Showing posts with label BEENA S. Show all posts
Showing posts with label BEENA S. Show all posts

26 Mar 2013

നാളികേര വിപണന രംഗത്ത്‌ അവസരങ്ങൾ തുറക്കുന്നു


ബീന എസ്‌.
നാളികേര വികസന ബോർഡ്‌, കൊച്ചി

നാളികേരത്തിന്റെ വിലയിടിവ്‌ കേരകർഷകന്‌ എന്നും കീറാമുട്ടിയാണ്‌. കൊപ്രയുടെ വിപണിവിലയെ അടിസ്ഥാനമാക്കി നാളികേരത്തിന്‌ വിലയിടുമ്പോൾ കർഷകന്‌ കിട്ടുന്നതോ തീരെ തുച്ഛമായ വിലയും. ഇതിന്റെ മറുവശമോ, മാർക്കറ്റിൽ നിന്ന്‌ ജനം കർഷകന്‌ കിട്ടുന്നതിന്റെ നാലോ അഞ്ചോ ഇരട്ടി വിലകൊടുത്ത്‌ നാളികേരം വാങ്ങുന്നു. ഇടത്തട്ടുകാരൻ ഇവിടെ ലാഭം കൊയ്യുന്നു. വിലയിടിയുന്നു എന്ന യാഥാർത്ഥ്യം നിലനിൽക്കെത്തന്നെ പച്ചതേങ്ങയ്ക്കെന്നും വിപണിയിൽ നല്ല ഡിമാൻഡ്‌ തന്നെ. കർഷകന്‌ പ്രയോജനപ്രദമായ വിധത്തിൽ ഫലപ്രദമായി ഈ സ്ഥിതിവിശേഷം ഉപയോഗപ്പെടുത്തുന്നില്ലെന്ന്‌ മാത്രം.

നമ്മുടെ നാട്ടിൽ മാത്രമല്ല വിദേശത്തും നാളികേരത്തിന്‌ പ്രിയമേറുകയാണ്‌. കേരളത്തിൽ നിന്ന്‌ നാളികേരം കയറ്റുമതി ചെയ്യുന്ന ഗ്ലോബൽ എക്സ്പോർട്ട്സ്‌ ആന്റ്‌ ഇംപോർട്ട്സ്‌ ഉടമ ശ്രീ. സജി എബ്രഹാം ഈ വസ്തുത സാക്ഷ്യപ്പെടുത്തുന്നു. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട ആസ്ഥാനമാക്കി കയറ്റുമതി വ്യാപാരം നടത്തുന്ന ഇദ്ദേഹം നാളികേര കയറ്റുമതി ചെയ്യാൻ ആരംഭിച്ചതു 1991ലാണ്‌. സി.ബി.ഐ.യിൽ ഇൻസ്പെക്ടറായിരുന്ന ശ്രീ. സജി എബ്രഹാം ജോലി രാജിവെച്ചാണ്‌ സഹോദരീഭർത്താവിന്റെ മത്സ്യ കയറ്റുമതിയിലേക്ക്‌ തിരിയുന്നത്‌. ആഴക്കടൽ സ്രാവുകളുടെ കരളിൽ നിന്ന്‌ ഉത്പാദിപ്പിക്കുന്ന സ്ക്വാലിൻ എന്ന എണ്ണ കയറ്റുമതി ചെയ്തിരുന്ന ഇദ്ദേഹം സ്രാവ്‌ വേട്ടയ്ക്ക്‌ ആഗോളനിരോധനം ഏർപ്പെടുത്തുകയും സ്രാവിന്റെ ലഭ്യത കുറയുകയും ചെയ്തസാഹചര്യത്തിൽ കയറ്റുമതി മേഖലയിൽ സാദ്ധ്യത വർദ്ധിച്ചുവന്നിരുന്ന നാളികേര കയറ്റുമതിയിലേക്ക്‌ മാറുകയായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളിൽ പറഞ്ഞാൽ"കടലിൽ കാണാമറയത്ത്‌ കിടക്കുന്ന ഒരുൽപന്നം കയറ്റുമതി ചെയ്യാമെങ്കിൽ പിന്നെ എന്തുകൊണ്ട്‌ കരയിൽ കൺമുമ്പിലുള്ള നാളികേരം വിപണനം ചെയ്തുകൂടാ".
ആദ്യ കാലത്ത്‌ ചെറിയ തോതിലായിരുന്നു നാളികേരം കയറ്റുമതി ചെയ്തിരുന്നത്‌. 2000ത്തോടെ നാളികേര കയറ്റുമതിയിൽ സജീവമായി. 2011ൽ ചൈനയിലേക്ക്‌ ഒരു കണ്ടെയ്നറിൽ 20000 എന്ന തോതിൽ 15 കണ്ടെയ്നർ നാളികേരം കയറ്റുമതി ചെയ്തു. ചൈനയിലേക്ക്‌ ഇന്ത്യയിൽ നിന്ന്‌ ആദ്യമായി നാളികേരം കയറ്റുമതി ചെയ്തത്‌ താനാണെന്ന്‌ അദ്ദേഹം അവകാശപ്പെടുന്നു. ഇന്ത്യയും ചൈനയും തമ്മിൽ സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പ്‌ വെയ്ക്കാത്തതിനാൽ ഇരട്ടി നികുതി കൊടുക്കേണ്ടി വന്നെന്നും വ്യാപാരം തികഞ്ഞ പരാജയമായിരുന്നുവേന്നും ശ്രീ. സജി ഓർമ്മിക്കുന്നു.
ഇദ്ദേഹത്തിന്റെ അഭിപ്രായത്തിൽ നാളികേരത്തിന്‌ നല്ല കയറ്റുമതി മൂല്യമാണുള്ളത്‌. ഗൾഫ്‌ രാജ്യങ്ങൾ, യൂറോപ്പ്‌, തുർക്കി, ഈജിപ്ത്‌, അമേരിക്ക എന്നിവിടങ്ങളിലേയ്ക്കാണ്‌ പ്രധാനമായും കയറ്റുമതി ചെയ്യുന്നത്‌. വിവിധ രാജ്യങ്ങളിലേക്ക്‌ വിവധ തരത്തിലാണ്‌ നാളികേരം അയയ്ക്കേണ്ടത്‌. ഈജിപ്തിൽ ചകിരി കൂടുതലുള്ള നാളികേരത്തിനാണ്‌ ഡിമാന്റ്‌, അവ കയർ ബാഗിൽ പായ്ക്ക്‌ ചെയ്യുകയും വേണം. അമേരിക്കയിലേയ്ക്കാകട്ടെ ചകിരി നന്നായി നീക്കം ചെയ്ത്‌ വൃത്തിയാക്കിയ തേങ്ങയാണ്‌ വേണ്ടത്‌.  അതും 800 ഗ്രാമിന്‌ മുകളിലുള്ളവ തന്നെ വേണം.


ഈ മേഖലയിൽ ശ്രീ. സജി എബ്രഹാം പല പരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്‌. തുർക്കിയിലേക്കുള്ള യാത്രയിൽ സമയദൈർഘ്യം ഏറെയുള്ളതിനാൽ തേങ്ങ കേടായിപ്പോകാതിരിക്കാൻ വാക്സ്‌ ചെയ്ത്‌ അയയ്ക്കുകയുണ്ടായി. മാസം തോറും 5 ലക്ഷത്തോളം നാളികേരമാണ്‌ ഇദ്ദേഹം കയറ്റുമതിചെയ്യുന്നത്‌. ഇതിൽ ഭൂരിഭാഗവും ഗൾഫ്‌ രാജ്യങ്ങളിലേക്കാണ്‌ പോകുന്നത്‌.
പൊള്ളാച്ചി, പാലക്കാട്‌ എന്നിവിടങ്ങളിൽ നിന്നാണ്‌ ഇപ്പോൾ ഇവർ കയറ്റുമതിയ്ക്കായി നാളികേരം സംഭരിക്കുന്നത്‌. കേരളത്തിൽ തന്നെ ഒരു വിതരണശൃംഖല ഉണ്ടാക്കാൻ ഇവർക്ക്‌ താൽപര്യമുണ്ട്‌. കേരളത്തിലെ നാളികേരത്തിൽ എണ്ണ കൂടുതൽ ഉള്ളതിനാൽ ഇവയ്ക്ക്‌ ഡിമാൻഡ്‌ കുടുതലാണ്‌. ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നാളികേരോത്പാദക സംഘങ്ങളുമായി ചേർന്ന്‌ പ്രവർത്തിച്ചാൽ നാളികേരത്തിന്റെ തുടരെയുള്ള ലഭ്യത ഉറപ്പ്‌ വരുത്താനാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ഒരു കിലോഗ്രാം നാളികേരത്തിന്‌ 16 രൂപ കൊടുക്കാൻ തയ്യാറുള്ള ശ്രീ സജി എബ്രഹാമിന്‌ ഒരൊറ്റ നിബന്ധനയേയൂളളൂ; നാളികേരം എത്തിക്കുന്നതിൽ തടസ്സമൊന്നുമുണ്ടാകരുത്‌, സ്ഥിരമായി ലഭിക്കണം. നമ്മുടെ നാളികേരോത്പാദക സംഘങ്ങൾക്ക്‌ ഇത്‌ ണല്ലോരവസരമാണ്‌. വിപണിയിലെ വിലയിടിവിലേക്ക്‌ ഒരു രജതരേഖയായി കയറ്റുമതി വിപണി മാറുമെന്ന്‌ പ്രതീക്ഷിക്കാം.

