന്നിട്ട്‌ ഭാവികാലത്തെ ഓരാണ്ട്‌ പറയുക... ഛെ.. കഷ്ടം.
ഇല്ല, അടുത്തത്‌ തെറ്റിക്കില്ല.
"നമ്മുടെ മഹാമന്ത്രി"
"മൻമോഹൻസിംഗ്‌"
ഛെ... കഷ്ടം വീണ്ടും തെറ്റി...
നാക്കിലെന്താ ഗുളികനാണോ... ഇങ്ങനെവരാൻ.... 
കാവൽക്കാർ ആർത്തു ചിരിക്കുകയാണ്‌.
"എടോ തന്നോട്‌ ഭാവിയല്ല ചോദിച്ചതു. വർത്തമാനം... ഭാവി ഞങ്ങൾക്കുമറിയാം. 2013-ൽ മൻമോഹൻതന്നെ..."
ഇവരും അതേ പാർട്ടിക്കാരാണെന്നു തോന്നുന്നു. ഇനി അവസാന അവസരമാണ്‌ തെറ്റിക്കരുത്‌.
"നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കേണ്ടത്‌ ആരെ?"
ഞാൻ വളരെ ആലോചിച്ചു ഉത്തരം പറഞ്ഞു
"നമ്മുടെ പൊന്നു തിരുമനസ്സിനെ."
"ങ്‌ആ... അവസാനം നിനക്ക്‌ നല്ല ബുദ്ധിവന്നു. അകത്തേക്കു പോകാം."
എന്നെ അകത്തേക്കു തള്ളിവിട്ടു.
കോട്ട മൈതാനത്ത്‌ രാജസദസ്‌... അവിടമാകെ പുൽപ്പായ നിരത്തിയിരിക്കുന്നു. മുൻപിൽ മന്ത്രിമാരും ഏറാൻമൂളികളും ഇരുന്നുകഴിഞ്ഞു. ഞാൻ ഒഴിഞ്ഞ ഇടം നോക്കി. 
മെതിയടിവയ്ക്കാൻ പ്രത്യേക സ്ഥലം. ആരും അടിച്ചോണ്ടുപോവില്ല. ഇപ്പോഴത്തെപ്പോലെയല്ല. എല്ലാവർക്കും ആണിരോഗത്തെ പേടിയാണെന്നു തോന്നുന്നു.
തിരുമനസ്സ്‌ ഇനിയും എത്തിയിട്ടില്ല.
പെട്ടെന്നൊരാരവം : 'മഹാരാജാ അക്ബർ ചക്രവർത്തി നീണാൾ വാഴട്ടെ' എല്ലാവരും ഏറ്റുപറഞ്ഞു. ഞാനും. 
ചക്രവർത്തിയുടെ വരവായി. 
മുഖത്ത്‌ എന്തൊരു ഗംഭീര ഭാവം... തലയെടുപ്പുള്ള ഒരു കൊമ്പനെപ്പോലെ... സ്വർണ്ണ കുണ്ഡലങ്ങൾ, പട്ടുതലപ്പാവ്‌, തലപ്പാവിൽ പൊൻതൂവൽ, പട്ടുടയാടകൾ... നടക്കുമ്പോൾ നിലത്തുവലിയാതെ പിടിക്കാൻ ദാസിമാർ.
ചക്രവർത്തി സ്വർണ്ണ സിംഹാസനത്തിൽ ഇരുന്നു. വേഞ്ചാമരം  വീശാൻ ഭൂലോക സുന്ദരിമാരായ വയറുമറയ്ക്കാത്ത ദാസിമാർ ഇരുവശത്തും നിന്നു. ഇവരുടെ സൗന്ദര്യം കണ്ട്‌ ഇവർ ഉർവ്വശി, മേനകമാരാണോയെന്ന്‌ വർണ്യത്തിലാശങ്കവരികയാൽ ഉൽപ്രേക്ഷാഖ്യായലംകൃതി... പിന്നെ എന്റെ കണ്ണിനു ഫ്രീ ഒരു ദർശനവും.
