Showing posts with label p a anish. Show all posts
Showing posts with label p a anish. Show all posts

25 Nov 2015

വിനോദം /കവിത

പി.എ. അനിഷ്



തുരന്നു
നോക്കിയപ്പോള്‍
ഫോസിലുകളാണ്‌
കിട്ടിയത്‌
ജീര്‍ണ്ണിച്ച
ആഗ്രഹങ്ങളുടെ
അവശിഷ്ടങ്ങള്‍
ഇന്നാണെങ്കിലവ
ജീര്‍ണ്ണിയ്ക്കില്ലായിരുന്നു
ഫോസിലുകളൊക്കെ
പെറുക്കിയെടുത്ത്‌
മജ്ജയും
മാംസവുമൊട്ടിച്ച്‌
ജീവന്‍ കൊടുത്ത്‌
അവയെ
കൊന്നു തിന്നുകയാണിപ്പോഴെന്റെ
വിനോദം.

22 Feb 2013

വേലുമ്മാന്‍





പി. എ അനീഷ് 



അമ്മവീടിനടുത്താണ്
വേലുമ്മാന്റെ വീട്

ആകാശം തൊടുന്ന കുന്നുമ്പുറത്ത്
കാറ്റുപോലും വാലുചുരുട്ടി കടന്നുപോണ
തെങ്ങുവരമ്പു കടന്ന്
കൈതവളപ്പു മുറിച്ച്
കല്ലുവെട്ടു വഴിയിലൂടെ
കുന്നുകയറി വിയര്‍ക്കുമ്പോഴേക്കും
നരച്ചു കുമ്പളങ്ങയായൊരു തല
ചിരിച്ചോണ്ട് വരണകാണാം

മുറ്റത്ത് പാട്ടുപാടണ പഴഞ്ചന്‍ മരബഞ്ചിലിരുന്ന്
കട്ടന്‍കാപ്പി തിളച്ച് ചുറ്റും നോക്കുമ്പോള്‍
ഉമ്മറത്തിണ്ടില്‍
നിര്‍വികാരത ചൂണ്ടി ചാരിവെച്ചൊരു തോക്ക്

കാറ്റിട്ടു തന്ന കുത്തിക്കുടിയന്‍ മാമ്പഴമായ്
അവധിക്കാലം കടിച്ചീമ്പിക്കുടിച്ച
കുട്ടിക്കാലത്ത് വരച്ചതാണ്
വെടിയേറ്റ കൊറ്റിയോ കാട്ടുമുയലോ തൂക്കിപ്പിടിച്ച്
കുന്നിറങ്ങി വരുന്നൊരു രൂപം

കുറേ കേട്ടിട്ടുണ്ട്
പഴങ്കഥകള്‍ മൂടിപ്പുതച്ച്
രാത്രിയുറങ്ങാന്‍ കിടക്കുമ്പോള്‍

വെടിയേറ്റ കാട്ടുപന്നി
തേറ്റകൊണ്ടു പിളര്‍ന്ന
വയറു പൊത്തിക്കെട്ടി
രാത്രികടന്ന് ആശുപത്രിയിലെത്തിയപ്പോഴേക്കും
മിണ്ടാതെ മരവിച്ച ശരീരം
(ഇപ്പോഴും കാണാം
മണ്ണിട്ടു തൂര്‍ത്ത കഴായപോലെ
തുന്നിക്കെട്ടിയ പാട്)

രാത്രിവഴിയില്‍
മഞ്ഞുകുതിര്‍ന്ന് വഴുക്കുന്ന വരമ്പിലൂടെ
മുറിബീഡിയെരിഞ്ഞ നാട്ടുവെളിച്ചത്തില്‍
കരയ്ക്കുപിടിച്ചിട്ട വരാലിന്റെ വഴുപ്പുപോലെ
കാലിനടിയില്‍ പുളഞ്ഞ് കണങ്കാലില്‍ ദംശിച്ചപ്പോള്‍
തിരഞ്ഞുപിടിച്ച്,
തിരിച്ചു കടിച്ചത്

ഇന്ന്
പുല്‍പ്പായില്‍ തലമൂടിക്കിടന്ന്
ചുറ്റും കൂടിനിന്ന നിശ്ശബ്ദതയുടെ മുഖത്തേക്ക്
നീട്ടിത്തുപ്പിയ വെറ്റിലക്കറയില്‍
സൂര്യനാറിയ നേരത്ത്
ഒരുകൂട്ടം കാട്ടുമുയലുകള്‍
തൊടിയിലൂടെ
തുളളിച്ചാടി പോകുന്നതു കണ്ടു.

