26 Nov 2015

പ്രച്ഛന്നവേഷധാരിയായി പ്രത്യക്ഷപ്പെട്ട തമ്പുരാൻ/ലേഖനം


കാവിൽരാജ്‌
             
ശക്തൻതമ്പുരാൻ  പലപ്പോഴും പ്രച്ഛന്ന വേഷധാരിയായി നടന്നിട്ടുണ്ടെന്നു ചരിത്രം പറയുന്നു.രാജ്യത്തിന്റെ യഥാർത്ഥമുഖം കാണുന്നതിനായി അങ്ങനെ വേഷം മാറി നടക്കുന്നത്‌ പുരാണങ്ങളിൽമാത്രം കണ്ടുവരുന്ന യാഥാർത്ഥ്യവുമാണ്‌. രാമായണത്തിൽ, ശ്രീരാമൻ വേഷം മറിനടന്നതിനാലാണ്‌ ഒരു അലക്കുകാരന്റെ വാക്കുകൾ കേൾക്കാനായത്‌. ആ വാക്കുകളുടെ ബലത്തിലാണ്‌ രാമായണത്തിന്റെ കഥതന്നെ മാറി മറയുന്നത്‌.
                  രാജ്യാധിപനായ ശക്തൻതമ്പുരാനും അതൊക്കെത്തന്നെയാണ്‌ ഗ്രഹിച്ചിരുന്നത്‌.അതുകൊണ്ടുതന്നെയാവാം അദ്ദേഹം ചെറുപ്പത്തിലെ വേഷപ്രചഛന്നനായി നടക്കുവാൻ ഇഷ്ടപ്പെട്ടതും. ചിറ്റമ്മയെ സ്വന്തം മാതാവായിത്തന്നെ കാണുവാൻ ഇഷ്ടപ്പെട്ടിരുന്ന തമ്പുരാൻ അവരെ ചിരിപ്പിക്കുവാനും ചിന്തിപ്പിക്കുവാനും പരിഭ്രമിപ്പിക്കുവാനും പലപ്പോഴും നേരം കണ്ടെത്തിയിരുന്നു.
                    ഒരിയ്ക്കൽ കോവിലകത്തേയ്ക്കു യാചകിയായ ഒരു മൊട്ടച്ചിയമ്മ്യാർ കടന്നുവന്നു. അവർ തിരുമുറ്റത്തുവന്നു നിന്നുവിളിച്ചു.
                      -അമ്മാ.........തായേ......... പശിക്കറുത്‌................അമ്മാ........
ശബ്ദം കേട്ട്‌ ചിറ്റമ്മ പുറത്തുവന്നു നോക്കി. തലമുണ്ഡനം ചെയ്ത്‌ മുഷിഞ്ഞ ചേലചുറ്റിയ വൃദ്ധ അടുക്കളവാതിൽക്കൽ നിൽക്കുന്നു. ആ വൃദ്ധയുടെ പരിദേവനംകേട്ട്‌ ചിറ്റമ്മ അവർക്കു ഭക്ഷണവും കുട്ടികൾക്കുകൊടുക്കാൻ ഉണ്ണിയപ്പവും മറ്റും കൊടുത്തു. അതെല്ലാം ഒരുതുണിയിൽക്കെട്ടിയതിനുശേഷം വൃദ്ധ 
ചോദിച്ചു.
                 - അമ്മാ....തണ്ണികുടിക്കതുക്കുവേണ്ടി ചിന്ന പാത്രം കൊടുങ്കമ്മാ.......
അതുകേട്ടു മനസ്സലിഞ്ഞ ചിറ്റമ്മ അകത്തുപോയി വക്കുപൊട്ടിയ പിച്ചളമൊന്തകളും ഞെളുങ്ങിയ ചെമ്പുപാത്രങ്ങളും എടുത്തു കൊടുത്തു. അതുവാങ്ങിക്കൊണ്ട്‌ വൃദ്ധ ചിറ്റമ്മയെ അനുഗ്രഹിച്ചു.
                     -ഉങ്ക മനത്‌ തങ്കമനതമ്മാ..ഉങ്കളെ ദൈവം കാപ്പാത്തുമമ്മാ.........