അടുത്തിരുന്ന ആൾ എന്നെത്തോണ്ടി. കണ്ണുകാണിച്ചു. 
അരുത്‌... പാടില്ല കണ്ണടച്ചിരിക്കണം, സംഗീതം ആസ്വദിക്കാൻ. ഞാൻ അടങ്ങി.
മഹാരാജാവ്‌ കൈപൊക്കി...
സംഗീതസദസ്‌ ഉണർന്നു. താൻസൻ തംബുരുവിൽ വിരലോടിച്ചു. കണ്ണടച്ചു തുടങ്ങി.
അനുഭൂതിയെ ഉണർത്തുന്ന, ശരീരം കോരിത്തരിപ്പിക്കുന്ന രാഗങ്ങളുടെ പ്രവാഹമായി. 
എപ്പോഴാണെന്നറിയില്ല... വല്ലാത്തൊരു നിശബ്ദത വന്നപ്പോളാണ്‌ ഞാൻ കണ്ണു തുറന്നത്‌. സംഗീതത്തിൽ ലയിച്ചതൊന്നുമല്ലായിരുന്നു. മയങ്ങിപ്പോയി.
തിരുമനസിന്‌ മുമ്പിൽ വേറൊരാൾ. തിരുമനസ്‌ എന്തോക്കെയോ ആയാളോടു ചോദിക്കുന്നു.
കുറച്ചുകഴിഞ്ഞപ്പോൾ അയാളും സദസ്സിലിരുന്നു പാടാൻ തുടങ്ങി.
എനിക്കാളെ പെട്ടന്ന്‌ പിടികിട്ടി
ഓ... ഇത്‌... അതെ... ആള്‌ അതുതന്നെ... ബൈജുബാവ്‌ര - തന്റെ പിതാവിന്റെ മരണകാരണം താൻസൻ ആണെന്നു ധരിച്ച്‌ താൻസനോട്‌ പകരം വീട്ടാനായി പാട്ട്‌ പഠിച്ച്‌ അലഞ്ഞു തിരിഞ്ഞു നടന്ന ബൈജുബാവ്‌ര. 
കല്ലിനേപ്പോലും കരയിപ്പിക്കുന്ന... മേഘങ്ങളെ മഴപൊഴിപ്പിക്കുന്ന സംഗീതവിദ്വാൻ
ശരി, കച്ചേരി നടക്കട്ട്‌... ഞാൻ കണ്ണടച്ചിരുന്ന്‌ തലയാട്ടി...
എല്ലാം തീർന്നപ്പോൾ  തിരുമനസിന്റെ പ്രഭാഷണം. ആ സമയത്ത്‌ മെതിയടി എടുക്കാതെ ഞാൻ മുങ്ങി. പുറത്തേക്കല്ല. അകത്തേക്ക്‌...
അകത്ത്‌... വിശാലമായ തളത്തിൻമുകളിലേക്കു പോകുന്ന കോണിപ്പടി കയറി മുകളിലെത്തി. പടികളിലാകെ പട്ടു പരവതാനി വിരിച്ചിരിക്കുന്നു. മുകളിലത്തെ ഹാളിൽ മങ്ങിയവെളിച്ചം. ഞാൻ വലത്തേക്കു തിരിഞ്ഞു. 
ൻഘേ... ആരാ ഇത്‌? ആ സുവർണ്ണസിംഹാനത്തിലിരുന്ന്‌ കൊത്തുപണിചെയ്ത കിളിവാതിലിലൂടെ താഴേക്ക്‌ നോക്കിയിരിക്കുന്നത്‌? റാണി ആണെന്ന്‌ തോന്നുന്നു. തോഴിമാരില്ലാതെ തനിയെ. ഇതെത്രമത്തെ ആയിരിക്കും? മുപ്പതുപേരിൽ ഏതെങ്കിലും ഒന്ന്‌.
എന്തായാലും ഭാഗ്യം... എന്നെക്കണ്ടില്ല.