നാളികേരത്തിന്‌ പുറമേ വെളിച്ചെണ്ണയും തൂൾതേങ്ങയും കയറ്റുമതി ചെയ്യുന്ന ശ്രീ. സജിക്ക്‌ താൽപര്യമുള്ള മറ്റൊരുൽപന്നം ഫ്രാക്ഷനേറ്റഡ്‌ വെളിച്ചെണ്ണയാണ്‌. വെളിച്ചെണ്ണയിലെ ലോറിക്‌ ആസിഡ്‌, കാപ്രിലിക്‌ ആസിഡ്‌, കാപ്രിക്‌ ആസിഡ്‌ എന്നിവ വേർതിരിച്ചെടുക്കുന്ന ഉൽപന്നമാണ്‌ ഫ്രാക്ഷനേറ്റഡ്‌ വെളിച്ചെണ്ണ. ഇതിന്‌ വ്യാവസായിക മേഖലയിലും ഔഷധ നിർമ്മാണ മേഖലയിലും ഉയർന്ന ഡിമാന്റാണുള്ളത്‌. ശൈത്യരാജ്യങ്ങളിൽ ഈ ഉൽപന്നം വെളിച്ചെണ്ണ പോലെ തണുത്തുറഞ്ഞ്‌ പോകുന്നില്ലയെന്നതും ഇതിന്റെ മറ്റൊരു മേന്മയാണ്‌. ഇതുകൂടാതെ, നാളികേര സംസ്ക്കരണ മേഖലയിലേക്ക്‌ പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ ഇദ്ദേഹം. കയറ്റുമതിയ്ക്കായി എടുക്കുന്ന നാളികേരത്തിൽ വലിപ്പം കുറഞ്ഞവ ഉപയോഗശൂന്യമായി ശേഷിക്കുകയാണ്‌ പതിവ്‌. പ്രാദേശിക വിപണിയിലും ഇവ വിൽക്കാൻ സാധിക്കില്ല. ഇത്തരം നാളികേരം ഉപയോഗിച്ച്‌ തേങ്ങാപ്പാൽ ഉത്പാദിപ്പിക്കുവാനുള്ള ഒരു പദ്ധതി ഇദ്ദേഹത്തിനുണ്ട്‌. കോട്ടയം ജില്ലയിൽ വൈക്കത്തിനടുത്ത്‌ മൂല്യവർദ്ധിത നാളികേരോൽപന്നങ്ങൾ നിർമ്മിക്കുന്ന ബയോപാർക്കും സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നു.
മേൽവിലാസം: ശ്രീ. സജി എബ്രഹാം, ഗ്ലോബൽ എക്സ്പോർട്ട്സ്‌ ആന്റ്‌ ഇംപോർട്ട്സ്‌, നടയ്ക്കൽ പോസ്റ്റ്‌, ഈരാറ്റുപേട്ട - 686124, മൊബെയിൽ : 9447227854

24 Jan 2013

ഡീജെ ഫാം - സങ്കരയിനം തൈകളുടെ സ്വകാര്യ മേഖലയിലെ സ്രോതസ്സ്‌ ഒരു അനുകരണീയ മാതൃക


ബീന എസ്‌.

