22 Feb 2015

ആത്മീയ സമുദായങ്ങൾ വേണം


നടരാജഗുരു
ഞാനിതെഴുതുന്ന അവസരം-ആഗസ്റ്റ്‌ അവസാനം-ശിശിര ഋതുവിനെ സൂചിപ്പിച്ചുകൊണ്ട്‌ വീണ്ടും മൂടൽമഞ്ഞ്‌ വീണിരിക്കുകയാണ്‌. മഞ്ഞുകാലത്തുമാത്രം വന്നെത്തുന്ന പക്ഷികളുടെ കളഗാനം ആകാശത്തെങ്ങും മുഴങ്ങിക്കേട്ടു കഴിഞ്ഞു!
    നിങ്ങൾക്ക്‌ അവിടെ മഴ നന്നെ കുറവാണെന്നും യുദ്ധം(കൊറിയ) നിമിത്തം ജീവിതവൈഷ്യമ്യങ്ങൾ വർദ്ധിച്ചിട്ടുണ്ടെന്നും ഞാൻ അറിയുന്നു. ഇങ്ങനെയെല്ലാമുള്ള പ്രതികൂലാവസ്ഥ ഒഴിഞ്ഞ ഒരു കാലം ഒരിക്കലും ഉണ്ടായിരുന്നിട്ടുമില്ല. മഹത്തായ വിഷസംഭവങ്ങൾ നമ്മെ വലയം ചെയ്തു നിൽക്കുമ്പോൾ എങ്ങോട്ട്‌ പോകേണ്ടതെന്നറിയാതെ നാം എപ്പോഴും അമ്പരന്നുനിന്നുപോകുന്നു. മനുഷ്യനു അറിവുണ്ടായ കാലത്തോളം പിന്നോട്ടു പോയി നോക്കുക; സംഭ്രമജനകമോ അവ്യക്തമോ ആയ ഒരവസ്ഥയാണവിടെ ദൃശ്യമാകുന്നത്‌. ഓരോ ഋതുവിലും മാറി മാറി പൂക്കൾ വിരിയുകയും പക്ഷികൾ വന്നു പാടുകയും ചെയ്യുന്നുണ്ട്‌. എന്നാൽ മനുഷ്യജീവിതം മാത്രം ആന്തരികമായി നോക്കിയാൽ പ്രായേണ പഴയപടി നിൽക്കുന്നതായിട്ടാണ്‌ കാണപ്പെടുന്നത്‌. സോക്രട്ടീസോ ക്രിസ്തുവോ ആധുനിക ലോകജീവിതത്തെ സന്ദർശിക്കുവാൻ നമ്മുടെ ഇടയിലേക്കൊന്നു വരികയാണെന്ന്‌ വയ്ക്കുക. പുതിയ സമരായുധങ്ങളും വാർത്താ വിതരണ സമ്പ്രദായവുമൊഴിച്ച്‌ മനുഷ്യന്റെ പരസ്പരധാരണയെ സംബന്ധിച്ചിടത്തോളം വലുതായ ഒരു പുരോഗതിയുമുണ്ടായിട്ടുള്ളതായി അവർക്ക്‌ കാണുവാൻ ഉണ്ടായിരിക്കില്ല. ഇവിടെ ജീവിക്കുകയും മൺമറഞ്ഞുപോവുകയും ചെയ്ത തത്വജ്ഞാനികൾ നിരവധിയാണ്‌. എന്നാൽ മനുഷ്യരാശിയാകട്ടെ അതിന്റെ സ്വന്തം ബുദ്ധിയുടെ നേരിയ വെളിച്ചത്തിൽക്കൂടി പൊതുവായ ഏതോ നിഗോ‍ൂഢാവസ്ഥാന്തരത്തിലേക്കു അവ്യക്തമായ ഒരു സാർവത്രികതയിലേക്ക്‌ പൊയ്ക്കൊണ്ടേ ഇരിക്കുന്നതായിട്ടാണ്‌ തോന്നുക. നമ്മുടെ ഈ ക്ഷുദ്രമായ മർത്യജീവിതങ്ങൾ നാം ജീവിച്ചവസാനിപ്പിക്കുന്നത്‌ ഏതൊന്നിന്റെ മഹാഗർഭത്തിലാണോ ആ സന്നിധാനത്തിന്റെ പേരിൽ ഞാൻ നിങ്ങൾക്ക്‌ അഭിവാദനങ്ങൾ അർപ്പിച്ചുകൊള്ളുന്നു.
