15 Jan 2015

നീരയും ഇന്ത്യൻ കാർഷിക സമ്പട്‌ ഘടനയുടെ ഭാവിയും


ജമീല പ്രകാശം എംഎൽഎ
കോവളം, തിരുവനന്തപുരം

പത്ര- വാർത്താമാധ്യമങ്ങളിലൂടെയുമെല്ലാം നിരന്തരമായി നാമിപ്പോൾ നീരയെക്കുറിച്ചു കേട്ടുകൊണ്ടിരിക്കുന്നു. കേരളത്തിന്‌ നീര അനുഗ്രഹമായി മാറും. കേരകർഷകർക്കൊരു ആശ്വാസമായി മാറും. നാടിന്റെ സമ്പട്ഘടനയിലെല്ലാം വലിയ മാറ്റങ്ങൾക്ക്‌ അത്‌ വഴിതെളിക്കും എന്നെല്ലാം ഒരുപാട്‌ ആത്മ വിശ്വാസവും പ്രത്യാശയും നീരയെക്കുറിച്ച്‌ കേരളീയ സമൂഹം വച്ചുപുലർത്തുകയാണ്‌.
നീരയെക്കുറിച്ച്‌ പറഞ്ഞു തുടങ്ങുമ്പോൾ ലോക കാർഷിക രംഗത്ത്‌ എന്താണ്‌ നടക്കുന്നതെന്ന്‌ ആദ്യം നോക്കണം. ലോകാരോഗ്യ സംഘടനയും അതിന്റെ ഉടമ്പടികളുമൊക്കെ വന്നതിനു ശേഷം കാർഷിക മേഖലയിൽ വലിയൊരു മാറ്റം വന്നിട്ടുണ്ട്‌. അത്‌ എത്രപേർ പരിശോധിച്ചിട്ടുണ്ടെന്ന്‌ എന്ന്‌ അറിയില്ല. ഏതെങ്കിലും ഒരു വിളയെക്കുറിച്ച്‌ പറയുമ്പോൾ, ഉദാഹരണത്തിന്‌ തെങ്ങ്‌, നമ്മൾ ഊന്നൽ കൊടുക്കേണ്ടത്‌ അതിന്റെ ഏറ്റവും കൂടുതൽ ഡിമാന്റുള്ള ഉൽപന്നത്തിനാണ്‌. അപ്പോൾ തെങ്ങിനെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കേണ്ട ഉത്പ്പന്നം നീര തന്നെയാണ്‌. അത്‌ വിദഗ്ദ്ധന്മാരെല്ലാവരും സമ്മതിച്ചിട്ടുള്ള ഒരു കാര്യവുമാണ്‌. തെങ്ങ്‌ കൃഷി ചെയ്യുന്ന രാജ്യങ്ങൾ ആദ്യം ഇന്തോനേഷ്യ, രണ്ടാമത്‌ ഫിലിപ്പൈൻസ്‌, മൂന്നാം സ്ഥാനത്ത്‌ ഇന്ത്യ, നാലാമത്‌ തായ്‌ലന്റ്‌ ഈ ക്രമത്തിലാണ്‌. പക്ഷേ ഇന്ത്യയിൽ നോക്കുമ്പോൾ കേരളമാണ്‌ മുമ്പിൽ. രണ്ടാം സ്ഥാനത്ത്‌ കർണ്ണാടകവും തുടർന്ന്‌ തമിഴ്‌നാടും. നാലാം സ്ഥാനത്ത്‌ ആന്ധ്രപ്രദേശും. കടുത്ത മത്സരവുമായി അവർ മുന്നോട്ട്‌ വന്നു കഴിഞ്ഞു. അതും നാം മനസ്സിലാക്കണം.
എന്നിരുന്നിട്ടും, ഇന്തോനേഷ്യയും ഫിലിപ്പൈൻസും തെങ്ങിൽ നിന്നുള്ള നീര ഉത്പാദനത്തിന്‌ കൊടുക്കുന്ന പ്രാധാന്യം കേരളത്തിലെ നാളികേര മേഖല നൽകുന്നില്ല. നീരയെന്നു പറഞ്ഞാൽ ഫ്ലോറൽ സാപ്പാണ്‌. വേണമെങ്കിൽ മധുരകള്ള്‌ എന്ന്‌ നാടൻ ഭാഷയിൽ പറയാം. ഒരു ഭക്ഷണമെന്നുപറയുമ്പോൾ ഇതിന്റെ മൂല്യം എത്രയോ വലുതാണ്‌. പാലിൽ നിന്നു പോലും 75% അതായത്‌ 100 മില്ലി എടുത്താൽ 62 കലോറിയാണ്‌ നമുക്ക്‌ ലഭിക്കുന്നത്‌. അതേസമയം നീരയുടെ കാര്യത്തിൽ 100 മില്ലിയിൽ നിന്ന്‌ 75 കലോറിയാണ്‌ നമുക്ക്‌ ലഭിക്കുന്നത്‌. നീര എന്നു പറയുന്നത്‌ പ്രത്യേകമായിട്ടുള്ള ഒരു ഉത്പ്പന്നമാണ്‌. അപ്പോൾ അത്രയും ശ്രദ്ധ കൊടുക്കേണ്ടി വരും അത്‌ ഉത്പാദിപ്പിക്കാനും. വിരിഞ്ഞിട്ടില്ലാത്ത തെങ്ങിൻ പൂങ്കുല ചെത്തിയാണ്‌ നീര എടുക്കുന്നത്‌. നീരയും കള്ളും തമ്മിലുള്ള വ്യത്യാസമെന്നു പറഞ്ഞാൽ പൂജ്യം ആൽക്കഹോളിക്‌ കണ്ടന്റുള്ള പാനീയമാണ്‌ നീര. അതായത്‌ മദ്യത്തിന്റെ ഒരംശം പോലും അതിലില്ല. നീര പുളിച്ചു പുളിച്ചു പുളിച്ച്‌ 8% മദ്യത്തിന്റെ അംശം വരുമ്പോഴേ അത്‌ കള്ളായി മാറുന്നുള്ളൂ. മധുരകള്ള്‌ എന്ന്‌ അതിന്‌ പേരുകൊടുത്തിരിക്കുന്നത്‌ മധുരതരമായ ഒരു ഓമനപ്പേരായിട്ടാണ്‌. അല്ലാതെ അതിന്‌ കള്ളുമായിട്ട്‌ യാതൊരു ബന്ധവുമില്ല. ഇപ്പോൾ അഞ്ചാറു വർഷമേ ആയിട്ടുള്ളൂ ചെത്തിയെടുക്കുന്ന ഈ പാനീയം പുളിയ്ക്കാതെ നീരയായി സൂക്ഷിക്കാനും, സംസ്കരിക്കാനുമുള്ള സാങ്കേതിക വിദ്യ നമ്മൾ വികസിപ്പിച്ചെടുത്തിട്ട്‌. എന്നിട്ടും നമുക്ക്‌ അതൊരു ബിസ്നസ്സ്‌ ആക്കിമാറ്റാൻ കഴിഞ്ഞിട്ടില്ല എന്നുള്ളത്‌ വലിയൊരു അപര്യാപ്തത്തയാണ്‌. പൂർണ്ണമായ മത്സര ശേഷി വികസിപ്പിച്ചെടുത്തുകൊണ്ട്‌ ഒരു നീരയുടെ ബിസ്സിനസ്സ്‌ രംഗത്തേക്ക്‌ കടന്നുവരാൻ കഴിഞ്ഞിട്ടില്ല കടന്നു വന്നിട്ടില്ല എന്നുള്ളത്‌ വളരെ അപകടവുമാണ്‌. ഇന്തോനേഷ്യയിൽ നീര കുടിയ്ക്കാനുള്ള പാനീയം മാത്രമല്ല, അതിൽ നിന്ന്‌ അവർ പാം ഷുഗർ ഉണ്ടാക്കുന്നുണ്ട്‌, ജാഗ്ഗറി ഉണ്ടാക്കുന്നുണ്ട്‌, സിറപ്പ്‌ ഉണ്ടാക്കുന്നുണ്ട്‌. അതിനെല്ലാം പുറമേ ബിസ്ക്കറ്റും കേക്കും മിഠായികളും ഉണ്ടാക്കുന്നുണ്ട്‌. കൊക്കോ ഉപയോഗിച്ചുണ്ടാക്കുന്ന കാഡ്ബറീസ്‌ ചോക്ലേറ്റുകൾ എന്നിവയിൽ ആരോഗ്യ നില അൽപം മോശമായവർക്ക്‌ പ്രത്യേകിച്ചും പ്രമേഹ രോഗികൾക്ക്‌ അല്ലെങ്കിൽ അമിതവണ്ണം ഭയക്കുന്നവർക്ക്‌ രക്തസമ്മർദ്ദമുള്ളവർക്ക്‌ ഉപയോഗത്തിൽ ഭയപ്പെടേണ്ട പല ഘടകളും അടങ്ങിയിരിക്കുന്നു. പക്ഷേ നീരയിൽ ഇതൊന്നും ഭയക്കേണ്ട. അത്രയും വലിയൊരു കാര്യം, ഒരു നിറകുടം, കൽപവൃക്ഷം തന്നെ നിൽക്കുന്നു നമ്മുടെ മുമ്പിൽ. കാമധേനുവേന്നും പറയാം. പക്ഷേ നമ്മൾ ഇതിനെ പ്രയോജനപ്പെടുത്തുന്നില്ല. ദൈവമായിട്ട്‌ പ്രകൃതിയായിട്ട്‌ നമുക്കിതിനെ കാണാം. ദൈവമാണ്‌ പ്രകൃതി. ഇത്‌ പ്രകൃതി നമുക്ക്‌ തന്നിരിക്കുന്നതാണ്‌. ഈ മണ്ണും, ഈ കാലാവസ്ഥയും ഈ അന്തരീക്ഷസ്ഥിതി എന്നിവ വച്ചുകൊണ്ട്‌ നമ്മുടെ സംസ്ഥാനത്ത്‌ എവിടെ വേണമെങ്കിലും യാതൊരു അന്തരീഷ മലിനീകരണവുമില്ലാതെ പരമ്പരാഗത രീതിയിൽ തെങ്ങു കൃഷിചെയ്യാം, സംരക്ഷിക്കാം.

നീരയ്ക്ക്‌ അനന്തമായ സാധ്യതയാണ്‌ മുമ്പിലുള്ളത്‌. പക്ഷേ അത്‌ വേണ്ടതു പോലെ ഉപയോഗപ്പെടുത്തുവാൻ നമുക്ക്‌ കഴിയുന്നില്ല. ഇവിടെ നല്ല സർഗ്ഗാത്മകതയുള്ള സാങ്കേതിക വൈദഗ്ദ്ധ്യമുള്ള അധ്വാനശേഷിയുള്ള ആളുകളുണ്ട്‌. പക്ഷേ ഇതിനെയെല്ലാം കൂട്ടിയോജിപ്പിച്ചുകൊണ്ട്‌ ഈ സാദ്ധ്യതയെ പണമാക്കി മാറ്റാനുള്ള സംവിധാനമാണ്‌ ഇവിടെ ഇല്ലാത്തത്‌. കൊല്ലത്ത്‌ ഒരു കൃഷിക്കാരൻ നീരചെത്താനായി കുറെ തെങ്ങുകൾ ഉപയോഗപ്പെടുത്തിയപ്പോൾ 87000 -ത്തിലധികം രൂപയാണ്‌ ഒരു മാസം വരുമാനമായി അദ്ദേഹത്തിന്‌ ലഭിച്ചതു. ഇത്‌ ഒട്ടും അതിശയോക്തിയല്ല. അദ്ദേഹം നൽകിയ കൃത്യമായ കണക്കാണിത്‌. അങ്ങനെയുള്ള ഒരു സാധ്യതയെ നമുക്ക്‌ എന്തുകൊണ്ട്‌ കേരളത്തിൽ ഉപയോഗപ്പെടുത്താൻ കഴിയില്ല? അതിനു വേണ്ടി നമുക്കിനി എങ്ങനെയാണ്‌ മുന്നോട്ടു പോകാൻ കഴിയുക? ഈ കാര്യത്തിൽ അടിയന്തിരമായി ഗവണ്‍മന്റും കൃഷിവകുപ്പും അതുപോലെത്തന്നെ കേരാധിഷ്ഠിതമായ സ്ഥാപനങ്ങളും നാളികേര വികസന ബോർഡും നിലപാട്‌ സ്വീകരിച്ച്‌ യുദ്ധകാല അടിസ്ഥാനത്തിൽ ഇതിനെ കേരളത്തിന്‌ ഗുണപരമായ രീതിയിലേക്ക്‌ മാറ്റുവാൻ എന്താണ്‌ ചെയ്യാൻ സാധിക്കുക എന്നു നാം ചിന്തിക്കണം. ?