സങ്കരതെങ്ങിന്റെ ഉത്പത്തി നമ്മുടെ നാടിന്‌ സ്വന്തം. 1932ൽ പ്രമുഖ കേരശാസ്ത്രജ്ഞൻ ഡോ. ജെ. എസ്‌. പട്ടേൽ കൃത്രിമസങ്കരണം വഴി സങ്കരയിനം തെങ്ങുകൾക്ക്‌ ജന്മം നൽകിക്കൊണ്ട്‌ കേരചരിത്രത്തിൽ ഭാരതത്തിന്റെ നാമം സുവർണ്ണലിപികളിൽ എഴുതിച്ചേർത്തു. അദ്ദേഹം നട്ടുപിടിപ്പിച്ച സങ്കര കേരവൃക്ഷങ്ങൾ നീലേശ്വരത്തെ തോട്ടത്തിൽ ഓലപ്പീലിവിരിച്ചാടുന്നു, പക്ഷേ; പിന്നീടങ്ങോട്ട്‌ കേന്ദ്രതോട്ടവിളഗവേഷണ സ്ഥാപനവും കേരളകാർഷിക സർവ്വകലാശാലയടക്കം വിവിധ നാളികേരോത്പാദക സംസ്ഥാനങ്ങളിലെ കാർഷിക സർവ്വകലാശാലകളും ഉയർന്ന ഗുണമേന്മയുള്ള സങ്കര തെങ്ങിനങ്ങൾ പുറത്തിറക്കുന്നുണ്ടെങ്കിലും സ്വകാര്യമേഖലയിൽ ശ്രദ്ധേയമായ ചുവടുവെയ്പ്‌ നടത്തിയത്‌ ശ്രീ. ഡേവിഡ്‌ ലോബോയാണ്‌.
പ്രമുഖ ബ്രീഡറായിരുന്ന പ്രോ. ആന്റണി ഡേവിസിന്റെ വാക്കുകളിൽ നിന്ന്‌ പ്രചോദനം ഉൾക്കൊണ്ടാണ്‌  പൗൾട്രി ഫാമിംഗിൽ ഏർപ്പെട്ടിരുന്ന ശ്രീ. ഡേവിഡ്‌ ലോബോ സങ്കരതെങ്ങിനങ്ങൾ ഉത്പാദിപ്പിക്കുന്നതിന്‌ ഇറങ്ങിത്തിരിച്ചതു. ഇന്തോനേഷ്യയിലും മലേഷ്യയിലുമെല്ലാം ഭക്ഷ്യകാർഷിക സംഘടനയുടെ സഹായത്തോടെ സങ്കര തെങ്ങിനങ്ങൾ ഉത്പാദിപ്പിക്കുന്ന വൻ തോട്ടങ്ങൾ തുടങ്ങുന്നതിന്‌ സാരഥ്യം വഹിച്ചിരുന്ന ഐക്യരാഷ്ട്ര സംഘടനയുടെ കേരവിദഗ്ദ്ധൻ ആയിരുന്നു പ്രോ. ഡേവിസ്‌. "താൻ പറയുന്നതനുസരിച്ച്‌ സങ്കരതെങ്ങുകൾ ഉത്പാദിപ്പിച്ചാൽ നിങ്ങൾക്ക്‌ ഈ രംഗത്ത്‌ മികച്ച സംഭാവനകൾ നൽകാൻ സാധിക്കും" എന്നായിരുന്നു പ്രോ. ഡേവിസിന്റെ വാക്കുകൾ എന്ന്‌ ശ്രീ. ഡേവിഡ്‌ ലോബോ അനുസ്മരിക്കുന്നു.
അതനുസരിച്ച്‌ 1983ൽ തമിഴ്‌നാട്ടിൽ മധുരയ്ക്കടുത്ത്‌ 80 ഹെക്ടറിൽ തോട്ടത്തിന്‌ സ്ഥലം കണ്ടെത്തി.  അവിടെയായിരുന്നു ഡീജെ ഫാമിന്റെ തുടക്കം. പിന്നിടങ്ങോട്ട്‌ മികച്ച മാതൃ-പിതൃവൃക്ഷങ്ങൾ കണ്ടെത്താനുള്ള ശ്രമമായിരുന്നു. പ്രോ. ഡേവിസ്‌ നിർദ്ദേശിച്ച തോട്ടങ്ങളിൽ നിന്നാണ്‌ വിത്തുതേങ്ങകൾ ശേഖരിച്ചതു. കർശന മാനദണ്ഡങ്ങളാണ്‌ വിത്തുതേങ്ങകൾ ശേഖരിക്കാനായി അവലംബിച്ചതെന്ന്‌ ശ്രീ. ലോബോ ഓർക്കുന്നു. "മൂന്ന്‌ വർഷം വേണ്ടിവന്നു വിത്തുതേങ്ങകൾ ശേഖരിക്കാൻ. അഞ്ച്‌ വർഷംകൊണ്ടാണ്‌ ആവശ്യമുള്ളത്ര നടീൽ വസ്തുക്കൾ ലഭിച്ചതു".
തെങ്ങിൻ തൈ നടുന്നതിനുള്ള രൂപരേഖ ചമച്ചതു പ്രോ. ഡേവിസായിരുന്നു. "ഞങ്ങൾ വിശ്വസ്തത്തയോടെ അത്‌ പൈന്തുടരാൻ ശ്രമിച്ചു. അദ്ദേഹം പറഞ്ഞതനുസരിച്ചു. ഇന്ന്‌ ഞങ്ങളുടെ കൈവശം മികച്ച സങ്കരയിനം തെങ്ങുണ്ട്‌. രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്ന്‌ വിത്തുതേങ്ങകൾ ശേഖരിച്ച,​‍്‌ അവയുടെ വർഗ്ഗഗുണങ്ങൾ രേഖപ്പെടുത്തി, അവയെ പല ഗ്രൂപ്പുകളായിത്തിരിച്ചു. പിതൃ വൃക്ഷങ്ങളും മാതൃവൃക്ഷങ്ങളുമായി തരംതിരിച്ചവയിൽ വർഗ്ഗ സങ്കരണം നടത്തിയാണ്‌ സങ്കരയിനം തെങ്ങുകൾ ഞങ്ങൾ ഉരുത്തിരിച്ചെടുത്തത്‌".
പ്രോ. ഡേവിസിന്റെ നിർദ്ദേശമനുസരിച്ച്‌ വംശപാരമ്പര്യമുള്ള, നിറത്തിൽ സവിശേഷത പുലർത്തുന്ന കുറിയ ഇനത്തിൽപ്പെട്ട രണ്ടിനം തെങ്ങുകളെയാണ്‌ മാതൃവൃക്ഷമായി തെരഞ്ഞെടുത്തത്‌. ആൻഡമാൻ നെടിയത്‌, തിപ്തൂർ നെടിയത്‌, നാഗർകോവിൽ നെടിയത്‌, പശ്ചിമതീര നെടിയത്‌ എന്നീ തെരഞ്ഞെടുക്കപ്പെട്ട തെങ്ങിനങ്ങളിലെ വിത്തുതേങ്ങകൾ പിതൃ വൃക്ഷങ്ങൾക്കായി നട്ടുപിടിപ്പിച്ചു. ഗുണമേന്മയെ മുൻനിർത്തി കർശന മാനദണ്ഡങ്ങൾ അനുസരിച്ച്‌ തെരഞ്ഞെടുത്ത ഏറ്റവും നല്ല കുറിയയിനം മാതൃവൃക്ഷങ്ങളും നെടിയയിനം പിതൃവൃക്ഷങ്ങളും മാത്രമാണ്‌ ബ്രീഡിംഗ്‌ തോട്ടത്തിൽ നിലനിർത്തിയിട്ടുള്ളതെന്ന്‌ ശ്രീ. ലോബോ പറഞ്ഞു.
തെരഞ്ഞെടുത്ത മാതൃ-പിതൃ വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചതു 1984ൽ ആണ്‌. അടുത്ത മൂന്ന്‌ വർഷങ്ങൾകൊണ്ട്‌ ഫാം പതിനായിരം തെങ്ങുകളുമായി 200 ഏക്കറിലേക്ക്‌ വളർന്നു. ആദ്യത്തെ സങ്കര തെങ്ങിൻ തൈ ഉത്പാദിപ്പിച്ചതു 1990ൽ ആണ്‌. ഇന്ന്‌ ഡീജെ ഫാമിൽ ഉത്പാദിപ്പിച്ച  10 ലക്ഷം സങ്കരയിനം തെങ്ങുകൾ ദക്ഷിണേന്ത്യയിലെ പല തെങ്ങിൻ തോപ്പുകളിലായി കായ്ഫലം നൽകുന്നു.
വർഷങ്ങളായുള്ള നിരന്തര നിരീക്ഷണങ്ങൾക്കൊടുവിൽ അനുപമ ഗുണമേന്മയുള്ള മാതൃവൃക്ഷം ഉരുത്തിരിച്ചെടുക്കാനായതാണ്‌ ഡി.ജെ. ഫാമിന്റെ വൻനേട്ടങ്ങൾക്ക്‌ കാരണമായി ശ്രീ. ലോബോ ചൂണ്ടിക്കാണിക്കുന്നത്‌.  ഈ മാതൃവൃക്ഷം വളരെ നേരത്തെ, അതായത്‌ 18 മാസങ്ങൾക്കുള്ളിൽ പുഷ്പിക്കാൻ തുടങ്ങും വലിപ്പം കൂടിയ തേങ്ങകളും ഉയർന്ന വിളവും ഇതിന്റെ സവിശേഷതകളാണ്‌. ഡീജേയുടെ ബ്രീഡിംഗ്‌ തോട്ടത്തിൽ ഇത്തരത്തിലുള്ള പതിനായിരത്തിലേറെ കുറിയയിനം മാതൃവൃക്ഷങ്ങളാണുള്ളത്‌.
"ഈ മാതൃവൃക്ഷങ്ങളാണ്‌ ഞങ്ങളുടെ സങ്കരതെങ്ങുകളുടെ അടിത്തറ. മറ്റിനങ്ങളെ അപേക്ഷിച്ച്‌ മൂന്നിലൊന്ന്‌ സമയത്തിനുള്ളിൽ പുഷ്പിക്കുകയും മൂന്നിരട്ടി വിളവ്‌ തരുകയും ചെയ്യുന്ന സങ്കരയിനം തെങ്ങുകളാണ്‌ ഇന്ന്‌ ഇവിടെ ഉത്പാദിപ്പിക്കുന്നത.​‍്‌"
