Showing posts with label sudhakaran chandavila. Show all posts
Showing posts with label sudhakaran chandavila. Show all posts

22 Apr 2014

സ്വന്തം




സുധാകരൻ ചന്തവിള

നീയില്ലയെങ്കിൽ ഭൂമിയാകാശങ്ങൾ
ജീവനില്ലാത്തത്താം കരിയില മാതിരി
കവിതയും കാര്യവും കാറ്റിൽപ്പറക്കു-
മെന്നാരോ പറഞ്ഞതും സത്യമാകുന്നു.

മണ്ണിനെ കാക്കുന്ന പെണ്ണാണു നീ,
പിന്നെ വിണ്ണിലേക്കാനയിക്കുന്നതും
കണ്ണിനെ കാക്കുന്ന കാഴ്ചയും
പുണ്യമാക്കുന്ന പുതുമകൾ മാതിരി.

വീടാക്കടത്തിന്റെ വിൽപനയ്ക്കന്നമായ്‌
വീണ്ടെടുക്കാത്ത വിഷച്ചെപ്പിനിന്ധനം
വീണ്ടും പകരുന്ന സ്നേഹസ്സരോവരം
ഒക്കെയലിഞ്ഞലിഞ്ഞൊന്നായ മാതിരി...

ജീവിതത്തെക്കൊതിപ്പിക്കാൻ പൂത്തുപൂത്തു-
ദിക്കുന്ന പാട്ടുപോലെ പടർന്നാടി
എന്നുമീവഴി കാക്കുക.
സ്വന്തമെന്ന സിരക്കൂടിൽ സ്വരൂപിക്കാൻ
ഒരുതുള്ളി ചുടുനീരായ്‌ പകരുക.
കോരിമാറ്റാൻ കഴിയാത്ത സ്നേഹ-
നീർക്കുഴി തീർക്കുക.

26 Mar 2013

വിചിന്തനം


സുധാകരൻ ചന്തവിള
പുരോഗമനസാഹിത്യം
ഉണ്ടാകുന്നതെങ്ങനെ?




പുരോഗമന എഴുത്തുകാർ എന്നാൽ, പുരോഗമന സാഹിത്യസംഘത്തിലെ എഴുത്തുകാർ  എന്ന പരിമിതി തികച്ചും അനാവശ്യമാണ്‌. ചില എഴുത്തുകാർ പുരോഗമനക്കാർ, മറ്റുചിലർ അധോഗമനക്കാർ എന്നിങ്ങനെ വേർതിരിക്കപ്പെടുന്നതും വെറും പക്ഷപാതമാണെന്നു പറയാം. മനസ്സിൽ പുരോഗമനമില്ലാത്ത ആർക്കെങ്കിലും സർഗ്ഗാത്മക എഴുത്തുകാരനാകാൻ കഴിയുമോ? ചില കാലങ്ങളിൽ ചില എഴുത്തുകാർ സർക്കാരിനോടോ പാർട്ടിയോടോ സന്ധി ചെയ്യുന്നുണ്ടാകും. ചിലർ മതസ്ഥാപനങ്ങളോടോ  മറ്റു സ്ഥാപിത താൽപര്യമുള്ള പ്രസ്ഥാനങ്ങളോടോ അടുത്തു നിന്നു പ്രവർത്തിക്കുന്നുണ്ടാകും. അപ്പോഴും അവർ എഴുതുന്ന സാഹിത്യം മനുഷ്യനെ സംബന്ധിച്ചതാണെങ്കിൽ അവ പുരോഗമനസാഹിത്യം തന്നെയാണ്‌.

