Showing posts with label suresh keezhillam. Show all posts
Showing posts with label suresh keezhillam. Show all posts

23 Oct 2012

സ്വാഗതം, നളന്ദയിലേയ്ക്ക്..



പി.കെ നരേന്ദ്രദേവിനൊപ്പം

ഇന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പി.കെ നരേന്ദ്രദേവിനെ കണ്ടു. അത്ഭുതം കലര്‍ന്ന ആദരവ് തോന്നിയിട്ടുള്ള ഒരു സൗഹൃദം.
കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിനിയായ സഹോദരി സജിതയുടെ സുഹൃത്തിന് വേണ്ടിയാണ് പി.കെ എന്ന് എല്ലാവരും വിളിയ്ക്കുന്ന നരേന്ദ്രദേവിനെ തേടിപ്പോയത്. ബാലപ്രസിദ്ധീകരണങ്ങളെ പറ്റി ഗവേഷണം ചെയ്യുന്ന പട്ടാമ്പി സ്വദേശിനിയായ സ്മിതയ്ക്ക് ചില പഴയ ബാലപ്രസിദ്ധീകരണങ്ങള്‍ വേണ്ടിയിരുന്നു. അതിന് സമീപിയ്ക്കാവുന്ന ഏറ്റവും നല്ല വ്യക്തി എന്ന നിലയ്ക്കാണ് ഞങ്ങള്‍ തിരുമാറാടിയിലുള്ള നളന്ദ എന്ന പി.കെ യുടെ വീട്ടില്‍ എത്തിയത്. മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുള്ള പഴയതും പുതിയതുമായ പ്രസിദ്ധീകരണങ്ങള്‍ ഒരു നിയോഗം കണക്കെ സൂക്ഷിച്ചുവയ്ക്കുന്ന മഹാമനുഷ്യനാണ് ഇദ്ദേഹം.
സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തില്‍ നിന്ന് വിരമിച്ച പി.കെ 1997-ല്‍ സ്വന്തം നാട്ടില്‍ ഒരു  സാഹിത്യ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. സാഹിത്യ നിരൂപകരായ പ്രൊഫ. എം തോമസ് മാത്യു, പ്രൊഫ.വി.എം വിനയകുമാര്‍, കഥാകൃത്തുക്കളായ വൈശാഖന്‍, ജോര്‍ജ് ജോസഫ് കെ തുടങ്ങിയ നിരവധി പേര്‍ പങ്കെടുത്ത ക്യാമ്പില്‍ ഞാനും ഒരു അംഗമായിരുന്നു.
അങ്ങനെയാണ് പി.കെ നരേന്ദ്രദേവ് എന്ന മനുഷ്യനുമായുള്ള 
എന്റെ സൗഹൃദത്തിന്റെ തുടക്കം. പിന്നീട് അദ്ദേഹത്തിന്റെ വീട്ടിലെ അമൂല്യമായ മാസിക ശേഖരം പലവട്ടം കണ്ടു. അത് പലവട്ടം ഉപയോഗിച്ചു.
അതിനിടയിലാണ് ഈ അപൂര്‍വ്വ ശേഖരത്തില്‍ നിന്ന് പി.കെ കവികള്‍ എഴുതിയ കഥകള്‍ കണ്ടെടുക്കുന്നത്. ചങ്ങമ്പുഴയും വൈലോപ്പിള്ളിയുമൊക്കെ എഴുതിയ അപൂര്‍വ്വങ്ങളായ കഥകള്‍ -കവികള്‍ എഴുതിയ കഥകള്‍ എന്ന പേരില്‍ പുറത്തു വന്നു.
പിന്നീട് എപ്പോഴോ മാധ്യമം വാരാദ്യപതിപ്പില്‍ ഞാന്‍ പി.കെ യെ പറ്റി എഴുതി. കവികള്‍ എഴുതിയ കഥകളെ പറ്റി എവിടെയോ ഒരു പുസ്തകക്കുറിപ്പും എഴുതി.
പി.കെ തന്റെ മാസികാ ശേഖരത്തിനൊപ്പം 
പിന്നെ, എഴുത്തും വായനയുമില്ലാതെ പോയ നീണ്ട കുറേ വര്‍ഷങ്ങള്‍. അതിനിടയില്‍ പി.കെ പലവട്ടം എന്നെ തേടിയെത്തി. എഴുതാന്‍ നിര്‍ബന്ധിച്ചു. ഒടുവില്‍, മെല്ലെമെല്ലെ ആ ബന്ധം അകന്നു.
നാളുകള്‍ക്ക് ശേഷം ഇന്ന്‌ വീണ്ടും അദ്ദേഹത്തെ കാണുകയായിരുന്നു. അതിനിടയില്‍ ഒരു ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞിരിയ്ക്കുന്നു. വാര്‍ദ്ധക്യം അല്പം കൂടി അദ്ദേഹത്തെ വിവശനാക്കിയിട്ടുണ്ട്.
പക്ഷെ, അദ്ദേഹത്തിന്റെ ഹൃദയപൂര്‍വ്വമുള്ള ആതിഥേയത്വം. ചിരി. സ്‌നേഹം...എല്ലാം അതേപടി...
എന്നാല്‍ പി.കെയുടെ മാസികാശേഖരം  വീണ്ടും വളര്‍ന്നിരിയ്ക്കുന്നു. അദ്ദേഹത്തിന്റെ ഒരു കവിതാ സമാഹാരവും ഓര്‍മ്മക്കുറിപ്പുകളും പുറത്തിറങ്ങുകയും ചെയ്തിരിയ്ക്കുന്നു.
28-ന് പട്ടാമ്പിയില്‍ നടക്കുന്ന മാസികാ പ്രദര്‍ശനത്തിന് പോകാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. വാര്‍ദ്ധക്യത്തിനോ രോഗത്തിനോ തളര്‍ത്താന്‍ കഴിയാത്ത ഉത്സാഹമാണ് ഈ മനുഷ്യന്റെ ഏറ്റവും വലിയ ആകര്‍ഷണം.
മഞ്ജു, സജിത, സ്മിത എന്നി ഗവേഷക വിദ്യാര്‍ത്ഥിനികള്‍ 