20 Sept 2012

സിഗ്നല്‍

പി.എ. അനിഷ്

പച്ചലൈറ്റ്
തെളിഞ്ഞതും
ഒഴുക്കുതുടങ്ങി

അത്ര നേരവും
കെട്ടിനിന്നതിന്റെ വീര്‍പ്പുമുട്ടല്‍
നൂലുപൊട്ടിയ പ്രവാഹമായ്
കുതിച്ചുതുടങ്ങി

നിലച്ച ഒഴുക്കിനു മുന്നിലൂടെ
കടന്നുപോയവരുടെ ചൂര്
വേഗവും പുകയും
തിടുക്കപ്പെട്ട്
മായ്ച്ചുകളഞ്ഞു

ചുവപ്പുതെളിയുമ്പോള്‍
നിലച്ച ഒഴുക്കിനു
മുന്നിലൂടെ
കടന്നുപോകെ
പൊടുന്നനെ
നടുക്കുവെച്ച്
പച്ചതെളിഞ്ഞ അന്ധാളിപ്പ്
ശില്പമാക്കിയവനെ
റോഡരികില്‍
ചാരിനിര്‍ത്തിയിരിക്കുന്നു

അവന്റെയൊരു കണ്ണ്
പച്ചയും
മറുകണ്ണ് ചുവപ്പുമായ്
മാറി മാറി തെളിയുന്നു

മഞ്ഞനിറം തെളിയാത്തതിനാല്‍
കേടുവന്ന സിഗ്നല്‍പോസ്റ്റെന്നേ
കണ്ടവരാരും പറയൂ.

19 Jul 2012

ഫ്ലാസ്ക്


പി.എ.അനിഷ്


മടങ്ങിയെത്തുമ്പോള്‍
ചൂടുള്ളൊരു ചുംബനംകൊണ്ട്
നീയെന്നെ തിരിച്ചെടുക്കുന്നു
തിരക്കില്‍ നിന്ന്
തിടുക്കങ്ങളില്‍ നിന്ന്
തുണ്ടുതുണ്ടായി ചിതറിയ വിചാരങ്ങളില്‍ നിന്ന്
അരക്ഷിതമായ ശൂന്യതയില്‍നിന്ന്

ഇത്രയും നേരം
എവിടെയാണു നീയതു സൂക്ഷിച്ചത്
ആറാതെ
എന്നോര്‍ക്കുമ്പോള്‍
നിമിഷങ്ങള്‍ക്കുള്ളില്‍
ഒരുകപ്പു ചുടുകാപ്പിയുമായ്
മുന്നില്‍ നീ

ഉരിഞ്ഞെറിഞ്ഞൊരു 
മുഷിഞ്ഞ ദിനത്തെ
ഒട്ടും പരിഭവിക്കാതെ
കുടഞ്ഞെടുത്തൊതുക്കിവയ്ക്കുമ്പോള്‍
കാണുകയായിരുന്നു
ആരും കാണാതെ
ഹൃദയത്തിലെവിടെയോ
നീ കാത്തുവയ്ക്കുന്ന ഫ്ലാസ്ക്

ആറാത്ത ഭാഷയില്‍ 
വിളമ്പുമ്പോഴെല്ലാം
അവിശ്വാസത്തിന്റെ കൈതട്ടി
ഉടഞ്ഞു പോവരുതേ
അതെന്ന് 
വെറുതെ ആഗ്രഹിക്കാമെന്നല്ലാതെ !

14 Jan 2012

അത്യത്ഭുതം

പി.എ.അനിഷ്

ഇതു വളരെ അത്ഭുതമായിരിക്കുന്നു
അടുക്കളയില്‍
അടുപ്പുതട്ടിനു മധ്യത്തിലായി
ആ മുളകുപൊടിഡെപ്പി
ഇന്നലെയിരുന്ന
അതേ സ്ഥാനത്തുതന്നെയിരിക്കുന്നു
ഒരു പകല്‍
ഇടയില്‍ നിന്ന്
ആരോ മായ്ച്ചു കളഞ്ഞപോലെ

ഉറപ്പായും
അതൊരലമാരയിലിരിയ്ക്കേണ്ടതായിരുന്നു
അപരിചിതദേശത്ത്
ഒറ്റപ്പെട്ടപോലെയെന്ന്
ഇന്നലെയും തോന്നിയിരുന്നു
അതേ തോന്നല്‍
ഇപ്പോഴുമുണ്ടായി

അടുക്കളയിലെ
നിന്റെയൊരു ദിവസത്തെ
മുഴുവന്‍ അധ്വാനങ്ങളും
അതിനെ നീക്കിവെയ്ക്കാന്‍
പ്രേരിപ്പിക്കാത്തത്
അത്യത്ഭുതം തന്നെ