  ജാതി-മത വർഗ്ഗങ്ങൾക്കും പ്രാദേശിക വാദങ്ങൾക്കും  എതിരെ, വിശാലമായ മനുഷ്യനന്മയ്ക്കും സാംസ്കാരിക മൂല്യങ്ങൾക്കും വേണ്ടി എഴുതുക തന്നെയാണ്‌  ഏതൊരു പുരോഗമനവാദിയായ എഴുത്തുകാരന്റെയും കടമ. അതിനുവേണ്ടി ഏതെങ്കിലും മുന്നണിയോടോ, പാർട്ടിയോടോ കൂറുപുലർത്തണമെന്നു  നിർബന്ധമില്ല. പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഉയർത്തിപ്പിടിക്കുന്ന പല സാമൂഹിക പ്രശ്നങ്ങളോടും എഴുത്തുകാർ സ്വാഭാവികമായി ഇണങ്ങിയെന്നു വരാം. അതു പ്രത്യയശാസ്ത്രത്തിന്റെ ലക്ഷ്യവും  സാഹിത്യത്തിന്റെ നന്മയും തമ്മിലുള്ള മാനസിക ബന്ധം കൊണ്ടുണ്ടാകുന്നതാണ്‌.  അതുകൊണ്ടാണ്‌  ചങ്ങമ്പുഴയും മുണ്ടശ്ശേരിയും  എം. പി പോളും പുരോഗമന സാഹിത്യ പ്രസ്ഥാനത്തോട്‌ ആദ്യകാലത്ത്‌ പൊരുത്തപ്പെട്ടു നിന്നത്‌. പിൽക്കാലത്ത്‌ വൈലോപ്പിള്ളിയും എം. കെ. സാനുവും  എം. എൻ. വിജയനും കടമ്മനിട്ടയുമെല്ലാം പു.ക.സയുടെ പ്രസിഡന്റുമാരായി പ്രവർത്തിച്ചതും ഇതുകൊണ്ടാണ്‌. പക്ഷേ മേൽപ്പറഞ്ഞവരെല്ലാം സംഘത്തിൽ പ്രവർത്തിച്ചതുകൊണ്ടാണ്‌ അവരുടെ സാഹിത്യം, സാഹിത്യമായതെന്ന്‌ പറയാൻ കഴിയുമോ?
'വാഴക്കുല'യും 'രക്തപുഷ്പ'ങ്ങളും 'സ്പന്ദിക്കുന്ന  അസ്ഥിമാട'വും  എഴുതാൻ ചങ്ങമ്പുഴയ്ക്ക്‌  ഒരു പ്രസ്ഥാനവും  വേണ്ടിയിരുന്നില്ല. തികച്ചും സ്പന്ദിക്കുന്ന  അസ്ഥിമാടമായി  ജീവിച്ചിരുന്ന ആ കവിശ്രേഷ്ഠന്റെ പലവരികളും  പുരോഗമന  പ്രസ്ഥാനക്കാർക്ക്‌  വീര്യം പകരുകയാണുണ്ടായത്‌. മുണ്ടശ്ശേരി തന്റെ പ്രധാനപ്പെട്ട ഗ്രന്ഥങ്ങളെല്ലാം എഴുതിയത്‌ പ്രസ്ഥാനത്തിന്റെയോ  സംഘത്തിന്റെയോ ഉള്ളിൽ നിൽക്കുമ്പോഴായിരുന്നില്ല. വൈലോപ്പിള്ളി ഏറ്റവും ശക്തമായ  'കന്നിക്കൊയ്ത്ത്‌', 'സഹ്യന്റെ മകൻ', 'ആസാം പണിക്കാർ', 'യുഗപരിവർത്തനം' 'പന്തങ്ങൾ', 'കുടിയൊഴിക്കൽ'  'ഓണപ്പാട്ടുകാർ' എന്നീ കവിതകളെഴുതുമ്പോൾ പു.ക.സയുടെ പ്രവർത്തകനായിരുന്നില്ല. പു.ക.