പി.കെ നരേന്ദ്രദേവിനൊപ്പം 
നളന്ദയിലെ മാസികാ ശേഖരത്തില്‍ നിന്ന് സ്മിത ഒരിക്കലും കാണാത്ത, പ്രതീഷിയ്ക്കാത്ത ബാലപ്രസിദ്ധീകരണങ്ങള്‍ കണ്ടെടുത്ത് അത്ഭുതം കൊണ്ടു. ഒപ്പമുള്ള തൃശൂര്‍ സ്വദേശിനി മഞ്ജു ആയുര്‍വേദത്തിലാണ് ഗവേഷണം എന്നറിഞ്ഞപ്പോള്‍ അദ്ദേഹം എടുത്തു കൊടുത്തത് അതുമായി ബന്ധപ്പെട്ട ഒരു താളിയോല ഗ്രന്ഥം.
വീണ്ടും പലവട്ടം വരേണ്ടി വരും ഈ അക്ഷര സമുദ്രം നീന്തിക്കടക്കാന്‍ എന്ന തിരിച്ചറിവില്‍ ഞങ്ങള്‍ എഴുന്നേറ്റു.
മടങ്ങാന്‍ നേരം അദ്ദേഹം പറഞ്ഞു.
ഇവിടേയ്ക്ക് എപ്പോള്‍ വേണമെങ്കിലും വരാം, അക്ഷരങ്ങളെ സ്‌നേഹിയ്ക്കുന്നവര്‍ക്ക്...

18 Feb 2012

ഏഴാം മാളികമേലേ.......