ഞാൻ ഇടതുവശത്തെ കിളിവാതിലിന്റെ അരികിലേക്കു നീങ്ങി, താഴേക്ക്‌, സദസിലേക്കു നോക്കി. ഒരു ഓപ്പൺഎയർ സദസ്‌ നിലാവിൽ മുങ്ങിക്കുളിച്ച്‌.
അല്ല ആരാ അത്‌... ചക്രവർത്തിയുടെ മുമ്പിൽ ഓരാൾ താണുവണങ്ങുന്നു. പിന്നെ തിരിഞ്ഞു സദസിനെയും... അയാളെ എവിടെയോ കണ്ട ഓർമ്മ... എവിടെയാണ്‌...? 
നീണ്ട മീശ, മീശയുടെ ഒരറ്റം മുകളിലേക്കും മറ്റെയറ്റം താഴേക്കും വളച്ചു വച്ചിരിക്കുന്നു. 
ഓ... ബീർബൽ... ചക്രവർത്തിയുടെ ബുദ്ധിമാനായ അനുചരൻ...
സദസാകെ ചിരിയിലമർന്നു. ചക്രവർത്തി കൈപൊക്കി. സദസ്‌ ശാന്തമായി...
"അടുത്ത പൗർണമിക്ക്‌ ബിർബലിന്റെ മിമിക്സ്പരേഡ്‌" അദ്ദേഹം വിളംബരം ചെയ്തു. 
ശബ്ദമുണ്ടാക്കാതെ സദസ്‌ പിരിഞ്ഞു. റാണി എഴുന്നേറ്റു. 
ഞാൻ കൊത്തുപണിചെയ്ത തൂണിന്റെ മറവിലേക്ക്‌ ഒതുങ്ങിനിന്നു. ചുറ്റും ഒന്നു നോക്കുക പോലും ചെയ്യാതെ റാണി എഴുന്നേറ്റ്‌ അകത്തേക്കു നടന്നു.
പടികളിൽ പാദപതന ശബ്ദം. തിരുമനസായിരിക്കും. ഞാൻ ഒന്നുകൂടി ഒതുങ്ങിനിന്നു. പതുങ്ങിനിന്നു എന്നു പറയുന്നതാവും ശരി. 
പടികയറി എത്തിയ അദ്ദേഹം നേരെ ഇടതുവശത്തേക്കു നടന്നു. മങ്ങിയ വെളിച്ചം നിറഞ്ഞ ഇടനാഴിയിലൂടെ...
കതകു തുറന്നടയുന്ന ശബ്ദം. 
അങ്ങോട്ട്‌ പോയാലോ...? അവിടാണേൽ കാവൽക്കാരും ഇല്ല. വേണ്ട... കുറച്ചുകഴിയട്ടെ. അൽപസമയം കഴിഞ്ഞപ്പോൾ തിരുമനസ്സ്‌ തിരിച്ചുവരുന്നു. അവിടമാകെ നല്ല സുഗന്ധം. ഞങ്ങളുടെ നാട്ടിലെ ഗൾഫുകാരൻ തോമസ്‌ അടുത്തുവരുമ്പോഴും ഇതേ സുഗന്ധമാണ്‌. 
തിരുമനസ്സ്‌ റാണി പോയ വഴിയെ അകത്തേക്കു നടന്നു. 
ഞാൻ തൂണിനുമറവിൽനിന്നിറങ്ങി. ഇടതുവശത്തെ ഇടനാഴിയിലേക്കു നടന്നു. 
ചാരിയിരുന്ന കതക്‌ മെല്ലെത്തള്ളി. അൽപം പോലും ശബ്ദം ഉണ്ടാക്കാതെ കതകുതുറന്നു.
അരേ വാഹ്‌...