സയോട്‌ കൂടുതലടുത്തതിനുശേഷം  അദ്ദേഹമെഴുതിയത്‌  'മകരകൊയ്ത്ത്‌ മാത്രമാണെന്നു കാണാം. മകരക്കൊയ്ത്ത്‌ പല അവാർഡുകളും  നേടിയ കൃതിയാണെങ്കിലും  താരതന്മ്യേന  വൈലോപ്പിള്ളി കൃതികളിൽ ശക്തികുറഞ്ഞ  കവിതകളാണ്‌ അതിലുള്ളതെന്ന്‌ മനസ്സിലാക്കാൻ കഴിയും. പു ക സയിൽ എത്തിയശേഷം അദ്ദേഹത്തിന്റെ സർഗ്ഗശേഷി  നശിച്ചുപോയതല്ല, മറിച്ച്‌ വൈലോപ്പിള്ളിയെക്കൊണ്ട്‌ സംഘത്തിനുണ്ടായ നേട്ടം, സംഘംകൊണ്ട്‌ കവിക്കുണ്ടായിട്ടില്ല എന്നതാണു ശരി.  എഴുപതുകളിൽ പു ക സ ഒരു പ്രസ്ഥാനമായി  വളർന്നത്‌ വൈലോപ്പിള്ളിയുടെ വരവോടെയാണ്‌.
എം. കെ. സാനുവും എം. എൻ. വിജയനും അവരവരുടെ ആശയഗതികൾ പ്രസംഗങ്ങളിലൂടെ, എഴുത്തിലൂടെ പാർട്ടി വേദികളിൽ പോലും പ്രചരിപ്പിക്കാൻ ശ്രമിച്ചവരാണ്‌. അവർക്ക്‌ അവരുടേതായ  കഴിവും ചിന്തയും  പ്രതിഭയും  ഉണ്ടായിരുന്നു. പു.ക.സയിൽ വരുന്നതിന്‌ മുമ്പുതന്നെ എം.കെ.സാനു എഴുത്തുകാരനെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. എം.എൻ.വിജയൻ വളരെ നേരത്തെതന്നെ, മലയാളത്തിൽ നവീനമായ ഒരു നിരൂപണരീതി-മനഃശാസ്ത്രത്തിന്റെ പിൻബലത്തോടെ ആവിഷ്കരിച്ചിരുന്നു. പിന്നീട്‌ ആഗോളവൽക്കരണത്തെയും അധിനിവേശത്തെയും കുറിച്ച്‌ ആധികാരികമായി പാർട്ടി വേദികളിൽ സംസാരിക്കുവാൻ  ഒരു 'വിജയൻമാഷ്‌' ഉണ്ടായി എന്നത്‌ ഏറെ ശ്രദ്ധേയമാണ്‌. എന്നാൽ അത്‌ പാർട്ടി ഉണ്ടാക്കിയെടുത്തതുമാത്രമല്ല, കമ്മ്യൂണിസത്തിന്റെ  കാതൽ ഉൾക്കൊള്ളുകയും  ലാളിത്യത്തോടെ ജീവിക്കുകയും ചെയ്ത ഒരാളിന്റെ  ഉൽകണ്ഠകൾ കൂടിയായിരുന്നു അദ്ദേഹത്തിന്റെ വളർച്ചയും പ്രഭാഷണങ്ങളും.
കടമ്മനിട്ട രാമകൃഷ്ണൻ ഒരുകാലത്ത്‌ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധനായി മുദ്രകുത്തപ്പെട്ടിരുന്നുവല്ലോ? ഇപ്പോൾ കമ്മ്യൂണിസ്റ്റുകാരും പു.ക.സക്കാരും (ആയിരം കവിയരങ്ങുകൾ നടത്തി അദ്ദേഹത്തെ ആരാധിക്കുന്നു) വാഴ്ത്തിപ്പാടുന്ന കുറത്തിയും കാട്ടാളനും കോഴിയും കിരാതവൃത്തവുമെല്ലാം എഴുതപ്പെട്ട കാലത്ത്‌ അദ്ദേഹം പു.ക.സയ്ക്ക്‌ പുറത്തായിരുന്നു. പു.ക.സയിൽ വന്നശേഷം കടമ്മനിട്ട ഒന്നും എഴുതിയിട്ടില്ല. കാരണം എഴുത്തുനിർത്തിയശേഷമാണ്‌ എം.എൽ.എ ആയതും പു.ക.സ പ്രസിഡന്റായതും.