സുരേഷ്‌ കീഴില്ലം


ഫോൺ ബെൽ.
പക്ഷേ ഫോണെടുക്കാൻ കേശുമ്മാന്‌ ഭയമാണ്‌.
ഒരു നിക്യഷ്ട ജീവിയുടെ നിലവിളി കേട്ടിട്ടെന്നവണ്ണം കേശുമ്മാനാകെ
അലോസരപ്പെടും. നാഴികയ്ക്ക്‌ നാൽപ്പതുവട്ടമാണ്‌ ഈ നിലവിളി. മിക്കവാറും
കേശുമ്മാനോരാളെ ഫ്ലാറ്റിലുണ്ടാകു. ഒടുവിൽ ഭയന്ന്‌, അറച്ച്‌,
അടുപ്പിക്കരുതാത്ത എന്തോ ഒന്നുപോലെ, ചെവിത്തണ്ടയിലെ രോമങ്ങളിൽപ്പോലും
മുട്ടാതെ, ഹലോൺ...
വസുന്ധര ആർ വാര്യരില്ലേ...?
ഇല്യാലോ..... കേശുമ്മാൻ ഫോൺ വയ്ക്കും.
നർമ്മദയില്ലേ അവിടെ...?
ഇല്യാലോ..... കേശുമ്മാൻ ഫോൺ വയ്ക്കും.
ഇതാരാപ്പാ... കാർന്നോർട്ടെ ശബ്ദമാണല്ലോ...? വട്ടൊള്ളതാ...? നിങ്ങക്ക്‌
വേറെ ആരേം കിട്ടീല്ലേ, വീടുനോട്ടത്തിന്‌..? എന്നിങ്ങനെ ഒത്തിരി
ക്രോസുവിസ്താരങ്ങൾ പുറത്തുനിന്ന്‌ കിട്ടിയതിനെ തുടർന്നാണ്‌
വസുന്ധര.ആർ.വാര്യരെന്ന അമ്മയും നർമ്മദയെന്ന മകളും കൂടി കേശുമ്മാനെ
കാര്യങ്ങളൊക്കെ പഠിപ്പിച്ചെടുക്കാമെന്ന്‌ കരുത്തിയത്‌.
കേശുമ്മാനെന്തിനാ, ഇത്ര ധ്യതി...? ചോദിച്ചൂടെ, ആരാ... എവ്ടെന്നാ,
എന്തിനാന്നൊക്കെ...
കേശുമ്മാൻ സമ്മതിച്ചു. ആവാം...ആവാം...
വഴുവഴുപ്പുള്ള വ്യത്തികെട്ട എന്തോ ദ്രാവകംപോലെ റസീവറിൽ നിന്നു വന്ന ശബ്ദം
കേശുമ്മാന്റെ ചെവിക്ക്‌ അസ്കിതയുണ്ടാക്കിയിട്ടും കേശുമ്മാൻ ചോദിച്ചു.
ആരാ..? എവിട്ന്നാ...? എന്തിനാ...?
പക്ഷേ എന്നിട്ടും കുഴപ്പം.
വൈകിട്ടു വസുന്ധരാ വാരസ്യാര്‌ ക്ഷീണത്തോടെ സെറ്റിയുടെ പതുപതുപ്പിൽ വീണ്‌
മലയ്ക്കുമ്പോൾ ചോദിയ്ക്കും.
കേശുമ്മാനെ, ആരെങ്കിലും വിളിച്ചോ...? വാരസ്യാർക്ക്‌ ചായയെ
ടുക്കുന്ന ധ്യതിയിൽ കേശുമ്മാൻ പറയും- ഇല്യാലോ...
പിറ്റേന്ന്‌, എന്നാല്വെന്റെ വസുന്ധരേ... ഞാനാ കാരണവരോട്‌ പ്രത്യേകം
പറഞ്ഞേൽപ്പിച്ചതാണല്ലോ..
എത്ര രൂപേടെ ലോസാണ്ടായേ...?
കേശുമ്മാനെ ന്റെ കേശുമ്മാനെ... ഇപ്പൊ ഇങ്ങ്നെയായോ കുഴപ്പം...
കേശുമ്മാന്റെ കുഴപ്പങ്ങൾ ഇത്രടം കൊണ്ടൊന്നും തീരണില്ല.
ഫാനിന്റെ കാറ്റടിച്ചാ കേശുമ്മാൻ ചുമയ്ക്കും. ചുമച്ച്‌ തൊണ്ടയിൽ ഊറുന്ന
കഫവുമായി, ഫ്ലാറ്റിന്റെ ജനാല തുറക്കും കേശുമ്മാൻ.
വടക്കേപ്പുഞ്ചയിൽ നിന്ന്‌ ശുളുശുളാ വീശണ കാറ്റ്‌...കാറ്റിനോട്‌
മല്ലിട്ട്‌ നീട്ടി ഒരൊറ്റത്തുപ്പ്‌. വടക്കേമുറ്റത്തിന്റെ