    കഴിഞ്ഞയാണ്ടത്തെ മഞ്ഞുകാലമെല്ലാം ഞാൻ ശാന്തമായൊരിടത്തിരുന്നുകൊണ്ട്‌ ഗുരുവിന്റെ വിവിധ കൃതികൾക്ക്‌ എഴുതിത്തുടങ്ങിയിരുന്ന ഭാഷ്യങ്ങളെ സംബന്ധിച്ചു വേണ്ടുന്ന ഗവേഷണങ്ങളും പ്രാരംഭജോലികളും നടത്തുകയായിരുന്നു. ആധുനികമായ ആംഗല ഫ്രഞ്ചു ഭാഷകളിലേക്കു വിവർത്തനം ചെയ്യാനുള്ള ശ്രമത്തിൽ ഞാൻ ഗുരുവിന്റെ കൃതികളിലെ ഓരോ പദ്യശകലവും കടന്നുപോയപ്പോൾ എനിക്കുണ്ടായ മനോവികാരം ആശ്ചര്യഭൂതമായ ഒന്നുതന്നെയായിരുന്നു. ഗുരുവിന്റെ കവനാവലിയിലും പ്രധാനകൃതികളായ ആത്മോപദേശശതകം, ദർശനമാല എന്നിവയിലും പ്രാചീനവിജ്ഞാനത്തിന്റെ ഒരു തനി സുവർണ്ണഖനി, ഇതുവരെ അറിയപ്പെട്ടിട്ടുള്ള ഏത്‌ ജ്ഞാനിക്കും കിടനിൽക്കുന്ന ഒരു വിനയാന്വിതമായ ജ്ഞാനി കരുതി സൂക്ഷിച്ചുവച്ചിരിക്കുന്നു എന്നുള്ള ഒരു ദൃഢബോധമായിരുന്നു അത്‌.
    ചരിത്രകാലത്തേയും ചരിത്രത്തേയും പുതുക്കി വില നിർണ്ണയിച്ചും സംരക്ഷിച്ചും പ്രതിനിധാനം ചെയ്യുന്ന ശുദ്ധാത്മാക്കൾ മാനവവംശഗർഭത്തിൽ നിന്നു ഇപ്പോഴും ഉദയം ചെയ്തു കൊണ്ടിരിക്കുന്നുണ്ട്‌. ഇങ്ങനെ സ്വയം പ്രത്യക്ഷപ്പെടുന്ന ആ സുവർണ്ണലേഖകൾ യഥാർത്ഥത്തിൽ ചരിത്രഗതിയിൽ അടുക്കടുക്കായി വന്നുചേരുന്ന സംഭവപരമ്പരയിൽ ഉൾപ്പെട്ടു നിൽക്കുന്നവയേയല്ല. ഈ സുവർണ്ണജ്ഞാനലേഖകളുടെ ഉള്ളടക്കത്തെ ദൃഢമായി ധ്യാനിക്കുന്നവർ അതിൽ അധികമധികം ആകൃഷ്ടരായിത്തീരുന്നു. ദീപശിഖ കണ്ട്‌ പറന്നെത്തുന്ന ശലഭത്തെപ്പോലെ അവർ അതിന്റെ അത്യന്തവശ്യമായ രസത്തിൽ മുഴുകിപോകുന്നു. ഒടുക്കം അതിന്റെ സർവ്വാഗ്രാഹിയായ ആലിംഗനത്തിൽ അവരെ അത്‌ അമർത്തിക്കൊള്ളുന്നു... ഞാൻ അഭിമുഖീകരിക്കുന്ന കൃത്യത്തിന്റെ മഹത്വത്തെപ്പറ്റിയുള്ള ചിന്തയിൽ കൂടുതൽ കൂടുതൽ ആമഗ്നനായിത്തീർന്നിരിക്കുകയാണ്‌. എന്നാൽ അതിനെപ്പറ്റി എന്തെങ്കിലും പ്രസ്താവിക്കുകയാണെങ്കിൽ ഒരു ക്രമമില്ലാതെ അതിശയോക്തി പ്രയോഗിക്കുന്ന ഒരു മതാസക്തനെന്ന പ്രതീതി ജനിപ്പിച്ചേക്കാനിടയുണ്ട്‌. അതുകൊണ്ട്‌ അതിനിപ്പോൾ ഞാൻ മുതിരുന്നില്ല. ഒന്നു ഞാൻ പറയാം. അത്‌ എന്റെ ദൃഷ്ടിയിൽ വലിയ വിലയുള്ള ഒന്നായിത്തീർന്നുകഴിഞ്ഞിരിക്കുന്നു. അതിനെ ശരിയായി മനസ്സിലാക്കുവാനും വ്യാഖ്യാനിക്കാനുമായി എന്റെ ശേഷിച്ച ജീവിതകാലം ഞാൻ സമർപ്പിച്ചിരിക്കുന്നു. അനായാസേന നിർവഹിക്കാവുന്ന ഒരു ലഘുവായ കാര്യമല്ലിത്‌-ഇതു മഹത്തായ ഒരു ഉദ്യമമാണെന്ന്‌ പറയുന്നതെന്തെന്നോ? ഗുരുവിനെ ഒരു ദാർശനികൻ എന്ന നിലയിൽ നിന്നു വളരെ ഉയർന്ന നിലയിലാണ്‌ ഞാൻ കാണുന്നത്‌. ജീവിതയാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കുന്ന ഒരു ആത്മജ്ഞാനി, പ്രവൃത്തിനിരതനായ ഒരു യഥാർത്ഥവാദി, യുക്തിയിൽ നിന്നും വഴുതാത്ത ഒരു ആദർശവാദി ഇവയെല്ലാം ഒരാളിൽ ചേർന്നാൽ അതാണ്‌ ഗുരു.
    ഗുരുവിന്റെ പേലവകോമളമായ തത്വജ്ഞാനകൃതികളിലെ ചില സമന്വയങ്ങളിലേക്ക്‌ കടന്നു ഞാൻ നോക്കിയപ്പോൾ വിശദാംശങ്ങളൊന്നും വിടാതെയുള്ള അനാഢംബരസുന്ദരമായ ഒട്ടധികം കൈവേലകൾ ചേർത്തിരിക്കുന്നതായി ഞാനതിൽ കണ്ടു. എനിക്കു കിട്ടിയിട്ടുള്ള പ്രമാണികഗ്രന്ഥങ്ങളുടെ എല്ലാം പൈന്തുണ എനിക്കു ലഭിക്കുന്നുണ്ട്‌. ഏറ്റവും പുതിയ ചിന്താഗതിക്കാർക്കു ഇതു സ്വീകാര്യമായിരിക്കുന്നുമുണ്ട്‌. ഞാൻ ഇപ്പോഴും ഭാഷ്യരചനയിൽ തന്നെ ഏർപ്പെട്ടിരിക്കുകയാണ്‌. വീണ്ടും ഞാൻ അമേരിക്കയിലുള്ള ന്യൂജെഴ്സിയിൽ എത്തിയിരിക്കുന്നുവേന്നും മൺമറഞ്ഞുപോയ ശരത്കാലലതികകൾ വീണ്ടും മുളയിട്ടുയർന്നു വന്നിരിക്കുന്നുവേന്നുള്ള വസ്തുത എന്റെ സ്മൃതിപഥത്തിൽ പെടാതെ മറഞ്ഞുപോയിരുന്നു. അതുകൊണ്ട്‌ എനിക്കങ്ങോട്ടറിയിക്കുവാൻ രസകരമായ സംഭവങ്ങൾ വളരെയൊന്നുമില്ല. പറയാനുള്ളതിതേയുള്ളു. എനിക്കു സുഖം; നിങ്ങൾക്കും സുഖം അനുഭവമായിത്തീരട്ടെ.