കേശവദേവും തകഴിയും പൊൻകുന്നം വർക്കിയും  കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ സഹയാത്രികരായിരുന്നു. മലയാള നവോത്ഥാന സാഹിത്യത്തിന്റെ കാലഘട്ടത്തിൽ, വൈക്കം മുഹമ്മദ്‌ ബഷീർ ഒറ്റയാനായി നിലകൊണ്ടു. എല്ലാവർക്കും മനസ്സിലാകുന്ന ഭാഷയിൽ, മറക്കാൻ കഴിയാത്ത കഥകളെഴുതിയ ബഷീർ ഒരു പ്രസ്ഥാനത്തോടും പാർട്ടിയോടും അടുക്കാതെ, എന്നാൽ തികച്ചും ഹ്യൂമനിസ്റ്റായി സാഹിത്യരചന നടത്തി. അദ്ദേഹത്തിന്റെ കൃതികൾ മലയാളികൾ ഇന്നും നെഞ്ചോടു ചേർത്തുവയ്ക്കുന്നുണ്ട്‌.  മരുഭൂമികൾ പൂക്കുന്നതുകണ്ട ബഷീർ  ജീവിതമെന്ന  മഹാഭാരതം യഥേഷ്ടം  വായിച്ച അതുല്യപ്രതിഭയായിരുന്നു. സാഹിത്യത്തിലെ നിത്യവിസ്മയമായ അദ്ദേഹം സ്വന്തം സർഗ്ഗശേഷി കൊണ്ടു മാത്രമാണ്‌  അനശ്വരനായത്‌. ബഷീറിന്‌ കിട്ടാതെപോയ അംഗീകാരങ്ങളും  അവാർഡുകളും ഉണ്ടാകാം. പക്ഷേ അദ്ദേഹം തന്റെ സമകാലികരായ ഏതു പു.ക.സ എഴുത്തുകാരനെക്കാളും തലയെടുപ്പോടെ ജീവിക്കുക തന്നെ ചെയ്യും. ജീവിതത്തിലുടനീളം ഗാന്ധിയൻ ആശയഗതികൾ ഉൾക്കൊണ്ടു ജീവിച്ച തനി പൊന്നാനിക്കാരനായ ഇടശ്ശേരി ഗോവിന്ദൻനായർ മലയാളത്തിൽ ഇന്നും വായിക്കപ്പെടുന്ന കവിയാണ്‌.  'പുത്തൻ കലവും അരിവാളും,' 'പണിമുടക്കം,' 'കുങ്കുമപ്രഭാതം,' ബുദ്ധനും  നരിയും, ഞാനും,'  തുടങ്ങിയ കവിതകളും  'കൂട്ടുകൃഷി' എന്ന നാടകവും  (കൂട്ടുകൃഷി പു.ക.സയുടെ സമ്മേളനങ്ങളിൽ ഇന്നും അവതരിപ്പിക്കപ്പെടുന്നു) എഴുതി കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്‌  ശക്തിപകർന്ന ഇടശ്ശേരി ഒരിക്കലും  ഒരു കമ്മ്യൂണിസ്റ്റുകാരനായിരുന്നില്
ല. കേരളത്തിന്റെ വിപ്ലവകവിയെന്ന്‌  അഭിമാനത്തോടെ പറയാവുന്ന അദ്ദേഹം ഒരു ഇടതുസഹയാത്രികൻ പോലുമായിരുന്നില്ല എന്നും ഓർക്കേണ്ടതാണ്‌.
കമ്മ്യൂണിസ്റ്റു പ്രസ്ഥാനവും കലാ സാഹിത്യ പ്രസ്ഥാനങ്ങളും  തമ്മിൽ അഭേദ്യമായ ബന്ധം നിലനിന്നിരുന്നു. സർവ്വതലസ്പർശിയായ കമ്മ്യൂണിസം ഉൾക്കൊണ്ട എഴുത്തുകാരിൽ  അധികം പേരും ഇടതു പക്ഷത്തോട്‌ മാനസിക ബന്ധം പുലർത്തിയവരാണ്‌. പാർട്ടി വേദികളിലും പാർട്ടിസാഹിത്യ സമ്മേളനങ്ങളിലും ധാരാളം എഴുത്തുകാർ പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്തുവന്നു. ഓരോ കാലഘട്ടത്തിലും പാർട്ടി കൊട്ടിഘോഷിക്കുന്ന  കുറേ എഴുത്തുകാരെങ്കിലും ഉണ്ടാവുക സ്വാഭാവികമാണ്‌. കെടാമംഗലം പപ്പൂക്കുട്ടി, പൊൻകുന്നം  ദാമോദരൻ, കെ.