നീര ഉത്പാദനം വളരെ സുതാര്യമാക്കണം, സുഗമമാക്കണം, അത്‌ ജനകീയമാക്കണം ജനാധിപത്യപരവുമാക്കണം. ഏറ്റവും ഉത്തമ ആരോഗ്യപാനീയമായും, ജനങ്ങളുടെ ദാരിദ്രം അകറ്റാനുള്ള ഒരു വഴിയായും മഹാത്മാഗാന്ധിജി തന്നെ നീരയെ ശുപാർശ ചെയ്തിട്ടുണ്ട്‌. അന്നുമുതൽ ഇതിന്റെ ഗുണവശങ്ങളെപ്പറ്റി നമ്മുടെ നാട്ടിലെ വിദ്യാ സമ്പന്നരായിട്ടുള്ളവർ ബോധവാന്മാരായിരുന്നു. മഹാത്മാഗാന്ധിയുടെ ചിത്രം ഉപയോഗിച്ചുകൊണ്ടാണ്‌ ഫിലിപ്പൈൻസുകാർ ഇത്‌ മാർക്കറ്റ്‌ ചെയ്യുന്നത്‌. അപ്പോൾ നീര ജനങ്ങളുടെ സമ്പത്താണ്‌. ജനങ്ങളുടെ സമ്പത്തായി അതിനെ സംരക്ഷിച്ചു നിലനിർത്താനും ആ സാമ്പത്തിക മേഖലയിലേക്ക്‌ ജനലക്ഷങ്ങളെ കൈപിടിച്ചുകൊണ്ടു വരുവാനും നമ്മുടെ സർക്കാർ തയ്യാറാവണം. അതിന്‌ ഏറ്റവും താഴെത്തട്ടിൽ നമുക്ക്‌ വേണ്ടത്‌ എന്താണ്‌? നമുക്ക്‌ നാളികേര ഉത്പാദക സംഘങ്ങൾ വേണം. കോ-ഓപ്പറേറ്റീവ്‌ സോസൈറ്റിയോ സ്വയം സഹായ സംഘങ്ങളോ ഒക്കെ ആവാം. നാളികേര വികസന ബോർഡ്‌ നിർദ്ദേശിക്കുന്നത്‌, ഒരു സംഘത്തിൽ 40 തൊട്ട്‌ 100 വരെ കർഷകരെ ഉൾപ്പെടുത്താമെന്നാണ്‌. അതു കഴിഞ്ഞ്‌ അങ്ങനെയുള്ള 18-ഓ 20-ഓ സംഘങ്ങൾ ചേർന്ന്‌ ഒരു ഫെഡറേഷൻ രൂപീകരിക്കാം. 20 സംഘങ്ങളാണ്‌ പരമാവധി ഒരു ഫെഡറേഷന്‌ ഉൾക്കൊള്ളാൻ കഴിയുക. അപ്പോൾ ഒരു സംഘത്തിന്റെ കീഴിൽ കുറഞ്ഞത്‌ 5000 തെങ്ങെങ്കിലും വരും. ഒരു ഫെഡറേഷന്റെ കീഴിൽ ഒരുലക്ഷം തെങ്ങുകളും. പിന്നീട്‌ ഇത്തരത്തിലുള്ള 10 ഫെഡറേഷനുകൾ ചേർന്ന്‌ ഓരോ ജില്ലയിലും ഒരോ കമ്പനി രൂപീകരിക്കാം. അപ്പോൾ ആ കമ്പനിയുടെ കീഴിൽ 10 ലക്ഷം തെങ്ങായി. ഇങ്ങനെ നോക്കുമ്പോൾ കേരളത്തിൽ പതിനാലു ജില്ലകളിലുമായി ഓരോ കമ്പനി വീതം രൂപീകരിക്കുന്നതു വഴി ഒരു കോടി നാൽപതു ലക്ഷം തെങ്ങുകൾ നീര ചെത്തുന്നതിനായി മാർക്കു ചെയ്യുന്നു. അതിന്റെ ഒരു ചട്ടക്കൂടിനകത്ത്‌ ഇത്രയും വൃക്ഷങ്ങളെയും അവയുടെ ഉടമകളായ കർഷകരെയും കർഷക കൂട്ടായ്മകളെയും നാം കൊണ്ടുവന്നു കഴിഞ്ഞു. അത്‌ വലിയൊരു സംവിധാനമാണ്‌. ആ സംവിധാനം തികച്ചും ജനകീയവും ജനാധിപത്യപരവുമാക്കാൻ നമുക്ക്‌ കഴിയണം. അതിന്‌ ഭരണഘടന വേണം. ഇലക്ഷൻ സംവിധാനങ്ങൾ വേണം. ഇതെല്ലാം സമയബന്ധിതമായി പൂർത്തിയാക്കണം. ഇതിനൊപ്പം ലക്ഷക്കണക്കിന്‌ നീര ടെക്നീഷ്യന്മാരെ നമുക്ക്‌ ആവശ്യമുണ്ട്‌. അവരെ നമുക്ക്‌ പരിശീലിപ്പിച്ചെടുക്കാൻ കഴിയണം. പിന്നെ തെങ്ങിൽ കയറുന്നതിനു വേണ്ട യന്ത്രങ്ങൾ, നീര സംഭരണികൾ, ശീതീകരിച്ച്‌ സൂക്ഷിക്കുവാനുള്ള കേന്ദ്രങ്ങൾ, പിന്നീട്‌ അത്‌ സേൻട്രിഫ്യൂജ്‌ ചെയ്യാനും മറ്റുമുള്ള ഏർപ്പാടുകൾ തുടങ്ങിയവയും വേണം. ഈ സമയത്തെല്ലാം നമുക്ക്‌ ശീതികരണ സംവിധാനം വേണം. പിന്നീട്‌ ഇതിനെ പായ്ക്കു ചെയ്യാനുള്ള യന്ത്രങ്ങൾ വേണം. ഇപ്പോൾ വൈറ്റില ഹബ്ബിൽ പായ്ക്ക്‌ ചെയ്യാത്ത നീര ലഭിക്കും. പക്ഷേ അതു പോരാ. പായ്ക്ക്‌ ചെയ്താലേ ഈ ഉത്പ്പന്നം ഒരു സ്ഥലത്തുനിന്ന്‌ മറ്റൊരു സ്ഥലത്തേക്ക്‌ സുരക്ഷിതമായി കൊണ്ടുപോകുന്നതിനു സാധിക്കുകയുള്ളു. എല്ലാ സ്ഥലത്തും ലഭ്യമാക്കാനും എവിടെ വേണമെങ്കിലും കൊണ്ടു ചെന്നു വിൽക്കാനും കഴിയൂ. ഇപ്പോൾ കുപ്പിയിലാക്കിയ നീര 200 മില്ലിലിറ്ററിന്‌ 25 രൂപ, 30 രൂപ എന്ന രീതിയിലാണ്‌ ഈടാക്കുന്നത്‌. 200 മില്ലിയായിരിക്കും സൗകര്യപ്രദം. ഉത്പാദനം കൂടുമ്പോൾ ഇതൊരു 15 രൂപ, 20 രൂപയൊക്കെ ആക്കി കുറയ്ക്കാൻ കഴിയണം. അഥവാ ഇനി 20 രൂപ ആണെങ്കിൽ തന്നെ ഇത്‌ വഴി നാട്ടിലൊരു സാമ്പത്തിക വിപ്ലവം തന്നെ ഉണ്ടാകും.