"ഞങ്ങളുടെ മാതൃവൃക്ഷത്തിന്റെ പിതൃ- മാതൃവൃക്ഷങ്ങളെ ഞങ്ങൾക്ക നന്നായറിയാം. ഈ മാതൃവൃക്ഷത്തെ പിതൃവൃക്ഷമായും ഞങ്ങൾക്ക്‌ ഉപയോഗിക്കാം. പക്ഷേ; മാതൃവൃക്ഷമായി ഉപയോഗിക്കുമ്പോഴാണ്‌ ഏറ്റവും മെച്ചപ്പെട്ട സങ്കരതെങ്ങിന്റെ ഉത്പാദനം സാദ്ധ്യമാകുന്നത്‌".
ഡീജേ ഫാമിൽ സങ്കരണ രീതികൾക്ക്‌ സവിശേഷതകളുണ്ട്‌. ചൊട്ടവിരിയുന്നതുവരെ ഇവർ കാത്തുനിൽക്കുന്നില്ല. ചൊട്ട വിരിയുന്നതിന്‌ മുമ്പ്‌ തന്നെ തുറന്ന്‌ ആൺ പൂക്കൾ മുറിച്ച്‌ മാറ്റുകയാണ്‌ ചെയ്യുന്നത്‌. ചൊട്ട തുറക്കാൻ അനുയോജ്യമായ സമയം അനുഭവ സമ്പത്തിലൂടെ ആർജ്ജിക്കുകയാണ്‌ ചെയ്യുന്നതെന്ന്‌ ശ്രീ. ലോബോ പറയുന്നു. പ്രസ്തുത ജോലിയിൽ വിദഗ്ദ്ധരായവർക്ക്‌ അനുയോജ്യസമയം ചൊട്ടകണ്ടാലുടൻ തിരിച്ചറിയാൻ സാധിക്കുമത്രേ. കൃത്യസമയത്ത്‌ തുറക്കാതിരുന്നാൽ പരാഗം പടർന്ന്‌ തുടങ്ങുമെന്നാണ്‌ അദ്ദേഹത്തിന്റെ അഭിപ്രായം. നേരത്തെ തുറന്നാൽ തേങ്ങകൾ പാകമാകുകയുമില്ല. പരാഗങ്ങൾ ശേഖരിച്ച്‌ ലബോറട്ടറിയിൽ സൂക്ഷിക്കുകയാണ്‌ ചെയ്യുന്നത്‌.
പ്രധാനമായി മൂന്നിനം സങ്കരതെങ്ങുകളാണ്‌ ഡീജേ ഉരുത്തിരിച്ചെടുത്തിരിക്കുന്നത്
‌, സമ്പൂർണ്ണ, പുഷ്ക്കല, വിശ്വാസ്‌. ഇവയിൽ 'സമ്പൂർണ്ണ' പൊതുവേയുള്ള ഉപയോഗം ലക്ഷ്യമിട്ടാണ്‌ പുറത്തിറക്കിയത്‌. രണ്ട്‌ വർഷത്തിനുള്ളിൽ കായ്ക്കുന്ന ഈയിനത്തിൽ പ്രതിവർഷം 250 ഓളം തേങ്ങ പിടിക്കുന്നു. ഇളനീർ വിളവെടുക്കുമ്പോൾ 30 ശതമാനത്തിലധികം വിളവിൽ വർദ്ധനയുണ്ടാകുമെന്നാണ്‌ കർഷകരുടെ അനുഭവം.ഏഴ്‌ മാസം പ്രായമായ കരിക്കിൽ 500 മി. ലി. വെള്ളമുണ്ടാകും, അതും മാധുര്യമേറിയത്‌. 200 ഗ്രാമാണ്‌ കൊപ്രതൂക്കം.
'പുഷ്ക്കല' ഇളനീരിന്റെ ഉപയോഗത്തിന്‌ പ്രത്യേകമായി വികസിപ്പിച്ചെടുത്തത്താണ്‌. ഇതിൽ 600 മുതൽ 800 മി.ലി. വരെ വെള്ളമുണ്ടാകും. ഇളനീർ നേരിട്ട്‌ കുടിക്കുന്നതിനേക്കാളേറെ കരിക്കിൻവെള്ളം സംസ്ക്കരിക്കുന്ന യൂണിറ്റുകൾക്കാണ്‌ ഈയിനം ഏറെ പ്രയോജനപ്രദം.
തെങ്ങുകൃഷിക്ക്‌ അത്ര അനുകൂലമല്ലാത്ത പരിസ്ഥിതികളിൽ കൃഷി ചെയ്യുന്നതിന്‌ യോജിച്ചതാണ്‌ 'വിശ്വാസ്‌.' തേങ്ങയ്ക്ക്‌ അൽപ്പം വലിപ്പം കുറവാണെങ്കിലും നന്നായി പരിപാലിച്ചാൽ ജലസേചനം കുറഞ്ഞാലും നല്ല വിളവ്‌ നൽകുന്നു. കരിക്കിൽ 300 മി. ലി. വെള്ളവും, നല്ല കൊപ്രത്തൂക്കവുമുണ്ട്‌.
ശ്രീ. ലോബോയുടെ അഭിപ്രായത്തിൽ ടി ത ഡി ഇനങ്ങളേക്കാൾ ഡി ത ടി ഇനങ്ങളാണ്‌ കൃഷി ചെയ്യാൻ ഉത്തമം. ഡീജേ സങ്കരങ്ങളെല്ലാം തന്നെ രോഗ, കീടാക്രമണങ്ങൾക്കെതിരെ നെടിയ ഇനങ്ങളേയും കുറിയ ഇനങ്ങളേയും അപേക്ഷിച്ച്‌ മെച്ചപ്പെട്ട പ്രതിരോധക്ഷമത കാണിക്കുന്നുവേന്നാണ്‌ അദ്ദേഹം അവകാശപ്പെടുന്നത്‌.
തമിഴ്‌നാട്ടിൽ മധുരയിലും അമ്പൂരും കർണ്ണാടകയിലെ ബെയ്‌ലൂരും ഗോവയിലുമായി 450 ഏക്കറിലായി ഡീജേ ഫാം പ്രവർത്തിക്കുന്നു. ഡീജേ സങ്കരങ്ങൾക്ക്‌ നല്ല ഡിമാന്റാണുള്ളത്‌. രണ്ടു വർഷത്തേക്കു മുൻകൂട്ടിയുള്ള ബുക്കിംഗാണ്‌ നടക്കുന്നതെന്ന്‌ ശ്രീ ലോബോ പറയുന്നു. പ്രതിവർഷം അഞ്ചു ലക്ഷം തൈകളാണ്‌ ഇപ്പോൾ ഉത്പാദിപ്പിക്കുന്നത്‌.  മൂന്നു നാലു വർഷത്തിനുള്ളിൽ ഉത്പാദനം 10 ലക്ഷത്തിൽ എത്തിക്കുവാനും 6-7 വർഷത്തിനുള്ളിൽ 20 ലക്ഷമായി ഉയർത്തുവാനുമാണ്‌ അദ്ദേഹത്തിന്റെ ഉദ്ദേശ്യം. ഡിമാന്റ്‌ കൂടുതലും തമിഴ്‌നാട്ടിൽ നിന്നാണ്‌. യാതൊരു പരസ്യപ്രചാരണവുമില്ലാതെ അനുഭവസ്ഥർ പറഞ്ഞത്‌ കേട്ടറിഞ്ഞാണ്‌ തൈകളുടെ വിപണനം നടക്കുന്നത്‌.
ലാഭത്തേക്കാളേറെ കർഷക സേവനം ലക്ഷ്യമിടുന്ന ശ്രീ. ഡേവിഡ്‌ ലോബോയുടെ ഭാവി പരിപാടികളിൽ നാളികേരത്തിന്റെ മൂല്യവർദ്ധനയാണ്‌ അടുത്ത പടി. കർഷക ക്ഷേമം മുൻനിർത്തിക്കൊണ്ടു തന്നെ അവരെ മധ്യവർത്തികളുടെ കരാളഹസ്തങ്ങളിൽ നിന്ന്‌ രക്ഷിക്കാനായി നീരയിൽ നിന്ന്‌ പാം ഷുഗർ ഉത്പാദിപ്പിക്കുന്നതിനുള്ള ഒരു പദ്ധതി ഒരു വർഷത്തിനുള്ളിൽ ഗോവയിൽ ആരംഭിക്കുവാൻ അദ്ദേഹം ലക്ഷ്യമിടുന്നു. അടുത്ത രണ്ടു വർഷത്തിനുള്ളിൽ കരിക്കിൻ വെള്ളം പായ്ക്കു ചെയ്യുന്ന യൂണിറ്റ്‌ സ്ഥാപിക്കുകയെന്നതാണ്‌ ശ്രീ ലോബോയുടെ സ്വപ്ന പദ്ധതികളിൽ രണ്ടാമത്തേത്‌.
കർഷകരോട്‌ അദ്ദേഹത്തിനു പറയാനുള്ളത്‌ തന്റെ അനുഭവ സമ്പത്തിന്റെ സുഗന്ധം പുരണ്ട വാക്കുകളാണ്‌. 'ഒരു ഏക്കറിൽ നിന്ന്‌  ഒരു ലക്ഷത്തിലേറെ രൂപ  വരുമാനമുണ്ടാക്കുന്ന ചെറുകിട കർഷകരെ എനിക്ക്‌ നേരിട്ട്‌ അറിയാം. തെങ്ങുകൃഷിയാണ്‌ ഏറ്റവും മികച്ച ബിസിനസ്സ്‌.' കർഷകർക്ക്‌ ഉദ്ദേശിച്ച പ്രയോജനം ലഭിക്കുന്നതു വരെ വിൽപന പൂർണ്ണമാകുന്നില്ലായെന്ന്‌ വിശ്വസിക്കുന്ന ഡേവിഡ്‌ ലോബോ കർഷകന്‌ വിൽപനാനന്തര സേവനവും നൽകുന്നുണ്ട്‌. കർഷകരുടെ തോട്ടങ്ങൾ നേരിട്ട്‌ സന്ദർശിച്ച്‌ യഥാസമയത്തുള്ള പരിപാലന രീതികൾ മനസ്സിലാക്കികൊടുക്കുകയും കുറവുകൾ കണ്ടെത്തി പരിഹാരം  നിർദ്ദേശിക്കുകയും ചെയ്യുന്നു. തീർച്ചയായും, കേരകർഷക  സമൂഹത്തിന്‌ അക്ഷരാർത്ഥത്തിൽ സേവനം തന്നെയാണ്‌ ശ്രീ ഡേവിഡ്‌ ലോബോ ചെയ്യുന്നത്‌.സങ്കര തെങ്ങിനങ്ങളുമായി അദ്ദേഹം ജൈത്രയാത്ര തുടരട്ടെ.
മൊബെയിൽ: 9900267361,