പി.ജി നമ്പൂതിരി എന്നിവർ അതിൽ പ്രധാനികളാണ്‌. ഇവരെല്ലാം എഴുതുന്നതുപോലെയാകണം സാഹിത്യ രചന എന്നുവരെ പാർട്ടി സാഹിത്യകാരന്മാർ  പറഞ്ഞു നടന്നിരുന്ന കാലമുണ്ടായിരുന്നു. പക്ഷേ ഈ എഴുത്തുകാരാരും തന്നെ ഇന്ന്‌ ജീവിക്കുന്നില്ല. അവരുടെ മരണത്തിനു മുമ്പുതന്നെ അവരുടെ സാഹിത്യം  മരിച്ചുകഴിഞ്ഞു. മാറി നിന്ന്‌ എഴുതുകയും  പലപ്പോഴും സത്യസന്ധമായി അഭിപ്രായങ്ങൾ പറയാൻ ശ്രമിക്കുകയും ചെയ്ത എഴുത്തുകാർ  അക്കാലത്ത്‌ പൈന്തള്ളപ്പെട്ടിരുന്നു. അവരിൽ ചിലരാണ്‌  ഇന്ന്‌ സാഹിത്യത്തിൽ ജീവിക്കുന്ന എഴുത്തുകാർ.
            പുരോഗമന സാഹിത്യസംഘം ഒരു സാംസ്കാരിക പ്രതിരോധനിര മാത്രമാണ്‌. ഒരിക്കലും സാഹിത്യത്തിന്റെ ഉന്നതമൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ പു.ക.സ ശ്രമിച്ചിരുന്നില്ല.'പുരോഗമന സാഹിത്യം'സൃഷ്ടിക്കാനായി  ഒരാളും പു.ക.സുടെ കൂടാരത്തിൽ കയറണമെന്നില്ല. സ്വാതന്ത്ര്യത്തിന്റെ  പുറം ലോകത്തുനിന്ന്‌, സാമൂഹിക മാറ്റത്തിനുതകുന്ന ഉൽകൃഷ്ടകൃതികളെഴുതാൻ കഴിയുമെന്നു പലരും തെളിയിച്ചിട്ടുണ്ട്‌. അത്തരം എഴുത്തുകാരെയും കൃതികളെയും പാർട്ടിയും സംഘവും കണ്ടില്ലെന്നു നടിക്കും. എന്നാൽ അവ നല്ല വായനക്കാർ സ്വീകരിച്ചു കൊണ്ടിരിക്കും.
    സംഘത്തിലുള്ളവരിൽ വളരെക്കുറച്ചുപേരൊഴികെയുള്ളവർ സാഹിത്യമേ വായിക്കുന്നവരല്ല. പു.ക.സയ്ക്ക്‌ രാഷ്ട്രീയമുണ്ടെന്ന്‌ ഏവർക്കുമറിയാം. പു.ക.സയുടെ നെടുനാളത്തെ ചരിത്രത്തിനിടയിൽ ചെറുകാടിനെപ്പോലെ ചുരുക്കം എഴുത്തുകാർ കാലത്തെ അതിജീവിക്കുന്നവരായി ഉണ്ടായിട്ടുണ്ട്‌. സർഗ്ഗശേഷിയുള്ള എത്ര യുവ എഴുത്തുകാരെ പു.ക.സയ്ക്ക്‌ വളർത്തിയെടുക്കാൻ സാധിച്ചിട്ടുണ്ട്‌. പ്രതിഭയുള്ളവരുടെ പേശീബലം നഷ്ടപ്പെടുത്തുന്ന പ്രത്യയശാസ്ത്രച്ചങ്ങല സ്വതന്ത്രസാഹിത്യബോധത്തിന്‌ പ്രതിബന്ധമാണ്‌.