ആ മുളകുപൊടി ഡെപ്പി
നാളെയുമവിടെത്തന്നെ
യിരിക്കുമായിരിക്കും
ജനിച്ചപ്പോഴുണ്ടായ
ആ തോന്നല്‍
നാളെയുമുള്ളില്‍ നിന്ന്
തികട്ടിവരുമായിരിക്കും

വളരെ പെട്ടെന്നുതന്നെ
ഞാനെല്ലാം മറന്നുപോയിരിക്കുന്നു
ഇപ്പോഴെന്റെ മനസ്സില്‍
ആ മുളകുപൊടിഡെപ്പിയില്ല
ആ തോന്നലുമില്ല

അത്യത്ഭുതം തന്നെ
ഉപരിതലത്തിലെ  മീനുകളേ
നിങ്ങളുടെ ലോകം!



--

14 Dec 2011

കുറുമ്പ്

പി.എ.അനീഷ്

പുറത്തിറങ്ങാ
നൊരു വാതിലാണുള്ളത്
ആരാണതു തുറന്നുവെയ്ക്കുന്നതെന്നറിയില്ല
ആട്ടിന്‍പറ്റത്തെപ്പോലെ
ഇരുട്ടുമുഴുവന്‍ പുറത്തിറങ്ങി
രാത്രിയായി

അകത്തുകയറാ
നൊരു വാതിലാണുള്ളത്
ആരാണതടച്ചുവയ്ക്കുന്നതെന്നറിയില്ല
ആട്ടിന്‍പറ്റത്തെപ്പോലെ
ഇരുട്ടുമുഴുവന്‍ തെളിച്ചകത്താക്കി
പകലായി

എങ്കിലും
ചില കുറുമ്പന്മാരുണ്ട്
അകത്തുകയറാതെ
ഒളിച്ചുനടക്കും
മുളങ്കൂട്ടത്തിനുള്ളിലോ
കാരപ്പൊന്തയ്ക്കുള്ളിലോ
പണിനടക്കുന്ന വീട്ടിലെ
അടച്ചിട്ട മുറിയ്ക്കുള്ളിലോ
പതുങ്ങിയിരിക്കും

പുലിപിടിച്ച ആട്ടിന്‍കുട്ടിയുടെ
ഞരക്കത്തോടെ
കയര്‍ത്തുമ്പിലാടുന്നവന്റെ നെഞ്ചില്‍ നിന്നും
ചാടിയോടുന്നതു  കണ്ടിട്ടുണ്ട്
ഇത്രയും കുറുമ്പ്
വേണ്ടായിരുന്നെന്നു തോന്നിയിട്ടുണ്ട് !

15 Nov 2011

രോമക്കുപ്പായം

 പി.എ.അനിഷ്



മരച്ചില്ലകളില്‍ ചാടിമറയുന്ന
മലയണ്ണാനെക്കണ്ടിട്ടില്ല
പറമ്പിക്കുളത്തു പോയിട്ടും
ഓരോ വളവിലുമോരോ കയറ്റത്തിലും
പെരുമരങ്ങളിലേക്കു
പാളിവീഴുന്ന നോട്ടങ്ങളില്‍
രോമാവൃതമായൊരു
വാലനക്കം കണ്ണോര്‍ത്തിട്ടും
മലമുഴക്കി വേഴാമ്പലിന്റെ
ചിത്രം വരഞ്ഞ റോഡരികുകളില്‍ നിന്ന്
മലകള്‍  കടന്നു പോകും
മുഴക്കങ്ങളെറിഞ്ഞിട്ടും
മലകളേ ... മരങ്ങളേ
ഒരു മലയണ്ണാനെക്കാണിച്ചു താ..
എന്ന പ്രാര്‍ഥനയുടെ ഫലമായിരിക്കുമോ
തെങ്ങോലകളില്‍ നിന്നു കുതിക്കുമീ രോമക്കാലുകള്‍
പൂക്കുലകളിലള്ളിപ്പിടിക്കുമീ നഖക്കൂര്‍പ്പുകള്‍
ഇളനീരു തുരന്നുകുടിക്കുമീ
ചെമ്പന്‍ചുണ്ടുകള്‍
തെങ്ങില്‍ നിന്നു
തെങ്ങിലേക്കു കുതിയ്ക്കുമ്പോളഴിഞ്ഞു വീണ
രോമക്കുപ്പായം
വെയിലത്തുണക്കാനിട്ടിട്ടുണ്ട്
കൊഴിഞ്ഞ പീലികള്‍
തേടിനടക്കും മയിലിനെപ്പൊലെ
ഉമ്മവെച്ചു പിരിഞ്ഞ
വെടിയുണ്ടയുടെ ശബ്ദമനുകരിച്ച്
വരുമെന്നറിയാം
തുരന്നുതിന്ന
ഓര്‍മകള്‍ക്കു പകരം
ഈ രോമക്കുപ്പായമെങ്കിലും
ഞാനെടുത്തോട്ടെ !