20 Sept 2012

ചങ്ങാതി ദമ്പതികളുടെ കഥ കേൾക്കൂ


ബീന എസ്‌
തെങ്ങുകയറ്റക്കാരെ കിട്ടാതെ നിസ്സഹായരായ കേരകർഷകർക്ക്‌ സകല വിധത്തിലും
ആശ്വാസം തന്നെയായിരുന്നു തെങ്ങിന്റെ ചങ്ങാതികൾ, വേനലിൽ വലഞ്ഞ പഥികന്‌
ദാഹജലം ലഭിച്ചതുപോലെ. കേവലം വിളവെടുപ്പ്‌ മാത്രമല്ല, തെങ്ങിന്റെ മണ്ട
വൃത്തിയാക്കലും രോഗകീട പരിചരണത്തിനായി മരുന്ന്‌ തളിക്കലുമെല്ലാം
തെങ്ങുകയറ്റയന്ത്രത്തിന്റെ സഹായത്തോടെ ചങ്ങാതിക്കൂട്ടം നിർവ്വഹിച്ചു
പോരുന്നു. ഇതിനെല്ലാമുപരി, തെങ്ങിൽ വർഗ്ഗസങ്കരണം നടത്താനും ഈ
ചങ്ങാതിമാർക്കാവും. ഈ വിധ പ്രവർത്തനങ്ങൾക്കെല്ലാം ഇവരെ
പ്രാപ്തരാക്കുന്നതിനുതകുന്ന പരിശീലന പരിപാടിയാണ്‌ പോയ വർഷം ചിങ്ങം ഒന്നാം
തീയതി (ആഗസ്റ്റ്‌ 17) ബോർഡ്‌ നടപ്പിലാക്കായത്‌. പരിശീലന പരിപാടിയുടെ 5000
എന്ന നിർദ്ദിഷ്ട ലക്ഷ്യം മറികടന്ന്‌ 5583 ചങ്ങാതിമാരെയാണ്‌
പരിശീലിപ്പിച്ചതു. തെങ്ങുകയറ്റ യന്ത്രവുമായി കേരകർഷകമദ്ധ്യത്തിലേയ്ക്കിറങ്ങി
, കർഷകന്റേയും കൽപവൃക്ഷത്തിന്റേയും ചങ്ങാതിമാരായി മാറിയ ഇവരിൽ പലരുടേയും വിജയകഥകൾ നാം മുൻലക്കങ്ങളിൽ വായിച്ചറിഞ്ഞതാണ്‌. ഇനിയിപ്പോൾ, ദമ്പതികൾ തെങ്ങിന്റെ ചങ്ങാതിമാരായ കഥ കേൾക്കാം.
എറണാകുളം ജില്ലയിൽ പിറവത്തിനടുത്തുള്ള പാമ്പാക്കുടയിലാണ്‌ സാജു
ജോർജ്ജിന്റെ താമസം. സാജുവിന്റെ ഭാര്യ കൊച്ചുത്രേസ്യ. ബോർഡ്‌ എറണാകുളം
ജില്ലയിലെ തിരുമാറാടിയിൽ ഇക്കഴിഞ്ഞ ജനുവരി മാസത്തിൽ സംഘടിപ്പിച്ച
തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പരിശീലന പരിപാടിയിലാണ്‌ സാജു ജോർജ്ജ്‌
പരിശീലനം നേടിയത്‌. ഭർത്താവിൽ നിന്ന്‌ പ്രചോദനം ഉൾക്കൊണ്ടെന്നോ,
പ്രേരണനിമിത്തമെന്നോ, എന്നെല്ലാം പറയാം കൊച്ചുത്രേസ്യയും പരിശീലനത്തിൽ
പങ്കെടുത്തു.
പാമ്പാക്കുടയിലെ ചങ്ങാതിക്കൂട്ടം പരിശീലനത്തിന്റെ ആദ്യബാച്ചിൽ നിന്ന്‌
ഫെബ്രുവരി മാസത്തിൽ കൊച്ചുത്രേസ്യയും തെങ്ങിന്റെ ചങ്ങാതിയായി. ജീവിത
സമരമുന്നണിയിലേക്ക്‌ സധൈര്യം മുന്നിട്ടിറങ്ങാൻ അവർക്ക്‌ തുണയായതോ
തെങ്ങുകയറ്റ യന്ത്രവും കരഗതമായ പരിശീലനത്തിന്റെ പിൻബലവും.
സാജു ജോർജ്ജിന്റെ വാക്കുകൾ തന്നെ കേൾക്കാം. "ഞങ്ങൾ രാമമംഗലം, മാറാടി,
മണീട്‌ തുടങ്ങിയ സ്ഥലങ്ങളിലാണ്‌ പതിവായി തെങ്ങുകയറുന്നത്‌. ഒരു ദിവസം 60
മുതൽ 70 വരെ തെങ്ങിൽ കയറും. ഒരു തെങ്ങിൽ കയറി തേങ്ങ ഇടുന്നതിന്‌ 20
രൂപയാണ്‌ കൂലി. തേങ്ങ ഇടുന്നതിനൊപ്പം തെങ്ങിന്റെ മണ്ടയും
വൃത്തിയാക്കിക്കൊടുക്കും. ആവശ്യപ്പെടുന്നവർക്ക്‌ മരുന്ന്‌ തളിച്ച്‌
കൊടുക്കാറുമുണ്ട്‌. അതിന്‌ 30 രൂപ മുതൽ 40 രൂപ വരെ കിട്ടാറുണ്ട്‌. കൂലി
ആവശ്യപ്പെടേണ്ട കാര്യവുമില്ല; എല്ലാവരും അറിഞ്ഞു തരുന്നവരാണ്‌."
"ഞങ്ങൾ രണ്ടുപേരും ഒരുമിച്ചാണ്‌ തെങ്ങ്‌ കയറാൻ പോകുന്നത്‌. തെങ്ങിന്റെ
എണ്ണം കൂടുതലാണെങ്കിൽ ഒരാൾ തെങ്ങിൽ കയറുമ്പോൾ മറ്റേയാൾ യന്ത്രം മറ്റൊരു
തെങ്ങിൽ കയറാൻ സൗകര്യപ്രദമായ വിധം സെറ്റ്‌ ചെയ്ത്‌ (സജ്ജമാക്കി)
വയ്ക്കും."
"എല്ലാദിവസവും തെങ്ങു കയറാൻ പോകുന്നുണ്ട്‌. ഒരു ദിവസം 1500 രൂപയോളം ഞങ്ങൾ
സമ്പാദിക്കുന്നുണ്ട്‌. ഒരു ഓട്ടോറിക്ഷ സ്വന്തമായി വാങ്ങിക്കാൻ സാധിച്ചു.
ഇപ്പോൾ ഓട്ടോറിക്ഷയിലാണ്‌ തെങ്ങ്‌ കയറാൻ പോകുന്നത്‌. തൊടുപുഴ വരെ പോയി
തേങ്ങയിട്ട്‌ കൊടുക്കുന്നുണ്ട്‌."
തെങ്ങുകയറാൻ പോകുന്നതിനുമുമ്പ്‌ കൊച്ചിൻ റിഫൈനറിയിൽ കരാർ അടിസ്ഥാനത്തിൽ
ജോലിക്ക്‌ പോകുകയായിരുന്നു സാജു ജോർജ്ജ്‌. ഒരു മാസം 6000 രൂപയായിരുന്നു
വരുമാനം. കൊച്ചുത്രേസ്യയാകട്ടെ തൊഴിലുറപ്പ്‌ പദ്ധതിയ്ക്ക്‌
കീഴിലായിരുന്നു ജോലി ചെയ്തിരുന്നത്‌. രാവിലെ 8.30ന്‌ ജോലിക്ക്‌ പോയാൽ
വൈകുന്നേരമാകും തിരിച്ചെത്തുമ്പോൾ; വരുമാനമാകട്ടെ തുച്ഛവും.
"ഇപ്പോഴാകട്ടെ നമ്മുടെ സൗകര്യമനുസരിച്ച്‌ ജോലിക്ക്‌ പോയാൽ മതി.
വീട്ടുകാര്യങ്ങൾ നോക്കാനും മക്കളെ ശ്രദ്ധിക്കാനും സമയം ആവശ്യത്തിനുണ്ട്‌.
ഇടയ്ക്കിടെ വീട്ടിൽ വരാം. കൈനിറയെ ജോലിയും അതിനനുസരിച്ച്‌ വരുമാനവും,"
മനം നിറയെ സന്തോഷത്തോടെ കൊച്ചുത്രേസ്യ പറയുന്നു.
തെങ്ങുകയറ്റം തുടങ്ങുന്നതിനു മുൻപ്‌ പ്രമേഹരോഗിയായിരുന്ന സാജുവിന്റെ
രക്തത്തിലെ പഞ്ചസാരയുടെ തോത്‌ ഇപ്പോൾ സാധാരണ നിലയിലാണ്‌. നല്ല വ്യായാമം
ലഭിക്കുന്നതിനാലാകാം ഈ വ്യത്യാസം എന്നാണ്‌ ഡോക്ടർ അഭിപ്രായപ്പെട്ടതെന്ന്‌
സാജു പറയുന്നു.
രണ്ട്‌ പെൺകുട്ടികളാണ്‌ സാജു-കൊച്ചുത്രേസ്യ ദമ്പതികൾക്ക്‌. പത്താം തരം
പാസായ ഈ ദമ്പതികൾ തെങ്ങുകയറ്റ ജോലിയിൽ സംതൃപ്തരാണ്‌. ഒട്ടേറെപേർ
തെങ്ങുകയറാനായി ഇവരെ സമീപിക്കുന്നുണ്ട്‌. ഓണത്തിന്‌ മുമ്പായി 1000
തെങ്ങ്‌ കയറാനായി ലഭിച്ച 'ഓർഡർ' പൂർത്തിയാക്കുന്നതിനുള്ള തിരക്കിലാണിവർ.
മേൽവിലാസം: സാജു ജോർജ്ജ്‌, പുന്നച്ചോട്ടിൽ, മേമുറി, പാമ്പാക്കുട പി.ഒ.,
എറണാകുളം-686667. മൊബെയിൽ: 8606385536.
നാളികേര വികസന ബോർഡ്‌, കൊച്ചി-11