22 Dec 2012

വിചിന്തനങ്ങൾ


സുധാകരൻ ചന്തവിള


ചലച്ചിത്രോത്സവത്തിനുശേഷം
    സിനിമ ആധുനികകാലത്തിന്റെ കളയാണ്‌. അതിന്‌ ഇതര കലകളെക്കാൾ വേഗത്തിൽ ജനമനസ്സുകളിൽ ആഴ്‌ന്നിറങ്ങാൻ കഴിയുന്നു. മാത്രമല്ല ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന-അനുഭവിക്കുന്ന കലയും സിനിമതന്നെ. സാങ്കേതികരംഗത്തുണ്ടായിക്കൊണ്ടി
രിക്കുന്ന വലിയ മാറ്റങ്ങൾ സിനിമയെ ഗണ്യമായ രീതിയിൽ സ്വാധീനിച്ചു. അതുവഴി സിനിമാനിർമ്മാണരംഗത്ത്‌ ചെലവുവർദ്ധിച്ചു. അതുകൊണ്ടുതന്നെ വെറും നേരംപോക്കിനോ, സാമൂഹിക മാറ്റത്തിനോ വേണ്ടി ആരും ഇപ്പോൾ സിനിമ നിർമ്മിക്കുന്നുമില്ല.
    മലയാളിക്ക്‌ വല്ലാത്ത സിനിമാഭ്രാന്തുണ്ടെങ്കിലും അതൊരവബോധമായി മാറിയിട്ടുണ്ടോ എന്നത്‌ കാര്യമായി ചർച്ചചെയ്യപ്പെടേണ്ടുന്ന വസ്തുതയാണ്‌. സിനിമാഫെസ്റ്റിവലുകൾ നാടെമ്പാടും പൊടിപൊടിക്കപ്പെടുമ്പോഴും വർത്തമാനകാല മലയാളസിനിമ എന്തു ദർശനമാണ്‌ നൽകുന്നതെന്ന ചോദ്യം ബാക്കിനിൽക്കുന്നു. ഉൾക്കാഴ്ചയുള്ള സാഹിത്യകൃതികൾ വായിക്കാൻ നാം മറ്റു ഭാഷയിലേക്കു പോകണമെന്നതുപോലെ ആയിരിക്കുന്നു സിനിമയുടെയും അവസ്ഥ. വലിയ തുക ചെലവഴിച്ച്‌ ഫെസ്റ്റിവലുകൾ സംഘടിപ്പിക്കുന്ന സംഘടനകളും സാംസ്കാരിക-സിനിമാവകുപ്പുകളുമെല്ലാം ഇക്കാര്യം എന്തുകൊണ്ട്‌ പരിഗണിക്കുന്നില്ല?
    തിരുവനന്തപുരത്തു കഴിഞ്ഞ ഒരാഴ്ചയായി (2012 സിസംബർ 07 മുതൽ 14 വരെ) സംഘടിപ്പിച്ച പതിനേഴാമതു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ കൊടിയിറങ്ങുമ്പോഴും ഈ ചോദ്യം ആവർത്തിക്കുവാനാണ്‌ തോന്നിപ്പോകുന്നത്‌. സിനിമയെക്കുറിച്ച്‌ പഠിക്കാനും നിർമ്മിക്കാനുമെല്ലാം ധാരാളം യുവതീയുവാക്കൾ ഇപ്പോൾ രംഗത്തുവരുന്നുണ്ടെങ്കിലും മലയാളം സിനിമകൾ ഇനിയും മാറേണ്ടുന്നതിന്റെ അനിവാര്യത ബോധ്യപ്പെടുത്തുന്നതായിരുന്നു ഈ ചലച്ചിത്രമേള. 