    ഇപ്പോൾ ഞങ്ങൾക്കു ചുറ്റുപാടും താമസക്കാർ ഉണ്ട്‌. ഒരു പേരും ഉണ്ടായിട്ടുണ്ട്‌. ആദ്യം ഒരു സ്വതന്ത്രനായ ആദർശവാദിയുടെ സങ്കൽപം മാത്രമായിരുന്നല്ലോ അത്‌. എനിക്കിവിടെ ഒന്നാം തരം അന്നവസ്ത്രാദി ലഭിക്കുന്നുണ്ട്‌. എന്റെ പ്രവർത്തനം തുടർന്നു നടത്തുന്നതിനു എന്റെ അറിവിൽപ്പെട്ട ഉത്തമപ്രമാണഗ്രന്ഥങ്ങളെല്ലാമുള്ള ഒരു ഗ്രന്ഥശാലയോടു കൂടിയ ഗൃഹവും എനിക്ക്‌ നൽകപ്പെട്ടിട്ടുണ്ട്‌. ഇന്നു (1950 ആ.19) ആത്മോപദേശശതകത്തിലെ 88-​‍ാമതു ശ്ലോകം ഞാൻ ഭാഷ്യം ചെയ്തു കഴിഞ്ഞിരിക്കുന്നു. എല്ലാം കൂടി ഇപ്പോൾ അടുപ്പിച്ചു ടൈപ്പ്‌ ചെയ്ത്‌ അഞ്ഞൂറുവശത്തിലധികം വരുന്ന ഒരു കൈയെഴുത്തുപ്രതി ഉണ്ടായിട്ടുണ്ട്‌. ഗുരുവിന്റെ ആദർശങ്ങൾക്കുവേണ്ടി രൂപം പ്രാപിച്ചു കൊണ്ടിരിക്കുന്ന കേന്ദ്രങ്ങളൊഴിച്ചാൽ എനിക്കു നിങ്ങൾക്കായി ചെയ്യാനുള്ളതെല്ലാം കൂടി ഇതുമാത്രമാണുള്ളത്‌.
    നമുക്ക്‌ ആത്മീയസമുദായങ്ങളുണ്ടായിരിക്കണം. മതത്തിന്റെയോ ആത്മീയകാര്യത്തിന്റെയോ പേരിൽ മനുഷ്യരാശിയെ വിഭജിക്കുന്ന ഒരേർപ്പാടും ഉണ്ടായിക്കൂടാ; നേരെമറിച്ചായിരിക്കണം പോക്ക്‌; എല്ലാവരും ഒന്നെന്നുള്ള വഴി. ഇങ്ങനെയുള്ള സമുദായങ്ങൾ അവരവരുടെ അധിവാസ കേന്ദ്രങ്ങൾ മറ്റുള്ളവർക്ക്‌ തുറന്നു തന്നെ ഇട്ടുകൊടുക്കാൻ ശ്രദ്ധിക്കുന്നതോടൊപ്പം ജനസമാന്യത്തിനുതകുന്ന ഏറ്റം ശാന്തമായ ചില നല്ല സന്ദേശങ്ങളും വികിരണം ചെയ്തുകൊടുക്കണം. അവ വളരെ ലളിതവും സുഗ്രഹവുമായിരിക്കണം. പ്രചരണവാസനക്കാർ മായം കലർത്താത്തതും രാഷ്ട്രീയമോ മതപരമോ ആയ മത്സരങ്ങളിലേർപ്പെട്ടിരിക്കുന്നവരുടെ മുഴങ്ങിക്കേൾക്കുന്ന അഹങ്കാരത്താൽ അലങ്കോലപ്പെടുത്താത്തതുമായിരിക്കണം അത്‌. ഭാവി മാനവരാശിക്ക്‌ സ്വയം സംപുഷ്ടമാകുവാനുള്ള ഉന്നതമാനവമൂല്യങ്ങൾ കായ്ക്കുന്ന തോട്ടമായിരിക്കണം അത്‌.