19 Aug 2012

കൽപവൃക്ഷത്തിൽ കിനിയുന്ന മധുരം, തിരുമധുരം


ബീന എസ്‌

നാളികേരത്തിന്റെ വിലയിടിവ്‌ കേരകർഷകർക്കെന്നും വെല്ലുവിളിയാണ്‌.  കർഷകന്‌
ലഭിക്കുന്ന വിലയിൽ മാത്രമേ കുറവുണ്ടാകാറുള്ളൂവേന്നതും വിപണിയിൽ
നാളികേരത്തിന്‌ താരതമ്യേന നല്ല വില കൊടുക്കേണ്ടിവരുന്നുവേന്നതും മറ്റൊരു
വസ്തുത. വിളയുന്ന നാളികേരത്തിന്റെ അധികപങ്കും മലയാളികൾ ഉപയോഗിച്ച്‌
തീർക്കുകയാണ്‌ ചെയ്യുന്നത്‌. മിച്ചമുള്ളവ കൊപ്രയും വെളിച്ചെണ്ണയുമായി
വിപണിയിലെത്തുന്നു. വളരെ തുച്ഛമായ ഒരു പങ്ക്‌ മാത്രമാണ്‌ തൂൾതേങ്ങ,
വെർജിൻ വെളിച്ചെണ്ണ, ചിപ്സ്‌, തേങ്ങപ്പാൽ, തേങ്ങപ്പാൽപൊടി തുടങ്ങിയ
മൂല്യവർദ്ധിത ഉൽപന്നങ്ങളായി മാറുന്നത്‌. ചെറിയൊരു ശതമാനം കരിക്കായും
വിപണിയിലെത്തുന്നു.
മറ്റേതൊരു നാളികേരോത്പാദക രാജ്യത്തേയും സ്ഥിതി ഇതിൽ നിന്നും
വ്യത്യസ്തമല്ല. ഫിലിപ്പീൻസ്‌, ഇന്തോനേഷ്യ, തായ്‌ലന്റ്‌ എന്നിവിടങ്ങളിലും
വിളയുന്ന നാളികേരത്തിന്റെ ഭൂരിഭാഗവും ആഭ്യന്തര ഉപഭോഗത്തിനായി
ഉപയോഗിക്കുകയാണ്‌ ചെയ്യുന്നത്‌. തായ്‌ലന്റിൽ 60 ശതമാനത്തോളം നാളികേരം
തേങ്ങപ്പാലായി പാചക ആവശ്യത്തിന്‌ ഉപയോഗിക്കുകയാണെന്നാണ്‌ ഇക്കഴിഞ്ഞ
ജൂലായ്‌ മാസത്തിൽ കൊച്ചിയിൽ നാളികേര വികസന ബോർഡ്‌ ആതിഥ്യമരുളിയ
കൊക്കോടെക്‌ അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുത്ത തായ്‌ലന്റ്‌ പ്രതിനിധി
വ്യക്തമാക്കിയത്‌. പക്ഷേ; ഇവിടങ്ങളിൽ നിന്നെല്ലാം തന്നെ വൈവിധ്യമാർന്ന
നാളികേരോൽപന്നങ്ങൾ അനവധി വിദേശരാജ്യങ്ങളിലേക്ക്‌ കയറ്റുമതി
ചെയ്യുന്നുണ്ട്‌. ഇവയിൽ ശ്രദ്ധേയമായത്‌ 'കോക്കനട്ട്‌ ഷുഗർ'
എന്നറിയപ്പെടുന്ന നമ്മുടെ തെങ്ങിൻ ചക്കരയാണ്‌. അക്ഷരാർത്ഥത്തിൽ തന്നെ 45-
‍ാമത്‌ കൊക്കോടെക്കിലെ താരം കോക്കനട്ട്‌ ഷുഗർ ആയിരുന്നു.
ഇന്തോനേഷ്യയിൽ നിന്നെത്തിയ ബഞ്ചമിൻ റിപ്പിൾ, തായ്‌ലന്റിൽ നിന്നുവന്ന
സാരാപീ യുവോ ഡിയോംഗ്‌ എന്നിവർ കോക്കനട്ട്‌ ഷുഗർ അന്നാട്ടിലെ കേരകർഷകന്‌
നൽകുന്ന വരുമാന മെച്ചത്തെക്കുറിച്ച്‌ കണക്കുകൾ നിരത്തി. നമ്മുടെ
രാഷ്ട്രപിതാവ്‌ മഹാത്മജി ദശാബ്ദങ്ങൾക്ക്‌ മുമ്പ്‌ തന്നെ കോക്കനട്ട്‌ ഷുഗർ
ഇന്ത്യയുടെ ദാരിദ്രനിർമ്മാർജ്ജനത്തിന്‌ മുതൽക്കൂട്ടാകുമെന്ന്‌
ദീർഘവീക്ഷണം ചെയ്തിരുന്നു. കഷ്ടപ്പാടുകൾക്ക്‌ അറുതി വരുത്തുന്ന
മറുമരുന്നായാണ്‌ ഗാന്ധിജി തെങ്ങിൻ ചക്കരയെ വിശേഷിപ്പിച്ചതു. നമ്മുടെ
നാട്ടുകാർ മറവിയിലേക്ക്‌ തള്ളിയ ഈ ആപ്തവാക്യം മറുനാട്ടുകാർക്ക്‌
വേദവാക്യമാകുന്നു. കോക്കനട്ട്‌ ഷുഗർ ഉത്പാദകരുടെ ഭൂരിഭാഗം
വെബ്സൈറ്റുകളിലും മഹാത്മജിയുടെ സന്ദേശം ഉദ്ധരിച്ചിട്ടുള്ളതായി കാണാം.
പ്രവാസി അമേരിക്കന്റെ മഹനീയ ദൗത്യം
മലയാളി പിറന്ന്‌ വീഴുമ്പോൾതന്നെ പറന്നുപോകാൻ ആഗ്രഹിക്കുന്ന വാഗ്ദത്ത
ഭൂമിയായ അമേരിക്കയിൽ നിന്ന്‌ ഇന്തോനേഷ്യയിലെ ദ്വീപുകളിലെത്തി, ചെറുകിട
കേരകർഷകരുടെ ഉന്നമനത്തിനായി അഹോരാത്രം പ്രയത്നിക്കുന്നതിലൂടെയാണ്‌
ബിഗ്ട്രീ ഫാംസ്‌ സ്ഥാപകനും ചീഫ്‌ എക്സിക്യുട്ടീവ്‌ ആഫീസറുമായ ബഞ്ചമിൻ
റിപ്പിൾ ശ്രദ്ധേയനാകുന്നത്‌.1996 ൽ ഇന്തോനേഷ്യയിലെ ബാലിയിൽ ആരംഭിച്ച
ബിഗ്‌ ട്രീ ഫാംസ്‌ ഇന്തോനേഷ്യ ഒട്ടാകെയുള്ള ചെറുകിട കേരകർഷകരെ
സംരക്ഷിക്കുന്നു.
കേരകർഷകരുമായും കേരകർഷക സമൂഹവുമായും നല്ല സാമൂഹ്യബന്ധം പുലർത്തുന്ന ബിഗ്‌
ട്രീ ഫാംസ്‌ കർഷകരുടെ ആവശ്യങ്ങളും അവരുടെ ആശകളും ആശങ്കകളും സ്വപ്നങ്ങളും
സ്വന്തമാക്കി പ്രവർത്തിക്കുന്നു.
ഇന്തോനേഷ്യയിലെത്തിയ സമയത്ത്‌ തുണ്ടുഭൂമിയിൽ പച്ചക്കറികൃഷി ആരംഭിച്ച
ബിഗ്ട്രീഫാംസ്‌ 10 ഏക്കറിലധികം ഭൂമിയിൽ വിവിധയിനം വിളകൾ കൃഷി ചെയ്ത്‌
ഇന്തോനേഷ്യയാകെ പടർന്ന്‌ പന്തലിച്ച്‌ നിൽക്കുന്നു. കശുമാവ്‌, കൊക്കോ,
തെങ്ങ്‌ എന്നീ വിളകളിൽ നിന്ന്‌ മൂല്യവർദ്ധിതോൽപന്നങ്ങൾ
വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിച്ച്‌ വിപണനം നടത്തുന്ന വൻ വിപണന ശൃംഖല
തന്നെ കമ്പനിക്ക്‌ സ്വന്തമായുണ്ട്‌.
ഇന്തോനേഷ്യയിലെ കേരകർഷകരുടെ ദുരിതങ്ങൾക്ക്‌ അറുതി വരുത്തുന്നതിനായി
മഹാത്മജിയുടെ വാക്കുകളിൽ നിന്ന്‌ പ്രചോദനമുൾക്കൊണ്ടാണ്‌ കോക്കനട്ട്‌ ഷുഗർ
സംസ്ക്കരണത്തിലേക്ക്‌ തിരിഞ്ഞതെന്ന്‌ റിപ്പിൾ പറയുന്നു. ലോകത്തെ ഏറ്റവും
പുരാതനമായ മധുരമാണ്‌ കോക്കനട്ട്‌ ഷുഗർ. ഇന്തോനേഷ്യയിൽ പാചകാവശ്യങ്ങൾക്കും
നാട്ടുമരുന്നുകളിലും ഇത്‌ ഒരുപോലെ ഉപയോഗിച്ച്‌ വരുന്നു.
തെങ്ങിൻ പഞ്ചസാരയുടെ ഗ്ലൈസമിക്‌ ഇൻഡക്സ്‌ (അതിലെ അന്നജത്തിന്റെ സ്വാധീനം
ഭക്ഷണത്തിനു ശേഷം രക്തത്തിലെ പഞ്ചസാരയുടെ തോതിൽ വരുത്തുന്ന മാറ്റം) വളരെ
കുറവാണ്‌. അത്‌ 35 ആണെന്ന്‌ കണക്കാക്കപ്പെട്ടിരിക്കുന്നു. സൂക്രോസാണ്‌
ഇതിൽ ഭൂരിഭാഗവും. ചെറിയ തോതിൽ ഗ്ലൂക്കോസും ഫ്രക്ടോസും അടങ്ങിയിട്ടുണ്ട്‌.
പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്‌, ഇരുമ്പ്‌ എന്നിവയ്ക്കു പുറമെ വിറ്റാമിൻ
ഡിയുടെയും സിയുടെയും സമൃദ്ധമായ സ്രോതസ്‌ ആണ്‌ കോക്കനട്ട്‌ ഷുഗർ.
ഇന്തോനേഷ്യയിലെ ജാവ കേന്ദ്രീകരിച്ചാണ്‌ ബിഗ്‌ ട്രീ ഫാംസിന്റെ കോക്കനട്ട്‌
ഷുഗർ ഉത്പാദനം. ഇവിടെ കേരകർഷകരുടെ ശരാശരി കൃഷി സ്ഥലം ഒരു ഹെക്ടറോളം വരും.
തെങ്ങിൻ തോട്ടങ്ങളിലെ 40 മുതൽ 50 വരെ തെങ്ങുകൾ നീര ചെത്തുന്നതിനായി
മാറ്റി നിർത്തുന്നു. ബാക്കി തെങ്ങുകളിൽ നിന്നാണ്‌ തേങ്ങ ഇട്ട്‌
എടുക്കുന്നത്‌. ജാവയിൽ കർഷകർ തന്നെയാണ്‌ തെങ്ങിൽ കയറി തെങ്ങ്‌ ചെത്തി നീര
ശേഖരിക്കുന്നത്‌. മറ്റു പ്രദേശങ്ങളിൽ ഭൂവുടമകൾ തെങ്ങ്‌ ചെത്താൻ
തൊഴിലാളികളെ നിയോഗിക്കാറാണ്‌ പതിവേന്ന്‌ റിപ്പിൾ പറഞ്ഞു.
ബിഗ്ട്രീ ഫാംസ്‌ കർഷകരെ ജൈവരീതിയിൽ തെങ്ങുകൃഷി ചെയ്യാൻ
പരിശീലിപ്പിക്കുന്നു. അതിനായി കമ്പനിയ്ക്ക്‌ പ്രത്യേകവിഭാഗം
തന്നെയുണ്ട്‌. കർഷകർ ശേഖരിക്കുന്ന നീര സ്വന്തം വീടുകളിൽതന്നെ
സംസ്ക്കരിക്കുകയായിരുന്നു പതിവ്‌. ഉൽപന്നം വിപണിയിൽ സ്വീകാര്യമാകണമെങ്കിൽ
ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌. അതിനാൽ
ബിഗ്ട്രീഫാംസ്‌ അതിനായി സംസ്ക്കരണ കേന്ദ്രങ്ങൾ ഉണ്ടാക്കി. 50 മുതൽ 70 വരെ
കർഷകർ ഉൾപ്പെട്ട കർഷക കൂട്ടായ്മകളുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന
സംസ്ക്കരണ കേന്ദ്രങ്ങളിൽ നീരയിൽ നിന്ന്‌ അവർ തെങ്ങിൻ
ചക്കരയുണ്ടാക്കുന്നു. ഇതിനായി കർഷകരുമായി കമ്പനി കരാറിൽ ഏർപ്പെടുന്നു.
സംസ്ക്കരണ സൗകര്യങ്ങൾ സ്വന്തമാക്കുന്നതിനായി കർഷക സമൂഹം ഒരു നിശ്ചിത
കാലയളവിലേക്ക്‌ കുറഞ്ഞ വിലയ്ക്ക്‌ തെങ്ങിൻ ചക്കര കമ്പനിക്ക്‌
നൽകാമെന്നതാണ്‌ കരാർ.