ചിറ്റമ്മ അകത്തേക്കുപോയപ്പോൾ വൃദ്ധ ആരും കാണാതെ ചിരിച്ചുകൊണ്ട്‌ പടി കടന്നുപോയി.
                     വൈകുന്നേരം  അടുക്കളവരാന്തയിൽ ഇരിക്കുന്ന പഴയപാത്രങ്ങളും ഭക്ഷണഭാണ്ഡവും കണ്ട ചിറ്റമ്മ അമ്പരന്നുപോയി. ആ വൃദ്ധ എന്തേ ഇതൊന്നും കൊണ്ടുപോകാഞ്ഞത്‌ എന്നൊക്കെചിന്തിച്ചുകൊണ്ടുവരുമ്പോഴാണ്‌ തമ്പുരാൻ മുന്നിലെത്തിയത്‌. ഉടനെ അവർ തമ്പുരാനോടു വിവരം പറഞ്ഞു.
                   -പൊട്ടിച്ചിരിച്ചുകൊണ്ട്‌ തമ്പുരാൻ പറഞ്ഞു. 
                     -അയ്യേ..... അമ്മയേ പറ്റിച്ചേ..............
                      അമ്മേ  ആ മൊട്ടച്ചിക്ക്‌ എന്റെ ഛായയുണ്ടായിരുന്നില്ലേ?
അത്ഭുതംകൊണ്ട്‌ ചിറ്റമ്മ പറഞ്ഞു.
                        -എങ്കിലും എന്റെ കുഞ്ഞിപ്പിള്ളേ...
                         നീയിത്രയ്ക്കുനന്നായി വേഷം കെട്ടൂന്നു ഞാനറിഞ്ഞോ?
രണ്ടുപേരും സന്തോഷത്തിന്റെ വടക്കേച്ചിറയിൽ നീന്തിത്തുടിച്ചു.
                         *                           **                              *
                  തിരുവിതാംകൂർ മഹാരാജാവ്‌ ആലുവാകൊട്ടാരത്തിൽ വിശ്രമിക്കുന്ന സമയത്ത്‌ അദ്ദേഹം ഒരു കാഴ്ചകണ്ടു. സമയം മദ്ധ്യാഹ്നമായിരുന്നു. പുഴയ്ക്കക്കരെയുള്ള മലയിൽനിന്നും ഒരാൾരൂപം ഇറങ്ങി വരുന്നു. കയ്യിലൊരു പീലിക്കുന്തമുണ്ട്‌. ചുമലിൽ വലിയൊരു ഭാണ്ഡവും. തലമുടി നീട്ടി വളർത്തിയതു കെട്ടിവെച്ചിട്ടുണ്ട്‌. താടിയും വളർത്തിയിട്ടുണ്ട്‌. കൊട്ടാരത്തിനു വടക്കുവശത്തുള്ള 
മണൽപ്പുറത്ത്‌ പീലിക്കുന്തവും ഭാണ്ഡവും വെച്ച്‌ പുഴയിലിറങ്ങി കുളിച്ചു .പ്രാർത്ഥനയുംമറ്റും കഴിഞ്ഞ്‌ ഭാണ്ഡത്തിൽനിന്നും പാത്രവും അരിയും വിറകും എടുത്ത്‌  അവിടെത്തന്നെ അടുപ്പകൂട്ടി ഭക്ഷണം പാകംചെയ്തു. കയ്യിലുണ്ടായിരുന്ന ഉപ്പും മുളകും മാത്രം കൂട്ടി ഭക്ഷണം കഴിച്ചു. പിന്നീട്‌ പാത്രം കഴുകിത്തുടച്ച്‌ ഭാണ്ഡത്തിൽതന്നെ വെച്ചു. പീലിക്കുന്തവുമെടുത്ത്‌ അദ്ദേഹം വന്നവഴിയേതന്നെ തിരിച്ചുപോയി.
    -                            
    അതെല്ലാം സശ്രദ്ധം നോക്കിനിന്ന  രാമവർമ്മമഹാരാജാവ്‌ അടുത്തുണ്ടായിരുന്നകേശവപ്പിള്ള ദിവാൻജിയോടു ചോദിച്ചു.