എന്താ ഞാൻ കാണുന്നത്‌... മുനിഞ്ഞു കത്തുന്ന എണ്ണവിളക്കിന്റെ പ്രകാശത്തിൽ മുറിവെട്ടിത്തിളങ്ങുന്നു. സ്വർണ്ണം പൂശിയ ഇരിപ്പിടങ്ങൾ... സ്വർണ്ണത്തളികകൾ. ഒക്കെയിലും പലവിധ സുഗന്ധദ്രവ്യങ്ങൽ നിറച്ചുവച്ചിരിക്കുന്നു. മുറിയാകെ സുഗന്ധമയം. തിരുമനസ്‌ നടന്നുപോയപ്പോഴുണ്ടായ അതേ സുഗന്ധം. 
സിരകളെയാകെ ഉണർത്തുന്ന ഒരനുഭൂതി. ഭിത്തിയിൽ അറകൾ ഒക്കെയിലും പട്ടുടയാടകൾ. തിരുമനസ്സിന്റെ ഡ്രസ്സിംഗ്‌ ർറൂം...
മുറിയുടെ ഇടതുവശത്തു നിന്നും താഴെക്ക്‌ കൽപടവുകൾ
അതെത്തുന്നത്‌ യമുനാനദിയുടെ ഇളം തണുപ്പുള്ള വെള്ളത്തിൽ
എങ്ങനെയമുനാനദി കൊട്ടാരത്തിൽ...? എനിക്കത്ഭുതമായി.
എവിടെനിന്നുവരുന്നു...? എങ്ങോട്ടുപോകുന്നു...? ആവോ... പക്ഷെ യമുനാനദി എപ്പോഴും ഒഴുകിക്കൊണ്ടേയിരിക്കുന്നു. 
ഞാൻ തലപ്പാവും വടിയും പടിയിൽ വച്ചു. യമുനയിലെ നദിയിൽ മുഖം കഴുകി വീണ്ടും തലപ്പാവ്‌ ധരിച്ചു. ഇത്തവണ നേരെ ഞാൻ കൽപടവ്‌ കയറി. 
മുറിക്കു വലതുവശത്ത്‌ ഒരു വാതിൽ.
അവിടെനിന്ന്‌ വെള്ളം ഒഴുകുന്ന ശബ്ദം... ഞാൻ വാതിലിലൂടെ അകത്തേക്കു കടന്നു.
എനിക്കു ചിരിവന്നു. ചക്രവർത്തിയുടെ ടോയ്‌ലെറ്റ്‌.
രണ്ടു സ്വർണ്ണപടികൾ അതിനിടയിൽ ശൂന്യത. പടികളിലും പട്ടുവിരിച്ചരിക്കുന്നു. ഞാൻ വലതുകാലുയർത്തി ഒന്നിൽ ചവിട്ടി. നല്ല പതുപതുപ്പ്‌. സ്പോഞ്ച്‌ പോലെ. 
പടികൾക്കിടയിലൂടെ യമുന ഒഴുകുന്നു. എന്തെളുപ്പം.
മുറിയുടെ പുറകിൽ നിന്നും വീണ്ടും നാല്‌ പടികൾ താഴേക്ക്‌. നീരാട്ട്‌ കഴിഞ്ഞെത്തുന്ന  വെള്ളം ഇതിലെ പോകുന്നു. ഒരു പടിയിൽ സ്വർണ്ണത്തളിക. ഏതോ പേരറിയാത്ത സുഗന്ധദ്രവ്യം നിറച്ചുവച്ചിരിക്കുന്നു. ശുചീകരണത്തിന്‌, എല്ലാസൗകര്യവുമായി. 
ഞാൻ തിരിച്ചു നടന്നു മുറിയുടെ വെളിയിലേക്കിറങ്ങി.
കവാടത്തിനടുത്ത്‌ ഒരു മൺപാത്രത്തിൽ എന്തോ വച്ചിരിക്കുന്നു. മുകളിൽ ചാരം മൂടിക്കിടക്കുന്നു. ഞാൻ കുനിഞ്ഞു നോക്കി.
ഓ... കുന്തിരിക്കം. 