'ആകാശത്തിന്റെ നിറം', 'ചായില്യം', 'ഇത്രമാത്രം', 'ഷട്ടർ', 'ഫ്രൈഡേ' തുടങ്ങിയ ചില പുതുമലയാള ചിത്രങ്ങൾ ഇത്തവണത്തെ മേളയിൽ അവതരിപ്പിക്കപ്പെട്ടുവേങ്കിലും അവയുടെയെല്ലാം മാനങ്ങൾ ഇനിയും ഉയരാമായിരുന്നില്ലേ എന്നൊരു തോന്നൽ അവശേഷിപ്പിക്കുന്നു. മത്സരചിത്രങ്ങളിൽ സമ്മാനം നേടിയത്‌ 'ഷട്ടറി'നാണെങ്ക്ലും പൊതുവിൽ സമൂഹത്തിന്റെ കഥ പറയുന്നതിൽ നിന്നും സിനിമകൾ മാറുന്നതായാണ്‌ തോന്നുന്നത്‌. മറിച്ച്‌ വ്യക്തിയുടെ കഥ പറയുന്ന, വിധേയത്വമില്ലാത്ത രീതിയിലേയ്ക്ക്‌ നമ്മുടെ സിനിമകൾ പോയ്ക്കഴിഞ്ഞു. ചില പുതുമകൾ മിന്നിമറയുന്നുണ്ടെങ്കിലും ലോകസിനിമയുടെ മുമ്പിൽ ഇതെല്ലാം മതിയോ നമ്മുടെ സിനിമയ്ക്ക്‌ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.
    ഒരു കാലത്ത്‌ ഒരുപിടി സ്വപ്നങ്ങൾ സമ്മാനിച്ച, ജീവിതദർശനമുള്ള ഒട്ടേറെ സിനിമകൾ മലയാളത്തിലുണ്ടായി. അത്തരം സിനിമകൾക്ക്‌ തിരക്കഥാഭാഷ്യം നൽകാൻ വിലപ്പെട്ട സാഹിത്യകൃതികൾ സഹായകമായെന്നത്‌ പ്രത്യേകം എടുത്തുപറയേണ്ട കാര്യമാണ്‌. ഇപ്പോഴത്തെ കഥ എന്താണ്‌. കോടികൾ മുടക്കി സൃഷ്ടിക്കപ്പെടുന്ന കച്ചവടസിനിമകൾ ലാഭം എന്ന ഒറ്റക്കാര്യത്തിനപ്പുറം മറ്റെന്താണ്‌ ഉദ്ദ്യേശിക്കുന്നത്‌? നമ്മുടെ തനികേരളീയ ജീവിതംപോലും സിനിമയിൽനിന്ന്‌ അകന്നുകൊണ്ടിരിക്കുന്നു. തീയേറ്ററുകളിൽ നിന്ന്‌ സിനിമകണ്ട്‌ പുറത്തിറങ്ങുന്നതിനുമുമ്പുതന്നെ അതിലെ കഥ മറന്നുപോകുന്ന സിനിമകളാണ്‌ ഇവിടെയുണ്ടാകുന്നവയിലധികവും. ഒറ്റപ്പെട്ട ചില സിനിമകൾ ഉണ്ടാകുന്നു എന്നുള്ളതും വിസ്മരിക്കുന്നില്ല. അതിരുകവിഞ്ഞ വിദേശഭ്രമം നമ്മുടെ സിനിമാവിഷ്കാരത്തെ സ്വാധീനിക്കുന്നുണ്ടെങ്കിലും വിദേശസിനിമകളിൽ കാണുന്ന കഥകളുടെ തീവ്രത എന്തുകൊണ്ട്‌ ഇവിടത്തെ സിനിമകളിൽ ഉണ്ടാകുന്നില്ല.  നമ്മുടെ സംവിധായകരും നിർമ്മാതാക്കളും സിനിമാപ്രവർത്തകരുമെല്ലാം തന്നെ ആവർത്തിച്ചു ചിന്തിക്കേണ്ട കാര്യമാണിത്‌.