13 Sept 2011

കുട്ടിയും വരയും



പി എ അനിഷ്

പടംവരക്ലാസ്സില്‍
നിവര്‍ത്തിവെച്ച
ആകാശത്തില്‍
കുട്ടി വരയ്ക്കുന്നു

കുട്ടിയുടെ വര
ഒരുറപ്പുമില്ലാത്ത
ജീവിതം പോലെ

നിന്റെ വര
കൊച്ചിയില്‍ നിന്നു
കോഴിക്കോട്ടേക്കാണല്ലോ
എന്ന് മാഷ് നോക്കുമ്പോള്‍
കൊച്ചിയും കോഴിക്കോടും കഴിഞ്ഞ്
നേരമെത്രയായെന്ന മട്ടില്‍
കുട്ടി മാഷെ നോക്കുന്നു

കാറ്റിനും മരങ്ങള്‍ക്കും മുകളിലൂടെ
കുട്ടിയുടെ വരയൊരു കരിമ്പാതയാകുന്നു
അവിടെയൊരു
വീടുണ്ടായിരുന്നിടത്ത്
അച്ഛനുമമ്മയുമുണ്ടായിരുന്നിടത്ത്
ചിരിച്ചും കളിച്ചുമൂഞ്ഞാലിലിരുന്നുമാവരയെപ്പോഴോ
മാഷിന്റെ കണ്ണും മൂക്കും
കണ്ണടയും വരയ്ക്കുന്നു
മാഷ്ക്ക് വരയ്ക്കാനൊരു
ബോര്‍ഡു വരയ്ക്കുന്നു
ചായപ്പെന്‍സിലും
സ്വപ്നങ്ങളും വരയ്ക്കുന്നു
മാഷ്ക്ക്
ഇരിക്കാനൊരു
കസേര വരയ്ക്കുന്നു

മാഷാ കസേരയിലിരുന്ന്
അവനെത്തന്നെ നോക്കുന്നു

വരയപ്പോഴും
ഒരുറപ്പുമില്ലാത്ത
ജീവിതം തന്നെയായ്
വരഞ്ഞു വരഞ്ഞു പോകുന്നു !

8 Jul 2011

കുട്ടിയും വരയും





പി എ അനിഷ്


പടംവരക്ലാസ്സില്‍
നിവര്‍ത്തിവെച്ച
ആകാശത്തില്‍
കുട്ടി വരയ്ക്കുന്നു

കുട്ടിയുടെ വര
ഒരുറപ്പുമില്ലാത്ത 
ജീവിതം പോലെ

നിന്റെ വര
കൊച്ചിയില്‍ നിന്നു
കോഴിക്കോട്ടേക്കാണല്ലോ
എന്ന് മാഷ് നോക്കുമ്പോള്‍
കൊച്ചിയും കോഴിക്കോടും കഴിഞ്ഞ്
നേരമെത്രയായെന്ന മട്ടില്‍
കുട്ടി മാഷെ നോക്കുന്നു

കാറ്റിനും മരങ്ങള്‍ക്കും മുകളിലൂടെ
കുട്ടിയുടെ വരയൊരു കരിമ്പാതയാകുന്നു
അവിടെയൊരു 
വീടുണ്ടായിരുന്നിടത്ത്
അച്ഛനുമമ്മയുമുണ്ടായിരുന്നിടത്ത്
ചിരിച്ചും കളിച്ചുമൂഞ്ഞാലിലിരുന്നുമാവരയെപ്പോഴോ
മാഷിന്റെ കണ്ണും മൂക്കും
കണ്ണടയും വരയ്ക്കുന്നു
മാഷ്ക്ക് വരയ്ക്കാനൊരു
ബോര്‍ഡു വരയ്ക്കുന്നു
ചായപ്പെന്‍സിലും
സ്വപ്നങ്ങളും വരയ്ക്കുന്നു
മാഷ്ക്ക്
ഇരിക്കാനൊരു 
കസേര വരയ്ക്കുന്നു

മാഷാ കസേരയിലിരുന്ന്
അവനെത്തന്നെ നോക്കുന്നു

വരയപ്പോഴും
ഒരുറപ്പുമില്ലാത്ത 
ജീവിതം തന്നെയായ്
വരഞ്ഞു വരഞ്ഞു പോകുന്നു !

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...