       -ആ മണൽപ്പുറത്ത്‌ ഭക്ഷണം പാകംചെയ്ത്‌ ഊണുകഴിച്ചുപോയ മനുഷ്യൻ ആരാണെന്നറിയാമോ?

 ദിവാൻജി മറുപടി പറഞ്ഞു.
                     -അടിയനുമനസ്സിലായില്ല.
മഹാരാജാവ്‌ അതിന്റെ പൊരുൾ പറഞ്ഞുകൊടുത്തു.
                        -അതാണ്‌ പെരുമ്പടപ്പിലെ മൂപ്പീന്നായ ശക്തൻതമ്പുരാൻ.
                         അവിടത്തേയ്ക്കു സാധിക്കാത്ത കാര്യം ഒന്നും തന്നെയില്ല.
                         ഇങ്ങനെ ഒരു ദിവസം കഴിച്ചുകൂട്ടാൻ നമുക്കു സാധ്യമല്ല.
                         ഇങ്ങോട്ടും ഒരു ദിവസം വരും. അതിനി എന്നാണാവോ?
                         എല്ലാവരും കരുതിയിരിക്കണം.ആളറിയാതെ അബദ്ധമൊന്നും
                         പറ്റാനിടയാകരുത്‌.
ശക്തൻതമ്പുരാന്റെ  മായാവിനോദം  എപ്പോഴാണ്‌ ഏതുരൂപത്തിലാണ്‌ പ്രത്യക്ഷപ്പെടുകയെന്നാർക്കും
 ഒരു പിടിയില്ലായിരുന്നു. അതിനാൽ എല്ലാവർക്കും ഭയബഹുമാനവും ഉണ്ടായിരുന്നു.

         ഏറെ നാളുകൾക്കശേഷം ശക്തൻതമ്പുരാനൊരു മോഹം തോന്നി. തിരുവനന്തപുരം പട്ടണം കാണണം. മഹാരാജാവിനെയും നേരിൽകാണണം. അതിനായി കുറച്ചു ഭൃത്യന്മാരോടുകൂടി യാത്ര 
തിരിച്ചു. ഒരു വെളുപ്പാൻകാലത്തായിരുന്നു അവർ തിരുവന്തപുരത്ത്‌ എത്തിയത്‌. മഹാരാജാവിനെ കണ്ട
തിനുശേഷം പട്ടണം കാണാമെന്നും നിശ്ചയിച്ചു. ഉടനെ തമ്പുരാൻ മഹരാജവിന്റെ  കൊട്ടാരത്തിലേക്കു യാത്രയായി. അവിടെച്ചെന്നപ്പോഴാണ്‌ അറിയുന്നത്‌ മഹാരാജാവ്‌ പള്ളിക്കുറുപ്പുണരുവാൻ ഇനിയും രണ്ടു നാഴികയുണ്ടെന്ന്‌. അതിനാൽ അദ്ദേഹം  കാണാനുള്ളസ്ഥലങ്ങൾ കണ്ടുവരാമെന്നു തീരുമാനിച്ചു.
       പലസ്ഥലങ്ങളും കണ്ടതിനുശേഷം തമ്പുരാൻ കൊട്ടാരത്തിലെ കുതിരാലയത്തിൽ ചെന്നുചേർന്നു.അവിടെ ലക്ഷണങ്ങളൊത്ത ഏതാനും കുതിരകളെ കണ്ടു. പണ്ടേ കുതിരകളോടു താൽപര്യമുള്ള തമ്പുരാൻ അവയെ സശ്രദ്ധം നോക്കി. എല്ലാതും ചടച്ചും ക്ഷീണിച്ചും ഇരിക്കുന്നു.
 ഉറക്കച്ചടവോടെ എണീറ്റുവരുന്ന കുതിരക്കാരോടു തമ്പുരാൻ ചോദിച്ചു.
                             -ലായം വിചാരിപ്പുകാരനെവിടെ?
