22 Feb 2015

മലയാള സിനമകൾ നിർമിക്കുന്നതാർക്കുവേണ്ടി?

സലോമി ജോൺ വൽസൻ

തിയേറ്റർ സംസ്കാരം മലയാളിയുടെ പൊതു ജീവിതത്തിൽ നിന്നും പടി ഇറങ്ങിക്കഴിഞ്ഞു.

മലയാള സിനിമകൾ സൃഷ്ടിക്കുന്നത്ഏതാണ്ട് പൂർണമായും  പുതിയ തലമുറയ്ക്ക് വേണ്ടിമാത്രം എന്ന   സ്ഥിതിയിലുമെത്തി . 

വിനോദ മാധ്യമരംഗം യുവാക്കളുടെ കുത്തകയായി മാറിയപ്പോൾ ലോകത്തിലെ ഏഴാമത്തെ കലയെന്നു വിശേഷിപ്പിക്കപ്പെട്ട, ഒരു നൂറ്റാണ്ടിൽപരം വർഷം പ്രായമുള്ള  മഹത്തായ ചലച്ചിത്രം വെറും കാഴ്ച്ചയുടെ ശാസ്ത്രമായി ഒതുങ്ങി. 

കുടുംബത്തിന്റെ ഒഴിവു വേളകൾ , ഒരു വാരാന്ത്യം , അവധി ദിവസങ്ങൾ തിയെറ്ററിലേക്ക്  പായുന്ന ഒരു കാലം ഏറെ പഴകി.  ടെലിവിഷന്റെ വരവോടെ സിനിമ മരിക്കുമെന്ന് പ്രവചിച്ചത് തെറ്റി. പകരം അതിലൂടെ സിനിമ കൂടുതൽ ജനങ്ങളിലെക്കെത്തി. നിർമാതാക്കൾക്ക് ഇതു ഗുണം ചെയ്തു. ഒരു വ്യവസായമെന്ന നിലയിൽ സിനിമ കുറേക്കൂടി ജനകീയമായി . ആഴ്ചയിൽ     ഒരിക്കൽ  സ്വീകരണമുറിയിൽ ടെലിവിഷനിലൂടെ സിനിമ എത്തിയപ്പോൾ ഒരുപാട് പ്രേക്ഷകരുണ്ടായി. ഈ സാഹചര്യം ഏറെ മുതലെടുത്തത് ടീവീ ചാനലുകളാണ്. സിനിമയോടുള്ള മനുഷ്യന്റെ  എന്തെന്നില്ലാത്ത താല്പര്യം ചൂഷണം ചെയ്യപ്പെട്ടു. ഇന്നും അത് തുടർന്ന് കൊണ്ടേയിരിക്കുന്നു.

സിനിമയില്ലെന്ഗിൽ  ചാനലുകൾ നില നിൽക്കില്ല എന്നായി. നാല്പതോളം വരുന്ന മലയാളം ചാനലുകൾ എടുത്താൽ , [മതത്തിന്റെ ചില ചാനലുകൾ ഒഴിച്ച്.]  സിനിമയ്ക്ക് പിന്നിലുള്ള വിശേഷങ്ങൾ പരത്തിപ്പറഞ്ഞു, താരങ്ങളെയും സംവിധായകരെയും എന്നല്ല അതിനു പിന്നിൽ പ്രവർത്തിക്കുന്ന സർവരേയും കുറിച്ചുള്ള വിശേഷങ്ങൾ പൊടിപ്പും തൊങ്ങലും വെച്ച് ചാനലുകൾ വിളമ്പി  വൻ ലാഭം കൊയ്യുന്ന ഒന്നായി ഈ കലാ രൂപം മാറി. ഇവിടെയാണ്‌ ഒരു കലയെന്ന നിലയിൽ സിനിമയെ സ്നേഹിച്ചവർക്ക് മഹത്തായ ഈ കലയുടെ മരണ തുല്യമായ അധപ്പതനം കാണേണ്ടി വന്നത്.

കഴിഞ്ഞ വർഷം ഏതാണ്ട് നൂറ്റി അൻപത്തിമൂന്നു സിനിമകൾ മലയാളത്തിലിറങ്ങി. ഇവയിൽ 110 എണ്ണവും സാമ്പത്തികമായി പരാജയപ്പെട്ടു   എന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതാകട്ടെ ചെറുപ്പക്കാർക്ക് വേണ്ടി ചെറുപ്പക്കാരാൽ   നിർമിക്കപ്പെട്ടവയും.