ഗൾഫ്‌ നാടുകളിൽ 20-​‍ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ വരെ മണൽപ്പരപ്പിന്റെ അടിയിൽ എണ്ണയുണ്ടെന്ന്‌ ആരും കണ്ടുപിടിച്ചിരുന്നില്ല. അതു വരെ അവർക്ക്‌ വലിയ ദാരിദ്ര്യമായിരുന്നു. വളരെ പ്രയാസപ്പെട്ട്‌ ഉരുവേന്നു പറയുന്ന വലിയ തോണികൾ നിർമ്മിച്ച്‌ ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ സാഹസികമായിട്ടു വന്നെത്തി കച്ചവടം നടത്തിയാണ്‌ അവർ ജീവിച്ചിരുന്നത്‌. പക്ഷെ എണ്ണ കണ്ടെത്തിയതോടെ ഗൾഫ്‌ ഒരു ഡെസ്റ്റിനേഷനായി മാറി. കാലിഫോർണിയയിൽ സ്വർണ്ണ നിക്ഷേപമുണ്ടെന്ന്‌ കണ്ടുപിടിച്ചതു അങ്ങനെയാണ്‌. എന്നാൽ നമ്മുടെ നീര ഒരിക്കലും തീർന്നു പോകുന്ന ഒരു നിക്ഷേപമല്ല. ഈ സ്വർണ്ണവും എണ്ണയുമെല്ലാം ക്ഷയിക്കുന്ന ഖാനികളാണ്‌. നമ്മുടെ കയ്യിലുള്ളതാകട്ടെ, തലമുറകൾക്ക്‌ പകർന്നു കൊടുക്കാൻ കഴിയുന്ന അക്ഷയ പാത്രമാണ്‌. ആരോഗ്യം പകർന്നു കൊടുക്കാനായി കർഷക സംസ്ക്കാരം തിരിച്ചുകൊണ്ടുവരാനായി, തൊഴിലില്ലായ്മയെ ഭയക്കാതെ ജീവിക്കാനായി ഇനി എന്തെല്ലാം സർഗ്ഗപരത ഇതിലേക്ക്‌ കൊണ്ടുവരാം. നീര ഉത്പാദിപ്പിക്കാനായി തെങ്ങു കൃഷിചെയ്യുമ്പോൾ സ്വാഭാവികമായും വെളിച്ചെണ്ണയുടെ വിലയും കൂടും. എന്തു വിലയ്ക്കും തേങ്ങയും വെളിച്ചെണ്ണയും വാങ്ങി ഉപയോഗിക്കാം എന്ന ധാരണതന്നെ മാറും. ഇപ്പോൾ തന്നെ മാറിയിട്ടുണ്ട്‌. തെങ്ങിന്റെ എണ്ണം കുറഞ്ഞപ്പോൾ 30 കോടി തെങ്ങുകൾ ഉണ്ടായിരുന്ന സ്ഥാനത്ത്‌ തന്നെ ഇപ്പോൾ 18 കോടി തെങ്ങുകളേ ഉള്ളൂ. ഔദ്യോഗികമായ കണക്കുകൾ ഇങ്ങനെയാണ്‌ സൂചിപ്പിക്കുന്നത്‌. അപ്പോൾ ഇതിൽ നാളികേര വികസന ബോർഡും കൃഷി ശാസ്ത്രജ്ഞരും കാർഷിക സർവ്വകലാശാലയും ഒക്കെ പറയുന്നത്‌ എന്താണ്‌, ഒരുകോടി എൺപതുലക്ഷം തെങ്ങുകളെയെങ്കിലും വളർത്തിയെടുത്താൽ ഒന്നോ രണ്ടോ വർഷം കൊണ്ട്‌ നമ്മുടെ സമ്പട്ഘടനയിലേയ്ക്ക്‌ 54000 കോടി രൂപ നമ്മൾ കൊണ്ടു വരികയാണ്‌. കേരളത്തിലുള്ള എല്ലാ വിദേശ ഇന്ത്യാക്കാരും കൂടി ഇങ്ങോട്ട്‌ അയയ്ക്കുന്ന പണം 75000 കോടി യാണ്‌. അവർക്കൊന്നും ഇനി അങ്ങോട്ടു പോകണ്ട. അവരെയെല്ലാം നമുക്ക്‌ തിരിച്ചിങ്ങോട്ട്‌ വിളിക്കാം. അവർക്ക്‌ ഇവിടെത്തന്നെ നമുക്ക്‌ തൊഴിലുകൾ കൊടുക്കാം. നാളികേരം ഉപയോഗിച്ച്‌ എത്ര ഉൽപന്നങ്ങൾ നമുക്ക്‌ ഉണ്ടാക്കാം. അതിന്‌ അപാരമായ സാധ്യതകളാണുള്ളത്‌. നാളികേരം നേരിട്ട്‌ ഭക്ഷണത്തിൽ ഉപ യോഗിക്കുന്നു. കൂടാതെ വെളിച്ചെണ്ണയാ യും.തൊണ്ട്‌ ഉപയോഗിച്ച്‌ കയറും കയറുൽപന്നങ്ങളും നിർമ്മിക്കാം, ചിരട്ട ഇന്ധനമായി ഉപയോഗിച്ച്‌ വൈദ്യുതി ഉത്പാദിപ്പിക്കാം. ഇതെല്ലാം എൻവെയേണ്‍മന്റ്‌ ഫ്രെണ്ഡ്ലിയാണ്‌. പ്രകൃതിയെ നശിപ്പിക്കുന്നില്ല. നീര ഉത്പാദിപ്പിക്കാനും വെളിച്ചെണ്ണ ഉത്പാദിപ്പിക്കാനും ഭക്ഷണാവശ്യങ്ങൾക്കും വേണ്ടി നാം തെങ്ങുകൃഷി പ്രോത്സാഹിപ്പിക്കുന്നതു കൊണ്ട്‌ നാട്ടിൽ ആവാസ വ്യവസ്ഥകൾക്ക്‌ ഒരു കോട്ടവും വരുന്നില്ല.