അപ്പോൾ അകലെനനിന്നും കയ്യിലൊരുമൊന്തയുമായി വരുന്ന ആളെ ചൂണ്ടിക്കാട്ടി കുതിരക്കാരൻ പറഞ്ഞു.
                          -അതാ... ആ വരുന്നതാണ്‌ വിചാരിപ്പുകാരനങ്ങുന്ന്‌.
അയാൾ അടുത്തുവന്നപ്പോൾ തമ്പുരാൻ ചോദിച്ചു.
              -ഈ കുതിരകളെല്ലാം ഇത്രയും ക്ഷീണിച്ചിരിക്കുന്നതെന്താണ്‌?
 ലായം വിചാരിപ്പുകാരൻ വളരെ പുച്ഛത്തോടെ ഇതാരാണ്‌ നേരം വെളുക്കുമ്പൊതന്നെ കുതിരക്കാര്യം അന്വേഷിച്ചെത്തിയിരിക്കുന്ന മഹാനെന്നു കരുതി നിസ്സാരമയി മറുപടി പറഞ്ഞു.
                   -ചിലത്‌ അങ്ങിനെയിരിക്കും. എന്തുകൊടുത്താലും നന്നാവില്ല.
                      അതവയുടെ സ്വഭാവമാണ്‌.
തമ്പുരാൻ അയാളെ രൂക്ഷമായൊന്നു നോക്കിയതിനുശേഷം പറഞ്ഞു.
                       -ഇതു സ്വാഭാവികമായ ക്ഷീണമല്ല .ധാരാളം പുല്ലും മുതിരയും കൊടുത്താൽ
                        ഈ കുതിരകൾ ക്ഷീണിക്കുകയില്ല.
വിചാരിപ്പുകാരനതിഷ്ടപ്പെട്ടില്ല. അയാൾ തമ്പുരാനോടു കയർത്തു.
                         -ഓ........അങ്ങിനെയാവട്ടെ.അതുകൊണ്ട്‌ തനിക്കു നഷ്ടമൊന്നുമില്ലല്ലോ.
ശക്തൻതമ്പുരാനു കോപം വന്നു. എങ്കിലും അതു നിയന്ത്രിച്ചുകൊണ്ട്‌ ഗൗരവത്തോടെ പറഞ്ഞു.
                       -എടാ, സ്വാമിദ്രോഹീ........ എനിക്കു നഷ്ടമൊന്നുമില്ല.
                        ഈ കുതിരകളെ സംരക്ഷിക്കാനാണ്‌ നിനക്കു മഹാരാജാവ്‌ 
                        ശമ്പളം തരുന്നത്‌. അതു വാങ്ങിതിന്നിട്ട്‌ നീ നിന്റെ ജോലിയെന്താണ്‌ 
                        ചെയ്യാത്തതെന്നാണ്‌ ഞാൻ ചോദിച്ചതു.
                        -അതുചോദിക്കാൻ താനാരാണ്‌? താൻ തന്റെ കാര്യം നോക്യാൽ മതി.
  വിചാരിപ്പുകാരൻ കയ്യിലെ മൊന്ത വലിച്ചെറിഞ്ഞ്‌ തമ്പുരാന്റെ നേർക്കു ചാടിയടുത്തു.             
                          
              ശക്തൻ തമ്പുരാൻ അവനെ മേൽകീഴൊന്നു നോക്കിയതിനുശേഷം പറഞ്ഞു.
                 -എടാ. സ്വാമിദ്രോഹി......... അന്യായമായ പ്രവൃത്തി കണ്ടാൽ ആർക്കും 
                  ചോദിക്കാം. കുതിരത്തീറ്റയ്ക്കുള്ള പണം പറ്റുകയും ഈ മിണ്ടാപ്രാണികളെ
                  പട്ടിണിക്കിടുകയുമല്ലേ നീ ചെയ്യുന്നത്‌. നിന്നോടു ചോദിച്ചാൽ മാത്രം മതിയോ?
                  നിന്റെ കള്ളപ്പണിക്കുള്ള സമ്മാനവും തരേണ്ടതല്ലേ?-  ഇതാ പിടിച്ചോ.
തമ്പുരാൻ അവന്റെ ചെകിടത്തു തന്നെ ഒന്നുപൊട്ടിച്ചു. അവൻ തലകറങ്ങി താഴെ വീണു. തമ്പുരാനും കൂടെയുള്ളവരും സ്ഥലം വിടുകയും ചെയ്തു.
                         ലായം വിചാരിപ്പുകാരൻ കാര്യങ്ങളെല്ലാം മഹാരാജാവിനു മുന്നിൽ ബോധിപ്പിച്ചു.
അതുകേട്ട്‌ മഹാരാജാവ്‌ ചോദിച്ചു.
                      -ആട്ടെ.......... അയാളുടെ വേഷം എങ്ങിനെയായിരുന്നു.?
വിചാരിപ്പുകാരൻ അയാളുടെ രൂപവും വേഷങ്ങളും വിശദമായിത്തന്നെ വിവരിച്ചു.
                      -കണ്ടാൽ ഒരു നമ്പൂരിയാണെന്നുതോന്നും. പൂണൂലുണ്ട്‌.
                        തലമുടി നീട്ടി വളർത്തിയട്ടുണ്ട്‌. കയ്യിൽ ഒരു വാളുമുണ്ട്‌.
                        കൂടെ കുറെ ഭൃത്യന്മാരുമുണ്ട്‌.
മഹാരാജാവിനു ആളെ മനസ്സിലായി. അതവനോടു പറഞ്ഞിട്ടുകാര്യമില്ല. അവനു ആളെ മനസ്സിലായിട്ടുമില്ല.അതിനാൽ വിചാരിപ്പുകാരനോടു പറഞ്ഞു.
                -തൽക്കാലം നീയിപ്പോൾ പൊയ്ക്കോളു. നാം ഒന്നന്വേഷിക്കട്ടെ.
                  സമാധാനമായി പൊയ്ക്കോളാ... വേണ്ടതു ചെയ്തോളാം..........
വിചാരിപ്പുകാരൻ കുതിരാലയത്തിലേക്കുപോയി. അൽപം കഴിഞ്ഞപ്പോൾ കൊട്ടാരത്തിലേക്കു ശക്തൻതമ്പുരാനും സംഘവും കടന്നുവന്നു. മഹാരാജാവ്‌ എഴുന്നേറ്റുനിന്ന്‌ അദ്ദേഹത്തെ ഇരുകൈകളോടെ ചേർത്തു
പിടിച്ചു സ്വീകരിച്ചിരുത്തി കുശലപ്രശ്നങ്ങൾ ചെയ്തു. അതിനുശേഷം തമ്പുരാൻ പറഞ്ഞു.
                       -ഇന്നു ഞാനിവിടെ ഒരു സാഹസം ചെയ്തു.
                        അത്‌ അവിടെയും അറിഞ്ഞിരിക്കമല്ലോ.ഒന്നാംതരം
                        കുതിരകളുടെ കഷ്ടസ്ഥിതി കണ്ടപ്പോൾ ചെയ്തുപോയതാണ്‌.
അതുകേട്ടമഹാരാജാവ്‌ വളരെ സന്തോഷത്തോടെ പറഞ്ഞു.
                          -ഭേഷായ്‌ ..ഇതുഞ്ഞാനാണ്‌ ചെയ്യേണ്ടത്‌.
                          പക്ഷെ ഇക്കാര്യങ്ങളിലൊന്നും ശ്രദ്ധകേന്ദ്രീകരിക്കാൻ
                          നമുക്കാവുന്നില്ല. അതിനാൽ ഈ കള്ളന്മാരൊക്കെ വല്ലാണ്ടേ
                          മൂത്തു പോയിരിക്കുന്നു.അങ്ങാണെങ്കിൽ വേഷപ്രചഛന്നനായി
                          കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു .നമുക്കതിനൊന്നും 
                          ആവില്യാന്നു കൂട്ടിക്കോളു..............
മഹാരാജാവിന്റെ സൽക്കാരങ്ങളും സ്വീകരണങ്ങളും അനുഭവിച്ചതിനു ശേഷം തമ്പുരാൻ കൊച്ചിക്കുതന്നെ മടങ്ങി.