ഷൈൻ ടോം എന്ന നടൻ തന്റെ കഴിവ് തെളിയിക്കാൻ തുടങ്ങിയ നേരം . എത്ര പെട്ടെന്നാണ് അയാളുടെ ജീവിതം മയക്കു മരുന്നിന്റെ ലഹരിയിൽ മുങ്ങിപ്പോയത്.  കാലങ്ങളായുള്ള തപസ്യ. 'ഇതിഹാസം' എന്ന ചലച്ചിത്രം തിയേറ്ററുകളിൽ എത്തിയപ്പോൾ ടോമിന്റെ ഭാവി ഇനി സിനിമയിൽ സുരക്ഷിതം എന്ന് കഴിവുള്ള നടന്മാരെ യാതൊരു എതിർപ്പും കൂടാതെ സ്വീകരിക്കുന്ന യുവാക്കൾ വിധിയെഴുതി. ന്യു ജെനെറേഷൻ സിനിമയുടെ പിന്നാമ്പുറം സാമൂഹ്യ ജീവിതത്തിനു നിരക്കാത്ത നിരവധി പ്രവർത്തനങ്ങളുടെ രഹസ്യ കേന്ദ്രമാണെന്ന് 'ഇതിഹാസം' നായകൻറെ യഥാർത്ഥ ജീവിത കഥയിലൂടെ കേരളം അറിഞ്ഞു. സിനിമ ഒരുപാട്  സ്വാതന്ധ്ര്യങ്ങൾ  യുവാക്കൾക്ക് വെച്ച് നീട്ടുന്ന ഒരു പ്രസ്ഥാനമാണ്.  സമൂഹം നിഷ്കർഷിക്കുന്ന പല മൂല്യങ്ങളും നിഷ്കർഷയോടെ പാലിക്കേണ്ടാത്ത  പ്രവര്ത്തന മണ്ഡലം.

  3.33 കോടി ജനങ്ങളുള്ള കേരളത്തിൽ ചലച്ചിത്ര വ്യവസായം 300 കോടിയിലെത്തിയിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ  സിനിമ  തിയേറ്ററിൽ    നിന്ന് കാശ് വാരിയില്ലെൻഗിലും മുടക്കിയ പണം നിർമാതാവിന് കിട്ടും. ഇതും ,ഈ രംഗത്തിന്റെ ''ഗ്ലാമറും'' യുവ നിർമാതാക്കളെ , അണിയറ പ്രവർത്തകരെ ചാകര പോലെ ചിത്രങ്ങൾ പടച്ചു വിടുവാൻ പ്രോത്സാഹിപ്പിച്ചു.  പ്രതിഭയില്ലെങ്ങിലും കുഴപ്പമില്ല. മുടക്കാൻ പണവും സാന്ഗേതിക ജ്ഞാനവും ഉണ്ടെങ്കിൽ ഒരു സിനിമ പിടിക്കാമെന്ന ആത്മ വിശ്വാസം ചെറുപ്പക്കാരുടെ ''മേളയാക്കി '' ചലച്ചിത്ര കലയെ അധപ്പതിപ്പിച്ചു.

സന്തോഷ്‌ പണ്ഡിറ്റുമാർ മലയാള സിനിമയുടെ പ്ലാറ്റ് ഫോമിൽ കസേര പണിതു അതിൽ കയറിയിരുന്നു. പുതിയ കാലം ഏവർക്കും , അതും പണമുന്ടെൻഗിൽ   പ്രത്യേകിച്ചും  ഒരു തട്ടകം  ഒരുക്കികൊടുക്കും. എന്താണ് സ്വന്തം താല്പര്യമെന്ന് മനസ്സിലാക്കിയാൽ മാത്രം മതി.

സിനിമയെ ദൃശ്യ ചന്തയാക്കി   സമൂഹ മാർകറ്റിൽ വിറ്റഴിക്കപ്പെടുന്നത്  കാണുമ്പോഴുള്ള വിഷമം , അത് സിനിമ എന്ന കലാരൂപത്തെ നെഞ്ചോടു ചേർത്ത് സ്നേഹിക്കുന്നവർക്കെ മനസ്സിലാകൂ.