മധുര പാനീയങ്ങളും അതുപോലെത്തന്നെ മധുര പദാർത്ഥങ്ങളും കഴിക്കുക എന്നുള്ളത്‌ കുട്ടികളുടെ അവകാശമാണ്‌. മധുരം കുഞ്ഞു പ്രായത്തിൽ കഴിച്ചില്ലെങ്കിൽ പിന്നെ എപ്പോൾ കഴിക്കും? അതുകൊണ്ടു തന്നെ നമുക്ക്‌ നീര ബേബി ഡ്രിങ്ക്‌ ആയി വികസിപ്പിച്ചെടുക്കേണ്ട അത്യാവശ്യം വന്നിട്ടുണ്ട്‌. ഗ്ലൈസിമിക്‌ കണ്ടന്റ്‌ ഇതിന്‌ മുപ്പത്തിഅഞ്ചേ ഉള്ളു. ഇത്‌ ഗർഭിണികൾക്കും പ്രമേഹരോഗികൾക്കും ഉപയോഗിക്കാൻ പറ്റുന്നതാണ്‌. വളർന്നു വരുന്ന കുട്ടികൾക്കാവശ്യമുള്ള ആരോഗ്യമൂലകങ്ങളുടെ കലവറയാണ്‌. സോഡിയമാണെങ്കിലും പൊട്ടാസ്യമാണെങ്കിലും വിവിധ അമിനോ ആസിഡുകളാണെങ്കിലും സിങ്കിന്റെ അളവ്‌ നോക്കിയാലുമൊക്കെ. നേത്രരോഗങ്ങൾക്ക്‌ ചിലർ കരിക്കിൻ വെള്ളം ധാരകോരും. അതിനേക്കാളും എത്രയോ മടങ്ങ്‌ നീര ഉപയോഗിക്കാൻ കഴിയും. പിന്നെ മൂത്രാശയ രോഗങ്ങൾക്ക്‌, മഞ്ഞപ്പിത്തത്തിന്‌ ഒക്കെ പ്രിവന്റീവ്‌ ആയി പ്രവർത്തിക്കാൻ നീരയ്ക്ക്‌ സാധിക്കും. കുഞ്ഞുങ്ങൾക്ക്‌ സ്കൂളിൽ കൊടുത്തയക്കാം. നാരാങ്ങാവെള്ളമൊക്കെ കൊടുത്തുവിടുന്നതു പോലെ അത്‌ പ്രമോട്ടുചെയ്യണം. നീരയിൽ നിന്ന്‌ ജെല്ലി ഉണ്ടാക്കുന്നുണ്ട്‌. സിറപ്പ്‌ ഉണ്ടാക്കുന്നുണ്ട്‌. വെളളയപ്പമോ, പുട്ടോ, ഇടിയപ്പമോ കഴിക്കുമ്പോൾ അതിൽ പഞ്ചസാര പാനിക്ക്‌ പകരമായി ഉപയോഗിക്കാം. പഞ്ചസാര വിഷമാണെന്നാണ്‌ മഹാത്മാഗാന്ധിയെപ്പോലുള്ളവർ പറഞ്ഞിട്ടുള്ളത്‌. ആഹാരമാണ്‌ നമ്മുടെ ഒരു മരുന്ന്‌. ആഹാരം മിതമായി ഉപയോഗിക്കുന്നതിലൂടെ പല അസുഖങ്ങളും ഒഴിവാക്കി ദീർഘകാലം ആരോഗ്യത്തോടുകൂടി ജീവിക്കാം എന്ന്‌ സ്വന്തം ജീവിതം കൊണ്ട്‌ തെളിയിച്ചിട്ടുള്ള ആളാണ്‌ ഗാന്ധിജി.
നീരയെ സംബന്ധിച്ച സാധ്യത, അതിന്റെ ആരോഗ്യപരമായ പ്രാധാന്യം അതിന്റെ പോഷക പ്രാധാന്യം ഒക്കെ നമ്മൾ ചർച്ച ചെയ്തു കഴിഞ്ഞു. ഇനിയിപ്പോൾ നമ്മൾ കുറച്ചുകൂടി ഗൗരവതരമായി മുന്നോട്ടു പോവുക എന്നുള്ളതാണ്‌ പ്രധാനം. കാരണം ഇതിനകത്തൊരു ഏകോപനത്തിന്റെ ആവശ്യകതയുണ്ട്‌. അതിന്‌ നേതൃത്വം കൊടുക്കാൻ, ഞാനൊരു പഠനം നടത്തിയതിൽ എനിക്ക്‌ തോന്നിയിട്ടുള്ളത്‌ കേന്ദ്ര ഗവണ്‍മന്റിന്റെ ഏജൻസിയായിട്ടുള്ള നാളികേര വികസന ബോർഡിനു തന്നെയാണ്‌. കേരളം തെങ്ങുകൃഷിയുടെ കാര്യത്തിൽ ഒന്നാമതായിട്ടു നിൽക്കുന്നതുകൊണ്ടു തന്നെയാണ്‌ സാധിക്കുക. നാളികേര വികസന ബോർഡ്‌ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്നത്‌. അപ്പോൾ നീര ഉത്പാദനത്തിൽ വലിയൊരു ഫ്രെയിം വർക്ക്‌ ഉണ്ടാക്കിയെടുക്കാൻ അവർക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. ഞാൻ മനസ്സിലാക്കിയിടത്തോളം ബോർഡിന്റെ താൽപര്യമെന്നുപറഞ്ഞാൽ ഏതു സാങ്കേതിക വിദ്യ വേണമെങ്കിലും ഉപയോഗിക്കാം. എല്ലാവർക്കും അതിനു സ്വാതന്ത്ര്യമുണ്ട്‌. എല്ലാ സാങ്കേതികവിദ്യകളുടെയും ഗുണദോഷങ്ങൾ വിശകലനം ചെയതു നോക്കാൻ കഴിയുന്നവർ, അത്‌ സാക്ഷ്യപ്പെടുത്താൻ കഴിയുന്നവർ പേറ്റന്റ്‌ കൊടുത്തിട്ടുണ്ട്‌. അപ്പോൾ അങ്ങനെ നിയമാനുസൃതമായ പേറ്റന്റ്‌ ലഭിച്ചിട്ടുള്ള ഏതു സാങ്കേതിക വിദ്യ വേണമെങ്കിലും ഉപയോഗിക്കാം.