                     തിരുവനന്തപുരത്തു മുറജപം നടക്കുന്നകാലം .പത്മതീർത്ഥക്കരയിലെല്ലാം രാത്രിയിൽ തീവെട്ടികൾ പ്രകാശം പരത്തുന്നുണ്ടായിരുന്നു. അവിടെ നമ്പൂതിരിമാർ അത്താഴം കഴിഞ്ഞു കൈകഴുകാൻ വരിവരിയായി വന്നുകൊണ്ടിരുന്നു. കരുവേലപ്പുരമാളികയിലിരുന്ന്‌ രാമവർമ്മമഹാരാജാവ്‌ അതെല്ലാം നോക്കിക്കാണുകയായിരുന്നു. അതിനിടയ്ക്കാണ്‌ ഒരാളെ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്‌. ഓലക്കുടയും കട്ട്യാവുഭാണ്ഡവും വടിയും അയാളുടെ കയ്യിലുണ്ടായിരുന്നു.ഉടനെ മഹാരാജാവ്‌ രണ്ടു പട്ടക്കാരെ വിളിച്ചു വരുത്തിപ്പറഞ്ഞു.
                         -വടക്കെക്കരയിലുള്ള ആ ഇടുക്കു കടവിൽ ഇറങ്ങി 
                          കൈകഴുകുന്ന കട്ട്യാവുഭാണ്ഡക്കാരനെ വിളിച്ച്‌ ഇവിടെ
                          കൊണ്ടുവരണം.നിങ്ങൾ ബലം പ്രയോഗിക്കേണ്ടതില്ല.
                          നാം വിളിക്കുന്നുവേന്നു പറഞ്ഞാൽ അദ്ദേഹം വരും.
പട്ടക്കാർ അദ്ദേഹത്തെ വിളിച്ചുകൊണ്ടുവന്നു. കൊട്ടാരത്തിന്റെ കോണിച്ചുവട്ടിലെത്തിയപ്പോഴേ
ക്കും മഹാരാജാവ്‌ ഇറങ്ങിവന്ന്‌ അദ്ദഹത്തെ സ്നേഹപൂർവ്വം സ്വീകരിച്ചിരുത്തി കുശലപ്രശനങ്ങൾ തുടങ്ങി.
   അദ്ദേഹത്തിന്റെ വേഷം കണ്ടിട്ട്‌ മഹാരാജാവിനു ആശ്ചര്യംതോന്നി .സംശയവും. അദ്ദേഹം ചോദിച്ചു.
                    -ഇതെന്തൊരു നേരം പോക്കാണ്‌?
                     ഈ ഗോ‍ൂഢസഞ്ചാരത്തിന്റെ കാര്യമെന്താണ്‌?
ശക്തൻതമ്പുരാൻ തന്റെ അഭിലാഷം അദ്ദേഹത്തെ അറിയിച്ചു.
                     -ഇങ്ങനെയല്ലാതെ എങ്ങിനെയാണു നാം ഇത്തരം
                      ആഘോഷങ്ങൾ അനുഭവിക്കുക?
                      നമ്പൂതിരിമാരുടെ ബഹളങ്ങളും വിഢ്ഢിത്തങ്ങളും മറ്റും കേൾക്കാനും
                      കാണാനും ആ കൂട്ടത്തിൽചെന്നിരുന്ന്‌ സദ്യയുണ്ണാനും
                      ഇങ്ങനെയല്ലാതെ നമുക്കു സാധിക്കുമോ?
മഹാരാജാവു പറഞ്ഞു.
                       -നാം അത്‌ ഊഹിച്ചു.രാവിലെത്തന്നെ നാം അവിടുത്തെ കണ്ടു.
                        ആഗ്രഹം  സാധിച്ചുകഴിയട്ടെ എന്നു വിചാരിച്ചു. 
                        ഇതെല്ലാം അവിടുത്തേയ്ക്കല്ലാതെ മറ്റാർക്കു സാധിക്കും?
അതിനു ചിരി പരത്തുന്നതായ മറുപടിയാണ്‌ തമ്പുരാൻ നൽകിയത്‌.
                       -ഈ വക കളവുകൾ കണ്ടുപിടിക്കാൻ അവിടുത്തേയ്ക്കും.