എല്ലാം വേഗത്തിൽ കിട്ടണമെന്ന് ആർത്തി പൂണ്ടു നടക്കുന്ന പുതിയ തലമുറ. ടെക്നോളജി അതിനു കൂട്ടുണ്ട് താനും. ഫാസ്റ്റ് ഫുഡ് പോലെ സിനിമ ഉത്ഭവിക്കുകയും അപ്രത്യക്ഷമാവുകയും ചെയ്യുമ്പോൾ ഒരു പുതിയ സിനിമ സംസ്കാരം നമുക്കുണ്ടായിരിക്കുന്നു എന്ന തിരിച്ചറിവ്.....

ആശയങ്ങൾ ഉണ്ടാകണമെന്ഗിൽ  ചിന്തിക്കണം. അതിനു ധിഷണയെ  പരുവപ്പെടുത്തണം. ഇതിനെല്ലാമുള്ള അവധാനതയുമുണ്ടാകണം. ഏതൊരു കലയ്ക്കും ഇതു കൂടിയേ തീരൂ. പുതു തലമുറ സിനിമക്കാർക്കു ഇല്ലാതെ പോയത് ഇതാണ്. ഇന്നു സിനിമ എന്ന പേരിൽ വന്നു കൂട്ടുന്ന ചവറു കൂമ്പാരങ്ങളിൽ നാം എന്താണു തിരയേണ്ടത്? വിനോദം ? കല? കോമാളിത്തം?

അധപ്പതനം:-

രണ്ടു നൂറ്റാ ണ്ടിന്റെ പോലും പാരംബര്യം പറയാനില്ലാത്ത ഈ കലയ്ക്കു എന്ത് കൊണ്ടാണ് ഇത്ര മാത്രം പ്രാമുഖ്യം കിട്ടിയത് ? നമ്മുടെ ബോധ ധാരയിൽ നാം പോലുമറിയാതെ ഇടം പിടിച്ചു നമ്മെ അടിമുടി സ്വാധീനിച്ച  ഏക കല എന്ന് സിനിമയെ വിശേഷിപ്പിക്കാം.

 മറ്റേതൊരു കലയെക്കാളും  ഇന്നു സിനിമ തരം താണു കഴിഞ്ഞു. ഈ തരം താഴലിന്റെ തുഴ ചെറുപ്പക്കാർ സ്വന്തമാക്കി അവർക്കിഷ്ടമുള്ളിടത്തെക്ക് സിനിമയെന്ന തോണിയെ കൊണ്ടെത്തിച്ചു കഴിഞ്ഞു. സിനിമയുടെ വിശ്വ സ്വഭാവം മാറി. കടമെടുത്ത ടെക്നിക്കുകൾ കൊണ്ടുള്ള വെറും പേക്കൂത്തായി  സിനിമ മാറിയപ്പോൾ മുപ്പത്തൻജിനു മേലുള്ള തലമുറ തിയെറ്റരുകളിൽ  പോകാൻ മടിഞ്ഞു. ഇതു കൊണ്ട് സിനിമ വ്യവസായം മുടിൻജൊന്നുമില്ല..നഷ്ടപ്പെട്ടത് കാണികളായ സിനിമ ആസ്വാദകർക്കാണ്‌  .

നദി , തുലാഭാരം ,തണൽ,  അരനാഴികനേരം, ഉയരങ്ങളിൽ, താഴ്വാരം.പാദമുദ്ര.നഖക്ഷതങ്ങൾ, തൃഷ്ണ, ഇരകൾ, സ്വപ്നാടനം ,ഋതുഭേദങ്ങൾ ,ഇടനാഴിയിൽ ഒരു കാലൊച്ച. അക്ഷരങ്ങൾ,    ,  ചാമരം , പ്രയാണം ,കാതോടു കാതോരം, കരിയിലക്കാറ്റു പോലെ ,നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ , പിറവി, വിധേയൻ..,ഓർമ്മകൾ ഉണ്ടായിരിക്കണം, വേനൽ,  വചനം..,..ഓർമയ്ക്കായി.,പൈതൃകം ,മിഴിരണ്ടിലും.. ,