 ഒരു ഫെഡറേഷന്റെ കീഴിൽ ഏതാണ്ട്‌ ഒരു ലക്ഷത്തോളം തെങ്ങുകൾ വരികയാണ്‌. അപ്പോൾ 173 ഫെഡറേഷനുകൾ എന്നു പറയുമ്പോൾ ​‍േ 18കോടി തെങ്ങുകളുടെ 10% ഒരുകോടി എഴുപത്‌ ലക്ഷം, തെങ്ങുകളെയും അതിന്റെ ഉടമസ്ഥരായ കർഷകരെയും അതിനുവേണ്ട നീര ടെക്നീഷ്യന്മാരെയും സംഭരണകേന്ദ്രങ്ങളെയും എല്ലാം കൂടി ഈ വലിയൊരു സംവിധാനത്തിലേയ്ക്ക്‌ നമുക്ക്‌ കൊണ്ടുവരാൻ കഴിയും. നാളികേര വികസന കോർപ്പറേഷനെ ഉപയോഗിച്ച്‌ നീര വൈൻഡിങ്ങ്‌ മേഷീനോക്കെ ഉദ്ഘാടനം ചെയ്തു കഴിഞ്ഞിട്ടുണ്ട്‌ നമ്മുടെ സെക്രട്ടറിയേറ്റിലുമൊക്കെ. ഇതൊക്കെ വളരെ സന്തോഷമുള്ള കാര്യം തന്നെ. പക്ഷേ എത്രയോ നാളുകളായിട്ട്‌ പ്രവർത്തനം നിലച്ചുകിടന്ന കോർപ്പറേഷനെയാണ്‌ കൊണ്ടുവന്നിരിക്കുന്നത്‌. അതേ സമയം നാളികേര വികസന ബോർഡ്‌, അവർ രൂപീകരിച്ചിട്ടുള്ള അവരുടെ കർഷകരുടെ ഫെഡറേഷനുകൾ നാട്ടിലെല്ലാം റെഡിയായിക്കഴിഞ്ഞു. അവരുടെ 112 അല്ലെങ്കിൽ നൂറിനുമുകളിൽ ഫെഡറേഷനുകൾക്ക്‌ ഇപ്പോഴും ലൈസൻസ്‌ ലഭിച്ചിട്ടില്ല. അത്‌ മനസ്സിലാകുന്നില്ല. അതിൽ ദുരൂഹതയുണ്ട്‌. അത്‌ വളരെ കാര്യമായി ഇതിനെ ബാധിക്കാൻ പോവുകയാണ്‌. അപകടം വരാൻ പോകുന്നത്‌ ഇപ്പോൾ ബഹു രാഷ്ട്ര കമ്പനികൾ ഈ രംഗം ഇങ്ങനെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്‌. ഹബ്ബിൽ കൂടിയും വൈൻ ഡിങ്ങ്‌ മേഷീനിൽ കൂടിയും അപൂർവ്വം ചില കമ്പനികൾ പായ്ക്കറ്റാക്കിയും നീര വിതരണം ചെയ്യുന്നുണ്ട്‌ ഇപ്പോൾ. കൊല്ലം കേന്ദ്രമാക്കിയും പാലക്കാട്‌ കേന്ദ്രമാക്കിയുമൊക്കെ. ഇതെല്ലാം വാങ്ങികുടിച്ച്‌ നീരയുടെ രുചി നമ്മൾ പിടിച്ചു കഴിയുമ്പോൾ മൾട്ടി നാഷണൽ കമ്പനികളുടെ ഇരച്ചു കയറ്റമാണ്‌ ഇനി കാണാൻ പോകുന്നത്‌.
സംസ്ഥാന കാർഷിക വികസന സമിതിയിൽ ഞാനൊരു അംഗമാണ്‌. കൃഷിയും മൃഗസംരക്ഷണ, മത്സ്യസംരക്ഷണവുമായി ബന്ധമുള്ള നിയമസഭാസബ്ജക്ട്‌ കമ്മിറ്റിയിലെ അംഗമെന്ന നിലയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ആദ്യത്തെ യോഗത്തിൽ തന്നെ ഞാനിതു വിശദീകരിച്ചിട്ടുണ്ട്‌. ഈ വിപണി മറ്റുള്ളവർ പിടിച്ചെടുക്കുമ്പോൾ ഗവണ്‍മന്റ്‌ കൈയ്യും കെട്ടി നോക്കി നിൽക്കാൻ പോവുകയാണ്‌. ഈ മാർക്കറ്റ്‌ എന്നുപറഞ്ഞാൽ എല്ലാവർക്കുമൊരു ലെവൽ ഇൻ ഫ്ലേ വേണം. മത്സരിക്കാൻ എല്ലാവർക്കും ഒരുപോലെയുള്ള അവസരങ്ങൾ കൊടുക്കണം. തുല്യമായ രീതിയിൽ തുള്ള്യമായ ശക്തിയിൽ മത്സരിക്കാൻ തുല്യ പ്രാധാന്യത്തോടുകൂടി മത്സരിക്കാൻ കഴിയുന്ന ഒരു രീതിയിലേക്ക്‌ ഈ ഫെഡറേഷനുകളെയും കമ്പനികളെയും എത്തിക്കേണ്ടത്‌ സർക്കാരിന്റെ ചുമതലയാണ്‌. അല്ലെങ്കിൽ അത്‌ നമ്മുടെ കൈയിൽ നിന്നു പോകും. ഒരു ബഹുരാഷ്ട്ര കമ്പനി പണ്ട്‌ പ്ലാച്ചിമടയിലെ ജലവിതരണം മുഴുവൻ താറുമാറാക്കിക്കൊണ്ട്‌ എത്രയോ കോടി കണക്കിന്‌ ലിറ്റർ വെള്ളമാണ്‌ ഊറ്റിയെടുത്തു കൊണ്ടു പോയത്‌. അതുപോലെ കേരളത്തിന്റെ തനതായിട്ടുള്ള ഈ സത്തു മുഴുവൻ ഇവർ കൊണ്ടു പോവും. അവരുമായി മത്സരിക്കാനുള്ള സാമ്പത്തികമായ ശേഷിയോ, ബുദ്ധിയോ, സാങ്കേതിക വിദ്യയോ, മാനേജ്‌മന്റ്‌ തന്ത്രങ്ങളോ, ജീവനെക്കാരോ നമുക്ക്‌ ഉണ്ടായി എന്നു വരില്ല. അവർ കൊടുക്കുന്നതനുസരിച്ച്‌ ശമ്പളം കൊടുക്കാൻ കഴിയില്ല. അപ്പോൾ ആളുകൾ മെച്ചപ്പെട്ട വേതനം കിട്ടുന്ന സ്ഥലത്തേക്ക്‌ പോകും. അവസാനം ഈ പാവപ്പെട്ട കർഷകരും ഏറ്റവും താഴെക്കിടയിലുള്ള നീര ടെക്നീഷ്യന്മാരും അവർ പുറപ്പെടുവിക്കുന്ന സേവന വേതന വ്യവസ്ഥകൾക്കനുസരിച്ച്‌ അല്ലെങ്കിൽ അവർ നിർണ്ണയിക്കുന്ന വിലയ്ക്കനുസരിച്ച്‌ നിസ്സഹായരായി വഴങ്ങിക്കൊടുക്കേണ്ട സ്ഥിതി വരും. പിന്നെ ഈ പണം മുഴുവൻ ഇവിടെ നിന്ന്‌ അങ്ങോട്ട്‌ പോകും. നീര ഉത്പാദനത്തിന്റെ ഒരു ഗുണവും ഇവിടെ കിട്ടാതെയാകും.