മഹാരാജാവ പുഞ്ചിരിച്ചുകൊണ്ടുചോദിച്ചു- കൂടെ ആരുമില്ലേ?
തമ്പുരാൻ  -  ഉണ്ട്‌. ഇതാ ഈ കുടയും വടിയും മാത്രം.
മഹാരാജാവിനു അത്ഭുതം തോന്നി. അദ്ദേഹം പറഞ്ഞു.
                         -അതും അത്ഭുതം തന്നെ. ഭൃത്യന്മാരും കാര്യക്കാരും 
                          ഒന്നുംകൂടാതെ കാര്യങ്ങളൊക്കെ സാധിച്ചെടുക്കുന്ന അവിടുത്തെ,
                          ശക്തനെന്നു പറയുന്നത്‌ സത്യം തന്നെ. ശക്തൻ എന്നുപോരാ.
                         .സർവ്വശക്തൻ എന്നുതന്നെ വിളിക്കണം. ആട്ടെ ആ വടിക്കകത്ത്‌ 
                          വാളായിരിക്കുമല്ലോ.
തമ്പുരാൻ തലയാട്ടിക്കൊണ്ടു പറഞ്ഞു.
                           - അതങ്ങനെത്തന്നെ. 
                           അതും ഇല്ലാതെ തനിച്ചു സഞ്ചരിക്കുന്നതു ചിലപ്പോൾ അപകടമാവില്ലേ?
അതുശരിയാണെന്നു തലകുലുക്കി പറഞ്ഞുകൊണ്ട്‌ മഹാരാജാവു ചോദിച്ചു.
                              -എന്നെ അറിയിക്കാതെ  തിരിച്ചുപോകാമെന്നായിരിക്കുമോ ചിന്തിച്ചതു?
               തമ്പുരാൻ    -സാധിക്കുമെങ്കിൽ അങ്ങനെ വേണമെന്നുതന്നെയാണ്‌ 
                              കരുത്തിയത്‌. അതു സാധിക്കുമോ എന്നും ശങ്കയുണ്ടായിരുന്നു.
മഹാരാജവിനു അത്യധികം സന്തോഷമുണ്ടായി.  അദ്ദേഹം ഒരു നിർദ്ദേശം മുന്നോട്ടു വെച്ചു.
                             -ഒന്നുകാണാൻ സാധിച്ചല്ലോ.
                              നമുക്കിന്നോഘോഷിക്കണം.
                              മുറജപം കഴിഞ്ഞിട്ടു പോയാൽമതി.
ഉടനെ തമ്പുരാൻ പറഞ്ഞു.
                            - അതു സാധ്യമല്ല. ഇന്നുതന്നെ തിരിച്ചുപോകണമെന്നാണ്‌ 
                              വിചാരിച്ചതു.അതു തെറ്റിയല്ലോ.നാളെയെങ്കിലും പോകണം.
രാമവർമ്മ മഹാരാജാവ്‌ മാളികയിലിരുന്നു പുറത്തേക്കു നോക്കി. ആകാശത്തു  ചിരിച്ചുനിൽക്കുന്ന പൂർണ്ണ ചന്ദ്രനെക്കണ്ട്‌ തമ്പുരാനോടു പറഞ്ഞു.
                                    -നേരം  അർദ്ധരാത്രി കഴിഞ്ഞിരിക്കുന്നു.നമുക്കു 
                                     പള്ളിക്കുറുപ്പുറങ്ങാനുള്ള വട്ടം കൂട്ടാം. ബാക്കി 
                                     കാര്യങ്ങളൊക്കെ നമുക്കു നാളെ  ചർച്ച ചെയ്യാം.
മഹാരാജാവിന്റെ ആഥിത്യം സ്വീകരിച്ചുകൊണ്ട്‌ തമ്പുരാൻ മുറജപം കഴിഞ്ഞാണ്‌  യാത്രതിരിച്ചതു. തമ്പുരാനുവേണ്ട എല്ലാ സൗകര്യങ്ങളും അദ്ദേഹം ചെയ്തുകൊടുത്തിരുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...