സ്പടികം, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ ,,അതിരാത്രം ,യവനിക, ആദാമിൻറെ വാരിയെല്ല് ,  പാഥേയം , ഉൾക്കടൽ ,ദേശാടനക്കിളി കരയാറില്ല. സദയം ,ഒരേ കടൽ, അകലെ, പെരുവഴിയമ്പലം, യാത്ര,  കഥാവശേഷൻ,  പക്ഷേ ,    ശേഷം., പക്ഷേ ,   .അപരിചിതൻ, ആരണ്യകം, ആരോ ഒരാൾ, ദേവലോകം , തൂവാനത്തുമ്പികൾ, അഭയം, ആരൂഡം, ആകാശഗംഗ, ദേവാസുരം , നീയെത്ര ധന്യ. , ഉള്ളടക്കം, മഴയെത്തും മുൻപേ……………..

എത്ര മനോഹരമായ പേരുകൾ.......പേര് പോലെ സുന്ദരമായ സിനിമകൾ........ പറഞ്ഞാൽ, എണ്ണിയാൽ തീരാത്ത ചിത്രങ്ങൾ .



തിയേറ്റർ വിട്ടിറങ്ങും മുൻപേ 'ഡിമെൻഷ്യ' ബാധിച്ച പോലെ മറക്കപ്പെടുന്ന സിനിമകളായിരുന്നില്ല ഇവ. 

ദിവസങ്ങളോളം നെഞ്ചിൽ ഒരു നീറ്റലായി രാപ്പകലുകൾ അസ്വസ്ഥമാക്കിയവ....

തിയേറ്റർ വിട്ടിറങ്ങുമ്പോൾ മറവിയിൽ മുങ്ങാനുള്ളത്ര ആയുസ്സേ ഇന്നു സിനിമ.ക്കുള്ളൂ.

സിനിമ വെറും സാങ്കേതിക വിസ്മയമാക്കി ലോകത്തിനു മുന്നിൽ ആദ്യമായി സമര്പ്പിച്ചത് ഹോളിവുഡ് ആണ്. എല്ലാ ശാസ്ത്രവും സ്വന്തം രാജ്യത്തിന് പുറത്തു കച്ചവടം ചെയ്യാൻ കഴിവുള്ള അമേരിക്കയ്ക്ക് സിനിമയെ വെറും സാങ്കേതിക വിസ്പോടനമാക്കാൻ എളുപ്പത്തിൽ കഴിഞ്ഞു.

സിനിമ ജനിച്ചതും ഒടുവിൽ അതിന്റെ ഗരിമ പാഴായി തകര്ച്ചയുടെ [സാമ്പത്തികമല്ല ] കീഴ്ക്കാട്ടിലേക്ക് തള്ളിയിട്ടതും  ഇവർ തന്നെ.  

സ്വന്തം ഭാഷയിൽ ഒരു പേര് നല്കാനുള്ള വകതിരിവ് പോലും നവ സിനിമ ക്കാരെന്ന്   സ്വയം പ്രഖ്യാപിക്കുന്ന ന്യു ജെൻ ചലച്ചിത്ര കാരന്മാർക്കു നഷ്ടപ്പെട്ടിരിക്കുന്നു.

നൊസ്റ്റാൾജിയ നുണഞ്ഞു കൊണ്ട് പഴയതെല്ലാം നല്ലത് എന്ന് പറയുകയല്ല. അതിനേക്കാൾ മെച്ചപ്പെട്ടത് അല്ലെങ്കിൽ  അതിനോളമുള്ളത്, നൽകുക. അതിനേക്കാൾ മോശം നല്കാതിരിക്കുക. സിനിമയിലും സാഹിത്യതിലുമൊക്കെ പിന്നിലേക്ക്‌ ചിന്തകൾ പായിക്കുവാൻ സഹൃദയരെ പ്രേരിപ്പിക്കുന്നത് ഈ രംഗത്ത്  കാണുന്ന അപചയങ്ങൾ തന്നെ.

തിയേറ്ററുകൾ മൾട്ടി  പ്ലെക്സുകൾക്ക് വഴിമാറി. സിനിമ വെറും സാന്ഗേതിക വിസ്മയമായി. അതും കൌമാരക്കാരും യുവാക്കളും മാത്രം  ആസ്വദിക്കുന്ന ഒരു അവസ്ഥയിലെത്തി. തിയേറ്ററുകൾ നഷ്ടത്തിലോടിക്കേണ്ട ഗതികെടുണ്ടാക്കിയത് വാരാന്ധ്യങ്ങളിൽ തിയേറ്ററുകളിൽ പോകുന്ന കുടുംബങ്ങളുടെ പിന്മാറ്റമാണ്. കുടുംബത്തിനു ആസ്വദിക്കാൻ പറ്റിയ സിനിമകൾ ഇല്ലാതായിട്ട് ഏകദേശം പത്തു വര്ഷമായി.