പത്രത്തിൽ ഞാൻ വായിച്ചതാണ്‌ അൻപത്‌ ലക്ഷം രൂപ വരെ നീര സംസ്‌ ക്കരണ പ്ലാന്റുകൾ സ്ഥാപിച്ച്‌ പ്രവർത്തന ക്ഷമമാക്കാൻ വേണ്ടി സബ്സിഡി കൊടുക്കാനുണ്ട്‌. അതായത്‌ 25%. അപ്പോൾ ബാക്കി 75% കണ്ടെത്തിയാൽ മതി. ഈ തനതായുള്ള വ്യവസായങ്ങൾക്ക്‌ ബാങ്കു കളുടെ വ്യവസ്ഥയനുസരിച്ച്‌ 25% മതി സ്വന്തം സ്റ്റേക്ക്‌. ബാക്കി 75% അവർ ബാങ്ക്‌ വായ്പ കൊടുക്കും. ബാങ്ക്‌ വായ്പ കൊടുക്കാൻ ബാങ്കുകൾ സന്നദ്ധമാണ്‌ എന്നുള്ള ഒരു സമ്മതപത്രം ഈ ഫെഡറേഷനുകൾ അല്ലെങ്കിൽ ഈ ഉത്പാദക കമ്പനികൾ ബാങ്കിൽ കൊടുക്കണം. അപ്പോൾ അത്‌ കൊടുക്കണമെങ്കിൽ കമ്പനികൾക്ക്‌ കീഴിലുള്ള ഫെഡറേഷനുകൾക്ക്‌ നീര ചെത്താനുള്ള നീര ഉത്പാദിപ്പിക്കുന്നതിനുള്ള ലൈസൻസ്‌ കിട്ടണം. ഈ ലൈസൻസ്‌ കിട്ടണമെങ്കിൽ ഓരോ ഫെഡറേഷനു കീഴിലും നിശ്ചിത എണ്ണം തെങ്ങു വീതം ഉണ്ടെന്ന്‌ ഉറപ്പാക്കണം. അത്‌ ഉറപ്പാക്കണമെങ്കിൽ എക്സൈസ്‌ വകുപ്പിലെ ഡെപ്യൂട്ടി കമ്മീഷണർ, എക്സൈസ്‌ ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത ഒരാൾ ഓരോ തെങ്ങും മാർക്ക്‌ ചെയ്യണം. ഇതൊക്കെ എവിടെയോ കുറച്ചൊക്കെ നടക്കുന്നുണ്ട്‌. പക്ഷേ ഇത്‌ യുദ്ധകാലാടിസ്ഥാനത്തിൽ നടക്കണ്ടേ. പണ്ട്‌ ഇംഗ്ലീഷ്‌ ഭാഷയിൽ കിന്റർഗാർട്ടണിൽ പഠിപ്പിക്കുന്ന ഒരു കവിതയുണ്ട്‌. 'ളീ​‍ൃ ംമി​‍േ ​‍ീള മ ​‍ിമശഹ മ യമ​‍േഹേല ംമ​‍െ ഹീ​‍െ​‍േ' കുതിരയുടെ കാലിൽ ഇരിന്നിരുന്ന ലാടം ഇളകിയിരുന്നു. ലാടം ഇളകിയതിന്റെ കാരണം ഒരു ആണി തക്കതായ സ്ഥലത്ത്‌ ഉറപ്പിക്കാത്തത്തായിരുന്നു. ലാടം ഇളകിയതിനാൽ പടയാളിയെയും കൊണ്ട്‌ കുതിര ഓടി എത്തിയില്ല. പടയാളി എത്താത്തതുകൊണ്ട്‌ യുദ്ധം തോറ്റു എന്നു പറയുന്നതുപോലെ നമുക്ക്​‍്‌ ഇതെല്ലാം അറിയാം. എവിടെയാണ്‌ ആണി ഉറപ്പിക്കേണ്ടതെന്നും ആ ലാടം ഏതു കുതിരയുടെ കാലിലായിരിക്കണമെന്നും ആ കുതിരയെ ആര്‌ ഓടിക്കണമെന്നും ഓടിച്ച്‌ എവിടെ എത്തിക്കണമെന്നും യുദ്ധമെങ്ങനെ നടത്തണമെന്നുമൊക്കെ നമുക്ക്‌ അറിയാം. എന്നാലും ഇങ്ങനെയുള്ള കൈപ്പിഴകൾക്ക്‌ ഭാവി തലമുറ മാപ്പുതരികയില്ല. അക്ഷന്തവ്യമായ തെറ്റാണത്‌.
നീര ടെക്നീഷ്യനാവാൻ സ്ത്രീകൾ മുന്നോട്ട്‌ വരണം. സ്ത്രീകൾക്ക്‌ ഉപയോഗിക്കാൻ പറ്റുന്ന യന്ത്രങ്ങൾ വരുന്നുണ്ട്‌. എന്റെ നിയോജക മണ്ഡലത്തിൽ തന്നെ, ഞാൻ താമസിക്കുന്ന പഞ്ചായത്തിൽ തന്നെ യന്ത്രം ഉപയോഗിച്ച്‌ നീര ടെക്നീഷ്യന്മാരെ പരിശീലിപ്പിക്കുന്നതിനുള്ള ഒരു ക്ലാസ്‌ നടത്തി. സ്ത്രീകളെയെല്ലാം ഈ രംഗത്തേക്ക്‌ കടന്നുവരുവാൻ പ്രേരിപ്പിക്കുമ്പോൾ നമ്മൾ എന്താണ്‌ മനസ്സിലാക്കേണ്ടത്‌. അവർ പരിശീലിച്ച്‌ ആ വിദ്യയിലേക്ക്‌ വന്നു കഴിഞ്ഞാൽ അവർക്ക്‌ വേണ്ടത്ര തൊഴിൽ ഇവിടെ കിട്ടും. വളരെ പ്രതീക്ഷയോടുകൂടിയാണ്‌ അവർ കടന്നു വരുന്നത്‌. അപ്പോഴും അവരുടെ മനസ്സിൽ കള്ളല്ലേ ചെത്തുന്നത്‌ എന്ന്‌ തോന്നും. അത്തരത്തിൽ ഒരു ബോധം എങ്ങനെയോ ജനങ്ങളിൽ വന്നിട്ടുണ്ട്‌. അത്‌ എത്രയും പെട്ടെന്ന്‌ മാറ്റിയെടുക്കണം.
