23 Mar 2014

നിർഭയ

പ്രേം കൃഷ്ണ

ആ പെണ്‍കുട്ടിയെ 
ദേവാലയ പരിസ്സരത്ത് 
കാണുമ്പോൾ തന്നെ 
മുതിർന്നവരിൽ പലരും 
നിഷ്ക്രിയമായ ഒരസ്വസ്ഥത അനുഭവിച്ചിരുന്നു .

പള്ളിയിലിട്ട പേര് 
പുറത്ത് പറയാനിഷ്ടമില്ലാത്ത അവൾ 
ചെയ്തു പോന്നിരുന്നത് 
ഇപ്രകാരമുള്ള 
ചില കാര്യങ്ങളായിരുന്നു -

തന്റെ പോന്നുപിതാവായ കർത്താവിന് 
പെരുമഴയിൽ നനയാതിരിക്കാൻ 
വഴിവക്കിലെ കുരിശിന്മേലൊരു 
കുടചൂടി കൊടുത്തു .

അത് കണ്ടു ദേഷ്യപ്പെട്ട് 
വിയർത്തു ചുളിഞ്ഞ നെറ്റികളിൽ 
" നിങ്ങൾക്ക് പനിക്കുന്നേൽ 
ഞാൻ കൈലേസ് നനച്ചിട്ട് തരാം "
എന്ന് സങ്കടപ്പെട്ടു പറഞ്ഞു.

വടിയോങ്ങി വന്ന കൈകളിൽ നോക്കി 
ബൈബിൾ തുറന്നുകാട്ടി 
നിഷ്കളങ്കമായി ചിരിച്ചു നിന്നു .

വേദനിച്ചു മോങ്ങിയിരുന്ന 
ഒരു മുടന്തൻ നായ്ക്കുട്ടിയെ 
"അയൽക്കാരൻ "
എന്ന് പേര് വിളിച്ച് 
പള്ളിയിലെ പ്രാർഥനാ വേളയിൽ 
മടിയിൽ വച്ചോമനിച്ചു .

ആട്ടിൻപറ്റത്തെ തെളിച്ചുകൊണ്ട്  
അവയെ വിൽക്കാൻ തരില്ലെന്ന് 
ഉച്ചത്തിൽ പറഞ്ഞു നിലവിളിച്ചു .

പെരുന്നാൾ ദിനം 
പള്ളിപ്പമ്പിൽ വച്ചാണ് 
അത് സംഭവിച്ചത് -

പ്രദക്ഷിണവഴിയിൽ നിന്ന് 
അല്പ്പം മാറി നടന്ന് 
തൊട്ടുമുമ്പ്  പ്രസംഗിച്ച 
വികാരിയെ നോക്കി 
കളങ്കമില്ലാതെ ചിരിച്ച് ,
കുറച്ചു കല്ലുകൾ പെറുക്കി 
ഒരു വെള്ള കടലാസ്സിൽ 
പൊതിഞ്ഞെടുത്തുകൊണ്ടിരുന്നു .
അന്നാണ് 
അവളുടെ ആദ്യ കവിത ജനിച്ചത്‌ -
അതിന്റെ പേര് -

" കല്ല്‌ വച്ച നുണകളും 
കളങ്കമില്ലാത്ത കല്ലുകളും "
എന്നായിരുന്നു. 

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...