കെട്ടിനുമപ്പുറം, കൊന്നത്തെങ്ങിന്റെ ചോട്ടിലു വീഴും തുപ്പല്‌.
ന്താ യീ കാട്ടണെ കേശുമ്മാനെ...തുപ്പല്ലേ...തുപ്
പല്ലേ...
വടക്കേപുഞ്ചയിൽ നിന്നുള്ള കാറ്റില്ല. വടക്കേ മുറ്റമില്ല. മുറ്റമേയില്ല.
ത്രിശൂലം പോലെ മുകളിലേയ്ക്കു കുതികൊണ്ട്‌ നിൽക്കുന്ന ഒരു
വൈദ്യുതികാലിന്റെ മേലഗ്രം. ഒരു നാലഞ്ചാള്‌ താഴെ.
അതിനും താഴെ വാര്യത്തെ കുളത്തിന്റെ താഴത്തെപ്പടിയിൽ പെണ്ണുങ്ങള്‌
അലക്കാനും കുളിക്കാനും കൊണ്ടുവച്ച സോപ്പ്‌ പെട്ടി. പൊട്ടനുറുമ്പിന്റെ ഒരു
വെകിളിപിടിച്ചോട്ടം. ചോണനുറുമ്പിന്റെ പടയോട്ടം.
എന്താദ്​‍്‌... ഞാനെവിട്യാത്‌...?
കേശുമ്മാനെ...തുപ്പണത്‌ വാഷ്ബെയ്സണേല്‌... ഇതേ നാടല്ല....നാട്ടിലെ വാര്യല്ല...
ത്ഫു... വാഷ്ബേയ്സണിൽ ഒതുക്കിത്തുപ്പുന്നു കേശുമ്മാൻ. അതിൽ  ഉരുണ്ട്‌
വഴുക്കുന്ന കഫക്കട്ട കണ്ട്‌ മനം പുരട്ടുന്നു. കേശുമ്മാന്‌...
ഒടുവിൽ ബ്‌വേം...ബ്‌വേം... എന്ന്‌ കുടലാകെ മലക്കംമറിഞ്ഞ്‌ നീണ്ട ഛർദ്ദി.
അതു കണ്ട്‌ നർമ്മദയുടെ അടിവയറ്റിൽ നിന്നും ഒരറപ്പ്‌ ഉരുണ്ട്‌ കയറി
തൊണ്ടക്കുഴിയിൽ തേട്ടി. അസഹ്യതയാൽ ചുളിഞ്ഞുപോയ സ്വന്തം മുഖം,
കിടപ്പുമുറിയിലെ നിലക്കണ്ണാടിയിൽ പ്രതിഫലിച്ചതു കണ്ട്‌ വസുന്ധര
വാര്യസ്യാർ ഞെട്ടി. മനുഷ്യന്‌ വയസ്സായാലെത്തെ ഒര്‌ കാര്യേ...
തനിക്ക്‌ വയസ്സായോ?
വസുന്ധരാ വാരസ്യാർ ഒന്നു സംശയിച്ചു.
ഏയ്‌ ഇല്യാന്നേ... വസുന്ധരാ വാരസ്യാർ കേശുമ്മാനിലേയ്ക്ക്‌ മലക്കംമറിഞ്ഞ്‌
ആലോചിച്ചു.
കേശുമ്മാനെ ഇനി എന്താ ചെയ്യാ...?
അമ്മ തന്ന്യാ കുഴപ്പോണ്ടാക്യേ... എന്തിനാ നാട്ടീന്ന്‌ ഈ കേശുമ്മാനെ...
വസുന്ധരയുടെ പിറുപിറുപ്പുകളിലേയ്ക്ക്‌ നർമ്മദ കടന്നുകയറുന്നു.
നിന്റെ മുത്തശ്ശി നിർബന്ധിക്കുമ്പോ...
രഘുരാമൻ വാര്യര്‌ പ്ലെയിൻ തകർന്ന്‌ മരിച്ച്‌, വസുന്ധരയെന്ന മകൾക്കും
നർമ്മദയെന്ന പേരക്കിടാവിനും ഒരാൺതുണയില്ലാണ്ടായപ്പോ...
അപ്പൊ ചെന്നു നിന്ന്‌ തുണയാവാൻ പറ്റ്യ ഒരാള്‌...
ലക്ഷ്മിക്കുട്ടി വാരസ്യാര്‌ അടുക്കള ജനാലയിലൂടെ കണ്ടതാണല്ലോ, വിറകു കീറി
ഒതുക്കുന്ന കേശുവിന്റെ ഒരു മെയ്ക്കരുത്ത്‌.
മറ്റൊരിയ്ക്കൽ നിലവറയ്ക്കകത്തെ ഇരുട്ടിൽ നിന്നും തന്നെ കൈപിടിച്ച്‌
കയറ്റുമ്പോഴത്തെ കൈക്കരുത്ത്‌.
എല്ലാത്തിനും പുറമെ, തിരുവാതിരക്കുളിരിൽ കയ്യും മെയ്യും കത്തിപ്പടർന്ന്‌