സംസ്ക്കരണകേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാൻ കർഷകരെ
പ്രാപ്തരാക്കുകയും ചെയ്യുന്നുണ്ട്‌ കമ്പനി. തെങ്ങിൻ ചക്കര
നിർമ്മാണത്തിന്റെ പരമ്പരാഗത അറിവ്‌ കർഷകർക്ക്‌ സ്വന്തമാണ്‌. പരമ്പരാഗത
രീതിയിലാണ്‌ തെങ്ങിൻ ചക്കര നിർമ്മാണമെങ്കിലും ഭക്ഷ്യസുരക്ഷാമാനദണ്ഡങ്ങൾ
പാലിക്കുന്നതിനാൽ വിപണിയിൽ ഉൽപന്നത്തിന്റെ സ്വീകാര്യതയും ഡിമാന്റും
വർദ്ധിക്കുന്നു.
7000 കേര കർഷകർ ഉൾപ്പെട്ട കൂട്ടായ്മകളോടൊത്താണ്‌ കമ്പനി
പ്രവർത്തിക്കുന്നത്‌. തെങ്ങിൻ ചക്കരയുടെ മൂല്യവർദ്ധന നടത്തി തരികൾ
(ഗ്രാന്യൂൾസ്‌) ആയി പഞ്ചസാര രൂപത്തിൽ ബിഗ്‌ ട്രീ ഫാംസ്‌ 'സ്വീറ്റ്‌ ട്രീ'
ബ്രാൻഡിൽ തെങ്ങിൻ പഞ്ചസാര വിപണിയിലെത്തിക്കുന്നു.
കർഷകരിൽ നിന്ന്‌ കമ്പനി നേരിട്ട്‌ ഉൽപന്നം വാങ്ങുകയാണ്‌ ചെയ്യുന്നത്‌.
തെങ്ങിൻ ചക്കര ഇരുണ്ട നിറത്തിൽ പശിമയുള്ള ഉൽപന്നമായാണ്‌ ലഭിക്കുന്നത്‌. ഈ
ഉൽപന്നം ബിഗ്‌ ട്രീ ഫാംസിന്റെ ഫാക്ടറിയിൽ ആധുനിക യന്ത്രസഹായത്തോടെ
സംസ്ക്കരിച്ചാണ്‌ തെങ്ങിൻ പഞ്ചസാരയാക്കി മാറ്റുന്നത്‌. ചക്കരയിലെ ഈർപ്പം
അകറ്റുന്നതിനായി വാട്ടർ ജാക്കറ്റ്‌ ടണലുകളിലൂടെ കടത്തിവിട്ട്‌
ഉരുക്കുന്നു. വളരെ താഴ്‌ന്ന താപനിലയിൽ ചൂടുവെള്ളം നിറഞ്ഞ ആവരണമുള്ള
ടണലുകളിലൂടെ കടന്നു പോകുന്ന ചക്കരയിലെ ഈർപ്പാംശം ആവിയായി പോകുന്നു.
പിന്നീടുള്ള സംസ്ക്കരണം പൂർണ്ണമായും മനുഷ്യസഹായത്തോടെ മാത്രമേ
സാദ്ധ്യമാകൂ. ഉരുകിയ ചക്കര യന്ത്രസഹായമില്ലാതെ വലിയ പാത്രങ്ങളിൽ നീളമുള്ള
പിടിയുള്ള ബൗൾ (യീംഹ) ഉപയോഗിച്ച്‌ തിരിച്ചും മറിച്ചും ഇളക്കി തിരുമ്മി
തണുപ്പിച്ച്‌ പരലുകളാക്കിയെടുക്കുന്നു. പിന്നീട്‌ പലതരം ഡ്രയറുകളുടെ
സഹായത്തോടെ ഉണക്കിയെടുക്കുന്ന ഉൽപന്നം പഞ്ചസാര തരികളായി  പായ്ക്ക്‌
ചെയ്യുന്നു. ഉൽപന്നത്തിന്റെ പായ്ക്കിംഗ്‌ മറ്റ്‌ ഫാക്ടറികളിലാണ്‌
ചെയ്യുന്നത്‌. നൂറ്‌ ശതമാനവും ജൈവോൽപന്നങ്ങളാണ്‌ ബിഗ്‌ ട്രീ ഫാംസ്‌
ഉത്പാദിപ്പിക്കുന്നത്‌.
ഇവിടെ സംരഭകർതന്നെ ഉൽപന്ന വിപണനത്തിനും സൗകര്യമൊരുക്കുന്നു. അതോടൊപ്പം
ശൃംഖലയിലെ ഏറ്റവും താഴെയുള്ള കണ്ണിയായ കർഷകന്‌ മൂല്യവർദ്ധനവിലൂടെ
മെച്ചപ്പെട്ട വരുമാനം ലഭ്യമാക്കുകയും ചെയ്യുന്നു. ഇന്തോനേഷ്യയിലെ പത്ത്‌
ദ്വീപുകളിലായി വ്യാപിച്ചുകിടക്കുന്ന കർഷക ശൃംഖലയാണ്‌ ഇവർക്ക്‌ ചക്കര
നൽകുന്നത്‌.
തുടക്കത്തിൽ ഒരുമാസം അമ്പത്‌ കിലോഗ്രാം തെങ്ങിൻ പഞ്ചസാരയായിരുന്നു. ബിഗ്‌
ട്രീ ഫാംസിന്റെ ഉത്പാദനം അത്‌ പിന്നീട്‌ 150 മുതൽ 200 ടൺ വരെയായി
വളർന്നു.
കർഷകർ ശേഖരിക്കുന്ന നീരയിൽ നിന്ന്‌ കമ്പനി സിറപ്പും
ഉത്പാദിപ്പിക്കുന്നുണ്ട്‌. പരമ്പരാഗത രീതിയിലും യന്ത്രസഹായത്തോടെയുമാണ്‌
ഉത്പാദനം. ഒരു വർഷം 12000 ടൺ നീരയിൽ നിന്നാണ്‌ സിറപ്പ്‌
ഉത്പാദിപ്പിക്കുന്നത്‌. ഇതിൽ നിന്ന്‌ 2000 ടൺ സിറപ്പ്‌ ലഭിക്കുന്നു.
ഉത്പാദിപ്പിക്കുന്ന തെങ്ങിൻ പഞ്ചസാരയുടെ 90 ശതമാനവും
ആഭ്യന്തരവിപണിയിലാണ്‌ വിൽപ്പന നടത്തുന്നതെന്ന്‌ റിപ്പിൾ പറഞ്ഞു; 10
ശതമാനം മാത്രമാണ്‌ കയറ്റുമതി ചെയ്യുന്നത്‌. സിറപ്പാകട്ടെ 90 ശതമാനവും
കയറ്റുമതി ചെയ്യപ്പെടുന്നു. നൂറ്‌ ശതമാനവും ജൈവോൽപന്നമായ തെങ്ങിൻ
പഞ്ചസാരയ്ക്കും സിറപ്പിനും വൻവിപണിയാണുള്ളത്‌. യുഎസ്‌എ, യൂറോപ്പ്‌,
ജപ്പാൻ, ആസ്ത്രേലിയ എന്നിവിടങ്ങളിൽ ഇവയ്ക്ക്‌ വൻ ഡിമാന്റാണുള്ളതെന്ന്‌
റിപ്പിൾ വ്യക്തമാക്കി.
ഇവയ്ക്കു പുറമെ, 'കൊക്കോ ഹൈഡ്രോ' എന്ന പേരിൽ ഇളനീർ പൗഡർ വിപണനം
ചെയ്യുന്നുണ്ട്‌. കരിക്കിൻ വെള്ളത്തിലെ ജലാംശം ബാഷ്പീകരിച്ച്‌
കളഞ്ഞതിനുശേഷം അവശേഷിക്കുന്ന ധാതുക്കളും വിറ്റാമിനുകളും അടങ്ങിയ പൗഡറാണ്‌
കൊക്കോ ഹൈഡ്രോ. ഇതും പൂർണ്ണമായും ജൈവോൽപന്നമാണ്‌. ഓർഗാനിക്‌
സർട്ടിഫിക്കേഷനുള്ള തെങ്ങുകളിൽ നിന്നാണ്‌ കരിക്ക്‌ ശേഖരിക്കുന്നത്‌.
കൊപ്ര ഉത്പാദിപ്പിക്കുന്നതിനെ അപേക്ഷിച്ച്‌ തെങ്ങിൻ ചക്കര
ഉത്പാദനത്തിലൂടെ കേരകർഷകന്‌ 16 ഇരട്ടി മൂല്യവർദ്ധനയാണ്‌
ഉണ്ടാകുന്നതെന്നാണ്‌ റിപ്പിളിന്റെ അഭിപ്രായം.  'സീറോ' നിക്ഷേപത്തിൽ
നിന്നാരംഭിച്ച കമ്പനിയുടെ വാർഷിക വിറ്റുവരവ്‌ 7 മില്ല്യൺ അമേരിക്കൻ
ഡോളറാണ്‌.
നാട്ടറിവുകളെ അനശ്വരമാക്കുന്ന ഷിവാഡി
പുരാതനമായ നാട്ടറികവുകൾ അന്യം നിന്നു പോകുന്നതിൽ നിന്ന്‌ അവയെ
രക്ഷിച്ചെടുത്ത്‌ വരും തലമുറയിലേയ്ക്ക്‌ കൈമാറ്റം ചെയ്യുക എന്നതാണ്‌
ഷിവാഡിയുടെ ദൗത്യമെന്ന്‌ മാനേജിംഗ്‌ ഡയറക്ടർ സരാപീ യുവോ ഡിയോംഗ്‌.
തായ്‌ലന്റ്‌ ജനതയുടെ ഭക്ഷണത്തിലെ അഭിവാജ്യ ഘടകമായ കോക്കനട്ട്‌ ഷുഗറി
(തെങ്ങിൻ പഞ്ചസാര)ന്റെ നിർമ്മാണവിദ്യ മൺമറഞ്ഞു പോകുന്ന
ഘട്ടത്തിലായിരുന്നു. പഞ്ചസാര ഉണ്ടാക്കാൻ അറിയാവുന്നവരെല്ലാം തന്നെ പ്രായം
ചെന്നവർ; പുതുതലമുറയാകട്ടെ ഈ വിദ്യയെക്കുറിച്ച്‌ അജ്ഞരും. ഈ പ്രവണത
തുടർന്നാൽ അടുത്ത ദശാബ്ദത്തിനുള്ളിൽ ഈ അമൂല്യ വിദ്യ മൺമറയുമോ എന്നവർ
ഭയപ്പെട്ടു. തെങ്ങിൻ പഞ്ചസാരയെ രക്ഷിക്കാനായി അവർ ഇറങ്ങി പുറപ്പെട്ടു.
അടിസ്ഥാനപരമായി സരാപീ ഒരു ഫുഡ്‌ ടെക്നോളജിസ്റ്റ്‌ ആണ്‌. വർഷങ്ങൾ നീണ്ട
ഔദ്യോഗിക ജീവിതത്തിനുശേഷം പ്രകൃതിയിലേക്ക്‌ മടങ്ങാൻ തീരുമാനിച്ച സരാപീ
ഗ്രാമങ്ങളിൽ ചെന്ന്‌ പാർത്തു. ഗ്രാമങ്ങളിലെ ഉർവ്വര ഭൂമി വരും
തലമുറയ്ക്കായി കാത്തു സൂക്ഷിക്കുന്നതിനുള്ള പ്രയത്നങ്ങൾ ആരംഭിച്ചു.