    ഭാവിയിലെ മനുഷ്യന്റെ ആത്മസമർപ്പണവും ശ്രദ്ധയും ഇങ്ങനെയുള്ളതായിരിക്കണം. മനുഷ്യതാൽപര്യങ്ങളെ സംഹാരത്തിൽ നിന്നു രക്ഷിച്ച്‌ കണ്ണിനു മുന്നിൽ പരന്നു കാണാവുന്ന പ്രകൃതിയുടേയും വിശ്വത്തിന്റെയും താൽപര്യവുമായി അനുരണനം ചെയ്യിക്കണം.
    ഗുരുവിന്റെ ദർശനങ്ങൾ ഒരുവിധത്തിൽ രൂപം പ്രാപിച്ചുവരികയാണ്‌. എന്നാൽ പരസ്പരധാരണയുടെ ഭാവി അസ്പഷ്ടമാണ്‌.
    അടുത്തവർഷം പാരീസിലേക്കു മടങ്ങുന്നതിനുമുമ്പ്‌ സാധ്യമാകുമെങ്കിൽ അഥവാ ആവശ്യമെന്നു തോന്നുന്നപക്ഷം താൻ ഹെയിറ്റീയിലേക്കു പോകുന്നതാണ്‌. അതിനിടയിലുള്ള സമയമെല്ലാം ഞാനിപ്പോൾ ഏർപ്പെട്ടിരിക്കുന്ന കൃത്യനിർവഹണത്തിനു മാത്രം വിനിയോഗിക്കുവാനുദ്ദേശിക്കുകയാണ്‌. ഇസ്ലാമിക സംസ്കാരവുമായി കുറേക്കൂടി ഗാഢമായി ഇടപഴകാനുള്ള ഉദ്ദേശ്യമിപ്പോൾ എനിക്കുണ്ട്‌. അതിനായി ഞാൻ ഈജിപ്റ്റിലെ അലക്സാണ്ഡ്രിയായിലേക്കു പോകുവാൻ തീർച്ചപ്പെടുത്തിയിരിക്കുകയാണ്‌. അതിനുശേഷമേ പാരീസിലേക്കു മടങ്ങുകയുള്ളൂ. പാരീസിനു അമ്പതുമെയിൽ വടക്കുപടിഞ്ഞാറായി സോം നദിയുടെ തീരത്ത്‌ ഒരു ഗുരുകുലകേന്ദ്രം സ്ഥാപിക്കുന്നതിനുള്ള ഉദ്യമങ്ങൾ നടന്നുവരികയാണ്‌. പാരീസിൽ എത്തുന്നതിനുള്ളിൽത്തന്നെ ഞാൻ ഇപ്പോൾ തയ്യാർ ചെയ്തുകൊണ്ടിരിക്കുന്ന 'ഗുരുവരുൾ' എന്ന ഗ്രന്ഥത്തിന്റെ കൈയെഴുത്തുപ്രതി പൂർത്തിയാക്കുവാൻ സാധിക്കുന്നതാണ്‌ .
എല്ലാവർക്കും വന്ദനം.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...