അല്ലേൽ അതുപോലെ എന്തോ ഒന്ന്‌. കത്തുമ്പോൾ സുഗന്ധം വമിക്കുന്ന പുകവരും. തിരുമനസ്സ്‌ കിടക്കുന്നതിനുമുമ്പായി പട്ടുടയാടകൾ ഉയർത്തി ഈ പുകകൊള്ളും സർവ്വം സുഗന്ധമയം.
'പട്‌... പട്‌... പട്‌...' 
എന്തോ ശബ്ദം. ഞാൻ ചെവിയോർത്തു... ആരോ തളത്തിൽ നിന്നും കോണിപ്പടി കയറിവരുന്ന ശബ്ദം. അതും ഇവിടെ ഈ മുറിക്കകത്തുകേക്കാം!!!
ഞാൻ പതുക്കെ  വെളിയിലേക്കിറങ്ങി. കതകുചാരി, ഇടനാഴിയിലൂടെ പഴയ തൂണിന്റെ മറവിലേക്ക്‌. ഇപ്പോൾ സമയം എന്തായിക്കാണും. ഒരുമണി അല്ലേൽ രണ്ടര. ഛെ, രാത്രിയുടെ ഒന്നാം യാമം അല്ലെൽ രണ്ടാംയാമം. അങ്ങനെപറ. 
പടികടന്ന്‌ ഒരു സെക്യൂരിറ്റി അകത്തേക്ക്‌.
ഇനി പോകാം... ഞാൻ കോണിപ്പടിയിറങ്ങി. തളത്തിലേക്ക്‌. അവിടെനിന്ന്‌ വെളിയിലേക്ക്‌. 
ശൂന്യമായ സദസ്‌. എന്റെ മെതിയടി അവിടത്തന്നെയുണ്ട്‌. ആരുമെടുത്തുകൊണ്ടുപോയില്ല. ഞാനത്‌ ധരിച്ച്‌ കോട്ടവാതിൽക്കലേക്ക്‌ നടന്നു. 
കാവൽക്കാർ എന്നെക്കണ്ട്‌ താണുവണങ്ങി.
ങേ, എന്തൊരുത്ഭുതം... ഒരു കോന്തനായ എന്നെക്കണ്ടിവർ വണങ്ങുന്നോ...!!!
ഞാൻ തലപ്പാവ്‌ കൈയിലെടുത്തുനോക്കി. 
താൻസന്റെ തലയിലുണ്ടായിരുന്ന പൊൻതൂവൽ പതിപ്പിച്ച അതേ തലപ്പാവ്‌. സംഗീതവുമായി കുലബന്ധം പോലുമില്ലാത്ത ഞാൻ താൻസനായി മാറിയിരിക്കുന്നു...!!!
ഞാൻ കൂളായി വെളിയിലേക്കു നടന്നു. 
പാടത്തിൻ കരയിൽ വന്ന്‌ ബസ്സിറങ്ങി നടക്കുമ്പോഴും വല്ലാത്ത അഹങ്കാരമായിരുന്നു മനസ്സ്‌ നിറയെ. ചരിത്രഗവേഷകർപോലും ശ്രദ്ധിക്കാതെപോയ അക്ബർചക്രവർത്തിയുടെ ബാത്ത്‌ർറൂമിനെക്കുറിച്ച്‌ എനിക്കറിയാമല്ലോ എന്ന ഭാവമായിരുന്നു ഉള്ളിൽ നിറഞ്ഞു നിന്നത്‌. 
ദൂരെനിന്നേ അന്ത്രുവിന്റെ ശബ്ദം കേൾക്കാം... ചേടത്തിയുടെ ബാറിൽ നിന്ന്‌. അവനെന്നും അങ്ങനാണ്‌. നൂറുകഴിച്ചാൽ ബഹളം തുടങ്ങും. 
എന്തായാലും ഒരു നൂറുകൂടെകഴിക്കണം. ഇന്ന്‌ കഴിച്ചതിന്റെ കാറ്റ്പോയി. 
ഞാൻ ചേടത്തിയുടെ ബാറിലേക്ക്‌ വലിച്ചുനടന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...