     പതിനേഴാമത്‌ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‌ എന്തായിരുന്നു എടുത്തുപറയത്തക്ക പ്രത്യേകത? ഒറ്റവാക്കിൽ  കൂടുതലൊന്നും പ്രത്യേകമായി തോന്നിയിട്ടില്ലെങ്കിലും സിനിമ കാണാനുള്ള ചില ഭൗതികമായ സൗകര്യങ്ങൾ വർദ്ധിപ്പിച്ചുവേന്ന കാര്യത്തിൽ പ്രത്യേകിച്ച്‌ സിനിമാ മന്ത്രിയെ അഭിനന്ദിക്കാം. ഗവണ്‍മന്റിന്റെ തീയേറ്ററുകളെ വേണ്ടത്ര നവീകരിച്ചു. പ്രത്യേകിച്ചും കൈരളി-ശ്രീ-നിള എന്നീ തീയറ്ററുകളെ. കലാഭവനെ ഏറ്റവും കമനീയമായി നവീകരിച്ചു. മുൻവർഷങ്ങളെപ്പോലെയോ അതിനെക്കാൾ കൂടുതലായോ സിനിമാസ്വാദകരുടെ എണ്ണം കൂടിയ വർഷമായിരുന്നു ഇത്‌ എന്നുള്ളതും എടുത്തുപറയേണ്ടതാണ്‌. പ്രത്യേകിച്ചും യുവതീയുവാക്കൾ-കലാശാലാ വിദ്യാർത്ഥി-വിദ്യാർത്ഥികൾ ഉൾപ്പെടെ സിനിമയെ ഗൗരവമായി സ്വീകരിക്കുന്നവരുടെ സജീവമായ ഒരു നിര കാണാമായിരുന്നു. പക്ഷേ അവരിലധികവും കണ്ടതും ആസ്വദിച്ചതും വിദേശസിനിമകളായിരുന്നു. പുതുപുത്തൻ വിദേശസിനിമകൾ കൂടുതലായി അവതരിപ്പിക്കുന്നതിലും ഇക്കുറി പരാജയപ്പെട്ടുവേന്ന വാദം നിലനിൽക്കുന്നുണ്ട്‌. കൂടാതെ സാങ്കേതികമായ തകരാറെന്നു സിനിമാ അക്കാമിയും സിനിമാമന്ത്രിയും ആവർത്തിച്ചു പറഞ്ഞ പിശകുകൊണ്ട്‌  മുൻകൂട്ടിതയ്യാറാക്കിയ ചാർട്ടിൽനിന്നു വ്യത്യസ്തമായി ചില സിനിമകൾ മാറ്റി പ്രദർശിപ്പിക്കേണ്ടിവന്നതും ഒരു പ്രത്യേകതയാണ്‌. 
    സിനിമയെ കൂടുതൽ തിരക്കുള്ള ആഘോഷമായി-ഒരുതരം ടൂറിസ്റ്റുവാരാഘോഷം പോലെ മാറ്റാതെ ചലച്ചിത്രോത്സവങ്ങൾ നമ്മുടെ സമൂഹത്തിലേക്കും ജീവിതപ്രശ്നങ്ങളിലേക്കും ആഴ്‌ന്നിറങ്ങുന്ന ചലനങ്ങളായി മാറേണ്ടതുണ്ട്‌. സിനിമകൾ ഉണ്ടാകുന്നത്‌ ആർക്കുവേണ്ടിയെന്ന്‌ ചിന്തിക്കേണ്ടതിന്റെ ബാദ്ധ്യത അത്‌ ആസ്വദിക്കുന്നവരുടേതു മാത്രമല്ല; നിർമ്മിക്കുന്നവരുടേതുകൂടിയാണെന്ന ബോധമാണ്‌ ഇതിന്‌ അനിവാര്യം.
m k harikumar

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...