ലക്ഷ്മിക്കുട്ടിയിലേക്ക്‌ പകർന്ന ഉൾക്കരുത്ത്‌.
രഘുരാമനില്ലാണ്ട്‌...ന്താ വസുന്ധരേ ഇയ്യീ പറേണേ... നഗരത്തിൽ നിങ്ങൾ​‍്‌
രണ്ടു പെണ്ണുങ്ങൾ​‍്‌ ഒറ്റയ്ക്കോ... ഒന്ന്വേങ്കി നെങ്ങളിങ്ങോട്ട്‌
വർവ്വാ... നിവ്യത്തീല്ല്യാന്നാണെങ്കി കേശു കൂടെ വരും..... അത്‌ വേണം.
കേശു മതിയെന്ന്‌ ലക്ഷ്മിക്കുട്ടി വാരസ്യാർക്കറിയാം. ഏതു നഗരത്തിലായാലും..
ഏതു നരകത്തിലായാലും..
അയാളുടെ തണലിൽ കുട്ടികൾക്ക്‌ ഒരാപത്തും വരില്ല.
മുത്തശ്ശി വരുത്തിവച്ച ഒരാപത്തേ....
സഹികെട്ട്‌, കെറുവിച്ച്‌ കാലിനു മുകളിൽ കാൽ കയറ്റിവച്ച്‌ നർമ്മദ
സെറ്റിയിലേക്ക്‌ ചാരി. മുട്ടിനു മുകളിൽ, വലിഞ്ഞ്‌ നിന്ന കടുംനീല
മിഡിയ്ക്ക്‌ താഴെ അവളുടെ മെല്ലിച്ച തുടകൾ കണ്ടപ്പോൾ കേശുമ്മാന്‌
തോന്നുന്നത്‌ സഹതാപമാണ്‌.
ധനു നിലാവ്‌ ഒഴുകിപ്പടർന്ന, ലക്ഷ്മിക്കുട്ടിയുടെ മാദകമായ തുടകളുടെ ഓർമ്മ
കേശുമ്മാന്റെ നരച്ച നെഞ്ചിന്‌ താഴെ ഒരു മാത്ര കൊളുത്തി വലിച്ചു.
ഇപ്പോൾ രാത്രിയാണ്‌.
നർമ്മദയുടെ മുറിയിൽ പൊട്ടിത്തെറിയ്ക്കുന്ന സ്റ്റീരിയോ.
താടിയും മുടിയും നീട്ടിവളർത്തിയ ഒരാൾ. മുഖത്ത്‌ രോമമില്ലാത്ത മറ്റൊരാൾ..
ഒറ്റക്കാതിൽ കടുക്കനുമായി ഇനിയൊരാൾ.
താളാത്മകമായി കെട്ടുപിണഞ്ഞാടുന്ന നർമ്മദയുടെ ശോഷിച്ച തുടകളും.
പാവം കുട്ടി...കേശുമ്മാൻ ജനാലക്കരികിൽ നിന്ന്‌ കിടുകിടുത്തു.
താളപെരുക്കങ്ങളിൽ നിന്നും പുറത്തുകടന്നൊരാൾ ഇപ്പോൾ ഇഴഞ്ഞ്‌ കയറുന്നത്‌
വസുന്ധരാ വാരസ്യാരുടെ മടക്കുകൾ വീണ ഉദരത്തിലെ വ്യത്തികെട്ട
കത്രികപ്പാടിലേയ്ക്കാണ്‌.
കേശുമ്മാൻ താഴേയ്ക്കു നോക്കി.
ചീറിപ്പായുന്ന വാഹനങ്ങൾ...
തലതാഴ്ത്തി നിൽക്കുന്ന തെരുവ്‌ വിളക്കുകൾ...
അല്ലല്ലോ...
കവുങ്ങിൻ തോട്ടവും പുഴയും കടന്ന്‌, തീക്കറ്റയും വീശി ആർത്തു വരുന്ന ഒരാൾക്കുട്ടം..
പിടഞ്ഞെഴുന്നേറ്റ്‌, പുറത്തും ചന്തിയിലും പറ്റിപ്പിടിച്ച കരിയിലകൾ
തുത്തുമാറ്റി, കേശുവും ലക്ഷ്മിക്കുട്ടിയും ഇപ്പോൾ, ദാ ഓട്ടം തന്നെ ഓട്ടം.
സർപ്പക്കാവിന്റെ കടുത്ത ഇരുട്ടിൽ നിന്നും പുറത്തു വന്ന കേശുമ്മാൻ, ഏഴാം
നിലയിൽ നിന്നും ഒടിഞ്ഞ്‌ മടങ്ങിവീണ ഗോവണിപ്പടികളിലാണിപ്പോൾ....
തീക്കറ്റകൾ വീശി ആൾക്കൂട്ടം പാഞ്ഞുപാഞ്ഞ്‌...

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...