പിന്നെ, എക്സൈസ്‌ വകുപ്പല്ല ഏതു തെങ്ങിൽ നിന്ന്‌ നീര ചെത്തിയെടുക്കണം എന്ന്‌ തീരുമാനിക്കേണ്ടത്‌. അതിനു കൃഷി വകുപ്പാണ്‌ മുന്നോട്ടു വരേണ്ടത്‌. കൃഷിക്കാരുടെ ഏറ്റവും അടുത്ത ബന്ധു എന്നു പറയുന്നത്‌ കൃഷി വകുപ്പു തന്നെയാണ്‌. കൃഷിവകുപ്പ്‌ അതിന്റെ മേൽനോട്ടം വഹിക്കണം. സംസ്ഥാനത്തിന്റെ കൃഷി വകുപ്പ്‌ വന്ന്‌ കർഷകന്റെ ഒരു കയ്യിൽ പിടിക്കുമ്പോൾ കേന്ദ്രത്തിന്റെ നാളികേര വികസന ബോർഡിന്റെ സഹായഹസ്തം അവന്റെ മറ്റേ കയ്യിൽ ഉണ്ടാവണം. അങ്ങനെ ഇരു വശത്തുനിന്നും ആത്മവിശ്വാസം കൊടുത്തുകൊണ്ടു വേണം കർഷകനെ മുന്നോട്ടുകൊണ്ടു വരുവാൻ. അങ്ങനെ നാളികേര വികസന ബോർഡും കൃഷി വകുപ്പും ചേർന്ന്‌ കർഷകനെ മുന്നോട്ട്‌ കൊണ്ടു പോകുമ്പോൾ ആളുകൾക്ക്‌ മനസ്സിലാകും നീര കള്ളല്ല, മറിച്ച്‌ ആരോഗ്യം പ്രദാനം ചെയ്യുന്ന പോഷക പാനീയമാണ്‌ എന്ന്‌. അങ്ങനെ വരണമെങ്കിൽ എക്സൈസ്‌ വകുപ്പ്‌ ഈ രംഗത്തുനിന്ന്‌ മാറണം.
ഒരുപാട്‌ പ്രചരണങ്ങൾ പലരും അഴിച്ചു വിട്ടു. അതിപ്പോൾ കുറേശ്ശെയൊക്കെ മാറിത്തുടങ്ങിയിട്ടുണ്ട്‌. അതിലൊന്ന്‌ ചെത്തു തൊഴിലാളികൾക്ക്‌ ജോലി നഷ്ടപ്പെടുമെന്നുള്ളതാണ്‌. അത്‌ എങ്ങനെ. അവരാണ്‌ മാസ്റ്റർ ട്രെയിനർമാർ. അവർക്ക്‌ ഒരു യന്ത്രത്തിന്റെ സഹായം പോലുമില്ലാതെ തെങ്ങിൽ കയറാനാവും. അവരാണ്‌ മറ്റുള്ളവരേക്കൂടി പരിശീലിപ്പിച്ചെടുക്കേണ്ടത്‌. കള്ളുചെത്തു തൊഴിലാളികൾ, നീര ചെത്താൻ പഠിക്കുകയില്ല എന്നു പറയുന്നത്‌ ലജ്ജാകരമായ കാര്യമാണ്‌. ഒരിക്കലും ഒരു തൊഴിലാളിയെ നാം അങ്ങിനെ കാണരുത്‌. ഞാൻ ചോദിക്കട്ടെ, ഒരു അൻപത്‌ വർഷം മുമ്പ്‌ തയ്യൽത്തൊഴിലാളി തുണി വെട്ടി തയ്ച്ചിരുന്നതുപോലെയാണോ ഇപ്പോഴത്തെ തൊഴിലാളികൾ വസ്ത്രങ്ങളുണ്ടാക്കുന്നത്‌. അല്ലല്ലോ. തുണി കയ്യിൽ കിട്ടിക്കഴിഞ്ഞാൽ അവർ ഫാഷൻ മാറുന്നതിനനുസരിച്ച്‌ കോളർ പിടിപ്പിക്കുന്നു, ബട്ടന്റെ ഫാഷൻ മാറ്റുന്നു, സിബ്ബുകൾ മാറുന്നു, എമ്പ്രോയിഡറിയുടെ സ്റ്റൈലുകൾ മാറുന്നു, കട്ടിംഗ്‌ മേഷീനുകൾ വരുന്നു. തയ്യൽ മേഷീനുകൾ തന്നെ എന്തെല്ലാം പുതിയ രീതിയിലും രൂപത്തിലുമാണ്‌ വരുന്നത്‌. അപ്പോൾ അതെല്ലാം വച്ചു നോക്കുമ്പോൾ നമ്മൾ നോക്കേണ്ടത്‌, വസ്ത്ര നിർമ്മാണ രംഗത്ത്‌ നമ്മൾ എത്ര സർഗ്ഗാത്മകമായിട്ടുള്ള മാറ്റങ്ങളാണ്‌ വരുത്തുന്നത്‌. കാഡ്‌ വന്നതിനുഷേം ഡിസൈനിംഗ്‌ ഒരു പ്രശ്നമേയല്ല. ഇലക്ട്രോണിക്‌ വിദ്യകൾ തന്നെ ആ രംഗത്തേക്ക്‌ വന്നു കഴിഞ്ഞു. അപ്പോൾ ഇതൊക്കെ നീരയ്ക്കു മാത്രം ഇതൊന്നും പാടില്ല എന്ന്‌ എവിടെ പറഞ്ഞിരിക്കുന്നു. തെങ്ങിനോ നീരയ്ക്കോ ഇത്‌ അസ്പർശമാണെന്ന്‌ നമ്മൾ പറയരുത്‌. നമ്മൾ തന്നെ നമ്മുടെ മനസ്സിനകത്തേക്ക്‌ ഒന്നു നോക്കണം. ഈ കാര്യം ഞാൻ പറയുന്നത്‌ സത്യസന്ധമായിട്ടാണ്‌. ആത്മാർത്ഥമായിട്ടാണ്‌. അവരെ പുറകോട്ട്‌ വലിക്കുന്നത്‌ ജനങ്ങളുടെ മുന്നോട്ടുള്ള പുരോഗതിക്ക്‌ സഹായകരമാണോ. ഇതൊക്കെ നമ്മൾ ഒരു ആത്മ പരിശോധന നടത്തേണ്ട വിഷയമാണ്‌. നമ്മുടെ മനസാക്ഷിയോടു തന്നെ ചോദിക്കുമ്പോഴാണ്‌ ഇങ്ങനെയുള്ള തീരുമാനങ്ങൾ ഉണ്ടാകുന്നത്‌.
JAN15-FEB 15/2015

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...