കഥയില്ലായ്മയും , സിനിമയെ  കച്ചവടമായി മാത്രം കാണുവാൻ തുടങ്ങിയതും സിനിമയ്ക്ക്  ഒരു നവ സംസ്ക്കാരം   മെനഞ്ഞു. കാലത്തെ അതിജീവിക്കാൻ കഴിയുന്ന ദീപ്തവും സുന്ദരവുമായ സിനിമകൾ ഇന്നു ജനിക്കുന്നില്ല. രണ്ടര മണിക്കൂർ നീളുന്ന ചലച്ചിത്രം ഒരു വീഡിയോ ഗെയിം കാണുന്ന ലാഘവത്തോടെ ആസ്വദിക്കുന്ന   ചെറുപ്പക്കാർ. അതിന്റെ നിർമാണ കലയും മറ്റൊന്നല്ല.. ശക്തവും ഗഹനവുമായ ഒന്നും തന്നെ സംവദിക്കാൻ ഇന്നത്തെ സിനിമകൾക്ക്‌ കഴിയുന്നില്ല. മുപ്പത്തൻജിനു    മുകളിലുള്ള സിനിമാസ്വാദകർക്ക് വിളമ്പാൻ ഇന്നു സിനിമയിൽ പ്രവർത്തിക്കുന്നവരുടെ അടുക്കളയിൽ നിന്നും രുചിയൂറുന്ന ഒരു വിഭവവും എത്തുന്നില്ല.

വരും കാലങ്ങളിൽ ചർച്ച ചെയ്യപ്പെടുവാൻ സ്വന്തം സംസ്കൃതിയുമായി ബന്ധപ്പെട്ട എത്ര ചിത്രങ്ങൾ ന്യു ജെനെറേഷൻ നിർമാതാക്കളിൽ നിന്നു   അടുത്ത കാലത്തുണ്ടായി?

  പൂര്ണമായും കച്ചവടവൽക്കരിക്കപ്പെട്ട ഒരു മാധ്യമമായി സിനിമ ഇവിടെ മാറിയപ്പോൾ തമിഴിലും ഹിന്ദിയിലും ന്യു ജെൻ കൂംബാരങ്ങളുണ്ടായില്ല എന്നത് ശ്രദ്ധേയമാണ്. സിനിമയുടെ നിലനിൽപ്പിനു ആസ്വാദ കന്റെ പങ്കു വലുതാണ്‌. പുതിയ തലമുറയ്ക്ക് വേണ്ടി മാത്രം സിനിമ നിർമിച്ചപ്പോൾ അതിന്റെ ബാഹുല്യത്തിൽ മുങ്ങിപ്പോയത് വിരലിൽ എണ്ണാവുന്ന ചില മികച്ച ചിത്രങ്ങളാണ്. ഉദാഹരണം..'മേൽവിലാസം','അയാളും ഞാനും തമ്മിൽ,' മുന്നറിയിപ്പ്' തുടങ്ങിയവ . തിയെറ്റരുകളിൽ പണം വാരാതെ ഒതുങ്ങിപ്പോയ മികച്ച സിനിമകളായിരുന്നു ഇവ.

മനുഷ്യന്റെ ജീവിതകാലം പ്രതിസന്ധികളുടെ തോരാ മഴയാണ്. അവിടെ നമുക്ക് അല്പം മേലാപ്പ് അഭയമായ്‌ നല്കാൻ സിനിമ , സാഹിത്യം തുടങ്ങിയ മനുഷ്യ നിർമിതികൾക്ക് കഴിയണം. അതിന്റെ നിർമാണ പ്രക്രിയയിൽ സാർഥകമായ വയ്കാരിക മൂല്യങ്ങൾ കൂടിയേ തീരു. അത് നഷ്ടമാകുമ്പോൾ സംഭവിക്കുന്നതെന്തും പാഴ്വേലയാണ്.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...