ഭക്ഷ്യ മാലിന്യനിർമ്മാർജ്ജനം പ്രശ്നമായി മാറിയിരുന്ന ഗ്രാമീണ ജനതയുടെ,
ചകിരിച്ചോറിൽ സൂക്ഷ്മജീവികളെ വളർത്തി ഭക്ഷ്യമാലിന്യങ്ങളുമായി കലർത്തി
ജീർണ്ണിപ്പിച്ച്‌ ജൈവവളം നിർമ്മിച്ച്‌ മാലിന്യ പ്രശ്നത്തിന്‌ പരിഹാരം
കണ്ടെത്തി. പിന്നീട്‌, സാമുതസോംഗ്‌ ക്രാം പ്രവിശ്യയിലെ കേരകർഷകർക്കിടയിൽ
പ്രവർത്തനം ആരംഭിച്ച സരാപീ തെങ്ങിൻചക്കരയുടെ നാട്ടറിവ്‌ നൂതനമായ
സാങ്കേതിക വിദ്യയിലൂടെ ആധുനിക ജീവിത ശൈലിക്കനുരൂപമായി രൂപപ്പെടുത്താൻ
പരിശ്രമിച്ചു. അതിന്റെ ഫലമായി തന്മാത്രകളുടെ പുനർവിന്യാസത്തിലൂടെ തെങ്ങിൻ
ചക്കരയെ സിറപ്പ്‌ ആക്കി മാറ്റി.
സിറപ്പ്‌ രൂപത്തിലുള്ള തെങ്ങിൻ പഞ്ചസാര, ഉപയോഗിക്കാൻ അനായാസകരവും ഏത്‌
ആഹാര പദാർത്ഥത്തിലും ഉപയോഗിക്കാൻ സൗകര്യപ്രദവുമാണ്‌. തായ്‌ പാചകത്തിലെ
അനിവാര്യഘടകമാണ്‌ തെങ്ങിൻ പഞ്ചസാര. തെങ്ങിൻ പഞ്ചസാരയില്ലാതെ
പാചകമേയില്ലതന്നെ. ഏത്‌ വീട്ടിലും ഒഴിച്ചുകൂടാനാവാത്തഒന്നാണ്‌ തെങ്ങിൻ
പഞ്ചസാര. ഉയർന്ന പോഷകഗുണമുള്ള പഞ്ചസാര ജീവകങ്ങളാലും ധാതുക്കളാലും
സമ്പുഷ്ടമായ ഉൽപന്നമാണ്‌.
കർഷകർക്കിടയിലേക്ക്‌ ഇറങ്ങിച്ചെന്ന സരാപീ അവർക്കൊപ്പം തൊഴിൽ ചെയ്തു.
തെങ്ങിൻ ചക്കര ശരിയായ രീതിയിൽ തയ്യാറാക്കുന്ന വിധവും സൂക്ഷിപ്പ്‌
രീതികളും കർഷകർക്ക്‌ പകർന്ന്‌ നൽകി. ഭക്ഷ്യ സുരക്ഷമാനദണ്ഡങ്ങൾ
പാലിക്കുവാനും ശാസ്ത്രീയ രീതിയിൽ രൂപകൽപന ചെയ്ത ഉപകരണങ്ങളും യന്ത്രങ്ങളും
ഉപയോഗിക്കുവാനും അവരെ പഠിപ്പിച്ചു. കർഷകർ വീട്ടിൽ തന്നെ താമസിച്ച്‌
തെങ്ങിൻചക്കരെ ഉത്പാദിപ്പിക്കുവാനും കൃഷിഭൂമി സംരക്ഷിക്കാനും
ശ്രദ്ധിച്ചു.
തെങ്ങിൽ നിന്ന്‌ ദിവസം രണ്ടു തവണ ശേഖരിക്കുന്ന നീര കർഷക കുടുംബങ്ങൾ
ഒരുമിച്ചുചേർന്ന്‌ സംസ്ക്കരിച്ച്‌ തെങ്ങിൻ ചക്കര നിർമ്മിക്കുന്നു.
സരാപിയുടെകൂടെ 15 കർഷക കൂട്ടായ്മകൾ പ്രവർത്തിക്കുന്നു. ഓരോ
കൂട്ടായ്മയിലും 4 മുതൽ 10 വരെ കർഷകർ ജോലി ചെയ്യുന്നു. പൊക്കം കുറഞ്ഞയിനം
തെങ്ങ്‌ (ടംശ) ചെത്തിയാണ്‌ നീര ശേഖരിക്കുന്നത്‌. നീര ശേഖരിക്കുന്ന
മുളംപാത്രത്തിൽ ചന്ദനതടിക്കഷണങ്ങൾ ഇട്ടു വെയ്ക്കുന്നു. നീര
പുളിച്ചുപോകാതിരിക്കുന്നതിനുള്ള നാട്ടറിവാണിത്‌. ഒരു തെങ്ങിൽ നിന്ന്‌ ഒരു
ദിവസം രണ്ട്‌ ലിറ്റർ നീരയാണ്‌ രാവിലേയും വൈകുന്നേരവുമായി
ശേഖരിക്കുന്നത്‌. ഒരു കർഷകന്‌ ശരാശരി അര ഏക്കർ തെങ്ങിൻ തോട്ടമാണുള്ളത്‌;
അമ്പതോളം തെങ്ങുകളും.
നീര സംസ്ക്കരിച്ച്‌ ചക്കര ഉണ്ടാക്കുമ്പോൾ പാലിക്കേണ്ട ലഘുവായ ഗുണമേന്മാ
ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ സ്വീകരിക്കാനുള്ള സൗകര്യം കർഷക കൂട്ടായ്മകളിൽ
ഒരുക്കിയിട്ടുണ്ട്‌. ഉയർന്ന തോതിലുള്ള ഗുണമേന്മ നിയന്ത്രണ
പരിശോധനകൾക്കുള്ള സൗകര്യം ഫാക്ടറിയിലും സജ്ജീകരിച്ചിട്ടുണ്ട്‌.
ജൈവരീതിയിലാണ്‌ ഉൽപന്ന നിർമ്മാണം. നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പൂർത്തീകരിച്ച
ഉൽപന്നം പായ്ക്ക്‌ ചെയ്ത്‌ വിപണിയിലെത്തിക്കുന്നു.
'ഷിവാഡി'യുടെ പ്രവർത്തനഫലമായി കർഷകരുടെ ജീവിതത്തിൽ പരിവർത്തനങ്ങളുണ്ടായി.
'ഷിവാഡി' എന്ന വാക്കിന്റെ അർത്ഥം തന്നെ 'നന്മ നിറഞ്ഞ ജീവിതം' എന്നാണ്‌.
അവരുടെ വരുമാനത്തിൽ വളരെയേറെ വർദ്ധനയുണ്ടായി. അവർ ഒരു ദിവസം 500 തായ്‌
ബാത്ത്‌ വരെ സമ്പാദിക്കുന്നു. മൂല്യ വർദ്ധനവിലൂടെ അവരുടെ വരുമാനത്തിൽ 5
ഇരട്ടി വർദ്ധനയാണുണ്ടായത്‌.
ഉപയോഗിച്ചവർ വീണ്ടും പറഞ്ഞുകേട്ടാണ്‌ ഉൽപന്നത്തിന്റെ വിപണനം ഏറിയപങ്കും
നടക്കുന്നത്‌. എൺപത്‌ ശതമാനത്തിലേറെ ഉൽപന്നം ആഭ്യന്തര വിപണിയിലാണ്‌
വിപണനം ചെയ്യുന്നത്‌. ഇരുപത്‌ ശതമാനം ഉൽപന്നം കയറ്റുമതി ചെയ്യുന്നു.
ഇന്തോനേഷ്യയാണ്‌ പ്രധാന വിപണി. യു.എസ്‌.എ, വടക്കേ അമേരിക്ക, യൂറോപ്പ്‌,
കാനഡ എന്നിവയാണ്‌ വിദേശ വിപണികൾ. വാർഷിക വിറ്റുവരവ്‌ 5.5 മുതൽ 6 മില്ല്യൺ
തായ്‌ ബാത്ത്‌ ആണ്‌.
തെങ്ങിൻ പഞ്ചസാരയുടെ പോഷക, ഔഷധ ഗുണങ്ങൾ തെളിയിക്കുന്നതിനായി 'ഷിവാഡി'
ചികിത്സാ പഠനങ്ങളും നടത്താറുണ്ട്‌. തെങ്ങിൻ പഞ്ചസാര ഭക്ഷണശേഷം രക്തത്തിൽ
കലരുന്നത്‌ സാധാരണ പഞ്ചസാരയെ അപേക്ഷിച്ച്‌ മൂന്നിരട്ടി
സാവധാനത്തിലാണെന്ന്‌ അവരുടെ പഠനങ്ങൾ തെളിയിച്ചു.
ഷിവാഡിയുടെ ഭാവി പരിപാടികളിൽ വിന്നാഗിരി സൈഡർ, തെങ്ങിൻ പഞ്ചസാര കലർത്തിയ
പഴച്ചാറുകൾ എന്നിവയുടെ ഉത്പാദനമാണ്‌ ലക്ഷ്യമിടുന്നത്‌. സൈഡർ വിശപ്പ്‌
വർദ്ധിപ്പിക്കുകയും ശരീരത്തിന്‌ പ്രതിരോധശേഷി പ്രദാനം ചെയ്യുകയും യുവത്വം
കാത്തുസൂക്ഷിക്കുകയും ചെയ്യുമെന്ന്‌ സരാപീ പറയുന്നു. ജൈവ തെങ്ങിൻ പഞ്ചസാര
കലർത്തിയ 'ഫ്രൂയി' ബ്രാൻഡിലുള്ള പഴച്ചാറുകൾക്ക്‌ അമേരിക്കയിൽ വൻ
വിപണിയാണുള്ളതത്രേ.  ഇന്തോനേഷ്യയിലേക്കും പ്രവർത്തനം
വ്യാപിപ്പിക്കുന്നതിനുള്ള തയാറെടുപ്പിലാണ്‌ സരാപീ. ഷിവാഡിയുടെ
ജൈത്രയാത്രയിൽ സരാപീക്കൊപ്പം എസ്തു സുസാന്തോയും മിഡ മിത്യന്തിയും
സഹചാരികളായുണ്ട്‌.
നമ്മുടെ രാഷ്ട്രപിതാവിന്റെ ദീർഘ വീക്ഷണത്തിന്റെ സാംഗത്യം
അരക്കിട്ടുറപ്പിക്കുന്ന തെളിവുകളാണ്‌ ബിഗ്‌ ട്രീ ഫാമും ഷിവാഡിയും. ആ
ലക്ഷ്യപ്രാപ്തിക്കായി നാം ഇനി എത്ര കാതം സഞ്ചരിക്കണം?
ഇമെയിൽ:
ബെഞ്ചമിൻ റിപ്പിൾ
ripple@bigtreefarms.com
സരാപീ യുവാ ഡിയോംഗ്‌
sarapee. chiwadi@gmail.com

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...